Pages

Thursday, July 09, 2026

ഗുംറി ( ടീം 87 SSC @ കാശ്മീർ - 18)

 ടീം 87 SSC @ കാശ്മീർ - 17

കാശ്മീരിലെ നാലാം ദിവസത്തിലാണ് ഞാൻ സോനാമാർഗ്ഗ് യാത്ര പ്ലാൻ ചെയ്തത്.അതിന് ഒരു കാരണം ഉണ്ടായിരുന്നു.എൻ്റെ ആദ്യ കാശ്മീർ യാത്രയിൽ മാത്രമേ ഞാൻ സോനാമാർഗ്ഗിൽ പോയിട്ടുള്ളൂ. ശ്രീനഗറിൽ നിന്ന് എൺപത് കിലോമീറ്ററോളം സഞ്ചരിച്ച് സോനാമാർഗ്ഗിൽ എത്തിയ ശേഷം മറ്റൊരു ടാക്സി വിളിച്ച് അതിദുർഘടമായ സോജിലാ പാസ് താണ്ടിയാലേ അവിടം വരെ പോകുന്നത് കൊണ്ടുള്ള ത്രില്ല് അനുഭവിക്കാൻ സാധിക്കൂ. ഞങ്ങൾ പത്ത് പേരുള്ളതിനാൽ രണ്ട് കാർ വിളിച്ച് പോകേണ്ടി വരും എന്നതിനാൽ ചെലവ് അതിഭീമമാകുകയും ചെയ്യും. കാശ്മീർ യാത്രയിൽ എന്തെങ്കിലും കാരണവശാൽ ഒരു ലൊക്കേഷൻ ഒഴിവാക്കേണ്ടി വന്നാൽ അതിനു നല്ലത് സോനാമാർഗ്ഗ് ആയതിനാലാണ് അത് ഞാൻ നാലാം ദിവസത്തിലേക്ക് പ്ലാൻ ചെയ്തത്.

സോനാമാർഗ്ഗിലേക്ക് പോകുന്ന വഴിക്കുള്ള കാഴ്ചകളും ബാൽതാൽ വരെയുള്ള സ്ഥലങ്ങളും താജിവാസ് ഗ്ലേസിയറും കണ്ട് തിരിച്ച് പോരാം എന്നായിരുന്നു എൻ്റെ മനസ്സിലെ പദ്ധതി. സോജിലാ ചുരം കടന്ന് സീറോ പോയിൻ്റിൽ എത്തിയാൽ കാണുന്ന മഞ്ഞ്, കഴിഞ്ഞ രണ്ട് ദിവസവും ഞങ്ങൾ ആസ്വദിച്ച് കഴിഞ്ഞതിനാൽ അത് തന്നെ ധാരാളമായിരുന്നു. സോനാമാർഗ്ഗ് കണ്ടില്ല എന്ന് പിന്നീട് പരിഭവം തോന്നാതിരിക്കാൻ ഒന്ന് പോവുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ രാവിലെ എട്ട് മണിക്ക് തന്നെ ഹോട്ടലിൽ നിന്ന് യാത്ര തിരിച്ചു. വഴിയിൽ വെച്ച് ബ്രേക് ഫാസ്റ്റും കഴിഞ്ഞ് പതിനൊന്നരയോടെ ഞങ്ങൾ സോനാമാർഗ്ഗിൽ എത്തി.

ആദ്യ തവണ ഞാൻ ചെന്നിറങ്ങിയ സ്ഥലവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരിടത്താണ് മുദ്ദസർ വണ്ടി പാർക്ക് ചെയ്ത് നിർത്തിയത്. വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ ഞാൻ സുഹൃത്തുക്കളെയും കൂട്ടി മുന്നോട്ട് നടക്കാൻ തുടങ്ങി. ആദ്യത്തെ അര മണിക്കൂർ നിലവിലുള്ള സ്ഥിതിഗതികൾ മനസ്സിലാക്കുക എന്നതായിരുന്നു എൻ്റെ ലക്ഷ്യം. പക്ഷേ, അപ്പോഴേക്കും ഒരു ഏജൻ്റ് എൻ്റെ മുമ്പിലെത്തി.

"സാബ്... ഗാഡി ചാഹ്ത ഹേ..." ചൂണ്ടയിട്ട് തുടങ്ങിയ അയാൾ ടാക്സി ഏജൻ്റാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ അയാളെ വക വയ്ക്കാതെ വേഗത്തിൽ നടന്നു. അയാളും എന്തൊക്കെയോ പറഞ്ഞു കൊണ്ട് എൻ്റെ പിന്നാലെ തന്നെ വന്നു. 

ടാക്സിക്ക് ആറായിരത്തഞ്ഞൂറ് രൂപയാകുമെന്നും  അയ്യായിരം നൽകിയാൽ മതി എന്നും അയാൾ പറഞ്ഞു. ഞാനിവിടെ മുമ്പ് വന്നതാണെന്നും അന്ന് കുട്ടികളടക്കം പതിനൊന്ന് പേർക്ക് സീറോ പോയിൻ്റിൽ പോകാൻ ആറായിരം രൂപയേ നല്കിയിട്ടുള്ളൂ എന്നും ഞാൻ പറഞ്ഞു. അന്ന് നിങ്ങൾ പോയത് ബാൽതാൽ വരെ മാത്രമായിരിക്കുമെന്ന് അയാളും തർക്കിച്ചു. അവസാനം സീറോ പോയിൻ്റിലെ മഞ്ഞിൽ ഞങ്ങൾ കളിക്കുന്നതിൻ്റെ ഫോട്ടോ കാണിച്ചപ്പോൾ അയാളൊന്ന് അയഞ്ഞു. കിട്ടിയ അവസരം ഉപയോഗിച്ചു് ഞാൻ ടാക്സിക്ക് നാലായിരം രൂപ പറഞ്ഞു. അതും ഗുംറി വരെ പോകണം (അതെവിടെയാണെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു! അയാൾ പറഞ്ഞതിൽ നിന്നും കേട്ടതായിരുന്നു!!) എന്നും നിർബന്ധം പിടിച്ചു. അയാൾ ഡ്രൈവർമാരോട് എന്തോ വിളിച്ച് പറഞ്ഞു. നിമിഷങ്ങൾക്കകം രണ്ട് വണ്ടികൾ അവിടെയെത്തി. അഞ്ച് പേർ വീതം ഓരോന്നിലും കയറി. സീറ്റ് കൂടുതൽ ഉണ്ടെങ്കിലും അഞ്ച് പേരെയേ അനുവദിക്കൂ എന്ന് ഡ്രൈവർ പറഞ്ഞു.

