ആരുവാലിയിൽ നിന്നും ബേതാബ് വാലിയിലേക്ക് പോകാൻ പഹൽഗാമിൽ തിരിച്ചെത്തണം എന്നാണ് ഞാൻ മനസ്സിലാക്കിയത്. നേരത്തെ കണ്ട പല കാഴ്ചകളും വീണ്ടും കാണാൻ തുടങ്ങിയതോടെ എൻ്റെ ഊഹം ശരിയാണെന്ന് തെളിഞ്ഞു. പക്ഷേ,മഞ്ഞ് വീഴ്ച തുടർന്നതിനാൽ വഴികളുടെ രൂപവും ഭാവവും എല്ലാം മാറിയിരുന്നു.
പഹൽഗാമിൽ നിന്നും ഏഴര കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ബേതാബ് വാലിയിൽ എത്തും. കഷ്ടിച്ച് പതിനഞ്ച് മിനുട്ട് സമയം മതി .പക്ഷെ ഞങ്ങൾ അല്പം കൂടി സമയം എടുത്തു എന്ന് മാത്രമല്ല വാലിയിൽ എത്തുന്നതിന് അല്പം മുമ്പുള്ള ഒരു സ്ഥലത്ത് വച്ച് യാത്ര അവസാനിപ്പിക്കുകയും ചെയ്തു. മഞ്ഞു വീഴ്ച അത്രയും രൂക്ഷമായതിനാൽ മുമ്പോട്ടുള്ള ഗമനം സുരക്ഷിതമല്ല എന്നതും പ്രത്യേകിച്ച് പറയാവുന്ന കാഴ്ചകൾ ഇല്ല എന്നതും ആയിരുന്നു പ്രസ്തുത തീരുമാനത്തിനുള്ള കാരണം.
ഹാഗൻ വാലി എന്നായിരുന്നു ഈ താഴ്വരയുടെ യഥാർത്ഥ പേര്. 1983 ൽ ബേതാബ് എന്ന ഹിന്ദി സിനിമ ഷൂട്ട് ചെയ്തതോടെ ഈ സ്ഥലം ബേതാബ് വാലി എന്നറിയപ്പെട്ടു.മഞ്ഞു കാലത്തേക്കാളും ഈ താഴ്വരകൾക്ക് ഭംഗി കൂടുന്നത് വേനൽ കാലത്താണെന്ന് നസാഖത്ത് ഖാൻ പറഞ്ഞപ്പോൾ ചെറിയ ഒരു സങ്കടം തോന്നി. കാരണം ആദ്യ തവണ കുടുംബത്തോടൊപ്പം പഹൽഗാമിൽ വന്നപ്പോൾ എ ബി സി വാലികളിൽ ഒന്നിലും ഞങ്ങൾ പോയിരുന്നില്ല.അന്ന്, ബൈസരൺ വാലി മാത്രം കണ്ട് ബാക്കി സമയം ലിഡർ നദീ തീരത്ത് ചെലവഴിക്കുകയാണ് ചെയ്തത്. രണ്ടാം തവണ പഹൽഗാമിൽ എത്തിയപ്പോഴും എ ബി സി വാലികളെപ്പറ്റി ആരും പറയാതിരുന്നത് എന്തുകൊണ്ട് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല.
ബേതാബ് വാലിയിൽ നിന്നും പത്ത് കിലോമീറ്റർ കൂടെ മുന്നോട്ട് സഞ്ചരിച്ചാൽ മൂന്നാമത്തെ വാലിയായ ചന്ദൻവാരി വാലിയിൽ എത്തും.ആ യാത്രയും മഞ്ഞു വീഴ്ച കാരണം ഞങ്ങൾ ഉപേക്ഷിച്ചു. അര മണിക്കൂറോളം മാത്രമേ ബേതാബ് വാലിയിൽ ഞങ്ങൾ ചെലവഴിച്ചുള്ളൂ.പെട്ടെന്ന് തന്നെ ഞങ്ങൾ പഹൽഗാമിലേക്ക് തിരിച്ചു പോന്നു.ലിഡർ നദിയും നൂർ മസ്‌ജിദും പഹൽഗാം പാലവും ശ്രീ ഗൗരി ശങ്കർ ജി ക്ഷേത്രവും പഹൽഗാം ജുമാ മസ്‌ജിദും എല്ലാം മഞ്ഞിൽ കുളിച്ച് നിൽക്കുന്നത് കാണാൻ അതി മനോഹരമായിരുന്നു.
