Pages

Saturday, May 23, 2026

മഞ്ഞ്‌

ശ്രീ എം.ടി വാസുദേവൻ നായർ മരിച്ച ദിവസമാണ് എൻ്റെ മൂന്നാമത്തെ പുസ്തകമായ 'പാഠം ഒന്ന് ഉപ്പാങ്ങ'യുടെ (പുസ്തകത്തെ കുറിച്ചറിയാൻ പേരിൽ ക്ലിക്ക് ചെയ്യുക) പ്രകാശനം ശ്രീ.പി.കെ പാറക്കടവ് എന്റെ നാട്ടിൽ വെച്ച് നടത്തിയത്. എം.ടിയുടെ മരണ വാർത്തയുടെ വിശദമായ കുറിപ്പുകളിൽ അദ്ദേഹം എഴുതിയ മഞ്ഞ് എന്ന നോവലിനെപ്പറ്റി പല തവണ പരാമർശിച്ചത് ഞാൻ ശ്രദ്ധിച്ചിരുന്നു. വായന ഹരമായിരുന്ന കൗമാര കാലത്ത് ഈ നോവലിലൂടെയും ഞാൻ കടന്നു പോയിരിക്കും എന്നായിരുന്നു എൻ്റെ ധാരണ. എങ്കിലും മഞ്ഞ് സ്വന്തമാക്കി ഒന്ന് കൂടി വായിക്കണം എന്ന് എനിക്ക് തോന്നി. അങ്ങനെ ഡി.സി. ബുക്‌സിൻ്റെ പുസ്തകച്ചന്തയിൽ നിന്ന് ഞാൻ മഞ്ഞ് വാങ്ങി.

എം.ടി.യുടെ നോവലും കഥകളും മിക്കവയും വള്ളുവനാടൻ പശ്ചാത്തലമുള്ളവയാണ്. നിളയോടൊപ്പം മലയാളക്കര കൂട്ടികെട്ടിയ പേരാണ് എം.ടി വാസുദേവൻ നായർ. എന്നാൽ അതിൽ നിന്ന് തികച്ചും വിഭിന്നമായി ഇന്നത്തെ ഉത്തരാഖണ്ഡിലെ  നൈനിറ്റാളിലാണ് കഥ നടക്കുന്നത്. ഇത് എഴുതാൻ വേണ്ടി മാത്രം എം.ടി നൈനിറ്റാളിൽ പോയി താമസിച്ചു എന്നാണ് പത്രങ്ങളിലൂടെ വായിച്ചറിഞ്ഞത്.

പുസ്തകം വായിച്ച് തുടങ്ങിയപ്പോൾ കഥയും കഥാപാത്രങ്ങളും ഒന്നും എനിക്ക് ഒരു മുൻപരിചയവും തോന്നിയില്ല. ഒരു ബോർഡിംഗ് സ്കൂളിലെ അദ്ധ്യാപികയായ വിമല ദേവി എന്ന ടീച്ചറുടെ കഥയാണ് മഞ്ഞ്. വളരെ കുറച്ച് സംഭാഷണങ്ങളും കുറഞ്ഞ കഥാപാത്രങ്ങളുമുള്ള ഒരു നോവൽ.

അച്ഛനും അമ്മയും സഹോദരിയും സഹോദരനും ഉണ്ടായിട്ടും അവരിൽ നിന്നകന്ന് ഏകാന്തത ആസ്വദിച്ച് ജീവിക്കുന്നതിൽ ടീച്ചർ സംതൃപ്‌തി കണ്ടെത്തുന്നു. കിടപ്പിലായ അച്ഛനറിയാതെയുള്ള അമ്മയുടെ പര പുരുഷ ബന്ധവും സഹോദരൻ്റെ മദ്യപാനവും മറ്റും കാരണം കുടുംബവുമായുള്ള സഹവാസത്തെ ടീച്ചർ വെറുത്തു.

അസംതൃപ്തിയുടെ ശൈത്യകാലമാണ് വിമലാദേവി ടീച്ചറുടെ മനസ്സിലൂടെ കടന്നു പോകുന്നത്. എന്നെങ്കിലും അവിടെ ഒരു വസന്തകാലം വിരിയുമെന്ന പ്രതീക്ഷയിൽ ടീച്ചർ കാത്തിരിക്കുന്നതാണ് ഈ നോവൽ എന്ന് പുസ്തകവായന പൂർത്തിയാകുമ്പോൾ വായനക്കാരന് മനസ്സിലാകും.

