Pages

Saturday, February 29, 2020

ടർഫ് കളിക്കളത്തിൽ...

               അരീക്കോട് എന്ന എന്റെ ഗ്രാമം ഫുട്ബാളിന് പേരുകേട്ട സ്ഥലമാണ്. സമകാലിക ഇന്ത്യൻ ഫുട്ബാളിൽ തന്നെ രാജ്യത്തിന് വേണ്ടി കളിച്ച താരങ്ങളിൽ പലരും ഈ ഗ്രാമത്തിൽ നിന്നായിരുന്നു എന്ന് പറയുമ്പോൾ ഓരോ അരീക്കോട്ടുകാരന്റെ  സിരകളിലൂടെയും ഫുട്ബാൾ തന്നെ ഉരുളും. ആയ കാലത്ത് ഫുട്ബാൾ കളിക്കാനും കാണാനും ഞാനും മുന്നിൽ തന്നെയുണ്ടായിരുന്നു.

              മാട് എന്നറിയപ്പെടുന്ന പുഴയുടെ മണൽ പരപ്പ് ഇല്ലാതായതോടെ ഞങ്ങളിൽ പലരുടെയും കളിയും ഇല്ലാതായി. എങ്കിലും കിട്ടുന്ന അവസരങ്ങളിൽ പന്ത് തട്ടി നോക്കാനും കളിക്കാനും ഞങ്ങളിൽ പലരും പിന്നെയും ഉത്സാഹം കാണിച്ചു. ഞാനും എൻ.എസ്.എസ് ക്യാമ്പുകളിൽ പോയപ്പോൾ കുട്ടികളുടെ കൂടെ പന്ത് കളിക്കാൻ കിട്ടിയ അവസരങ്ങൾ എല്ലാം ഉപയോഗപ്പെടുത്തി.

              നാടായ നാട്ടിലൊക്കെ ടർഫ് കളിക്കളങ്ങൾ ഉയർന്നപ്പോൾ പഴയ പല കളിക്കാരും വീണ്ടും ജഴ്സിയണിഞ്ഞ് അല്പ നേരത്തേക്കെങ്കിലും പന്ത് തട്ടാൻ ഇറങ്ങിത്തുടങ്ങി. സമയവും ടീമും കാശും കൂടി ഒത്താലേ ടർഫിൽ ഇറങ്ങാൻ സാധിക്കൂ എന്നത് മാത്രമാണ് ഇതിന്റെ ഒരേ ഒരു പോരായ്മ. എങ്കിലും പല കൂട്ടായ്മകളുടെയും സംഗമങ്ങളുടെയും ഭാഗമായി ടർഫിലെ കളി ഒരു ഇനമായി. ഞങ്ങളുടെ കോളനി കുടുംബ സംഗമത്തിന്റെ ഭാഗമായി നടത്തിയ ടർഫിലെ ഫുട്ബാൾ മത്സരത്തിൽ അസുഖം കാരണം എനിക്ക് പങ്കെടുക്കാനും സാധിച്ചില്ല.

             അങ്ങനെയിരിക്കെയാണ് എന്റെ കോളേജിലെ ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻസ് അസോസിയേഷൻ ഇന്റർ ക്ലാസ് മത്സരം സംഘടിപ്പിച്ചത്. അതിനൊരു പഞ്ച് കിട്ടാനാണോ എന്നറിയില്ല, സ്റ്റാഫിന്റെ ഒരു ടീമിനെയും അവർ അതിൽ ഉൾപ്പെടുത്തി. അങ്ങനെ അത്യാവശ്യം പന്ത് തട്ടാൻ അറിയുന്ന സ്റ്റാഫുകളെ ഉൾപ്പെടുത്തി ഞങ്ങളും ഒരു ടീം ഉണ്ടാക്കി. ആദ്യമായി ടർഫിൽ ഇറങ്ങാൻ അങ്ങനെ അവസരം ലഭിച്ചു.
            അങ്ങനെ കോഴിക്കോട് വെസ്റ്റ്‌ഹിൽ ടർഫിൽ നാല്പത്തിയെട്ടാം വയസ്സിൽ ഞാൻ അരങ്ങേറ്റം കുറിച്ചു ! എന്റെ പകുതിയിൽ താഴെ പ്രായം മാത്രമുള്ള കുട്ടികൾ എതിരാളികളും !! അതിനാൽ മത്സര ഫലം ഇവിടെ പ്രസക്തമല്ല !!!
          

Thursday, February 27, 2020

പയ്യാമ്പലം ബീച്ച് (കണ്ണൂരിലൂടെ...3)


               ജീവിതത്തിൽ കടൽ ആദ്യമായി കണ്ടത് എന്നാണെന്ന് ഒരു നിശ്ചയവും ഇല്ല. പ്രൈമറി സ്കൂളിലെ ഒരു വിനോദയാത്രയിൽ ആയിരിക്കും നമ്മളിൽ മിക്കവരും ആദ്യമായി കടലിരമ്പം കേട്ടത്.ഞാനും ആദ്യമായി കണ്ടത് കോഴിക്കോട് ബീച്ച് ആണെന്നാണ് ഒട്ടും ഉറപ്പില്ലാത്ത എന്റെ ധാരണ.ഇതുവരെ എത്ര ബീച്ചുകൾ കണ്ടു എന്ന് ചോദിച്ചാൽ അതിനും ഇപ്പോൾ ഒരു നിശ്ചയവും ഇല്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബീച്ച് ആയ ചെന്നൈ മെറീന ബീച്ച്, മഹാബലിപുരം ബീച്ച്,കന്യാകുമാരി ബീച്ച്, കടമത്ത് ബീച്ച്, മാല്പെ ബീച്ച്, കേരളത്തിലെ പ്രമുഖ ബീച്ചുകളായ കോവളം, ശംഖുമുഖം, ആലപ്പുഴ, വിഴിഞ്ഞം, സ്നേഹതീരം , ചെറായി, കോഴിക്കോട് , കാപ്പാട്, ബേക്കൽ അങ്ങനെ അങ്ങനെ കണ്ട ബീച്ചുകളുടെ ആ ലിസ്റ്റ് നീളുന്നു. എന്നാലും കണ്ടതും കാണാത്തതും ആയ ബീച്ചിൽ പോകുന്നതിന് ഇപ്പോഴും എനിക്ക് ഇഷ്ടമാണ്.

