Pages

Saturday, June 27, 2026

ദ മാംഗോ സീസൺ - 2

ദ മാംഗോ സീസൺ - 1

ശ്രീ ഹരി നാരായണൻ തന്നെയാണ് നാടൻമാവുകൾ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അടമാങ്ങ എന്ന ഒരു ഐറ്റം പരിചയപ്പെടുത്തിയത്. ചിത്രം കണ്ടപ്പോൾ, കുട്ടിക്കാലത്ത് എൻ്റെ വീട്ടിലും മൂത്തുമ്മമാരുടെ വീട്ടിലും  ഉണ്ടാക്കിയിരുന്ന മാങ്ങാത്തോൽ എന്ന വിഭവവുമായി അതിന് സാമ്യം തോന്നി. പഴുത്ത മാങ്ങ തോലോടെ അരിഞ്ഞ് വെയിലത്തിട്ട് ഉണക്കുന്നതും, അതിൽ കോഴിക്കാഷ്ടത്തിലും മറ്റ് വിസർജ്യങ്ങളിലും ഇരുന്ന വലിയ ഈച്ചകൾ വന്നിരിക്കുന്നതും ഓർമ്മയിൽ തികട്ടി വന്നു. ഈച്ചയാർത്ത സാധനം ഇഷ്ടമില്ലാത്ത എനിക്ക്, സുന്നത്ത് കല്യാണം കഴിച്ച ശേഷം സമ്മാനമായി മൂത്തമ്മ ഇത് കൊണ്ടുവന്ന് തന്ന ദാരുണ സംഭവവും ഓർമ്മ വന്നു.

പക്ഷേ, എൻ്റെ ഓർമ്മകളിലെ മാങ്ങാത്തോലും അടമാങ്ങയും അജഗജാന്തരം ഉണ്ടെന്ന് അത് തയ്യാറാക്കുന്ന രീതിയിൽ നിന്ന് മനസ്സിലായി. നല്ല പുളിയുള്ള മൂത്ത മാങ്ങ (പഴുക്കരുത്) നന്നായി കഴുകി തൊലിയോടെ നീളത്തിൽ അരിഞ്ഞ് വെയിലത്തിട്ട് ഒന്നുണക്കും. അന്ന് രാത്രി അത് ഒരു കുപ്പിയിലിട്ട് നന്നായിട്ട് പൊടിയുപ്പിടും. പിറ്റേന്ന് രാവിലെ മാങ്ങ ഉപ്പ് വെള്ളത്തിൽ കുതിർന്നിരിക്കും. വെള്ളം കുപ്പിയിൽ തന്നെ നിർത്തി മാങ്ങ വീണ്ടും വെയിലത്തിട്ട് ഉണക്കും. അന്ന് രാത്രി ഈ മാങ്ങ മുളക്പൊടിയും കായപ്പൊടിയും ചേർത്ത് നല്ലവണ്ണം കുഴച്ചെടുത്ത് തലേ ദിവസത്തെ ഉപ്പ് വെള്ളത്തിൽ വീണ്ടുമിടും. പിറ്റേ ദിവസം മാങ്ങ മൊത്തം കോരിയെടുത്ത് വെയിലത്തുണക്കും. മൂന്നാല് ദിവസം കൂടി ഉണക്കിയാൽ അടമാങ്ങ റെഡി.

കോമാങ്ങയാണ് അടമാങ്ങക്കായി ഞാൻ എടുത്തിരുന്നത്. ഇതെഴുതുമ്പോഴും എൻ്റെ നാവിൽ വെള്ളമൂറുന്നു കാരണം അത്രയ്ക്കും രുചിയായിരുന്നു അതിന്. രണ്ടാം ദിവസം തന്നെ മനുഷ്യൻ്റെ രുചി മുകുളങ്ങളെ ഈ സാധനം ഉത്തേജിപ്പിക്കും. മൂന്നാം ദിവസം ഇതെല്ലാം കുഴച്ച് മറിച്ച ആ കൈ മതി ഒരു പ്ലേറ്റ് ചോറ് ബ്ലും എന്നിറങ്ങി പോകാൻ!

രണ്ടു തവണ ഉണ്ടാക്കിയിട്ടും ഒരു മാസമാകുന്നതിന് മുമ്പ് കുപ്പികൾ കാലിയായി. എൻ്റെ പോസ്റ്റ് കണ്ട ഒരാൾ ഗൾഫിലേക്ക് രണ്ട് കിലോ അയച്ച് തരുമോ എന്ന് ചോദിച്ചപ്പോഴാണ് ഇതിൻ്റെ വാണിജ്യ സാദ്ധ്യത മനസ്സിലായത്. മറ്റൊരാൾ എല്ലാവരെയും ഒന്ന് കൊതിപ്പിക്കാനായി ഞാനെടുത്ത അടമാങ്ങ ഫോട്ടോ കടമെടുത്തു.  അടുത്ത വർഷം സ്വന്തം ആവശ്യത്തിന് തന്നെ കൂടുതൽ ഉണ്ടാക്കണം എന്ന് കരുതുന്നു.


അടമാങ്ങ ഉണ്ടാക്കുമ്പോൾ തന്നെ എന്തുകൊണ്ട് തുറമാങ്ങ കൂടി ഉണ്ടാക്കിക്കൂടാ എന്ന ചിന്ത എൻ്റെ മനസ്സിലുദിച്ചു. വയനാട്ടിൽ ജോലി ചെയ്യുന്ന സമയത്താണ് ഞാൻ തുറമാങ്ങയെ പരിചയപ്പെടുന്നത്. തുറമാങ്ങയും കൂട്ടിയുള്ള കഞ്ഞികുടി വല്ലാത്തൊരു രുചി തന്നെയാണ്. പക്ഷേ, തുറമാങ്ങ ഉണ്ടാക്കൽ അത്ര എളുപ്പമല്ല എന്നായിരുന്നു ഞാൻ കേട്ടതനുസരിച്ചുള്ള എൻ്റെ ധാരണ.  എന്തും ഉണ്ടാക്കുന്ന വീഡിയോകൾ യൂട്യൂബിൽ ഉള്ളതിനാൽ എൻ്റെ ധാരണ ശരിയോ തെറ്റോ എന്ന് ഞാൻ പരിശോധിച്ചു. വളരെ എളുപ്പത്തിൽ തുറമാങ്ങയും ഉണ്ടാക്കാം എന്ന് അതോടെ എനിക്ക് മനസ്സിലായി.

