Pages

Wednesday, May 27, 2026

റോക്കറ്റ് വിക്ഷേപണം

വി.എസ്. എസ്.സി യിലെ സ്പേസ് മ്യൂസിയം കാണാൻ മുൻകൂട്ടി പ്രവേശന പാസ് എടുക്കണം. അതിനായി https://share.google/VILmmi3eMhjfMCSSy എന്ന ലിങ്കിലൂടെ കയറി New Visit Request എന്നതിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. റിക്വസ്റ്റ് അപ്രൂവ് ചെയ്താൽ വിസിറ്റ് ഐഡൻ്റിഫിക്കേക്ഷൻ നമ്പർ അടക്കമുള്ള പാസ് മെയിലിൽ ലഭിക്കും. എൻട്രി ഗേറ്റിനടുത്തുള്ള കൗണ്ടറിൽ നിന്ന് അത് പ്രിൻ്റെടുത്ത് ഒപ്പും സീലും വാങ്ങിയ ശേഷം മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന ഫീസില്ല.

കിഴക്കേകോട്ടയിൽ നിന്ന് പെരുമാതുറ പോകുന്ന ബസിന് കയറിയാൽ മതി എന്ന് സുഹൃത്ത് ശറഫുദ്ദീൻ എന്നോട് പറഞ്ഞിരുന്നു. ഇത് പ്രകാരം തിരുവനന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിൽ എത്തി അവിടെ കണ്ട ട്രാഫിക് പോലീസുകാരനോട് ഞങ്ങൾ ദിശ ചോദിച്ചു. അദ്ദേഹം നേരെ വിപരീത ദിശയിലേക്ക് ആണ് പോകേണ്ടത് എന്ന് പറഞ്ഞതിനാൽ സിഗ്നലിൽ കാത്തു നിൽക്കുന്ന ഒരു ബസ്സിൽ ഞങ്ങൾ ചാടിക്കയറി. അല്പം കഴിഞ്ഞ് അതേ പോലീസുകാരൻ ഓടി വന്ന് ഞങ്ങളോട് തിരിച്ചിറങ്ങാനും പറഞ്ഞു! സിഗ്നലിൽ നിയമം തെറ്റിച്ച് കയറിയതിനാണ് തിരിച്ചിറക്കിയത് എന്നായിരുന്നു ഞാൻ ധരിച്ചത്. തെറ്റുപറ്റി എന്നും ഞങ്ങൾ നിന്ന അതേ ദിശയിൽ തന്നെയാണ് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞപ്പോഴാണ് സമാധാനമായത്.

സ്റ്റോപ്പിൽ ഉണ്ടായിരുന്ന യാത്രക്കാർ പലരും പല വഴികളും പറയുന്നുണ്ടായിരുന്നു.ഊബർ ടാക്സി വിളിച്ച് പോകാനും ഇടക്ക് ഞാൻ ഒരു ശ്രമം നടത്തി. പക്ഷേ, ഒരാൾക്ക് നൂറ് രൂപയോളം വരും എന്നതിനാൽ ഒഴിവാക്കി. അല്പനേരം കാത്തു നിന്ന ശേഷമാണ് പെരുമാതുറ ബസ് വന്നത്. അര മണിക്കൂർ കൊണ്ട് ഞങ്ങൾ സ്റ്റേഷൻകടവ് എന്ന സ്റ്റോപ്പിൽ എത്തി. ഇടത്തോട്ടുള്ള റോഡിലൂടെ  അല്പം മുന്നോട്ട് നടന്നപ്പോൾ മെൽവിൻ കോശി പറഞ്ഞ് തന്ന കനാൽ ഗേറ്റിൽ ഞങ്ങളെത്തി. അപ്പോൾ സമയം എട്ടര മണിയേ ആയിരുന്നുള്ളൂ. ഒമ്പതര മുതലേ പാസ് കൊടുക്കൂ എന്നും അതിന് മുമ്പ് ബാഗും ഫോണും സ്മാർട്ട് വാച്ച് അടക്കമുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും കൗണ്ടറിൽ ഏല്പിക്കണം എന്നും അറിയിപ്പ് കിട്ടി.

കൗണ്ടറിൽ മൊബൈൽ ഫോൺ നൽകുന്നതിന് മുമ്പ് തന്നെ ആവശ്യമായതിലധികം ഫോട്ടോകൾ ഞങ്ങൾ ക്യാമറയിൽ പകർത്തി. ഒമ്പതരയോടെ പാസ് കൈപ്പറ്റിയപ്പോഴാണ് ബാഗ് അവിടെ വയ്ക്കാൻ സൗകര്യമില്ല എന്നറിഞ്ഞത്. മൊബൈൽ ഫോണുകളും വണ്ടിയിൽ വയ്ക്കാൻ പറഞ്ഞെങ്കിലും സ്വന്തം വണ്ടി ഇല്ലാത്തതിനാൽ കൗണ്ടറിൽ വാങ്ങി വെച്ചു. ബാഗ് അകത്തേക്ക് കൊണ്ടു പോകാൻ അനുമതിയും തന്നു.

