Pages

Wednesday, July 15, 2026

പരിമഹൽ അഥവാ യക്ഷികളുടെ കൊട്ടാരത്തിൽ ...( ടീം 87 SSC @ കാശ്മീർ - 20)

ടീം 87 SSC @ കാശ്മീർ - 19

കാശ്മീരിലെ ഞങ്ങളുടെ അവസാന ദിവസമാണ് ഇന്ന്. ഉച്ചക്ക് രണ്ട് മണിക്കുള്ള വന്ദേഭാരതിൽ കത്രയിലേക്ക് മടക്ക ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ആക്ച്വലി ഇത് ഒരു റിസർവ് ദിവസമായി കരുതിയ ദിനമാണ്.എൻ്റെ മുൻ സന്ദർശനങ്ങളിൽ നിന്ന് ഞാൻ പഠിച്ച പാഠത്തിൻ്റെ പ്രയോഗമായിരുന്നു അത്. ശ്രീനഗറിൽ കാണാൻ പറ്റാത്ത ലൊക്കേഷനുകൾ ഉണ്ടെങ്കിൽ കാണാനും അല്ലെങ്കിൽ ഒരു ഷോപ്പിംഗിംനും ആയിട്ടായിരുന്നു ഈ അരദിനം കണ്ടുവെച്ചത്. ഈ യാത്രയിലെ ആദ്യ ദിവസത്തെ ശ്രീനഗർ കാഴ്ചകളിൽ പ്ലാൻ ചെയ്തിരുന്ന പരിമഹലും ചഷ്‌മെ ഷാഹി ഗാർഡനും അന്ന് കാണാൻ സാധിച്ചിരുന്നില്ല.

ഓട്ടോയിൽ പരിമഹലിൽ പോകാം എന്ന പ്ലാനിൽ ഞങ്ങൾ എട്ട് മണിക്ക് തന്നെ ഖയാം ചൗക്കിലെത്തി. ഒരു ഓട്ടോക്ക് മുന്നൂറ് രൂപ എന്ന തോതിൽ മൂന്ന് ഓട്ടോ വേണം എന്ന് ഓട്ടോക്കാർ പറഞ്ഞപ്പോൾ അത് സമ്മതിക്കാൻ എനിക്ക് തോന്നിയില്ല. മറ്റൊരു ഓട്ടോക്കാരൻ ഇരുന്നൂറ്റമ്പത് രൂപ നിരക്കിൽ രണ്ട് ഓട്ടോയിൽ  പോകാം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ വേഗം സമ്മതിച്ചു.

പതിവ് പോലെ ഇത്തവണയും ഞങ്ങൾ പരിമഹലിലേക്കുള്ള വഴിയിലെ ചെക്ക് പോസ്റ്റിൽ തടയപ്പെട്ടു. പരിമഹൽ ഒമ്പതര മണിക്കേ ഓപ്പൺ ആകൂ എന്നും അതിനാൽ ഒമ്പത് മണിക്ക് മാത്രമേ കടത്തിവിടാൻ പറ്റൂ എന്നും പട്ടാളക്കാർ പറഞ്ഞു. അവരോട് സംസാരിച്ചാൽ കടത്തിവിടും എന്ന് ഓട്ടോക്കാർ പറഞ്ഞതിനാൽ ഒന്ന് ശ്രമിച്ച് നോക്കാം എന്ന് ഞാൻ കരുതി. 

കേരളത്തിൽ നിന്നാണ് വരുന്നതെന്നും പരിമഹൽ കൂടി കണ്ട് ഉച്ചയോടെ തിരിച്ചു പോകണമെന്നും പറഞ്ഞു നോക്കിയെങ്കിലും പട്ടാളം കടത്തിവിട്ടില്ല. അതിനിടെ ഒരു പട്ടാളക്കാരൻ എൻ്റെ അടുത്തെത്തി. പരമേശ്വരൻ എന്നാണ് പേരെന്നും കന്യാകുമാരിക്കാരനാണെന്നും അയാൾ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു. ശേഷം അദ്ദേഹം ഞങ്ങളുടെ പ്രശ്നത്തിൽ സ്വമേധയാ ഇടപെട്ട് അകത്ത് പോയി ആരോടോ സംസാരിച്ചു . അതോടെ ഗേറ്റ് തുറന്നു ! ഞങ്ങൾ യാത്ര തുടർന്നു. 

പരിമഹലിൻ്റെ ഗേറ്റിലെത്താൻ വിജനമായ സ്ഥലത്ത് കൂടെ കയറിയിറങ്ങി പോകണമെന്നും വന്ന ഓട്ടോ വിട്ടു കഴിഞ്ഞാൽ തിരിച്ചു പോക്ക് ബുദ്ധിമുട്ടാകുമെന്നും ആ യാത്രയിൽ എനിക്ക് മനസ്സിലായി. അപ്പോഴേക്കും ഓട്ടോക്കാരും ഒരു പ്ലാൻ തയ്യാറാക്കിയിരുന്നു. ഒരു ഓട്ടോക്ക് ആയിരം രൂപ കൊടുത്താൽ ചഷ്മെ ഷാഹിയിലേക്കും തുടർന്ന് ഖയാം ചൗക്കിലേക്കും എത്തിച്ച് തരാമെന്ന് അവർ പറഞ്ഞു. ഉച്ചക്കുള്ള വണ്ടി പിടിക്കണം എന്നതിനാൽ ഒരു തർക്കവുമില്ലാതെ ഞാനത് അംഗീകരിച്ചു. 

രാവിലെ നേരത്തെ എത്തിയതിനാൽ പരി മഹലിലെ ടിക്കറ്റ് കൗണ്ടർ തുറന്നിരുന്നില്ല. ഒരാൾക്ക് ഇരുപത്തിയഞ്ച് രൂപയായിരുന്നു പ്രവേശനഫീസ് .ഗേറ്റിൽ നിന്ന ഒരുദ്യോഗസ്ഥൻ തന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് അകത്ത് കയറാൻ പറഞ്ഞു. അങ്ങനെ ഞങ്ങൾക്കായി നിശ്ചിത സമയത്തിനും വളരെ മുമ്പേ അന്ന് പരിമഹൽ തുറക്കപ്പെട്ടു !

