Pages

Tuesday, August 11, 2026

അലീഗഡ് എന്ന സ്വപ്നം

ദക്ഷിണേന്ത്യയിലെ അലീഗഡ് എന്നാണ് ഫാറൂഖ് കോളേജ് അറിയപ്പെടുന്നത്. വിശാലമായ കാമ്പസും വ്യത്യസ്തങ്ങളായ കോഴ്സുകളും ആയിരക്കണക്കിന് വിദ്യാർത്ഥികളും എല്ലാം കൂടി ആയിരിക്കാം ഈ പേരിന് കാരണം. അലീഗഡ് മുസ്‌ലിം സർവ്വകലാശാലയുടെ സയ്യിദ് ഗേറ്റ് (Bab-e-Syed) പോലെ ഫാറൂഖ് കോളേജിൻ്റെ രാജ കവാടമായി രാജാ ഗേറ്റ് തല ഉയർത്തി നിൽക്കുന്നു. രണ്ട് കാമ്പസുകളുടെയും ഹരിതഭംഗിയും ആകർഷകമാണ്.

1989 മുതൽ 1992 വരെ ഞാൻ ഫിസിക്‌സ് ഡിഗ്രി പഠനം നടത്തിയത് ഫാറൂഖ് കോളേജിൽ ആയിരുന്നു. അക്കാലത്ത് ഫിസിക്‌സിൽ പോസ്റ്റ് ഗ്രാഡ്വേറ്റ് പഠനം നടത്താൻ കേരളത്തിൽ വെറും ഏഴ് കോളേജുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഉന്നത വിദ്യാഭ്യാസം സ്വപ്നം കണ്ട ഞാനും എൻ്റെ ക്ലാസ്മേറ്റായ ഹാരിസും ഞങ്ങളുടെ പിതാക്കളുടെ ഉപദേശം കേട്ട് അലീഗഡിൽ പോകാൻ തീരുമാനിച്ചു. പക്ഷേ അവിടെ എല്ലാ പി.ജി അഡ്മിഷനും പ്രവേശന പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷ എഴുതാൻ അലീഗഡിൽ തന്നെ പോകുകയും വേണമായിരുന്നു.

അങ്ങനെ ഞാനും ഹാരിസും അന്ന് അലീഗഡിലേക്ക് വണ്ടി കയറി. റിസർവ്ഡ് കമ്പാർട്ട്മെൻ്റിൽ ഒരു ഫാമിലിയുടെ ലഗേജിൻ്റെ പുറത്ത് ഇരുന്ന് യാത്ര ചെയ്തതും മറ്റും ആണ് എൻ്റെ ഓർമ്മയിലുളളത്. സ്ലീപ്പർ ടിക്കറ്റ് എടുത്തിരുന്നില്ല. അലീഗഡിൽ എത്തിയപ്പോഴാണ് ഫാറൂഖ് കോളേജിൽ ഞങ്ങളുടെ ബാച്ചിൽ ഹിസ്റ്ററി പഠിച്ചിരുന്ന ഇക്ബാലും മറ്റൊരാളും (പേര് ഓർമ്മ വരുന്നില്ല) കൂടി  ഞങ്ങളെപ്പോലെ പരീക്ഷ എഴുതാൻ വന്നത് അറിഞ്ഞത്. 

അന്നാണ് ആദ്യമായും അവസാനമായും ഞാൻ അലീഗഡ് കണ്ടത്. പ്രവേശന പരീക്ഷ പാസാകാത്തതിനാൽ ഞാൻ അലീഗഡിലെ വിദ്യാർത്ഥി ആയില്ല. പക്ഷേ, ആ യാത്രയിലാദ്യമായി ഞാൻ ഡൽഹി കണ്ടു. പിന്നീട് പലതവണ ഡൽഹിയിലേക്ക് ഒറ്റക്കും കൂട്ടായും കുടുംബ സഹിതവും യാത്ര പോകാൻ ആത്മധൈര്യം തന്നത് ഈ സന്ദർശനമായിരുന്നു.

ഇത്രയും പറയാൻ കാരണം എൻ്റെ രണ്ടാമത്തെ മകളുടെ ഒരാഗ്രഹമാണ്. ഡൽഹി ജാമിയ മില്ലിയയിൽ നിന്ന് പി.ജി പഠനം പൂർത്തിയാക്കിയപ്പോൾ അവൾ ബി.എഡ് പഠനത്തിന് പോകാൻ ആഗ്രഹം പ്രകടിപ്പിച്ചു. അതും അലീഗഡ് മുസ്ലിം സർവ്വകലാശാലയിലെ ബിഎഡ് പഠനത്തിന്. 

