Pages

Thursday, May 25, 2023

വീട്ടിലൊരു പഴക്കാലം - 2

 വീട്ടിലൊരു പഴക്കാലം - 1

എന്റെ വീട്ടിലെ മിക്ക ഫലവൃക്ഷങ്ങളും ചില ഓർമ്മക്കുറിപ്പുകൾ കൂടിയാണ്. കുടുംബാംഗങ്ങളുടെ ജന്മദിനത്തിലോ ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിലോ നട്ടതാണ് അതിൽ മിക്കതും.മൂവാണ്ടൻ മാവിൽ നിന്ന് അഞ്ച് മീറ്റർ മാറിയാണ് ലൂന മോളുടെ രണ്ടാം ജന്മദിന വാർഷികത്തിൽ നട്ട സീതപ്പഴച്ചെടി.വർഷം തോറും അത് സീതപ്പഴം തരുന്നു.ഈ വർഷവും അതിന് മുടക്കമില്ല.

രണ്ടാമത്തെയും മൂന്നാമത്തെയും സന്താനങ്ങൾ ഒരേ ഡേറ്റിന് ജന്മദിനമുള്ള അപൂർവ്വ സഹോദരികൾ ആണ്. നാലഞ്ച് വർഷം മുമ്പത്തെ അവരുടെ ഒരു ജന്മദിനത്തിൽ നട്ട കദളിവാഴ അഞ്ച് തലമുറക്ക് ശേഷവും സ്ഥിരമായി ഒരു ചെങ്കദളിക്കുല തരുന്നു.ഈ വർഷത്തോടെ അവളെ മുറ്റത്ത് നിന്നും മാറ്റാനാണ് പ്ലാൻ.

2020ലെ ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ നട്ട ആയുർജാക്കിൽ നിന്ന് അഞ്ച് ചക്കയാണ് ആദ്യ തവണ കിട്ടിയത്.ഈ വർഷത്തെ ചക്ക പൊട്ടിത്തുടങ്ങുന്നു. അത് നടുന്നതിന് ഒരു വർഷം മുമ്പ് , എന്റെ ജന്മദിനത്തോടനുബന്ധിച്ച് നട്ട വിയറ്റ്നാം സൂപ്പർ ഏർളിയിൽ ഈ വർഷം ആദ്യമായി ചക്ക പൊട്ടി. ചക്കയുടെ രുചി അറിയാനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ഏതോ നഴ്സറിയിൽ നിന്ന് വാങ്ങി, അനിയൻ അവന്റെ വീട്ടിൽ നട്ട നട്ട് ബട്ടർ ചെടിയിലും വർഷങ്ങളായി വേനലവധിക്ക് കായ ഉണ്ടാകാറുണ്ട്. അതിന്റെ കുരു മുളച്ച് നിരവധി തൈകൾ, എന്റെയും അവന്റെയും  പറമ്പിൽ വളർന്ന് വരാറുണ്ട്. അതിലൊന്ന് വളർന്ന് വലുതായി ഇത്തവണ കായ്ച്ചു. കടലയുടെ രുചിയുള്ള കായ പക്ഷെ കുട്ടികളിൽ പലർക്കും പിടിച്ചില്ല.

ഭാര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് 2019 ൽ വിയറ്റ്നാം ഏർളിയുടെ കൂടെ തന്നെ വച്ചതായിരുന്നു റമ്പൂട്ടാൻ.കഴിഞ്ഞ വർഷം തന്നെ അത് ഇഷ്ടം പോലെ ഫലം തന്നു. ഈ വർഷവും അവൾ നിരാശപ്പെടുത്തില്ല എന്ന് പ്രതീക്ഷിക്കാം.

