Pages

Tuesday, February 10, 2026

ബാസ്റ്റ്യൻ ബംഗ്ലാവ് (എസ്‌കർസാവോ എ കൊച്ചി - 5)

 എസ്‌കർസാവോ എ കൊച്ചി - 4 

നടന്നു വന്ന അതേ വഴിയിലൂടെ തന്നെ ഞങ്ങൾ തിരിച്ചു നടന്നു.നേരത്തെ കണ്ട വാസ്കോ ഡ ഗാമ സ്‌ക്വയറും കടന്ന് ഞങ്ങൾ മുന്നോട്ട് പോയി.ബിനാലെയുടെ ഭാഗമായി ഒരു പന്തലിൽ ഒരു വർക്‌ഷോപ് നടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.ആ കോമ്പൗണ്ടിലേക്ക് കയറിയപ്പോഴാണ് അത് ബാസ്റ്റിൻ ബംഗ്ലാവ് എന്ന മ്യൂസിയം ആണെന്ന് മനസ്സിലായത്.ഇന്തോ-യൂറോപ്യൻ ശൈലിയിലുള്ള വാസ്തുവിദ്യയുടെ ഒരു ഉദാഹരണമാണ് 1667 ൽ നിർമ്മിച്ച ബാസ്റ്റിയൻ ബംഗ്ലാവ്. 

ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ടയായ മാനുവൽ കോട്ട പോർട്ടുഗീസുകാരാണ് ഫോർട്ട് കൊച്ചിയിൽ സ്ഥാപിച്ചത്.ഈ കോട്ടയുടെ എല്ലാ മൂലകളിലും കൊത്തളങ്ങൾ ഉണ്ടായിരുന്നു.പിന്നീട് ഡച്ചുകാർ കൊച്ചി കീഴടക്കി ഈ കോട്ട നവീകരിച്ചു.അറബിക്കടലിലേക്ക് ഉയരക്കാഴ്ച നൽകുന്ന സ്‌ട്രോംബെർഗ് കൊത്തളം (Stromberg Bastion)  ഈ കോട്ടയിലെ തന്ത്രപ്രധാന കേന്ദ്രമായിരുന്നു. പിന്നീട് ബ്രിട്ടീഷുകാർ കോട്ട തകർക്കുകയും  സ്‌ട്രോംബെർഗ് ബാസ്റ്റിയൻ നിലനിന്നിരുന്ന സ്ഥാനത്ത് ഒരു ബംഗ്ലാവ് നിർമ്മിക്കുകയും ചെയ്തു.അത് ബാസ്റ്റിൻ ബംഗ്ലാവ് എന്നറിയപ്പെട്ടു.

നിലവിൽ കേരള സർക്കാരിന്റെ കീഴിലെ പൈതൃക മ്യൂസിയമാണ് ബാസ്റ്റിൻ ബംഗ്ലാവ്.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് നാലര വരെയാണ് പ്രവേശന സമയം.മുതിർന്നവർക്ക് മുപ്പത് രൂപയും കുട്ടികൾക്ക് പത്ത് രൂപയുമാണ് പ്രവേശന ചാർജ്ജ്.കൊച്ചിയുടെ ചരിത്രം അന്വേഷിക്കുന്നവർ ബാസ്റ്റിൻ ബംഗ്ലാവ് തീർച്ചയായും സന്ദർശിക്കണം.

ബാസ്റ്റ്യൻ ബംഗ്ലാവിൽ നിന്ന് ഏതാനും വാരകൾ മാത്രം മുന്നോട്ട് നടന്നപ്പോൾ ഞങ്ങൾ വീണ്ടും ഒരു പഴയ ചർച്ചിൻ്റെ മുന്നിലെത്തി.1503 ൽ പോർച്ചുഗീസുകാർ നിർമ്മിച്ച സെൻ്റ് ഫ്രാൻസിസ് ചർച്ച് ആയിരുന്നു അത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ചർച്ചുകളിൽ ഒന്നാണിത്. സഞ്ചാരികളുടെ തിരക്ക് കാരണം ഞാൻ പള്ളിയുടെ ചരിത്രം ഒന്ന് ഗൂഗിളിൽ തിരഞ്ഞു. അപ്പോഴാണ് ഈ ചർച്ചിൻ്റെ മറ്റു വിവരങ്ങൾ അറിഞ്ഞത്.

വാസ്കോഡഗാമയുടെ ഇന്ത്യയിലേക്കുള്ള മൂന്നാം വരവിൽ മലേറിയ ബാധിച്ച് അദ്ദേഹം മരിച്ചു (ആ യാത്രയിലെ അയാളുടെ ക്രൂരകൃത്യങ്ങളുടെ ഒരു വിവരണം ഈ യാത്രക്ക് ശേഷം ഞാൻ സോഷ്യൽ മീഡിയയിൽ കണ്ടു). അന്ന് അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം അടക്കം ചെയ്തത് ഈ പള്ളിയിലാണ്. പള്ളിക്കകത്ത് പ്രത്യേകം വേർതിരിച്ച ചെറിയ ഒരു കുഴിമാടം കാണാം. പതിനാല് വർഷങ്ങൾക്ക് ശേഷം ഭൗതികാവശിഷ്ടങ്ങൾ ഇവിടെ നിന്നും പോർച്ചുഗലിലെ ലിസ്ബണിലേക്ക് മാറ്റി എന്ന് ചരിത്രം പറയുന്നു.ചർച്ചിൻ്റെ ഗേറ്റിന് സമീപം ഒരു കരിങ്കൽ സ്തൂപം കാണാം. ഒന്നാം ലോകമഹാ യുദ്ധത്തിൽ മരിച്ചവരുടെ ഓർമ്മക്കായി സ്ഥാപിച്ചതാണ് അതെന്ന് പറയപ്പെടുന്നു.