നിരവധി കമാനങ്ങളോട് കൂടിയ ചരിത്രപ്രസിദ്ധമായ ഒരു ശിലാ നിർമ്മിതിയാണ് പരി മഹൽ. ഷാജഹാൻ ചക്രവർത്തിയുടെ മകൻ ദാര ഷിക്കോവിൻ്റെ പാഠശാലയായി സ്ഥാപിച്ചതാണ് ഇത്. ദാര ഷിക്കോവും അദ്ദേഹത്തിൻ്റെ സൂഫി ഗുരു വര്യൻ മുല്ലാ ഷായും ഇവിടെ താമസിച്ചിരുന്നു. പ്രാദേശികമായി "യക്ഷികളുടെ കൊട്ടാരം" അല്ലെങ്കിൽ "യക്ഷികളുടെ വാസസ്ഥലം" എന്നും ഇതറിയപ്പെടുന്നു. ഇതോടനുബന്ധിച്ചുള്ള ഉദ്യാനം ഏഴ് തട്ടുകളായിട്ടാണുള്ളത്. അതിൽ ചിലതിലേക്കിറങ്ങുമ്പോൾ കടന്നു പോകുന്ന വഴി മേൽപേരിനെ അന്വർത്ഥമാക്കും. പരിമഹലിൽ നിന്നുള്ള ദാൽലേക്കിൻ്റെ കാഴ്ചയും ഹൃദ്യമാണ്.

സബർവാൻ പർവത നിരകളിൽ സ്ഥിതി ചെയ്യുന്ന പരി മഹലിലേക്ക് ശ്രീനഗറിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ ദൂരമേയുള്ളൂ. പക്ഷേ അങ്ങോട്ടുള്ള യാത്ര വളരെ ദുർഘടം പിടിച്ചതാണ്. അല്പം താഴെയുള്ള ചഷ്‌മെ ഷാഹി ഉദ്യാനം വരെയാണ് സാധാരണ സഞ്ചാരികൾ എത്താറ്. കാശ്മീർ ടൂർ പാക്കേജിൽ വരുമ്പോൾ ചരിത്രപ്രസിദ്ധമായ ഈ സ്ഥലങ്ങൾ ഒന്നും തന്നെ കാണാറില്ല. കാണണം എന്ന് കരുതിയാൽ തന്നെ ഗവർണ്ണറുടെ ബംഗ്ലാവ് ഈ റൂട്ടിലായതിനാൽ യാത്രാനുമതി അന്നത്തെ സാഹചര്യം അനുസരിച്ചിരിക്കും. എൻ്റെ നാലാം കാശ്‌മീർ സന്ദർശനത്തിലാണ് എനിക്കിവിടം കാണാൻ പറ്റിയത്. 

ഒരു മണിക്കൂറോളം ഞങ്ങൾ പരിമഹലിൽ തങ്ങിയെങ്കിലും മറ്റ് സഞ്ചാരികൾ ആരും തന്നെ അപ്പോഴും അവിടെ എത്തിയിരുന്നില്ല. ശേഷം ഞങ്ങൾ അടുത്ത ലൊക്കേഷനായ ചഷ്‌മെ ഷാഹിയിലേക്ക് പുറപ്പെട്ടു.


(തുടരും ...)


Monday, July 13, 2026

സിന്ധ് നദിയിൽ നിന്ന് വുളുവെടുത്ത് ഹസ്രത്ത് ബാൽ പള്ളിയിൽ ...( ടീം 87 SSC @ കാശ്മീർ - 19)

 ടീം 87 SSC @ കാശ്മീർ - 18

സോനാമാർഗ്ഗിലേക്കുള്ള യാത്രക്കിടയിൽ മഴ ഇടക്കിടെ പൊടിയുന്നുണ്ടായിരുന്നു. മഞ്ഞു വീഴ്ചയുടെ മുന്നോടിയായി ഉണ്ടാകുന്ന ഒരു പ്രതിഭാസമായതിനാൽ ഞങ്ങളെ അത് അലോസരപ്പെടുത്തിയില്ല. പൊടി മഴ മാറുമ്പോൾ ഉതിർന്ന് വീഴുന്ന സൂര്യകിരണങ്ങൾക്ക് ഒരു പൊൻപ്രഭ തന്നെയുണ്ടായിരുന്നു. സോനാമാർഗ് എന്ന സ്വർണ്ണപാതയിലൂടെയുള്ള യാത്രക്ക് അല്ലെങ്കിലും ഒരു പ്രത്യേക തിളക്കം മുമ്പും എനിക്ക് തോന്നിയിരുന്നു.

"എല്ലാവരും വണ്ടിയുടെ വലത് ഭാഗത്തേക്ക് നോക്കുക... " മുന്നോട്ട് പോകുന്ന വണ്ടിയിൽ ഇരിക്കുന്നവർക്ക് അഭിമുഖമായി നിന്ന് കൊണ്ട് ഞാൻ പറഞ്ഞപ്പോൾ കുറെ പേർ വലത്തോട്ടും കുറെ പേർ ഇടത്തോട്ടും നോക്കി.

"റോഡിൻ്റെ താഴെ ഭാഗത്ത് കൂടെ ഒഴുകുന്ന ആ പുഴയുടെ പേരാണ് ..." ഞാൻ ഒന്ന് നിർത്തി.

"കണ്ടിട്ട് നമ്മളെ മൂത്താപ്പൻ പുഴ മാതിരി ണ്ട്.." മുജീബ് പറഞ്ഞു.

"ങാ.... മൂത്താപ്പയും എളാപ്പയും ഒന്നുമല്ല... ഇതാണ് സിന്ധ് നദി"

"മ്മേ... സിന്ധു നദിയോ ? നമ്മള് പത്താം ക്ലാസിൽ പഠിച്ച സിന്ധു നദീതട സംസ്കാരത്തിലെ സിന്ധു നദിയോ ?" നുസൈബക്ക് വിശ്വാസം വന്നില്ല.

"ഏയ്.... ഇതെന്ത് പൊയാ... കടുങ്ങല്ലൂർ തോട് മാതിരി.... "മെഹബുവിനും വിശ്വാസമായില്ല.

"പേര് സിന്ധ് നദി എന്നാണ് ... നമ്മൾ ചരിത്രത്തിൽ പഠിച്ച സിന്ധു നദിയല്ല, ഝലം നദിയുടെ പോഷക നദി" ഞാൻ പറഞ്ഞു.

"സിന്ധുവിനെ ഒന്ന് തൊടാൻ പറ്റുമോ?" ഫൈസലിന് ചെറിയൊരു ആശ തോന്നി.

"യെസ് ... തിരിച്ചു വരുമ്പോൾ നമുക്ക് സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഇറങ്ങാം..." ഡ്രൈവർ മുദ്ദസറിന് ഞാൻ അപ്പോൾ തന്നെ അതിനുള്ള നിർദ്ദേശം നൽകി. അങ്ങനെ തിരിച്ച് ശ്രീനഗറിലേക്കുള്ള യാത്രയിൽ, പുഴയും റോഡും അതിരിട്ടൊഴുകുന്ന ഒരു സ്ഥലത്ത്  മുദ്ദസർ വണ്ടി നിർത്തി.

