Pages

Thursday, September 28, 2023

നഹാർഗർ ഫോർട്ടിലേക്ക്... (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 4)

പിങ്ക് സിറ്റിയിലൂടെ ... 

ജയ്‌പൂർ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമായി നിരവധി ചരിത്ര സ്മാരകങ്ങൾ ഉണ്ട്. ആൽബർട്ട് ഹാൾ മ്യൂസിയം, ഹവാ മഹൽ,സിറ്റി പാലസ്,ജന്തർ മന്തർ,ജൽ മഹൽ,ആംബർ ഫോർട്ട്,നഹാർഗർ ഫോർട്ട്,ജയ്‌ഗർ ഫോർട്ട് തുടങ്ങിയവയാണ് നിർബന്ധമായും കാണേണ്ട നിർമ്മിതികൾ. ഇതിൽ തന്നെ ആൽബർട്ട് ഹാൾ മ്യൂസിയവും ഹവാ മഹലും രാത്രികാല ദൃശ്യമാണ് ഏറെ നയനമനോഹരം.

ഡ്രൈവർ ജബ്ബാറിന്റെ ഉപദേശ പ്രകാരം ഞങ്ങൾ ആദ്യം കാണാൻ പോയത് നഹാർഗർ ഫോർട്ട് ആണ്. അമാൻ കെ പാലസ് ഒഴിവാക്കി പുതിയ റൂം കണ്ടെത്താനായി പോയപ്പഴേ അങ്ങകലെ മലമുകളിൽ ഉയർത്തി കെട്ടിയ മതിലുകൾ ഞാൻ കണ്ടിരുന്നു. ജബ്ബാറിനോട് അതേ പറ്റി ചോദിച്ചപ്പോൾ നമുക്ക് ഇന്ന് കാണാൻ പോകാനുള്ള ഇടങ്ങളിൽ ഒന്നാണ് എന്ന് പറഞ്ഞു. പറഞ്ഞത് പോലെത്തന്നെ ഞങ്ങൾ ആദ്യം പോയത് നഹാർഗർ ഫോർട്ടിലേക്കായിരുന്നു.

ഹിന്ദിയിൽ നഹാർഗർ എന്നാൽ കടുവകളുടെ താമസ സ്ഥലം എന്നാണ്.സത്യം പറഞ്ഞാൽ അങ്ങോട്ടുള്ള വഴി കണ്ടാൽ അത് വളരെ ശരിയാണെന്ന് ബോദ്ധ്യമാകും.ഇന്ന് ആ വഴി അങ്ങനെയാണെങ്കിൽ 300 വർഷം മുമ്പത്തെ സ്ഥിതി അതിഭയാനകം തന്നെയായിരിക്കും.പക്ഷെ നഹാർ സിംഗ് ഭോമിയ എന്ന റാത്തോർ രാജകുമാരൻറെ പേരിൽ ഇവിടെ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ നിന്നാണ് ഈ പേര് ലഭിച്ചത് എന്നാണ് ഗൈഡുകൾ പറയുന്നത്. 

ജയ്‌പൂർ നഗരത്തെ മുഴുവൻ കാണാവുന്ന വിധത്തിലാണ് ആമേർ രാജാവായിരുന്ന സ്വായ് ജയ് സിംഗ് 1734 ൽ  ഈ കോട്ട നിർമ്മിച്ചത്.പിന്നീട് പല കൂട്ടിച്ചേർക്കലുകളും നടന്നിട്ടുണ്ട് എന്നും ചരിത്രം പറയുന്നു.1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ പല ബ്രിട്ടീഷ് പൗരന്മാർക്കും അഭയം നൽകിയ സ്ഥലം കൂടിയാണ് ഈ കോട്ട. എട്ടാം ക്ലാസ്സിലെ ഭൂമിശാസ്ത്രത്തിൽ പഠിച്ച ആരവല്ലി പർവ്വത നിരയിലാണ് നഹാർഗർ ഫോർട്ട് സ്ഥിതി ചെയ്യുന്നത്.  

സിറ്റിയിൽ നിന്നും ഏകദേശം ഇരുപത് കിലോമീറ്റർ ദൂരത്തിലാണ് നഹാർഗർ കോട്ട. പക്ഷെ മല മുകളിലേക്കുള്ള വിജനമായതും കാട് നിറഞ്ഞതുമായ പാത ദൂരം കൂടുതൽ തോന്നിക്കും. രാവിലെ പത്ത് മണി മുതൽ വൈകിട്ട് അഞ്ചര വരെയാണ് പ്രവേശന സമയം.മുതിർന്നവർക്ക് നൂറ് രൂപയും വിദ്യാർത്ഥികൾക്ക് ഇരുപത് രൂപയുമാണ് പ്രവേശന ഫീസ്.വിദ്യാർത്ഥിയാണ് എന്ന് തെളിയിക്കാൻ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം. വിദ്യാർത്ഥികൾക്കുള്ള കൺസഷനെപ്പറ്റി നേരത്തെ അറിവുണ്ടായിരുന്നതിനാൽ ഞങ്ങൾ അത് കയ്യിൽ കരുതിയിരുന്നു.

കോട്ടയുടെ ചുറ്റുമായി സ്ഥിതി ചെയ്യുന്ന നഹാർ ഗർ ബയോളജിക്കൽ പാർക്കിന്റെ സാന്നിദ്ധ്യം കാരണം വന്യമൃഗങ്ങളുടെ ആവാസ സ്ഥലം കൂടിയാണ് ഇത് എന്നതിനാൽ സന്ധ്യാ സമയം ആകുന്നതിന് മുമ്പ് കോട്ടയിൽ നിന്നും സ്ഥലം വിടുന്നതാണ് ഏറ്റവും ഉത്തമം എന്ന് ജബ്ബാർ പറഞ്ഞു.

പാർക്കിംഗ് ഏരിയയിൽ വണ്ടി പാർക്ക് ചെയ്ത ശേഷം ഞാൻ ടിക്കറ്റ് എടുത്തു.കോട്ടക്കകത്തെ കാഴ്ചകൾ കാണാനായി ഞങ്ങൾ അകത്ത് പ്രവേശിച്ചു. 


Next : നഹാർഗർ കോട്ടയിലെ വിസ്മയക്കാഴ്ചകൾ


Wednesday, September 27, 2023

പിങ്ക് സിറ്റിയിലൂടെ... (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 3)

ആദ്യം ഇത് വായിക്കുക

മലബാർ മലയാളികളുടെ ചരിത്ര സ്മാരകങ്ങൾ തേടിയുള്ള യാത്രകൾ മിക്കവയും മൈസൂരിലാണ് എത്താറുള്ളത്. മൈസൂർ രാജാക്കന്മാരുടെയും ടിപ്പു സുൽത്താന്റെയും ഭരണ ശേഷിപ്പുകൾ അവിടെ നിരവധിയുള്ളതും മലബാറുകാർക്ക് എളുപ്പം എത്തിച്ചേരാവുന്ന ഇടവും ആയതുകൊണ്ടാവാം ഈ തെരഞ്ഞെടുപ്പിന് കാരണം.അപൂർവ്വം ചിലരെങ്കിലും നൈസാം ഭരണത്തിന്റെ ബാക്കിപത്രങ്ങൾ കാണാൻ ഹൈദരാബാദിലും പോകാറുണ്ട്. എന്നാൽ എല്ലാവർക്കും ഏറ്റവും പ്രിയപ്പെട്ടത് ആഗ്രയിലും ഡെൽഹിയിലുമായി വ്യാപിച്ചു കിടക്കുന്ന മുഗൾ സാമ്രാജ്യത്തിന്റെ മായാത്ത മുദ്രകളാണ്.താജ്മഹലും ചെങ്കോട്ടയും എത്ര സന്ദർശിച്ചാലും മടുപ്പുളവാക്കില്ല.  ഇതിനുമപ്പുറവും ചില രാജമുദ്രകൾ ഇന്ത്യയിൽ ഉണ്ട് എന്ന തിരിച്ചറിവാണ് എന്നെയും കുടുംബത്തെയും ജയ്പൂരിൽ എത്തിച്ചത്.