അലീഗഡിൻ്റെ മലപ്പുറത്തെ ഓഫ് കാമ്പസ് സെൻ്ററിൽ ബി.എഡ് ഉള്ളതിനാൽ പ്രവേശന പരീക്ഷ നാട്ടിൽ എഴുതാമെന്നറിഞ്ഞു. അത് പ്രകാരം അപേക്ഷ നൽകുകയും ചെയ്തു. പക്ഷേ, പ്രവേശന പരീക്ഷയുടെ നാളുകളിൽ അവൾ ഡൽഹിയിൽ തന്നെ ആയതിനാൽ സെൻ്റർ മാറ്റി അലീഗഡ് തന്നെയാക്കി. അങ്ങനെ പരീക്ഷ എഴുതാൻ പോയ അവളും അലീഗഡിൻ്റെ ഒരു ഭാഗം കണ്ടു.

ആഴ്ചകൾക്ക് ശേഷം എക്സാം റിസൾട്ട് വന്നു, അവൾ പാസ്സായി.ശേഷം അലോട്ട്മെൻ്റ് വന്നപ്പോൾ അവൾക്ക് ലഭിച്ചത് പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ആയിരുന്നു. ബംഗാളിലെ നിലവിലെ പ്രത്യേക രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച് മോളെ അവിടേക്ക് വിടാൻ എനിക്ക് താല്പര്യമില്ലായിരുന്നു. ഇപ്പോൾ ഫീസ് മാത്രം അടച്ചാൽ മതി എന്നും അടുത്ത അലോട്ട്മെൻ്റിൽ മലപ്പുറത്തേക്ക് കിട്ടാൻ സാധ്യത ഉണ്ട് എന്നും ആരോ പറഞ്ഞതിനാൽ ഞാൻ ഫീസടച്ചു. സെക്കൻ്റ് അലോട്ട്മെൻ്റ് വന്നപ്പോൾ മോൾക്ക് മലപ്പുറത്തേക്ക് തന്നെ കിട്ടി.

അങ്ങനെ ഇന്നലെ ഞാനും ഭാര്യയും കൂടി അവളെ അലീഗഡ് സർവ്വകലാശാലാ വിദ്യാർത്ഥിനിയാക്കി. പെരിന്തൽമണ്ണക്കടുത്ത് ചെറുകര ചേലാമലയിലെ എ.എം.യു കാമ്പസിൻ്റെ ഹരിതഭംഗി ഞങ്ങൾക്ക് വളരെ ഹൃദ്യമായി. പക്ഷേ മറ്റെല്ലാ കാര്യങ്ങളിലും ഞങ്ങൾ സ്വപ്നം കണ്ട കാമ്പസിൽ നിന്നും എത്രയോ അകലെയാണ് ഈ അലീഗഡ് കാമ്പസ് എന്ന് പറയാതിരിക്കാൻ വയ്യ.

Thursday, August 06, 2026

മെറ്റയും ഞാനും

അങ്ങനെ സർക്കാർ സർവ്വീസിൽ നിന്നും വിരമിക്കേണ്ട പ്രായമായ അമ്പത്തിയാറിലേക്ക്  ഇന്ന് പ്രവേശിച്ചു. പക്ഷേ, വിദ്യാഭ്യാസ വകുപ്പിലായതിനാൽ 2028 മാർച്ച് 31 നേ പിരിച്ചു വിടൂ എന്ന് മാത്രം. വിരമിക്കൽ പ്രായം ഉയർത്തിയില്ല എങ്കിൽ കഴിഞ്ഞ അഞ്ചാറ് വർഷമായി ഞാൻ കേട്ടു കൊണ്ടിരിക്കുന്ന "ഇപ്പോ എന്താ പരിപാടി" എന്ന ചോദ്യത്തിന് ഇനി ഒരു വർഷം കൂടി "നോട്ട് ഔട്ട്" പറഞ്ഞാൽ മതി.

ഈ പ്രായത്തിലും സൂക്കറണ്ണൻ്റെ നിർമ്മിത ബുദ്ധനായ മെറ്റ എ.ഐ എന്നെ നോട്ടമിട്ടിട്ടുണ്ട് എന്ന് രണ്ട് ദിവസം മുമ്പ് ഒരു സുഹൃത്ത് എനിക്ക് മുന്നറിയിപ്പ് തന്നു. സാധാരണ ജെമിനിപ്പെണ്ണാണ് ഇത്തരം കുസൃതിക്കാറ്റുകൾ പടച്ചുവിടാറുള്ളത്. അവളോട് ഞാനിതുവരെ ഒരു കാര്യവും ചോദിച്ചിട്ടില്ല. ചിലര് അവളോട് ചാറ്റ് ചെയ്ത് ചെയ്ത് പ്രണയത്തിലായി എന്നും മറ്റും കേട്ടതിനാൽ വെറുതെ ഈ ചെറുപ്പ കാലത്ത് പൊല്ലാപ്പുണ്ടാക്കാൻ പോകേണ്ട എന്ന് ഞാൻ കരുതി😆.