ചെറിയ ചെറിയ പാറകളിൽ തല തല്ലി കളകളാരവം പൊഴിച്ച് സിന്ധ് നദി ഝലം നദിയിൽ ചേരാൻ തിരക്ക് കൂട്ടി. ഞങ്ങളെല്ലാവരും സൗകര്യപ്രദമായ പാറകളിൽ  കയറി നദിയിലേക്ക് കൈ നീട്ടി.

"ഹൗ..." ഫാത്തിമ കുട്ടിയുടെ തൊണ്ടയിൽ നിന്ന് ഒരു ഭയങ്കര ശബ്ദമുയർന്നു.

"എന്താ... എന്തുപറ്റി? " നിഷി പാത്തുവിന്നോട് ചോദിച്ചു.

"എന്തൊരു തണുപ്പാടീ വെള്ളത്തിന്...." ഫാത്തിമകുട്ടി ചിരിച്ചു.

"അതേയ് ഹിമാലയത്തിലെ മഞ്ഞ് കട്ടകളിൽ നിന്ന് ഉത്ഭവിക്കുന്നതാണ് സിന്ധ് നദി. അതിന് അൻ്റെ ഇരുവഞ്ഞിപ്പുഴയുടെ തണുപ്പല്ല ണ്ടാവുക, പാത്തോ" നാരായണൻ വിശദീകരിച്ചു.

"സിദ്ധീഖെ... വുളു ഉണ്ടാക്കിക്കോ... വണ്ടിയിലിരുന്ന് നിസ്‌കരിക്കാം .... " ഞാൻ പറഞ്ഞു.

"സിന്ധു ന്ന് പറഞ്ഞാൽ ഹിന്ദു അല്ലേ? അപ്പോ അതീന്ന് വുളു ഉണ്ടാക്കിയാൽ ശരിയാകോ ?" നുസൈബക്ക് സംശയമായി.

"ഇതാ പറഞ്ഞത് ദൈവം തന്നെ ഇല്ലാന്ന് ... നദിക്കും മതം ..." കിട്ടിയ അവസരം ഗോവിന്ദൻ വെറുതെ വിട്ടില്ല.

സിന്ധ് നദിയിലെ തണുത്ത വെള്ളം കൊണ്ട് കയ്യും കാലും മുഖവും കഴുകിയതോടെ എല്ലാവർക്കും ഒരുന്മേഷം വീണ്ടുകിട്ടി.  ഹസ്രത്ത് ബാൽ പള്ളി കാണാൻ ഞങ്ങൾ യാത്ര തുടർന്നു.

വൈകിട്ട് ആറ് മണിക്ക് മുമ്പായി ഞങ്ങൾ ഹസ്രത്ത് ബാൽ പള്ളിയിൽ എത്തി. സന്ദർശകരുടെ തിരക്ക് അപ്പോഴേക്കും ഏകദേശം അവസാനിച്ചിരുന്നു. പള്ളിയിൽ കയറിയ ഉടനെ  അംഗശുദ്ധി വരുത്തി ഞങ്ങൾ ളുഹറും അസറും നമസ്‌കരിച്ചു. ശേഷം ഗോവിന്ദനെയും നാരായണനെയും  കൂട്ടി, നബി(സ)യുടെ മുടി സൂക്ഷിച്ച് വയ്ക്കപ്പെട്ട സ്ഥലത്തെത്തി.കഴിഞ്ഞ തവണ റമദാന് തൊട്ടുമുമ്പുള്ള സന്ദർശന സമയത്ത്  അറ്റകുറ്റപണികൾ കാരണം ഇവിടെ പൂട്ടിയിട്ടതായിരുന്നു. നവീകരിച്ച പള്ളിയുടെ ഉൾവശം കൂടുതൽ സ്വർണ്ണശോഭയിൽ തിളങ്ങുന്നതായി തോന്നി.

അകം കാഴ്ചകൾക്ക് ശേഷം പള്ളിയുടെ പുറം കാഴ്ചകൾ കൂടി ഞങ്ങൾ ആസ്വദിച്ചു. ഹസ്രത്ത് ബാൽ പള്ളിയുടെ മിനാരത്തിന് ചുറ്റും ദിക്റ് പാടി പറക്കുന്ന പ്രാവുകൾ ഇത്തവണയും അവിസ്മരണീയ കാഴ്ച ഒരുക്കിത്തന്നു. ഞങ്ങളുടെ സഹയാത്രികനായ സിദ്ദീഖിന് അന്ന് രാത്രി ഒമ്പത് മണിക്കുള്ള ഫ്ലൈറ്റിന് നാട്ടിലേക്ക് പോകേണ്ടതുണ്ടായിരുന്നു. അതു കൊണ്ട് പള്ളിയുടെ തൊട്ടടുത്തുള്ള പുരാതന തെരുവ് നടന്ന് കാണാൻ സമയമില്ലാത്തതിനാൽ ഒന്ന് കണ്ണോടിച്ച് മാത്രം കണ്ടു.

ഹസ്രത്ത് ബാൽ പള്ളിക്കടുത്തുള്ള മൂൺലൈറ്റിൻ്റെ ഔട്ട്ലെറ്റിൽ നിന്ന് വാൾനട്ട് ഫഡ്ജ് വാങ്ങണം എന്ന് പലരും എന്നെ ഏല്പിച്ചിരുന്നു. സമയം വൈകിയത് കാരണം അത് ഒഴിവാക്കാമെന്ന് കരുതി. ബട്ട്, വണ്ടി അതുവഴിയാണ് പോകുന്നത് എന്നറിഞ്ഞപ്പോൾ ഒന്ന് ശ്രമിച്ച് നോക്കാം എന്ന് തോന്നി. ഭാഗ്യത്തിന്, കഴിഞ്ഞ തവണ അനുഭവിച്ച പോലെയുള്ള ഒരു തിരക്കും ഉണ്ടായിരുന്നില്ല. ആവശ്യമായ അത്രയും വാൾനട്ട് ഫഡ്ജ് പാക്കറ്റുകൾ വാങ്ങി ഞങ്ങൾ റൂമിലേക്ക് തിരിച്ചു.

നേരത്തെ തയ്യാറാക്കി വെച്ച ബാഗേജുകൾ എടുത്ത്, യാത്രയിൽ അവസാനം കണ്ണി കൂടിയ  സിദ്ദീഖ് ഞങ്ങളിൽ നിന്ന് ആദ്യം പിരിഞ്ഞു. ധൃതിപ്പെട്ട് എയർപോർട്ടിൽ എത്തിയെങ്കിലും അജഞാത കാരണങ്ങളാൽ ഫ്ലൈറ്റ് കാൻസൽ ചെയ്തതിനാൽ അവൻ എയർപോർട്ടിൽ കുടുങ്ങി എന്നും പിറ്റേന്ന് അമൃതസറിൽ പോയി അവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചു എന്നും പിന്നീടാണ് ഞങ്ങളറിഞ്ഞത്. ഞങ്ങളപ്പോൾ കാശ്മീരിലെ അവസാന അത്താഴവും തേടി ഖയാം ചൗക്കിലെ കബാബ് മണവും ആസ്വദിച്ച് തേരാ പാരാ നടക്കുകയായിരുന്നു.


