Pages

Monday, October 21, 2024

തറനാട് മണ്ടു (ഊട്ടി പട്ടണം - 4)

പൈകരയിൽ നിന്നും വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ നേരെ ഊട്ടി പിടിക്കുക എന്നതായിരുന്നു ലക്ഷ്യം.സമയം അത്യാവശ്യം ബാക്കിയുള്ളതിനാൽ വെൻലോക്ക് ഡൌൺ ഷൂട്ടിംഗ് പോയിന്റോ ബൊട്ടാണിക്കൽ ഗാർഡനോ ഒരു ഈവനിംഗ് സിറ്റിംഗിന് ഉപയോഗപ്പെടുത്താം എന്ന് മനസ്സിൽ കരുതി. വീക്കെൻഡ് ഡേയ്സ് അല്ലാത്തതിനാൽ ഊട്ടിയിലെത്തിയ ശേഷം റൂം അന്വേഷിക്കാം എന്നും കരുതി.ഏതാനും കിലോമീറ്ററുകൾ മുന്നോട്ട്  പോയപ്പോഴാണ് 'ഗ്ലെൻമോർഗൻ 10 KM' എന്നൊരു ചൂണ്ടു പലക കണ്ണിൽപ്പെട്ടത്. കാർ അതിനെ പാസ് ചെയ്ത് മുന്നോട്ട് പോയെങ്കിലും നേരത്തെ സൂചിപ്പിച്ച എക്സ്‌പ്ലൊറേഷൻ മനസ്സിൽ നിന്ന് കുതറിച്ചാടി.വണ്ടിയിൽ ഉള്ളവരും സമ്മതം മൂളിയതോടെ ഞാൻ കാർ റിവേഴ്‌സ് ചെയ്തു.
മൈസൂർ - ഊട്ടി പാതയിൽ പൈകരയിൽ കഴിഞ്ഞ് ഏതാനും കിലോമീറ്ററുകൾ മുന്നോട്ട് പോയാൽ റോഡിന്റെ ഒരു ശാഖ ഇടത്തോട്ട് തിരിയുന്നത് കാണാം.തുടക്കത്തിൽ കാണുന്ന നല്ല വീതിയുള്ള റോഡും നേരത്തെ പറഞ്ഞ ബോർഡും കൂടി സഞ്ചാരികളെ അങ്ങോട്ട് തിരിക്കാൻ പ്രേരിപ്പിക്കും.പക്ഷേ,നൂറുമീറ്റർ കഴിയുന്നതോടെ തന്നെ റോഡ് വല്ലാതെ ഇടുങ്ങും. സഞ്ചാരികൾ അധികമാരും അങ്ങോട്ട് പോകാത്തതിനാൽ അതൊരു ബുദ്ധിമുട്ടാകില്ല എന്ന് മാത്രം.വിജനമായ സ്ഥലങ്ങളായതിനാൽ നേരം വൈകിയുള്ള യാത്ര അത്ര നല്ലതായിരിക്കില്ല എന്ന് തോന്നുന്നു.
കാർ എത്ര ഓടിയിട്ടും ഗ്ലെൻമോർഗൻ എത്താത്തതിനാൽ ഈ സ്ഥലം മനസ്സിൽ വരാനുള്ള കാരണം ഞാൻ ഒന്നാലോചിച്ചു. അപ്പോഴാണ് പണ്ട് രവിശാസ്ത്രി കളിച്ചിരുന്ന 'ഗ്ലമോർഗൻ' എന്ന ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബ് ഓർമ്മയിൽ തെളിഞ്ഞത്.ഇന്ന് ഐ.പി.എല്ലിൽ ഉള്ളത് പോലെ സോമർസെറ്റ്, ലങ്കാഷെയർ, സറേ,എസ്സെക്സ്  അങ്ങനെ നിരവധി ക്ലബ്ബുകൾ അന്നുണ്ടായിരുന്നു. സത്യം പറഞ്ഞാൽ ആ ഗ്ലമോർഗനും  ഗ്ലെൻമോർഗനും കൂടി എനിക്ക് കൺഫ്യൂഷൻ ആയതായിരുന്നു.അപ്പോഴേക്കും മറ്റൊരു സൈൻബോർഡിന്റെ മുമ്പിൽ ഞങ്ങളെത്തി. പെട്ടെന്ന് വലത്തോട്ട് പോകാനാണ് എനിക്ക് തോന്നിയത്. ഏതാനും ദൂരം സഞ്ചരിച്ചപ്പോഴേക്കും സുന്ദരമായ ഒരു പുൽമേട്ടിൽ ഞങ്ങളെത്തി.
