Pages

Wednesday, December 30, 2020

ആണ്ടറുതിയിൽ ഒരു സമ്മാനം

            സാധാരണ പുതുവര്ഷത്തിലാണ് സമ്മാനം കിട്ടാറ്‌ . എല്ലാം പതിവ് തെറ്റിച്ച 2020 യിൽ  ആണ്ടറുതി ഒരു സമ്മാനം സ്വീകരിച്ചു കൊണ്ടാണ്. അങ്ങനെ ഏകദേശം ഒരു വർഷത്തോളം നീണ്ട് നിന്ന ഒരു പരിപാടിയായി ഇത് മാറി . സമ്മാനാർഹനായ വിവരം 2020 ആഗസ്ത് മാസത്തിൽ ഞാൻ ഇവിടെ പറഞ്ഞിരുന്നു(ഇവിടെ ക്ലിക്ക് ചെയ്‌താൽ വായിക്കാം - 21 ). 

             ലോക്ക്ഡൗൺ കാലത്ത് ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അരീക്കോട് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച "വിഷ രഹിത അടുക്കളത്തോട്ടം " മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതിനുള്ള സമ്മാനമാണ് ഇന്നലെ ഏറ്റുവാങ്ങിയത്.അരീക്കോട് പഞ്ചായത്തിലെ മികച്ച യുവ  കർഷകനും പഞ്ചായത്ത് മെമ്പറുമായ നൗഷർ കല്ലടയിൽ നിന്നും ഫലകം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിബിൻ ലാലും മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിഅംഗങ്ങളും സന്നിഹിതരായിരുന്നു . കൃഷിയിൽ എനിക്ക് എന്നും പ്രചോദനമായ എൻ്റെ ഉമ്മയുടെ സാന്നിദ്ധ്യത്തിൽ എൻ്റെ വീട്ടിൽ വച്ച് തന്നെയായിരുന്നു സമ്മാന ദാനം.

                കൃഷിയിലുള്ള താല്പര്യത്തിന് പുറമെ  എൻ്റെ വായനാശീലം കൂടി മനസ്സിലാക്കിയിട്ടാണോ എന്നറിയില്ല, അഞ്ചു പുസ്തകങ്ങളും സമ്മാനപൊതിയിൽ അടങ്ങിയിരുന്നു. സുഭാഷ് ചന്ദ്രന്റെ സമുദ്രശില , സുഗതകുമാരി ടീച്ചറുടെ ജാഗ്രത,അജയ് പി മങ്ങാട്ടിന്റെ സൂസന്നയുടെ ഗ്രന്ഥപ്പുര, വി ടി ഭട്ടതിരിപ്പാടിന്റെ സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു എന്നീ പുസ്തകങ്ങൾക്കൊപ്പം, എൻ്റെ യുട്യൂബ് ചാനലിലെ ഇപ്പോഴത്തെ വിഷയത്തിന് സഹായിക്കുന്ന Career Compass എന്ന പുസ്തകവും ആയിരുന്നു അവ. കൃഷിക്ക് സമ്മാനമായി പുസ്തകങ്ങൾ ലഭിച്ചത് നവ്യാനുഭവമായി.

ദുരിതങ്ങൾ ഏറെ അനുഭവിപ്പിച്ച 2020 അതോടെ എൻ്റെ ജീവിതത്തിൽ നിന്ന് സന്തോഷത്തോടെ വിട പറയുകയായി.

Saturday, December 26, 2020

ഓടക്കയം കാഴ്ചകൾ (എന്റെ അരീക്കോട് )

              ലോക്ക്ഡൗണിന്റെ ആലസ്യത്തിൽ നിന്ന് നാടും നഗരവും മെല്ലെ മെല്ലെ ഉയർത്തെണീക്കുകയാണ് . എങ്കിലും കുടുംബ സമേതമുള്ള ദൂരയാത്രകളും വിനോദ യാത്രകളും ഇപ്പോഴും സുരക്ഷിതമല്ല. എന്നാൽ സ്വന്തം വാഹനത്തിൽ സൗകര്യപ്രദമായ സ്ഥലം ഒന്ന് സന്ദർശിച്ച് ഈ കാലത്തിന്റെ വിരസത അകറ്റുന്നവർ നിരവധിയാണ്.മാസങ്ങൾക്ക് മുമ്പ് കൊല്ലംകൊല്ലി വെള്ളച്ചാട്ടത്തിൽ ഞങ്ങൾ പോയതും മൈൻഡ് റിഫ്രഷ്‌മെന്റിന് വേണ്ടിയായിരുന്നു. വളരെ കാലങ്ങൾക്ക് ശേഷമാണ് ഒരു ഡിസമ്പർ വെക്കേഷൻ മുഴുവനായി എനിക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കിട്ടിയത്. അതിനാൽ പേരിന് ഒരു യാത്രയെങ്കിലും നടത്തണം എന്ന് എൻ്റെ വെക്കേഷൻ പ്ലാനിൽ ഞാനും തീരുമാനിച്ചിരുന്നു. 

              വയനാടിന്റെ കുളിര് നുകരാനായിരുന്നു എനിക്കിഷ്ടം. പക്ഷെ തിരക്ക് പിടിച്ച് പോയി വരാൻ ആർക്കും താല്പര്യമില്ലാത്തതിനാൽ അതൊഴിവാക്കി. എങ്കിൽ ഒരു ലോക്കൽ ലൊക്കേഷൻ ആകട്ടെ എന്ന് എനിക്ക് തോന്നി. വീട്ടിൽ തേൻ കൊണ്ട് വരാറുള്ള അബ്ദ്വാക്കയുടെ ഒരു ഓഫറും ഉണ്ടായിരുന്നതിനാൽ ഓടക്കയം എന്ന ഓണംകേറാ മൂലയിലേക്ക് തിരിക്കാൻ തീരുമാനമായി.

              സർക്കാർ സർവീസിൽ കയറിയ അന്ന് മുതലേ  ഞാൻ കേൾക്കുന്ന സ്ഥലമാണ് ഓടക്കയം. ഞാൻ ജോലി ചെയ്തിരുന്ന മൃഗാശുപത്രിയുടെ കീഴിൽ വരുന്ന ഈ സ്ഥലം, ആദിവാസി വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന ഒരു പ്രദേശമാണ്. അന്ന് ഞങ്ങളുടെ അധികാര പരിധിയുടെ ഉച്ചിയിൽ എത്തണമെങ്കിൽ കോഴിക്കോട് ജില്ലയിലൂടെ കയറി മറിഞ്ഞ് എത്തണമായിരുന്നു. അതും മുപ്പത് കിലോമീറ്ററോളം യാത്ര ചെയ്തിട്ട്. ഇന്നും ഈ ഭാഗത്തെ പല സ്ഥലങ്ങളിലും എത്തിച്ചേരാൻ നമുക്ക് പ്രയാസമാണ്.

