ഗുൽമാർഗ്ഗിൽ നിന്ന് മടങ്ങുമ്പോൾ സമയം ഏകദേശം സന്ധ്യയോട് അടുത്തിരുന്നു. പോകുന്ന വഴിയിലെല്ലാം ആപ്പിൾ കച്ചവടക്കാർ ഞങ്ങളെ മാടി വിളിച്ചിരുന്നു. തിരിച്ച് പോരുമ്പോൾ വാങ്ങാം എന്നായിരുന്നു അപ്പോൾ ഉദ്ദേശിച്ചിരുന്നത്. മഞ്ഞിൽ ഏറെ നേരം ഉരുണ്ട് മറിഞ്ഞതിനാൽ ക്ഷീണം കാരണം, ആപ്പിൾ വാങ്ങാനുള്ള മൂഡ് എനിക്ക് ഇല്ലായിരുന്നു. പക്ഷേ, മുജീബിന് അത് വാങ്ങിയേ തീരൂ എന്നും. അതിനാൽ നല്ല ഒരു കട കണ്ടാൽ നിർത്താൻ ഞാൻ ഡ്രൈവർ മുസ്സമ്മിലിനോട് പറഞ്ഞു.
കടകൾ ഏറെ പിന്നിട്ടിട്ടും മുസ്സമ്മിൽ വണ്ടി നിർത്തിയില്ല! നേരം ഇരുട്ടാൻ തുടങ്ങിയതിനാൽ ആപ്പിൾ നോക്കി വാങ്ങൽ ബുദ്ധിമുട്ടാകും എന്ന് ഞാൻ മനസ്സിലാക്കി. മുൻ സീറ്റിലിരുന്ന മുജീബിനോട് തന്നെ അടുത്ത കട കാണുമ്പോൾ വണ്ടി നിർത്തിക്കാൻ പറഞ്ഞു. നിർദ്ദേശം നൽകി അൽപം കഴിഞ്ഞപ്പോഴേക്കും വണ്ടി ഒരു കടയുടെ മുന്നിൽ നിർത്തി. മുജീബ് കടയുടമയുടെ അടുത്ത് ചെന്ന് ആപ്പിളിൻ്റെ വില ചോദിച്ചു.ദൂകാൻദാർ ഹിന്ദിയിൽ പറയുന്ന വില മുജീബിന് മനസ്സിലാകുന്നില്ല എന്ന് എനിക്ക് മനസ്സിലായി. ഞാനും വണ്ടിയിൽ നിന്നിറങ്ങി.കാണിച്ചു തന്ന ആപ്പിളുകൾ ഫ്രഷ് തന്നെയല്ലേ എന്ന് ഞാൻ വെറുതെ ചോദിച്ചു. ഫ്രഷ് ആപ്പിളുകൾ തോട്ടത്തിൽ നിന്ന് കസ്റ്റമർക്ക് നേരിട്ട് പറിക്കാം എന്നും തോട്ടം തൊട്ടപ്പുറത്താണെന്നും അയാൾ മറുപടി നൽകി. ഉടൻ ഞാൻ ഇഷ്ഫാഖിൻ്റെ ഫോട്ടോ അയാളെയും കാണിച്ച് അറിയുമോ എന്ന് ചോദിച്ചു. വീണ്ടും ഞാൻ നിരാശനായി.
വണ്ടിയിലിരിക്കുന്ന മറ്റുള്ളവരോട് ഒന്നും പറയാതെ ഞാനും മുജീബും അയാളുടെ പിന്നാലെ നടന്നു. അയാൾ പറഞ്ഞ പോലെ തോട്ടം തൊട്ടപ്പുറത്ത് ആയിരുന്നില്ല. അല്പം നടക്കാൻ ഉണ്ടായിരുന്നു. തോട്ടത്തിൽ യഥാർത്ഥ മുതലാളിയും അയാളുടെ മകനും ഒരു തൊഴിലാളിയും ഉണ്ടായിരുന്നു. കിലോക്ക് എൺപത് രൂപ നിരക്ക് നിശ്ചയിച്ച് ഞങ്ങൾക്കാവശ്യമുള്ള അത്രയും ആപ്പിൾ പറിക്കാൻ മുതലാളി ഞങ്ങളോട് പറഞ്ഞു. തൊഴിലാളി ഒരു പെട്ടിയുമായി ഞങ്ങളെ ആപ്പിൾ മരത്തിനടുത്തേക്ക് നയിച്ചു. മുഴുത്ത ആപ്പിളുകൾ നോക്കി ഞാനും മുജീബും പറിച്ച് കൊണ്ടിരുന്നു. എത്ര വേണം എന്ന ചോദ്യത്തിന് മുജീബ് മറുപടി പറഞ്ഞതേയില്ല. പെട്ടി നിറഞ്ഞപ്പോഴാണ് അവൻ ആപ്പിൾ പറിക്കൽ നിർത്തിയത്.