എൻട്രി ഗേറ്റിലെ ശാരീരിക പരിശോധനകൾക്കും ബാഗ് സ്‌കാനിംഗിനും ശേഷം ഞങ്ങൾ അകത്ത് പ്രവേശിച്ചു. നിരനിരയായി നിർത്തിയിട്ട എ.സി ഷട്ടിൽ ബസ്സുകളിൽ ഒന്നിൽ ഞങ്ങളും കയറി.സീറ്റ് ലോഡ് ആയതോടെ ബസ് പുറപ്പെടുകയും ചെയ്തു. അല്പ സമയത്തെ യാത്രക്ക് ശേഷം ചർച്ച് പോലെ തോന്നിപ്പിക്കുന്ന ഒരു കെട്ടിടത്തിന് സമീപത്തെ ഗേറ്റിന് മുന്നിൽ ബസ് നിർത്തി. എല്ലാവരോടും അവിടെ ഇറങ്ങാനും പറഞ്ഞു.

പാദരക്ഷകൾ ഊരി വെച്ച് അകത്ത് പ്രവേശിക്കാൻ പറഞ്ഞപ്പോഴാണ് ആ ബോർഡ് ഞാൻ കണ്ടത് - സെൻ്റ് മേരി മഗ്ദലീൻ ചർച്ച്! 1962 വരെ ഒരു ചർച്ച് ആയിരുന്നു അത്. 1962ൽ ഇന്ത്യയിലെ പ്രഥമ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാനായി വിക്രം സാരാഭായിക്ക് ഈ ചർച്ചും പരിസരവും കൈമാറി. 1963 ൽ തന്നെ ഇന്ത്യയുടെ ആദ്യത്തെ വിജയകരമായ സൗണ്ടിംഗ് റോക്കറ്റ് ഇവിടെ നിന്നും വിക്ഷേപണം ചെയ്തു. Dr. അബ്ദുൽ കലാം അടയ്ക്കമുള്ള പ്രമുഖർ ഇവിടെ സേവനമനുഷ്ടിച്ചവരിൽ ഉൾപ്പെടുന്നു.

സ്പേസ് മ്യൂസിയത്തിന് മൂന്ന് സെക്ഷനുകൾ ആണുള്ളത്. ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളുടെയും ഉപഗ്രഹ വിക്ഷേപണങ്ങളുടെയും വിവിധതരം വിക്ഷേപണ വാഹനങ്ങളുടെയും വിശദ വിവരങ്ങളും യഥാർത്ഥ മോഡലുകളും പ്രദർശിപ്പിക്കുന്ന മെയിൻ മ്യൂസിയമാണ് ആദ്യ സെക്ഷൻ. വിവരണം നൽകാൻ പരിശീലനം ലഭിച്ച ട്രെയ്നികൾ ഇവിടെയുണ്ട്. PSLV റോക്കറ്റിൻ്റെ യഥാർത്ഥ വലിപ്പത്തിലുള്ള മാതൃകയും ഒറിജിനൽ റോക്കറ്റിൻ്റെ വിവിധ ഭാഗങ്ങളും പ്രദർശിപ്പിക്കുന്ന റോക്കറ്റ് ഗാർഡൻ ആണ് രണ്ടാമത്തെ സെക്ഷൻ.ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളായ ഗഗൻയാനിൻ്റെ ക്രൂ മോഡ്യൂളും ഭാരതീയ അന്തരീക്ഷ് സ്റ്റേഷനും അടക്കമുള്ളവ പ്രദർശിപ്പിക്കുന്ന സ്പേസ് തീം പാർക്കാണ് മൂന്നാമത്തെ സെക്ഷൻ.ഒരു മണിക്കൂറിലധികം കാണാനും പഠിക്കാനുമുള്ള വിഭവങ്ങൾ സ്പേസ് മ്യൂസിയത്തിൽ ഉണ്ട്.

മ്യൂസിയം കണ്ട ശേഷം, കടൽ തീരത്തോട് ചേർന്നുള്ള ഭാഗത്തേക്ക് ഞങ്ങൾ നീങ്ങി. മാസത്തിലെ മൂന്നാമത്തെ ബുധനാഴ്ച ആയതിനാൽ റോക്കറ്റ് വിക്ഷേപണം ഉണ്ടായിരുന്നു. ലോഞ്ച് വ്യൂവിങ്ങ് ഷെൽട്ടറിൽ നിന്നേ അത് വീക്ഷിക്കാൻ പറ്റൂ. ഞങ്ങളെത്തുമ്പഴേക്കും അവിടം ജന നിബിഡമായിരുന്നു. എവിടെ നിന്നാണ് എങ്ങനെയാണ് വിക്ഷേപണം എന്ന് ആർക്കും ധാരണയില്ലാത്തതിനാൽ കിട്ടിയ സ്ഥലത്ത് ഓരോരുത്തരും ഇരുന്നു. വണ്ടിയിൽ റോക്കറ്റ്  എത്തിച്ച് ഷെൽട്ടറിൻ്റെ മുന്നിലുള്ള തുറന്ന സ്ഥലത്ത് വെച്ച് കത്തിച്ച് വിടും എന്ന് മുജീബ് പറഞ്ഞത് ഗോവിന്ദൻ വിശ്വസിച്ചതിനാൽ ഇറങ്ങി ഓടാനായി അവൻ എണീറ്റ് നിന്നു. കൃത്യം 11.45 ന് യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഫോടന ശബ്‌ദത്തോടെ ഒരു റോക്കറ്റ് കുതിച്ച് പൊങ്ങി ആകാശത്ത് മറഞ്ഞു.പ്രതീക്ഷയോടെ കാത്തിരുന്ന റോക്കറ്റ് വിക്ഷേപണം ഒരു മിനുട്ട് പോലും കാണാൻ കഴിയാത്തത് ഞങ്ങളിൽ നിരാശ പടർത്തി.

