Pages

Monday, April 29, 2024

എതിര്

 പുസ്തക ശേഖരണം എൻ്റെ ഒരു ഹോബിയാണ്. ഒരു കാലത്ത് പുസ്തക വായന ഹോബിയായിരുന്നതായിരിക്കാം ഈ പുതിയ ഹോബിക്ക് കാരണം. ഇങ്ങനെ ശേഖരിച്ച പുസ്തകങ്ങൾ എൻ്റെ വായനാ മേശയിൽ എത്താൻ പലപ്പോഴും ഏറെ താമസിക്കാറുണ്ട്. എന്നാൽ ഈ വർഷം അതിനും ഒരു അറുതി വരുത്താൻ ആഗ്രഹമുള്ളതിനാൽ ഓരോ മാസവും ഇത്ര പുസ്തകം വായിച്ചു തീർക്കണം എന്ന് സ്വയം തീരുമാനമെടുക്കുകയും ചെയ്തു.

എൻ്റെ സ്വഭാവ വിശേഷങ്ങൾ അറിയുന്നത് കൊണ്ടാണോ എന്ന് നിശ്ചയമില്ല, എൻ്റെ സ്വന്തം കോളേജിൻ്റെ എൻ. എസ്. എസ് സപ്തദിന ക്യാമ്പിൽ ഒരു മോട്ടിവേഷൻ ക്ലാസ് കൈകാര്യം ചെയ്ത എനിക്ക് മെമൻ്റോ ആയി കിട്ടിയത് ഒരു പുസ്തകമായിരുന്നു.

2023 ഡിസംബർ 4 ന് മിക്ക വാട്സാപ്പ് ഗ്രൂപ്പുകളിലും നിറഞ്ഞ് നിന്ന ഒരു സന്ദേശമുണ്ടായിരുന്നു.
"പതിനാലു വയസ്സുള്ളപ്പഴാണ് , വീടിനടുത്തുള്ള ഒരു ജൻമിയുടെ വീട്ടിൽ കഞ്ഞിക്ക് ചെന്നു. മണ്ണിൽ കുഴിച്ച് കഞ്ഞിയൊഴിച്ച് തന്നു. അവിടെ ഭയങ്കരനായ ഒരു പട്ടിയുണ്ടായിരുന്നു. എന്നോടൊപ്പം അവനോടും ചെന്ന് കുടിക്കാൻ പറഞ്ഞു വീട്ടുകാർ. കുഴിയുടെ അടുത്തേക്ക് കുരച്ചെത്തിയ പട്ടി കഞ്ഞി കുടിക്കാനുള്ള ആർത്തിയിൽ എന്നെ കടിച്ചു മാറ്റി. " 

സ്വാതന്ത്യം കിട്ടി പതിനഞ്ച് വർഷം പിന്നിട്ട ശേഷം പ്രബുദ്ധ കേരളത്തിൽ നടന്ന ഒരു സംഭവമാണിത്. ഇതിൻ്റെ തുടർച്ചയായി ഇത്തരം നിരവധി അനുഭവങ്ങൾ ആ സന്ദേശത്തിൽ പറയുന്നുണ്ട്. അവസാനം ഒരു കുറിപ്പും. ഇന്നലെ അന്തരിച്ച എം. കുഞ്ഞാമൻ്റെ 'എതിര് ' എന്ന കൃതിയിൽ നിന്ന്.

ഹൈസ്കൂൾ ക്ലാസിൽ ഏതിലോ മലയാളം ബി ആയി അംബേദ്കറുടെ ജീവചരിത്രം പഠിച്ചതാണ്  അപ്പോൾ പെട്ടെന്ന് എൻ്റെ ഓർമ്മയിൽ വന്നത്. അംബേദ്കർ ഈ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടി വിജയിച്ചെങ്കിലും ദളിത് സമൂഹത്തിലെ പലരും ഇന്നും ഇവ അനുഭവിക്കുന്നു എന്നറിയുമ്പോൾ മനസ്സ് നൊന്തു.

 ചെറോണയുടെയും അയ്യപ്പൻ്റെയും മകൻ്റെ ജീവിത സമരം എന്ന ടാഗ് ലൈനോടെയുള്ള പ്രസ്തുത പുസ്തകം വാങ്ങി വായിക്കണം എന്ന് എന്നെ ഉത്ബോധിപ്പിച്ചത് മേൽപറഞ്ഞ ആ വാട്സാപ്പ് സന്ദേശമായിരുന്നു.വീട്ടിലെത്തി, എൻ.എസ്.എസ് ക്യാമ്പിൽ നിന്ന് കിട്ടിയ പൊതി തുറന്നു നോക്കിയപ്പോൾ 'എതിര്' എന്ന കൃതിയായിരുന്നു അതിനകത്ത് . 

പുസ്തകത്തിലെ ആദ്യത്തെ അഞ്ചാറ് അദ്ധ്യായങ്ങൾ കുഞ്ഞാമൻ എന്ന് ദളിത് പ്രൊഫസർ ചെറുപ്പം മുതൽ അനുഭവിക്കുന്ന വിവേചനങ്ങളുടെയും ജാതീയതുടെയും നേർക്കാഴ്ചകളാണ്. യൂണി.സിറ്റി അദ്ധ്യാപകനായിരിക്കുമ്പോഴും ഈ ജാതിമേൽക്കോയ്മയിൽ നിസ്സഹായനായിപ്പോകുന്ന പ്രൊഫസർ ജോലി രാജിവച്ച് മറ്റൊരു സംസ്ഥാനത്ത് ജോലിക്ക് പോകേണ്ടി വരെ വരുന്നു എന്നത് ജാതിക്കോമരങ്ങളുടെ കലി തുള്ളലിൻ്റെ ശക്തി അറിയിക്കുന്നു. പുസ്തകം പകുതി പിന്നിടുമ്പോഴേക്കും തികച്ചും ദാർശനികമായ ചിന്തകളും കാഴ്ചപ്പാടുകളും പ്രതിപാദ്യ വിഷയമായി മാറുന്നത് വായനക്കാരൻ ഒരു പക്ഷെ അറിയില്ല. ഇടതുപക്ഷ സഹയാത്രികനായിരുന്ന കുഞ്ഞാമൻ ഈ പുസ്തകത്തിൻ്റെ അവസാനമെത്തുമ്പോഴേക്കും പറഞ്ഞു വയ്ക്കുന്നത് മൂല്യച്യുതി സംഭവിച്ച ഇടതുപക്ഷത്തിന് ഇനി തിരിച്ചു വരവില്ല എന്നാണ്. 

എന്നെക്കാൾ പ്രായം കൂടിയവരുടെ പേര് എഴുതുമ്പോൾ ഞാൻ ശ്രീ എന്ന പദം ഉപയോഗിക്കാറുണ്ട്. ആരെയും ബഹുമാനിക്കാത്ത, സ്വയം ബഹുമാനം ഇഷ്ടപ്പെടാത്ത കുഞ്ഞാമൻ്റെ പേരിന് മുന്നിൽ ഞാൻ ആ പദം പ്രയോഗിക്കാത്തത്, അദ്ദേഹത്തോടുള്ള അനാദരവ് ആകും എന്ന് കരുതിയാണ്.ഒറ്റ ഇരുപ്പിന് ഈ പുസ്തകം വായിച്ചു തീർക്കാൻ എനിക്ക് തോന്നിയില്ല. എങ്കിലും, ജീവിതത്തിൻ്റെ നിലയും വിലയും അറിയണമെങ്കിൽ ഇത്തരം കൃതികൾ വായിക്കണം എന്നാണ് എന്റെ അഭിപ്രായം.

പുസ്തകം : എതിര്
രചയിതാവ്: എം. കുഞ്ഞാമൻ
പ്രസാധകർ : ഡി.സി.ബുക്സ്
പേജ്: 160
വില: 220 രൂപ

Friday, April 26, 2024

നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ്

 "പിന്നേയ് .... എല്ലാം നല്ല ഓർമ്മയുണ്ടല്ലോ അല്ലേ?" ഇലക്ഷൻ ഡ്യൂട്ടിക്ക് വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഭാര്യയുടെ ചോദ്യം വന്നു.

"എല്ലാം സെറ്റാ..." അവൾക്കും എനിക്കും മന:സമാധാനം കിട്ടാനായി ഞാൻ പറഞ്ഞു.

"കഴിഞ്ഞ തവണത്തെ പോലെ ബാഗിൽ ആരുടേതെങ്കിലുമൊക്കെ കുത്തിത്തിരുകി കൊണ്ടു വന്നാലുണ്ടല്ലോ....."

"ഏയ്.... ഇത്തവണ ബാഗ് നിലത്ത് വയ്ക്കുന്ന പ്രശ്നമില്ല ..."

"ഫോം 14 എ എന്തിനാന്ന് പഠിച്ചിരുന്നോ?"

ഭാര്യയുടെ പെട്ടെന്നുള്ള ചോദ്യം എന്നെ ഒന്ന് അങ്കലാപ്പിലാക്കി. 

"അല്ലെങ്കിലും അണ്ടർവെയർ  മാറിയത് പോലുള്ള കാര്യങ്ങൾ രേഖപ്പെടുത്താൻ എവിടെയും പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് ഇവൾ ഈ ചോദ്യം ചോദിച്ചത്?" ഞാൻ ആലോചിച്ചു.

"14 A ഇസ് വൺ ഓഫ് ദ ഇമ്പോർട്ടൻ്റ് ഫോം വിച്ച് ഇസ് യൂസ്ഡ് ഫോർ റിക്കാർഡിംഗ് ദ ഡീറ്റയിൽസ് ഓഫ് കമ്പാനിയൻ വോട്ടേഴ്സ്" ക്ലാസിൽ കേട്ട നിർവ്വചനം കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞ് തീർന്നപ്പോഴേക്കും അവൾ അടുക്കളയിൽ എത്തിയിരുന്നു.

* * * * *
"ഹലോ... സ്കൂളിൽ എത്തിയോ?" ഉച്ചക്ക് ശേഷം ഭാര്യയുടെ വിളി വന്നു.

"ആ... എത്തി...." 

"പരിസരം ഒക്കെ ഒന്ന് നിരീക്ഷിച്ചോളൂ ട്ടോ... വല്ല അബദ്ധവും ചെയ്ത് സസ്പെൻഷൻ ഓർഡറുമായി ഇങ്ങോട്ട് വരണ്ട..." 