അയൽപക്കത്തെ ചാമ്പക്ക മരത്തിൽ നിറഞ്ഞ് നിൽക്കുന്ന ചാമ്പക്ക പറിക്കാൻ എന്റെ മക്കൾ പോയിരുന്ന ഒരു കാലം എന്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്.വീട്ടുമുറ്റത്ത് ഒരു ചാമ്പമരം ഉണ്ടായിരുന്ന കാലത്ത് തന്നെയായിരുന്നു മക്കൾ അങ്ങോട്ട് പോയിരുന്നത്.കാരണം, പ്രായമായിട്ടും എന്റെ ചാമ്പ പൂത്തിരുന്നില്ല.ഇപ്പോൾ അയൽപക്കത്തെ ചാമ്പ അവർ മുറിച്ച് മാറ്റി;എന്റെ വീട്ടിലെ ചാമ്പയിൽ ചുവന്ന ബൾബുകൾ നിറഞ്ഞ് നിൽക്കുന്നു.2023 ൽ രണ്ടാമത്തെ തവണ അത് ഫലം തന്നു കഴിഞ്ഞു.
മുഹബ്ബത്തിന്റെ മുന്തിരിച്ചാറ് നുണയാൻ,ഇരുപത്തിഒന്നാം വിവാഹ വാർഷിക മരമായി 2019 ൽ മുറ്റത്ത് നട്ടത് ഒരു മുന്തിരി വള്ളി ആയിരുന്നു.രണ്ടാമത്തെ വര്ഷം തന്നെ അതിൽ മുന്തിരി വിളയുകയും ചെയ്തു. കഴിഞ്ഞ വർഷം ശരിയായി പ്രൂണിംഗ് നടത്താൻ സാധിച്ചില്ല.എന്നിട്ടും വള്ളിയിൽ മുന്തിരിക്കുല തൂങ്ങി നിൽക്കുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം.
കശുമാവ് നാട്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന കാലത്താണ് എന്റെ അടുക്കള മുറ്റത്ത് ഒരു കശുമാവ് വർഷങ്ങൾക്ക് മുമ്പ് താനേ മുളച്ചത്.ഈ വർഷം അവളും ഒരു പാട് കശുമാങ്ങ തന്നുകൊണ്ട് എന്നെയും എന്റെ തലമുറയിൽ പെട്ട നിരവധി പേരെയും പഴയ അണ്ടിക്കാലത്തേക്കും അണ്ടിക്കളത്തിലേക്കും തിരിച്ചു കൊണ്ടുപോയി.പുതിയ തലമുറയിലെ കുട്ടികൾക്ക് കശുമാവും കശുമാങ്ങയും കാണാനുള്ള അവസരവും ഈ വൃക്ഷം നൽകി.
 ചാമ്പക്ക മരത്തെ തഴുകി നിൽക്കുന്ന സപ്പോട്ട മരത്തിലും കുറെ കായകൾ പിടിച്ചിട്ടുണ്ട്. കദളി വാഴയുടെ തൊട്ടടുത്ത് മുറ്റത്ത് പന്തലിച്ച് നിൽക്കുന്ന പനിനീർ ചാമ്പയിൽ നിന്ന് ഇത്തവണ കുറെ പേര് രുചി നോക്കി.വവ്വാലുകളും കുറെ എണ്ണം ആഹാരമാക്കി.വെറുതെ മുളച്ച് വന്ന മാതോളി നാരങ്ങ വീണ്ടും പൂവിട്ടു തുടങ്ങി. അങ്ങനെ ഈ വർഷത്തെ വേനൽക്കാലം ഒരു പഴക്കാലമായി ഞങ്ങളങ്ങ് കൊണ്ടാടി. 

Tuesday, May 23, 2023

വീട്ടിലൊരു പഴക്കാലം - 1

സ്വന്തമായി ഒരു വീടെന്ന സ്വപ്നം നെയ്യുമ്പഴേ എന്റെ മനസ്സിൽ മറ്റൊരു കിനാവ് കൂടി മുള പൊട്ടിയിരുന്നു. ചക്കയും മാങ്ങയും അടക്കമുള്ള ഫലവൃക്ഷങ്ങൾ കൂടി വീടിനടുത്ത് ഉണ്ടാകണം.വീട് വച്ച് പത്ത് വർഷമാകുമ്പഴേക്കും അവയിൽ നിന്നെല്ലാം ഫലങ്ങൾ പറിക്കാൻ സാധിക്കണം. അതും കുട്ടികൾ വേനലവധി തിമർത്ത് രസിക്കുന്ന മാസങ്ങളിൽ തന്നെ ആയാൽ ബഹുകേമം.