ഇതിനിടെ ഞങ്ങളെ കാണാത്തതിനാൽ വണ്ടിയിലുള്ളവരും പുറത്തിറങ്ങി മറ്റേതോ ആപ്പിൾ തോട്ടത്തിൽ കയറിയിരുന്നു. ആപ്പിൾ പറിക്കാൻ അവസരം കിട്ടിയില്ലെങ്കിലും ആ തണുപ്പിൽ ചൂടു കായാൻ നല്ലൊരു നെരിപ്പോട് അവർക്കവിടെ ഒരുക്കിക്കൊടുത്തു. എല്ലാവർക്കും ഷെയർ ചെയ്ത് എടുക്കാം എന്ന ധാരണയിൽ ഏഴ് കിലോയോളം വരുന്ന ഒരു പെട്ടി ആപ്പിൾ കുറഞ്ഞ വിലയിൽ അവർ അവിടെ നിന്ന് വാങ്ങി.
മരത്തിൽ നിന്നും പറിച്ച ആപ്പിളിന് പുറമെ വീണ ആപ്പിളുകളും അവിടെ വില്പനക്കുണ്ടായിരുന്നു. ഒരു പോറൽ പോലും ഏൽക്കാത്ത അവയ്ക്ക് നേർ പകുതി മാത്രമാണ് വില. ഞങ്ങളുടെ കൂട്ടുകാർ വാങ്ങിയത് അങ്ങനെ വീണ ആപ്പിളായിരുന്നു. അവയിൽ ചിലത് പെട്ടെന്ന് ചീത്തയാകും എന്നും അവർ പറഞ്ഞു തന്നു. എല്ലാവർക്കും തിന്നാനായി ഒരു പെട്ടി വീണ ആപ്പിളും മുജീബ് വാങ്ങി. ഒറ്റ വായക്ക് തിന്നാവുന്ന ചീഡി ആപ്പിൾ എന്ന ഒരിനവും ഞങ്ങളവിടെ കണ്ടു. ഞാൻ അതും വാങ്ങി.
ഞാൻ രാവിലെ മുതൽ അന്വേഷിക്കുന്ന ഇഷ്ഫാഖിൻ്റെ പിതാവും ഒരു ആപ്പിൾ കച്ചവടക്കാരനായിരുന്നു. ആദ്യമൊന്ന് മടിച്ചെങ്കിലും എന്തോ ഒരു ഉൾപ്രേരണയാൽ ഇഷ്ഫാഖിൻ്റെ ഫോട്ടോ ഞാൻ ഈ തോട്ടത്തിൻ്റെ മുതലാളിയെ കാണിച്ചു. അദ്ദേഹം അത് മകന് നേരെ നീട്ടി. അയാളുടെ മുഖത്ത് ഒരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു. ഉടൻ അവിടെ ഉണ്ടായിരുന്ന തൊഴിലാളി ഫോട്ടോയിലേക്ക് എത്തി നോക്കി. ആളെ തിരിച്ചറിഞ്ഞ അദ്ദേഹം മുതലാളിയോട് എന്തൊക്കെയോ പറഞ്ഞു. ഇഷ്ഫാഖിൻ്റെ വീടിൻ്റെ അടുത്താണ് ഞങ്ങളെന്നും അവനെ വിളിച്ചു നോക്കാനും അദ്ദേഹം പറഞ്ഞപ്പോൾ എൻ്റെ രോമങ്ങൾ എഴുന്നേറ്റ് നിന്നു. പക്ഷേ, എൻ്റെ വിളിക്ക് അവൻ മറുപടി നൽകിയില്ല.താൻ വിളിച്ചാൽ ഇഷ്ഫാഖ് എടുക്കും എന്ന് പറഞ്ഞു കൊണ്ട് മുതലാളിയുടെ മകൻ ഇഷ്ഫാഖിനെ വിളിച്ചു. പറഞ്ഞത് പോലെ ഇഷ്ഫാഖ് ഫോൺ എടുത്തു!!
