Pages

Monday, October 21, 2024

തറനാട് മണ്ടു (ഊട്ടി പട്ടണം - 4)

പൈകരയിൽ നിന്നും വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ നേരെ ഊട്ടി പിടിക്കുക എന്നതായിരുന്നു ലക്ഷ്യം.സമയം അത്യാവശ്യം ബാക്കിയുള്ളതിനാൽ വെൻലോക്ക് ഡൌൺ ഷൂട്ടിംഗ് പോയിന്റോ ബൊട്ടാണിക്കൽ ഗാർഡനോ ഒരു ഈവനിംഗ് സിറ്റിംഗിന് ഉപയോഗപ്പെടുത്താം എന്ന് മനസ്സിൽ കരുതി. വീക്കെൻഡ് ഡേയ്സ് അല്ലാത്തതിനാൽ ഊട്ടിയിലെത്തിയ ശേഷം റൂം അന്വേഷിക്കാം എന്നും കരുതി.ഏതാനും കിലോമീറ്ററുകൾ മുന്നോട്ട്  പോയപ്പോഴാണ് 'ഗ്ലെൻമോർഗൻ 10 KM' എന്നൊരു ചൂണ്ടു പലക കണ്ണിൽപ്പെട്ടത്. കാർ അതിനെ പാസ് ചെയ്ത് മുന്നോട്ട് പോയെങ്കിലും നേരത്തെ സൂചിപ്പിച്ച എക്സ്‌പ്ലൊറേഷൻ മനസ്സിൽ നിന്ന് കുതറിച്ചാടി.വണ്ടിയിൽ ഉള്ളവരും സമ്മതം മൂളിയതോടെ ഞാൻ കാർ റിവേഴ്‌സ് ചെയ്തു.
മൈസൂർ - ഊട്ടി പാതയിൽ പൈകരയിൽ കഴിഞ്ഞ് ഏതാനും കിലോമീറ്ററുകൾ മുന്നോട്ട് പോയാൽ റോഡിന്റെ ഒരു ശാഖ ഇടത്തോട്ട് തിരിയുന്നത് കാണാം.തുടക്കത്തിൽ കാണുന്ന നല്ല വീതിയുള്ള റോഡും നേരത്തെ പറഞ്ഞ ബോർഡും കൂടി സഞ്ചാരികളെ അങ്ങോട്ട് തിരിക്കാൻ പ്രേരിപ്പിക്കും.പക്ഷേ,നൂറുമീറ്റർ കഴിയുന്നതോടെ തന്നെ റോഡ് വല്ലാതെ ഇടുങ്ങും. സഞ്ചാരികൾ അധികമാരും അങ്ങോട്ട് പോകാത്തതിനാൽ അതൊരു ബുദ്ധിമുട്ടാകില്ല എന്ന് മാത്രം.വിജനമായ സ്ഥലങ്ങളായതിനാൽ നേരം വൈകിയുള്ള യാത്ര അത്ര നല്ലതായിരിക്കില്ല എന്ന് തോന്നുന്നു.
കാർ എത്ര ഓടിയിട്ടും ഗ്ലെൻമോർഗൻ എത്താത്തതിനാൽ ഈ സ്ഥലം മനസ്സിൽ വരാനുള്ള കാരണം ഞാൻ ഒന്നാലോചിച്ചു. അപ്പോഴാണ് പണ്ട് രവിശാസ്ത്രി കളിച്ചിരുന്ന 'ഗ്ലമോർഗൻ' എന്ന ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് ഓർമ്മയിൽ തെളിഞ്ഞത്.ഇന്ന് ഐ.പി.എല്ലിൽ ഉള്ളത് പോലെ സോമർസെറ്റ്, ലങ്കാഷെയർ, സറേ,എസ്സെക്സ്  അങ്ങനെ നിരവധി ക്ലബ്ബുകൾ അന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ആ ഗ്ലമോർഗനും  ഗ്ലെൻമോർഗനും കൂടി എനിക്ക് കൺഫ്യൂഷൻ ആയതായിരുന്നു.അപ്പോഴേക്കും മറ്റൊരു സൈൻബോർഡിന്റെ മുമ്പിൽ ഞങ്ങളെത്തി. പെട്ടെന്ന് വലത്തോട്ട് പോകാനാണ് എനിക്ക് തോന്നിയത്. ഏതാനും ദൂരം സഞ്ചരിച്ചപ്പോഴേക്കും സുന്ദരമായ ഒരു പുൽമേട്ടിൽ ഞങ്ങളെത്തി.
ഇരുഭാഗത്തുമുള്ള പുൽമേടുകളിൽ ഇടതുഭാഗത്ത് , ഞങ്ങളെപ്പോലെ വന്നതാണോ എന്നറിയില്ല രണ്ട് കാറുകൾ പാർക്ക് ചെയ്തിരുന്നു.അടുത്തെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല. കാർ അവിടെ പാർക്ക് ചെയ്ത ശേഷം നേരെ എതിർ ഭാഗത്തുള്ള കുന്നിലേക്ക് ഞങ്ങളും നടന്നു കയറി. കണ്ടതിലും മനോഹരം കാണാതെ പോകുമായിരുന്നത് എന്ന് അന്നേരം തോന്നിപ്പോയി.കാശ്‍മീരിൽ പോയപ്പോഴും ഇങ്ങനെ അപ്രതീക്ഷിതമായി ഞങ്ങൾ ഒരു താഴ്‌വരയിൽ എത്തിയിരുന്നു (ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം) പച്ചപ്പരവതാനി വിരിച്ചിട്ട പോലെ ചെറിയ കുന്നുകളും താഴ്വരകളും ; അതിനിടയിലൂടെയുള്ള ചെമ്മൺ പാതകൾ;അതിർത്തി നിർണ്ണയിക്കാൻ ചോല  വനങ്ങൾ പോലെ ഇട തൂർന്ന് നിൽക്കുന്ന മരങ്ങളും. ഞങ്ങളല്ലാതെ മറ്റാരെയും അവിടെയെങ്ങും കണ്ടതുമില്ല.