              ബി.എഡിന് പഠിക്കുമ്പോൾ കണ്ണൂരിലേക്ക് നടത്തിയ ഒരു ഏകദിന യാത്രയിലാണ് ആദ്യമായി പയ്യാമ്പലം എന്ന കണ്ണൂർ ബീച്ചിൽ ഞാൻ എത്തിയത്. പി.ജിക്ക് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ പഠിക്കുമ്പോൾ വീണ്ടും അവിടം സന്ദർശിച്ചിട്ടുണ്ട് എന്ന് മനസ്സ് പറയുന്നു (കൊചു ഗള്ളൻ).ഇപ്പോൾ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന ലുലു മോൾക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോൾ ഞാൻ കുടുംബ സമേതം വീണ്ടും പയ്യാമ്പലത്ത് എത്തിയിരുന്നു. പിന്നീട് അവിടം സന്ദർശിച്ചതായി എന്റെ ഓർമ്മയിൽ രേഖപ്പെടുത്തിയ തെളിവുകൾ ഇല്ല. 2020 പിറന്ന മാസം തന്നെ ഞാൻ ഭാര്യെയെയും മക്കളെയും കൊണ്ട് വീണ്ടും പയ്യാമ്പലത്തെത്തി.
             പ്രകൃതി സൌന്ദര്യത്തിന് പേരു കേട്ട, കണ്ണൂർ ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് പയ്യാമ്പലം ബീച്ച് . കണ്ണൂർ ടൌണിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് ബീച്ച് സ്ഥിതി ചെയ്യുന്നത്. സെന്റ് ആഞ്ചലോ ഫോർട്ട് കാണാൻ പോകുന്നവർക്ക് ബീച്ചിലെത്താൻ എളുപ്പമാണ്. സായാഹ്ന സമയം തന്നെയാണ് ബീച്ച് കാണാൻ ഏറ്റവും അനുയോജ്യമായത്. നേരത്തെ എത്തുന്നവർക്ക് സമയം തള്ളാൻ പാർക്കും ബീച്ചിനോടനുബന്ധിച്ച് ഉണ്ട്.പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്റെ അമ്മയും കുഞ്ഞും എന്ന ശില്പവും പയ്യാമ്പലം ബീച്ചിലാണ്.
             രാഷ്ട്രീയ - സാംസ്കാരിക കേരളത്തിലെ പല മഹാരഥന്മാരും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം കൂടിയാണ് പയ്യാമ്പലം ബീച്ച്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, എ.കെ.ജി, ഇ.കെ.നായനാർ,സുകുമാർ അഴീക്കോട് എന്നിങ്ങനെ ആ നിര നീളുന്നു. എല്ലാവരെയും ഇവിടെ അടക്കം ചെയ്യാൻ കാരണം എന്താണെന്ന് അറിയില്ലെങ്കിലും ജന്മം കൊണ്ട് കണ്ണൂരുകാർ ആയതായിരിക്കും റീസൺ എന്ന് ഞാൻ അനുമാനിക്കുന്നു.         
             സാഹസികർക്ക് ഇഷ്ടപ്പെട്ട ഒരു കേന്ദ്രം കൂടിയാണ് പയ്യാമ്പലം ബീച്ച്. വൈകുന്നേരങ്ങളിൽ കടലിന്റെ മുകളിലെ ആകാശത്ത് ബലൂണിൽ സഞ്ചരിക്കാൻ പാരാസെയ്‌ലിംഗ് അവസരം ഉണ്ട്. ജെറ്റ് സ്കീയിംഗ് പോലെയുള്ള വാട്ടർ സ്പോർട്ട് ആക്റ്റിവിറ്റികൾക്കും സൌകര്യമുണ്ട്. ഓരോന്നിന്റെയും റേറ്റ് എത്രയാണെന്നറിയില്ല. സൂര്യൻ കടലിൽ താഴാൻ മിനുട്ടുകൾ മാത്രം ശേഷിക്കുന്ന സമയത്താണ് ഞങ്ങൾ അവിടെ എത്തിയത്.അതിനാൽ ആർക്കും ഇതിൽ കയറി ധൈര്യം പരീക്ഷിക്കേണ്ടി വന്നില്ല.ബട്ട്, തിരമാലകളോട് കിന്നാരം പറയാൻ എന്റെ കുഞ്ഞുമോനടക്കം കടലിലിറങ്ങി.
           
            ഇരുട്ട് പരന്നതോടെ ഈ വർഷത്തെ ആദ്യത്തെ ഏകദിന പിക്നിക്കിന് വിരാമമിട്ട് ഞങ്ങൾ നാട്ടിലേക്ക് മടങ്ങി.

Wednesday, February 26, 2020

അറക്കൽ കൊട്ടാരവും സെന്റ് ആഞ്ചലോ കോട്ടയും (കണ്ണൂരിലൂടെ...2)

                 പേരിൽ കൊട്ടാരം എന്നുണ്ടെങ്കിലും പഴയ പല കൊട്ടാരങ്ങളും പുതുതലമുറക്ക് കൊട്ടാരങ്ങളായി തോന്നാറില്ല. നാട്ടിലെ പല വീടുകളും അതിലും വലുതായതിനാൽ കൊട്ടാരങ്ങൾ കാണിക്കാൻ പോകുന്നതിന് മുമ്പ് ഒരു എക്സ്ക്യൂസ് ഞാൻ എപ്പോഴും എടുക്കാറുണ്ട്. മുമ്പൊരിക്കൽ സന്ദർശിച്ചിട്ടുള്ളതിനാൽ അറക്കൽ കൊട്ടാരത്തിലേക്ക് കുടുംബത്തെ നയിക്കുമ്പോഴും ഞാൻ അതിന്റെ അവസ്ഥ ആദ്യമേ അവരെ ബോധ്യപ്പെടുത്തി.

              കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശമായി രേഖപ്പെടുത്തിയിരിക്കുന്നത് അറക്കൽ രാജവംശത്തെയാണ്. പുരുഷ അധികാരികൾ ആലി രാജ എന്നും സ്ത്രീ അധികാരികൾ അറക്കൽ ബീവി എന്നും ആയിരുന്നു അറിയപ്പെട്ടിരുന്നത്. മരുമക്കത്തായ സമ്പ്രദായം പിന്തുടർന്നതിനാൽ ആൺ അധികാരികളും പെൺ അധികാരികളും രാജ്യത്ത് ഉണ്ടായിരുന്നു.