സോജിലാ ചുരത്തിലെ ടണലിൻ്റെ പണി കഴിഞ്ഞിട്ടുണ്ടാകും എന്നും അതിനുള്ളിലൂടെ ആയിരിക്കും കടന്ന് പോകുന്നത് എന്നുമായിരുന്നു എൻ്റെ ധാരണ. ബട്ട്, തുരങ്കത്തിൻ്റെ പണി കഴിഞ്ഞിരുന്നില്ല. അതിനാൽ സോജില പാസിൻ്റെ ഭീകരത ശരിക്കും അനുഭവിച്ച് കൊണ്ട് തന്നെ യാത്ര ചെയ്തു. ചില സ്ഥലങ്ങളിൽ ഡ്രൈവർ സൈഡ് കൊടുക്കുമ്പോൾ ഗോവിന്ദൻ സീറ്റിൽ വല്ലാതെ അള്ളിപ്പിടിക്കുന്നതും പുറത്തേക്ക് നോക്കാതിരിക്കുന്നതും ഞാൻ ശ്രദ്ധിച്ചു. ഇടയ്ക്ക് ഒരല്പനേരം ബ്ലോക്കിൽ പെട്ടപ്പോൾ സൈഡ് വിൻഡോ വഴി താഴേക്ക് നോക്കിയ പലരുടെയും ചങ്കിടിപ്പും ഞാൻ കേട്ടു.

ഗുൽമാർഗ്ഗിലും പഹൽഗാമിലും കിട്ടിയതുപോലെ സോജിലയുടെ ഉച്ചിയിലുള്ള സീറോ പോയിൻ്റിലും ഞങ്ങൾക്ക് സമൃദ്ധമായ മഞ്ഞ് വീഴ്ച്ച കിട്ടി. തലേ ദിവസം ഞങ്ങളുടെ ഹോട്ടലിൽ നിന്നും പോയവർ കാറ്റ് കാരണം സോജില കടക്കാനാവാതെ തിരിച്ചു പോരുകയായിരുന്നു. ഐ ലവ് സോജില എന്ന സെൽഫി പോയിൻ്റിൽ ഇറങ്ങി എല്ലാവരും ഫോട്ടോ പിടിച്ചു. കഴിഞ്ഞ തവണ വന്നപ്പോൾ ഈ സ്ഥലം ഞാൻ കണ്ടിരുന്നില്ല. ഇന്ത്യാ ഗേറ്റ് എന്ന പേരിൽ ഉയർന്ന് നിൽക്കുന്ന രണ്ട് പാറക്കല്ലുകൾ ഇത്തവണയും കണ്ടു. ശേഷം സീറോ പോയിൻ്റിൽ എത്തിയപ്പോൾ തികച്ചും വ്യത്യസ്തമായ ഒരിടത്ത് എത്തിപ്പെട്ടത് പോലെയാണ് തോന്നിയത്.11649 അടി ഉയരത്തിലാണ് ഇപ്പോഴുള്ളത് എന്ന് കാണിക്കുന്ന ഒരു സൂചക ബോർഡും ഇത്തവണയാണ് ഞാൻ ആദ്യമായി കണ്ടത്.

മഞ്ഞിൽ ഉരുണ്ടും മറിഞ്ഞും ആവശ്യമുള്ളതിലധികം ഫോട്ടോകളും വീഡിയോകളും പിടിച്ച ശേഷം ഗുംറിയിലേക്ക് പോകാനായി ഞങ്ങൾ വണ്ടിക്കടുത്തെത്തി. വണ്ടി തിരിച്ചിട്ടത് കണ്ട എനിക്ക് ചെറിയൊരു സംശയം തോന്നി.

"അബ് ലൗടേ ഗ?" മടങ്ങുകയല്ലേ എന്ന ആ ചോദ്യം കേട്ട മാത്രയിൽ കാര്യം എനിക്ക് പിടികിട്ടി.

ഗുംറി വരെ പോകാമെന്ന് പറഞ്ഞ് യാത്ര തുടങ്ങി മുകളിൽ എത്തിയപ്പോൾ ഒരു വണ്ടിക്കാരൻ വാക്ക് മാറി. എന്നാൽ മറ്റേ ടാക്സിക്കാരൻ ഒന്നും മിണ്ടിയതുമില്ല.ഗുംറി വരെ പോകുമെന്ന് പറഞ്ഞത് അയാൾക്ക് അറിയാമായിരുന്നു. ഗുംറിയിലേക്ക് വരുന്നില്ലെങ്കിൽ തിരിച്ചു പോകാൻ ഞാനവനോട് പറഞ്ഞു. ഒറ്റ കാശും തരാൻ സൗകര്യമില്ല എന്നും അറിയിച്ചു.എന്ത് ധൈര്യത്തിലാണ് അത് പറഞ്ഞത് എന്നറിയില്ല. എൻ്റെ ശരീരഭാഷ പന്തിയല്ല എന്ന് കണ്ടത് കൊണ്ടാകാം കൂടുതൽ തർക്കിക്കാതെ അയാൾ ഗുംറിയിലേക്ക് തിരിച്ചു.

സീറോ പോയിൻ്റിൽ നിന്നും നോക്കിയാൽ കാണുന്ന അകലത്തിൽ രണ്ട് കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ എത്തുന്ന സ്ഥലമാണ് ഗുംറി. കാർഗിലിലേക്ക് പോകുന്നതിന് മുമ്പുള്ള സൈനിക ചെക്ക് പോസ്റ്റ് ഇവിടെയാണ്. കാർഗിൽ യുദ്ധത്തിൽ മരിച്ചവരുടെ സ്മരണക്കായി ഒരു വാർ മെമ്മോറിയൽ ഇവിടെയുണ്ട്. മഞ്ഞ് വീണ് അതിൻ്റെ ടൈൽസിട്ട തറ മുഴുവൻ വഴുതുന്നതിനാൽ ആരും അങ്ങോട്ട് പോയിരുന്നില്ല. സമീപത്തെ ജവാനോട് അനുവാദം ചോദിച്ച് ഞങ്ങൾ അകത്ത് കയറി. പക്ഷെ, ഒന്ന് നിവർന്ന് നിൽക്കുമ്പോഴേക്കും അടിതെറ്റുന്നതിനാൽ പെട്ടെന്ന് തന്നെ പുറത്തിറങ്ങി.

അല്പമകലെ ത്രിവർണ്ണ പതാകയുടെ നിറത്തിൽ ഒരു പ്ലാറ്റ്ഫോമിൽ "ഐ ആം @ സോജില" എന്ന് ഉണ്ടാക്കി വെച്ചിരുന്നു. അതിലും ഞങ്ങളെല്ലാവരും കയറി ഇറങ്ങി. എൻ്റെ കൗമാരകാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ബോഫോഴ്സ് എന്ന പീരങ്കിയും അവിടെ പ്രദർശിപ്പിച്ചിരുന്നു. കാർഗിൽ, ലേഹ് , ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്ന് പോകുന്നത് ഇതിന് മുന്നിലൂടെയാണ്.

