ഒരു പോളിംഗ് ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം പൊതു തെരഞ്ഞെടുപ്പിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രക്രിയയാണ് വോട്ടിംഗ്. ആളു മാറിയുള്ള വോട്ട് ചെയ്യലും തിരിച്ചറിയൽ രേഖയിലെ കുഞ്ഞു കുഞ്ഞു കുഴപ്പങ്ങളും വോട്ടിംഗ് യന്ത്രത്തിൻ്റെ പ്രശ്‌നങ്ങളും ഓപ്പൺ വോട്ടുകളും എല്ലാമായി എപ്പോ വേണമെങ്കിലും ഒരു തടസ്സം നേരിടാൻ സാദ്ധ്യതയുള്ള പ്രകിയയാണിത്. അണി മുറിയാത്ത വരി കൂടിയായാൽ ബൂത്തിനകത്തിരിക്കുന്നവർക്ക് പ്രഷർ കൂടാനും തുടങ്ങും.തെരഞ്ഞെടുപ്പിൻ്റെ മർമ്മപ്രധാന ക്രിയയും ഈ വോട്ടിംഗ് ആണ്. വിവിധ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിലായി മേൽ പറഞ്ഞ എല്ലാ പ്രയാസങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്.
ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഡ്യൂട്ടി കിട്ടുമോ എന്നൊരു ആധി സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വാഭാവികമാണ്. രണ്ട് ദിവസത്തെ വിവിധ തരം യാതനകളാണ് അതിന് പ്രധാന കാരണം. തെരഞ്ഞെടുപ്പ് പ്രകിയയിലെ കടലാസ് പണികളും മറ്റും ലളിതവല്ക്കരിച്ചാൽ ഒരു പക്ഷേ എല്ലാവരും ഇഷ്ടത്തോടെ സ്വീകരിക്കുന്ന ഒരു ഡ്യൂട്ടിയായും ഇത് മാറിയേക്കും. കാരണം പുതിയ ഒരു നാട്ടിൽ പുതിയ കുറെ ഉദ്യോഗസ്ഥർക്കൊപ്പം പുതിയ കുറെ മനുഷ്യരെ കണ്ടുമുട്ടുന്ന ഒരു ജോലി നമ്മുടെ മനസ്സിന് ഒരു ഉൻമേഷം നൽകും. ഇപ്പോഴത്തെ അവസ്ഥയിലും മേൽ പറഞ്ഞ കാരണത്താൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇഷ്ടത്തോടെ ചെയ്യുന്നവർ ഉണ്ട്.
2026 നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്ക് കിട്ടിയത് ഹോം വോട്ടിംഗിനുള്ള (Click & Read) സ്പെഷ്യൽ പോളിങ്ങ് ഓഫീസർ ഡ്യൂട്ടി ആയിരുന്നു. മാർച്ച് മുപ്പത് മുതൽ തുടർച്ചയായി ആറ് ദിവസം രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറു മണി വരെ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ആ കർത്തവ്യ നിർവ്വഹണത്തിൽ ഞാൻ മുഴുകി. സർക്കാർ ജീവനക്കാർക്ക് ഒഴിവ് ദിനമായ പെസഹ വ്യാഴവും ദുഃഖവെള്ളിയും ശനിയാഴ്ചയും എല്ലാം ഈ കാലയളവിൽ കടന്നു പോയി. തിങ്കളാഴ്ച ഞാൻ തിരിച്ച് കോളേജിൽ ജോയിൻ ചെയ്യുകയും ചെയ്തു. അന്ന് രാത്രി വീട്ടിൽ മടങ്ങി എത്തിയപ്പോഴാണ് അടുത്ത വിളി വന്നത്.
"ആബിദ് തറവട്ടത്ത് അല്ലേ?"
"അതെ .."
"കുന്ദമംഗലം ആർ.ഒ ഓഫീസിൽ നിന്നാണ്...."
