Pages

Saturday, March 21, 2026

ഹോട്ടൽ ആയാത്തിൽ...(ടീം 87 SSC @ കാശ്മീർ - 7)

ടീം 87 SSC @ കാശ്മീർ  - 6

കാശ്മീരിൽ കാല്  കുത്തിയതോടെ എല്ലാവരുടെയും സന്തോഷം പതിന്മടങ്ങ് വർദ്ധിച്ചു.ഭൂമിയിൽ ജീവിതം ആരംഭിച്ച് അമ്പതിലധികം വർഷം കഴിഞ്ഞ ശേഷമാണ് സ്വന്തം രാജ്യത്തിന്റെ വടക്കേ അറ്റം ഒന്ന് കാണാൻ പറ്റുന്നത് എന്നതാകാം അതിന്റെ കാരണം.അസ്ഥിയിലേക്ക് തണുപ്പ് സാവധാനം അരിച്ചിറങ്ങിയെങ്കിലും ആ സന്ധ്യ ഞങ്ങൾ എല്ലാവരും ആർമാദിച്ച് തന്നെ ആസ്വദിച്ചു.വണ്ടിയിൽ നിന്നിറങ്ങിയിട്ട് ഒരു മണിക്കൂർ ആവാറായിട്ടും ആർക്കും സ്റ്റേഷൻ പരിസരം വിടാൻ തോന്നിയില്ല.മറ്റു യാത്രികരെല്ലാം സ്ഥലം വിട്ടതിനാൽ റോഡും ടാക്സി സ്റ്റാൻഡും എല്ലാം ഏകദേശം വിജനമായി കഴിഞ്ഞിരുന്നു.അവസാനം, സമയം ഏറെ വൈകുന്നു എന്ന് കണ്ടതോടെ ഞാൻ ഞങ്ങളുടെ പത്താം ക്ലാസ് ടൂറിലെ കരീം മാസ്റ്ററായി.ആ പേര് കേട്ടതും എല്ലാവരും എൻ്റെ പിന്നാലെ ടാക്സി സ്റ്റാൻഡിലേക്ക് നീങ്ങി.

ശ്രീനഗറിലെ മുനവ്വറാബാദിൽ, ഞങ്ങളുടെ തൊട്ടടുത്ത പഞ്ചായത്തുകാരൻ നടത്തുന്ന ഹോട്ടൽ ആയാത്തിൽ ആയിരുന്നു ഞാൻ റൂം ബുക്ക് ചെയ്തിരുന്നത് (ഉടമ ഞങ്ങളുടെ ഒരു സഹപാഠിയുടെ അനിയൻ കൂടിയായിരുന്നു എന്ന് ഈയിടെയാണ് അറിഞ്ഞത്).എൻ്റെ ഏറ്റവും ചെറിയ അനിയൻ കാശ്‍മീരിൽ പോയപ്പോൾ യാദൃശ്ചികമായി ഇയാളുമായി കണ്ടുമുട്ടിയപ്പോൾ സംഘടിപ്പിച്ച നമ്പറിലൂടെയാണ് ഞാൻ ബുക്കിംഗ് നടത്തിയത്.മൂന്ന് പേർക്ക് കിടക്കാവുന്ന ഒരു റൂമിന് 1200 രൂപയായിരുന്നു വാടക.ഭക്ഷണം വേണമെങ്കിൽ അതിന് എക്സ്ട്രാ സംഖ്യ കൊടുക്കണം.അത്രയും കുറഞ്ഞ നിരക്കിൽ റൂം നൽകാനുള്ള കാരണം ടൂറിസ്റ്റുകൾ ഇല്ലാത്തത് തന്നെയായിരുന്നു.മറ്റൊരു അനിയനും സംഘവും കഴിഞ്ഞ മാസം കാശ്മീരിൽ പോയപ്പോൾ താമസിച്ചതും ഇവിടെ തന്നെയായിരുന്നു

ശ്രീനഗർ സ്റ്റേഷനിൽ നിന്നും ടാക്സിക്ക് ആയിരം രൂപയേ മാക്സിമം ആകൂ എന്ന് ഹോട്ടൽ റിസപ്‌ഷനിൽ നിന്നും ഞാൻ ആദ്യമേ  അറിഞ്ഞ് വച്ചിരുന്നു.ടാക്സി വിളിക്കാൻ എല്ലാവരും കൂടി വരരുത് എന്ന് ഞാൻ കൂട്ടുകാർക്ക് പച്ചമലയാളത്തിൽ  നിർദ്ദേശവും നൽകിയിരുന്നു.പക്ഷെ ശ്രീനഗർ കണ്ട സന്തോഷത്തിൽ അവരത് മറന്നു.എല്ലാവരും കൂടി എൻ്റെ കൂടെ  ടാക്സിക്കാരന്റെ മുന്നിലെത്തി.അയാൾ 2500 രൂപ പറയുകയും ചെയ്തു!മെയിൻ റോഡിലേക്കിറങ്ങിയാൽ ടാക്സി കിട്ടും എന്നുള്ള വിവരവും കിട്ടിയിരുന്നതിനാൽ ഞാൻ ആ ടാക്സിക്കാരനെ ഒഴിവാക്കി മുന്നോട്ട് നടക്കാൻ ഭാവിച്ചു.

"അരേ സാബ്.... മുനവ്വറാബാദ് ഹേ ന .... പന്ത്രഹ് സൗ ദോ ...."

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി. മറ്റൊരു ടാക്സിയുടെ മുകളിൽ ലഗേജുകൾ കെട്ടിക്കൊണ്ടിരിക്കുന്നയാളാണ്.

"ദസ് സവാടി ഔർ സാമാൻ ഭീ ഹെ..." ആ ടവേരയുടെ മുകളിൽ ബാഗുകൾ നിറഞ്ഞ് കഴിഞ്ഞതിനാൽ ഞാൻ പറഞ്ഞു.

"മുശ്കിൽ നഹിം... ഗാഡി വഹ് ഹെ..." മറ്റൊരു വണ്ടി കാണിച്ചു തന്നു കൊണ്ട് അയാൾ പറഞ്ഞു. സമയം വൈകിയതിനാൽ മറ്റൊരു ടാക്സി തേടിപ്പോകണ്ട എന്ന് എൻ്റെ മനസ്സ് പറഞ്ഞു. പന്ത്രഹ് സൗ എന്നാൽ ആയിരത്തി അഞ്ഞൂറ് ആണെന്ന് തലച്ചോറും പെട്ടെന്ന് കണക്ക് കൂട്ടി പറഞ്ഞ് തന്നു. 

