Pages

Wednesday, April 17, 2019

കുറ്റിപ്പുര പുരാണം (അവധിക്കാലം-3)

                  ഞങ്ങളുടെ കുട്ടിക്കാല വിനോദങ്ങളില്‍ ഒന്നായിരുന്നു ‘കുറ്റിപ്പുര’ കെട്ടല്‍. വേനലവധിക്കാലത്ത് കളിക്കാനായി നിര്‍മ്മിക്കുന്ന താൽകാലിക പുരകളാണിത്. 

                  കുറ്റിപ്പുര കെട്ടുന്നത് സംഘടിത ശക്തിയുടെ പിൻ‌ബലത്തിലാണ്. പുര കെട്ടാൻ അതിന്റെ ‘സ്ട്രക്ചർ’ ആദ്യം ഉണ്ടാക്കണം. അതിന് ബലമുള്ള തൂണുകൾ വേണം. അത്യാവശ്യം ബലമുള്ള ശീമക്കൊന്നയുടെ കമ്പുകളാണ് നാലു മൂലയിലും തൂണായി നാട്ടുന്നത്. നടുവിൽ ബലം കുറഞ്ഞ മൂന്ന് കമ്പുകളും നാട്ടും. രണ്ട് മുറികളായി തിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിൽ ഒന്ന് ‘ബെഡ് റൂമും’ മറ്റേത് അടുക്കളയും ആയിരിക്കും. തൂണുകൾ തമ്മിൽ ചെറിയ കമ്പുകൾ വച്ച് ചാക്കുനൂലു കൊണ്ട് ബന്ധിപ്പിക്കും. പിന്നെ പുര മേയും . മേല്‍ക്കൂര മേയാനും റൂമുകള്‍ തിരിക്കാനും ഉപയോഗിച്ചിരുന്നത് ഈന്ത് എന്ന മരത്തിന്റെ ഇലകളായ ഈന്തും പട്ടകള്‍ ആയിരുന്നു.ദിവസങ്ങളോളം  നിലനില്‍ക്കും എന്നതാണ് ഈന്തും പട്ടയുടെ പ്രത്യേകത. ഇങ്ങനെ ഈന്തും പട്ട കൊണ്ട് ഭംഗിയായി കെട്ടിയുണ്ടാക്കിയ കുറ്റിപ്പുര കണ്ട് ‘പർണ്ണശാല’ പോലെയുണ്ട് എന്ന് അമ്മാവൻ പറഞ്ഞത് ഇന്നും ഓർമ്മിക്കുന്നു.

                   കൂട്ടത്തിൽ അല്പം കൂടുതൽ ശക്തിയുള്ളവരാണ് തൂൺ നാട്ടാനുള്ള കുഴികൾ കുത്തുന്നത്. കുഴി കുത്തുന്നിടം നനച്ച് പാകമാക്കാൻ വെള്ളം കൊണ്ടു വരുന്നത് പ്രായം കുറഞ്ഞ ചിന്ന പിള്ളേർ ആയിരിക്കും. ഈന്ത് പട്ടയും ശീമക്കൊന്ന കമ്പും വെട്ടുന്നത് മരത്തിൽ കയറാനും മറ്റും കെല്പുള്ള മുതിർന്നവർ ആയിരിക്കും. വീട്ടിലേക്കുള്ള ‘സാധന സാമഗ്രികൾ’ ഒരുക്കുന്നത് പെൺകുട്ടികൾ ആണ്. ചിരട്ടയും പൊട്ടിയ മൺ കലവും മറ്റുമാണ് പാത്രങ്ങളായി ഇവർ ശേഖരിക്കുന്നത്. ഫ്യൂസായി ഒഴിവാക്കിയ ബൾബുകൾ കെട്ടിത്തൂക്കി കുറ്റിപ്പുര ‘വൈദ്യുതീകരണവും‘ നടത്തിയിരുന്നു. അങ്ങനെ എല്ലാം കൊണ്ടും ഒരു സംഘമായി പ്രവർത്തിക്കാനുള്ള പരിശീലനമായിരുന്നു കുറ്റിപ്പുര കെട്ടൽ എന്നത്, കാലങ്ങൾ കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോഴാണ് തിരിച്ചറിയുന്നത്.