പ്ലസ് ടു തലം വരെ പഠിക്കുന്ന കുട്ടികൾക്ക് ഏറെ ഉപകാരപ്പെടുന്നതാണ് സ്പേസ് മ്യൂസിയം എന്നാണ് ഒരു മുൻ ഫിസിക്സ് അദ്ധ്യാപകനായ എൻ്റെ അഭിപ്രായം. ബഹിരാകാശ ശാസ്ത്രത്തിൽ താല്പര്യം സൃഷ്‌ടിക്കാൻ ഈ സന്ദർശനവും അവിടെ നിന്നുള്ള അനുഭവങ്ങളും ഉതകും. 

അകത്ത് എത്തിയതു പോലെ തന്നെ ബസ്സിൽ ഞങ്ങൾ എൻട്രി ഗേറ്റിൽ തിരിച്ചെത്തി. കൗണ്ടറിൽ നൽകിയ സാധനങ്ങൾ എല്ലാം തിരിച്ച് വാങ്ങി, തൊട്ടടുത്തുള്ള വേളി ടൂറിസ്റ്റ് വില്ലേജ് കാണാൻ പോയി. പക്ഷേ, ഉച്ചഭക്ഷണം കഴിഞ്ഞപ്പോൾ പൊരി വെയിലിൽ നടന്ന് കാണാൻ പലർക്കും വിമ്മിഷ്ടം തോന്നി. അതിനാൽ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഞങ്ങൾ വർക്കലക്ക് ട്രെയിൻ കയറി.


(തുടരും...

Monday, May 25, 2026

ഐ.എസ്.ആർ.ഒ യിലെത്തിച്ച മാങ്ങ

2026 ൽ നാട്ടിലെ മാവുകൾ മുഴുവൻ പൂത്തുലഞ്ഞ കൂട്ടത്തിൽ എൻ്റെ വീട്ടിലെ "പ്രായപൂർത്തിയായ" മൂന്ന് മാവുകളിലും പൂക്കൾ അസാധാരണമാം വിധം നിറഞ്ഞു. പൂത്തുലഞ്ഞ് നിൽക്കുന്ന മാവ് മൂന്നും മുറ്റത്ത് തന്നെയായതിനാൽ വീട്ടിൽ വരുന്നവർക്കും വഴിപോക്കർക്കും എല്ലാം അത് കണ്ണിന് കുളിർമ പകർന്നു. മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്ന ചൊല്ല് എൻ്റെ മനസ്സിലുള്ളതിനാൽ പതിവിൽ കവിഞ്ഞ പ്രതീക്ഷകൾ ഒന്നും ഞാൻ നൽകിയില്ല. വഴിപോക്കർ നൽകിയിരുന്നോ ഇല്ലേ എന്ന് എനിക്കറിയുകയുമില്ല.

ഉണ്ണി മാങ്ങകളും പിന്നാലെ കണ്ണിമാങ്ങകളും സുലഭമായി പിടിച്ചതോടെ എൻ്റെ മനസ്സിൽ സന്തോഷം ഇരട്ടിയായി.കുറെ എണ്ണം വീണു പോയപ്പോഴും അവയെല്ലാം അച്ചാറാക്കാനായി ഞാൻ ഉപ്പിലിട്ട് സൂക്ഷിച്ചു. അതിനാൽ മാങ്ങയെല്ലാം വീണു പോയി എന്ന സങ്കടവും ഇല്ലാതായി. മാവിൽ ബാക്കിയായവ വളർന്ന് വലുതായി കുല കുലയായി തൂങ്ങിയപ്പോൾ മനസ്സിൽ സന്തോഷത്തിൻ്റെ ഒരായിരം ലഡുകൾ പൊട്ടി. ഇത്തവണത്തെ മാമ്പഴക്കാലം കോളടിച്ചു എന്ന് ഏകദേശം ഉറപ്പിച്ചു. മൂന്നും വ്യത്യസ്ത തരം മാവുകൾ ആയതിനാൽ രുചി വൈവിധ്യം എൻ്റെ നാവിൽ നിറഞ്ഞാടി. 

വയസ്സ് അമ്പത്തിഅഞ്ചിനോട് അടുത്തെങ്കിലും മാവിൽ തൂങ്ങിയാടുന്ന മാങ്ങകൾ എന്നെ പല പ്രാവശ്യം മാവിൽ കയറ്റി. നൂറ് രൂപയുടെ വല വാങ്ങി സ്വയം കെട്ടിയുണ്ടാക്കിയ തോട്ടി ഉപയോഗിച്ച് മാങ്ങകൾ സുരക്ഷിതമായി പറിച്ചെടുത്തു. ചില സമയത്ത് മക്കളും മറ്റു ചിലപ്പോൾ ഭാര്യയും എന്നെ മാങ്ങ പറിക്കാൻ സഹായിച്ചു. ചില ദിവസങ്ങളിൽ ഒറ്റക്ക് തന്നെ എല്ലാം നിർവ്വഹിച്ചു. 