കഴുകിയ മൂന്ന് കോമാങ്ങകളെടുത്ത് നിറം മാറുന്നത് വരെ ചൂടുവെള്ളത്തിൽ ഇട്ടു. ശേഷം മാങ്ങ നന്നായി തുടച്ച് രണ്ട് പൊളിയാക്കി മാങ്ങയിൽ നിന്ന് വിട്ടു പോരാത്ത വിധത്തിൽ അരിഞ്ഞു. ശേഷം ആ പൊളികളിലും അണ്ടിയിലും നന്നായി ഉപ്പ് പുരട്ടി വെയിലത്ത് തുറന്ന് വെച്ചു. അന്ന് രാത്രി മുളക്, മഞ്ഞൾ, പെരും ജീരകം, കുരുമുളക്, കായം എന്നിവയുടെ പൊടികൾ നന്നായി മിക്സ് ചെയ്ത് മാങ്ങയുടെ പൊളികളിലും അണ്ടിയിലും തേച്ച് വീണ്ടും വെയിലത്ത് തുറന്ന് വെച്ചുണക്കി. ഒരാഴ്ച വെയിലത്തുണക്കിയ ശേഷം എയർ ടൈറ്റ് കുപ്പിയിൽ സൂക്ഷിച്ച് വെച്ചു. മൂടി മണ്ണ് തേമ്പി മൂന്ന് മാസം മുതൽ ആറ് മാസം വരെ മണ്ണിനടിയിൽ കുഴിച്ചിടണം എന്ന് പറയുന്നവരുമുണ്ട്.എൻ്റെത് ഒരു മാസം ആകുന്നതിന് മുമ്പ് തന്നെ മക്കൾ രുചി നോക്കിത്തുടങ്ങി. ഉപ്പച്ചിക്ക് പത്ത് മാങ്ങയെങ്കിലും ഇടാമായിരുന്നില്ലേ എന്ന് മക്കളുടെ നോട്ടത്തിൽ നിന്നും ഇപ്പോൾ മനസ്സിലാക്കുന്നു. അടുത്ത വർഷം ശരിയാക്കിത്തരാം എന്ന് എൻ്റെ മനസ്സും പറയുന്നു.

നാലാം കാശ്മീർ യാത്ര കഴിഞ്ഞ് ഞാൻ തിരിച്ചെത്തിയിട്ട് അധിക സമയമായിരുന്നില്ല. കാശ്മീരിൽ ഉണ്ടാകുന്ന ഏകദേശം എല്ലാ ഫലങ്ങളും അവർ ഉണക്കി വിൽക്കുന്നുണ്ട്. ഫ്രഷ് പഴങ്ങളെക്കാളും വില കൂടുതലുമാണ്. എങ്കിൽ നമ്മുടെ പച്ചമാങ്ങയും പഴുത്ത മാങ്ങയും എന്തുകൊണ്ട് ഉണക്കി നോക്കിക്കൂടാ എന്ന് എനിക്ക് ഒരു ആശയം തോന്നി. പഴുത്ത മാങ്ങ തൊലി കളഞ്ഞ് കുഞ്ഞു കഷ്ണങ്ങളാക്കി ഉപ്പിട്ടും പച്ച മാങ്ങ തൊലി കളയാതെ കുഞ്ഞു കഷ്ണങ്ങളാക്കി പഞ്ചസാരയിട്ടും ഉണക്കി. പഴുത്ത മാങ്ങ കൊണ്ടുണ്ടാക്കിയത് മുഴുവൻ ഉണങ്ങുന്നതിന് മുമ്പ് തന്നെ എല്ലാവരും ദിവസവും രുചി നോക്കി തീർന്നുപോയി! പച്ചമാങ്ങ ഉണക്കിയത് നല്ല ഉറപ്പ് ആണെങ്കിലും തിന്നാൻ പറ്റും.

മാങ്ങ സുലഭമായതിനാൽ അടുത്ത ഐറ്റം എന്ത് എന്ന അന്വേഷണത്തിലായിരുന്നു ഞാൻ. അപ്പോഴാണ് ഹരിനാരായണൻ ആം ചൂർ എന്നൊരു ഐറ്റം ഗ്രൂപ്പിൽ പരിചയപ്പെടുത്തിയത്. ആം ചൂർ എന്നാൽ സിംപ്ളി മാങ്ങാ പൊടി. മാങ്ങ ഇല്ലാത്ത കാലത്ത് കറികൾക്ക് മാങ്ങയുടെ രുചി ലഭിക്കാൻ ഒന്നോ രണ്ടോ നുള്ള് ആം ചൂർ ചേർത്താൽ മതി പോലും.ചൂർ ആക്കാതെ വെറുതെ നാവിലിട്ട് അലിയിച്ച് തിന്നാലും രുചികരമാണെന്ന് അനുഭവം ഗുരു!

പച്ചമാങ്ങ തൊലി കളഞ്ഞ് പീലർ കൊണ്ട് വളരെ നൈസ് ആയി സ്ലൈസ് ചെയ്ത് എടുത്ത് ഉപ്പിട്ട് കുഴച്ച് വെയിലത്തിട്ട് നന്നായി ഉണക്കിയ ശേഷം മിക്സിയിലിട്ട് പൊടിച്ചാൽ ആം ചൂർ ആയി. നന്നായി ചൂടായി നിൽക്കുമ്പോഴേ ഇത് പൊടിക്കാൻ കഴിയൂ എന്ന് അനുഭവത്തിൽ നിന്ന് പഠിച്ചു.


(തുടരും..)

