മലബാർ മലയാളികളുടെ ചരിത്ര സ്മാരകങ്ങൾ തേടിയുള്ള യാത്രകൾ മിക്കവയും മൈസൂരിലാണ് എത്താറുള്ളത്. മൈസൂർ രാജാക്കന്മാരുടെയും ടിപ്പു സുൽത്താന്റെയും ഭരണ ശേഷിപ്പുകൾ അവിടെ നിരവധിയുള്ളതും മലബാറുകാർക്ക് എളുപ്പം എത്തിച്ചേരാവുന്ന ഇടവും ആയതുകൊണ്ടാവാം ഈ തെരഞ്ഞെടുപ്പിന് കാരണം.അപൂർവ്വം ചിലരെങ്കിലും നൈസാം ഭരണത്തിന്റെ ബാക്കിപത്രങ്ങൾ കാണാൻ ഹൈദരാബാദിലും പോകാറുണ്ട്. എന്നാൽ എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ടത് ആഗ്രയിലും ഡെൽഹിയിലുമായി വ്യാപിച്ചു കിടക്കുന്ന മുഗൾ സാമ്രാജ്യത്തിന്റെ മായാത്ത മുദ്രകളാണ്.താജ്മഹലും ചെങ്കോട്ടയും എത്ര സന്ദർശിച്ചാലും മടുപ്പുളവാക്കില്ല. ഇതിനുമപ്പുറവും ചില രാജമുദ്രകൾ ഇന്ത്യയിൽ ഉണ്ട് എന്ന തിരിച്ചറിവാണ് എന്നെയും കുടുംബത്തെയും ജയ്പൂരിൽ എത്തിച്ചത്.
"സാർ....ആംഖേം ഖുലാകർ ദേഖോ...അബ് ഹം പിങ്ക് സിറ്റി മേം ഹേ..."
കണ്ണ് തുറന്നിരുന്ന് ജയ്പൂരിന്റെ പിങ്ക് നിറം ആസ്വദിക്കാൻ ജബ്ബാർ ഞങ്ങളെ ക്ഷണിച്ചു.രാജ വീഥിയുടെ ഇരു വശങ്ങളിലെയും കെട്ടിടങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം തന്നെയുണ്ടായിരുന്നു.അവയെല്ലാം മണ്ണിന്റെ നിറത്തോട് സാമ്യമുള്ള പിങ്ക് നിറത്തിലുമായിരുന്നു.പുതിയ കെട്ടിടങ്ങളിൽ ചിലത് പിങ്കും മറ്റു ചിലത് വേറെ നിറങ്ങളിലും ആയിരുന്നു.
"യെ ക്യോമ് ഐസ രംഗ് ദേ ദിയ?" ഈ കളർ നൽകാനുള്ള കാരണം ഞാൻ ചോദിച്ചു.
"യെ രാജസ്ഥാൻ സർക്കാരി കാനൂൻ ഹേ...സിർഫ് പിങ്ക് രംഗ് പെയിന്റ് കർന...പുരാന യാ നയാ..."
കെട്ടിടം പുതിയതാണെങ്കിലും പഴയതാണെങ്കിലും നഗരത്തിലെ കെട്ടിടങ്ങൾക്കെല്ലാം ഈ നിറമേ നൽകാവൂ എന്ന് രാജസ്ഥാൻ സർക്കാർ പ്രാദേശിക നിയമം ആക്കിയിട്ടുണ്ട് പോലും.
"ഹാം...ലേകിൻ പഹ്ല യെ രംഗ് കൈസാ ആയാ ?" ഈ കളർ ആദ്യം വന്നതിന്റെ പിന്നിലെ കഥ അറിയാനായി ഞാൻ ചോദിച്ചു.
"വഹ് ഏക് ലംബ കഹാനി ഹേ..."
"ലംബ കഹാനി ആപ് ഛോട്ട കരോ ..." എനിക്ക് ആ കഥ കേൾക്കണം എന്നുള്ളതിനാൽ ചുരുക്കിപ്പറയാൻ ഞാൻ പറഞ്ഞു.
"സുനോ..." കേൾക്കാൻ പറഞ്ഞതിനാൽ എല്ലാവരും ചെവി കൂർപ്പിച്ചു.
"സൻ അഠാരഹ് സൗ ചിത്തർ മേം...."
'യാ ഖുദാ... ഹിന്ദിയിൽ ആകെ അറിയുന്ന വർഷം സൻ ഉന്നീസ് സൗ സൈന്താലീസ് മാത്രമാണ്..' ജബ്ബാർ പറയാൻ തുടങ്ങിയപ്പോൾ ഞാൻ ആത്മഗതം ചെയ്തു.
"ഹാം...ഹാം..." ഒപ്പം പ്രോത്സാഹനവും നൽകി.
"ബ്രിട്ടീഷ് പ്രിൻസ് ആൽബർട്ട് ജയ്പൂർ മിൽനെ ജാനേ കോ ആയാ ധാ..." വർഷം മനസ്സിലായില്ലെങ്കിലും ബ്രിട്ടീഷ് രാജകുമാരൻ ജയ്പൂർ കാണാൻ വന്നു എന്ന് എനിക്ക് മനസ്സിലായി.
"ഹാം..."
"രാജാ സ്വായ് രാം സിങ് ഉസ്കോ ഉചിത് സ്വാഗത് ദേനെ കെ ലിയേ പൂര സിറ്റി പിങ്ക് രംഗ് ദിയ..."
അപ്പോൾ അന്നത്തെ രാജാവ് ചെയ്ത ഒരു പൊട്ടൻ പരിപാടി ആയിരുന്നെങ്കിലും ഇന്നത് ജയ്പൂരിന് പേരും പ്രശസ്തിയും നേടിക്കൊടുത്തു എന്ന് സാരം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ പിങ്ക് സിറ്റി എന്ന പേരിൽ ഇടം പിടിക്കാനും രാജാവിന്റെ ഈ കോപ്രായം കാരണമായി.
സിറ്റിക്കകത്ത് തന്നെ നിരവധി കൂറ്റൻ ഗെയ്റ്റുകളും കമാന രൂപത്തിൽ തല ഉയർത്തി നിൽക്കുന്നുണ്ട്.അവയുടെ ഉള്ളിലൂടെ തന്നെയാണ് പല സ്ഥലത്തും ഗതാഗതം.അവയെല്ലാം പിങ്ക് നിറത്തിൽ തന്നെയാണുള്ളത്. സത്യം പറഞ്ഞാൽ ഈ നിറം കാരണമാണ് ജയ്പൂർ ഈ പേരിൽ അറിയപ്പെടുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. ചില വിജ്ഞാനങ്ങൾ ദർശനത്തിലൂടെ ഊട്ടിയുറപ്പിക്കപ്പെടും എന്ന് പറയുന്നത് അതുകൊണ്ടാണ്.അടുത്ത ദിവസം കാണേണ്ട ഹവാ മഹലും സിറ്റി പാലസും എല്ലാം പിങ്ക് നിരത്തിലാറാടി നിൽക്കുന്നത് കണ്ടുകൊണ്ട് ഞങ്ങൾ നാഗരാതിർത്തി കടന്നു.അതോടെ പിങ്ക് നിറം പച്ചക്ക് വഴിമാറി.
(തുടരും...)