കാലിക്കട്ട് നിന്ന് വന്ന നിൻ്റെ അദ്ധ്യാപകന് കൊടുക്കാം എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ഫോൺ എനിക്ക് തന്നു. സന്തോഷം കൊണ്ട് ഞാൻ "എടാ ഇഷ്ഫാഖേ" എന്ന് വിളിച്ചതും ഫോൺ കട്ടായി.പിന്നീട് വിളിച്ചിട്ട് എടുത്തതും ഇല്ല. എൻ്റെ ആഗ്രഹങ്ങൾക്ക് മുകളിൽ വീണ്ടും കരിമുകിൽ പടർന്നു. ആപ്പിളിൻ്റെ കാശ് കൊടുത്ത് അവിടെ നിന്നും ഇറങ്ങാൻ തുനിഞ്ഞപ്പോൾ ഇഷ്ഫാഖിൻ്റെ വിളി വന്നു.ഫോൺ സ്വിച്ച് ഓഫ് ആയി പോയതിനാലാണ് കട്ടായത് എന്ന് അവൻ പറഞ്ഞപ്പോൾ സമാധാനമായി. ഞങ്ങളെ അവൻ്റെ വീട്ടിലെത്തിക്കാൻ ആ സുഹൃത്തിനെ പറഞ്ഞേല്പിക്കുകയും ചെയ്തു. അങ്ങനെ അയാൾ ഞങ്ങളുടെ കൂടെ വണ്ടിയിൽ കയറി. പത്ത് മിനിട്ടിനകം ഞങ്ങൾ ഇഷ്ഫാഖിൻ്റെ നാടായ ധ്രുരു (Dhruru) വിൽ എത്തി.
ഇഷ്ഫാഖിൻ്റെ വീട്ടുകാർക്ക് നല്കാനായി നാട്ടിൽ നിന്നും ഞാൻ പലഹാരങ്ങളും മറ്റും കൊണ്ടു വന്നിരുന്നു. എങ്ങനെയെങ്കിലും അത് ഇഷ്ഫാഖിൻ്റെ വീട്ടുകാർക്ക് എത്തിക്കണം എന്നാഗ്രഹിച്ചതിനാൽ രാവിലെ വണ്ടിയിൽ എടുത്ത് വയ്ക്കുകയും ചെയ്തിരുന്നു. അതുമെടുത്ത് പത്ത് മിനുട്ട് കൊണ്ട് വരാം എന്നും പറഞ്ഞ് എല്ലാവരെയും വിളിച്ചിറക്കി ഞാൻ ആ അജ്ഞാത സുഹൃത്തിൻ്റെ കൂടെ നടന്നു. രാവിലെ ആരംഭിച്ച മഴ അപ്പോഴും ചാറുന്നുണ്ടായിരുന്നു. വീട്ടിലേക്കുള്ള വഴി എനിക്ക് സുപരിചിതമായതിനാൽ ഗേറ്റിന് മുന്നിൽ എത്തിയ എൻ്റെ ഹൃദയം സന്തോഷം കൊണ്ട് തുള്ളി. മൂന്ന് വർഷം മുമ്പ് ഞാൻ കുടുംബസമേതം നാല് ദിവസം താമസിച്ച കാശ്മീരിലെ വീട്ടിൽ ഞാൻ വീണ്ടും എത്തിയിരിക്കുകയാണ്. അകത്തേക്ക് കയറാതെ എൻ്റെ വഴികാട്ടി അവിടെ വെച്ച് മടങ്ങി. എങ്ങനെ അവനോട് നന്ദി പറയണം എന്നറിയാതെ എൻ്റെ കണ്ണ് നിറഞ്ഞു.