ചർച്ചിൽ നിന്നും പുറത്തിറങ്ങി അല്പം കൂടി നടന്നപ്പോൾ പഴയ ഒരു ഇരുനില കെട്ടിടം കണ്ടു. അതിൻ്റെ മട്ടുപ്പാവിൽ ഒരു പോർച്ചുഗീസ് നാവികൻ കടലിലേക്ക് കണ്ണും നട്ടിരിക്കുന്നതായി വെറുതെ എനിക്ക് തോന്നി. താഴെ നിലയിലുള്ള കച്ചവടക്കാരോട് ചോദിച്ചപ്പോൾ വാസ്കോഡഗാമ താമസിച്ചതായി പറയപ്പെടുന്ന വീടാണ് അതെന്ന് മനസ്സിലായി. നിലവിൽ അതൊരു ഹോം സ്റ്റേ ആയതിനാൽ സഞ്ചാരികൾക്ക് പ്രവേശനമില്ല.

കൂടുതൽ സമയം ഇല്ലാത്തതിനാൽ ഞങ്ങൾ വീണ്ടും ആസ്പിൻ വാളിലേക്ക് നടന്നു. ടിക്കറ്റെടുത്ത് ബിനാലെ കണ്ട ശേഷം മട്ടാഞ്ചേരിയിലേക്ക് നടക്കാൻ തുടങ്ങി. ഇടക്ക് ഒരു പള്ളി കണ്ടതോടെ അവിടെ കയറി നമസ്കാരം നിർവ്വഹിച്ചു. പള്ളിയിൽ ധാരാളം യൂത്തൻമാർ ഉണ്ടായിരുന്നു. ഫോർട്ട് കൊച്ചിയിൽ ന്യൂ ഇയർ ആഘോഷിക്കാൻ വന്ന അവരിൽ ഭൂരിഭാഗവും മലപ്പുറത്ത് നിന്നുള്ളവരായിരുന്നു. 

നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ മട്ടാഞ്ചേരിയിലേക്ക് ഒരു ഓട്ടോ കിട്ടി . അങ്ങനെ എൺപത് രൂപക്ക് ഞങ്ങൾ ഡച്ച് പാലസിന് മുന്നിലെത്തി. മുമ്പ് കണ്ടതാണെങ്കിലും ലൂന മോൾക്കും ലിദു മോനും വേണ്ടി ഡച്ച് പാലസും ജൂതത്തെരുവും സിനഗോഗും വീണ്ടും സന്ദർശിച്ചു. നേരത്തെ ഓട്ടോക്കാർ എണ്ണൂറ് രൂപ പറഞ്ഞ സ്ഥലങ്ങളിൽ മിക്കതും ഞങ്ങൾ കണ്ടു.

വീണ്ടും വാട്ടർ മെട്രോയിൽ കയറി ഞങ്ങൾ മറൈൻ ഡ്രൈവിലെത്തി. ഇന്നലെ തിരക്ക് കാരണം ഒഴിവാക്കിയ ബിരിയാണിയുടെ രുചി ഇന്നറിഞ്ഞു. റൂം രാവിലെ വെക്കേറ്റ് ചെയ്തിരുന്നെങ്കിലും ഫ്രഷ് ആവാനുള്ള സൗകര്യങ്ങൾ  നിസാർക്ക ചെയ്ത് തന്നിരുന്നു.

നമസ്കാരവും ഫ്രഷ് അപ്പും കഴിഞ്ഞ് ബില്ലടക്കാൻ കൗണ്ടറിൽ എത്തിയപ്പോഴാണ് താമസവും ഭക്ഷണവും എല്ലാം സൗജന്യമായിരുന്നു എന്നറിഞ്ഞത്. യാത്ര പറയാനായി നിസാർക്കയെ അന്വേഷിച്ചപ്പോൾ മറൈൻ ഡ്രൈവ് വാക് വേയിലെ ടീ ഷോപ്പിൽ ഉണ്ടാകും എന്ന് പറഞ്ഞു. നിസാർക്കയെ തേടിപ്പിടിച്ച് നല്ലൊരു ടിപ്പും നൽകി ഞങ്ങൾ കൊച്ചിയോട് വിട പറഞ്ഞു. മെട്രോ ട്രെയിൻ വഴി ആലുവയിലും അവിടെ നിന്ന് അങ്കമാലിയിലും എത്തി. നേരത്തെ റിസർവ് ചെയ്ത കെ.എസ്.ആർ.ടി.സി വഴി പുതുവർഷപ്പുലർച്ചെ നാട്ടിലെത്തിയതോടെ 2025 ലെ അവസാന യാത്രയും വിജയകരമായി സമാപിച്ചു.


(അവസാനിച്ചു)


Thursday, February 05, 2026

ഫോർട്ട് കൊച്ചിയിൽ ( എസ്‌കർസാവോ എ കൊച്ചി - 4 )

 എസ്‌കർസാവോ എ കൊച്ചി - 3 

2012 ലെ പ്രഥമ കൊച്ചി മുസ്‌രിസ് ബിനാലെയും 2016-ലെ മൂന്നാമത് കൊച്ചി മുസ്‌രിസ് ബിനാലെയും കാണാൻ കുടുംബ സമേതം ഫോർട്ട് കൊച്ചിയിൽ പോയത് എൻ്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്നുണ്ട്. അതിന് മുമ്പും ഫോർട്ട് കൊച്ചിയിൽ ഞാൻ പോയിരിക്കും എന്നാണ് എൻ്റെ ധാരണ. കാരണം ഫോർട്ട് കൊച്ചിക്ക് തൊട്ടടുത്തുള്ള മട്ടാഞ്ചേരിയിൽ ഞാൻ ഇതിന് മുമ്പേ സന്ദർശനം നടത്തിയതാണ്. എൻ്റെ സ്വഭാവമനുസരിച്ച്, ആ സമയത്ത് ഫോർട്ട് കൊച്ചിയും സന്ദർശിക്കാതെ തിരിച്ചു പോകാൻ സാദ്ധ്യതയില്ല.

