Pages

Showing posts with label വേനലവധിക്കാലം. Show all posts
Showing posts with label വേനലവധിക്കാലം. Show all posts

Thursday, June 20, 2024

ഓർമ്മകളുടെ സുഗന്ധം

സ്കൂളിൽ പഠിക്കുന്ന കാലത്ത് വേനലവധി ആകാൻ എല്ലാ കുട്ടികളെയും പോലെ ഞാനും ആഗ്രഹിച്ചിരുന്നു. രണ്ട് മാസം കളിച്ച് തിമർക്കുന്നതിന് പുറമെ ഞങ്ങൾക്ക് മറ്റൊരു സന്തോഷവും വേനലവധികൾ തന്നിരുന്നു. ബാപ്പയുടെ നാടായ പേരാമ്പ്രയിലേക്ക് വർഷത്തിൽ ഒരിക്കലുള്ള ബാപ്പയുടെ യാത്ര വേനലവധിക്കാലത്താണ് നടത്താറ്. ബാപ്പയുടെ കൂടെ ഉമ്മയും മക്കളായ ഞങ്ങളും പോകും. രണ്ട് ബസ്സുകൾ മാറിക്കയറണം എന്നതും കോഴിക്കോട് എന്ന അന്നത്തെ കാലത്തെ മഹാനഗരം കാണാമെന്നതും ഒക്കെ ആ യാത്രയുടെ ത്രില്ലിംഗ് എക്പിരിയൻസുകളാണ്. 

യാത്ര പോകാനുള്ള ദിവസം ബാപ്പ നേരത്തെ തന്നെ തീരുമാനിച്ച് പ്രഖ്യാപ്പിക്കുന്നതിനാൽ കളിക്കൂട്ടുകാർക്കിടയിൽ "നാട്ടിൽ പോവുന്ന" വിവരം പറഞ്ഞ് അവരെ കൊതിപ്പിക്കുന്നതും ഒരു രസമായിരുന്നു. ഞങ്ങളെപ്പോലെ പോകാൻ അവർക്കൊന്നും "നാടി"ല്ലാത്തത് എന്ത് കൊണ്ട് എന്ന് കുഞ്ഞു മനസ്സിൽ അന്ന് ചോദ്യങ്ങളും ഉയർന്നിരുന്നു.

നാട്ടിൽ പോയാൽ മൂത്താപ്പയുടെ വീട്ടിലാണ് ബാപ്പയുടെയും ഞങ്ങളുടെയും താമസം. അക്കാലത്ത് എനിക്ക് നെയ്ചോറും ബിരിയാണിയും ഒന്നും ഇഷ്ടമില്ലായിരുന്നു. ഇന്ന് കാണുന്ന ബിരിയാണിയുടെ സഹോദരീ സഹോദരന്മാർ ഒന്ന് പോലും അന്ന് ഭൂജാതരായിരുന്നുമില്ല.  അരി അമ്മിയിൽ ഇട്ടരച്ച് മൂത്തുമ്മ ഉണ്ടാക്കുന്ന ടയർ പത്തിരിയും നാടൻ കോഴിക്കറിയും ആണ് അതിഥി സൽക്കാരത്തിലെ പ്രധാന വിഭവം. 

എൻ്റെ സമപ്രായക്കാരനായ മൂത്താപ്പയുടെ മകൻ മജീദുമായിട്ടായിരുന്നു ഞങ്ങളുടെ പ്രധാന കൂട്ട്. തലയിണയിൽ കയറി ഇരുന്ന് തിണ്ണയിലൂടെ ( ഞാൻ ആദ്യമായി തിണ്ണ കണ്ടത് അവിടെയാണ് ) യുള്ള ബസ് ഓടിച്ച് കളി, രാവിലെ പറമ്പിൽ പോയുള്ള വെളിയിട വിസർജനം, വിവിധ മാവുകളിൽ കയറിയുള്ള മാങ്ങാ പറി അല്ലെങ്കിൽ എറിഞ്ഞ് വീഴ്ത്തൽ, എല്ലാ ബന്ധുക്കളുടെയും വീട് സന്ദർശനം തുടങ്ങി നിരവധി കാര്യങ്ങൾ മൂന്ന് ദിവസത്തെ വാസത്തിനിടയിൽ മജീദിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ ചെയ്ത് തീർക്കാറുണ്ട്. 

മൂത്താപ്പയുടെ മൂത്ത മകൻ മുഹമ്മദ് കാക്കയുടെ ശേഖരത്തിലെ പുസ്തകങ്ങൾ വായിക്കാനും അന്ന് സമയം കണ്ടെത്തിയിരുന്നു. ബഷീർ കൃതികൾ മിക്കവയും ആദ്യമായി വായിച്ചത് അവിടെ നിന്നാണ്. മൂത്താപ്പയുടെ മറ്റൊരു മകനായ അബ്ദുള്ള കാക്ക തൻ്റെ പെട്ടിക്കടയിലെ മിഠായിയും മറ്റും തരുമായിരുന്നു. വിവിധ ഭരണികളിൽ വച്ച മിഠായികൾ എല്ലാം കൂടി കൊണ്ടു പോകാൻ സൗകര്യത്തിന് ഒരു തക്കാളി പെട്ടിയിൽ അടുക്കി വച്ചത് കൊണ്ടാണ് ഈ കടയ്ക്ക് പെട്ടിക്കട എന്ന് പറയുന്നത് എന്നായിരുന്നു എൻ്റെ ധാരണ.ബഷീർ കഥകളിലെ കഥാ പാത്രങ്ങളായ പാത്തുമ്മയും സുഹറയും റാബിയയും ആയിരുന്നു മൂത്താപ്പയുടെ മറ്റ് മക്കൾ.

ബന്ധു വീടുകളിൽ ഏറ്റവും അടുത്തുള്ളതാണ് കടുവന കുന്നത്ത് വീട്. എലിപ്പാറക്കൽ  അമ്മായിയുടെ മകൻ അബ്ദുള്ളക്കുട്ടി കാക്ക (അവുള കുട്ടി എന്നാണ് വിളിക്കുക)യാണ് അവിടെ താമസം. അബ്ദുള്ള കുട്ടി കാക്കാക്ക് മൂന്ന് പെൺമക്കൾ ആയതിനാൽ ആ വീട്ടിൽ പോകാൻ ഞങ്ങൾക്ക് അത്ര താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, വീടിൻ്റെ തൊട്ടടുത്ത് തന്നെ ഒരു സ്രാമ്പിയും (ചെറിയ നമസ്കാരപ്പള്ളി) അതിനൊരു കുളവും ഉണ്ടായിരുന്നു. 

പ്രസ്തുത കുളത്തിൽ നീന്തിക്കളിക്കാൻ വീട്ടിൽ നിന്ന് അനുവാദം കിട്ടില്ല എന്നതിനാൽ കടുവന കുന്നത്ത് വീട്ടിൽ പോകുന്നു എന്ന വ്യാജേനയാണ് മജീദിൻ്റെ നേതൃത്വത്തിൽ കുളത്തിലേക്ക് പോകാറുണ്ടായിരുന്നത്. ആവോളം നീന്തി കുളം ആകെ കലക്കി മറിക്കുമ്പോൾ മൂന്ന് പറമ്പ് മുകളിൽ താമസിക്കുന്ന മറ്റൊരു വീട്ടുകാരനിൽ നിന്ന് (സ്രാമ്പി പരിപാലകൻ അദ്ദേഹമായിരുന്നു എന്ന് തോന്നുന്നു) ഒരു ഘോരശബ്ദം ഉയരും. അതോടെ കുളിയും കളിയും നിർത്തി തല തുവർത്തി സ്രാമ്പിയിൽ കയറി ളുഹർ നമസ്കാരവും നിർവ്വഹിച്ച് ഒരു ചടങ്ങിന് അബ്ദുള്ളക്കുട്ടി കാക്കയെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് തിരിച്ച് പോരും.

ഇക്കഴിഞ്ഞ ജൂൺ രണ്ടിന് കടുവന കുന്നത്തെ പേരക്കുട്ടികളിൽ ഒരാളുടെ കല്യാണമായിരുന്നു. സ്രാമ്പിയും കുളവും എല്ലാം ഇപ്പഴും ഉണ്ടെന്നറിഞ്ഞതോടെ കല്യാണത്തിന് നിർബന്ധമായും പോകണം എന്ന ചിന്ത എൻ്റെ മനസ്സിൽ ഉടലെടുത്തു. മാത്രമല്ല,പണ്ട് നടന്ന് പോയിരുന്ന  പാടവരമ്പത്ത് കൂടെയുള്ള  വഴി ഉണ്ടെങ്കിൽ അതിലൂടെ തന്നെ നടന്ന് പോകണം എന്നും തീരുമാനിച്ചു. മജീദിനെ വിളിച്ചപ്പോൾ പഴയ വഴി ഉണ്ടെന്നും വരമ്പ് വീതി കൂട്ടി നടവഴി ആക്കിയിട്ടുണ്ടെന്നും അറിഞ്ഞു. 

മജീദിൻ്റെ വീട്ടുമുറ്റത്ത് കാർ നിർത്തി മക്കളെയും കൊണ്ട് മജീദിൻ്റെ കൂടെ ഞാൻ വീണ്ടും ആ വഴിയിലൂടെ നടന്നു. ഓർമ്മകളുടെ സുഗന്ധം എൻ്റെ മനസ്സിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു. കല്യാണ വീട്ടിലേക്ക് കയറും മുമ്പ് തന്നെ സ്രാമ്പിയും കുളവും സന്ദർശിച്ച് ആ പഴയ കഥകൾ എൻ്റെ മോന് പറഞ്ഞു കൊടുത്തു. അവൻ്റെ മൂക്കിൽ അപ്പോൾ, കല്യാണപ്പന്തലിലെ മന്തിയുടെ മണമായിരുന്നു അടിച്ചു കയറിയിരുന്നത്.