മേൽ സൂചിപ്പിച്ച എൻ്റെ സുഹൃത്ത് ജെമിനിയോട് ചങ്ങാത്തം ഉണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ മെറ്റയുമായി നല്ല കൂട്ടുകെട്ടാണ്. മകളുടെ സ്‌കൂളിൽ നടക്കുന്ന സ്റ്റാർ ഓഫ് ദ വീക്ക് മത്സരത്തിൽ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും മെറ്റ കൃത്യമായി ഉത്തരം പറഞ്ഞു കൊടുക്കാറുണ്ട് പോലും. ഒരു തവണ മാത്രം തെറ്റിപ്പോയി. അത് പിന്നെ ഉത്തരം പുള്ളിക്ക് അറിയാമായിരുന്നതിനാൽ മെറ്റക്ക് തെറ്റിയത് മൂപ്പർക്ക് മനസ്സിലായി😜.

അങ്ങനെ കഴിഞ്ഞ ആഴ്ചയിലെ ചോദ്യം വന്നു.

ചോദ്യം : ശാസ്ത്ര സാഹിത്യ  ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച പൊതുപ്രവർത്തകനുള്ള  എ പി ജെ അബ്ദുൽ കലാം ദേശീയ അവാർഡ് ലഭിച്ചത് ആർക്ക്?

Meta: സോഷ്യൽ റിസർച്ച് സൊസൈറ്റി
നൽകുന്ന എ.പി.ജെ അബ്ദുൽ കലാം "എമിനന്റ് സോഷ്യൽ വർക്കർ" ദേശീയ അവാർഡ് ലഭിച്ചത് *ആബിദ് തറവട്ടത്ത്* നാണ് c7eb 

അതായത് മെറ്റ പറയുന്നത് ഞാനാണ് അവാർഡ് ജേതാവ് എന്ന്🤭 ശേഷമുള്ള നമ്പർ മെറ്റ ഈ വിവരം ശേഖരിച്ച് വെച്ച സെൽ നമ്പർ ആണെന്ന് തോന്നുന്നു. വീണ്ടും സ്റ്റാർ ഒക്കെ ഇട്ട് എൻ്റെ അംശവും ദേശവും ജോലിയും അവാർഡ് കൊടുത്തതിൻ്റെ കാരണവും എല്ലാം താഴെ കാണുന്ന പോലെ ഭംഗിയായി വിവരിച്ചിട്ടുണ്ട്.

*വിശദാംശങ്ങൾ:*
- *ആൾ*: ആബിദ് തറവട്ടത്ത്, മലപ്പുറം അരീക്കോട് സ്വദേശി
- *ജോലി*: കോഴിക്കോട് ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടർ പ്രോഗ്രാമർ
- *കാരണം*: സന്നദ്ധ സാമൂഹിക പ്രവർത്തനം, NSS-ലെ പ്രവർത്തനങ്ങൾ, വിദ്യാർത്ഥികൾക്കായുള്ള പ്രചോദന ക്ലാസുകൾ, രക്തദാനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ
- *പ്രഖ്യാപനം*: 2020 ഒക്ടോബർ 13 ന് c7eb

ദേ, പിന്നെയും ആ സെൽ നമ്പർ😨
ഇത്രയും വിവരിച്ച ശേഷം ഒരു ക്ഷമാപണം എന്ന പോലെ മെറ്റ ഒരു കാര്യം കൂടി പറഞ്ഞു.

ശ്രദ്ധിക്കുക: നിങ്ങൾ ചോദിച്ച "ശാസ്ത്ര സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്" എന്ന പേരിൽ ഈ അവാർഡിനെ കുറിച്ചുള്ള വിവരം സെർച്ചിൽ കിട്ടിയില്ല. എന്നാൽ സോഷ്യൽ റിസർച്ച് സൊസൈറ്റിയുടെ എ.പി.ജെ അബ്ദുൽ കലാം അവാർഡ് സംബന്ധിച്ച വാർത്തയാണ് ലഭ്യമായത് c7eb.