"ആപ് ക നാം ?" മറ്റേ ടാക്സിയുടെ മുകളിൽ നിന്ന് ചാടിയിറങ്ങിയ അയാളോട് ഞാൻ ചോദിച്ചു.

"ഇർഫാൻ ..... പത്താൻ നഹിം..." 

ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു. ശേഷം ആദ്യം ട്രോളി ബാഗുകൾ, പിന്നെ വലിയ ബാഗുകൾ അവസാനം ചെറിയ ബാഗുകൾ എന്ന ക്രമത്തിൽ മുഴുവൻ ലഗേജുകളും ടവേരക്ക് മുകളിൽ അടുക്കി വെച്ച് ഭദ്രമായി കെട്ടി. പിന്നാലെ ഞങ്ങൾ പത്ത് പേരും വണ്ടിയിൽ കയറി.

ഗ്രാമീണ കാഴ്ചകൾ പിന്നിലേക്കോടിച്ച് കൊണ്ട്  ശ്രീനഗർ ലക്ഷ്യമാക്കി ടാക്സി നീങ്ങിത്തുടങ്ങി. പിറ്റേ ദിവസം മുതൽ കറങ്ങാനുള്ള വണ്ടി ഏല്പിച്ചിട്ടുണ്ടോ എന്ന് യാത്രക്കിടയിൽ ഇർഫാൻ ചോദിച്ചു. ആദ്യ ദിവസം ശ്രീനഗർ ആണ് കാണാൻ ഉദ്ദേശിക്കുന്നത് എന്നും അതിന് ബസും ഓട്ടോയും ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു എന്നും പഹൽഗാം , സോനാമാർഗ് , ഗുൽമാർഗ് എന്നിവിടങ്ങളിലേക്ക് ഹോട്ടലുകാർ തന്നെ ഏർപ്പാടാക്കിയ ട്രാവലർ ഉണ്ട് എന്നും ഞാൻ  പറഞ്ഞപ്പോൾ ഇർഫാൻ മ്ലാനനായി. റേറ്റ് കുറച്ച് തൻ്റെ അടുത്ത് വിവിധ തരം വണ്ടികൾ ഉണ്ട് എന്ന് ഇർഫാൻ പറഞ്ഞതിനാൽ  അയാളുടെ നമ്പർ വാങ്ങി വെയ്ക്കാൻ ഞാൻ മുജീബിനോട് പറഞ്ഞു.

"ദേ .... ദാൽ ലേക്ക് ... !!" വണ്ടി ദാൽ ഗേറ്റിൽ എത്തിയപ്പോൾ സന്തോഷം കൊണ്ട് ഞാൻ പറഞ്ഞു. ഹോട്ടൽ ലൊക്കേഷൻ അറിയാത്തതിനാൽ ഇർഫാൻ വണ്ടി അവിടെ നിർത്തി.

"@*?v > !21 $&?* ആയാത് ഹോട്ടൽ?" കാശ്മീരിയിലുള്ള ചോദ്യത്തിലെ ഹോട്ടലിൻ്റെ പേര് മാത്രം എനിക്ക് മനസ്സിലായി.

"ഗ്രാൻ്റ് ഹയാത്ത് ? പീച്ചെ ധാ.." ആ മറുപടി എനിക്ക് മനസ്സിലായി.

"നഹീം... ഹോട്ടൽ ആയാത്ത് ... മുനവ്വറാബാദ്.. " ഉടൻ ഞാൻ തിരുത്തി.

"മുനവ്വറാബാദ് ആഗെ ഹെ..." ഇർഫാൻ വീണ്ടും വണ്ടി മുന്നോട്ട് എടുത്തു. ഞങ്ങൾ പാസ് ചെയ്ത് പോന്ന ഒരു ജംഗ്ഷനിൽ വീണ്ടും എത്തി. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് അമ്പത് മീറ്റർ മുന്നോട്ട് പോയപ്പോൾ ഇടത് ഭാഗത്തേക്ക് ഒരു ഗല്ലി റോഡ് കണ്ടു. റോഡ് തുടങ്ങുന്നിടത്തെ പുരാതന കെട്ടിടത്തിൻ്റെ നരച്ച ചുമരിൽ മങ്ങിയ ഒരെഴുത്ത് കണ്ടു - ഹോട്ടൽ ആയാത്ത് ! എല്ലാം കൂടി എൻ്റെ മനസ്സിലേക്ക് ഒരു ടോർപിഡോ മിസ്സൈൽ തുളഞ്ഞ് കയറി.


(തുടരും...)

Sunday, March 15, 2026

ഈഫൽ ടവറിൻ്റെയും ഉയരത്തിൽ ഒരു യാത്ര... ( ടീം 87 SSC @ കാശ്മീർ - 6 )

ടീം 87 SSC @ കാശ്മീർ  - 5

കത്രയിൽ നിന്ന് ശ്രീനഗറിലേക്ക് റോഡ് വഴി ഏകദേശം 270 കിലോമീറ്റർ ദൂരമുണ്ട്.ടാക്സി അല്ലെങ്കിൽ ബസ്സിൽ പട്നിടോപ്പ്, ജവഹർ തുരങ്കം വഴി ഈ ദൂരം സഞ്ചരിക്കാം. അതിമനോഹരവും സാഹസികവുമായ ഒരു യാത്രയാണിത്. ഏഴ്-എട്ട് മണിക്കൂറാണ് സാധാരണ യാത്ര സമയം.ബ്ലോക്കും സൈന്യത്തിന്റെ കോൺവോയ് സഞ്ചാരവും കാരണം അത് പത്ത് മണിക്കൂർ വരെയാകാം. വന്ദേ ഭാരത് ട്രെയിൻ മൂന്ന് മണിക്കൂർ കൊണ്ട് ഈ ദൂരം താണ്ടും.