ഏകദേശം മതി എന്ന് എല്ലാവർക്കും തോന്നിയ സമയത്ത് ഞങ്ങൾ തിരിച്ചിറക്കം ആരംഭിച്ചു. താഴെ എത്തിയ ശേഷം ടാക്സിക്കാർ സംഘം ചേരുമെന്ന് ചെറിയ ഒരു പേടി എൻ്റെ ഉള്ളിൽ നിഴലിട്ടു.പക്ഷേ, ഒന്നും സംഭവിച്ചില്ല. രണ്ട് വണ്ടിക്കും കൂടി എണ്ണായിരം രൂപ കൊടുത്ത് അവരെ ഞാൻ പിരിച്ചുവിട്ടു. ഹസ്രത്ത് ബാൽ പള്ളി കൂടി ഇന്ന് കാണാനുള്ളതിനാൽ ഞങ്ങൾ പെട്ടെന്ന് തന്നെ ശ്രീനഗറിലേക്ക് യാത്ര ആരംഭിച്ചു.

(തുടരും..)

Sunday, July 05, 2026

ആപ്പിൾ വാലിയിൽ ... ( ടീം 87 SSC @ കാശ്മീർ - 17)

ടീം 87 SSC @ കാശ്മീർ - 16

ഒക്ടോബറിൽ ഒരു കാശ്മീർ യാത്ര പ്ലാൻ ചെയ്യുമ്പോൾ മഞ്ഞ് കാണും എന്ന് എനിക്ക് നേരിയ പ്രതീക്ഷ ഉണ്ടായിരുന്നത് സോനാമാർഗ്ഗിലെ സീറോ പോയിൻ്റിൽ മാത്രമായിരുന്നു. അത് തന്നെ ആ പേര് തരുന്ന ആത്മവിശ്വാസത്തിൻ്റെ പിൻബലത്തിലും. ഒക്ടോബറിലെ സന്ദർശകരിൽ പലർക്കും പല അനുഭവങ്ങളും ആയതിനാൽ മുൻകൂട്ടി ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു. കുങ്കുമപ്പൂക്കളുടെ വിളവെടുപ്പും ആപ്പിളുകളുടെ വിളവെടുപ്പിൻ്റെ അവസാന കാലവും ഒക്ടോബർ മാസത്തിലാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. അതിനാൽ അവയെങ്കിലും കാണാമെന്ന് ഞാൻ മനസ്സിൽ കണക്ക് കൂട്ടി.

ഇന്ത്യയുടെ കുങ്കുമപ്പട്ടണം എന്നറിയപ്പെടുന്നത് കാശ്മീരിലെ പാമ്പോർ (Pampore) ആണ്. ജമ്മു - ശ്രീനഗർ ഹൈവേയിൽ ശ്രീനഗർ എത്തുന്നതിന് പതിനഞ്ച് കിലോമീറ്റർ മുമ്പാണ് പാമ്പോർ സ്ഥിതി ചെയ്യുന്നത്.പ്രഥമ കാശ്മീർ യാത്രയിലെ ആദ്യത്തെ ടാക്സി ഡ്രൈവർ നസീർഖാൻ ഈ സ്ഥലം ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നിരുന്നു. ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്ക് പോകുമ്പോഴും പാമ്പോർ വഴി കടന്ന് പോകും. അതിനാൽ ഡ്രൈവർ മുദ്ദസറിനോട് ഒരു കുങ്കുമപ്പാടത്തിനരികെ വണ്ടി നിർത്തണം എന്ന് ഞാൻ പറഞ്ഞിരുന്നു.

എൻ്റെ പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു പാമ്പോറിലെ കാഴ്ചകൾ. നേരത്തെ പെയ്ത മഴ കാരണമാണോ എന്നറിയില്ല റോഡിനിരുവശവുമുള്ള കുങ്കുമപ്പാടങ്ങൾ എല്ലാം വിളവെടുപ്പ് കഴിഞ്ഞ് ചെടി ഉണങ്ങിയ നിലയിലായിരുന്നു. കത്ര - ശ്രീനഗർ വന്ദേഭാരത്  യാത്രയിലും ഞാൻ കുങ്കുമപ്പാടങ്ങൾക്കായി കണ്ണ് നട്ടിരുന്നു;പക്ഷേ കണ്ടില്ല. മുദ്ദസർ ഇടക്ക് വേഗത കുറക്കുമ്പോൾ ഞാനും പ്രതീക്ഷയോടെ കണ്ണോടിച്ചു. അവസാനം റോഡിൽ നിന്നും കുറെ അകലെയായി ഒരു പാടം മുദ്ദസർ കാണിച്ച് തന്നു.പക്ഷേ, എനിക്കത് ബോധ്യം വന്നില്ല. കുങ്കുമച്ചെടികൾ പൂത്ത് നിൽക്കുന്നത് കാണാം എന്ന മോഹം ഞാൻ സഹയാത്രികരിലേക്ക് പകർന്നിരുന്നില്ല. കണ്ട് കിട്ടിയാൽ തലേ ദിവസം ഇഷ്ഫാഖിൻ്റെ വീട്ടിൽ പോയത് പോലെ ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി.അതിനാൽ ഇനി കൂടുതൽ നോക്കണ്ട എന്ന് ഞാൻ ഡ്രൈവറോട് പറഞ്ഞു.

പഹൽഗാമിലേക്ക് പോകുന്ന വഴിയിൽ നിരവധി ആപ്പിൾ തോട്ടങ്ങൾ ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു ആപ്പിൾ തോട്ടം സന്ദർശിക്കണം എന്ന് ഞങ്ങൾക്ക് പദ്ധതിയും ഉണ്ടായിരുന്നു.തലേ ദിവസം ഗുൽമാർഗ്ഗിൽ നിന്ന് തിരിച്ചു വന്നപ്പോൾ ഞാനും മുജീബും ഒരു തോട്ടത്തിൽ  കയറിയപ്പോൾ മറ്റുള്ളവരും തൊട്ടടുത്ത തോട്ടത്തിൽ പോയിരുന്നു.പക്ഷേ, അവിടെ അവർക്ക് ആപ്പിൾ മരത്തോടടുക്കാൻ അനുവാദം ലഭിച്ചിരുന്നില്ല. ഇന്ന് അതെല്ലാം പരിഹരിക്കാം എന്ന് ഞാൻ വാക്കു കൊടുത്തു.