ദേ, വീണ്ടും നമ്പർ !
ചോദ്യത്തിന് ഉത്തരമായി മെറ്റ പറഞ്ഞു കൊടുത്തത് എന്നെ ആയതിനാൽ പ്രസ്തുത സുഹൃത്ത് ആകെ അങ്കലാപ്പിലായി. നാട്ടുകാരന് ഇങ്ങനെ ഒരു അവാർഡ് നേടിയിട്ട് അത് മെറ്റ പറഞ്ഞ് തരേണ്ടി വന്നല്ലോ എന്ന സങ്കടം വേറെയും. സോ, അതിൻ്റെ നിജസ്ഥിതി അറിയാനാണ് പുള്ളി എനിക്ക് മെസേജ് ഇട്ടത് പോലും 😆😆😆

"മെറ്റ പറഞ്ഞ അവാർഡ്   ജേതാവ് ഞാൻ തന്നെയാണ്🤩 പക്ഷേ നിങ്ങൾ ചോദിച്ച ചോദ്യത്തിൻ്റെ ഉത്തരം ഞാനല്ല🫣 അത് മമ്മുട്ടിയാണ്😂 " ഞാൻ മറുപടി കൊടുത്തു.

ഏതായാലും മെറ്റച്ചേട്ടനും ജെമിനിപ്പെണ്ണും ഗൂഗിളമ്മായിയും എല്ലാം നമ്മളെപ്പറ്റി നന്നായി പഠിച്ചു വെച്ചിട്ടുണ്ട്; ജാഗ്രതൈ!

അപ്പോ ഹാപ്പി ബർത്ത് ഡേ ടു മീ🔥 സന്തോഷ ജന്മദിനം കുട്ടിക്ക്....💃💃



Monday, August 03, 2026

ഖബർ

കെ. ആർ മീര എന്ന സാഹിക്യകാരി എൻ്റെ ശ്രദ്ധയിൽ വന്നത് ആരാച്ചാർ എന്ന കൃതി ഇറങ്ങി വർഷങ്ങൾ കഴിഞ്ഞപ്പോഴാണ്. പ്രസ്തുത നോവൽ വാങ്ങാൻ പോയ ഞാൻ അതിൻ്റെ വില കേട്ടപ്പോൾ ആ പേര് അന്വർത്ഥമായതായി തോന്നി. അന്ന് ഞാൻ ആ പുസ്തകം വാങ്ങിയില്ല. പിന്നീട് മീരയുടെ ഏറ്റവും പുതിയ പുസ്തകമായ കലാച്ചി പ്രകാശനം ചെയ്യുന്നതിൻ്റെ മുമ്പായി ഒരു വിവാദം പൊങ്ങി വന്നു (കലാച്ചിയുമായി ബന്ധപ്പെട്ട വിവാദമല്ല). മുമ്പും പുസ്തക പ്രകാശനത്തോടടുപ്പിച്ച് മീരയുടെ വിവാദ പ്രസ്താവനകൾ വരുന്നത് എൻ്റെ മനസ്സിൽ ഓടിയെത്തി.

അങ്ങനെ 2026 ലെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് തുടക്കമായി. പലരും പല എഴുത്ത്കാരുടെയും കൂടെ സെൽഫി എടുത്തും പുസ്തകത്തിൽ ഒപ്പിട്ട് വാങ്ങിയും സ്റ്റാറ്റസിട്ട് കയ്യടി നേടി.കൂറ കപ്പലിൽ കയറിയ പോലെ ഞാനും ഫെസ്റ്റിവലിന് പോയി എൻ്റെ ആരാധകരിൽ ചിലരെ കണ്ട് അവരുടെ കൂടെ ഫോട്ടോ എടുത്തു. അപ്പോഴാണ് എൻ്റെ പത്താം ക്ലാസ് ബാച്ച് മേറ്റ് നിശീഥിനി കെ. ആർ.മീര ഒപ്പിട്ട "കലാച്ചി" വാങ്ങിയ പോസ്റ്റ് ഗ്രൂപ്പിലിട്ടത്. എങ്കിൽ എനിക്കും വാങ്ങണം എന്ന് തോന്നിയപ്പഴേക്കും ലിറ്ററേച്ചർ ഫെസ്റ്റിവൽ അവസാനിച്ചു.

അങ്ങനെ ഇരിക്കെയാണ് കണ്ണൂരിലെ റിഡേഴ്‌സ് ക്ലബ് എന്ന പുസ്തകശാല വൻ ഡിസ്‌കൗണ്ടിൽ പ്രശസ്തമായ കൃതികൾ വിതരണം ചെയ്യുന്നത് അറിഞ്ഞത്. കലാച്ചി അടക്കം കെ. ആർ. മീരയുടെ ചില പുസ്തകങ്ങളും മറ്റനവധി പുസ്തകങ്ങളും ഞാനും വാങ്ങി. അതിൽ ഒന്ന് ഖബർ എന്ന നോവലായിരുന്നു.