കൃത്യം 2.55 ന് ഞങ്ങൾ കത്രയില്‍ നിന്ന് യാത്ര ആരംഭിച്ചു. കത്ര മുതല്‍ ബനിഹാൾ വരെയുള്ള 119 കിലോമീറ്ററില്‍ 98 കിലോമീറ്ററും ടണലുകളിലൂടെയും പാലങ്ങളിലൂടെയുമാണ് വന്ദേഭാരത് കടന്നു പോകുന്നത്.36 പ്രധാന ടണലുകളും 943 പാലങ്ങളും ആണ് ഈ പാതയിലുള്ളത്. യാത്ര തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ആദ്യ തുരങ്കമായ ടി33-ലേക്ക് ട്രെയിൻ പ്രവേശിച്ചു. കത്രയ്ക്കും റിയാസിക്കും ഇടയിലുള്ള ഈ തുരങ്കത്തിന്റെ നീളം ഏതാണ്ട് മൂന്ന് കിലോമീറ്ററോളമാണ്. 

നിരവധി എഞ്ചിനീയറിംഗ് വിസ്മയങ്ങളാണ് ഈ പാതയിൽ നമ്മെ കാത്ത് നിൽക്കുന്നത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കം ആണ് അതിൽ ആദ്യത്തേത്.എൻ്റെ ആദ്യ കശ്മീർ യാത്രയിൽ, ഏഷ്യയിലെ ഏറ്റവും വലിയതെന്ന് അന്നത്തെ ടാക്സി ഡ്രൈവർ നസീർഖാൻ പറഞ്ഞ ശ്യാമപ്രസാദ് മുഖർജി തുരങ്കത്തിലൂടെ കടന്നു പോയിരുന്നു.9.87 കിലോമീറ്റർ ആയിരുന്നു അതിന്റെ നീളം.എന്നാൽ ഖാരിക്കും സുംബരിനും ഇടയിലുള്ള ടി-50 തുരങ്കമാണ് ഇപ്പോൾ രാജ്യത്തെ നിലവിലുള്ള ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം. 12.77 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം.പത്ത് കിലോമീറ്ററിലധികം നീളമുള്ള മൂന്ന് തുരങ്കങ്ങൾ വേറെയും ഈ റൂട്ടിലുണ്ട്. 

ഏതാണ്ട് പതിനഞ്ച് മിനിറ്റ് യാത്ര ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു അനൗണ്‍സ്മെന്റ് കേട്ടു. 'നിങ്ങള്‍  ജീവിതത്തില്‍ ആദ്യമായി ഇന്ത്യയിലെ ഒരു കേബിള്‍ റെയില്‍ പാളത്തിലൂടെ സഞ്ചരിക്കാന്‍ പോകുന്നു. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ നമ്മള്‍ അന്‍ജി ഖഡ് പാലത്തിലൂടെ സഞ്ചരിക്കും. പാലത്തിന്റെ ഭംഗി ആസ്വദിക്കാന്‍ പുറത്തേക്ക് നോക്കിയിരിക്കുക' എന്ന് ഹിന്ദിയിൽ പറഞ്ഞത് ഞങ്ങളിൽ പലർക്കും മനസ്സിലായില്ല.എല്ലാവരും പുറത്തേക്ക് നോക്കാൻ തുടങ്ങിയതിനാൽ ഞങ്ങളും അവരുടെ പിന്നാലെ നോക്കി. ഏതാനും മിനുട്ടുകൾ കഴിഞ്ഞ്  വണ്ടി അന്‍ജി ഖഡ് പാലത്തിലെത്തി. ട്രെയിനിന്റെ വേഗത അല്‍പ്പമൊന്ന്  കുറഞ്ഞു. 

                                  കടപ്പാട് : വിക്കിപീഡിയ

അന്‍ജി നദിയില്‍ നിന്ന് 331 മീറ്റര്‍ ഉയരത്തിലുള്ള കേബിള്‍ റെയില്‍ പാലത്തിലൂടെ ട്രെയിന്‍ പതുക്കെ കടന്നുപോയി.കാഴ്ചകള്‍ കാണാന്‍ യാത്രക്കാർ ഗ്ലാസ് വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.193 മീറ്ററാണ് ഈ പാലത്തിന്റെ ഉയരം എന്നും വേഗതയാർന്ന കാറ്റിനെ വരെ  പ്രതിരോധിക്കാനുള്ള ശേഷി പാലത്തിനുണ്ട് എന്നും അനൗൺസ്മെന്റുകാരി പറഞ്ഞുകൊണ്ടിരുന്നു. വലിച്ചു കെട്ടിയ കേബിളുകൾ അല്ലാതെ മറ്റൊന്നും ട്രെയിനിന് അകത്തിരിക്കുന്നവർക്ക് കാണാൻ സാധിക്കില്ല എന്നതാണ് സത്യം.

അല്പം കഴിഞ്ഞ് അടുത്ത അനൗൺസ്‌മെന്റ് കേട്ടു.ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ ആര്‍ച്ച് പാലമായ ചെനാബ് പാലത്തിലൂടെ ട്രെയിൻ കടന്നു പോകുകയാണെന്നും ഈഫൽ ടവറിനെക്കാളും മുപ്പത്തഞ്ച് മീറ്റർ അധികം ഉയരം ഈ പാലത്തിനുണ്ടെന്നും വിളംബരം കേട്ടു.റിയാസി ജില്ലയിലെ കൗരി, ബക്കല്‍ ഗ്രാമങ്ങള്‍ക്ക് ഇടയില്‍ ചെനാബ് നദിക്ക് കുറുകെയുള്ള ഈ പാലത്തിന്  നദീതടത്തിൽ നിന്ന് 359 മീറ്റർ ആണ് ഉയരം.അഞ്ച് കുത്തബ്മിനാറുകളുടെ ഉയരം എന്ന് പറഞ്ഞാൽ ഇന്ത്യക്കാർക്ക് പെട്ടെന്ന് മനസ്സിലാകും. ചിത്രത്തിൽ കാണുന്നപോലെ, ഈ പാലവും യാത്രക്കാർക്ക് കാണാൻ സാധിക്കില്ല.

