Pages

Saturday, February 28, 2026

ടീം 87 SSC @ കാശ്മീർ - 3

ടീം 87 SSC @ കാശ്മീർ  - 2

പുറത്ത് വെയില് മുറുകും തോറും ട്രെയിനിനകത്ത് ഞങ്ങളുടെ ചർച്ചകളും മുറുകി. ജീവിതത്തിരക്കുകൾ മാറ്റിവെച്ച് ഓരോരുത്തരും ഈ ടൂറിന് ഇറങ്ങിപ്പുറപ്പെട്ട സാഹചര്യങ്ങൾ വിശദീകരിച്ചു. സർവ്വതന്ത്ര സ്വതന്ത്രനായി ഒരുങ്ങിപ്പുറപ്പെട്ടത് ഞാൻ മാത്രമേ ഉള്ളൂ എന്ന് ചർച്ചയിൽ നിന്നും മനസ്സിലായി. പന്ത്രണ്ട് ദിവസം കഴിയട്ടെ, ഇവർ ഇല്ലാത്തതോണ്ട് അവരുടെയൊക്കെ നാട്ടിലോ വീട്ടിലോ ഭൂമി കുലുക്കം ഉണ്ടായോ എന്ന് ചെക്ക് ചെയ്യാൻ ഞാനും തീരുമാനിച്ചു (ഒരു ചുക്കും സംഭവിച്ചില്ല).

പെട്ടെന്നാണ് അടുത്ത കാബിനിലെ രാമചന്ദ്രൻ മാസ്റ്റർ ഞങ്ങളുടെ ചർച്ചയിലേക്ക് കയറി വന്നത്. ഭാര്യയും റിട്ടയേർഡ് അധ്യാപികയുമായ മല്ലിക ടീച്ചറോടൊപ്പം കാശിയിലേക്കുള്ള യാത്രയിലായിരുന്നു രാമചന്ദ്രൻ മാസ്റ്റർ. ടീച്ചർ സ്വന്തം കാബിനിൽ വിശ്രമത്തിലായിരുന്നു.

"ഞാൻ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം.....'' മാഷ് പറഞ്ഞു തുടങ്ങി. ഞങ്ങൾ "പത്താം ക്ലാസ് കുട്ടികൾ" ആയതിനാൽ ശ്രദ്ധിച്ചിരുന്നു. നിന്ന് സംസാരിച്ചിരുന്ന മാഷിന് ആരോ ഒരു ചന്തി സ്ഥലം കൊടുത്തു.ചർച്ച ആവേശം കയറിയപ്പോൾ മാഷ് ഫുൾ സീറ്റിംഗായി .മെഹ്ബൂബ് സീറ്റിൻ്റെ അറ്റത്ത് നിന്നും തെറിച്ചു പോയത് ആരും കണ്ടതുമില്ല.

ചർച്ചക്കിടയിൽ ഏതോ ഒരു പാട്ട് എഴുതിയ ആളുടെ പേര് നുസൈബ പരാമർശിച്ചു. ഉടനെ രാമചന്ദ്രൻ മാഷ് പറഞ്ഞു.
"ഞാൻ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം.....''

'ഈ ലോകം ഉണ്ടായതും ഇയാൾ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം ആണെന്ന് ഇയാൾ പറയും' നാരായണൻ ആത്മഗതം ചെയ്തു.

ഞങ്ങൾ വീണ്ടും മറ്റൊരു വിഷയമെടുത്ത് ചർച്ച ആരംഭിച്ചു.
"ഞാൻ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്ത ദിവസം.....'' രാമചന്ദ്രൻ മാഷ് ആ ചർച്ചയിലേക്കും കയറാൻ തുടങ്ങി.

"ആബ്യേ... നമ്മളെ ഒരു ടീച്ചറുണ്ടായിരുന്നല്ലോ ..... ?" മാസ്റ്റർക്ക് ഒരു ബ്രേക്കിടാനായി നാരായണൻ ചോദിച്ചു.

"ആനി ടീച്ചർ... നുള്ളി നുള്ളി എൻ്റെ കയ്പലയിൽ  രണ്ടാം വസൂരിക്കല ഉണ്ടാക്കിയ ടീച്ചർ " നുസൈബ ചാടിക്കയറി പറഞ്ഞു.

"അതല്ല... ഫൂമിയുടെ ഫാരം ഫൂഗുരുത്വത്തെ.... എന്ന് പറഞ്ഞിരുന്ന.... ഒരു പൂവിൻ്റെ പേരുള്ള ....."

"ലിസി ടീച്ചർ..."
നിശീധിനിയും ഫാത്തിമ കുട്ടിയും ഒരുമിച്ച് പറഞ്ഞു.

"പൂവിൻ്റെ പേരുള്ളത് എൻ്റെ ഭാര്യ.... മല്ലിക ടീച്ചർ ....." രാമചന്ദ്രൻ മാഷ് അവിടെയും ഇടപെട്ടു.

"ആഹ..... എന്നിട്ടെവിടെ.... മല്ലിക ടീച്ചറെ വിളിക്കൂ മാഷേ ...."  മാഷെ എണീപ്പിക്കാനായി നാരായണൻ ഒരു തന്ത്രം പയറ്റി. ടീച്ചറെ വിളിക്കാനായി മാഷ് എണീറ്റു. മാഷ് പോയ ഉടൻ നാരായണൻ മുജീബിനെ പിടിച്ച് അവിടെ ഇരുത്തി. മാഷ് ടീച്ചറെയും വിളിച്ച് തിരിച്ചു വന്ന് സീറ്റിനടുത്ത് നിന്നു..

"നിനക്കറിയോ.... ഞാൻ ഹെഡ്മാസ്റ്ററായ ...." രാമചന്ദ്രൻ മാഷ് മല്ലിക ടീച്ചർക്ക് ഞങ്ങളെ പരിചയപ്പെടുത്താൻ തുടങ്ങി.

"1987 ലെ SSC ബാച്ചിലെ സഹപാഠികളാണ് ഞങ്ങൾ..." നാരായണൻ ഇടക്ക് കയറി പറഞ്ഞു.

"ആ... ഞാൻ ഇന്നലെ മുതൽ നിങ്ങളെ ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു... എന്താ ഒരു പോസിറ്റീവ് എനർജി...." ടീച്ചർ മനസ്സിലുള്ളത് തുറന്നു പറഞ്ഞു.

"വാഹ് ... ടീച്ചറുടെ വീട് എവിടെയാ ? " ഞങ്ങൾക്കും ആവേശമായി.

"ഷൊർണ്ണൂർ ... ഞങ്ങൾ കാശിയിലേക്കാണ്.... ഉച്ചയോടെ നാസിക്കിൽ ഇറങ്ങും. തുടർ യാത്ര അവിടെ നിന്നുള്ളവരുടെ കൂടെയാണ് ... "

'ഹാവൂ.... "ഞാൻ ഹെഡ്മാസ്റ്ററായ സമയത്ത് " അപ്പോൾ ഉച്ചവരെ കേട്ടാൽ മതി' നാരായണൻ വീണ്ടും  ആത്മഗതം ചെയ്തു.