ആമേർ രാജാവായിരുന്ന സ്വായ് ജയ് സിംഗ് രണ്ടാമൻ ആണ് ജയ്‌പൂർ നഗരത്തിന്റെ പിതാവ്.1727 ലാണ് ജയ്‌പൂർ പിറവിയെടുത്തത്.അതുവരെ ആമേർ ആയിരുന്നു രാജ്യ തലസ്ഥാനം.ജല ദൗർലഭ്യം കാരണമാണ് പുതിയൊരു നഗരം സ്ഥാപിച്ച് തലസ്ഥാനം അങ്ങോട്ട് മാറ്റിയത് എന്ന് പറയപ്പെടുന്നു. സിറ്റിയിലെ പല നിർമ്മിതികളിലും ഒരു മുഗൾ സാമ്രാജ്യ വാസ്തുശില്പകലയുടെ സാന്നിദ്ധ്യം പ്രകടമാണ്. 

സിറ്റിയെ ഒമ്പത് ബ്ലോക്കുകളാക്കിയായിരുന്നു നിർമ്മാണം.രണ്ട് ബ്ലോക്കുകൾ പൂർണ്ണമായും കൊട്ടാരങ്ങൾക്കും ഓഫീസുകൾക്കും മാത്രമായിരുന്നു.ബാക്കി ഏഴ് ബ്ലോക്കുകൾ ജനവാസ മേഖലകളായും മാറ്റി. നഗരത്തിന് ചുറ്റും കെട്ടിയ മതിലുകളുടെ ഗേറ്റുകൾ പലതും ഇന്നും നടുറോഡിൽ തല ഉയർത്തി നിൽക്കുന്നുണ്ട്.

"സാർ....ആംഖേം ഖുലാകർ ദേഖോ...അബ് ഹം പിങ്ക് സിറ്റി മേം ഹേ..." 

കണ്ണ് തുറന്നിരുന്ന് ജയ്പൂരിന്റെ പിങ്ക് നിറം ആസ്വദിക്കാൻ ജബ്ബാർ ഞങ്ങളെ ക്ഷണിച്ചു.രാജ വീഥിയുടെ ഇരു വശങ്ങളിലെയും കെട്ടിടങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം തന്നെയുണ്ടായിരുന്നു.അവയെല്ലാം മണ്ണിന്റെ നിറത്തോട് സാമ്യമുള്ള പിങ്ക് നിറത്തിലുമായിരുന്നു.പുതിയ കെട്ടിടങ്ങളിൽ ചിലത് പിങ്കും മറ്റു ചിലത് വേറെ നിറങ്ങളിലും ആയിരുന്നു.

"യെ ക്യോമ് ഐസ രംഗ് ദേ ദിയ?" ഈ കളർ നൽകാനുള്ള കാരണം ഞാൻ ചോദിച്ചു.

"യെ രാജസ്ഥാൻ സർക്കാരി കാനൂൻ ഹേ...സിർഫ് പിങ്ക് രംഗ് പെയിന്റ് കർന...പുരാന യാ നയാ..." 

കെട്ടിടം പുതിയതാണെങ്കിലും പഴയതാണെങ്കിലും നഗരത്തിലെ കെട്ടിടങ്ങൾക്കെല്ലാം ഈ നിറമേ നൽകാവൂ എന്ന് രാജസ്ഥാൻ സർക്കാർ പ്രാദേശിക നിയമം ആക്കിയിട്ടുണ്ട് പോലും.

"ഹാം...ലേകിൻ പഹ്ല യെ രംഗ് കൈസാ ആയാ ?" ഈ കളർ ആദ്യം വന്നതിന്റെ പിന്നിലെ കഥ അറിയാനായി ഞാൻ ചോദിച്ചു.

"വഹ് ഏക് ലംബ കഹാനി ഹേ..." 

"ലംബ കഹാനി ആപ് ഛോട്ട കരോ ..." എനിക്ക് ആ കഥ കേൾക്കണം എന്നുള്ളതിനാൽ ചുരുക്കിപ്പറയാൻ ഞാൻ പറഞ്ഞു.

"സുനോ..." കേൾക്കാൻ പറഞ്ഞതിനാൽ എല്ലാവരും ചെവി കൂർപ്പിച്ചു.

"സൻ അഠാരഹ് സൗ ചിത്തർ മേം...." 

'യാ ഖുദാ... ഹിന്ദിയിൽ ആകെ അറിയുന്ന വർഷം സൻ ഉന്നീസ് സൗ സൈന്താലീസ് മാത്രമാണ്..'  ജബ്ബാർ പറയാൻ തുടങ്ങിയപ്പോൾ ഞാൻ ആത്മഗതം ചെയ്തു.

"ഹാം...ഹാം..." ജബ്ബാർ കഥ പറയാൻ തുടങ്ങിയപ്പോൾ ഞാൻ പ്രോത്സാഹിപ്പിച്ചു. 

"വെയിൽസ് ക പ്രിൻസ് ആൽബർട്ട് എഡ്വേർഡ് നെ ജയ്‌പൂർ മിൽനെ ജാനേ കോ ആയാ ധാ..." വർഷം മനസ്സിലായില്ലെങ്കിലും  ബ്രിട്ടീഷ് രാജകുമാരൻ ജയ്പൂർ കാണാൻ വന്നു എന്ന് എനിക്ക് മനസ്സിലായി.

"ഹാം..."

"രാജാ സ്വായ് രാം സിങ് ഉസ്‌കോ ഉചിത് സ്വാഗത് ദേനെ കെ ലിയേ പൂര സിറ്റി പിങ്ക് രംഗ് ദിയ..." 

അപ്പോൾ അന്നത്തെ രാജാവ് ചെയ്ത ഒരു പൊട്ടൻ പരിപാടി ആയിരുന്നെങ്കിലും ഇന്നത് ജയ്‌പൂരിന് പേരും പ്രശസ്തിയും നേടിക്കൊടുത്തു എന്ന് സാരം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ പിങ്ക് സിറ്റി എന്ന പേരിൽ ഇടം പിടിക്കാനും രാജാവിന്റെ ഈ കോപ്രായം കാരണമായി.

സിറ്റിക്കകത്ത് തന്നെ നിരവധി കൂറ്റൻ ഗെയ്റ്റുകളും കമാന രൂപത്തിൽ തല ഉയർത്തി നിൽക്കുന്നുണ്ട്.അവയുടെ ഉള്ളിലൂടെ തന്നെയാണ് പല സ്ഥലത്തും ഗതാഗതം.അവയെല്ലാം പിങ്ക് നിറത്തിൽ തന്നെയാണുള്ളത്. സത്യം പറഞ്ഞാൽ ഈ നിറം കാരണമാണ് ജയ്പൂർ ഈ പേരിൽ അറിയപ്പെടുന്നത് എന്ന് എനിക്ക് അറിയില്ലായിരുന്നു. ചില വിജ്ഞാനങ്ങൾ ദർശനത്തിലൂടെ ഊട്ടിയുറപ്പിക്കപ്പെടും എന്ന് പറയുന്നത് അതുകൊണ്ടാണ്.അടുത്ത ദിവസം കാണേണ്ട ഹവാ മഹലും സിറ്റി പാലസും എല്ലാം പിങ്ക് നിരത്തിലാറാടി നിൽക്കുന്നത് കണ്ടുകൊണ്ട് ഞങ്ങൾ നാഗരാതിർത്തി കടന്നു.അതോടെ പിങ്ക് നിറം പച്ചക്ക് വഴിമാറി.