Wednesday, June 24, 2026

ദ മാംഗോ സീസൺ - 1

2025 ഡിസംബർ 18 നാണ് ഈ സീസണിലെ ആദ്യ മാങ്ങ മുറ്റത്ത് വീണത്. 2026 ജൂൺ 6 ന് അവസാന മാങ്ങ വീണതോടെ ആറ് മാസം നീണ്ട് നിന്ന ഈ വർഷത്തെ സംഭവ ബഹുലമായ മാംഗോ സീസൺ അവസാനിച്ചു. 

നിരവധി സുഹൃത്തുക്കളെ നേടിത്തരുകയും അവർ പറഞ്ഞതനുസരിച്ച് മാങ്ങ കൊണ്ടുള്ള നിരവധി വിഭവങ്ങൾ ഞാൻ സ്വന്തമായി ഉണ്ടാക്കിയും പലരിൽ നിന്നും കിട്ടിയ അറിവുകളനുസരിച്ച് മാവിൽ ഗ്രാഫ്റ്റിംഗ് നടത്തിയും അവസാനം ഐ.എസ്.ആർ.ഒ യിൽ വരെ ഈ വർഷത്തെ മാങ്ങ എന്നെ എത്തിച്ചു (ആ സംഭവം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം).

മൂന്ന് മാവുകളിൽ നിന്നായി ഇത്തവണ ഞാൻ പറിച്ചെടുത്തത് എഴുന്നൂറിലധികം മാങ്ങകളാണ് (മൂവാണ്ടൻ 300, കോഴിക്കോടൻ 185 & ചേലൻ 222) . മാവിൽ നിന്ന് വീണു കിട്ടിയത് ഏകദേശം 350 എണ്ണവും (മൂവാണ്ടൻ 225, കോഴിക്കോടൻ 100 & ചേലൻ 25). വീണു കിട്ടിയ അത്ര തന്നെ മാങ്ങകൾ വവ്വാലും അണ്ണാനും കാക്കയും മറ്റും തിന്നിടുകയും ചെയ്തിട്ടുണ്ട്. 

വീട്ടിലെ മാങ്ങകൾ ആദ്യമാദ്യം പഞ്ചായത്തും പിന്നെ ജില്ലയും ശേഷം സംസ്ഥാനവും അവസാനം രാജ്യവും കടന്നുപോയി എന്നതാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാങ്ങക്ക് പകരം ചക്കയും റമ്പൂട്ടാനും മാങ്കോസ്റ്റിനും വിവിധതരം മാങ്ങകളും  പലരും വീട്ടിലെത്തിച്ച് തന്നതും ഈ വർഷം തന്നെ. 

പതിവിൽ കൂടുതൽ മാങ്ങ കിട്ടുമ്പോൾ അച്ചാർ ഇടുക എന്നതായിരുന്നു വീട്ടിലെ സ്ഥിരം പരിപാടി. ഇത്തവണ വിവിധ വലിപ്പത്തിലുള്ള കണ്ണിമാങ്ങ ആയിരിക്കെ തന്നെ ധാരാളം മാങ്ങകൾ വീണിരുന്നു. അവയിൽ നല്ലത് പെറുക്കി കഴുകിത്തുടച്ച് ഞാൻ ഭരണിയിലാക്കി ഉപ്പിട്ട് വെച്ചിരുന്നു. ആവശ്യമുള്ള സമയത്ത് അച്ചാറാക്കാൻ പാകത്തിൽ അവ ഇപ്പോൾ റെഡിയായി നിൽക്കുന്നു. 

എൻ്റെ ഭാര്യ രണ്ടോ മൂന്നോ കുപ്പിയിൽ പരമ്പരാഗത ശൈലിയിൽ പച്ചമാങ്ങ അച്ചാറിട്ടത് പെട്ടെന്ന് തന്നെ കാലിയാവുകയും ചെയ്തു. മാങ്ങ നീളത്തിൽ അരിഞ്ഞ് പച്ചമുളകും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് ഉപ്പ് മാത്രം ഇട്ട് ഞാൻ നടത്തിയ പരീക്ഷണവും രുചിയിൽ വൻ വിജയം നേടി.

ഫേസ് ബുക്കിലെ കൃഷി ഗ്രൂപ്പുകളിൽ എൻ്റെ മാങ്ങാ പോസ്റ്റുകൾ കണ്ട് ഒരു അഭ്യൂദയകാംക്ഷി എന്നെ നാടൻ മാവുകൾ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തി. ആ ഗ്രൂപ്പിൽ നിന്നാണ് മാങ്കാച്ച് അല്ലെങ്കിൽ മാങ്ങാത്തിര എന്ന ഒരു മാങ്ങാ വിഭവത്തെപ്പറ്റി പാലക്കാട്ടുകാരനായ ഹരി നാരായണൻ പോസ്റ്റ് ചെയ്തത് കണ്ടത്. നല്ല നീരുള്ള രണ്ടോ മൂന്നോ പഴുത്ത മാങ്ങ പിഴിഞ്ഞ് ഒരു പായയിൽ തേച്ച് പിടിപ്പിച്ച് വെയിലത്ത് ഉണക്കും.പിറ്റേ ദിവസം ആദ്യത്തെ ലെയറിൻ്റെ മുകളിൽ വീണ്ടും മാങ്ങാനീര് തേച്ച് പിടിപ്പിച്ച് വെയിലത്ത് ഉണക്കും. ഇങ്ങനെ അഞ്ചോ ആറോ ദിവസം തുടരും. തുടർന്ന് ഒരാഴ്ച കൂടി വെയിലത്ത് ഉണക്കിയ ശേഷം പായയിൽ നിന്ന് അടർത്തി എടുത്ത് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് തിന്നാം.പായക്ക് പകരം സ്റ്റീൽ പ്ലേറ്റിലും ചെയ്യാം എന്നറിഞ്ഞപ്പോൾ ഞാനും മാങ്കാച്ച് ഉണ്ടാക്കി. അങ്ങനെ മാങ്ങാക്കാലം കഴിഞ്ഞാലും തിന്നാൻ പറ്റുന്ന ഒരു കിടിലൻ സാധനം കിട്ടി. പണ്ട് എൻ്റെ പിതാവിന് വേണ്ടി വീട്ടിൽ ഇതുണ്ടാക്കിയിരുന്നതായി സഹോദരി പറഞ്ഞു.