പുസ്തകം: മഞ്ഞ്‌
രചയിതാവ്: എം.ടി വാസുദേവൻ നായർ 
പ്രസാധകർ: ഡി.സി ബുക്സ്
പേജ് : 80
വില: 120 രൂപ

Sunday, May 17, 2026

ഗുൽമാർഗ്ഗിൽ ഒരു മഞ്ഞ് വീഴ്ചക്കാലത്ത് .... (ടീം 87 SSC @ കാശ്മീർ - 13)

ടീം 87 SSC @ കാശ്മീർ  - 12

കേബിൾ കാറിൻ്റെ ഒന്നാം ഘട്ടമായ കൊങ്ദൂരിയിൽ മഞ്ഞ് പെയ്യുന്നതിൻ്റെ യാതൊരു ലക്ഷണവും ഗുൽമാർഗ്ഗിലേക്ക് കയറുന്ന വഴിയിൽ എവിടെയും ഞാൻ കണ്ടില്ല. പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോഴും മഴയുടെ നനവല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പോണി വാലകളും ടാക്സിക്കാരും പൊതിയാൻ തുടങ്ങിയതിനാൽ അല്പം മുമ്പോട്ട് നടന്നാൽ കാണുന്ന ഗുൽമാർഗ്ഗ് സെൽഫി പോയിൻ്റിൽ എത്താൻ പറഞ്ഞ് ഞാൻ വേഗം നടന്നു. സെൽഫി പോയിൻ്റും നനഞ്ഞ് കുതിർന്ന് ചെളി നിറഞ്ഞിരുന്നു എന്നല്ലാതെ മഞ്ഞിൻ്റെ ഒരു കണം പോലും കണ്ടില്ല.

സെൽഫി പോയിൻ്റിൽ എത്തിയവരെയും കൊണ്ട് ഞാൻ കേബിൾ കാർ ഓപ്പറേറ്റിംഗ് സെൻ്ററിലേക്ക് നടന്നു. പകുതി ദൂരം പിന്നിട്ടിട്ടും ബാക്കിയുള്ളവരെ കാണാത്തതിനാൽ ഞാൻ അസ്വസ്ഥനായി. അൽപ സമയം ഞാൻ അവിടെ കാത്ത് നിന്നു. കുറെ കഴിഞ്ഞ് പിന്നിലായവർ എല്ലാവരും കൂടി ഒരു ടാക്സിയിൽ കയറി വന്നു. കാരണം അന്വേഷിച്ചപ്പോഴാണ് കൂട്ടത്തിലെ കാരണവരായ ഗോവിന്ദന് ശ്വാസം മുട്ടിയത് അറിഞ്ഞത്. ഇൻഹേലർ കരുതിയതിനാൽ വലിയൊരാശങ്കയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് സിദ്ദീഖ് പറഞ്ഞപ്പോഴാണ് കാര്യത്തിൻ്റെ ഗൗരവം പിടി കിട്ടിയത്. അതോടെ ബനിയൻ, സ്വറ്റർ, ജാക്കറ്റ്, കോട്ട് എന്നിവക്ക് പുറമെ കയ്യിൽ കരുതിയിരുന്ന മഴയുറ കൂടി അവൻ്റെ വസ്ത്രമായി. അതോടെ പ്രസിദ്ധമായ ഒറ ഡാൻസ് എന്ന ഐറ്റം ഞങ്ങൾക്ക് കാണാനുമായി.

കേബിൾ കാർ സെൻ്ററിൽ തിരക്ക് വളരെ കുറവായിരുന്നു. അഞ്ച് പേർ വീതം ഓരോ കാറിൽ കയറി ഞങ്ങൾ യാത്ര ആരംഭിച്ചു. താഴെ ചിതറിക്കിടക്കുന്ന വെള്ളപ്പൊട്ടുകൾ കൂടിക്കൂടി വരാൻ തുടങ്ങി. കൊങ്ദൂരിയിൽ മഞ്ഞ് വീഴ്ച ഉണ്ടെന്ന് അപ്പോഴാണ് ഞങ്ങൾക്ക് ഉറപ്പായത്. കേബിൾ കാറിൻ്റെ  ഒന്നാം ഘട്ടത്തിൽ ഇറങ്ങി രണ്ടാം ഘട്ടത്തിലേക്ക് ഞങ്ങൾ മാറിക്കയറി. രണ്ടാം ഘട്ട സ്റ്റേഷനായ അഫാർവത് മുഴുവൻ മഞ്ഞ് പുതച്ച് കിടക്കുകയായിരുന്നു. കേബിൾ കാറിൽ നിന്ന് ഞങ്ങൾ താഴെ ഇറങ്ങി. പെയ്ത് കൊണ്ടിരിക്കുന്ന മഞ്ഞിൻ്റെ ഭംഗി ഞങ്ങൾ ശരിക്കും ആസ്വദിച്ചു.