                                        കടപ്പാട് : വിക്കിപീഡിയ

കത്രക്കും ശ്രീനഗറിനുമിടയിൽ പതിനഞ്ചോളം സ്റ്റേഷനുകൾ ഉണ്ടെങ്കിലും ബാനിഹാളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്.രാവിലെയും ഉച്ചയ്ക്കും ഓരോ ട്രെയിൻ വീതമാണ് അപ് & ഡൌൺ സർവീസ് നടത്തുന്നത്.കത്രയിൽ നിന്നും ശ്രീനഗറിലേക്ക് സാധാരണ ചെയർകാറിന് 815 രൂപയാണ് ചാർജ്ജ്.ആഴ്ചയിൽ അഞ്ചു ദിവസം മാത്രമേ സർവീസ് ഉള്ളൂ.വൈകിട്ട് കൃത്യം 5.55ന് ഞങ്ങൾ ശ്രീനഗർ റെയിൽവേ സ്റ്റേഷനിൽ കാലുകുത്തിയതോടെ പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിൽ ഒന്ന് പൂവണിഞ്ഞു.മൂന്ന് വർഷത്തിനുള്ളിൽ ഞാൻ നാലാമതും ശ്രീനഗറിൽ എത്തി എന്നത് എനിക്കും ഒരു അത്ഭുതമായി.


Next : ഹോട്ടൽ ആയാത്തിൽ

Thursday, March 12, 2026

വന്ദേഭാരതിലെ കന്നി യാത്ര ( ടീം 87 SSC @ കാശ്മീർ - 5 )

 ടീം 87 SSC @ കാശ്മീർ  - 4

കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ഞങ്ങളുടെ യാത്ര വന്ദേഭാരത് എക്സ്പ്രെസ്സിൽ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്.ഉച്ച കഴിഞ്ഞ് 2.55 നായിരുന്നു അത് യാത്ര പുറപ്പെടുന്നത്.2019 ഫെബ്രുവരി 15 ന് ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കാണ് ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചത്.2023 ഏപ്രിൽ 26 ന് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കായിരുന്നു കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തിയത്. വീണ്ടും രണ്ടര വർഷത്തിന് ശേഷം 2025 ഒക്ടോബർ നാലിനാണ് കേരളീയരായ ഞങ്ങൾ പത്ത് പേർക്കും ആദ്യമായി വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം ഒത്ത് കിട്ടിയത്.അതും ഇന്ത്യയുടെ വടക്കേ അറ്റത്ത് സർവീസ് നടത്തുന്ന വന്ദേഭാരതിൽ.

ഏകദേശം രണ്ടര മണിയോടെ ഞങ്ങൾ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് നീങ്ങി.വന്ദേഭാരതിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ഉള്ളവരെ മാത്രമാണ് പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിട്ടിരുന്നത്. കുങ്കുമ നിറത്തിലുള്ള ട്രെയിൻ പ്ലാറ്റ് ഫോമിൽ കിടക്കുന്നുണ്ടായിരുന്നു.യാത്രക്കാർ വെയിലത്ത് പുറത്ത് കാത്ത് നിൽക്കുന്നതും കണ്ടു. സമയമാകുമ്പോൾ മാത്രമേ ട്രെയിനിന്റെ വാതിൽ തുറക്കുകയുള്ളൂ എന്ന് ആരോ പറഞ്ഞു.നേരത്തേ കയറി സീറ്റിൽ ഇരിക്കാൻ പറ്റില്ല എന്ന് സാരം. പുറപ്പെടുന്നതിന് പത്ത് മിനുട്ട് മുമ്പ് വാതിലുകൾ എല്ലാം ഓപ്പൺ ആയി.വലതുകാൽ വെച്ച് ഞാൻ ട്രെയിനിലേക്ക് കയറി.പിന്നാലെ മറ്റുള്ളവരും കയറി.

കയറിയത് ട്രെയിനിലോ അതോ വിമാനത്തിലോ എന്നൊരു സംശയം ആദ്യ നോട്ടത്തിൽ പലർക്കും ഉണ്ടായി. വിമാനത്തിലെ സീറ്റുകളുടെ അതേ രീതിയിലായിരുന്നു സീറ്റ് അറേഞ്ച്മെന്റ്. സീറ്റ് ബെൽറ്റുകൾ ഇല്ല എന്ന് മാത്രം.മുകളിൽ ഇരുവശത്തുമായുള്ള ലഗേജ് റാക്കുകളും വിമാനത്തിലേതുപോലെ തന്നെ.വിമാനത്തിൽ എയർ ഹോസ്റ്റസുമാർ ഡ്രിങ്ക്‌സും സ്നാക്‌സും കൊണ്ട് വരുന്നത് പോലെ ഇവിടെയും പ്രത്യേക യൂണിഫോം ധാരികൾ ഉണ്ട്. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്തവർക്ക് അതും അല്ലാത്തവർക്ക് സ്പോട്ട് ഓർഡറുകളും നൽകാം.ഞങ്ങളും കാപ്പി ഓർഡർ ചെയ്തു. വിമാനത്തിലെ പോലെ കൊല്ലുന്ന വില പൊള്ളുന്ന കാപ്പിക്ക് ഇല്ല! ചിപ്സും ബിസ്ക്കറ്റും മറ്റുമായി പലതരം സ്നാക്സുകൾ കൈവശം ഉണ്ടായിരുന്നതിനാൽ അത് ഞങ്ങൾ ഓർഡർ ചെയ്തില്ല.

അപ്പോഴാണ് 'ഓലവട' എന്ന വയനാടൻ സ്‌പെഷ്യൽ സാധനം കൊണ്ടുവന്നതായി സിദ്ധീക്ക് പറഞ്ഞത്. പേരുകേട്ടപ്പോൾ തന്നെ ഫൈസലിനും നാരായണനും ആവേശം കൂടി.ഗോവിന്ദനും മുജീബും വൻ പ്രതീക്ഷയോടെ ഇരുന്നു. നുസൈബ,നിശീഥിനി,ഫാത്തിമ എന്നിവർ ടി.ടി.ആറിനെ തിക്കിത്തിരക്കി മുന്നോട്ട് വന്നു. ഞാനും മഹബൂബും വായിൽ വെള്ളമിറക്കി. കവർ പൊട്ടിച്ച് ആറാം നമ്പറുപോലെ എരിവുള്ള ഒരു സാധനം സിദ്ധീക്ക് എല്ലാവർക്കും വാരിക്കൊടുത്തു.

"പ്ർ.. ഇതാപ്പം ഓലവട... ഞങ്ങളിതിനെ *&^% എന്നാ പറയല്.." കണ്ട ഉടനെ നുസൈബ പറഞ്ഞു.

"ഞാനും ഇലയട പോലെ ഒരു സാധനം പ്രതീക്ഷിച്ചു" ഞാൻ പറഞ്ഞു.