വെറുതെ സ്വപ്നം കണ്ടിരിക്കുന്നതിന് പകരം അത് പ്രാവർത്തികമാക്കാനുള്ള പ്രായോഗിക വഴികളും ഞാൻ തേടി. 2004ൽ വീട് പണി തുടങ്ങിയ ഉടനെ തന്നെ പുരയിടത്തിന്റെ അതിരുകളിൽ ബാപ്പ ചില ഫലവൃക്ഷത്തൈകൾ വച്ചു. മൂവാണ്ടൻ മാവായിരുന്നു അതിൽ പ്രധാനം.വീട് പണി പൂർത്തിയാകും മുമ്പ് ബാപ്പ ഇഹലോകവാസം വെടിഞ്ഞു. 2010 ൽ വീട് പണി കഴിഞ്ഞ് താമസം തുടങ്ങിയ അന്ന് മുതൽ ആ മാവിൽ നിന്ന് ഞങ്ങൾ മാങ്ങ പറിക്കാനും തുടങ്ങി. 

2021 ൽ അഞ്ഞൂറിലധികം മാങ്ങയാണ് വീടിന്റെ ഉയരത്തിൽ എത്തി നിൽക്കുന്ന മാവിൽ വിളഞ്ഞത്. 2022 ൽ ഞങ്ങളുടെ കാശ്മീർ യാത്ര കാരണം ആവശ്യമുള്ളവരോട് എല്ലാം മാങ്ങ പറിക്കാൻ പറഞ്ഞു. അതിനാൽ എത്ര മാങ്ങ കിട്ടി എന്നതിന് കണക്കില്ല .2023 ൽ ഇതുവരെ ആറ് തവണ മാങ്ങ പറിച്ചു. ഓരോ തവണയും ഒരു കുട്ട നിറയെ എന്ന തോതിൽ മുന്നൂറ്റി അമ്പതോളം മാങ്ങ പറിച്ച് അയൽവാസികൾക്കും ബന്ധുക്കൾക്കും കൂട്ടുകാർക്കും എല്ലാം വിതരണം ചെയ്തു കഴിഞ്ഞു. ഏകദേശം അതിന്റെ പകുതിയോളം പക്ഷികൾക്കും ഭക്ഷണമായി. മൺസൂൺ ഉടൻ ആരംഭിക്കാനിരിക്കെ ഒരു തവണ കൂടി പറിക്കാനുള്ള മാങ്ങ ഇനിയും ബാക്കിയുണ്ട്.

മാങ്ങക്കൂട്ടായ്മയിൽ അംഗവും എൻറെ പത്താം ക്ലാസ് സഹപാഠിയുമായ മുജീബ് വീട്ടിൽ വന്നപ്പോൾ അവനും ഞാൻ കുറച്ച് മാങ്ങ നൽകി.മൂവാണ്ടൻ ആണെന്ന് പറഞ്ഞപ്പോൾ അവനത് നോക്കിയിട്ട് പറഞ്ഞു, ഇത് വെളുത്ത മൂവാണ്ടൻ ആണെന്ന്.ഞാൻ ആദ്യമായിട്ടാണ് വെളുത്ത മൂവാണ്ടനും കറുത്ത മൂവാണ്ടനും ഉണ്ടെന്ന് കേൾക്കുന്നത്.മാങ്ങയെ തിരിച്ചറിയാനായി അവൻ സാമ്പിൾ മാങ്ങ കൂട്ടായ്മയിലേക്ക് അയച്ചു കൊടുത്തു.മറുപടി കിട്ടിയത് ഇത് മൂവാണ്ടൻ തന്നെ അല്ല എന്നായിരുന്നു! ശരിയാകാം,കാരണം ബാപ്പയുടെ നാട്ടിൽ ഈ മാങ്ങ അറിയപ്പെടുന്നത് കുറുക്കൻ മാങ്ങ എന്നാണ്.