                കണ്ണൂർ പട്ടണത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാറി ആയിക്കര എന്ന സ്ഥലത്താണ് അറക്കൽ കൊട്ടാരം എന്ന ഇപ്പോഴത്തെ അറക്കൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ചെങ്കല്ലും മരവും ഉപയോഗിച്ച് ദീർഘ ചതുരാകൃതിയിൽ നിർമ്മിച്ച ഒരു ഇരുനില കെട്ടിടമാണ് പുറത്ത് നിന്ന് കാണുന്ന അറക്കൽ കൊട്ടാരം. താഴെ നില രാജ കുടുംബത്തിന്റെ കാര്യാലയവും മുകൾ നില ദർബാർ ഹാളും ആയിരുന്നു എന്ന് പറയപ്പെടുന്നു. മുകൾ നിലയുടെ തറ മുഴുവനായും വീട്ടി നിർമ്മിതമാണ്.
                            രാജകുടുംബാംഗങ്ങൾ ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളാണ് മ്യൂസിയത്തിലെ കാഴ്ച. മൈസൂർ രാജാക്കന്മാരായ ഹൈദർ അലി , ടിപ്പു സുൽത്താൻ എന്നിവരോടും ബീജാപ്പൂർ സുൽത്താനോടും മറ്റു വിദേശ ശക്തികളോടും ആശയ വിനിമയം നടത്തിയ കത്തുകൾ, ഖുർ‌ആൻ കയ്യെഴുത്ത് പ്രതികൾ, യുദ്ധോപകരണങ്ങൾ , പാത്രങ്ങൾ , സിംഹാസനം അടക്കമുള്ള മര ഉരുപ്പടികൾ തുടങ്ങീ നിരവധി സാധനങ്ങൾ കൊട്ടാരത്തിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്. രാജവംശത്തിന്റെ ചരിത്രവും ഇതുവരെയുള്ള ഭരണാധികാരികളെ പരിചയപ്പെടാനുള്ള വിവരങ്ങളടങ്ങിയ ബോർഡും മ്യൂസിയത്തിലുണ്ട്.

                 കേരള പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് നവീകരണ പ്രവർത്തനങ്ങൾ നടത്തിയെങ്കിലും കൊട്ടാരത്തിന്റെ പൂർണ്ണാവകാശം ഇപ്പോഴും അറക്കൽ രാജവംശത്തിന് തന്നെയാണ്. വിദേശികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന കേരളത്തിലെ മ്യൂസിയങ്ങളീൽ ഒന്നാണ് അറക്കൽ മ്യൂസിയം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. പ്രവേശനം രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ്.

                    അറക്കൽ കൊട്ടാരത്തിൽ നിന്നും ഞങ്ങൾ നേരെ പോയത് സെന്റ് ആഞ്ചലോ ഫോർട്ടിലേക്കായിരുന്നു. 1505ൽ പോർച്ചുഗീസുകാരനായ ഡോൺ ഫ്രാൻസിസ്കൊ ഡി അൽമേഡ ആണ് സെന്റ് ആഞ്ചലോ കോട്ട പണിതത്. പിന്നീട് ഡച്ചുകാർ ഈ കോട്ട പിടിച്ചടക്കി. അറക്കൽ രാജ്യത്തെ അലി രാജക്ക് വിൽക്കുന്നത് വരെ ഡച്ചുകാർ തന്നെയായിരുന്നു അധിപന്മാർ.പിന്നീട് ബ്രിട്ടീഷ്കാരും ഈ കോട്ട പിടിച്ചടക്കി.
                         രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചര വരെയാണ് സന്ദർശന സമയം. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും 25 രൂപയാണ് പ്രവേശന ഫീസ്. സെന്റ് ആഞ്ചലോ കോട്ടയിലെ കുതിര ലായം ആണ് ഏറ്റവും ആകർഷണീയം. തുരങ്കപാത പോലെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് അത് നീണ്ടു പോകുന്നു. കോട്ടയുടെ മുകളിൽ കയറിയാൽ നേരെ താഴെ അറബിക്കടൽ കോട്ടമതിലിൽ ഉമ്മ വയ്ക്കുന്നതും കാണാം.
            കണ്ണൂർ ടൌണിൽ നിന്ന് HQ ആശുപത്രി വരെ പോകുന്ന ബസ്സിൽ കയറി പ്രസ്തുത സ്റ്റോപ്പിൽ ഇറങ്ങി ഒരു ഓട്ടോ വിളിച്ചാൽ കോട്ടയിലെത്താം. കടന്നു പോകുന്ന വഴി സൈനിക മേഖലയാണ്. ഏതോ ഒരു യുദ്ധ വിമാനത്തിന്റെ ഒറിജിനൽ രൂപവും അവിടെ കാണാം.

Sunday, February 23, 2020

കണ്ണൂരിലൂടെ...പറശ്ശിനിക്കടവ് പാമ്പു വളർത്തൽ കേന്ദ്രം

                കണ്ണൂര്‍ ജില്ലയിലെ ഒരു പ്രധാന സന്ദര്‍ശന കേന്ദ്രമാണ് പറശ്ശിനിക്കടവ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രം. കണ്ണൂര്‍ ടൌണില്‍ നിന്ന് 16 കിലോമീറ്റര്‍ അകലെയാണ് പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പാര്‍ക്ക് സന്ദര്‍ശിച്ചാല്‍  വിനോദത്തോടൊപ്പം വിജ്ഞാനവും ലഭിക്കും.
               വിവിധ തരത്തില്‍പെട്ട നൂറ്റമ്പതോളം പാമ്പുകള്‍ ഇവിടെ ഉണ്ട് എന്ന് പറയപ്പെടുന്നു.ഏറ്റവും  വിഷം കൂടിയ പാമ്പുകളില്‍ ഒന്നായ രാജവെമ്പാല അടക്കം നിരവധി വിഷപ്പാമ്പുകളെയും മലമ്പാമ്പ് പോലെയുള്ള  വിഷമില്ലാത്ത പാമ്പുകളെയും നേരിട്ട് കാണാന്‍ സാധിക്കും. വിവിധതരം പാമ്പുകളെപ്പറ്റിയും അവയുടെ വിഷ സാധ്യതകളെപ്പറ്റിയും സന്ദര്‍ശകര്‍ക്ക് ബോധവല്‍ക്കരണം നല്‍കാന്‍ ഒരു മണിക്കൂര്‍ ഇടവിട്ട് പാമ്പിനൊപ്പം നിന്നുള്ള പ്രദര്‍ശന ക്ലാസും പാര്‍ക്കിലുണ്ട്.