"മുപ്പത്തിയേഴ് വർഷം മുമ്പുള്ള സൗഹൃദം ഇത്രയും നന്നായി നിലനിർത്തുന്ന നിങ്ങളുടെ ബാച്ച് ഒരു അത്ഭുതം തന്നെ...... " സൈക്കോളജിയിൽ ഡോക്ടറേറ്റ് എടുത്ത ടീച്ചർ പറഞ്ഞു. ശേഷം ഞങ്ങളുടെ കൂടെ ഏതാനും ചിയറിംഗ് ഫോട്ടോകൾ കൂടി എടുത്തു. ഉച്ചയോടെ അവർ ഞങ്ങളോട് വിട പറഞ്ഞു.

ചിരിച്ചും കളിച്ചും ഞങ്ങൾ യാത്ര തുടർന്നു. രാത്രിയായതോടെ കമ്പാർട്ട്മെൻ്റ് വീണ്ടും 'മോർച്ചറി' ആകാൻ തുടങ്ങി. മഹ്ബൂബ് കിടക്കുന്ന ബെർത്ത് ഞാൻ ഒന്ന് കൂടി ഉറപ്പ് വരുത്തി. ഒരു കാരണവശാലും മാറിക്കിടക്കരുത് എന്ന് ഞാൻ നിർദ്ദേശവും നൽകി. പാതിരാക്ക് മുജീബ് നിർബാധം മീൻ കച്ചവടം തുടർന്നു. ഗോവിയുടെ ഫാർഗോ ലോറിയുടെ കൂർക്കം വലിക്കൊപ്പം ഫൈസലിൻ്റെ ഡോൾബി ഡിജിറ്റൽ സൗണ്ട് ചുമയും കൂടി ആയപ്പോൾ എൻ്റെ ഉറക്കം ഇടതടവില്ലാതെ മുറിഞ്ഞു കൊണ്ടിരുന്നു.

മൂന്നാം ദിവസം പുലർന്നത് സിദ്ദീഖ് ഗ്രൂപ്പിൽ ഇട്ട ഫോട്ടോയുടെ "ഗ്ലും" ശബ്ദത്തോടെയാണ്. കോഴിക്കോട് നിന്നും വിമാനം കയറി ഡൽഹിയിൽ എത്തി പുലർച്ചെയോടെ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയതിൻ്റെ ഫോട്ടോ ആയിരുന്നു അത്. അടുത്തെവിടെയോ റൂമെടുത്ത് അവൻ സുഖമായുറങ്ങി.
ഉച്ചയോടെ ഞങ്ങളുടെ വണ്ടിയും ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തി.

സിദ്ദീഖിൻ്റെ റൂമിൽ പോയി ഫ്രഷ് ആയ ശേഷം രാത്രി ഏഴ് മണി വരെ ഡൽഹിയിൽ കറങ്ങാം എന്നായിരുന്നു ഞങ്ങളുടെ പ്ലാൻ. ഡൽഹിയിലുള്ള എൻ്റെ മകൾക്ക് ചില സാധനങ്ങൾ കൈമാറാനുള്ളതിനാൽ, ഞങ്ങളെ അവിടെ നിർത്തി സംഘത്തിലെ സ്ത്രീകളെയും കൂട്ടി സിദ്ദീഖ് റൂമിലേക്ക് പോയി. പതിനഞ്ച് കിലോയോളം വരുന്ന ഈറ്റബിൾസ് പെട്ടി  സ്റ്റേഷനിൽ എത്തിയ മോൾക്ക് ഞാൻ കൈമാറി. 

ലഗേജുമായി മൂന്നാം നിലയിലുള്ള സിദ്ദീഖിൻ്റെ റൂമിലേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ് എന്ന് സിദ്ദീഖിൻ്റെ കൂടെ പോയവർ അറിയിച്ചതിനാൽ ഞങ്ങൾ എ സി വെയ്റ്റിംഗ് ഹാളിൽ കയറി ഫ്രഷാകാൻ തീരുമാനിച്ചു.രണ്ട് മണിക്കൂറിന് നാല്പത് രൂപയായിരുന്നു ചാർജ്ജ്.

നിശ്ചിത സമയത്തിനുള്ളിൽ തന്നെ എല്ലാവരും ഫ്രഷായി വസ്ത്രങ്ങൾ മാറി. റൂമിൽ പോയവരും പറഞ്ഞ സമയത്ത് തന്നെ സ്റ്റേഷനിൽ തിരിച്ചെത്തി. 

ലഗേജുകൾ എല്ലാം ക്ലോക്ക് റൂമിൽ ഏൽപ്പിച്ച ശേഷം ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗയും ഹുമയൂൺ ടോംബും സന്ദർശിക്കാനായി ഞങ്ങളിറങ്ങുമ്പോൾ ഗോവിന്ദൻ്റെ ഫോണിലേക്ക് ഒരു എസ്.എം.എസ് വന്നു. സാധാരണ ഗതിയിൽ മെസേജ് നോക്കാത്ത അവൻ, അറിയാതെ അത് ഓപ്പൺ ചെയ്തു.

"ആബ്യേ.... ഇതാ അടുത്ത ട്രെയിനിനെപ്പറ്റിയുള്ള മെസേജ്... " വായിച്ചിട്ട് ഒന്നും തിരിയാത്തതിനാൽ  ഫോൺ എൻ്റെ നേരെ നീട്ടി ഗോവിന്ദൻ പറഞ്ഞു. 

മെസേജ് വായിച്ചതും ഞാൻ ഒന്ന് ഞെട്ടി. ഉറപ്പ് വരുത്താനായി ഞാൻ വീണ്ടും അത് വായിച്ചു. സംഗതി സത്യമാണ്!!


(തുടരും...)

Wednesday, February 25, 2026

ടീം 87 SSC @ കാശ്മീർ - 2

 ടീം 87 SSC @ കാശ്മീർ  - 1

ബൾക്ക് ബുക്കിംഗ് ചെയ്തിട്ടും ഏഴ് പേർക്ക് ഒരേ ക്യാബിനിലും മൂന്ന് പേർക്ക് അതേ കമ്പാർട്ട്മെൻ്റിൽ മറ്റൊരു ക്യാബിനിലും ആയിരുന്നു സീറ്റ് കിട്ടിയത്. ഇതിൽ തന്നെ സിദ്ദീഖ് വരാത്തതിനാൽ ആ സീറ്റ് ഒഴിവായിരുന്നു. ഞങ്ങളുടെ ക്യാബിനിലെ എട്ടാമൻ ആർ.എ.സി ടിക്കറ്റുള്ള രണ്ട് പേരായിരുന്നു. അവർക്ക് രണ്ടു പേർക്കും ബെർത്ത് നൽകി മറ്റേ ക്യാബിനിലേക്ക് മാറ്റി ഞങ്ങളിൽ ഒരാൾ കൂടി ഈ കാബിനിലെത്തി. മെഹ്ബൂബ് മാത്രം ആ കാബിനിൽ ഒറ്റക്കായി. അവനത് പ്രശ്നമില്ല എന്ന് പറഞ്ഞതിനാൽ ഞാനും പിന്നീട് അതിലേക്ക് ശ്രദ്ധ കൊടുത്തില്ല. എങ്കിലും മെഹബൂബിന് ട്രെയിൻ യാത്ര പരിചയമില്ലാത്തതിനാലും ഡോറിൻ്റെ തൊട്ടടുത്തായതിനാലും എനിക്ക് ഉള്ളിൻ്റെയുള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു.

