Pages

Thursday, March 31, 2022

ഒരു സങ്കീർത്തനം പോലെ

"ജീവിതം ഒരു ചൂതുകളിയാണ്. ചിലർ നേടുന്നു. ചിലർ നഷ്ടപ്പെടുന്നു. നോക്ക്, ഏതു ജീവിതത്തിലും സംഭവിക്കുന്നത് അതല്ലേ? ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയിൽ ഒരു സന്ധ്യയ്ക്കു ചെന്നിരുന്ന് മനുഷ്യൻ കണക്കു നോക്കുന്നു. ജീവിതം നഷ്ടമോ ലാഭമോ? ആ അർത്ഥത്തിൽ ചിന്തിച്ചു നോക്കുമ്പോൾ ജീവിതം ഒരു ചൂതുകളിതന്നെയല്ലേ? അതിനകത്ത് ഭ്രാന്തുണ്ട്. അതിനകത്ത് ആനന്ദമൂർച്ഛയുണ്ട്. വാശിയുണ്ട്. പകയുണ്ട്. സ്നേഹമുണ്ട്. സഹതാപമുണ്ട്. വഞ്ചനയുണ്ട്. കെണികളുണ്ട്. വ്യാമോഹങ്ങളുണ്ട്. നിരാശയുണ്ട്. ശത്രുതയുണ്ട്. നാശമുണ്ട്. മരണമുണ്ട്. എന്താണില്ലാത്തത്? ജീവിതത്തിലുള്ളതു മുഴുവൻ ചൂതുകളിയിലുണ്ട്. ജീവിതത്തിലെന്നപോലെ ചൂതുകളിയിലും നമ്മൾ കണക്കു കൂട്ടുന്നു. സംഖ്യവച്ച് നമ്മൾ ചക്രം തിരിക്കുന്നു. സൂചി കറങ്ങി ഏതു കളത്തിൽ ചെന്നു നിൽക്കുന്നുവെന്നു ആർക്കറിയാം! അതു നിശ്ചയിക്കുന്നത് നമ്മളാണോ?"

എല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും പറഞ്ഞുപോകുന്ന അല്ലെങ്കിൽ ആലോചിച്ച് പോകുന്ന ചില കാര്യങ്ങളാണ് മേൽ സൂചിപ്പിച്ചത്. ശ്രീ പെരുമ്പടവം ശ്രീധരന്റെ "ഒരു സങ്കീർത്തനം പോലെ" എന്ന നോവലിലെ ഒരു ഖണ്ഡികയാണിത്. ഒഴിവാക്കാനാവാത്ത തന്റെ ദുഃശീലങ്ങളിലൊന്നായ ചൂതുകളിയെ ദസ്തയേവ്‌സ്കി എന്ന എഴുത്തുകാരൻ മനുഷ്യജീവിതവുമായി ബന്ധപ്പെടുത്തി ഒരു ദാർശനിക തലം കൊടുക്കുവാൻ ശ്രമിക്കുന്നതിന്റെ ഒരു ഉദാഹരണമാണ് മേൽ വരികൾ.

"ചൂതാട്ടക്കാരൻ" എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്‌സ്കിക്ക് അത് പകർത്തിയെഴുതാനായി ഒരു സഹായിയെ ആവശ്യമായി വരുന്നു.ദസ്തയേവ്‌സ്കിയുടെ മിക്ക നോവലുകളും വായിച്ച അന്ന എന്ന യുവതി ആ ജോലിക്കെത്തുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ദസ്തയേവിസ്കിയുടെ പല സ്വഭാവങ്ങളും അന്ന തിരിച്ചറിയുന്നു. ദസ്തയേവിസ്കിയുടെ പല നോവലിലെയും കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ തന്നെ  ജീവിതത്തിൽ നിന്നുള്ളതാണെന്നും വളരെ കഷ്ടപ്പാടുള്ള ഒരു മനുഷ്യനാണ് അദ്ദേഹമെന്നും അന്ന തിരിച്ചറിയുന്നു.

തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവിൽ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തർമുഖനായ ദസ്തയേവ്‌സ്കിയുടെ ആത്മസംഘർഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പലരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്കിയെ ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആൾ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്.

ദസ്തയേവ്‌സ്കി, അന്ന, ദസ്തയേവ്‌സ്കിയുടെ വീട്ടുജോലിക്കാരി ഫെദോസ്യ, പുസ്തകപ്രസാധകൻ സ്റ്റെല്ലോവിസ്കി, ദസ്തയേവ്‌സ്കിയുടെ വീട്ടുടമസ്ഥൻ അലോൻ‌കിൻ തുടങ്ങിയവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. റഷ്യയിൽ നടക്കുന്നതായി സങ്കൽപ്പിച്ചുള്ള കഥയും കഥാപാത്രങ്ങളും എല്ലാം വായനക്കാരന്റെ മനസ്സിലേക്ക് സെന്റ് പീറ്റേഴ്സ് ബർഗിലെ തണുപ്പ് അരിച്ച് കയറ്റും. 

"ഒരു സങ്കീർത്തനം പോലെ"എന്ന പേര് കണ്ടപ്പോൾ വായനാലിസ്റ്റിൽ നിന്ന് ഞാൻ ഒഴിവാക്കിയ പുസ്തകമായിരുന്നു ഇത്. കോളേജ് ലൈബ്രറിയിൽ പുസ്തകം തിരയുന്നതിനിടെ യാദൃശ്ചികമായി കണ്ണിൽ പെടുകയും ഞാൻ മുമ്പെടുത്ത "തോട്ടിയുടെ മകനെക്കാളും" വായനക്കാർ ഇതിനുണ്ടെന്ന് ഡേറ്റ് ചാർട്ടിൽ നിന്ന് മനസ്സിലാക്കുകയും ചെയ്‍തതിനാൽ എടുത്തതായിരുന്നു ഇത്. ഇതിനിടെ നാട്ടിലെ ബുക്ക് ഷോപ്പിൽ ഒരു നോവൽ വാങ്ങാനായി ഒരാൾ ഇത് തിരിച്ചും മറിച്ചും നോക്കുന്നതിനിടെ ധൈര്യമായി റെക്കമെന്റ് ചെയ്യാനും എനിക്കായി.മലയാളികൾ വായിച്ചിരിക്കേണ്ട ഒരു നോവൽ തന്നെയാണ് "ഒരു സങ്കീർത്തനം പോലെ" എന്നാണ് എന്റെ അഭിപ്രായം.

പുസ്തകം : ഒരു സങ്കീർത്തനം പോലെ
രചയിതാവ് : പെരുമ്പടവം ശ്രീധര
പ്രസാധനം : സങ്കീർത്തനം പബ്ലിക്കേഷൻസ് 
വില : 200 രൂപ 
പേജ് : 223 

Monday, March 28, 2022

നടുപ്പതിയിൽ - 2

 ശഫീഖിന്റ വിളിയിൽ പന്തികേടില്ലായിരുന്നു. എന്റെ ചിന്തയിലായിരുന്നു പന്തികേട് എന്ന് എനിക്ക് ഉടനെ ബോദ്ധ്യപ്പെട്ടു.

"എന്താ ?" ഞാൻ ശഫീഖിനോട് ചോദിച്ചു.

"ദേ... ഗേറ്റ്മാൻ കൂട്ടിൽ കയറുന്നു.." ലെവൽ ക്രോസിന്റെ സമീപത്തെ കാബിനിലേക്ക് ചൂണ്ടി ശഫീഖ് പറഞ്ഞു. അടച്ച ഗേറ്റ് തുറക്കാനും തുറന്ന ഗേറ്റ് അടക്കാനു അല്ലാതെ ആ കാബിനകത്ത് ആരും കയറില്ല എന്ന കോമൺ സെൻസ് ആയിരുന്നു ശെഫീഖിന്റെത്. അത് ശരിയായിരുന്നു. ലെവൽ ക്രോസ് ബാർ മെല്ലെ പൊങ്ങി. ശഫീഖ് ബൈക്ക് സ്റ്റാർട്ടാക്കി.