കാക്കശ്ശേരി ഖയാലുദ്ദീൻ തങ്ങൾ എന്ന മുസ്‌ലിം കഥാപാത്രമാണ് ഖബറിൻ്റെ ആത്മാവ്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതി കയറുന്ന ഇദ്ദേഹം ആഭിചാര ക്രിയകളിലൂടെ ഹിന്ദുസ്ത്രീയായ ജഡ്ജിയെ വട്ടം കറക്കുന്നതും അവസാനം ജഡ്ജി അയാളുമായി പ്രണയത്തിലാകുന്നതുമാണ് കഥാതന്തു. നല്ല ഒഴുക്കോടെ മുന്നോട്ട് പോകുന്നതിനാൽ വായന എവിടെയും നിർത്താൻ തോന്നാത്ത വിധം മനോഹരമായ ഒരു കൃതിയായാണ് ഖബർ എനിക്ക് അനുഭവപ്പെട്ടത്.

ഇതിന് മുമ്പ് വായിച്ച കെ.ആർ. മീരയുടെ പുസ്തകങ്ങളിൽ എല്ലാം സ്ത്രീ കഥാപാത്രങ്ങൾ ശക്തരായിട്ടാണ് എനിക്കനുഭവപ്പട്ടത്. മീര ഒരു ഫെമിനിസ്റ്റ് അല്ലെങ്കിലും സ്ത്രീകളുടെ അനുഭവങ്ങളെയും മനോഭാവങ്ങളെയും ആഴത്തിൽ സ്പർശിക്കുന്ന കഥാപാത്രങ്ങളെയാണ് ഓരോ കഥയിലും കണ്ട് വരുന്നത്. സ്ത്രീയുടെ മനോവേദനയും വ്യഥകളും കോപവും പ്രതികാരവും എല്ലാം തീവ്രമായി തന്നെ അവതരിപ്പിക്കാറുണ്ട്. പക്ഷേ, ഖബർ ഇതിൽ നിന്നും വിഭിന്നമായ ഒരു രീതിയാണ് സ്വീകരിച്ചത് എന്ന് എനിക്ക് തോന്നുന്നു. കാക്കശ്ശേരി തങ്ങൾക്ക് മുന്നിൽ ജില്ലാ ജഡ്ജി ഭാവന പലപ്പോഴും ചൂളിപ്പോവുന്നു. കഥയിലുടനീളം തങ്ങളുടെ എഡ്വേർഡ് റോസിൻ്റെ പരിമളം നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു.

പുസ്തകം : ഖബർ
രചയിതാവ്: കെ. ആർ മീര
പ്രസാധകർ: ഡി സി ബുക്സ്
പേജ് : 104
വില: 130 രൂപ

Thursday, July 30, 2026

ഇനി എംബാപ്പെ യുഗം

"വേൾഡ് കപ്പിന്റെ ആരവം തൽക്കാലം നിലക്കുമ്പോൾ ഒരു കാര്യം വ്യക്തമാവുന്നു.ഇന്ന് മെസ്സിയുടെ പേരിലുള്ള സകല റിക്കാർഡുകളും താമസിയാതെ എംബാപ്പെ സ്വന്തം പേരിലാക്കും. പത്തൊമ്പതാം വയസ്സിൽ റഷ്യയിൽ തുടങ്ങിയ ആ പട്ടാഭിഷേകം ഖത്തറിലും തുടർന്നു.ഇനി മെക്സിക്കോയിലും തുടരും, ഇൻഷാ അല്ലാഹ്"

2022ൽ ഖത്തറിൽ മെസ്സിയും സംഘവും നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസിനെ തോൽപിച്ച് വിശ്വവിജയം കൈവരിച്ചപ്പോൾ എഴുതിയ ബ്ലോഗ് പോസ്റ്റിന്റെ  അവസാന വരികളാണ് ഇത്.

2018 ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പ് തന്നെ ഇഷ്ട ടീമേതെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. സ്ഥിരമായി ഒരു ടീമിനെ ഇഷ്ടപ്പെടാത്ത ഞാൻ ആ വർഷം ഫ്രാൻസിനെയാണ് തെരഞ്ഞടുത്തത്. അക്കാലത്തെ മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളായ പോൾ പോഗ്ബയോടുള്ള ആദരവ് കാരണമായിരുന്നു ആ തെരഞ്ഞെടുപ്പ്. പെരിന്തൽമണ്ണയിൽ ഒരു പള്ളിയിലെ ജുമുഅ ഖുതുബയിലൂടെയാണ് പോഗ്ബയെ ഞാൻ അറിഞ്ഞത്. അദ്ദേഹവും മറ്റ് നിരവധി സെലിബ്രിറ്റികളും ഇസ്‌ലാം മതം സ്വീകരിച്ചതിൻ്റെയും പാശ്ചാത്യലോകത്ത് ഇസ്‌ലാം മതം പ്രചരിക്കുന്നതിൻ്റെയും വിവരണമായിരുന്നു അന്നത്തെ ഖുതുബ.