നടന്നു കയറിയ കുന്നിന്റെ എതിർഭാഗത്തെ താഴ്വരയിലേക്ക് ഞങ്ങൾ വെറുതെ ഒന്ന് നടന്നു.ഏതാനും ചില വീടുകളും താമസക്കാരെയും അവിടെ കണ്ടു.സന്ദർശകരെയുമായി ഒരു ടാക്സി ജീപ്പ് അവിടെ വരെ വന്ന് എന്തോ വിവരണം നൽകുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.ആ ഭാഗത്തേക്ക് നോക്കിയപ്പോഴാണ് ഹൌസ് ബോട്ടിന്റെ മുകൾ ഭാഗം പോലെ നിർമ്മിച്ച, ഒരു പഴയ  നിർമ്മിതി കണ്ടത്. അതിന്റെ മുൻഭാഗത്തെ ഒരു കല്ലിനെ ചുറ്റിപ്പറ്റിയുള്ള എന്തോ കഥകളാണ് ടാക്സിക്കാരൻ പറഞ്ഞു കൊടുക്കുന്നത്. തൊട്ടടുത്ത വീട്ടിലേക്ക് ചെന്ന് ഞാൻ അതേപ്പറ്റി ചോദിച്ചപ്പോൾ അവർ എന്തൊക്കെയോ പറഞ്ഞു തന്നു.അതൊരു കോവിലാണെന്നും റോഡിൽ ചെരുപ്പഴിച്ച് വച്ച് ആണുങ്ങൾക്ക് മാത്രം അടുത്തേക്ക് പോകാമെന്നും സ്ത്രീകൾ അങ്ങോട്ട് പോകരുതെന്നും മാത്രം എനിക്ക് മനസ്സിലായി.ഫോട്ടോ എടുക്കാൻ പാടില്ലെങ്കിലും അവർ സമ്മതം തന്നതിനാൽ ഞങ്ങൾ ദൂരെ നിന്നും ഫോട്ടോ എടുത്തു.
തോട ആദിവാസി വിഭാഗത്തിന്റെ അമ്പലമായിരുന്നു അത്.മുളയും പുല്ലും മണ്ണും ഉപയോഗിച്ച് ആണ് ഇതിന്റെ നിർമ്മാണം.മുൻഭാഗത്ത് കാണുന്ന ഇടുങ്ങിയ വാതിലിലൂടെ പൂജാരിക്ക് മാത്രം അകത്തേക്ക് പ്രവേശിക്കാൻ  അനുവാദമുണ്ട്.അതിലൂടെ നുഴഞ്ഞു കയറാൻ മാത്രമേ സാധിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്. വർഷത്തിൽ ഒരിക്കൽ അമ്പലത്തിൽ ഉത്സവം നടക്കും.
തിരിച്ചു പോരുമ്പോൾ വിദ്യാർത്ഥിനികൾ എന്ന് തോന്നിക്കുന്ന ഒരു കൂട്ടം പെൺകുട്ടികൾ കാറിന് കൈ കാണിച്ചു. ഒരു ചെറിയ കെട്ടിടം കാണിച്ച് തന്ന് അതൊരു മ്യൂസിയമാണെന്നും തോട ആദിവാസി വിഭാഗക്കാർ ഉണ്ടാക്കുന്ന കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും ഉണ്ടെന്നും അറിയിച്ചു.ഒന്ന് സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തിയാൽ അവർക്ക് പ്രചോദനമാകും എന്നും പറഞ്ഞതിനാൽ ഞങ്ങൾ അവിടെ കയറി.ഭൌമ സൂചികാ പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ള തോട എംബ്രോയിഡറി ഐറ്റംസ് ആയിരുന്നു പ്രധാന ആകർഷണം. വെള്ള പശ്ചാത്തലത്തിൽ കറുപ്പും ചുവപ്പും നൂല് കൊണ്ട് തുന്നിയുണ്ടാക്കിയ ഷാളുകളും മറ്റും കാണാൻ ഭംഗിയുണ്ട്.പക്ഷേ, വില അത്ര ആകർഷകമല്ല.
സന്ദർശക ഡയറിയിൽ അഭിപ്രായം രേഖപ്പെടുത്തി ആ സ്ഥലത്തെപ്പറ്റി ചോദിച്ചപ്പോഴാണ് തറനാട് മണ്ടു എന്ന സ്ഥലമാണതെന്നും തോട ആദിവാസി വിഭാഗക്കാർ മാത്രമുള്ള ഏരിയ ആണെന്നും അറിഞ്ഞത്.മണ്ടു എന്നാൽ ഗ്രാമം എന്നാണ് അർത്ഥം പോലും. കാഴ്ചയിലും സംസാരത്തിലും ഒരു ആദിവാസി വിഭാഗമായി എനിക്ക് തോന്നിയതേ ഇല്ല.ഞാൻ ലക്‌ഷ്യം വച്ച ഗ്ലെൻമോർഗനിലേക്ക് ഇനിയും അഞ്ച് കിലോമീറ്റർ യാത്ര ചെയ്യാനുണ്ട് എന്നറിഞ്ഞതോടെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

