2026 ൽ നാട്ടിലെ മാവുകൾ മുഴുവൻ പൂത്തുലഞ്ഞ കൂട്ടത്തിൽ എൻ്റെ വീട്ടിലെ "പ്രായപൂർത്തിയായ" മൂന്ന് മാവുകളിലും പൂക്കൾ അസാധാരണമാം വിധം നിറഞ്ഞു. പൂത്തുലഞ്ഞ് നിൽക്കുന്ന മാവ് മൂന്നും മുറ്റത്ത് തന്നെയായതിനാൽ വീട്ടിൽ വരുന്നവർക്കും വഴിപോക്കർക്കും എല്ലാം അത് കണ്ണിന് കുളിർമ പകർന്നു. മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്ന ചൊല്ല് എൻ്റെ മനസ്സിലുള്ളതിനാൽ പതിവിൽ കവിഞ്ഞ പ്രതീക്ഷകൾ ഒന്നും ഞാൻ നൽകിയില്ല. വഴിപോക്കർ നൽകിയിരുന്നോ ഇല്ലേ എന്ന് എനിക്കറിയുകയുമില്ല.
ഉണ്ണി മാങ്ങകളും പിന്നാലെ കണ്ണിമാങ്ങകളും സുലഭമായി പിടിച്ചതോടെ എൻ്റെ മനസ്സിൽ സന്തോഷം ഇരട്ടിയായി.കുറെ എണ്ണം വീണു പോയപ്പോഴും അവയെല്ലാം അച്ചാറാക്കാനായി ഞാൻ ഉപ്പിലിട്ട് സൂക്ഷിച്ചു. അതിനാൽ മാങ്ങയെല്ലാം വീണു പോയി എന്ന സങ്കടവും ഇല്ലാതായി. മാവിൽ ബാക്കിയായവ വളർന്ന് വലുതായി കുല കുലയായി തൂങ്ങിയപ്പോൾ മനസ്സിൽ സന്തോഷത്തിൻ്റെ ഒരായിരം ലഡുകൾ പൊട്ടി. ഇത്തവണത്തെ മാമ്പഴക്കാലം കോളടിച്ചു എന്ന് ഏകദേശം ഉറപ്പിച്ചു. മൂന്നും വ്യത്യസ്ത തരം മാവുകൾ ആയതിനാൽ രുചി വൈവിധ്യം എൻ്റെ നാവിൽ നിറഞ്ഞാടി.
വയസ്സ് അമ്പത്തിഅഞ്ചിനോട് അടുത്തെങ്കിലും മാവിൽ തൂങ്ങിയാടുന്ന മാങ്ങകൾ എന്നെ പല പ്രാവശ്യം മാവിൽ കയറ്റി. നൂറ് രൂപയുടെ വല വാങ്ങി സ്വയം കെട്ടിയുണ്ടാക്കിയ തോട്ടി ഉപയോഗിച്ച് മാങ്ങകൾ സുരക്ഷിതമായി പറിച്ചെടുത്തു. ചില സമയത്ത് മക്കളും മറ്റു ചിലപ്പോൾ ഭാര്യയും എന്നെ മാങ്ങ പറിക്കാൻ സഹായിച്ചു. ചില ദിവസങ്ങളിൽ ഒറ്റക്ക് തന്നെ എല്ലാം നിർവ്വഹിച്ചു.
കുട്ട നിറയെ മാങ്ങ കിട്ടിയപ്പോൾ ഞാനംഗമായ എല്ലാ കൃഷിഗ്രൂപ്പുകളിലും അത് പോസ്റ്റ് ചെയ്തു.എൻ്റെ ഫേസ് ബുക്ക് സ്റ്റോറികളിലും മാങ്ങ നിറഞ്ഞു നിന്നു. ഇന്നലെയും, എന്നെ കല്യാണവേദിയിൽ കണ്ട ഒരാൾ ആദ്യം ചോദിച്ചത് മാങ്ങ കഴിഞ്ഞോ എന്നാണ്! ആദ്യമാദ്യം പറിച്ച മാങ്ങകൾ അയൽവാസികൾക്കും ബന്ധുക്കൾക്കും വീട്ടിൽ വന്നവർക്കും നൽകി. ആവശ്യത്തിനുള്ളത് ഞങ്ങളും എടുത്തു. പിന്നീട് പറിച്ചതിൽ നിന്ന് സുഹൃത്തുക്കൾക്കും നൽകി. അതോടെ എൻ്റെ മാങ്ങകൾ പഞ്ചായത്ത് അതിർത്തി കടന്നു. എഫ്ബി സ്റ്റോറി കണ്ട് ആവശ്യപ്പെട്ടവർക്കും നൽകിയതോടെ മാങ്ങ ജില്ലയും സംസ്ഥാനവും വിട്ടു. എൻ്റെ സഹപാഠികളിൽ ഒരാൾ ഞാൻ കൊടുത്ത മാങ്ങ വിദേശത്തുള്ള മകൾക്ക് അയച്ചതോടെ എൻ്റെ മാങ്ങകൾ രാജ്യാത്തിർത്തിയും പിന്നിട്ടു.