സമയം രാത്രിയായി. മെഹ്ബൂബ് തയ്യാറാക്കി കൊണ്ടുവന്ന ബിരിയാണി കഴിച്ച് എല്ലാവരും വീണ്ടും ചാർജ്ഡ് ആയി. ഞങ്ങളുടെ അന്താക്ഷരിയും പാട്ടും ട്രെയിനിനെ മൊത്തം മറ്റൊരു വൈബിലേക്ക് എത്തിക്കുന്നത് മറ്റു ക്യാബിനിലെ യാത്രക്കാർ കൂടി പാട്ട് മൂളുന്നതിലൂടെയും ഞങ്ങളോടൊപ്പം ചേരുന്നതിലൂടെയും ഞങ്ങൾ തിരിച്ചറിഞ്ഞു. മെഹ്ബൂബ് ഇതിനിടക്ക് എപ്പഴോ ഉറങ്ങാൻ പോയി. ലോവർ ബെർത്തിലായിരുന്നു അവൻ കിടന്നിരുന്നത്.

പതിനൊന്ന് മണിയായതോടെ ഓരോരുത്തരായി അവനവൻ്റെ ബെർത്തിലേക്ക് കയറിക്കൂടി ഉറക്കം തുടങ്ങി. മെഹ്ബൂബ് അവിടെ തന്നെ ഉണ്ടെന്ന് കിടക്കുന്നതിന് മുമ്പ് ഞാൻ ഒരിക്കൽ കൂടി ഉറപ്പ് വരുത്തി. കേരളം വിട്ടു കഴിഞ്ഞതിനാൽ ട്രെയിൻ അതിൻ്റെ വിശ്വരൂപം പുറത്തെടുക്കാനും തുടങ്ങി.

അൽപ സമയം കഴിഞ്ഞപ്പോഴേക്കും പഴയ ഫാർഗോ ലോറി കയറ്റം കയറി വരുന്ന പോലെ ഒരു ശബ്ദം കേൾക്കാൻ തുടങ്ങി.

"ങ്ർർർ......ങ്ർർർർ......ങ്ർർർർർ...... " 

കൂട്ടത്തിലെ ഫാർഗോ ആയ ഗോവിന്ദനാണ്. അൽപം വിക്സ് പഞ്ഞിയിലാക്കി മൂക്കിൽ വച്ചതോടെ അവൻ ഞെട്ടി എഴുന്നേറ്റു.

"ജലദോഷം ഉണ്ടാകുമ്പോഴുള്ള പ്രശ്നമാ..." ക്ഷമാപണം നടത്തി ഗോവിന്ദൻ തിരിഞ്ഞു കിടന്നു.

"അയല പൊരിച്ചതുണ്ട്...." പെട്ടെന്നുള്ള ഒരു പാട്ടു കേട്ട് ഞാൻ ഞെട്ടിയുണർന്ന് വീണ്ടും ഗോവിന്ദനെ നോക്കി. അന്താക്ഷരിയിൽ അവൻ്റെ വായിൽ നിന്ന് വന്നതെല്ലാം 1960 മോഡൽ പാട്ടുകൾ ആയിരുന്നതിനാലാണ് ഇത്തവണ അവനെ നോക്കിയത്. ബട്ട്, അപ്പോഴേക്കും പാട്ട് നിന്നു. ഞാൻ വീണ്ടും ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങി.

"അയല പൊരിച്ചതുണ്ട്.... കരിമീൻ വറുത്തതുണ്ട്......" പാട്ട് കേട്ട് ഞാൻ വീണ്ടും ഞെട്ടിയുണർന്നു. അപ്പോഴേയ്ക്കും മുജീബ് ഫോൺ എടുത്തു.

"ഹലോ...നിയാസ് അഞ്ച് അയല ... രണ്ട് മത്തി .... കുഞ്ഞാപ്പു മൂന്ന് കാതറ..... അളിയന് അഞ്ച് കിലോ മാന്തള് .." മുജീബ് വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു.

'എൻ്റമ്മേ... അഞ്ച് കിലോ മാന്തളടിക്കുന്ന അളിയനോ.... ബല്ലാത്ത അളിയൻ തന്നെ ...' ഉറക്കത്തിൽ ഫൈസൽ ആത്മഗതം ചെയ്തു.

"ഒന്ന് മുണ്ടാതെ കടക്ക് പൊട്ടാ.." താഴെ ബർത്തിൽ നിന്നും നുസൈബയുടെ ശബ്ദമുയർന്നു. ഞാനും ഒന്ന് തിരിഞ്ഞ് കിടന്ന് വീണ്ടും ഉറങ്ങാൻ തുടങ്ങി.

"അയല പൊരിച്ചതുണ്ട്...." കൂടുതൽ പാടുന്നതിന് മുമ്പേ മുജീബ് വേഗം ഫോൺ എടുത്തു.
വിവിധ തരം മീനുകളുടെ കണക്ക് വീണ്ടും ഒഴുകി. ഞാൻ മെല്ലെ എണീറ്റ് ടോയ്ലെറ്റിലേക്ക് നീങ്ങി. 

എ.സിയുടെ തണുപ്പ് കാരണം മിക്ക ബെർത്തുകളിലും വെള്ള പുതപ്പ് കൊണ്ട് തലയടക്കം മൂടിപ്പുതച്ച് കിടക്കുന്നവരായിരുന്നു. അതിനാൽ തന്നെ മോർച്ചറിയിലൂടെ നടക്കുന്ന പോലെയായിരുന്നു എനിക്ക് മനസ്സിൽ തോന്നിയത്.പോകുന്ന സമയത്ത് മെഹ്ബൂബ് കിടന്ന ബെർത്തിലേക്ക് വെറുതെ ഒന്ന് ഞാൻ നോക്കി.ബെർത്ത് കാലിയായതിനാൽ എന്നെപ്പോലെ അവനും ടോയ്ലെറ്റിലേക്ക് പോയിട്ടുണ്ടാകും എന്ന് ഞാൻ കരുതി. ഞാൻ ടോയ്ലറ്റിൽ നിന്ന് തിരിച്ച് വരുമ്പോഴും ബെർത്ത് കാലിയായിരുന്നു. മറ്റു ബെർത്തുകളിൽ ഉള്ളവർ എല്ലാവരും മൂടിപ്പുതച്ച് ഉറങ്ങുന്നുണ്ടായിരുന്നു. പെട്ടെന്ന് എൻ്റെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നി. ഞാൻ എൻ്റെ സീറ്റിൽ പോയി ഇരുന്നു. ഉറക്കം എന്നെ വീണ്ടും തഴുകാൻ തുടങ്ങിയതോടെ വീണ്ടും ബെർത്തിൽ കയറിക്കിടന്നു.