(Next : ഗ്ലെൻമോർഗനിലേക്ക്...)

Friday, October 18, 2024

പൈകര വെള്ളച്ചാട്ടം (ഊട്ടി പട്ടണം - 3)

ഈശ്വരി അമ്മാളിൻ്റെ കുഞ്ഞു കടയിൽ നിന്ന് ചായയും ബ്രഡ് ഓംലറ്റും സമൂസയും ആസ്വദിച്ച് കൊണ്ടിരിക്കെ മുകളിലെ തേയിലത്തോട്ടത്തിൽ നിന്ന് കുറെ സ്ത്രീകൾ ഇറങ്ങി വന്നു. തേയില നാമ്പുകൾ ശേഖരിച്ച ചാക്കും തലയിലേന്തി റോഡിന്റെ മറുഭാഗത്ത് നിന്ന് അവർ എന്തോ ചോദിക്കുന്നുണ്ട്. അൽപ സമയം കഴിഞ്ഞ് റോഡിന്റെ ഇരു ഭാഗത്തേക്കും നോക്കി അവർ ക്രോസ്സ് ചെയ്തു. ഇരുഭാഗവും വളവായതിനാൽ എന്തെങ്കിലും വാഹനം വരുന്നുണ്ടോ എന്നായിരുന്നു അവർ ചോദിച്ചത് എന്ന് അപ്പോൾ മനസ്സിലായി. ഞങ്ങളെ നോക്കി ഒന്ന് ചിരിച്ച്, താഴെയുള്ള തോട്ടത്തിലൂടെ അവർ എങ്ങോ പോയി മറയുകയും ചെയ്തു. ഈശ്വരി അമ്മാൾക്ക് കാശ് കൊടുത്ത് ഞങ്ങളും ഊട്ടി ലക്ഷ്യമാക്കി യാത്ര പുനഃരാരംഭിച്ചു.

സുഹൃത്ത് നൗഷാദിന്റെ കൂടെ, ആദ്യ തവണ കുടുംബ സമേതം ഊട്ടിയിൽ വന്നപ്പോൾ വഴിയിൽ ഒരു സ്ഥലത്ത് പാർക്ക് ചെയ്ത് ഭക്ഷണം കഴിച്ചിരുന്നു.അന്ന് കുടുംബ അംഗസംഖ്യ കുറവായിരുന്നതിനാൽ ജീപ്പിലായിരുന്നു യാത്ര.ഉച്ചഭക്ഷണം പാത്രത്തിലാക്കി വണ്ടിയിൽ കരുതുകയും ചെയ്തിരുന്നു.നടുവട്ടം കഴിഞ്ഞപ്പോൾ തടാകം പോലെ തോന്നിക്കുന്ന ഒരു ഭാഗം കണ്ടതോടെ ആ സ്ഥലം ഞങ്ങൾ തിരിച്ചറിഞ്ഞു. പഴയ പോലെ ഇപ്പോൾ പ്രകൃതി സൗന്ദര്യം തോന്നാത്തതിനാൽ ഞങ്ങൾ യാത്ര തുടർന്നു. ഒരു മണിയോടെ ഞങ്ങൾ പൈകര വെള്ളച്ചാട്ടത്തിലേക്ക് തിരിയുന്ന സ്ഥലത്തെത്തി.

ഊട്ടിയിൽ എത്തുന്നതിന് ഇരുപത്തിയൊന്ന് കിലോമീറ്റർ മുമ്പായിട്ടാണ് പൈകര വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ പല വെള്ളച്ചാട്ടങ്ങളെയും അപേക്ഷിച്ച് നോക്കുമ്പോൾ അത് പാറയിൽ കൂടി ഒഴുകുന്ന ഒരു നദിയായി മാത്രമേ അനുഭവപ്പെടൂ.നീലഗിരി ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയാണ് പൈകര.തോഡ എന്ന ആദിവാസി സമൂഹം പവിത്രമായി കണക്കാക്കുന്ന ഒരു നദി കൂടിയാണിത്.ഞങ്ങൾ ആദ്യമായി ഇവിടെ വന്ന സമയത്ത് ഒട്ടും വെള്ളം ഇല്ലാത്തതിനാൽ വെള്ളച്ചാട്ടം ഒരു നീർച്ചാൽ മാത്രമായിരുന്നു.ഇത്തവണ ഒന്നുകൂടി കണ്ടു നോക്കാം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടതിനാൽ ഞാൻ കാർ സൈഡാക്കി.

മൈസൂർ - ഊട്ടി റോഡിലെ പൈകരയിൽ നിന്ന് ഏകദേശം മുന്നൂറ് മീറ്റർ ഇടത്തോട്ട് നടന്നു വേണം വെള്ളച്ചാട്ടത്തിലെത്താൻ. അല്പം തണുപ്പോ മഞ്ഞോ ചാറൽ മഴയോ ഉണ്ടെങ്കിൽ പ്രകൃതി ഭംഗിയും ആസ്വദിച്ചുള്ള ഈ യാത്ര വളരെ ഹൃദ്യമായിരിക്കും.ഇരുപത് രൂപ പ്രവേശന ഫീസ് നൽകി ഞങ്ങൾ മുന്നോട്ട് നീങ്ങി.താഴോട്ടുള്ള പടികൾ ഇറങ്ങി പൈകര തടാകത്തിന്റെ മനോഹരമായ കാഴ്ച കണ്ടു.ഈ തടാകത്തിലും ബോട്ടിംഗ് ഉണ്ടെങ്കിലും ഊട്ടിയിലെ ബോട്ട് യാത്ര നിർബന്ധമായതിനാൽ ഇവിടെ അതിന് മുതിർന്നില്ല.

പടികൾ ഇറങ്ങി ഞങ്ങൾ ഏറ്റവും താഴെയെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിലെയോ അബി ഫാൾസിലെയോ പോലെ കുത്തനെയുള്ള ഇറക്കമല്ലാത്തതിനാൽ പ്രായമായവർക്കും താഴെ വരെ പോകാൻ സാധിക്കും.നമ്മുടെ നാട്ടിൽ നിന്നും അപ്രത്യക്ഷമായ മുക്കുറ്റിയും തുമ്പയും എല്ലാം വഴി നീളെ അവിടെ കാണാം.അറുപത്തി ഒന്ന് മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്നതാണ് ഇവിടത്തെ വെള്ളച്ചാട്ടം.വെള്ളം പരന്ന് ഒഴുകുന്നതിനാൽ അതൊരു വെള്ളച്ചാട്ടമായി തോന്നില്ല.സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനവും ഇല്ല.