ഇതിനിടയിൽ ഫേസ്ബുക്ക് ഗ്രൂപ്പിൽ നിന്നോ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നോ എന്നറിയില്ല, എൻ്റെ പോസ്റ്റുകൾ കണ്ട ഒരാൾ അയാളുടെ വീട്ടിലെ മാങ്ങയുടെ ഒരു ഫോട്ടോ അയച്ചു തന്നു. പ്രസ്തുത മാങ്ങ ഏതാണെന്ന് പറഞ്ഞ് തരണമെന്ന് അഭ്യർത്ഥിച്ചു. മാങ്ങയുടെ ചിത്രമോ മാവിൻ്റെ ഇലയോ കണ്ടാൽ ഇനം തിരിച്ചറിയുന്ന എൻ്റെ സുഹൃത്ത് മുജീബ് റഹ്മാന് ഞാനത് അയച്ചു കൊടുത്തു. ഉടൻ കാര്യകാരണ വിശദീകരണ സഹിതം മറുപടിയും കിട്ടി. ഞാനത് ചോദ്യകർത്താവിന് അയച്ചു കൊടുത്തു.
മാങ്ങയുടെ പേരും വിശദീകരണവും അദ്ദേഹത്തിന് തൃപ്തിയായി. വാട്സാപ്പിലൂടെയും മെസഞ്ചറിലൂടെയും അദ്ദേഹം അത് പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു. സൊ, ഞാൻ അദ്ദേഹത്തെ ഒന്ന് പരിചയപ്പെടാം എന്ന് കരുതി. മെൽവിൻ കോശി എന്നാണ് പേരെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും ഐ.എസ്.ആർ.ഒ യിൽ സയൻ്റിസ്റ്റ് ആണെന്നും അറിഞ്ഞതോടെ എൻ്റെ ഉള്ളിലുണ്ടായിരുന്ന പഴയ ഒരാഗ്രഹം വീണ്ടും മുളപൊട്ടി.
എട്ടാം ക്ലാസ്സ് മുതൽ പഠിച്ച് തുടങ്ങിയ ഭൗതിക ശാസ്ത്രം ഞാൻ നിർത്തിയത് അതിൻ്റെ ബിരുദാനന്തര ബിരുദം കൂടി നേടിയ ശേഷമാണ്. പിന്നീട് ട്യൂഷൻ എടുത്ത് കുറെ പേരെ പഠിപ്പിക്കുകയും ചെയ്തു. അന്ന് പഠിച്ചതും പഠിപ്പിച്ചതുമായ നിരവധി ശാസ്ത്ര തത്വങ്ങളുടെയും സത്യങ്ങളുടെയും പ്രായോഗവല്ക്കരണം നേരിട്ട് കാണാൻ പറ്റുന്ന കേന്ദ്രമാണ് തുമ്പയിലെ വിക്രം സാരാഭായ് സ്പേസ് സെൻ്റർ. ഐ.എസ്.ആർ.ഒ യുടെ കീഴിലുള്ള ഈ സ്ഥാപനം സന്ദർശിക്കുക എന്നത് എൻ്റെ ഒരഭിലാഷമായിരുന്നു. ഞാനത് അദ്ദേഹത്തെ അറിയിച്ചു. എല്ലാ മാസത്തിലെയും മൂന്നാമത്തെ ബുധനാഴ്ച ചെറിയ റോക്കറ്റുകളുടെ വിക്ഷേപണം നടത്താറുണ്ടെന്നും അതും സ്പേസ് മ്യൂസിയവും കാണാമെന്നും അദ്ദേഹത്തിൽ നിന്ന് ഞാനറിഞ്ഞു.
മാങ്ങയെപ്പറ്റി വിശദീകരണം നൽകിയ മുജീബിനോട് കാര്യം പറഞ്ഞപ്പോൾ ഈ മാസം തന്നെ പോകാം എന്ന് അവൻ പറഞ്ഞു. താല്പര്യമുള്ളവരെ ക്ഷണിച്ചു കൊണ്ട് പത്താം ക്ലാസ്സ് കൂട്ടായ്മയിൽ ഒരു പോസ്റ്റിട്ടു. സയൻസിനെ അടപടലം പത്താം ക്ലാസിൽ ഉപേക്ഷിച്ച് പോന്ന ഗോവിന്ദനും നാരായണനും പിന്നെ ജാഫറും യാത്രക്ക് തയ്യാറായി. അങ്ങനെ ഒരു മാങ്ങ കാരണം ഞങ്ങളുടെ എസ്.എസ്.സി ടീം വി.എസ്.എസ്.സി യിൽ എത്തി.
(തുടരും...)