മഴപ്പെയ്ത്ത് ഞങ്ങളെല്ലാവരും കണ്ടിട്ടുണ്ടെങ്കിലും മഞ്ഞു വീഴ്ച പലർക്കും നവ്യാനുഭവമായിരുന്നു. എനിക്ക് ഈ വർഷം തന്നെ മൂന്നാമത്തെ മഞ്ഞ് വീഴ്ച ആസ്വദിക്കാനും ഇതിലൂടെ സാധിച്ചു. പരസ്പരം ഐസ് വാരി എറിഞ്ഞും ഡാൻസ് കളിച്ചും ഒപ്പന കളിച്ചും മഞ്ഞിൽ ഉരുണ്ട് മറിഞ്ഞും റീൽസ് ചിത്രീകരിച്ചും അങ്ങനെ എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലാതെ പലരും പലതും ചെയ്തു. ശ്വാസം മുട്ടൽ കാരണം മഴയുറ ധരിച്ചിരുന്ന ഗോവിന്ദനും ചില ചുവടുകൾ വെച്ചു. ഞങ്ങൾക്കിടയിൽ അത് "ഒറ ഡാൻസ്" എന്ന പേരിൽ സുപ്രസിദ്ധമായി.മഞ്ഞിൽ കളി ഏകദേശം എല്ലാവർക്കും മതി എന്ന് തോന്നിയപ്പോൾ ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു. 

കേബിൾ കാറിൻ്റെ ഫസ്റ്റ് ഫേസ് ആയ കൊങ്ദൂരിയിൽ പ്രത്യേകിച്ച് ഒന്നും കാണാനില്ലെങ്കിലും ആ തണുപ്പിൽ ഒരു ചുടുചായ കുടിക്കുന്നത് വല്ലാത്തൊരു അനുഭൂതി ആയിരിക്കും എന്ന് എനിക്ക് തോന്നി. അങ്ങനെ ഞങ്ങൾ കൊങ്ദൂരിയിൽ തിരിച്ചെത്തി. നിര നിരയായി നിൽക്കുന്ന ചായക്കടകളിൽ ഒന്നിനകത്തേക്ക് കയറി ചുടു ചായ നുകർന്നു. പുറത്ത് അപ്പോഴേക്കും മഞ്ഞുവീഴ്ച ശക്തമാകാൻ തുടങ്ങി.

ചായക്ക് ശേഷം തൊട്ടടുത്തുള്ള പള്ളിയിലേക്ക് ഞങ്ങൾ നീങ്ങി. മുൻ സന്ദർശന വേളകളിൽ പ്രസ്തുത പള്ളി എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. നമസ്‌കാര ശേഷം, അവിടെ കണ്ട ഇമാമിനോട് അൽപ നേരം വർത്തമാനം പറഞ്ഞിരുന്നു.

അപ്പോഴേക്കും പുറത്ത് വിസിലിൻ്റെ ശബ്ദം കേട്ടു. മഞ്ഞ് വീഴ്ച കൂടുതൽ ശക്തമാകുന്നതിനാൽ കേബിൾ കാർ ഓപ്പറേഷൻ നിർത്താൻ പോവുകയാണെന്നും സഞ്ചാരികൾ എല്ലാവരും സ്ഥലം വിടണമെന്നും അറിയിപ്പ് കിട്ടി. അങ്ങനെ സീസണിലെ ആദ്യത്തെ മഞ്ഞ് വീഴ്ച ആവോളം ആസ്വദിച്ചു കൊണ്ട് ഞങ്ങൾ മടങ്ങി. ടാംഗ് മാർഗ്ഗിലെത്തി കോട്ടും ബൂട്ടും തിരിച്ച് നൽകി. 

മടക്ക യാത്രയിൽ എൻ്റെ മനസ്സിൽ ആ ചിന്ത വീണ്ടും മുളപൊട്ടി ; ഇഷ്ഫാഖിൻ്റെ വീട് , അതെങ്ങനെയെങ്കിലും കണ്ടെത്തണം!

(തുടരും...)

Thursday, May 14, 2026

ദേ, മുഖ്യമന്ത്രിൻ്റെ കൂടെ !