"ങാ..." ഹോം വോട്ടിംഗിൻ്റെ എന്തെങ്കിലും പ്രശ്‌നമാണോന്നറിയാൻ ഞാൻ ചെവി കൂർപ്പിച്ചു.
"സാറിനെ, വോട്ടെടുപ്പിൻ്റെ തലേ ദിവസം ബുധനാഴ്ച വി.എഫ്.സി ഡ്യൂട്ടിക്ക് ഇട്ടിട്ടുണ്ട്.... അന്നേ ദിവസം രാവിലെ ഏഴ് മണിക്ക് ലോ കോളേജിൽ ഹാജരാകണം... "
"ങേ... ങാ..." ആദ്യത്തെ അമ്പരപ്പും പിന്നാലെ സമ്മതവും എൻ്റെ വായിൽ നിന്നും ഒരു മൂളലായി പുറത്ത് ചാടി.
അങ്ങനെ ഫസ്റ്റ് പോളിംഗ് ഓഫീസറായി ഇന്ന് ആ ഡ്യൂട്ടിയും ഞാൻ ചെയ്തു. കുന്ദമംഗലം നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള കണ്ണൂർ ജില്ലക്കാരുടെ പോസ്റ്റൽ ബാലറ്റ് വഴിയുള്ള വോട്ടിംഗ് ആയിരുന്നു എൻ്റെ ടീമിന് ചെയ്യാനുള്ളത്. പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഓഫീസർമാരും അടങ്ങുന്ന ടീമിന് വളരെ ലളിതമായ നടപടി ക്രമങ്ങൾ മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ.
വോട്ടറുടെ നിയോജക മണ്ഡലം ചോദിച്ച് ഒരു ഐ.ഡി കാർഡ് വഴി വോട്ടറെ തിരിച്ചറിഞ്ഞ് രജിസ്റ്ററിൽ വിവരങ്ങൾ ചേർത്ത് അവരെക്കൊണ്ട് ഒപ്പ് വെപ്പിച്ച ശേഷം ബാലറ്റ് പേപ്പർ നൽകും. വിരലിൽ മഷിയും പുരട്ടും. വോട്ടർ ഡിക്ലറേഷൻ പൂരിപ്പിച്ച് വോട്ട് ചെയ്ത് കവറിലിട്ട് ഒട്ടിച്ച് ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നതോടെ വോട്ടിംഗ് കഴിഞ്ഞു.
ഒമ്പത് മണിക്ക് തുടങ്ങി പത്ത് മണിയോടെ തന്നെ ഇത് കഴിഞ്ഞു. ആകെ അമ്പത്തിമൂന്ന് പേരാണ് വോട്ട് ചെയ്തത്. വൈകിട്ട് ബാലറ്റ് പെട്ടി തുറന്ന് വിവിധ മണ്ഡലങ്ങളിലെ കവറുകൾ തരം തിരിച്ച് കണക്കൊപ്പിച്ച ശേഷം സീൽ ചെയ്ത് തിരിച്ച് നൽകിയതോടെ ആ ഡ്യൂട്ടിയും കഴിഞ്ഞു.
എൻ്റെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിലെ ഏറ്റവും ലളിതമായ വോട്ടിംഗ് പ്രക്രിയയാണ് ഇന്ന് ചെയ്ത ഈ ഡ്യൂട്ടി. കൗണ്ടിംഗ് ഡ്യൂട്ടി കിട്ടിയിട്ടില്ലെങ്കിൽ സർക്കാർ സർവ്വീസിലെ എൻ്റെ അവസാനത്തെ ഇലക്ഷൻ ഡ്യൂട്ടി ഇതായിരിക്കും. അത് എൻ്റെ അനിയൻ അമ്മാർ റിട്ടേണിംഗ് ഓഫീസറായ മണ്ഡലത്തിലായത് തികച്ചും യാദൃശ്ചികം.