               എൻ്റെ നാട്ടിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള ഓടക്കയത്തിന്റെ  പ്രകൃതി രമണീയത ഇത്രയും കാലമായി ഞാൻ തിരിച്ചറിഞ്ഞില്ല എന്ന് എനിക്ക് തന്നെ ബോധ്യപ്പെട്ട ദിവസമായിരുന്നു ഈ വർഷത്തെ ക്രിസ്മസ് ഈവ്. മഴക്കാലത്ത് നിരവധി വെള്ളച്ചാട്ടങ്ങൾ കാഴ്ച സദ്യ ഒരുക്കുന്ന പ്രദേശങ്ങൾ ഈ മേഖലയിലുണ്ട്. ആദിവാസി മേഖല ആയതിനാലും വനം വകുപ്പിന്റെ ചില കർശന നിബന്ധനകൾ ഉള്ളതിനാലും ഇതിൽ പലതും അടുത്ത് ചെന്നാസ്വദിക്കാൻ സാധ്യമല്ല .എങ്കിലും ദൂരക്കാഴ്ചകളും മനം നിറയ്ക്കും.

               പാറക്കൂട്ടങ്ങൾ നിറഞ്ഞ വറ്റി വരണ്ട ഒരു പുഴയായിരുന്നു ഞങ്ങളെ സ്വാഗതം ചെയ്തത്. അല്പം മുകളിൽ നീരൊഴുക്കിന്റെ ചിലമ്പൊലി കേൾക്കുന്നുണ്ടെങ്കിലും താഴേക്ക് എത്താതെ അതെവിടെയോ മറയുന്നു. പുഴയിലെ വലിയ പാറകൾ മിക്കതും ഓരോ വർഷങ്ങളിലും ഉണ്ടാകാറുള്ള ഉരുൾ പൊട്ടലിന്റെ ബാക്കി പത്രമാണെന്ന് പറയപ്പെടുന്നു.

            ഗതാഗത യോഗ്യമായ റോഡിന് ശേഷം പിന്നെ ഉരുളൻ കല്ലുകൾ നിറഞ്ഞ വഴിയാണ് . ചെങ്കുത്തായ മലയുടെ താഴ്വാരത്തിലേക്കാണ് ആ പാത നീളുന്നത്. അരക്കിലോമീറ്റർ കൂടി മുന്നോട്ട് നടന്ന ശേഷം ഞങ്ങൾ കാട്ടാറിലേക്കിറങ്ങി.

                 തെളിഞ്ഞ വെള്ളം, വടക്കു കിഴക്കൻ സംസ്ഥാനത്തെ ഒരു ഫോട്ടോയെ ഓർമ്മപ്പെടുത്തി.ജലാശയത്തിന്റെ അടി വരെ കാണുന്ന കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിന് കാടിൻറെ തണുപ്പും ഉണ്ടായിരുന്നു.   ഒരു ഭാഗം വനം അതിർത്തി ഇടുന്നതിനാൽ സന്ധ്യയായാൽ കാട്ടാനയുടെ ശല്യവും ഉണ്ടെന്ന് തൊട്ടടുത്ത് താമസിക്കുന്ന വീട്ടുകാരി പറഞ്ഞു.

            ഓണം സീസണിലാണ് ആറിന്റെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാലമെന്ന് ഞങ്ങൾക്ക് വിവരം കിട്ടി. ഒഴുക്ക് നിലച്ച ചാലിയാറിൽ മുങ്ങിക്കുളിക്കാനും നീന്തിത്തുടിക്കാനും കഴിയാത്തതിന്റെ ദുഃഖം മുഴുവൻ ഞാനും മക്കളും ഇവിടെ തീർത്തു.

             വെള്ളത്തിന്റെ തണുപ്പും ഇരുട്ടിന്റെ പരപ്പും കൂടി വരുന്നത് തിരിച്ചറിഞ്ഞതോടെ ഞങ്ങൾ നീരാട്ട് നിർത്തി തിരിച്ച് കയറി. 

Tuesday, December 22, 2020

സംശയം

"ഉപ്പച്ചീ.... ഉപ്പച്ചീ...." പശുക്കിടാവ് കണക്കെ കുന്തിരി എടുത്ത് ഓടിവരുന്ന എൽ.കെ.ജി ക്കാരൻ, എന്തെങ്കിലും കുന്ത്രാണ്ടവും ഒപ്പിച്ചായിരിക്കും വരവ് എന്ന് ഞാൻ തീർച്ചയാക്കി.

"എന്താ ... നിനക്ക് പതിവില്ലാത്തോരു കുന്തിരി..."

"അത് ഒരു സംശയം ?

"ങാ... നല്ല കുട്ടി... ചോദിച്ചോളൂ ..."

"മലയാളത്തിലെ ഒന്നിനും കൊള്ളാത്ത അക്ഷരമേതാ ?"

"ങേ !!  ഒന്നിനും കൊള്ളാത്ത അക്ഷരമോ ? ചീഞ്ചട്ടി അക്ഷരമായ ഋ ആണോ നീ ഉദ്ദേശിച്ചത് ?" 107

"അല്ല ... അ കുത്ത് കുത്ത് ..."

"ങേ !! അ കുത്ത് കുത്തോ  ..."

"ഇതാ ഈ അക്ഷരം"

"ഇത് അ: അല്ലെ ?"

"ആയിക്കോട്ടെ .... മലയാളത്തിൽ അതുപയോഗിച്ചുള്ള ഒരു വാക്ക് ഉപ്പച്ചി പറഞ്ഞാൽ ഞാൻ എൽ.കെ.ജി പഠനം നിർത്താം ..."

"ഈശ്വരാ ... പറഞ്ഞാലും കുടുങ്ങി , പറഞ്ഞില്ലേലും കുടുങ്ങി"

(അ: ഉപയോഗിച്ചുള്ള ഒരു വാക്ക് ആരെങ്കിലും പറഞ്ഞ് തരണേ ... അവന്റെ എൽ.കെ.ജി കഴിഞ്ഞിട്ട് പറഞ്ഞ് കൊടുക്കാനാ )


Wednesday, December 16, 2020

സ്നേഹമുദ്ര

         തെരഞ്ഞെടുപ്പ് ജോലി ഇപ്രാവശ്യം അനന്തമായ കാത്തിരിപ്പാകാൻ സാധ്യതയുണ്ട് എന്ന് മുൻകൂട്ടി മനസ്സിലാക്കിയതിനാൽ ഒരു മുൻകരുതൽ ഞാൻ എടുത്തിരുന്നു. സമയം ഉപയോഗപ്പെടുത്താനായി ഞാൻ അനുവർത്തിക്കുന്ന സ്ഥിരം പരിപാടികളിൽ ഒന്നായ  വായനക്കായി ഒരു പുസ്തകം. വിതരണ കേന്ദ്രത്തിലെ ബഹളത്തിനിടയിൽ ഗഹനമായ വായന സാധ്യമല്ല എന്നതിനാൽ പെട്ടെന്ന് വായിച്ച് തീർക്കാൻ പറ്റുന്ന ഒരു പുസ്തകമായിരുന്നു ഞാൻ എൻ്റെ ശേഖരത്തിൽ നിന്നും എടുത്തത്. അനിയൻ എൻ്റെ മകൾക്ക് നൽകിയ സ്നേഹമുദ്ര എന്ന കുഞ്ഞുപുസ്തകം.