കുങ്കുമപ്പാടങ്ങളുടെ കാര്യം സൂചിപ്പിച്ചപ്പോഴേ ഡ്രൈവറോട് ഞാൻ ആപ്പിൾ തോട്ടത്തിൻ്റെ കാര്യവും പറഞ്ഞിരുന്നു. അങ്ങോട്ട് പോകുമ്പോൾ കയറിയാൽ സമയം വൈകും എന്നതിനാൽ തിരിച്ച് വരുമ്പോൾ എവിടെയെങ്കിലും നിർത്തിയാൽ മതി എന്നും ഞാൻ പറഞ്ഞു. ആപ്പിൾ നിറഞ്ഞ് നിൽക്കുന്ന പല തോട്ടങ്ങളും മടക്കയാത്രയിൽ കണ്ടിട്ടും മുദ്ദസർ വണ്ടി നിർത്തിയില്ല. അദ്ദേഹത്തിന് പരിചയമുള്ള വല്ല തോട്ടവും ഉണ്ടാകും എന്ന് കരുതി ഞാൻ ഒന്നും പറഞ്ഞതുമില്ല. അവസാനം നേരം ഇരുട്ടാൻ തുടങ്ങിയപ്പോൾ ഞാൻ ഒരു സൂചന നൽകിയപ്പോഴാണ് മുദ്ദസറിന് കാര്യം ഓർമ്മ വന്നത്. ഭാഗ്യത്തിന് ഒരു ആപ്പിൾ തോട്ട കാവൽക്കാരൻ അവസാന വണ്ടിയും പ്രതീക്ഷിച്ച് നിൽക്കുന്നിടത്ത് ഞങ്ങൾ എത്തി.

രണ്ടോ മൂന്നോ ആപ്പിളുകൾ തൊലി കളഞ്ഞ് കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു യന്ത്രത്തിലിട്ട് ജ്യൂസ് എടുത്ത് വിൽക്കുന്ന ഒരു ചെറിയ കടയും അതിന് പിന്നിൽ ഒരു ആപ്പിൾ തോട്ടവും ആയിരുന്നു ഞങ്ങൾ കണ്ടത്. ഗ്ലാസിന് അമ്പത് രൂപ വരുന്ന ജ്യൂസോ ആപ്പിൾ കൊണ്ടുണ്ടാക്കിയ അച്ചാർ, സിറപ്പ് , ജാം ഇവയിൽ ഏതെങ്കിലുമൊക്കെ വാങ്ങി തോട്ടം കാണാനും ഫോട്ടോ എടുക്കാനും അദ്ദേഹം ഞങ്ങൾക്ക് അനുവാദം നൽകി. അതോടെ എല്ലാവരും ആപ്പിൾ മരങ്ങളുടെ ചുവട്ടിലേക്ക് ഓടി.

"സൂക്ഷിക്കണം, ആപ്പിൾ തലയിൽ വീഴും" ഫൈസൽ മെഹ്ബുവിനെ ഓർമ്മപ്പെടുത്തി.

"ശരിയാ... ഐൻസ്റ്റിൻ്റെ തലയിൽ ആപ്പിള് വീണ കഥ കേട്ടിട്ടുണ്ട്..." മെഹ്‌ബു തലയിൽ തൊപ്പി എടുത്ത് വച്ച് കൊണ്ട് പറഞ്ഞു.

"ഐൻസ്റ്റീൻ്റെ തലയിലല്ല... ന്യൂട്ടൻ്റെ തലയിലാ ആപ്പിൾ വീണത്  ..." സിദ്ദീഖ് തിരുത്തിക്കൊടുത്തു.

ഓരോരുത്തരും അവനവനിഷ്ടപ്പെട്ട ആപ്പിൾ മരത്തിനടുത്തു പോയി ആപ്പിളിൽ തൊട്ടും തലോടിയും സെൽഫിയും ഫോട്ടോയും വീഡിയോയും റീലുകളും എല്ലാം പിടിച്ചു. പച്ച ആപ്പിളും ചുവന്ന ആപ്പിളും മഞ്ഞ ആപ്പിളും മരത്തിലും നിലത്തും തീർത്ത വർണ്ണ വിസ്മയത്തിൽ ഞങ്ങൾ ആറാടി. നിലത്ത് വീണ് ആർക്കും വേണ്ടാതെ കിടക്കുന്ന ആപ്പിളുകൾ കണ്ട് ഞങ്ങൾക്ക് കൊതി തോന്നി. താല്ക്കാലിക ഷെഡിൽ പറിച്ചു കൂട്ടിയിട്ട ആപ്പിൾ കൂമ്പാരം കണ്ട് ഞങ്ങൾ പകച്ചു പോയി. 

എല്ലാവരും മരത്തിലെ ആപ്പിളിൽ തൊടുന്നതും ഫോട്ടോ എടുക്കുന്നതും കണ്ടപ്പോൾ നിശീഥിനിക്കും ഒരാപ്പിളിൽ കയ്യെത്തിക്കണം എന്നാഗ്രഹം തോന്നി.ഉടനെ നുസൈബ അവളെ എടുത്ത് പൊക്കി ആ ആഗ്രഹം സഫലമാക്കിക്കൊടുത്തു. തിരിച്ചു റൂമിൽ എത്തിയ ശേഷം പുതിയൊരു കാശ്മീരി ഭക്ഷണ വിഭവം തേടി പോവുക എന്നതല്ലാതെ മറ്റൊരു പണിയും ഇല്ലാത്തതിനാൽ മാക്സിമം സമയം ഞങ്ങൾ അവിടെ ചെലവഴിച്ചു. ളുഹറും അസറും അവിടെ നിന്ന് നമസ്കരിക്കുകയും ചെയ്തു. ജ്യൂസും മറ്റ് നിരവധി സാധനങ്ങളും വാങ്ങിയതിനാൽ കടക്കാരനും ഹാപ്പിയായി.

വെടിവെപ്പിൻ്റെ ഭീകരതയും ദുഃഖത്തിൻ്റെ മൂകതയും തളം കെട്ടി നിൽക്കുന്ന ഒരു പഹൽഗാം കാഴ്ച പ്രതീക്ഷിച്ച പലരുടെയും മുഖത്ത് സന്തോഷത്തിൻ്റെ ആപ്പിൾ വർണ്ണങ്ങൾ ആയിരുന്നു അന്ന് രാത്രി മുഴുവൻ വിരിഞ്ഞ് നിന്നത്.

(തുടരും...)

Friday, July 03, 2026

ദ മാംഗോ സീസൺ - 3

ദ മാംഗോ സീസൺ - 2

ഇപ്രാവശ്യത്തെ മാങ്ങാക്കാലം എനിക്ക് അനുഭവങ്ങളുടെ ഒരു കലവറ തന്നെയാണ് സമ്മാനിച്ചത് എന്ന് ഞാൻ മുൻ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. എനിക്ക് അപരിചിതമായ പലതും പരിചയപ്പെടാനും ഓൺലൈനിലും ഓഫ് ലൈനിലും പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനും മാങ്ങക്ക് പകരമായി മാങ്ങകളും മറ്റ് പല പഴങ്ങളും വീട്ടിലെത്താനും സർവ്വോപരി മാവിൽ ഗ്രാഫ്റ്റിംഗ് പരീക്ഷണം നടത്താനും ഈ മാങ്ങാ സീസൺ സഹായകമായി.

