Pages

Thursday, July 30, 2026

എംബാപ്പെ

"വേൾഡ് കപ്പിന്റെ ആരവം തൽക്കാലം നിലക്കുമ്പോൾ ഒരു കാര്യം വ്യക്തമാവുന്നു.ഇന്ന് മെസ്സിയുടെ പേരിലുള്ള സകല റിക്കാർഡുകളും താമസിയാതെ എംബാപ്പെ സ്വന്തം പേരിലാക്കും. പത്തൊമ്പതാം വയസ്സിൽ റഷ്യയിൽ തുടങ്ങിയ ആ പട്ടാഭിഷേകം ഖത്തറിലും തുടർന്നു.ഇനി മെക്സിക്കോയിലും തുടരും, ഇൻഷാ അല്ലാഹ്"

2022ൽ ഖത്തറിൽ മെസ്സിയും സംഘവും നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസിനെ തോൽപിച്ച് വിശ്വവിജയം കൈവരിച്ചപ്പോൾ എഴുതിയ ബ്ലോഗ് പോസ്റ്റിന്റെ  അവസാന വരികളാണ് ഇത്.

2018 ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇഷ്ട ടീമേതെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. സ്ഥിരമായി ഒരു ടീമിനെ ഇഷ്ടപ്പെടാത്ത ഞാൻ ആ വർഷം ഫ്രാൻസിനെയാണ് തെരഞ്ഞടുത്തത്. അക്കാലത്തെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ പോൾ പോഗ്ബയോടുള്ള ആദരവ് കാരണമായിരുന്നു ആ തെരഞ്ഞെടുപ്പ്. പെരിന്തൽമണ്ണയിൽ ഒരു പള്ളിയിലെ ജുമുഅ ഖുതുബയിലൂടെയാണ് പോഗ്ബയെ ഞാൻ അറിഞ്ഞത്. അദ്ദേഹവും മറ്റ് നിരവധി സെലിബ്രിറ്റികളും ഇസ്‌ലാം മതം സ്വീകരിച്ചതിൻ്റെയും പാശ്ചാത്യലോകത്ത് ഇസ്‌ലാം മതം പ്രചരിക്കുന്നതിൻ്റെയും വിവരണമായിരുന്നു അന്നത്തെ ഖുതുബ.

അന്ന് ഫൈനലിൽ ക്രൊയേഷ്യയെ 4 - 2 ന് തോൽപിച്ച് ഫ്രാൻസ് രണ്ടാം തവണ വിശ്വകിരീടം ഉയർത്തി. ഫൈനലിൽ പോൾ പോഗ്‌ബ ഒരു ഗോളടിക്കുകയും ചെയ്തു. പക്ഷേ, ഫൈനൽ മത്സരത്തിൽ മിന്നൽപ്പിണർ പോലെ എതിർ ഗോൾമുഖം നിരന്തരം പിടിച്ചു കുലുക്കുകയും ഒരു ഗോൾ നേടുകയും ചെയ്ത പത്തൊമ്പത്കാരനായ കിലിയൻ എംബാപ്പെ എന്ന കളിക്കാരനെയാണ് എനിക്ക് ഇഷ്‌ടപ്പെട്ടത്. എതിർടീമിലെ കളിക്കാരെ ഡ്രിബിൾ ചെയ്തുള്ള ആ ഓട്ടത്തിൻ്റെ വേഗവും ശക്തിയും കണ്ട് ഒരു വേള ഞാൻ ബെൻ ജോൺസണെ അനുസ്മരിച്ചു. അത്തരം ഒരു ദയനീയ പതനം ഇദ്ദേഹത്തിന് ഉണ്ടാകാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. ഫൈനലിലേതടക്കം ആ ലോകകപ്പിൽ നാല് ഗോളുകളടിച്ച എംബാപ്പെ മികച്ച കൗമാര താരം എന്ന അവാർഡും നേടി. സമകാലിക ഫുട്ബാളിലെ രാജാക്കന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഇതുവരെ നേടിയിട്ടില്ലാത്ത ഒരു അവാർഡ് എന്നതിലുപരി ലോക ഫുട്ബാളിൽ ഒരു പുതിയ താരത്തിൻ്റെ ഉദയം കൂടിയായിരുന്നു അത്.

2022 ഖത്തർ ലോകകപ്പിലാണ് ഫ്രാൻസിൻ്റെ കളികൾ ഞാൻ മുഴുവനായി കാണാനിരുന്നത്. ആ വർഷം എൻ്റെ ഇഷ്ട ടീം ഫ്രാൻസായിരുന്നില്ല. പക്ഷേ, പന്തും കൊണ്ട് എംബാപ്പെ നടത്തുന്ന കുതിപ്പ് അതി മനോഹരമായ കാഴ്ചയായിരുന്നു. മറ്റു പല കളിക്കാരെയും പോലെ അനാവശ്യ ഫൗൾ അപ്പീലുകളും അദ്ദേഹം ഉയർത്തുന്നത് കണ്ടിരുന്നില്ല. എംബാപ്പെയുടെ ചുമലിലേറി ഫ്രാൻസ് തുടർച്ചയായി രണ്ടാം തവണയും ഫൈനലിൽ എത്തി. കൈവിട്ട് പോയി എന്ന് തോന്നിയ ഫൈനലിൽ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് മെസ്സി നേതൃത്വം നൽകിയ അർജൻ്റീനയെ വിറപ്പിച്ചു നിർത്തി. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ ഒരു കാവ്യനീതി പോലെ ലോക ഫുട്ബോളിലെ രാജകുമാരൻ ലയണൽ മെസ്സി വിശ്വകിരീടം ഉയർത്തി.1966 ന് ശേഷം ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ പിറന്ന ഹാട്രിക് ആയിരുന്നു എംബാപ്പയുടേത്. എട്ട് ഗോളുകൾ സ്‌കോർ ചെയ്ത എംബാപ്പെ ആദ്യമായി ഗോൾഡൻ ബൂട്ട് അവാർഡും കരസ്ഥമാക്കി. മെസ്സിക്കും ക്രിസ്റ്റ്യാനോക്കും ഇതുവരെ കിട്ടാത്ത മറ്റൊരു അവാർഡ് കൂടി എംബാപ്പെ കരസ്ഥമാക്കി.