നല്ല വെയിലായിരുന്നെങ്കിലും ഊട്ടിയുടെ സ്വതസിദ്ധമായ തണുപ്പ് അവിടെയെങ്ങും പരന്നിരുന്നു.എങ്കിലും കൂടുതൽ സമയം ഞങ്ങൾ അവിടെ തങ്ങിയില്ല.പ്രവേശന കവാടത്തിനടുത്തുള്ള കുട്ടികളുടെ പാർക്ക് ലിദു മോൻ ആദ്യമേ നോട്ടമിട്ടിരുന്നതിനാൽ അവിടെയും അൽപ നേരം ചെലവഴിച്ച ശേഷം ഞങ്ങൾ മടങ്ങി.

തിരിച്ച് വരുമ്പോൾ, റോഡരികിലെ കടകളിൽ കമ്പം പുഴുങ്ങി വിൽക്കുന്നത് കണ്ടപ്പോൾ ഒന്ന് രുചിച്ച് നോക്കാൻ ഒരാശ തോന്നി.വിവാഹത്തിന്റെ അഞ്ചാം വർഷത്തിൽ ലഖ്നോവിൽ പോയപ്പോൾ റോഡരികിൽ വച്ച് കമ്പം ചുട്ടു തിന്നതാണ് അപ്പോൾ പെട്ടെന്ന് ഓർമ്മ വന്നത്.ഇത്തരം യാത്രകളിൽ മാത്രമാണ് അത്തരം സാധനങ്ങൾ വയറ്റിലെത്തൂ.ചില അവസരങ്ങളിൽ അത് പണി തരുകയും ചെയ്യും. തൊട്ടടുത്ത് തന്നെ ധാരാളം ഹോട്ടലുകൾ ഉണ്ടായിരുന്നതിനാൽ ഉച്ചഭക്ഷണവും കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.

( Coming Soon: തറനാട് മണ്ടു )

Tuesday, October 15, 2024

യൂക്കാലിക്കാട്ടിലൂടെ... ( ഊട്ടി പട്ടണം - 2)

ഊട്ടി പട്ടണം - 1

മലപ്പുറത്തിന്റെ സോറി കേരളത്തിന്റെ അതിർത്തിപ്പട്ടണങ്ങൾ ഒന്നൊന്നായി പിന്നിട്ട് ഞങ്ങൾ നാടുകാണി ചുരത്തിലെത്തി.ഓരോ മഴക്കാലം കഴിയുമ്പോഴും നാടുകാണി ചുരത്തിലൂടെയുള്ള യാത്ര അല്പം പ്രയാസകരമാകും.ഇടക്കിടക്കുള്ള മണ്ണിടിച്ചിലും റോഡ് വിള്ളലും കുണ്ടും കുഴിയും ഉണ്ടാക്കാതെ ഒരു മഴക്കാലവും നാടുകാണി ചുരം കയറിപ്പോയിട്ടില്ല.ചുരത്തിൽ പ്രത്യേകിച്ച് കാഴ്ചകൾ ഒന്നും ഇല്ലാത്തതിനാലും ഇടയ്ക്കിടക്ക് കണ്ട 'ആന ക്രോസ്സ് ചെയ്യുന്ന സ്ഥലം' എന്ന ബോർഡുകളും എൻ്റെ കാലിനെ ആക്‌സിലേറ്ററിൽ തന്നെ നിലനിർത്തി.

നാടുകാണി ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ ഒരു പയ്യനും കുറെ പയ്യത്തികളും സകല വണ്ടിക്കും കൈ കാട്ടുന്നത് കണ്ടു.ചെക്ക്‌പോസ്റ്റിൽ കൊടുക്കേണ്ട എൻട്രി ഫീ നേരത്തെ കയ്യിൽ എടുത്ത് വച്ചിരുന്നതിനാൽ രക്ഷപ്പെട്ടു എന്ന് കരുതിയപ്പോഴാണ് പയ്യന്റെ ചോദ്യം വന്നത് - "എങ്കെ പോണു?"

"ഊട്ടി" 

"ഇ-പാസ് ഇരിക്ക്?"

"ഇ പാസ് വേണ്ട എന്ന് പറഞ്ഞു..."

"യാര് ശൊല്ലി ?"

"മെഹ്‌റൂഫ്" 

ഊട്ടിയിൽ ഇടക്കിടെ പോകുന്ന എൻ്റെ സുഹൃത്ത് മെഹ്‌റൂഫിനോട് ഇ-പാസിനെപ്പറ്റി ചോദിച്ചപ്പോൾ അതൊന്നും ഇല്ല എന്ന് അവൻ പറഞ്ഞിരുന്നു. അത് ഓർമ്മിച്ച് കൊണ്ട് ഞാൻ പറഞ്ഞു.

ഗൂഗിളിൽ TN e pass എന്നടിച്ച് പാസ് എടുക്കാൻ ചെക്ക് പോസ്റ്റിലെ പയ്യൻ പറഞ്ഞു. പക്ഷെ, അതിൻ്റെ പേരിൽ വണ്ടി തടയുകയോ ഫീസ് ഈടാക്കുകയോ ഒന്നും ചെയ്തില്ല. കാർ സാവധാനം മുന്നോട്ട് നീങ്ങുന്നതിനിടയിൽ മകൾ ഇ-പാസ് എടുത്തു. തികച്ചും സൗജന്യമായതിനാലാണോ എന്നറിയില്ല വഴിയിലെ ഒരു പോലീസും അത് പരിശോധിച്ചതേ ഇല്ല.

പതിനൊന്ന് മണിയോടെ ഞങ്ങൾ ഗൂഡലൂരെത്തി. ഞങ്ങളുടെ ആമാശയം പുറപ്പെടുന്നതിന് മുമ്പ് തന്നെ വീട്ടിൽ നിന്നും നിറച്ചിരുന്നു. വണ്ടിയുടെ ആമാശയം ഗൂഡല്ലൂരിൽ നിന്നും നിറച്ചു.ഊര ഒന്ന് നിവർത്താൻ വേണ്ടി ഞാൻ ചെറിയൊരു ബ്രേക്ക് എടുത്തു. കാറിൻ്റെ ടയറിലെ എയർ പരിശോധനക്ക് വിധേയമാക്കിയ ശേഷം ഞങ്ങൾ ഗൂഡല്ലൂർ - ഊട്ടി മലമ്പാത കയറാൻ തുടങ്ങി.