Sunday, June 02, 2019

പെരുംകളിയാട്ടം (അവധിക്കാലം-11)

                ഇന്നത്തെ കുട്ടികൾ അല്പ സമയം വെറുതെ ഇരിക്കുമ്പോഴേക്കും അഛനോടോ അമ്മയോടോ പറയും - “ബോറടിക്കുന്നു , ഊര വേദനിക്കുന്നു..”. ഉടൻ അവർ അവരുടെ മൊബൈൽ ഫോൺ അവന് നേരെ നീട്ടും. അതിൽ കുത്തിയും മാന്തിയും തോണ്ടിയും മണിക്കൂറുകളോളം ഇരുന്നാലും അവന് ബോറടിയും ഇല്ല ഊര വേദനയും ഇല്ല. ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള ഈ അഭിനിവേശം ടി.വിയുടെ രംഗ പ്രവേശത്തോടെയാണ് ആരംഭിച്ചത്. സ്മാർട്ട്ഫോണിന്റെ വരവോടെ അതൊരു അടിമത്വമായി മാറിക്കഴിഞ്ഞു.
                എന്റെ കുട്ടിക്കാലം ഔട്ട്‌ഡോർ കളികളുടെ കാലമായിരുന്നു. വല്ല മഴയോ വെയിലോ ആ കളി മുടക്കിയാൽ മനസ്സ് വിങ്ങുമായിരുന്നു. മഴ മാറിയാൽ വീണ്ടും കളിക്കാനിറങ്ങി ചെളിയിൽ വഴുതി വീണ ബാല്യകാലം ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. ഇന്നത്തെപ്പോലെ ഒറ്റക്കുള്ള കളിക്ക് പകരം സംഘം ചേർന്നുള്ള കളിയും കായികാധ്വാനം നിറഞ്ഞ കളികളും കുട്ടികളുടെ സാമൂഹിക കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും ശാരീരിക വളർച്ച ത്വരിതപ്പെടുത്താനും സഹായകരമായിരുന്നു. ഞങ്ങൾ കളിച്ചിരുന്ന പ്രധാനപ്പെട്ട കളികൾ താഴെപ്പറയുന്നവയായിരുന്നു.
1. ഗെയിം അഥവാ ചട്ടിപ്പന്ത്
2. ടോയ് അഥവാ ഒളിച്ചുകളി
3. കോട്ടി അഥവാ ഗോലികളി
4. തൊട്ടുകളി
5. സിംഗ്
6. നൂറ്റും കോൽ
7. കള്ളനും പോലീസും
8. നടുവടി
9. മേപ്പട്ടേറ്...പ്ലീസ്
10. പൊത്താം കല്ല്‌
11. അക്കുത്തിക്കുത്താന
12. റിംഗ്
13. കുട്ടിയും ബാപ്പയും
14. ചോറും കൂട്ടാനും
15. കൊത്തം കല്ല്
16. കക്ക് കളി
17. കുറ്റിം പറേം
18. പമ്പരക്കുത്ത്
19. ഹിപ്പോപൊട്ടാമസ് - വാട്ട് കളർ ഇസ് യു?
20. ചാവു
21. ട്ടോ ട്ടോ പടിക്കലമ്മ
22. കുറ്റി മാറി

             ഓരോ കളിക്കും ഒരു ദിവസം തീരുമാനിച്ചുകൊണ്ട് ടൈം ടേബിൾ വരെ ഉണ്ടാക്കിയിരുന്ന ഒരു ബാല്യകാലമായിരുന്നു അത്. കളി തുടങ്ങിയാൽ പിന്നെ ഉച്ചഭക്ഷണം പോലും വേണ്ട എന്ന രൂപത്തിലായിരുന്നു കളി മുറുകിയിരുന്നത്. അതിനാൽ തന്നെ പെരുംകളിയാട്ടക്കാലം എന്നാണ് ഞാൻ എന്റെ മക്കളോട് അക്കാലത്തെപ്പറ്റി പറയാറ്. കളികളുടെ വസന്തകാലമായിരുന്നു അത്. ബാല്യത്തിന്റെ കൗതുകം കളികൾക്ക് കൂടുതൽ ആവേശവും നൽകി. ആൺ പെൺ ഭേദമില്ലാതെ കൂട്ടം കൂടിയുള്ള കളി ഞങ്ങളിൽ സാമൂഹ്യബോധവും പരസ്പര ബഹുമാനവും വളർത്തി. അത് ഞങ്ങളെ മാനസികമായും വളരെ ഉയർത്തി.  
             വേനലവധി ഇവിടെ അവസാ‍നിക്കുന്നു. എന്റെ വേനലവധിക്കാല ഓർമ്മകളുടെ അയവിറക്കലിനും തൽക്കാലം ഞാൻ വിരാമമിടുന്നു.

Thursday, May 30, 2019

മീൻപിടുത്തം (അവധിക്കാലം-10)

           ചാലിയാർ എന്ന പുഴ ഇന്നത്തെ തലമുറക്ക് ‘ചളിയാർ’ എന്ന മാലിന്യപ്പുഴയാണ്. പക്ഷെ എന്റെയും കൂട്ടുകാരുടെയും ബാല്യകാലത്തെ തിളങ്ങുന്ന ഓർമ്മകൾ ഇപ്പോഴും ആ പുഴയിൽ ഓളം വെട്ടിക്കൊണ്ടിരിക്കുന്നു. ഏപ്രിൽ മെയ് മാസങ്ങളിലെ ചാലിയാറിന്റെ രൂപ മാറ്റവും അന്നത്തെ സായാഹ്നങ്ങളുടെ തുടിപ്പും സജീവതയും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് മാത്രമല്ല ഇപ്പോഴത്തെ തലമുറക്ക് ആസ്വദിക്കാനും പറ്റാത്ത വിധത്തിലായിപ്പോയി.

             വേനലവധി ആയാൽ ഞങ്ങളുടെ ഒരു പ്രധാന വിനോദമായിരുന്നു മീൻപിടുത്തം. നഞ്ച് എന്ന വിഷം കലക്കിയും തിര എന്ന സ്ഫോടക വസ്തു എറിഞ്ഞും മത്സ്യങ്ങളെ കൊന്ന് മീൻ പിടിക്കുന്ന മുതിർന്നവർ ധാരാളം ഉണ്ടായിരുന്നു അന്ന്. ഉപജീവനത്തിനായി ‘തണ്ടാടി’ വലിച്ച് മീൻ വലയിലാക്കുന്നവരും ഉണ്ടായിരുന്നു. ഇവർ ഉപേക്ഷിച്ചു പോകുന്ന സ്ഥലത്ത് നിന്നും ബാക്കിയായി കിട്ടുന്നവയെ ‘കാലായി’ എന്നായിരുന്നു വിളിച്ചിരുന്നത്. എന്താണ് ആ പേരിന്റെ പൊരുൾ എന്ന് അന്നും ഇന്നും എനിക്കറിയില്ല. ആ മത്സ്യപ്പിടുത്തമാണ് സ്വന്തമായി മീൻപിടുത്തം പരീക്ഷിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചിരുന്നത്.

                ഒന്നര മീറ്ററോളം നീളമുള്ള രണ്ട് വടികൾ എടുത്ത് പുഴയുടെ ആഴം കുറഞ്ഞ ഭാഗത്ത് കൂടെ നടന്ന് വെള്ളത്തിനടിയിലെ മണലിൽ ഓടുന്ന പൂശാൻ (പൂഴിയാൻ എന്നാണ് യഥാർത്ഥ പേര് എന്ന് തോന്നുന്നു) എന്ന മീനിനെ ഓടിച്ച് ഓടിച്ച് തളർത്തും. തളർന്നാൽ ആ പാവം മണലിൽ തല പൂഴ്ത്തും.അപ്പോൾ മണലിൽ തപ്പി അതിനെ പിടിക്കും. മീൻ വളരെ ചെറുതാണെങ്കിലും ആ പിടുത്തത്തിന്റെ ഹരം കാരണം കൊള്ളുന്ന വെയിലും കളയുന്ന സമയവും ഒന്നും ഓർമ്മയുണ്ടാകില്ല. ഇങ്ങനെ അധ്വാനിച്ച് പിടിച്ച രണ്ടോ മൂന്നോ മീനും കൊണ്ട് വീട്ടിൽ ചെന്നാൽ ഉമ്മയുടെ വക ശകാരം കിട്ടും.പിടിച്ച മീൻ കോഴിക്ക് ഇട്ടു കൊടുക്കുകയും ചെയ്യും !

            കൊയ്ത്തി എന്നൊരു കുഞ്ഞു മീനിനെയും പിടിക്കാറുണ്ടായിരുന്നു . കൊയ്ത്തി പെട്ടെന്ന് തല മണ്ണിൽ പൂഴ്ത്തുന്നതിനാൽ പിടിക്കാൻ അധികം അധ്വാനം ഇല്ല. പക്ഷെ അവ വല്ലപ്പോഴുമേ മുന്നിൽ പെടൂ. പുഴയോരത്ത് വെള്ളത്തിലേക്ക് ചാഞ്ഞ് നിൽക്കുന്ന പുല്ലുകൾക്കിടയിലും കല്ലുകൾക്കിടയിലും കാണുന്ന ചെള്ളിയെയും (ചെമ്മീൻ വർഗ്ഗത്തിൽ പെട്ടത്) കൈ കൊണ്ട് തപ്പിപ്പിടിക്കുകയോ തോർത്ത് മുണ്ട് കൊണ്ട് കോരിപ്പിടിക്കുകയോ ചെയ്യും. ചെള്ളി അതിന്റെ കാലു കൊണ്ട് ഇറുക്കും എന്നതിനാൽ വലുതാണെങ്കിൽ പിടിക്കാൻ ഭയമാണ്. ചൂണ്ടയിൽ കോർത്തിടാനും ചെള്ളിയെ പിടിക്കാറുണ്ടായിരുന്നു. വെള്ളത്തിലൂടെ കൂട്ടമായി നീങ്ങുന്ന പരലിനെയും ഇരി മീനിനെയും പിടിക്കാൻ ഉടുമുണ്ട് അഴിച്ച് കോരിയ നിഷ്കളങ്ക ബാല്യവും ഓർമ്മയിൽ തിര തല്ലുന്നു.

             വലിയ മീനുകളെ പിടിക്കാൻ പുഴയുടെ മറുഭാഗത്ത്  അല്പം കൂടി ആഴം കൂടിയ സ്ഥലത്ത് ചൂണ്ട ഇടും. എനിക്ക് ചൂണ്ട ഇട്ട് പരിചയമില്ല. അനിയൻ രണ്ടോ മൂന്നോ ചൂണ്ടയും പറമ്പിൽ നിന്ന് കിളച്ചെടുത്ത് ചേമ്പിന്റെ ഇലയിൽ പൊതിഞ്ഞ മണ്ണിരയും കൊണ്ട് പുഴയിൽ പോകും. ഉച്ച വരെ ചൂണ്ട ഇട്ടാൽ ആരലോ മഞ്ഞിലോ വലിയ പൂശാനോ എന്തെങ്കിലും ഒക്കെ കിട്ടും. മൂത്തുമ്മായുടെ മക്കളും അമ്മാവന്റെ മക്കളും എല്ലാം ചൂണ്ട ഇട്ട് മീൻ പിടിക്കാൻ വിദഗ്ദരായിരുന്നു.

           കിളിയാടിപ്പാറ, രണ്ടാം പാറ, അട്ടിപ്പാറ , നാലാം പാറ , മൂടം കല്ല് തുടങ്ങി സ്ഥലങ്ങളിൽ ആയിരുന്നു ചൂണ്ട ഇട്ടിരുന്നത്. ഇതിൽ മൂടം കല്ല് അതീവ അപകടകരമായ സ്ഥലമായിരുന്നു. വളരെ ആഴം കൂടിയ അങ്ങോട്ട് കുട്ടികളായ ഞങ്ങൾ പോകുന്നതിന് വിലക്കുണ്ടായിരുന്നു. മൂടം കല്ലിനടുത്ത് മുതല ഉണ്ട് എന്നായിരുന്നു ഞങ്ങൾ കേട്ടിരുന്നത്. അതിനാൽ തന്നെ ആരും അങ്ങോട്ട് പോയിരുന്നില്ല. പക്ഷെ അനിയൻ അവിടെയും എത്തിയിരുന്നു.

