Pages

Wednesday, April 08, 2026

ദ ലാസ്റ്റ് പോളിംഗ് ഡ്യൂട്ടി

ഒരു പോളിംഗ് ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം പൊതു തെരഞ്ഞെടുപ്പിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രക്രിയയാണ് വോട്ടിംഗ്. ആളു മാറിയുള്ള വോട്ട് ചെയ്യലും തിരിച്ചറിയൽ രേഖയിലെ കുഞ്ഞു കുഞ്ഞു കുഴപ്പങ്ങളും വോട്ടിംഗ് യന്ത്രത്തിൻ്റെ പ്രശ്‌നങ്ങളും ഓപ്പൺ വോട്ടുകളും എല്ലാമായി എപ്പോ വേണമെങ്കിലും ഒരു തടസ്സം നേരിടാൻ സാദ്ധ്യതയുള്ള പ്രകിയയാണിത്. അണി മുറിയാത്ത വരി കൂടിയായാൽ ബൂത്തിനകത്തിരിക്കുന്നവർക്ക് പ്രഷർ കൂടാനും തുടങ്ങും.തെരഞ്ഞെടുപ്പിൻ്റെ മർമ്മപ്രധാന ക്രിയയും ഈ വോട്ടിംഗ് ആണ്. വിവിധ തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിലായി മേൽ പറഞ്ഞ എല്ലാ പ്രയാസങ്ങളും ഞാൻ നേരിട്ടിട്ടുണ്ട്.

ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഡ്യൂട്ടി കിട്ടുമോ എന്നൊരു ആധി സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വാഭാവികമാണ്. രണ്ട് ദിവസത്തെ വിവിധ തരം യാതനകളാണ് അതിന് പ്രധാന കാരണം. തെരഞ്ഞെടുപ്പ്  പ്രകിയയിലെ കടലാസ് പണികളും മറ്റും ലളിതവല്ക്കരിച്ചാൽ ഒരു പക്ഷേ എല്ലാവരും ഇഷ്ടത്തോടെ സ്വീകരിക്കുന്ന ഒരു ഡ്യൂട്ടിയായും ഇത് മാറിയേക്കും. കാരണം പുതിയ ഒരു നാട്ടിൽ പുതിയ കുറെ ഉദ്യോഗസ്ഥർക്കൊപ്പം പുതിയ കുറെ മനുഷ്യരെ കണ്ടുമുട്ടുന്ന ഒരു ജോലി നമ്മുടെ മനസ്സിന് ഒരു ഉൻമേഷം നൽകും. ഇപ്പോഴത്തെ അവസ്ഥയിലും മേൽ പറഞ്ഞ കാരണത്താൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഇഷ്ടത്തോടെ ചെയ്യുന്നവർ ഉണ്ട്.

2026 നിയമസഭാ തെരഞ്ഞെടുപ്പിൽ എനിക്ക് കിട്ടിയത് ഹോം വോട്ടിംഗിനുള്ള (Click & Read) സ്പെഷ്യൽ പോളിങ്ങ് ഓഫീസർ ഡ്യൂട്ടി ആയിരുന്നു. മാർച്ച് മുപ്പത് മുതൽ തുടർച്ചയായി ആറ് ദിവസം രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറു മണി വരെ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ ആ കർത്തവ്യ നിർവ്വഹണത്തിൽ ഞാൻ മുഴുകി. സർക്കാർ ജീവനക്കാർക്ക് ഒഴിവ് ദിനമായ പെസഹ വ്യാഴവും ദുഃഖവെള്ളിയും ശനിയാഴ്ചയും എല്ലാം ഈ കാലയളവിൽ കടന്നു പോയി. തിങ്കളാഴ്ച ഞാൻ തിരിച്ച് കോളേജിൽ ജോയിൻ ചെയ്യുകയും ചെയ്തു. അന്ന് രാത്രി വീട്ടിൽ മടങ്ങി എത്തിയപ്പോഴാണ് അടുത്ത വിളി വന്നത്.

"ആബിദ് തറവട്ടത്ത് അല്ലേ?"

"അതെ .."

"കുന്ദമംഗലം ആർ.ഒ ഓഫീസിൽ നിന്നാണ്...."

"ങാ..." ഹോം വോട്ടിംഗിൻ്റെ എന്തെങ്കിലും പ്രശ്‌നമാണോന്നറിയാൻ ഞാൻ ചെവി കൂർപ്പിച്ചു.

"സാറിനെ, വോട്ടെടുപ്പിൻ്റെ തലേ ദിവസം ബുധനാഴ്ച വി.എഫ്.സി ഡ്യൂട്ടിക്ക് ഇട്ടിട്ടുണ്ട്.... അന്നേ ദിവസം രാവിലെ ഏഴ് മണിക്ക് ലോ കോളേജിൽ ഹാജരാകണം... "

"ങേ... ങാ..." ആദ്യത്തെ അമ്പരപ്പും പിന്നാലെ സമ്മതവും എൻ്റെ വായിൽ നിന്നും ഒരു മൂളലായി പുറത്ത് ചാടി.

അങ്ങനെ ഫസ്റ്റ് പോളിംഗ് ഓഫീസറായി ഇന്ന് ആ ഡ്യൂട്ടിയും ഞാൻ ചെയ്തു. കുന്ദമംഗലം നിയോജക മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള കണ്ണൂർ ജില്ലക്കാരുടെ പോസ്റ്റൽ ബാലറ്റ് വഴിയുള്ള വോട്ടിംഗ് ആയിരുന്നു എൻ്റെ ടീമിന് ചെയ്യാനുള്ളത്. പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഓഫീസർമാരും അടങ്ങുന്ന ടീമിന് വളരെ ലളിതമായ നടപടി ക്രമങ്ങൾ മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ. 