മാങ്ങ പറിക്കുന്ന ദിവസങ്ങളിൽ ആ വിവരം ഞാൻ എനിക്ക് പ്രിയപ്പെട്ട പല ഗ്രൂപ്പുകളിലും ഇടാറുണ്ടായിരുന്നു. ആവശ്യപ്പെട്ട പലർക്കും നേരിട്ടും കൊറിയറായും മാങ്ങ അയച്ച് കൊടുക്കുകയും ചെയ്തു. സുഹൃത്തുക്കളിൽ പലരും എൻ്റെ മാങ്ങകളുടെ രുചി നേരിട്ടും അല്ലാതെയും അറിഞ്ഞു. പ്രിയ സഹപാഠികളിൽ ഒരാളായ നാരായണനാണ് റമ്പൂട്ടാൻ തന്ന് ആദ്യമായി മാങ്ങക്ക് പകരം വീട്ടിയത്. എൻ്റെ വീട്ടിൽ റമ്പൂട്ടാൻ മൂപ്പെത്തി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. നല്ല നിറമുള്ളതും മാംസളവുമായ നാരായണൻ്റെ റമ്പൂട്ടാൻ നല്ല മധുരമുള്ളതുമായിരുന്നു.

ഞങ്ങൾ പഞ്ചാര മാങ്ങ എന്ന് വിളിക്കുന്ന ഏറ്റവും ചെറിയ നാടൻ മാങ്ങകൾ മോളെ വീട്ടിൽ പോയപ്പോൾ ധാരാളം കിട്ടി.അന്യം നിന്ന് പോകുന്ന മാങ്ങയായതിനാൽ അത് പലർക്കും വേണമെന്നായി. അങ്ങനെയാണ് അങ്കമാലിക്കാരനായ ഡോ.റീതു സാമിന് ഞാൻ പ്രസ്തുത മാങ്ങ കൊറിയർ ചെയ്തത്. അദ്ദേഹം തൻ്റെ വീട്ടിലെ ഒരു നാടൻ ചക്കയുടെ  ഫോട്ടോ എനിക്കിട്ട് തന്നു. താമരച്ചക്ക എന്നാണ് അവർ അതിനെ വിളിക്കുന്നത്. മരം നിറയെ ഉണ്ടാകുന്ന ചക്ക ഒരു കുഞ്ഞു ഫുട്ബാളിൻ്റെ അത്രയേ വലിപ്പം കാണൂ.  ഒരു ദിവസം ഞാൻ അയച്ച മാങ്ങകൾക്ക് പകരമായി മൂന്ന് താമരച്ചക്കകൾ അടങ്ങിയ ഒരു കൊറിയർ എൻ്റെ വീട്ടിലെത്തി.

മാങ്ങകളുടെ ഗ്രൂപ്പിൽ നിന്ന് തന്നെയാണ് ഓമശ്ശേരിക്കാരനായ ബഷീർ മാസ്റ്ററെ പരിചയപ്പെട്ടത്. ചേലൻ മാങ്ങയായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. കോഴിക്കോട്ട് വെച്ച് അദ്ദേഹത്തിനും ഞാൻ മാങ്ങ കൈമാറി.  കോഴിക്കോടൻ മാങ്ങകൾ എനിക്ക് തിരിച്ചും കിട്ടി. ഞങ്ങൾ കോഴിക്കോടൻ എന്ന് വിളിക്കുന്ന മാങ്ങയിൽ നിന്നും അതിന് അജഗജാന്തരം ഉണ്ടായിരുന്നു.

മാങ്ങ ഏതാണ്ട് തീർന്നപ്പോഴാണ് എൻ്റെ മാങ്ങയുടെ രുചി അറിഞ്ഞിരുന്ന പത്താം ക്ലാസ് സഹപാഠി ജോമണി ഒരു നിറ സഞ്ചിയുമായി എൻ്റെ വീട്ടിലെത്തിയത്. അവൻ്റെ വീട്ടിലുണ്ടായ നല്ല മുഴുത്ത മാംഗോസ്റ്റിൻ പഴങ്ങൾ ആയിരുന്നു സഞ്ചിയിൽ ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് മുമ്പും ജോമണി എനിക്ക് കുറെ മാംഗോസ്റ്റിൻ തന്നിരുന്നു. വല്ലപ്പോഴും കിട്ടുന്ന പഴമായതിനാൽ എനിക്കത് നല്ല രുചി തോന്നി.

മാങ്ങാക്കാലം കഴിഞ്ഞപ്പോഴാണ് ഈ വർഷം പൂക്കാത്ത ഒരു മാവിൽ, മാങ്ങയുണ്ടായ മാവിൻ്റെ കമ്പുകൾ ഗ്രാഫ്റ്റ് ചെയ്ത് നോക്കാൻ തോന്നിയത്. കഴിഞ്ഞ വർഷം തന്നെ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നതിനാൽ ഗ്രൂപ്പിൽ വന്ന വീഡിയോകൾ നോക്കി പത്ത് കമ്പുകൾ ഗ്രാഫ്റ്റ് ചെയ്തു. ആദ്യ പരീക്ഷണമായതിനാൽ എത്രത്തോളം വിജയിക്കും എന്നറിയില്ല. കൂടുതൽ ചെടികളിലും മരങ്ങളിലും ഗ്രാഫ്റ്റിംഗ് ചെയ്യാൻ എനിക്കിത് പ്രചോദനം നൽകുന്നു.

പുതിയ അനുഭവങ്ങൾക്കായി അടുത്ത വർഷത്തെ മാംഗോ സീസണിനായി ഞാൻ കാത്തിരിക്കുന്നു.