അഞ്ച് ദിവസങ്ങൾക്ക് ശേഷം എന്റെ വിദ്യാർത്ഥിനിയായിരുന്ന മഞ്ജുഷയും ഭർത്താവും വീട്ടിൽ വന്നു. അവർക്കും മൂവാണ്ടൻ എന്ന പേരിൽ ഞാൻ മാങ്ങ നൽകി. ഇത് കറുത്ത മൂവാണ്ടനാണെന്ന് മഞ്ജുഷയും അല്ല വെളുത്ത മൂവാണ്ടനാണെന്ന് ഭർത്താവും പറഞ്ഞു.വീട്ടിലെത്തി അമ്മായി അമ്മയെ കാണിച്ചപ്പോൾ കറുത്ത മൂവാണ്ടനാണെന്ന് ഉത്തരം കിട്ടി പോലും.ഏതായാലും ഈ മാങ്ങ തിന്നാൻ തുടങ്ങിയിട്ട് നാല്പത് വർഷത്തിലധികമായി.നിരവധി പേർ മാങ്ങ കൊണ്ട് പോവുകയും ചെയ്തു.ഇപ്പോഴാണ് ഈ അറിവ് ലഭിച്ചത്.നല്ല മധുരമുള്ള മാങ്ങയായതിനാലും പുഴു ശല്യം അപൂർവ്വമായതിനാലും, ആവശ്യമുള്ളവർക്ക് നൽകാനായി അണ്ടി മുളപ്പിക്കാൻ വച്ചിട്ടുണ്ട്.

മൂവാണ്ടൻ മാവിന് തൊട്ടപ്പുറത്ത് തന്നെ വളർന്ന്, ഒന്നരയാൾ ഉയരത്തിൽ എത്തിയ കോഴിക്കോടൻ മാവിലും ഈ വർഷം അമ്പതോളം മാങ്ങ ഉണ്ടായി.ഉയരം കുറവായത് കാരണമാണോ എന്നറിയില്ല ഒരു മാങ്ങ പോലും വവ്വാൽ കടിച്ചില്ല, കാക്ക കൊത്തിയതുമില്ല.എന്നും കാലത്ത് സുബഹി നമസ്കാരത്തിനായി പള്ളിയിൽ പോകുമ്പോൾ പഴുത്ത മാങ്ങ വീണു കിടക്കുന്നുണ്ടാകും.അമ്പതോളം മാങ്ങ അതിൽ നിന്നും കിട്ടി. ആ മാവിലെ മാങ്ങ തീർന്നു.

വർഷങ്ങൾക്ക് മുമ്പ് എന്റെ സഹപ്രവർത്തകൻ ചേളന്നൂർകാരനായ കിഷോർ തന്ന സേലൻ മാവിലും ഈ തവണ ഏതാനും മാങ്ങകൾ ഉണ്ടായി.പറിച്ച് തുടങ്ങിയില്ല. കാരണം തൊട്ടപ്പുറത്ത് ജ്യേഷ്ഠത്തിയുടെ പറമ്പിൽ ഉയർന്ന് നിൽക്കുന്ന സേലൻ മാവിൽ ഇത്തവണ ഉണ്ടായത് കാക്കത്തൊള്ളായിരം മാങ്ങകളാണ്.ഒരു കൊട്ട ഞാനും അതിൽ നിന്ന് പറിച്ചെടുത്തു.ഏത് പ്രായത്തിലെ മാങ്ങക്കും പ്രത്യേക രുചിയുള്ള സേലൻ മാങ്ങ പഴുത്തത് തിന്നാൽ പിന്നെ മുറ്റത്ത് ഒരു തൈ നട്ടുവളർത്താൻ മറ്റൊന്നും ആലോചിക്കേണ്ടി വരില്ല.

കഴിഞ്ഞ വർഷം ഇരുപതോളം മാങ്ങ തന്ന എന്റെ ഒട്ടുമാവ് പൂർണ്ണമായും ഉണങ്ങിപ്പോയി.പലരുടെയും ഒട്ടുമാവുകൾ ഉണങ്ങിപ്പോയതായി കേൾക്കുകയും ചെയ്തു. ഇലകൾ തിരുമ്മി വാസനിച്ചാൽ മത്ത് പിടിക്കുന്ന, പേരറിയാത്ത ഒരു മാവിൻ തൈ കൂടി മുറ്റത്ത് ഇനി വളർന്ന് വരുന്നുണ്ട്. അടുത്ത വർഷത്തോടെ അതിലും ഞാൻ മാങ്ങ പ്രതീക്ഷിക്കുന്നു. മുറ്റത്തെ ഈ നാല് നാടൻ മാവുകളും കൂടി മാങ്ങ തരാൻ തുടങ്ങിയാൽ അതുമതി ഒരായുസ്സിന്റെ മാങ്ങാ ഓർമ്മകൾ നിലനിൽക്കാൻ.

(തുടരും...)