ഇരുഭാഗത്തുമുള്ള പുൽമേടുകളിൽ ഇടതുഭാഗത്ത് , ഞങ്ങളെപ്പോലെ വന്നതാണോ എന്നറിയില്ല രണ്ട് കാറുകൾ പാർക്ക് ചെയ്തിരുന്നു.അടുത്തെങ്ങും ആരെയും കാണാനുണ്ടായിരുന്നില്ല. കാർ അവിടെ പാർക്ക് ചെയ്ത ശേഷം നേരെ എതിർ ഭാഗത്തുള്ള കുന്നിലേക്ക് ഞങ്ങളും നടന്നു കയറി. കണ്ടതിലും മനോഹരം കാണാതെ പോകുമായിരുന്നത് എന്ന് അന്നേരം തോന്നിപ്പോയി.കാശ്‍മീരിൽ പോയപ്പോഴും ഇങ്ങനെ അപ്രതീക്ഷിതമായി ഞങ്ങൾ ഒരു താഴ്‌വരയിൽ എത്തിയിരുന്നു (ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം) പച്ചപ്പരവതാനി വിരിച്ചിട്ട പോലെ ചെറിയ കുന്നുകളും താഴ്വരകളും ; അതിനിടയിലൂടെയുള്ള ചെമ്മൺ പാതകൾ;അതിർത്തി നിർണ്ണയിക്കാൻ ചോല  വനങ്ങൾ പോലെ ഇട തൂർന്ന് നിൽക്കുന്ന മരങ്ങളും. ഞങ്ങളല്ലാതെ മറ്റാരെയും അവിടെയെങ്ങും കണ്ടതുമില്ല.
നടന്നു കയറിയ കുന്നിന്റെ എതിർഭാഗത്തെ താഴ്വരയിലേക്ക് ഞങ്ങൾ വെറുതെ ഒന്ന് നടന്നു.ഏതാനും ചില വീടുകളും താമസക്കാരെയും അവിടെ കണ്ടു.സന്ദർശകരെയുമായി ഒരു ടാക്സി ജീപ്പ് അവിടെ വരെ വന്ന് എന്തോ വിവരണം നൽകുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.ആ ഭാഗത്തേക്ക് നോക്കിയപ്പോഴാണ് ഹൌസ് ബോട്ടിന്റെ മുകൾ ഭാഗം പോലെ നിർമ്മിച്ച, ഒരു പഴയ  നിർമ്മിതി കണ്ടത്. അതിന്റെ മുൻഭാഗത്തെ ഒരു കല്ലിനെ ചുറ്റിപ്പറ്റിയുള്ള എന്തോ കഥകളാണ് ടാക്സിക്കാരൻ പറഞ്ഞു കൊടുക്കുന്നത്. തൊട്ടടുത്ത വീട്ടിലേക്ക് ചെന്ന് ഞാൻ അതേപ്പറ്റി ചോദിച്ചപ്പോൾ അവർ എന്തൊക്കെയോ പറഞ്ഞു തന്നു.അതൊരു കോവിലാണെന്നും റോഡിൽ ചെരുപ്പഴിച്ച് വച്ച് ആണുങ്ങൾക്ക് മാത്രം അടുത്തേക്ക് പോകാമെന്നും സ്ത്രീകൾ അങ്ങോട്ട് പോകരുതെന്നും മാത്രം എനിക്ക് മനസ്സിലായി.ഫോട്ടോ എടുക്കാൻ പാടില്ലെങ്കിലും അവർ സമ്മതം തന്നതിനാൽ ഞങ്ങൾ ദൂരെ നിന്നും ഫോട്ടോ എടുത്തു.