                ഏഴ് കഥകളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം. തലമുറ എന്ന ആദ്യകഥയുടെ തുടക്കം വളരെ മികച്ചതായിരുന്നു. പക്ഷെ ഗതി പെട്ടെന്ന് മാറി ഒരു ശോകപര്യവസാനിയായി എന്ന് മാത്രമല്ല, കഥയില്ലാ കഥയായി അനുഭവപ്പെട്ടു.തേൻകൊഞ്ചലിന്റെ മാധുര്യം എന്ന രണ്ടാമത്തെ കഥയും ദു:ഖ സാന്ദ്രമായി തന്നെ അവസാനിച്ചു.മൂന്നാമത്തെ, ഏകാന്തപഥിക എന്ന കഥ എനിക്ക് ഒന്നും തന്നെ മനസ്സിലായില്ല. എൻ്റെ കുഴപ്പമോ അതല്ല കഥയുടെ ഗുണമോ എന്നെനിക്കറിയില്ല.ദേശാടന പറവകൾ  എന്ന നാലാമത്തെ കഥയും പ്രതീക്ഷക്കനുസരിച്ച് എത്തുന്നില്ല എന്ന്, വായനക്കിടയിൽ ക്ഷണിക്കാതെ കയറിവന്ന ഉറക്കം ഉണർത്തി.എങ്കിലും പുസ്തകം ഞാൻ  മുഴുവൻ വായിച്ച് തീർത്തു.

                രചയിതാവിന്റെ ബയോഡാറ്റയിൽ നിന്നും ഇത് അവരുടെ മൂന്നാമത്തെ പുസ്തകമാണെന്ന് മനസ്സിലാക്കുന്നു. കാത്തിരിപ്പിന്റെ വിരസത അകറ്റാൻ ഞാൻ തെരഞ്ഞെടുത്ത പുസ്തകം വിരസത കൂട്ടിയതായാണ് എനിക്കനുഭവപ്പെട്ടത്. കുട്ടികൾക്ക് വായിക്കാനായി ഇത് നൽകിയ അനിയന്റെ തീരുമാനവും എന്നെ അത്ഭുതപ്പെടുത്തുന്നു. പുസ്തകത്തിന്റെ തലക്കെട്ടും ഉള്ളടക്കവും തമ്മിലുള്ള ബന്ധവും വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കും എന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും പ്രോത്സാഹനം അർഹിക്കുന്ന കഥാകാരിയാണ് സായിപ്രഭ .


പുസ്തകം : സ്നേഹമുദ്ര 

രചയിതാവ്:  സായിപ്രഭ

പ്രസാധകർ:  പൂർണ്ണ പബ്ലിക്കേഷൻസ് 

പേജ്: 56

വില : 60 രൂപ 

Tuesday, December 15, 2020

കാത്തിരുപ്പ് ജോലി

          ഇലക്ഷൻ ഡ്യൂട്ടി കിട്ടുമ്പോൾ തന്നെ പലർക്കും ചങ്കിടിപ്പ് ക്രമാതീതമായി ഉയരും. പക്ഷെ ഇത്തവണ റിസർവ് ആയതിനാൽ എനിക്ക് ചെറിയൊരു സന്തോഷം തോന്നി - പലരും പറഞ്ഞ് മാത്രം അറിഞ്ഞ റിസർവ് അനുഭവങ്ങൾ അറിയാൻ സാധിക്കുന്നതിലുള്ള സന്തോഷം.

           രാവിലെ വീട്ടിൽ നിന്നിറങ്ങിയത് തന്നെ എട്ടു മണിക്കാണ്. ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ജോലികൾക്കെല്ലാം എട്ടു മണിക്ക് വിതരണ കേന്ദ്രത്തിൽ എത്തണം എന്നായിരുന്നു വാറണ്ട് എങ്കിൽ, ഇത്തവണ സമയത്തിന്റെ നേരെ ശൂന്യമായിരുന്നു കണ്ടത്. അങ്ങനെ ഞാൻ റിപ്പോർട്ട് ചെയ്തത് പത്തര മണിക്കായിരുന്നു.

          റിസർവ്വ് ബെഞ്ചിൽ ഒരു പട തന്നെ ഉണ്ടായിരുന്നതിനാൽ പണി കിട്ടും എന്നുറപ്പില്ലായിരുന്നു.പക്ഷെ അക്ഷരമാലാ ക്രമത്തിൽ എന്റെ പേര് ആദ്യം തന്നെ വരും എന്നതിനാൽ പണി കിട്ടും എന്നുറപ്പിച്ചിരുന്നു.ഡ്യൂട്ടി കാൻസൽ ചെയ്യാൻ മുൻപന്തിയിൽ ഉണ്ടായിരുന്നത് സ്ത്രീകൾ ആയതിനാൽ റിസർവ് ബെഞ്ച് വേഗത്തിൽ കാലിയാകുന്നതും അവിടെ ആയിരുന്നു. പുരുഷ കേസരികൾ പലരും പേര് വിളിച്ചാലും അനങ്ങാതിരിക്കാൻ പരിശീലനം നേടിയവരും ആയിരുന്നു.         

             വിവിധ സമയങ്ങളിലായിട്ടായിരുന്നു ഇത്തവണ പോളിങ് സാമഗ്രികളുടെ വിതരണം. കൗണ്ടർ കാലിയാകുന്നതിനനുസരിച്ച് പിന്നിൽ നിന്നും ദീർഘശ്വാസങ്ങൾ ഉയർന്നു.ഒരു കൗണ്ടറിൽ സാമഗ്രികളടങ്ങിയ  സഞ്ചി  കുറെ നേരം ശേഷിച്ചത് ചിലരുടെ ഹൃദയമിടിപ്പും കൂട്ടി. എങ്കിലും പന്ത്രണ്ടരയോടെ എല്ലാവരും റിപ്പോർട്ട് ചെയ്ത് സാമഗ്രികളുമായി സ്ഥലം വിട്ടു. വൈകിട്ട്  4 മണി വരെ ഞങ്ങൾ എല്ലാവരും അവിടെ തന്നെ കയറില്ലാതെ കെട്ടിയിടപ്പെട്ടു . 

         തൊട്ടപ്പുറത്തെ റിട്ടേണിംഗ് ഓഫീസർ പിറ്റേ ദിവസം വെറും പത്ത് പേര് മാത്രം വന്നാൽ മതി എന്നറിയിച്ച് ബാക്കിയുള്ളവർക്ക് റമ്യൂണറേഷനും നൽകിയത് ഇവിടെ ചില കുശുകുശുക്കലുകൾ ഉണ്ടാക്കിയെങ്കിലും അത്  വില പോയില്ല. പിറ്റേ ദിവസം രാവിലെ ഏഴു മണിക്ക് എല്ലാവരും ഹാജരാകണം എന്ന നിർദ്ദേശത്തോടെ ഞങ്ങളെ അന്നത്തേക്ക് സ്വതന്ത്രരാക്കി.   