Thursday, May 18, 2023

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി

 ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രധാന വർഷമാണ് 1921.മാപ്പിള ലഹള എന്നും മലബാർ ലഹള എന്നും ഒക്കെ ചരിത്രത്തിൽ അറിയപ്പെടുന്ന മഹാസംഭവം നടന്നത് ആ വർഷമായിരുന്നു.ഈ സമരത്തിന്റെ നിരവധി ശേഷിപ്പുകളും രേഖകളും ഓർമ്മകളും ഇപ്പോഴും നിലനിൽക്കുന്ന ഒരു പ്രദേശമാണ് എൻറെ നാടായ അരീക്കോട്.

നിർഭാഗ്യകരമെന്ന് പറയട്ടെ,മലബാർ സമരത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന അതേ വേളയിൽ തന്നെയാണ് ഇത് സ്വാതന്ത്ര്യ സമരത്തിൽ പെട്ടതല്ല എന്നും ബ്രിട്ടീഷുകാരെ സധൈര്യം നേരിട്ട അതിലെ വീര നായകരായിരുന്ന ആലി മുസ്‌ലിയാരും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയും ഒന്നും സ്വാതന്ത്ര്യ സമര സേനാനികൾ അല്ല എന്നും ഇന്ത്യയിൽ നിന്ന് തന്നെ വാർത്തകൾ ഉയർന്നത്.

1921 എന്ന മലയാള സിനിമ റിലീസായത് 1988 ലാണ്.പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് കോഴിക്കോട് അപ്സര തിയേറ്ററിൽ സുഹൃത്തുക്കളോടൊപ്പം പോയി ഞാനും ആ സിനിമ കണ്ടിരുന്നു (പിന്നീട് അത് ഞങ്ങളുടെ കോളേജിന് ഏറ്റവും അടുത്തുള്ള തിയേറ്ററിൽ വന്നപ്പോഴുണ്ടായ സംഭവമാണ് ഇരുപത്തിയേഴാം രാവിലെ സിനിമ എന്ന പോസ്റ്റിനാധാരം).സി നിമയിൽ ടി.ജി രവി അവതരിപ്പിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി എന്ന കഥാപാത്രത്തിന്റെ ഡയലോഗുകൾ അന്ന് മനസ്സിലുണ്ടാക്കിയ പ്രകമ്പനം ഇന്നും രോമങ്ങളെ എഴുന്നേൽപ്പിക്കും.

ആ വീരശൂര പരാക്രമിയും ഈ സംഭവവും ചില വർഗ്ഗീയ താല്പര്യങ്ങളുടെ പേരിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ നിന്നും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചപ്പോഴേ മനസ്സിൽ മൊട്ടിട്ട ഒരാഗ്രഹമായിരുന്നു അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയുക എന്നത്.സമരത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് മഞ്ചേരിയിൽ നടന്ന പുസ്തകമേളയിൽ വച്ച്, ഇവ്വിഷയകമായി രചിച്ച നിരവധി പുസ്തകങ്ങൾ ഞാൻ വാങ്ങി.അതിൽ പെട്ട ഒന്നായിരുന്നു 'മലബാറിന്റെ വിപ്ലവനായകൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി' എന്ന പുസ്തകം.

ഏറനാട് എന്ന വിസ്തൃതമായ സ്ഥലം കേന്ദ്രീകരിച്ച്  വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി ബ്രിട്ടീഷുകാർക്കെതിരെയും സ്വന്തം നാട്ടിലെ ബ്രിട്ടീഷ് അനുകൂലികൾക്കെതിരെയും സ്വന്തം വിഭാഗത്തിലെ അക്രമികൾക്കെതിരെയും നടത്തിയ വിവിധ സമരങ്ങളാണ് പുസ്തകത്തിലെ പ്രധാന വിഷയം.ആറുമാസം നീണ്ട ഒരു സമാന്തര ഭരണം ബ്രിട്ടീഷ് ഇന്ത്യയിൽ കുഞ്ഞഹമ്മദാജിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്നു എന്നത് തന്നെ ആ ധൈര്യത്തെ വിളിച്ചോതുന്നു.

ഈ കൃതിയിലൂടെ അറിഞ്ഞ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജിയെപ്പറ്റി കൂടുതൽ അറിയേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നിയത്.അതിനാൽ തന്നെ ചരിത്രവായന ഒന്ന് കൂടി വിപുലീകരിക്കാൻ കൂടി ഈ വായന എന്നെ പ്രേരിപ്പിക്കുന്നു.