2026 ലോകകപ്പിൽ ആര് ജേതാവാകും എന്ന് മക്കൾ എന്നോട് ചോദിച്ചു. ക്രിസ്റ്റ്യാനോ ലോകകപ്പ് ഉയർത്തുന്നത് കാണണം എന്നാണ് എൻ്റെ ആഗ്രഹമെന്നും ഫ്രാൻസിനെ ആര് തോൽപിക്കുന്നുവോ അവർ ലോകജേതാക്കളാകും എന്നും ഞാൻ പറഞ്ഞു. ഫ്രാൻസ് തോൽവി അറിയാതെ സെമിഫൈനൽ വരെ എത്തി. സെമി ഫൈനലിൽ സ്പെയിനിൻ്റെ മുന്നിൽ മുട്ടുകുത്തി. ഫൈനലിൽ അർജൻ്റീനയെ തോൽപിച്ച് സ്പെയിൻ ജേതാക്കളായപ്പോൾ എൻ്റെ പ്രവചനം പുലർന്നു. എംബാപ്പെയും മെസ്സിയും ഇഞ്ചോടിഞ്ച് പോരാടിയ ഗോൾഡൻ ബൂട്ട് അവാർഡിൽ പത്ത് ഗോളോടെ എംബാപ്പെ തന്നെ മുത്തമിട്ടു.ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരാൾക്ക് രണ്ട് തവണ ഗോൾഡൻ ബൂട്ട് അവാർഡ് ലഭിക്കുന്നത്.

2026 ലോകകപ്പ് വരെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ജർമ്മനിയുടെ മിറോസോവ് ക്ലോസെ ആയിരുന്നു.2002 മുതൽ 2014 വരെ നാല് ലോകകപ്പുകളിലെ ഇരുപത്തിനാല് മത്സരങ്ങളിൽ നിന്ന് പതിനാറ് ഗോളുകളാണ് ക്ലോസെ നേടിയത്. 2026 ൽ ആറാം തവണയും ലോകകപ്പിൽ ബൂട്ട് കെട്ടിയ മെസ്സി എട്ട് ഗോളുകൾ കൂടി നേടി മൊത്തം ലോകകപ്പ് ഗോളുകളുടെ  എണ്ണം ഇരുപത്തി ഒന്നാക്കി ക്ലോസെയുടെ റെക്കോർഡ് മറികടന്നു.2006 മുതൽ 2026 വരെയുള്ള മുപ്പത്തി നാല് മത്സരങ്ങളിൽ നിന്നായിരുന്നു മെസ്സിയുടെ ഈ റെക്കാർഡ് നേട്ടം. പക്ഷേ ഇരുപത്തിയേഴ് ദിവസം മാത്രമേ ആ റിക്കാർഡിന് ആയുസ്സുണ്ടായിരുന്നുള്ളൂ, 2018 മുതൽ 2026 വരെയുള്ള മൂന്ന് ലോകകപ്പുകളിലായി വെറും ഇരുപത്തിരണ്ട് മത്സരങ്ങളിൽ നിന്ന് ഇരുപത്തിരണ്ട് ഗോളുകൾ നേടി എംബാപ്പെ ആ റിക്കാർഡ് തകർത്തു 

എംബാപ്പെക്ക് ഇപ്പോൾ ഇരുപത്തിഏഴ് വയസ്സാണ് പ്രായം. ഇനിയും മൂന്ന് ലോകകപ്പുകളിൽ കൂടി പന്ത് തട്ടാൻ സാദ്ധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ലോക ഫുട്ബോളിൽ ഒരു പുതിയ താരോദയം ഉണ്ടാകുന്നത് വരെ എംബാപ്പെയുടെ ഈ റിക്കാർഡുകൾ ഒന്നും തന്നെ തകരാൻ സാദ്ധ്യതയില്ല. മെസ്സിയും റൊണാൾഡോയും  അടക്കി വാണ പല റെക്കോർഡുകളും, ഫ്രാൻസിൻ്റെ എക്കാലത്തെയും ടോപ്പ് സ്കോറർ ആയ കിലിയൻ എംബാപ്പെ കൈയടക്കും എന്ന് തീർച്ചയാണ്.

Monday, July 27, 2026

ഒരു സീതപ്പഴച്ചെടിയുടെ കഥ

2011 മാർച്ച് 18 ന് എൻ്റെ മൂന്നാമത്തെ മകൾ ലൂനക്ക് ഒരു വയസ്സ് തികഞ്ഞു. സാധാരണയായി വീട്ടിലെ വിശേഷ ദിവസങ്ങളിൽ ചെയ്യുന്ന പോലെ അന്നും  മുറ്റത്ത് ഒരു ഫലവൃക്ഷത്തൈ നടാൻ ഞാൻ തീരുമാനിച്ചിരുന്നു. ഒരു വയസ്സായ മോളുടെ കയ്യിൽ ഞാൻ ഒരു സീതപ്പഴത്തിൻ്റെ തൈ നൽകി. ഒരു കളിക്കോപ്പ് കയ്യിൽ കിട്ടിയ മുഖഭാവമല്ല അന്ന് അവളുടെ മുഖത്ത് ഞാൻ ദർശിച്ചത്. ലൂന മോളും അവളുടെ മൂത്തവർ രണ്ട് പേരും ചേർന്ന് ആ തൈ, വീട്ടിലേക്കുള്ള വഴിയരികിൽ നട്ടു.

ലൂന മോൾക്ക് അഞ്ച് വയസ്സ് തികഞ്ഞപ്പോൾ പ്രസ്തുത സീതപ്പഴച്ചെടി പൂവിട്ട് തുടങ്ങി. ധാരാളം പൂക്കളുണ്ടായിട്ടും ആദ്യ വർഷം പത്തോളം കായകളാണുണ്ടായത്. കാലക്രമേണ പഴങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. അതോടെ വവ്വാലുകളും സ്ഥിരമായി പഴം തിന്നാൻ വന്ന് തുടങ്ങി. വവ്വാലുകൾ തിന്നിട്ട പഴങ്ങളുടെ അവശിഷ്ടങ്ങൾ വീണ് വഴി വൃത്തികേടാകാനും തുടങ്ങി.