ആറാമത് കൊച്ചി മുസ്‌രിസ് ബിനാലെ കാണാൻ ഫോർട്ട് കൊച്ചിയിൽ എത്തുമ്പോഴും ബിനാലെക്ക് പുറമെ അവിടെ കാണാനുള്ളതിനെപ്പറ്റി എനിക്ക് ഒരു ധാരണ ഇല്ലായിരുന്നു. സഞ്ചാരികളുടെ പിന്നാലെ, ഒരു ഫോട്ടോ ഷീറ്റ് കാണിച്ചു കൊണ്ട് ഓട്ടോക്കാർ സംസാരിക്കുന്നത് കണ്ടപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.  ചോദിച്ചപ്പോൾ ഫോർട്ട് കൊച്ചിയിൽ കാണാനുള്ള കാഴ്ചകൾ ആണ് അവയെന്ന് ഒരു ഓട്ടോക്കാരൻ പറഞ്ഞു.

ഞങ്ങളെത്തിയത് വാസ്കോ ഡ ഗാമ സ്ക്വയറിൽ ആണെന്ന് അപ്പോഴാണ് മനസ്സിലായത്. ബാസ്റ്റ്യൺ ബംഗ്ലാവ്, സെൻ്റ് ഫ്രാൻസിസ് ചർച്ച്, സെൻ്റ് പീറ്റേർസ് ചർച്ച്, ഗാമയുടെ വീട്, ചൈനീസ് വലകൾ, നേവൽ മ്യൂസിയം, ബീച്ച് തുടങ്ങി നിരവധി കാഴ്ചകൾ ഫോർട്ട് കൊച്ചിയിൽ കാണാനുണ്ട്. ഇതിന് പുറമെ മട്ടാഞ്ചേരിയിലെ കാഴ്ചകൾ കൂടി ഉൾപ്പെടുത്തി രണ്ട് - രണ്ടര മണിക്കൂർ നീളുന്ന യാത്രക്ക് എണ്ണൂറ് രൂപയാണ് ഓട്ടോക്കാർ ഈടാക്കുന്നത്. ബിനാലെ കാണാനുള്ളതിനാലും ചുരുങ്ങിയ ദൂരത്തിന് ഈ ചാർജ്ജ് വളരെ കൂടുതലാണ് എന്നതിനാലും ഞാൻ ഓട്ടോ യാത്ര ഒഴിവാക്കി.

ആദ്യം ബിനാലെ പിന്നെ കറക്കം എന്നതായിരുന്നു എൻ്റെ പ്രഥമ പ്ലാൻ. അതു പ്രകാരം ബോട്ടിറങ്ങി വാക്ക് വേയിലൂടെ ഞങ്ങൾ ബീച്ച് സൈഡിലേക്ക് അൽപം നടന്നു. വാക്ക് വേയുടെ ഓരത്ത് വിവിധതരം മത്സ്യങ്ങൾ കണ്ടപ്പോൾ വായിൽ വെള്ളമൂറിയെങ്കിലും പരിസരത്തൊന്നും അത് ഫ്രൈ ആക്കുന്നത് കണ്ടില്ല. 

പ്രാചീന ഇന്ത്യയുടെ വ്യാപാര പങ്കാളിയായിരുന്ന ചൈനക്കാർ ഇന്ത്യക്ക് സമ്മാനിച്ച സാധനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായ ചീന വലകൾ ഫോർട്ട് കൊച്ചിയുടെ പ്രത്യേകതയാണ്. കായലിനോട് ചേർന്ന് ഉയർന്ന് നിൽക്കുന്ന ചീന വലകൾ ഞങ്ങൾക്ക്  ഹൃദ്യമായ കാഴ്ചയായി. റോഡിലേക്ക് എത്താനായി വാക്ക് വേയിൽ നിന്നും മാറി നടന്നപ്പോഴാണ് വാസ്കോഡ ഗാമ സ്ക്വയർ എന്ന ബോർഡ് കണ്ടത്. അപ്പോഴാണ് കോഴിക്കോട്ട് ആദ്യമായി കപ്പലിറങ്ങിയ വാസ്കോഡ ഗാമയും ഫോർട്ട് കൊച്ചിയും തമ്മിലുള്ള അഗാധ ബന്ധം  ഞാൻ അറിഞ്ഞത്.

റോട്ടിലൂടെ ഞങ്ങൾ ബിനാലെ വേദിയായ ആസ്പിൻ വാൾ ലക്ഷ്യമാക്കി നടന്നു. ഫോർട്ട് കൊച്ചിയിലെ ബിൽഡിംഗുകൾ മിക്കവയും പോർച്ചുഗീസ് - ഡച്ച് ശൈലിയിലുള്ളതാണ്. അതിൻ്റെ പഴമയും നിർമ്മാണ രീതിയും നിറങ്ങളും ഏതൊരു മനുഷ്യനെയും ആകർഷിക്കും. തെരുവിലെ ചുമർചിത്രപ്പണികളും തലയുയർത്തി നിൽക്കുന്ന പൈതൃക കെട്ടിടങ്ങളും നമ്മെ ഒരു പക്ഷേ പോർച്ചുഗലിലെയോ നെതർലൻ്റിലെയോ ഒരു തെരുവിൽ കൊണ്ടെത്തിച്ചേക്കും. 

ഓൾഡ് ഹാർബർ ഹോട്ടലും പിന്നിട്ട് മനോഹരമായ ഒരു ചർച്ചിന് സമീപം ഞങ്ങളെത്തി. 1857ൽ സ്ഥാപിച്ച സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ് സിറിയൻ ചർച്ചായിരുന്നു അത്. അഞ്ച് മിനുട്ടിനകം ആസ്പിൻ വാളിലെ ബിനാലെ മെയിൻ വേദിയിൽ എത്തുമായിരുന്ന ഞങ്ങൾ അവിടെ വെച്ച് വൃദ്ധനായ ഒരു ഐസ്ക്രീം കച്ചവടക്കാരനെ കണ്ടുമുട്ടി. 