അന്ന് ഫൈനലിൽ ക്രൊയേഷ്യയെ 4 - 2 ന് തോൽപിച്ച് ഫ്രാൻസ് രണ്ടാം തവണ വിശ്വകിരീടം ഉയർത്തി. ഫൈനലിൽ പോൾ പോഗ്‌ബ ഒരു ഗോളടിക്കുകയും ചെയ്തു. പക്ഷേ, ഫൈനൽ മത്സരത്തിൽ മിന്നൽപ്പിണർ പോലെ എതിർ ഗോൾമുഖം നിരന്തരം പിടിച്ചു കുലുക്കുകയും ഒരു ഗോൾ നേടുകയും ചെയ്ത പത്തൊമ്പത്കാരനായ കിലിയൻ എംബാപ്പെ എന്ന കളിക്കാരനെയാണ് എനിക്ക് ഇഷ്‌ടപ്പെട്ടത്. എതിർടീമിലെ കളിക്കാരെ ഡ്രിബിൾ ചെയ്തുള്ള ആ ഓട്ടത്തിൻ്റെ വേഗവും ശക്തിയും കണ്ട് ഒരു വേള ഞാൻ ബെൻ ജോൺസണെ അനുസ്മരിച്ചു. അത്തരം ഒരു ദയനീയ പതനം ഇദ്ദേഹത്തിന് ഉണ്ടാകാതിരിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. ഫൈനലിലേതടക്കം ആ ലോകകപ്പിൽ നാല് ഗോളുകളടിച്ച എംബാപ്പെ മികച്ച കൗമാര താരം എന്ന അവാർഡും നേടി. സമകാലിക ഫുട്ബാളിലെ രാജാക്കന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഇതുവരെ നേടിയിട്ടില്ലാത്ത ഒരു അവാർഡ് എന്നതിലുപരി ലോക ഫുട്ബാളിൽ ഒരു പുതിയ താരത്തിൻ്റെ ഉദയം കൂടിയായിരുന്നു അത്.

2022 ഖത്തർ ലോകകപ്പിലാണ് ഫ്രാൻസിൻ്റെ കളികൾ ഞാൻ മുഴുവനായി കാണാനിരുന്നത്. ആ വർഷം എൻ്റെ ഇഷ്ട ടീം ഫ്രാൻസായിരുന്നില്ല. പക്ഷേ, പന്തും കൊണ്ട് എംബാപ്പെ നടത്തുന്ന കുതിപ്പ് അതി മനോഹരമായ കാഴ്ചയായിരുന്നു. മറ്റു പല കളിക്കാരെയും പോലെ അനാവശ്യ ഫൗൾ അപ്പീലുകളും അദ്ദേഹം ഉയർത്തുന്നത് കണ്ടിരുന്നില്ല. എംബാപ്പെയുടെ ചുമലിലേറി ഫ്രാൻസ് തുടർച്ചയായി രണ്ടാം തവണയും ഫൈനലിൽ എത്തി. കൈവിട്ട് പോയി എന്ന് തോന്നിയ ഫൈനലിൽ മൂന്ന് ഗോളുകൾ നേടിക്കൊണ്ട് മെസ്സി നേതൃത്വം നൽകിയ അർജൻ്റീനയെ വിറപ്പിച്ചു നിർത്തി. അവസാനം പെനാൾട്ടി ഷൂട്ടൗട്ടിൽ ഒരു കാവ്യനീതി പോലെ ലോക ഫുട്ബോളിലെ രാജകുമാരൻ ലയണൽ മെസ്സി വിശ്വകിരീടം ഉയർത്തി.1966 ന് ശേഷം ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിൽ പിറന്ന ഹാട്രിക് ആയിരുന്നു എംബാപ്പയുടേത്. എട്ട് ഗോളുകൾ സ്‌കോർ ചെയ്ത എംബാപ്പെ ആദ്യമായി ഗോൾഡൻ ബൂട്ട് അവാർഡും കരസ്ഥമാക്കി. മെസ്സിക്കും ക്രിസ്റ്റ്യാനോക്കും ഇതുവരെ കിട്ടാത്ത മറ്റൊരു അവാർഡ് കൂടി എംബാപ്പെ കരസ്ഥമാക്കി.