ഉഴുന്നിന്റെ കുത്തുന്ന രുചിയും എരിവും കാരണം 'ഓലവട' പെട്ടെന്ന് തന്നെ വന്ന മടയിലേക്ക് തിരിച്ചു കയറി.

മറ്റു ട്രെയിനുകളിൽ നിന്ന് വ്യത്യസ്‍തമായി ട്രെയിനിനകത്ത് കണ്ട ഒരു പ്രധാന മാറ്റം തോക്കേന്തിയ കമാൻ്റോകളുടെ സാന്നിദ്ധ്യമായിരുന്നു. പഹൽഗാം ഭീകരാക്രമണം ആയിരിക്കാം അതിന്റെ പിന്നിലുള്ള ഒരു കാരണം. ഇന്ത്യയിൽ ഏറ്റവും സുരക്ഷാ സന്നാഹങ്ങളോടെ ഓടുന്ന ട്രെയിനാണ് കത്ര ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ്. കിടയറ്റ പരിശീലനം ലഭിച്ച, റെയിൽവെ സുരക്ഷാ സേനയുടെ കോറസ് (CORAS) വിഭാഗത്തിനാണ് ഇതിൻ്റെ ചുമതല. ഇത്രയും കാലത്തെ യാത്രക്കിടയിൽ ഒരു വനിതാ ടി.ടി.ആറിനെ ഞാൻ ആദ്യമായി കണ്ടതും ഈ ട്രെയിനിലാണ്.

മുന്നോട്ട് പോകുന്ന വണ്ടിക്ക് പുറം തിരിഞ്ഞായിരുന്നു ഞങ്ങൾക്ക് സീറ്റ് കിട്ടിയത്. വണ്ടി നിങ്ങിത്തുടങ്ങി അൽപം കഴിഞ്ഞപ്പഴേക്കും മുജീബ് സീറ്റിൽ നിന്നും എഴുന്നേറ്റു നിന്നു.

"എന്താ ..... ഓലവട വയറ്റിൽ പടക്കം പൊട്ടിക്കാൻ തുടങ്ങിയോ?" ഞാൻ ചോദിച്ചു.

"ങൂ ങും ... എനിക്ക് ഈ സീറ്റ് പറ്റില്ല ..."

"ങേ! അതെന്താ?"

"അങ്ങോട്ട് പോകുന്ന വണ്ടിയിൽ ഇങ്ങോട്ട് തിരിഞ്ഞിരുന്നാൽ ഞാൻ ചർദ്ദിക്കും .."

"ആഹാ... അപ്പോ നീ എങ്ങനയാ വണ്ടി റിവേഴ്സ് എടുക്കുക?" നാരായണൻ്റെ ബുദ്ധി തക്ക സമയത്ത് ഓളം വെട്ടി.

"ഇനിയിപ്പോ എന്താ ചെയ്യാ... ? ടി.ടി.ആർ വരുമ്പോ പറഞ്ഞ് നോക്കാം..." ഞാൻ മുജീബിനെ സമാധാനിപ്പിച്ചു.

നേരത്തെ കണ്ട ലേഡി ടി.ടി.ആർ വീണ്ടും വന്നപ്പോൾ ഞാൻ പ്രശ്നം അവതരിപ്പിച്ചു. മറ്റൊരു സീറ്റ് നൽകി അവരാ പ്രശ്നം ഭംഗിയായി പരിഹരിച്ചു തന്നു.

വണ്ടി ടണലുകളിലൂടെ കുതിച്ച് പായാൻ തുടങ്ങി.

Next : ഈഫൽ ടവറിൻ്റെ ഉയരത്തിൽ


Monday, March 09, 2026

ഓട്ടോഗ്രാഫ്

ഓട്ടോഗ്രാഫ് എന്നാൽ കയ്യൊപ്പ് എന്നാണ് മലയാള വാക്കർത്ഥം.പത്താം ക്ലാസിൻ്റെ അവസാന നാളുകളിൽ ഒരു കുഞ്ഞു പുസ്തകവും കുറെ മിഠായികളും കൊണ്ട് പലരുടെയും പിന്നാലെ നടന്നതാണ് (അല്ലെങ്കിൽ നടക്കുന്നതാണ്) പലർക്കും ഈ വാക്ക് കേൾക്കുമ്പോൾ ഓർമ്മ വരിക. സഹപാഠികളെയും അദ്ധ്യാപകരെയും കൊണ്ട് ആ കുഞ്ഞു പുസ്തകത്തിൽ എന്തെങ്കിലും കുത്തിക്കുറിപ്പിച്ച് ഒപ്പ് വാങ്ങി സാധ്യമെങ്കിൽ ഭാവി ബന്ധങ്ങൾക്കായി മേൽവിലാസം കൂടി സംഘടിപ്പിക്കുക എന്നതാണ് ഇതിലെ ടാസ്ക്. ആണും പെണ്ണും തമ്മിൽ മിണ്ടുന്നത് തന്നെ മറ്റൊരു കണ്ണിലൂടെ കണ്ടിരുന്ന 1980 കളിൽ , പെൺകുട്ടികളോട് ഓട്ടോഗ്രാഫിൽ എഴുതിക്കാൻ ഒരു തരം തൊലിക്കട്ടി തന്നെ അനിവാര്യമായിരുന്നു. അതിനു ഞാൻ കണ്ട പരിഹാരം മിക്ക പെൺകുട്ടികളും എഴുതുന്ന "നീ എന്നെ മറന്നാലും ഞാൻ നിന്നെ മറക്കില്ല'' എന്നെഴുതി അവളുടെ പേരും ഒപ്പും സ്വയം ചാർത്തുക എന്നതായിരുന്നു. പെൺകുട്ടികൾ ഈ ദശാസന്ധി എങ്ങനെ മറികടന്നു എന്ന് എനിക്കറിയില്ല.