           ഇലക്ഷൻ ദിവസമായതിനാൽ ബസ്സുകൾ അപൂർവ്വമായേ സർവീസ് നടത്തിയിരുന്നുള്ളു. തലേ ദിവസം തന്നെ ഞാനത് സൂചിപ്പിച്ചതിനാൽ വൈകി വരാനുള്ള ഒരു മൗനാനുവാദം എനിക്കുണ്ടായിരുന്നു. എങ്കിലും ഞാൻ നേരത്തെ വീട്ടിൽ നിന്നിറങ്ങി. പക്ഷെ കിട്ടിയത് തലേ ദിവസത്തെ സമയത്ത് തന്നെയുള്ള ബസ്സായതിനാൽ വിതരണ കേന്ദ്രത്തിൽ എത്തിയത് പത്ത് മണിക്കായിരുന്നു. ഒപ്പ് ചാർത്തി അവിടെ ഉണ്ടായിരുന്ന കൂട്ടത്തിൽ ഞാനും അലിഞ്ഞ് ചേർന്നു.

              അന്താരാഷ്‌ട്ര നിലവാരത്തിലുള്ള നടക്കാവ് ഗേൾസ് സ്‌കൂളായിരുന്നു ഞങ്ങളുടെ വിതരണ കേന്ദ്രം. മൂന്ന് പോളിങ് ബൂത്തുകളും അവിടെ ഉണ്ടായിരുന്നതിനാൽ സമയം കടന്നു പോകാൻ പ്രയാസം തോന്നിയില്ല. സ്‌കൂളിന്റെ സൗകര്യങ്ങൾ അടുത്തറിയാൻ ഞാനും സഹപ്രവർത്തകരായ സുജിത്ത് സാറും വിനോദ് മാഷും ഒന്ന് കറങ്ങി നോക്കാൻ തീരുമാനിച്ചു. അങ്ങനെ സൊറ പറഞ്ഞിരിക്കുന്നതിനിടെയിൽ 12 മണിക്ക് സുജിത് സാറിന് ഉടൻ റിപ്പോർട്ട് ചെയ്യാനുള്ള വിളി വന്നു. അല്പം വിഷമത്തോടെ സാറ് എണീറ്റു നടന്നപ്പോൾ ഞങ്ങളും വെറുതെ പിന്നാലെ പോയി.

           വന്നവർക്കെല്ലാം കാത്തിരുപ്പ് കൂലി നൽകാനുള്ള വിളിയായിരുന്നു അത് !! ഇലക്ഷൻ ക്ലാസ് , രണ്ട് ദിവസത്തെ ചുമ്മാ ഇരുത്തം എന്നിവക്കായി മൊത്തം 1500 രൂപ തന്ന ശേഷം, അടുത്തുള്ള ഏതാനും പേരൊഴികെ ബാക്കിയുള്ളവരോട് സ്ഥലം കാലിയാക്കാനും നിർദ്ദേശം കിട്ടി. തൊട്ടപ്പുറത്തെ റിട്ടേണിംഗ് ഓഫീസറുടെ കീഴിലുള്ളവർക്ക് വൈകിട്ട് നാല് മണിക്കേ കൂലി നൽകു എന്നറിഞ്ഞപ്പോൾ ഇന്നലെ ഉണ്ടായിരുന്ന നീരസം നീരാവിയായി പോയി.

           അങ്ങനെ ആ ഡ്യൂട്ടിയും വിജയകരമായി അവസാനിച്ചു. രണ്ട് ദിവസം കാത്തിരുപ്പ് ജോലി. ആരെങ്കിലും വീണാൽ , തല കറങ്ങിയാൽ, മറ്റെന്തെങ്കിലും സംഭവിച്ചാൽ പകരക്കാരനായി കയറാൻ ഊഴം കാത്ത് നിന്നെങ്കിലും  അതൊന്നും സംഭവിച്ചില്ല.വൈകിട്ട് നാലര മണിയോടെ ഞാൻ വീട്ടിൽ തിരിച്ചെത്തി.  ഒരു ഇലക്ഷൻ  ഡ്യൂട്ടി മുഴുവനാക്കി പോളിങ് സമയം അവസാനിക്കുന്നതിന് മുന്നേ വീട്ടിലെത്താൻ സാധിച്ചത് എന്റെ ഔദ്യോഗിക ജീവിതത്തിൽ ആദ്യമാണ്.

Saturday, December 12, 2020

വീട്ടിൽ വച്ചൊരു വോട്ട്

          ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ പുതിയ പ്രതിഷ്ഠകൾ നടത്താനുള്ള അവസാന കർമ്മങ്ങളിലേക്ക് കേരള ഗ്രാമങ്ങളും നഗരങ്ങളും ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രസ്തുത കർമ്മത്തിന് കാർമ്മികത്വം വഹിക്കുന്നവരിൽ ഒരാളായി ഞാനും ഉണ്ട്. ഡ്യൂട്ടിയിൽ ആയതിനാൽ ഇത്തവണയും പോസ്റ്റൽ ബാലറ്റിലൂടെയാണ് എന്റെ വോട്ടവകാശം ഞാൻ വിനിയോഗിക്കുന്നത്. 

         1996 ൽ സർവീസിൽ കയറിയ ശേഷം നടന്ന എല്ലാ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും എനിക്ക്  ഇലക്ഷൻ ഡ്യുട്ടി ഉണ്ടായിരുന്നെങ്കിലും പോസ്റ്റൽ ബാലറ്റ് ഉപയോഗിച്ചതായി എന്തുകൊണ്ടോ ഓർമ്മയിൽ തെളിയുന്നേ ഇല്ല. അതിനാൽ തന്നെ ഇത്തവണ മൂന്ന് ബാലറ്റ് പേപ്പറുകൾ കയ്യിൽ കിട്ടിയപ്പോൾ എന്തൊക്കെ ചെയ്യണം എന്ന ഒരു അങ്കലാപ്പ് ഉണ്ടായി. വോട്ട് മാർക്ക് ചെയ്യേണ്ട വിധം , എന്ന് വച്ചാൽ ശരി ഇടണോ തെറ്റ് ഇടണോ അതല്ല സ്വാസ്തിക് ചിഹ്നം തന്നെ കുത്തണോ എന്നതിന് വ്യക്തമായ നിർദ്ദേശം ബാലറ്റിനൊപ്പം തന്ന ഒരു പേജ് നിർദ്ദേശങ്ങളിൽ എവിടെയും ഉള്ളതായി കണ്ണിൽപ്പെട്ടില്ല. ആയതിനാൽ എനിക്ക് ശരിയെന്ന് തോന്നിയ ശരി തന്നെ ഞാൻ ഉപയോഗിച്ചു.