          മീൻ പിടിക്കുന്നത് അനിയനാണെങ്കിലും വീട്ടിൽ എത്തിയാൽ അത് എനിക്കും അവകാശപ്പെട്ടതായിരുന്നു. കാരണം, രണ്ടാം പാറയുടെ മുകളിലേക്ക് പോയി മീൻ പിടിച്ചത് വീട്ടിൽ അറിഞ്ഞാൽ അടി പൊട്ടും. ഏക ദൃക്‌സാക്ഷിയായ ഞാൻ അത് പറയാതിരിക്കാൻ എനിക്ക് മീനിന്റെ കഷ്ണം തന്നല്ലേ പറ്റൂ! ഇനി വരാത്ത ആ കാലത്തോടൊപ്പം മേൽ പറഞ്ഞ പാറകളും ഇന്ന് വെള്ളത്തിനടിയിലായി.

(തുടരും...)

Monday, May 13, 2019

നൈപുണ്യ വികസനങ്ങൾ (അവധിക്കാലം-9)

                 എന്റെ കുട്ടിക്കാലത്തെ അവധിക്കാലം തുടങ്ങുന്നത് ഏപ്രിൽ ഒന്നിനും അവസാനിക്കുന്നത് മെയ് 31നും ആയിരുന്നു. ഇന്ന് അത് കലണ്ടറിൽ മാത്രം അങ്ങനെയാണ്. ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയുടെ മോഡൽ തുടങ്ങുന്നതോടെ പല ക്ലാസുകൾക്കും അവധിക്കാലം തുടങ്ങും. അതായത് ഫെബ്രുവരിയിൽ. മാർച്ച് ആദ്യ വാരത്തിൽ വാർഷിക പരീക്ഷയും ആരംഭിക്കും. അതിനിടയിലായി എസ്.എസ്.എൽ.സി എന്ന മാമാങ്കം നടക്കും. അപ്പോൾ വീണ്ടും അവധിക്കാലം. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് മറ്റു ക്ലാസുകളുടെ പരീക്ഷ പുനരാരംഭിക്കും. മാർച്ച് മാസത്തിലെ അവസാന ദിവസത്തിന് തൊട്ടു മുമ്പത്തെയോ അതിന്റെ മുമ്പത്തെയോ ദിവസം അത് തീരും. ഏപ്രിൽ ഒന്നു മുതൽ ട്യൂഷൻ ക്ലാസ് ആരംഭിക്കും!സർക്കാരിന്റെയും സമൂഹത്തിന്റെയും സമ്മർദ്ദ നാടകങ്ങൾക്ക് വഴങ്ങി മെയ് മാസാവസാനം ട്യൂഷൻ ക്ലാസുകൾ  ഒന്ന് നിർത്തി വയ്ക്കും. ജൂൺ ഒന്നിന് വീണ്ടും സ്കൂളിലേക്ക് ഓട്ടം തുടങ്ങും.  ഫലത്തിൽ ഇന്ത്യൻ ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പ് പോലെ ഘട്ടം ഘട്ടമായി അവധിക്കാലം ആസ്വദിക്കാം.

                 തുടർച്ചയായി രണ്ട് മാസം അവധി ലഭിക്കുന്നതിനാൽ  നൈപുണ്യ വികസനത്തിന് ഉപയോഗപ്പെടുത്താൻ ഉത്തമമായിരുന്നു ഞങ്ങളുടെ വേനലവധിക്കാലം. ചാലിയാർ തൊട്ടടുത്തായതിനാൽ നീന്തൽ പഠിക്കലായിരുന്നു അതിൽ ഒന്ന്. ദുരന്തം മുന്നിൽ കണ്ടായിരുന്നില്ല ആ പരിശീലനം. നീന്തൽ അറിയും എന്നത് അഭിമാനത്തോടെ പറയാൻ പറ്റുന്ന ഒരു കാര്യമായിരുന്നു. എന്റെ സമപ്രായക്കാരായ ആൺകുട്ടികളും പെൺകുട്ടികളും എല്ലാം നീന്തൽ വശമുള്ളവരായിരുന്നു. ഇന്ന് നീന്തൽ അറിയില്ല എന്ന് മാത്രമല്ല , പഞ്ചായത്തിൽ നിന്നും ‘നീന്തൽ’ സർട്ടിഫിക്കറ്റ് വാങ്ങി പ്ലസ് ടു വിന് പ്രവേശനം ഉറപ്പാക്കാൻ രക്ഷിതാക്കൾ കുട്ടികളെ ഉപദേശിക്കുക്കയും ചെയ്യുന്നു (നീന്തൽ അറിയാത്ത എന്റെ മോളോട് ആ സർട്ടിഫിക്കറ്റിന് പോകേണ്ട എന്ന് ഞാൻ പറഞ്ഞു).

                   സൈക്ലിംഗ് പഠനം ആയിരുന്നു മറ്റൊരു പ്രധാന ഹോബി. അരീക്കോട് അങ്ങാടിയിലെ ജയ സൈക്കിൾ മാർട്ടും പുത്തലത്തെ കോരുക്കുട്ട്യേട്ടന്റെ സൈക്കിൾ കടയും ആയിരുന്നു സൈക്കിൾ വാടകക്ക് കൊടുക്കുന്ന സ്ഥാപനങ്ങൾ. ജയ സൈക്കിൾ മാർട്ട് ഇന്ന് അരീക്കോട്ടെ സൈക്കിൾ വില്പന കേന്ദ്രമായി. കോരുക്കുട്ട്യേട്ടൻ  കണ്ണടച്ചതോടെ ആ കടയും അടഞ്ഞു. എന്നെയും അനിയനെയും സൈക്കിൾ ചവിട്ടാൻ ആദ്യമായി പഠിപ്പിക്കാൻ ശ്രമിച്ചത് മൂത്താപ്പയുടെ മകൻ അബ്ദുറഹീം ആയിരുന്നു ( ആ സംഭവം ഇവിടെ ക്ലിക്കിയാൽ വായിക്കാം-124). ശിഷ്യരെ പെരുവഴിയിലാക്കി ഗുരു മുങ്ങിയപ്പോൾ ഗുരുദക്ഷിണ നൽകി ഞങ്ങൾ വേലായുധനെ ഗുരുവാക്കി. ഗുരുവിന് ഞങ്ങൾ ഒരു കുരുവാകാൻ അധിക ദിവസം വേണ്ടി വന്നില്ല ( ആ സംഭവം ഇവിടെയുണ്ട് -47).

               മൂത്ത രണ്ട് മക്കളും സ്വയം സൈക്ലിംഗ് പഠിച്ചതിനാൽ അവർക്ക് രണ്ട് പേർക്കും ഞാൻ സൈക്കിൾ വാങ്ങിക്കൊടുത്തിരുന്നു. അത് രണ്ടും പഴകിയതിനാൽ മൂന്നാമത്തവൾക്ക് പഠിക്കാനായി കഴിഞ്ഞ വർഷം ഒരു സൈക്കിൾ കൂടി വാങ്ങിക്കൊടുത്തു. ഈ വേനലവധിയിൽ പലതും ഏല്പിച്ച കൂട്ടത്തിൽ അവളെ സൈക്ലിംഗ് പഠിപ്പിക്കാനായി ലുഅ മോളെ ഏർപ്പാടാക്കി. ഇന്നലെ ഞങ്ങൾ ഏവരെയും അൽഭുതപ്പെടുത്തിക്കൊണ്ട് ഗുരുവിനെ കാത്ത് നിൽക്കാതെ, അവൾ സ്വയം തന്നെ സൈക്കിളിൽ ബാലൻസ്‌ഡ് ആയി!

(തുടരും...)

Friday, May 10, 2019

വിരുന്നുകാലം (അവധിക്കാലം-8)

               നാട്ടിലേക്കുള്ള വിരുന്നുപോക്കിന്റെ മറ്റൊരാകർഷണം അവിടെ എത്തിയാലുള്ള വൈവിധ്യങ്ങളാണ്. തറവാട് വീടിന്റെ ഉമ്മറത്തെ വിശാലമായ തിണ്ണ ആയിരുന്നു ഞങ്ങളുടെ ‘കളിസ്ഥലം’. അവിടെയും പഴയ അയൽ‌വാസിയായിരുന്ന നമ്പിയേട്ടന്റെ വീട്ടിലും മാത്രമേ ഞാൻ ഈ തിണ്ണ കണ്ടിട്ടുള്ളൂ (തറവാടുകൾ പൊളിച്ചതിനാൽ രണ്ടും ഇന്ന് നിലവിലില്ല ). മുതിർന്നവർക്ക് കിടക്കാനായി വിരിച്ച പായയിലെ തലയണ ബസ്സാക്കി കളിക്കുന്നതായിരുന്നു അക്കാലത്തെ പ്രധാന പരിപാടി.  മൂത്താപ്പയുടെ മകനും എന്റെ സമപ്രായക്കാരനുമായ മജീദിന് ശകാരം കിട്ടുന്നത് വരെ കളി തുടരും ! ‘കൂട്ടം കൂടുക‘ എന്നായിരുന്നു ശകാരിക്കുന്നതിന് അവരുടെ നാട്ടിലെ പ്രയോഗം.

              രാത്രിയായാൽ വൈദ്യുതി വെളിച്ചം മിന്നാമിനുങ്ങിന്റെ  നുറുങ്ങ്‌വെട്ടം പോലെയായിരുന്നു. അതിനാൽ 110ന്റെ ബൾബ് പ്രകാശിപ്പിക്കുക എന്നതായിരുന്നു ഏകമാർഗ്ഗം. മിക്ക വീടിന്റെയും പൂമുഖത്ത് തന്നെ ഒരു വയറിൽ തൂങ്ങി നിൽക്കുന്ന പ്രത്യേക ബൾബ് ഉണ്ടായിരുന്നു. രാത്രി ഏഴ് മണിക്ക് മുമ്പോ ഒമ്പതരക്ക് ശേഷമോ അത് സ്വിച് ഓൺ ചെയ്താൽ ഫ്യൂസായിപ്പോകും. അതിന്റെ കാരണം എന്താണെന്ന് അന്ന് അറിയില്ലായിരുന്നു. ഈ 110ന്റെ ബൾബ് എന്ന് പറയുന്നത് തന്നെ അതിന്റെ പവർ റേറ്റിംഗ് ആണെന്നത് കാലങ്ങൾ കഴിഞ്ഞാണ് അറിഞ്ഞത്. നൊച്ചാട് ഈ ബൾബിനെ 110 എന്നല്ല ‘വണ്ടർഫുൾ’ എന്നായിരുന്നു വിളിച്ചിരുന്നത്.

              പിറ്റേ ദിവസം രാവിലെ എണീക്കുന്നത് എന്നും ഒരു പ്രശ്നത്തിലേക്കായിരുന്നു. പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനുള്ള അസൌകര്യമായിരുന്നു പ്രശ്നം. ആണും പെണ്ണും എല്ലാം അത് വിശാലമായ പറമ്പിൽ നിർവ്വഹിക്കണം! ‘കണ്ടത്തിൽ പോകുക’ എന്നായിരുന്നു അതിന് പേര് പറഞ്ഞിരുന്നത്. മലയാള ഭാഷയിൽ വിസർജ്ജനത്തിന്റെ ഒരു പര്യായപദം ആണെന്നായിരുന്നു ഞങ്ങൾ അതിനെ കരുതിയത്. പക്ഷെ പറമ്പിൽ പോയി കാര്യം നിർവ്വഹിക്കുന്നത് കൊണ്ടാണ് ആ പേര് വന്നത് എന്ന് കാലക്രമേണ മനസ്സിലായി. കണ്ടത്തിൽ പോക്ക് ഞങ്ങൾക്ക് പരിചയമില്ലാത്തതായതിനാൽ മൂന്ന് ദിവസം വരെ ‘പിടിച്ച് നിർത്തി’ അരീക്കോട്ടെത്തിയ ശേഷം സമാധാനമാക്കിയ കാലം എനിക്ക് ഇന്നും ഓർമ്മയുണ്ട്.