(അവസാനിച്ചു)

Saturday, June 27, 2026

ദ മാംഗോ സീസൺ - 2

ദ മാംഗോ സീസൺ - 1

ശ്രീ ഹരി നാരായണൻ തന്നെയാണ് നാടൻമാവുകൾ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അടമാങ്ങ എന്ന ഒരു ഐറ്റം പരിചയപ്പെടുത്തിയത്. ചിത്രം കണ്ടപ്പോൾ, കുട്ടിക്കാലത്ത് എൻ്റെ വീട്ടിലും മൂത്തുമ്മമാരുടെ വീട്ടിലും  ഉണ്ടാക്കിയിരുന്ന മാങ്ങാത്തോൽ എന്ന വിഭവവുമായി അതിന് സാമ്യം തോന്നി. പഴുത്ത മാങ്ങ തോലോടെ അരിഞ്ഞ് വെയിലത്തിട്ട് ഉണക്കുന്നതും, അതിൽ കോഴിക്കാഷ്ടത്തിലും മറ്റ് വിസർജ്യങ്ങളിലും ഇരുന്ന വലിയ ഈച്ചകൾ വന്നിരിക്കുന്നതും ഓർമ്മയിൽ തികട്ടി വന്നു. ഈച്ചയാർത്ത സാധനം ഇഷ്ടമില്ലാത്ത എനിക്ക്, സുന്നത്ത് കല്യാണം കഴിച്ച ശേഷം സമ്മാനമായി മൂത്തമ്മ ഇത് കൊണ്ടുവന്ന് തന്ന ദാരുണ സംഭവവും ഓർമ്മ വന്നു.

പക്ഷേ, എൻ്റെ ഓർമ്മകളിലെ മാങ്ങാത്തോലും അടമാങ്ങയും അജഗജാന്തരം ഉണ്ടെന്ന് അത് തയ്യാറാക്കുന്ന രീതിയിൽ നിന്ന് മനസ്സിലായി. നല്ല പുളിയുള്ള മൂത്ത മാങ്ങ (പഴുക്കരുത്) നന്നായി കഴുകി തൊലിയോടെ നീളത്തിൽ അരിഞ്ഞ് വെയിലത്തിട്ട് ഒന്നുണക്കും. അന്ന് രാത്രി അത് ഒരു കുപ്പിയിലിട്ട് നന്നായിട്ട് പൊടിയുപ്പിടും. പിറ്റേന്ന് രാവിലെ മാങ്ങ ഉപ്പ് വെള്ളത്തിൽ കുതിർന്നിരിക്കും. വെള്ളം കുപ്പിയിൽ തന്നെ നിർത്തി മാങ്ങ വീണ്ടും വെയിലത്തിട്ട് ഉണക്കും. അന്ന് രാത്രി ഈ മാങ്ങ മുളക്പൊടിയും കായപ്പൊടിയും ചേർത്ത് നല്ലവണ്ണം കുഴച്ചെടുത്ത് തലേ ദിവസത്തെ ഉപ്പ് വെള്ളത്തിൽ വീണ്ടുമിടും. പിറ്റേ ദിവസം മാങ്ങ മൊത്തം കോരിയെടുത്ത് വെയിലത്തുണക്കും. മൂന്നാല് ദിവസം കൂടി ഉണക്കിയാൽ അടമാങ്ങ റെഡി.

കോമാങ്ങയാണ് അടമാങ്ങക്കായി ഞാൻ എടുത്തിരുന്നത്. ഇതെഴുതുമ്പോഴും എൻ്റെ നാവിൽ വെള്ളമൂറുന്നു കാരണം അത്രയ്ക്കും രുചിയായിരുന്നു അതിന്. രണ്ടാം ദിവസം തന്നെ മനുഷ്യൻ്റെ രുചി മുകുളങ്ങളെ ഈ സാധനം ഉത്തേജിപ്പിക്കും. മൂന്നാം ദിവസം ഇതെല്ലാം കുഴച്ച് മറിച്ച ആ കൈ മതി ഒരു പ്ലേറ്റ് ചോറ് ബ്ലും എന്നിറങ്ങി പോകാൻ!

രണ്ടു തവണ ഉണ്ടാക്കിയിട്ടും ഒരു മാസമാകുന്നതിന് മുമ്പ് കുപ്പികൾ കാലിയായി. എൻ്റെ പോസ്റ്റ് കണ്ട ഒരാൾ ഗൾഫിലേക്ക് രണ്ട് കിലോ അയച്ച് തരുമോ എന്ന് ചോദിച്ചപ്പോഴാണ് ഇതിൻ്റെ വാണിജ്യ സാദ്ധ്യത മനസ്സിലായത്. മറ്റൊരാൾ എല്ലാവരെയും ഒന്ന് കൊതിപ്പിക്കാനായി ഞാനെടുത്ത അടമാങ്ങ ഫോട്ടോ കടമെടുത്തു.  അടുത്ത വർഷം സ്വന്തം ആവശ്യത്തിന് തന്നെ കൂടുതൽ ഉണ്ടാക്കണം എന്ന് കരുതുന്നു.


അടമാങ്ങ ഉണ്ടാക്കുമ്പോൾ തന്നെ എന്തുകൊണ്ട് തുറമാങ്ങ കൂടി ഉണ്ടാക്കിക്കൂടാ എന്ന ചിന്ത എൻ്റെ മനസ്സിലുദിച്ചു. വയനാട്ടിൽ ജോലി ചെയ്യുന്ന സമയത്താണ് ഞാൻ തുറമാങ്ങയെ പരിചയപ്പെടുന്നത്. തുറമാങ്ങയും കൂട്ടിയുള്ള കഞ്ഞികുടി വല്ലാത്തൊരു രുചി തന്നെയാണ്. പക്ഷേ, തുറമാങ്ങ ഉണ്ടാക്കൽ അത്ര എളുപ്പമല്ല എന്നായിരുന്നു ഞാൻ കേട്ടതനുസരിച്ചുള്ള എൻ്റെ ധാരണ.  എന്തും ഉണ്ടാക്കുന്ന വീഡിയോകൾ യൂട്യൂബിൽ ഉള്ളതിനാൽ എൻ്റെ ധാരണ ശരിയോ തെറ്റോ എന്ന് ഞാൻ പരിശോധിച്ചു. വളരെ എളുപ്പത്തിൽ തുറമാങ്ങയും ഉണ്ടാക്കാം എന്ന് അതോടെ എനിക്ക് മനസ്സിലായി.