മോൾ ആദ്യമായി ഈ ഭൂമിയിൽ നട്ട മരമായതിനാൽ അവൾക്ക് അതിനോട് വൈകാരികമായ ഒരു അടുപ്പം കൂടിയുണ്ടായിരുന്നു. എൻ്റെ ബർത്ത് ഡേ മരം എന്ന് സന്തോഷത്തോടെ അവൾ കൂട്ടുകാർക്ക് ആ ചെടിയെ പരിചയപ്പെടുത്തി കൊടുത്തു. അതിനാൽ അത് വെട്ടി ഒഴിവാക്കാനും ഞങ്ങൾക്ക് സാധിച്ചില്ല.പഴങ്ങളിൽ മീലി ബഗ് കൂടി നിറഞ്ഞതോടെ മറ്റു ചെടികൾക്കും അത് ഭീഷണിയായി.അവസാനം,മൂത്ത മകളുടെ വിവാഹത്തോടനുബന്ധിച്ച് മുറ്റം നന്നാക്കിയപ്പോൾ പ്രസ്തുത സീതപ്പഴ മരവും ഒഴിവാക്കേണ്ടി വന്നു. ലൂന മോളുടെ പതിനഞ്ചാം ബർത്ത് ഡേയുടെ പിറ്റേന്നായിരുന്നു അത്. 

ബർത്ത് ഡേ മരം പോയത് ലൂന മോളെ സങ്കടത്തിലാക്കി. ഏത് നിമിഷവും ആ മരം വെട്ടിമാറ്റപ്പെടാം എന്നതിനാൽ ഞാനതിൻ്റെ തൈകൾ റെഡിയാക്കി വെച്ചിരുന്നു. പോയ മരത്തിന് പകരം വീടിൻ്റെ സമീപത്ത് തന്നെ മറ്റൊരു സ്ഥലത്ത് പുതിയ തൈ നടാം എന്ന് ഞാൻ അവൾക്ക് ഉറപ്പ് നൽകി. അങ്ങനെ അവളുടെ പതിനേഴാം ബർത്ത് ഡേയിൽ തൈ വയ്ക്കാം എന്ന് തീരുമാനിച്ചു. പക്ഷേ, കഠിനമായ വേനൽ കാരണം ആ സമയത്ത് തൈ വയ്ക്കുന്നത് ഉചിതമല്ല എന്ന് തോന്നി. വേനൽ കാലം മാറി മഴക്കാലം വന്നതോടെ അവൾക്ക് കൊടുത്ത വാക്ക് ഞാൻ പാലിച്ചു.

ലൂനമോൾ നട്ട സീതപ്പഴത്തൈക്ക് പുറമെ ഞാനും രണ്ടെണ്ണം നട്ടു. അങ്ങനെ നഷ്‌ടപ്പെട്ട ഒന്നിന് പകരം മൂന്ന് തൈകൾ പറമ്പിൽ  അതിവേഗം വളർന്ന് വരുന്നു. അങ്ങനെ വീടിന് ചുറ്റുമുള്ള ഇരുപത്തി അഞ്ചോളം വൃക്ഷങ്ങളുടെ കൂട്ടത്തിലേക്ക് സീതപ്പഴച്ചെടി വീണ്ടും ചേർന്നു. വീട്ടിലെ വിശേഷ ദിവസങ്ങൾ ഒരു ഫലവൃക്ഷത്തൈ നട്ട് ഭൂമിക്ക് തണലേകുക. മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷം വിഷം തീണ്ടാത്ത പഴങ്ങൾ നമ്മുടെ മുറ്റത്ത് നിന്ന് തന്നെ പറിച്ച് തിന്നാം.

Friday, July 24, 2026

ഡൽഹിയിൽ ... ( ടീം 87 SSC @ കാശ്മീർ - 22)

 ടീം 87 SSC @ കാശ്മീർ - 21

രാവിലെ പത്ത് മണിയോടെ ഞങ്ങൾ ന്യൂഡൽഹിയിൽ വണ്ടിയിറങ്ങി. യാത്രയിൽ കൊറിക്കാനും തിന്നാനും കൊണ്ടു വന്നിരുന്ന പല സാധനങ്ങളും അപ്പോഴും ബാക്കിയായിരുന്നു. അവലോസ് പൊടി പോലെ ദീർഘകാലം ഉപയോഗിക്കാവുന്നവയും അണ്ടിപ്പരിപ്പും ബദാമും എല്ലാം അതിൽ ഉണ്ടായിരുന്നു. ഡൽഹിയിലുണ്ടായിരുന്ന എൻ്റെ രണ്ടാമത്തെ മകളെ റെയിൽവേ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി അതെല്ലാം അവൾക്ക് കൊടുത്തൊഴിവാക്കി.

രാത്രി പത്തര മണിക്ക് ഹസ്രത്ത് നിസാമുദ്ദീനിൽ നിന്നായിരുന്നു ഞങ്ങൾക്ക് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടത്.ന്യൂ ഡെൽഹി സ്റ്റേഷനിൽ നിന്ന്  നിസാമുദ്ദീനിലെത്താൻ ഏറ്റവും എളുപ്പവും ചെലവ് കുറഞ്ഞതുമായ മാർഗ്ഗം ലോക്കൽ ട്രെയിൻ ആണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. നിസാമുദ്ദീനിലേക്ക്  അപ്പോൾ ട്രെയിൻ ഉണ്ട് എന്ന വിവരം കിട്ടിയതിനാൽ പത്ത് രൂപ ടിക്കറ്റെടുത്ത് ഞങ്ങൾ കാത്തിരുന്നു. പറഞ്ഞ സമയത്ത് തന്നെ ട്രെയിൻ എത്തി. യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ ട്രെയിനിൻ്റെ വിൻഡോ ഷട്ടറുകൾ മുഴുവൻ താഴ്ത്തി. പത്ത് മിനുട്ടോളം ആ ട്രെയിൻ പോകും എന്ന് കരുതി ഞങ്ങൾ നിന്നു. ബട്ട്, ഒരു പ്രതീക്ഷക്കും വകയില്ലാതെ ആ കാത്തിരിപ്പ് നീണ്ടപ്പോൾ ഞങ്ങൾ പുറത്തിറങ്ങി ടാക്സി പിടിച്ച് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തി.