            ഞാനടക്കം വോട്ടവകാശമുള്ള മൂന്ന് പേരും വോട്ടവകാശമില്ലാത്ത മൂന്ന് പേരുമാണ് വീട്ടിലുള്ളത്. എല്ലാവർക്കും ബാലറ്റ് പേപ്പർ കാണാൻ എൻ്റെ ഇലക്ഷൻ ഡ്യൂട്ടി സഹായിച്ചു. വോട്ട് ചെയ്തത് ആർക്കെന്ന് രഹസ്യമായി സൂക്ഷിക്കണം എന്നതിനാൽ അതവർക്ക് കാണിച്ച് കൊടുത്തില്ല. പക്ഷെ ഒരു ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വിധം എങ്ങനെയെന്ന് എന്റെ മക്കൾക്ക് നേരിട്ട് കാണാൻ സാധിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ 601 ആം നമ്പർ വീട് അങ്ങനെ എന്റെ പോളിങ് ബൂത്തായി.

           ഡിസമ്പർ 14 ന് കോഴിക്കോട് കോർപ്പറേഷനിലെ ഏതെങ്കിലും ബൂത്തിൽ പോളിങ് ഉദ്യോഗസ്ഥനായി ഞാൻ വോട്ടർമാരുടെ പേര് വിളിക്കുമ്പോൾ, നാട്ടിൽ ഞാൻ പഠിച്ച് വളർന്ന സ്‌കൂളിന്റെ വരാന്തയിൽ, പോളിങ് ഉദ്യോഗസ്ഥന്റെ വിളിക്ക് കാതോർത്ത് എൻ്റെ ഭാര്യയും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ കന്നി വോട്ട് രേഖപ്പെടുത്താൻ മൂത്ത മോൾ ലുലുവും ക്യൂ നിൽക്കുകയായിരിക്കും.

വിശ്വവിഖ്യാതമായ MOOCകൾ - 2

 വിശ്വവിഖ്യാതമായ MOOCകൾ  - 1

            Dr . Matthew A. Koschmann എന്ന ഊർജ്ജസ്വലമായ അസിസ്റ്റന്റ് പ്രഫസർ നയിച്ച UNIVERSITY OF COLORADO BOULDER ന്റെ Teamwork Skills: Communicating Effectively in Groups എന്ന കോഴ്സ്  ചെയ്തത് ഞാൻ പരിശീലനം നൽകുന്ന കുട്ടികൾക്ക് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകാനായിരുന്നു. ടീം വർക്ക് എന്നത് ഒരു ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണെന്ന സത്യവും അതിനാവശ്യമായ ആശയ വിനിമയ മാർഗ്ഗങ്ങളും പ്രതിപാദിച്ച ഈ കോഴ്സ് ഞാൻ ശരിക്കും ആസ്വദിച്ചു.

              Java is Simple , but powerful എന്ന ഡയലോഗ് കാമ്പസിന്റെ മന്ത്രമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സിനിമ കാണാത്ത എനിക്ക് ഇതിന്റെ പൊരുൾ മനസ്സിലായിരുന്നില്ല. Computer Programmer എന്ന ജോലിപ്പേര് ഉള്ളതിനാൽ ഇപ്പറയുന്നത് Computer Science മായി ബന്ധപ്പെട്ട ജാവ തന്നെയാണെന്ന് ഞാൻ മനസ്സിലാക്കി.പിന്നീടാണ് C language പോലെയുള്ള ഒരു പ്രോഗ്രാമിംഗ് ഭാഷയാണ് ജാവ എന്ന് ഞാൻ മനസ്സിലാക്കിയത്. അന്ന് മുതൽ ജാവ പഠിക്കണം എന്നാഗ്രഹം ഉണ്ടായിരുന്നെങ്കിലും നടന്നില്ല.അതിനാൽ  Coursera ൽ Introduction to Java Programming: Java Fundamental Concepts എന്ന  കോഴ്സ് കണ്ടപ്പോൾ തന്നെ ഞാൻ ചാടിവീണു. COURSERA PROJECT NETWORK ന്റെ ഭാഗമായിട്ടായിരുന്നു ഈ കോഴ്സ്. Cപഠിച്ചിരുന്നതിനാൽ ഈ കോഴ്സ് ഞാൻ അനായാസം പൂർത്തിയാക്കി. 

              ലോക്ക്ഡൗൺ സമയത്ത് ആരംഭിച്ച എന്റെ സ്വന്തം യുട്യൂബ് ചാനലിനെ മുൻ നിരയിൽ കൊണ്ട് വരിക എന്ന ലക്ഷ്യമാണ് UNIVERSITY OF CALIFORNIA യുടെ Introduction to Search Engine Optimization എന്ന കോഴ്‌സിലേക്ക് എന്നെ അടുപ്പിച്ചത്. ഒരു വെബ്സൈറ്റ് സെർച്ച് എഞ്ചിനുകളുടെ കണ്ണിൽ പെടാൻ ആവശ്യമായ കുറുക്ക് വഴികൾ അറിയാൻ സാധിക്കും എന്ന് വെറുതെ ഞാൻ വ്യാമോഹിച്ചു. Mrs.Rebekah May കൈകാര്യം ചെയ്ത കോഴ്സ് കുറെ ചരിത്രം പറയൽ മാത്രമായി ഒതുങ്ങിയോ എന്ന് സംശയം. 

                ഏകദേശം ഇതേ ലക്ഷ്യത്തോടെ തന്നെയാണ് UNIVERSITY OF VIRGINIA യുടെ Introduction to Personal Branding എന്ന കോഴ്‌സിന് ഞാൻ ചേർന്നത്. Personal Branding എന്റെ ചാനലിന് മാത്രമല്ല ബ്ലോഗിനും ഉപകാരപ്പെടും എന്ന എനിക്ക് തോന്നി. കളിയും കാര്യവും ചേർത്ത് Mrs. Kimberley Barker ക്ലാസ് നന്നായി നയിച്ചു. അവതരണം കണ്ടാൽ കുട്ടിക്കളിയാണെന്ന് തോന്നുമെങ്കിലും മനസ്സിൽ വേരൂന്നുന്ന വിധത്തിൽ വിഷയം അവതരിപ്പിക്കുന്നതിൽ Mrs. Kimberley Barker മികച്ചു നിൽക്കുന്നു .

          ഫിസിക്സിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം കുറച്ച് കാലം ട്യൂഷൻ ക്ലാസ് എടുക്കാനും സ്‌കൂളിൽ ക്ലാസ് എടുക്കാനും എനിക്ക് അവസരം ലഭിച്ചിരുന്നു. ഫിസിക്സിനെ ജീവിതവുമായി ബന്ധപ്പെടുത്തി ആയിരുന്നു ഞാൻ ക്ലാസ് എടുക്കാറ്. അതിനാൽ തന്നെ പ്രീഡിഗ്രി/ പ്ലസ് ടു വിദ്യാർത്ഥിയുടെ പേടി സ്വപ്നമായ ഫിസിക്സ്നെ അവൻ്റെ മനസ്സിൽ വേര് പിടിപ്പിക്കാൻ അത് സഹായിച്ചിരുന്നു. Coursera കോഴ്‌സുകൾക്കിടയിൽ മുങ്ങിത്തപ്പുമ്പോൾ എൻ്റെ മുന്നിൽ പെട്ട UNIVERSITY OF VIRGINIA യുടെ How Things Work: An Introduction to Physics ഞാൻ നെഞ്ചോട് ചേർത്തു.