സുബഹ് നമസ്കരിക്കാനായി എണീറ്റപ്പോൾ ഞാൻ വീണ്ടും മെഹ്ബൂബിനെ പോയി നോക്കി. ബെർത്ത് അപ്പോഴും കാലിയായിരുന്നു. മെഹ്ബൂബിൻ്റെ അതേ കാബിനിൽ ഞങ്ങൾ ബെർത്ത് അഡ്ജസ്റ്റ് ചെയ്തു കൊടുത്തവരോട് ചോദിച്ചപ്പോൾ, അവരും ഒരുറക്കം കഴിഞ്ഞ് എണീറ്റപ്പോൾ കണ്ടിട്ടില്ല എന്നറിയിച്ചു. പല ബെർത്തുകളിലും ലേഡീസ് ആയിരുന്നതിനാൽ പുതപ്പ് പൊക്കി നോക്കാൻ ധൈര്യവും തോന്നിയില്ല. ഞാൻ വീണ്ടും ഞങ്ങളുടെ കാബിനിലേക്ക് നീങ്ങി. സുബഹ് നമസ്കാര കഴിഞ്ഞപ്പഴേക്കും നാരായണൻ എണീറ്റു. നാരായണനോട് ഞാൻ വിവരം പറഞ്ഞു. മെഹ്ബൂബ് കിടന്നതൊഴികെ ബാക്കി എല്ലാ ബെർത്തുകളിലും ആളുണ്ട് എന്ന് അവനും  പറഞ്ഞു.

എൻ്റെ ചിന്തകൾ പല റെയിൽവെ സ്റ്റേഷനുകളിയുടെയും കൂകിപ്പായാൻ തുടങ്ങി. മെഹ്ബൂബിന് ഹിന്ദി സംസാരിക്കാൻ അറിയും എന്നുള്ളത് മാത്രമായിരുന്നു എൻ്റെ ഏക ആശ്വാസം. ഇത്രയും കാലത്തെ യാത്രയിലൊന്നും നേരിടാത്ത ഒരു പ്രശ്നമായതിനാൽ അടുത്ത സ്റ്റേഷൻ എത്തുന്നത് വരെയോ ടി.ടി.ആർ വരുന്നത് വരെയോ കാത്തിരിക്കാം എന്ന് ഞാൻ തീരുമാനിച്ചു. മറ്റെന്തോ തീരുമാനമെടുത്ത് നാരായണനും പോയി. മറ്റുള്ളവരെല്ലാം സുഖ സുഷുപ്തി തുടർന്നു.

"ആബ്യേ.... ആളെ കണ്ടെത്തി ട്ടോ..." അൽപ സമയത്തിന് ശേഷം, മെഹ്ബൂബിനെ എൻ്റെ മുന്നിൽ ഹാജരാക്കിക്കൊണ്ട് നാരായണൻ പറഞ്ഞു.

"എവിടെയായിരുന്നു..?" ഞാൻ ചോദിച്ചു.

"അതാ സ്ത്രീ കിടന്ന ബെർത്തിൽ, പുതപ്പിനുള്ളിലൂടെ കഷണ്ടിയിൽ വച്ച നിലയിൽ ഒരു കണ്ണട കണ്ടപ്പോൾ ഞാൻ പുതപ്പ് പൊക്കി നോക്കി..."

"എന്താ മെഹ്ബു....? സീറ്റ് മാറി കിടക്കുമ്പോൾ നിനക്ക് ഒന്ന് പറഞ്ഞൂടെ?" ഞാൻ മെഹ്ബൂബിനോടായി പറഞ്ഞു.

"ങേ! അതും ചെയർമാനോട് പറയണോ?"

"അങ്ങനെയല്ല... ട്രെയിൻ യാത്ര അധികം പരിചയമില്ലാത്തത് കൊണ്ട് പറഞ്ഞതാ.."

"അത്.... ആ സ്ത്രീ ഇറങ്ങിപ്പോയപ്പോ ഞാനങ്ങോട്ട് മാറിക്കിടന്നതാ ..."

"ആ... നിന്നെ കാണാത്തതോണ്ട് എൻ്റെ ഉറക്കവും പോയിക്കിട്ടി.. ഏതായാലും ഇനി ശ്രദ്ധിച്ചാൽ മതി"

അരുണൻ്റെ കിരണങ്ങൾ മെല്ലെ മെല്ലെ മുഖപടം നീക്കിത്തുടങ്ങി. 'മോർച്ചറി' ക്രമേണ ജനറൽ വാർഡായി മാറി.


Next :  ടീം 87 SSC @ കാശ്മീർ  - 3



Monday, February 23, 2026

ടീം 87 SSC @ കാശ്മീർ - 1

ഈ വർഷം ഫെബ്രുവരിയിൽ നടത്തിയ എൻ്റെ മൂന്നാം കാശ്മീർ യാത്രയുടെ ചിത്രങ്ങളും വിവരണങ്ങളും (Click & Read) സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോഴാണ്, പത്താം ക്ലാസ് ബാച്ച് മേറ്റായിരുന്ന നാരായണൻ കാശ്‌മീർ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.എന്നെങ്കിലും പോകാം എന്ന ഉദ്ദേശ്യത്തിൽ ഞാനത് ഓ.കെ യും പറഞ്ഞു.മെയ് അവസാനത്തിൽ കുടുംബ സമേതം നടത്തിയ എൻ്റെ മണാലി യാത്രയുടെ ഫോട്ടോകൾ (Click & Read) കണ്ടതോടെ നാരായണൻ വീണ്ടും അവൻ്റെ കാശ്മീർ യാത്രാ സ്വപ്നം ഓർമ്മിപ്പിച്ചു.അപ്പോഴും ഞാൻ ഒരു അഴകൊഴമ്പൻ യെസ് മൂളി.ഇനി ഒരു കാശ്‌മീർ യാത്ര ആപ്പിൾ സീസണിൽ മാത്രം എന്ന് തീരുമാനിച്ചതിനാലും ഈ വർഷം രണ്ട് ദീർഘദൂര യാത്രകൾ കഴിഞ്ഞതിനാലും ആയിരുന്നു ഞാൻ അങ്ങനെ മറുപടി കൊടുത്തത്. ബട്ട്,എൻ്റെ 'യെസ്' നാരായണൻറെ പ്രതീക്ഷകളിൽ വസന്തം വിരിയിക്കുന്നത് ഞാൻ അറിഞ്ഞിരുന്നില്ല.

പത്താം ക്ലാസ്സിലെ സഹപാഠികളുടെ ഒരു ടൂർ എന്ന ആശയം വളരെ നല്ലതായിരുന്നെങ്കിലും ചെറിയ ടൂറുകൾക്ക് പോലും ശുഷ്കമായ പ്രതികരണങ്ങളായതിനാൽ ഗ്രൂപ്പ് ചെയർമാൻ എന്ന നിലയിൽ ഞാനതിൽ വലിയ താല്പര്യം കാണിച്ചില്ല.മാത്രമല്ല ലോക്കൽ ടൂറുകളെപ്പോലെ ഒന്നോ രണ്ടോ ദിവസം കൊണ്ട് തീർക്കാൻ പറ്റുന്നതുമല്ല ഇത്.അത്യാവശ്യം നല്ല പണച്ചിലവും വരും എന്നതിനാൽ ഗ്രൂപ്പിൽ നിന്ന് അഞ്ചിലേറെ പ്രതികരണം പ്രതീക്ഷിക്കുകയും വേണ്ട എന്നായിരുന്നു എൻ്റെ മനസ്സിന്റെ മന്ത്രണം. 