           അന്നത്തെ ഭക്ഷണത്തിന്റെ രുചി വേറെത്തന്നെയായിരുന്നു. അമ്മിക്കല്ലിൽ അരച്ച അരി കൊണ്ടുണ്ടാക്കുന്ന ടയർ പത്തിരിയും നാടൻ കോഴിക്കറിയും മുതിർന്ന ശേഷം ഒരിക്കൽ പോലും കിട്ടിയിട്ടില്ല. അന്ന് അത് മുഴുവൻ തിന്നാനും സാധിച്ചിരുന്നില്ല. അതേപോലെ പുട്ടും പറങ്കിക്കറിയും ഞങ്ങൾ എത്ര ശ്രമിച്ചിട്ടും ആ ലെവലിൽ എത്തിയില്ല. ഏതോ ഒരു തവണ നോമ്പ് കാലത്ത് പോയി നോമ്പ് തുറക്കുന്ന സമയത്ത്  ചെറുപയർ കഞ്ഞി കുടിച്ച് ചർദ്ദിച്ചതും ഓർമ്മയിലുണ്ട്. രണ്ടാം ദിവസം രാവിലെ മുതൽ ബന്ധുക്കളുടെ വീട് സന്ദർശനം തുടങ്ങും. വർഷത്തിലൊരിക്കൽ എത്തുന്നവരായതിനാൽ എല്ലായിടത്തും ഗംഭീര സ്വീകരണം കിട്ടും. ‘മണ്ട’ എന്ന ഒരു പലഹാരം ( തേങ്ങയും ഉള്ളിയും പഞ്ചസാരയും ഇട്ട് വറുത്ത അരിപ്പൊടി സമൂസയിൽ നിറച്ചത്) അന്നും ഇന്നും തിന്നാൻ പ്രയാസമായിരുന്നു.

              വലിയ അമ്മായിയുടെ  മൂത്ത മകന്റെ വീടിനടുത്തുള്ള നമസ്കാര പള്ളിയുടെ ( സ്രാമ്പി എന്നാണ് അവർ വിളിച്ചിരുന്നത് ) കുളത്തിലുള്ള കുളി മറക്കാനാവാത്തതാണ്. മുക്കാൽ ഭാഗത്തോളം പായലാണെങ്കിലും ചാലിയാറിൽ നീന്തി പരിചയമുള്ള ഞങ്ങൾ അതിൽ ഒന്ന് നീന്തും. അതോടെ കുളം ആകെ കലങ്ങും! അതു കണ്ട് രണ്ട് പറമ്പ് അപ്പുറത്തുള്ള ഒരു വല്യുപ്പ (പള്ളിയുടെ കസ്റ്റോഡിയൻ)  അലറും. പിന്നെയും ഞങ്ങൾ ശബ്ദമുണ്ടാക്കാതെ നീരാട്ട് തുടരും.അവസാനം വെള്ളത്തിലിരുന്ന് മുണ്ടഴിച്ച് തല തുവർത്തി കയറും. പള്ളിക്കുളമായതിനാൽ വെള്ളത്തിൽ നിന്ന് മുണ്ടഴിക്കാൻ പാടില്ല എന്നത് ഞങ്ങൾക്കറിയില്ലായിരുന്നു. അതിന് വല്യുപ്പയുടെ ശകാരം വേറെയും കിട്ടും. എല്ലാം കഴിഞ്ഞ് സ്രാമ്പിയിൽ നിന്ന് നിസ്കരിച്ച് മടങ്ങും.

              വൈകിട്ട് കാവുന്തറയുള്ള ഇളയ അമ്മായിയുടെ വീട്ടിലേക്കാണ് യാത്ര.നൊച്ചാട് നിന്നും രണ്ടോ മൂന്നോ കിലോമീറ്റർ നടക്കാനുണ്ട്. അതും ഒരാവേശമായിരുന്നു. കാരണം അന്ന് പിന്നെ മടക്കമില്ല, അവിടെ തങ്ങും. മാത്രമല്ല അവിടെയുള്ള ഉന്തുവണ്ടിയിൽ കയറാം ! ഞങ്ങൾ വിരുന്നുകാർ ആയതിനാൽ ‘നാട്ടുകാർ‘ തള്ളിത്തരാൻ നിർബന്ധിതരാണ്. വീട്ടുകാർക്ക് ചീത്തപറയാൻ ‘അവകാശവും’ ഇല്ല !

              മാങ്ങ തിന്ന് മടുക്കുന്ന കാലം കൂടിയാണ് ഈ വിരുന്ന് കാലം. കുറുക്കൻ മാങ്ങ എന്ന മൂവാണ്ടൻ മാങ്ങയും പഞ്ചാരമാങ്ങയും ചേരികപ്പായി എന്ന നല്ല നാരുള്ള ഒരു തരം മാങ്ങയും സേലൻ മാങ്ങയും അടക്കമുള്ള നിരവധി നാടൻ മാങ്ങകൾ കൊണ്ട് സ‌മൃദ്ധമായിരുന്നു ആ കാലം. ‘നിപ’ പേടി അന്ന് ഇല്ലാതിരുന്നതിനാൽ വവ്വാൽ കടിച്ച എത്രയോ മാങ്ങ അന്ന് തിന്നിരുന്നു. ഒരു മാവിന്റെ തൊട്ടടുത്തായി ഉണ്ടായിരുന്ന കിണർ വവ്വാലുകളുടെ സങ്കേതം കൂടിയായിരുന്നു.

             അമ്മായിമാരും മൂത്താപ്പയും ഒക്കെ മരിച്ചെങ്കിലും ആ മധുര സ്മരണകൾ അയവിറക്കാൻ വർഷത്തിലൊരിക്കൽ ഇപ്പോഴും ഞങ്ങൾ ‘നാട്ടിൽ‘ പോവും. കാണാൻ സാധിക്കുന്ന ബന്ധുക്കളെ എല്ലാം കണ്ട് അന്ന് തന്നെ മടങ്ങും. കളിച്ച് നടന്ന പറമ്പുകളും ഒളിച്ചിരുന്ന ഇടവഴികളും മുതിർന്ന് പോയ ഞങ്ങളെ തിരിച്ചറിയുന്നുണ്ടോ ആവോ ?

(തുടരും...)

Tuesday, May 07, 2019

വിരുന്നുപോക്ക് (അവധിക്കാലം-7)

                അരീക്കോട് എന്ന ഗ്രാമം എന്റെ ഉമ്മയുടെ ജന്മസ്ഥലമാണ്. ബാപ്പ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് നൊച്ചാട് സ്വദേശിയും. പക്ഷെ ഞാൻ ജനിച്ചതും വളർന്നതും എല്ലാം അരീക്കോട്ടാണ്. ബാപ്പാക്ക് ജോലി മലപ്പുറം ജില്ലയിലായിരുന്നതിനാൽ വിവാഹം കഴിച്ച് ഇവിടെ താമസമാക്കി എന്നാണ് ചരിത്രം. ഫാറൂഖ് കോളേജിലെ കൊമേഴ്സ് വിഭാഗം പ്രൊഫസർ ആയിരുന്ന ബാപ്പയുടെ മൂത്ത ജ്യേഷ്ഠൻ പ്രൊഫസർ ടി.അബ്ദുള്ള ഒഴികെ എല്ലാ ബന്ധുക്കളും നൊച്ചാട് ആയിരുന്നു. അതിനാൽ വേനലവധിക്കാലത്ത് കുടുംബ സമേതം നൊച്ചാട്ടേക്ക് വിരുന്ന് പോകൽ ഒരു പതിവായിരുന്നു.

               ‘ നാട്ടിൽ പോകുക’ എന്ന് ബാപ്പ പറയുന്നത് കേട്ട് ഞങ്ങളും മറ്റുള്ളവരോട് പറഞ്ഞിരുന്നത് നാട്ടിൽ പോകുക എന്നായിരുന്നു (മൂന്ന് ദിവസം മുമ്പും ഞങ്ങൾ ‘നാട്ടിൽ പോയി’ വന്നു). ഒരു പാട് കാരണങ്ങൾ കൊണ്ട് കുട്ടികളായ ഞങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണ് അത്. കാരണം ബസ്സിൽ കയറി യാത്ര ചെയ്യാൻ ലഭിക്കുന്ന അപൂർവ്വ അവസരങ്ങളിൽ ഒന്നായിരുന്നു അത് (അതും ഒരു ദിവസം തന്നെ രണ്ട് ബസ്സിൽ കയറാനുള്ള അവസരം!). കോഴിക്കോട് വഴി മാത്രമേ അന്ന് പേരാമ്പ്ര പോകാൻ പറ്റൂ. അതിനാൽ കോഴിക്കോട് കാണാം എന്നത് മറ്റൊരു കാരണം. അന്ന് കോഴിക്കോട് പാളയം ബസ് സ്റ്റാന്റിൽ മാത്രം കിട്ടുന്ന ഓറഞ്ച് ബാപ്പ വാങ്ങിത്തരും എന്ന പ്രതീക്ഷയായിരുന്നു ഇനിയൊരു കാരണം. നൊച്ചാട്ട് എത്തിയാൽ കനാലിലും കുളത്തിലും കുളിക്കാം എന്നതായിരുന്നു വേറൊരു കാരണം. പിന്നെ സമപ്രായക്കാരായ മൂത്താപ്പയുടെ മക്കളുടെ കൂടെയുള്ള തിമർത്ത കളിയും നാടൻ കോഴിക്കറിയും കൂട്ടിയുള്ള ടയർ പത്തിരി തീറ്റയും...അങ്ങനെ അങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും കാരണങ്ങൾ ഞങ്ങളുടെ വേനലവധിയെ എല്ലാ വർഷവും പ്രതീക്ഷാഭരിതമാക്കി.

                   നാട്ടിൽ പോകാൻ ഒരു ഒരുക്കമുണ്ട്. മിക്കവാറും മൂന്ന് ദിവസത്തേക്കാണ് യാത്രയുടെ പ്ലാൻ. പോകുമ്പോൾ ധരിക്കാനും തിരിച്ച് പോരുമ്പോൾ ധരിക്കാനും അവിടെ താമസിക്കുമ്പോൾ ധരിക്കാനും വസ്ത്രങ്ങൾ ബാഗിലാക്കണം. എല്ലാവർക്കും പല്ല് തേക്കാനാവശ്യമായ ഉമിക്കരി ചെറുപൊതികളിലാക്കി കരുതണം (ടൂത്ത് പേസ്റ്റ് എന്ന സാധനം ഞാൻ ഉപയോഗിക്കുന്നത് പ്രീഡിഗ്രിക്ക് ഹോസ്റ്റലിൽ നിൽക്കാൻ തുടങ്ങിയത് മുതലാണ്).അസുഖം സ്ഥിരമായിരുന്നതിനാൽ ഹോമിയോ മരുന്നും സന്തത സഹചാരിയായിരിക്കും. ചർദ്ദിക്കും എന്നതിനാൽ പ്ലാസ്റ്റിക് കവറും കരുതും. ഉമ്മയും ബാപ്പയും നാല് മക്കളും അടങ്ങിയ സംഘത്തിന്റെ ബാഗ് ചക്ക പോലെ വീർക്കാൻ പിന്നെയും എന്തൊക്കെയോ അതിൽ ഉണ്ടാവാറുണ്ട്.