                 പാമ്പുകള്‍ക്ക് പുറമേ മുതല, ഉടുമ്പ്, കുരങ്ങ്, കാട്ടുപൂച്ച തുടങ്ങിയ ജീവികളെയും പരുന്ത്, മയില്‍, മൂങ്ങ തുടങ്ങീ പക്ഷികളെയും ഇവിടെ കാണാം.ഇവക്കൊപ്പം പാമ്പുകള്‍ കൂടിയാകുമ്പോള്‍  ഒരു മിനി കാഴ്ച ബംഗ്ലാവ് തന്നെയായി സന്ദര്‍ശകര്‍ക്ക് അനുഭവപ്പെടും. മുതല വേട്ടക്കാരന്‍ എന്നറിയപ്പെടുന്ന സ്റ്റീവ് ഇര്‍വിന്റെ വെങ്കലം പൂശിയ  ഒരു പ്രതിമയും സ്നേക്ക് പാര്‍ക്കില്‍ മുതല കേന്ദ്രത്തിനടുത്തുണ്ട്.
             കുട്ടികള്‍ക്ക് കളിക്കാന്‍ ചെറിയ ഒരു പാര്‍ക്കും സ്നേക്ക് പാര്‍ക്കിനകത്തുണ്ട്. അവിടെ കണ്ട കഫറ്റീരിയയുടെ ചുമരില്‍ നിന്ന് ഒരു സൈക്കിളിന്റെ പകുതി പുറത്തേക്ക് തള്ളി നില്‍ക്കുന്നുണ്ട്. ബാക്കി പകുതി ചിത്രമായി ചുമരിലും. ബിനാലെയിലെ ഇന്‍സ്റ്റലേഷന്‍ പോലെയുള്ള ആ ചിത്രരൂപം രസകരമായി തോന്നി.
             കണ്ണൂര്‍ - മംഗലാപുരം നാഷണല്‍ ഹൈവെയില്‍ ധര്‍മ്മശാലയില്‍ നിന്ന് വലത്ത് തിരിഞ്ഞ് ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്നേക്ക് പാര്‍ക്കില്‍ എത്താം. രാവിലെ ഒമ്പതര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് സന്ദര്‍ശന സമയം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും 5 മുതല്‍ 18 വരെയുള്ളവര്‍ക്ക് 20 രൂപയും ആണ് പ്രവേശന ഫീസ്. 

Thursday, February 20, 2020

മലയാള കലാഗ്രാമം (മകം)

                  ചില കാര്യങ്ങൾ അങ്ങനെയാണ്. നിർത്തിയേടത്ത് നിന്ന് അപ്രതീക്ഷിതമായി തുടക്കം കുറിക്കും. 2019 ഡിസമ്പർ 28ന് ആ വർഷത്തെ അവസാന വിനോദയാത്ര എന്ന നിലയിലാണ് ഞാൻ കൂട്ടുകാരോടൊപ്പം മാഹിയിലും തലശ്ശേരിയിലും എല്ലാം എത്തിയത്. കാഴ്ചകൾ കണ്ട അന്ന് തന്നെ കുടുംബത്തെ കൂടി ഈ മനോഹര തീരത്ത് എത്തിക്കണം എന്നൊരാഗ്രഹം ഉണ്ടായിരുന്നു.അത് ഇത്ര പെട്ടെന്ന് നടക്കും എന്ന് അന്ന് നിനച്ചതേ ഇല്ല. ഇക്കഴിഞ്ഞ ജനുവരി 18ന്,  2020 ലെ കുടുംബ സമേതമുള്ള വിനോദയാത്രാരംഭവും അപ്രതീക്ഷിതമായി മാഹി-തലശ്ശേരി വഴി കണ്ണൂരിലേക്കായി.

               മാഹി വാക്ക് വേയിലൂടെ ഒരു നടത്തം മാത്രമായിരുന്നു ഇത്തവണയും എന്റെ പ്ലാൻ. മക്കൾ കൂടി ഒപ്പമുണ്ടായിരുന്നതിനാൽ  ടാഗോർ പാര്‍ക്കില്‍ ഏറെ നേരം ചെലവഴിച്ചു. മയ്യഴി പുഴയുടെ തീരത്ത് തന്നെയുള്ള മൂപ്പന്‍‌കുന്ന് മുന്‍ സന്ദര്‍ശന സമയത്ത് കണ്ടിരുന്നില്ല.11.15ന് ടിക്കറ്റ് കൌണ്ടര്‍ തുറക്കും എന്ന ബോര്‍ഡ് കണ്ടതിനാല്‍ അല്പ സമയം കൂടി കാത്തിരുന്നു. സമയം കഴിഞ്ഞിട്ടും ആളനക്കം  കാണാത്തതിനാല്‍ അന്വേഷിച്ചപ്പോള്‍ അന്ന് അവധിയാണത്രെ. ആളുകള്‍ കൂട്ടമായി എത്തുന്ന ഞായറാഴ്ച അവധി ആക്കിയത് ഏത് മഹാന്റെ തലയാണാവോ?

              പ്രകൃതിയെ അതേപോലെ സംരക്ഷിച്ച് നിര്‍ത്തിയ ഒരു ഇടമാണ്  മൂപ്പന്‍‌കുന്ന്. വാക്ക്‌വേയിലെപ്പോലെ നടപ്പാതയും ബെഞ്ചും എല്ലാം ഇവിടെയും ഒരുക്കിയിട്ടുണ്ട്. പുരാതനമായ ഒരു ലൈറ്റ് ഹൌസും കടലിന്റെ ഭംഗി ആസ്വദിക്കാനുള്ള വീക്ഷണ കേന്ദ്രവും  മൂപ്പന്‍‌കുന്നിലുണ്ട്.  മൂപ്പന്‍‌കുന്നില്‍ നിന്നുള്ള അസ്തമയ കാഴ്ച ഏറെ ആകര്‍ഷണീയമാണ്.

             ബി.എഡിന് പഠിച്ചിരുന്ന 1993-94 കാലത്ത് ഞങ്ങളുടെ ഒരു പഠനയാത്ര കണ്ണൂ‍രിലേക്കായിരുന്നു. ആയിടെ ഉല്‍ഘാടനം ചെയ്ത, മാഹിയിലെ  മലയാള കലാഗ്രാമത്തില്‍ പോയ ഒരു മങ്ങിയ ഓര്‍മ്മ മനസ്സില്‍ ഉണ്ടായിരുന്നു. മാഹിയിലൂടെ പലതവണ കടന്നു പോയിട്ടും അവിടെ വീണ്ടും പോകാന്‍ അവസരം കിട്ടിയിരുന്നില്ല. ഇത്തവണ അതും പരിഹരിച്ചു. 27 വര്‍ഷം മുമ്പത്തെ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് ഞാന്‍ വീണ്ടും മലയാള കലാഗ്രാമത്തിന്റെ മുറ്റത്തെത്തി.
               വിവിധതരം കലകള്‍ പരിശീലിപ്പിക്കുന്ന ഒരു സ്ഥാപനമാണ് കലാഗ്രാമം. കലാഭിരുചിയുള്ള ആറ് വയസ്സിന് മുകളിലുള്ള ആര്‍ക്കും പ്രവേശനം നേടാം.സംഗീതം , നൃത്തം, ചിത്രകല , ശില്പ നിര്‍മ്മാണം എന്നിവയാണ് പ്രധാനമായും അഭ്യസിപ്പിക്കുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഓരോ ബാച്ചിനും ക്ലാസ്സുകള്‍. മ്യൂറല്‍ പെയിന്റിംഗ് പരിശീലിപ്പിക്കുന്ന ക്ലാസില്‍ കയറി അത് കാണാനും ഞങ്ങള്‍ക്ക് അവസരം ലഭിച്ചു. കലാഗ്രാമത്തില്‍ എന്‍‌ട്രി ഫീ ഇല്ല.