ശ്രീകൃഷ്‌ണപുരം എഞ്ചിനീയറിംഗ് കോളേജിൽ എൻ്റെ ഡിപ്പാർട്ട്മെൻ്റ് തലവനും സ്റ്റാഫ് ഹോസ്റ്റലിൽ ഒരുമിച്ച് താമസക്കാരനും ആയിരുന്നു തൃപ്പൂണിത്തുറ സ്വദേശി ഡോ.രമേഷ് ബാബു. അദ്ദേഹത്തിൻ്റെ അഛൻ ആഴ്ചകൾക്ക് മുമ്പ് മരണപ്പെട്ടു. വിവരം അറിഞ്ഞത് താമസിച്ചായതിനാൽ ഞാൻ അനുശോചനം അറിയിക്കാനൊന്നും മിനക്കെട്ടില്ല. അല്ലെങ്കിലും അത്ര അടുത്ത സഹവർത്തിത്വം ഞങ്ങൾ തമ്മിൽ ഇല്ലാത്തതിനാൽ അതിൻ്റെ ഒരാവശ്യം ഉണ്ടെന്ന് എനിക്ക് ബോധ്യം വന്നില്ല.

ദിവസങ്ങൾക്ക് മുമ്പ്, രമേഷ് സാറുമായി എന്നെക്കാളും കൂടുതൽ ബന്ധമുള്ള എൻ്റെ ഇപ്പോഴത്തെ സഹപ്രവർത്തകനും നാട്ടുകാരനുമായ സുമേഷ് എന്നെ വിളിച്ച് തൃപ്പൂണിത്തുറ വരെ പോകുന്നതിലുള്ള അഭിപ്രായം ആരാഞ്ഞു. അവധി ആയതിനാൽ ഞാൻ ഒരു അർദ്ധ സമ്മതം മൂളി.ഹോസ്റ്റലിലെ പഴയ അന്തേവാസികളായ കൊടുങ്ങല്ലൂർ സ്വദേശി ഷൈൻ സാറെയും കോഴിക്കോട്ടുകാരൻ റഹീം മാഷെയും കൂടി വിളിക്കാം എന്ന് പറഞ്ഞപ്പോൾ  എനിക്ക് പൂർണ്ണ സമ്മതമായി. ചാലക്കുടിക്കാരൻ ജയപാലിനെ കൂടി കൂട്ടിയാൽ ഞങ്ങളുടെ പഴയ "ഭക്ഷണക്കൂട്ടം" റീ യൂണിയൻ കൂടി ആകും എന്നതിനാൽ ഞാൻ അദ്ദേഹത്തെയും വിളിച്ച് യാത്ര സെറ്റാക്കി. ശനിയാഴ്ച ഉദ്ദേശിച്ച യാത്ര തട്ടിത്തിരിഞ്ഞ് ബുധനാഴ്ചയിലെത്തി. 

ഷൈൻ സാർ സ്വന്തം കാറിലും മറ്റെല്ലാവരും കേന്ദ്രത്തിൻ്റെ ട്രെയിനിലുമായി ആലുവയിലെത്തി. ഭക്ഷണക്കൂട്ടം റീസെറ്റായ സന്തോഷത്തിൽ സ്റ്റാർട്ടറായി എല്ലാവരും ഓരോ ദോശ കഴിച്ചു. ശേഷം രമേഷ് സാറിൻ്റെ വീട്ടിലെത്തി. ഒരു പായസം കുടിക്കാനും വന്നതിൻ്റെ കാര്യങ്ങൾ പറയാനും സൗഹൃദം പുതുക്കാനും  അല്പനേരം ചെലവഴിച്ച ശേഷം  രണ്ട് മണിക്ക് ഞങ്ങൾ അവിടെ നിന്ന് തിരിച്ചിറങ്ങി.

നാട്ടിലേക്കിനി വൈകിട്ട് അഞ്ച് മണിക്കേ ട്രെയിൻ ഉള്ളൂ എന്നതിനാൽ ഷൈൻ സാറിൻ്റെ കൂടെ കൊടുങ്ങല്ലൂർ വരെ പോകാമെന്നും അവിടെ നിന്ന് ബസ് കയറിയാൽ മൂന്ന് മണിക്കൂർ കൊണ്ട് കോഴിക്കോട് എത്താമെന്നും കരുതി ഞങ്ങൾ യാത്ര ആരംഭിച്ചു. വഴിയിൽ ഏതെങ്കിലും ഹോട്ടലിൽ കയറി ജയപാലൻ്റെ പഴയ കാട ഫ്രൈ പ്രേമം തട്ടിയുണർത്താമെന്നും പദ്ധതിയിട്ടു.