കുട്ട നിറയെ മാങ്ങ കിട്ടിയപ്പോൾ ഞാനംഗമായ എല്ലാ കൃഷിഗ്രൂപ്പുകളിലും അത് പോസ്റ്റ് ചെയ്തു.എൻ്റെ ഫേസ് ബുക്ക് സ്റ്റോറികളിലും മാങ്ങ നിറഞ്ഞു നിന്നു. ഇന്നലെയും, എന്നെ കല്യാണവേദിയിൽ കണ്ട ഒരാൾ ആദ്യം ചോദിച്ചത് മാങ്ങ കഴിഞ്ഞോ എന്നാണ്! ആദ്യമാദ്യം പറിച്ച മാങ്ങകൾ അയൽവാസികൾക്കും ബന്ധുക്കൾക്കും വീട്ടിൽ വന്നവർക്കും നൽകി. ആവശ്യത്തിനുള്ളത് ഞങ്ങളും എടുത്തു. പിന്നീട് പറിച്ചതിൽ നിന്ന് സുഹൃത്തുക്കൾക്കും നൽകി. അതോടെ എൻ്റെ മാങ്ങകൾ പഞ്ചായത്ത് അതിർത്തി കടന്നു. എഫ്ബി സ്റ്റോറി കണ്ട് ആവശ്യപ്പെട്ടവർക്കും നൽകിയതോടെ മാങ്ങ ജില്ലയും സംസ്ഥാനവും വിട്ടു. എൻ്റെ സഹപാഠികളിൽ ഒരാൾ ഞാൻ കൊടുത്ത മാങ്ങ വിദേശത്തുള്ള മകൾക്ക് അയച്ചതോടെ എൻ്റെ മാങ്ങകൾ രാജ്യാത്തിർത്തിയും പിന്നിട്ടു.

ഇതിനിടയിൽ ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നോ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നോ എന്നറിയില്ല, എൻ്റെ പോസ്റ്റുകൾ കണ്ട ഒരാൾ അയാളുടെ വീട്ടിലെ മാങ്ങയുടെ ഒരു ഫോട്ടോ അയച്ചു തന്നു. പ്രസ്തുത മാങ്ങ ഏതാണെന്ന് പറഞ്ഞ് തരണമെന്ന് അഭ്യർത്ഥിച്ചു. മാങ്ങയുടെ ചിത്രമോ മാവിൻ്റെ ഇലയോ കണ്ടാൽ ഇനം തിരിച്ചറിയുന്ന എൻ്റെ സുഹൃത്ത് മുജീബ് റഹ്മാന് ഞാനത് അയച്ചു കൊടുത്തു. ഉടൻ കാര്യകാരണ വിശദീകരണ സഹിതം മറുപടിയും കിട്ടി. ഞാനത് ചോദ്യകർത്താവിന് അയച്ചു കൊടുത്തു.

മാങ്ങയുടെ പേരും വിശദീകരണവും അദ്ദേഹത്തിന് തൃപ്തിയായി. വാട്സാപ്പിലൂടെയും മെസഞ്ചറിലൂടെയും അദ്ദേഹം അത് പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. സൊ, ഞാൻ അദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം എന്ന് കരുതി. മെൽവിൻ കോശി എന്നാണ് പേരെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും ഐ.എസ്.ആർ.ഒ യിൽ സയൻ്റിസ്റ്റ് ആണെന്നും അറിഞ്ഞതോടെ എൻ്റെ ഉള്ളിലുണ്ടായിരുന്ന പഴയ ഒരാഗ്രഹം വീണ്ടും മുളപൊട്ടി.

എട്ടാം ക്ലാസ്സ് മുതൽ പഠിച്ച് തുടങ്ങിയ ഭൗതിക ശാസ്ത്രം ഞാൻ നിർത്തിയത് അതിൻ്റെ ബിരുദാനന്തര ബിരുദം കൂടി നേടിയ ശേഷമാണ്. പിന്നീട് ട്യൂഷൻ എടുത്ത് കുറെ പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ന് പഠിച്ചതും പഠിപ്പിച്ചതുമായ നിരവധി ശാസ്‌ത്ര തത്വങ്ങളുടെയും സത്യങ്ങളുടെയും പ്രായോഗവല്ക്കരണം നേരിട്ട് കാണാൻ പറ്റുന്ന കേന്ദ്രമാണ് തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെൻ്റർ. ഐ.എസ്.ആർ.ഒ യുടെ കീഴിലുള്ള ഈ സ്ഥാപനം സന്ദർശിക്കുക എന്നത് എൻ്റെ ഒരഭിലാഷമായിരുന്നു. ഞാനത് അദ്ദേഹത്തെ അറിയിച്ചു. എല്ലാ മാസത്തിലെയും മൂന്നാമത്തെ ബുധനാഴ്ച ചെറിയ റോക്കറ്റുകളുടെ വിക്ഷേപണം നടത്താറുണ്ടെന്നും അതും സ്പേസ് മ്യൂസിയവും കാണാമെന്നും അദ്ദേഹത്തിൽ നിന്ന് ഞാനറിഞ്ഞു.

മാങ്ങയെപ്പറ്റി വിശദീകരണം നൽകിയ മുജീബിനോട് കാര്യം പറഞ്ഞപ്പോൾ ഈ മാസം തന്നെ പോകാം എന്ന് അവൻ പറഞ്ഞു. താല്പര്യമുള്ളവരെ ക്ഷണിച്ചു കൊണ്ട് പത്താം ക്ലാസ്സ് കൂട്ടായ്മയിൽ ഒരു പോസ്‌റ്റിട്ടു. സയൻസിനെ അടപടലം പത്താം ക്ലാസിൽ ഉപേക്ഷിച്ച് പോന്ന ഗോവിന്ദനും നാരായണനും പിന്നെ ജാഫറും യാത്രക്ക് തയ്യാറായി. അങ്ങനെ ഒരു മാങ്ങ കാരണം ഞങ്ങളുടെ എസ്.എസ്.സി ടീം വി.എസ്.എസ്.സി യിൽ എത്തി.



(തുടരും...)