                കോഴിക്കോട് നിന്നും പേരാമ്പ്ര ബസ് കയറി വെള്ളിയൂർ എന്ന സ്ഥലത്തിറങ്ങി രണ്ട് കിലോമീറ്ററോളം നടന്നാണ് നൊച്ചാട്ടെ മൂത്താപ്പയുടെ വീട്ടിലെത്തുന്നത്. ഫോൺ ഇല്ലാത്തതിനാൽ ആഴ്ചകൾക്ക് മുമ്പെ കത്ത് അയച്ചാണ് ഞങ്ങൾ വരുന്ന വിവരം മൂത്താപ്പയെ അറിയിച്ചിരുന്നത്. വെള്ളിയൂർ ഇറങ്ങിയാൽ അവിടെത്തെ ഒരേയൊരു ചായക്കടയിൽ കയറി ചായയും ഉപ്പുമാവും കഴിക്കും (മാസങ്ങൾക്ക് മുമ്പുള്ള ഒരു സന്ദർശനത്തിൽ ഈ കട പൂട്ടിക്കിടക്കുന്നത് കണ്ടു). പിന്നെ ബാഗും തൂക്കിയുള്ള ആ നടത്തം തുടങ്ങും. വഴിനീളെ ബാപ്പ പലരെയും കണ്ട് പരിചയം പുതുക്കും. ബാപ്പ കടന്ന് പോകുമ്പോൾ, ഒരു ഓലക്കുടിലിന് മുന്നിൽ കൈകൂപ്പി നിൽക്കുന്ന മാറ് മറക്കാത്ത ഒരു വല്ല്യമ്മയുടെ ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്.

(തുടരും...)

Tuesday, April 30, 2019

പുസ്തകലോകത്തേക്ക്... (അവധിക്കാലം-6)

              ഒരു വർഷത്തെ പാഠ്യപുസ്തക ലോകത്തിൽ നിന്നും കര കയറുന്ന സമയമാണ് പലർക്കും വേനലവധിക്കാലം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം വായനയുടെ പുതിയൊരു ലോകത്തിലേക്കുള്ള കാൽ‌വയ്പ്പായിരുന്നു വേനലവധിക്കാലങ്ങൾ. വീട്ടിൽ ബാപ്പ ഒരുക്കിയ പുസ്തകങ്ങളുടെ ലോകത്തേക്ക് സ്വസ്ഥമായി ഇറങ്ങിത്തിരിക്കാൻ പറ്റുന്ന കാലം. മതവും ശാസ്ത്രവും കഥയും കുഞ്ഞ് കുഞ്ഞ് നോവലുകളും അടങ്ങിയ വായനയുടെ ഈ വസന്തത്തിലേക്ക് ചേക്കേറാൻ ഞങ്ങൾക്ക് ഏറെ ഇഷ്ടമായിരുന്നു. കാരണം, വായിച്ച കാര്യങ്ങളിൽ നിന്ന് ചോദ്യമില്ല , മുഷിപ്പ് തോന്നുമ്പോൾ നിർത്താം , ആ ഭാഗം ഉപേക്ഷിച്ച് മറ്റു ഭാഗത്തേക്ക് നീങ്ങാം തുടങ്ങീ നിരവധി ആനുകൂല്യങ്ങൾ ഉള്ള വായനയായിരുന്നു അത്.

             വീട്ടിലെ ലൈബ്രറി ഞങ്ങളുടെ വായനക്ക് തികയില്ല എന്നതു കൊണ്ടോ അതല്ല ഞങ്ങളുടെ പ്രായത്തിനും ഇഷ്ടത്തിനും അനുസരിച്ചുള്ള പുസ്തകങ്ങൾ കുറവായതിനാ‍ലാണോ എന്നറിയില്ല അവധിക്കാലം തുടങ്ങി രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം തന്നെ ബാപ്പ ഞങ്ങളെ അദ്ദേഹം പഠിപ്പിച്ചിരുന്ന അരീക്കോട് ഗവ. ഹൈസ്കൂളിലേക്ക് പറഞ്ഞയക്കും. അവിടെ ലൈബ്രറിയിൽ നിന്നും ആവശ്യമായ പുസ്തകങ്ങൾ എടുക്കാനാണ് രണ്ട് രണ്ടര കിലോമീറ്റർ നടന്നുള്ള പൊരിവെയിലത്തെ ഈ യാത്ര. അങ്ങനെയുള്ള ഒരു യാത്രയിലെ കശുവണ്ടിക്കാലത്താണ് ബാര്‍ട്ടര്‍ സമ്പ്രദായം നടപ്പിലാക്കുന്നത് ഞാന്‍ ആദ്യമായി  കണ്ടത്.

          ഒരിക്കല്‍ വെയിലേറ്റ് തളര്‍ന്ന് ഒരു മരത്തിന്റെ തണലില്‍ ഞാനും അനിയനും അല്പനേരം ഇരുന്നു. മണ്ണില്‍ ചമ്രം പടിഞ്ഞ് മരത്തില്‍ ചാരി ഇരിക്കാന്‍ വല്ലാത്തൊരു സുഖം തന്നെയായിരുന്നു. ഏറ്റവും പുതിയ കുപ്പായമായിരുന്നു അന്ന് ധരിച്ചിരുന്നത്. തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ കുപ്പായത്തിന്റെ പുറത്ത് ഒത്ത നടുവിലായി നല്ലൊരു വട്ടത്തില്‍ കറ പിടിച്ചിരുന്നു. അന്ന് ഞാന്‍ ചാരിയിരുന്നത് ഒരു റബ്ബര്‍ മരത്തിലായിരുന്നു. വളരെക്കാലം കറ പിടിച്ച ആ കുപ്പായം ധരിച്ച് തന്നെ ഞാന്‍ സ്കൂളില്‍ പോയി.

               വേനലവധിക്കാലം കുട്ടികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചക്കും വികാസത്തിനും ഉപകരിക്കുന്ന വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ എന്റെ പ്രിയ പിതാവ് എന്തൊക്കെ ചെയ്തിരുന്നോ അതൊക്കെ എന്റെ മക്കള്‍ക്കും നല്‍കാന്‍ ഞാന്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്. അന്നത്തെപ്പോലെ മറ്റു സ്കൂള്‍ ലൈബ്രറി ഉപയോഗിക്കാന്‍ സാധിക്കില്ല എന്നതിനാലും കുട്ടികള്‍ റിസ്ക് എടുക്കാന്‍ തയ്യാറാകാത്തതിനാലും ഞാന്‍ ഒരു ഹോം ലൈബ്രറി തന്നെ സ്ഥാപിച്ചു. ഈ വേനലവധിയുടെ തുടക്കത്തില്‍ തന്നെ കുടുംബ സമേതം ഡി.സി.ബുക്സില്‍ പോയി കുട്ടികളുടെ ഇഷ്ടപ്രകാരമുള്ള കുറെ പുസ്തകങ്ങളും വാങ്ങി. അതും മുമ്പ് വാങ്ങിയ പുസ്തകങ്ങളും വായിച്ച് മൂത്തവര്‍ രണ്ടു പേരും അവധി ഉപയോഗപ്പെടുത്തുമ്പോള്‍ ഇളയവര്‍ രണ്ട് പേരും അത് കണ്ട് വളര്‍ന്ന് വരുന്നു. സന്ദര്‍ശകരായി വരുന്ന പലര്‍ക്കും വീട്ടിലെ ഈ ലൈബ്രറി ഒരു പ്രചോദനവും ആയിക്കൊണ്ടിരിക്കുന്നു.

(തുടരും...)

Monday, April 29, 2019

കശുവണ്ടിക്കാലം (അവധിക്കാലം - 5)

                 കടലക്കച്ചോടം  പൂട്ടിയതോടെ പുതിയ വരുമാന മാർഗ്ഗം തേടേണ്ടത് അത്യാവശ്യമായി മാറി. ഇല്ലെങ്കിൽ പഴയ പോലെ നാണക്കേട് ഏൽക്കേണ്ടി വരും. അപ്പോഴാണ് ബാപ്പ എന്നെയും അനിയനെയും ഒരു വൻ ‘കർത്തവ്യം‘ ഏൽപ്പിച്ചത്.

                 ഞങ്ങൾ താമസിക്കുന്ന പറമ്പിന് പുറമെ അരീക്കോട് എം.എസ്.പി ക്യാമ്പിന്റെ ഇരു വശങ്ങളിലുമായി ഒരു ഏക്കറോളം സ്ഥലം കൂടി
 ഉണ്ടായിരുന്നു. തെങ്ങും വാഴയും മാവും കശുമാവും ഒക്കെ ആയിരുന്നു രണ്ട് പറമ്പിലെയും മുഖ്യതാരങ്ങൾ. തെങ്ങിനെയും വാഴയെയും പരിപാലിക്കാൻ ബാപ്പ ആളെ ഏർപ്പാടാക്കും. മാവും കശുമാവും പടച്ചോന്റെ കാരുണ്യത്താൽ വളർന്ന് വലുതായി.

                 കശുമാവ് പൂക്കുമ്പോള്‍ തന്നെ പലരും വീട്ടില്‍ വരാന്‍ തുടങ്ങും. കശുമാവ് പാട്ടത്തിന് എടുക്കാനാണ് അവര്‍ വരുന്നത് എന്ന് അന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതായത് മുഴുവന്‍ മരത്തിലും ഉണ്ടാകാന്‍ പോകുന്ന കശുവണ്ടിക്ക് ഒരു മതിപ്പ് വില കണക്കാക്കി അത് ബാപ്പയെ ഏല്‍പ്പിക്കും. പിന്നെ ആ വര്‍ഷത്തെ കശുവണ്ടി മുഴുവന്‍ അവര്‍ക്കുള്ളതാണ്. 500 രൂപയോ അതിലും അല്പം കൂടുതലോ ആണ് എല്ലാ വര്‍ഷവും നല്‍കിയിരുന്നത്. ബാപ്പാക്കും ഞങ്ങള്‍ക്കും ഈ വില കണക്കാക്കാന്‍ അറിയാത്തതിനാല്‍ പാട്ടത്തിനെടുക്കുന്നവര്‍ക്ക് വന്‍‌ലാഭമുള്ള പരിപാടിയായിരുന്നു ഇത്.കിട്ടുന്നത് ലാഭം എന്നതു കൊണ്ട് ബാപ്പ തൃപ്തിയടഞ്ഞു.  പക്ഷേ ആ വര്‍ഷം കശുവണ്ടി പെറുക്കി വില്‍ക്കല്‍ ഞങ്ങളുടെ ജോലിയായി ബാപ്പ നിശ്ചയിച്ചു. വിറ്റു കിട്ടുന്ന പണം മുഴുവന്‍ ഞങ്ങള്‍ക്ക് എടുക്കാം എന്നു കൂടി കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഉത്സാഹമായി.