കഴുകിയ മൂന്ന് കോമാങ്ങകളെടുത്ത് നിറം മാറുന്നത് വരെ ചൂടുവെള്ളത്തിൽ ഇട്ടു. ശേഷം മാങ്ങ നന്നായി തുടച്ച് രണ്ട് പൊളിയാക്കി മാങ്ങയിൽ നിന്ന് വിട്ടു പോരാത്ത വിധത്തിൽ അരിഞ്ഞു. ശേഷം ആ പൊളികളിലും അണ്ടിയിലും നന്നായി ഉപ്പ് പുരട്ടി വെയിലത്ത് തുറന്ന് വെച്ചു. അന്ന് രാത്രി മുളക്, മഞ്ഞൾ, പെരും ജീരകം, കുരുമുളക്, കായം എന്നിവയുടെ പൊടികൾ നന്നായി മിക്സ് ചെയ്ത് മാങ്ങയുടെ പൊളികളിലും അണ്ടിയിലും തേച്ച് വീണ്ടും വെയിലത്ത് തുറന്ന് വെച്ചുണക്കി. ഒരാഴ്ച വെയിലത്തുണക്കിയ ശേഷം എയർ ടൈറ്റ് കുപ്പിയിൽ സൂക്ഷിച്ച് വെച്ചു. മൂടി മണ്ണ് തേമ്പി മൂന്ന് മാസം മുതൽ ആറ് മാസം വരെ മണ്ണിനടിയിൽ കുഴിച്ചിടണം എന്ന് പറയുന്നവരുമുണ്ട്.എൻ്റെത് ഒരു മാസം ആകുന്നതിന് മുമ്പ് തന്നെ മക്കൾ രുചി നോക്കിത്തുടങ്ങി. ഉപ്പച്ചിക്ക് പത്ത് മാങ്ങയെങ്കിലും ഇടാമായിരുന്നില്ലേ എന്ന് മക്കളുടെ നോട്ടത്തിൽ നിന്നും ഇപ്പോൾ മനസ്സിലാക്കുന്നു. അടുത്ത വർഷം ശരിയാക്കിത്തരാം എന്ന് എൻ്റെ മനസ്സും പറയുന്നു.

നാലാം കാശ്മീർ യാത്ര കഴിഞ്ഞ് ഞാൻ തിരിച്ചെത്തിയിട്ട് അധിക സമയമായിരുന്നില്ല. കാശ്മീരിൽ ഉണ്ടാകുന്ന ഏകദേശം എല്ലാ ഫലങ്ങളും അവർ ഉണക്കി വിൽക്കുന്നുണ്ട്. ഫ്രഷ് പഴങ്ങളെക്കാളും വില കൂടുതലുമാണ്. എങ്കിൽ നമ്മുടെ പച്ചമാങ്ങയും പഴുത്ത മാങ്ങയും എന്തുകൊണ്ട് ഉണക്കി നോക്കിക്കൂടാ എന്ന് എനിക്ക് ഒരു ആശയം തോന്നി. പഴുത്ത മാങ്ങ തൊലി കളഞ്ഞ് കുഞ്ഞു കഷ്ണങ്ങളാക്കി ഉപ്പിട്ടും പച്ച മാങ്ങ തൊലി കളയാതെ കുഞ്ഞു കഷ്ണങ്ങളാക്കി പഞ്ചസാരയിട്ടും ഉണക്കി. പഴുത്ത മാങ്ങ കൊണ്ടുണ്ടാക്കിയത് മുഴുവൻ ഉണങ്ങുന്നതിന് മുമ്പ് തന്നെ എല്ലാവരും ദിവസവും രുചി നോക്കി തീർന്നുപോയി! പച്ചമാങ്ങ ഉണക്കിയത് നല്ല ഉറപ്പ് ആണെങ്കിലും തിന്നാൻ പറ്റും.

മാങ്ങ സുലഭമായതിനാൽ അടുത്ത ഐറ്റം എന്ത് എന്ന അന്വേഷണത്തിലായിരുന്നു ഞാൻ. അപ്പോഴാണ് ഹരിനാരായണൻ ആം ചൂർ എന്നൊരു ഐറ്റം ഗ്രൂപ്പിൽ പരിചയപ്പെടുത്തിയത്. ആം ചൂർ എന്നാൽ സിംപ്ളി മാങ്ങാ പൊടി. മാങ്ങ ഇല്ലാത്ത കാലത്ത് കറികൾക്ക് മാങ്ങയുടെ രുചി ലഭിക്കാൻ ഒന്നോ രണ്ടോ നുള്ള് ആം ചൂർ ചേർത്താൽ മതി പോലും.ചൂർ ആക്കാതെ വെറുതെ നാവിലിട്ട് അലിയിച്ച് തിന്നാലും രുചികരമാണെന്ന് അനുഭവം ഗുരു!

പച്ചമാങ്ങ തൊലി കളഞ്ഞ് പീലർ കൊണ്ട് വളരെ നൈസ് ആയി സ്ലൈസ് ചെയ്ത് എടുത്ത് ഉപ്പിട്ട് കുഴച്ച് വെയിലത്തിട്ട് നന്നായി ഉണക്കിയ ശേഷം മിക്സിയിലിട്ട് പൊടിച്ചാൽ ആം ചൂർ ആയി. നന്നായി ചൂടായി നിൽക്കുമ്പോഴേ ഇത് പൊടിക്കാൻ കഴിയൂ എന്ന് അനുഭവത്തിൽ നിന്ന് പഠിച്ചു.


(തുടരും..)

Wednesday, June 24, 2026

ദ മാംഗോ സീസൺ - 1

2025 ഡിസംബർ 18 നാണ് ഈ സീസണിലെ ആദ്യ മാങ്ങ മുറ്റത്ത് വീണത്. 2026 ജൂൺ 6 ന് അവസാന മാങ്ങ വീണതോടെ ആറ് മാസം നീണ്ട് നിന്ന ഈ വർഷത്തെ സംഭവ ബഹുലമായ മാംഗോ സീസൺ അവസാനിച്ചു. 

നിരവധി സുഹൃത്തുക്കളെ നേടിത്തരുകയും അവർ പറഞ്ഞതനുസരിച്ച് മാങ്ങ കൊണ്ടുള്ള നിരവധി വിഭവങ്ങൾ ഞാൻ സ്വന്തമായി ഉണ്ടാക്കിയും പലരിൽ നിന്നും കിട്ടിയ അറിവുകളനുസരിച്ച് മാവിൽ ഗ്രാഫ്റ്റിംഗ് നടത്തിയും അവസാനം ഐ.എസ്.ആർ.ഒ യിൽ വരെ ഈ വർഷത്തെ മാങ്ങ എന്നെ എത്തിച്ചു (ആ സംഭവം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം).

മൂന്ന് മാവുകളിൽ നിന്നായി ഇത്തവണ ഞാൻ പറിച്ചെടുത്തത് എഴുന്നൂറിലധികം മാങ്ങകളാണ് (മൂവാണ്ടൻ 300, കോഴിക്കോടൻ 185 & ചേലൻ 222) . മാവിൽ നിന്ന് വീണു കിട്ടിയത് ഏകദേശം 350 എണ്ണവും (മൂവാണ്ടൻ 225, കോഴിക്കോടൻ 100 & ചേലൻ 25). വീണു കിട്ടിയ അത്ര തന്നെ മാങ്ങകൾ വവ്വാലും അണ്ണാനും കാക്കയും മറ്റും തിന്നിടുകയും ചെയ്തിട്ടുണ്ട്. 