"ങാ ... ങാ.... അതൊക്കെ ഞാനേറ്റു. വേണമെങ്കിൽ വെടി വയ്ക്കാൻ ഓർഡറിടാനുള്ള അധികാരമാ തന്നത് ..."

"ആരാ വെടി വയ്ക്കാ?"

"അത് പിന്നെ ഞാനല്ല... പോലീസ് ആയിരിക്കും....."  

"അതിന് അവരുടെ അടുത്ത് തോക്കുണ്ടോ?"
"ഓ.... അത് ഞാൻ നോക്കിയില്ല "

"അതാ... പറഞ്ഞത് എല്ലാം ശ്രദ്ധിയ്ക്കണം ന്ന് ... സസ്പെൻഷൻ ഓർഡറുമായി ഇങ്ങോട്ട് വരണ്ട..." 

'യാ കുദാ... ഇതിപ്പോ വല്ല്യ പൊല്ലാപ്പായല്ലോ പടച്ചോനേ' ഫോൺ കട്ട് ചെയ്ത ഞാൻ ആത്മഗതം ചെയ്തു.

"ടീച്ചറേ... ഒന്നിവിടെ വാ.." ഞാൻ ഫസ്റ്റ് പോളിംഗ് ഓഫീസറായ ജ്യോതി ടീച്ചറെ വിളിച്ചു. ജ്യോതി ടീച്ചറും അകമ്പടിയായി സെക്കന്റ് പോളിംഗ് ഓഫീസർ ജിഷി ടീച്ചറും എൻ്റെ മുന്നിലെത്തി.

"ഞാൻ ഒരാളെയല്ലേ വിളിച്ചൊള്ളൂ... രണ്ടാളുടെയും പേര് ജ്യോതി എന്നാണോ?"

"അല്ല... അടുത്ത തെരഞ്ഞെടുപ്പിൽ ഞാനും ഫസ്റ്റ് പോളിംഗ് ഓഫീസറാകും... അപ്പോഴേക്കും കാര്യങ്ങൾ എന്താണെന്ന് പഠിക്കാൻ വേണ്ടിയാ.." അകമ്പടി വന്നയാൾ പറഞ്ഞു.

"ആ... വളരെ നല്ലത് ... പിന്നെ, ടീച്ചർ ഒന്ന് ബൂത്ത് മൊത്തം നിരീക്ഷണം നടത്തിയിട്ട് വല്ല ചിഹ്നങ്ങളും എവിടെയെങ്കിലും ഒക്കെ ഉണ്ടോന്ന് നോക്കണേ... ഞാനപ്പഴേക്കും ഈ പേപ്പർ വർക്കുകളും ആപ്പിലെ കാര്യങ്ങളും റെഡിയാക്കട്ടെ..." 

"ഓ ശരി...." 

ഫസ്റ്റ് പോളിംഗ് ഓഫീസറും സെക്കൻ്റ് പോളിംഗ് ഓഫീസറും കൂടി പുറത്തേക്കിറങ്ങി. മൂലയിൽ ചാരിവച്ച ചൂലാണ് ആദ്യം അവരുടെ ശ്രദ്ധയിൽ പെട്ടത്. 

"ടീച്ചറെ, ഈ ചൂല് ?" സെക്കൻ്റ് ഫസ്റ്റിനോട് ചോദിച്ചു.

"ചൂല് ഒരു ചിഹ്നമാണ്, പക്ഷെ ഇവിടെ ചിഹ്നമല്ല "

"അപ്പോ മാറ്റണോ ?"

"നമുക്ക് പ്രിസൈഡിംഗ് ഓഫീസറോട് ചോദിക്കാം..." ജ്യോതി ടീച്ചർ പറഞ്ഞു.

"സാറേ ... മൂലയിലെ ചൂല് മാറ്റണോ ?" 

അവർ വിളിച്ചു ചോദിച്ചത് ഞാൻ കേട്ട ഭാവം പോലും നടിച്ചില്ല. അവർ അടുത്ത സ്ഥലത്തേക്ക് നീങ്ങി.

"ഹായ് ... ഒരു കുളം ... അതാ കുളത്തിൽ ഒരു താമര .... "

"ടീച്ചറേ... പറിക്ക് ... താമര ചിഹ്നമാ.."

"പറിച്ചിട്ട് എന്ത് ചെയ്യും.."

"ബാഗിൽ കൊണ്ടു വയ്ക്കാം... നാളെ വീട്ടിൽ കൊണ്ടു പോകാം.."

"ങാ... നന്നായി... ബൂത്തിന് പുറത്തുള്ള ചിഹ്നം പറിച്ച് ബൂത്തിനകത്ത് കൊണ്ടുപോയി വച്ചത് വല്ലവരും കണ്ടാൽ....... "

"ങാ.... അത് ശരിയാ.."

"കുളത്തിനടുത്ത് ഒരു ആനയെ ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ... ദേ... മുകളിലേക്ക് കയറാൻ ഒരു ഏണി പെർമനൻ്റ് ലി ഫിറ്റഡ്... തൊട്ടടുത്തുള്ള ആ മരത്തിൽ രണ്ടിലകളുടെ സമ്മേളനവും..... എല്ലാം ചിഹ്നങ്ങളാ..."

"അതെ... നമുക്ക് പ്രിസൈഡിംഗ് ഓഫീസറെ വിളിക്കാം.."

"സാർ... ഓടി വാ... " ടീച്ചർമാരുടെ ഉച്ചത്തിലുള്ള വിളികേട്ട് വല്ല അത്യാഹിതവും സംഭവിച്ചോ എന്ന് ഞാൻ ഭയന്നു.

"എന്താ.. എന്താ പ്രശ്നം?"

"ഇവിടെ മുഴുവൻ ചിഹ്നങ്ങളാ..."

"ങേ! എല്ലാം വലിച്ച് കീറിക്കോ.." ഞാൻ വിളിച്ച് പറഞ്ഞു.

"ഇത് കീറണെങ്കി സാർ ഒരു ജെ.സി.ബി വിളിച്ചോ.... അല്ലാതെ നടക്കില്ല .."

"ങേ!! അതെന്താ ?"

"സാർ വന്ന് നോക്ക്... അപ്പോളറിയാം .."

'ഈ ടീച്ചർമാരെക്കൊണ്ട് തോറ്റു' ; പിറുപിറുത്ത് കൊണ്ട്, ചെയ്തു കൊണ്ടിരുന്ന പണി നിർത്തി വച്ച് ഞാൻ പുറത്തേക്കിറങ്ങി. ടീച്ചർമാർ പറഞ്ഞത് ശരി തന്നെ. 

"ശ്രീജിത്തേ.." ഞാൻ മൂന്നാം പോളിംഗ് ഓഫീസറെ വിളിച്ചു.

"യെസ്... സർ... ടീച്ചർമാർ പറഞ്ഞത് ഞാൻ കേട്ടു. നമുക്ക് സെക്ടർ ഓഫീസറെ വിളിച്ച് പറയാം..'' ശ്രീജിത്ത് പറഞ്ഞു.

"എന്ത്? "

"ജെ. സി. ബി കൊണ്ടുവരാൻ ..."

"ഏയ്.. അതിൻ്റെ ഒന്നും ആവശ്യമില്ല... ഇതൊക്കെ വളരെ ടാക്ടിക് ആയി കൈകാര്യം ചെയ്യണം.."

"ടാക്ടിക് എനിക്കറിയില്ല...ടിക് ടോക് ആണെങ്കി ഞാൻ ഇപ്പോ ശരിയാക്കി തരാം.."

"ശ്ശൊ... ഈ ന്യൂ ജെൻ ൻ്റെ ഒരു കാര്യം... വാ.... നമുക്ക് ആ ക്ലാസിലെ മറ ഇങ്ങ് പിടിച്ചിടാം.."

ഞാനും ശ്രീജിത്തും കൂടി ക്ലാസുകളെ വേർതിരിക്കുന്ന രണ്ട് മറകൾ പുറത്തേക്ക് പിടിച്ചിട്ടു. ശേഷം അതിൽ ഒരു പോസ്റ്ററും ഒട്ടിച്ചു 'നിങ്ങൾ ക്യാമറാ നിരീക്ഷണത്തിലാണ് !''

ആ വഴി പിന്നെ ആരും പോയതായി ഞാൻ കണ്ടില്ല.

Wednesday, April 24, 2024

വയനാട്ടിലെ ത്രികോണ മത്സരം

2019 ഏപ്രിൽ 23 നായിരുന്നു പതിനേഴാം ലോക സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിലെ വോട്ടർമാരുടെ സമ്മതിദാനം രേഖപ്പെടുത്താനുള്ള ദിനം. നെഹ്രു കുടുംബത്തിൻ്റെ സ്ഥിരം സീറ്റായ ഉത്തർ പ്രദേശിലെ അമേഠിക്ക് പുറമെ മറ്റൊരു സീറ്റായി രാഹുൽ ഗാന്ധി വയനാട് തെരഞ്ഞെടുത്തതോടെ ദേശീയ ശ്രദ്ധയും നേതാക്കളും ഞങ്ങളുടെ നാട്ടിലും എത്തിയ ഒരു തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. എൻ്റെ മൂത്ത മകൾ ലുലു കന്നിവോട്ട് രേഖപ്പെടുത്തിയ പ്രസ്തുത തെരഞ്ഞെടുപ്പിൽ പോളിംഗ് ഡ്യൂട്ടി ഇല്ലാത്തതിനാൽ ഞാനും ഏറെക്കാലത്തിന് ശേഷം ബൂത്തിൽ പോയി വോട്ട് രേഖപ്പെടുത്തി.

പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനം വന്നപ്പോൾ സ്വാഭാവികമായും രാഹുൽ ഗാന്ധിയുടെ പുതിയ മണ്ഡലം ഏത് എന്നതായിരുന്നു ഞാൻ നോക്കിയത്. അന്തിമ ലിസ്റ്റ് വന്നപ്പോൾ വയനാട്ടിൽ രാഹുൽ ഗാന്ധി തന്നെ എന്ന് കോൺഗ്രസ് തീരുമാനിച്ചു. എന്നാൽ അതിനും മുമ്പ് തന്നെ ഇടതുപക്ഷം അവരുടെ സ്ഥാനാർത്ഥിയായി സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജയുടെ പത്നി സ. ആനി രാജയെ തീരുമാനിച്ചിരുന്നതിനാൽ രണ്ട് ദേശീയ നേതാക്കളുടെ പരസ്പര പോരാട്ടം കൊണ്ട് വയനാട് മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധയാകർഷിച്ചു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി യുടെ സ്ഥാനാർത്ഥിയായി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കൂടി രംഗപ്രവേശം ചെയ്തതോടെ മത്സരചിത്രം പൂർത്തിയായി.

