Pages

Saturday, December 06, 2025

ദ എൻജോയ്മെൻ്റ് ....2

ദ എൻജോയ്മെൻ്റ് .... 1 (Click & Read)

"നമ്മൾ പറഞ്ഞു വന്നത്...?" ഫോൺ വന്നത് കാരണം മുറിഞ്ഞു പോയ സംഭാഷണം സത്താർ പുനരാരംഭിച്ചു.

"എൻജോയ്മെൻ്റ്..." ഞാൻ പറഞ്ഞു.

"...ഇപ്പോ വിളിച്ചതും ഞാൻ പറഞ്ഞതും നീ കേട്ടില്ലേഭരണ കക്ഷിക്കാരാണ് വിളിച്ചത്... അവരുടെ സ്ഥാനാർഥി ആകണം എന്ന് ... ർണിം..... ർണിം..." സത്താറിൻ്റെ ഫോൺ വീണ്ടും ബെല്ലടിച്ചുനേരത്തെ പറഞ്ഞ അതേ കാര്യങ്ങൾ സത്താർ ആവർത്തിച്ചുഫോൺ കട്ട് ചെയ്ത് എന്നോട് എന്തോ പറയാൻ ഭാവിച്ചതും അടുത്ത കാൾ വന്നുഅത് സത്താർ തന്നെ കട്ട് ചെയ്തു.

"കണ്ടില്ലേ... ഇതാണ് എൻജോയ്മെൻ്റ് .. സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും ഒക്കെയാണ് വിളിക്കുന്നത്... ഇത്രയും കാലം ആരും അറിയാത്ത സത്താർ ഇപ്പോ ആരായി?''

"ഉം…ഞാൻ മൂളി.

"എല്ലാവരെയും ഒന്ന് മുൾമുനയിൽ നിർത്താൻ  സത്താറിന് കഴിയോന്ന് നോക്കട്ടെ .."

"ഉം...ബെസ്റ്റ് എൻജോയ്മെന്റാ... ഇരുട്ടടി കിട്ടുന്നത് കരുതിക്കോ..." ഞാൻ മുന്നറിയിപ്പ് നൽകി.

"ഏയ് ....ഒരിക്കലുമില്ല..."

"നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..." ഞാൻ യാത്ര പറഞ്ഞിറങ്ങി.

സത്താർ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ട് പത്ത് ദിവസം കഴിഞ്ഞു. പ്രാദേശിക നേതാക്കളും ജില്ലാ നേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിലവിലുള്ള തീരുമാനം സത്താർ മാറ്റിയില്ല.

"മാനുപ്പാ... നീ ഒരു വഴി പറഞ്ഞിരുന്നല്ലോ? അതെന്തായി?" ബൂത്ത് ലെവൽ കമ്മിറ്റി യോഗത്തിൽ ആരോ ചോദിച്ചു.

"നമ്മളെ സ്ഥാനാർത്ഥിയാക്കാൻ ഞാൻ കുറെ ശ്രമിച്ചു. "

"ജയിക്കുന്ന സീറ്റിൽ ആരെങ്കിലും തോൽക്കാൻ വേണ്ടി നിൽക്കുമോ?" ആരുടെയോ യാഥാർത്ഥ്യ ബോധം ഉണർന്നു.

"ഇനി ചെറ്യാപ്പുവിനെക്കൊണ്ട് പറയിപ്പിച്ച് നോക്കാം.." മാനുപ്പ നിർദ്ദേശിച്ചു

"എന്നാ അതും കൂടി ഒന്ന് ശ്രമിക്കാം.."

അങ്ങനെ ചെറ്യാപ്പു സത്താറിൻ്റെ വീട്ടിലെത്തി.

"ആഹാ... ആരാദ് ? ചെറ്യാപ്പുവോ...?" ചെറ്യാപ്പു വരുന്നത് കണ്ട സത്താർ ആശ്ചര്യപ്പെട്ടു.

"... അന്നോട് ഒരു ഇംപോർട്ടൻ്റ് കാര്യം പറയാനാ ഞാൻ വന്നത്..." 

".... എന്ത് പൊട്ടൻ കാര്യവും പറഞ്ഞോളൂ.." 

"അതേയ്... ഇപ്രാവശ്യത്തെ തെരഞ്ഞെടുപ്പ് വളരെ നിർണ്ണായകമാണ് .." ചെറ്യാപ്പു സത്താറിനെ ഒരു മൂലയിലേക്ക് മാറ്റി പതുക്കെ പറഞ്ഞ് തുടങ്ങി.

"...."

"എങ്ങനെയും ഭരണത്തിൽ എത്തുക എന്നത് ഒരു ജീവന്മരണ പോരാട്ടമാണ്.."

" ഉം"

"അപ്പോ വാർഡിലെ വോട്ടുകൾ സ്പ്ലിറ്റ് ആയിക്കൂടാ..."

"ങാ.."

"നീ സ്ഥാനാർത്ഥിയായി നിന്നാൽ ഞങ്ങൾക്ക് ക്ഷീണം തട്ടും.."