Next : യക്ഷി കൊട്ടാരത്തിലൂടെ ...

 


Thursday, July 09, 2026

ഗുംറി ( ടീം 87 SSC @ കാശ്മീർ - 18)

 ടീം 87 SSC @ കാശ്മീർ - 17

കാശ്മീരിലെ നാലാം ദിവസത്തിലാണ് ഞാൻ സോനാമാർഗ്ഗ് യാത്ര പ്ലാൻ ചെയ്തത്.അതിന് ഒരു കാരണം ഉണ്ടായിരുന്നു.എൻ്റെ ആദ്യ കാശ്മീർ യാത്രയിൽ മാത്രമേ ഞാൻ സോനാമാർഗ്ഗിൽ പോയിട്ടുള്ളൂ. ശ്രീനഗറിൽ നിന്ന് എൺപത് കിലോമീറ്ററോളം സഞ്ചരിച്ച് സോനാമാർഗ്ഗിൽ എത്തിയ ശേഷം മറ്റൊരു ടാക്സി വിളിച്ച് അതിദുർഘടമായ സോജിലാ പാസ് താണ്ടിയാലേ അവിടം വരെ പോകുന്നത് കൊണ്ടുള്ള ത്രില്ല് അനുഭവിക്കാൻ സാധിക്കൂ. ഞങ്ങൾ പത്ത് പേരുള്ളതിനാൽ രണ്ട് കാർ വിളിച്ച് പോകേണ്ടി വരും എന്നതിനാൽ ചെലവ് അതിഭീമമാകുകയും ചെയ്യും. കാശ്മീർ യാത്രയിൽ എന്തെങ്കിലും കാരണവശാൽ ഒരു ലൊക്കേഷൻ ഒഴിവാക്കേണ്ടി വന്നാൽ അതിനു നല്ലത് സോനാമാർഗ്ഗ് ആയതിനാലാണ് അത് ഞാൻ നാലാം ദിവസത്തിലേക്ക് പ്ലാൻ ചെയ്തത്.

സോനാമാർഗ്ഗിലേക്ക് പോകുന്ന വഴിക്കുള്ള കാഴ്ചകളും ബാൽതാൽ വരെയുള്ള സ്ഥലങ്ങളും താജിവാസ് ഗ്ലേസിയറും കണ്ട് തിരിച്ച് പോരാം എന്നായിരുന്നു എൻ്റെ മനസ്സിലെ പദ്ധതി. സോജിലാ ചുരം കടന്ന് സീറോ പോയിൻ്റിൽ എത്തിയാൽ കാണുന്ന മഞ്ഞ്, കഴിഞ്ഞ രണ്ട് ദിവസവും ഞങ്ങൾ ആസ്വദിച്ച് കഴിഞ്ഞതിനാൽ അത് തന്നെ ധാരാളമായിരുന്നു. സോനാമാർഗ്ഗ് കണ്ടില്ല എന്ന് പിന്നീട് പരിഭവം തോന്നാതിരിക്കാൻ ഒന്ന് പോവുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ രാവിലെ എട്ട് മണിക്ക് തന്നെ ഹോട്ടലിൽ നിന്ന് യാത്ര തിരിച്ചു. വഴിയിൽ വെച്ച് ബ്രേക് ഫാസ്റ്റും കഴിഞ്ഞ് പതിനൊന്നരയോടെ ഞങ്ങൾ സോനാമാർഗ്ഗിൽ എത്തി.

ആദ്യ തവണ ഞാൻ ചെന്നിറങ്ങിയ സ്ഥലവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരിടത്താണ് മുദ്ദസർ വണ്ടി പാർക്ക് ചെയ്ത് നിർത്തിയത്. വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ ഞാൻ സുഹൃത്തുക്കളെയും കൂട്ടി മുന്നോട്ട് നടക്കാൻ തുടങ്ങി. ആദ്യത്തെ അര മണിക്കൂർ നിലവിലുള്ള സ്ഥിതിഗതികൾ മനസ്സിലാക്കുക എന്നതായിരുന്നു എൻ്റെ ലക്ഷ്യം. പക്ഷേ, അപ്പോഴേക്കും ഒരു ഏജൻ്റ് എൻ്റെ മുമ്പിലെത്തി.

"സാബ്... ഗാഡി ചാഹ്ത ഹേ..." ചൂണ്ടയിട്ട് തുടങ്ങിയ അയാൾ ടാക്സി ഏജൻ്റാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ അയാളെ വക വയ്ക്കാതെ വേഗത്തിൽ നടന്നു. അയാളും എന്തൊക്കെയോ പറഞ്ഞു കൊണ്ട് എൻ്റെ പിന്നാലെ തന്നെ വന്നു. 

ടാക്സിക്ക് ആറായിരത്തഞ്ഞൂറ് രൂപയാകുമെന്നും  അയ്യായിരം നൽകിയാൽ മതി എന്നും അയാൾ പറഞ്ഞു. ഞാനിവിടെ മുമ്പ് വന്നതാണെന്നും അന്ന് കുട്ടികളടക്കം പതിനൊന്ന് പേർക്ക് സീറോ പോയിൻ്റിൽ പോകാൻ ആറായിരം രൂപയേ നല്കിയിട്ടുള്ളൂ എന്നും ഞാൻ പറഞ്ഞു. അന്ന് നിങ്ങൾ പോയത് ബാൽതാൽ വരെ മാത്രമായിരിക്കുമെന്ന് അയാളും തർക്കിച്ചു. അവസാനം സീറോ പോയിൻ്റിലെ മഞ്ഞിൽ ഞങ്ങൾ കളിക്കുന്നതിൻ്റെ ഫോട്ടോ കാണിച്ചപ്പോൾ അയാളൊന്ന് അയഞ്ഞു. കിട്ടിയ അവസരം ഉപയോഗിച്ചു് ഞാൻ ടാക്സിക്ക് നാലായിരം രൂപ പറഞ്ഞു. അതും ഗുംറി വരെ പോകണം (അതെവിടെയാണെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു! അയാൾ പറഞ്ഞതിൽ നിന്നും കേട്ടതായിരുന്നു!!) എന്നും നിർബന്ധം പിടിച്ചു. അയാൾ ഡ്രൈവർമാരോട് എന്തോ വിളിച്ച് പറഞ്ഞു. നിമിഷങ്ങൾക്കകം രണ്ട് വണ്ടികൾ അവിടെയെത്തി. അഞ്ച് പേർ വീതം ഓരോന്നിലും കയറി. സീറ്റ് കൂടുതൽ ഉണ്ടെങ്കിലും അഞ്ച് പേരെയേ അനുവദിക്കൂ എന്ന് ഡ്രൈവർ പറഞ്ഞു.