എൻ്റെ രണ്ടാമത്തെ മകൾ ലുഅക്ക് കന്നി വോട്ടിനുള്ള അവസരം വന്നത് ഈ ഇലക്ഷനിലായിരുന്നു. പക്ഷെ, ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണി:സിറ്റിയുടെ പി.ജി. പ്രവേശന  പരീക്ഷ എഴുതാൻ ഇന്ന് ഡൽഹിയിലേക്ക് തിരിച്ചതിനാൽ അവൾക്ക് കന്നി വോട്ട് രേഖപ്പെടുത്താൻ ഇനിയും കാത്തിരിക്കണം. എൻ്റെ ഇലക്ഷൻ ഡ്യൂട്ടി നേരത്തെ കഴിഞ്ഞതിനാൽ ഇത്തവണയും ബൂത്തിൽ പോയി വോട്ട് ചെയ്യാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Monday, April 22, 2024

ആ സ്ത്രീ ഞാൻ തന്നെയാ ...

ഇത്തവണത്തെ ഇലക്ഷൻ ഡ്യൂട്ടി പ്രതീക്ഷിച്ചതിലും അപ്പുറമുള്ള അനുഭവങ്ങളാൽ സമ്പന്നമായിരുന്നു.നാട്ടിൻപുറത്തിന്റെ നന്മ ആവോളം ആസ്വദിക്കാനും ചില ജീവിതങ്ങളും ജീവിത സാഹചര്യങ്ങളും നേരിട്ടറിയാനും കോഴിക്കോട് ജില്ലയിൽ ബാലുശ്ശേരിക്ക് അടുത്ത് നൻമണ്ട വില്ലേജിലെ വിവിധ വീടുകളിൽ കയറിയിറങ്ങിയുള്ള വോട്ട് ചെയ്യിപ്പിക്കലിലൂടെ സാധ്യമായി.

അതിനും പുറമെ ഡ്രൈവർ ഷാജിയേട്ടൻ്റെ തള്ളുകളും സിവിൽ പോലീസ് ഓഫീസർ ശ്രീജിത്തിൻ്റെ കൗണ്ടറുകളും മൈക്രോ ഒബ്സർവർ ഡോ.സുനിതയുടെ നിരീക്ഷണങ്ങളും പോളിംഗ് ഓഫീസർ ഷബീന ടീച്ചറുടെ ഉപദേശങ്ങളും വീഡിയോ ഗ്രാഫർ അലി മുസാഫിറിൻ്റെ ക്യാമറക്കണ്ണുകളും കൂടി അഞ്ച് ദിവസം മാത്രമുള്ള കൂട്ടുകെട്ടിനെ ഒരായുസ്സിൻ്റെ നീളമുള്ളതാക്കി മാറ്റി.

അങ്ങനെ ഞങ്ങളുടെ ഫുൾ ടീം ബി.എൽ. ഒ കാണിച്ച് തന്ന ഒരു വീട്ടിലെത്തി. സ്പെഷ്യൽ പോളിംഗ് ഓഫീസറായ ഞാൻ വോട്ടറെ തിരിച്ചറിഞ്ഞ ശേഷം രജിസ്റ്ററിൽ വിവരങ്ങൾ പകർത്തി. വോട്ടർക്ക് നേരിട്ട് വോട്ട് ചെയ്യാൻ സാധിക്കാത്തതിനാൽ സഹായിയായി മകളാണ് വോട്ട് ചെയ്യുന്നത് എന്ന് അവർ അറിയിച്ചു. സഹായിയുടെ വിവരങ്ങളും രേഖപ്പെടുത്തി. ശേഷം വോട്ട് ചെയ്യേണ്ട രീതി ഞാൻ അവർക്ക് വിശദീകരിച്ച് കൊടുത്ത ശേഷം ബാലറ്റും കൈമാറി. വീഡിയോ എടുക്കാനുണ്ടെന്നും ഞാനവിടെ നിന്നും മാറിയിട്ടേ വോട്ട് ചെയ്യാവൂ എന്നും ഞാൻ പറഞ്ഞു.

"ങാ... എങ്കിൽ രണ്ട് മിനുട്ട് ..... " വോട്ടർ പറഞ്ഞു. 

ബൂത്തിനകത്ത് ബാലറ്റ് വച്ച് അവർ അകത്തേക്ക് പോയി. രണ്ട് രൂപയുടെ പേന കൊണ്ട് വോട്ട് ചെയ്യാൻ ഇഷ്ടമില്ലാത്തതിനാൽ  നല്ല പേന എടുക്കാൻ പോയതാണെന്നായിരുന്നു ഞാൻ ധരിച്ചത്.
അഞ്ച് മിനുട്ട് കഴിഞ്ഞിട്ടും ആളെ കാണാത്തതിനാൽ ഞങ്ങൾ അസ്വസ്ഥരായി.

"നിങ്ങൾ എങ്ങോട്ടാ പോയേ ?" ഷബീന ടീച്ചർ അകത്തേക്ക് വിളിച്ച് ചോദിച്ചു.

"ദേ... ഇപ്പോ വരാം...." അകത്ത് നിന്നും മറുപടി വന്നു.

അഞ്ച് മിനുട്ട് കൂടി കഴിഞ്ഞപ്പോൾ പൗഡറിട്ട് മിനുക്കിയ മുഖവും നന്നായി കോതി ഒതുക്കി വച്ച മുടിയുമായി ചുരിദാറിട്ട ഒരു സ്ത്രീ അകത്ത് നിന്നും ഇറങ്ങി വന്നു.

"വോട്ട് ചെയ്യാം എന്ന് പറഞ്ഞ ഒരു സ്ത്രീ അകത്തേക്ക് കയറിയിരുന്നു. അവരോട്  ഒന്നിങ്ങോട്ട് ഇറങ്ങി വരാൻ പറയാമോ?" അകത്ത് നിന്നും ഇറങ്ങി വന്ന സ്ത്രീയോട് ഞാൻ പറഞ്ഞു.

"ഞാൻ തന്നെയാ ആ സ്ത്രീ"

" ങേ !! ഇതെന്തിനാ ഇങ്ങനെയൊക്കെ ഒരുങ്ങി വന്നത്?"

"വീഡിയോ ഒക്കെ എടുക്കുന്നതല്ലേ... അപ്പോ ഒരു ലുക്ക് ഒക്കെ വേണ്ടേ?"
വോട്ടറുടെ മറുപടി കേട്ട് എന്താ പറയേണ്ടത് എന്നറിയാതെ ഞങ്ങൾ സ്തംഭിച്ചു നിന്നു.

Tuesday, April 16, 2024

കൊതിപ്പിച്ച് കടന്നു കളഞ്ഞ...

കൊതിപ്പിച്ച് കടന്നു കളയുക എന്ന് പലപ്പോഴും കേട്ടിട്ടുണ്ട്. പക്ഷെ, ഇത്തവണ അനുഭവിച്ചറിഞ്ഞു. അതും ഒന്നല്ല, രണ്ട് പ്രാവശ്യം.

2024 ലോകസഭാ ഇലക്ഷൻ ഏപ്രിലിൽ നടക്കും എന്ന് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ പ്രഖ്യാപിച്ച അന്നേ ഞാൻ പ്രിസൈഡിംഗ് ഓഫീസറുടെ കുപ്പായം തുന്നി വച്ചിരുന്നു. കാരണം 1996-ൽ സർക്കാർ സർവ്വീസിൽ പ്രവേശിച്ച ശേഷം നാളിതു വരെ നടന്ന ത്രിതല പഞ്ചായത്ത്  തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബൂത്തിൽ പോയി വോട്ട് ചെയ്യാൻ സാധിച്ചത് ഒരൊറ്റ തവണ മാത്രമാണ് .

മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും വളരെ ചുരുങ്ങിയ കാലം മാത്രം ജോലി ചെയ്ത പാലക്കാട്ടും എല്ലാം ഞാൻ ഇലക്ഷൻ കമ്മീഷൻ്റെ അനുസരണയുള്ള ആട്ടിൻ കുട്ടിയായി. പോളിംഗ് ഓഫീസർ, പ്രിസൈഡിംഗ് ഓഫീസർ,റിസർവ് പ്രിസൈഡിംഗ് ഓഫീസർ, കൗണ്ടിംഗ് ഓഫീസർ, കൗണ്ടിംഗ് സൂപ്പർവൈസർ, റിസർവ് കൗണ്ടിംഗ് ഓഫീസർ തുടങ്ങി നിരവധി വേഷങ്ങൾ കെട്ടിയാടി. ബാലറ്റ് ബോക്സിലും വോട്ടിംഗ് മെഷീനിലും വോട്ടെടുപ്പ് നടത്തി. ബാലറ്റ് പേപ്പറും വോട്ടിംഗ് യന്ത്രത്തിലെ വോട്ടും എണ്ണി.

ഇപ്പറഞ്ഞ സേവനങ്ങൾക്കിടയിൽ അനുഭവിക്കാവുന്നതിൽ വച്ച് ഏറ്റവും "സുഖമുള്ള" അനുഭവങ്ങളും ഉണ്ടായി. പ്രിസൈഡിംഗ് ഓഫീസറായ ആദ്യത്തെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്നെ ചലഞ്ച്ഡ് വോട്ടും ഓപ്പൺ വോട്ടുകളും ഉണ്ടായി. തുടർന്ന് വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ടെൻഡേർഡ് വോട്ടും ചെയ്യിപ്പിക്കേണ്ടി വന്നു. ബൂത്തിനടുത്തുള്ള സന്മനസ്സുള്ളവർ തന്ന ഭക്ഷണം കഴിച്ചതിന് ഒരു ചീഫ് ഇലക്ഷൻ ഏജൻ്റിൻ്റെ ശകാരവർഷവും ഒരിക്കൽ കേൾക്കേണ്ടി വന്നു. അതേ നാണയത്തിൽ തിരിച്ച് അങ്ങോട്ടും കൊടുക്കേണ്ടിയും വന്നു. ബാലറ്റ് പേപ്പർ അക്കൗണ്ട് ടാലി ആകാത്ത കേസും വോട്ടിംഗ് യന്ത്രത്തിലെ വോട്ട് കുറഞ്ഞു പോയ കേസും യുക്തിസഹമായി പരിഹരിക്കേണ്ടി വന്നു. അപൂർവ്വമായി സംഭവിക്കുന്ന വോട്ടിംഗ് യന്ത്രത്തിൻ്റെ തകരാറും അഭിമുഖീകരിക്കേണ്ടി വന്നു. ഇത്രയൊക്കെ അനുഭവസമ്പത്തുള്ള എന്നെ ഡ്യൂട്ടിക്ക് നിയമിച്ചില്ലെങ്കിൽ പിന്നെ ഇതെന്ത് ഇലക്ഷൻ? 