Next : നഹാർഗർ ഫോർട്ടിലേക്ക്....

Monday, September 25, 2023

ബൈ ബൈ അമാൻ കെ പാലസ് (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 2)

ഇതിൽ ക്ലിക്ക് ചെയ്ത് വായന തുടങ്ങുക 

വൈകിയാണ് ഉറങ്ങിയതെങ്കിലും രാവിലെ നേരത്തെ ഞാൻ എണീറ്റു.ജയ്‌പൂർ ചുറ്റിക്കാണാനായി എൻ്റെ മാർബിൾ പണിക്കാരൻ അബ്ദുറഹ്മാൻ ഏർപ്പാടാക്കി തന്ന ടാക്സി ഡ്രൈവർ അബ്ദുൽ ജബ്ബാറിനെ വിളിച്ച് ഉടൻ എത്താൻ ഞാൻ ആവശ്യപ്പെട്ടു. ചുറ്റാനിറങ്ങുന്നതിന് മുമ്പ് റൂം മാറൽ അത്രക്കും നിർബന്ധമായിരുന്നു.പത്ത് മിനിട്ടിനകം എത്താം എന്ന് പറഞ്ഞ ആൾ അര മണിക്കൂറായിട്ടും എത്താതായപ്പോൾ ഞാൻ വീണ്ടും വിളിച്ചു. പുതിയൊരു റൂം കണ്ടെത്താതെ ഈ റൂം വിടാൻ വയ്യാത്ത അവസ്ഥ ആയതിനാൽ ഞാൻ തൊട്ടടുത്തുള്ള ഹോട്ടലിന്റെ അവസ്ഥ ഒന്ന് പരിശോധിച്ചു.അതും തഥൈവ തന്നെ. 

തിരിച്ച് കൗണ്ടറിൽ എത്തിയ ഞാൻ അവിടെ പുതിയൊരു ആളെയാണ് കണ്ടത്. ദ്വേഷ്യം മുഴുവൻ അയാളോട് തീർക്കാൻ ഞാൻ വീണ്ടും പരാതി കെട്ടഴിച്ചു.തൊട്ടടുത്ത് നിന്നിരുന്ന തടിച്ച ഒരാളെ ചൂണ്ടി അയാളോട് പറയാൻ ആംഗ്യം കാട്ടി.ആദ്യം പേടി തോന്നിയെങ്കിലും പിന്നീട് ധൈര്യം വന്നു. ഓയോ റൂമുകളുടെ റീജ്യണൽ മാനേജർ അബ്ബാസ് ഖാൻ ആയിരുന്നു അത്. സംഗതി പറഞ്ഞ പാടെ അദ്ദേഹം നിലവിൽ അടച്ച സംഖ്യ മാത്രം ഈടാക്കി റൂം ഒഴിവാക്കിക്കൊടുക്കാൻ നിർദ്ദേശം നൽകി.ഞാൻ ബുക്ക് ചെയ്തത് "സ്പോട്ട് ഓൺ റൂംസ്" വിഭാഗത്തിൽ പെടുന്ന റൂമുകളാണെന്നും അത് വളരെ കുറഞ്ഞ നേരത്തെതും ഒറ്റക്കും ആയുള്ള താമസത്തിന് മാത്രമേ തെരഞ്ഞെടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞ് തന്നു.അതോടെ മനസ്സൊന്ന് തണുത്തു.

പുറത്ത് പാർക്ക് പോലെ തോന്നിക്കുന്ന ഒരു ഓപ്പൺ സ്‌പേസിൽ കുറേ ആളുകൾ ചായ കുടിക്കുന്നത് കണ്ടപ്പോൾ ഞാനും അങ്ങോട്ട് നീങ്ങി.ചെറിയ ഒരു കപ്പിൽ ഇത്തിരി മാത്രം ചായ; പക്ഷെ ഒറിജിനൽ പാലിൽ തീർത്ത ചായ ആയതിനാൽ അപാര രുചി.ഒരു കപ്പ് കൂടി കുടിക്കാൻ തോന്നിയെങ്കിലും റൂമിൽ ഭാര്യയും മക്കളും വെള്ളം പോലും കുടിക്കാതെ ഇരിക്കുന്നത് കാരണം അവരെയും കൂടി വിളിച്ച് ചായ കുടിക്കാം എന്ന് മനസ്സ് പറഞ്ഞു. സ്ത്രീകളും കുട്ടികളും എത്തിയതോടെ ചായ കുടിക്കാനുള്ള സൗകര്യവും ഞങ്ങൾക്കായി അവർ ഒരുക്കിത്തന്നു.

ഇത്ര സമയമായിട്ടും ജബ്ബാർ എത്താത്തതിനാൽ എനിക്ക് ചെറിയൊരു ദ്വേഷ്യം തോന്നി. ഞാൻ താമസിച്ചിരുന്ന അമാൻ കെ പാലസ് ന്റെ പേരിൽ നിന്ന് കെ ഒഴിവാക്കി അമാൻ പാലസ് എന്ന പേരിലും സാമ്യതയുള്ള മറ്റു ചില പേരുകളിലും എല്ലാം ഹോട്ടലുകൾ ഉണ്ടായിരുന്നതിനാൽ സ്ഥലം കണ്ടെത്താനാവാതെ കറങ്ങുകയായിരുന്നു ജബ്ബാർ. ലൊക്കേഷൻ ഇട്ട് കൊടുത്ത് ഞങ്ങളുടെ ഹോട്ടലിന്റെ മുമ്പിൽ വരെ എത്തിയിട്ടും പുറത്ത് എഴുതി വച്ച പേര് മറ്റൊന്നായതിനാൽ ആ മനുഷ്യനും കുഴങ്ങി. അവസാനം തൊട്ടടുത്തുള്ള ചില ഹോട്ടലുകളുടെ പേര് പറഞ്ഞപ്പോഴാണ് ഞങ്ങൾ ചായ കുടിച്ചതിന്റെ തൊട്ടപ്പുറത്ത് നിർത്തിയിട്ട ടാക്സിയിൽ നിന്നാണ് ജബ്ബാർ വിളിക്കുന്നത് എന്ന് മനസ്സിലായത്.

കാർ എത്തിയതോടെ ഞങ്ങൾ പെട്ടെന്ന് തന്നെ അമാൻ കെ പാലസിനോട് ബൈ ബൈ പറഞ്ഞു. മറ്റൊരു റൂം എടുത്തിട്ട് മതി നഗരം കാണാനിറങ്ങൽ എന്ന തീരുമാനം ജബ്ബാറിനെ അറിയിച്ചു.

"ശരി...സാർ..." 

അതുവരെ ഹിന്ദി മാത്രം പറഞ്ഞിരുന്ന ജബ്ബാറിന്റെ മലയാളത്തിലുള്ള മറുപടി ഞങ്ങളെ മുഴുവൻ ഞെട്ടിപ്പിച്ചു.കൂടുതൽ ചോദിച്ചപ്പോഴാണ് അരീക്കോട് അടക്കം മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പത്ത് വർഷങ്ങൾക്ക് മുമ്പ് മാർബിൾ പണിക്ക് വന്ന കഥ ജബ്ബാർ പറഞ്ഞത്.അന്ന് പഠിച്ച ചില മലയാളം പദങ്ങൾ ഇപ്പോഴും ഓർമ്മയിലുണ്ട്.