നാടൻ മാങ്ങ കൊണ്ട് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയാൽ നല്ല രുചിയാണെന്ന് ഇപ്രാവശ്യമാണ് ഞാനാദ്യമായി കേട്ടത്. അതും നാലഞ്ച് പേർ പല തവണയായി പറഞ്ഞപ്പോൾ രുചി അറിയാൻ താല്പര്യമായി. മാങ്ങ കൊടുത്താൽ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി കൊണ്ടുതരാം എന്ന് കോളേജിൽ എൻ്റെ കൂടെ വർക്ക് ചെയ്യുന്ന ഉഷ ചേച്ചി പറഞ്ഞു. അങ്ങനെ അതിൻ്റെ രുചിയും അറിഞ്ഞു. എനിക്കതത്ര പിടിച്ചില്ല. പഴുത്ത മാങ്ങ കൊണ്ട് ഭാര്യ ചക്കര മാങ്ങ ഉണ്ടാക്കിയതും എനിക്ക് പറ്റിയില്ല. എൻ്റെ മക്കളും അനിയൻ്റെ മക്കളും കൂടി ചട്ടി പെട്ടെന്ന് കാലിയാക്കി.

ദിവസം കഴിയുന്തോറും മുറ്റത്ത് വീഴുന്ന മാങ്ങകളുടെ എണ്ണം കൂടിക്കൂടി വന്നു. ഇൻ്റർലോക്കിട്ട മുറ്റത്തേക്ക് വീഴുന്ന മാങ്ങകൾ പൊട്ടുന്നതിനാൽ വീണ മാങ്ങ മറ്റുള്ളവർക്ക് കൊടുക്കാൻ സാധിക്കാതെ വന്നു. സ്വയം തിന്ന് തീർക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവും ഇല്ലാത്തതിനാൽ മൂന്ന് ദിവസം എൻ്റെ അത്താഴം മാങ്ങ മാത്രമായി ! മാങ്ങ കൊണ്ട് ഉണ്ടാക്കാവുന വിവിധ വിഭവങ്ങൾ എന്തെല്ലാമെന്ന് ഞാൻ ഗ്രൂപ്പിൽ അന്വേഷിച്ചു. അങ്ങനെ പച്ച മാങ്ങ കൊണ്ടും പഴുത്ത് തുടങ്ങുന്ന മാങ്ങ കൊണ്ടും പഴുത്ത മാങ്ങ കൊണ്ടും എല്ലാം ഉണ്ടാക്കാവുന്ന മറ്റു ചില വിഭവങ്ങളെപ്പറ്റി എനിക്ക് വിവരം ലഭിച്ചു.

Next:  ദ മാംഗോ സീസൺ - 2

Wednesday, June 17, 2026

ബേതാബ് വാലിയും ആരു വാലിയും ( ടീം 87 SSC @ കാശ്മീർ - 16)

 ടീം 87 SSC @ കാശ്മീർ - 15

കാശ്മീരിൽ ഏത് മാസം പോയാലും വ്യത്യസ്തങ്ങളായ കാഴ്ചകൾ അനുഭവിക്കാൻ പറ്റും എന്ന് ഇഷ്‌ഫാഖ് പലതവണ എന്നോട് പറഞ്ഞിരുന്നു. വേനൽക്കാല കാഴ്ചകളല്ല മഞ്ഞു കാലത്ത് കാണുന്നത്. അത് രണ്ടുമല്ല അതിനിടക്കുള്ള സമയത്ത് അനുഭവപ്പെടുന്നത്. കാശ്മീരിലേക്കുളള നാലാമത്തെ ഊ യാത്രയിൽ എനിക്ക് അത് ശരിക്കും ബോധ്യപ്പെട്ടു.

പഹൽഗാമിലെ ബേതാബ് വാലിയിലേക്ക്  ഞാൻ ആദ്യമായി പോകുന്നത് കഴിഞ്ഞ പ്രാവശ്യമാണ്. മഞ്ഞു വീഴ്ച ആസ്വദിച്ച് മുന്നോട്ട് നീങ്ങിയ ആ യാത്ര പക്ഷേ ബേതാബ് വാലിയിൽ എത്തിയില്ല. ഭീകരമായ മഞ്ഞ് വീഴ്ച കാരണം മുന്നോട്ട് പോകാൻ സാധിക്കാതെ വഴിയിൽ ഒരിടത്ത് വെച്ച് നിർത്തി. ആ സ്ഥലം പോലും അന്ന് വളരെ  സുന്ദരമായി അനുഭവപ്പെട്ടു.

ഹാഗൻ വാലി എന്നായിരുന്നു ഈ താഴ്‌വരയുടെ യഥാർത്ഥ പേര്. 1983 ൽ സണ്ണി ഡിയോൾ തകർത്ത് അഭിനയിച്ച ബേതാബ് എന്ന റൊമാൻ്റിക് ഹിന്ദി സിനിമ ഇവിടെ വെച്ച്  ഷൂട്ട് ചെയ്തതോടെ ഈ സ്ഥലം ബേതാബ് വാലി എന്നറിയപ്പെട്ടു. പ്രേമം പോലെയുള്ള മനുഷ്യൻ്റെ വികാരങ്ങൾ ഉദ്ദീപിപ്പിക്കാൻ ആ പരിസരവും കൂടി കാരണമാകുന്നുണ്ടോ എന്നൊരു സംശയം ബേതാബ് വാലിയിൽ എത്തിയപ്പോൾ എനിക്ക് തോന്നി. 