ഡ്യൂട്ടി ലിസ്റ്റ് വന്നപ്പോൾ പതിവ് പോലെ എൻ്റെ പേര് ആദ്യത്തെ പത്തിൽ തന്നെ വന്നു. ആദ്യത്തെ പരിശീലന ക്ലാസ് അൽപം ഉറക്കച്ചടവോടെ ആണെങ്കിലും പൂർത്തിയാക്കി. രണ്ടാം പരിശീലന ക്ലാസിനുള്ള ഓർഡർ വന്നതോടെ എന്തോ തിരിമറി നടന്നു. പരിചയ സമ്പന്നന്നായ ഞാൻ ഔട്ട് ; എട്ടും പൊട്ടും തിരിയാത്തവർ അകത്തും. അങ്ങനെ ഇലക്ഷൻ കമ്മീഷൻ എന്നെ ആദ്യമായി കൊതിപ്പിച്ച് കടന്നു കളഞ്ഞു. എന്നെ ഒഴിവാക്കിയതിൽ പ്രതിഷേധിക്കാനോ ഇങ്ക്വിലാബ് വിളിക്കാനോ ഒന്നും ഞാൻ പോയില്ല. അവർ അനുഭവിക്കട്ടെ, അല്ല പിന്നെ.

ഡ്യൂട്ടി പോയപ്പോൾ അണ്ടി പോയ അണ്ണാനെപ്പോലെ വിഷമിച്ചിരിക്കാനൊന്നും ഞാൻ പോയില്ല. ആ അനുസരണ ഇലക്ഷൻ കമ്മീഷന് ഏറെ ഇഷ്ടപ്പെട്ടു. അന്ധരും അവശരുമായ വോട്ടർമാരെ വീട്ടിൽ പോയി വോട്ട് ചെയ്യിപ്പിക്കുന്ന ടീമിലേക്ക് മൈക്രോ ഒബ്സർവറായി എനിക്ക് നിയമനം കിട്ടി.

നാളിതുവരെയുള്ള ഇലക്ഷൻ ഡ്യൂട്ടിയിൽ ചെയ്യാത്ത പണി ആയതിനാൽ ആവേശ പൂർവ്വം തന്നെ ഞാൻ പരിശീലന ക്ലാസിൽ പങ്കെടുത്തു. ക്ലാസ് കഴിഞ്ഞപ്പോൾ അതാ ഒരറിയിപ്പ് - ആരും പുറത്ത് പോകരുത്, എല്ലാവർക്കും പുതിയ പോസ്റ്റിംഗ് ഓർഡർ തരുന്നുണ്ട്. അഞ്ചാറ് മടക്കാക്കി കീശയിൽ നിക്ഷേപിച്ചിരുന്ന എൻ്റെ നിലവിലുള്ള പോസ്റ്റിംഗ് ഓർഡർ തിരിച്ചു വാങ്ങി പുതിയത് തന്നപ്പോൾ ഡ്യൂട്ടിയും മാറി - മൈക്രോ ഒബ്സർവറിൽ നിന്നും സ്പെഷ്യൽ പോളിംഗ് ഓഫീസർ! വീണ്ടും ഇലക്ഷൻ കമ്മീഷൻ എന്നെ കൊതിപ്പിച്ചു കടന്നു കളഞ്ഞു. ഇനി നാളെ ഡ്യൂട്ടിക്ക് ചെല്ലുമ്പോൾ വരണാധികാരിയായി എങ്ങാനും മാറുമോ ആവോ?

Monday, April 15, 2024

ലിദുട്ടൻ @ എട്ട്

"ഉപ്പച്ചീ... ഏപ്രിൽ 15 ൻ്റെ പ്രത്യേകത എന്താണ് ?" കുഞ്ഞുമോൻ ഓടി വന്നു ചോദിച്ചപ്പോൾ ഞാനൊന്ന് പകച്ചുപോയി. ഇത്താത്തമാരുടെ അടുത്ത് നിന്നാണ് അവൻ ഓടി വരുന്നത് എന്നതിനാൽ എനിക്ക് കാര്യം പിടികിട്ടി.

"നിൻ്റെ ബർത്ത്ഡേ ആണ് ഏപ്രിൽ 15 " ഞാൻ പറഞ്ഞു.

" ങേ !! ശരിക്കും.." ബർത്ത്ഡേ യെപ്പറ്റി ധാരണ ഉണ്ടാവാനുള്ള പ്രായം ആകാത്തതിനാൽ ഒരതിശയത്തോടെ അവൻ ചോദിച്ചു.

"അതേന്ന്.."

"അപ്പോൾ മരം കുഴിച്ചിടണ്ടേ?" 

ആ ചോദ്യം കേട്ട്  എനിക്ക് അഭിമാനം തോന്നി. കേക്ക് മുറിയും മിഠായി വിതരണവും നടത്തി ബർത്ത്ഡേ ആഘോഷിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഒരു വൃക്ഷത്തൈ വയ്ക്കാൻ മൂത്ത മൂന്ന് മക്കൾക്കും ഞാൻ പരിശീലനം നൽകിയിരുന്നു. മോൻ്റെ കഴിഞ്ഞ ബർത്ത്ഡേക്കും ഒരു തൈ അവൻ നട്ടത് മുറ്റത്ത് വളർന്ന് വരുന്നുണ്ട്.ആ പ്രവൃത്തി അവൻ്റെ മനസ്സിൽ വേരൂന്നിയതായി എനിക്ക് മനസ്സിലായി.

"തൈ നമ്മൾ ദിവസങ്ങൾക്ക് മുമ്പ് വച്ചിരുന്നല്ലോ?" ഞാൻ പറഞ്ഞു.

"ഏത് തൈ?"

"മിറാക്കിൾ ഫ്രൂട്ട്.."

"അത് ഞാനും ഇത്തയും കൂടി വച്ചതല്ലേ.. എനിക്ക് ഒറ്റക്ക് ഒന്ന് വയ്ക്കണം.."

"എങ്കിൽ നമുക്ക് മഴ ഒന്ന് പെയ്തിട്ട് വയ്ക്കാം ട്ടോ.." 

" ഇന്നത്തെ ബർത്ത്ഡേക്ക് അന്ന് വച്ചാലും മതിയോ?" 

നിഷ്കളങ്കമായ ആ ചോദ്യത്തിലുള്ള ആവേശം എന്നെ വീണ്ടും രോമാഞ്ചമണിയിച്ചു.

"മതി.. ഒരു തൈ എങ്കിലും നടണം എന്ന് മാത്രം.."

ബർത്ത് ഡേ സമ്മാനമായി മിഠായിയോ കേക്കോ മറ്റ് സമ്മാനങ്ങളോ ഒന്നും ആവശ്യപ്പെടാത്ത മക്കളെയോർത്ത് ഞാൻ അഭിമാനിക്കുന്നു. ലിദുമോന് ഇന്ന് എട്ട് വയസ്സ് പൂർത്തിയാവുന്നു.



Saturday, April 13, 2024

കൊന്ന പാപം മൊട്ടയടിച്ചാൽ തീരും ?

സുബുലുസ്സലാം ഹൈസ്‌കൂളിൽ പഠിക്കാൻ ചേർന്നത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവ് തന്നെയായിരുന്നു എന്നാണ് എന്റെ വിശ്വാസം.എന്റെ ഒടുക്കത്തെ ഗ്ലാമർ കാരണം ആണും പെണ്ണുമായി നിരവധി സുഹൃത്തുക്കളെ എനിക്ക് കിട്ടിയത് ഈ സ്‌കൂളിൽ നിന്നാണ്. ഇന്നും ഗ്ലാമറും സുഹൃത് ബന്ധങ്ങളും തുടരാനുള്ള കാരണവും അന്ന് ഏതോ ടീച്ചർ എന്നെ പഠിപ്പിച്ച 'ചെറുപ്പ കാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം' എന്ന കുഞ്ചൻ നമ്പ്യാരുടെ വരികളാണ്.

തികച്ചും സാധാരണക്കാരായ ജനങ്ങളുടെ മക്കൾ പഠിക്കുന്ന ഒരു സ്‌കൂളായിരുന്നു ഞങ്ങളുടേത്.ഏതാനും ചില സഹപാഠികൾ അദ്ധ്യാപകരുടെ മക്കളായിരുന്നു.മിക്ക കുട്ടികൾക്കും ഉച്ചഭക്ഷണം എന്നത് ഒരു സ്വപ്നമായിരുന്നു എന്ന് അനുഭവത്തിൽ നിന്ന് എനിക്ക് നേരിട്ടറിയാം.

തല മൊട്ടയടിച്ചായിരുന്നു ഭൂരിപക്ഷം കുട്ടികളും വന്നിരുന്നത്. എനിക്കാകട്ടെ,നല്ലവണ്ണം മുടിയുണ്ടായിരുന്നു. കുട്ടികളെപ്പോലെ സ്‌കൂളിന്റെ പരിസരവാസികളും തനി ഗ്രാമീണരായിരുന്നു.മിക്ക വീടുകളിലും പശുവിനെയും കോഴികളെയും വളർത്തിയിരുന്നു.അതിലെ ഒരു കോഴിയാണ് എന്റെ പ്രശസ്തി ഉന്നതങ്ങളിൽ എത്തിച്ചത്.

വഴിയിൽ വളർന്ന് നിൽക്കുന്ന ചെടിയുടെ തല ഒറ്റ അടിക്ക് അറുത്തിടുക,ഓടുന്ന പട്ടിയുടെ പള്ളക്കെറിയുക,കോഴിയുടെ കാലെറിഞ്ഞ് ഒടിക്കുക,പുഴക്കടവിലെ  നടവഴിയിൽ വെള്ളമൊഴിച്ച് പെൺകുട്ടികളെ വഴുതി വീഴ്ത്തുക തുടങ്ങീ അല്ലറ ചില്ലറ ഹോബികൾ ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ഞാൻ അന്നും ഇന്നും വളരെ ഡീസന്റായിരുന്നു.