ഇന്ന് ഇതൊക്കെ ഓർമ്മ വരാൻ കാരണം അരീക്കോട് പെരുമ്പറമ്പ് സ്ഥിതി ചെയ്യുന്ന ദേശസേവിനി വായനശാല സംഘടിപ്പിച്ച 'ഓട്ടോഗ്രാഫ്' എന്ന ഒരു പരിപാടിയാണ്. മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ലൈബ്രറിക്കുള്ള പാലക്കീഴ് പുരസ്കാരം നേടിയതിലൂടെ ലഭിച്ച തുക ഉപയോഗിച്ച് തദ്ദേശീയരായ എഴുത്ത് കാരുടെ കയ്യൊപ്പോട് കൂടിയ കൃതികൾക്ക് മാത്രമായി ഒരു ഷെൽഫ് ഒരുക്കുന്നതായിരുന്നു ഈ പ്രോഗാം. നാട്ടിലെ വിവിധതരം എഴുത്തുകാരെ ഒരു കുടക്കീഴിൽ അണി നിരത്തി ലൈബ്രറി ശാക്തീകരിക്കുന്ന പ്രസ്തുത പരിപാടി തികച്ചും വ്യത്യസ്തമായി.

നാട്ടിലെ എഴുത്തുകാർ തമ്മിൽ പരസ്പരം തിരിച്ചറിയാൻ ഈ പരിപാടി ഉപകാരപ്പെട്ടു. ഗ്രന്ഥശാലയിലൂടെ സ്വന്തം കൃതികൾ കൂടുതൽ വായനക്കാരിലേക്ക് എത്താനും ഈ ഉദ്യമം ഉപകരിക്കും എന്നത് എഴുത്ത്കാരനും ആവേശമാണ്. കുട്ടികൾക്ക് ഒരു പ്രചോദനം ആകും എന്ന് തോന്നിയതിനാൽ ഞാൻ എൻ്റെ ചെറിയ മകനെയും ഒപ്പം കൂട്ടിയിരുന്നു. പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോൾ 'ഞാനും ഒരു പുസ്തകം എഴുതും" എന്ന് നാലാം ക്ലാസുകാരനായ അവൻ പറഞ്ഞതിലൂടെ എൻ്റെ ഉദ്ദേശം സഫലമായി.

എല്ലാ എഴുത്തുകാർക്കും ദേശസേവിനിയുടെ ഒരു ഉപഹാരവും നൽകി. മാസത്തിലൊരിക്കൽ ഒരു എഴുത്തുകാരനുമായി സംവദിക്കുക എന്ന ഒരു ഭാവി പരിപാടിയും ഉദ്ദേശിക്കുന്നതായി സംഘാടകർ പറഞ്ഞു. പരിപാടിക്ക് സമാപനം കുറിച്ച് നടന്ന സമൂഹ നോമ്പ് തുറയും നാടിൻ്റെ ഐക്യം വിളിച്ചോതുന്നതായി.

ഇനിയും ഇത്തരം വ്യത്യസ്ത പരിപാടികൾക്കായി കാതോർക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Thursday, March 05, 2026

ടീം 87 SSC @ കാശ്മീർ - 4

ടീം 87 SSC @ കാശ്മീർ  - 3

അന്ന് രാത്രി പത്തരക്ക് ഞങ്ങൾക്ക് ഡൽഹിയിൽ നിന്നും ജമ്മുവിലേക്കുള്ള പോകേണ്ട ട്രെയിൻ റദ്ദാക്കിയിരിക്കുന്നു എന്നും റീഫണ്ട് കിട്ടാനായി കൗണ്ടറിൽ അപേക്ഷ നൽകണമെന്നും അറിയിച്ചുകൊണ്ടുള്ള മെസേജ് ആയിരുന്നു അത്.ബാക്കിയുള്ളവരെ അവിടെത്തന്നെ നിർത്തി ഞാനും ഗോവിന്ദനും കൗണ്ടറിലേക്ക് ഓടി.ഒരു ട്രെയിൻ റദ്ദാക്കിയാൽ അതിൽ സീറ്റ് റിസർവ് ചെയ്ത യാത്രക്കാർക്ക് റെയിൽവേ തന്നെ മറ്റെന്തെങ്കിലും സൗകര്യം ചെയ്തു കൊടുക്കും എന്നായിരുന്നു എൻ്റെ ധാരണ.കാരണം അതാണല്ലോ സാമാന്യ മര്യാദ.

കൗണ്ടറിൽ എത്തിയപ്പോൾ ഈ പ്രശ്‍നം പരിഹരിക്കേണ്ട കൗണ്ടർ അതേ ബിൽഡിംഗിന്റെ മറ്റേതോ ഭാഗത്താണെന്ന് പറഞ്ഞു.അതനുസരിച്ചു ഞങ്ങൾ അപ്പറഞ്ഞ കൗണ്ടറിൽ എത്തി.മെസേജ് കാണിച്ചപ്പോൾ ടിക്കറ്റ് കാൻസൽ ചെയ്യണമെന്നും മുഴുവൻ സംഖ്യയും റീഫണ്ട് ചെയ്യുമെന്നും കൗണ്ടർവാല പറഞ്ഞു.കാൻസൽ ചെയ്യാതെ അടുത്ത ട്രെയിനിലേക്ക് മാറ്റാൻ എന്തെങ്കിലും വകുപ്പ് ഉണ്ടോ എന്ന് ഞാൻ വെറുതെ ചോദിച്ചു.ട്രെയിൻ മൂന്ന് ദിവസം മുമ്പ് തന്നെ റദ്ദാക്കിയതാണെന്നും, അതിനാൽ കയ്യിലുള്ള ടിക്കറ്റ് കാൻസൽ ചെയ്ത ശേഷം ജനറൽ ടിക്കറ്റ് എടുത്ത് രാത്രി എട്ടരക്കുള്ള ട്രെയിനിൽ പോകാനുമായിരുന്നു അയാളുടെ നിർദ്ദേശം.

ഇയാൾ പറഞ്ഞത് സത്യമാണോ എന്നറിയാൻ എനിക്ക് ഒരാകാംക്ഷ തോന്നി.കാരണം ടിക്കറ്റ് കാൻസൽ ചെയ്ത് കഴിഞ്ഞാൽ പിന്നെ നമുക്ക് ഒരു അവകാശവാദവും ഉന്നയിക്കാൻ സാധ്യമല്ല.അതിനാൽ റെയിൽവേയിൽ ടിക്കറ്റ് ക്ലർക്ക് കം ടി.ടി.ആറും എൻ്റെ പഴയ എൻ.എസ്.എസ് വളണ്ടിയറും ആയ അമലിനെ വിളിച്ചു. അപ്പോഴാണ് നാട്ടിൽ നിന്നും പോസ്റ്റ് പെയ്‌ഡ്‌ ആക്കി പോന്ന ജിയോ കണക്ഷൻ വർക്ക് ചെയ്യുന്നില്ല എന്ന സത്യവും കൂടി മനസ്സിലാക്കിയത്.BSNL കണക്ഷൻ കൂടി ഉണ്ടായിരുന്നതിനാൽ അതിന്റെ പേരിലുള്ള ടെൻഷൻ തല്ക്കാലം ഒഴിവായെങ്കിലും അമലിനെ കിട്ടിയില്ല.അങ്ങനെ ആ ടിക്കറ്റ് മുഴുവൻ കാൻസൽ ചെയ്തു. റീഫണ്ട് നേരിട്ട് അക്കൗണ്ടിലേക്ക് വരും എന്ന മെസേജിൽ ഞങ്ങൾ തൃപ്തരായി.