വൈറ്റില ഹബ്ബ് പിന്നിട്ട് പാലാരിവട്ടം പാലവും കഴിഞ്ഞപ്പോൾ, കോൺഗ്രസ് നേതാവ് കൂടിയായ ഷൈൻ സാറെ ആരോ വിളിച്ച് ആലുവയിലെത്താൻ പറഞ്ഞു. അൽപം കൂടി മുന്നോട്ട് പോയപ്പോഴേക്കും നിയുക്ത എം.എൽ. എ യും എറണാകുളം ഡി.സി.സി പ്രസിഡണ്ടുമായ മുഹമ്മദ് ഷിയാസ്, ഷൈൻ സാറെ വിളിച്ച് വി.ഡി സതീശൻ്റെ വീട്ടിലെത്താൻ ആവശ്യപ്പെട്ടു. അതോടെ നമസ്‌കാരവും ഭക്ഷണവും കഴിഞ്ഞ് ഞങ്ങളെ ആലുവയിൽ ഡ്രോപ് ചെയ്യാമെന്നും സാറിന് അങ്ങോട്ട് പോകാമെന്നും തീരുമാനിച്ചു.

ഭക്ഷണ ശേഷം വീണ്ടും പ്ലാൻ മാറി. വി.ഡി സതീശനെ മുഖ്യമന്ത്രിയായി വൈകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കുമെന്നും എല്ലാവർക്കും അദ്ദേഹത്തെ ഒന്ന് പോയി കാണാമെന്നുമായി. നാട്ടിലെത്താൻ എന്തായാലും രാത്രി ഏറെ വൈകും എന്നതിനാൽ നിയുക്ത മുഖ്യമന്ത്രിയെ കണ്ട് ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാം എന്ന ഷൈൻ സാറുടെ നിർദ്ദേശം ഞങ്ങൾ അംഗീകരിച്ചു.അങ്ങനെ ആലുവ ദേശത്തുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ ഞങ്ങൾ എത്തി.

പാർട്ടി പ്രവർത്തകരുടെ തിരക്കിനിടയിലൂടെ "കോഴിക്കോട്ട് നിന്നും കാണാൻ വന്നവർ" എന്ന ലേബലിൽ ഷൈൻ സാർ ഞങ്ങളെ അകത്ത് കയറ്റി. സുസ്‌മേര വദനനായി ഓരോരുത്തർക്കും കൈ കൊടുത്ത് ഫോട്ടോക്ക് പോസ് ചെയ്യുന്ന നിയുക്ത മുഖ്യമന്ത്രിയെ ഞങ്ങളും കണ്ടു. കൈ കൊടുത്ത് ഞാനും അഭിനന്ദനങ്ങൾ അറിയിച്ചു.ഷൈൻ സാർ അത് ക്യാമറയിൽ പകർത്തി.

ഇന്ന് ആ പ്രഖ്യാപനം വന്നു. രമേശ് ചെന്നിത്തലയെയും കെ.സി വേണുഗോപാലിനെയും പിന്തള്ളി വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. പത്ത് ദിവസത്തെ കാത്തിരിപ്പിന് (ഇന്ന് യാത്രക്കിടയിൽ അതിനെപ്പറ്റി എഴുതിയ ഒരു സീസണൽ മാങ്ങാക്കഥ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക)  വിരാമമായതിൽ സന്തോഷം. ഒപ്പം, രാഷ്‌ട്രീയത്തിൽ ഒരു താല്പര്യവും ഇല്ലാത്ത എനിക്കും ആദ്യമായി ഒരു മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അഭിനന്ദനങ്ങൾ അറിയിക്കാൻ യാദൃശ്ചികമായി ലഭിച്ച അവസരത്തിൻ്റെ അമ്പരപ്പും.

Wednesday, May 13, 2026

ഒരു സീസണൽ മാങ്ങാ കഥ

എൻ്റെ വീട്ടിൽ മൂന്ന് മാവുകൾ ഉണ്ട്. മാങ്ങാ സീസൺ ആകുമ്പോൾ അവയിൽ മാങ്ങ ഉണ്ടാകും. ഒരു മാവ് നല്ലവണ്ണം കായ്ക്കും; മറ്റ് രണ്ട് മാവുകളും അവസരം പാർത്തിരിക്കും. കഴിഞ്ഞ അഞ്ച് വർഷമായി ഇതായിരുന്നു സ്ഥിതി. ബട്ട്, ഈ വർഷം മൂന്ന് മാവുകളും മത്സരിച്ചങ്ങ് പൂക്കുകയും കായ്ക്കുകയും ചെയ്തു🥰.