Saturday, May 23, 2026

മഞ്ഞ്‌

ശ്രീ എം.ടി വാസുദേവൻ നായർ മരിച്ച ദിവസമാണ് എൻ്റെ മൂന്നാമത്തെ പുസ്തകമായ 'പാഠം ഒന്ന് ഉപ്പാങ്ങ'യുടെ (പുസ്തകത്തെ കുറിച്ചറിയാൻ പേരിൽ ക്ലിക്ക് ചെയ്യുക) പ്രകാശനം ശ്രീ.പി.കെ പാറക്കടവ് എന്റെ നാട്ടിൽ വെച്ച് നടത്തിയത്. എം.ടിയുടെ മരണ വാർത്തയുടെ വിശദമായ കുറിപ്പുകളിൽ അദ്ദേഹം എഴുതിയ മഞ്ഞ് എന്ന നോവലിനെപ്പറ്റി പല തവണ പരാമർശിച്ചത് ഞാൻ ശ്രദ്ധിച്ചിരുന്നു. വായന ഹരമായിരുന്ന കൗമാര കാലത്ത് ഈ നോവലിലൂടെയും ഞാൻ കടന്നു പോയിരിക്കും എന്നായിരുന്നു എൻ്റെ ധാരണ. എങ്കിലും മഞ്ഞ് സ്വന്തമാക്കി ഒന്ന് കൂടി വായിക്കണം എന്ന് എനിക്ക് തോന്നി. അങ്ങനെ ഡി.സി. ബുക്‌സിൻ്റെ പുസ്തകച്ചന്തയിൽ നിന്ന് ഞാൻ മഞ്ഞ് വാങ്ങി.

എം.ടി.യുടെ നോവലും കഥകളും മിക്കവയും വള്ളുവനാടൻ പശ്ചാത്തലമുള്ളവയാണ്. നിളയോടൊപ്പം മലയാളക്കര കൂട്ടികെട്ടിയ പേരാണ് എം.ടി വാസുദേവൻ നായർ. എന്നാൽ അതിൽ നിന്ന് തികച്ചും വിഭിന്നമായി ഇന്നത്തെ ഉത്തരാഖണ്ഡിലെ  നൈനിറ്റാളിലാണ് കഥ നടക്കുന്നത്. ഇത് എഴുതാൻ വേണ്ടി മാത്രം എം.ടി നൈനിറ്റാളിൽ പോയി താമസിച്ചു എന്നാണ് പത്രങ്ങളിലൂടെ വായിച്ചറിഞ്ഞത്.

പുസ്തകം വായിച്ച് തുടങ്ങിയപ്പോൾ കഥയും കഥാപാത്രങ്ങളും ഒന്നും എനിക്ക് ഒരു മുൻപരിചയവും തോന്നിയില്ല. ഒരു ബോർഡിംഗ് സ്കൂളിലെ അദ്ധ്യാപികയായ വിമല ദേവി എന്ന ടീച്ചറുടെ കഥയാണ് മഞ്ഞ്. വളരെ കുറച്ച് സംഭാഷണങ്ങളും കുറഞ്ഞ കഥാപാത്രങ്ങളുമുള്ള ഒരു നോവൽ.

അച്ഛനും അമ്മയും സഹോദരിയും സഹോദരനും ഉണ്ടായിട്ടും അവരിൽ നിന്നകന്ന് ഏകാന്തത ആസ്വദിച്ച് ജീവിക്കുന്നതിൽ ടീച്ചർ സംതൃപ്‌തി കണ്ടെത്തുന്നു. കിടപ്പിലായ അച്ഛനറിയാതെയുള്ള അമ്മയുടെ പര പുരുഷ ബന്ധവും സഹോദരൻ്റെ മദ്യപാനവും മറ്റും കാരണം കുടുംബവുമായുള്ള സഹവാസത്തെ ടീച്ചർ വെറുത്തു.

അസംതൃപ്തിയുടെ ശൈത്യകാലമാണ് വിമലാദേവി ടീച്ചറുടെ മനസ്സിലൂടെ കടന്നു പോകുന്നത്. എന്നെങ്കിലും അവിടെ ഒരു വസന്തകാലം വിരിയുമെന്ന പ്രതീക്ഷയിൽ ടീച്ചർ കാത്തിരിക്കുന്നതാണ് ഈ നോവൽ എന്ന് പുസ്തകവായന പൂർത്തിയാകുമ്പോൾ വായനക്കാരന് മനസ്സിലാകും.

പുസ്തകം: മഞ്ഞ്‌
രചയിതാവ്: എം.ടി വാസുദേവൻ നായർ 
പ്രസാധകർ: ഡി.സി ബുക്സ്
പേജ് : 80
വില: 120 രൂപ

Sunday, May 17, 2026

ഗുൽമാർഗ്ഗിൽ ഒരു മഞ്ഞ് വീഴ്ചക്കാലത്ത് .... (ടീം 87 SSC @ കാശ്മീർ - 13)

ടീം 87 SSC @ കാശ്മീർ  - 12

കേബിൾ കാറിൻ്റെ ഒന്നാം ഘട്ടമായ കൊങ്ദൂരിയിൽ മഞ്ഞ് പെയ്യുന്നതിൻ്റെ യാതൊരു ലക്ഷണവും ഗുൽമാർഗ്ഗിലേക്ക് കയറുന്ന വഴിയിൽ എവിടെയും ഞാൻ കണ്ടില്ല. പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോഴും മഴയുടെ നനവല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പോണി വാലകളും ടാക്സിക്കാരും പൊതിയാൻ തുടങ്ങിയതിനാൽ അല്പം മുമ്പോട്ട് നടന്നാൽ കാണുന്ന ഗുൽമാർഗ്ഗ് സെൽഫി പോയിൻ്റിൽ എത്താൻ പറഞ്ഞ് ഞാൻ വേഗം നടന്നു. സെൽഫി പോയിൻ്റും നനഞ്ഞ് കുതിർന്ന് ചെളി നിറഞ്ഞിരുന്നു എന്നല്ലാതെ മഞ്ഞിൻ്റെ ഒരു കണം പോലും കണ്ടില്ല.