ഏകദേശം എട്ടൊമ്പത് കിലോമീറ്റർ പിന്നിട്ടപ്പോൾ നീഡിൽ റോക്ക് വ്യൂ പോയിൻ്റിലേക്ക് പോകാനായി ഇറങ്ങേണ്ട സ്ഥലമായി.മുമ്പ് ഒരു തവണ പോയപ്പോൾ തന്നെ നടന്ന് മടുത്തതിനാൽ അത്  കാണണം എന്ന് എനിക്കാഗ്രഹം തോന്നിയില്ല. ഒരു കിലോമീറ്റർ പൊരി വെയിലത്ത് നടക്കുന്നത് മറ്റുള്ളവർക്കും ഹൃദ്യമായി തോന്നാത്തതിനാൽ ഞാൻ അവിടെ കാർ നിർത്തിയില്ല. 

ഊട്ടി പാതയിലെ ഏറ്റവും ആകർഷകമായ കാഴ്ചകളിൽ ഒന്നാണ് തൊലിയുരിഞ്ഞ് നിൽക്കുന്ന യൂക്കാലി മരങ്ങൾ. തുണിയുരിഞ്ഞ് നിൽക്കുന്ന ആരെയോ പോലെ എന്നൊക്കെ കവികളും കഥാകാരന്മാരും വിശേഷിപ്പിച്ച ആ കാഴ്ച വഴിയാത്രക്കാരെ ഒന്ന് സ്റ്റോപ്പാക്കും. ഞങ്ങളും യൂക്കാലിയുടെ സുഗന്ധവും ആസ്വദിച്ച് അൽപനേരം ആ ഇല മർമ്മരത്തിൽ അലിഞ്ഞിരുന്നു. കുരങ്ങന്മാർ രംഗം വികൃതമാക്കാൻ വന്നതോടെ ഞങ്ങൾ സ്ഥലം കാലിയാക്കി. 

യൂക്കാലിക്കാട് പോലെ ഈ റൂട്ടിലെ മറ്റൊരാകർഷണ കേന്ദ്രമാണ് പൈൻ ഫോറസ്റ്റ് . കൊടൈക്കനാലിലെ പൈൻമരക്കാടുകൾ ശരിക്കും ആസ്വദിച്ചിരുന്നതിനാൽ ഇവിടെയും ഞങ്ങൾ കയറിയില്ല. ഞാൻ കണ്ട ആദ്യ ഹിന്ദി സിനിമയായ 'ഖയാമത് സെ ഖയാമത് തക്' ലെ "ഖസം സെ" എന്ന് തുടങ്ങുന്ന മനോഹര ഗാനം ചിത്രീകരിച്ചത് ഇവിടെയാണെന്ന് പിന്നീടറിഞ്ഞു.

അപ്പോഴേക്കും ഒരു ചായ കുടിക്കാൻ എല്ലാവർക്കും ആഗ്രഹം തോന്നി. ഗുഡല്ലൂർ - ഊട്ടി റൂട്ടിലെ തട്ടുകടകളിൽ നിന്ന് കിട്ടുന്ന ചായക്ക് ഒരു പ്രത്യേക രുചി തന്നെയുണ്ട്. ചെറുതായിട്ടൊരു കോടമഞ്ഞും കൊണ്ട് ഒരു വഴിയോരക്കസേരയിലിരുന്ന് ആവി പറക്കുന്ന ഒരു ഇഞ്ചിച്ചായ കുടിക്കുന്നതിൻ്റെ ത്രില്ലും രുചിയും ഒന്ന് വേറെത്തന്നെയാണ്. അങ്ങനെ ഒരു സ്ഥലം കിട്ടാനായി ഞാൻ കാർ ഓടിച്ചു കൊണ്ടേ ഇരുന്നു. പന്ത്രണ്ട് മണിയോടെ ഞാൻ മനസ്സിൽക്കണ്ടത് പോലെയുള്ള ഒരു സ്ഥലത്തുള്ള കടയിൽ എത്തി.ഈശ്വരി അമ്മാൾ എന്ന ഒരു ചേച്ചി മാത്രമായിരുന്നു ഉടമയും കുക്കും സപ്ലയറുമായിട്ട് അവിടെ ഉണ്ടായിരുന്നത്.

റോഡിൻ്റെ ഇരു ഭാഗത്തും ചായത്തോട്ടങ്ങളായിരുന്നു. ചേച്ചി ചായ തയ്യാറാക്കുന്ന ഗ്യാപ്പിൽ മക്കൾ മുകളിലെ ചായത്തോട്ടത്തിലേക്ക് കയറി. നട്ടുച്ചയായിട്ടും പെട്ടെന്ന് അവിടെ കോട പൂത്തു.പണ്ട് ആരോ പണിതിട്ട ഒരു സിമൻ്റ് ബെഞ്ച് ചായക്കടക്ക് സമീപത്തെ മരച്ചുവട്ടിൽ ഞാൻ കണ്ടു. ഒരു പക്ഷേ ആ ബെഞ്ച് ആയിരിക്കാം ആ കടയുടെ സ്ഥാനം നിർണ്ണയിച്ചത്. ഒരു കപ്പ് ചായയുമായി ഞാൻ അങ്ങോട്ടു നീങ്ങി.


 

(Next: പൈകര വെള്ളച്ചാട്ടം)

Saturday, October 12, 2024

ഊട്ടി പട്ടണം - 1

വർഷത്തിൽ കുടുംബ സമേതം ഒരു ഉല്ലാസ യാത്ര ജീവിത യാത്രയിലെ പതിവായത് എന്ന് മുതലാണ് എന്ന് ഇപ്പോൾ കൃത്യമായി നിശ്ചയമില്ല.കോവിഡ് ശേഷം 2021 ൽ ജയ്പൂരിലേക്കും (Click & Read) 2022 ൽ കാശ്മീരിലേക്കും (Click & Read) 2023 ൽ കുടകിലേക്കും (Click & Read) ആയിരുന്നു പ്രസ്തുത യാത്രകൾ.ഇത് കൂടാതെ ഒരു റിലാക്സേഷന് വേണ്ടി ചെറിയ ചെറിയ യാത്രകൾ വേറെയും ഇടക്കിടെ നടത്താറുണ്ട്.