ഇരുട്ടിലൂടെ അൽപം കൂടി മുന്നോട്ട് പോയതും നിയോൺ ബൾബുകളാൽ പ്രകാശപൂരിതമായ ഒരു സ്ഥലത്തെത്തി.

"ഇതെന്താ... ഇവിടെ ഇത്രയും വെളിച്ചം?" ഞാൻ ശഫീഖിനോട് ചോദിച്ചു.

"ഇതാണ് സാർ എം.സി.എൽ "

"എന്ന് വച്ചാൽ?"

" മലബാർ സിമന്റ്സ് ലിമിറ്റഡ് "

"ഓ... കേരള സർക്കാരിന്റെ സ്വന്തം സിമന്റ്..."

ബൈക്ക് വീണ്ടും മുന്നോട്ട് നീങ്ങി. ഞങ്ങൾ ശരിക്കും കാടിന്റെ ഇരുട്ടിൽ പ്രവേശിച്ചു. നടുപ്പതിയിൽ എന്നെ നടുക്കാൻ പതുങ്ങിയിരിക്കുന്ന കാട്ടാനയെ കാണാതിരിക്കാൻ ഞാൻ മുന്നോട്ട് മാത്രം നോക്കി. രണ്ട് മൂന്ന് വളവും തിരിവും കഴിഞ്ഞതോടെ വീണ്ടും വെളിച്ചത്തിന്റെ പൊട്ട് കാണാറായി. വെളിച്ചപ്പൊട്ടുകൾ കൂടിക്കൂടി വന്നതോടെ ഞങ്ങൾ ആദിവാസി ഊരിലെത്തി എന്ന് ഞാൻ മനസ്സിലാക്കി. ഒരു ഇരുനില കെട്ടിടത്തിന്റെ മുന്നിൽ ഞങ്ങളുടെ യാത്ര അവസാനിച്ചു.

ഊരിലെ കമ്മ്യൂണിറ്റി ഹാളായിരുന്നു ആ ഇരുനില കെട്ടിടം. പണി തീർന്നെങ്കിലും എന്തോ കാരണത്താൽ ഉത്ഘാടനം നടക്കാതെ, വാനര വികൃതിക്ക് വിട്ടു കൊടുത്ത കെട്ടിടം വൃത്തിയാക്കലും വയറിംഗ് പ്ലംബിംഗ് ജോലികൾ പൂർത്തീകരിക്കലും ആയിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.

ഞാൻ ക്യാമ്പിലെത്തുമ്പോൾ വളണ്ടിയർമാർക്കുള്ള ഒരു ക്ലാസ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. ആ ക്ലാസ് കഴിഞ്ഞ ശേഷം ഞാനും അൽപ സമയം കുട്ടികളെ അഭിസംബോധന ചെയ്തു. ക്ലാസ് കഴിഞ്ഞ് ഭക്ഷണവും കഴിച്ച ശേഷം ഞാൻ പുറത്തിറങ്ങി.

വാളയാർ ചെക്ക് പോസ്റ്റും കടന്ന് വരുന്ന തണുത്ത കാറ്റ് എന്റെ ശരീരത്തെ തണുപ്പിച്ച് കൊണ്ടിരുന്നു. സ്വിച്ച്  ഓൺ ചെയ്ത ഫാൻ പോലെ ഇടവേള ഇല്ലാതെ കാറ്റ് വീശുന്നുണ്ടായിരുന്നു. ഈ കൊടും ചൂടിൽ പാലക്കാട്ട് ഞാൻ പ്രതീക്ഷിച്ചതിലും വിപരീതമായ ഒരു അനുഭവമാണ് എനിക്കുണ്ടായത്. മാത്രമല്ല, അന്ന് രാത്രി ഒരു ജനലും തുറക്കാത്ത റൂമിൽ ഫാനില്ലാതെ ഞങ്ങൾ മൂന്ന് അദ്ധ്യാപകർ സുന്ദരമായി ഉറങ്ങുകയും ചെയ്തു.