മണാലിയിൽ നിന്നും ഞാൻ തിരിച്ചെത്തിയ ശേഷം ഏതോ ഒരു ചർച്ചാ വേളയിൽ, നാരായണൻ വീണ്ടും കാശ്‌മീർ യാത്ര എടുത്തിട്ടപ്പോഴാണ് ആ മോഹത്തിന്റെ വേരോട്ടം ഞാൻ മനസ്സിലാക്കിയത്.എങ്കിൽ ഗ്രൂപ്പിൽ തന്നെ ടൂർ പ്രഖ്യാപിച്ച് താൽപര്യമുള്ളവരെ സംഘടിപ്പിക്കാം എന്ന് തീരുമാനിച്ചു.പിന്നീട് ഓരോ ദിവസവും കാശ്‌മീരിലെ  കാഴ്ചകളുടെ ഫോട്ടോ സഹിതമുള്ള പോസ്റ്ററുകൾ തയ്യാറാക്കിക്കൊണ്ട് ഗ്രൂപ്പിൽ നിരന്തരം അറിയിപ്പ് ഇട്ടു.സ്ത്രീകൾ ചിലർ താല്പര്യം പ്രകടിപ്പിച്ചെങ്കിലും കൂട്ടിനൊരാളെങ്കിലും ഇല്ലാതെ പറ്റില്ല എന്നതിനാൽ ഫാമിലിയെ കൂട്ടാം എന്നാക്കി.അത് മറ്റു ചിലർക്ക് ഇഷ്ടപ്പെടാത്തതിനാൽ ഉടൻ തന്നെ തീരുമാനം മാറ്റുകയും ചെയ്തു.

ഞാനടക്കമുള്ള ചിലർക്ക് ലീവ് ഒരു പ്രശ്നമായതിനാൽ തിരുവോണ ദിവസത്തിലോ പൂജാ അവധിയോടനുബന്ധിച്ചോ പോകാം എന്നായിരുന്നു ഉദ്ദേശം.കാശ്മീർ യാത്ര, നാരായണൻറെ ആഗ്രഹമായതിനാൽ തീയ്യതി തീരുമാനവും നാരായണന് തന്നെ ഞാൻ വിട്ടു കൊടുത്തു.അങ്ങനെ ഒക്ടോബർ ഒന്നിന് പുറപ്പെടാൻ തീരുമാനമായി.ജൂലൈ മുഴുവൻ വീണ്ടും പരസ്യം തുടർന്നെങ്കിലും വലിയ പ്രതികരണം അപ്പോഴും ലഭിച്ചില്ല. അവസാനം, ആഗസ്ത് രണ്ടിന് അത് വരെ പേര് തന്ന പത്ത് പേരെ വെച്ച് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ തീരുമാനിച്ചു. രണ്ട് തവണയായി കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നേരിട്ട് പോയി അപ് & ഡൗൺ തേർഡ് എ.സി ടിക്കറ്റുകൾ ബുക്ക് ചെയ്തതോടെ യാത്ര ഉറപ്പായി.

കെ.എസ്.ഇ.ബി.യിൽ നിന്നും റിട്ടയർ ചെയ്ത ഞങ്ങളുടെ എല്ലാം കാരണവർ ഗോവിന്ദൻ ഇട്ടപ്പാടൻ,പള്ളിക്കമ്മിറ്റി സെക്രട്ടറി സിദ്ധീക്ക്, ഓട്ടോറിക്ഷാ തൊഴിലാളി നാരായണൻ, മൽസ്യവില്പനക്കാരൻ മുജീബ്, പലചരക്ക് കച്ചവടക്കാരൻ മെഹബൂബ്, പ്രത്യേകിച്ച് ഒരു പണിയും ഇല്ലാത്ത ഫൈസൽ, സ്കൂൾ ടീച്ചറായ നിശീഥിനി, സഹകരണ സംഘം ജീവനക്കാരിയായിരുന്ന ഫാത്തിമക്കുട്ടി,ടൂർ ഒരു ഹോബിയാക്കിയ നുസൈബ എന്നിവരായിരുന്നു ഈ ടൂറിലെ എൻ്റെ സഹയാത്രികർ.ഞാനൊഴികെ ഒമ്പത് പേരും കാശ്മീരിലേക്ക് പോകുന്നത് ആദ്യമായിട്ടായിരുന്നു. ചിലർ സംസ്ഥാനത്തിന് പുറത്തേക്ക് വിനോദ യാത്ര നടത്തുന്നതും ആദ്യമായിട്ടായിരുന്നു.

അങ്ങനെ ഒക്ടോബർ ഒന്നിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് എൻ്റെ വീട്ടിൽ നിന്ന് സംഭവ ബഹുലമായ ആ യാത്രയുടെ പച്ചക്കൊടി ഉയർന്നു.

ഞങ്ങളെയും ഞങ്ങളെക്കാളധികമുള്ള ഞങ്ങളുടെ ലഗേജുകളും റെയിൽവെ സ്റ്റേഷനിൽ എത്തിക്കാനായി വണ്ടി ഏർപ്പാടാക്കിയിരുന്നു. വണ്ടിയിൽ കയറിയതും, കൊറോണക്കാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നുസൈബ മൂക്കും വായും മൂടിക്കെട്ടി! റേഡിയോ ജോക്കികളെപ്പോലെ കലപിലാ ന്ന് സംസാരിക്കുന്ന നുസൈബ ഒരക്ഷരം ഉരിയാടാതായി. എല്ലാവരെയും പൊട്ടൻ എന്ന് വിളിച്ചവൾ പെട്ടെന്ന് ആംഗ്യം കാണിച്ചു കൊണ്ട് പൊട്ടൻ കളി തുടങ്ങി.

"ആഹാ... ഇത് നമ്മളെ മാനു ആണല്ലോ ഡ്രൈവർ ... നുസൈബാ,അനക്കറീലെ മാനൂനെ ?"

മെഹ്ബൂബിൻ്റെ ചോദ്യം കേട്ട് നുസൈബ കണ്ണുരുട്ടി.ഡ്രൈവർ അവളുടെ തറവാട് വീടിൻ്റെ അയൽവാസിയാണെന്നും ആളെ തിരിച്ചറിയാതിരിക്കാനാണ് വായ മൂടിക്കെട്ടിയത് എന്നും നുസൈബ മന്ത്രിച്ചു.

"നുസു ഇല്ലേ വണ്ടീല്..?" വണ്ടിക്കകത്തെ നിശബ്ദത കണ്ട് വഴിയിൽ നിന്ന് കയറിയ നാരായണൻ ചോദിച്ചു.

'മുണ്ടല്ലെട പൊട്ടാ..." പറഞ്ഞത് നാരായണനോടാണെങ്കിലും കേട്ടത് ഞാനായിരുന്നു.

ഒന്നരയോടെ ഞങ്ങൾ റെയിൽവെ സ്റ്റേഷനിൽ എത്തി. കോച്ച് പൊസിഷൻ നോക്കി ഞാൻ എല്ലാവരെയും അങ്ങോട്ട് നയിച്ചു.

"13 ഇതാ ഇവിടെയാ...'' പിന്നിൽ നിന്നും പെട്ടെന്ന് മെഹബൂബ് വിളിച്ചു പറഞ്ഞു.