സോജിലാ ചുരത്തിലെ ടണലിൻ്റെ പണി കഴിഞ്ഞിട്ടുണ്ടാകും എന്നും അതിനുള്ളിലൂടെ ആയിരിക്കും കടന്ന് പോകുന്നത് എന്നുമായിരുന്നു എൻ്റെ ധാരണ. ബട്ട്, തുരങ്കത്തിൻ്റെ പണി കഴിഞ്ഞിരുന്നില്ല. അതിനാൽ സോജില പാസിൻ്റെ ഭീകരത ശരിക്കും അനുഭവിച്ച് കൊണ്ട് തന്നെ യാത്ര ചെയ്തു. ചില സ്ഥലങ്ങളിൽ ഡ്രൈവർ സൈഡ് കൊടുക്കുമ്പോൾ ഗോവിന്ദൻ സീറ്റിൽ വല്ലാതെ അള്ളിപ്പിടിക്കുന്നതും പുറത്തേക്ക് നോക്കാതിരിക്കുന്നതും ഞാൻ ശ്രദ്ധിച്ചു. ഇടയ്ക്ക് ഒരല്പനേരം ബ്ലോക്കിൽ പെട്ടപ്പോൾ സൈഡ് വിൻഡോ വഴി താഴേക്ക് നോക്കിയ പലരുടെയും ചങ്കിടിപ്പും ഞാൻ കേട്ടു.

ഗുൽമാർഗ്ഗിലും പഹൽഗാമിലും കിട്ടിയതുപോലെ സോജിലയുടെ ഉച്ചിയിലുള്ള സീറോ പോയിൻ്റിലും ഞങ്ങൾക്ക് സമൃദ്ധമായ മഞ്ഞ് വീഴ്ച്ച കിട്ടി. തലേ ദിവസം ഞങ്ങളുടെ ഹോട്ടലിൽ നിന്നും പോയവർ കാറ്റ് കാരണം സോജില കടക്കാനാവാതെ തിരിച്ചു പോരുകയായിരുന്നു. ഐ ലവ് സോജില എന്ന സെൽഫി പോയിൻ്റിൽ ഇറങ്ങി എല്ലാവരും ഫോട്ടോ പിടിച്ചു. കഴിഞ്ഞ തവണ വന്നപ്പോൾ ഈ സ്ഥലം ഞാൻ കണ്ടിരുന്നില്ല. ഇന്ത്യാ ഗേറ്റ് എന്ന പേരിൽ ഉയർന്ന് നിൽക്കുന്ന രണ്ട് പാറക്കല്ലുകൾ ഇത്തവണയും കണ്ടു. ശേഷം സീറോ പോയിൻ്റിൽ എത്തിയപ്പോൾ തികച്ചും വ്യത്യസ്തമായ ഒരിടത്ത് എത്തിപ്പെട്ടത് പോലെയാണ് തോന്നിയത്.11649 അടി ഉയരത്തിലാണ് ഇപ്പോഴുള്ളത് എന്ന് കാണിക്കുന്ന ഒരു സൂചക ബോർഡും ഇത്തവണയാണ് ഞാൻ ആദ്യമായി കണ്ടത്.

മഞ്ഞിൽ ഉരുണ്ടും മറിഞ്ഞും ആവശ്യമുള്ളതിലധികം ഫോട്ടോകളും വീഡിയോകളും പിടിച്ച ശേഷം ഗുംറിയിലേക്ക് പോകാനായി ഞങ്ങൾ വണ്ടിക്കടുത്തെത്തി. വണ്ടി തിരിച്ചിട്ടത് കണ്ട എനിക്ക് ചെറിയൊരു സംശയം തോന്നി.

"അബ് ലൗടേ ഗ?" മടങ്ങുകയല്ലേ എന്ന ആ ചോദ്യം കേട്ട മാത്രയിൽ കാര്യം എനിക്ക് പിടികിട്ടി.

ഗുംറി വരെ പോകാമെന്ന് പറഞ്ഞ് യാത്ര തുടങ്ങി മുകളിൽ എത്തിയപ്പോൾ ഒരു വണ്ടിക്കാരൻ വാക്ക് മാറി. എന്നാൽ മറ്റേ ടാക്സിക്കാരൻ ഒന്നും മിണ്ടിയതുമില്ല.ഗുംറി വരെ പോകുമെന്ന് പറഞ്ഞത് അയാൾക്ക് അറിയാമായിരുന്നു. ഗുംറിയിലേക്ക് വരുന്നില്ലെങ്കിൽ തിരിച്ചു പോകാൻ ഞാനവനോട് പറഞ്ഞു. ഒറ്റ കാശും തരാൻ സൗകര്യമില്ല എന്നും അറിയിച്ചു.എന്ത് ധൈര്യത്തിലാണ് അത് പറഞ്ഞത് എന്നറിയില്ല. എൻ്റെ ശരീരഭാഷ പന്തിയല്ല എന്ന് കണ്ടത് കൊണ്ടാകാം കൂടുതൽ തർക്കിക്കാതെ അയാൾ ഗുംറിയിലേക്ക് തിരിച്ചു.

സീറോ പോയിൻ്റിൽ നിന്നും നോക്കിയാൽ കാണുന്ന അകലത്തിൽ രണ്ട് കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ എത്തുന്ന സ്ഥലമാണ് ഗുംറി. കാർഗിലിലേക്ക് പോകുന്നതിന് മുമ്പുള്ള സൈനിക ചെക്ക് പോസ്റ്റ് ഇവിടെയാണ്. കാർഗിൽ യുദ്ധത്തിൽ മരിച്ചവരുടെ സ്മരണക്കായി ഒരു വാർ മെമ്മോറിയൽ ഇവിടെയുണ്ട്. മഞ്ഞ് വീണ് അതിൻ്റെ ടൈൽസിട്ട തറ മുഴുവൻ വഴുതുന്നതിനാൽ ആരും അങ്ങോട്ട് പോയിരുന്നില്ല. സമീപത്തെ ജവാനോട് അനുവാദം ചോദിച്ച് ഞങ്ങൾ അകത്ത് കയറി. പക്ഷെ, ഒന്ന് നിവർന്ന് നിൽക്കുമ്പോഴേക്കും അടിതെറ്റുന്നതിനാൽ പെട്ടെന്ന് തന്നെ പുറത്തിറങ്ങി.