                നാല് ആര്‍ട്ട് ഗ്യാലറികള്‍ ഉണ്ടായിരുന്നു കലാഗ്രാമത്തില്‍. പക്ഷേ ഇത്തവണ ഞങ്ങള്‍ക്ക് കാണാനായത് ഒറ്റ ഒരു ഗ്യാലറി മാത്രമാണ്. മുകളിലെ ഗ്യാലറിയിലെ ചിത്രങ്ങള്‍ മുഴുവന്‍ നിലത്തിറക്കി വച്ച നിലയിലായിരുന്നു. വിവിധ കലകള്‍ അഭ്യസിക്കുന്നത് ചുറ്റിക്കറങ്ങി കണ്ട ശേഷം തലശ്ശേരി കോട്ടയും കണ്ട് ഞങ്ങള്‍ കണ്ണൂരിലേക്ക് തിരിച്ചു.
  

Friday, February 14, 2020

വാലന്റൈൻസ് ഡേ

              എന്റെ അയൽ‌വാസികളാണ് തോമസ് മാഷും ഭാര്യ സാറാമ്മയും.രണ്ട് പേരും ശരാശരി മലയാളിയുടെ ജീവിതത്തിന്റെ പകുതി ലാപ് ഏകദേശം ഓടിത്തീർത്തു കഴിഞ്ഞു. ഇതുവരെ ഓടിയതിന്റെ പകുതി ഒരുമിച്ചോടിയതിന്റെ പൊട്ടലും ചീറ്റലും എന്നും അയല്പക്കത്ത് നിന്നും കേൾക്കാമായിരുന്നു. ഇന്ന് വാലന്റൈൻസ് ഡേയിലും പതിവ് തെറ്റിയില്ല.

“സാറോ...” തോമസ് മാഷ് നീട്ടി വിളിച്ചു.

“എന്താ....കെടന്ന് കാറുന്നത് ? “ സാറാമ്മ കലിപ്പിലായി.

“ഇന്ന് ഏതാ ദിവസം എന്നറിയോടീ നെനക്ക് ?”

“ഇന്നിപ്പോ...?” സാറാമ്മ അല്പ നേരം ആലോചിച്ചിരുന്നു.

“ആ...ഓർമ്മ ഉണ്ടാവൂല...അല്ലെങ്കിലും കുരിശിന് അതിന്റെ ഡേറ്റ് ഓഫ് ബർത്ത് ആലോചിച്ച് വയ്ക്കേണ്ടതില്ലല്ലോ..”

“എന്ത്....എന്താ പറഞ്ഞത് ? കുരിശിങ്കൽ തറവാട്ടിനെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്....” സാറാമ്മ ഫോമിലേക്കുയരാൻ തുടങ്ങി.

“അതേയ്....ഇരുപത്തഞ്ച് വർഷം മുമ്പ്, തുടർച്ചയായി അഞ്ച് വർഷം ഈ ദിവസം, വാലന്റൈൻസ് ഡേയിൽ  ഒരു ചെമ്പനിനീർ ഞാൻ നിനക്ക് തന്നിരുന്നു...“

“അന്ന് സാറോ എന്ന് കാറിയിരുന്നില്ലല്ലോ...”

“അന്ന് സാറോ നേരെ തിരിച്ചിട്ട് വിളിച്ചതോണ്ടാ ഇന്ന് ഈ കുരിശ് തലയിലായത്...”

“എനിക്കും അത് തന്നെയാ പറയാനുള്ളത്....അന്ന് റോസാ ന്നും വിളിച്ച് പുറകിൽ കൂടി കെട്ടലും പൂട്ടലും ഒക്കെ കഴിഞ്ഞ്....ഇപ്പോ എന്നും ആരോടാ പാതിരാ വരെ ചാറ്റിംഗ്....?”

“അത്...പിന്നെ എന്റെ പത്താം ക്ലാസ് സംഗമം ഈയടുത്ത് കഴിഞ്ഞത് നിനക്കറിയില്ലേ? ആ ഗ്രൂപ്പ് വളരെ ആക്റ്റീവാ...”

“എന്റെ പത്താം ക്ലാസ് സംഗമവും തോമാച്ചന്റെ സംഗമത്തിന് മുമ്പ് കഴിഞ്ഞതാ...എന്നിട്ട് ഞാൻ ഈ ഗ്രൂപ്പിൽ തോണ്ടി ഇരിക്കുന്നില്ലല്ലോ...”

“നിനക്ക് തോണ്ടിയിരിക്കാന്‍ ഒരാളെ കിട്ടാത്തതിന് ഞാന്‍ എന്ത് ചെയ്യാനാടീ..”

“ഓ...അത് ശരി...അപ്പോ ഈ വയസ്സ്കാലത്തും ഇതാ പണി അല്ലേ  ? ഇപ്പഴും കൌമാരത്തിലാ ന്നാ വിചാരം....”

‘കൌമാരത്തിലല്ല...കഴുമരത്തിലാ...’ മാഷ് ആത്മഗതം ചെയ്തു.

“എല്ലാം ഞാനിന്ന് നിര്‍ത്തുന്നുണ്ട്...തൊണ്ടി സഹിതം പിടിക്കപ്പെട്ടു...”

“ങേ!! എന്റെ മൊബൈല്‍ നീ ഓപണാക്കിയോ?” തോമസ് മാഷ് ഞെട്ടി.

“അല്ലല്ല....നിങ്ങളുടെ കീശയില്‍ നിന്ന് ഇന്ന് എനിക്കൊരു കത്ത് കിട്ടി...ഒരു പെണ്ണിനാണല്ലോ ആ കത്ത് തോമാച്ചാ...”

“അയ്യോ അത്....”