എൻ്റെ വേനലവധിക്കാലവും മക്കളുടെ വേനലവധിക്കാലവും തമ്മിൽ സ്വരചേർച്ച ഇല്ലാതിരുന്നതിനാൽ ഈ വർഷത്തെ പതിവ് ഉല്ലാസയാത്ര അന്ന് നടന്നില്ല. എൻ്റെ മൂത്ത മകളുടെ വിവാഹത്തോടനുബന്ധിച്ച് വീടിൻ്റെയും പരിസരത്തിൻ്റെയും (എന്ന് വച്ചാൽ മുറ്റം, മതിൽ, പറമ്പ് തുടങ്ങിയവ) സൗന്ദര്യവല്കരണ പ്രവർത്തനങ്ങൾ നടത്താൻ ഞാൻ കണ്ടുവച്ചിരുന്ന കാലം കൂടിയായിരുന്നു മധ്യവേനലവധിക്കാലം. പണിക്കാരെ കിട്ടാത്തതിനാൽ അതും ആ സമയത്ത് നടന്നില്ല. കഴിഞ്ഞ വർഷത്തെപ്പോലെ ഓണം അവധി കിട്ടിയെങ്കിലും മകളുടെ കല്യാണം ഓണാവധിയിൽ ആയിരുന്നതിനാൽ അന്നും എനിക്ക് അനങ്ങാൻ സാധിച്ചില്ല.

രണ്ടാമത്തെ മകൾ ഇപ്പോൾ ഡൽഹിയിലാണ് പഠിക്കുന്നത്. കല്യാണത്തിൽ പങ്കെടുക്കാനായി എത്തുന്ന അവളെയും കൂടി ഉൾപ്പെടുത്തി ഒരു യാത്ര പോകണമെങ്കിൽ കല്യാണപ്പിറ്റേന്നോ അതിന് തൊട്ടടുത്ത ദിവസമോ പുറപ്പെടണം എന്ന് ഞാൻ നേരത്തെ കണക്ക് കൂട്ടി വച്ചിരുന്നു.അതല്ല എങ്കിൽ, അവളെക്കൂടാതെ പിന്നീട് എപ്പോഴെങ്കിലും യാത്ര പോകണം. രണ്ട് ദിവസം കൊണ്ട് സ്വയം കാറോടിച്ച് കണ്ട് വരാവുന്ന ഒരു സ്ഥലം അപ്പോഴാണ് ഞാൻ ആലോചിച്ചത്. മഴ മേഘങ്ങൾ തൂങ്ങി നിൽക്കുന്ന ഈ സമയത്ത്, ഏകദേശം പോകാൻ പറ്റുന്ന സ്ഥലങ്ങളെല്ലാം നേരത്തെ പോയ ഇടങ്ങളായിരുന്നു. അപ്പോഴാണ് കേട്ടു മാത്രം പരിചയമുള്ള കൊല്ലഗലും ശിവസമുദ്രവും മനസ്സിൽ തെളിഞ്ഞത്.

നാട്ടിൽ നിന്നും നൂറ്റി തൊണ്ണൂറ്റി മൂന്ന് കിലോമീറ്റർ ഡ്രൈവ് ചെയ്താൽ അഞ്ചര മണിക്കൂർ കൊണ്ട് കൊല്ലഗലിൽ എത്താം എന്ന് ഗൂഗിളമ്മായി പറഞ്ഞ് തന്നു. റോഡിൻ്റെ അവസ്ഥ എൻ്റെ വല്യമ്മായിയുടെ മകനും പറഞ്ഞ് തന്നു. ബാരാ ചുക്കി വാട്ടർ ഫാൾസ് എന്നാണ് വെള്ളച്ചാട്ടത്തിൻ്റെ പേരെന്നും അവിടെ നിന്നും കുറച്ച് കൂടി മുന്നോട്ട് പോയാൽ വലിയൊരു വാട്ടർ ഫാൾസ് കൂടി കാണാമെന്നും വല്യമ്മായി മകൻ വഴി അറിയിപ്പ് കിട്ടി. രണ്ടാമത്തെ വാട്ടർ ഫാൾ ഗംഗാ ചുക്കി എന്ന പേരിൽ ആണ് അറിയപ്പെടുന്നത് എന്ന് ഗൂഗിളമ്മായിയും വിവരം തന്നു.ബട്ട്, ഇത്രയും ദൂരം ഡ്രൈവ് ചെയ്ത് ഇത് രണ്ടും കണ്ട ശേഷം അടുത്തത് എന്ത് എന്ന ചോദ്യത്തിന്  കിട്ടിയ ഉത്തരം നേരെ മൈസൂരിലേക്ക് സ്റ്റിയറിംഗ്  പിടിക്കാനായിരുന്നു. അതോടെ കൊല്ലഗൽ ടൂർ പ്ലാൻ റിവേഴ്സ് ഗിയറിലായി.