ഞാൻ വരുന്ന വിവരം ഇഷ്ഫാഖ് വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു. കാളിംഗ് ബെൽ അടിച്ച ഉടനെ ഇഷ്ഫാഖിൻ്റെ ഉമ്മ വാതിൽ തുറന്നു എന്നെ സ്വാഗതം ചെയ്തു. അകത്തേക്ക് കയറാൻ കാശ്മീരിയിൽ ആണ് പറഞ്ഞതെങ്കിലും ഹൃദയത്തിൻ്റെ ഭാഷയിൽ എനിക്കത് മനസ്സിലായി. പാദരക്ഷകൾ അഴിച്ച് ഞങ്ങളെല്ലാവരും അകത്ത് കയറി. കൊണ്ടുവന്ന സമ്മാനം ഞാൻ ഇഷ്ഫാഖിൻ്റെ ഉമ്മയെ ഏല്പിച്ചു. അവർ ഞങ്ങളെ എല്ലാവരെയും സ്വീകരണ മുറിയിലെ പരവതാനിയിൽ ഇരുത്തി.എൻ്റെ കൂട്ടുകാർ ഒരു കാശ്മീരി വീട്ടിൽ എത്തിയതിൻ്റെയും അവരുടെ ആതിഥ്യ രീതികളുടെ അനുഭവത്തിൻ്റെയും അമ്പരപ്പിലായിരുന്നു.
താമസിയാതെ വീട്ടുകാരും വന്ന് ഞങ്ങളുടെ കൂടെ ഇരുന്നു. പിന്നാലെ തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ഇഷ്ഫാഖിൻ്റെ കസിൻ റിയാസ് പരിയും ഭാര്യയും വന്നു.മുമ്പ് വന്ന സമയത്ത് ഞങ്ങളുടെ കൂടെ കളിച്ച് രസിച്ച അവരുടെ കുട്ടികളും എത്തിയതോടെ അവിടെ ഇരുന്ന് പാട്ട് പാടിയതും മറ്റും ഞാൻ എൻ്റെ കൂട്ടുകാർക്ക് പറഞ്ഞു കൊടുത്തു. വീട്ടുകാർക്ക് വേണ്ടി ഞങ്ങൾ വീണ്ടും ഒരു പാട്ടു പാടി.
2022 ൽ ഞങ്ങൾക്കോരോരുത്തർക്കും രണ്ട് വാൾനട്ട് വീതം തന്ന് ഞങ്ങളെ പുഞ്ചിരിയോടെ യാത്രയാക്കിയ ഇഷ്ഫാഖിൻ്റെ വല്ല്യുമ്മയെ ഞാൻ അന്വേഷിച്ചു. അവർ റിയാസ് പരിയുടെ വീട്ടിലായിരുന്നു. കൂട്ടുകാരെ കൂട്ടാതെ ഞാൻ മാത്രം അവരെ കാണാൻ പോയി.എന്നെ കണ്ടതും അവർ തിരിച്ചറിഞ്ഞു.എൻ്റെ കണ്ണുകൾ സജലങ്ങളായി. സന്തോഷാതിരേകത്താൽ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. എൻ്റെയും കുടുംബത്തിൻ്റെയും സുഖ വിവരങ്ങൾ അവർ കാശ്മീരിയിൽ ചോദിച്ചു. റിയാസ് പരി ഞങ്ങൾക്കിടയിൽ ദ്വിഭാഷിയായി. അന്നവിടെ താമസിക്കാൻ പറഞ്ഞെങ്കിലും വീണ്ടും വരാമെന്ന് വാക്കു കൊടുത്ത് ഞാൻ സലാം പറഞ്ഞിറങ്ങി. കുടുംബ സമേതം ഇനിയും അവരെ കണ്ടുമുട്ടാൻ സാധിക്കണേ എന്ന് ഞാൻ പ്രാർത്ഥിച്ചു.
ഇഷ്ഫാഖിൻ്റെ വീട്ടിൽ ഞങ്ങളെ സൽക്കരിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. സമയമില്ല എന്നു പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. പഞ്ചസാര ചായ വേണോ ഉപ്പു ചായ വേണോ എന്ന് അവർ ചോദിച്ചു. അതിഥികൾക്ക് പ്രത്യേകം തയ്യാറാക്കുന്നതാണ് ഉപ്പു ചായ എന്ന് റിയാസ് പരി പറഞ്ഞു തന്നു. എങ്കിൽ അതു തന്നെ വരട്ടെ എന്ന് നുസൈബയും. ഏറെ പ്രതീക്ഷയർപ്പിച്ച ചായ കുടിച്ചു തീർക്കാൻ ഞങ്ങളിൽ പലരും ബുദ്ധിമുട്ടി. ചായയും അതിലേക്ക് തന്ന ലഘുഭക്ഷണവും ബാക്കി വയ്ക്കുന്നത് അവരെ അവഹേളിക്കുന്നതിന് തുല്യമാണ് എന്ന എൻ്റെ വാക്ക് കേട്ട് തന്നതെല്ലാം കാലിയാക്കി. പൊട്ടിക്കാത്ത വാൽനട്ടും ഇതിനിടയിൽ ഞങ്ങൾക്ക് മുന്നിലെത്തി. അത് പൊട്ടിക്കേണ്ട വിധവും വീട്ടുകാർ കാണിച്ച് തന്നു.