ഈ വട്ടം കറക്കങ്ങൾ ഒന്നും അറിയാതെ ഞങ്ങളുടെ കൂടെയുള്ള ബാക്കി എട്ടു പേരും, നേരത്തെ തീരുമാനിച്ചിരുന്ന ഡൽഹിയിലെ ഒരു ചെറിയ കറക്കത്തിന് റെഡിയായി നിൽക്കുകയായിരുന്നു.പുതിയ ടിക്കറ്റ് എടുക്കാൻ മറ്റൊരു കൗണ്ടറിലേക്ക് നീങ്ങവേ റിസർവ്വ് ടിക്കറ്റ് തരാമെന്ന് പറഞ്ഞ് ചിലർ ഞങ്ങളെ സമീപിച്ചു.ഓഫർ എന്നെ കൊതിപ്പിച്ചെങ്കിലും ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് പ്രിൻറ് ചെയ്ത തരാനുള്ള സാദ്ധ്യത ഞാൻ മണത്തു.കൃത്യ സമയത്ത് തന്നെ അമലിന്റെ വിളി വന്നതിനാൽ ആ അപകടത്തിൽ നിന്ന് ഞങ്ങൾ രക്ഷപ്പെട്ടു. ടൂറിസ്റ്റു ബസ്സുകാരും പിന്നാലെ കൂടിയെങ്കിലും രണ്ടും കല്പിച്ച്  ഞങ്ങൾ ജനറൽ ടിക്കറ്റ് തന്നെ എടുത്തു.

മേൽ പൊല്ലാപ്പുകൾ എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം വൈകിയതിനാൽ ഇനി കറങ്ങാൻ പോകേണ്ട എന്ന് തീരുമാനമായി. ജമ്മുവിലേക്കുള്ള ട്രെയിൻ സെറായി റോഹില്ല സ്റ്റേഷനിൽ നിന്നായതിനാൽ ക്ളോക്ക് റൂമിൽ ഏൽപ്പിച്ച ലഗേജുകൾ എല്ലാം ഞങ്ങൾ തിരിച്ചെടുത്തു.ഏതാനും മണിക്കൂറുകൾക്ക്  മൊത്തം 510 രൂപ നൽകി.ഒരാൾക്ക് പത്ത് രൂപ നിരക്കിൽ നിസാമുദ്ദീനിൽ നിന്നും റോഹില്ലയിലേക്ക് കയറിയ ട്രെയിനിന്റെ കമ്പാർട്ട്മെന്റിൽ യാത്രക്കാരായി ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.വരാനിരിക്കുന്ന ഒരു തിരക്കിൻറെ മുന്നോടിയായുള്ള ശൂന്യതയായിരുന്നു അത് എന്ന് അപ്പോൾ മനസ്സിലായില്ല.

സെറായി റോഹില്ല സ്റ്റേഷനിൽ ട്രെയിൻ വരാനായി കാത്തിരിക്കെ കയ്യിൽ ഒരു വടിയും ചുണ്ടിൽ ഒരു വിസിലുമായി ഒരാൾ എന്നെ സമീപിച്ചു.ജമ്മുവിലേക്കാണ് എന്നറിഞ്ഞതോടെ സീറ്റ് റെഡിയാക്കി തരാം എന്നയാൾ പറഞ്ഞു.ഞങ്ങൾ പത്ത് പേര് ഉണ്ടെന്ന് പറഞ്ഞപ്പോൾ രണ്ടായിരം രൂപ അയാൾ ആവശ്യപ്പെട്ടു. സ്ലീപ്പർ തരമാകുമോ എന്ന ചോദ്യത്തിന് മറുപടി അയാൾ ഒരു ചിരിയിൽ ഒതുക്കി.ജനറൽ കമ്പാർട്ട്മെന്റിൽ ഞങ്ങൾ പത്ത് പേർക്കും സീറ്റ് ഒപ്പിച്ച് തരാം എന്നും സീറ്റിൽ ഇരുന്ന ശേഷം മാത്രം കാശ് നൽകിയാൽ മതി എന്നും പറഞ്ഞപ്പോൾ എനിക്ക് അതിഷ്ടപ്പെട്ടു.ആയിരം രൂപക്ക് അത് ഉറപ്പിക്കുക കൂടി ചെയ്തതോടെ അയാൾ ഞങ്ങളെ മറ്റൊരു സ്ഥലത്തേക്ക് ആനയിച്ചു.

ജനറൽ കമ്പാർട്ട്മെന്റ് കോച്ചിന്റെ പൊസിഷനിൽ ആയിരുന്നു ഞങ്ങൾ നിന്നിരുന്നത്.അങ്ങോട്ട് വരുന്ന മറ്റുള്ളവരെയും മുന്നോട്ട് കയറാൻ ശ്രമിക്കുന്നവരെയും മുഴുവൻ അയാൾ വിസിലടിച്ചും വടി കൊണ്ട് തെളിച്ചും അകറ്റി നിർത്തി.ഒരു ഐഡന്റിറ്റി കാർഡും ഇല്ലാത്ത അയാൾ, അത് വഴി കടന്നുപോയ പോലീസുകാരനോട് കുശലം പറഞ്ഞതും ഞാൻ ശ്രദ്ധിച്ചു. പതിയെ വന്ന വണ്ടിയിലേക്ക് യാത്രക്കാർ ഓടിക്കയറാൻ തുടങ്ങി.