അപ്പോഴാണ് നീലഗിരിയുടെ രാജ്ഞിയായ ഊട്ടി എൻ്റെ മനസ്സിൽ അണിഞ്ഞൊരുങ്ങി എത്തി ലഡു പൊട്ടിച്ചത്. ഞാൻ നിരവധി തവണ ഊട്ടിയിൽ പോയിട്ടുണ്ടെങ്കിലും മൂത്ത മക്കൾ രണ്ട് പേരും ഊട്ടി കണ്ടത് പ്രൈമറി സ്കൂളിൽ പഠിക്കുമ്പോഴാണ്. പിന്നീട് ഞങ്ങൾ കുടുംബ സമേതം പൈതൃക വണ്ടിയിൽ മേട്ടുപ്പാളയത്ത് നിന്നും ഊട്ടി വരെ വന്നെങ്കിലും കാഴ്ചകൾ ഒന്നും കാണാൻ നിൽക്കാതെ മടങ്ങുകയാണുണ്ടായത്. മൂന്നാമത്തവൾ കഴിഞ്ഞ വർഷത്തെ ഒരു വിനോദയാത്രയിലൂടെ ഊട്ടി സന്ദർശിച്ചിരുന്നു. നാലാമത്തവന് ഊട്ടി ബർക്കിയിലെ ഊട്ടി അല്ലാതെ യഥാർത്ഥ ഊട്ടി എന്താണെന്ന് അറിയുക പോലുമില്ല. ഭാര്യയും ഊട്ടിയുടെ കുളിർമ്മ അറിഞ്ഞിട്ട്  വർഷങ്ങളായി. നാട്ടിൽ നിന്നും നൂറ്റി ഇരുപത്തിയഞ്ച് കിലോമീറ്റർ യാത്ര ചെയ്താൽ ഊട്ടിയിൽ എത്താം എന്ന് മാത്രമല്ല വഴി നീളെ കാഴ്ചകൾ കാണാൻ ഉണ്ട് എന്നതും ഊട്ടിയെ ആകർഷണീയമാക്കുന്നു. മക്കളോട് അഭിപ്രായം ചോദിച്ചപ്പോൾ അവരും ഒ.കെ ആയതിനാൽ മരുമകനെയും കൂട്ടിയുള്ള ആദ്യ യാത്ര ഊട്ടിയിലേക്ക് തന്നെയാകട്ടെ എന്ന് തീരുമാനമായി.

സ്വയം ഡ്രൈവ് ചെയ്തു പോകുകയായതിനാൽ ഊട്ടിയിലെ സ്ഥിരം കാഴ്ചകൾ ഒന്ന് മാറ്റിപ്പിടിക്കാം എന്ന് മൂത്ത  കുട്ടികൾ രണ്ട് പേരും അഭിപ്രായപ്പെട്ടു. ആദ്യമായിട്ട് പോകുന്നവർക്കായി വഴിയിലെ കാഴ്ചകൾ കണ്ട് പോകാമെന്നും തീരുമാനിച്ചു. നിരവധി തവണ ഊട്ടി സന്ദർശിച്ചിട്ടും ബൊട്ടാണിക്കൽ ഗാർഡനും റോസ് ഗാർഡനും ലേക്കും അല്ലാതെ മറ്റൊന്നും ഞാനും ഊട്ടിയിൽ കണ്ടിരുന്നില്ല. കർണ്ണാടക സർക്കാറിൻ്റെ പുതിയൊരു പാർക്ക് വന്നതും ഊട്ടിയുടെ ഉൾഭാഗങ്ങളിലെ കാഴ്ചകളും കേട്ട് പരിചയമുണ്ടെങ്കിലും അനുഭവിച്ചറിഞ്ഞിരുന്നില്ല. എങ്കിൽ ഈ യാത്ര ഒരു ഊട്ടി എസ്കർഷന്  പകരം ഒരു ഊട്ടി എക്സ്പ്ലൊറേഷൻ യാത്രയാകട്ടെ എന്നും തീരുമാനമായി. 

അങ്ങനെ സെപ്തംബർ 24 ന് രാവിലെ 8.45 ന് ഞങ്ങൾ വീട്ടിൽ നിന്നും കാറിൽ യാത്ര ആരംഭിച്ചു.


Wednesday, October 09, 2024

സൗഹൃദം പൂക്കുന്ന വഴികൾ - 27

ജീവിതത്തിരക്കിനിടയിൽ അൽപ സമയം സുഹൃത്തുക്കളോടൊപ്പം അല്ലെങ്കിൽ സഹപാഠികൾക്കൊപ്പം ചെലവഴിച്ചാൽ ഒരു പോസിറ്റീവ് എനർജി കിട്ടും എന്നാണ് എന്റെ അനുഭവ സാക്ഷ്യം. കഴിഞ്ഞു പോയ സംഭവങ്ങളുടെയും സ്മരണകളുടെയും ചില പഴയ താളുകൾ മറിക്കുമ്പോൾ നമ്മുടെ പ്രായവും നിമിഷ നേരത്തേക്ക് ആ കാലത്തേക്ക് എത്തും. ഒരു പക്ഷേ അന്നത്തെപ്പോലെ പരിസരം മറന്ന് നാം പ്രതികരിക്കാൻ പോലും സാധ്യതയുണ്ട്.

'സൗഹൃദം പൂക്കുന്ന വഴികൾ' എന്ന ശീർഷകത്തിന് കീഴിൽ ഞാനനുഭവിച്ച സൗഹൃദത്തിൻ്റെ നിരവധി മുഹൂർത്തങ്ങളും അവ എനിക്ക് സമ്മാനിച്ച സന്തോഷ നിമിഷങ്ങളും നിരവധി തവണ ഇവിടെ പങ്ക് വച്ചിട്ടുണ്ട്.

കലാലയ ജീവിതത്തിൻ്റെ ആരംഭം കുറിച്ച പ്രീഡിഗ്രിക്കാലം മനസ്സിൽ ഇന്നും ക്ലാവ് പിടിക്കാത്ത ഓർമ്മകളായി നില നിൽക്കുന്നു. ഹോസ്റ്റൽ ജീവിതത്തിൻ്റെ ഹരിശ്രീ കുറിച്ചതും റാഗിംങ് എന്ന പദം എൻ്റെ പദസഞ്ചയ അറിവിൽ കയറിയതും പ്രീഡിഗ്രിക്കാലത്താണ്. പൊടിമീശ മുളച്ച് തുടങ്ങുന്ന അക്കാലത്ത് തന്നെയാണ് പല കാര്യങ്ങളും ചെയ്യാനുള്ള ധൈര്യം മുളച്ചതും. അതിനാൽ തന്നെ ആ സുഹൃത്തുക്കൾക്കൊപ്പം അൽപം കൂടുതൽ നേരം ചെലവഴിക്കുന്നത് ഒരു നഷ്ടമായി എനിക്ക് തോന്നാറില്ല. 