കോളേജ് ഉള്ളതിനാൽ പിറ്റേന്ന് കാലത്ത് തന്നെ ഞാൻ ക്യാമ്പ് വിട്ടു. പിന്നീടാണ് നടുപ്പതി എന്ന ആ ഊരിനെപ്പറ്റിയുള്ള വലിയൊരു വാർത്ത എന്റെ ശ്രദ്ധയിൽ പെട്ടത്. 

നാട്ടിലെ ഉത്സവങ്ങളെ എന്നും ജനപ്രിയമാക്കുന്നത് നെറ്റിപ്പട്ടം കെട്ടിയ ആനകളാണ്. ഈ നാട്ടാനകൾ ചരിയുമ്പോൾ അവയെ ദഹിപ്പിക്കുന്നത് നടുപ്പതിയിൽ ആയിരുന്നത്രേ. നിരവധി ആനപ്രേമികളുടെ കണ്ണിലുണ്ണിയായിരുന്ന , നടൻ ജയറാമിന്റെ പെരുമ്പാവൂർ കണ്ണനടക്കം നിരവധി കരിവീരന്മാർ കരിയായിത്തീർന്ന മണ്ണായിരുന്നു പോലും നടുപ്പതി.

Friday, March 25, 2022

നടുപ്പതിയിൽ - 1

" ഇത്തവണത്തെ ഞങ്ങളുടെ വാർഷിക സപ്തദിന ക്യാമ്പ് നടത്താൻ ഉദ്ദേശിക്കുന്നത് വാളയാർ കാട്ടിനകത്തെ  നടുപ്പതി എന്ന ആദിവാസി ഊരിലാണ്. സാർ ആ ക്യാമ്പിൽ പങ്കെടുക്കണം " .പാലക്കാട് ഗവ. പോളിടെക്നിക്കിലെ എൻ .എസ്.എസ് വളണ്ടിയർമാർക്ക് നാഷണൽ സർവീസ് സ്‌കീമിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും സഹവാസ ക്യാമ്പിനെപ്പറ്റിയും വിശദമായ ക്ലാസെടുത്ത് മടങ്ങുമ്പോൾ പ്രോഗ്രാം ഓഫീസർ രാജീവ് സാർ എന്നോട് പറഞ്ഞു.

കാട് സന്ദർശനം എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. അതിൻറെ കൂടെ എന്നെ ഞാനാക്കിയ എൻ .എസ്.എസ് കൂടി ഉണ്ടെങ്കിൽ പിന്നെ മുൻ പിൻ ആലോചന ഉണ്ടാകാറില്ല.എൻറെ സ്വന്തം എൻ.എസ്.എസ് മക്കളെയും കൊണ്ട് കല്ലുമുക്കിലെയും  തോൽപെട്ടിയിലെയും നിലമ്പൂരിലെയും സൈലന്റ് വാലിയിലെയും നെല്ലിയാമ്പതിയിലെയും കാടുകളിൽ താമസിച്ച അനുഭവം കൂടി  ഉള്ളതിനാൽ രാജീവ് സാറിൻറെ ക്ഷണം എന്നെ പുളകിതനാക്കി. ബട്ട്,ക്യാമ്പ് നടക്കുന്നത് കോളേജ് വർക്കിംഗ് ഡെയ്‌സിൽ ആയതിനാൽ യെസ് മൂളാൻ ഞാൻ ഒന്ന് മടിച്ചു നിന്നു.

"സാർ ഉണ്ടാവണം ..." 

ഒരു കൊടുങ്കാറ്റ് കണക്കെയുള്ള ശബ്ദം പുറപ്പെട്ടത് നാലഞ്ച് വളണ്ടിയർമാരിൽ നിന്നായിരുന്നു. ആ സ്നേഹത്തിന് മുന്നിൽ ഞാൻ കൈകൂപ്പി സമ്മതിച്ചു.അന്ന്, തിരിച്ച് കോളേജ് എത്തുന്നത് വരെ എന്റെ ചിന്ത "നടുപ്പതി ക്യാമ്പിൽ എങ്ങനെ എത്തും?" എന്നത് മാത്രമായിരുന്നു. 