സെൽഫി പോയിൻ്റിൽ എത്തിയവരെയും കൊണ്ട് ഞാൻ കേബിൾ കാർ ഓപ്പറേറ്റിംഗ് സെൻ്ററിലേക്ക് നടന്നു. പകുതി ദൂരം പിന്നിട്ടിട്ടും ബാക്കിയുള്ളവരെ കാണാത്തതിനാൽ ഞാൻ അസ്വസ്ഥനായി. അൽപ സമയം ഞാൻ അവിടെ കാത്ത് നിന്നു. കുറെ കഴിഞ്ഞ് പിന്നിലായവർ എല്ലാവരും കൂടി ഒരു ടാക്സിയിൽ കയറി വന്നു. കാരണം അന്വേഷിച്ചപ്പോഴാണ് കൂട്ടത്തിലെ കാരണവരായ ഗോവിന്ദന് ശ്വാസം മുട്ടിയത് അറിഞ്ഞത്. ഇൻഹേലർ കരുതിയതിനാൽ വലിയൊരാശങ്കയിൽ നിന്ന് രക്ഷപ്പെട്ടു എന്ന് സിദ്ദീഖ് പറഞ്ഞപ്പോഴാണ് കാര്യത്തിൻ്റെ ഗൗരവം പിടി കിട്ടിയത്. അതോടെ ബനിയൻ, സ്വറ്റർ, ജാക്കറ്റ്, കോട്ട് എന്നിവക്ക് പുറമെ കയ്യിൽ കരുതിയിരുന്ന മഴയുറ കൂടി അവൻ്റെ വസ്ത്രമായി. അതോടെ പ്രസിദ്ധമായ ഒറ ഡാൻസ് എന്ന ഐറ്റം ഞങ്ങൾക്ക് കാണാനുമായി.

കേബിൾ കാർ സെൻ്ററിൽ തിരക്ക് വളരെ കുറവായിരുന്നു. അഞ്ച് പേർ വീതം ഓരോ കാറിൽ കയറി ഞങ്ങൾ യാത്ര ആരംഭിച്ചു. താഴെ ചിതറിക്കിടക്കുന്ന വെള്ളപ്പൊട്ടുകൾ കൂടിക്കൂടി വരാൻ തുടങ്ങി. കൊങ്ദൂരിയിൽ മഞ്ഞ് വീഴ്ച ഉണ്ടെന്ന് അപ്പോഴാണ് ഞങ്ങൾക്ക് ഉറപ്പായത്. കേബിൾ കാറിൻ്റെ  ഒന്നാം ഘട്ടത്തിൽ ഇറങ്ങി രണ്ടാം ഘട്ടത്തിലേക്ക് ഞങ്ങൾ മാറിക്കയറി. രണ്ടാം ഘട്ട സ്റ്റേഷനായ അഫാർവത് മുഴുവൻ മഞ്ഞ് പുതച്ച് കിടക്കുകയായിരുന്നു. കേബിൾ കാറിൽ നിന്ന് ഞങ്ങൾ താഴെ ഇറങ്ങി. പെയ്ത് കൊണ്ടിരിക്കുന്ന മഞ്ഞിൻ്റെ ഭംഗി ഞങ്ങൾ ശരിക്കും ആസ്വദിച്ചു.

മഴപ്പെയ്ത്ത് ഞങ്ങളെല്ലാവരും കണ്ടിട്ടുണ്ടെങ്കിലും മഞ്ഞു വീഴ്ച പലർക്കും നവ്യാനുഭവമായിരുന്നു. എനിക്ക് ഈ വർഷം തന്നെ മൂന്നാമത്തെ മഞ്ഞ് വീഴ്ച ആസ്വദിക്കാനും ഇതിലൂടെ സാധിച്ചു. പരസ്പരം ഐസ് വാരി എറിഞ്ഞും ഡാൻസ് കളിച്ചും ഒപ്പന കളിച്ചും മഞ്ഞിൽ ഉരുണ്ട് മറിഞ്ഞും റീൽസ് ചിത്രീകരിച്ചും അങ്ങനെ എന്ത് ചെയ്യണം എന്ന് നിശ്ചയമില്ലാതെ പലരും പലതും ചെയ്തു. ശ്വാസം മുട്ടൽ കാരണം മഴയുറ ധരിച്ചിരുന്ന ഗോവിന്ദനും ചില ചുവടുകൾ വെച്ചു. ഞങ്ങൾക്കിടയിൽ അത് "ഒറ ഡാൻസ്" എന്ന പേരിൽ സുപ്രസിദ്ധമായി.മഞ്ഞിൽ കളി ഏകദേശം എല്ലാവർക്കും മതി എന്ന് തോന്നിയപ്പോൾ ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു. 