പതിവ് പോലെ എ.സി വെയ്റ്റിംഗ് ഹാളിൽ കയറി എല്ലാവരും ഫ്രഷായി.നിസാമുദ്ദീൻ ദർഗ്ഗക്കടുത്ത് നല്ല ഭക്ഷണം കിട്ടും എന്ന് ഫൈസൽ പറഞ്ഞതനുസരിച്ച് ആദ്യം ദർഗ്ഗയിൽ തന്നെ പോകാമെന്ന് തീരുമാനിച്ചു. ലഗേജുകൾ മുഴുവൻ ക്ലോക്ക് റൂമിൽ ഏല്പിച്ച് രണ്ട് ടാക്സികളിലായി ഞങ്ങൾ നിസാമുദ്ദീൻ ദർഗ്ഗയിലെത്തി. ഇൻ്റർനെറ്റിൽ കണ്ട ഹോട്ടൽ തിരക്കി നടന്നെങ്കിലും കണ്ടില്ല. ദർഗ്ഗ കണ്ട് ഹുമയൂൺ ടോംബിലേക്ക് പോകുമ്പോൾ അവിടെ നോക്കാം എന്ന് ഞാൻ പറഞ്ഞെങ്കിലും ദർഗ്ഗക്കടുത്തുള്ള അസംഖ്യം തട്ടുകടകളിലെ പൂരിയും ചന്ന മസാലയും കണ്ടപ്പോൾ പലരുടെയും കൺട്രോൾ പോയി. അതിനാൽ ഒരു കടയിൽ കയറി ഞങ്ങളും പശിയടക്കി. കാലിനെ ഇക്കിളിപ്പെടുത്തി ഓടുന്ന എലികളിൽ നിന്നും രക്ഷപ്പെടാൻ കാല് അൽപം പൊക്കിയാണ് ഞാനിരുന്നിരുന്നത്.

ദർഗ്ഗാ സന്ദർശനത്തിലും പൂമൂടലിലും അവിടെ വച്ചുള്ള പ്രാർത്ഥനയിലും എനിക്ക് വിശ്വാസമില്ല.ദർഗ്ഗ കാണുന്നതിനപ്പുറം അവിടെ ഉണ്ടെന്ന് പറയപ്പെടുന്ന സ്റ്റെപ്പ് വെൽ കാണുക എന്നതായിരുന്നു എൻ്റെ ഉദ്ദേശ്യം. ഭക്ഷണ ശേഷം ഞങ്ങൾ എല്ലാവരും ദർഗ്ഗയിലെത്തി. അമീർ ഖുസ്രുവിൻ്റെയും നിസാമുദ്ദീൻ ഔലിയയുടെയും മഖാമുകളും അവിടെ നടന്ന് കൊണ്ടിരിക്കുന്ന വിവിധ ചടങ്ങുകളും എല്ലാവരും നിരീക്ഷിച്ചു. സ്റ്റെപ്പ് വെല്ലിനെപ്പറ്റി ഞാൻ അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിക്കാത്തതിനാൽ ഇത്തവണയും അത് കാണാനായില്ല.

ഹസ്രത്ത് നിസാമുദ്ദീൻ ദർഗ്ഗ സന്ദർശിച്ച ശേഷം ഒരു വിളിപ്പാടകലെയുള്ള ഹുമയൂൺ ടോമ്പിലേക്ക് ഞങ്ങൾ നടന്നു.ഈ വർഷം മൂന്നാമത്തെ തവണയായിരുന്നു ഞാൻ ഇവിടെ എത്തുന്നത്. അതിനാൽ കാണേണ്ട നിർമ്മിതികൾ മാത്രം കാണുക എന്നതായിരുന്നു എൻ്റെ തീരുമാനം. ഈസാ ഖാൻ്റെ ശവകുടീരമാണ് ആദ്യം ഞങ്ങൾ സന്ദർശിച്ചത്.ശേഷം പ്രധാന ആകർഷണ കേന്ദ്രമായ ഹുമയൂൺ ടോമ്പിലേക്കും നീങ്ങി. 

കാശ്മീരിൽ നിന്നും ഡൽഹിയിൽ എത്തിയത് മുതൽ കാലാവസ്ഥയിലുള്ള മാറ്റം ഞങ്ങൾ ശരിക്കും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ചൂട് കാരണം എല്ലാവരും പെട്ടെന്ന് തളർന്നു. ഹുമയൂൺ ടോമ്പിലെ ഹുമയൂണിൻ്റെയും മറ്റുള്ളവരുടെയും മഖ്‌ബറകൾ പെട്ടെന്ന് കണ്ട് തീർത്ത് ഞങ്ങൾ തിരിച്ചിറങ്ങി.

ഭൂരിപക്ഷാഭിപ്രായ പ്രകാരം അടുത്തത് ഇന്ത്യാ ഗേറ്റിലേക്ക് പോകാം എന്ന് തീരുമാനിച്ചു. വഴിയോരത്തെ സർബത്ത് കടക്കാരൻ പറഞ്ഞു തന്ന ബസ് നമ്പർ നോക്കിത്തന്നെ ഞങ്ങൾ കയറി. ഡൽഹിയിലെ സ്ത്രീ സൗജന്യയാത്ര ഒന്നാസ്വദിക്കണം എന്ന നിഷിയുടെ ആഗ്രഹവും അതോടെ സഫലമായി. ഇന്ത്യാ ഗേറ്റിലേക്ക് പോകാൻ കിസാൻ ഭവൻ സ്റ്റോപ്പിൽ ഇറങ്ങണം എന്ന് കണ്ടക്ടർ പറഞ്ഞു തന്നു. സ്ഥലം എത്തുമ്പോൾ പറയണം എന്ന് ഞാൻ അങ്ങോട്ടും പറഞ്ഞു. ഞങ്ങളെ കൂടാതെ രണ്ടോ മൂന്നോ യാത്രക്കാർ മാത്രമേ ബസ്സിൽ ഉണ്ടായിരുന്നുള്ളൂ.