ഈ സീസണിലെ ആദ്യത്തെ മഞ്ഞു വീഴ്ചയിൽ വേനലും വിൻ്ററും ഒരുമിച്ചൊരുക്കിയ മനോഹരമായ ഒരു ദൃശ്യ വിസ്‌മയത്തിലേക്കായിരുന്നു ഞങ്ങൾ എത്തിച്ചേർന്നത്. വെളുത്ത കുഞ്ഞു പൂക്കൾ വിതറിയ പോലെ തോന്നിപ്പിക്കുന്ന മഞ്ഞിൻ പുതപ്പണിഞ്ഞ പച്ചപ്പുൽ മൈതാനവും അതേ പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പോലെ മഞ്ഞു കണങ്ങൾ വഹിച്ച് നിൽക്കുന്ന മരങ്ങളും നിറഞ്ഞ ഒരു താഴ്‌വരയായിരുന്നു ബേതാബ് വാലി.

അകത്ത് പ്രത്യേകിച്ച് ഒന്നും കാണാനില്ല എന്നും കുതിരപ്പുറത്ത് പോകുന്നതാണ് കാഴ്ചകൾ കാണാൻ ഉത്തമം എന്നും ഘോടവാലകൾ പറഞ്ഞു.ടിക്കറ്റ് കൗണ്ടറിനകത്ത് ഇരിക്കുന്നയാൾ ഇതെല്ലാം കണ്ടിട്ടും ഒരക്ഷരം ഉരിയാടാത്തത് എന്ത് കൊണ്ട് എന്ന് മനസ്സിലായില്ല. ടിക്കറ്റ് എടുത്ത് ഞങ്ങൾ അകത്ത് കയറി.

മഞ്ഞു മരങ്ങൾക്കിടയിലുടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന പാതകളുടെ ഇരുവശവും വെള്ളാരം കല്ലുകൾ പതിച്ച പോലെ മഞ്ഞ് വീണ് മൂടിയിരുന്നു. ഇടക്കിടക്കുള്ള വിളക്ക് കാലുകൾ കാഴ്ചകളുടെ ദൃശ്യഭംഗി വർദ്ധിപ്പിച്ചു.റീലുകൾ ചിത്രീകരിക്കാൻ ഇതിലും മികച്ച ഒരു ലൊക്കേഷൻ ഇനി സ്വപ്നങ്ങളിൽ മാത്രമായിരിക്കും എന്ന് എല്ലാവരും തിരിച്ചറിഞ്ഞതിനാൽ റീൽ ചിത്രീകരണങ്ങളുടെ ഒരു പൂരമായിരുന്നു പിന്നീട് അരങ്ങേറിയത്. ടാക്സിക്കാർ അനുവദിച്ച ഒരു മണിക്കൂർ സമയ പരിധി അവസാനിച്ചതിനാൽ ഞങ്ങൾ പുറത്തിറങ്ങി.

ബേതാബ് വാലിയിൽ നിന്നും ഞങ്ങൾ പോയത് ആരുവാലിയിലേക്കായിരുന്നു. കഴിഞ്ഞ വരവിൽ ആരുവാലിയും ഞാൻ കണ്ടിരുന്നു എന്നായിരുന്നു എൻ്റെ ധാരണ. പക്ഷേ, ആരുവാലി ആണെന്ന് പറഞ്ഞ് കിലോമീറ്ററുകൾ മുമ്പുള്ള ഒരു സ്ഥലത്ത് ഇറക്കുകയായിരുന്നു അന്ന് എന്ന് യഥാർത്ഥ ആരുവാലിയിൽ എത്തിയപ്പോഴാന്ന് മനസ്സിലായത്.

ജനങ്ങൾ താമസിക്കുന്ന ഒരു ഗ്രാമമാണ് യഥാർത്ഥത്തിൽ ആരുവാലി. ഇവിടെ ഒന്നും തന്നെ കാണാനില്ലെന്ന് പഹൽഗാമിൽ നിന്ന് തന്നെ കുതിരക്കാർ പറഞ്ഞിരുന്നു. അവരുടെ ഒരു വാക്കും വിശ്വസിക്കാൻ പറ്റില്ല എന്നതിനാൽ ഞാൻ അത് കേട്ടതേ ഭാവിച്ചില്ല. ഗ്രാമം പിന്നിട്ട് ഒരൊഴിഞ്ഞ പാർക്കിംഗ് സ്ഥലത്ത് ഞങ്ങളെത്തി. കാർ പാർക്കിംഗ് ഏരിയയിൽ നിന്നും ഒന്നൊന്നര കിലോമീറ്ററോളം നടന്നാലേ സഞ്ചാരികളുടെ ആരുവാലിയിൽ എത്തൂ. മലയുടെ താഴ്‌വാരം ശരിക്കും മനസ്സിലാകുന്ന രൂപത്തിലായിരുന്നു ആരുവാലി. മഞ്ഞ് വീഴ്ച്ച ആരുവാലിയെയും മഞ്ഞ് പുതപ്പിച്ചിരുന്നു.പക്ഷേ, ബേതാബ് വാലി കണ്ട ശേഷം ആരുവാലിയിൽ വന്നത് ഒട്ടും ശരിയായില്ല എന്ന് ഞങ്ങൾക്കെല്ലാവർക്കും തോന്നി. ആരുവെയെക്കാളും സുന്ദരി ബേതാബ് തന്നെ.

ഇവിടെയും കുതിരക്കാർ അവരുടെ ദയനീയ സ്ഥിതി അവതരിപ്പിച്ചു കൊണ്ട് സവാരിക്ക് ക്ഷണിച്ചെങ്കിലും സഞ്ചാരികളാരും കുതിരപ്പുറത്ത് പോകുന്നത് കണ്ടില്ല. കുതിരപ്പുറത്ത് കയറാൻ നുസൈബ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഇരുപത്തഞ്ച് മീറ്റർ ദൂരം പോലും സഞ്ചരിക്കാൻ ഇല്ലാത്ത ഒരു യാത്രക്ക് ഇരുനൂറ് രൂപ അവർ ആവശ്യപ്പെട്ടു. അതോടെ ആ ആഗ്രഹവും അവിടെ തന്നെ കുഴിച്ച് മൂടി. അനുവദിച്ച ഒരു മണിക്കൂർ സമയം കഴിയും മുമ്പ് തന്നെ ഞങ്ങൾ ആരുവാലിയിൽ നിന്ന് തിരിച്ചു പോന്നു.