2026 ലോകകപ്പിൽ ആര് ജേതാവാകും എന്ന് മക്കൾ എന്നോട് ചോദിച്ചു. ക്രിസ്റ്റ്യാനോ ലോകകപ്പ് ഉയർത്തുന്നത് കാണണം എന്നാണ് എൻ്റെ ആഗ്രഹമെന്നും ഫ്രാൻസിനെ ആര് തോൽപിക്കുന്നുവോ അവർ ലോകജേതാക്കളാകും എന്നും ഞാൻ പറഞ്ഞു. ഫ്രാൻസ് തോൽവി അറിയാതെ സെമിഫൈനൽ വരെ എത്തി. സെമി ഫൈനലിൽ സ്പെയിനിൻ്റെ മുന്നിൽ മുട്ടുകുത്തി. ഫൈനലിൽ അർജൻ്റീനയെ തോൽപിച്ച് സ്പെയിൻ ജേതാക്കളായപ്പോൾ എൻ്റെ പ്രവചനം പുലർന്നു. എംബാപ്പെയും മെസ്സിയും ഇഞ്ചോടിഞ്ച് പോരാടിയ ഗോൾഡൻ ബൂട്ട് അവാർഡിൽ പത്ത് ഗോളോടെ എംബാപ്പെ തന്നെ മുത്തമിട്ടു.ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരാൾക്ക് രണ്ട് തവണ ഗോൾഡൻ ബൂട്ട് അവാർഡ് ലഭിക്കുന്നത്.

2026 ലോകകപ്പ് വരെ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം ജർമ്മനിയുടെ മിറോസോവ് ക്ലോസെ ആയിരുന്നു.2002 മുതൽ 2014 വരെ നാല് ലോകകപ്പുകളിലെ ഇരുപത്തിനാല് മത്സരങ്ങളിൽ നിന്ന് പതിനാറ് ഗോളുകളാണ് ക്ലോസെ നേടിയത്. 2026 ൽ ആറാം തവണയും ലോകകപ്പിൽ ബൂട്ട് കെട്ടിയ മെസ്സി എട്ട് ഗോളുകൾ കൂടി നേടി മൊത്തം ലോകകപ്പ് ഗോളുകളുടെ  എണ്ണം ഇരുപത്തി ഒന്നാക്കി ക്ലോസെയുടെ റെക്കോർഡ് മറികടന്നു.2006 മുതൽ 2026 വരെയുള്ള മുപ്പത്തി നാല് മത്സരങ്ങളിൽ നിന്നായിരുന്നു മെസ്സിയുടെ ഈ റെക്കാർഡ് നേട്ടം. പക്ഷേ ഇരുപത്തിയേഴ് ദിവസം മാത്രമേ ആ റിക്കാർഡിന് ആയുസ്സുണ്ടായിരുന്നുള്ളൂ, 2018 മുതൽ 2026 വരെയുള്ള മൂന്ന് ലോകകപ്പുകളിലായി വെറും ഇരുപത്തിരണ്ട് മത്സരങ്ങളിൽ നിന്ന് ഇരുപത്തിരണ്ട് ഗോളുകൾ നേടി എംബാപ്പെ ആ റിക്കാർഡ് തകർത്തു 

എംബാപ്പെക്ക് ഇപ്പോൾ ഇരുപത്തിഏഴ് വയസ്സാണ് പ്രായം. ഇനിയും മൂന്ന് ലോകകപ്പുകളിൽ കൂടി പന്ത് തട്ടാൻ സാദ്ധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ ലോക ഫുട്ബോളിൽ ഒരു പുതിയ താരോദയം ഉണ്ടാകുന്നത് വരെ എംബാപ്പെയുടെ ഈ റിക്കാർഡുകൾ ഒന്നും തന്നെ തകരാൻ സാദ്ധ്യതയില്ല. മെസ്സിയും റൊണാൾഡോയും  അടക്കി വാണ പല റെക്കോർഡുകളും, ഫ്രാൻസിൻ്റെ എക്കാലത്തെയും ടോപ്പ് സ്കോറർ ആയ കിലിയൻ എംബാപ്പെ കൈയടക്കും എന്ന് തീർച്ചയാണ്.

Monday, July 27, 2026

ഒരു സീതപ്പഴച്ചെടിയുടെ കഥ

2011 മാർച്ച് 18 ന് എൻ്റെ മൂന്നാമത്തെ മകൾ ലൂനക്ക് ഒരു വയസ്സ് തികഞ്ഞു. സാധാരണയായി വീട്ടിലെ വിശേഷ ദിവസങ്ങളിൽ ചെയ്യുന്ന പോലെ അന്നും  മുറ്റത്ത് ഒരു ഫലവൃക്ഷത്തൈ നടാൻ ഞാൻ തീരുമാനിച്ചിരുന്നു. ഒരു വയസ്സായ മോളുടെ കയ്യിൽ ഞാൻ ഒരു സീതപ്പഴത്തിൻ്റെ തൈ നൽകി. ഒരു കളിക്കോപ്പ് കയ്യിൽ കിട്ടിയ മുഖഭാവമല്ല അന്ന് അവളുടെ മുഖത്ത് ഞാൻ ദർശിച്ചത്. ലൂന മോളും അവളുടെ മൂത്തവർ രണ്ട് പേരും ചേർന്ന് ആ തൈ, വീട്ടിലേക്കുള്ള വഴിയരികിൽ നട്ടു.