അല്പം കൂടി മുന്നോട്ട് പോയ ശേഷം ഡ്രൈവർക്ക് ഒരു അക്കിടി പറ്റി. ഇടത്തോട്ട് തിരിയേണ്ടിടത്ത് ബസ് നേരെ വിട്ടു. ഇനി എങ്ങനെ യഥാർത്ഥ റൂട്ട് പിടിക്കണം എന്ന് ഡ്രൈവർക്കും കണ്ടക്ടർക്കും പിന്നെ ഒരു പിടിയും കിട്ടിയില്ല. അവസാനം യാത്രക്കാരിൽ ഒരാൾ പറഞ്ഞ വഴിയേ ബസ് നീങ്ങി. ഞങ്ങളോട് ഇറങ്ങാൻ പറയാത്തതിനാൽ ഞങ്ങൾ അവിടെ തന്നെയിരുന്നു. ബസ് പല റോഡിലൂടെയും കറങ്ങി കൃത്യം ഇന്ത്യാ ഗേറ്റിൻ്റെ മുന്നിലെത്തി. ഞങ്ങൾ എല്ലാവരും അവിടെ ഇറങ്ങി നേരെ ഇന്ത്യാ ഗേറ്റിലേക്ക് നടന്നു. ഉർവശീ ശാപം ഉപകാരം എന്നത് എന്തെന്ന് ഗോവിന്ദന് അപ്പോൾ മനസ്സിലായി.

നാല് മാസം മുമ്പ് ഇന്ത്യാ ഗേറ്റിലും ഞാൻ കുടുംബ സമേതം എത്തി അതിൻ്റെ ചുറ്റുമുള്ള ഏകദേശ സ്ഥലങ്ങളെല്ലാം കണ്ടിരുന്നതിനാൽ എങ്ങനെ എവിടെ പോകണം എന്ന നല്ല ധാരണ ഉണ്ടായിരുന്നു. ഇന്ത്യാ ഗേറ്റിന് മുന്നിൽ വെച്ച് പ്രൊഫഷണൽ ക്യാമറാമാനെ കൊണ്ട് ഫോട്ടോ എടുപ്പിക്കാൻ ഒരാഗ്രഹവും എനിക്കുണ്ടായിരുന്നു. മിക്കവരും അവിടെ നിന്ന് സിംഗിൾ ഫോട്ടോ എടുത്തു. ഈ യാത്രയിലെ അവസാന ഗ്രൂപ്പ് ഫോട്ടോയും ഞങ്ങൾ അവിടെ നിന്നെടുത്തു. ഇന്ത്യാ ഗേറ്റിൻ്റെ തൊട്ടടുത്ത് വരെ പോയി ഒന്നാം ലോകമഹാ യുദ്ധത്തിലും അഫ്ഗാൻ യുദ്ധത്തിലും കൊല്ലപ്പെട്ട പട്ടാളക്കാരുടെ പേരുകൾ കൊത്തിവച്ചത് വായിച്ചു. അൽപസമയം അവിടെ ചെലവഴിച്ച് സമീപത്തുള്ള ശാഹി മസ്ജിദിൽ നിന്ന് നമസ്‌കാരവും നിർവ്വഹിച്ച് ഞങ്ങൾ ഇന്ത്യാ ഗേറ്റിനോടും വിട പറഞ്ഞു.

യാത്രാ സംഘത്തിലെ സ്ത്രീ ജനങ്ങളിൽ നിന്ന് ഒരു ഷോപ്പിംഗ് അവസരം കൂടി ഉണ്ടായാൽ നന്നായി എന്നൊരു അഭിപ്രായം ഉയർന്ന് വന്നു.എങ്കിൽ അതും കൂടിയാവട്ടെ എന്ന് കരുതി ഞങ്ങൾ ഓട്ടോ പിടിച്ച് സരോജിനി മാർക്കറ്റിൽ എത്തി. മാസങ്ങൾക്ക് മുമ്പ് ഇവിടെയും മൂന്ന് മണിക്കൂറിലധികം ഞാൻ കറങ്ങിയിരുന്നതിനാൽ എനിക്ക് ഒന്നും വാങ്ങാനുണ്ടായിരുന്നില്ല. ഒരു മണിക്കൂർ കൊണ്ട് വാങ്ങാൻ സാധിക്കുന്ന സാധനങ്ങൾ വാങ്ങിച്ച് ഞങ്ങൾ നേരെ മെട്രോ സ്റ്റേഷനിൽ എത്തി. അങ്ങനെ ഡൽഹി മെട്രോ ട്രെയിനിലും  ടീം 87 SSC യുടെ കാല്പാടുകൾ പതിഞ്ഞു.

രാത്രി 10.20 ന് ഞങ്ങൾ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് ട്രെയിൻ കയറി. യാത്രയിലുടനീളം കഴിഞ്ഞ പത്ത് ദിവസത്തെ അനുഭവങ്ങൾ ഞങ്ങൾ അയവിറക്കി. യാത്രയുടെ ഒരു അവലോകനവും ട്രെയിനിൽ വെച്ച് തന്നെ നടത്തി. മൂന്നാം ദിവസം ഉച്ചക്ക് രണ്ട് മണിക്ക് ഞങ്ങൾ കോഴിക്കോട്ടെത്തി. നാട്ടിൽ നിന്നും വന്ന ടാക്സിയിൽ ലഗേജ് കയറ്റി വയ്ക്കുമ്പോൾ നുസൈബ വീണ്ടും ഷാളു കൊണ്ട് മുഖം മൂടി എൻ്റെ ചെവിയിൽ ചോദിച്ചു -  "പൊട്ടാ... നിനക്ക് വേറെ ഒരു വണ്ടിയും കിട്ടിയില്ലേ?"