                    അങ്ങനെ ചെറിയൊരു തോട്ടിയും വലിയൊരു സഞ്ചിയും കൊണ്ട് ഒന്നിടവിട്ട ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ട് പറമ്പിലും പോകും.ആദ്യം കശുമാവിന്റെ താഴെ വീണുകിടക്കുന്ന മാങ്ങയില്‍ നിന്നും കശുവണ്ടി പിഴുത് എടുക്കും.പിന്നെ അനിയന്‍ മരത്തില്‍ കയറി കിട്ടാവുന്നതെല്ലാം പറിക്കും (എനിക്ക് മരത്തില്‍ കയറാന്‍ പേടിയായിരുന്നു). അവന്‍ പറിച്ചിടുന്നതെല്ലാം പെറുക്കിയെടുക്കലായിരുന്നു എന്റെ ജോലി. താഴെ വീണ മുഴുവന്‍ കശുവണ്ടിയും തെരഞ്ഞ് പിടിച്ച് ഞങ്ങള്‍ പെറുക്കും .കരിയിലകള്‍ നീക്കിയും വള്ളിപ്പടര്‍പ്പുകള്‍ കുലുക്കിയും മുഴുവന്‍ ശേഖരിച്ചു എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പലപ്പോഴും തിരിച്ചു പോരാറ്‌. അത്യാവശ്യം കാണാന്‍ മൊഞ്ചുള്ള കശുമാങ്ങ കുറെ അവിടെ നിന്ന് തന്നെ തിന്നും, കുറച്ച് വീട്ടില്‍ നിന്ന് തിന്നാന്‍ സഞ്ചിയിലാക്കും.

                  വവ്വാല്‍ കടിച്ചതോ ചീഞ്ഞതോ ആയ കശുമാങ്ങയില്‍ നിന്നും അടര്‍ത്തുന്ന കശുവണ്ടിയുടെ മൂട്ടില്‍ മാങ്ങയുടെ അംശം അല്പം ഉണ്ടാകും. കൂടാതെ പറിക്കലിനിടയില്‍ എട്ടോ പത്തോ പച്ച അണ്ടിയും വീണിട്ടുണ്ടാകും. ഇവയെല്ലാം വെയിലത്തിട്ട് ഉണക്കിയ ശേഷമേ കടയില്‍ വില്‍ക്കാന്‍ പറ്റൂ.അങ്ങനെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍, വാഴയില്‍ പള്ളിയുടെ സമീപത്തുണ്ടായിരുന്ന മലഞ്ചരക്ക് ശേഖരണ പീടികയില്‍ കൊണ്ടു പോയി കൊടുക്കും. അത്യാവശ്യം നല്ലൊരു സംഖ്യ കശുവണ്ടി വില്പനയിലൂടെ ഞങ്ങള്‍ സ്വരൂപിച്ചു. ഇത്രയും കാലം പാട്ടത്തിന് നല്‍കിയതിലൂടെയുണ്ടായ നഷ്ടം അതോടെ ഞങ്ങള്‍ക്ക് മനസ്സിലായി.

                ചില ദിവസങ്ങളില്‍ എനിക്ക് മടി പിടിക്കും. പറമ്പില്‍ ഒറ്റക്ക് പോകാന്‍ എനിക്ക് പേടിയായിരുന്നു. പക്ഷേ അനിയന്‍ ഒറ്റക്ക് പോകും. അങ്ങനെയുള്ള ദിവസങ്ങളില്‍ ശേഖരിക്കുന്ന കശുവണ്ടിയുടെ കാല്‍ ഭാഗത്തിന്, പണിക്ക് പോകാത്ത എനിക്ക് അര്‍ഹത ഉണ്ടാക്കുന്ന ഒരു നിയമം ഞാന്‍ തന്ത്രത്തില്‍ പാസാക്കി എടുത്തിരുന്നു!  പത്താം ക്ലാസ് കഴിയുന്നത് വരെ എല്ലാ വര്‍ഷവും ഞാനും അനിയനും തന്നെ കശുവണ്ടി ഏറ്റെടുത്തു. അതിലൂടെ നല്ല വരുമാനവും നേടി.

                 കശുവണ്ടിക്ക് പുറമെ പലതരം മാങ്ങകളും പറമ്പില്‍ ഉണ്ടായിരുന്നു. കോഴിക്കോടന്‍ മാങ്ങ എന്നറിയപ്പെടുന്ന മാങ്ങ ഏതോ ഒരു വര്‍ഷം മൂന്ന് ചാക്കില്‍ നിറച്ച് കൊണ്ടുവന്നത് എന്റെ ഓര്‍മ്മയിലുണ്ട്. ഞാനും അനിയനും കൂടി പോയി ഒരു ചക്ക കൊണ്ടു വന്നത് ഇപ്പോള്‍ ഓര്‍മ്മിക്കുമ്പോള്‍ ചിരി പൊട്ടും (അത് വായിക്കാന്‍ ഇവിടെ ക്ലിക്കുക)  128

                 കുട്ടിക്കാലത്തെ ഒരു വേനലവധിയിൽ കശുവണ്ടി കൊടുത്ത് മോരും വെള്ളം വാങ്ങിയ ഒരു കഥ ഇതാ ഇവിടെയുണ്ട്.

(തുടരും...)

Monday, April 22, 2019

മുട്ടായി കച്ചോടം(അവധിക്കാലം - 4)

                  പലരും ബിസിനസിന്റെ ബാലപാഠങ്ങള്‍ പഠിക്കുന്നത് വേനലവധിക്കാലത്ത്  നടത്തുന്ന ചെറിയ കച്ചവടങ്ങളിലൂടെയാണ്.“മുട്ടായി കച്ചോടം“ ആണ് ഇതില്‍ പ്രധാനം. നാരങ്ങാ മിഠായിയും കടിച്ചാ പറിച്ചിയും തേന്‍ മിഠായിയും ഒക്കെ ആയിരുന്നു അക്കാലത്തെ പ്രധാന മിഠായികള്‍. അഞ്ചോ  പത്തോ പൈസ ആണ് മിഠായിയുടെ വില. സ്വന്തം സമ്പാദിക്കുന്നതിനായതിനാല്‍ ആ പൈസക്ക് നല്ല ‘വില’ ഉണ്ടായിരിക്കും. റോഡ് വയ്ക്കില്‍ പൂര്‍ത്തിയാകാത്ത കുറ്റിപ്പുരയും അതില്‍ ഒരു തക്കാളിപ്പെട്ടിയും വച്ചായിരുന്നു അക്കാലത്തെ ‘പീടിക’ ഉണ്ടാക്കിയിരുന്നത്.

               വേനലവധിയിലെ കച്ചവടത്തിന്റെ പൊരുള്‍ എനിക്ക് ആദ്യം പിടി കിട്ടിയിരുന്നില്ല. ചുമ്മാ സമയം കളയാനുള്ള ഒരു ഏര്‍പ്പാട് എന്നായിരുന്നു എന്റെ ധാരണ. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളായിരുന്നു പലപ്പോഴും ഈ കച്ചവടം നടത്തിയിരുന്നത് എന്ന് പിന്നീട് മനസ്സിലായി. അവര്‍ക്ക് അടുത്ത അധ്യയന വര്‍ഷത്തെ പുസ്തകവും നോട്ടുപുസ്തകവും സ്ലേറ്റും മറ്റും വാങ്ങാനുള്ള സമ്പാദ്യമായിരുന്നു അത്. ബാപ്പയും ഉമ്മയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നതിനാല്‍ ഈ ബുദ്ധിമുട്ട് ഞാന്‍ അറിഞ്ഞിരുന്നില്ല.

              അവധിക്കാലത്ത് നിരവധി നാടന്‍ കളികളും അരങ്ങേറും. പ്രത്യേകിച്ച് പണച്ചെലവൊന്നും ഇല്ലാത്തവയായിരുന്നു ആ കളികള്‍ എല്ലാം. എന്നാല്‍ പന്തുകളിക്ക് പന്തും ഷട്ടില്‍ കളിക്ക് ഷട്ടില്‍ കോക്കും കാശ് കൊടുത്ത് വാങ്ങണം. അതിന് കളിക്കാര്‍ക്കിടയില്‍ പണപ്പിരിവ് നടത്തും. എനിക്കും അനിയനും ഇത്തരം ആവശ്യങ്ങള്‍ക്ക് വീട്ടില്‍ നിന്ന് പണം അനുവദിച്ചു തരാത്തതിനാല്‍ കൂട്ടുകാര്‍ക്കിടയില്‍ നാണം കെടാറുണ്ടായിരുന്നു. കളി തുടങ്ങിയാല്‍ പണം കൊടുത്തവര്‍ക്ക് കൂടുതല്‍ നേരം കളിക്കാന്‍ അവസരം കിട്ടുന്നതിനാല്‍ ഞങ്ങള്‍ രണ്ടാം നമ്പറ് ആകും. ഈ നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ ഞങ്ങളും അങ്ങനെ വേനലവധിയില്‍ കച്ചവടം തുടങ്ങി.

              കടല വറുത്ത് വില്‍ക്കലായിരുന്നു ഞങ്ങള്‍ ആരംഭിച്ച കച്ചവടം. പറമ്പില്‍ മൂന്നാല് കല്ല് അടുക്കി വച്ച് കടലാസും ഓലക്കൊടിയും വച്ച് കത്തിച്ച് അതിന് മുകളില്‍ ചട്ടിയില്‍ മണലിട്ട്  ചൂടാക്കി കടല വറുക്കുന്നത് ആര് പഠിപ്പിച്ചതാണെന്നോര്‍മ്മയില്ല. വറുത്ത രണ്ടര കടല വീതം പൊളിക്കാതെ ഒരു കൂട്ടമാക്കി ചാക്കില്‍ നിരത്തി വച്ച് റോഡ് സൈഡില്‍ ഇരിക്കും. ഒരു കൂട്ടത്തിന് അഞ്ചു പൈസ ആയിരുന്നു വില. ചിലര്‍ മൂന്നും നാലും കൂട്ടം ഒന്നിച്ച് വാങ്ങും.

               സ്കൂളിലെയോ മദ്രസയിലെയോ അധ്യാപകരോ സഹപാഠികളോ റോഡ് വയ്ക്കത്തിരുന്നുള്ള ഈ കച്ചവടം കാണുന്നത് ഒരു കുറച്ചിലായാണ് എനിക്ക് തോന്നിയിരുന്നത്. അതിനാല്‍ തന്നെ അവരാരെങ്കിലും വരുന്നത് കണ്ടാല്‍ ഞാന്‍ മെല്ലെ തിരിഞ്ഞിരിന്ന് കച്ചവടം അനിയനെ ഏല്‍പ്പിക്കും ! പരിചയം കടം പറച്ചിലിനും കാരണമായേക്കും എന്നതിനാല്‍ ഇത് ഒരു രക്ഷാ മാര്‍ഗ്ഗം കൂടിയായിരുന്നു.