            ആദ്യത്തെ ക്ലാസ് തന്നെ ഒരു കൗമാരക്കാരന്റെ ആവേശത്തോടെ അവതരിപ്പിച്ച പ്രായം കൂടിയ അദ്ധ്യാപകൻ Dr. Louis A. Bloomfield എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. നിത്യജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങൾ അദ്ദേഹം തന്മയത്ത്വത്തോടെ വിശദീകരിക്കുന്നത് കണ്ടപ്പോൾ ഒരു ഫിസിക്സ് അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണം എന്ന് കൂടി ഞാൻ മനസ്സിലാക്കി.  I hope that you'll find this course interesting, informative and enjoyable എന്ന അദ്ദേഹത്തിന്റെ വാക്ക് സത്യം സത്യം സത്യം. മറ്റു ക്ളാസുകളിൽ നിന്ന് വ്യത്യസ്തമായി ഔട്ട്ഡോറിൽ വച്ചുള്ള ഡെമോൺസ്‌ട്രേഷ നുകൾ, ക്ലാസിനെ ഹൃദയത്തിൽ കുടി ഇരുത്തുന്നതോടൊപ്പം UNIVERSITY OF VIRGINIA യുടെ കാമ്പസ് ബ്യൂട്ടി ആസ്വദിക്കാനും സഹായിക്കുന്നു. ഈ MOOCൽ ഞാൻ എന്നെന്നും ഓർക്കുന്ന അധ്യാപകനും  Dr. Louis A. Bloomfield ആയിരിക്കും.

          Last but not least, ഞാൻ പൂർത്തിയാക്കിയത് UNIVERSITY OF TORONTO യുടെ Introduction to Psychology ആയിരുന്നു. 12 ആഴ്ച നീളമുള്ള ഈ കൂട്ടത്തിലെ ഏറ്റവും ദൈർഘ്യമേറിയ കോഴ്സ് എന്ന് മാത്രമല്ല ഓരോ വീഡിയോ സെഷനും 15 മിനുട്ടിലധികം നീളമുള്ളതും ആയിരുന്നു.ആഴ്ചയിൽ അഞ്ചോ ആറോ വീഡിയോയും ഒരു കരുണയും ഇല്ലാത്ത Steve Joordens എന്ന അധ്യാപകനും ആയതോടെ ഞാൻ ഒന്ന് പിന്നോട്ടടിച്ചു. സൈക്കോളജിയിൽ പി ജി  ബിരുദമുള്ള ഞാൻ ക്ലാസ് അറ്റൻഡ് ചെയ്യാതെ പരീക്ഷക്കിരുന്നപ്പോഴല്ലേ കാര്യം മനസ്സിലായത്. ക്ളാസുകളിൽ കയറാതെ ഞാൻ സുന്ദരമായി പരീക്ഷ പാസായി !!

              പതിനഞ്ച്  കോഴ്‌സിന് രെജിസ്റ്റർ ചെയ്‌തെങ്കിലും പതിനൊന്ന് എണ്ണമേ എനിക്ക് പൂർത്തിയാക്കാൻ സാധിച്ചുള്ളൂ. എങ്കിലും ഞാൻ സന്തോഷവാനാണ് , ലോക്ക്ഡൗൺ കാലം ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചതിലും  വിശ്വവിഖ്യാതമായ MOOCകൾ പൂർത്തിയാക്കാൻ സാധിച്ചതിലും. എന്റെ പല കൂട്ടുകാർക്കും ഞാൻ ഈ കോഴ്‌സുകളെപ്പറ്റി ഷെയർ ചെയ്‌തെങ്കിലും എത്ര പേര് അത് ഉപയോഗപ്പെടുത്തി എന്നറിയില്ല. എന്നെ ഈ വിജ്ഞാന സാഗരത്തിലേക്കെത്തിച്ച  സോണി ടീച്ചർക്ക് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ നന്ദി.

Tuesday, December 08, 2020

വിശ്വവിഖ്യാതമായ MOOCകൾ - 1

നാഷണൽ സർവീസ് സ്‌കീമിലൂടെ പരിചയപ്പെട്ട, തൃശൂർ  സി.അച്യുതമേനോൻ ഗവ. ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ.സോണിയുടെ ഒരു വാട്സ്ആപ് സന്ദേശം ഇത്രയും പ്രയോജനപ്പെടും എന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല.കോവിഡ് പശ്ചാത്തലത്തിൽ Coursera.org  എന്ന  സൈറ്റിലൂടെ ലോകോത്തര യൂണിവേഴ്‌സിറ്റികൾ നൽകുന്ന സൗജന്യ മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (MOOC) കളെപ്പറ്റിയായിരുന്നു ആ സന്ദേശം. ഒരു ദിവസം മുതൽ മൂന്ന് മാസം വരെ നീണ്ടു നിൽക്കുന്ന നാലായിരത്തിലധികം കോഴ്‌സുകളുടെ  ഒരു വാതിലായിരുന്നു എനിക്ക് മുമ്പിൽ അന്ന് തുറന്നത്. എത്ര  കോഴ്‌സുകൾക്ക് വേണമെങ്കിലും ജോയിൻ ചെയ്യാമെന്ന് കൂടി പറഞ്ഞതോടെ എനിക്ക് തൃപ്തിയായി.

എൻ്റെ ജോലിയുമായി ബന്ധപ്പെട്ട JOHNS HOPKINS UNIVERSITYയുടെ   HTML കോഴ്സ് ആയിരുന്നു ഞാൻ ആദ്യം രെജിസ്റ്റർ ചെയ്തത്. എൻ്റെ പഠനങ്ങൾ പല വിഭാഗത്തിലും ആയിരുന്നതിനാൽ ഇവിടെയും എനിക്ക് തെരഞ്ഞെടുക്കാൻ നിരവധി കോഴ്‌സുകൾ ഉണ്ടായിരുന്നു.ഒന്നാമതായി രെജിസ്റ്റർ ചെയ്ത കോഴ്‌സ് തുടങ്ങാൻ പോലും എനിക്ക് മടി തോന്നിയെങ്കിലും GEORGIA INSTITUTE OF TECHNOLOGY നടത്തിയ  Writing Professional e-mails in English എന്ന കോഴ്സ് എനിക്ക് ഇഷ്ടപ്പെട്ടു. Gary Landers എന്ന മൊട്ടത്തലയൻ പ്രൊഫസർ വളരെ നന്നായി എടുത്ത പാഠങ്ങൾ മിക്കവയും, ഒരു ഇ-മെയിൽ അയക്കുമ്പോൾ പാലിക്കുന്നതാണെങ്കിലും കൂടുതൽ മെച്ചപ്പെടുത്താൻ ഈ കോഴ്സ് എനിക്ക് ഉപകരിച്ചു.