പുസ്തകം: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി 
രചയിതാവ്:സി അബ്ദുൽഹമീദ് 
പ്രസാധകർ:തേജസ് ബുക്ക്സ് 
പേജ് : 99 
വില:130 രൂപ 

Sunday, May 14, 2023

സന്തോഷപ്പൂരം

മക്കളുടെ വിജയങ്ങൾ മാതാപിതാക്കളുടെയും വിജയങ്ങളാണ് എന്നാണ് എന്റെ പക്ഷം. അതുകൊണ്ട് തന്നെ മക്കളുടെ വിജയത്തിൽ ഒരു പക്ഷെ അവരെക്കാളും സന്തോഷിക്കുന്നത് മാതാപിതാക്കൾ തന്നെയായിരിക്കും. മക്കളിലൂടെ ഈ സന്തോഷം നിരവധി തവണ അനുഭവിച്ചവരാണ് ഞാനും എന്റെ ഭാര്യയും. 

വേനൽ ചൂടിൽ ഉരുകുന്ന ഈ സമയത്ത് സന്തോഷത്തിന്റെ കുളിർക്കാറ്റ് വീശിത്തുടങ്ങിയത് ഹിമാലയത്തിന്റെ താഴ് വരയിലെ ജമ്മുവിൽ നിന്നാണ്. ജമ്മു സെൻട്രൽ യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന എന്റെ മൂത്ത മകൾ ഐഷ നൗറയായിരുന്നു സന്തോഷത്തിന്റെ പൂത്തിരി ആദ്യം കത്തിച്ചത്. ഉഡാൻ 2023 എന്ന ജമ്മു യൂനിവേഴ്സിറ്റി കൾച്ചറൽ ഫെസ്റ്റിൽ ഹിന്ദി ഗാനാലാപനത്തിൽ അവൾ ഒന്നാം സ്ഥാനം നേടി. എന്റെ കുടുംബത്തിലെ കലാലയ കലാ രംഗത്തെ ഏറ്റവും ഉയർന്ന വ്യക്തിഗത വിജയം ഇതോടെ അവൾ സ്വന്തം പേരിൽ കുറിച്ചു.


സന്തോഷത്തിന്റെ അമിട്ട് പൊട്ടിച്ചത് രണ്ടാമത്തെ മകൾ ആതിഫ ജുംലയാണ്.ഡിഗ്രി രണ്ടാം വർഷത്തിന് പഠിക്കുന്ന അവൾക്ക് പ്രതി വർഷം 12000 രൂപ ലഭിക്കുന്ന കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവയോൺമെന്റിന്റെ സ്കോളർഷിപ്പ് ലഭിച്ചു. പിന്നാലെ ഇതേ തുക നൽകുന്ന കേരള സ്റ്റേറ്റ് ഹയർ എഡുക്കേഷൻ വകുപ്പിന്റെ സ്കോളർഷിപ്പും ലഭിച്ചു. അതും കഴിഞ്ഞ് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ഇൻസ്പയർ (Innovation in Science Pursuit for Inspired Research (INSPIRE) ) സ്കോളർഷിപ്പും അവളെ തേടി എത്തി. പ്രതിവർഷം എൺപതിനായിരം രൂപ എന്ന നിരക്കിൽ അഞ്ച് വർഷത്തേക്കാണ് ഇൻസ്പയർ സ്കോളർഷിപ്പ് . പ്ലസ് ടു പരീക്ഷയിലെ ഉന്നത വിജയമാണ് (1196/1200 ) അവളെ ഇതിനെല്ലാം അർഹയാക്കിയത്.ഒരാൾ ഒരു സ്കോളർഷിപ് മാത്രമേ സ്വീകരിക്കാവൂ എന്ന എന്റെ ഉപദേശം സ്വീകരിച്ച് ആദ്യ രണ്ടെണ്ണവും അവൾ റീഫണ്ട് ചെയ്തു. സാമൂഹ്യ സേവനത്തിൽ തൽപരയായ അവൾക്ക് തീരദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന കോഴിക്കോട്ടെ ഒരു സംരംഭമായ iLAB ന്റെ സ്റ്റുഡന്റ് ഫെസിലിറ്റേറ്റർ ആയും ഈയിടെ സെലക്ഷൻ കിട്ടി.