"ങാ... നമ്മുടെ 13 ഇവിടെയാ.... ഇങ്ങോട്ട് വാ.." ഞാൻ മെഹ്ബൂബിനോട് പറഞ്ഞു.

"ങേ!! കുറച്ച് പേർക്ക് ഇവിടെയും... കുറച്ച് പേർക്ക് അവിടെയും...?? ഇതെന്ത് ടെക്നോളജിയാ?" മെഹ്ബുവിന് സംശയമായി.

"ആ 13 ന് താഴെയുള്ളത് വായിച്ചിരുന്നോ?" ഞാൻ ചോദിച്ചു.

"ഷൊർണ്ണൂർ ഭാഗത്തേക്ക്..."

"ങാ...ഇനി ഇത് വായിച്ചു നോക്കൂ...."

"മംഗലാപുരം ഭാഗത്തേക്ക് ..."

"അപ്പോൾ മനസ്സിലായില്ലേ?"

"ഇല്ല....നമ്മുടെ വണ്ടി ന്യൂഡൽഹി ഭാഗത്തേക്കല്ലേ? അത് എങ്ങോട്ടാ?" 

ഞാൻ തൽക്കാലം മൗനം പാലിച്ചു.

"യാത്രികോം, കൃപയാ ധ്യാൻ ദീജിയെ.... ഗാഡി സംഖ്യ എക് ചെഹ് ശൂന്യ ശൂന്യ് ആട്ട് എറണാകുളം സെ ഹസ്രത്ത് നിസാമുദ്ദീൻ തക് ജാനെ വാല മംഗളാ ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ ചാർ പർ ആനെ  ക സംഭാവന ഹേ.." വണ്ടി വരുന്നതിൻ്റെ അനൗൺസ്മെൻ്റ് മുഴങ്ങി.

"ആബ്യേ... ലക്ഷദ്വീപിലേക്ക് ട്രെയിൻ പോകുമോ?" അറിയിപ്പ് കേട്ട മെഹ്ബൂബ് വീണ്ടും സംശയവുമായി എണീറ്റു.

'ഹും... ഇവനെ വേഗം എവിടേലും പിടിച്ചിരുത്തേണ്ടി വരും ... ഇല്ലെങ്കിൽ ഉത്തരം പറഞ്ഞു പറഞ്ഞ് എൻ്റെ കിളി പോകും..' ഞാൻ മനസ്സിൽ കരുതി.

കൃത്യ സമയത്ത് തന്നെ വണ്ടി എത്തി. ഓരോരുത്തരും അവനവൻ്റെ ലഗേജും കൊണ്ട് വണ്ടിയിൽ കയറി സീറ്റ് കണ്ടെത്തി. വണ്ടി കോഴിക്കോട് സ്റ്റേഷൻ വിട്ടതോടെ ഞങ്ങളുടെ കാശ്മീർ യാത്ര ഔദ്യോഗികമായി ആരംഭിച്ചു.


Next : ടീം 87 SSC @ കാശ്മീർ  - 2


Thursday, February 19, 2026

റംസാൻ ഹദിയ

എൻ്റെ പ്രിയപ്പെട്ട പിതാവ് മരിച്ചിട്ട് പതിനെട്ട് വർഷമായി (പടച്ചവൻ അദ്ദേഹത്തിന് മഗ്ഫിറത്ത് നൽകട്ടെ, ആമീൻ). ബാപ്പ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ സ്വന്തം കസ്റ്റഡിയിൽ ഉണ്ടായിരുന്ന തിന്നാൻ പറ്റുന്ന ചില സാധനങ്ങൾ ആയിരുന്നു കൽക്കണ്ടവും കാരക്കയും കൊപ്രയും. വീട്ടിൽ വരുന്ന കുട്ടികൾക്ക് നൽകാനായിരുന്നു കൽക്കണ്ടം (Click & Read). കാരക്ക ബാപ്പാക്ക് തിന്നാനും. അത് മക്കളായ ഞങ്ങൾക്കും തരും. 

പരസ്പരം ഒട്ടിപ്പിടിച്ച് മണലും മറ്റും പറ്റിയ ഒരു തരം കാരക്കയായിരുന്നു അന്ന് മാർക്കറ്റിൽ കിട്ടിയിരുന്നത്. ബാപ്പ അത് വാങ്ങി നന്നായി കഴുകി ഉണക്കി എടുത്ത് പാത്രത്തിൽ സൂക്ഷിച്ച് വെയ്ക്കും. കാരക്ക തിന്നാൻ തരുമ്പോൾ ഒരു കൊപ്രാക്കഷ്ണം കൂടി തരും. ആ കോമ്പിനേഷൻ്റെ രുചി അന്നാണ് ഞാൻ ആദ്യമായി അറിഞ്ഞത്.

കാലമേറെ കഴിഞ്ഞു. ആഗോളവൽക്കരണം, ഉദാരവൽക്കരണം എന്നിങ്ങനെ ചില പദങ്ങൾ കേൾക്കാൻ തുടങ്ങി. അതെന്താണെന്ന് മനസ്സിലായില്ലെങ്കിലും പഴം വിൽക്കുന്ന കടകളിൽ നേന്ത്രപ്പഴത്തിനും മുന്തിരിക്കും കൈതച്ചക്കക്കും പുറമെ പല തരത്തിലുള്ള ആപ്പിളും മുസമ്പിയും പേരക്കയും സ്ഥാനം പിടിച്ചു. ഒട്ടിച്ചേർന്ന ഈത്തപ്പഴം മാറി കറുത്തതും വൈവിധ്യമാർന്ന രുചികളോടും കൂടിയവ വിപണിയിൽ ലഭ്യമായി.

പരമ്പരാഗത ഈത്തപ്പഴം രുചി പോര എന്ന് തോന്നിയതിനാൽ ഞാനും പുതിയ ഈത്തപ്പഴത്തിലേക്ക് മാറി. നാട്ടിലെ വിവിധ കടകളിൽ നിന്ന് വിവിധ തരത്തിലുള്ള ഈത്തപ്പഴങ്ങൾ പല സമയങ്ങളിലായി  ഞാനും കുടുബാംഗങ്ങളും  വാങ്ങിക്കഴിച്ച് കൊണ്ടിരുന്നു.ഗൾഫിൽ നിന്ന് വരുന്നവർ കൊണ്ടു വരുന്ന ഈത്തപ്പഴങ്ങൾ രുചിയിൽ ഏറെ മുന്നിലാണ് എന്നും ഞാൻ മനസ്സിലാക്കി. നാട്ടിൽ അവ വിലയിലും ഏറെ മുന്നിലാണെന്ന് തിരിച്ചറിയുകയും ചെയ്തു.