ജബ്ബാറിന്റെ സഹായത്തോടെ താമസിയാതെ തന്നെ നല്ലൊരു ഹോട്ടൽ ഞങ്ങൾ കണ്ടെത്തി.ആയിരത്തി ഇരുനൂറ് രൂപ നിരക്കിൽ രണ്ട് എ.സി റൂമുകൾ എടുത്തു.പിറ്റേ ദിവസം ചെക്ക് ഔട്ടിന് അല്പം സമയം അധികം എടുക്കും എന്നതിനാൽ രണ്ട് ദിവസത്തെ വാടക നൽകേണ്ടി വരും എന്നുറപ്പായിരുന്നു.എങ്കിലും വെറുതെ ഒന്ന് പറഞ്ഞു നോക്കാം എന്ന് തോന്നിയതിനാൽ മാനേജരോട് കാര്യം സൂചിപ്പിച്ചു.ഒരു ദിവസത്തെ വാടക മാത്രം മതി എന്ന് അദ്ദേഹം സമ്മതിച്ചതോടെ എല്ലാം ശുഭമായി. തൊട്ടടുത്തുള്ള ഹോട്ടലിൽ നിന്ന് പ്രാതലും കഴിച്ച് കത്തിക്കാളുന്ന ജയ്‌പൂർ നഗര വീഥിയിലേക്ക് ഞങ്ങളിറങ്ങിത്തിരിച്ചു.


Next ... പിങ്ക് സിറ്റിയിലൂടെ 

Friday, September 22, 2023

അസംബ്ലി ഡിസ്മിസ്

സ്‌കൂൾ പഠന കാലത്തെ ഏറ്റവും വീറും വാശിയും ഏറിയ ദിവസമാണ് സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ് ദിവസം. സർക്കാർ സ്‌കൂളുകളിൽ ആ ദിവസം അടിപിടി ഉറപ്പാണ്. കാരണം അവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത് കക്ഷിരാഷ്ട്രീയം അനുസരിച്ചാണ്.എന്നാൽ ഞാൻ പഠിച്ച സ്‌കൂളുകളിൽ ഒന്നിലും തന്നെ, പത്താം ക്ലാസ് വരെയുള്ള ഒരു തെരഞ്ഞെടുപ്പിലും പാർട്ടി അടിസ്ഥാനത്തിലുള്ള വോട്ടെടുപ്പ് ഉണ്ടായിട്ടില്ല.എന്നിരുന്നാലും വീറിനും വാശിക്കും ഒട്ടും കുറവും ഉണ്ടായിരുന്നില്ല.

വർഷങ്ങളായുള്ള എന്റെ സ്‌കൂൾ ജീവിതത്തിലെ അവസാനത്തെ തെരഞ്ഞെടുപ്പിൽ വിജയ ശ്രീലാളിതനായത് അബ്ദുൽ അലിയായിരുന്നു. അവന്റെ പിതാവിന്റെ രാഷ്ട്രീയ പരിചയം ഇതിനു പിന്നിലുണ്ടായിരുന്നോ എന്നറിയില്ല. അത്യാവശ്യം നന്നായി തന്നെ അസംബ്ലി നയിക്കാൻ അവന് സാധിച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ.അതിൽ എനിക്ക് ചെറിയ ഒരു കുശുമ്പും ഉണ്ടായിരുന്നു.കാരണം എട്ടിലും ഒമ്പതിലും ഞാൻ അവന്റെ സീനിയർ ആയിരുന്നു. ഞാനാകട്ടെ സ്‌കൂളിൽ ആദ്യമായി തുടങ്ങിയ സ്‌കൗട്ടിന്റെയും അത് കഴിഞ്ഞ് ആരംഭിച്ച എൻ.സി.സി യുടെയും ക്യാപ്റ്റനും. എന്നിട്ടും സ്‌കൂളിനെ നയിക്കാൻ അവസരം കിട്ടിയത് അവനും. 

അങ്ങനെയിരിക്കെ അസംബ്ലിയുള്ള ഒരു ദിവസം ലീഡർ അബ്ദുൽ അലി ആബ്‌സന്റായി. അന്ന് അസംബ്ലി നയിക്കേണ്ടത് എൻ.സി.സി ക്യാപ്റ്റനായ ഞാനാണെന്ന് കരീം മാസ്റ്റർ ഒരു സൂചന മാത്രം നൽകി. അസംബ്ലിയിൽ കൂട്ടത്തിൽ നിന്ന് പരിചയമുണ്ടെങ്കിലും ഓർഡർ നൽകി പരിചയമില്ലാത്തതിനാൽ എന്തൊക്കെയാണ് പറയേണ്ടത് എന്ന് ഞാൻ ഒന്ന് ഓർത്തു നോക്കി. ശേഷം ഒരു സംശയ നിവാരണത്തിനായി ഞാൻ പത്ത് സി ക്ലാസ്സിലെ ആബിദിന്റെ അടുത്തെത്തി.

"പാട്ടിന് എന്താ ഇംഗ്ളീഷിൽ പറയുക?" ഞാൻ അവനോട് ചോദിച്ചു.

"സോങ്ങ്..." 

അവൻ മറുപടി പറഞ്ഞപ്പോഴാണ് എനിക്ക് അതറിയാമായിരുന്നു എന്ന് ഞാൻ ഓർത്തത്. ഞാൻ വേഗം ക്ളാസിലേക്ക് തിരിച്ചു പോവുകയും ചെയ്തു. അല്പസമയത്തിനകം തന്നെ ഫസ്റ്റ് ബെൽ മുഴങ്ങി. രണ്ട് മിനുറ്റ് കഴിഞ്ഞ് അസംബ്ലി ചേരാനുള്ള നാല് ബെല്ലും അടിച്ചു.കുട്ടികൾ വരി വരിയായി ക്ലാസ്സിൽ നിന്നും പുറത്തേക്ക് ഇറങ്ങി.എന്റെ ക്ലാസ്സിലെ കുട്ടികൾക്കൊപ്പം ഞാനും വരിയിൽ ചെന്ന് നിന്നു. കരീം മാസ്റ്റർ ഇപ്പോൾ വിളിക്കും എന്നതിനാൽ എന്റെ ഹൃദയം പട പടാ അടിക്കാനും തുടങ്ങി.

"എൻ.സി.സി ക്യാപ്റ്റൻ ശുക്കൂർ ... കം ഹിയർ..."  കരീം മാസ്റ്ററുടെ ആജ്ഞ വന്നു. വിറക്കുന്ന കാലുകളോടെ ഞാൻ മുന്നിലെത്തി കുട്ടികൾക്ക് അഭിമുഖമായി നിന്നു. അസംബ്ലി തുടങ്ങാനുള്ള നിർദ്ദേശം കരീം മാസ്റ്റർ തന്നു.

"അസംബ്ലി.... അറ്റെൻഷൻ..." എൻ.സി.സി - സ്‌കൗട്ട് പരിചയത്തിൽ ഗംഭീരമായി തന്നെ ഞാൻ തുടങ്ങി. കുട്ടികൾ എല്ലാവരും അറ്റെൻഷനിൽ നിന്നു.

"സ്റ്റാൻഡറ്റീസ്..." ഞാൻ അടുത്ത ഓർഡർ നൽകി.

"അറ്റെൻഷൻ..." അസംബ്ലി കണ്ടുള്ള പരിചയത്തിൽ ഞാൻ വീണ്ടും പറഞ്ഞു. 'ഇനി പ്രാർത്ഥന ചൊല്ലാൻ പറയണം' - ഞാൻ ആലോചിച്ചു.

"നാഷണൽ സോങ്ങ്...!!" ഞാൻ ഉറക്കെ പറഞ്ഞു.പ്രാർത്ഥനക്കായി വന്ന് നിന്ന കുട്ടികളും അദ്ധ്യാപകരും എന്നെ തുറിച്ച് നോക്കിയെങ്കിലും എനിക്ക് പെട്ടെന്ന് കാര്യം പിടികിട്ടിയില്ല.

"നാഷണൽ സോങ്ങ് എന്നല്ല .... ആന്തം എന്നാ ..." അസംബ്ലിയുടെ മുൻ നിരയിൽ നിന്ന ചില പെൺകുട്ടികൾ വിളിച്ച് പറഞ്ഞത് ഞാൻ വ്യക്തമായി കേട്ടില്ല.