അങ്ങനെ കാലം മുന്നോട്ടു പോയി. മഴക്കാലം കഴിഞ്ഞ് തണുപ്പ് കാലത്തിൻ്റെ ആരംഭം കുറിച്ച് തുടങ്ങി. പതിവ് പോലെ ഇൻ്റർവെൽ സമയത്തെ ചായ കുടിക്കായി കുഞ്ഞുണ്ണിയുടെ കടയിൽ എത്തിയതായിരുന്നു ഞാൻ. ഇത്തരം സന്ദർഭങ്ങളിൽ ഞാൻ കൂടെ കൂട്ടാറുള്ള എൻ്റെ അടുത്ത സുഹൃത്ത് ലത്തീഫും കൂടെയുണ്ടായിരുന്നു. 

അപ്പോഴാണ് സൈനാത്തയുടെ കോഴികളിലൊന്ന് തൊട്ടുമുന്നിലെ പറമ്പിലെ കരിയിലകൾ ചിക്കിപ്പരതുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടത്. മൂടൊന്ന് കുലുക്കി രണ്ട് കാലുകൊണ്ടും കരിയിലകൾ മാന്തി നീക്കി തല ഉയർത്തി ചുറ്റുവട്ടം ഒന്ന് നോക്കി വീണ്ടും തൻ്റെ ജോലിയിൽ വ്യാപൃതയാവുന്ന ആ പിടക്കോഴിയെ കണ്ടതോടെ എന്റെ ഹോബികളിൽ ഒന്ന് സട കുടഞ്ഞെഴുന്നേറ്റു.

"ലത്തീഫേ... നീ ആ കോഴിയെ കണ്ടോ?" ഞാൻ ചോദിച്ചു.

"ഹും.. ഞാനതിൻ്റെ ആ മൂട് കുലുക്കൽ നോക്കി ഇരിക്കുകയായിരുന്നു..." ഒരു കള്ളച്ചിരിയോടെ ലത്തീഫ് പറഞ്ഞു.

"എടാ... കള്ള ഹിമാറേ... കോഴികളെയെങ്കിലും നിനക്ക്  വെറുതെ വിട്ടൂടെ.."

"അപ്പോ പിന്നെ നീ എവിടേക്കായിരുന്നു നോക്കിയിരുന്നത് ?" ആ ചോദ്യത്തിന് മുന്നിൽ ഒന്ന് ചൂളിപ്പോയെങ്കിലും പെട്ടെന്ന് തന്നെ ഞാൻ അഡ്ജസ്റ്റ് ചെയ്തു.

"ആ കോഴിയുടെ രണ്ടാമത്തെ കാല് പിന്നോട്ട് വരുന്ന സമയത്ത് അതിൽ കല്ലെറിഞ്ഞ് കൊള്ളിക്കണം.." ഞാൻ പറഞ്ഞു.

"രണ്ടാമത്തെ കാലോ? അതെങ്ങന്യാ അറിയാ?" ലത്തീഫ് ചോദിച്ചു.

"ഇടതു കാൽ നോക്കിയാൽ മതി...""

ഞാൻ പറഞ്ഞ് കഴിഞ്ഞതും ലത്തീഫ് ഇരിപ്പിടത്തിൽ നിന്നും എണീറ്റ് എനിക്കഭിമുഖമായി നിന്നു. പിന്നെ നേരെ തിരിഞ്ഞ് സ്വന്തം ഇടതു കാലിലേക്ക് ഒന്ന് നോക്കി. ശേഷം കോഴിയെയും ഒന്ന് നോക്കി എന്തൊക്കെയോ മന്ത്രിച്ചു.

"നീ ഇതെന്താ ചെയ്യുന്നത്?" ലത്തീഫിൻ്റെ ചലനങ്ങൾ കണ്ട് ഒന്നും മനസ്സിലാവാത്തതിനാൽ ഞാൻ ചോദിച്ചു.

"അതേയ്... കോഴി ആദ്യം ഇങ്ങോട്ട് തിരിഞ്ഞായിരുന്നു ചിക്കിപ്പരതിയത്.."

"ങാ...അതോണ്ട് നീ എന്റെ നേരെ തിരിഞ്ഞ് നിന്നു.."

"യെസ് കറക്ട് .... പിന്നെ കോഴി നേരെ അപ്പുറത്തേക്ക് തിരിഞ്ഞു. അപ്പോൾ എത്ര ഡിഗ്രിയിൽ തിരിഞ്ഞു...?"

"അത് നമ്മുടെ കണക്കദ്ധ്യാപിക ഷീല ടീച്ചറോട്  ചോദിക്കാം... അത് കഴിഞ്ഞ് എന്തിനാ നീ നിൻ്റെ കാലിലേക്ക് നോക്കിയത്?"

"അത്... എൻ്റെ ഇടത് കാല് നോക്കി കോഴിയുടെ ഇടത് കാല് ഏതാന്ന് ഞാൻ ഉറപ്പ് വരുത്തിയതാ.." 

ഇത്രയും പറഞ്ഞ് ലത്തീഫ് ഒരു ഉരുളൻ കല്ലുമെടുത്ത് തിരിച്ച് വന്നു.

"എൻ്റുമ്മേ... അത് കൊണ്ട് ഏറ് കൊണ്ടാൽ ആ കോഴി ചാവും പഹയാ..." 

എൻ്റെ ഉപദേശം കണക്കിലെടുത്ത് ലത്തീഫ് വലിയ കല്ല് ഒഴിവാക്കി ചെറിയ കല്ലുകളുമായി തിരിച്ചെത്തി. ശേഷം എറിയാനുള്ള എൻ്റെ ഓർഡറിനായി കാത്ത് നിന്നു.

"വൺ ടു ത്രീ.." 

ഞാൻ എണ്ണിക്കഴിഞ്ഞതും ലത്തീഫ് ഒറ്റ ഏറ്. കോഴി നിൽക്കുന്നതിൻ്റെ രണ്ട് വാര അപ്പുറമുള്ള മാവിൻ തൈയുടെ ഇളം തലപ്പ് ഏറുകൊണ്ട് ഒടിയുന്നത് ഞാൻ കണ്ടതാണ്. പക്ഷെ ഒന്ന് മുന്നോട്ട് ചാടി കോഴിയും അവിടെ തന്നെ പിടഞ്ഞു വീണ് ചത്തു !

താനെറിഞ്ഞ കല്ല് കോഴിയ്ക്ക് കൊണ്ടിട്ടില്ല എന്ന് ലത്തീഫിനും ഉറപ്പായിരുന്നു.പക്ഷേ,സംഭവിച്ചത് എന്തെന്നറിയാതെ ഞാനും ലത്തീഫും പരസ്പരം നോക്കി. ഞങ്ങൾ രണ്ട് പേരും കടയിൽ നിന്നും വേഗം ഇറങ്ങി ക്ലാസിലേക്കോടി. അപ്പോഴാണ് കടയുടെ പിന്നിൽ നിന്നും വേറൊരാളും കൂടി ഓടി മറയുന്നത് ഞാൻ കണ്ടത് !!

അൽപ സമയത്തിനകം തന്നെ കോഴിയുടെ ഉടമസ്ഥ സൈനാത്ത സ്കൂൾ ഗേറ്റും കടന്ന് ധൃതിയിൽ വരുന്നത് ഞാൻ കണ്ടു. സൈനാത്ത നേരെ പോയത് ഹെഡ്മാസ്റ്റർ ബഷീർ മാസ്റ്ററുടെ അടുത്തേക്കാണ്. കോഴിയെ എറിഞ്ഞത് ഞാനാണെന്നായിരുന്നു സൈനാത്ത മനസ്സിലാക്കി വച്ചത് എന്നാണ് എന്റെ ധാരണ.

"നാളെ അസംബ്ലി വിളിക്കാം.... കുട്ടികൾ നിരന്ന് നിൽക്കുമ്പോൾ നിങ്ങൾക്ക് ആളെ തിരിച്ചറിയാൻ പറ്റും" ബഷീർ മാഷ് വരാന്തയിലേക്കിറങ്ങി സൈനാത്തയോട് പറയുന്നത് ഞാൻ കേട്ടു.

'അങ്ങനെ എങ്കിൽ സൈനാത്ത എന്നെ തിരിച്ചറിഞ്ഞത് തന്നെ...' ഞാൻ മനസ്സിൽ കരുതി. ചെയ്യാത്ത കുറ്റത്തിന് സ്കൂളിലെ മുഴുവൻ കുട്ടികളുടെയും മുന്നിൽ വച്ച് പിടിക്കപ്പെടുന്നതിൻ്റെ ജാള്യത ഞാൻ മനസ്സിൽ കണ്ടു. പിറ്റേന്ന് സ്കൂളിലേക്ക് വരാതിരുന്നാൽ കുറ്റം എൻ്റെ മേൽ ഉറപ്പായും ചുമത്തപ്പെടും എന്നതിനാൽ ഞാൻ രക്ഷപ്പെടാനുള്ള മറ്റു മാർഗ്ഗങ്ങൾ ആലോചിച്ചു.

പിറ്റേ ദിവസം പതിവ് പോലെ ഞാൻ സ്കൂളിലെത്തി. സൈനാത്ത വരാന്തയിൽ കാത്ത് നിൽക്കുന്നുണ്ട്. ചത്തുപോയ കോഴി ഇട്ട മുട്ടകളാണെന്നും പറഞ്ഞ് ഒരു പൊതി മുട്ട പലരെയും കാണിക്കുന്നുമുണ്ട്. മുട്ട കണ്ടവരെല്ലാം 'അയ്യോ പാവം' ഭാവത്തിലാകുന്നതും ഞാൻ ശ്രദ്ധിച്ചു.

'ലത്തീ ... ഈ താത്ത മുട്ടയിൽ കൂടോത്രം ചെയ്ത് കോഴിയെ കൊന്നവനെ കണ്ടുപിടിക്കാനുള്ള പരിപാടിയാ... നീ പെട്ടത് തന്നെ.. ' എനിക്കില്ലാത്ത സമാധാനം ലത്തീഫിനും കിട്ടണ്ട എന്ന് കരുതി ഞാൻ അവൻ്റെ ചെവിയിൽ പറഞ്ഞതും അവന് മൂത്രാശങ്ക വന്നു.