പെട്ടെന്ന്,ആരും ശ്രദ്ധിക്കാത്ത ഒരു കോച്ചിന്റെ വാതിൽ തുറന്ന് അദ്ദേഹം അതിലേക്ക് ഓടിക്കയറി.അതൊരു പോലീസുകാരൻ തുറന്നു കൊടുത്തതാണോ എന്ന് എനിക്ക് സംശയമുണ്ട്.തൊട്ടടുത്തുള്ള കാബിൻ മുഴുവനായും കൈ വിരിച്ച് നിന്ന് അങ്ങോട്ട് വന്നവരെ തിരിച്ചുവിട്ട് ഞങ്ങളോട് വേഗം കയറി വരാൻ അയാൾ  ആവശ്യപ്പെട്ടു.ഇതിനിടയിൽ ലഗ്ഗേജ് റാക്കിൽ കയറിപ്പറ്റിയ രണ്ടു പേരെ അയാൾ എണീപ്പിച്ച് വിടുകയും ചെയ്തു.അങ്ങനെ പത്ത് പേരെയും ഒരു കാബിനിലെ പത്ത് സീറ്റിൽ ഇരുത്തി റാക്കിൽ ഞങ്ങളുടെ ലഗേജുകളും വച്ച ശേഷം അയാൾ എന്നെ നോക്കി.ആയിരം രൂപ ഞാൻ അയാൾക്ക് നൽകി.സീറ്റ് കിട്ടിയതോടെ ദുരിതം പ്രതീക്ഷിച്ച ആ യാത്ര സമാധാനപൂർണ്ണമായി.

അല്പം കഴിഞ്ഞ് തിരക്ക് ക്രമാതീതമാകാൻ തുടങ്ങി.ഞങ്ങളുടെ ലഗേജുകൾ മാറ്റണം എന്ന് ചിലർ വാദിച്ചു. അവസാനം ഒന്നിന് മുകളിൽ മറ്റൊന്ന് എന്ന രൂപത്തിൽ അട്ടിയിട്ട് ലഗ്ഗേജ് റാക്കിൽ പലരും സ്ഥാനമുറപ്പിച്ചു. നാല് പേർ ഇരിക്കുന്ന സീറ്റിലും ചിലർ മെല്ലെ മെല്ലെ തിരുകിക്കയറി.സീറ്റുകൾക്കിടയിലെ സ്ഥലവും നടക്കാനുള്ള സ്ഥലവും വാതിൽപടികളും ടോയ്‌ലെറ്റിന്റെ ഭാഗവും എല്ലാം ക്രമേണ ഇരിപ്പിടമായി മാറിയതോടെ ഇരുന്നിടത്ത് നിന്ന് എണീക്കാൻ പറ്റാത്ത അവസ്ഥയായി. അപ്പോഴാണ് നല്ല നിലയിൽ വേഷം ധരിച്ച സുന്ദരിയായ ഒരു യുവതി ഗോവിന്ദന്റെ അടുത്തേക്ക് വന്നത്.

"ഭയ്യാ...ധോടാ സീറ്റ് ...." 

പറഞ്ഞത് മനസ്സിലായില്ലെങ്കിലും അവിടെ ഇരിക്കാനുള്ള അപേക്ഷയാണെന്ന ധാരണയിൽ ബാക്കിയുള്ളവരെ ഒന്ന് തള്ളി ഗോവിന്ദൻ അവിടെ സ്ഥലമുണ്ടാക്കി.അപ്പുറം മാറി നിന്നിരുന്ന കറുത്ത് മെലിഞ്ഞ ഒരു വൃദ്ധയെ ആ യുവതി അവിടെ കൊണ്ടുപോയി ഇരുത്തി.ഗോവിന്ദന്റെ മനസ്സിലെ ലഡു ചിന്നഭിന്നമാകുന്നത് കണ്ട് ഞങ്ങളെല്ലാവരും ഊറിച്ചിരിച്ചു.വണ്ടി ഏതോ സ്റ്റേഷനിൽ എത്തിയപ്പോൾ യുവതി ഇറങ്ങിപ്പോയി,വൃദ്ധ ഗോവിന്ദനെ ചാരി ഉറങ്ങുകയും ചെയ്തു.നാരായണൻ അപ്പോൾ രണ്ട് പെൺ 'തലയിണ'കൾക്കിടയിൽ കുടുങ്ങി വീർപ്പുമുട്ടി.

ഇതിനിടയിൽ,വിൻഡോ സീറ്റിലിരുന്ന എൻറെയും ഫൈസലിന്റെയും ഇടയിലെ സ്ഥലത്ത് ഒരു പെൺകുട്ടി സ്ഥലം പിടിച്ചിരുന്നു.ഉറക്കം വന്നതോടെ അവൾ എന്റെ മടിയിലേക്ക് തല ചായ്ച്ചു.പിന്നീട് കുറെ നേരം ഫൈസലിന്റെ മടിയിലേക്കും തല ചായ്ച്ചുറങ്ങി.ഇടക്ക് അങ്ങോട്ടും ഇടക്ക് ഇങ്ങോട്ടും മാറി മാറി അവൾ ഉറങ്ങി.ഞങ്ങളുടെ കൂടെയുള്ള മറ്റുള്ളവർക്ക് അതോടെ ഉറക്കവും പോയി. 

ഡൽഹിയിൽ നിന്നും ജമ്മുവിലേക്കുള്ള അതൊരു യാത്ര തന്നെയായിരുന്നു. ജനറൽ കമ്പാർട്ട്മെൻ്റിലെ ഇരുന്നുള്ള യാത്ര ആണെങ്കിലും ഞാൻ അത്യാവശ്യം നന്നായി തന്നെ ഉറങ്ങി. പുറം കാഴ്ചകൾ ഒന്നും തന്നെ കാണാൻ സാധിക്കാത്തതും ഉറക്കത്തിന് ആക്കം കൂട്ടി. രാവിലെ എട്ടര മണിയോടെ ഞങ്ങൾ കത്രയിൽ എത്തി. വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് വരുന്നവരുടെയും പോകുന്നവരുടെയും ശബ്ദകോലാഹലങ്ങൾ കൊണ്ട് മുഖരിതമായിരുന്നു റെയിൽവേ സ്റ്റേഷൻ. കുളിയും ഭക്ഷണവും കഴിഞ്ഞ ശേഷം അടുത്ത ട്രെയിനും കാത്ത് ഞങ്ങളും അതിൽ അലിഞ്ഞു ചേർന്നു.

Next : വന്ദേഭാരതിലെ കന്നിയാത്ര