പ്രസ്തുത സൗഹൃദത്തിൻ്റെ അവൈലബിൾ പിബി കൂടാൻ കിട്ടിയ അവസരങ്ങളിലെല്ലാം ഞാൻ അത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മീറ്റിംഗിൻ്റെ (ഈറ്റിംഗിൻ്റെയും) മുഖ്യ സൂത്രധാരകനായ സുനിൽ ഗൾഫിൽ നിന്ന് വരുമ്പോഴാണ് വർഷത്തിലൊരിക്കൽ ഈ ഒത്തുചേരൽ നടക്കാറ്. ഏതെങ്കിലും റിസോർട്ടിൽ അല്ലെങ്കിൽ ഊട്ടിയിൽ ഒരു ദിവസം തങ്ങി ആ പൂച്ച പി.ഡി.സിക്കാലം റീവൈൻഡ് ചെയ്യലാണ് സംഗമത്തിൻ്റെ മെയിൻ അജണ്ട. അത് പലപ്പോഴും നേരം പുലരും വരെ നീളും. 

ഇത്തവണ ഡേറ്റ് തീരുമാനിച്ചിരുന്നെങ്കിലും മുഖ്യ സൂത്രധാരകന് അർജൻ്റ് ബാക്ക് കാൾ വന്നതിനാൽ അബൂദാബിയിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്നു. അവൻ്റെ അർജൻസി കണ്ട പലരും കരുതിയത് അവൻ എത്തിയില്ലെങ്കിൽ അബുദാബി ശൈഖിന്റെ അണ്ടർ വെയർ അഴിഞ്ഞ് വീഴും എന്നായിരുന്നു. ബട്ട്, അമ്മായിയപ്പൻ്റെ മരണം കാരണം , പോയ അതേ സ്പീഡിൽ തന്നെ തിരിച്ച് പോരേണ്ടിയും വന്നു.

അങ്ങനെ പലരും പല കൊമ്പിൽ ഇരുന്ന് ജീവിതം തുഴഞ്ഞും തള്ളിയും നീക്കുമ്പോഴാണ് ഖത്തർ ശൈഖിൻ്റെ അരുമ ശിഷ്യൻ മിസ്റ്റർ നൗഫൽ കെ മുഹമ്മദ് നാട്ടിൽ കാല് കുത്തുന്നത്. അവൻ നാട്ടിൽ വരുന്നത് തന്നെ വാലിന് തീപിടിച്ച പോലെയാണ്. ഈയാഴ്ച വന്നാൽ അടുത്താഴ്ച തന്നെ പോകണം. വന്നില്ലെങ്കിലോ ഒരു കുഴപ്പവും ഇല്ല താനും. അതുകൊണ്ട് തന്നെ സുനിലും നൗഫലും മലയാള മണ്ണിൽ അധികവും കൂട്ടിമുട്ടാറില്ല. 

ബൈ ദ ബൈ നൗഫൽ വാലിൽ തീയുമായി വന്നത് എല്ലാവർക്കും തീ വാലിൽ പടർന്ന് നിൽക്കുമ്പോഴായിരുന്നു. സുനിൽ അവൻ്റെ മോഹക്കൊട്ടാരം ഉടച്ചും വാർത്തും നാറാണത്ത് ഭ്രാന്തനായി നിൽക്കുന്ന സമയം,മഹ്റൂഫ് സ്വർണ്ണവില അമ്പത്തി ഏഴായിരം കടക്കുന്നതും കാത്ത് നിൽക്കുന്ന സമയം, ഞാൻ മകളുടെ കല്യാണം കഴിഞ്ഞ് പന്തം കണ്ട പെരുച്ചാഴിയെപ്പോലെ തരിച്ചു പോയ സമയം ആൻ്റ് ഫൈനലി ഡോ.സഫറുള്ള മിഠായിത്തെരുവിൽ വായും നോക്കി നടക്കുന്ന (പഴയ ദന്ത ഡോക്ടർ ഇപ്പഴും അവൻ്റെ ഉള്ളിലുണ്ട് എന്നതിൻ്റെ സൂചന) സമയം. അതിനാൽ ഏതാനും മണിക്കൂറുകൾ മാത്രം സൊറ പറഞ്ഞിരിക്കാൻ പറ്റുന്ന സ്ഥലവും സമയവും തിരഞ്ഞു.

ആ കൂടിച്ചേരൽ ഇന്നലെ വൈകിട്ട് അഞ്ച് മണി മുതൽ രാത്രി ഒമ്പത് മണി വരെ കോഴിക്കോട് സൗത്ത് ബീച്ചിൽ നടന്നു. കടലിൽ നിന്നുള്ള തണുത്ത കാറ്റിനൊപ്പം പ്രീഡിഗ്രിക്കാലത്തെ നിരവധി കുസൃതികളും ഓർമ്മയിൽ തിരമാലകൾ തീർത്തു. അപ്പോൾ ഞങ്ങളെല്ലാവരും അമ്പത് കഴിഞ്ഞ കോളേജ് കുമാരന്മാരായി. ബോംബെ ഹോട്ടലിലെ പൊറോട്ടയും ബീഫും അതിന്  മേമ്പൊടി ചാർത്തി.

ഓൺലൈൻ സൗഹൃദങ്ങൾ വേലിയേറ്റങ്ങൾ സൃഷ്ടിക്കുന്ന ഇക്കാലത്ത്, നേരിട്ട് കണ്ട് അൽപനേരം മനസ്സ് തുറന്നു സംസാരിക്കാനും ഉള്ള് തുറന്ന് ചിരിക്കാനും സാധ്യമായാൽ തീർച്ചയായും മനസ്സ് പറയും - ലൈഫ് ഈസ് ബ്യൂട്ടിഫുൾ.