ഞാൻ അന്ധാളിച്ച് നില്ക്കുമ്പോൾ അവൾ പറഞ്ഞു - "ഈ ഡ്രൈവറും എൻ്റെ വീട്ടിനടുത്താണ്. "

"ഒരാളും പത്താം ക്ലാസ് പരീക്ഷ പാസാകാത്ത നാട്ടിൽ പിന്നെ ഡ്രൈവർമാരല്ലാതെ  പ്രൊഫസർമാർ ഉണ്ടാകുമോ?" ഞാൻ തിരിച്ച് ചോദിച്ചപ്പോൾ നുസൈബ അടങ്ങി. മുമ്പൊരു യാത്രയിൽ പച്ചക്കറി കുറുമ തന്ന് പറ്റിച്ചു എന്ന നുസൈബയുടെ പരാതി തീർക്കാൻ, ഫൈസൽ സ്പോൺസർ ചെയ്ത ഊണും ഫിഷ് ഫ്രൈയും അംബിക ഹോട്ടലിൽ നിന്ന് കഴിച്ചതോടെ പന്ത്രണ്ട് ദിവസമായി ആമാശയം നേരിടുന്ന "ചോറ് പട്ടിണി" യും അവസാനിച്ചു.

നിഷി കോഴിക്കോട് നിന്ന് തന്നെ ഞങ്ങളോട് യാത്ര പറഞ്ഞു. വഴിയിൽ ഓരോരുത്തരായി യാത്ര പറഞ്ഞു കൊണ്ടിരുന്നു.വൈകിട്ട് നാല് മണിക്ക് അവസാനത്തെ യാത്രക്കാരനായി ഞാൻ എൻ്റെ വീട്ടിൽ വന്നിറങ്ങുമ്പോൾ ടീം 87 SSC ഗ്രൂപ്പിൽ ഒരു ചരിത്രം കൂടി പിറന്നു.

പന്ത്രണ്ട് ദിവസം ഞങ്ങൾ ശരിക്കും ആസ്വദിച്ചു. ഇഷ്‌ടപ്പെട്ട സ്ഥലങ്ങളിൽ എല്ലാം പോയി. ഇഷ്‌ടപ്പെട്ട ഭക്ഷണം ആവോളം ഭക്ഷിച്ചു. ഓരോരുത്തരുടെയും ബക്കറ്റ് ലിസ്റ്റിലുള്ള വിവിധ ആഗ്രഹങ്ങൾ സാധിച്ചു. ട്രെയിൻ യാത്ര മുഴുവൻ തേർഡ് എസി ക്ലാസിലായിരുന്നു. എന്നിട്ടും, മുഴുവൻ വരവ് ചെലവ് കണക്കും കണക്ക് കൂട്ടിയപ്പോൾ ഒരാൾക്ക് ചെലവായത് വെറും 20184 രൂപ മാത്രമായിരുന്നു. വലിയ ചെലവാകും എന്ന് കരുതി നാം മാറ്റി വയ്ക്കുന്ന നിരവധി കാര്യങ്ങൾ ഇങ്ങനെയാണ്.

ജീവിതത്തിൽ ഏറ്റെടുത്ത യാത്രാ ദൗത്യങ്ങളിൽ ഒന്ന് കൂടി അവസാനിച്ചു. ഹിമാലയത്തിൽ നിന്നുള്ള ഒരു ഇളംകാറ്റ് അരാവലി പർവ്വത നിരകളും ഡക്കാൺ പീഠഭൂമിയും താണ്ടി പശ്ചിമഘട്ടവും കടന്ന് എന്നോട് ചോദിച്ചു - ഇനിയും വരുന്നോ കാശ്മീരിലേക്ക് ?

"ദേ... ഞങ്ങൾ റെഡി " 

"വെൽകം ബാക്ക് ടു പാരഡൈസ് ഓൺ എർത്ത്" 

പത്ത്  പേർക്കും മറുപടി പറഞ്ഞ് ആ കാറ്റ് അറബിക്കടലും താണ്ടി എങ്ങോ മറഞ്ഞു പോയി.


(അവസാനിച്ചു)

ഈ യാത്ര വിജയകരമായി സംഘടിപ്പിചതിന് യാത്രാ അംഗങ്ങൾ എനിക്ക് ഒരു സമ്മാനം തന്നു. ഈ യാത്രയുമായി ബന്ധപ്പെട്ട് നാലാമത്തെ സമ്മാനം. അത് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

Tuesday, July 21, 2026

നൂറുൽ മുനീർ പൂർണ്ണാനന്ദ

ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്കിടയിൽ ശ്രദ്ധേയനായ ഒരു എഴുത്ത്കാരനാണ് നിസാർ ഇൽത്തുമിഷ്. ഏതോ ഒരു കൃതിയിലെ (പേര് ഓർക്കുന്നില്ല) എന്തോ ഒരു വിവാദ പരാമർശമാണ് എൻ്റെ നാട്ടിൽ നിന്നും അര മണിക്കൂർ മാത്രം ദൂരത്തിൽ താമസിക്കുന്ന ഈ എഴുത്തുകാരൻ്റെ പുസ്തകങ്ങളിലേക്ക് എൻ്റെ ശ്രദ്ധ തിരിച്ചത്. അതിനാൽ തന്നെ മാർക്കറ്റിൽ ലഭ്യമായ അദ്ദേഹത്തിൻ്റെ നാല് പുസ്തകങ്ങൾ ഞാൻ ഒരുമിച്ച് വാങ്ങി.

കോഴിക്കോട് ജില്ലയിലെ ഒരു കുഗ്രാമത്തിൽ നിന്നുള്ള മുനീർ എന്ന മുസ്ലിമായ ഒരു വ്യക്തി കാശിയിലെത്തി പൂർണ്ണാനന്ദ എന്ന സന്യാസിയായി മാറുന്നതാണ് നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന നോവലിൻ്റെ ഇതിവൃത്തം. പേര് കേൾക്കുമ്പോൾ തന്നെ ആരെയും ഒന്നമ്പരപ്പെടുത്തുന്ന പോലെയുള്ള പ്രവൃത്തികളാണ് പൂർണ്ണാനന്ദ കാശിയിൽ ചെയ്യുന്നത്. ഹിന്ദുമത വിശ്വാസ പ്രകാരം മോക്ഷം പ്രതീക്ഷിച്ച് കാശിയിലെത്തിച്ച് ചിതയിൽ വെച്ച മൃതശരീരങ്ങളുടെ ചെവിയിൽ ശഹാദത്ത് കലിമ യും മറ്റൊരവസരത്തിൽ ആയത്തുൽ കുർസി എന്ന ഖുർആനിലെ സൂക്തവും ഉരുവിടുന്ന ഒരു സന്യാസിയെ സങ്കല്പിക്കാൻ പോലും പറ്റാത്ത ഒരു കാലത്താണ് നിസാർ ഈ കഥ പറയുന്നത് എന്നത് ഏറെ അത്ഭുതകരമാണ്.