"നാഷണൽ ആനന്ദം..." നേരത്തെ പറഞ്ഞത് തിരുത്തി ഞാൻ ഉച്ചത്തിൽ വീണ്ടും പറഞ്ഞു. അസംബ്ലിയിൽ  മുഴുവൻ പൊട്ടിച്ചിരി ഉയർന്നു.കരീം മാഷ് എന്നെ വീണ്ടും രൂക്ഷമായി നോക്കി.കുട്ടികളെ നേരെ നിർത്താനായി ഞാൻ അടുത്ത കമാൻഡ് ഉടൻ നൽകി.

"അസംബ്ലീ.... ഡിസ്‌മിസ്‌...."  

കുട്ടികൾ ചിന്നിച്ചിതറി ക്‌ളാസ്സിലേക്ക് ഓടുന്നത് കണ്ട് ഞാൻ അന്തം വിട്ടു നിന്നു. കരീം മാസ്റ്ററുടെ വലത്തെ കയ്യിലെ രണ്ട് വിരലുകൾക്കിടയിൽ ഞാൻ തൂങ്ങിയാടാനും തുടങ്ങി. 

Thursday, September 21, 2023

സൌഹൃദം പൂക്കുന്ന വഴികൾ - 23

 2009 ൽ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് ആദ്യമായി ട്രാൻസ്ഫർ ആയി വന്ന സമയം.ഗസറ്റഡ് ഓഫീസർ ആയതിനാൽ ശമ്പള ബില്ല് സ്വയം എഴുതണം, ട്രഷറിയിൽ കൊണ്ട് പോയി കൊടുക്കണം; കാശ് നേരിട്ട് നമുക്ക് തന്നെ കൈപ്പറ്റുകയും ചെയ്യാം.ബില്ലിനോടൊപ്പം സാലറിയിൽ നിന്നും പിടിക്കേണ്ട വിവിധ  ഇൻഷുറൻസ് പ്രീമിയങ്ങളുടെ ഷെഡ്യൂളുകളും പൂരിപ്പിച്ച് നൽകണമായിരുന്നു. എന്നിരുന്നാലും അതൊരു രസകരമായ പരിപാടിയായിരുന്നു.കാരണം ഒരു മാസത്തെ അദ്ധ്വാനത്തിന്റെ ഫലം നേരിട്ട് കയ്യിൽ വാങ്ങുന്നതിന്റെ ഒരു അനുഭൂതി അനുഭവിച്ചറിയാമായിരുന്നു.

കോഴിക്കോട്ടെ ശമ്പള ട്രഷറി സിവിൽ സ്റ്റേഷനിലെ ജില്ലാ ട്രഷറി ആയിരുന്നു.വെറും അഞ്ച് കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂവെങ്കിലും അവിടെ എത്തണമെങ്കിൽ രണ്ട് ബസ് മാറിക്കയറണം.ജില്ലാ ട്രഷറി ആയതിനാൽ മിക്ക ദിവസങ്ങളിലും തൃശൂർ പൂരത്തിനുള്ള ആളും കാണും.ഒരു ദിവസം പോയതോട് കൂടി തന്നെ ഞാൻ വശം കെട്ടു.അപ്പോഴാണ് ഓഫീസിൽ നിന്നും ഒരു പ്യൂൺ ദിവസവും ട്രഷറിയിൽ പോകാറുണ്ടെന്നും അവരുടെ വശം ബില്ല് കൊടുത്തു വിട്ടാൽ മതിയെന്നും ഞാൻ കേട്ടത്. പ്രതിഫലമായി, കാഷ് പിൻവലിക്കുന്ന ദിവസം അമ്പത് രൂപ നൽകിയാൽ മതിയെന്നും അറിഞ്ഞു. അങ്ങോട്ടും ഇങ്ങോട്ടുമായി നാല് ബസ്സ് കയറുമ്പോൾ തന്നെ ഈ സംഖ്യക്ക് അടുത്ത് എത്തും എന്നതിനാൽ നമുക്കും ലാഭം അവർക്കും ലാഭം.

അങ്ങനെ ആ മാസത്തെ ട്രഷറി ഡ്യൂട്ടിയുള്ള പ്യൂണിനെ അന്വേഷിച്ച് പിടിച്ചപ്പോഴാണ് ബിനീഷിനെ ഞാൻ പരിചയപ്പെടുന്നത്. സൗമ്യമായി മുഖത്ത് എപ്പോഴും ഒരു പുഞ്ചിരിയോടെ ഉദ്യോഗസ്ഥരോടും കുട്ടികളോടും എല്ലാം അടുത്തിടപഴകുന്ന നീളം കൂടിയ ഒരു ദേഹം.നാല് പ്യൂണുകൾ ഉള്ളതിനാൽ നാല് മാസത്തിൽ ഒരിക്കൽ മാത്രമേ അദ്ദേഹവുമായി എനിക്ക് ബന്ധം വരികയുള്ളൂ എന്നതിനാൽ ഞാൻ ബിനീഷുമായി വല്ലാതെ അടുപ്പം കാട്ടിയില്ല.പക്ഷെ കണ്ടുമുട്ടുമ്പോളെല്ലാം പുഞ്ചിരി പരസ്പരം കൈമാറി.

ആ വർഷം തന്നെ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഞാൻ അതിന്റെ പല മീറ്റിങ്ങുകളിലും പങ്കെടുത്തു കൊണ്ടിരുന്നു. ആസന്നമായ സപ്തദിന ക്യാമ്പിന്റെ ലൊക്കേഷനും പ്രവൃത്തി എന്തെന്നും ആരൊയൊക്കെ സമീപിക്കണമെന്നും എല്ലാം ആയിരുന്നു മിക്ക മീറ്റിങ്ങുകളിലും ചർച്ച. അതിലൊക്കെ രണ്ട് പേരുകൾ സ്ഥിരം കടന്നു വന്നിരുന്നു - പ്രസാദേട്ടനും ബിനീഷേട്ടനും. കോളേജിൽ സീനിയേഴ്സിനെ ജൂനിയേഴ്‌സ് ഒരു ഏട്ടൻ കൂട്ടി വിളി ഉള്ളതിനാൽ അതിൽ പെട്ടതാകും എന്നാണ് ഞാൻ കരുതിയത്. ക്യാമ്പിന്റെ ഭക്ഷണം തയ്യാറാക്കുന്നവരുടെ പേരിന്റെ കൂട്ടത്തിലാണ് ഈ രണ്ട് ഏട്ടൻമാരും കടന്നു വന്നിരുന്നത് എന്നതിനാൽ ഇത് 'സാധാരണ' ഏട്ടന്മാരല്ല എന്ന് എനിക്ക് മനസ്സിലായി.

അവസാന ദിവസം വരെ നീണ്ടു നിന്ന അനിശ്ചിതത്വത്തിന് ശേഷം 2009 ലെ എൻ.എസ്.എസ് വാർഷിക സപ്തദിന ക്യാമ്പ് കാക്കൂരിനടുത്ത് പാവണ്ടൂരിൽ നടക്കുന്നു എന്നറിഞ്ഞപ്പോൾ ഒന്ന് പങ്കെടുക്കാനായി ഞാനും കുട്ടികളുടെ കൂടെ പോയി.ആദ്യ ദിവസം തന്നെ, അതിഥിയായെത്തിയ ഞാൻ ക്യാമ്പംഗങ്ങളുടെ മുഴുവൻ പേര് പറഞ്ഞ് കൊണ്ട് സർവ്വരെയും ഞെട്ടിച്ചു. പിറ്റേ ദിവസത്തെ നാടകക്കളരിയിൽ ഒരു തകർപ്പൻ അഭിനയവും കൂടി ആയതോടെ കുട്ടികൾ ചില ഭാവി പദ്ധതികൾ ആസൂത്രണം തുടങ്ങി. അന്ന് തൊട്ടടുത്തിരുന്ന് ഭക്ഷണം കഴിച്ച കുട്ടികളുടെ 'ബിനീഷേട്ടനെ ' ഞാൻ ശരിക്കും പരിചയപ്പെട്ടു. 