അല്പമകലെ ത്രിവർണ്ണ പതാകയുടെ നിറത്തിൽ ഒരു പ്ലാറ്റ്ഫോമിൽ "ഐ ആം @ സോജില" എന്ന് ഉണ്ടാക്കി വെച്ചിരുന്നു. അതിലും ഞങ്ങളെല്ലാവരും കയറി ഇറങ്ങി. എൻ്റെ കൗമാരകാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ബോഫോഴ്സ് എന്ന പീരങ്കിയും അവിടെ പ്രദർശിപ്പിച്ചിരുന്നു. കാർഗിൽ, ലേഹ് , ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്ന് പോകുന്നത് ഇതിന് മുന്നിലൂടെയാണ്.

ഏകദേശം മതി എന്ന് എല്ലാവർക്കും തോന്നിയ സമയത്ത് ഞങ്ങൾ തിരിച്ചിറക്കം ആരംഭിച്ചു. താഴെ എത്തിയ ശേഷം ടാക്സിക്കാർ സംഘം ചേരുമെന്ന് ചെറിയ ഒരു പേടി എൻ്റെ ഉള്ളിൽ നിഴലിട്ടു.പക്ഷേ, ഒന്നും സംഭവിച്ചില്ല. രണ്ട് വണ്ടിക്കും കൂടി എണ്ണായിരം രൂപ കൊടുത്ത് അവരെ ഞാൻ പിരിച്ചുവിട്ടു. ഹസ്രത്ത് ബാൽ പള്ളി കൂടി ഇന്ന് കാണാനുള്ളതിനാൽ ഞങ്ങൾ പെട്ടെന്ന് തന്നെ ശ്രീനഗറിലേക്ക് യാത്ര ആരംഭിച്ചു.

Next: ഹസ്രത്ത് ബാൽ പള്ളിയിൽ

Sunday, July 05, 2026

ആപ്പിൾ വാലിയിൽ ... ( ടീം 87 SSC @ കാശ്മീർ - 17)

ടീം 87 SSC @ കാശ്മീർ - 16

ഒക്ടോബറിൽ ഒരു കാശ്മീർ യാത്ര പ്ലാൻ ചെയ്യുമ്പോൾ മഞ്ഞ് കാണും എന്ന് എനിക്ക് നേരിയ പ്രതീക്ഷ ഉണ്ടായിരുന്നത് സോനാമാർഗ്ഗിലെ സീറോ പോയിൻ്റിൽ മാത്രമായിരുന്നു. അത് തന്നെ ആ പേര് തരുന്ന ആത്മവിശ്വാസത്തിൻ്റെ പിൻബലത്തിലും. ഒക്ടോബറിലെ സന്ദർശകരിൽ പലർക്കും പല അനുഭവങ്ങളും ആയതിനാൽ മുൻകൂട്ടി ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു. കുങ്കുമപ്പൂക്കളുടെ വിളവെടുപ്പും ആപ്പിളുകളുടെ വിളവെടുപ്പിൻ്റെ അവസാന കാലവും ഒക്ടോബർ മാസത്തിലാണ് എന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. അതിനാൽ അവയെങ്കിലും കാണാമെന്ന് ഞാൻ മനസ്സിൽ കണക്ക് കൂട്ടി.

ഇന്ത്യയുടെ കുങ്കുമപ്പട്ടണം എന്നറിയപ്പെടുന്നത് കാശ്മീരിലെ പാമ്പോർ (Pampore) ആണ്. ജമ്മു - ശ്രീനഗർ ഹൈവേയിൽ ശ്രീനഗർ എത്തുന്നതിന് പതിനഞ്ച് കിലോമീറ്റർ മുമ്പാണ് പാമ്പോർ സ്ഥിതി ചെയ്യുന്നത്.പ്രഥമ കാശ്മീർ യാത്രയിലെ ആദ്യത്തെ ടാക്സി ഡ്രൈവർ നസീർഖാൻ ഈ സ്ഥലം ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നിരുന്നു. ശ്രീനഗറിൽ നിന്ന് പഹൽഗാമിലേക്ക് പോകുമ്പോഴും പാമ്പോർ വഴി കടന്ന് പോകും. അതിനാൽ ഡ്രൈവർ മുദ്ദസറിനോട് ഒരു കുങ്കുമപ്പാടത്തിനരികെ വണ്ടി നിർത്തണം എന്ന് ഞാൻ പറഞ്ഞിരുന്നു.

എൻ്റെ പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു പാമ്പോറിലെ കാഴ്ചകൾ. നേരത്തെ പെയ്ത മഴ കാരണമാണോ എന്നറിയില്ല റോഡിനിരുവശവുമുള്ള കുങ്കുമപ്പാടങ്ങൾ എല്ലാം വിളവെടുപ്പ് കഴിഞ്ഞ് ചെടി ഉണങ്ങിയ നിലയിലായിരുന്നു. കത്ര - ശ്രീനഗർ വന്ദേഭാരത്  യാത്രയിലും ഞാൻ കുങ്കുമപ്പാടങ്ങൾക്കായി കണ്ണ് നട്ടിരുന്നു;പക്ഷേ കണ്ടില്ല. മുദ്ദസർ ഇടക്ക് വേഗത കുറക്കുമ്പോൾ ഞാനും പ്രതീക്ഷയോടെ കണ്ണോടിച്ചു. അവസാനം റോഡിൽ നിന്നും കുറെ അകലെയായി ഒരു പാടം മുദ്ദസർ കാണിച്ച് തന്നു.പക്ഷേ, എനിക്കത് ബോധ്യം വന്നില്ല. കുങ്കുമച്ചെടികൾ പൂത്ത് നിൽക്കുന്നത് കാണാം എന്ന മോഹം ഞാൻ സഹയാത്രികരിലേക്ക് പകർന്നിരുന്നില്ല. കണ്ട് കിട്ടിയാൽ തലേ ദിവസം ഇഷ്ഫാഖിൻ്റെ വീട്ടിൽ പോയത് പോലെ ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി.അതിനാൽ ഇനി കൂടുതൽ നോക്കണ്ട എന്ന് ഞാൻ ഡ്രൈവറോട് പറഞ്ഞു.

പഹൽഗാമിലേക്ക് പോകുന്ന വഴിയിൽ നിരവധി ആപ്പിൾ തോട്ടങ്ങൾ ഉണ്ടായിരുന്നു. ഏതെങ്കിലും ഒരു ആപ്പിൾ തോട്ടം സന്ദർശിക്കണം എന്ന് ഞങ്ങൾക്ക് പദ്ധതിയും ഉണ്ടായിരുന്നു.തലേ ദിവസം ഗുൽമാർഗ്ഗിൽ നിന്ന് തിരിച്ചു വന്നപ്പോൾ ഞാനും മുജീബും ഒരു തോട്ടത്തിൽ  കയറിയപ്പോൾ മറ്റുള്ളവരും തൊട്ടടുത്ത തോട്ടത്തിൽ പോയിരുന്നു.പക്ഷേ, അവിടെ അവർക്ക് ആപ്പിൾ മരത്തോടടുക്കാൻ അനുവാദം ലഭിച്ചിരുന്നില്ല. ഇന്ന് അതെല്ലാം പരിഹരിക്കാം എന്ന് ഞാൻ വാക്കു കൊടുത്തു.