ലൂന മോൾക്ക് അഞ്ച് വയസ്സ് തികഞ്ഞപ്പോൾ പ്രസ്തുത സീതപ്പഴച്ചെടി പൂവിട്ട് തുടങ്ങി. ധാരാളം പൂക്കളുണ്ടായിട്ടും ആദ്യ വർഷം പത്തോളം കായകളാണുണ്ടായത്. കാലക്രമേണ പഴങ്ങളുടെ എണ്ണം കൂടിക്കൂടി വന്നു. അതോടെ വവ്വാലുകളും സ്ഥിരമായി പഴം തിന്നാൻ വന്ന് തുടങ്ങി. വവ്വാലുകൾ തിന്നിട്ട പഴങ്ങളുടെ അവശിഷ്ടങ്ങൾ വീണ് വഴി വൃത്തികേടാകാനും തുടങ്ങി.

മോൾ ആദ്യമായി ഈ ഭൂമിയിൽ നട്ട മരമായതിനാൽ അവൾക്ക് അതിനോട് വൈകാരികമായ ഒരു അടുപ്പം കൂടിയുണ്ടായിരുന്നു. എൻ്റെ ബർത്ത് ഡേ മരം എന്ന് സന്തോഷത്തോടെ അവൾ കൂട്ടുകാർക്ക് ആ ചെടിയെ പരിചയപ്പെടുത്തി കൊടുത്തു. അതിനാൽ അത് വെട്ടി ഒഴിവാക്കാനും ഞങ്ങൾക്ക് സാധിച്ചില്ല.പഴങ്ങളിൽ മീലി ബഗ് കൂടി നിറഞ്ഞതോടെ മറ്റു ചെടികൾക്കും അത് ഭീഷണിയായി.അവസാനം,മൂത്ത മകളുടെ വിവാഹത്തോടനുബന്ധിച്ച് മുറ്റം നന്നാക്കിയപ്പോൾ പ്രസ്തുത സീതപ്പഴ മരവും ഒഴിവാക്കേണ്ടി വന്നു. ലൂന മോളുടെ പതിനഞ്ചാം ബർത്ത് ഡേയുടെ പിറ്റേന്നായിരുന്നു അത്. 

ബർത്ത് ഡേ മരം പോയത് ലൂന മോളെ സങ്കടത്തിലാക്കി. ഏത് നിമിഷവും ആ മരം വെട്ടിമാറ്റപ്പെടാം എന്നതിനാൽ ഞാനതിൻ്റെ തൈകൾ റെഡിയാക്കി വെച്ചിരുന്നു. പോയ മരത്തിന് പകരം വീടിൻ്റെ സമീപത്ത് തന്നെ മറ്റൊരു സ്ഥലത്ത് പുതിയ തൈ നടാം എന്ന് ഞാൻ അവൾക്ക് ഉറപ്പ് നൽകി. അങ്ങനെ അവളുടെ പതിനേഴാം ബർത്ത് ഡേയിൽ തൈ വയ്ക്കാം എന്ന് തീരുമാനിച്ചു. പക്ഷേ, കഠിനമായ വേനൽ കാരണം ആ സമയത്ത് തൈ വയ്ക്കുന്നത് ഉചിതമല്ല എന്ന് തോന്നി. വേനൽ കാലം മാറി മഴക്കാലം വന്നതോടെ അവൾക്ക് കൊടുത്ത വാക്ക് ഞാൻ പാലിച്ചു.

ലൂനമോൾ നട്ട സീതപ്പഴത്തൈക്ക് പുറമെ ഞാനും രണ്ടെണ്ണം നട്ടു. അങ്ങനെ നഷ്‌ടപ്പെട്ട ഒന്നിന് പകരം മൂന്ന് തൈകൾ പറമ്പിൽ  അതിവേഗം വളർന്ന് വരുന്നു. അങ്ങനെ വീടിന് ചുറ്റുമുള്ള ഇരുപത്തി അഞ്ചോളം വൃക്ഷങ്ങളുടെ കൂട്ടത്തിലേക്ക് സീതപ്പഴച്ചെടി വീണ്ടും ചേർന്നു. വീട്ടിലെ വിശേഷ ദിവസങ്ങൾ ഒരു ഫലവൃക്ഷത്തൈ നട്ട് ഭൂമിക്ക് തണലേകുക. മൂന്നോ നാലോ വർഷങ്ങൾക്ക് ശേഷം വിഷം തീണ്ടാത്ത പഴങ്ങൾ നമ്മുടെ മുറ്റത്ത് നിന്ന് തന്നെ പറിച്ച് തിന്നാം.