ഇതിനിടെയാണ് കോളേജിലെ ചില സഹപ്രവർത്തകർ ശമ്പളം കിട്ടുന്ന ദിവസത്തിലോ പിറ്റേന്നോ ആയി ഡ്രൈഫ്രൂട്സ് വാങ്ങാൻ കോഴിക്കോട് വലിയങ്ങാടി പോകാൻ തുടങ്ങിയത്. ഇക്കഴിഞ്ഞ ഡിസംബർ മുതൽ ഞാനും അവർ വഴി ഈത്തപ്പഴവും മറ്റും വാങ്ങാൻ തുടങ്ങി. ഫെബ്രുവരിയിൽ റംസാൻ നോമ്പ് ആരംഭിക്കുന്നതിനാൽ കൂടുതൽ ആവശ്യം വരും എന്നതിനാലും മധുരം കുറഞ്ഞതും എന്നാൽ രുചി കൂടിയതുമായ ഇനം വേണം എന്നതിനാലും ഞാൻ ഓർഡർ നൽകിയില്ല. യഥാർത്ഥത്തിൽ അത് ഒരു ഉൾവിളി ആയിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്.

ഒരാഴ്ച മുമ്പ് ഉച്ച സമയത്ത്, അറിയാത്ത ഒരു നമ്പറിൽ നിന്ന് എനിക്കൊരു ഫോൺ കോൾ വന്നു. സൗദിയിൽ നിന്നുള്ള ഒരു ഗിഫ്റ്റ് ഉണ്ടെന്നും വീട് എവിടെയാണെന്ന് അന്വേഷിച്ചുമായിരുന്നു ആ വിളി. സൗദിയിൽ നിലവിൽ ജോലി ചെയ്യുന്ന ബന്ധു, ഭാര്യാ സഹോദരൻ മാത്രമാണ്. അവൻ അങ്ങനെ ഒരു ഗിഫ്റ്റ് അയക്കാൻ യാതൊരു സാദ്ധ്യതയും ഇല്ലാത്തതിനാൽ ഞാൻ ആകെ അങ്കലാപ്പിലായി. അതിനാൽ തന്നെ ഫോൺ വിളിച്ചയാൾ ലൊക്കേഷൻ ഇടാൻ പറഞ്ഞപ്പോൾ ഞാൻ നൽകിയില്ല. അരീക്കോട് എത്തിയിട്ട് വിളിച്ചാൽ പറഞ്ഞു തരാം എന്ന് പറഞ്ഞു കൊണ്ട് കട്ട് ചെയ്തു.

വൈകിട്ട് ആറ് മണി കഴിഞ്ഞിട്ടും ഗിഫ്റ്റുകാരൻ വിളിക്കാത്തതിനാൽ എൻ്റെ ധാരണ തെറ്റിദ്ധാരണയല്ല എന്ന് എനിക്ക് തോന്നി. തൊട്ടടുത്ത പള്ളിയിൽ നിന്നും മഅ്രിബ് ബാങ്ക് വിളി ഉയരുമ്പോഴാണ് പിന്നീട് അയാൾ വിളിച്ചത്. വഴി പറഞ്ഞു കൊടുത്തു അല്പ സമയത്തിനകം തന്നെ ഒരു കാർ എൻ്റെ ഗേറ്റിലെത്തി. കാറിൽ നിന്നും അത്യാവശ്യം കനമുള്ള ഒരു കിറ്റ് എടുത്ത് എന്നെ ഏല്പിച്ചു. തിരിച്ച് പോകാൻ ഒരുങ്ങുമ്പോൾ, ആള് മാറി തന്നതല്ല എന്ന് ഉറപ്പു വരുത്താൻ വേണ്ടി ഞാൻ ഗിഫ്റ്റ് അയച്ച ആളുടെ പേര് ചോദിച്ചു. കയ്യിലുള്ള ലിസ്റ്റ് നോക്കി അയാൾ പേര് പറഞ്ഞു തന്നു.എൻ്റെ ഒരു മുൻ എൻ.എസ്.എസ് വളണ്ടിയർ ആയിരുന്നു അതയച്ചത് (പേര് തൽക്കാലം രഹസ്യമായി നിൽക്കട്ടെ).


ഓരോ കിലോ തൂക്കം വരുന്ന സഫാവി, സെഗായി, മബ്റൂം എന്നീ തരം ഈത്തപ്പഴങ്ങളും അരക്കിലോ തൂക്കമുള്ള മറ്റൊരു തരം ഈത്തപ്പഴവും (സുക്കരി) ആയിരുന്നു പ്രസ്തുത കിറ്റിൽ ഉണ്ടായിരുന്നത്. റംസാൻ അനുബന്ധിച്ചുള്ള  ഈത്തപ്പഴ ചലഞ്ചിൻ്റെ ഭാഗമായിട്ടാണ് എനിക്കുള്ള അവൻ്റെ റംസാൻ ഹദിയയായി (സമ്മാനമായി) ഇതയച്ചത്. 

എല്ലാ റംസാനിലും ചെറിയ ഒരു പാക്കറ്റ് ഈത്തപ്പഴം ആരെങ്കിലുമായി ഹദിയ തരാറുണ്ടെങ്കിലും റംസാൻ മാസം മുഴുവൻ നോമ്പെടുക്കാനും (ഞാനും ഭാര്യയും ഈത്തപ്പഴവും വെള്ളവും ആണ് പുലർച്ചെ കഴിക്കാറ്) നോമ്പ് തുറക്കാനുമുള്ള അത്രയും ഈത്തപ്പഴം ലഭിക്കുന്നത് ആദ്യമായിട്ടാണ്. സർവ്വശക്തൻ അവന് അർഹമായ പ്രതിഫലം നല്കട്ടെ, ആമീൻ.

മൂന്ന് ദിവസം കഴിഞ്ഞ് എൻ്റെ സുഹൃത്ത് കൊണ്ടോട്ടി നൗഷാദ് (Click & Read) എന്നെ വിളിച്ചു കൊണ്ട് അവൻ്റെ ചില ആവശ്യങ്ങൾക്കായി രാത്രി എന്നെ കാണാൻ വരാൻ അനുവാദം ചോദിച്ചു. മുൻ പിൻ ആലോചിക്കാതെ ഞാൻ യെസ് മൂളി. രാത്രി വൈകി എത്തിയ അവൻ ചില പ്രവൃത്തികൾ എന്നെ ഏല്പിച്ചു.ഭക്ഷണം കഴിച്ച് തിരിച്ചു പോകാൻ ഇറങ്ങിയപ്പോൾ, അന്ന് വലിച്ച ഒരു പഴുത്ത വിയറ്റ്നാം ഏർളി ചക്ക അവന് നൽകാം എന്ന് എനിക്ക് തോന്നി.ചെറിയ ചക്ക ആയതിനാൽ അവന് കൊണ്ടു പോകാനും സൗകര്യമായിരുന്നു. അത് വയ്ക്കാനായി സ്കൂട്ടറിൻ്റെ സീറ്റ് ഉയർത്തിയപ്പോഴാണ് എനിക്ക് തരാൻ അവൻ കൊണ്ടു വന്ന സാധനത്തെപ്പറ്റി അവന് ഓർമ്മ വന്നത്. നോമ്പ് തുറക്കാനുള്ള ഒരു കിലോ മുന്തിയ ഇനം ഈത്തപ്പഴം ആയിരുന്നു അവൻ തന്ന റംസാൻ ഹദിയ. പടച്ച റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ, ആമീൻ.