“ഞാന്‍ ജീവിച്ചിരിക്കുമ്പോ തന്നെ വേണോ ഈ ചാറ്റിംഗും കത്തിംഗും ഒക്കെ...”

“അത്....എനിക്കയക്കാന്‍ ഉള്ളതല്ലെടീ....ആ മാഷില്ലേ....അപ്പുറത്ത് താമസിക്ക്‍ണ....”

“ഓ...അത് ശെരി...രണ്ട് കെളവന്മാര്‍ക്കും പണി ഇതാണല്ലേ?”

“നീ ഇതൊന്ന് മുഴുവന്‍ കേക്കടീ ആദ്യം...”

“ങാ... പറഞ്ഞോ...കേള്‍ക്കാം...വിശ്വസിക്കൂല...”

“ആ മാഷ് ബ്ലോഗ് എഴുതുന്നത് നിനക്കറീലെ...? അവരെ ഗ്രൂപ്പില്‍ ഈ മാസത്തെ ആക്ടിവിറ്റി കത്തെഴുത്താ...മാഷ് കത്തയക്കേണ്ടത് ഈ ലേഡിക്കാ....മാഷക്ക് തിരക്കായതിനാല്‍ അതിന്റെ കഥ-തിരക്കഥ-സംവിധാനം-സംഭാഷണം-നിര്‍മ്മാണം ഒക്കെ ഞാനാ....നമുക്ക് നീണ്ട അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും ഉണ്ടല്ലോ...”

“ഓ...നല്ല കാര്യത്തിലാ പരോപകാരം...മേലാല്‍ ഇനി ഇങ്ങനൊരു കത്ത് കിട്ടിയാലുണ്ടല്ലോ...തുണ്ടം തുണ്ടമാക്കും ഞാന്‍...”

‘എന്നെയല്ല... എന്റെ കത്തിനെ...‘ ആത്മഗതം ചെയ്തു കൊണ്ട് തോമസ് മാഷ് അടുത്ത പണിയിലേക്ക് തിരിഞ്ഞു.

Wednesday, February 12, 2020

ഒരു വട്ടം കൂടിയാ തിരുമുറ്റത്ത്...

              ഫസ്റ്റ് ബെല്ലിന്റെ പ്രസരിപ്പും സെക്കന്റ് ബെല്ലിന്റെ മുന്നറിയിപ്പും തേഡ് ബെല്ലിന്റെ അമ്പരപ്പും നിറഞ്ഞതായിരുന്നു എന്റെ സ്കൂള്‍ പഠനകാലം. അതില്‍ തന്നെ തേഡ് ബെല്ലിന്റെ എണ്ണം നാലാണെങ്കില്‍ ഒരു പ്രത്യേക സന്തോഷവും ഉണ്ടായിരുന്നു. കാരണം അത് അസംബ്ലിക്കുള്ള ബെല്ലാണ്.                 

             സ്കൂൾ അസംബ്ലി എന്നത് കൗതുകം നിറഞ്ഞ കാഴ്ചയും അനുഭവവുമായിരുന്നു. കാരണം സ്കൂളിലെ കുട്ടികള്‍ മുഴുവന്‍ വരി വരിയായി വന്ന് മുറ്റത്ത് അണിനിരക്കും. ഓരോ ക്ലാസ്സിന്റെയും ലീഡര്‍മാര്‍ നെഞ്ച് വിരിച്ച് മുന്നില്‍ നിന്ന് പട നയിക്കും. അണികള്‍ നില്‍ക്കുന്നത് യഥാര്‍ത്ഥ രീതിയില്‍ അല്ലേ എന്ന് ഉറപ്പ് വരുത്തും. അങ്ങനെ അസംബ്ലിയില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ ഉള്ളവനാണ് ക്ലാസ് ലീഡര്‍. 

              അസംബ്ലിയിൽ വച്ച് അനുമോദനവും സമ്മാനവും ലഭിക്കുന്നത്, ലോകം കീഴടക്കിയ സന്തോഷം തരുന്നതായിരുന്നു.കാരണം അത് സ്കൂളിലെ എല്ലാ കുട്ടികളും അദ്ധ്യാ‍പകരും കാണും , അറിയും.എല്ലാ സമ്മാനങ്ങളും അസംബ്ലിയില്‍ വച്ച് വിതരണം ചെയ്യില്ല. നേടിയ സമ്മാനം അത്രയും മൂല്യമുള്ളതാണെങ്കില്‍ മാത്രമേ അസംബ്ലിയില്‍ വച്ച് നല്‍കൂ. അതും ഒരു മുഖ്യാതിഥിയെക്കൊണ്ടാണ് മിക്കവാറും ചെയ്യിപ്പിക്കാറ്.

           ഞാന്‍ പഠിച്ച സ്കൂളിലെ അസംബ്ലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനദാനം നടത്താൻ സാധിച്ചതിന്റെ സന്തോഷവും ഈയിടെ ഞാൻ അനുഭവിച്ചറിഞ്ഞു.അരീക്കോടിനടുത്ത് ചാലിയാര്‍ പുഴക്ക് അക്കരെ,  മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്കൂ‍ളിലെ, സംസ്ഥാന-ജില്ലാ തല ഇൻസ്പയർ അവാർഡ് ജേതാക്കൾക്കും മറ്റ് മിടുക്കരായ വിദ്യാർത്ഥികൾക്കുമുള്ള സമ്മാനദാന ചടങ്ങിലേക്കാണ് എന്നെ ക്ഷണിച്ചത്.ഇൻസ്പയർ അവാർഡ് ജേതാക്കൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കാനും കുട്ടികളെ അഭിസംബോധന ചെയ്യാനും എനിക്ക് അവസരം ലഭിച്ചു. മിടുക്കനായ പൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഒരു സ്നേഹോപഹാരം എറ്റുവാങ്ങാനും സാധിച്ചു.   
                       ഒരു വട്ടം കൂടിയാ തിരുമുറ്റത്ത് എത്തുക എന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. സ്കൂളിന്റെ അതിഥിയായി എത്തുക എന്നത് ഏറെ അഭിമാനകരവും ആണ്. എല്ലാം സാധ്യമാക്കിയത്  “ഒരു വട്ടം കൂടി“ എന്ന ഞങ്ങളുടെ എസ്.എസ്.സി ബാച്ചിന്റെ സംഗമവും അതിന്റെ ചെയര്‍മാന്‍ സ്ഥാനവും ആണ്. എല്ലാ കൂട്ടുകാര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി....