അങ്ങനെ മാർച്ച് 16 ബുധനാഴ്ച, ക്ലാസ് കഴിഞ്ഞ ശേഷം നാലര മണിക്ക് ഞാൻ കോളേജിൽ നിന്നും ബസ് മാർഗ്ഗം യാത്ര തിരിച്ചു.രണ്ട് ബസ്സുകളിലായി നീണ്ട രണ്ട് മണിക്കൂർ യാത്ര കഴിഞ്ഞ് വൈകിട്ട് ആറേ മുക്കാലിന് വാളയാറിനടുത്ത ചന്ദ്രാപുരം ബസ് സ്റ്റോപ്പിൽ ഞാനിറങ്ങുമ്പോൾ സൂര്യ വെളിച്ചം നിലച്ചിരുന്നു.

പാലക്കാട് കോയമ്പത്തൂർ ഹൈവേയിൽ വിജനമായ ഒരു സ്ഥലത്താണ് കണ്ടക്ടർ എന്നെ ഇറക്കിയത്. സ്റ്റോപ്പിൽ നിന്ന് രാജീവ് സാറെ വിളിച്ചെങ്കിലും അദ്ദേഹം പരിധിക്ക് പുറത്തായിരുന്നു. ഈ സാദ്ധ്യത മുൻകൂട്ടി കണ്ട് ക്യാമ്പിലെ മറ്റു ചിലരുടെ നമ്പർ കൂടി കരുതിയിരുന്നതിനാൽ ടെൻഷൻ അടിക്കേണ്ടി വന്നില്ല.

രാജീവ് സാർ പറഞ്ഞ പ്രകാരമാണെങ്കിൽ, ഇനിയുള്ള രണ്ട് കിലോമീറ്റർ ദൂരം യാത്ര ചെയ്യേണ്ടത് കാട്ടിനകത്ത് കൂടിയാണ്.ഇരുട്ട് വ്യാപിക്കാനും തുടങ്ങിയിട്ടുണ്ട്.വാളയാറിലെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി ചരിഞ്ഞ ആനകളെപ്പറ്റി ഞാൻ പല തവണ വായിച്ചിട്ടുണ്ട്.എൻറെ നേരെ പിന്നിലെ കുറ്റിക്കാട്ടിലൂടെ  അന്നേരം ഒരു ട്രെയിൻ കടന്നുപോയപ്പോഴാണ് പ്രസ്തുത ട്രാക്ക് ഇത്ര അടുത്താണ് എന്നത് തിരിച്ചറിഞ്ഞത്.എന്നെ പിക്ക് ചെയ്ത് കൊണ്ടുപോകാൻ വരുന്നത് ഒരു ബൈക്കാണെന്നും കൂടി അറിഞ്ഞതോടെ ഹൃദയം പെരുമ്പറ കൊട്ടി.

അര മണിക്കൂർ നേരത്തെ കാത്തിരിപ്പിന് ശേഷം ഒരു ബൈക്ക് എന്റെ മുമ്പിൽ വന്ന് നിർത്തി.വളണ്ടിയർ സെക്രട്ടറി ഷഫീഖ് ആയിരുന്നു അത്. ഷെഫീക്കിന്റെ ബൈക്കിന് പിന്നിൽ കയറി ഞാൻ നടുപ്പതിയിലേക്ക് തിരിച്ചു. മെയിൻ റോഡിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അൽപം മുന്നോട്ട് പോയതും ഷഫീക്ക് പറഞ്ഞു -

" സാർ, ഇതാണ് ഇവിടത്തെ പ്രധാന പ്രശ്നം" 

ആനയെ തേടുന്ന കണ്ണുകളുമായി ബൈക്കിലിരിക്കുന്ന ഞാൻ ഒന്ന് ഞെട്ടി. പക്ഷെ മുന്നിൽ കണ്ടത് അടച്ചിട്ട ലെവൽ ക്രോസ്സ് ആണ്. ഒരു തവണ അടച്ചാൽ പിന്നെ തുറക്കാൻ ഇരുപത് മിനുട്ടോളം കാത്ത് നിൽക്കണം പോലും. ദിവസവും അറുപതോളം ട്രെയിനുകൾ കടന്നു പോകുന്നുണ്ട്. 