വോട്ടറുടെ നിയോജക മണ്ഡലം ചോദിച്ച് ഒരു ഐ.ഡി കാർഡ് വഴി വോട്ടറെ തിരിച്ചറിഞ്ഞ് രജിസ്റ്ററിൽ വിവരങ്ങൾ ചേർത്ത് അവരെക്കൊണ്ട് ഒപ്പ് വെപ്പിച്ച ശേഷം ബാലറ്റ് പേപ്പർ നൽകും. വിരലിൽ മഷിയും പുരട്ടും. വോട്ടർ ഡിക്ലറേഷൻ പൂരിപ്പിച്ച് വോട്ട് ചെയ്ത് കവറിലിട്ട് ഒട്ടിച്ച് ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നതോടെ വോട്ടിംഗ് കഴിഞ്ഞു. 

ഒമ്പത് മണിക്ക് തുടങ്ങി പത്ത് മണിയോടെ തന്നെ ഇത് കഴിഞ്ഞു. ആകെ അമ്പത്തിമൂന്ന് പേരാണ് വോട്ട് ചെയ്തത്. വൈകിട്ട് ബാലറ്റ് പെട്ടി തുറന്ന് വിവിധ മണ്ഡലങ്ങളിലെ കവറുകൾ തരം തിരിച്ച് കണക്കൊപ്പിച്ച ശേഷം സീൽ ചെയ്ത് തിരിച്ച് നൽകിയതോടെ ആ ഡ്യൂട്ടിയും കഴിഞ്ഞു.

എൻ്റെ ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടികളിലെ ഏറ്റവും ലളിതമായ വോട്ടിംഗ് പ്രക്രിയയാണ് ഇന്ന് ചെയ്ത ഈ ഡ്യൂട്ടി. കൗണ്ടിംഗ് ഡ്യൂട്ടി കിട്ടിയിട്ടില്ലെങ്കിൽ സർക്കാർ സർവ്വീസിലെ എൻ്റെ അവസാനത്തെ ഇലക്ഷൻ ഡ്യൂട്ടി ഇതായിരിക്കും. അത് എൻ്റെ അനിയൻ അമ്മാർ റിട്ടേണിംഗ് ഓഫീസറായ മണ്ഡലത്തിലായത് തികച്ചും യാദൃശ്ചികം.





Tuesday, April 07, 2026

ഹോം വോട്ടിംഗ്

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ചിടത്തോളം ഒരു കാലഘട്ടത്തിൻ്റെ അവസാനം കൂടിയാണ്. 1998 മുതൽ 2026 വരെ നടന്ന തെരഞ്ഞെടുപ്പുകളിൽ രണ്ടോ മൂന്നോ ഒഴികെ എല്ലാറ്റിലും എനിക്ക് ഡ്യൂട്ടി കിട്ടിയിരുന്നു. വിരമിക്കാൻ രണ്ട് വർഷം മാത്രം ബാക്കിയിരിക്കെ ഇനി ഒരു തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അതിനാൽ തന്നെ ഇലക്ഷൻ ഡ്യൂട്ടി ലിസ്റ്റ് പ്രതീക്ഷയോടെയായിരുന്നു ഞാൻ കാത്തിരുന്നത്.

ബട്ട്, ഡ്യൂട്ടി ലിസ്റ്റ് വന്നു എന്നറിഞ്ഞ് അതിൽ തലങ്ങും വിലങ്ങും പരതി നോക്കിയിട്ടും എൻ്റെ പേര് കാണാതായപ്പോൾ എനിക്ക് ഒട്ടും സന്തോഷം തോന്നിയില്ല. രണ്ടാം ലിസ്റ്റ് വരുമ്പോൾ അതിലുണ്ടാകും എന്ന് ഞാൻ മനസ്സിനോട് പറഞ്ഞു. ആദ്യ ലിസ്റ്റിൽ ഉണ്ടായിരുന്നവരിൽ പലരെയും ഒഴിവാക്കിയാണ് രണ്ടാം ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. അപ്പോൾ പിന്നെ അതിൽ ആദ്യമേ ഇല്ലാത്ത എൻ്റെ കാര്യം പറയാനുമില്ലായിരുന്നു. അതോടെ മറ്റെന്തോ ഡ്യൂട്ടി എന്നെ കാത്തിരിക്കുന്നതായി വെറുതെ ഒന്ന്  മനസ്സിൽ തോന്നി.

വെള്ളിയാഴ്ച സന്ധ്യക്ക്, കോളേജിൽ നിന്ന് വീട്ടിലെത്തി ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ എനിക്ക് ഒരു ഫോൺ കോൾ വന്നു. ഹോം വോട്ടിംഗ് ഡ്യൂട്ടി ഉണ്ടെന്നും പിറ്റേ ദിവസം രാവിലെ ലോ കോളേജിൽ നടക്കുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കണമെന്നും അറിയിച്ചു കൊണ്ടുള്ള വിളിയായിരുന്നു അത്. ഓർഡർ പേപ്പർ ഒന്നും ഇല്ലാതെ ഫോൺ വിളിയിലൂടെ മാത്രം ഒരു ഇലക്ഷൻ ഡ്യൂട്ടിക്ക് ഞാൻ ഹാജരാകുന്നത് ആദ്യമായിട്ടായിരുന്നു. അതും എൻ്റെ അനുജൻ അമ്മാർ റിട്ടേണിംഗ് ഓഫീസറായ കുന്ദമംഗലം നിയമസഭാ മണ്ഡലത്തിൽ.

രണ്ട് വർഷം മുമ്പ് നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇതേ ഡ്യൂട്ടി ചെയ്തിരുന്നതിനാൽ അതിൻ്റെ ഹരം എനിക്ക് അറിയാമായിരുന്നു. പരിചയ സമ്പന്നൻ എന്ന നിലക്ക് മറ്റ് ഓഫീസർമാർക്ക് ഇതേപ്പറ്റി പറഞ്ഞു കൊടുക്കാനും അനിയൻ എനിക്ക് അവസരം തന്നു. സസ്പെൻഷൻ കിട്ടാൻ വളരെ സാദ്ധ്യതയുള്ള ജോലി ആണിതെന്ന ട്രെയിനറുടെ വാക്കുകളിൽ ഭയം നിറഞ്ഞ മുഖങ്ങളുമായി നിന്നവർക്ക് വീടുകളിൽ നിന്ന് കിട്ടുന്ന എൻ്റെ ചക്ക മാങ്ങ ജ്യൂസ് ഓഫറുകൾ ആശ്വാസം നൽകി.