"ഹാ.."

"അതോണ്ട്.."

"??"

"നീ പിൻമാറണം ...... ഫ്ലക്സ് ബോർഡ് അഴിച്ച് മാറ്റണം ....."

".കെ. ചെറ്യാപ്പോ... നീ പറഞ്ഞാൽ പിന്നെ എതിരില്ല. പക്ഷേ, സ്സ് ... വുസ്.... സ് ... സു... സ്..." സത്താർ ചെറ്യാപ്പുവിൻ്റെ കാതിൽ മന്ത്രിച്ചു.

"അതൊക്കെ ഞാൻ ഏറ്റു.... ഇന്നാ ... " ചെറ്യാപ്പു ട്രൗസറിൻ്റെ പോക്കറ്റിൽ നിന്ന് ഒരു പൊതിക്കെട്ടെടുത്ത് സത്താറിൻ്റെ കയ്യിൽ കൊടുത്തു. ചെറ്യാപ്പു സന്തോഷത്തോടെ മടങ്ങി. സത്താർ ഒരു കള്ളച്ചിരിയോടെ വീട്ടിനകത്തേക്ക് കയറി.

* * * * * *

"സത്താറേ ... എന്തായി, നീ നോമിനേഷൻ കൊടുത്തോ?" പിറ്റേന്ന് ഞാൻ സത്താറിനെ വിളിച്ചു.

"ഹും... ഇനക്ക് പിരാന്തുണ്ടോ അത് കൊടുക്കാൻ.... ജയിച്ചാൽ ആകെ കിട്ടാൻ പോണത് മാസം ഏഴായിരം ഉലുവ....അതിന് വാർഡിലെ കക്കൂസുകൾ വരെ കഴുകേണ്ടി വരും…"

"എന്നിട്ട് എന്താക്കി ?"

"ഞാൻ നോമിനേഷൻ കൊടുത്തില്ല.."

"അപ്പോ ഇത്രയും ദിവസം ആ ചെക്കന്മാർക്ക് കൊടുത്ത ഭക്ഷണത്തിന്റെയും മറ്റും  ചെലവ് ?"

"അതല്ലേ ഇതിലെ ഏറ്റവും വലിയ എൻജോയ്മെൻ്റ്..... ഒക്കെ ലാഭത്തിൽ കലാശിച്ചു .... ചെലവ് കഴിച്ച് ബാക്കി കൊണ്ട് നമ്മളെ ചെക്കന്മാർക്ക് ഒരു ടൂറും റെഡിയാക്കി. അവർ ആ ഫ്ലെക്സ് അഴിച്ച് വണ്ടിക്ക് മുന്നിൽ കെട്ടി ഇന്ന് രാവിലെ ബാംഗ്ലൂർക്ക് ടൂർ പോയി.."

"യാ കുദാ... " ഞാൻ തലയിൽ കൈ വെച്ചു.

"ആബിദേ...ജീവിതം എൻജോയ്മെൻ്റ്നാണ് .... എൻജോയി ... പിന്നിം എൻജോയി ...... ഇപ്പോ അവരും ഹാപ്പി.... ഞാനും ഹാപ്പി...... എൻ്റെ ചങ്ക്  ചെക്കൻമാരും ഹാപ്പി... ഇനി അടുത്ത എലെക്ഷൻ വരുമ്പോഴല്ലേ? അത് അപ്പോൾ നോക്കാം..." 

അപ്പോഴാണ് സത്താറിൻ്റെ എൻജോയ്മെൻ്റിൻ്റെ രഹസ്യം  എനിക്ക് പിടികിട്ടിയത്.

Thursday, December 04, 2025

ദ എൻജോയ്മെൻ്റ് ....1

'എട്ടാം വാർഡിലേക്ക് അബ്ദുൾ സത്താറിന് (ചെറ്യമാൻ) സ്വാഗതം' എന്ന ഫ്ലക്സ് കണ്ടാണ് അന്ന് നാടുണർന്നത്

'ങേ! ചെറ്യമാനോ?' സ്ഥാനാർത്ഥി കുപ്പായം തുന്നി നില്ക്കുന്നവരും തുന്നാൻ പോകുന്നവരും എല്ലാം ഒരു ഞെട്ടൽ രേഖപ്പെടുത്തി. കാരണം നാട്ടിലെല്ലാവർക്കും പ്രിയപ്പെട്ടവനാണ് ചെറ്യമാൻ. അവൻ മത്സരിച്ചാൽ ആര് എതിര് നിന്നാലും ജയിക്കാൻ പോകുന്നില്ല എന്നത് പകൽ വെളിച്ചം പോലെ വ്യക്തമാണ്.

'ഇതിപ്പോ മറ്റവന്മാരുടെ പരിപാടിയാ...' നാട്ടിലെ പ്രധാന കക്ഷികൾ പരസ്പരം പഴിചാരാൻ തുടങ്ങി.