തോട ആദിവാസി വിഭാഗത്തിന്റെ അമ്പലമായിരുന്നു അത്.മുളയും പുല്ലും മണ്ണും ഉപയോഗിച്ച് ആണ് ഇതിന്റെ നിർമ്മാണം.മുൻഭാഗത്ത് കാണുന്ന ഇടുങ്ങിയ വാതിലിലൂടെ പൂജാരിക്ക് മാത്രം അകത്തേക്ക് പ്രവേശിക്കാൻ  അനുവാദമുണ്ട്.അതിലൂടെ നുഴഞ്ഞു കയറാൻ മാത്രമേ സാധിക്കൂ എന്നാണ് എനിക്ക് തോന്നുന്നത്. വർഷത്തിൽ ഒരിക്കൽ അമ്പലത്തിൽ ഉത്സവം നടക്കും.
തിരിച്ചു പോരുമ്പോൾ വിദ്യാർത്ഥിനികൾ എന്ന് തോന്നിക്കുന്ന ഒരു കൂട്ടം പെൺകുട്ടികൾ കാറിന് കൈ കാണിച്ചു. ഒരു ചെറിയ കെട്ടിടം കാണിച്ച് തന്ന് അതൊരു മ്യൂസിയമാണെന്നും തോട ആദിവാസി വിഭാഗക്കാർ ഉണ്ടാക്കുന്ന കരകൗശല വസ്തുക്കളുടെ പ്രദർശനവും വില്പനയും ഉണ്ടെന്നും അറിയിച്ചു.ഒന്ന് സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തിയാൽ അവർക്ക് പ്രചോദനമാകും എന്നും പറഞ്ഞതിനാൽ ഞങ്ങൾ അവിടെ കയറി.ഭൌമ സൂചികാ പട്ടികയില്‍ ഉൾപ്പെട്ടിട്ടുള്ള തോട എംബ്രോയിഡറി ഐറ്റംസ് ആയിരുന്നു പ്രധാന ആകർഷണം. വെള്ള പശ്ചാത്തലത്തിൽ കറുപ്പും ചുവപ്പും നൂല് കൊണ്ട് തുന്നിയുണ്ടാക്കിയ ഷാളുകളും മറ്റും കാണാൻ ഭംഗിയുണ്ട്.പക്ഷേ, വില അത്ര ആകർഷകമല്ല.
സന്ദർശക ഡയറിയിൽ അഭിപ്രായം രേഖപ്പെടുത്തി ആ സ്ഥലത്തെപ്പറ്റി ചോദിച്ചപ്പോഴാണ് തറനാട് മണ്ടു എന്ന സ്ഥലമാണതെന്നും തോട ആദിവാസി വിഭാഗക്കാർ മാത്രമുള്ള ഏരിയ ആണെന്നും അറിഞ്ഞത്.മണ്ടു എന്നാൽ ഗ്രാമം എന്നാണ് അർത്ഥം പോലും. കാഴ്ചയിലും സംസാരത്തിലും ഒരു ആദിവാസി വിഭാഗമായി എനിക്ക് തോന്നിയതേ ഇല്ല.ഞാൻ ലക്‌ഷ്യം വച്ച ഗ്ലെൻമോർഗനിലേക്ക് ഇനിയും അഞ്ച് കിലോമീറ്റർ യാത്ര ചെയ്യാനുണ്ട് എന്നറിഞ്ഞതോടെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

(Next : ഗ്ലെൻമോർഗനിലേക്ക്...)

1 comments:

Areekkodan | അരീക്കോടന്‍ said...

ആ ഭാഗത്തേക്ക് നോക്കിയപ്പോഴാണ് ഹൌസ് ബോട്ടിന്റെ മുകൾ ഭാഗം പോലെ നിർമ്മിച്ച, ഒരു പഴയ നിർമ്മിതി കണ്ടത്.

Post a Comment

നന്ദി....വീണ്ടും വരിക