ഞാൻ അപ്പോൾ എത്തി നിൽക്കുന്നത് കാട്ടിനകത്തോ പുറത്തോ എന്ന് എനിക്ക് മനസ്സിലായില്ല..ലെവൽ ക്രോസിന് അപ്പുറത്തും ഇപ്പുറത്തും ഓരോ ലോറികൾ കൂടി ഉണ്ടായിരുന്നതിനാൽ ഉൾഭയം മുളച്ചില്ല. ബൈക്ക് ഓഫാക്കി ഞാനും ഷഫീക്കും ഇറങ്ങി.തിരിഞ്ഞ് നിന്ന് എന്തോ സംസാരിക്കാൻ തുടങ്ങിയതും ഷഫീക്ക് വിളിച്ച് പറഞ്ഞു ...

"സാറേ , വണ്ടിയിൽ കയറ്... !!"

 (തുടരും....)

Thursday, March 24, 2022

അനുരാഗ കരിക്കിന്‍വെള്ളം

അല്ലിയാമ്പല്കടവിലന്നരയ്ക്കു വെള്ളം

അന്നു നമ്മളൊന്നായ്തുഴഞ്ഞില്ലേ കൊതുമ്പുവള്ളം 

നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിന്വെള്ളം ... 

പല തവണ കേട്ട ഗാനം അവളുടെ കാതിൽ ഒന്ന് പാടിക്കൊടുക്കണം എന്ന് മനസ്സിൽ കരുതി കാമ്പസിൽ എത്തിയിരുന്ന  ദിനങ്ങളെ ഞാൻ ഇന്ന് ഒരിക്കൽ കൂടി ചികഞ്ഞെടുക്കുകയാണ്.

പ്രീഡിഗ്രിയിൽ നിന്നും ഡിഗ്രിയിലേക്ക് പ്രമോഷൻ കിട്ടിയത്, ജീവിതത്തിൽ ഞാൻ എന്തൊക്കെയോ നേടി എന്ന ഒരു തോന്നലുണ്ടാക്കി. മൂക്കിന് താഴെ കിളിർത്തു വരുന്ന കറുത്ത രോമങ്ങൾക്ക്നീളം കൂടുന്തോറും, ഞാനെന്ന ഭാവവും ഉള്ളിൽ വളരാൻ തുടങ്ങി. മറ്റുള്ളവർക്ക് മുമ്പിൽ, പ്രത്യേകിച്ചും പെൺകുട്ടികൾക്ക് മുമ്പിൽ ആളാവാനും അവരുടെ സൗഹൃദം നേടിയെടുക്കാനും ഓരോ ആൺകുട്ടിയും മത്സരിക്കുന്ന കാലമാണതെന്ന് ഞാൻ മനസ്സിലാക്കി. പെമ്പിള്ളേരും മറുഭാഗത്ത് നിന്ന് ഇതേ മത്സരത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ അനന്തതയിലേക്ക് നീങ്ങുന്ന റെയിൽപാളങ്ങൾ കണക്കെ അവ പരസ്പരം കൂട്ടിമുട്ടാതെ എത്രയോ ആൾക്കാരുടെ ശ്രമങ്ങൾ വൃഥാവിലായി.

പ്രീഡിഗ്രി തല മുറിഞ്ഞ് ഡിഗ്രി ആയി മാറിയപ്പോൾ ഞാൻ കോളേജും മാറി. പുതിയ കാമ്പസിലെ ആദ്യവർഷം ഞാൻ ഡേ സ്കോളറായിരുന്നുവീട്ടിൽ നിന്നും മുപ്പത് കിലോമീറ്റർ അകലത്തിലുള്ള കോളേജിൽ എത്താൻ മൂന്ന് സ്സുകൾ കയറി ഇറങ്ങണമായിരുന്നുപക്ഷെ, കൗമാരത്തിന്റെ തിളപ്പിൽ യാത്രകൾ വളരെ ആസ്വാദ്യകരമായിരുന്നു