'എന്നാലും ആരായിരിക്കും ഫ്ലക്സ് കെട്ടിയത്?' എല്ലാ കക്ഷികളും അവനവൻ്റെ ഓഫീസിൽ ഇരുന്ന് തല പുകയ്ക്കാൻ തുടങ്ങി.

"മീത്തലെ കാത്തു തൂങ്ങിച്ചത്ത കശുമാവിലാണ് ഫ്ലക്സ് കെട്ടിയത്. പകൽ സമയത്ത് പോലും അവിടെ എത്തുമ്പോൾ എല്ലാവരും വേഗത കൂട്ടി നടക്കാറാണ് പതിവ്. അവിടെ രാത്രി ഫ്ലക്സ് കെട്ടിയവനെ എന്തായാലും സമ്മതിക്കണം..." മീറ്റിംഗിൽ ആരോ പറഞ്ഞു.

"പാത്തുവോ ? ഏത് പാത്തു?" കമ്മിറ്റിയിലെ ഒരു ന്യൂജെൻ ചോദിച്ചു.

"പാത്തുവല്ല... കാത്തു...നീയൊക്കെ ജനിക്കുന്നതിനും പത്ത് പതിനഞ്ച് വർഷം മുമ്പ് നടന്ന സംഭവമാ. പഞ്ചായത്തിലെ ആദ്യത്തെ തൂങ്ങി മരണം ...." കൂട്ടത്തിലെ കാരണവർ വിശദീകരിച്ചു.

"ആഹാ.. അപ്പോ പഞ്ചായത്ത് ചരിത്രത്തിൽ തങ്കലിപികളിൽ എഴുതപ്പെട്ട പേരാണ് കാത്തു അല്ലേ?" 

"ഫൂ!! തങ്കലിപി... കാത്തു ആരായിരുന്നു എന്ന് നിനക്കറിയാത്തത് കൊണ്ടാ... ... അതു വിട്... ചർച്ച വഴിമാറും.."

"ഇനി ഒരൊറ്റ വഴിയേ ഉള്ളൂ ..." ഇത്തവണ സീറ്റ് കിട്ടാത്ത മാനുപ്പ പറഞ്ഞു. എല്ലാവരും അയാളുടെ വായിലേക്ക് നോക്കി.

"പറയൂ... എന്താണാ വഴി?" എല്ലാവർക്കും അറിയാൻ ആകാംക്ഷയായി.

"അതിൻ്റെ വരും വരായ്കളെപ്പറ്റി ഞാനൊന്ന് ആലോചിക്കട്ടെ ... എന്നിട്ട് പറയാം...." തൻ്റെ നേരെ തിരിഞ്ഞ എല്ലാ കണ്ണുകളിലേക്കും നോക്കിക്കൊണ്ട് മാനുപ്പ പറഞ്ഞു.

* * * *

ഇതേ സമയം സത്താറിൻ്റെ വീട്ടിൽ ചെറുപ്പക്കാരുടെ ഒരു സമ്മേളനം തന്നെ നടക്കുകയാണ്. സത്താർ മത്സരിക്കുന്നു എന്നറിഞ്ഞ് വന്നവരാണവർ. രാവിലെ തന്നെ നാല് കിലോ പഞ്ചസാരയും രണ്ട് കിലോ ചെറുനാരങ്ങയും അലിഞ്ഞ് ചേർന്ന് പല വായിലൂടെയും ചോർന്ന് പോയി. ഉച്ചയ്ക്കും ഇവരാരും വിട്ടു പോകാൻ സാധ്യത ഇല്ല എന്ന് സത്താറിന് മനസ്സിലായി. കഴിഞ്ഞ തവണത്തെപ്പോലെ വോട്ട് എണ്ണുമ്പോൾ അവരുടെ സ്ഥാനാർത്ഥിയും പ്ലേറ്റ് എണ്ണുമ്പോൾ നമ്മുടെ സ്ഥാനാർത്ഥിയും ജയിക്കുന്ന വിചിത്ര സ്വഭാവം ഉണ്ടാകരുത് എന്ന് സത്താർ തീരുമാനിച്ചിരുന്നു. അതിനാൽ നെയ്ചോറിലേക്കുള്ള കറിയിൽ പീസ് കുറഞ്ഞാലും വേണ്ടില്ല, വെള്ളം കൂടണം എന്ന പ്രത്യേക നിർദ്ദേശം സത്താർ കുശ്നിക്കാരന് നൽകിയിരുന്നു

ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ട വിവരം മൂന്നാം ദിവസം വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് ഞാനറിഞ്ഞത്. അപ്പോൾ തന്നെ സത്താറിനെ സന്ദർശിച്ച് വിവരങ്ങൾ അറിയാം എന്ന് കരുതി ഞാൻ അവൻ്റെ വീട്ടിലേക്ക് പുറപ്പെട്ടുസത്താറിൻ്റെ കൂടെയുള്ള യൂത്തന്മാർ നെയ്ച്ചോർ തട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ഞാൻ അവിടെ എത്തിയത്. സത്താർ എന്നെ ഹൃദ്യമായി സ്വാഗതം ചെയ്തു.