അങ്ങനെ മാങ്ങ പഴുത്ത് വീഴാൻ തുടങ്ങി. ഒരു മാവിലെ മാങ്ങ അൽപം ചെറുതും ഉരുണ്ടതുമായിരുന്നു. തൊലിക്ക് നല്ല കട്ടിയും. മറ്റൊരു മാവിലെ മാങ്ങക്ക് പച്ചയും ചുവപ്പും കലർന്ന് ഒരു ഇരുനിറമായിരുന്നു. നല്ല വലിപ്പവും ഉണ്ടായിരുന്നു. അണ്ണാനും കാക്കക്കും വവ്വാലിനും എല്ലാം ആ മാങ്ങയായിരുന്നു ഇഷ്ടം. മൂന്നാമത്തെ മാവിലെ മാങ്ങക്ക് നല്ല വൃത്തിയുണ്ടായിരുന്നു. തടി എൻ്റെ പറമ്പിലാണെങ്കിലും അയൽക്കാരുടെ പറമ്പിലായിരുന്നു മാങ്ങ കൂടുതലും തൂങ്ങിയിരുന്നത്🫣.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂന്ന് മാവുകളും കൂടി ഒരു മത്സരത്തിലാണ്. ആരുടേതാണ് ഏറ്റവും സുന്ദരൻ മാങ്ങ എന്നതാണ് മത്സരം. ഒറ്റ നോട്ടത്തിൽ ഏതൊരാൾക്കും അത് മനസ്സിലാകും എങ്കിലും മറ്റ് രണ്ട് മാവുകളും അത് വക വയ്ക്കുന്നില്ല🙄.

ഏതായാലും മാങ്ങകൾ മൂന്നും മേശപ്പുറത്ത് വെച്ച് ഞാൻ കാത്തിരിക്കുകയാണ്. വിരുന്നു പോയ ഭാര്യയും മക്കളും തിരിച്ച് വന്ന ശേഷം  ഒരു തീരുമാനമാക്കിയിട്ട് വേണം ചെത്തിയങ്ങ് തിന്നാൻ😆.

(ആർക്കെങ്കിലും എന്തിനോടെങ്കിലും സാമ്യം തോന്നിയിട്ടുണ്ടെങ്കിൽ അത് കാലാവസ്ഥയുടെ പ്രശ്നമാണ്, ഞാൻ നിരപരാധിയാണ്😜)

Tuesday, May 05, 2026

ദ ലാസ്റ്റ് കൗണ്ടിംഗ്?

2026 നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഡ്യൂട്ടി ലിസ്റ്റ് വന്നപ്പോൾ ഡ്യൂട്ടി ലഭിക്കാതിരുന്ന ഞാൻ, എൻ്റെ സർക്കാർ സർവ്വീസിലെ അവസാന ഇലക്ഷൻ ഡ്യൂട്ടി ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അവസാനിച്ചോ എന്ന് സംശയിച്ചു. പക്ഷേ ഹോം വോട്ടിംഗ് ഡ്യൂട്ടി പിന്നാലെ വന്നതോടെ ആ സംശയം മാറി. അതും കഴിഞ്ഞ് പോളിംഗ് ഉദ്യോഗസ്ഥരുടെ വി.എഫ്.എസ് ഡ്യൂട്ടി കൂടി ലഭിച്ചതോടെ, അവസാന ഇലക്ഷൻ ഡ്യൂട്ടി അനിയൻ്റെ കീഴിൽ ചെയ്ത് തീർത്ത സന്തോഷത്തോടെ ഇലക്ഷൻ ഡ്യൂട്ടി എന്ന പെട്ടി ഞാൻ മെല്ലെ അടച്ചു.

നാലഞ്ച് ദിവസം മുമ്പ് കൗണ്ടിംഗ് ഡ്യൂട്ടി കൂടി വന്നതോടെ ഇലക്ഷൻ കമ്മീഷന് എന്നോടുള്ള പെരുത്ത് സ്നേഹം ഞാൻ തിരിച്ചറിഞ്ഞു. കൂടത്തായി സെൻ്റ് മേരീസ് സ്‌കൂളിൽ, കൊടുവള്ളി നിയമസഭാ മണ്ഡലത്തിൻ്റെ വോട്ടെണ്ണൽ കേന്ദ്രത്തിലെ പതിമൂന്നാം നമ്പർ ടേബിളിലേക്ക് കൗണ്ടിംഗ് സൂപ്പർവൈസറായുള്ള നിയമന ഉത്തരവ് ഞാൻ കൈപ്പറ്റിയത് അതേ സ്‌കൂളിൽ വെച്ചായിരുന്നു. രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ഒരു സുനാമി ഞാൻ പ്രതീക്ഷിക്കാത്തതിനാൽ, പെൻഷൻ പ്രായം കൂട്ടിയില്ലെങ്കിൽ ഇത് എൻ്റെ അവസാന ഇലക്ഷൻ ഡ്യൂട്ടി ആയി മാറും.