              ഒരു ദിവസം കച്ചവടം പെട്ടെന്ന് തീര്‍ന്നു. അന്ന് അങ്ങാടിയില്‍ പോയി കൂടുതല്‍ കടല വാങ്ങിക്കൊണ്ട് വന്ന് വേഗം വറുത്തു. വറുത്ത കടല ചൂടായിരുന്നതിനാല്‍ കച്ചവടത്തിന് നിരത്താന്‍ സമയം പിടിക്കും എന്ന് തോന്നി. കടല വെള്ളത്തിലിട്ട് തണുപ്പിക്കുക എന്ന ആശയം എന്റെ തലയിലാണോ അതോ അനിയന്റെ തലയിലാണോ ഉദിച്ചത് എന്നോര്‍മ്മയില്ല. ആ കടല മുഴുവന്‍ ‘വെള്ളത്തിലായി’ കച്ചവടം പൂട്ടി !പക്ഷേ അത് പുതിയൊരു വരുമാന മാര്‍ഗ്ഗം തുറന്ന് തന്നു.

(തുടരും....)

Wednesday, April 17, 2019

കുറ്റിപ്പുര പുരാണം (അവധിക്കാലം-3)

                  ഞങ്ങളുടെ കുട്ടിക്കാല വിനോദങ്ങളില്‍ ഒന്നായിരുന്നു ‘കുറ്റിപ്പുര’ കെട്ടല്‍. വേനലവധിക്കാലത്ത് കളിക്കാനായി നിര്‍മ്മിക്കുന്ന താൽകാലിക പുരകളാണിത്. 

                  കുറ്റിപ്പുര കെട്ടുന്നത് സംഘടിത ശക്തിയുടെ പിൻ‌ബലത്തിലാണ്. പുര കെട്ടാൻ അതിന്റെ ‘സ്ട്രക്ചർ’ ആദ്യം ഉണ്ടാക്കണം. അതിന് ബലമുള്ള തൂണുകൾ വേണം. അത്യാവശ്യം ബലമുള്ള ശീമക്കൊന്നയുടെ കമ്പുകളാണ് നാലു മൂലയിലും തൂണായി നാട്ടുന്നത്. നടുവിൽ ബലം കുറഞ്ഞ മൂന്ന് കമ്പുകളും നാട്ടും. രണ്ട് മുറികളായി തിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിൽ ഒന്ന് ‘ബെഡ് റൂമും’ മറ്റേത് അടുക്കളയും ആയിരിക്കും. തൂണുകൾ തമ്മിൽ ചെറിയ കമ്പുകൾ വച്ച് ചാക്കുനൂലു കൊണ്ട് ബന്ധിപ്പിക്കും. പിന്നെ പുര മേയും . മേല്‍ക്കൂര മേയാനും റൂമുകള്‍ തിരിക്കാനും ഉപയോഗിച്ചിരുന്നത് ഈന്ത് എന്ന മരത്തിന്റെ ഇലകളായ ഈന്തും പട്ടകള്‍ ആയിരുന്നു.ദിവസങ്ങളോളം  നിലനില്‍ക്കും എന്നതാണ് ഈന്തും പട്ടയുടെ പ്രത്യേകത. ഇങ്ങനെ ഈന്തും പട്ട കൊണ്ട് ഭംഗിയായി കെട്ടിയുണ്ടാക്കിയ കുറ്റിപ്പുര കണ്ട് ‘പർണ്ണശാല’ പോലെയുണ്ട് എന്ന് അമ്മാവൻ പറഞ്ഞത് ഇന്നും ഓർമ്മിക്കുന്നു.

                   കൂട്ടത്തിൽ അല്പം കൂടുതൽ ശക്തിയുള്ളവരാണ് തൂൺ നാട്ടാനുള്ള കുഴികൾ കുത്തുന്നത്. കുഴി കുത്തുന്നിടം നനച്ച് പാകമാക്കാൻ വെള്ളം കൊണ്ടു വരുന്നത് പ്രായം കുറഞ്ഞ ചിന്ന പിള്ളേർ ആയിരിക്കും. ഈന്ത് പട്ടയും ശീമക്കൊന്ന കമ്പും വെട്ടുന്നത് മരത്തിൽ കയറാനും മറ്റും കെല്പുള്ള മുതിർന്നവർ ആയിരിക്കും. വീട്ടിലേക്കുള്ള ‘സാധന സാമഗ്രികൾ’ ഒരുക്കുന്നത് പെൺകുട്ടികൾ ആണ്. ചിരട്ടയും പൊട്ടിയ മൺ കലവും മറ്റുമാണ് പാത്രങ്ങളായി ഇവർ ശേഖരിക്കുന്നത്. ഫ്യൂസായി ഒഴിവാക്കിയ ബൾബുകൾ കെട്ടിത്തൂക്കി കുറ്റിപ്പുര ‘വൈദ്യുതീകരണവും‘ നടത്തിയിരുന്നു. അങ്ങനെ എല്ലാം കൊണ്ടും ഒരു സംഘമായി പ്രവർത്തിക്കാനുള്ള പരിശീലനമായിരുന്നു കുറ്റിപ്പുര കെട്ടൽ എന്നത്, കാലങ്ങൾ കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോഴാണ് തിരിച്ചറിയുന്നത്.

                വെളിച്ചെണ്ണ ആട്ടിയെടുക്കാനായി വെട്ടിയ  തേങ്ങക്ക് കാവൽ നിൽക്കാനും ചെറിയ കുറ്റിപ്പുരകൾ കെട്ടിയിരുന്നു. അക്കാലത്ത് ഉമ്മ അടുക്കളയിൽ നിന്നും ഒഴിവാക്കുന്നതും എന്റെ കളിക്കൂട്ടുകാർക്ക് പ്രിയങ്കരമായതുമായ അച്ചാറുകൾ ഭദ്രമായി വയ്ക്കുന്നതും നുണഞ്ഞാസ്വദിക്കുന്നതും കുറ്റിപ്പുരയിലെ അടുക്കളയിലാണ്. തൊട്ടടുത്ത മുറിയിൽ കളിയിലെ മുതിർന്ന അംഗം ‘ബാപ്പ’യായി കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നുണ്ടാവും. ബാപ്പയുടെ മക്കളായി നിരവധി ചിന്ന പിള്ളേരും ഉണ്ടാകും. ‘ബാപ്പയും ഉമ്മയും മക്കളും‘ കൂടി ഉച്ചയാകുമ്പോഴേക്കും ഒരു കുപ്പി അച്ചാർ കാലിയാക്കും. 

                ഈയിടെ അനിയന്റെ മക്കളും കൂട്ടുകാരും കൂടി ഒരു കുറ്റിപ്പുര കെട്ടിയത് ഞാൻ ശ്രദ്ധിച്ചു.അടുത്തടുത്തുള്ള മരങ്ങളാണ് തൂണുകളായി അവർ തെരഞ്ഞെടുത്തത്. മേൽക്കൂര മേയാൻ പഴയ ഫ്ലക്സും ചുറ്റും മറക്കാൻ പഴയ ഷാളുകളും ആണ് അവർ ഉപയോഗിച്ചത്. അതിനാൽ തന്നെ ഞങ്ങൾ കെട്ടിയിരുന്ന കുറ്റിപ്പുരയുടെ ചന്തം അവക്ക് തോന്നിയില്ല.

            അവധിക്കാലത്ത് ചില്ലറ സമ്പാദിക്കാനായി ചെറുകച്ചവടങ്ങൾ നടത്തുന്നതും അന്ന് ഒരു പതിവായിരുന്നു.

(തുടരും)

Wednesday, April 10, 2019

തേങ്ങ വെട്ട് (അവധിക്കാലം - 2)

                 വേനലവധി തുടങ്ങുന്നതോടെ മനസ്സിലേക്ക് ഓടി എത്തുന്ന ഒരു സംഭവമാണ് തേങ്ങ വെട്ട്. ഉമ്മയും ഉപ്പയും അദ്ധ്യാപകന്മാരായിരുന്നതിനാല്‍ തേങ്ങ വെട്ടാനും കൊപ്രയാക്കാനും ആട്ടാനും എല്ലാം സമയം കിട്ടുന്നത് വേനലവധിയിലായിരുന്നതു കൊണ്ടാണ് ഈ വാര്‍ഷിക പരിപാടി എല്ലാ വര്‍ഷവും ഏപ്രില്‍ -മെയ് മാസങ്ങളില്‍ നടന്നിരുന്നത് എന്ന് മുതിര്‍ന്നപ്പോള്‍ മനസ്സിലായി. പിന്നെ തേങ്ങക്ക് വെയിലില്‍ കാവല്‍ നില്‍ക്കാന്‍ ഞങ്ങളെ കിട്ടുന്നതും അവധിക്കാലത്തായിരിക്കുമല്ലോ.

              അക്കാലത്ത് ഒരു വര്‍ഷത്തെ തേങ്ങ വെട്ടിയാല്‍ അയല്‍‌വാസി അലവി കാക്കയുടെ മുറ്റം പകുതി വരെ ഇടാന്‍ മാത്രം ഉണ്ടാകും. അറുനൂറോ എഴുനൂറോ ഒക്കെ തേങ്ങ ആയിരിക്കും ഉണ്ടാകുക. അത് മുഴുവന്‍ പൊളിക്കാന്‍ ഉമ്മയുടെ ബന്ധുവായ ഉസ്മാന്‍ കാക്കയെ ഏല്പിക്കും. കുത്തി നാട്ടിയ കമ്പിപ്പാരയില്‍ തേങ്ങ എടുത്ത് കുത്തി രണ്ട് വലി വലിക്കുന്നതോടെ ചകിരി വേറെയും തേങ്ങ വേറെയും ആകുന്ന കാഴ്ച കണ്ട് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. ഉസ്മാന്‍ കാക്കയുടെ അടുത്തേക്ക് തേങ്ങ എത്തിക്കുന്ന അപ്രന്റീസ് പണിയും എടുത്തിരുന്നു.
                 തേങ്ങ പൊളിച്ചു കഴിഞ്ഞാല്‍ പിന്നെ അതു വെട്ടാന്‍ ഏല്‍പ്പിക്കുന്നത് ഗോപാലേട്ടനെയാണ്.ഉള്ളം കയ്യില്‍ തേങ്ങ വച്ച് കത്തി കൊണ്ട് ഒറ്റ വെട്ടിന് അത് രണ്ട് മുറിയായി, താഴെ വച്ചിരിക്കുന്ന ബക്കറ്റിലേക്ക് വെള്ളം വീഴുന്നത് കാണുമ്പോള്‍ സമാധാനമാകുമെങ്കിലും ഉള്ളിലൂടെ ഒരാന്തല്‍ കടന്നു പോകും. ആ വെട്ട് തേങ്ങയും കഴിഞ്ഞ് താഴേക്ക് വന്നാല്‍ ??? തേങ്ങ വെട്ടുമ്പോള്‍ കുട്ടികള്‍ നിറയെ ചുറ്റും കൂടും. വെട്ടുമ്പോള്‍ ചിതറുന്ന ചിന്ന കഷ്ണങ്ങള്‍ തിന്നാനും തേങ്ങാവെള്ളം കുടിക്കാനും ആണ് അത്. അപൂര്‍വ്വമായി തേങ്ങക്കകത്ത് നിന്ന് ‘പൊങ്ങ്’ എന്ന പഞ്ഞി പോലെ ഒരു സാധനവും കിട്ടും. നല്ല ടേസ്റ്റ് ആണ്. മുളച്ച് വരുന്ന തേങ്ങക്കകത്താണ് ഇത് കാണുന്നത് എന്ന് വളരെ മുതിര്‍ന്നപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്.