ഐസ്ക്രീം വാങ്ങി കഴിക്കുന്നതിനിടയിൽ ഞാൻ എൻ്റെ യാത്രാ പ്ലാൻ അദ്ദേഹത്തെ അറിയിച്ചു. കാഴ്ചകൾ കണ്ട ശേഷം ബിനാലെക്ക് കയറുന്നതാണ് നല്ലത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ ഉപദേശം.  ബിനാലെയുടെ ഒരു വേദി മട്ടാഞ്ചേരിയിലേക്ക് പോകുന്ന വഴിയായതിനാൽ അത് കണ്ട് തിരിച്ച് വന്ന് ഫോർട്ട് കൊച്ചി കാണൽ ബുദ്ധിമുട്ടായിരുന്നു. അതിനാൽ ആ വൃദ്ധോപദേശം സ്വീകരിക്കാൻ ഞങ്ങൾ നിർബന്ധിതരായി. അതോടെ, നടന്ന് വന്ന വഴിയേ തന്നെ ഞങ്ങൾ തിരിച്ചു നടന്നു. മൂത്തവരുടെ വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കും, പിന്നെ മധുരിക്കും എന്നാണല്ലോ? അത് ഞങ്ങൾക്ക് ശരിക്കും ബോധ്യമായി.

എസ്‌കർസാവോ എ കൊച്ചി - 5


Tuesday, February 03, 2026

സാഗര റാണിയിൽ ..... ( എസ്‌കർസാവോ എ കൊച്ചി - 3 )

എസ്‌കർസാവോ എ കൊച്ചി - 2  ( Click & Read )

കൊച്ചി യാത്ര ആസൂത്രണം ചെയ്യാൻ തുടങ്ങിയപ്പോഴേ, കൊച്ചിയിൽ താമസിക്കുന്ന എൻ്റെ സുഹൃത്ത് ഖൈസുമായി ഞാൻ ബന്ധപ്പെട്ടിരുന്നു.എൻ്റെ സന്ദർശന സമയക്രമമനുസരിച്ച് കാണാൻ പറ്റുന്ന കാഴ്ചകൾ ഏതെല്ലാമാണെന്ന് അവനോട് അഭിപ്രായം തേടുകയും ചെയ്തിരുന്നു. അപ്പോൾ, കേരള സർക്കാറിൻ്റെ ഉടമസ്ഥതയിലുള്ള സാഗര റാണി എന്ന ബോട്ടിൽ കടലിലേക്ക് ഒരു യാത്ര ഉണ്ടെന്നും ഒരാൾക്ക് അറുന്നൂറ് രൂപയാകുമെന്നും മനസ്സില്ലാ മനസ്സോടെ ഖൈസ് സൂചിപ്പിച്ചു. കുടുംബ സമേതം ലക്ഷദ്വീപിലേക്ക് ഒരു കപ്പൽ യാത്രക്ക് ശ്രമിച്ചിട്ട് നടക്കാത്തതിനാൽ കടലിലൂടെയുള്ള ഈ യാത്ര ഒരു താല്കാലിക ആശ്വാസമാകും എന്ന് ഞാൻ കണക്കു കൂട്ടി.

സാഗര റാണിയിൽ യാത്ര ചെയ്യാൻ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യണം. മറൈൻ ഡ്രൈവിലെ ഹൈകോർട്ട് ജെട്ടിയിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. രാവിലെ മുതൽ തുടങ്ങുന്ന വിവിധതരം പാക്കേജുകൾ ലഭ്യമാണ്. ഞാൻ തെരഞ്ഞെടുത്തത് വൈകിട്ട് 5.30 മുതൽ 7.30 വരെ നീളുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സൺസെറ്റ് പാക്കേജാണ്. കടലിൽ വീഴുന്ന സൂര്യനെ കടലിൽ പോയി കാണാം എന്നതാണ് ഇതിൻ്റെ പ്രത്യേകത (അത് കരയിൽ നിന്ന് കണ്ടാലും കടലിൽ നിന്ന് കണ്ടാലും പ്രത്യേകിച്ച് ഒരു വ്യത്യാസവും ഇല്ല). 

പത്ത് വയസ്സിന് മുകളിലുള്ള എല്ലാവർക്കും അറുനൂറ് രൂപയും കുട്ടികൾക്ക് മുന്നൂറ് രൂപയും ആണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് റിസർവ് ചെയ്യുന്നതിനും റിസർവ് ചെയ്ത ടിക്കറ്റിൽ തന്നെ തെറ്റ് തിരുത്തുന്നതിനും ഫോണിലുടെ ഒരു ഒഫീഷ്യൽ എന്നെ വളരെയധികം സഹായിച്ചു.

അഞ്ചര മണിക്ക് തുടങ്ങുന്ന യാത്രക്ക് അഞ്ച് മണിക്ക് റിപ്പോർട്ട് ചെയ്യണം. ഓൺലൈനിൽ എടുത്ത ടിക്കറ്റ് ,ജെട്ടിയുടെ തൊട്ടടുത്തുള്ള  കേരള സ്റ്റേറ്റ് ഇൻലാൻ്റ് നാവിഗേഷൻ കോർപ്പറേഷൻ (KSINC) ലിമിറ്റഡ് ൻ്റെ കൗണ്ടറിൽ കാണിച്ച് ബോർഡിംഗ് പാസ് എടുക്കണം. ഒരു ബോട്ടിൽ നൂറോളം പേർക്ക് ടിക്കറ്റ് നൽകും. അപ്പർ ഡക്കിലാണ് യാത്ര. 

ആദ്യമാദ്യം ബോർഡിംഗ് പാസ് എടുക്കുന്നവർക്ക് അരികിലെ സീറ്റ് പിടിക്കാം. എവിടെയെങ്കിലുമൊക്കെ ഇരിക്കാനുള്ള സൗകര്യം എല്ലാവർക്കും കിട്ടും. ഏറ്റവും മുന്നിൽ വശങ്ങളിലായി ഇട്ട സീറ്റ് ആർക്ക് വേണ്ടി ഒഴിച്ചിട്ടതാണെന്ന് എനിക്ക് മനസ്സിലായില്ല. മക്കളോട് അവിടെ പോയിരിക്കാൻ ഞാൻ പറഞ്ഞു. യാത്രാവസാനം വരെ ആരും ആ സീറ്റിലേക്ക് വന്നില്ല എന്ന് മാത്രമല്ല കാഴ്ചകൾ വ്യക്തമായി കാണാനും ക്യാമറയിൽ പകർത്താനും അത് വഴി അവർക്ക് സാധിച്ചു.