മുനീറിൻ്റെ കുട്ടിക്കാലത്തെ വിവരണങ്ങളാണ് എനിക്ക് ഇതിൽ ഏറെ ഹൃദ്യമായി തോന്നിയ ഭാഗം. 1970 - 80 കളിൽ ജനിച്ച മിക്ക കുട്ടികളും കടന്നുപോയ ഒരു ബാല്യകാലം ഇതിൽ വളരെ ഹൃദ്യമായ രീതിയിൽ എഴുതി വെച്ചിരിക്കുന്നു. അത് വായിക്കുന്ന നാല്പതു കഴിഞ്ഞ ഏതൊരാൾക്കും ആ ഓർമ്മകൾ മനസ്സിൽ തിങ്ങി നിറയും. പുതിയ ജനറേഷൻ ഇതൊന്നും അനുഭവിക്കാത്തതിനാൽ അത് അത്ര രുചികരമായി തോന്നും എന്ന് എനിക്ക് അഭിപ്രായമില്ല.

പട്ടിണിയും പ്രണയവും പകയും എല്ലാം ഈ നോവലിൻ്റെ വിവിധ ഭാഗങ്ങളിൽ കടന്നു വരുന്നുണ്ട്. കഥാനായകൻ മുനീറിൻ്റെ ബാല്യകാല സുഹൃത്ത് അബ്‌ദുവുമായുള്ള ചങ്ങാത്തത്തിൻ്റെ ആഴം അവരുടെ വേർപിരിയലിൻ്റെ നിമിഷങ്ങൾ വായിക്കുമ്പോൾ വായനക്കാരന് ശരിക്കും അനുഭവപ്പെടും. പേ ബാധിച്ച് അബ്‌ദു മരിക്കാൻ കിടക്കുന്ന നിമിഷം ഹൃദയഭേദകമായി തന്നെ നോവലിസ്റ്റ് അവതരിപ്പിക്കുന്നു.

ഇന്ത്യയിലെ വിവിധ മത വിഭാഗങ്ങളുടെ ഒട്ടുമിക്ക തീർത്ഥാടന കേന്ദ്രങ്ങളിലും ആത്മശാന്തി തേടി മുനീർ എത്തുന്നുണ്ട്. നോവലിലെ പരാമർശ വിഷയം എന്തുമാകട്ടെ, ഗൃഹാതുരത്വമുണർത്തുന്ന ബാല്യകാലവും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഗ്രാമീണ നന്മകളും സുഹൃത് ബന്ധത്തിന്റെ അഗാധമായ ആഴവുമെല്ലാം നിറഞ്ഞ് നിൽക്കുന്ന നൂറുൽ മുനീറുൽ പൂർണ്ണാനന്ദ എന്ന കൃതി മികച്ച ഒരു വായനാനുഭവം നല്‍കുമെന്ന് തന്നെയാണ് എൻ്റെ അഭിപ്രായം.

പുസ്തകം : നൂറുൽ മുനീറുൽ പൂർണ്ണാനന്ദ
രചയിതാവ് : നിസാർ ഇൽത്തുമിഷ്
പബ്ലിഷർ : മാൻകൈൻഡ് ലിറ്ററേച്ചർ
പേജ് : 192
വില : Rs 325


Saturday, July 18, 2026

ഗുഡ് ബൈ ചഷ്‌മെ ഷാഹി ( ടീം 87 SSC @ കാശ്മീർ - 21)

ടീം 87 SSC @ കാശ്മീർ - 20

ശ്രീനഗറിൽ മൂന്ന് മുഗൾ ഉദ്യാനങ്ങൾ ആണുള്ളത്. ഷാലിമാർ ബാഗ് , നിഷാത് ബാഗ്, ചഷ്‌മെ ഷാഹി എന്നിവയാണവ. ഇതിൽ ഏറ്റവും വലിയതാണ് ഷാലിമാർ ബാഗ്. ഏറ്റവും ചെറുത് ചഷ്‌മെ ഷാഹിയും.എൻ്റെ പ്രഥമ കാശ്മീർ സന്ദർശനത്തിൽ ബൊട്ടാണിക്കൽ ഗാർഡൻ്റെ മുമ്പിലും ചഷ്‌മെ ഷാഹി എന്ന് കണ്ടിരുന്നതിനാൽ അതാണ് ചഷ്‌മെ ഷാഹി എന്നായിരുന്നു എൻ്റെ ധാരണ. ഇപ്പോഴാണ് യഥാർത്ഥ ചഷ്‌മെ ഷാഹിയിൽ ഞങ്ങളെത്തിയത്. ഒരാൾക്ക് ഇരുപത്തിയഞ്ച് രൂപ നിരക്കിൽ ടിക്കറ്റെടുത്ത് ഞങ്ങൾ അകത്ത് കയറി.

ചഷ്‌മെ ഷാഹി എന്നാൽ രാജകീയ നീരുറവ എന്നാണ് അർത്ഥം. മുഗൾ ചക്രവർത്തി ഷാജഹാൻ തൻ്റെ മകൻ ദാരാ ഷിക്കോവിനായി പണി കഴിപ്പിച്ചതാണ് ചഷ്‌മെ ഷാഹി. കാശ്മീർ പണ്ഡിറ്റുകളിലെ സാഹിബ് വംശജയായ രൂപ ഭവാനി കണ്ടെത്തിയതാണ് ഈ നീരുറവ. അന്ന് ചഷ്‌മെ സാഹിബി എന്ന് പേരിട്ടത് കാലക്രമേണ ചഷ്‌മെ ഷാഹി ആയി മാറി.