പല കാമ്പസ് പ്രണയങ്ങളും മൊട്ടിടുന്നത് ഒരുമിച്ചുള്ള യാത്രയിലും തളിരിടുന്നത് കാമ്പസിലും (പൂവിടുന്നത് തൽക്കാലം ഞാൻ പറയുന്നില്ല) ആയിരിക്കും. ഇവിടെയും രാവിലെയുള്ള ഒരേ ബസ്സിലെ യാത്രയിലാണ് ഞാൻ അവളെ ആദ്യമായി കണ്ടുമുട്ടിയത്. വട്ടമുഖത്തിന് അതിരിടുന്ന നെറ്റിയിൽ ഇരു നയനങ്ങൾക്കും ഒത്ത നടുവിൽ ഒരു ബിന്ദു കണക്കെ തൊട്ട പൊട്ട്, അവൾ ബി.എസ്.സി മാത്സ് വിദ്യാർത്ഥിനിയാണ് എന്ന ഊഹത്തിൽ എന്നെ എത്തിച്ചു (അല്ലാതെ ആർക്കാ ഇത്ര അളന്നു മുറിച്ച് ഇതൊക്കെ ചെയ്യാൻ പറ്റുക) . 

അവളറിയാതെ അവളെ ഞാൻ പ്രണയിച്ചു തുടങ്ങുന്നത് വശ്യമായ ചിരിയിൽ നിന്നായിരുന്നു. ഓരോ ചിരിയിലും അവളുടെ കവിളിൽ വിരിയുന്ന നുണക്കുഴികൾ എത്രയോ തവണ ഞാൻ ആസ്വദിച്ചിട്ടുണ്ട് . എന്റെ മുഖത്ത് നോക്കിയുള്ള അവളുടെ ചിരി എനിക്കെന്നും സ്വപ്നം മാത്രമായിരുന്നു. ഒരു കണ്ടക്ടർ പണിയാണ് നല്ലതെന്ന് പ്രവൃത്തിയിലൂടെ അവൾ എന്നെ പഠിപ്പിക്കുകയായിരുന്നു അന്ന്. ചിരിച്ച് കൊണ്ട് അവൾ നൽകുന്ന ചില്ലറത്തുട്ടുകൾ ബാഗിലേക്കിടാതെ, ഹൃദയത്തോട് ചേർന്നുള്ള കീശയിലേക്ക് കണ്ടക്ടർ ഇടുന്നത് ഞാൻ എന്നും ശ്രദ്ധിച്ചിരുന്നു.

രാവിലെ ബസ്സിൽ വച്ച് അവളെ കണ്ടില്ലെങ്കിൽ അന്ന് ഞാൻ കാമ്പസിലാകെ ഒന്ന് നടന്നു നോക്കും, ഏതെങ്കിലും കോണിൽ വച്ച് ഒരു ദർശനം കിട്ടും എന്ന പ്രതീക്ഷയോടെ. കണ്ടില്ലെങ്കിൽ, കാമ്പസിലെ കാറ്റാടി മരങ്ങളിലെ ഇലകൾ  കാറ്റിലാടുന്നത് ഞാൻ വെറുതെ നോക്കിയിരിക്കും. കാരണം അതിന്റെ ഇലകളും എണ്ണ മയമില്ലാത്ത അവളുടെ മുടികളും കാറ്റത്ത് ഊഞ്ഞാലാടിയിരുന്നത് ഒരേ താളത്തിലായിരുന്നുഅന്നേ ദിവസം കാഴ്ചയിൽ സായൂജ്യമടയും.