കൃത്യം അഞ്ചരക്ക് തന്നെ യാത്ര ആരംഭിച്ചു. ഒരു അവതാരകനും സഹായിയും രണ്ട് ഡാൻസർമാരും ആയിരുന്നു ക്രൂ അംഗങ്ങൾ. ബോട്ടും കപ്പലും അല്ലാത്ത, കൊച്ചിൻ ഷിപ്പ് യാർഡിൽ തന്നെ നിർമ്മിച്ച ഒരു ജലയാനമാണ് സാഗര റാണി.കൊച്ചി കായലിൻ്റെ ഇരു തീരങ്ങളിലുമുള്ള വിവിധ കെട്ടിടങ്ങളും നിർമ്മിതികളും പരിചയപ്പെടുത്തിക്കൊണ്ടാണ് യാത്ര തുടങ്ങിയത്. വെല്ലിംഗ്ടൻ ഐലൻ്റ്, ഫോർട്ട് കൊച്ചി, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, കൊച്ചിൻ ഷിപ്പ് യാർഡ് അങ്ങനെ നിരവധി സ്ഥലങ്ങൾ ബോട്ടിലിരുന്ന് ഞങ്ങൾ വീക്ഷിച്ചു. അതിനിടയിൽ, ഞാൻ ആദ്യമായി യാത്ര ചെയ്ത കപ്പലായ എം.വി. അറേബ്യൻ സീ ഞങ്ങളുടെ തൊട്ടടുത്ത് കൂടി കടന്നു പോയത് എൻ്റെയുള്ളിൽ ഓർമ്മകളുടെ ഒരു സുനാമി തന്നെ സൃഷ്ടിച്ചു.


താമസിയാതെ തന്നെ ഒരു ഫ്രൂട്ടിയും ചെറിയ ഒരു പെട്ടിയും എല്ലാവർക്കും കിട്ടി. KSINC വകയായുള്ള സ്നാക്സ് ആയിരുന്നു അത്. കട്ലറ്റും കേക്കും മറ്റും ആയിരുന്നു പെട്ടിയിൽ. 


കായൽ വിട്ട് മൂന്നാല് കിലോമീറ്ററോളം കടലിനകത്തേക്ക് ബോട്ട് പോയി. കടലിൻ്റെ തിരയനക്കം ബോട്ടിൽ ഞങ്ങൾ അനുഭവിച്ചു. വിവിധതരം വിനോദ പരിപാടികളുമായി കാബിൻ ക്രൂ അംഗങ്ങൾ സഞ്ചാരികളെ രസിപ്പിച്ചു കൊണ്ടിരുന്നു. ലുലു മോളും ഒരു പാട്ട് പാടിക്കൊണ്ട് നല്ല കയ്യടി നേടി. DJ ഫ്ലോറിലെ എല്ലാവരും ചേർന്നുള്ള തുള്ളിക്കളി വിട പറയുന്ന വർഷത്തിലെ അവസാന കലാപരിപാടിയുമായി.

കൃത്യം ഏഴര മണിക്ക് ഞങ്ങൾ ഹൈകോർട്ട് ജെട്ടിയിൽ തിരിച്ചെത്തി. പ്രതീക്ഷിച്ചതിലും നല്ലതായിരുന്നു യാത്ര എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. കടലിനെ പേടിയില്ലാത്ത, കാതടപ്പിക്കുന്ന ശബ്ദങ്ങൾ അലോസരം സൃഷ്ടിക്കാത്ത, അല്പസ്വല്പം കൂട്ടത്തിൽ തുള്ളാൻ മനസ്സുള്ള സഞ്ചാരികൾക്ക് സാഗര റാണി യാത്ര ഇഷ്ടപ്പെടും.


എസ്‌കർസാവോ എ കൊച്ചി - 4 (Click & Read)


Thursday, January 29, 2026

മറൈൻ ഡ്രൈവ്, കൊച്ചി ( എസ്‌കർസാവോ എ കൊച്ചി - 2 )

എസ്‌കർസാവോ എ കൊച്ചി - 1 (Click & Read)

പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ഞാൻ കൊച്ചി ആദ്യമായി കണ്ടത് എന്നാണ് എൻ്റെ ഓർമ്മ. മറൈൻ ഡ്രൈവ് എന്ന് കേട്ടിരുന്നു എന്നല്ലാതെ എന്താണ് അത് എന്നോ ആ പേര് എങ്ങിനെ വന്നു എന്നോ എന്നൊന്നും ചിന്തിച്ചിരുന്നേ ഇല്ല. നാവിക സേനാ ഉദ്യോഗസ്ഥന്മാരുടെ ക്വാർട്ടേഴ്സ് എന്ന് പറയപ്പെടുന്ന രണ്ട് പടുകൂറ്റൻ കെട്ടിട സമുച്ചയങ്ങൾ സ്ഥിതി ചെയ്യുന്നത് കൊണ്ടായിരിക്കും മറൈൻ ഡ്രൈവ് എന്ന പേര് വന്നത് എന്ന് പിന്നീടെപ്പോഴോ ഞാൻ സ്വയമങ്ങ് തീരുമാനിച്ചു. പക്ഷേ, ആരോടും ആ  വിവരം വിളമ്പാൻ പോയില്ല.