സന്തോഷത്തിന്റെ സമാപന വെടിക്കെട്ട് മൂന്നാമത്തെ മകൾ അബിയ്യ ഫാത്തിമയുടെ വകയായിരുന്നു.ഏഴാം ക്ലാസിൽ പഠിക്കുന്ന അവൾ USS എഴുതി ഫലം കാത്തിരിക്കുന്നു. സ്കൂൾ - മദ്രസാ പരീക്ഷകൾ എല്ലാം കഴിഞ്ഞ് റിലാക്സ് ചെയ്യുമ്പഴാണ് ബാലഭൂമിയിൽ നിന്ന് അപ്രതീക്ഷിതമായി ഒരു ഫോൺവിളി എത്തിയത്. ബാലഭൂമി നടത്തിയ വിജ്ഞാന മത്സരത്തിൽ വിജയിച്ച , തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള മുപ്പത്തിനാല് പേരിൽ ഒന്ന് അവളാണ് പോലും. വിജയികൾക്കായി ബാലഭൂമി കോഴിക്കോട്ട് ഒരുക്കുന്ന സമ്മർ ക്യാമ്പിലേക്കുള്ള ഔദ്യോഗിക ക്ഷണമായിരുന്നു ആ ഫോൺ കോൾ . ക്യാമ്പിന്റെ ഭാഗമായി പ്ലാനറ്റേറിയം , സൈബർ പാർക്ക് വിർച്വൽ റിയാലിറ്റി മ്യൂസിയം, മാതൃഭൂമി പ്രസ് എന്നിവ സന്ദർശിക്കാനും ചാലിയാറിലൂടെയുള്ള ബോട്ട് യാത്ര ആസ്വദിക്കാനും അവൾക്ക് സാധിച്ചു. സർട്ടിഫിക്കറ്റും സ്കൂൾ ബാഗും സമ്മാനമായി ലഭിക്കുകയും ചെയ്തു.

ഇനി അവസരം വരാനുള്ളത് നാലാമൻ അബ്ദുള്ള കെൻസിനാണ്. ഒന്നാം ക്ലാസുകാരനായ അവനും മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. ദൈവം അനുഗ്രഹിക്കട്ടെ, ആമീൻ.



Thursday, May 11, 2023

ഉറവ് ഇൻഡിജിനിയസ് സയൻസ് ആൻഡ് ടെക്‌നോളജി സെന്റർ

വയനാട് സന്ദർശിക്കുന്നവരിൽ ഭൂരിഭാഗം പേരും ഒരു പക്ഷേ കേട്ടിട്ടു പോലുമില്ലാത്ത ഒരു സ്ഥാപനമാണ് ഉറവ് ഇൻഡിജിനിയസ് സയൻസ് ആൻഡ് ടെക്‌നോളജി സെന്റർ. 1996 ൽ കല്പറ്റക്കടുത്ത് തൃക്കൈപ്പറ്റ എന്ന ഗ്രാമത്തിൽ രൂപം കൊണ്ട ഒരു ലാഭേതര സംഘടനയാണ് ഉറവ്.മുള അധിഷ്ഠിത ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ  തദ്ദേശീയരായ ആദിവാസി വിഭാഗത്തിന്റെ ഉന്നമനം എന്നതാണ് ഉറവിന്റെ പ്രഥമ ലക്‌ഷ്യം. 

വയനാട്ടിൽ സുലഭമായി കാണുന്ന ഒരു പുൽ വർഗ്ഗ ചെടിയാണ് മുള.പരമ്പരാഗതമായി,ഇതു കൊണ്ട്  കുട്ടയും മുറവും മറ്റും നിർമ്മിച്ച് ഉപജീവനം നടത്തുന്നവരായിരുന്നു വയനാട്ടിലെ വലിയൊരു വിഭാഗം ആദിവാസികളും.ഈ പരമ്പരാഗത തൊഴിൽ നിലനിർത്തിക്കൊണ്ട്, ആദിവാസികൾക്ക് മെച്ചപ്പെട്ടൊരു ഉപജീവനമാർഗ്ഗം ഉണ്ടാക്കുക എന്നതാണ് ഉറവിലൂടെ ഉദ്ദേശിക്കുന്നത്.ഈ രംഗത്തേക്ക് കടന്നു വരാൻ ഉദ്ദേശിക്കുന്നവർക്ക് പരിശീലനവും മുള കൊണ്ടുള്ള വിവിധ കരകൗശല വസ്തുക്കളുടെയും വീട്ടുപയോഗ സാമഗ്രികളുടെയും നിർമ്മാണവും വിപണനവും അടക്കമുള്ള പ്രവർത്തനങ്ങൾ വഴി ഉറവ് ഇന്ന്  പ്രശസ്തമാണ്.