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ കാരന്തൂരിൽ 85 വയസ്സ് കഴിഞ്ഞ 31 പേരുടെയും അംഗപരിമിതരായ 19 പേരുടെയും വീട്ടിൽ ചെന്നുള്ള വോട്ട് ചെയ്യിപ്പിക്കൽ ആയിരുന്നു 30.3.26 മുതൽ 4.4.26 വരെയുള്ള ആറ് ദിവസത്തേക്ക് എനിക്ക് കിട്ടിയ ഡ്യൂട്ടി. ഇടക്ക് വെച്ച് ഒളവണ്ണ പഞ്ചായത്തിലെ 31 വോട്ടർമാരെ കൂടി തന്നതിനാൽ മൊത്തം 81 വോട്ടർമാരായി. അതിൽ സ്ഥലത്തില്ലാത്ത രണ്ട് പേർ ഒഴികെ മൊത്തം 79 പേരെ BLO മാരുടെ സഹായത്തോടെ ഞങ്ങൾ വോട്ടു ചെയ്യിപ്പിച്ചു.

ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥനായ ശ്രീജിത്ത്, കേരള ബാങ്ക് ഉദ്യോഗസ്ഥനായ മുരുകദാസ് , മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ബിനോയ് സാമുവൽ, വീഡിയോ ഗ്രാഫർ മുക്കം സ്വദേശി മുഹമ്മദ് ഫെമിൻ, ഡ്രൈവർ ഓമശ്ശേരി സ്വദേശി രാജേഷ് എന്നിവരായിരുന്നു എൻ്റെ ടീമംഗങ്ങൾ. ഇന്നോവ ക്രിസ്റ്റയുമായി പൂനൂർ സ്വദേശി മുജീബ് റഹ്മാൻ ആയിരുന്നു ആദ്യ മൂന്ന് ദിവസത്തെ ഡ്രൈവർ. വീതി കുറഞ്ഞ വഴികളിലൂടെ ഇന്നോവക്ക് പോകാനുള്ള ബുദ്ധിമുട്ട് കാരണം നാലാം ദിവസം മുതൽ ഞങ്ങളുടെ യാത്ര ബൊലീറോ ജീപ്പിലാക്കി മാറ്റി.

അഞ്ച് ദിവസം കൊണ്ട് മുഴുവൻ വോട്ടർമാരെയും ഞങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ ഹോം വോട്ടിംഗ് പോലെ വിവിധ വീടുകളിൽ നിന്ന് ഹൃദ്യമായ വരവേൽപ്പ് തന്നെ ഞങ്ങൾക്ക് ലഭിച്ചു. ചക്കക്കും മാങ്ങക്കും പകരം പൂവൻ പഴവും പപ്പായയും ആയിരുന്നു ഇത്തവണ ലഭിച്ച പഴങ്ങൾ. മുൻ ബേപ്പൂർ എം.എൽ എ ആയിരുന്ന വി കെ സി മമ്മദ് കോയയുടെ വീടും ഞങ്ങൾ സന്ദർശിച്ചു. ആദ്യ സന്ദർശനത്തിൽ സ്ഥലത്തില്ലാതിരുന്ന വോട്ടർമാരെ ആറാം ദിവസം വീണ്ടും സന്ദർശിച്ച് ഉച്ചയോടെ ഞങ്ങളുടെ ദൗത്യം പൂർത്തിയാക്കി.

2024 ലെ ഹോം വോട്ടിംഗ് ടീമംഗങ്ങൾക്ക് ഓർമ്മക്കായി ഞാൻ എൻ്റെ ആദ്യ പുസ്തകമായ "അമ്മാവൻ്റെ കൂളിംഗ് എഫക്ട് " നൽകിയിരുന്നു. ഇത്തവണ എല്ലാവർക്കും സ്നേഹ സമ്മാനമായി എൻ്റെ മൂന്നാം പുസ്തകമായ "പാഠം ഒന്ന് ഉപ്പാങ്ങ" യും  നൽകി. അങ്ങനെ 2026 നിയമസഭാ തെരഞ്ഞെടുപ്പിലും ഞാൻ എൻ്റെ കയ്യൊപ്പ് ചാർത്തി.

Monday, March 30, 2026

ഷാലിമാർ ഉദ്യാനം അഥവാ ഗാർഡൻ ഓഫ് ലൗവ് (ടീം 87 SSC @ കാശ്മീർ - 9)

 ടീം 87 SSC @ കാശ്മീർ  - 8

ശ്രീനഗറിൽ ഞാൻ കുടുംബ സമേതം വന്നപ്പോൾ ആകെ കാണാൻ പറ്റിയത് ബൊട്ടാണിക്കൽ ഗാർഡനും ദാൽ തടാകവും മാത്രമായിരുന്നു. കർഫ്യൂ പ്രഖ്യാപിച്ചതിനാൽ അന്ന് ഞങ്ങൾക്ക് വേഗം സ്ഥലം വിടേണ്ടി വന്നു. ശേഷമുള്ള എൻ്റെ രണ്ടും മൂന്നും സന്ദർശനങ്ങൾ പാക്കേജിലായതിനാൽ ഹസ്രത്ത് ബാൽ പള്ളി,നിശാത് ഗാർഡൻ, ദാൽ തടാകം എന്നിവ മാത്രമായിരുന്നു കാണാൻ കഴിഞ്ഞിരുന്നത്.

മുഗൾ ഉദ്യാനങ്ങളായ ഷാലിമാർ  ബാഗ്, ചഷ്മേ ഷാഹി, പരിമഹൽ എന്നിവയും ശങ്കരാചാര്യ ക്ഷേത്രവും എല്ലാം കാണാൻ ബാക്കി വെച്ചാണ് ഞാൻ മൂന്ന് കാശ്മീർ സന്ദർശനങ്ങൾ പൂർത്തിയാക്കിയത്. ഇത്തവണ എൻ്റെ സ്വന്തം പാക്കേജൂം പ്ലാനും ആയതിനാൽ ഞാൻ കണ്ടതും കാണാത്തതും ആയ എല്ലാം നിർബന്ധമായും കാണണം എന്ന് തന്നെ തീരുമാനിച്ചിരുന്നു.

ചാറ്റ് ജിപിടി സഹായത്തോടെ ശ്രീനഗറിലെ കാഴ്ച്ചകൾ കാണാനായുള്ള ഒരു ടൈം പ്ലാൻ ഞാൻ യാത്രക്ക് മുമ്പേ തന്നെ റെഡിയാക്കി ഹോട്ടലുടമക്ക് നൽകി അഭിപ്രായം ചോദിച്ചിരുന്നു.വളരെ നല്ല പ്ലാൻ ആണെന്നും പക്ഷേ നടക്കാൻ പ്രയാസമാണെന്നും ആയിരുന്നു വർഷങ്ങളായി ടൂർ ഓപ്പറേറ്റ് ചെയ്യുന്ന അദ്ദേഹത്തിന്റെ മറുപടി.എങ്കിൽ അതൊന്ന് നടത്തി കാണിച്ച് കൊടുക്കണം എന്നൊരു വാശിയും എന്റെ മനസ്സിലുണ്ടായി.ടാക്സി ഡ്രൈവർ ഇർഫാന് പ്ലാൻ കാണിച്ചുകൊടുത്തപ്പോൾ എല്ലാം അത്യാവശ്യം സമയമെടുത്ത് തന്നെ കാണാം എന്ന് പറഞ്ഞത് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

രാവിലെ ഏഴര മണിക്ക് ശങ്കരാചാര്യ ക്ഷേത്രത്തിൽ എത്തണം എന്നും അതിനായി ഏഴ് മണിക്ക് വണ്ടി എത്തണം എന്നുമായിരുന്നു ഞാൻ ഇർഫാനോട് പറഞ്ഞത്.വണ്ടി എത്തുമ്പോൾ തന്നെ എട്ടുമണി ആയി. ഇർഫാന് പകരം മറ്റൊരാളായിരുന്നു ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നത്.യാത്രാ പ്ലാൻ ഇർഫാൻ ഇദ്ദേഹത്തോട് പറഞ്ഞിരിക്കും എന്ന ധാരണയിൽ ഞങ്ങൾ യാത്ര ആരംഭിച്ചു.ദാൽ തടാകത്തിലെ മന്ദമാരുതന്റെ കുളിരനുഭവിച്ചു കൊണ്ട് ഞങ്ങളുടെ വണ്ടി മുന്നോട്ട് പാഞ്ഞു.

ശങ്കരാചാര്യ ക്ഷേത്രത്തിലേക്ക് തിരിയേണ്ട റോഡും കഴിഞ്ഞ് വണ്ടി മുന്നോട്ട് പോയി.മറ്റൊരു വഴിയിലൂടെ കയറാനായിരിക്കും എന്ന ധാരണയിൽ ഞാൻ ഒന്നും പറഞ്ഞില്ല.വണ്ടിയിലുള്ള മറ്റുള്ളവർക്ക് എല്ലാം 'ക്യാ ഹേ' ആയതിനാൽ അവരത് ശ്രദ്ധിച്ചതുമില്ല.ഇടക്ക് ഫ്‌ളോട്ടിങ് പോസ്റ്റ് ഓഫീസ് കണ്ടപ്പോൾ അൽപനേരം അവിടെ നിർത്തി അതിനെപ്പറ്റി ഞാൻ സഹയാത്രികർക്ക് പറഞ്ഞു കൊടുത്തു.

വാഹനം നേരെ പോയത് ബൊട്ടാണിക്കൽ ഗാർഡൻ റോഡിലേക്കായിരുന്നു.അപ്പോഴും എൻ്റെ ധാരണ ക്ഷേത്രത്തിലേക്ക് അതുവഴി പോകാം എന്നായിരുന്നു.ബൊട്ടാണിക്കൽ ഗാർഡനും കഴിഞ്ഞ് ഏതാനും ദൂരം കൂടി പിന്നിട്ടപ്പോൾ റോഡിൽ ഒരു ബാരിക്കേഡും കുറെ തോക്കുധാരികളെയും കണ്ടു.

"പടച്ചോനെ കാത്തോളീ..." ഫാത്തിമകുട്ടി ഉറക്കെ വിളിച്ച്‌ കൊണ്ട് കണ്ണടച്ച് പിടിച്ചു.മാസങ്ങൾക്ക് മുമ്പ് പഹൽഗാമിൽ നടന്ന വെടിവെയ്പ്പ് എല്ലാവരുടെയും മനസ്സിലൂടെ കൊള്ളിയാനായി മിന്നി.പക്ഷേ,ഇത് ഗവർണ്ണറുടെ സെക്യൂരിറ്റി സ്റ്റാഫ് ആയിരുന്നു.ഡ്രൈവർ അവരുമായി എന്തൊക്കെയോ സംസാരിച്ചു.

"ആഗേ നഹീം ജായേഗ,ഗവർണ്ണർ ക ഭവൻ യഹാം ഹേ...വഹ് ആതാ ഹേ..." ഡ്രൈവർ എന്നോട് പറഞ്ഞു.

"ഈ റൂട്ടിലുള്ള തൻ്റെ ഔദ്യോഗിക വസതിയിലേക്ക് ഗവർണ്ണർ വരുന്നതിനാൽ ടൂറിസ്റ്റുകളെ കടത്തി വിടുന്നില്ല എന്ന്..."  ഡ്രൈവർ പറഞ്ഞത് ഞാൻ കൂട്ടുകാർക്ക് പരിഭാഷപ്പെടുത്തിക്കൊടുത്തു.

"ഇന്തസാർ കരേ തോ ഖുലേഖ ?" കാത്തിരുന്നിട്ട് കാര്യമുണ്ടോ എന്നറിയാൻ ഞാൻ ചോദിച്ചു.

"നഹീം,കബ് ആയേഗാ ബതായേഗാ നഹീം" 

'ബല്ലാത്ത പഹയൻ തന്നെ... നാലാം തവണയും എനിക്ക് യോഗമില്ല' ഞാൻ മനസ്സിൽ കരുതി.

"ഫിർ ക്യാ കരേഗ അബ് ?" ഞാൻ ഡ്രൈവറോട് ചോദിച്ചു.

"ബൊട്ടാണിക്കൽ ഗാർഡൻ പീച്ചേ ഹേ... വഹ് അഭീ ഹീ ഖുല ഹേ.."

"ഹാം..."

"ആബ്യീ...പള്ള പയിക്ക് ണ് ഹേ... ഓനോട് പറയൂ ഹേ..." നാരായണൻ എന്നോട് പറഞ്ഞു.

വണ്ടി തിരിച്ച് ഞങ്ങൾ ബൊട്ടാണിക്കൽ ഗാർഡനിൽ എത്തി.ഗേറ്റിന് തൊട്ടടുത്ത് തന്നെയുള്ള ധാബയിൽ നിന്ന് ആലൂ പൊറോട്ടയും ചായയും കഴിച്ച ശേഷം, ടിക്കറ്റെടുത്ത് ഞങ്ങൾ ഗാർഡനിലേക്ക് കയറി.ഗാർഡനിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയിരുന്നില്ല.അതിനാൽ തന്നെ എല്ലായിടവും കാലിയായിരുന്നു. കഴിയുന്നത്ര റീലുകൾ ചിത്രീകരിക്കണം എന്നായിരുന്നു നുസൈബയുടെ പ്രധാന ഡിമാന്റ്.അങ്ങനെ ഞങ്ങളുടെ കാശ്മീർ റീലുകളുടെ ആരംഭം അവിടെ കുറിക്കപ്പെട്ടു.

വസന്തം ഗ്രീഷ്മത്തിന് വഴിമാറുന്ന സമയമായതിനാൽ ഗാർഡനിലെ പൂക്കളും പച്ചപ്പും പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നില്ല.അധികം ഉള്ളോട്ട് കയറി പോകുന്നതിലും ഭേദം കൂടുതൽ ഭംഗി തോന്നുന്ന സ്ഥലത്ത് വെച്ച് ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുന്നതാണ് നല്ലത് എന്ന എൻ്റെ അഭിപ്രായം എല്ലാവരും മാനിച്ചു.ഒരു മണിക്കൂർ അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ പുറത്തിറങ്ങി നേരെ ഷാലിമാർ ബാഗിലേക്ക് നീങ്ങി.

1619ൽ മുഗൾ ചക്രവർത്തി ജഹാൻഗീർ തന്റെ പ്രിയപത്നി നൂർജഹാന് വേണ്ടി നിർമ്മിച്ചതാണ് ഷാലിമാർ ഉദ്യാനം.ഗാർഡൻ ഓഫ് ലൗവ് എന്നാണ് ഇതറിയപ്പെടുന്നത്.ഷാജഹാൻ ചക്രവർത്തി പിന്നീട് ഈ പൂന്തോട്ടം  വിപുലീകരിച്ചു.മൂന്ന് തട്ടുകളായിട്ടാണ് പൂന്തോട്ടം രൂപ കല്പന ചെയ്തിരിക്കുന്നത്.ദിവാനി ആം എന്ന ഔട്ടർ ഗാർഡനും ദിവാനി ഖാസ് എന്ന രാജകീയ സ്വകാര്യ ഗാർഡനും ആണ് അതിൽ പ്രധാനം.


നാൽപത് രൂപയാണ് ഷാലിമാർ ബാഗിലേക്കുള്ള എൻട്രി ഫീ. ഗാർഡൻ  പൂക്കളാൽ സമൃദ്ധമായിരുന്നു.ചിനാറുകൾ അങ്ങിങ്ങായി മഞ്ഞനിറമാകാൻ തുടങ്ങിയിരുന്നു.റീൽ ചിത്രീകരണത്തിന് പറ്റിയ അടിപൊളി സ്പോട്ടുകൾ നുസൈബയെയും നിഷീധിനിയെയും പ്രലോഭിപ്പിച്ചു.ഇതിനിടെ ഗോവിന്ദനെ ഒരു റീലിൻ്റെ ആദ്യസ്റ്റെപ്പ് പഠിപ്പിക്കാൻ ശ്രമിച്ച നുസൈബ അവസാനം തോറ്റ് സുല്ലിട്ട് പിൻമാറി.

കാശ്മീരി ഡ്രെസ്സിലുള്ള ഫോട്ടോ എടുക്കണം എന്ന എല്ലാവരുടെയും ആവശ്യപ്രകാരം ഞാൻ അവിടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫറെ സമീപിച്ചു. രണ്ടായിരം രൂപ പറഞ്ഞതിനാൽ ഞാൻ അയാളുടെ അടുത്ത് നിന്ന് തടിയൂരി.മറ്റൊരു ഫോട്ടോഗ്രാഫറെ സമീപിച്ചപ്പോൾ അയാളും അതേ സംഖ്യ പറഞ്ഞു.അവസാനം ആയിരം രൂപക്ക് ഉറപ്പിച്ച് എല്ലാവരെയും ഗ്രൂപ്പ് ഫോട്ടോക്ക് റെഡിയാക്കി.നിമിഷ നേരം കൊണ്ട് അവർ ഞങ്ങളെ ഓരോരുത്തരെയും അണിയിച്ചൊരുക്കി.ഇതിനിടെ മൊബൈലിൽ ഫോട്ടോ പകർത്താൻ ഒരു ശ്രമം നടത്തിയെങ്കിലും അത് അനുവദിച്ചില്ല.ഗാർഡനിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ ഫോട്ടോയുടെ പ്രിന്റ് കിട്ടി.അമ്പത് രൂപ അധികം കൊടുത്ത് അതിന്റെ ഡിജിറ്റൽ കോപ്പിയും ഞാൻ കൈക്കലാക്കി.

മുഗൾ വാസ്തു വിദ്യകളോട് കൂടിയ കെട്ടിടങ്ങളും ജലധാരകളും വിവിധ വർണ്ണത്തിലുള്ള പൂക്കളും ചിന്നാർ മരങ്ങളും ഷാലിമാർ ബാഗിനെ മനോഹരമാക്കുന്നു. ഷാലിമാർ ബാഗിലെ ബ്ലാക്ക് പവിലിയനിൽ കൊത്തിവെച്ച Agar Firdaus bar rōy-e zamin ast, hamin ast-o hamin ast-o hamin ast എന്ന പേർഷ്യൻ കാവ്യം വളരെ പ്രശസ്തമാണ്; ജഹാംഗീർ ചക്രവർത്തി നൂർജഹാനോടൊപ്പം പൂന്തോട്ടത്തിലൂടെ ഉലാത്തുമ്പോൾ പറഞ്ഞ ആ വാക്യം - ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെങ്കിൽ അത് ഇതാണ് അത് ഇതാണ് അത് ഇതാണ്.അതെ ഷാലിമാറിന്റെ സൗന്ദര്യം കണ്ടാൽ നമ്മളും പാടിപ്പോകും 

Agar Firdaus bar rōy-e zamin ast,
hamin ast-o hamin ast-o hamin ast.



(തുടരും...)

Thursday, March 26, 2026

ബാർബിക്യൂ താഴ് വര (ടീം 87 SSC @ കാശ്മീർ - 8 )

 ടീം 87 SSC @ കാശ്മീർ  - 7

മുനവറാബാദിലെ ഹോട്ടൽ ആയാത്തിൽ (Hotel Aayat) ഞങ്ങളെത്തുമ്പോൾ സമയം രാത്രി ഏഴ് മണി കഴിഞ്ഞിരുന്നു. ഹോട്ടൽ ഏഷ്യൻ പാർക്ക് പോലെയുള്ള വലിയ വലിയ ഹോട്ടലുകൾ പിന്നിട്ടാണ് ഹോട്ടൽ ആയാത്ത് എന്ന കുഞ്ഞു ഹോട്ടലിൽ ഞങ്ങളെത്തിയത്. ഫോട്ടോയിൽ മാത്രം കണ്ട റൂമുകളും ഫോണിൽ കൂടി മാത്രം കേട്ട ശബ്ദവും എനിക്കും കൂട്ടുകാർക്കും മുന്നിൽ പ്രത്യക്ഷപ്പെടാൻ പോവുകയാണ്. റൂമിൻ്റെ അവസ്ഥ മോശമായാൽ മുമ്പ് ജയ്പൂരിൽ അനുഭവിച്ച പോലെ ഉറക്കം നഷ്ടപ്പെടും. അന്ന് എൻ്റെ സ്വന്തം ഫാമിലിയായിരുന്നെങ്കിൽ ഇന്ന് പല സ്വഭാവക്കാരായ കൂട്ടുകാരാണ് ഒപ്പം എന്നത് എൻ്റെ ഹൃദയ മിടിപ്പേറ്റി.

പിറ്റേദിവസം ഓട്ടോയിലും ബസ്സിലുമായി ശ്രീനഗറിൽ കറങ്ങാം എന്നായിരുന്നു ഞങ്ങളുടെ പദ്ധതി.എന്നാൽ വണ്ടി തെരഞ്ഞ് നടന്നാൽ സമയം നഷ്ടമാകും എന്ന് തിരിച്ചറിഞ്ഞതിനാൽ ഇർഫാൻ്റെ ടാക്സി തന്നെ 2500 രൂപക്ക് ശ്രീനഗർ കറക്കത്തിനായി ഏർപ്പാടാക്കി. അന്നത്തെ വാടക കൊടുത്ത് ഇർഫാനെ പറഞ്ഞ് വിടുകയും ചെയ്തു.

ലഗേജുമായി ഞങ്ങൾ നേരെ ഹോട്ടലിൻ്റെ റിസപ്ഷനിലേക്ക് കയറി. പ്രതീക്ഷകൾക്ക് വിപരീതമായി മലയാളിക്ക് പകരം ഒരു ബംഗാളിയായിരുന്നു റിസപ്ഷനിൽ ഉണ്ടായിരുന്നത്. ഒരാൾക്ക് നിന്ന് തിരിയാൻ പോലും ഇടമില്ലാത്ത റിസപ്ഷൻ വീണ്ടും എൻ്റെ ഉള്ളത്തിൽ ഭയമേറ്റി.

മൂന്ന് ലേഡീസിന് ഗ്രൗണ്ട് ഫ്ലോറിലെ ഒരു റൂമും നാല് പേർക്ക് തൊട്ടടുത്ത റൂമും ഞാനടക്കം ബാക്കി മൂന്ന് പേർക്ക് ഫസ്റ്റ് ഫ്ലോറിലെ ഒരു റൂമും ആയിരുന്നു ബുക്ക് ചെയ്തു വച്ചിരുന്നത്. റൂമിൽ കയറി ബെഡും ചുവരും വൈഫൈ ഹീറ്റർ എന്നിവയടക്കമുള്ള മറ്റ് സംവിധാനങ്ങളും ടോയ്ലറ്റും പരിശോധിച്ച് കഴിഞ്ഞപ്പോഴാണ് എൻ്റെ ശ്വാസം നേരെ വീണത്. കൂട്ടുകാർക്കും താമസ സ്ഥലത്തെപ്പറ്റി ഒരു പരാതിയും ഉണ്ടായില്ല എന്നത് ഞങ്ങളുടെ മനസ്സുകളുടെ പൊരുത്തം വിളിച്ചോതി. അൽപ സമയത്തിനകം തന്നെ മലയാളി മുതലാളി മാമൻ റയീസ് കൂടി എത്തിയതോടെ എല്ലാം ശുഭമായി.

തണുപ്പ് ശരീരത്തെ പൊതിയാൻ തുടങ്ങി എങ്കിലും ഭക്ഷണം കഴിക്കാൻ പുറത്ത് പോകൽ നിർബന്ധമായിരുന്നു. ഈ ഗല്ലിയിലേക്ക് തിരിഞ്ഞ സ്ഥലത്ത് നിന്നും ലെഫ്റ്റ് തിരിഞ്ഞ് അല്പം മുന്നോട്ട് നടന്നാൽ ഒരു ജംഗ്ഷൻ എത്തുമെന്നും അവിടെ നിന്ന് വലത് വശത്തേക്ക് പോകുന്ന റോഡിൽ കയറിയാൽ ഇഷ്ടം പോലെ കടകൾ കാണാമെന്നും റയീസ് പറഞ്ഞു. പെട്ടെന്ന് തന്നെ എല്ലാവരും ഫ്രഷായി ജാക്കറ്റും കോട്ടും തൊപ്പിയും ധരിച്ച് പുറത്തിറങ്ങി. റയീസ് പറഞ്ഞ ജംഗ്ഷനിൽ നിന്ന് വലത് ഭാഗത്തേക്ക് തിരിഞ്ഞപ്പോഴേക്കും എനിക്കവിടെ ഒരു മുൻ പരിചയം തോന്നി.

മുന്നോട്ട് നടക്കുന്തോറും കബാബിൻ്റെയും ബാർബിക്യുവിൻ്റെയും മറ്റ് പല തരം ഭക്ഷണവിഭവങ്ങളുടെയും സുഗന്ധം ദാൽ തടാകത്തിലെ കാറ്റിനൊപ്പം ഞങ്ങളുടെ നാസികകളെ തഴുകി. മൂന്നാം കാശ്മീർ സന്ദർശന വേളയിൽ, ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെ മനം കവർന്ന ശ്രീനഗറിലെ ബാർബിക്യൂ താഴ് വര എന്നറിയപ്പെടുന്ന പ്രസിദ്ധ ഫുഡ് സ്ട്രീറ്റായ ഖയാം ചൗക്കിലാണ് ഞങ്ങളെത്തിയത് എന്നത് എന്നെ ഏറെ സന്തോഷഭരിതനാക്കി. രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന കാശ്മീരി വിഭവങ്ങൾ കഴിയുന്നത്രയും ആസ്വദിക്കാൻ സൗകര്യം വേണം എന്ന് നേരത്തെ പറഞ്ഞിരുന്ന ഫൈസലിനും നാരായണനും ഇനി നാലഞ്ച് ദിവസം കുശാലായി. സ്ട്രീറ്റ് ഫുഡുകളിലൂടെ കാശ്മീരിൻ്റെ തനത് രുചികൾ തിരിച്ചറിയണം എന്ന് ഞങ്ങൾക്ക് എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. അതിനാൽ അന്ന് തന്നെ ഇമ്രാൻ കഫെയിലെ (#Imrancafe) കശ്മീർ മട്ടൻ വിഭവങ്ങൾ ആസ്വദിച്ചു കൊണ്ട് ഞങ്ങളതിന് ഹരിശ്രീയും കുറിച്ചു.

ഭക്ഷണം കഴിച്ച് സ്ട്രീറ്റ് ഒന്ന് കൂടി ചുറ്റിക്കണ്ട് തിരിച്ച് ഞങ്ങളുടെ ഹോട്ടലിനടുത്ത് എത്തിയപ്പോഴാണ് ഒരു ബാൻ്റ് മേളം ശ്രദ്ധയിൽ പെട്ടത്. തൊട്ടടുത്ത് തന്നെയുള്ള ദീപാലംകൃതമായ ഒരു വീട്ടിൽ നിന്നായിരുന്നു ആ മേളം. അന്വേഷിച്ചപ്പോൾ വരൻ വധുവിൻ്റെ വീട്ടിലേക്ക് പുറപ്പെടുന്ന ചടങ്ങാണ് എന്നറിഞ്ഞു.പെട്ടെന്ന്, അറബിക്കഥകളിലെപ്പോലെയുള്ള ഒരു കുതിര വണ്ടി അണിഞ്ഞൊരുങ്ങി ആൾക്കൂട്ടത്തിനിടയിൽ എത്തി.

വാദ്യങ്ങളുടെയും പാട്ടുകളുടെയും അകമ്പടിയോടെ വരൻ കുതിര വണ്ടിയിൽ കയറി.കേരളത്തിൽ കാറിലാണ് വരന്റെ പുറപ്പാട് എന്ന് ഞങ്ങൾ പറഞ്ഞു.വധുവിന്റെ വീട് അടുത്തായതിനാലാണ് കുതിര വണ്ടിയിൽ പോകുന്നത് പോലും.വലിയ കല്യാണമാണെങ്കിൽ ഇരുനൂറ്റമ്പതോളം പേർ വരനെ അനുഗമിക്കും എന്നും പറഞ്ഞു. ആശംസകൾ നേരാനും വീഡിയോയും ഫോട്ടോയും എടുക്കാനും കാശ്മീരി പെൺകുട്ടികൾ തിക്കിത്തിരക്കി. അവരെ ക്യാമറയിൽ പകർത്താൻ ഞങ്ങളിൽ ചിലരും മത്സരിച്ചു. അങ്ങനെ ഒരു കാശ്മീർ കല്യാണവും നന്നായി ആസ്വദിച്ചു.

പിറ്റേന്ന് ഏഴ് മണിക്ക് കാഴ്ചകൾ കാണാൻ ഇറങ്ങാനുള്ളതിനാൽ ഹോട്ടലിലെത്തിയ ഉടൻ എല്ലാവരും കിടന്നു. കാശ്മീർ കല്യാണക്കാഴ്ചകൾ പലരെയും ഉറക്കത്തിലും പിന്തുടർന്നു.

Next : ഷാലിമാർ ഗാർഡൻ

Wednesday, March 25, 2026

ഒരു ഫേസ്ബുക്ക് ജുദ്ധം

രണ്ടാഴ്ച മുമ്പ് ഭാര്യയുടെ കുടുംബത്തിൽ ഒരു നോമ്പു തുറ സത്കാരം ഉണ്ടായിരുന്നു. ബാങ്ക് വിളി സമയത്തിൻ്റെ പതിനഞ്ച് മിനിറ്റ് മുമ്പ് ആണ് ഞാൻ സ്ഥലത്ത് എത്തിയത്.

"ആ... അളിയാ..." ഭാര്യയുടെ അമ്മാവൻമാരുടെ മക്കളും മൂത്തുമ്മമാരുടെ മക്കളും ബന്ധുക്കളും എല്ലാം ഹായ് പറഞ്ഞു. കൂട്ടത്തിൽ പലരും ഇതും കൂടി കൂട്ടിച്ചേർത്തു.

"ഫേസ്ബുക്കിൽ എന്നും കാണുന്നുണ്ട് ട്ടോ..." ഒരു ചിരി സമ്മാനിച്ച് ഞാൻ അടുത്ത ആൾക്ക് കൈ കൊടുത്ത് വീണ്ടും വീണ്ടും ഇത് കേട്ടു കൊണ്ടിരുന്നു.

ദിവസങ്ങൾക്ക് ശേഷം നാട്ടിലെ വായനശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന ഓട്ടോഗ്രാഫ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ പോയി.

"ഹ... എന്നെത്തി?" ദീർഘകാലമായി കണ്ടു മുട്ടാത്ത മിക്കവരും എന്നോട് ചോദിച്ചു.

"ദേ... ഇപ്പോ..." എവിടെ നിന്ന് എത്തിയ കാര്യമാണ് ഇവർ ചോദിക്കുന്നത് എന്നറിയാതെ ഞാൻ മറുപടി പറഞ്ഞു.

"ഫേസ്ബുക്കിൽ നിന്ന് എല്ലാം അറിയുന്നുണ്ട്..."  അവരിൽ പലരും പറഞ്ഞു.

കഴിഞ്ഞ ആഴ്ച പെരുന്നാൾ നമസ്കാരത്തിന് ഞാൻ ഈദ് ഗാഹിൽ പോയി. എന്നും ജോലിക്കായി രാവിലെ കോഴിക്കോട്ടേക്ക് പോന്ന് രാത്രിയാകുമ്പോൾ തിരിച്ച് വീടണയുന്ന എന്നെ നാട്ടുകാർ പലപ്പോഴും കാണുന്നത് ഇങ്ങനെയുള്ള വിശേഷ ദിവസങ്ങളിൽ ആണ്. പരിചയക്കാരെയും അല്ലാത്തവരെയും കണ്ട് ഞാൻ ഈദ് ആശംസകൾ നേർന്നു.

" റിട്ടയർ ചെയ്ത ശേഷം സ്ഥിരം യാത്രയിലാണല്ലേ ?" പലരുടെയും സംശയം അവർ അടക്കി വച്ചില്ല. റിട്ടയർ ചെയ്യാൻ ഇനിയും രണ്ട് വർഷം കൂടി ബാക്കിയുള്ള ഞാൻ ഒരു സംശയത്തോടെ നോക്കുമ്പഴേക്കും അടുത്ത വർത്തമാനം വന്നു.

"ഫേസ്ബുക്കിൽ വായിക്കുന്നുണ്ട്.."

ഇന്നലെ കോളേജിലെ മൂന്ന് സഹപ്രവർത്തകർ അവരുടെ റിട്ടയർമെൻ്റുമായി ബന്ധപ്പെട്ട് ഒരു സൗഹൃദ വിരുന്ന് ഒരുക്കിയിരുന്നു. മുൻ കാലത്ത് ഒപ്പം വർക്ക് ചെയ്തവരെയും സ്ഥലം മാറിപ്പോയവരെയും എല്ലാം വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. പഴയ ആൾക്കാരെ കണ്ട് ഞാനും സൗഹൃദം പുതുക്കി.

"സാറ് പിന്നെ ഫേസ്ബുക്കിൽ നിറഞ്ഞാടുകയല്ലേ?" കണ്ടവനും കാണാത്തവനും ഒക്കെ തട്ടി വിട്ടു. 

സത്യത്തിൽ ഞാനിപ്പോ ജീവിച്ചിരിപ്പില്ലേ? ഫേസ്ബുക്കിൽ മാത്രമാണോ ജീവിച്ചിരിക്കുന്നത്? ഇന്നലെ മുഴുവൻ ഞാൻ ആലോചിച്ചു. അപ്പോഴേക്കും അതാ എൻ്റെ ഫേസ്ബുക്ക് വിളയാട്ടം മനസ്സിലാക്കിയ സുക്കർബർഗ് ചേട്ടൻ്റെ റെഡ് കാർഡ് ! 

"സൈബർ സെക്യൂരിറ്റിയിലുള്ള ഞങ്ങളുടെ കമ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരായി നിങ്ങൾ പ്രവർത്തിച്ചതിനാൽ നിങ്ങളുടെ പ്രൊഫൈൽ എന്തിനോ റെക്കമെൻഡ് ചെയ്യില്ല" എന്നാണ് കുറ്റപത്രം വായിച്ച എനിക്ക് മനസ്സിലായത്.

നഷ്ടപ്പെടാൻ പോകുന്നത് നോബൽ സമ്മാനത്തിനുള്ള റെക്കമെൻഡേഷൻ ഒന്നുമല്ലാത്തതിനാൽ ഞാനും നല്ല ഒരു മറുപടിയങ്ങ് കൊടുത്തു. ഇറാനിൽ യുദ്ധം തുടങ്ങിയ ട്രമ്പ് അണ്ണൻ തന്നെ ഇത് ഒന്ന് നിർത്തി തരുമോ എന്ന് ഇറാനോട് പറയാതെ പറഞ്ഞ പോലെ, സൂക്കർ ചേട്ടൻ ഒരു മണിക്കൂറിനകം തന്നെ "നല്ല കുട്ടി" സർട്ടിഫിക്കറ്റ് തന്ന് എൻ്റെ അക്കൗണ്ട് പൂർവ്വ സ്ഥിതിയിലാക്കി!! (സത്യമായും എൻ്റെ മറുപടിയിൽ ഞാൻ അദ്ദേഹത്തിൻ്റെ അച്ഛനെയോ അമ്മയെയോ പരാമർശിച്ചിട്ടില്ല). അങ്ങനെ ആ ഫേസ്ബുക്ക് ജുദ്ധം സമാധാന പരമായി അവസാനിച്ചതിനാൽ Abid Areacode (https://www.facebook.com/share/1b6iiMyC11/) എന്ന പ്രൊഫൈലിൽ ഞാൻ വിളയാട്ടം തുടരും.