Tuesday, February 11, 2020

ബാണാസുര സാഗർ അണക്കെട്ട്

               ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാമും (മണ്ണ് കൊണ്ടുള്ള അണക്കെട്ട്) ഏഷ്യയിലെ രണ്ടാമത്തെ വലിയ എർത്ത് ഡാമും ആണ് ബാണാസുര സാഗർ അണക്കെട്ട്. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയിലാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഉത്തര മലബാറിന്റെ വൈദ്യുതി ഉല്പാദന കേന്ദ്രമായ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലേക്ക് ആവശ്യമായ ജലം എത്തിക്കുക എന്നതാണ് ഡാമിന്റെ പ്രധാന ലക്ഷ്യം. ജില്ലയിലെ വരൾച്ച ബാധിത പ്രദേശങ്ങളിലേക്കുള്ള ജലസേചനവും കുടിവെള്ള വിതരണവും ആണ് മറ്റ് ലക്ഷ്യങ്ങൾ.

              ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ബാണാസുര സാഗർ അണക്കെട്ട് ഉല്ലാസത്തിനുള്ളതാണ്. 1979ൽ ആരംഭിച്ച പണി ഏകദേശം പൂർത്തിയായത് പത്ത് പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് മാത്രമാണ്. പല റൈഡുകളും ഉൾപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കുന്ന രൂപത്തിൽ ബാണാസുര സാഗർ അണക്കെട്ട് മാറിയിട്ട് ഏറെ നാളായിട്ടില്ല.

              ബാണാസുര സാഗർ അണക്കെട്ടിൽ ഞാൻ കുടുംബ സമേതം തന്നെ നിരവധി തവണ പോയിട്ടുണ്ട്. അണക്കെട്ടിന് മുകളിലൂടെ നടന്ന് പദ്ധതി പ്രദേശത്തെ തുരുത്തും ദ്വീപുകളും അടങ്ങുന്ന കാഴ്ചയും മറ്റും ആസ്വദിക്കുക എന്നതല്ലാതെ ഇക്കഴിഞ്ഞ സന്ദർശനം വരെ മറ്റൊന്നും ഞാൻ ചെയ്തിരുന്നില്ല. വെയിലും കൊണ്ടുള്ള നടത്തം അസഹനീയമായതിനാൽ ബാണാസുര സാഗറിൽ പോകാൻ എനിക്ക് മടിയും ആയിരുന്നു. 

          ബട്ട് , ഇത്തവണ പഴയ പത്താം ക്ലാസ് കൂട്ടുകാരുടെ കൂടെയാണ് ബാണാസുര സാഗർ അണക്കെട്ടിൽ എത്തിയത്. 30 രൂപ പ്രവേശന ഫീസ് കൊടുത്ത് വെയിലും കൊണ്ട് പതിവ് പോലെ ഞ്ങ്ങൾ കയറ്റം തുടങ്ങി (കെ.എസ്.ഇ.ബിയുടെ കീഴിലാണ് ഡാം.ഒരാൾക്ക് 10 രൂപ നിരക്കിൽ അവരുടെ വാനിൽ ഡാമിന്റെ മുകളിൽ എത്താനുള്ള സൌകര്യവും ഉണ്ട് ). മുകളിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ഡാമിന് മുകളിലേക്ക് പോകുന്നതിന് പകരം വലത്തോട്ട് തിരിഞ്ഞ് ഞങ്ങൾ എത്തിയത് തണൽ മരങ്ങളും ചെടികളും ഇരിപ്പിടങ്ങളും ഒക്കെ ഒരുക്കിയ ഒരു പാർക്കിലാണ്.

           അല്പം കൂടി മുന്നോട്ട് നടന്നപ്പോൾ കുട്ടികളും മുതിർന്നവരും ഊഞ്ഞാലാടുന്നത് കണ്ടു. ഉയരം കൂടിയ മരങ്ങളിൽ കെട്ടിയ ഊഞാലിൽ ആർക്കും ഇരുന്ന് ആടാം. തിരക്ക് കാരണം ഊഞ്ഞാൽ കിട്ടില്ലെന്ന ധാരണയിൽ പിന്നെയും മുന്നോട്ട് നീങ്ങിയപ്പോൾ ഊഞ്ഞാലുകളുടെ ഒരു ലോകത്തായിരുന്നു എത്തിപ്പെട്ടത്. ആണും പെണ്ണും അടക്കം  ഞങ്ങൾ എല്ലാവരും ഊഞ്ഞാലാടി ആർമാദിച്ച് ബാല്യകാലത്തേക്ക് ഒന്ന് തിരിച്ചു പോയി.
           പദ്ധതി പ്രദേശത്തുള്ള സ്ഥലങ്ങളെ  അണക്കെട്ട് വെള്ളത്തിനടിയിൽ ആഴ്ത്തിയപ്പോൾ അണകെട്ടിനകത്തു ഏതാനും ദ്വീപുകൾ രൂപപ്പെട്ടു. ബാണാസുരസാഗർ മലകളുടെ താഴ്വരയിലുള്ള ഈ ദ്വീപുകൾ പ്രകൃതിരമണീയമാണ്. ആനയും മാനും അടക്കമുള്ള വന്യജീവികളും ചുറ്റുമുള്ള കാട്ടിൽ ഉണ്ടെന്ന് പറയപ്പെടുന്നു. ഇത് കാണാനും അവക്കിടയിലൂടെ സഞ്ചരിക്കാനും ബോട്ട് കൊണ്ട് വെള്ളത്തിൽ അമ്മാനമാടാനും ഇതുവരെ ഞാൻ പോയിരുന്നില്ല.ഇത്തവണ അതും പരിഹരിച്ചു. അഞ്ചംഗ സംഘത്തിന് സഞ്ചരിക്കാനുള്ള ബോട്ടിന് 950 രൂപയാണ് ചാർജ്ജ്. ഏകദേശം 20 മിനുട്ടോളം വെള്ളത്തിൽ ആർമാദിക്കാം.