സ്പെഷ്യൽ അസംബ്ലിക്കുള്ള ബെൽ മുഴങ്ങിയതോടെ കുട്ടികളെല്ലാം മുറ്റത്ത് അണി നിരന്നു. ഞാനും ഒരു ഭാവമാറ്റവുമില്ലാതെ എൻ്റെ ക്ലാസിലെ കുട്ടികൾക്കിടയിൽ ചെന്ന് നിന്നു. താമസിയാതെ അസംബ്ലി ആരംഭിച്ചു.

"ഇന്ന് ഈ അസംബ്ലി കൂടാൻ ഒരു പ്രത്യേക  കാരണമുണ്ട്. നമ്മുടെ സ്കൂളിൻ്റെ അയൽവാസിയായ സൈനാത്തയുടെ മുട്ടയിട്ട് കൊണ്ടിരിക്കുന്ന കോഴിയെ ഇന്നലെ ആരോ എറിഞ്ഞ് കൊന്നിരിക്കുന്നു. സൈനാത്താക്ക് ആളെ കണ്ടാലറിയാം എന്ന് പറഞ്ഞു. അതിനായി ഒരു തിരിച്ചറിയൽ പരേഡ് നടത്തുകയാണ്. സൈനാത്ത തന്നെ കള്ളനെ പിടിക്കും..." ബഷീർ മാസ്റ്റർ പറഞ്ഞു.

വരാന്തയിൽ നിന്നും സൈനാത്ത കുട്ടികളുടെ അടുത്തേക്ക് ഇറങ്ങി വന്നു. നിരനിരയായി നിൽക്കുന്ന ആൺകുട്ടികളെ ഓരോരുത്തരെയും സൂക്ഷിച്ച് നോക്കി. എൻ്റെ അടുത്തും സൈനാത്ത എത്തി.എന്റെ ഹൃദയം ചട പടാ അടിച്ചു .എങ്കിലും ഞാൻ ശ്വാസം വിടാതെ കട്ടക്ക് തന്നെ നിന്നു. സൈനാത്ത അടുത്ത ആളുടെ നേരെ നീങ്ങി. അവസാനം വരെ എത്തിയിട്ടും കോഴിയെ എറിഞ്ഞ ആളെ തിരിച്ചറിയാൻ സൈനാത്തക്ക് സാധിച്ചില്ല. അസംബ്ലി അതോടെ പിരിച്ച് വിടുകയും ചെയ്തു.

അന്നാണ് ആദ്യമായി ഞാൻ തലമൊട്ടയടിച്ചത് എന്നാണ് എന്റെ ഓർമ്മ. ഒരുപാട് മൊട്ടകൾക്കിടയിൽ നിന്ന് തലേ ദിവസം വരെ മുടിയനായിരുന്ന എന്നെ , സൈനാത്തക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അബദ്ധത്തിൽ സംഭവിച്ചതായതിനാൽ, കോഴിയെ കൊന്നതാര് എന്ന്  ഞാൻ ആരോടും പറഞ്ഞതുമില്ല.

Monday, April 08, 2024

അവിസ്മരണീയമായ ഒരു നോമ്പ് തുറ

റംസാനിൽ വ്രതം അനുഷ്ഠിക്കൽ പ്രായ പൂർത്തിയായതും ആരോഗ്യവാനുമായ  ഒരു മുസ്‌ലിമിന് നിർബന്ധമായ കാര്യമാണ്. മിക്ക മുസ്‌ലിം വീടുകളിലും കുട്ടികളും മുതിർന്നവരോടൊപ്പം വ്രതം അനുഷ്ഠിക്കാറുണ്ട്. വ്രതത്തിലൂടെ കൈവരുന്ന ആത്മീയ ശുദ്ധിയും ശാരീരിക സൗഖ്യവും അറിഞ്ഞു കൊണ്ടല്ല കുട്ടികൾ പലപ്പോഴും നോമ്പെടുക്കുന്നത്. മറിച്ച് എനിക്കും ഇതൊക്കെ സാധിക്കും എന്ന് തെളിയിച്ച് കൊടുക്കാനും കൂട്ടുകാർക്കിടയിൽ പേര് കിട്ടാനും ആണ് കുട്ടി നോമ്പുകാർ ശ്രമിക്കുന്നത്.

കഴിഞ്ഞ വർഷം അഞ്ച് നോമ്പുകൾ പൂർത്തിയാക്കിയ എൻ്റെ ഏറ്റവും ചെറിയ മകൻ ഏഴ് വയസ്സ്കാരനായ ലിദുമോൻ ഇത്തവണ ഏറ്റെടുത്തത് പത്ത് നോമ്പ് എന്ന വെല്ലുവിളിയാണ്. സ്കൂൾ പൂട്ടിയെങ്കിലും കഠിനമായ ചൂട് കാരണം നോമ്പെടുക്കാൻ ഞാൻ നിർബന്ധിച്ചില്ല. പത്ത് നോമ്പുകൾ അവൻ ഇന്നലെയോടെ പൂർത്തിയാക്കി.

കുട്ടിക്കാലത്തെ നോമ്പ് കാലം അവിസ്മരണീയ ഓർമ്മകളായി എൻ്റെ മനസ്സിൽ തങ്ങി നിൽക്കുന്നത് അന്നത്തെ ചില അനുഭവങ്ങളാണ്. ഞങ്ങളുടെ കോളനിയിലെ മുഴുവൻ ആളുകളെയും പങ്കെടുപ്പിച്ച് കൊണ്ട് വല്യുമ്മയും വലിയ മൂത്താപ്പയും സംഘടിപ്പിച്ചിരുന്ന രണ്ട് നോമ്പ് തുറ സൽക്കാരങ്ങൾ ആയിരുന്നു അതിൽ പ്രധാനം. മേൽ പറഞ്ഞ രണ്ട് പേരുടെയും മരണത്തോടെ അത് നിലച്ചുപോയി. എങ്കിലും വളർന്ന് വരുന്ന മക്കൾക്ക് ചെറിയ ചെറിയ ചില അനുഭവങ്ങൾ നൽകാനായി ഞാൻ എൻ്റെ വീട്ടിൽ കുട്ടികളുടെ നോമ്പ് തുറ സംഘടിപ്പിച്ച് പോന്നു.ലിദു മോൻ നോമ്പിനെ ആവേശ പൂർവ്വം സ്വീകരിച്ചതോടെ, ഹൈസ്കൂൾ ക്ലാസ് വരെ പഠിക്കുന്ന എൻ്റെ കോളനിയിലെയും പരിസരത്തെയും കുട്ടികളെ ഉൾപ്പെടുത്തി ഇത്തവണയും ഒരു നോമ്പ് തുറ സൽകാരം നടത്തി. പിന്നാലെ ലിദു മോൻ്റെ കൂട്ടുകാരും അതാവർത്തിച്ചതോടെ കുട്ടികളുടെ ഈ വർഷത്തെ നോമ്പ് കാലം അവിസ്മരണീയമായി.

എന്നാൽ ഞങ്ങൾക്കെല്ലാവർക്കും അവിസ്മരണീയമായ ഒരു നോമ്പ് തുറ ഈ വർഷം അപ്രതീക്ഷിതമായി ഉരുത്തിരിഞ്ഞ് വന്നു. രണ്ടാമത്തെ മകൾ ലുഅയുടെ ഹോസ്റ്റൽ ഒഴിയാനായി കോഴിക്കോട് പോയപ്പോൾ നോമ്പ് തുറക്കാനുള്ള സജ്ജീകരണങ്ങളും കരുതി. ഹോസ്റ്റൽ വെക്കേറ്റ് ചെയ്ത് വൈകുന്നേരം ഞങ്ങൾ ബീച്ചിലെത്തി. ധാരാളം ചെറിയ സംഘങ്ങൾ ഇഫ്താർ വിഭവങ്ങളുമായി അവിടവിടെയായി സ്ഥാനം പിടിച്ചിരുന്നു. ഞങ്ങളും ഒരു സംഘമായി ഒരിടത്ത് ഇരുന്നു.

മഗ്‌രിബ് ബാങ്ക് വിളിച്ചതോടെ ഞങ്ങൾ നോമ്പ് തുറന്നു. അങ്ങനെ ജീവിതത്തിൽ ആദ്യമായി എല്ലാവരും ബീച്ചിൽ വച്ച് ഒരു നോമ്പ് തുറന്നു. ശേഷം തൊട്ടടുത്ത പള്ളിയിൽ പോയി നമസ്കാരവും നിർവ്വഹിച്ചു. വീണ്ടും അൽപനേരം കൂടി ബീച്ചിൽ ചെലവഴിച്ച് ബീച്ചിൻ്റെ രാത്രി ദൃശ്യങ്ങൾ ആസ്വദിച്ചു. ഇശാ നമസ്കാരത്തിന് പട്ടാളപ്പള്ളിയിൽ എത്തി തറാവീഹും നിർവ്വഹിച്ചു. പിന്നാലെ  ടോപ്ഫോമിൽ നിന്നുള്ള ചിക്കൻ ബിരിയാണിയും കൂടി ആയതോടെ ഈ നോമ്പ് തുറയും അവിസ്മരണീയമായി.

Thursday, April 04, 2024

തണൽ മരങ്ങൾ

ഞാൻ പ്രീഡിഗ്രി പഠിച്ചത് തിരൂരങ്ങാടി പി.എസ്.എം. ഒ കോളേജിലായിരുന്നു. കാമ്പസിൻ്റെ ചുറ്റുമതിലിനോട് ചേർന്നുള്ള ഏതാനും ചീനി - അശോക മരങ്ങളും ബിൽഡിംഗിനോട് ചേർന്ന് നിന്നിരുന്ന അശോക കാറ്റാടി മരങ്ങളും ആണ് എൻ്റെ ഓർമ്മയിലെ കാമ്പസിലുള്ള അന്നത്തെ മരങ്ങൾ. വേനൽക്കാലത്ത് കോളേജിൻ്റെ വിശാലമായ കാമ്പസിൽ തണൽ ഒരു മരീചികയായിരുന്നു അന്ന്. ഇപ്പോഴും പൊരി വെയിലത്ത് ഗേറ്റിൽ നിന്ന് കോളേജിലെത്തുമ്പോഴേക്കും ഒന്ന് തളരും എന്ന് തീർച്ചയാണ്.