പിൽക്കാലത്ത് മത്സര പരീക്ഷ എഴുതാനും ഇൻ്റർവ്യൂവിൽ പങ്കെടുക്കാനും സഞ്ചാരിയായും എല്ലാം ഞാൻ കൊച്ചിയിൽ എത്തി. കൊച്ചിയിൽ വന്നാൽ മറൈൻ ഡ്രൈവിൽ പോവുക എന്നത് ഒരു പതിവായി. കാരണം പല രാജ്യങ്ങളുടെയും സ്റ്റാമ്പുകൾ (ഒറിജിനൽ ആയിരുന്നോ എന്നറിയില്ല) അവിടെ നിന്നും വാങ്ങാൻ കിട്ടുമായിരുന്നു. സ്റ്റാമ്പ് ശേഖരണം ഒരു ഹോബിയായി അന്നും ഇന്നും കൂടെയുള്ളതിനാൽ അത് വാങ്ങിയേ ഞാൻ വീട്ടിലേക്ക് തിരിക്കാറുള്ളൂ.

കല്യാണം കഴിഞ്ഞ് കുട്ടികളായ ശേഷവും കൊച്ചി കാണാനായും ബിനാലെ കാണാനായും എല്ലാം ഞാൻ കൊച്ചിയിൽ എത്തി. പക്ഷെ,മറൈൻ ഡ്രൈവിൽ സമയം ചെലവഴിക്കാൻ അധിക സമയം കണ്ടെത്തിയിരുന്നില്ല. ഇത്തവണ ബിനാലെ കാണാൻ പോകുമ്പോൾ ആ നഷ്ടം കൂടി നികത്തണം എന്ന് മനസ്സിൽ കരുതിയിരുന്നു. ഭാഗ്യവശാൽ ഞങ്ങൾക്കായി എൻ്റെ സുഹൃത്ത് ഖൈസ് ബുക്ക് ചെയ്ത ആസ്‌ട്രോ മറൈൻ ഹോട്ടൽ, മറൈൻ ഡ്രൈവിൽ തന്നെയായിരുന്നു. റൂമിലെത്തി ഫ്രഷായ ശേഷം ഞങ്ങൾ പുറത്തിറങ്ങി.

"ആദ്യം പോയി വള്ളം കളി കണ്ടോളൂ.." ഖൈസ് പരിചയപ്പെടുത്തിത്തന്ന ഹോട്ടലിലെ സ്റ്റാഫ് നിസാർക്ക ഞങ്ങളോട് പറഞ്ഞു.

"ങാ.." താല്പര്യമില്ലെങ്കിലും ഞാൻ സമ്മതം മൂളി. 

"പല തവണ മാറ്റി വച്ച് അവസാനം ഇന്ന് രണ്ടര മണിക്കാണ് അത് തുടങ്ങുന്നത്. ഇപ്പോ സമയമെത്രയായി?" നിസാർക്ക പിന്നെയും തുടർന്നു.

"മൂന്നര മണി...." ഞാൻ പറഞ്ഞു.

"അഞ്ച് മണിക്ക് തീരും.... വേഗം പൊയ്ക്കോ..''
ഞങ്ങളെ വള്ളംകളി കാണിപ്പിച്ചേ അടങ്ങൂ എന്ന് തീരുമാനിച്ച പോലെ നിസാർക്ക പറഞ്ഞു.

ബ്രോഡ് വേയിലൂടെ ചുറ്റി നടന്ന് ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ മറൈൻ ഡ്രൈവിലേക്ക് നീങ്ങി.

മുംബൈ മറൈൻ ഡ്രൈവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 1980 കളിൽ ഗ്രേറ്റർ കൊച്ചിൻ ഡവലപ്പ്മെൻ്റ് അതോറിറ്റി രൂപകല്പന ചെയ്തതാണ് മറൈൻ ഡ്രൈവ് പ്രൊജക്ട്. വേമ്പനാട്ട് കായലിൻ്റെ തീരത്ത് ഹൈകോർട്ട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് രാജേന്ദ്ര മൈതാനം വരെ നീളുന്ന മൂന്ന് കിലോമീറ്റർ ദൂരമാണ് മറൈൻ ഡ്രൈവ് എന്നറിയപ്പെടുന്നത്. വേമ്പനാട്ട് കായലിലൂടെയുള്ള ഉല്ലാസ യാത്രയും വാട്ടർ മെട്രോയും ഫെറി സർവീസും വിവിധതരം ഭക്ഷണശാലകളും ഷോപ്പിംഗ് കോംപ്ലക്സുകളും അടയ്ക്കം മറൈൻ ഡ്രൈവ് രാവിലെ മുതൽ രാത്രി ഏറെ വൈകും വരെ സജീവമായിരിക്കും.

കായൽ തീരത്ത് കൂടിയുള്ള നടപ്പാത ഇപ്പോൾ അറിയപ്പെടുന്നത് എ.പി.ജെ അബ്ദുൽ കലാം മാർഗ്ഗ് എന്നാണ്. എ.പി.ജെയുടെ വചനങ്ങൾ വിവിധ സ്ഥലങ്ങളിൽ പലകയിൽ എഴുതിവച്ചത് കാണാം. ഈ നടപ്പാതയിൽ മൂന്ന്   പാലങ്ങളുണ്ട്. മഴവിൽ പാലം, ചീനവലപ്പാലം, കെട്ടുവള്ളപ്പാലം എന്നിവയാണവ. രാത്രിയിൽ, മഴവില്ലിലെ ഏഴ് നിറങ്ങൾ വർണ്ണ വിസ്മയം തീർക്കുന്നതിനാലാണ് മഴവിൽപ്പാലം എന്ന പേര് വന്നത്. മറ്റ് രണ്ട് പാലങ്ങൾ പേര് സൂചിപ്പിക്കുന്നത് പോലെ അതാത് ആകൃതിയിലാണ്.

നിസാർക്ക പറഞ്ഞ പോലെ മറൈൻ ഡ്രൈവ് വള്ളം കളിയുടെ ആറാം സീസൺ മത്സരങ്ങളായിരുന്നു വേമ്പനാട്ട് കായലിൽ നടക്കുന്നത്. ആലപ്പുഴ അഷ്ടമുടിക്കായലിലെ പ്രസിദ്ധമായ നെഹ്റു ട്രോഫി വള്ളംകളിയിലെ രാജാക്കന്മാരായ ചമ്പക്കുളം ചുണ്ടനും കാരിച്ചാൽ ചുണ്ടനും കൈനകരിയും എല്ലാമാണ് ഇവിടെയും പങ്കെടുക്കുന്നത് എന്ന് മൈക്കിലൂടെയുള്ള അറിയിപ്പിൽ നിന്ന് മനസ്സിലായി. അതോടെ നിസാർക്ക പറഞ്ഞ പോലെ വള്ളം കളി കാണാം എന്ന് തോന്നി.