കുങ്കുമപ്പാടങ്ങളുടെ കാര്യം സൂചിപ്പിച്ചപ്പോഴേ ഡ്രൈവറോട് ഞാൻ ആപ്പിൾ തോട്ടത്തിൻ്റെ കാര്യവും പറഞ്ഞിരുന്നു. അങ്ങോട്ട് പോകുമ്പോൾ കയറിയാൽ സമയം വൈകും എന്നതിനാൽ തിരിച്ച് വരുമ്പോൾ എവിടെയെങ്കിലും നിർത്തിയാൽ മതി എന്നും ഞാൻ പറഞ്ഞു. ആപ്പിൾ നിറഞ്ഞ് നിൽക്കുന്ന പല തോട്ടങ്ങളും മടക്കയാത്രയിൽ കണ്ടിട്ടും മുദ്ദസർ വണ്ടി നിർത്തിയില്ല. അദ്ദേഹത്തിന് പരിചയമുള്ള വല്ല തോട്ടവും ഉണ്ടാകും എന്ന് കരുതി ഞാൻ ഒന്നും പറഞ്ഞതുമില്ല. അവസാനം നേരം ഇരുട്ടാൻ തുടങ്ങിയപ്പോൾ ഞാൻ ഒരു സൂചന നൽകിയപ്പോഴാണ് മുദ്ദസറിന് കാര്യം ഓർമ്മ വന്നത്. ഭാഗ്യത്തിന് ഒരു ആപ്പിൾ തോട്ട കാവൽക്കാരൻ അവസാന വണ്ടിയും പ്രതീക്ഷിച്ച് നിൽക്കുന്നിടത്ത് ഞങ്ങൾ എത്തി.

രണ്ടോ മൂന്നോ ആപ്പിളുകൾ തൊലി കളഞ്ഞ് കൈ കൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു യന്ത്രത്തിലിട്ട് ജ്യൂസ് എടുത്ത് വിൽക്കുന്ന ഒരു ചെറിയ കടയും അതിന് പിന്നിൽ ഒരു ആപ്പിൾ തോട്ടവും ആയിരുന്നു ഞങ്ങൾ കണ്ടത്. ഗ്ലാസിന് അമ്പത് രൂപ വരുന്ന ജ്യൂസോ ആപ്പിൾ കൊണ്ടുണ്ടാക്കിയ അച്ചാർ, സിറപ്പ് , ജാം ഇവയിൽ ഏതെങ്കിലുമൊക്കെ വാങ്ങി തോട്ടം കാണാനും ഫോട്ടോ എടുക്കാനും അദ്ദേഹം ഞങ്ങൾക്ക് അനുവാദം നൽകി. അതോടെ എല്ലാവരും ആപ്പിൾ മരങ്ങളുടെ ചുവട്ടിലേക്ക് ഓടി.

"സൂക്ഷിക്കണം, ആപ്പിൾ തലയിൽ വീഴും" ഫൈസൽ മെഹ്ബുവിനെ ഓർമ്മപ്പെടുത്തി.

"ശരിയാ... ഐൻസ്റ്റിൻ്റെ തലയിൽ ആപ്പിള് വീണ കഥ കേട്ടിട്ടുണ്ട്..." മെഹ്‌ബു തലയിൽ തൊപ്പി എടുത്ത് വച്ച് കൊണ്ട് പറഞ്ഞു.

"ഐൻസ്റ്റീൻ്റെ തലയിലല്ല... ന്യൂട്ടൻ്റെ തലയിലാ ആപ്പിൾ വീണത്  ..." സിദ്ദീഖ് തിരുത്തിക്കൊടുത്തു.

ഓരോരുത്തരും അവനവനിഷ്ടപ്പെട്ട ആപ്പിൾ മരത്തിനടുത്തു പോയി ആപ്പിളിൽ തൊട്ടും തലോടിയും സെൽഫിയും ഫോട്ടോയും വീഡിയോയും റീലുകളും എല്ലാം പിടിച്ചു. പച്ച ആപ്പിളും ചുവന്ന ആപ്പിളും മഞ്ഞ ആപ്പിളും മരത്തിലും നിലത്തും തീർത്ത വർണ്ണ വിസ്മയത്തിൽ ഞങ്ങൾ ആറാടി. നിലത്ത് വീണ് ആർക്കും വേണ്ടാതെ കിടക്കുന്ന ആപ്പിളുകൾ കണ്ട് ഞങ്ങൾക്ക് കൊതി തോന്നി. താല്ക്കാലിക ഷെഡിൽ പറിച്ചു കൂട്ടിയിട്ട ആപ്പിൾ കൂമ്പാരം കണ്ട് ഞങ്ങൾ പകച്ചു പോയി. 

എല്ലാവരും മരത്തിലെ ആപ്പിളിൽ തൊടുന്നതും ഫോട്ടോ എടുക്കുന്നതും കണ്ടപ്പോൾ നിശീഥിനിക്കും ഒരാപ്പിളിൽ കയ്യെത്തിക്കണം എന്നാഗ്രഹം തോന്നി.ഉടനെ നുസൈബ അവളെ എടുത്ത് പൊക്കി ആ ആഗ്രഹം സഫലമാക്കിക്കൊടുത്തു. തിരിച്ചു റൂമിൽ എത്തിയ ശേഷം പുതിയൊരു കാശ്മീരി ഭക്ഷണ വിഭവം തേടി പോവുക എന്നതല്ലാതെ മറ്റൊരു പണിയും ഇല്ലാത്തതിനാൽ മാക്സിമം സമയം ഞങ്ങൾ അവിടെ ചെലവഴിച്ചു. ളുഹറും അസറും അവിടെ നിന്ന് നമസ്കരിക്കുകയും ചെയ്തു. ജ്യൂസും മറ്റ് നിരവധി സാധനങ്ങളും വാങ്ങിയതിനാൽ കടക്കാരനും ഹാപ്പിയായി.

വെടിവെപ്പിൻ്റെ ഭീകരതയും ദുഃഖത്തിൻ്റെ മൂകതയും തളം കെട്ടി നിൽക്കുന്ന ഒരു പഹൽഗാം കാഴ്ച പ്രതീക്ഷിച്ച പലരുടെയും മുഖത്ത് സന്തോഷത്തിൻ്റെ ആപ്പിൾ വർണ്ണങ്ങൾ ആയിരുന്നു അന്ന് രാത്രി മുഴുവൻ വിരിഞ്ഞ് നിന്നത്.