കേബിൾ കാറിൻ്റെ ഫസ്റ്റ് ഫേസ് ആയ കൊങ്ദൂരിയിൽ പ്രത്യേകിച്ച് ഒന്നും കാണാനില്ലെങ്കിലും ആ തണുപ്പിൽ ഒരു ചുടുചായ കുടിക്കുന്നത് വല്ലാത്തൊരു അനുഭൂതി ആയിരിക്കും എന്ന് എനിക്ക് തോന്നി. അങ്ങനെ ഞങ്ങൾ കൊങ്ദൂരിയിൽ തിരിച്ചെത്തി. നിര നിരയായി നിൽക്കുന്ന ചായക്കടകളിൽ ഒന്നിനകത്തേക്ക് കയറി ചുടു ചായ നുകർന്നു. പുറത്ത് അപ്പോഴേക്കും മഞ്ഞുവീഴ്ച ശക്തമാകാൻ തുടങ്ങി.

ചായക്ക് ശേഷം തൊട്ടടുത്തുള്ള പള്ളിയിലേക്ക് ഞങ്ങൾ നീങ്ങി. മുൻ സന്ദർശന വേളകളിൽ പ്രസ്തുത പള്ളി എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല. നമസ്‌കാര ശേഷം, അവിടെ കണ്ട ഇമാമിനോട് അൽപ നേരം വർത്തമാനം പറഞ്ഞിരുന്നു.

അപ്പോഴേക്കും പുറത്ത് വിസിലിൻ്റെ ശബ്ദം കേട്ടു. മഞ്ഞ് വീഴ്ച കൂടുതൽ ശക്തമാകുന്നതിനാൽ കേബിൾ കാർ ഓപ്പറേഷൻ നിർത്താൻ പോവുകയാണെന്നും സഞ്ചാരികൾ എല്ലാവരും സ്ഥലം വിടണമെന്നും അറിയിപ്പ് കിട്ടി. അങ്ങനെ സീസണിലെ ആദ്യത്തെ മഞ്ഞ് വീഴ്ച ആവോളം ആസ്വദിച്ചു കൊണ്ട് ഞങ്ങൾ മടങ്ങി. ടാംഗ് മാർഗ്ഗിലെത്തി കോട്ടും ബൂട്ടും തിരിച്ച് നൽകി. 

മടക്ക യാത്രയിൽ എൻ്റെ മനസ്സിൽ ആ ചിന്ത വീണ്ടും മുളപൊട്ടി ; ഇഷ്ഫാഖിൻ്റെ വീട് , അതെങ്ങനെയെങ്കിലും കണ്ടെത്തണം!

(തുടരും...)

Thursday, May 14, 2026

ദേ, മുഖ്യമന്ത്രിൻ്റെ കൂടെ !

ശ്രീകൃഷ്‌ണപുരം എഞ്ചിനീയറിംഗ് കോളേജിൽ എൻ്റെ ഡിപ്പാർട്ട്മെൻ്റ് തലവനും സ്റ്റാഫ് ഹോസ്റ്റലിൽ ഒരുമിച്ച് താമസക്കാരനും ആയിരുന്നു തൃപ്പൂണിത്തുറ സ്വദേശി ഡോ.രമേഷ് ബാബു. അദ്ദേഹത്തിൻ്റെ അഛൻ ആഴ്ചകൾക്ക് മുമ്പ് മരണപ്പെട്ടു. വിവരം അറിഞ്ഞത് താമസിച്ചായതിനാൽ ഞാൻ അനുശോചനം അറിയിക്കാനൊന്നും മിനക്കെട്ടില്ല. അല്ലെങ്കിലും അത്ര അടുത്ത സഹവർത്തിത്വം ഞങ്ങൾ തമ്മിൽ ഇല്ലാത്തതിനാൽ അതിൻ്റെ ഒരാവശ്യം ഉണ്ടെന്ന് എനിക്ക് ബോധ്യം വന്നില്ല.

ദിവസങ്ങൾക്ക് മുമ്പ്, രമേഷ് സാറുമായി എന്നെക്കാളും കൂടുതൽ ബന്ധമുള്ള എൻ്റെ ഇപ്പോഴത്തെ സഹപ്രവർത്തകനും നാട്ടുകാരനുമായ സുമേഷ് എന്നെ വിളിച്ച് തൃപ്പൂണിത്തുറ വരെ പോകുന്നതിലുള്ള അഭിപ്രായം ആരാഞ്ഞു. അവധി ആയതിനാൽ ഞാൻ ഒരു അർദ്ധ സമ്മതം മൂളി.ഹോസ്റ്റലിലെ പഴയ അന്തേവാസികളായ കൊടുങ്ങല്ലൂർ സ്വദേശി ഷൈൻ സാറെയും കോഴിക്കോട്ടുകാരൻ റഹീം മാഷെയും കൂടി വിളിക്കാം എന്ന് പറഞ്ഞപ്പോൾ  എനിക്ക് പൂർണ്ണ സമ്മതമായി. ചാലക്കുടിക്കാരൻ ജയപാലിനെ കൂടി കൂട്ടിയാൽ ഞങ്ങളുടെ പഴയ "ഭക്ഷണക്കൂട്ടം" റീ യൂണിയൻ കൂടി ആകും എന്നതിനാൽ ഞാൻ അദ്ദേഹത്തെയും വിളിച്ച് യാത്ര സെറ്റാക്കി. ശനിയാഴ്ച ഉദ്ദേശിച്ച യാത്ര തട്ടിത്തിരിഞ്ഞ് ബുധനാഴ്ചയിലെത്തി. 