എ ബി സി വാലികളിലെ ചന്ദൻവാലി ഈ യാത്രയിലും സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചില്ല. അല്ലെങ്കിലും കാണാൻ ഇനിയും ബാക്കിയുണ്ട് എന്ന തിരിച്ചറിവുകളാണല്ലോ നമ്മെ വീണ്ടും വീണ്ടും യാത്രകൾക്ക് പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകം. ഒരു പക്ഷേ അഞ്ചാം കാശ്മീർ യാത്രയിലാകാം ചന്ദൻവാലി കാണാനുള്ള യോഗം എഴുതി വെച്ചിരിക്കുന്നത്.

(തുടരും...)

Saturday, June 13, 2026

നനയുവാൻ ഞാൻ കടലാകുന്നു

വർഷങ്ങൾക്ക് മുമ്പ് ദീപാ നിശാന്തിൻ്റെ നനഞ്ഞു തീർത്ത മഴകൾ വായിച്ചപ്പോൾ അനുഭവിച്ച ഒരു ഭൂതകാല കുളിരുണ്ട്. എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്ന കുഞ്ഞു കുഞ്ഞു കാര്യങ്ങളാണ് സ്വന്തം അനുഭവങ്ങളായി ദീപ ഊ പുസ്തകത്തിലൂടെ പറഞ്ഞു തരുന്നത്. പ്രസ്തുത ഓർമ്മക്കുറിപ്പിന് ശേഷം ഞാൻ വായിച്ച, ഓർമ്മകളുടെ മറ്റൊരു പുസ്തകമാണ് നനയുവാൻ ഞാൻ കടലാകുന്നു എന്ന കൃതി. മലയാളത്തിലെ പുതിയ എഴുത്തുകാരി നിമ്‌ന വിജയിൻ്റെ ഈ പുസ്തകവും ഏറ്റവും പ്രിയപ്പെട്ട നമ്മുടെ പല ഓർമ്മകളും നമ്മെ അയവിറപ്പിക്കും.

നിമ്നയുടെ ബെസ്റ്റ് സെല്ലറായ എത്രയും പ്രിയപ്പെട്ട എന്നോടും തുടർന്ന് വന്ന എത്രയും പ്രിയപ്പെട്ട നിന്നോടും കയ്യിലുണ്ടെങ്കിലും വായിക്കാൻ ഞാൻ ആദ്യം തെരഞ്ഞെടുത്തത്  നിമ്നയുടെ ആദ്യ കൃതിയായ നനയുവാൻ ഞാൻ കടലാകുന്നു എന്ന പുസ്തകമായിരുന്നു. പുസ്തകത്തിലൂടെ കടന്ന് പോകുമ്പോൾ നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പാണ് രചയിതാവ് വായനക്കാരന് നൽകുന്നത്. അത് വളരെ ശരിയാണെന്നാണ് എൻ്റെ അനുഭവം.ഞാൻ നേരത്തെ എഴുതി വെച്ച ചില അനുഭവങ്ങൾ ആളും സ്ഥലവും സ്വൽപം ഘടനയും മാറി നിമ്നയുടെ ജീവിതത്തിലും സംഭവിച്ചു എന്നത് അത്‌ഭുതകരമായി തോന്നി.

സാഹിത്യ പാരമ്പര്യമോ മലയാള സാഹിത്യത്തിലെ ഏതെങ്കിലും രംഗത്ത് തലതൊട്ടപ്പന്മാരോ ഇല്ലാത്ത ഒരു എഴുത്തുകാരിക്ക് പ്രഥമ പുസ്തകത്തിലൂടെ തന്നെ ഇത്രയുമധികം സ്വീകാര്യത ലഭിച്ചത് എഴുത്തിൻ്റെ ശൈലി കൊണ്ട് തന്നെയായിരിക്കും. സാമൂഹ്യ മാധ്യമങ്ങളിൽ അഭിരമിക്കുന്ന യുവ തലമുറയിൽ നിന്ന് തന്നെ പ്രിൻ്റ് മീഡിയ രംഗത്തെ ഈ താരോദയം നമ്മുടെ പല കണക്ക് കൂട്ടലുകളും തെറ്റിക്കുന്നു. യൂസ്‌ലെസ്സ് എന്ന് മുദ്ര കുത്തിയ യുവത യഥാർത്ഥത്തിൽ യൂസ്ഡ്ലെസ്സ് ആയിരുന്നെന്ന് നിമ്ന നമ്മെ പഠിപ്പിക്കുന്നു.

മൂന്നാം ക്ലാസിൽ പഠിക്കുന്ന കാലത്ത് സ്‌കൂളിലെ ഒരദ്ധ്യാപകൻ യു പി ക്ലാസിലെ കുട്ടികളുടെ രചനകൾ സമാഹരിച്ച് ഒരു പുസ്തകം തയ്യാറാക്കിയതും എൽ പി ക്ലാസിൽ ആയതിനാൽ തൻ്റെ രചന അതിൽ ഉൾക്കൊള്ളിക്കാൻ സാധിക്കാത്തതിലെ സങ്കടവും നിമ്ന ഈ പുസ്തകത്തിൽ പങ്ക് വയ്ക്കുന്നുണ്ട്.  സ്വന്തമായി ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തിന്, ആ കുഞ്ഞു മനസ്സിൽ വിത്തിട്ടത് പ്രസ്തുത അദ്ധ്യാപകനാണ്. മലയാള സാഹിത്യത്തിന് നല്ലൊരു എഴുത്ത്കാരിയെ സംഭാവന ചെയ്ത ആ അദ്ധ്യാപകന് അഭിനന്ദനങ്ങൾ. ഒറ്റയിരുപ്പിന് വായിച്ച് തീർത്തില്ലെങ്കിലും വായിക്കാൻ പ്രചോദനം നൽകിക്കൊണ്ടിരിക്കുന്ന ഒരു പുസ്തകമാണ് നനയുവാൻ ഞാൻ കടലാകുന്നു.