രാവിലെ കൃത്യം ആറര മണിക്ക് തന്നെ ഞാൻ സെൻ്ററിൽ എത്തി. രണ്ട് ഗേറ്റുകളിലെ പരിശോധന കഴിഞ്ഞ് കൗണ്ടറിൽ ഫോണും ഏല്പിച്ച് ആദ്യം വിശപ്പിൻ്റെ കൗണ്ടറിംഗ് അറ്റാക്ക് ശമിപ്പിച്ചു. ശേഷം സി. ആ. പി. എഫ് കാവൽ നിൽക്കുന്ന മൂന്നാമത്തെ ഗേറ്റിൽ ഐ.ഡി. കാർഡ് സ്‌കാൻ ചെയ്ത ശേഷം അകത്ത് കയറി. അതോടെ, ഇനി കൗണ്ടിംഗ് കഴിയാതെ പുറത്തിറങ്ങാൻ പറ്റാത്ത വേലിക്കൂട്ടിനകത്തായി ഞാൻ.

കൗണ്ടിംഗ് സൂപ്പർവൈസറും കൗണ്ടിംഗ് അസിസ്റ്റൻ്റും മൈക്രോ ഒബ്‌സർവറും അടങ്ങുന്നതാണ് ഒരു കൗണ്ടിംഗ് ടീം. കമ്പി വേലിക്കപ്പുറത്തായി കൗണ്ടിംഗ് ഏജൻ്റുമാരും ഉണ്ടാകും. പതിമൂന്നാം നമ്പർ ടേബിളിലായിരുന്നു എൻ്റെ ഡ്യൂട്ടി. ഞാൻ ചെല്ലുമ്പോൾ ആ ടേബിളിൽ മൂന്ന് പേർ വർത്തമാനവും പറഞ്ഞ് ചിരിച്ച് കളിച്ചിരിക്കുന്നു! അതേ സ്‌കൂളിൽ വോട്ടെണ്ണുന്ന തിരുവമ്പാടി മണ്ഡലത്തിലെ പതിമൂന്നാം നമ്പർ ടേബിളിലേക്കുള്ള സൂപ്പർവൈസർ ആയിരുന്നു അതിൽ ഒരാൾ. തെറ്റ് മനസ്സിലാക്കിയ പുള്ളി വേഗം സ്ഥലം വിട്ടു.

കൃത്യം എട്ടരക്ക് തന്നെ കൺട്രോൾ യൂണിറ്റ് അടങ്ങിയ പെട്ടി ടേബിളിലെത്തി. അഡ്രസ് ടാഗും കൺട്രോൾ യൂണിറ്റ് നമ്പറും ഫോം 17 C യും ഏജൻ്റുമാരെ കാണിച്ച് ഉറപ്പ് വരുത്തി ഞാൻ സീലുകൾ പൊട്ടിച്ചു. പെട്ടി തുറന്ന് കൺട്രോൾ യൂണിറ്റ് പുറത്തെടുത്ത് അതും ഏജൻ്റുമാരെ കാണിച്ച് അതിലെ സീലുകളും ഓരോന്നായി പൊട്ടിച്ചു. ശേഷം അത് ഓണാക്കി ഡിസ്പ്ലേ ചെയ്യുന്ന വിവരങ്ങളും അവരെ കാണിച്ചു.

അങ്ങനെ എണ്ണലിൻ്റെ പ്രധാന കർമ്മമായ റിസൾട്ട് കാണാനായി പ്രസ്തുത ബട്ടൻ അമർത്തി. ഓരോ സ്ഥാനാർത്ഥിക്കും കിട്ടിയ വോട്ടുകൾ ഡിസ്പ്ലേ ചെയ്യുന്നത് കൗണ്ടിംഗ് അസിസ്റ്റൻ്റ് വായിച്ചു. ഞാനും മൈക്രോ ഒബ്‌സർവറും അത് വ്യത്യസ്ത ഷീറ്റുകളിൽ രേഖപ്പെടുത്തി. നാലഞ്ച് മിനുട്ടിനുള്ളിൽ കൗണ്ടിംഗ് തീർന്നു. മെഷീൻ ഓഫാക്കി വീണ്ടും പെട്ടിയിലാക്കി അഡ്രസ് ടാഗ് തിരിച്ച് കെട്ടി അടുത്ത യൂണിറ്റ് കൊണ്ടുവരാനുള്ള സ്ലിപ്പ് അടക്കം റണ്ണറെ ഏല്പിച്ചു. ആകെ എടുത്തത് പത്ത് മിനുട്ട് മാത്രം.