Next: ഗുംറിയിൽ

Friday, July 03, 2026

ദ മാംഗോ സീസൺ - 3

ദ മാംഗോ സീസൺ - 2

ഇപ്രാവശ്യത്തെ മാങ്ങാക്കാലം എനിക്ക് അനുഭവങ്ങളുടെ ഒരു കലവറ തന്നെയാണ് സമ്മാനിച്ചത് എന്ന് ഞാൻ മുൻ പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു. എനിക്ക് അപരിചിതമായ പലതും പരിചയപ്പെടാനും ഓൺലൈനിലും ഓഫ് ലൈനിലും പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കാനും മാങ്ങക്ക് പകരമായി മാങ്ങകളും മറ്റ് പല പഴങ്ങളും വീട്ടിലെത്താനും സർവ്വോപരി മാവിൽ ഗ്രാഫ്റ്റിംഗ് പരീക്ഷണം നടത്താനും ഈ മാങ്ങാ സീസൺ സഹായകമായി.

മാങ്ങ പറിക്കുന്ന ദിവസങ്ങളിൽ ആ വിവരം ഞാൻ എനിക്ക് പ്രിയപ്പെട്ട പല ഗ്രൂപ്പുകളിലും ഇടാറുണ്ടായിരുന്നു. ആവശ്യപ്പെട്ട പലർക്കും നേരിട്ടും കൊറിയറായും മാങ്ങ അയച്ച് കൊടുക്കുകയും ചെയ്തു. സുഹൃത്തുക്കളിൽ പലരും എൻ്റെ മാങ്ങകളുടെ രുചി നേരിട്ടും അല്ലാതെയും അറിഞ്ഞു. പ്രിയ സഹപാഠികളിൽ ഒരാളായ നാരായണനാണ് റമ്പൂട്ടാൻ തന്ന് ആദ്യമായി മാങ്ങക്ക് പകരം വീട്ടിയത്. എൻ്റെ വീട്ടിൽ റമ്പൂട്ടാൻ മൂപ്പെത്തി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. നല്ല നിറമുള്ളതും മാംസളവുമായ നാരായണൻ്റെ റമ്പൂട്ടാൻ നല്ല മധുരമുള്ളതുമായിരുന്നു.

ഞങ്ങൾ പഞ്ചാര മാങ്ങ എന്ന് വിളിക്കുന്ന ഏറ്റവും ചെറിയ നാടൻ മാങ്ങകൾ മോളെ വീട്ടിൽ പോയപ്പോൾ ധാരാളം കിട്ടി.അന്യം നിന്ന് പോകുന്ന മാങ്ങയായതിനാൽ അത് പലർക്കും വേണമെന്നായി. അങ്ങനെയാണ് അങ്കമാലിക്കാരനായ ഡോ.റീതു സാമിന് ഞാൻ പ്രസ്തുത മാങ്ങ കൊറിയർ ചെയ്തത്. അദ്ദേഹം തൻ്റെ വീട്ടിലെ ഒരു നാടൻ ചക്കയുടെ  ഫോട്ടോ എനിക്കിട്ട് തന്നു. താമരച്ചക്ക എന്നാണ് അവർ അതിനെ വിളിക്കുന്നത്. മരം നിറയെ ഉണ്ടാകുന്ന ചക്ക ഒരു കുഞ്ഞു ഫുട്ബാളിൻ്റെ അത്രയേ വലിപ്പം കാണൂ.  ഒരു ദിവസം ഞാൻ അയച്ച മാങ്ങകൾക്ക് പകരമായി മൂന്ന് താമരച്ചക്കകൾ അടങ്ങിയ ഒരു കൊറിയർ എൻ്റെ വീട്ടിലെത്തി.

മാങ്ങകളുടെ ഗ്രൂപ്പിൽ നിന്ന് തന്നെയാണ് ഓമശ്ശേരിക്കാരനായ ബഷീർ മാസ്റ്ററെ പരിചയപ്പെട്ടത്. ചേലൻ മാങ്ങയായിരുന്നു അദ്ദേഹത്തിന് വേണ്ടിയിരുന്നത്. കോഴിക്കോട്ട് വെച്ച് അദ്ദേഹത്തിനും ഞാൻ മാങ്ങ കൈമാറി.  കോഴിക്കോടൻ മാങ്ങകൾ എനിക്ക് തിരിച്ചും കിട്ടി. ഞങ്ങൾ കോഴിക്കോടൻ എന്ന് വിളിക്കുന്ന മാങ്ങയിൽ നിന്നും അതിന് അജഗജാന്തരം ഉണ്ടായിരുന്നു.

മാങ്ങ ഏതാണ്ട് തീർന്നപ്പോഴാണ് എൻ്റെ മാങ്ങയുടെ രുചി അറിഞ്ഞിരുന്ന പത്താം ക്ലാസ് സഹപാഠി ജോമണി ഒരു നിറ സഞ്ചിയുമായി എൻ്റെ വീട്ടിലെത്തിയത്. അവൻ്റെ വീട്ടിലുണ്ടായ നല്ല മുഴുത്ത മാംഗോസ്റ്റിൻ പഴങ്ങൾ ആയിരുന്നു സഞ്ചിയിൽ ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് മുമ്പും ജോമണി എനിക്ക് കുറെ മാംഗോസ്റ്റിൻ തന്നിരുന്നു. വല്ലപ്പോഴും കിട്ടുന്ന പഴമായതിനാൽ എനിക്കത് നല്ല രുചി തോന്നി.

മാങ്ങാക്കാലം കഴിഞ്ഞപ്പോഴാണ് ഈ വർഷം പൂക്കാത്ത ഒരു മാവിൽ, മാങ്ങയുണ്ടായ മാവിൻ്റെ കമ്പുകൾ ഗ്രാഫ്റ്റ് ചെയ്ത് നോക്കാൻ തോന്നിയത്. കഴിഞ്ഞ വർഷം തന്നെ ഇതിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നതിനാൽ ഗ്രൂപ്പിൽ വന്ന വീഡിയോകൾ നോക്കി പത്ത് കമ്പുകൾ ഗ്രാഫ്റ്റ് ചെയ്തു. ആദ്യ പരീക്ഷണമായതിനാൽ എത്രത്തോളം വിജയിക്കും എന്നറിയില്ല. കൂടുതൽ ചെടികളിലും മരങ്ങളിലും ഗ്രാഫ്റ്റിംഗ് ചെയ്യാൻ എനിക്കിത് പ്രചോദനം നൽകുന്നു.

പുതിയ അനുഭവങ്ങൾക്കായി അടുത്ത വർഷത്തെ മാംഗോ സീസണിനായി ഞാൻ കാത്തിരിക്കുന്നു.


(അവസാനിച്ചു)