പുസ്തകം: നനയുവാൻ ഞാൻ കടലാകുന്നു
രചയിതാവ്: നിമ്‌ന വിജയ്
പ്രസാധകർ: മാൻ കൈൻഡ് പബ്ലിക്കേഷൻസ്
പേജ് : 168
വില: 299 രൂപ

Wednesday, June 10, 2026

എ ബി സി വാലിയിലേക്ക്... ( ടീം 87 SSC @ കാശ്മീർ - 15)

ടീം 87 SSC @ കാശ്മീർ - 14

പഹൽഗാമിൽ വിനോദ സഞ്ചാരികൾക്ക്  നേരെ വെടിവെപ്പ് നടന്ന് വെറും രണ്ട് മാസത്തിന് ശേഷമാണ് ഞാൻ എൻ്റെ നാലാം കാശ്മീർ യാത്ര പ്ലാൻ ചെയ്യുന്നത്. വെടിവെപ്പിൻ്റെ വെറും രണ്ട് മാസം മുമ്പായിരുന്നു മൂന്നാം കാശ്മീർ സന്ദർശനം എന്നത് യാദൃശ്ചികം മാത്രം. നാലാം യാത്ര പ്ലാൻ ചെയ്യുമ്പോൾ പഹൽഗാമിലേക്ക് സഞ്ചാരികൾക്ക് വീണ്ടും പ്രവേശനം നല്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഞങ്ങളുടെ യാത്രാ തിയ്യതി ആയപ്പോഴേക്കും വെടിവെപ്പ് നടന്ന ബൈസരൺ വാലിയിലേക്കുള്ള പ്രവേശനം മാത്രം തടഞ്ഞു കൊണ്ട് പഹൽഗാമിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനം നൽകിത്തുടങ്ങിയിരുന്നു. ആദ്യത്തെ രണ്ട് പഹൽഗാം സന്ദർശനങ്ങളിലും ബൈസരൺ വാലിയിൽ പോയ കാര്യം (Click to Read) ഞാൻ സഹയാത്രികരോട് പങ്ക് വെച്ചിരുന്നു. എന്നിട്ടും, എൻ്റെ ടീമിൽ പെട്ട ചിലർ പഹൽഗാമിൽ പോകുന്ന വിവരം വീട്ടിൽ മിണ്ടുക പോലും ചെയ്തിരുന്നില്ല.

കാശ്മീരിലെ നാലാം ദിവസത്തിലായിരുന്നു ഞാൻ പഹൽഗാം യാത്ര ആസൂത്രണം ചെയ്തിരുന്നത്. ബട്ട്, കൂട്ടത്തിലുള്ള സിദ്ദീഖിന് നാലാം ദിവസം നാട്ടിലേക്ക് മടങ്ങണം എന്നും പഹൽഗാം കാണണം എന്നും അറിയിച്ചതിനാൽ മുൻ തീരുമാനം മാറ്റി  മൂന്നാം ദിവസം പഹൽഗാമിലേക്ക് പോകാൻ തീരുമാനിച്ചു. സ്വന്തം പാക്കേജുമായി യാത്ര ചെയ്യുമ്പോഴുള്ള സൗകര്യങ്ങളിൽ ഒന്നാണ് ഈ സഡൻ ചെയ്ഞ്ചുകൾ. കേബിൾ കാർ ടിക്കറ്റ് മുൻകൂട്ടി എടുക്കുന്നതിനാൽ ഗുൽമാർഗ്ഗ് യാത്ര ഇതുപോലെ മാറ്റാൻ സാധിക്കുകയുമില്ല.

തലേ ദിവസം തിരിച്ചെത്താൻ വൈകി എങ്കിലും  മൂന്നാം ദിവസം രാവിലെ ഏഴരക്ക് തന്നെ ഡ്രൈവർ മുദ്ദസർ വണ്ടിയുമായി ഹോട്ടലിന് മുന്നിൽ എത്തി. അതിനും മുന്നേ ടീം ടീമായി ഞങ്ങൾ തൊട്ടടുത്ത ഗല്ലിയിൽ നിന്ന് കാശ്മീരി മസാല ചായ കുടിച്ച് റെഡിയായിരുന്നു. എട്ട് മണിക്ക് ഞങ്ങൾ പഹൽഗാം ലക്ഷ്യമാക്കി യാത്ര തുടങ്ങി. വണ്ടിയിൽ മുദ്ദസർ വെച്ച ഖുർആൻ പാരായണ ശീലുകൾ യാത്രയുടെ തുടക്കം ധന്യമാക്കി. പിന്നാലെ ഫൈസൽ ഐറ്റം ഡാൻസ് പാട്ടുകളും പ്ലേ ചെയ്തു. കാശ്മീരി വാസ് വാൻ തയ്യാറാക്കുന്ന ബസുമതി അരി വിളയുന്ന പാടങ്ങളും കാശ്‌മീരിൻ്റെ സ്വർണ്ണമായ കുങ്കുമപ്പൂ പാടങ്ങളും ആപ്പിൾ തോട്ടങ്ങളും പിന്നിട്ട് വണ്ടി കുതിച്ചു പാഞ്ഞു.തലേ ദിവസം പെയ്ത മഴയിൽ വഴിയിലെ ചില അങ്ങാടികളിലെ കടകളിൽ വെള്ളം കയറിയത് കണ്ടപ്പോൾ കേരളത്തിലെ പ്രളയദിനങ്ങൾ ഓർമ്മ വന്നു. വഴിയിൽ കണ്ട ആളൊഴിഞ്ഞ ഒരു ഹോട്ടലിൽ നിന്ന് ഞങ്ങൾ പ്രാതൽ കഴിച്ചു.