ടൗണിൽ തിരിച്ചെത്തിയ ഉടനെ നമസ്കാരം നിർവ്വഹിക്കാനായി ഞാൻ, കഴിഞ്ഞ വർഷം കണ്ടു വച്ചിരുന്ന പഹൽഗാം ജുമാ മസ്‌ജിദിലേക്ക് നീങ്ങി.പള്ളി പരിസരത്തെ കുറ്റിച്ചെടികളിൽ തങ്ങി നിൽക്കുന്ന മഞ്ഞു കണങ്ങൾ വെള്ളപ്പൂക്കളായി തോന്നി.ചൂടുവെള്ളം കൊണ്ട് അംഗസ്നാനം ചെയ്ത് ഞാൻ നമസ്കാരം നിർവ്വഹിച്ചു. പള്ളിയിൽ നിന്നും തിരിച്ചിറങ്ങാൻ ഒരുങ്ങുമ്പോൾ, വുദുഖാനയുടെ ഒരു വശത്ത് കൂട്ടമായിരിക്കുന്നവരിൽ ഒരാൾ എന്നെ അവിടെ ഇരിക്കാൻ ക്ഷണിച്ചു.ഞാൻ അങ്ങോട്ട് നീങ്ങി.
കരിങ്കല്ല് നിർമ്മിതമായ തറയിലായിരുന്നു അവർ എല്ലാവരും ഇരുന്നിരുന്നത്.ശൈത്യം കാരണം നല്ല തണുപ്പ് അനുഭവപ്പെടേണ്ട കരിങ്കല്ലിൽ ചവിട്ടിയ എനിക്ക് ചെറിയ ചൂടാണ് അനുഭവപ്പെട്ടത്.തറയിൽ ഇരുന്നതോടെ ഇളം ചൂട് എൻ്റെ ശരീരമാകെ പടരാൻ തുടങ്ങി.തറക്കടിയിൽ എന്ത് സംവിധാനമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല.
ശരീരം അൽപമൊന്ന് ചൂടായതോടെ ഞാൻ എണീറ്റു.എന്നെ ക്ഷണിച്ച വ്യക്തിയും എണീറ്റു. മുഹമ്മദ് യൂസഫ് എന്നാണ് പേരെന്നും കാശ്മീർ സ്വദേശിയാണെന്നും ടാക്സി ഡ്രൈവറാണെന്നും പരസ്പര സംസാരത്തിലൂടെ ഞാൻ മനസ്സിലാക്കി.ഒരു ഫോട്ടോ എടുത്ത് തരാനുള്ള എൻ്റെ അഭ്യർത്ഥന സ്വീകരിച്ച് തിരിച്ചും മറിച്ചും അനവധി ഫോട്ടോ എടുത്ത് യൂസുഫ് എന്നെ അത്ഭുതപ്പെടുത്തി.
കാശ്മീരി വസ്‌വാൻ ഐറ്റംസ് കിട്ടുന്ന ഒരു ചെറിയ കടയെപ്പറ്റി ലെനിൻ പറഞ്ഞു തന്നിരുന്നു.ഞാനും വിനോദൻ മാഷും കൂടി അത് തെരഞ്ഞു പിടിച്ചു.കടക്കാരനും സൊറ പറയാൻ വന്ന മറ്റൊരാളും മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്.റോഗൻ ജോഷ് എന്ന ഡിഷ് ആയിരുന്നു ഞങ്ങൾ ഓർഡർ ചെയ്തത്. ആട്ടിറച്ചി അരച്ച് ഉരുട്ടി എടുത്ത് കറിയിൽ ഇട്ടു തരുന്നതാണ് റോഗൻ ജോഷ് എന്ന് മനസ്സിലാക്കാൻ വേണ്ടി പറയാം.ഒറ്റ കടിയോടെ വിനോദൻ മാഷ് സുല്ലിട്ടെങ്കിലും ഞാനത് പൂർത്തിയാക്കി.രണ്ട് പേർക്കുള്ള ചോറും റോഗൻ ജോഷും കൂടി മുന്നൂറ് രൂപയായി(താരതമ്യേന വളരെ കുറഞ്ഞ വിലയേ ആയുള്ളൂ).
ഭക്ഷണം കഴിഞ്ഞ ശേഷം ഞങ്ങൾ തെരുവിലേക്കിറങ്ങി.മൈനസിലായിരുന്നു അപ്പോൾ ടെമ്പറേച്ചർ.മഞ്ഞു പുതച്ച തെരുവിനെ ഇരുട്ട് കൂടി മൂടാൻ തുടങ്ങിയിരുന്നു.അതിനാൽ തന്നെ അങ്ങാടി ഏകദേശം ശൂന്യമായി കഴിഞ്ഞിരുന്നു.പാർക്കിംഗ് ഏരിയയിൽ ഞങ്ങളുടെ ബസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരൊക്കെയോ ചിലർ ഷോപ്പിങ്ങിന് പോയിരുന്നതിനാൽ ഞങ്ങൾ അവരെയും കാത്തിരുന്നു.അവസാനം രാത്രി ഏഴുമണിക്ക് ഞങ്ങൾ അമൃതസർ ലക്ഷ്യമാക്കി നീങ്ങാൻ തുടങ്ങി.എന്നാൽ വഴിയിൽ ഞങ്ങളെയും കാത്ത് മറ്റൊരു അപകടം പതിയിരിക്കുന്നുണ്ടായിരുന്നു.
(തുടരും...)