2004 മുതൽ വയനാട്ടിൽ ജോലി ചെയ്യുമ്പോൾ കേട്ടു കൊണ്ടിരുന്ന ഒരു പേരാണ് 'ഉറവ്'.കയർ ഫാക്ടറി പോലെ ഒരു സ്ഥാപനം എന്നതായിരുന്നു എന്റെ മനസ്സിലെ 'ഉറവ്'.അതിനാൽ തന്നെ അത് സന്ദർശിക്കുന്നതിൽ എനിക്ക് ഒരിക്കലും താല്പര്യം തോന്നിയില്ല.പിന്നീടെപ്പോഴോ ഒരു മീററിംഗിൽ വച്ചാണ് ഉറവിനെ അടുത്തറിഞ്ഞതും ഒന്ന് നേരിട്ട് കണ്ട് കാര്യങ്ങൾ അറിയണമെന്ന് ആഗ്രഹം തോന്നിയതും.പക്ഷെ,അവസരം ഒത്തുവന്നത് ഞങ്ങളുടെ പത്താം ക്ലാസ്സ് കൂട്ടായ്മയുടെ ഈ വർഷത്തെ വയനാട്ടിലേക്കുള്ള വിനോദയാത്രയിലാണ്.അതും, ഈ യാത്രയുടെ പ്ലാൻ പൂർണ്ണമായും ഞാൻ തന്നെ തയ്യാറാക്കിയതുകൊണ്ട് മാത്രവും .

ഉറവിൽ എത്തുന്നത് വരെ അവിടെ കാണാനുള്ള കാഴ്ചകളെപ്പറ്റിയും കിട്ടാനുള്ള അറിവുകളെപ്പറ്റിയും ഞാനും അജ്ഞാതനായിരുന്നു.അതുകൊണ്ട് തന്നെ എൻറെ സഹപാഠികൾക്ക് ഇത് ദഹിക്കുമോ ഇല്ലയോ എന്ന സന്ദേഹം മനസ്സിൽ ഉണ്ടായിരുന്നു.സൂചിപ്പാറ വെള്ളച്ചാട്ടം കണ്ട ശേഷമായതുകൊണ്ട് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിലും ബത്തേരി ജൈനക്ഷേത്ര ദർശനത്തിലൂടെയോ കാരാപ്പുഴ ഡാം സന്ദർശനത്തിലൂടെയോ അത് പരിഹരിക്കാം എന്നായിരുന്നു എന്റെ പദ്ധതി.പക്ഷേ, മുള കൊണ്ടുള്ള അമ്പതിൽപരം ഉത്പന്നങ്ങളും അവയുടെ നിർമ്മാണവും നേരിട്ട് കണ്ടപ്പോൾ പലരും ആലീസിന്റെ അത്ഭുതലോകത്തിലായിരുന്നു. കീശക്കൊതുങ്ങുന്ന വിലയിൽ വാങ്ങാൻ പറ്റുന്ന പലതരം ഉല്പന്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഞങ്ങളിൽ പലരും പലതും വാങ്ങുകയും ചെയ്തു.

മുമ്പൊരു വയനാട് യാത്രാ വേളയിൽ അപ്രതീക്ഷിതമായി ഞങ്ങൾ ഒരു ടീ മ്യൂസിയത്തിൽ എത്തിയിരുന്നു.വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ് അന്ന് ആ സന്ദർശനത്തിലൂടെ എനിക്കും കുടുംബത്തിനും കിട്ടിയത്.ചില സ്ഥലങ്ങൾ അങ്ങനെയാണ്.'ഉറവ്' കണ്ട ശേഷവും എനിക്ക് തോന്നിയത് അതേ അനുഭവമാണ്.