ഗോശ്രീ പാലത്തിന് സമീപത്ത് നിന്ന് തുടങ്ങി ഹൈകോർട്ട് ജെട്ടിക്ക് അടുത്ത് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് വള്ളംകളി മത്സര ട്രാക്ക്. കൈനകരി ടീം ഇറങ്ങുന്നതിന് തൊട്ടുമുമ്പ് അവിടെ എത്തിച്ചേർന്ന ഞാനും മോനും പങ്കായം ഒന്ന് കയ്യിലെടുത്തു നോക്കി. ഒരു ചുണ്ടൻ വള്ളത്തിൽ തൊണ്ണൂറ് പേർ വരെ ഉണ്ടാകും എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. 

ഫിനിഷിംഗ് പോയിൻ്റിന് സമീപമുള്ള പവലിയനിൽ ഞങ്ങളും സ്ഥാനം പിടിച്ചു.  മത്സരം ആരംഭിച്ചതായി അനൗൺസ്മെൻ്റ് വന്നു. കൊട്ടും പാട്ടുമായി ഇഞ്ചോടിഞ്ച് പൊരുതിത്തുഴഞ്ഞ് വരുന്ന കാഴ്ച രോമാഞ്ചജനകമായിരുന്നു. അങ്ങനെ ജീവിതത്തിലാദ്യമായി കണ്ട വള്ളംകളി മത്സരം ഞങ്ങൾക്കെല്ലാവർക്കും ഹൃദ്യമായി.

വൈകിട്ട് അഞ്ചര മണിക്ക് "സാഗരറാണി" യിൽ ഒരു ബോട്ടിംഗ് ഞങ്ങൾ നേരത്തെ ബുക്ക് ചെയ്തിരുന്നു. കുറഞ്ഞ റേറ്റിൽ മറ്റ് പല സ്വകാര്യ ബോട്ടുകാരും ഞങ്ങളുടെ പിന്നാലെ കൂടി ഓഫർ ചെയ്തു കൊണ്ടിരുന്നു. അവയിൽ പലതിനും കടലിലേക്ക് പോകാനുള്ള അനുമതി ഇല്ല എന്ന് പിന്നീടാണ് അറിഞ്ഞത്. റേറ്റ് കുറയുന്നതിന് ഒരു കാരണം അത് തന്നെയായിരുന്നു. രണ്ട് മണിക്കൂർ ബോട്ടിംഗ് കഴിഞ്ഞ് ഏഴരക്ക് ഞങ്ങൾ തിരിച്ചെത്തി. 

അന്ന് രാത്രി ഫോർട്ട് കൊച്ചിയിൽ പോകാൻ ശ്രമിച്ചെങ്കിലും വാട്ടർ മെട്രോയിൽ ടിക്കറ്റ് കിട്ടിയില്ല. അതും അനുഗ്രഹമായി എന്ന് രാത്രി കയറിയ ടാക്സി ഡ്രൈവർ പറഞ്ഞപ്പഴാണ് അറിഞ്ഞത്. രാത്രി ഞങ്ങൾ വീണ്ടും മറൈൻ ഡ്രൈവിൻ്റെ വൈബിൽ അലിഞ്ഞു ചേർന്നു. ആതിഥേയനായ ഖൈസും കുടുംബവും ഞങ്ങളെ കാണാനായി മറൈൻ ഡ്രൈവിൽ എത്തി. അര മണിക്കൂറിലധികം അവരുടെ കൂടെ ചെലവഴിച്ച ശേഷം ഞങ്ങൾ മറ്റൊരു സുഹൃത്തായ ജമാലിൻ്റെ ഫ്ലാറ്റിലേക്ക് പോയി. അവൻ്റെ സൽക്കാരവും കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിയോടെ റൂമിൽ തിരിച്ചെത്തി.

എസ്‌കർസാവോ എ കൊച്ചി - 3 (Click & Read)


Sunday, January 25, 2026

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ

2023 ൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആറാമത് എഡിഷനാണ് ഞാൻ കണ്ട ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്നാണ് എൻ്റെ വിശ്വാസം.2016 ൽ തുടങ്ങിയ KLF കാണാൻ ഇത്രയും കാലം വൈകിയത് എന്തു കൊണ്ട് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരമില്ല. ലിറ്ററേച്ചർ ഫെസ്റ്റിനെപ്പറ്റി കൂടുതൽ അറിഞ്ഞതും കേട്ടതും മക്കൾക്ക് അതിൽ താല്പര്യം തോന്നിയതും എല്ലാം 2023 ൽ ആയിപ്പോയി എന്നേ പറയാനുള്ളൂ.

ഡി.സി.ബുക്സിൻ്റെ ആഭിമുഖ്യത്തിൽ കേരള സർക്കാർ സഹകരണത്തോടെ നടത്തുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റുകളിൽ ഒന്നാണ് ഇത്. കോഴിക്കോടിന് യുനസ്കോയുടെ സാഹിത്യ നഗരം പദവി ലഭിക്കുന്നതിന് ഒരു കാരണം കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആതിഥേയ നഗരം എന്നതാണ്. ഓരോ കൊല്ലം കഴിയും തോറും സെഷനുകളുടെ വൈവിധ്യവും ജനങ്ങളുടെ പങ്കാളിത്തവും കാരണം ലിറ്ററേച്ചർ ഫെസ്റ്റിവൽ കൂടുതൽ കൂടുതൽ ആകർഷകമായി മാറിയിരുന്നു.