കാമ്പസിലെ ഗുൽമോഹർ മരങ്ങൾ പൂത്ത് നിൽക്കുന്ന കാലത്ത് അതിന്റെ ചുവട്ടിലെ ചെമ്പരവതാനിയിൽ ഞാൻ അൽപനേരം മാനം നോക്കി കിടക്കും. എന്റെ മനസ്സിലേക്കുള്ള അവളുടെ മോഹനവും പ്രതീക്ഷിച്ചുള്ള വിശ്രമത്തിന് ഒരു പ്രത്യേക കുളിരായിരുന്നു.അപ്പോൾ അടർന്നു വീഴുന്ന ഓരോ ഗുൽമോഹർ പൂവിതളുകളും പറയുന്ന പ്രണയത്തിന്റെ കഥകൾക്ക് ഞാൻ കാതോർക്കുംവെറുതെ ഗുൽമോഹർ തണലിൽ അല്പനേരം കണ്ണടച്ചിരുന്നാൽ ചാലിയാറിൽ നിന്നും ഉയർന്നു വരുന്ന ഒരു കുളിർക്കാറ്റ്  കാതിൽ ഒരു പ്രണയഗീതവും മന്ത്രിക്കും. നിലാവുള്ള രാത്രിയിൽ   ഗുൽമോഹർ തീരത്ത് ഞാനും അവളും മാത്രം നിൽക്കുന്ന ചിത്രം അന്നേരംഞാൻ മനസ്സിൽ ഒന്ന് വെറുതെ വരച്ചു നോക്കും.

വാക പൂക്കുന്ന കാലത്താണ് അവളുടെ സൗന്ദര്യം എവറസ്റ്റ് കൊടുമുടി കയറുന്നത്. കാമ്പസിന്റെ കളറിനനുസരിച്ച് വസ്ത്രം ധരിച്ച് വരുന്ന ഒരു പെൺകുട്ടിയെ ഞാൻ ആദ്യമായിട്ടായിരുന്നു കാണുന്നത്. മഞ്ഞ നിറത്തിലുള്ള പാവാടയും ധരിച്ചെത്തുന്ന അവളെ, വാക മരച്ചോട്ടിൽ നിന്ന് കൊണ്ട് എത്ര തവണ ഒളി കണ്ണിട്ട് നോക്കിയിട്ടുണ്ട് എന്ന് എന്റെ ഡയറി വിളിച്ച് പറയും

നെറ്റിയിലെ പൊട്ടും അവളുടെ ഡിഗ്രിയും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞത് വൈകിയായിരുന്നു. ബി. മലയാളം ആയിരുന്നു അവളുടെ വിഷയം. പഠിക്കുന്ന വിഷയം പ്രണയത്തിന് ഒരു പ്രശ്നമല്ല എന്ന് ഞാൻ എന്റെ മനസ്സിനെ ബോധിപ്പിച്ചു. എന്റെ പ്രണയം അവളോട് തുറന്ന് പറയാൻ ഒരവസരം കാത്ത്  ഞാൻ ദിവസങ്ങൾ തള്ളി നീക്കി. കിട്ടാത്ത മുന്തിരിയെപ്പറ്റി ഏതോ മഹാൻ പറഞ്ഞപോലെ, പറയാത്ത പ്രണയമാണ് മധുരതരം എന്ന് കുറെ ദിനങ്ങൾ സ്വയം സമാധാനിച്ചു.അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് അവളെ ഒറ്റക്ക് കണ്മുന്നിൽ കിട്ടി

"നിന്റെ പേരെന്താ?" അടുത്ത് ചെന്ന് ഞാൻ അവളോട് ചോദിച്ചു.

"അതറിഞ്ഞിട്ട് നിനക്കെന്താ കാര്യം?" അവളുടെ പെട്ടെന്നുള്ള മറുപടിയിൽ എന്റെ സകല നാഡീ ഞെരമ്പുകളും തളർന്നുപോയി.

മുംതാസിന്റെ ഓർമ്മക്കായി ഷാജഹാൻ നിർമ്മിച്ച അനശ്വര പ്രണയകാവ്യമായ താജ്മഹൽ, മുംതാസിന് കാണാൻ കഴിയാത്ത പോലെ എന്റെ പ്രണയം എന്റെ പ്രേയസിക്ക് കാണാൻ ഭാഗ്യമില്ല എന്ന തിരിച്ചറിവോടെ പ്രിയേ, ഇന്നും  പ്രണയം ഞാൻ മനസ്സിൽ കാത്ത് സൂക്ഷിക്കുന്നു.