വർഷങ്ങളായി എൻ.എസ്.എസ് സപ്തദിന ക്യാമ്പിലെ സ്ഥിരാംഗങ്ങളാണ് കോളേജിലെ ഡ്രൈവറായ പ്രസാദേട്ടനും പ്യൂണായ ബിനീഷേട്ടനും . രാഷ്ട്രീയമായി ഭിന്ന ചേരിയിലാണെങ്കിലും ക്യാമ്പിന്റെ സമാപനം വരെ അടുക്കള നിയന്ത്രണവും ഏകോപനവും ഈ രണ്ട് ഏട്ടൻമാരും കൂടിയാണ് (പ്രിന്നീട് ഞാൻ പ്രോഗ്രാം ഓഫീസർ ആയപ്പോഴും ഈ കൂട്ടുകെട്ടിന്റെ സഹകരണം കൊണ്ട് കിട്ടിയ ആശ്വാസം ചെറുതൊന്നുമല്ല). അതിനാൽ തന്നെ മറ്റ് പല യൂണിറ്റുകളും ചെയ്യുന്ന പോലെ ഒരു പാചകക്കാരിയെ അടുക്കളയിൽ നിർത്തി പണം കൊടുക്കേണ്ടതായി വന്നിട്ടില്ല. മാത്രമല്ല ഫുഡ് കമ്മിറ്റിയിൽ അംഗമായ എല്ലാവരും ക്യാമ്പ് കഴിയുമ്പോഴേക്കും എന്തെങ്കിലും ഒക്കെ പാകം ചെയ്യാൻ പഠിച്ചിട്ടുമുണ്ടാകും. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയാണ് പ്രസാദേട്ടൻ. മലയാളത്തിൽ പി.ജി. ബിരുദമുള്ള ബിനീഷ് കാപ്പാട് തൂവപ്പാറ നിവാസിയും.

ഇന്ത്യയിലെ ഒരു എൻ.എസ്.എസ് യൂണിറ്റിന്  ലഭിക്കാവുന്ന സർവ്വ അവാർഡുകളും നാല് വർഷം കൊണ്ട് ജി.ഇ.സി കോഴിക്കോടിന്റെ ഷോകേസിലെത്തിക്കാനും ഇവരുടെ നിസ്സീമ പിന്തുണ കൊണ്ടായി. നാല് വാർഷിക സപ്തദിന ക്യാമ്പുകൾ നടത്തിയ ശേഷം ഞാൻ പ്രോഗ്രാം ഓഫീസർ പദവി ഒഴിയുകയും ചെയ്തു. കാലത്തിന്റെ കുത്തൊഴുക്കിൽ പ്രസാദേട്ടൻ പെൻഷൻ പറ്റി, ബിനീഷ് ഗുമസ്തനായി ഡിപ്പാർട്ട്മെന്റ് മാറിപോയി, ഞാൻ സ്ഥലം മാറ്റം കിട്ടി കോഴിക്കോട് വിട്ടു.

വീണ്ടും വർഷങ്ങൾ കഴിഞ്ഞ് ഇന്ന് തൂവ്വപ്പാറയിൽ എത്തിയപ്പോൾ ഞാൻ ബിനീഷിനെ വിളിച്ചു. സ്ഥലത്തില്ല എങ്കിലും കണ്ടിട്ടേ പോകാവൂ എന്ന അപേക്ഷക്ക് മുന്നിൽ ഞാൻ മറുവാക്ക് പറഞ്ഞില്ല.കഴിഞ്ഞ വർഷം മെഡിക്കൽ പ്രവേശന പരീക്ഷ സംബന്ധമായി എന്തോ ഒരു സംശയത്തിന് ബിനീഷിന്റെ അളിയന് ഞാൻ ഫോണിലൂടെ മാർഗ്ഗ നിർദ്ദേശം നൽകിയിരുന്നു. അന്നത്തെ ഗൈഡൻസ് പ്രകാരം മോൾ മെഡിക്കൽ കോളേജിൽ പഠിക്കുന്ന സന്തോഷ വാർത്ത അറിയിക്കാനും ഞങ്ങളെ സൽക്കരിക്കാനുമായി , ബിനീഷ് അറിയിച്ച പ്രകാരം അദ്ദേഹവും എത്തി. അങ്ങനെ ചരിത്രമുറങ്ങുന്ന കാപ്പാട് കടൽത്തീരത്ത് സൗഹൃദത്തിന്റെ പൂത്തുമ്പികൾ ഒരിക്കൽ കൂടി പാറിപ്പറന്നു.




Sunday, September 17, 2023

കാപ്പാട് ബീച്ച്

കുട്ടിക്കാലത്ത് കാണാൻ ഏറെ ആഗ്രഹിച്ചിരുന്ന രണ്ട് പ്രകൃതി സൗന്ദര്യങ്ങളായിരുന്നു ബീച്ചുകളും വെള്ളച്ചാട്ടങ്ങളും. ജീവിത സാഹചര്യങ്ങൾ കാരണവും ബീച്ചിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും ഉള്ള  അപ്രാപ്യത കാരണവും എൻ്റെ അന്നത്തെ ആഗ്രഹം നിറവേറിയത് ഞാൻ മുതിർന്നപ്പോഴാണ്. എന്നാൽ എൻ്റെ മക്കൾ എപ്പോഴൊക്കെ ഈ ആഗ്രഹം പ്രകടിപ്പിച്ചുവോ അപ്പോഴൊക്കെ അത് നിറവേറ്റാൻ എന്നെ പ്രേരിപ്പിച്ചതും എൻ്റെ കുട്ടിക്കാലാനുഭവങ്ങളാണ്.

ഞാൻ ആദ്യം കേട്ട കേരളത്തിലെ ബീച്ചുകളിൽ ഒന്നാണ് കാപ്പാട് ബീച്ച്.1498 ൽ കടൽ മാർഗ്ഗം ഇന്ത്യയിൽ ആദ്യമായി ഒരു വിദേശി എത്തിച്ചേർന്നത് കാപ്പാട് ആയിരുന്നു എന്നാണ് ചരിത്രം പഠിപ്പിക്കുന്നത്.പിന്നീട് പല വിദേശ ശക്തികളും ഇന്ത്യയിൽ കാലുകുത്തിയതും ഈ പാതയിലൂടെയായിരുന്നു. വാസ്കോഡഗാമ എന്ന പോർച്ചുഗീസ് നാവികനായിരുന്നു ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ സഞ്ചാരി. അദ്ദേഹം കാൽ കുത്തിയതിന്റെ കാൽപാട് ആണ് പിന്നീട് കാപ്പാട് ആയത് എന്ന് പറയപ്പെടുന്നു. കോഴിക്കോട് നിന്നും പതിനേഴ് കിലോമീറ്റർ ദൂരെ മാറി, കൊയിലാണ്ടിക്കടുത്താണ് കാപ്പാട് സ്ഥിതി ചെയ്യുന്നത്.

1993 ൽ കോഴിക്കോട് IHRDEയിൽ  പി.ജി.ഡി.സി.എ ക്ക് പഠിക്കുമ്പോൾ സഹപാഠികൾക്കൊപ്പം ഈ ബീച്ചിൽ എത്തിയതാണ് എൻ്റെ ആദ്യ കാപ്പാട് സന്ദർശനം. പിന്നീട് ഫാമിലി സഹിതവും സുഹൃത്തുക്കൾക്കൊപ്പവും  പല തവണ ഞാൻ കാപ്പാട് എത്തിയിട്ടുണ്ട്.ബീച്ചിന്റെ സൗന്ദര്യവൽക്കരണവും മുഖച്ഛായ മാറ്റവും കാരണം മക്കളെ ഒന്ന് കൂടി കാണിക്കാൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഞാൻ വീണ്ടും കാപ്പാട്ടെത്തി.