ഒമ്പതാമത് KLF വാർത്തകൾ വരുന്നതിന് മുമ്പ് തന്നെ അത് എക്പീരിയൻസ് ചെയ്യണം എന്ന് മനസ്സിൽ കരുതിയിരുന്നു. ജനുവരി 23 വെള്ളിയാഴ്ച വൈകിട്ട് കോളേജിലെ സഹപ്രവർത്തകനും നല്ലൊരു വായനക്കാരനുമായ സുമേഷിനോട് എൻ്റെ ആഗ്രഹം ഞാൻ പറഞ്ഞു. പത്ത് മിനിട്ടിനകം തന്നെ പോകാൻ തീരുമാനിച്ചു കൊണ്ട് ഇറങ്ങുകയും ചെയ്തു. സാഹിത്യത്തിൽ താല്പര്യമുള്ള മറ്റൊരു സഹപ്രവർത്തകനായ ജനീഷിനെ വിവരം അറിയിച്ചപ്പോൾ അദ്ദേഹവും ഞങ്ങളുടെ കൂടെ കൂടി. ഗതാഗതത്തിരക്ക് കാരണം ടൗണിൽ നിന്നും നടന്നാണ് ഞങ്ങൾ ഫെസ്റ്റിവൽ വേദിയായ ബീച്ചിലേക്ക് പോയത്. തിരിച്ചു പോന്നപ്പോഴും ടൗൺ വരെ നടക്കേണ്ടി വന്നു.

വിവിധ വേദികളിൽ എത്തി നോക്കി അവസാനം ഞങ്ങൾ എത്തിയത് 'എഴുത്തോല'യിലാണ്. പ്രോഗ്രാം ഷെഡ്യൂൾ കയ്യിലില്ലാത്തതിനാലും വേദിയിലിരിക്കുന്നവരെ മുഖപരിചയം ഇല്ലാത്തതിനാലും ആയിരുന്നു ഈ എത്തിനോട്ടം മാത്രം നടത്തിയത്. ബിഗ് സ്ക്രീനിൽ ആ സെഷനിൽ പങ്കെടുക്കുന്നവരുടെ പേര് കൂടി പ്രദർശിപ്പിച്ചിരുന്നെങ്കിൽ എന്നെപ്പോലുള്ള എത്തിനോട്ടക്കാർക്ക് ഉപകാരമാകുമായിരുന്നു എന്ന് തോന്നി.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ആണെങ്കിലും മിക്ക വേദികളിലും കേട്ടത് ഇംഗ്ലീഷ് ആയിരുന്നു.'എഴുത്തോല'യിലും സ്ഥിതി വ്യത്യസ്തമായില്ല. കറുത്ത് തടിച്ച് ഒരു ആഫ്രിക്കൻ ഛായയുള്ള ആളായിരുന്നു അതിഥി.ബെൻ ജോൺസൺ ആണെന്ന് തോന്നുന്നതായി സുമേഷും ബ്രയാൻ ലാറ ആണോ എന്ന് ജനീഷും സംശയം പ്രകടിപ്പിച്ചപ്പോൾ ലിറ്ററേച്ചർ ഫെസ്റ്റിൽ ഈ സ്പോർട്സ് ഇതിഹാസങ്ങൾക്ക് എന്ത് കാര്യം എന്നായിരുന്നു എൻ്റെ ചിന്ത. സംസാരത്തിൽ കാനഡയും സ്പോർട്സും ലോക റെക്കാർഡും എല്ലാം കടന്നു പോയപ്പോൾ സാക്ഷാൽ ബെൻ ജോൺസൺ ആണ് സ്റ്റേജിൽ ഇരിക്കുന്നത് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. 

ഞാൻ ഒന്നാം വർഷ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് സിയോൾ ഒളിമ്പിക്സിലാണ് നൂറ് മീറ്റർ ഓട്ട മത്സരത്തിൽ ബെൻ ജോൺസണിൻ്റെ ആ മാസ്മരിക പ്രകടനം ഉണ്ടായത്. ലോകത്താദ്യമായി ഒരു മനുഷ്യൻ 9.79 സെക്കൻ്റിൽ 100 മീറ്റർ ഫിനിഷ് ചെയ്തു. മുൻ ഒളിമ്പിക്സുകളിൽ തുടർച്ചയായി മെഡൽ നേടിയ കാൾ ലൂയിസിനെയായിരുന്നു പിന്തള്ളിയത്. പക്ഷേ, വിജയാരവം അധികം നീണ്ടു നിന്നില്ല. ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ബെൻ ജോൺസൺ അയോഗ്യനാക്കപ്പെട്ടു. ഇത് സംബന്ധമായ ചോദ്യങ്ങൾ കാണികളിൽ ചിലർ ചോദിച്ചിരുന്നു. ഉത്തരം എനിക്ക് മനസ്സിലായില്ല. പിന്നീട് കൂടുതൽ സമയം ഞങ്ങൾ അവിടെ ഇരുന്നതുമില്ല.

ഫെസ്റ്റിവൽ നഗരിയുടെ കാഴ്ചകളും ആരവങ്ങളും കാണാനായി ഞങ്ങൾ വീണ്ടും നടന്നു. പഴയ ചില സഹപ്രവർത്തകരെയും നാട്ടുകാരെയും മറ്റും അവിടെ കണ്ടുമുട്ടി. സാധാരണ ജനങ്ങൾക്ക് അത്ര പെട്ടെന്ന് മനസ്സിലാകാത്ത ചർച്ചകളും സംവാദങ്ങളുമാണ് എല്ലാ വേദികളിലും നടക്കുന്നത്. എന്നാൽ ഫെസ്റ്റിവൽ എന്ന പേര്  അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന രൂപത്തിലായിരുന്നു ജന പ്രവാഹം. അടുത്ത ഫെസ്റ്റിവലിൽ ഡെലിഗേറ്റ് പാസ് എടുത്ത് കൂടുതലായി അറിയണം അനുഭവിക്കണം എന്നൊരു തോന്നൽ ഈ വർഷത്ത ഫെസ്റ്റിവൽ സന്ദർശനത്തിലൂടെ ഉണ്ടായി എന്നതാണ് നേട്ടം.