പ്രീഡിഗ്രിക്ക് ശേഷം ഡിഗ്രി പഠനം ഫാറൂഖ് കോളേജിലായിരുന്നു. മുമ്പേ പരിചയമുള്ള രാജാഗേറ്റ് കടന്നാൽ ഹരിതാഭമായ ഒരു കാമ്പസിലേക്കാണ് എത്തുന്നത്. കാമ്പസിൻ്റെ ഉള്ളിലൂടെയുള്ള വിവിധ റോഡുകൾക്ക് ഇരുവശവും പന്തലിച്ച് നിൽക്കുന്ന മരങ്ങൾ അന്ന് മനസ്സിൽ കോറി ഇട്ടത് ഇന്നും പച്ചപിടിച്ച് നിൽക്കുന്നു. പഴയ ബിൽഡിംഗുകൾക്ക് സമീപം മുഴുവൻ കാറ്റാടി മരങ്ങളും സ്ഥലം പിടിച്ചിരുന്നു. എങ്കിലും ഫ്രൻ്റ് കാമ്പസ് ഒരു തണൽ തന്നിരുന്നില്ല എന്നാണ് എന്റെ ഓർമ്മ. കാമ്പസ് സൗന്ദര്യവല്കരണത്തിന് വച്ച അശോക മരങ്ങളും കാറ്റാടി മരങ്ങളും തണൽ നൽകുന്നതിൽ പിശുക്കരാണെന്ന് മരം വച്ചവർ തിരിച്ചറിയാഞ്ഞതാവാം ഇതിൻ്റെ കാരണം.

ഡിഗ്രി കഴിഞ്ഞ് പി ജി ഡി സി എ ക്ക് കോഴിക്കോട് വെസ്റ്റ്ഹിൽ ഐ.എച്ച്.ആർഡി യിലും അത് കഴിഞ്ഞ് ബി.എഡിന്  കാലിക്കറ്റ് യൂനി: സിറ്റി മലപ്പുറം സെൻ്ററിലും ജോയിൻ ചെയ്തു. രണ്ടും വാടകക്കെട്ടിടങ്ങളിൽ റോഡിന് ഓരം പറ്റി ആയിരുന്നതിനാൽ മരങ്ങൾ അവിടെ അന്യമായിരുന്നു.

ബിരുദാനന്തര പഠനത്തിനായി ഞാൻ എത്തിയത് തളിപ്പറമ്പ് സർ സയ്യിദ് കോളേജിലായിരുന്നു. ഗേറ്റ് കടന്നാൽ, തണൽ തരുന്ന ഒരു മരവും എൻ്റെ ഓർമ്മയിലില്ല. ഏകദേശം നൂറ്റമ്പത് മീറ്റർ നടന്നാൽ, എന്റെ സ്വന്തം ഫിസിക്സ് ഡിപ്പാർട്ട്മെൻ്റിന് മുമ്പിൽ തല ഉയർത്തി നിന്നിരുന്ന അശോക മരങ്ങൾ തരുന്ന തണൽ റേഷൻ കിട്ടുന്ന പോലെ പരിമിതവുമായിരുന്നു.

പി. ജിയുടെ രണ്ടാം വർഷം ഞാനെത്തിയത് പൊന്നാനി എം.ഇ.എസ് കോളേജിലായിരുന്നു. കാമ്പസിൻ്റെ മണ്ണിൽ വളർന്ന് നിൽക്കുന്ന ഒരു മരം പോലും എൻ്റെ ഓർമ്മച്ചിത്രത്തിലില്ല. പക്ഷെ, പ്രിൻസിപ്പൾ റൂമിൻ്റെ ജനലിന് താഴെ നിന്ന് മുളച്ച് പൊങ്ങിയ ഒരു ആൽ മരവും അതിനെ ആസ്പദമാക്കി ഞാൻ മാഗസിനിലേക്ക് നൽകിയ 'നാണമില്ലാത്തവൻ്റെ ആസനത്തിൽ ആല് കിളിർത്താൽ ' എന്ന കുറിപ്പും എൻ്റെ മനസ്സിലുണ്ട്.

ഡിഗ്രി പഠനത്തിനായി ഫിസിക്സ് തെരഞ്ഞെടുക്കുമ്പോൾ പലരും നിർദ്ദേശിച്ചിരുന്ന ഒരു കാമ്പസായിരുന്നു മീഞ്ചന്തയിലുള്ള കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജ്. പക്ഷേ ഡിഗ്രിക്ക് ചേർന്നത് എനിക്ക് പ്രിയം തോന്നിയ ഫറൂഖ് കോളേജിലായിരുന്നു. കലാലയ ജീവിത കാലത്ത് മത്സരങ്ങൾക്കായി പല പല കാമ്പസുകളിൽ പോയപ്പോഴും പിന്നീട് വിവിധ പരീക്ഷകൾക്കായി പല കാമ്പസുകളിൽ പോയപ്പോഴും ജോലിയിൽ പ്രവേശിച്ച ശേഷം വിവിധ ഔദ്യോഗിക ആവശ്യങ്ങൾക്കായി വിവിധ കാമ്പസുകളിൽ പോയപ്പോഴും ആർട്സ് കോളേജിൻ്റെ ഗെയിറ്റ് മാത്രം എനിക്ക് മുമ്പിൽ തുറന്നില്ല. അവസാനം ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന ക്ലാസിലൂടെ ഞാൻ ആ കാമ്പസ് കണ്ടു.

ഒരു കാമ്പസിൻ്റെ ഹരിതാഭയെപ്പറ്റി ഞാൻ മനസ്സിൽ കാത്ത് സൂക്ഷിക്കുന്ന ഒരു ചിത്രം - അതായിരുന്നു എന്നെ ഇവിടെ ഏറെ ആകർഷിച്ചത്. പൂമുഖം തന്നെ വിവിധ തരം മരങ്ങളാൽ സമ്പന്നം. അതും മറ്റ് മിക്ക കാമ്പസിൽ നിന്നും പടി കടത്തിയ നാടൻ മരങ്ങൾ. അവയിൽ നിന്നും ഞാന്ന് കിടക്കുന്ന ഊഞ്ഞാലുകളിൽ ഇരുന്ന് കുട്ടിത്തം ആസ്വദിക്കുന്ന യുവത്വം. എന്നും ആ കാമ്പസിലേക്ക് വരാൻ തന്നെ അത്തരം ഒരു അന്തരീക്ഷം പ്രചോദനമാകും എന്ന് തീർച്ചയാണ്. കാമ്പസിലെ തണൽ മരങ്ങൾ ഇനിയും നീണാൾ തണൽ വിരിക്കട്ടെ. 



Tuesday, April 02, 2024

ബൈ ബൈ കാശ്മീർ... (വിൻ്റർ ഇൻ കാശ്മീർ - 18)

Part 17 : ജമ്മുവിൽ ഒരു രാത്രി

റെയിൽവെ സ്റ്റേഷനിലെ സ്റ്റെപ്പിനടുത്ത് കണ്ട കളിപ്പാട്ടക്കടയ്ക്ക് മുമ്പിലെത്തിയപ്പോൾ സത്യൻ മാഷ് ഒരു ചോദ്യം.

"മോന് കളിക്കോപ്പ് ഒന്നും വാങ്ങണ്ടേ? നല്ല ഐറ്റംസ് ഉണ്ട്..."

"ആ... യെഹ് കിത്ന ?"  ട്രാക്ടർ പോലെയുള്ള ഒരു കളിപ്പാട്ടം എടുത്ത് പുറത്ത് നിന്നിരുന്ന കടയുടമയോട് ഞാൻ ചോദിച്ചു.

" എക് സൗ ബീസ്..."

"അവിടെ അറുപത് രൂപയേ ഉണ്ടായിരുന്നുള്ളു... അതിന് കിട്ടും... പേശണോ?" സത്യൻ മാഷ് എന്നോട് പതുക്കെ ചോദിച്ചു.

"ഫിക്സഡ് പ്രൈസ് .. ന സ്യാദ... ന കമി.." ഞങ്ങളുടെ കുശുകുശുക്കൽ കേട്ട കടയുടമ പറഞ്ഞു.

"ദേഖോ.. മേം ഹിമാചൽ സെ ഹും.. മേര ദോ ബായിയോം ഹേ... ഹിമാചൽ മേം കാം കർത ഹേ... " അയാൾ അയാളുടെ കഥ പറയാൻ തുടങ്ങി. 

"വെ സബ് സർകാരി ജോബ് കർത ഹെ... മേം ദസ് സാൽ ഹുവ യഹ് ദൂകാൻ ചൽ രഹാ ഹൂം... ഇസ് സെ മേം ദൊ ഫ്ലാറ്റ് ബനായ ഹിമാചൽ മേം..." സത്യമാണോ ബഡായിയാണോ എന്നറിയില്ലെങ്കിലും ഞങ്ങൾ കേട്ട് നിന്നു.  

"മാലും , കൈസ യഹ് ?"

"നഹീ..."

"അപ്ന കാം ഖുശി സെ കരോ... ഈമാൻ സെ കരോ... മേര ചീസ് അച്ചാ ഹെ... ദാം കമീ കർനെ ക സരൂരത് നഹിം... ആപ് പസന്ത് ഹോ ലേ ലോ, നഹീം തോ ചലോ ..." അയാൾ തൻ്റെ നയം വ്യക്തമാക്കി.

പറയുന്നതിനിടക്ക് അയാൾ സത്യൻ മാഷുടെ കൈപ്പുറത്തെ നിറ വ്യത്യാസം കണ്ടു.

"യേ ക്യാ ഹുവ ?" അയാൾ ചോദിച്ചു.

"കുച്ച് സാൽ പഹ്‌ലെ സൺ ബേൺ ഹുവ .. ഉസ്ക ദവാ ക റിയാക്ഷൻ ... " സത്യൻ മാഷ് പറഞ്ഞു.

"അബ് ക്യാ ദവാ ഡാൽതി ഹെ?"

"കുച്ച് നഹീ..." 

അയാൾ കടയുടെ അകത്ത് പോയി തീരാറായ ഒരു ഓയിൻമെൻ്റ് കൊണ്ടു വന്നു. 

"മുജെ ഭീ ഐസ ധ... സുന ഹെ ന ജിപ്മെർ ?"

"ഹാം.."

"വഹാം ക സ്പെഷലിസ്റ്റ് ഡോക്ടർ കൊ ദിഖായ ... എയിംസ് ക ഡോക്ടർ കൊ ഭീ ദിഖായ... ലേകിൻ ബീമാരി വഹാം ഹീ രഹാ.."

"ഹാം.." ഞങ്ങൾ മൂളി.

"അന്ത് മേം, മേരാ ഗാവ് ക എക് ഡോക്ടർ നെ യെഹ് ഓയിൻറ്മെൻറ് ലിഖ... ഖുദാ ഹെ സത്യ്... അബ് പൈർ മേം എക് ചോട്ടാ സ.." അയാൾ പാൻ്റ് പൊക്കി കാലിൻ്റെ. ഭാഗം കാണിച്ച് തന്നു.