"നല്ല സമയത്താ നീ എത്തിയത്..." എൻ്റെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് സത്താർ പറഞ്ഞു. മുറ്റത്തും അരമതിലിലും കോലായിലും എല്ലാം ഇരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ മുഖത്തായിരുന്നു എൻ്റെ കണ്ണ്.

"ആബിദേ... അത് നോക്കണ്ട... ഇതൊക്കെ ഒരു എൻജോയ്മെൻ്റ് ആണ്. വെറും എൻജോയ്മെൻ്റ്" എൻ്റെ നോട്ടം ശ്രദ്ധിച്ച സത്താർ പറഞ്ഞു.

"നാട്ടാർക്ക് മുഴുവൻ ഭക്ഷണം കൊടുക്കുന്നത് നല്ലത് തന്നെ.... പക്ഷെ, അതിൽ എൻജോയ്മെൻ്റ് എങ്ങനാ?" മനസ്സിലാകാത്തതിനാൽ ഞാൻ ചോദിച്ചു.

"അനക്കറിയോ ഇപ്പോ എൻ്റെ വയസ്സ് 54... ഇനി ഒരു തെരഞ്ഞെടുപ്പ് വരുമ്പഴേക്കും വയസ്സ് 59 ... അന്ന് വാർഡ് വനിതാ സംവരണം ആകും..... അതും കഴിഞ്ഞുള്ള തെരഞ്ഞെടുപ്പ് വരുമ്പോൾ എൻ്റെ വയസ്സ് 64..... അന്ന് വാർഡ് പട്ടികജാതി സംവരണം ആകും ..... പിന്നെ വരുന്ന തെരഞ്ഞെടുപ്പിൽ എൻ്റെ വയസ്സ് 69 ... അന്ന് തെരഞ്ഞെടുപ്പ് നടക്കും... പക്ഷേ,സത്താർ ജീവിച്ചിരിക്കോ ഇല്ലേ എന്നറിയില്ല.." വീട്ടിനകത്തേക്ക് നടക്കുന്നതിനിടയിൽ സത്താർ പറഞ്ഞു.

"ങാ..... അതൊക്കെ ശരി... അപ്പോളും എൻജോയ്മെൻ്റ് എനിക്ക് മനസ്സിലാകുന്നില്ല ..." 

" ... അത് പറയാം... ർണിം... ർണിം..." സത്താറിൻ്റെ ഫോൺ ബെല്ലടിച്ചു.എന്നോട് പറഞ്ഞ അതേ സംഗതികൾ അവൻ ഫോണിലൂടെയും പറയുന്നത് ഞാൻ കേട്ടു.

(തുടരും....)

Sunday, November 30, 2025

Eleven Minutes

പൗലോ കൊയ്‌ലോ എന്ന് കേൾക്കുമ്പോഴേക്കും 'ആൽക്കെമിസ്റ്റ്' എന്ന് അറിയാതെ നമ്മുടെ നാവിൻ തുമ്പിൽ വരും.പലരുടെയും വായനാനുഭവം കേട്ട് ഞാൻ വായന തുടങ്ങിയ ഒരു പുസ്തകമായിരുന്നു 'ആൽക്കെമിസ്റ്റ്'. പക്ഷേ, ഇപ്പോഴും അത് മുഴുവനായി വായിച്ചിട്ടില്ല എന്നതാണ് സത്യം. അതെ സമയം പൗലോ കൊയ്‌ലോ എഴുതി എന്ന കാരണത്താൽ മാത്രം കയ്യിൽ കിട്ടിയപ്പോൾ ഞാൻ വായിക്കാൻ തെരഞ്ഞെടുത്ത ഒരു കൃതിയാണ് Eleven Minutes.

ബ്രസീലിലെ ഒരു നാടന്‍ പെണ്‍കുട്ടിയുടെ കഥയാണ് Eleven Minutes ലെ പ്രതിപാദ്യ വിഷയം. ആദ്യ പ്രണയം കാമുകൻ 'വിളവെടുപ്പ്' നടത്തിയ ശേഷം ഉപേക്ഷിച്ചപ്പോൾ തകർന്നു പോയ മരിയ എന്ന പെൺകുട്ടി കൗമാരത്തിൽ എത്തിയപ്പോൾ, ഇനി ഒരു ആത്മാര്‍ത്ഥ പ്രണയത്തില്‍ ഒരിക്കലും വീഴുകയില്ലെന്ന് ശപഥമെടുത്തു. അത്രയും സ്വപ്നങ്ങളായിരുന്നു അവൾ ആ പ്രണയത്തിലൂടെ നെയ്തു കൂട്ടിയിരുന്നത്.മനസ്സിനെ എപ്പോഴും പീഡിപ്പിക്കുന്ന ഒന്നാണ് പ്രണയം എന്ന് അനുഭവത്തിലൂടെ മരിയ ധരിച്ചു വശായി.