കാപ്പാട് ഇന്ന് പഴയ ആ ബീച്ചല്ല.ലോകത്ത് തന്നെ അറിയപ്പെടുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ഉള്ള ഇന്ത്യയിലെ പത്ത് ബീച്ചുകളിൽ ഒന്നും കേരളത്തിലെ ഏക സർട്ടിഫൈഡ് ബീച്ചും ആണ്.Foundation for Environment Education എന്ന അന്താരാഷ്ട്ര സംഘടന വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ച് നൽകുന്ന ഒരു സർട്ടിഫിക്കേഷൻ ആണ് ബ്ലൂ ഫ്ലാഗ്.പരിസ്ഥിതി സംരക്ഷണം, വൃത്തി, സുരക്ഷ, സഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം ഈ മാനദണ്ഡങ്ങളിൽ പെടുന്നു.അതിനാൽ തന്നെ പ്രവേശന ഫീസുള്ള ബീച്ചുകളിൽ പെട്ട ഒന്നാണ് കാപ്പാട് ബീച്ച്.മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് ഇരുപത് രൂപയുമാണ് എൻട്രി ഫീസ്.

മണിക്കൂറുകൾ ഇടവിട്ട് വൃത്തിയാക്കുന്നതിനാൽ കേരളത്തിലെ മറ്റേതൊരു ബീച്ചിനെക്കാളും സഞ്ചാരികൾ ഈ ബീച്ചിനെ ഇഷ്ടപ്പെടും.മാത്രമല്ല കുടിവെള്ള സൗകര്യവും ടോയിലറ്റ് സൗകര്യവും ഡ്രസ്സ് ചേഞ്ചിംഗ് റൂം സൗകര്യവും എല്ലാം ഇപ്പോൾ കാപ്പാട് ബീച്ചിലുണ്ട്.കുട്ടികൾക്കുള്ള പാർക്കും മരങ്ങൾ തണൽ വിരിക്കുന്ന മനോഹരമായ നടപ്പാതകളും ബീച്ചിനെ കൂടുതൽ ആകർഷകമാക്കുന്നു.

കാപ്പാട് സന്ദർശിക്കുന്നവർ ഒരു കിലോമീറ്റർ അകലെയുള്ള തൂവപ്പാറ കൂടി സന്ദർശിക്കണം.കടലിലേക്ക് തള്ളി നിൽക്കുന്ന ഭീമൻ ചെങ്കൽ പാറക്ക് മുകളിൽ കയറി ഇരുന്ന് തിരമാലകളുടെ രൗദ്ര ഭാവവും കടൽക്കാറ്റും ആസ്വദിക്കാൻ വൈകുന്നേരങ്ങളിൽ നിരവധി സന്ദർശകരാണ് ഇവിടെ എത്തുന്നത്. പാറക്ക് മുകളിൽ സംരക്ഷണ വേലി ഉണ്ടെങ്കിലും കുട്ടികളുമായി പോകുന്നവർ ഇവിടെ അതീവ ജാഗ്രത പുലർത്തണം.

സൂര്യാസ്തമനവും കണ്ട് തിരിച്ചു പോരുമ്പോഴാണ് മിക്ക യാത്രകളിലും സംഭവിക്കുന്ന ഒരു കൂടിക്കാഴ്ച അവിടെയും സംഭവിച്ചത്.


(തുടരും....)

Saturday, September 09, 2023

എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ല

നിരവധി കുഞ്ഞുകഥകൾ മലയാളത്തിന് സമ്മാനിച്ച കഥാകാരനാണ് പി.കെ പാറക്കടവ്.പക്ഷേ, അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ 'എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ല' എന്ന കൃതി കുറുങ്കഥകൾ അല്ല.മറിച്ച് കുഞ്ഞു കുഞ്ഞു ലേഖനങ്ങളാണ് .ആനുകാലിക പ്രസക്തിയുള്ള നിരവധി ചിന്തകളുടെ സമാഹാരമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.

വിവിധ സമയങ്ങളിൽ എഴുതിയ കുറുങ്കഥകൾ വികസിപ്പിച്ചതാണോ ചില കുറിപ്പുകൾ എന്നും എനിക്ക് തോന്നിപ്പോയിട്ടുണ്ട്.സെൽഫി എടുത്തെടുത്താണ് നമ്മളൊക്കെ ഇങ്ങനെ സെൽഫിഷ് ആകുന്നത് എന്ന വരികൾ ഞാൻ മുമ്പ് എവിടെയോ വായിച്ചതായിട്ടാണ് എന്റെ ഓർമ്മ.അത് ഈ പുസ്തകത്തിൽ 'ഞങ്ങളുടെ ആയുധം വാക്കുകളാണ്' എന്ന അദ്ധ്യായത്തിന്റെ അവസാനത്തിൽ വരുന്നു.

തടസ്സമില്ലാതെ വായന മുന്നോട്ട് നീങ്ങുമെങ്കിലും ചെറിയ ചില കല്ലുകൾ അവിടെയും ഇവിടെയും ഒക്കെ കടിക്കുന്നുണ്ട്.ചില അദ്ധ്യായങ്ങൾ അൽപ സ്വല്പം എഡിററിംഗ് ആവശ്യമായിരുന്നോ എന്നൊരു തോന്നൽ ഉളവാക്കുന്നു.'ജല്ലിക്കെട്ട് ചില ചോദ്യങ്ങൾ ചോദിക്കുന്നു' എന്ന തലക്കെട്ടിലുള്ള ഭാഗം തുടങ്ങുന്നത് 'കഴിഞ്ഞയാഴ്ച നമ്മുടെ പത്രങ്ങളുടെ പ്രധാന വാർത്ത...' എന്നാണ്.കുറിപ്പിന്റെ തീയ്യതിയും കാലവും പറയാതെ, ഒരു പുസ്തകത്തിൽ കഴിഞ്ഞയാഴ്ച എന്ന് പറയുന്നത് എത്രത്തോളം ശരിയായിരിക്കും? കാലങ്ങളോളം നിലനിൽക്കുകയും വായിക്കപ്പെടുകയും ചെയ്യുന്ന ഒരു പുസ്തകത്തിൽ ഈ പ്രയോഗം ശരിയല്ല എന്നാണ് എനിക്ക് തോന്നിയത്. 

രാഷ്ട്രീയ പാർട്ടികളെ പരാമർശിക്കുന്നിടത്തെല്ലാം 'ചായം തേച്ച തുണികൾക്ക് പിറകിൽ' എന്ന് ആവർത്തിച്ച് പറയുന്നതും അരോചകമായി തോന്നി.'ഒരു ചെവി മൊബൈൽ ഫോണിന് കടം കൊടുത്തതും' ഒന്നിലധികം സ്ഥലങ്ങളിൽ വായിച്ചു.ഗോമാംസം ഭക്ഷിച്ചെന്ന ആരോപണത്തിന് വധിക്കപ്പെട്ട മുഹമ്മദ് അഖ്‌ലാഖിനെ പറ്റിയും രണ്ടോ മൂന്നോ തവണ വായിച്ചു.

എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ല എന്ന് പറയുമ്പോഴും കെട്ട കാലത്തെപ്പറ്റി നിരവധി സ്ഥലങ്ങളിൽ പറയുന്നുണ്ട്. എങ്കിലും തലക്കെട്ട് സൂചിപ്പിക്കുന്ന പോലെ പ്രതീക്ഷ കൈവിടാതെ നമുക്ക് മുന്നേറാം.