"ആപ് ഇസ്ക എക് ഫോട്ടോ മാരോ... സാരെ ഫാർമസി മേ മിലേഗ.. സസ്ത ഭീ ഹെ..." ഇതുവരെ ഒരു ഓയിൻ്റ്മെൻ്റും മരുന്നും ഫലിക്കാത്തതിനാൽ സത്യൻ മാഷക്ക് വിശ്വാസം വന്നില്ല. ബട്ട്, കേരളത്തിലുള്ള തന്നെ കാശ്മീരിലെ ഈ മനുഷ്യനെ കണ്ട് മുട്ടാൻ ദൈവം നിയോഗിച്ചത് ഇതിനായിരിക്കുമോ എന്ന ചിന്തയിൽ അതിൻ്റെ ഫോട്ടോ എടുത്തു. ഒപ്പം അദ്ദേഹത്തിൻ്റെ കൂടെയും ഒരു സ്നാപ്പ് എടുത്തു.

"ആപ് ക നാം ?" ഇത്രയും നേരം സംസാരിച്ചിട്ടും പേര് ചോദിക്കാൻ ഒരു അവസരം തരാത്തതിനാൽ സഭ പിരിച്ചു വിടാൻ വേണ്ടി സത്യൻ മാഷ് ചോദിച്ചു.

"രമൺ ശർമ്മ" അയാൾ മറുപടി പറഞ്ഞു.

"അച്ചാ... മേം സത്യനാഥ് ഔർ എഹ് ആബിദ് സാർ" സത്യൻ മാഷ് സ്വയം പരിചയപ്പെടുത്തി.

"ആപ് ഹിന്ദു ഹെ?" ജമ്മു പൊതുവെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായതിനാലാണോ എന്നറിയില്ല, രമൺ ശർമ്മയിൽ നിന്ന് പ്രതീക്ഷിക്കാത്ത ഒരു ചോദ്യം ഉയർന്നു.

"മേം ഹിന്ദു.." സത്യൻ മാഷ് പറഞ്ഞു.

"ആ... ഹിന്ദു യാ മുസൽമാൻ ഹോ ഹം സബ് കോ സേവാ കർന ഹേ..." രമൺ ശർമ്മ പുതിയ ഒരു വിഷയത്തിലേക്ക് പാളം മാറ്റി. ചോദ്യത്തിൽ നിന്നും ഞാൻ പ്രതീക്ഷിച്ചതിൻ്റെ വിപരീത ദിശയിൽ അദ്ദേഹത്തിൻ്റെ സംസാരം വന്നതിനാൽ എനിക്ക് തുടർന്നും കേൾക്കാൻ താൽപര്യം തോന്നി.

"ദേഖൊ... ഭാരത് മേം കയീ തരഹ് കി ലോഗ് ഹെ... റിച്ച് ആൻ്റ് പുവർ ... ഹം ഖാതെ ഹെ തോ ഹമാര പടോസി കൊ ഭീ ഖാന ഹെ.." 

"ഹാം.."

"ലേകിൻ ആജ് ലോഗ് സബ് കമാതെ ഹെ... കമാതെ രഹ്തെ ഹെ... മർനെ മേം ക്യാ ഫായദാ ? സോജ് തെ നഹീ..." 

"ഹാം..." ഞങ്ങൾ വീണ്ടും മൂളി.

"ആപ് ക ഏർണിംഗ് കിത് ന കമീ യാ ബഡീ തോ, ഗരീബ് കൊ കുച്ച് ദൊ.. മാനവ് സേവ മാധവ സേവ ഹെ.."

"യഹ് ഐസ കാം കർ രഹാ ഹെ.." സത്യൻ മാഷ് എന്നെ നോക്കി പറഞ്ഞു.

"അച്ചാ... "

ഇത്രയും പറഞ്ഞ സ്ഥിതിക്ക് എൻ്റെ പ്രൊഫൈൽ ഫോട്ടോ ഒന്ന് രമൺ ശർമ്മയെ കാണിക്കാം എന്ന് എനിക്ക് തോന്നി. രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയിൽ നിന്നും ഇന്ദിരാഗാന്ധി ദേശീയ NSS അവാർഡ് ഏറ്റുവാങ്ങുന്ന ഫോട്ടോ ഞാൻ അദ്ദേഹത്തെ കാണിച്ചു.

"വാഹ്..!! പ്രണബ് ജി സെ... ഗ്രെയ്റ്റ് !!... തൊ ആപ് കോയി സാദാ ആത്‌മി നഹീം.. നമസ്തെ ജി..'' അദ്ദേഹം കൈകൂപ്പി. ഞാനും തിരിച്ച് കൈകൂപ്പി.

"ആപ് കിത് ന ഉമ്ര് ഹൊ ?"

"പച്ചാസ്" ഞാൻ മറുപടി പറഞ്ഞു.

"മേ കിത് ന ഹോഗ?" 

"ചാലീസ് " അയാളുടെ നിൽപ്പും സംസാരവും വേഷവും വിലയിരുത്തി സത്യൻ മാഷ് പറഞ്ഞു. ഉടനെ അദ്ദേഹം തലയിലണിഞ്ഞ തലപ്പാവ് ഊരി.

"ദേഖൊ... കോയി ബാൽ നഹീം.. മേം അബ് പൈംസഡ് മേം ഹും.."

അതെത്രയാ എന്നറിയാതെ ഞങ്ങൾ പരസ്പരം നോക്കി.

"സിക്സ്റ്റി ഫൈവ്" ഞങ്ങളുടെ നോട്ടത്തിൽ നിന്നും കാര്യം മനസ്സിലാക്കി അദ്ദേഹം വ്യക്തമാക്കി തന്നു.

"സത്യൻ മാഷേ... ഇനി വിടാം..." രമൺ ശർമ്മ അടുത്ത വിഷയം എടുത്തിടുന്നതിന് മുമ്പ് ഞാൻ പറഞ്ഞു.

"യെസ്... തൊ യെ രാത് ഖുഷി ഹൊ ഗയാ.. ഫിർ ജമ്മു ആനെ മേം യാദ് കരോ... ജീവൻ ഹെ തോ മേം യഹാം മേര പ്യാര യഹ് ചോട്ട ദുകാൻ മേം ഹീ ഹോഗ" ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

"ഫിർ മിലേംഗ തക് ധന്യവാദ്..." അദ്ദേഹത്തിൻ്റെ കൈ പിടിച്ചു കുലുക്കി ഞങ്ങൾ യാത്ര പറഞ്ഞു.

പുറത്ത് പോയ എല്ലാവരും തന്നെ വെയിറ്റിംഗ് റൂമിൽ തിരിച്ചെത്തി. അടുത്ത സമയത്തൊന്നും എത്താത്ത ട്രെയിനുകളെയും പ്രതീക്ഷിച്ച് നിരവധി പേർ അവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു. 

അൽപ സമയം കൂടി കഴിഞ്ഞതോടെ ഞങ്ങൾ കാത്തിരുന്ന ആ അനൗൺസ്മെൻ്റ് മുഴങ്ങി.

"യാത്രിയോം കൃപയാ ധ്യാൻ ദീജിയേ ... ഗാഡി സംഖ്യ 14646 ജമ്മു സെ ചൽകർ ജലന്ധർ കെ രാസ്തെ നയീ ദില്ലി ജാനെ വാലി ഷാലിമാർ എക്സ്പ്രസ് പ്ലാറ്റ്ഫോം നമ്പർ എക് പർ ഘടി ഹെ..."

ഒരാഴ്ച കൊണ്ട് ഹിന്ദി ഏകദേശമൊക്കെ മനസ്സിലായി തുടങ്ങിയവർ എല്ലാവരും അവരവരുടെ ലഗേജ് എടുത്ത് നീങ്ങാൻ തുടങ്ങി. "മണ്ടിക്കോ, വണ്ട്യെത്തി " എന്ന ഹബീലിൻ്റെ പ്രഖ്യാപനം കേട്ടതോടെ മലയാളം തിരിയുന്നവരും പ്ലാറ്റ് ഫോമിലേക്ക് നീങ്ങി. ഓരോരുത്തരും അവരവരുടെ കാബിനിൽ കയറി സീറ്റുറപ്പിച്ചു. 

വണ്ടി നീങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ പുറത്തേക്ക് തലയിട്ട് വെറുതെ ഒന്ന് കൈവീശി. പ്ലാറ്റ്ഫോമിൽ കൈ വീശിക്കൊണ്ട് ഒരു സംഘം നിൽക്കുന്നു ! എല്ലാവരുടെയും മുഖം വ്യക്തമായി കാണാം - ഗുൽമാർഗ്ഗിലെ ഇഷ്ഫാഖ് , പഹൽഗാമിലെ കുതിരക്കാരൻ മഹ്മൂദ് യൂസുഫ്, ബൈസരൺ വാലിയിലെ റുബീന, കൊങ്ദൂരിയിലെ ചായക്കാരൻ മുഹമ്മദ് റംസാൻ, ഹസ്രത്ത് ബാലിലെ മത്സ്യക്കാരി ഫാത്തിമ, നിഷാത് ബാഗിലെ കഹുവവക്കാരൻ ജാവേദ് അക്തർ, ദാൽ ലേക്കിലെ ശിക്കാരി ഗുലാം അഹ്മദ്...പിന്നെ രമൺ ശർമ്മയും !! 

എൻ്റെ ചുണ്ടിൽ അപ്പോൾ ഒരു ഗാനമൂറി....

"चलते चलते

मेरे ये गीत याद रखना

कभी अलविदा ना कहना

कभी अलविदा ना कहना

रोते हँसते बस यूँही तुम

गुनगुनाते रहना

कभी अलविदा ना कहना

कभी अलविदा ना कहना"

ഗംഭീര അനുഭവങ്ങളോട് കൂടിയ ഒരു യാത്ര കൂടി അവസാനിക്കുകയാണ്. കാശ്മീർ ഇനിയും എന്നെ മാടി വിളിക്കുന്നുണ്ട്. 'വീണ്ടും ഇനി ഒരു ആപ്പിൾക്കാലത്ത്..' ഞാൻ മനസ്സിൽ കുറിച്ചിട്ടു. പതുക്കെ പതുക്കെ ഞാൻ ഉറക്കിലേക്ക് ഊളിയിട്ടു.


(അവസാനിച്ചു)