പതിനഞ്ചാം വയസില്‍ സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛ അനുഭവിക്കുന്ന മരിയയിൽ തുടങ്ങുന്ന നോവല്‍ തുടര്‍ന്നുള്ള ഭാഗങ്ങളില്‍  ലൈംഗികതയെക്കുറിച്ച് പ്രത്യേകിച്ച് സ്ത്രീലൈംഗികതയെക്കുറിച്ച് വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഒരു (സദാചാര) വായനക്കാരൻ്റെ ലൈംഗിക അറിവുകളുടെ സകല അതിർ വരമ്പുകളും ഈ കൃതി ലംഘിക്കുന്നുണ്ട് എന്നാണ് എൻ്റെ വായനാനുഭവം.

ഭാഗ്യം തേടി മരിയ ബ്രസീലിൽ നിന്നും സ്വിറ്റ്സർലണ്ടിലേക്ക് പോകുന്നു. പക്ഷേ, അവളുടെ ശപഥങ്ങളെയെല്ലാം മാറ്റിമറിക്കുന്നതായിരുന്നു ആ യാത്ര. ഒരു ദുഃസ്വപ്നത്തില്‍പോലും കാണുകയോ ആഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്ത വേശ്യാ ജീവിതമായിരുന്നു അവളെ അവിടെ കാത്തിരുന്നത്. രതിയുടെയും  ആനന്ദത്തിന്റെയും പ്രണയത്തിന്റെയും ഒരു വ്യത്യസ്ത ജീവിതമായിരുന്നു അത്. പ്രസ്തുത ജീവിതമാണ് ഈ കൃതിയിലൂടെ അനാവൃതമാകുന്നത്.

പ്രധാന കഥാപാത്രമായ മരിയയുടെ വാക്കുകള്‍ തന്നെ കടമെടുത്തു പറഞ്ഞാല്‍, എപ്പോഴും ലൈംഗികതയെക്കുറിച്ച് ചിന്തിക്കുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്ന പുസ്തകമല്ല ഇത്. മറിച്ച് ലൈംഗികതയ്ക്ക് ഏറിയ സമയവും പ്രധാനമായ ഒരു പങ്ക് ജീവിതത്തിലുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന പുസ്തകമാണിത്.

പുസ്തകം: Elven Minutes
രചയിതാവ്: പൗലോ കൊയ്‌ലോ
പ്രസാധകർ : Harper Collins
പേജ്:275
വില: £ 7.99 (Apprxmt Rs 945)

Friday, November 28, 2025

സൗഹൃദം പൂക്കുന്ന വഴികൾ - 31

കണക്ക് പഠിച്ച് കഴിഞ്ഞ ശേഷം യഥാർത്ഥ ജീവിതത്തിൽ എത്തുമ്പോൾ നാം പഠിച്ച കണക്കുമായി യാതൊരു ബന്ധവുമില്ലാത്ത കണക്ക് കൂട്ടലുകൾ ഉണ്ടാകാറുണ്ട്. അത്തരം കണക്ക് കൂട്ടലുകൾ ശരിയായി വരുമ്പോൾ ലഭിക്കുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. കണക്കിൽ എത്ര ശരിയുത്തരം കിട്ടിയാലും മേൽ പറഞ്ഞ സന്തോഷത്തിന് സമമാകില്ല എന്നാണ് എൻ്റെ അനുഭവം.

എൻ്റെ ഒരു സഹപ്രവർത്തകൻ്റെ മകളുടെ വിവാഹ സത്ക്കാരം ഇക്കഴിഞ്ഞ തിരുവോണ ദിവസം വൈകിട്ടായിരുന്നു. നേരത്തെ പുറപ്പെട്ട് അതിൽ പങ്കെടുത്ത് തിരിച്ച് വീട്ടിൽ എത്താൻ സാധിക്കുന്ന വിധത്തിലുള്ള ഒരു ഫംഗ്ഷൻ ആയിരുന്നു അത്. മാത്രമല്ല, വരൻ എൻ്റെ നാട്ടുകാരൻ കൂടിയായതിനാൽ വൈകിയാലും തിരിച്ച് പോരാൻ ആരെങ്കിലുമൊക്കെ ഉണ്ടാകും എന്ന് എൻ്റെ മനസ്സ് പറഞ്ഞു.

അവധിക്കാലമായതിനാൽ എൻ്റെ ഭാര്യയും മക്കളും അവളുടെ വീട്ടിൽ പോയതായിരുന്നു. ഒറ്റക്കായതിനാൽ സത്കാരത്തിനിറങ്ങാൻ ഞാൻ അല്പം വൈകിപ്പോയി.വീട് പൂട്ടി താക്കോലും കൊണ്ടായിരുന്നു ഞാൻ ഇറങ്ങിയത്. തിരുവോണ ദിവസമായതിനാൽ അന്ന് പല ബസ്സുകളും ഓടിയിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ സൽക്കാരപ്പന്തലിൽ ഞാൻ എത്തുമ്പോൾ സമയം ഏഴര കഴിഞ്ഞിരുന്നു.നാട്ടിൽ നിന്ന് വന്നവർ മാത്രമല്ല ക്ഷണിക്കപ്പെട്ടവർ മിക്കവാറും എല്ലാവരും അപ്പോഴേക്കും മടക്കയാത്ര ആരംഭിച്ചിരുന്നു.

