Pages

Monday, March 28, 2022

നടുപ്പതിയിൽ - 2

 ശഫീഖിന്റ വിളിയിൽ പന്തികേടില്ലായിരുന്നു. എന്റെ ചിന്തയിലായിരുന്നു പന്തികേട് എന്ന് എനിക്ക് ഉടനെ ബോദ്ധ്യപ്പെട്ടു.

"എന്താ ?" ഞാൻ ശഫീഖിനോട് ചോദിച്ചു.

"ദേ... ഗേറ്റ്മാൻ കൂട്ടിൽ കയറുന്നു.." ലെവൽ ക്രോസിന്റെ സമീപത്തെ കാബിനിലേക്ക് ചൂണ്ടി ശഫീഖ് പറഞ്ഞു. അടച്ച ഗേറ്റ് തുറക്കാനും തുറന്ന ഗേറ്റ് അടക്കാനു അല്ലാതെ ആ കാബിനകത്ത് ആരും കയറില്ല എന്ന കോമൺ സെൻസ് ആയിരുന്നു ശെഫീഖിന്റെത്. അത് ശരിയായിരുന്നു. ലെവൽ ക്രോസ് ബാർ മെല്ലെ പൊങ്ങി. ശഫീഖ് ബൈക്ക് സ്റ്റാർട്ടാക്കി.

ഇരുട്ടിലൂടെ അൽപം കൂടി മുന്നോട്ട് പോയതും നിയോൺ ബൾബുകളാൽ പ്രകാശപൂരിതമായ ഒരു സ്ഥലത്തെത്തി.

"ഇതെന്താ... ഇവിടെ ഇത്രയും വെളിച്ചം?" ഞാൻ ശഫീഖിനോട് ചോദിച്ചു.

"ഇതാണ് സാർ എം.സി.എൽ "

"എന്ന് വച്ചാൽ?"

" മലബാർ സിമന്റ്സ് ലിമിറ്റഡ് "

"ഓ... കേരള സർക്കാരിന്റെ സ്വന്തം സിമന്റ്..."

ബൈക്ക് വീണ്ടും മുന്നോട്ട് നീങ്ങി. ഞങ്ങൾ ശരിക്കും കാടിന്റെ ഇരുട്ടിൽ പ്രവേശിച്ചു. നടുപ്പതിയിൽ എന്നെ നടുക്കാൻ പതുങ്ങിയിരിക്കുന്ന കാട്ടാനയെ കാണാതിരിക്കാൻ ഞാൻ മുന്നോട്ട് മാത്രം നോക്കി. രണ്ട് മൂന്ന് വളവും തിരിവും കഴിഞ്ഞതോടെ വീണ്ടും വെളിച്ചത്തിന്റെ പൊട്ട് കാണാറായി. വെളിച്ചപ്പൊട്ടുകൾ കൂടിക്കൂടി വന്നതോടെ ഞങ്ങൾ ആദിവാസി ഊരിലെത്തി എന്ന് ഞാൻ മനസ്സിലാക്കി. ഒരു ഇരുനില കെട്ടിടത്തിന്റെ മുന്നിൽ ഞങ്ങളുടെ യാത്ര അവസാനിച്ചു.

ഊരിലെ കമ്മ്യൂണിറ്റി ഹാളായിരുന്നു ആ ഇരുനില കെട്ടിടം. പണി തീർന്നെങ്കിലും എന്തോ കാരണത്താൽ ഉത്ഘാടനം നടക്കാതെ, വാനര വികൃതിക്ക് വിട്ടു കൊടുത്ത കെട്ടിടം വൃത്തിയാക്കലും വയറിംഗ് പ്ലംബിംഗ് ജോലികൾ പൂർത്തീകരിക്കലും ആയിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.

ഞാൻ ക്യാമ്പിലെത്തുമ്പോൾ വളണ്ടിയർമാർക്കുള്ള ഒരു ക്ലാസ് നടന്നു കൊണ്ടിരിക്കുകയായിരുന്നു. ആ ക്ലാസ് കഴിഞ്ഞ ശേഷം ഞാനും അൽപ സമയം കുട്ടികളെ അഭിസംബോധന ചെയ്തു. ക്ലാസ് കഴിഞ്ഞ് ഭക്ഷണവും കഴിച്ച ശേഷം ഞാൻ പുറത്തിറങ്ങി.

വാളയാർ ചെക്ക് പോസ്റ്റും കടന്ന് വരുന്ന തണുത്ത കാറ്റ് എന്റെ ശരീരത്തെ തണുപ്പിച്ച് കൊണ്ടിരുന്നു. സ്വിച്ച്  ഓൺ ചെയ്ത ഫാൻ പോലെ ഇടവേള ഇല്ലാതെ കാറ്റ് വീശുന്നുണ്ടായിരുന്നു. ഈ കൊടും ചൂടിൽ പാലക്കാട്ട് ഞാൻ പ്രതീക്ഷിച്ചതിലും വിപരീതമായ ഒരു അനുഭവമാണ് എനിക്കുണ്ടായത്. മാത്രമല്ല, അന്ന് രാത്രി ഒരു ജനലും തുറക്കാത്ത റൂമിൽ ഫാനില്ലാതെ ഞങ്ങൾ മൂന്ന് അദ്ധ്യാപകർ സുന്ദരമായി ഉറങ്ങുകയും ചെയ്തു.

കോളേജ് ഉള്ളതിനാൽ പിറ്റേന്ന് കാലത്ത് തന്നെ ഞാൻ ക്യാമ്പ് വിട്ടു. പിന്നീടാണ് നടുപ്പതി എന്ന ആ ഊരിനെപ്പറ്റിയുള്ള വലിയൊരു വാർത്ത എന്റെ ശ്രദ്ധയിൽ പെട്ടത്. 

നാട്ടിലെ ഉത്സവങ്ങളെ എന്നും ജനപ്രിയമാക്കുന്നത് നെറ്റിപ്പട്ടം കെട്ടിയ ആനകളാണ്. ഈ നാട്ടാനകൾ ചരിയുമ്പോൾ അവയെ ദഹിപ്പിക്കുന്നത് നടുപ്പതിയിൽ ആയിരുന്നത്രേ. നിരവധി ആനപ്രേമികളുടെ കണ്ണിലുണ്ണിയായിരുന്ന , നടൻ ജയറാമിന്റെ പെരുമ്പാവൂർ കണ്ണനടക്കം നിരവധി കരിവീരന്മാർ കരിയായിത്തീർന്ന മണ്ണായിരുന്നു പോലും നടുപ്പതി.

1 comments:

Areekkodan | അരീക്കോടന്‍ said...

നിരവധി ആനപ്രേമികളുടെ കണ്ണിലുണ്ണിയായിരുന്ന , നടൻ ജയറാമിന്റെ പെരുമ്പാവൂർ കണ്ണനടക്കം നിരവധി കരിവീരന്മാർ കരിയായിത്തീർന്ന മണ്ണായിരുന്നു പോലും നടുപ്പതി.

Post a Comment

നന്ദി....വീണ്ടും വരിക