                വെളിച്ചെണ്ണ ആട്ടിയെടുക്കാനായി വെട്ടിയ  തേങ്ങക്ക് കാവൽ നിൽക്കാനും ചെറിയ കുറ്റിപ്പുരകൾ കെട്ടിയിരുന്നു. അക്കാലത്ത് ഉമ്മ അടുക്കളയിൽ നിന്നും ഒഴിവാക്കുന്നതും എന്റെ കളിക്കൂട്ടുകാർക്ക് പ്രിയങ്കരമായതുമായ അച്ചാറുകൾ ഭദ്രമായി വയ്ക്കുന്നതും നുണഞ്ഞാസ്വദിക്കുന്നതും കുറ്റിപ്പുരയിലെ അടുക്കളയിലാണ്. തൊട്ടടുത്ത മുറിയിൽ കളിയിലെ മുതിർന്ന അംഗം ‘ബാപ്പ’യായി കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നുണ്ടാവും. ബാപ്പയുടെ മക്കളായി നിരവധി ചിന്ന പിള്ളേരും ഉണ്ടാകും. ‘ബാപ്പയും ഉമ്മയും മക്കളും‘ കൂടി ഉച്ചയാകുമ്പോഴേക്കും ഒരു കുപ്പി അച്ചാർ കാലിയാക്കും. 

                ഈയിടെ അനിയന്റെ മക്കളും കൂട്ടുകാരും കൂടി ഒരു കുറ്റിപ്പുര കെട്ടിയത് ഞാൻ ശ്രദ്ധിച്ചു.അടുത്തടുത്തുള്ള മരങ്ങളാണ് തൂണുകളായി അവർ തെരഞ്ഞെടുത്തത്. മേൽക്കൂര മേയാൻ പഴയ ഫ്ലക്സും ചുറ്റും മറക്കാൻ പഴയ ഷാളുകളും ആണ് അവർ ഉപയോഗിച്ചത്. അതിനാൽ തന്നെ ഞങ്ങൾ കെട്ടിയിരുന്ന കുറ്റിപ്പുരയുടെ ചന്തം അവക്ക് തോന്നിയില്ല.

            അവധിക്കാലത്ത് ചില്ലറ സമ്പാദിക്കാനായി ചെറുകച്ചവടങ്ങൾ നടത്തുന്നതും അന്ന് ഒരു പതിവായിരുന്നു.

(തുടരും)

5 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ എല്ലാം കൊണ്ടും ഒരു സംഘമായി പ്രവർത്തിക്കാനുള്ള പരിശീലനമായിരുന്നു കുറ്റിപ്പുര കെട്ടൽ എന്നത്, കാലങ്ങൾ കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോഴാണ് തിരിച്ചറിയുന്നത്.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അൽപ്പം മുതിർന്ന കുട്ടികളാണ് കുട്ടിപ്പുര ഉണ്ടാക്കിയിരുന്നത്. മറ്റുള്ളവരെ ആകർഷിക്കുന്നതിനായി പലഹാരങ്ങളും മറ്റും ഒളിച്ചു കടത്തിക്കൊണ്ടു വരികയും ചെയ്യും.


(മൊബൈലിൽ കമന്റ് ഇടാൻ പ്രയാസം തോന്നുന്നു. ആദ്യം home ലിങ്കിൽ പോയി വീണ്ടും ബ്ലോഗിൽ വരേണ്ടിവരുന്നു.)

Areekkodan | അരീക്കോടന്‍ said...

മുഹമ്മദ്ക്കക്ക... അതെ, മുതിർന്നവർ കെട്ടും, ബാക്കിയുള്ളവർ ചിന്ന ഹെൽപ് ചെയ്യും.
(മൊബൈലിൽ തുറക്കുമ്പോൾ മുകളിൽ വലതു മൂലയിലെ മൂന്ന് കുത്തിൽ ക്ലിക്കി Desktop site എന്നത് ടിക്ക് ചെയ്ത് നോക്കു ... എന്റെ ബ്ലോഗിൽ കമന്റിടാൻ ഞാൻ പോലും ചെയ്യുന്നത് ഇങ്ങനെയാ !! )

© Mubi said...

മൊബൈലിൽ കമന്റ് ഇടാനുള്ള സൂത്രം അറിയാത്തതിനാൽ വായിച്ചു പോകും. കുറ്റിപ്പുരകളൊക്കെ ഇപ്പോ കളർഫുൾ ആയല്ലേ? എന്നാലും അവരും കെട്ടുന്നുണ്ടല്ലോ... അങ്ങിനെ ആശ്വസിക്കാം!

Areekkodan | അരീക്കോടന്‍ said...

മുബീ... ഓർമ്മകൾ നിലനിർത്താൻ അവരും ശ്രമിക്കുന്നു.

Post a Comment

നന്ദി....വീണ്ടും വരിക