പുസ്തകം : എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ല 
രചയിതാവ് : പി.കെ പാറക്കടവ് 
പ്രസാധകർ : പേരക്ക ബുക്സ് 
പേജ് : 112  
വില: 160 രൂപ 

Sunday, September 03, 2023

അബുവിന്റെ മോ(ഷ്)ട്ടിവേഷൻ - 2

അബുവിന്റെ മോ(ഷ്)ട്ടിവേഷൻ - 1

അക്കാലത്ത് പല വീടുകളിലെയും പ്രധാന വരുമാന മാർഗ്ഗം കാർഷിക ഉൽപന്നങ്ങളായിരുന്നു. അടക്ക,കശുവണ്ടി,കുരുമുളക് എന്നിവ അൽപ സ്വല്പം ഉണ്ടാക്കുന്നവർ മറ്റേതെങ്കിലും തോട്ടങ്ങൾ കൂടി പാട്ടത്തിന് എടുക്കുന്ന ഒരു സമ്പ്രദായം നിലനിന്നിരുന്നു. തോട്ടത്തിലെ ഒരു വർഷത്തെ വിളയ്ക്ക് ഒരു മതിപ്പു വില കണക്കാക്കി വാങ്ങുന്ന രീതിയാണ് പാട്ടം.കുരുമുളകിന്റെയും  കശുവണ്ടിയുടെയും പാട്ടം  കാലാവസ്ഥക്കനുസരിച്ച് ലാഭവും നഷ്ടവും സംഭവിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു. എങ്കിലും പാട്ടത്തിനെടുക്കുന്നവർ അത് എല്ലാ വർഷവും തുടർന്ന് കൊണ്ടിരിക്കും.എന്റെ പിതാവും കുരുമുളക് പാട്ടത്തിന് എടുക്കാറുണ്ടായിരുന്നു.

കുരുമുളക് ഉണക്കിയാൽ അത് ദീർഘകാലം സൂക്ഷിച്ചു വയ്ക്കാം. അതിനാൽ നല്ല വില കിട്ടുന്ന സമയം നോക്കി അത് വിറ്റഴിക്കാനും പറ്റും.ഇങ്ങനെ എന്റെ വീട്ടിൽ വിൽക്കാനായി ഉണക്കിവച്ച കുരുമുളക് ചാക്കിലാക്കി വച്ചത് അബു കണ്ടിരുന്നു. ആ ചാക്കിലാണ് നേരത്തെ പഠിപ്പിച്ച് തന്ന സൂത്രം പരീക്ഷിക്കാൻ അവൻ നിർദ്ദേശിച്ചത്. ഒരു കിലോ കുരുമുളക് എടുത്താൽ ചാക്കിന്റെ ഷേപ്പിന് പ്രത്യേകിച്ച് മാറ്റം ഒന്നും സംഭവിക്കില്ലെന്നതിനാൽ ബാപ്പ അറിയില്ലെന്നും അബു പറഞ്ഞു. ഒരു കിലോ കുരുമുളക് വിറ്റാൽ നൂറു രൂപ കിട്ടുമെന്നും ആ പൈസ കൊണ്ട് സിനിമ കാണൽ അടക്കമുള്ള നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നും അബു പറഞ്ഞു.

അങ്ങനെയിരിക്കെയാണ് അരീക്കോട് ഉപജില്ലാ ശാസ്ത്രമേള അരീക്കോട് ജി.എം.യു.പി സ്‌കൂളിൽ വച്ച് നടക്കുന്നത് ഞാനറിഞ്ഞത്. അത് കാണാൻ എൻ്റെ മനസ്സിൽ ഒരാഗ്രഹം ഉദിച്ചു.ശാസ്ത്രമേള എന്നൊക്കെ പറഞ്ഞാൽ അല്പം സ്റ്റാൻഡേർഡ് ഉള്ളവർക്കുള്ളതായതിനാൽ അബുവിനെ അതിന് പറ്റില്ല എന്ന് ഞാൻ തന്നെ തീരുമാനിച്ചു.പിന്നെ കൂടെ കൂട്ടാൻ പറ്റുന്നത് കൃഷ്ണൻ ആണ്. അരീക്കോട് എത്തണമെങ്കിൽ തോണി കയറുകയും വേണം. കടവ് കടക്കാനും പിന്നെ ഐസ് വാങ്ങാനും പൈസ വേണം. കൃഷ്ണൻ കൂടി ഉണ്ടെങ്കിൽ കുറച്ചധികം പൈസ വേണം. 

അങ്ങനെ അബു പഠിപ്പിച്ച് തന്ന വിദ്യയിലൂടെ കുരുമുളക് ചോർത്താനായി ഞാൻ പരിസര വീക്ഷണം നടത്തി.കുരുമുളക് ചോർത്താൻ ഓടക്കുഴൽ ആയിരുന്നു അവൻ പറഞ്ഞു തന്ന ആയുധം.ചാക്കിൽ കുത്തുമ്പോൾ ഓടക്കുഴലിനുള്ളിലൂടെ വരുന്ന കുരുമുളക് മണികൾ പേപ്പർ കവറിൽ ശേഖരിക്കണം എന്നായിരുന്നു അബുവിന്റെ നിർദ്ദേശം.ഇതിനായി, ഉമ്മ കാണാതെ അടുക്കളയിൽ നിന്ന് ഓടക്കുഴലും തലേ ദിവസം പഞ്ചസാര കൊണ്ട് വന്ന പേപ്പർ കവറും എടുത്ത് ഞാൻ മെല്ലെ അട്ടിയിട്ടിരിക്കുന്ന കുരുമുളക് ചാക്കിനടുത്തെത്തി. ഉമ്മയും വാപ്പയും ആ പരിസരത്തൊന്നും ഇല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം ഞാൻ ഓടക്കുഴൽ കൊണ്ട് ചാക്കിൽ ഒന്ന് കുത്തി.മോഷണത്തിൽ മുൻ പരിചയം ഇല്ലാത്തതിനാൽ ഓടക്കുഴലിന്റെ അടിയിൽ കവർ വയ്ക്കാൻ ഞാൻ മറന്നുപോയി!!

മുല്ലപ്പെരിയാർ പൊട്ടിയാലെന്ന പോലെ ഓടക്കുഴലിനുള്ളിലൂടെ ഉതിർന്നു വന്ന കുരുമുളക് മണികൾ നേരെ വീണത് നിലത്ത് ആരോ വച്ചിരുന്ന അലൂമിനിയം പാത്രത്തിലേക്കായിരുന്നു.ഉണങ്ങിയ കുടപ്പനയോലയിൽ ആട് കാഷ്ടിക്കുമ്പോഴുണ്ടാകുന്ന ചറ പറ ശബ്ദം പോലെ ഒന്ന് പാത്രത്തിൽ നിന്നുയർന്നു. കുത്തിയ ഓടക്കുഴൽ വലിച്ചെടുക്കാനും ആ വെപ്രാളത്തിൽ ഞാൻ മറന്നുപോയി.

"ട്ടേ.." ശബ്ദം കേട്ട് ഓടിയെത്തിയ വാപ്പയുടെ അടി കൃത്യം കരണക്കുറ്റിയിൽ തന്നെ പതിച്ചു . എൻ്റെ കണ്ണിൽ നിന്നും ഒരായിരം പൊന്നീച്ചകൾ പറന്നുയർന്നു . ഇപ്പോഴും കുരുമുളക് കാണുമ്പോൾ ആ അടിയുടെ ഒരു പെരുപെരുപ്പ് ഞാൻ പിരടിയിൽ അനുഭവിക്കും. മാത്രമല്ല മോഷണം മോശമാണ് എന്ന സന്ദേശം മനസ്സിൽ ഉയരുകയും ചെയ്യും.