പത്ത് മിനുട്ട് കൊണ്ട് വരാം എന്ന് പറഞ്ഞ് പോന്ന ഞങ്ങൾ ഏകദേശം ഒരു മണിക്കൂർ അവിടെ ചെലവഴിച്ചു. ഇതിനിടയിൽ ഡ്രൈവർ മുസ്സമ്മിൽ പല തവണ എന്നെ വിളിച്ചു. 'ദേ, ഇറങ്ങി എന്ന് പറയുകയല്ലാതെ ഇറങ്ങാൻ സാധിച്ചില്ല. ഗതികെട്ട് അയാൾ ദ്വേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു. അവസാനം എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.
പുറത്ത് ഇരുട്ടിൽ വീണ്ടും ചില സർപ്രൈസുകൾ എന്നെ കാത്ത് നിന്നിരുന്നു. ഒരു കീസ് നിറയെ വാൽനട്ട് ആയിരുന്നു ആദ്യം കിട്ടിയത്. അത് വല്യുമ്മയുടെ വകയായിരുന്നു. പിന്നാലെ ഒരു പെട്ടി നിറയെ അമേരിക്കൻ ആപ്പിളും! കാശ്മീരിലെ ഒരു പ്രാദേശിക തരം ആപ്പിളാണ് ഇടത്തരം വലിപ്പമുള്ളതും വിപണിയിൽ നല്ല ഡിമാൻ്റുള്ളതുമായ അമേരിക്കൻ ആപ്പിൾ. ഇഷ്ഫാഖിൻ്റെ മാതാപിതാക്കൾ അത് എനിക്ക് കൈമാറി.
ഡ്രൈവർ മുസമ്മിൽ നല്ല ചൂടിൽ ആയതിനാൽ അയാളോട് സംസാരിക്കാൻ ഞാൻ ഇഷ്ഫാഖിൻ്റെ പിതാവിനെയും വണ്ടിയുടെ അടുത്തേക്ക് കൂട്ടി. അദ്ദേഹം മുസമ്മിലുമായി സംസാരിച്ചു. തൻ്റെ വണ്ടിയിൽ വന്ന സഞ്ചാരികളെ സുരക്ഷിതരായി തിരിച്ചെത്തിക്കേണ്ട ഉത്തരവാദിത്വം ഉള്ളതിനാലാണ് ഏറെ നേരം കഴിഞ്ഞിട്ടും കാണാതായപ്പോൾ ടെൻഷൻ കൂടിയത് എന്ന് മുസമ്മിൽ പറഞ്ഞു. അല്പം മുമ്പ് വാങ്ങിയവക്ക് പുറമെ ഒരു പെട്ടി ആപ്പിൾ കൂടി ആയതോടെ വണ്ടിയിൽ ആപ്പിളിൻ്റെ അയ്യരു കളിയായി. വണ്ടി ശ്രീനഗർ ലക്ഷ്യമാക്കി യാത്ര തുടർന്നു.
വഴിയിലുടനീളം ഞാൻ ദൈവത്തെ സ്തുതിച്ചു. ആൽകെമിസ്റ്റിലെ ആ വാചകങ്ങൾ വീണ്ടും എൻ്റെ മനസ്സിൽ ഓടി എത്തി."നിങ്ങൾ ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ പ്രപഞ്ചം മുഴുവൻ അതി തീവ്രമായി ഗൂഡാലോചന നടത്തും". ഹോട്ടലിൽ തിരിച്ചെത്തിയ ഉടൻ മുസമ്മിലിനോട് ഞാൻ ക്ഷമാപണം നടത്തി. ഒപ്പം സന്തോഷ സൂചകമായി നല്ലൊരു ടിപ്പും നൽകി. എല്ലാവർക്കും ഈ യാത്രയിലെ ഏറ്റവും സന്തോഷകരമായ അനുഭവമായിരുന്നു ആ വീട് സന്ദർശനം.
(തുടരും ...)
