             തേങ്ങ വെട്ടുമ്പോള്‍ തന്നെ ബാപ്പയോ ഉമ്മയോ തേങ്ങയെപ്പറ്റി ഒന്ന് പരിചയപ്പെടുത്തി തരും. ചില തേങ്ങകള്‍ നിറയെ വെള്ളമുള്ളതും വലുതും ആയിരിക്കും. ‘കുംഭത്തുടയന്‍’ (കുംഭക്കുടം) എന്നാണ് അതിനെ വിളിക്കുന്നത്. അത് കുംഭത്തില്‍ ഉണ്ടായ തേങ്ങയാണ്. മറ്റു ചിലവ വളരെ ചെറുതായിരിക്കും. അതിനെ ‘കന്ന്യാറ്റിക്കുറി’ (കര്‍ക്കിടക‌ക്കൂരി) എന്നാണ് പറയുന്നത്. അത് കന്നി മാസത്തില്‍ ഉണ്ടായതായതിനാല്‍ വെള്ളം അധികം ലഭിക്കാത്തത് കാരണമാണ് അങ്ങനെയായത്. പക്ഷെ അതിനകത്തെ വെള്ളം നല്ല മധുരമുള്ളതായിരിക്കും. ചൂടുകുരു വല്ലാതെ പൊങ്ങിയവര്‍ തേങ്ങ വെള്ളം കൊണ്ട് കുളിച്ചാല്‍ അത് കരിയും എന്നും പറഞ്ഞ് കേട്ടിരുന്നു.
കുംഭത്തുടയന്‍ (കുംഭക്കുടം)
              വെട്ടിയ തേങ്ങ ആദ്യ ദിവസം മലര്‍ത്തി ചിക്കണം. എരി വെയിലില്‍ ഇത്രയും തേങ്ങ ചിക്കുക എന്ന് പറഞ്ഞാല്‍ നല്ല പണി തന്നെയാണ്. അത് മിക്കവാറും ഗോപാലേട്ടനും ബാപ്പയും കൂടി നിര്‍വ്വഹിക്കും. വെട്ടിയ തേങ്ങ കാക്കക്കും പൂച്ചക്കും നായക്കും എല്ലാം കടിച്ചു കൊണ്ടു പോകാന്‍ എളുപ്പമാണ്. അതിനാല്‍ തേങ്ങക്ക് സദാ സമയവും കാവല്‍ വേണം. ഇന്നത്തെപ്പോലെ വല ഇടാന്‍, അത്രയും വലുപ്പമുള്ള വല കിട്ടാനില്ലായിരുന്നു.

                കാവല്‍ നില്‍ക്കുന്ന പണി ഒരു ഇന്‍സെന്റീവോടു കൂടിയാണ് ഉമ്മ ഏല്‍പ്പിക്കുന്നത്. വീട്ടിലും പരിസരത്തും ഉണ്ടാകുന്ന കണ്ണിമാങ്ങയും ഇരുമ്പന്‍ പുളിയും നെല്ലിക്കയും നാരങ്ങയും ഒക്കെ ഉമ്മ ഉപ്പിലിട്ട് വയ്ക്കും. അത് മുഴുവന്‍ തിന്ന് തീര്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റാത്തതിനാല്‍, തേങ്ങ വെട്ടുന്ന സമയത്ത് നല്ല അച്ചാറാക്കി തരും. ഈ അച്ചാര്‍ തിന്നാന്‍ കൂട്ട് കൂടുന്ന മൂത്തുമ്മയുടെയും അമ്മായിയുടെയും മക്കളെ തേങ്ങാ കാവലിന് കൂടി കൂട്ടും . അങ്ങനെ അച്ചാറും കാലി , തേങ്ങ നോക്കലും ശുഭം - ഒരു തരം ടോം സ്വയര്‍ ട്രിക്ക്!!

അച്ചാര്‍ സൂക്ഷിച്ച് വയ്ക്കാനും  കാവല്‍ നില്‍ക്കാനും ചെറിയ പുരകള്‍ ഉണ്ടാക്കും. ‘കുറ്റിപ്പുര’ എന്നാണ് അതിനെ വിളിക്കുന്നത്.

കുറ്റിപ്പുര പുരാണം’ അടുത്ത പോസ്റ്റില്‍.

Saturday, April 06, 2019

ഉങ്ങുകള്‍ പൂക്കുന്ന കാലം ( അവധിക്കാലം-1)

                 കഴിഞ്ഞ നൂറ്റാണ്ട് വരെ, പതിനാറ് വയസ്സിന് താഴെയുള്ളവര്‍ക്ക് വേനലവധിക്കാലം എന്നത് ഒരാവേശത്തിന്റെ കാലമായിരുന്നു. സ്കൂള്‍ അടച്ച് പാടത്തും പറമ്പിലും നാട്ടിലും തോട്ടിലും എല്ലാം കുത്തിമറിഞ്ഞ് കളിച്ച് നടക്കാനുള്ള കാലമായിരുന്നു അത്. ടെലിവിഷനും കമ്പ്യൂട്ടറും മൊബൈലും എ പ്ലസും ഗ്രേസ്മാര്‍ക്കും ഒന്നും ഇല്ലാത്തതിനാല്‍ അവധിക്കാലത്ത് കുട്ടികളുടെ കളികള്‍ എല്ലാം തന്നെ ഔട്ട്‌ഡോര്‍ ആയിരുന്നു. കളിക്കിടയില്‍ പരിക്ക് പറ്റുന്നതും സര്‍വ്വ സാധാരണമായിരുന്നു. ഓരോ ഗ്രാമവും നിരവധി നാടന്‍ കളികള്‍ കൊണ്ട് സമ്പന്നമായിരുന്നു. കുറെ കളികള്‍ ഇവിടെ ക്ലിക്കിയാല്‍ വായിക്കാം.

                    സ്കൂളിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞാണ് വേനലവധി വരുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ആ പരീക്ഷ ഏത് മാസത്തിലാണ് വരുന്നത് എന്ന് എന്റെ കുട്ടിക്കാലത്തൊന്നും നിശ്ചയം ഇല്ലായിരുന്നു. പക്ഷെ അതിന് മുന്നോടിയായി സംഭവിക്കുന്ന ഒരു സംഗതി എന്റെ മനസ്സില്‍ ഇന്നും പച്ച പിടിച്ച് നില്‍ക്കുന്നു. ഉങ്ങ് എന്ന മരം പൂവിടുന്നതാണ് അത്. ഉങ്ങിന്റെ പഴയ ഇലകളെല്ലാം പൊഴിഞ്ഞ് പുത്തന്‍ ഇലകളോടെ തണല്‍ വിരിച്ച് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം അതില്‍ പൂവുണ്ടാകാന്‍ തുടങ്ങും. വെളുത്ത പൂക്കള്‍ കാണാന്‍ അത്ര ഭംഗി ഇല്ല.പക്ഷെ പൂക്കുലകള്‍ നല്ല ഭംഗിയുണ്ടാകും. ഓരോന്നായി വാസനിച്ചാല്‍ അതും അത്ര പിടിക്കില്ല.പക്ഷേ പൂത്ത ഉങ്ങ് മരത്തിന്റെ താഴെയുള്ള സുഗന്ധം വല്ലാത്തൊരു അനുഭവം തന്നെയാണ് (ഇന്നും ഉങ്ങ് പൂത്ത് നില്‍ക്കുന്നത് കണ്ടാല്‍ അല്പ സമയം അതിന്റെ ചുവട്ടില്‍ പോയി ഞാന്‍ നില്‍ക്കും). ഉങ്ങ് പൂത്ത് കഴിയുന്നതോടെ വേനലവധിയും തുടങ്ങും എന്നാണ് അന്ന് കൊച്ചുമനസ്സില്‍ കൊത്തിവച്ചിരുന്നത്.
                     ഞങ്ങളുടെ കളിസ്ഥലമായിരുന്ന വലിയ അമ്മാവന്റെ വീട്ടുമുറ്റത്ത് രണ്ട് ഉങ്ങുകള്‍ ഉണ്ടായിരുന്നു. അതിന്റെ തൊട്ടു താഴെത്തന്നെ ഒരു പാറയും ഉണ്ടായിരുന്നു. ആ പാറയില്‍ കയറി നിന്ന്, താഴ്ന്ന് നില്‍ക്കുന്ന ഉങ്ങിന്റെ കൊമ്പിലേക്ക് ചാടിപ്പിടിച്ച് കുരങ്ങന്‍ ആടുന്ന പോലെ ഊഞ്ഞാലാടി താഴേക്ക് ഒരു ചാട്ടമുണ്ട്. അമ്മാവനോ മൂത്താപ്പയോ കണ്ടാല്‍ ചെവിക്ക് പിടുത്തം കിട്ടുമെങ്കിലും പാറയും ഉങ്ങും മനസ്സും ഒരുമിച്ചാല്‍ ഈ കര്‍മ്മം ചെയ്തേ സമാധാനമാവൂ. സ്കൂളിലും ഉങ്ങ് ഉണ്ടായിരുന്നു. പക്ഷെ അധ്യാപകരെ ഭയമായിരുന്നതിനാല്‍ ഇത്തരം വിക്രിയകള്‍ ഒന്നും അവിടെ കാണിക്കാറില്ല.
               ഉങ്ങില്‍ ഒരു കായ ഉണ്ടാകും. നല്ല കട്ടിയുള്ള പുറംതോടോട് കൂടിയ കായക്കകത്ത് ഒന്നോ രണ്ടോ കുരുവും ഉണ്ടാകും. പച്ച നിറത്തില്‍ ഉള്ള കായ പൊട്ടിച്ചാല്‍ രൂക്ഷ ഗന്ധമുള്ള കുരു കിട്ടും. നല്ല കയ്പ്പ് ആണ് രുചി. തിന്നാല്‍ മരിച്ച് പോകും എന്നൊക്കെ അന്ന് പറഞ്ഞിരുന്നെങ്കിലും ഞാനും അനിയനും ഇന്നും ജീവിച്ചിരിപ്പുണ്ട്‌ ! കായ ഉണങ്ങിയാല്‍ അതിനകത്തെ കുരുവും ഉണങ്ങിയിരിക്കും. കാശ് കൊടുത്ത് ഗോലി വാങ്ങാന്‍ പറ്റാത്തതിനാല്‍  ഇത് ഉപയോഗിച്ച് ഏറ് കോ‍ട്ടിക്കളി പതിവായിരുന്നു. ഈ കായ തന്നെയാണ് ഉങ്ങിന്റെ വിത്തും എന്ന് ജൂണ്‍ പകുതിയാകുമ്പോള്‍ മനസ്സിലാകും. മിക്ക കായയും ജൂണിലെ മഴയില്‍ മുളച്ച് വന്നിരിക്കും.
               പള്ളിമുറ്റത്ത് പൂത്ത് നില്‍ക്കുന്ന ഉങ്ങ് മരം എന്റെ ചിന്തകളെ ബാല്യകാലത്തെ വേനലവധി കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. നിങ്ങളും പോരൂ കൂടെ....

(തുടരും...)