വഴിയിലെ പലതരം ബ്ലോക്കുകളും തരണം ചെയ്ത് ഏകദേശം പന്ത്രണ്ട് മണിക്കാണ് ഞങ്ങൾ ആട്ടിടയൻമാരുടെ താഴ്‌വരയായ പഹൽഗാമിൽ എത്തിയത്. ടാക്സി പാർക്കിംഗ് ഏരിയയും ടൗണും പിന്നിട്ട് മുദ്ദസർ ഡ്രൈവിംഗ് തുടർന്നു. പഹൽഗാമിൽ കറങ്ങാൻ യൂണിയൻ ടാക്സി വിളിക്കണം എന്നായിരുന്നു എൻ്റെ അറിവ്. മുദ്ദസർ ആരു വാലിയിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞപ്പോൾ അദ്ദേഹം തന്നെ ഞങ്ങളെ വാലിയിൽ കൊണ്ടുപോകും എന്ന് ഞാൻ കരുതി. പക്ഷേ പോണി വാലകൾ വണ്ടി തടഞ്ഞ് മുദ്ദസറിനോട് കുറെ നേരം എന്തൊക്കെയോ പറഞ്ഞു. എനിക്കത് മനസ്സിലായില്ലെങ്കിലും അതിന് ശേഷം മുദ്ദസർ എൻ്റെ നേരെ തിരിഞ്ഞ് പറഞ്ഞു.

"സർ,യെ കഹ്തെ ഹേ ... ആരൂ ബന്ദ ഹേ...." 

ആരുവാലി പൂട്ടിക്കിടക്കുകയാണ് എന്ന് പറഞ്ഞത് എനിക്ക് വിശ്വാസമായില്ല. അവർ എന്നെ പുറത്തേക്ക് വിളിച്ചു.

"സർ ... ആരു ബന്ദ ഹേ .."എൻ്റെ മുഖത്ത് നോക്കി അയാൾ പച്ചക്കള്ളം പറഞ്ഞു.

"കോൻ ബോല ...? കൽ ഹമാരെ ഹോട്ടൽ സെ ലോഗ് ആയ ധ ..." ഞാൻ അയാളുടെ വാക്ക് നിഷേധിച്ചു.

"കൽ ഖുലാ ദ.... ലേകിൻ ആജ് ബന്ദ ഹേ... "  ഞാൻ ഉറച്ച് നിന്നപ്പോൾ ഇന്നാണ് പൂട്ടിയത് എന്നായി.

"സുനോ ... ആരു സെ അച്ചാ ഫോട്ടോ സ്പോട്ട് ആസ് പാസ് ഹേ ... ഘോടെ മേം ചലേഗ..."

.ഓ... അപ്പോ അതാണ് കാര്യം. അവരുടെ കുതിരയിൽ ഞങ്ങൾ കയറണം.  എനിക്ക് സംഗതി പിടി കിട്ടി. 

"പന്ത്രഹ് സൗ ഹോഗ... ലേകിൻ ആപ് ലോഗോം കൊ സിർഫ് ബാരഹ് സൗ..." 

ആയിരത്തി അഞ്ഞൂറ് രൂപയിൽ നിന്ന്  ഒരാൾക്ക് ഒറ്റയടിക്ക് മുന്നൂറ് രൂപ ഡിസ്‌കൗണ്ടും കിട്ടി!ഞാൻ എത്ര മറുത്ത് പറഞ്ഞിട്ടും കുതിരക്കാർ സമ്മതിച്ചില്ല. ഞാൻ വണ്ടിയിൽ തിരിച്ച് കയറി. അവർ മുദ്ദസറിനോട് പിന്നെയും സംസാരിച്ചു. മുദ്ദസറും അവരുടെ ഭാഗത്തേക്ക് ചായുന്നതായി തോന്നിയപ്പോൾ ഞാൻ ഞങ്ങളുടെ ഹോട്ടലിലേക്ക് വിളിച്ചു. ഹോട്ടൽ മാനേജർ മറ്റൊരു ടീമിനെയും കൊണ്ട് പഹൽഗാമിൽ തന്നെയുണ്ടെന്നും ഇപ്പോൾ വിവരം തരാമെന്നും പറഞ്ഞു. അല്പ സമയം കഴിഞ്ഞപ്പോൾ ആരുവാലി പൂട്ടിയിട്ടില്ല എന്ന് മാനേജർ പറഞ്ഞതോടെ ഞാൻ മുദ്ദസറിനോട് വണ്ടി ടാക്സി സ്റ്റാൻ്റിലേക്ക് വിടാൻ പറഞ്ഞു.ഉടൻ എവിടെ നിന്നോ രണ്ട് ടാക്സിക്കാരെ മുദ്ദസർ ഏർപ്പാടാക്കി തന്നു. 

ആരു വാലിയിലും ബേതാബ് വാലിയിലും എത്തിച്ച് ഓരോ മണിക്കൂർ വീതം ചെലവിടാൻ വണ്ടി ഒന്നിന് 2200 രൂപയാണ് അവർ പറഞ്ഞത്. എട്ട് മാസം മുമ്പ് വന്നപ്പോൾ വണ്ടി ഒന്നിന് നാലായിരം നൽകിയിരുന്നതിനാൽ ഈ റേറ്റ് അത്ര ഉയർന്നതായി എനിക്ക് തോന്നിയില്ല. മാത്രമല്ല, സമയം ഏറെ വൈകിയത് കാരണം ഞാൻ പിന്നെ വിലപേശാനും  നിന്നില്ല.

രണ്ട് കാറുകളിൽ കയറി ഞങ്ങൾ യാത്ര തുടങ്ങി. കൂടിയാൽ ഇരുപത്തിയഞ്ച് വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പയ്യനായിരുന്നു ഞങ്ങളുടെ കാറിൻ്റെ ഡ്രൈവർ.

"ആരുവാലി ബന്ദ ഹേ?" വെറുതെ ഞാൻ ചോദിച്ചു.

"കോൻ ബോല?"

"ഘോട വാല ബോല"

"ഹം അബ് തക് വഹാം ധ" 

ചിരിച്ചുകൊണ്ട് ആ പയ്യൻ പറഞ്ഞപ്പോൾ രണ്ട് മാസം എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും പൂട്ടിയിട്ടിട്ടും ഇവർ പാഠം പഠിച്ചിട്ടില്ല എന്ന് മനസ്സിലായി.

(തുടരും...)