ദാനധർമ്മങ്ങൾ അധികരിപ്പിക്കുക, നിൻ്റെ നാഥൻ നിനക്കത് ഇരട്ടിയായി തിരിച്ചു നൽകും എന്ന ദൈവിക വചനം എൻ്റെ ജീവിതത്തിൽ പലപ്പോഴും പുലർന്ന് കൊണ്ടിരിക്കുന്നു. നാഥാ, സൽകർമ്മങ്ങൾ തുടരാൻ ഇനിയും തൗഫീഖ് നൽകണേ, ആമീൻ.

Monday, February 16, 2026

കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ

ന്യൂഇയർ ഫ്രണ്ട് എന്ന ഒരു പരിപാടി സ്കൂളുകളിലും ഓഫീസുകളിലും എല്ലാം ഇപ്പോൾ സർവ്വ സാധാരണമാണ്. പുതു വർഷത്തോടനുബന്ധിച്ച് നമ്മുടെ സുഹൃത്തുക്കൾക്കിടയിൽ നിന്ന് ഓരോരുത്തരും നറുക്കെടുത്ത് അവർക്ക് കിട്ടുന്ന ആൾക്ക് എന്തെങ്കിലും ഒരു സമ്മാനം കൈമാറുന്നതാണ് പരിപാടി. പുതുവർഷത്തിൻ്റെ ആദ്യ നാളുകളിൽ തന്നെ ഒരു സമ്മാനം ലഭിക്കുന്നത് ആ വർഷത്തിൽ പ്രതീക്ഷയോടെ മുന്നേറാൻ പ്രചോദനം നൽകും എന്നതായിരിക്കാം ഇത്തരം ഒരു പരിപാടിക്ക് പിന്നിലെ ഉദ്ദേശ്യം.

2026 ൽ ഞങ്ങളുടെ ഡിപ്പാർട്ട്മെൻ്റിൽ എനിക്ക്  ന്യൂയർ ഫ്രണ്ടായി കിട്ടിയത് അസിസ്റ്റൻ്റ് പ്രൊഫസറായ മുനീറ ടീച്ചറെയാണ്. പുതുതായി വന്ന ടീച്ചർ ആയതിനാൽ എനിക്കവരെപ്പറ്റി വലിയ ധാരണയില്ലായിരുന്നു. അതിനാൽ ഒരു കോമൺ പ്രാക്ടീസ് എന്ന നിലയിൽ  വീട്ടിൽ അതിഥി സൽക്കാരത്തിന് ഉപയോഗിക്കാവുന്ന ഒരു ഗ്ലാസ് സെറ്റ് ഞാൻ അവർക്ക് സമ്മാനമായി നൽകി.

എന്നെ ന്യൂയർ ഫ്രണ്ടായി കിട്ടിയത് വിനോദൻ മാഷിനായിരുന്നു.എൻ്റെ എഴുത്തിനെയും വായനയെയും പറ്റി മുൻധാരണയുള്ളതിനാൽ വിനോദൻ മാഷ് എനിക്ക് തന്നത് "കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ" എന്ന പുസ്തകമായിരുന്നു. 2025 ഏപ്രിലിൽ ഇറങ്ങിയ പുസ്തകത്തിൻ്റെ 41-ാം പതിപ്പാണ് എനിക്ക് കിട്ടിയത് എന്നത് തന്നെ വായനക്കാർ ആ പുസ്തകത്തെ എത്രത്തോളം നെഞ്ചേറ്റി എന്നതിൻ്റെ തെളിവാണ്.

കമ്പിളിക്കണ്ടത്തിൽ നിന്ന് തുടങ്ങി പാരീസ് വരെ എത്തുന്ന തൻ്റെ കുട്ടിക്കാലം മുതൽ ഇന്ന് വരെയുള്ള അനുഭവങ്ങളാണ് ബാബു അബ്രഹാം ഈ പുസ്തകത്തിൽ കുറിച്ച് വയ്ക്കുന്നത്. പക്ഷേ, ഈ രേഖപ്പെടുത്തലിൽ വായനക്കാരുടെ ഹൃദയത്തിൽ കയറുന്നത് മൂന്ന് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയും ജീവിത പരീക്ഷണങ്ങൾ എങ്ങനെ നേരിടണം എന്ന് പ്രായോഗികമാക്കി കാണിച്ചു കൊടുത്ത മേരി എന്ന അമ്മയാണ്.

"എന്നെയോ എന്റെ മക്കളെയോ സംബന്ധിച്ച് ഒരു തീരുമാനമെടുക്കാന്‍ ഞാന്‍ നിങ്ങളെ ഏല്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മേലില്‍ എന്റെ കാര്യങ്ങള്‍ അന്വേഷിച്ച് ഒറ്റയെണ്ണം ഈ വഴിക്കു വന്നുപോകരുത്. അറത്തുകളയും ഞാന്‍''. നാട്ടിലെ പ്രമാണിമാരെന്ന് നടിക്കുന്നവരോട് ഇതുപോലെ അറുത്ത് മുറിച്ച് പറയാൻ ഒരു സ്ത്രീക്ക് സാധിച്ചെങ്കിൽ അവരുടെ  ധൈര്യവും വീര്യവും നിർണ്ണയാതീതമാണ്. 

ഒരായുസ്സിൽ നേരിടേണ്ട മുഴുവൻ പ്രതിസന്ധികളെയും സധൈര്യം നേരിട്ട് മക്കൾക്ക് അവർ നേടിക്കൊടുത്തത് യഥാർത്ഥ ജീവിതമായിരുന്നു .തന്റെ കുഞ്ഞുമകള്‍ക്ക് നേരെ മോഷണാരോപണം വന്നപ്പോള്‍ ആ പിഞ്ചുകൈ പാറയിൽ വെച്ച് കൊയ്ത്തരിവാളിൻ്റെ മടകൊണ്ട് തള്ളവിരലിനിട്ട് അടിച്ച ആ അമ്മ, സത്യത്തിൻ്റെ മൂല്യം മക്കൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു.

വിശപ്പിൻ്റെ കാഠിന്യം ഈ പുസ്തകം വായിക്കുന്ന ഓരോരുത്തർക്കും ശരിക്കും മനസ്സിലാകും.നന്നായി പണിയെടുത്താൽ മാറുന്നതാണ് ദാരിദ്ര്യമെന്ന      അമ്മയുടെ വാക്കുകളെ ആ മകൻ പിന്‍തുടർന്നു . പ്രതിസന്ധികൾ ഓരോന്നും നേരിടുമ്പോൾ അയാളെ നയിച്ച ഉള്‍വാഞ്ഛകളെ വായനക്കാർ മനസ്സിലാക്കി തന്നെ പഠിക്കേണ്ടതുണ്ട്. ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ പുസ്തകം എന്ന് ഈ കൃതിയെപ്പറ്റി പറയുന്നത് അക്ഷരം പ്രതി ശരിയാണ് എന്നാണ് എൻ്റെ വായനാനുഭവം. മക്കളെ കൂടി ഈ പുസ്തകം വായിപ്പിക്കാന്‍ ഓരോ രക്ഷിതാവും മുൻകൈ എടുക്കുകയും വേണം.

പുസ്തകം: കമ്പിളിക്കണ്ടത്തിലെ കൽഭരണികൾ
രചയിതാവ്: ബാബു അബ്രഹാം
പ്രസാധകർ: മാതൃഭൂമി ബുക്സ്
പേജ് : 207
വില: 300 രൂപ