Yale University ലെ  Dr. Alen E Kazdin നയിച്ച Everyday Parenting എന്ന കോഴ്സ് എനിക്ക് എന്നെപ്പറ്റി തന്നെ പഠിക്കാൻ അവസരം നല്കിയതോടോപ്പം എൻ്റെ നാലും പത്തും വയസ്സായ മക്കളുടെ സ്വഭാവ രൂപീകരണം നടത്താനുള്ള ചില പ്രായോഗിക മാർഗ്ഗങ്ങളും പഠിപ്പിച്ച് തന്നു. കാഴ്ചയിൽ വളരെ പ്രായം തോന്നിക്കുന്ന Dr. Alen E Kazdin വളരെ ആത്മാർത്ഥമായി തന്നെ ക്ലാസ് എടുത്തു. നാല് മാസം പിന്നിട്ടിട്ടും ആ ക്ളാസുകൾ ഇപ്പോഴും എൻ്റെ മുന്നിൽ നടക്കുന്നതായി ഒരു ഫീലിംഗ്. എല്ലാ മാതാപിതാക്കളും കേൾക്കേണ്ട ക്ലാസാണ് ഇത് എന്നതിൽ എനിക്ക് അഭിപ്രായ വ്യത്യാസമില്ല.

സാക്ഷാൽ ഗൂഗിൾ കമ്പനി നടത്തിയ Introduction to Augmented Reality എന്ന കോഴ്‌സിന് ഞാൻ ചേരാൻ കാരണം ആയിടെ പത്രത്തിൽ കണ്ട ഒരു വാർത്തയായിരുന്നു. ആന എന്ന് കുട്ടികളെ പഠിപ്പിക്കുമ്പോൾ സാക്ഷാൽ ആന കുട്ടികളുടെ മുമ്പിൽ തുമ്പിക്കൈ ഉയർത്തി സല്യൂട്ട് അടിക്കുന്ന പ്രതീതി ഉണ്ടാക്കുന്ന AR നേപ്പറ്റിയായിരുന്നു ആ വാർത്ത. അതിനെപ്പറ്റി ഒരു പ്രാഥമിക ജ്ഞാനം നേടാൻ ഈ കോഴ്‌സ് ഉപകാരപ്പെട്ടു.അധ്യാപനം അത്ര ആകർഷകമായി തോന്നിയില്ല .

ഗവേഷണം നടത്തുക എന്ന ഒരഭിലാഷം മനസ്സിൽ കാത്ത് സൂക്ഷിക്കുന്നതിനാൽ അതിനുള്ള മാർഗ്ഗങ്ങളും ഗൈഡ് ലൈനുകളും എല്ലാം ഈയിടെയായി ഞാൻ ശ്രദ്ധിച്ച് തുടങ്ങിയിരുന്നു.  പേപ്പർ പ്രെസെന്റേഷനിന്റെ രീതികളും ചിട്ടവട്ടങ്ങളും ഞാൻ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു. അതിനിടയ്ക്കാണ് University of London നൽകുന്ന Understanding Research Methods എന്ന കോഴ്സ് കണ്ണിലുടക്കിയത് . ഒന്നിലധികം ഇൻസ്ട്രക്ടർമാർ ഒരു ഇന്റർവ്യൂ രൂപത്തിൽ നടത്തുന്ന രീതി 
ഇഷ്ടപ്പെട്ടില്ലെങ്കിലും ഭാവിയിൽ എനിക്ക് ഉപകാരപ്പെട്ടേക്കും എന്നതിനാൽ ഞാൻ കാതു കൂർപ്പിച്ച് തന്നെ ഇരുന്നു.

സാധാരണ ഗതിയിൽ വിദേശ നാണ്യം എണ്ണി എണ്ണി നൽകിയാൽ മാത്രം നൽകപ്പെടുന്ന വിവിധ കോഴ്‌സുകൾ കോവിഡ് കാരണം സൗജന്യമാക്കിയതാണ് എന്നെപ്പോലെ പലർക്കും ഉപകാരപ്പെട്ടത്. കോഴ്സ് ലിസ്റ്റിൽ ചില Covid -19 അനുബന്ധ കോഴ്‌സുകൾ കണ്ടപ്പോൾ അതിനെപ്പറ്റി കൂടുതൽ അറിയാം എന്ന ധാരണയിൽ ഒരു കോഴ്‌സെങ്കിലും ചെയ്യാം എന്ന്  തീരുമാനിച്ചു. കേരളമടക്കമുള്ള സ്ഥലങ്ങൾ, ഓരോ ദിവസവും രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്ന തിരക്കിലായതിനാൽ അതുമായി ബന്ധപ്പെട്ട കോഴ്സ് തന്നെ തെരഞെടുത്തു. JOHNS HOPKINS UNIVERSITYയുടെ Covid - 19 contact Tracing വളരെ വളരെ ഹൃദ്യമായി. കോവിഡ് പോസിറ്റീവ് ആയി എന്നറിയുന്ന ഒരാളുടെ പ്രതികരണവും അയാൾക്ക് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങളുടെ നേർക്കാഴ്ചകളും അതിന്റെ ശരിയായ രൂപവും തെറ്റായ രൂപവും വളരെ തന്മയത്ത്വത്തോടെ അവതരിപ്പിച്ച ആ മുഴുവൻ ടീമിനും ഹൃദയത്തിൽ നിന്നുള്ള ഒരായിരം അഭിനന്ദനങ്ങൾ .

(തുടരും...)

Monday, December 07, 2020

ആനക്കാര്യത്തിനിടയിൽ ഒരു ചേനക്കാര്യം

ലോക്ക്ഡൗൺ കാലത്ത് പലതും ചെയ്യുന്നതിനിടയിൽ, അല്പം അധികം സമയം ചെലവഴിച്ചത് ജൈവ പച്ചക്കറി കൃഷി പരിപാലനത്തിനായിരുന്നു. മുമ്പേ ചെയ്തു വന്ന ഒരു കാര്യത്തിന് അല്പം കൂടി സമയം അധികം ലഭിച്ചതിൽ എനിക്ക് ഏറെ സന്തോഷം തോന്നി. കൂടുതൽ വിത്തുകളും തൈകളും നട്ട് എൻ്റെ 'O' വട്ടത്തിലുള്ള മുറ്റം ഞാൻ തീർത്തും ഹരിതാഭമാക്കി. അന്നത്തെ മിക്ക ജൈവകൃഷി മത്സരത്തിലും സാന്നിദ്ധ്യം അറിയിക്കാനും നാട്ടിലെ മത്സരത്തിൽ വിജയിയാവാനും ഇതിലൂടെ സാധിച്ചു.