ഷൈൻ സാർ സ്വന്തം കാറിലും മറ്റെല്ലാവരും കേന്ദ്രത്തിൻ്റെ ട്രെയിനിലുമായി ആലുവയിലെത്തി. ഭക്ഷണക്കൂട്ടം റീസെറ്റായ സന്തോഷത്തിൽ സ്റ്റാർട്ടറായി എല്ലാവരും ഓരോ ദോശ കഴിച്ചു. ശേഷം രമേഷ് സാറിൻ്റെ വീട്ടിലെത്തി. ഒരു പായസം കുടിക്കാനും വന്നതിൻ്റെ കാര്യങ്ങൾ പറയാനും സൗഹൃദം പുതുക്കാനും  അല്പനേരം ചെലവഴിച്ച ശേഷം  രണ്ട് മണിക്ക് ഞങ്ങൾ അവിടെ നിന്ന് തിരിച്ചിറങ്ങി.

നാട്ടിലേക്കിനി വൈകിട്ട് അഞ്ച് മണിക്കേ ട്രെയിൻ ഉള്ളൂ എന്നതിനാൽ ഷൈൻ സാറിൻ്റെ കൂടെ കൊടുങ്ങല്ലൂർ വരെ പോകാമെന്നും അവിടെ നിന്ന് ബസ് കയറിയാൽ മൂന്ന് മണിക്കൂർ കൊണ്ട് കോഴിക്കോട് എത്താമെന്നും കരുതി ഞങ്ങൾ യാത്ര ആരംഭിച്ചു. വഴിയിൽ ഏതെങ്കിലും ഹോട്ടലിൽ കയറി ജയപാലൻ്റെ പഴയ കാട ഫ്രൈ പ്രേമം തട്ടിയുണർത്താമെന്നും പദ്ധതിയിട്ടു.

വൈറ്റില ഹബ്ബ് പിന്നിട്ട് പാലാരിവട്ടം പാലവും കഴിഞ്ഞപ്പോൾ, കോൺഗ്രസ് നേതാവ് കൂടിയായ ഷൈൻ സാറെ ആരോ വിളിച്ച് ആലുവയിലെത്താൻ പറഞ്ഞു. അൽപം കൂടി മുന്നോട്ട് പോയപ്പോഴേക്കും നിയുക്ത എം.എൽ. എ യും എറണാകുളം ഡി.സി.സി പ്രസിഡണ്ടുമായ മുഹമ്മദ് ഷിയാസ്, ഷൈൻ സാറെ വിളിച്ച് വി.ഡി സതീശൻ്റെ വീട്ടിലെത്താൻ ആവശ്യപ്പെട്ടു. അതോടെ നമസ്‌കാരവും ഭക്ഷണവും കഴിഞ്ഞ് ഞങ്ങളെ ആലുവയിൽ ഡ്രോപ് ചെയ്യാമെന്നും സാറിന് അങ്ങോട്ട് പോകാമെന്നും തീരുമാനിച്ചു.

ഭക്ഷണ ശേഷം വീണ്ടും പ്ലാൻ മാറി. വി.ഡി സതീശനെ മുഖ്യമന്ത്രിയായി വൈകിട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കുമെന്നും എല്ലാവർക്കും അദ്ദേഹത്തെ ഒന്ന് പോയി കാണാമെന്നുമായി. നാട്ടിലെത്താൻ എന്തായാലും രാത്രി ഏറെ വൈകും എന്നതിനാൽ നിയുക്ത മുഖ്യമന്ത്രിയെ കണ്ട് ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാം എന്ന ഷൈൻ സാറുടെ നിർദ്ദേശം ഞങ്ങൾ അംഗീകരിച്ചു.അങ്ങനെ ആലുവ ദേശത്തുള്ള അദ്ദേഹത്തിൻ്റെ വസതിയിൽ ഞങ്ങൾ എത്തി.

പാർട്ടി പ്രവർത്തകരുടെ തിരക്കിനിടയിലൂടെ "കോഴിക്കോട്ട് നിന്നും കാണാൻ വന്നവർ" എന്ന ലേബലിൽ ഷൈൻ സാർ ഞങ്ങളെ അകത്ത് കയറ്റി. സുസ്‌മേര വദനനായി ഓരോരുത്തർക്കും കൈ കൊടുത്ത് ഫോട്ടോക്ക് പോസ് ചെയ്യുന്ന നിയുക്ത മുഖ്യമന്ത്രിയെ ഞങ്ങളും കണ്ടു. കൈ കൊടുത്ത് ഞാനും അഭിനന്ദനങ്ങൾ അറിയിച്ചു.ഷൈൻ സാർ അത് ക്യാമറയിൽ പകർത്തി.

ഇന്ന് ആ പ്രഖ്യാപനം വന്നു. രമേശ് ചെന്നിത്തലയെയും കെ.സി വേണുഗോപാലിനെയും പിന്തള്ളി വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. പത്ത് ദിവസത്തെ കാത്തിരിപ്പിന് (ഇന്ന് യാത്രക്കിടയിൽ അതിനെപ്പറ്റി എഴുതിയ ഒരു സീസണൽ മാങ്ങാക്കഥ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക)  വിരാമമായതിൽ സന്തോഷം. ഒപ്പം, രാഷ്‌ട്രീയത്തിൽ ഒരു താല്പര്യവും ഇല്ലാത്ത എനിക്കും ആദ്യമായി ഒരു മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അഭിനന്ദനങ്ങൾ അറിയിക്കാൻ യാദൃശ്ചികമായി ലഭിച്ച അവസരത്തിൻ്റെ അമ്പരപ്പും.