ആതിഥേയനെ കണ്ട് പെട്ടെന്ന് തന്നെ ഞാൻ ഭക്ഷണവും കഴിച്ച് വീണ്ടും വേദിയിലെത്തി. നാട്ടുകാരനായ ഒരാൾ അപ്പോൾ തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ബട്ട്, അദ്ദേഹത്തിൻ്റെ കുടുംബത്തെ തന്നെ ഉൾക്കൊള്ളാൻ അവരുടെ വാഹനത്തിന് കഴിയില്ലായിരുന്നു. അതിനാൽ, ആതിഥേയനോട് ബൈ പറഞ്ഞ് ഞാൻ വേഗം മെയിൻ റോഡിലേക്കിറങ്ങി നിന്നു. 

ഏറെ നേരം കാത്ത് നിന്നിട്ടും തൊട്ടടുത്ത സ്റ്റോപ്പായ ഫറോക്കിലേക്ക് ഒരു ബസ്സോ ഓട്ടോയോ ഒന്നും എനിക്ക് കിട്ടിയില്ല. അവസാനം ഓഡിറ്റോറിയത്തിൽ നിന്ന് പുറത്തേക്ക് വന്ന ഒരു ഓംനി വാനിന് ഞാൻ കൈ കാട്ടി. കാറ്ററിംഗ് ടീമിൻ്റെ വണ്ടിയായിരുന്നു അത്. മഞ്ചേരിക്കാരനായ ഡ്രൈവർ എന്നെ ഫറോക്കിൽ എത്തിച്ചു തന്നു.

ഫറോക്കിൽ നിന്ന് കോഴിക്കോട്ടേക്ക് പോകാനായിരുന്നു എൻ്റെ പദ്ധതി. രാത്രി പതിനൊന്ന് മണിക്കുള്ള ലാസ്റ്റ് ബസ്സിൽ നാട്ടിലെത്താം എന്നായിരുന്നു കരുതിയത്. പെട്ടെന്നാണ് തിരുവോണ ദിവസമാണെന്നും ബസ് ഉണ്ടാകാൻ സാധ്യത കുറവാണ് എന്നും ഓർമ്മ വന്നത്. കൊണ്ടോട്ടിയിലേക്ക് പോയാലും നാട്ടിലേക്കുള്ള അവസാന ബസ് പിടിക്കാൻ കഴിയാത്തത്ര വൈകിയിരുന്നു. അതിനാൽ ഫറോക്ക് കോളജിനടുത്ത് താമസിക്കുന്ന അനിയൻ്റെ വീട്ടിലേക്ക് പോകണോ അതല്ല നല്ലളത്തുള്ള എളാമയുടെ വീട്ടിൽ പോകണോ എന്ന ചിന്തയായി. അവസാനം അത് രണ്ടും ഒഴിവാക്കി കൊണ്ടോട്ടിയിലെ സുഹൃത്തായ നൗഷാദിൻ്റെ വീട്ടിൽ തങ്ങാം എന്ന് ഞാൻ കരുതി.

അപ്പോഴാണ് വിരുന്നു പോയവരിൽ മൂത്ത മോൾ മാത്രം വീട്ടിൽ തിരിച്ചെത്തിയത്. താക്കോൽ സാധാരണ വയ്ക്കുന്നിടത്ത് കാണാത്തതിനാൽ അവൾ എന്നെ വിളിച്ചു. താക്കോൽ എൻ്റെ കയ്യിലായതിനാൽ വീട്ടിൽ തിരിച്ചെത്തൽ എനിക്ക് നിർബന്ധമായി. അപ്പോഴും നൗഷാദിൻ്റെ സേവനം തേടാം എന്ന് കരുതി ഞാൻ നൗഷാദിനെ വിളിച്ചു.

എൻ്റെ വീട്ടിലെ അതേ അവസ്ഥയായിരുന്നു അവൻ്റെ വീട്ടിലും. ഭാര്യയും മക്കളും വിരുന്നു പോയതിനാൽ ഒറ്റക്കായ അവൻ ഒരു സഹാദ്ധ്യാപകൻ്റെ വീട്ടിൽ പോകാൻ ഉദ്ദേശിച്ച് കൊണ്ടോട്ടിയിൽ എത്തിയ സമയത്താണ് എൻ്റെ വിളി അവനെ തേടി എത്തിയത്. എൻ്റെ അവസ്ഥ പറഞ്ഞപ്പോൾ, കിട്ടുന്ന ബസ്സിന് കൊണ്ടോട്ടി എത്തിയാൽ അരീക്കോട് എന്നെ എത്തിക്കുന്ന കാര്യം അവനേറ്റു എന്നറിയിച്ചു.