പുതിയ രീതികൾ പരീക്ഷിക്കലായിരുന്നു ഇക്കാലത്ത് എന്റെ മറ്റൊരു പ്രധാന പരിപാടി.അങ്ങനെയാണ് ചിരട്ട കൊണ്ടുള്ള സീഡ് ട്രേയും പൂവെടുത്ത കോളിഫ്ളവറിൽ നിന്നുള്ള തൈ ഉത്പാദനവും വിജയകരമായി പിന്നിട്ടത്. വീട്ടുമുറ്റത്തിന്റെ സംരക്ഷണ ഭിത്തിയുടെ പണിയും ഇതേ കാലത്തായതിനാൽ നിരവധി സിമന്റ് ചാക്കുകൾ ലഭ്യമായത്  ചില ചാക്ക് കൃഷി പരീക്ഷണങ്ങളും നടത്തി നോക്കാൻ എന്നെ പ്രേരിപ്പിച്ചു. അങ്ങനെയാണ് മിക്കവരും ചെയ്യുന്ന ചാക്കിലെ കപ്പ ഞാനും ചെയ്തത്. അവ ഇപ്പോൾ നന്നായി വന്നുകൊണ്ടിരിക്കുന്നു.  കൗതുകത്തിനായി ഒരു ചേനക്കഷ്ണവും എന്റെ കുഞ്ഞു മോനെക്കൊണ്ട് ഞാൻ ചാക്കിൽ വയ്പ്പിച്ചു.

ചാക്കിലെ മിശ്രിതത്തിന്റെ ഗുണമോ വിത്തു കഷ്ണത്തിന്റെ മേന്മയോ അതല്ല പരിപാലനത്തിന്റെ മികവോ എന്നറിയില്ല  ചേന മുളച്ച് ദിവസങ്ങൾക്കകം തന്നെ സൺഷേഡിൽ തൊടും എന്ന അവസ്ഥയിലായി. അതോടെ ചാക്കെടുത്ത് മുറ്റത്തെ പപ്പായ മരത്തിനടുത്തേക്ക് മാറ്റി (ആവശ്യാനുസരണം സ്ഥലം മാറ്റാം എന്നതാണ് ചാക്കിലെ കൃഷിയുടെ സൗകര്യം എന്ന് അന്ന് മനസ്സിലായി).വീട്ടിൽ വന്ന ചിലർ ഇത്രയും വലിയ ചേനയെ ചാക്കിലൊതുക്കിയതിൽ സന്ദേഹം അറിയിച്ചെങ്കിലും ചേന നട്ട കേളൻ കുലുങ്ങിയില്ല.

ഏറെ താമസിയാതെ ചേനത്തണ്ട് വാടാൻ തുടങ്ങിയപ്പോഴാണ് വെയിലിന്റെ ചൂടും നനയുടെ തണുപ്പും തമ്മിലുള്ള ബന്ധം സുഖകരമല്ല എന്ന് തിരിച്ചറിഞ്ഞത്. പിഴയടക്കം ബക്കറ്റു വെള്ളം ദിനേന നൽകിയിട്ടും എന്റെ പ്രതീക്ഷകൾ കെടുത്തി അവൾ മാഞ്ഞുപോയി.ചാക്കിലെ മണ്ണ് അടുത്ത കൃഷിക്ക് ഉപയോഗിക്കാമെന്ന ചിന്തയിൽ അതവിടെത്തന്നെ വച്ചു.പക്ഷെ ചാക്കിന്റെ മദ്ധ്യഭാഗം ഒരു ഗർഭം ഉള്ളിലൊതുക്കുന്നു എന്ന എൻ്റെ നിരീക്ഷണം ചാക്കൊന്ന് കുടയാൻ എന്നെ നിർബന്ധിതനാക്കി.കുടഞ്ഞ മണ്ണ് നീക്കിയപ്പോൾ കിട്ടിയത്, രണ്ട് ദിവസം മുമ്പ് പറമ്പിൽ നിന്നും കിളച്ചെടുത്തതിനെക്കാൾ മുഴുത്ത ഒരു ചേന !!
അപ്പോൾ, കുഴിച്ചിടുന്ന ചാക്കിന്റെ വീതിയും മുളച്ചുണ്ടാകുന്ന ചേനയുടെ വട്ടവും തമ്മിൽ ഒരു അവിഹിത ബന്ധം ഉണ്ടായിരിക്കും എന്ന ആബിദിന്റെ ചാക്ക് ചേന വലിപ്പ സിദ്ധാന്തം ഓർമ്മിച്ചുകൊണ്ട് എല്ലാരും ചാക്കിൽ ചേന നട്ടോളി. വിജയാശംസകൾ 

Saturday, December 05, 2020

ആയുസ്സിന്റെ കണക്ക് - ആയുർ ജാക്ക് അടയാളപ്പെടുത്തുമ്പോൾ

വോട്ട് ചോദിക്കാനായി എത്തിയ സ്ഥാനാർത്ഥിക്ക് എന്റെ അതിർ വരമ്പിൽ പൂത്തുനിൽക്കുന്ന മന്ദാരവും വീട്ടുമുറ്റത്തെയും പരിസരത്തെയും മരങ്ങളും പച്ചപ്പും ഏറെ ഇഷ്ടപ്പെട്ടു. സ്ഥാനാർത്ഥിയും സംഘവും അത് സൂചിപ്പിച്ചതോടെ ഞാൻ , അല്പം ക്ഷീണിച്ച് നിൽക്കുന്ന ആയുർ ജാക്കിന്റെ തൈ ചൂണ്ടിക്കാണിച്ച് പറഞ്ഞു.

"വിവാഹ വാർഷികത്തോടനുബന്ധിച്ച് വച്ച ഏറ്റവും പുതിയ തൈ ആണത്. ഇക്കാണുന്ന മരങ്ങളിൽ മിക്കതും എന്റെയും ഭാര്യയുടെയും മക്കളുടെയും ജന്മദിനം അല്ലെങ്കിൽ ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ വച്ചതാണ്. "

"വളരെ നല്ലൊരാശയം ...ജയിച്ച് വന്നാൽ ഇത്തരം ആശയങ്ങൾ നിങ്ങൾ അവതരിപ്പിക്കണം..."

" ആശയങ്ങൾ പങ്കുവയ്ക്കാൻ ഞാൻ എപ്പോഴും തയ്യാറാണ്`, പക്ഷെ അത് നടപ്പിൽ വരുത്താൻ നിങ്ങൾ തന്നെ തീരുമാനിക്കണം.... " മുൻ അനുഭവത്തിൽ നിന്ന് ഞാൻ പറഞ്ഞു. തലകുലുക്കി അവർ അടുത്ത വീട്ടിലേക്ക് കയറി.

വീട്ടുമുറ്റത്തോ തൊടിയിലോ മറ്റെവിടെയെങ്കിലുമോ ഒരു വൃക്ഷത്തൈയോ മറ്റോ നട്ടുകൊണ്ട്, വിശേഷദിനങ്ങൾ ഓർമ്മയിൽ കോറിയിടുന്ന എന്റെ സ്വന്തം ആശയം ഇത്തവണയും മുടക്കിയില്ല.ഭാര്യയുടെ ജന്മദിന മരമായി ഒരു മാങ്കോസ്റ്റിൻ തൈയും ഞങ്ങളുടെ വിവാഹ വാർഷിക മരമായി ഒരു ആയുർ ജാക്കും മുറ്റത്ത് പുതുതായി സ്ഥാനം പിടിച്ചു. കഴിഞ്ഞ വർഷത്തെ മുന്തിരിവള്ളി (Click here) ടെറസിന് മുകളിൽ പന്തലിൽ പടരുന്നു.