മറ്റു മുഗൾ ഉദ്യാനങ്ങളെപ്പോലെ ചഷ്‌മെ ഷാഹി യും വിവിധ തട്ടുകളായിട്ടാണ് രൂപ കല്പന ചെയ്തത്. ഏറ്റവും മുകളിലെ തട്ടിലെ സെൻട്രൽ പവലിയനിൽ ആണ് രാജകീയ നീരുറവയുള്ളത്.പവലിയനിലേക്ക് ആർക്കും പ്രവേശനമില്ല. നീരുറവ പുറത്ത് നിന്ന് നോക്കിക്കാണാം.ഗാർഡൻ പൂത്തുലഞ്ഞ് നിൽക്കുന്ന സീസണിലാണ് ഞങ്ങൾ അവിടെ എത്തിയത്. എങ്ങും കടും വർണ്ണത്തിലുള്ള വലുതും ചെറുതുമായ പൂക്കൾ കൊണ്ട് നിറഞ്ഞിരുന്നു. വളരെ ചെറിയ ഉദ്യാനമായതിനാൽ പെട്ടെന്ന് തന്നെ കണ്ട് തീർത്ത് ഞങ്ങൾ പുറത്തിറങ്ങി.

കയറിപ്പോയ കുന്ന് ഇറങ്ങാൻ തുടങ്ങുകയാണ്. അപ്പോഴാണ് നുസൈബക്ക് ഒടുക്കത്തെ ഒരാഗ്രഹം - ഓട്ടോയുടെ മുൻസീറ്റിൽ ഇരിക്കണം. ഞാൻ ഡ്രൈവറോട് കാര്യം പറഞ്ഞു. അയാൾ സമ്മതിച്ചു കൊണ്ട് ഒതുങ്ങി ഇരുന്നു. നുസൈബ കൂടി ഇരുന്നതോടെ അയാൾ ഏതാണ്ട് ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയെപ്പോലെയായി. ഒറ്റ ചന്തിയിൽ ഇരുന്ന് അയാൾ ഓടിക്കുന്ന ഓട്ടോയിൽ യാത്ര ചെയ്യുന്ന ഞങ്ങളുടെ അവസ്ഥ ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ച പോലെയും!

ഹൃദയം അല്പനേരം പെരുമ്പറ കൊട്ടിയെങ്കിലും ഓട്ടോ ഒരു വിധം താഴെ എത്തി. കയറിയ അതേ സ്ഥലത്ത് ഞങ്ങളിറങ്ങി. ബാഗുകളും ഡ്രൈ ഫ്രൂട്ടുകളും കാശ്മീരി കഹ്‌വയും കുങ്കുമവും എല്ലാം ഞൊടിയിടക്കുള്ളിൽ ഷോപ്പിംഗിലൂടെ പലരും സ്വന്തമാക്കി.

ഹോട്ടലിൽ ലഗേജുകൾ നേരത്തെ തയ്യാറാക്കി വച്ചിരുന്നതിനാൽ ടാക്സിലേക്ക് കയറ്റി വയ്ക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. റൂം ബോയ് ആയ ഹിന്ദി പയ്യൻ ആ ഡ്യൂട്ടി ഏറ്റെടുത്തു. അവനും നല്ല ഒരു ടിപ്പ് കൊടുത്തു.ആദ്യ ദിവസം പരിചയപ്പെട്ട ഇർഫാൻ തന്നെ ഞങ്ങളെ സ്റ്റേഷനിലാക്കിത്തന്നു. കൃത്യ സമയത്ത് തന്നെ വന്ദേ ഭാരത് യാത്ര തുടങ്ങിയതോടെ ഞങ്ങൾ കാശ്‌മീരിനോട് ബൈ പറഞ്ഞു.

ട്രെയിനിൽ എൻ്റെ തൊട്ടടുത്ത് ഇരുന്നിരുന്നത് ഒരു കാശ്മീരി ആയിരുന്നു. ജമ്മു പോലീസിൽ ജോലി ചെയ്യുന്ന മുഷ്താഖ് അഹമ്മദ്.അർച്ചി പൂലും ചെനാബ് പാലവും വീണ്ടും ട്രെയിനിനകത്ത് മുഴങ്ങിക്കേട്ടു. യാത്രക്കാർ സീറ്റിൽ നിന്നെണീറ്റ് ആകാംക്ഷയോടെ പുറത്തേക്ക് നോക്കി. ഒന്നും കാണില്ല എന്ന് ശ്രീനഗറിലേക്കുള്ള യാത്രയിൽ മനസ്സിലാക്കിയ  എന്നോട് മുഷ്താഖും അത് തന്നെ പറഞ്ഞു. 

സംസാരത്തിനിടയിൽ മുഷ്താഖ് തൻ്റെ ബാഗ് തുറന്ന്, ഇരുനൂറ്റമ്പത് രൂപ വിലയുള്ള കാശ്മീരി കുങ്കുമത്തിൻ്റെ ഏറ്റവും ചെറിയ ഒരു ബോട്ടിൽ എടുത്ത് എനിക്ക് സമ്മാനിച്ചു!
"ആബി അയാളെയും പാട്ടിലാക്കി" കുങ്കുമ ഡെപ്പി കണ്ട നുസൈബ പ്രതികരിച്ചു. വണ്ടി കത്രയിൽ എത്തിയപ്പോൾ ഞാൻ മുഷ്താഖിനോട് സലാം ചൊല്ലിപ്പിരിഞ്ഞു.

കത്രയിൽ നിന്ന് രാത്രി ഡൽഹിയിലേക്ക് ട്രെയിൻ കയറിയതോടെ ഞങ്ങൾ ജമ്മു കാശ്മീരിനോട് പൂർണ്ണമായും വിട പറഞ്ഞു. പിറ്റേ ദിവസം രാവിലെ ഞങ്ങൾ ന്യൂഡൽഹിയിൽ വണ്ടിയിറങ്ങി.

Next: ഡൽഹിയിൽ