വീട്ടിലെ മാങ്ങകൾ ആദ്യമാദ്യം പഞ്ചായത്തും പിന്നെ ജില്ലയും ശേഷം സംസ്ഥാനവും അവസാനം രാജ്യവും കടന്നുപോയി എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാങ്ങക്ക് പകരം ചക്കയും റമ്പൂട്ടാനും മാങ്കോസ്റ്റിനും വിവിധതരം മാങ്ങകളും  പലരും വീട്ടിലെത്തിച്ച് തന്നതും ഈ വർഷം തന്നെ. 

പതിവിൽ കൂടുതൽ മാങ്ങ കിട്ടുമ്പോൾ അച്ചാർ ഇടുക എന്നതായിരുന്നു വീട്ടിലെ സ്ഥിരം പരിപാടി. ഇത്തവണ വിവിധ വലിപ്പത്തിലുള്ള കണ്ണിമാങ്ങ ആയിരിക്കെ തന്നെ ധാരാളം മാങ്ങകൾ വീണിരുന്നു. അവയിൽ നല്ലത് പെറുക്കി കഴുകിത്തുടച്ച് ഞാൻ ഭരണിയിലാക്കി ഉപ്പിട്ട് വെച്ചിരുന്നു. ആവശ്യമുള്ള സമയത്ത് അച്ചാറാക്കാൻ പാകത്തിൽ അവ ഇപ്പോൾ റെഡിയായി നിൽക്കുന്നു. 


എൻ്റെ ഭാര്യ രണ്ടോ മൂന്നോ കുപ്പിയിൽ പരമ്പരാഗത ശൈലിയിൽ പച്ചമാങ്ങ അച്ചാറിട്ടത് പെട്ടെന്ന് തന്നെ കാലിയാവുകയും ചെയ്തു. മാങ്ങ നീളത്തിൽ അരിഞ്ഞ് പച്ചമുളകും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് ഉപ്പ് മാത്രം ഇട്ട് ഞാൻ നടത്തിയ പരീക്ഷണവും രുചിയിൽ വൻ വിജയം നേടി.

ഫേസ് ബുക്കിലെ കൃഷി ഗ്രൂപ്പുകളിൽ എൻ്റെ മാങ്ങാ പോസ്റ്റുകൾ കണ്ട് ഒരു അഭ്യൂദയകാംക്ഷി എന്നെ നാടൻ മാവുകൾ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തി. ആ ഗ്രൂപ്പിൽ നിന്നാണ് മാങ്കാച്ച് അല്ലെങ്കിൽ മാങ്ങാത്തിര എന്ന ഒരു മാങ്ങാ വിഭവത്തെപ്പറ്റി പാലക്കാട്ടുകാരനായ ഹരി നാരായണൻ പോസ്റ്റ് ചെയ്തത് കണ്ടത്. നല്ല നീരുള്ള രണ്ടോ മൂന്നോ പഴുത്ത മാങ്ങ പിഴിഞ്ഞ് ഒരു പായയിൽ തേച്ച് പിടിപ്പിച്ച് വെയിലത്ത് ഉണക്കും.പിറ്റേ ദിവസം ആദ്യത്തെ ലെയറിൻ്റെ മുകളിൽ വീണ്ടും മാങ്ങാനീര് തേച്ച് പിടിപ്പിച്ച് വെയിലത്ത് ഉണക്കും. ഇങ്ങനെ അഞ്ചോ ആറോ ദിവസം തുടരും. തുടർന്ന് ഒരാഴ്ച കൂടി വെയിലത്ത് ഉണക്കിയ ശേഷം പായയിൽ നിന്ന് അടർത്തി എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് തിന്നാം.പായക്ക് പകരം സ്റ്റീൽ പ്ലേറ്റിലും ചെയ്യാം എന്നറിഞ്ഞപ്പോൾ ഞാനും മാങ്കാച്ച് ഉണ്ടാക്കി. അങ്ങനെ മാങ്ങാക്കാലം കഴിഞ്ഞാലും തിന്നാൻ പറ്റുന്ന ഒരു കിടിലൻ സാധനം കിട്ടി. പണ്ട് എൻ്റെ പിതാവിന് വേണ്ടി വീട്ടിൽ ഇതുണ്ടാക്കിയിരുന്നതായി സഹോദരി പറഞ്ഞു.

നാടൻ മാങ്ങ കൊണ്ട് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയാൽ നല്ല രുചിയാണെന്ന് ഇപ്രാവശ്യമാണ് ഞാനാദ്യമായി കേട്ടത്. അതും നാലഞ്ച് പേർ പല തവണയായി പറഞ്ഞപ്പോൾ രുചി അറിയാൻ താല്പര്യമായി. മാങ്ങ കൊടുത്താൽ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി കൊണ്ടുതരാം എന്ന് കോളേജിൽ എൻ്റെ കൂടെ വർക്ക് ചെയ്യുന്ന ഉഷ ചേച്ചി പറഞ്ഞു. അങ്ങനെ അതിൻ്റെ രുചിയും അറിഞ്ഞു. എനിക്കതത്ര പിടിച്ചില്ല. പഴുത്ത മാങ്ങ കൊണ്ട് ഭാര്യ ചക്കര മാങ്ങ ഉണ്ടാക്കിയതും എനിക്ക് പറ്റിയില്ല. എൻ്റെ മക്കളും അനിയൻ്റെ മക്കളും കൂടി ചട്ടി പെട്ടെന്ന് കാലിയാക്കി.

ദിവസം കഴിയുന്തോറും മുറ്റത്ത് വീഴുന്ന മാങ്ങകളുടെ എണ്ണം കൂടിക്കൂടി വന്നു. ഇൻ്റർലോക്കിട്ട മുറ്റത്തേക്ക് വീഴുന്ന മാങ്ങകൾ പൊട്ടുന്നതിനാൽ വീണ മാങ്ങ മറ്റുള്ളവർക്ക് കൊടുക്കാൻ സാധിക്കാതെ വന്നു. സ്വയം തിന്ന് തീർക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലാത്തതിനാൽ മൂന്ന് ദിവസം എൻ്റെ അത്താഴം മാങ്ങ മാത്രമായി ! മാങ്ങ കൊണ്ട് ഉണ്ടാക്കാവുന വിവിധ വിഭവങ്ങൾ എന്തെല്ലാമെന്ന് ഞാൻ ഗ്രൂപ്പിൽ അന്വേഷിച്ചു. അങ്ങനെ പച്ച മാങ്ങ കൊണ്ടും പഴുത്ത് തുടങ്ങുന്ന മാങ്ങ കൊണ്ടും പഴുത്ത മാങ്ങ കൊണ്ടും എല്ലാം ഉണ്ടാക്കാവുന്ന മറ്റു ചില വിഭവങ്ങളെപ്പറ്റി എനിക്ക് വിവരം ലഭിച്ചു.

Next:  ദ മാംഗോ സീസൺ - 2