നൗഷാദിനെ ഞാൻ പരിചയപ്പെടുന്നത് 1987 ൽ പ്രീഡിഗ്രിക്ക് പി.എസ്.എം.ഒ കോളേജിൽ ചേർന്നപ്പോഴാണ്.പിന്നീട് ഡിഗ്രിക്കും ഞങ്ങൾ ഫാറൂഖ് കോളേജിൽ വ്യത്യസ്ത ബാച്ചുകളിലായി സൗഹൃദം തുടർന്നു. പഠന ശേഷം അവൻ ഗൾഫിലും ഞാൻ നാട്ടിലും ജോലിക്ക് കയറി. അപ്പോഴും ഞങ്ങളുടെ സൗഹൃദ ബന്ധം മുറിഞ്ഞില്ല. രണ്ട് പേരുടെയും കല്യാണ ശേഷം ഞങ്ങളുടെ ഭാര്യമാരും സൗഹൃദത്തിലായി. 

വീണ്ടും വർഷങ്ങൾ കഴിഞ്ഞപ്പോൾ ഊട്ടിയിലേക്ക് കുടുംബ സമേതം ഒരു ജീപ്പ് യാത്ര നടത്താൻ നൗഷാദ് എന്നെ ക്ഷണിച്ചു. അതിലും ഞങ്ങൾ പങ്കാളികളായി. ഇതിനിടയിൽ നൗഷാദിൻ്റെ അനിയത്തിയെ എൻ്റെ പ്രീഡിഗ്രി സുഹൃത്ത് വിവാഹം ചെയ്തു. പരസ്പര ഗൃഹ സന്ദർശനത്തിലൂടെ ഞങ്ങളുടെ കുടുംബം കൂടുതൽ കൂടുതൽ അടുത്തു. അവസാനം 2023 ൽ കുടുംബ സമേതം കാശ്മീരിലേക്ക് ഒരു യാത്ര പോകാൻ ഞാൻ തീരുമാനിച്ചപ്പോൾ നൗഷാദിനെയും ക്ഷണിച്ചു. അങ്ങനെ അവനും ഫാമിലിയും എൻ്റെ പ്രഥമ കാശ്മീർ യാത്രയിലും (click & Read)പങ്കാളികളായി.

ഫറോക്കിൽ നിന്നും കൊണ്ടോട്ടിയിൽ ഞാൻ എത്തുമ്പോൾ കാറുമായി നൗഷാദ് കാത്തിരിക്കുന്നുണ്ടായിരുന്നു. ഞാൻ വിളിക്കുമ്പോൾ സ്കൂട്ടർ ഉണ്ടെന്നായിരുന്നു അവൻ പറഞ്ഞത്. പക്ഷെ, മഴ സാധ്യതയും രാത്രി യാത്രയും രണ്ട് പേരുടെയും വയസ്സിന് അനുയോജ്യമല്ല എന്ന് പറഞ്ഞു കൊണ്ട് അവൻ വീട്ടിൽ പോയി കാറെടുത്ത് വന്നതായിരുന്നു ! അങ്ങനെ രാത്രി പതിനൊന്ന് മണിയോടെ ഞാൻ എൻ്റെ വീട്ടിലെത്തി.


അന്ന് വീട്ടിലേക്ക് തിരിച്ചു പോകേണ്ടതില്ലാത്തതിനാൽ നൗഷാദ് എൻ്റെ വീട്ടിൽ തന്നെ താമസിച്ചു. A Friend in need is a friend indeed എന്ന ഇംഗ്ലീഷ് ചൊല്ല് നൗഷാദ് അർത്ഥവത്താക്കി. ഓൺലൈൻ  സൗഹൃദങ്ങൾ വരുന്നതിന് എത്രയോ മുമ്പ് വാർത്തെടുത്ത ഇത്തരം ഓഫ്‌ലൈൻ  സൗഹൃദങ്ങളാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ മുതൽക്കൂട്ടുകളിൽ ഒന്ന് എന്ന് ഞാൻ വിശ്വസിക്കുന്നു.

Wednesday, November 26, 2025

ഒരു കാശ്മീർ യാത്രയുടെ ഓർമ്മക്കായി...

എൻ്റെ കൂടെ പത്താം ക്ലാസ്സിൽ പഠിച്ചവരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചത് 2019 ൽ ആണ്.പ്രഥമ സംഗമം കഴിഞ്ഞ് അഞ്ചു വർഷത്തിന് ശേഷം ഒരു സംഗമം കൂടി നടത്തി.കഴിഞ്ഞ ആറു വർഷമായി വിവിധതരം സാമൂഹ്യ സേവന പ്രവർത്തനങ്ങളും അവൈലബിൾ അംഗങ്ങളുടെ ഒത്തുചേരലുകളും യാത്രകളും എന്നു വേണ്ട, ഒരു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്ക് വേണ്ടതായ എല്ലാ ചേരുവകളും നിറച്ച് ഈ കൂട്ടായ്മ മുന്നോട്ട് പോകുന്നു.

ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാൻ ആയ ഞാൻ തന്നെയാണ് നിലവിലുള്ള ചെയർമാനും.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ സാമൂഹ്യ സേവന രംഗത്തുള്ള പരിചയം ഗ്രൂപ്പിനെ നയിക്കാൻ എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.ഒരു സഞ്ചാരി കൂടി ആയതിനാൽ ഗ്രൂപ്പിന്റെ കാസർഗോഡ്,വയനാട്,പാലക്കാട് യാത്രകൾ ആസൂത്രണം ചെയ്യാനും വിജയകരമായി പൂർത്തിയാക്കാനും എനിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് എൻ്റെ വിശ്വാസം.ഈ പരിചയ സമ്പത്ത് തന്നെയായിരുന്നു സംസ്ഥാനത്തിന് പുറത്തേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യാൻ ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രേരകമായതിനും അതിന് എന്നെത്തന്നെ ചുമതലപ്പെടുത്തിയതിനും കാരണം.

സംസ്ഥാനം വിട്ടുള്ള ഞങ്ങളുടെ ആദ്യ യാത്ര ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിലേക്കായിരുന്നു പ്ലാൻ ചെയ്തത്. മുമ്പ് മൂന്ന് തവണ സഞ്ചാരിയായി തന്നെ കാശ്മീരിൽ പോയി പരിചയമുള്ളതിനാൽ നേതൃത്വം നൽകാൻ എനിക്ക് യാതൊരു മടിയും തോന്നിയില്ല.പോകേണ്ട സമയവും കാണേണ്ട സ്ഥലങ്ങളും കയറേണ്ട വണ്ടികളും ഒരാൾക്ക് വരുന്ന ചെലവുകളും എല്ലാം നേരത്തെ തന്നെ അറിയിച്ചതിനാൽ പലരും ജീവിതത്തിലെ അദമ്യമായ ഒരാഗ്രഹം സഫലീകരിക്കാൻ തീരുമാനിച്ചിറങ്ങി.

Man proposes, God disposes എന്ന ചൊല്ല് അക്ഷരാർത്ഥത്തിൽ ശരി വയ്ക്കുന്നതായിരുന്നു ഞങ്ങളുടെ കാശ്മീർ യാത്രയും കാഴ്ചകളും അനുഭവങ്ങളും. മുന്നിൽ വന്ന പ്രശ്നങ്ങൾ നിഷ്പ്രയാസം പരിഹരിക്കാനും പ്രതീക്ഷിക്കാത്ത കാഴ്ചകൾ കാണാനും അനുഭവിക്കാനുമെല്ലാം, യാത്രക്കായി തെരഞ്ഞെടുത്ത ദിവസങ്ങൾ തികച്ചും അനുയോജ്യമായി എന്നത് ദൈവത്തിന്റെ കളികൾ തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. പന്ത്രണ്ട് ദിവസം കഴിഞ്ഞു പോയത് അറിഞ്ഞില്ല എന്ന് മാത്രമല്ല തിരിച്ചെത്തി ഒന്നര മാസം പിന്നിട്ടിട്ടും കാശ്മീരിന്റെ ത്രില്ല് ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും ഒഴിഞ്ഞു പോകുന്നില്ല.

ഈ കാശ്മീർ യാത്രയിൽ എനിക്ക് നിരവധി സമ്മാനങ്ങൾ കാശ്മീരിൽ നിന്ന് തന്നെ കിട്ടിയിരുന്നു (നാലാം കാശ്മീർ യാത്രയുടെ പോസ്റ്റിൽ അത് വിവരിക്കാം).ബട്ട്, നാട്ടിൽ എത്തിയ ശേഷം തരാനായി എൻ്റെ സഹയാത്രികർ ഒരു സമ്മാനം ഞാനറിയാതെ കരുതി വെച്ചിരുന്നു. 

എൻ്റെ ഭാര്യ ഏറെ കാലമായി വാങ്ങണം എന്ന് മനസ്സിൽ കരുതിയതും മൂത്ത മകൾ ലുലു അവളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതുമായ ഡബിൾ സൈഡ് ക്ലോക്ക് ആയിരുന്നു ഈ കാശ്മീർ യാത്രയുടെ ഓർമ്മക്കായി അവർ തന്നത്.യാത്രയുടെ ആസൂത്രണവും നടത്തിപ്പും മികവുറ്റതായി എന്ന് സാക്ഷ്യപ്പെടുത്തുന്ന പ്രസ്തുത സമ്മാനം ഞാൻ ഏറെ വിലമതിക്കുന്നു.കാരണം കുടുംബ യാത്രകളുടെ പ്ലാനുകൾ തയ്യാറാക്കി മാത്രം പരിചയമുള്ള എന്റെ ആദ്യ ശ്രമം തന്നെ സൂപ്പർ ഹിറ്റായി എന്നതിന്റെ സാക്ഷ്യപത്രമാണത്.

ഇത്തരം യാത്രകൾ ഇനിയും വേണം എന്നാണ് കൂട്ടുകാരുടെ എല്ലാം അഭിപ്രായം.യാത്രകൾ തുടരും,കഥകളും തുടരും.എനിക്ക് ഇങ്ങനെ ഒരവസരം ഒരുക്കിത്തന്ന എല്ലാ പ്രിയ സഹയാത്രികർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി.