Pages

Thursday, March 26, 2026

ബാർബിക്യൂ താഴ് വര (ടീം 87 SSC @ കാശ്മീർ - 8 )

 ടീം 87 SSC @ കാശ്മീർ  - 7

മുനവറാബാദിലെ ഹോട്ടൽ ആയാത്തിൽ (Hotel Aayat) ഞങ്ങളെത്തുമ്പോൾ സമയം രാത്രി ഏഴ് മണി കഴിഞ്ഞിരുന്നു. ഹോട്ടൽ ഏഷ്യൻ പാർക്ക് പോലെയുള്ള വലിയ വലിയ ഹോട്ടലുകൾ പിന്നിട്ടാണ് ഹോട്ടൽ ആയാത്ത് എന്ന കുഞ്ഞു ഹോട്ടലിൽ ഞങ്ങളെത്തിയത്. ഫോട്ടോയിൽ മാത്രം കണ്ട റൂമുകളും ഫോണിൽ കൂടി മാത്രം കേട്ട ശബ്ദവും എനിക്കും കൂട്ടുകാർക്കും മുന്നിൽ പ്രത്യക്ഷപ്പെടാൻ പോവുകയാണ്. റൂമിൻ്റെ അവസ്ഥ മോശമായാൽ മുമ്പ് ജയ്പൂരിൽ അനുഭവിച്ച പോലെ ഉറക്കം നഷ്ടപ്പെടും. അന്ന് എൻ്റെ സ്വന്തം ഫാമിലിയായിരുന്നെങ്കിൽ ഇന്ന് പല സ്വഭാവക്കാരായ കൂട്ടുകാരാണ് ഒപ്പം എന്നത് എൻ്റെ ഹൃദയ മിടിപ്പേറ്റി.

പിറ്റേദിവസം ഓട്ടോയിലും ബസ്സിലുമായി ശ്രീനഗറിൽ കറങ്ങാം എന്നായിരുന്നു ഞങ്ങളുടെ പദ്ധതി.എന്നാൽ വണ്ടി തെരഞ്ഞ് നടന്നാൽ സമയം നഷ്ടമാകും എന്ന് തിരിച്ചറിഞ്ഞതിനാൽ ഇർഫാൻ്റെ ടാക്സി തന്നെ 2500 രൂപക്ക് ശ്രീനഗർ കറക്കത്തിനായി ഏർപ്പാടാക്കി. അന്നത്തെ വാടക കൊടുത്ത് ഇർഫാനെ പറഞ്ഞ് വിടുകയും ചെയ്തു.

ലഗേജുമായി ഞങ്ങൾ നേരെ ഹോട്ടലിൻ്റെ റിസപ്ഷനിലേക്ക് കയറി. പ്രതീക്ഷകൾക്ക് വിപരീതമായി മലയാളിക്ക് പകരം ഒരു ബംഗാളിയായിരുന്നു റിസപ്ഷനിൽ ഉണ്ടായിരുന്നത്. ഒരാൾക്ക് നിന്ന് തിരിയാൻ പോലും ഇടമില്ലാത്ത റിസപ്ഷൻ വീണ്ടും എൻ്റെ ഉള്ളത്തിൽ ഭയമേറ്റി.

മൂന്ന് ലേഡീസിന് ഗ്രൗണ്ട് ഫ്ലോറിലെ ഒരു റൂമും നാല് പേർക്ക് തൊട്ടടുത്ത റൂമും ഞാനടക്കം ബാക്കി മൂന്ന് പേർക്ക് ഫസ്റ്റ് ഫ്ലോറിലെ ഒരു റൂമും ആയിരുന്നു ബുക്ക് ചെയ്തു വച്ചിരുന്നത്. റൂമിൽ കയറി ബെഡും ചുവരും വൈഫൈ ഹീറ്റർ എന്നിവയടക്കമുള്ള മറ്റ് സംവിധാനങ്ങളും ടോയ്ലറ്റും പരിശോധിച്ച് കഴിഞ്ഞപ്പോഴാണ് എൻ്റെ ശ്വാസം നേരെ വീണത്. കൂട്ടുകാർക്കും താമസ സ്ഥലത്തെപ്പറ്റി ഒരു പരാതിയും ഉണ്ടായില്ല എന്നത് ഞങ്ങളുടെ മനസ്സുകളുടെ പൊരുത്തം വിളിച്ചോതി. അൽപ സമയത്തിനകം തന്നെ മലയാളി മുതലാളി മാമൻ റയീസ് കൂടി എത്തിയതോടെ എല്ലാം ശുഭമായി.

തണുപ്പ് ശരീരത്തെ പൊതിയാൻ തുടങ്ങി എങ്കിലും ഭക്ഷണം കഴിക്കാൻ പുറത്ത് പോകൽ നിർബന്ധമായിരുന്നു. ഈ ഗല്ലിയിലേക്ക് തിരിഞ്ഞ സ്ഥലത്ത് നിന്നും ലെഫ്റ്റ് തിരിഞ്ഞ് അല്പം മുന്നോട്ട് നടന്നാൽ ഒരു ജംഗ്ഷൻ എത്തുമെന്നും അവിടെ നിന്ന് വലത് വശത്തേക്ക് പോകുന്ന റോഡിൽ കയറിയാൽ ഇഷ്ടം പോലെ കടകൾ കാണാമെന്നും റയീസ് പറഞ്ഞു. പെട്ടെന്ന് തന്നെ എല്ലാവരും ഫ്രഷായി ജാക്കറ്റും കോട്ടും തൊപ്പിയും ധരിച്ച് പുറത്തിറങ്ങി. റയീസ് പറഞ്ഞ ജംഗ്ഷനിൽ നിന്ന് വലത് ഭാഗത്തേക്ക് തിരിഞ്ഞപ്പോഴേക്കും എനിക്കവിടെ ഒരു മുൻ പരിചയം തോന്നി.

മുന്നോട്ട് നടക്കുന്തോറും കബാബിൻ്റെയും ബാർബിക്യുവിൻ്റെയും മറ്റ് പല തരം ഭക്ഷണവിഭവങ്ങളുടെയും സുഗന്ധം ദാൽ തടാകത്തിലെ കാറ്റിനൊപ്പം ഞങ്ങളുടെ നാസികകളെ തഴുകി. മൂന്നാം കാശ്മീർ സന്ദർശന വേളയിൽ, ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെ മനം കവർന്ന ശ്രീനഗറിലെ ബാർബിക്യൂ താഴ് വര എന്നറിയപ്പെടുന്ന പ്രസിദ്ധ ഫുഡ് സ്ട്രീറ്റായ ഖയാം ചൗക്കിലാണ് ഞങ്ങളെത്തിയത് എന്നത് എന്നെ ഏറെ സന്തോഷഭരിതനാക്കി. രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന കാശ്മീരി വിഭവങ്ങൾ കഴിയുന്നത്രയും ആസ്വദിക്കാൻ സൗകര്യം വേണം എന്ന് നേരത്തെ പറഞ്ഞിരുന്ന ഫൈസലിനും നാരായണനും ഇനി നാലഞ്ച് ദിവസം കുശാലായി. സ്ട്രീറ്റ് ഫുഡുകളിലൂടെ കാശ്മീരിൻ്റെ തനത് രുചികൾ തിരിച്ചറിയണം എന്ന് ഞങ്ങൾക്ക് എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നു. അതിനാൽ അന്ന് തന്നെ ഇമ്രാൻ കഫെയിലെ (#Imrancafe) കശ്മീർ മട്ടൻ വിഭവങ്ങൾ ആസ്വദിച്ചു കൊണ്ട് ഞങ്ങളതിന് ഹരിശ്രീയും കുറിച്ചു.

ഭക്ഷണം കഴിച്ച് സ്ട്രീറ്റ് ഒന്ന് കൂടി ചുറ്റിക്കണ്ട് തിരിച്ച് ഞങ്ങളുടെ ഹോട്ടലിനടുത്ത് എത്തിയപ്പോഴാണ് ഒരു ബാൻ്റ് മേളം ശ്രദ്ധയിൽ പെട്ടത്. തൊട്ടടുത്ത് തന്നെയുള്ള ദീപാലംകൃതമായ ഒരു വീട്ടിൽ നിന്നായിരുന്നു ആ മേളം. അന്വേഷിച്ചപ്പോൾ വരൻ വധുവിൻ്റെ വീട്ടിലേക്ക് പുറപ്പെടുന്ന ചടങ്ങാണ് എന്നറിഞ്ഞു.പെട്ടെന്ന്, അറബിക്കഥകളിലെപ്പോലെയുള്ള ഒരു കുതിര വണ്ടി അണിഞ്ഞൊരുങ്ങി ആൾക്കൂട്ടത്തിനിടയിൽ എത്തി.

വാദ്യങ്ങളുടെയും പാട്ടുകളുടെയും അകമ്പടിയോടെ വരൻ കുതിര വണ്ടിയിൽ കയറി.കേരളത്തിൽ കാറിലാണ് വരന്റെ പുറപ്പാട് എന്ന് ഞങ്ങൾ പറഞ്ഞു.വധുവിന്റെ വീട് അടുത്തായതിനാലാണ് കുതിര വണ്ടിയിൽ പോകുന്നത് പോലും.വലിയ കല്യാണമാണെങ്കിൽ ഇരുനൂറ്റമ്പതോളം പേർ വരനെ അനുഗമിക്കും എന്നും പറഞ്ഞു. ആശംസകൾ നേരാനും വീഡിയോയും ഫോട്ടോയും എടുക്കാനും കാശ്മീരി പെൺകുട്ടികൾ തിക്കിത്തിരക്കി. അവരെ ക്യാമറയിൽ പകർത്താൻ ഞങ്ങളിൽ ചിലരും മത്സരിച്ചു. അങ്ങനെ ഒരു കാശ്മീർ കല്യാണവും നന്നായി ആസ്വദിച്ചു.

പിറ്റേന്ന് ഏഴ് മണിക്ക് കാഴ്ചകൾ കാണാൻ ഇറങ്ങാനുള്ളതിനാൽ ഹോട്ടലിലെത്തിയ ഉടൻ എല്ലാവരും കിടന്നു. കാശ്മീർ കല്യാണക്കാഴ്ചകൾ പലരെയും ഉറക്കത്തിലും പിന്തുടർന്നു.

(തുടരും...)

Wednesday, March 25, 2026

ഒരു ഫേസ്ബുക്ക് ജുദ്ധം

രണ്ടാഴ്ച മുമ്പ് ഭാര്യയുടെ കുടുംബത്തിൽ ഒരു നോമ്പു തുറ സത്കാരം ഉണ്ടായിരുന്നു. ബാങ്ക് വിളി സമയത്തിൻ്റെ പതിനഞ്ച് മിനിറ്റ് മുമ്പ് ആണ് ഞാൻ സ്ഥലത്ത് എത്തിയത്.

"ആ... അളിയാ..." ഭാര്യയുടെ അമ്മാവൻമാരുടെ മക്കളും മൂത്തുമ്മമാരുടെ മക്കളും ബന്ധുക്കളും എല്ലാം ഹായ് പറഞ്ഞു. കൂട്ടത്തിൽ പലരും ഇതും കൂടി കൂട്ടിച്ചേർത്തു.

"ഫേസ്ബുക്കിൽ എന്നും കാണുന്നുണ്ട് ട്ടോ..." ഒരു ചിരി സമ്മാനിച്ച് ഞാൻ അടുത്ത ആൾക്ക് കൈ കൊടുത്ത് വീണ്ടും വീണ്ടും ഇത് കേട്ടു കൊണ്ടിരുന്നു.

ദിവസങ്ങൾക്ക് ശേഷം നാട്ടിലെ വായനശാലയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്ന ഓട്ടോഗ്രാഫ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ ഞാൻ പോയി.

"ഹ... എന്നെത്തി?" ദീർഘകാലമായി കണ്ടു മുട്ടാത്ത മിക്കവരും എന്നോട് ചോദിച്ചു.

"ദേ... ഇപ്പോ..." എവിടെ നിന്ന് എത്തിയ കാര്യമാണ് ഇവർ ചോദിക്കുന്നത് എന്നറിയാതെ ഞാൻ മറുപടി പറഞ്ഞു.

"ഫേസ്ബുക്കിൽ നിന്ന് എല്ലാം അറിയുന്നുണ്ട്..."  അവരിൽ പലരും പറഞ്ഞു.

കഴിഞ്ഞ ആഴ്ച പെരുന്നാൾ നമസ്കാരത്തിന് ഞാൻ ഈദ് ഗാഹിൽ പോയി. എന്നും ജോലിക്കായി രാവിലെ കോഴിക്കോട്ടേക്ക് പോന്ന് രാത്രിയാകുമ്പോൾ തിരിച്ച് വീടണയുന്ന എന്നെ നാട്ടുകാർ പലപ്പോഴും കാണുന്നത് ഇങ്ങനെയുള്ള വിശേഷ ദിവസങ്ങളിൽ ആണ്. പരിചയക്കാരെയും അല്ലാത്തവരെയും കണ്ട് ഞാൻ ഈദ് ആശംസകൾ നേർന്നു.

" റിട്ടയർ ചെയ്ത ശേഷം സ്ഥിരം യാത്രയിലാണല്ലേ ?" പലരുടെയും സംശയം അവർ അടക്കി വച്ചില്ല. റിട്ടയർ ചെയ്യാൻ ഇനിയും രണ്ട് വർഷം കൂടി ബാക്കിയുള്ള ഞാൻ ഒരു സംശയത്തോടെ നോക്കുമ്പഴേക്കും അടുത്ത വർത്തമാനം വന്നു.

"ഫേസ്ബുക്കിൽ വായിക്കുന്നുണ്ട്.."

ഇന്നലെ കോളേജിലെ മൂന്ന് സഹപ്രവർത്തകർ അവരുടെ റിട്ടയർമെൻ്റുമായി ബന്ധപ്പെട്ട് ഒരു സൗഹൃദ വിരുന്ന് ഒരുക്കിയിരുന്നു. മുൻ കാലത്ത് ഒപ്പം വർക്ക് ചെയ്തവരെയും സ്ഥലം മാറിപ്പോയവരെയും എല്ലാം വിരുന്നിലേക്ക് ക്ഷണിച്ചിരുന്നു. പഴയ ആൾക്കാരെ കണ്ട് ഞാനും സൗഹൃദം പുതുക്കി.

"സാറ് പിന്നെ ഫേസ്ബുക്കിൽ നിറഞ്ഞാടുകയല്ലേ?" കണ്ടവനും കാണാത്തവനും ഒക്കെ തട്ടി വിട്ടു. 

സത്യത്തിൽ ഞാനിപ്പോ ജീവിച്ചിരിപ്പില്ലേ? ഫേസ്ബുക്കിൽ മാത്രമാണോ ജീവിച്ചിരിക്കുന്നത്? ഇന്നലെ മുഴുവൻ ഞാൻ ആലോചിച്ചു. അപ്പോഴേക്കും അതാ എൻ്റെ ഫേസ്ബുക്ക് വിളയാട്ടം മനസ്സിലാക്കിയ സുക്കർബർഗ് ചേട്ടൻ്റെ റെഡ് കാർഡ് ! 

"സൈബർ സെക്യൂരിറ്റിയിലുള്ള ഞങ്ങളുടെ കമ്യൂണിറ്റി സ്റ്റാൻഡേർഡിന് എതിരായി നിങ്ങൾ പ്രവർത്തിച്ചതിനാൽ നിങ്ങളുടെ പ്രൊഫൈൽ എന്തിനോ റെക്കമെൻഡ് ചെയ്യില്ല" എന്നാണ് കുറ്റപത്രം വായിച്ച എനിക്ക് മനസ്സിലായത്.

നഷ്ടപ്പെടാൻ പോകുന്നത് നോബൽ സമ്മാനത്തിനുള്ള റെക്കമെൻഡേഷൻ ഒന്നുമല്ലാത്തതിനാൽ ഞാനും നല്ല ഒരു മറുപടിയങ്ങ് കൊടുത്തു. ഇറാനിൽ യുദ്ധം തുടങ്ങിയ ട്രമ്പ് അണ്ണൻ തന്നെ ഇത് ഒന്ന് നിർത്തി തരുമോ എന്ന് ഇറാനോട് പറയാതെ പറഞ്ഞ പോലെ, സൂക്കർ ചേട്ടൻ ഒരു മണിക്കൂറിനകം തന്നെ "നല്ല കുട്ടി" സർട്ടിഫിക്കറ്റ് തന്ന് എൻ്റെ അക്കൗണ്ട് പൂർവ്വ സ്ഥിതിയിലാക്കി!! (സത്യമായും എൻ്റെ മറുപടിയിൽ ഞാൻ അദ്ദേഹത്തിൻ്റെ അച്ഛനെയോ അമ്മയെയോ പരാമർശിച്ചിട്ടില്ല). അങ്ങനെ ആ ഫേസ്ബുക്ക് ജുദ്ധം സമാധാന പരമായി അവസാനിച്ചതിനാൽ Abid Areacode (https://www.facebook.com/share/1b6iiMyC11/) എന്ന പ്രൊഫൈലിൽ ഞാൻ വിളയാട്ടം തുടരും.

Saturday, March 21, 2026

ഹോട്ടൽ ആയാത്തിൽ...(ടീം 87 SSC @ കാശ്മീർ - 7)

ടീം 87 SSC @ കാശ്മീർ  - 6

കാശ്മീരിൽ കാല്  കുത്തിയതോടെ എല്ലാവരുടെയും സന്തോഷം പതിന്മടങ്ങ് വർദ്ധിച്ചു.ഭൂമിയിൽ ജീവിതം ആരംഭിച്ച് അമ്പതിലധികം വർഷം കഴിഞ്ഞ ശേഷമാണ് സ്വന്തം രാജ്യത്തിന്റെ വടക്കേ അറ്റം ഒന്ന് കാണാൻ പറ്റുന്നത് എന്നതാകാം അതിന്റെ കാരണം.അസ്ഥിയിലേക്ക് തണുപ്പ് സാവധാനം അരിച്ചിറങ്ങിയെങ്കിലും ആ സന്ധ്യ ഞങ്ങൾ എല്ലാവരും ആർമാദിച്ച് തന്നെ ആസ്വദിച്ചു.വണ്ടിയിൽ നിന്നിറങ്ങിയിട്ട് ഒരു മണിക്കൂർ ആവാറായിട്ടും ആർക്കും സ്റ്റേഷൻ പരിസരം വിടാൻ തോന്നിയില്ല.മറ്റു യാത്രികരെല്ലാം സ്ഥലം വിട്ടതിനാൽ റോഡും ടാക്സി സ്റ്റാൻഡും എല്ലാം ഏകദേശം വിജനമായി കഴിഞ്ഞിരുന്നു.അവസാനം, സമയം ഏറെ വൈകുന്നു എന്ന് കണ്ടതോടെ ഞാൻ ഞങ്ങളുടെ പത്താം ക്ലാസ് ടൂറിലെ കരീം മാസ്റ്ററായി.ആ പേര് കേട്ടതും എല്ലാവരും എൻ്റെ പിന്നാലെ ടാക്സി സ്റ്റാൻഡിലേക്ക് നീങ്ങി.

ശ്രീനഗറിലെ മുനവ്വറാബാദിൽ, ഞങ്ങളുടെ തൊട്ടടുത്ത പഞ്ചായത്തുകാരൻ നടത്തുന്ന ഹോട്ടൽ ആയാത്തിൽ ആയിരുന്നു ഞാൻ റൂം ബുക്ക് ചെയ്തിരുന്നത് (ഉടമ ഞങ്ങളുടെ ഒരു സഹപാഠിയുടെ അനിയൻ കൂടിയായിരുന്നു എന്ന് ഈയിടെയാണ് അറിഞ്ഞത്).എൻ്റെ ഏറ്റവും ചെറിയ അനിയൻ കാശ്‍മീരിൽ പോയപ്പോൾ യാദൃശ്ചികമായി ഇയാളുമായി കണ്ടുമുട്ടിയപ്പോൾ സംഘടിപ്പിച്ച നമ്പറിലൂടെയാണ് ഞാൻ ബുക്കിംഗ് നടത്തിയത്.മൂന്ന് പേർക്ക് കിടക്കാവുന്ന ഒരു റൂമിന് 1200 രൂപയായിരുന്നു വാടക.ഭക്ഷണം വേണമെങ്കിൽ അതിന് എക്സ്ട്രാ സംഖ്യ കൊടുക്കണം.അത്രയും കുറഞ്ഞ നിരക്കിൽ റൂം നൽകാനുള്ള കാരണം ടൂറിസ്റ്റുകൾ ഇല്ലാത്തത് തന്നെയായിരുന്നു.മറ്റൊരു അനിയനും സംഘവും കഴിഞ്ഞ മാസം കാശ്മീരിൽ പോയപ്പോൾ താമസിച്ചതും ഇവിടെ തന്നെയായിരുന്നു

ശ്രീനഗർ സ്റ്റേഷനിൽ നിന്നും ടാക്സിക്ക് ആയിരം രൂപയേ മാക്സിമം ആകൂ എന്ന് ഹോട്ടൽ റിസപ്‌ഷനിൽ നിന്നും ഞാൻ ആദ്യമേ  അറിഞ്ഞ് വച്ചിരുന്നു.ടാക്സി വിളിക്കാൻ എല്ലാവരും കൂടി വരരുത് എന്ന് ഞാൻ കൂട്ടുകാർക്ക് പച്ചമലയാളത്തിൽ  നിർദ്ദേശവും നൽകിയിരുന്നു.പക്ഷെ ശ്രീനഗർ കണ്ട സന്തോഷത്തിൽ അവരത് മറന്നു.എല്ലാവരും കൂടി എൻ്റെ കൂടെ  ടാക്സിക്കാരന്റെ മുന്നിലെത്തി.അയാൾ 2500 രൂപ പറയുകയും ചെയ്തു!മെയിൻ റോഡിലേക്കിറങ്ങിയാൽ ടാക്സി കിട്ടും എന്നുള്ള വിവരവും കിട്ടിയിരുന്നതിനാൽ ഞാൻ ആ ടാക്സിക്കാരനെ ഒഴിവാക്കി മുന്നോട്ട് നടക്കാൻ ഭാവിച്ചു.

"അരേ സാബ്.... മുനവ്വറാബാദ് ഹേ ന .... പന്ത്രഹ് സൗ ദോ ...."

ശബ്ദം കേട്ട ഭാഗത്തേക്ക് ഞാൻ നോക്കി. മറ്റൊരു ടാക്സിയുടെ മുകളിൽ ലഗേജുകൾ കെട്ടിക്കൊണ്ടിരിക്കുന്നയാളാണ്.

"ദസ് സവാടി ഔർ സാമാൻ ഭീ ഹെ..." ആ ടവേരയുടെ മുകളിൽ ബാഗുകൾ നിറഞ്ഞ് കഴിഞ്ഞതിനാൽ ഞാൻ പറഞ്ഞു.

"മുശ്കിൽ നഹിം... ഗാഡി വഹ് ഹെ..." മറ്റൊരു വണ്ടി കാണിച്ചു തന്നു കൊണ്ട് അയാൾ പറഞ്ഞു. സമയം വൈകിയതിനാൽ മറ്റൊരു ടാക്സി തേടിപ്പോകണ്ട എന്ന് എൻ്റെ മനസ്സ് പറഞ്ഞു. പന്ത്രഹ് സൗ എന്നാൽ ആയിരത്തി അഞ്ഞൂറ് ആണെന്ന് തലച്ചോറും പെട്ടെന്ന് കണക്ക് കൂട്ടി പറഞ്ഞ് തന്നു. 

"ആപ് ക നാം ?" മറ്റേ ടാക്സിയുടെ മുകളിൽ നിന്ന് ചാടിയിറങ്ങിയ അയാളോട് ഞാൻ ചോദിച്ചു.

"ഇർഫാൻ ..... പത്താൻ നഹിം..." 

ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു. ശേഷം ആദ്യം ട്രോളി ബാഗുകൾ, പിന്നെ വലിയ ബാഗുകൾ അവസാനം ചെറിയ ബാഗുകൾ എന്ന ക്രമത്തിൽ മുഴുവൻ ലഗേജുകളും ടവേരക്ക് മുകളിൽ അടുക്കി വെച്ച് ഭദ്രമായി കെട്ടി. പിന്നാലെ ഞങ്ങൾ പത്ത് പേരും വണ്ടിയിൽ കയറി.

ഗ്രാമീണ കാഴ്ചകൾ പിന്നിലേക്കോടിച്ച് കൊണ്ട്  ശ്രീനഗർ ലക്ഷ്യമാക്കി ടാക്സി നീങ്ങിത്തുടങ്ങി. പിറ്റേ ദിവസം മുതൽ കറങ്ങാനുള്ള വണ്ടി ഏല്പിച്ചിട്ടുണ്ടോ എന്ന് യാത്രക്കിടയിൽ ഇർഫാൻ ചോദിച്ചു. ആദ്യ ദിവസം ശ്രീനഗർ ആണ് കാണാൻ ഉദ്ദേശിക്കുന്നത് എന്നും അതിന് ബസും ഓട്ടോയും ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നു എന്നും പഹൽഗാം , സോനാമാർഗ് , ഗുൽമാർഗ് എന്നിവിടങ്ങളിലേക്ക് ഹോട്ടലുകാർ തന്നെ ഏർപ്പാടാക്കിയ ട്രാവലർ ഉണ്ട് എന്നും ഞാൻ  പറഞ്ഞപ്പോൾ ഇർഫാൻ മ്ലാനനായി. റേറ്റ് കുറച്ച് തൻ്റെ അടുത്ത് വിവിധ തരം വണ്ടികൾ ഉണ്ട് എന്ന് ഇർഫാൻ പറഞ്ഞതിനാൽ  അയാളുടെ നമ്പർ വാങ്ങി വെയ്ക്കാൻ ഞാൻ മുജീബിനോട് പറഞ്ഞു.

"ദേ .... ദാൽ ലേക്ക് ... !!" വണ്ടി ദാൽ ഗേറ്റിൽ എത്തിയപ്പോൾ സന്തോഷം കൊണ്ട് ഞാൻ പറഞ്ഞു. ഹോട്ടൽ ലൊക്കേഷൻ അറിയാത്തതിനാൽ ഇർഫാൻ വണ്ടി അവിടെ നിർത്തി.

"@*?v > !21 $&?* ആയാത് ഹോട്ടൽ?" വഴിയരികിൽ നിന്ന ആളോട് കാശ്മീരിയിലുള്ള ചോദ്യത്തിലെ ഹോട്ടലിൻ്റെ പേര് മാത്രം എനിക്ക് മനസ്സിലായി.

"ഗ്രാൻ്റ് ഹയാത്ത് ? പീച്ചെ ധാ.." ആ മറുപടി എനിക്ക് മനസ്സിലായി.

"നഹീം... ഹോട്ടൽ ആയാത്ത് ... മുനവ്വറാബാദ്.. " ഉടൻ ഞാൻ തിരുത്തി.

"മുനവ്വറാബാദ് ആഗെ ഹെ..." ഇർഫാൻ വീണ്ടും വണ്ടി മുന്നോട്ട് എടുത്തു. ഞങ്ങൾ പാസ് ചെയ്ത് പോന്ന ഒരു ജംഗ്ഷനിൽ വീണ്ടും എത്തി. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് അമ്പത് മീറ്റർ മുന്നോട്ട് പോയപ്പോൾ ഇടത് ഭാഗത്തേക്ക് ഒരു ഗല്ലി റോഡ് കണ്ടു. റോഡ് തുടങ്ങുന്നിടത്തെ പുരാതന കെട്ടിടത്തിൻ്റെ നരച്ച ചുമരിൽ മങ്ങിയ ഒരെഴുത്ത് കണ്ടു - ഹോട്ടൽ ആയാത്ത് ! എല്ലാം കൂടി എൻ്റെ മനസ്സിലേക്ക് ഒരു ടോർപിഡോ മിസ്സൈൽ തുളഞ്ഞ് കയറി.


Next: ബാർബിക്യൂ താഴ്‌വര

Sunday, March 15, 2026

ഈഫൽ ടവറിൻ്റെയും ഉയരത്തിൽ ഒരു യാത്ര... ( ടീം 87 SSC @ കാശ്മീർ - 6 )

ടീം 87 SSC @ കാശ്മീർ  - 5

കത്രയിൽ നിന്ന് ശ്രീനഗറിലേക്ക് റോഡ് വഴി ഏകദേശം 270 കിലോമീറ്റർ ദൂരമുണ്ട്.ടാക്സി അല്ലെങ്കിൽ ബസ്സിൽ പട്നിടോപ്പ്, ജവഹർ തുരങ്കം വഴി ഈ ദൂരം സഞ്ചരിക്കാം. അതിമനോഹരവും സാഹസികവുമായ ഒരു യാത്രയാണിത്. ഏഴ്-എട്ട് മണിക്കൂറാണ് സാധാരണ യാത്ര സമയം.ബ്ലോക്കും സൈന്യത്തിന്റെ കോൺവോയ് സഞ്ചാരവും കാരണം അത് പത്ത് മണിക്കൂർ വരെയാകാം. വന്ദേ ഭാരത് ട്രെയിൻ മൂന്ന് മണിക്കൂർ കൊണ്ട് ഈ ദൂരം താണ്ടും.

കൃത്യം 2.55 ന് ഞങ്ങൾ കത്രയില്‍ നിന്ന് യാത്ര ആരംഭിച്ചു. കത്ര മുതല്‍ ബനിഹാൾ വരെയുള്ള 119 കിലോമീറ്ററില്‍ 98 കിലോമീറ്ററും ടണലുകളിലൂടെയും പാലങ്ങളിലൂടെയുമാണ് വന്ദേഭാരത് കടന്നു പോകുന്നത്.36 പ്രധാന ടണലുകളും 943 പാലങ്ങളും ആണ് ഈ പാതയിലുള്ളത്. യാത്ര തുടങ്ങി അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ആദ്യ തുരങ്കമായ ടി33-ലേക്ക് ട്രെയിൻ പ്രവേശിച്ചു. കത്രയ്ക്കും റിയാസിക്കും ഇടയിലുള്ള ഈ തുരങ്കത്തിന്റെ നീളം ഏതാണ്ട് മൂന്ന് കിലോമീറ്ററോളമാണ്. 

നിരവധി എഞ്ചിനീയറിംഗ് വിസ്മയങ്ങളാണ് ഈ പാതയിൽ നമ്മെ കാത്ത് നിൽക്കുന്നത്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ തുരങ്കം ആണ് അതിൽ ആദ്യത്തേത്.എൻ്റെ ആദ്യ കശ്മീർ യാത്രയിൽ, ഏഷ്യയിലെ ഏറ്റവും വലിയതെന്ന് അന്നത്തെ ടാക്സി ഡ്രൈവർ നസീർഖാൻ പറഞ്ഞ ശ്യാമപ്രസാദ് മുഖർജി തുരങ്കത്തിലൂടെ കടന്നു പോയിരുന്നു.9.87 കിലോമീറ്റർ ആയിരുന്നു അതിന്റെ നീളം.എന്നാൽ ഖാരിക്കും സുംബരിനും ഇടയിലുള്ള ടി-50 തുരങ്കമാണ് ഇപ്പോൾ രാജ്യത്തെ നിലവിലുള്ള ഏറ്റവും നീളം കൂടിയ ഗതാഗത തുരങ്കം. 12.77 കിലോമീറ്റര്‍ ആണ് ഇതിന്റെ നീളം.പത്ത് കിലോമീറ്ററിലധികം നീളമുള്ള മൂന്ന് തുരങ്കങ്ങൾ വേറെയും ഈ റൂട്ടിലുണ്ട്. 

ഏതാണ്ട് പതിനഞ്ച് മിനിറ്റ് യാത്ര ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു അനൗണ്‍സ്മെന്റ് കേട്ടു. 'നിങ്ങള്‍  ജീവിതത്തില്‍ ആദ്യമായി ഇന്ത്യയിലെ ഒരു കേബിള്‍ റെയില്‍ പാളത്തിലൂടെ സഞ്ചരിക്കാന്‍ പോകുന്നു. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ നമ്മള്‍ അന്‍ജി ഖഡ് പാലത്തിലൂടെ സഞ്ചരിക്കും. പാലത്തിന്റെ ഭംഗി ആസ്വദിക്കാന്‍ പുറത്തേക്ക് നോക്കിയിരിക്കുക' എന്ന് ഹിന്ദിയിൽ പറഞ്ഞത് ഞങ്ങളിൽ പലർക്കും മനസ്സിലായില്ല.എല്ലാവരും പുറത്തേക്ക് നോക്കാൻ തുടങ്ങിയതിനാൽ ഞങ്ങളും അവരുടെ പിന്നാലെ നോക്കി. ഏതാനും മിനുട്ടുകൾ കഴിഞ്ഞ്  വണ്ടി അന്‍ജി ഖഡ് പാലത്തിലെത്തി. ട്രെയിനിന്റെ വേഗത അല്‍പ്പമൊന്ന്  കുറഞ്ഞു. 

                                  കടപ്പാട് : വിക്കിപീഡിയ

അന്‍ജി നദിയില്‍ നിന്ന് 331 മീറ്റര്‍ ഉയരത്തിലുള്ള കേബിള്‍ റെയില്‍ പാലത്തിലൂടെ ട്രെയിന്‍ പതുക്കെ കടന്നുപോയി.കാഴ്ചകള്‍ കാണാന്‍ യാത്രക്കാർ ഗ്ലാസ് വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.193 മീറ്ററാണ് ഈ പാലത്തിന്റെ ഉയരം എന്നും വേഗതയാർന്ന കാറ്റിനെ വരെ  പ്രതിരോധിക്കാനുള്ള ശേഷി പാലത്തിനുണ്ട് എന്നും അനൗൺസ്മെന്റുകാരി പറഞ്ഞുകൊണ്ടിരുന്നു. വലിച്ചു കെട്ടിയ കേബിളുകൾ അല്ലാതെ മറ്റൊന്നും ട്രെയിനിന് അകത്തിരിക്കുന്നവർക്ക് കാണാൻ സാധിക്കില്ല എന്നതാണ് സത്യം.

അല്പം കഴിഞ്ഞ് അടുത്ത അനൗൺസ്‌മെന്റ് കേട്ടു.ലോകത്തിലെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ ആര്‍ച്ച് പാലമായ ചെനാബ് പാലത്തിലൂടെ ട്രെയിൻ കടന്നു പോകുകയാണെന്നും ഈഫൽ ടവറിനെക്കാളും മുപ്പത്തഞ്ച് മീറ്റർ അധികം ഉയരം ഈ പാലത്തിനുണ്ടെന്നും വിളംബരം കേട്ടു.റിയാസി ജില്ലയിലെ കൗരി, ബക്കല്‍ ഗ്രാമങ്ങള്‍ക്ക് ഇടയില്‍ ചെനാബ് നദിക്ക് കുറുകെയുള്ള ഈ പാലത്തിന്  നദീതടത്തിൽ നിന്ന് 359 മീറ്റർ ആണ് ഉയരം.അഞ്ച് കുത്തബ്മിനാറുകളുടെ ഉയരം എന്ന് പറഞ്ഞാൽ ഇന്ത്യക്കാർക്ക് പെട്ടെന്ന് മനസ്സിലാകും. ചിത്രത്തിൽ കാണുന്നപോലെ, ഈ പാലവും യാത്രക്കാർക്ക് കാണാൻ സാധിക്കില്ല.

                                        കടപ്പാട് : വിക്കിപീഡിയ

കത്രക്കും ശ്രീനഗറിനുമിടയിൽ പതിനഞ്ചോളം സ്റ്റേഷനുകൾ ഉണ്ടെങ്കിലും ബാനിഹാളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്.രാവിലെയും ഉച്ചയ്ക്കും ഓരോ ട്രെയിൻ വീതമാണ് അപ് & ഡൌൺ സർവീസ് നടത്തുന്നത്.കത്രയിൽ നിന്നും ശ്രീനഗറിലേക്ക് സാധാരണ ചെയർകാറിന് 815 രൂപയാണ് ചാർജ്ജ്.ആഴ്ചയിൽ അഞ്ചു ദിവസം മാത്രമേ സർവീസ് ഉള്ളൂ.വൈകിട്ട് കൃത്യം 5.55ന് ഞങ്ങൾ ശ്രീനഗർ റെയിൽവേ സ്റ്റേഷനിൽ കാലുകുത്തിയതോടെ പലരുടെയും ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷങ്ങളിൽ ഒന്ന് പൂവണിഞ്ഞു.മൂന്ന് വർഷത്തിനുള്ളിൽ ഞാൻ നാലാമതും ശ്രീനഗറിൽ എത്തി എന്നത് എനിക്കും ഒരു അത്ഭുതമായി.


Next : ഹോട്ടൽ ആയാത്തിൽ

Thursday, March 12, 2026

വന്ദേഭാരതിലെ കന്നി യാത്ര ( ടീം 87 SSC @ കാശ്മീർ - 5 )

 ടീം 87 SSC @ കാശ്മീർ  - 4

കത്രയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ഞങ്ങളുടെ യാത്ര വന്ദേഭാരത് എക്സ്പ്രെസ്സിൽ ആയിരുന്നു പ്ലാൻ ചെയ്തിരുന്നത്.ഉച്ച കഴിഞ്ഞ് 2.55 നായിരുന്നു അത് യാത്ര പുറപ്പെടുന്നത്.2019 ഫെബ്രുവരി 15 ന് ഡൽഹിയിൽ നിന്ന് വാരാണസിയിലേക്കാണ് ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് ആരംഭിച്ചത്.2023 ഏപ്രിൽ 26 ന് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കായിരുന്നു കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തിയത്. വീണ്ടും രണ്ടര വർഷത്തിന് ശേഷം 2025 ഒക്ടോബർ നാലിനാണ് കേരളീയരായ ഞങ്ങൾ പത്ത് പേർക്കും ആദ്യമായി വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനുള്ള അവസരം ഒത്ത് കിട്ടിയത്.അതും ഇന്ത്യയുടെ വടക്കേ അറ്റത്ത് സർവീസ് നടത്തുന്ന വന്ദേഭാരതിൽ.

ഏകദേശം രണ്ടര മണിയോടെ ഞങ്ങൾ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്ക് നീങ്ങി.വന്ദേഭാരതിൽ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ഉള്ളവരെ മാത്രമാണ് പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിട്ടിരുന്നത്. കുങ്കുമ നിറത്തിലുള്ള ട്രെയിൻ പ്ലാറ്റ് ഫോമിൽ കിടക്കുന്നുണ്ടായിരുന്നു.യാത്രക്കാർ വെയിലത്ത് പുറത്ത് കാത്ത് നിൽക്കുന്നതും കണ്ടു. സമയമാകുമ്പോൾ മാത്രമേ ട്രെയിനിന്റെ വാതിൽ തുറക്കുകയുള്ളൂ എന്ന് ആരോ പറഞ്ഞു.നേരത്തേ കയറി സീറ്റിൽ ഇരിക്കാൻ പറ്റില്ല എന്ന് സാരം. പുറപ്പെടുന്നതിന് പത്ത് മിനുട്ട് മുമ്പ് വാതിലുകൾ എല്ലാം ഓപ്പൺ ആയി.വലതുകാൽ വെച്ച് ഞാൻ ട്രെയിനിലേക്ക് കയറി.പിന്നാലെ മറ്റുള്ളവരും കയറി.

കയറിയത് ട്രെയിനിലോ അതോ വിമാനത്തിലോ എന്നൊരു സംശയം ആദ്യ നോട്ടത്തിൽ പലർക്കും ഉണ്ടായി. വിമാനത്തിലെ സീറ്റുകളുടെ അതേ രീതിയിലായിരുന്നു സീറ്റ് അറേഞ്ച്മെന്റ്. സീറ്റ് ബെൽറ്റുകൾ ഇല്ല എന്ന് മാത്രം.മുകളിൽ ഇരുവശത്തുമായുള്ള ലഗേജ് റാക്കുകളും വിമാനത്തിലേതുപോലെ തന്നെ.വിമാനത്തിൽ എയർ ഹോസ്റ്റസുമാർ ഡ്രിങ്ക്‌സും സ്നാക്‌സും കൊണ്ട് വരുന്നത് പോലെ ഇവിടെയും പ്രത്യേക യൂണിഫോം ധാരികൾ ഉണ്ട്. ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്തവർക്ക് അതും അല്ലാത്തവർക്ക് സ്പോട്ട് ഓർഡറുകളും നൽകാം.ഞങ്ങളും കാപ്പി ഓർഡർ ചെയ്തു. വിമാനത്തിലെ പോലെ കൊല്ലുന്ന വില പൊള്ളുന്ന കാപ്പിക്ക് ഇല്ല! ചിപ്സും ബിസ്ക്കറ്റും മറ്റുമായി പലതരം സ്നാക്സുകൾ കൈവശം ഉണ്ടായിരുന്നതിനാൽ അത് ഞങ്ങൾ ഓർഡർ ചെയ്തില്ല.

അപ്പോഴാണ് 'ഓലവട' എന്ന വയനാടൻ സ്‌പെഷ്യൽ സാധനം കൊണ്ടുവന്നതായി സിദ്ധീക്ക് പറഞ്ഞത്. പേരുകേട്ടപ്പോൾ തന്നെ ഫൈസലിനും നാരായണനും ആവേശം കൂടി.ഗോവിന്ദനും മുജീബും വൻ പ്രതീക്ഷയോടെ ഇരുന്നു. നുസൈബ,നിശീഥിനി,ഫാത്തിമ എന്നിവർ ടി.ടി.ആറിനെ തിക്കിത്തിരക്കി മുന്നോട്ട് വന്നു. ഞാനും മഹബൂബും വായിൽ വെള്ളമിറക്കി. കവർ പൊട്ടിച്ച് ആറാം നമ്പറുപോലെ എരിവുള്ള ഒരു സാധനം സിദ്ധീക്ക് എല്ലാവർക്കും വാരിക്കൊടുത്തു.

"പ്ർ.. ഇതാപ്പം ഓലവട... ഞങ്ങളിതിനെ *&^% എന്നാ പറയല്.." കണ്ട ഉടനെ നുസൈബ പറഞ്ഞു.

"ഞാനും ഇലയട പോലെ ഒരു സാധനം പ്രതീക്ഷിച്ചു" ഞാൻ പറഞ്ഞു.

ഉഴുന്നിന്റെ കുത്തുന്ന രുചിയും എരിവും കാരണം 'ഓലവട' പെട്ടെന്ന് തന്നെ വന്ന മടയിലേക്ക് തിരിച്ചു കയറി.

മറ്റു ട്രെയിനുകളിൽ നിന്ന് വ്യത്യസ്‍തമായി ട്രെയിനിനകത്ത് കണ്ട ഒരു പ്രധാന മാറ്റം തോക്കേന്തിയ കമാൻ്റോകളുടെ സാന്നിദ്ധ്യമായിരുന്നു. പഹൽഗാം ഭീകരാക്രമണം ആയിരിക്കാം അതിന്റെ പിന്നിലുള്ള ഒരു കാരണം. ഇന്ത്യയിൽ ഏറ്റവും സുരക്ഷാ സന്നാഹങ്ങളോടെ ഓടുന്ന ട്രെയിനാണ് കത്ര ശ്രീനഗർ വന്ദേഭാരത് എക്സ്പ്രസ്. കിടയറ്റ പരിശീലനം ലഭിച്ച, റെയിൽവെ സുരക്ഷാ സേനയുടെ കോറസ് (CORAS) വിഭാഗത്തിനാണ് ഇതിൻ്റെ ചുമതല. ഇത്രയും കാലത്തെ യാത്രക്കിടയിൽ ഒരു വനിതാ ടി.ടി.ആറിനെ ഞാൻ ആദ്യമായി കണ്ടതും ഈ ട്രെയിനിലാണ്.

മുന്നോട്ട് പോകുന്ന വണ്ടിക്ക് പുറം തിരിഞ്ഞായിരുന്നു ഞങ്ങൾക്ക് സീറ്റ് കിട്ടിയത്. വണ്ടി നിങ്ങിത്തുടങ്ങി അൽപം കഴിഞ്ഞപ്പഴേക്കും മുജീബ് സീറ്റിൽ നിന്നും എഴുന്നേറ്റു നിന്നു.

"എന്താ ..... ഓലവട വയറ്റിൽ പടക്കം പൊട്ടിക്കാൻ തുടങ്ങിയോ?" ഞാൻ ചോദിച്ചു.

"ങൂ ങും ... എനിക്ക് ഈ സീറ്റ് പറ്റില്ല ..."

"ങേ! അതെന്താ?"

"അങ്ങോട്ട് പോകുന്ന വണ്ടിയിൽ ഇങ്ങോട്ട് തിരിഞ്ഞിരുന്നാൽ ഞാൻ ചർദ്ദിക്കും .."

"ആഹാ... അപ്പോ നീ എങ്ങനയാ വണ്ടി റിവേഴ്സ് എടുക്കുക?" നാരായണൻ്റെ ബുദ്ധി തക്ക സമയത്ത് ഓളം വെട്ടി.

"ഇനിയിപ്പോ എന്താ ചെയ്യാ... ? ടി.ടി.ആർ വരുമ്പോ പറഞ്ഞ് നോക്കാം..." ഞാൻ മുജീബിനെ സമാധാനിപ്പിച്ചു.

നേരത്തെ കണ്ട ലേഡി ടി.ടി.ആർ വീണ്ടും വന്നപ്പോൾ ഞാൻ പ്രശ്നം അവതരിപ്പിച്ചു. മറ്റൊരു സീറ്റ് നൽകി അവരാ പ്രശ്നം ഭംഗിയായി പരിഹരിച്ചു തന്നു.

വണ്ടി ടണലുകളിലൂടെ കുതിച്ച് പായാൻ തുടങ്ങി.

Next : ഈഫൽ ടവറിൻ്റെ ഉയരത്തിൽ