               വെള്ളത്തിലാശാൻ കണക്കെ ഒരാൾക്ക് മാത്രം കുതിച്ച് പായാൻ കഴിയുന്ന വാട്ടർ സ്കൂട്ടറും ലഭ്യമാണ്. നിങ്ങൾക്ക് പുറമെ ഒരു എക്സ്പെർട്ട് ഡ്രൈവർ നിയന്ത്രിക്കാൻ ഉണ്ടായിരിക്കും. പത്തോ പതിനഞ്ചോ മിനുട്ട് വെള്ളത്തിലിട്ട് കറക്കി കശക്കി കരയിലെത്തിച്ച് തരും. 300 രൂപയാണ് ടിക്കറ്റ് ചാർജ്ജ്. പേര് സ്കൂട്ടർ എന്നാണെങ്കിലും നാം കാണുന്ന സ്കൂട്ടറിന്റെ ഒരു ഷേപ്പും ഇല്ല.
            സാഹസികത ഇഷ്ടപ്പെടുന്നവർക്ക് Zip ലൈനും ബാണാസുര സാഗറിൽ ലഭ്യമാണ്. കരയുടെ മുകൾ ഭാഗത്ത് കൂടെയുള്ള ആകാശ യാത്ര വേറിട്ടൊരു അനുഭവം തന്നെയായിരിക്കും. മുമ്പ് കർളാട് സാഹസിക വിനോദ കേന്ദ്രത്തിൽ  സിപ് ലൈൻ യാത്ര ആസ്വദിച്ചതിനാൽ ഇവിടെ ഞാൻ അതിൽ കയറിയില്ല. 100 രൂപക്ക് 10 മിനുട്ട് കുതിര സവാരിയും ഉണ്ട്.

                     അല്പ നേരം കൂടി അണകെട്ടിന് മുകളിൽ ചെലവഴിച്ച് വൈകിട്ട് ആറ് മണിയോടെ ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.

Tuesday, February 04, 2020

മുന്തിരിവള്ളി തളിര്‍ക്കുമ്പോള്‍...

              കറുത്ത മുന്തിരി എനിക്ക് പണ്ടേ ഇഷ്ടമില്ല. വലിയ പച്ച മുന്തിരിയും ഇഷ്ടമില്ല. മാർക്കറ്റിൽ കിട്ടുന്ന മുന്തിരിയിലാണെങ്കിൽ വിഷം എത്രയെന്ന് ഒരാൾക്കും അറിയാത്ത അത്രയും മാരകവും. മുന്തിരി ഉണക്കി ഉണ്ടാക്കുന്ന കിസ്മിസും  ഒട്ടും ഇഷ്ടമില്ല. എന്നാല്‍ ചെറിയ പച്ച മുന്തിരി വാരിത്തിന്നും.  ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിൽ ഒരു മുന്തിരി വള്ളി എന്ന സ്വപ്നം ഞാൻ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് നാളേറെയായി.

              മുമ്പ് പാഷൻ ഫ്രൂട്ട് മുറ്റത്ത് പടർത്തിയപ്പോൾ  ( 4153 പേർ വായിച്ച ആ പോസ്റ്റ് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക) മറുഭാഗത്ത് കൂടി മുന്തിരി വള്ളി കൂടി പടർത്തിയാലോ എന്ന് ഞാൻ ആലോചിച്ചിരുന്നു. അത് ചെയ്യാത്തത് നന്നായി എന്ന് പാഷൻ ഫ്രൂട്ട് ഉണ്ടായപ്പോൾ തോന്നി. ബാംഗ്ലൂരിൽ കുടുംബ സമേതം വിനോദയാത്ര പോയപ്പോൾ അനുഭവിച്ച മുന്തിരിത്തോട്ടത്തിന്റെ രസവും ഹരവുമാണ് വീട്ടിലും അത്തരം ഒരു മുന്തിരി പന്തലെങ്കിലും ഉണ്ടാക്കാൻ പ്രചോദനമായത്.

             അങ്ങനെ ഇരിക്കെയാണ് കുടുംബത്തോടൊപ്പം ഒരു വയനാട് യാത്ര കൂടി പോയത്. വയനാട്ടിൽ നിന്ന് മടങ്ങുമ്പോൾ സന്ദർശിച്ച, എന്റെ മുൻ എൻ.എസ്.എസ് വളണ്ടിയർ ജിൻഷാദിന്റെ വീടിന്റെ മുമ്പിലും ഒരു മുന്തിരി വള്ളി പടർന്നത് കണ്ടിരുന്നു. ഞാൻ അതിനെപ്പറ്റി ചോദിക്കേണ്ട താമസം വലിയൊരു കമ്പ് ( അതോ വള്ളിയോ) പൊട്ടിച്ച് എനിക്ക് തന്ന് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് നടാൻ ജിൻഷാദിന്റെ ഉപ്പ പറഞ്ഞു. എന്തുകൊണ്ടോ അതിൽ ഒന്നു പോലും കിളിർത്തില്ല.

             കൂടയിൽ നട്ട വള്ളികൾ ഉണങ്ങിക്കരിഞ്ഞ് നിൽക്കുന്നത് എന്റെ ഉള്ളിൽ സന്താപം ഉണ്ടാക്കി. അതിനിടയിലാണ് കൃഷിത്തോട്ടം ഫേസ്‌ബുക്ക് കൂട്ടായ്മയുടെ മലപ്പുറം മീറ്റ് കടന്നു വന്നത്. സൌജന്യമായും അല്ലാതെയും നിരവധി തൈകൾ മീറ്റിൽ കിട്ടാറുണ്ട് എന്ന് അറിയാമായിരുന്നു. ഇത്തവണ സൌജന്യമായി കിട്ടിയത് ബഡ് ചെയ്ത പ്ലാവിൻ തൈ ആയിരുന്നു. പക്ഷെ അവിടത്തന്നെ മുന്തിരി തൈ വില്പനക്ക് ഉണ്ടായിരുന്നു. അങ്ങനെ നാല്പത് രൂപക്ക് ഒരു തൈ ഞാനും വാങ്ങി.

            ഇത്തവണത്തെ വിവാഹ വാർഷികത്തിന് ഒരു ഞാവൽ തൈ നടാനായിരുന്നു ആദ്യം ഞാൻ പ്ലാൻ ചെയ്തിരുന്നത്. അതിനായി ഞാൻ തൈ വളർത്തുകയും ചെയ്തിരുന്നു. പക്ഷെ അത് എന്റെ മുറ്റത്ത് അനുയോജ്യമല്ല എന്ന് പലരും പറഞ്ഞതിനാൽ വലിയ ഞാവൽ ഉണ്ടാകുന്ന ബഡ് തൈ അന്വേഷിച്ച് നടന്നു. അതും പാകമായി കിട്ടാതായപ്പോൾ വിവാഹ വാർഷികം കം ഭാര്യയുടെ ജന്മദിന തൈ ആയി ഈ മുന്തിരിവള്ളി നടാം എന്ന് തീരുമാനമായി.

            അങ്ങനെ മുഹബ്ബത്തിന്റെ മുന്തിരിച്ചാറ് നുണയാൻ, ഞങ്ങളുടെ വിവാഹ വാർഷിക മരമായി മുറ്റത്ത് ഒരു മുന്തിരി വള്ളി പതിയെ തളിർക്കാൻ തുടങ്ങി.