ആദ്യ മെഷീൻ എണ്ണി കണക്കുകൾ തയ്യാറാക്കി ഏജൻ്റുമാരെക്കൊണ്ട് ഒപ്പ് വെപ്പിച്ച് റിട്ടേണിംഗ് ഓഫീസറുടെ ടേബിളിലേക്ക് കൊടുത്ത് വിട്ടു. പ്രസ്തുത ഡാറ്റ സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്ത് അവിടെ നിന്നുള്ള പ്രിൻ്റൗട്ട് സഹിതം വീണ്ടും എൻ്റെ അടുത്തെത്തി. വീണ്ടും അവ രണ്ടും ഒത്തുനോക്കി കൃതൃത വരുത്തി ഒപ്പിട്ട് തിരിച്ചു നൽകി. രണ്ടാം റൗണ്ടും ഈ പ്രക്രിയ തുടർന്നു. അപ്പോഴേക്കും സമയം ഒരു മണിക്കൂർ കഴിഞ്ഞിരുന്നു ! ഈ രൂപത്തിൽ പോയാൽ പതിനഞ്ച് മെഷീനുകൾ എണ്ണിത്തീരാൻ എടുക്കുന്ന സമയം ഞങ്ങളെ അസ്വസ്ഥരാക്കി.

രണ്ടാം റൗണ്ടിൽ ഞങ്ങളെണ്ണിയ മെഷീൻ റിട്ടേണിംഗ് ഓഫീസറുടെ റാൻഡം സെലക്ഷനിൽ അദ്ദേഹത്തിൻ്റെ ടേബിളിൽ വീണ്ടും എണ്ണി. അതിനിടക്ക് ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്തിയ ടെൻഡേർഡ് വോട്ടിൻ്റെ കണക്കും ഒപ്പിടാൻ തന്ന പ്രിൻ്റൗട്ടിൽ വന്നത് കാരണം ഞാനത് ഒപ്പിടാതെ തിരിച്ചയച്ചു. പ്രിസൈഡിംഗ് ഓഫീസറുടെ ഡയറി കൊണ്ടുവന്ന് എന്നെ കാണിച്ച് ബോധ്യപ്പെടുത്തിയപ്പോൾ ഞാനതിൽ ഒപ്പുവെച്ചു. പോളിംഗ് ഡ്യൂട്ടിയുടെ ഭാഗമായി പല തവണ ഞാനും തയ്യാറാക്കിയ പ്രസ്തുത ഡയറിയുടെ ആവശ്യകത അപ്പോഴാണ് മനസ്സിലായത്.

റൗണ്ടുകൾ പുരോഗമിക്കുന്തോറും ആദ്യം ചെയ്തിരുന്ന പലതും മെല്ലെ മെല്ലെ ഒഴിവാക്കി. അതോടെ വോട്ടെണ്ണലിൻ്റെ വേഗത കൂടിക്കൂടി വന്നു. എൻ്റെ ടേബിളിൽ ടെൻഡേർഡ് വോട്ടുകൾ പിന്നെയും വന്നു. ഇടക്ക് റാൻഡം സെലക്ഷനിൽ തുടർച്ചയായി രണ്ട് തവണ ഞാൻ എണ്ണിയ മെഷീനുകൾ വീണ്ടും എണ്ണി. അവസാനം പതിനഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ സമയം ഒരു മണി കഴിഞ്ഞിരുന്നു. 

ഇടയ്ക്ക് പ്രിൻ്ററുകൾ പണിമുടക്കിയതും വൈദ്യുതി നിലച്ചതും കാരണം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വീണ്ടും വൈകി. ഊണു കഴിച്ച് തിരിച്ച് വന്നിട്ടും സ്ഥിതിയിൽ വലിയ മാറ്റം വന്നില്ല. ഓരോ ടേബിളിലെയും അവസാന പ്രിൻ്റൗട്ട് വന്നപ്പോഴും പതിമൂന്നാം നമ്പർ ടേബിളിലേത് വരാതായപ്പോൾ പതിമൂന്നിനെപ്പറ്റി പലരും പറയുന്നത് എൻ്റെ മനസ്സിലെത്തി. അവസാനം മൂന്ന് മണിക്ക് ലാസ്റ്റ് പ്രിൻ്റൗട്ടും കൂടി ഒപ്പിട്ട് തിരിച്ച് നൽകിയതോടെ സർക്കാർ സർവ്വീസിലെ എൻ്റെ ലാസ്റ്റ് ഇലക്ഷൻ ഡ്യൂട്ടിക്കും പരിസമാപ്തിയായി.