Pages

Sunday, December 31, 2017

പുതുവര്‍ഷം വരുമ്പോള്‍...

              പുതുവര്‍ഷം വരുമ്പോള്‍ എന്റെ ഓര്‍മ്മയില്‍ നിറയുന്നത് പോസ്റ്റ്മാന്‍ ബാലേട്ടനാണ്. ഏകദേശം ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ അവധി ദിനങ്ങളിലൊഴികെ എല്ലാ ദിവസവും ബാലേട്ടന്‍ ഞങ്ങളുടെ കുന്ന് കയറി എത്തും - എനിക്കുള്ള ഗ്രീറ്റിംഗ് കാര്‍ഡുകളും കത്തുകളും തരാന്‍. ചില ദിവസങ്ങളില്‍ അഞ്ചും ആറും ഒക്കെ ഉരുപ്പടികള്‍ ഉണ്ടാകും. പത്ത് മണിയായാല്‍ ബാലേട്ടന്റെ വരവിനുള്ള ആ കാത്തിരിപ്പിന് ഒരു പ്രത്യേക സുഖം തന്നെയായിരുന്നു.

               ഈ സീസണില്‍ ലഭിക്കുന്ന തപാല്‍ ഉരുപ്പടികളില്‍ മിക്കവയും ആശംസാ കാര്‍ഡുകള്‍ ആയിരിക്കും. പ്രീഡിഗ്രിക്കും ഡിഗ്രിക്കും പി.ജിക്കും ഒപ്പം പഠിച്ചവരുടെതായിരുന്നു അതില്‍ കൂടുതലും. അറിയാത്ത ചിലര്‍ അയച്ചവയും ഉണ്ടാകാറുണ്ട്. ആണ്‍‌കുട്ടികള്‍ അയക്കുന്ന കാര്‍ഡുകള്‍ പലതും ‘ലോക്കല്‍’ ആയിരിക്കും. 15 പൈസക്ക് കിട്ടിയിരുന്ന പോസ്റ്റ്കാര്‍ഡില്‍ ചിത്രം വരച്ച് അയച്ചവരും അയക്കുന്നവരും ഉണ്ടായിരുന്നു.

                ഗ്രീറ്റിംഗ് കാര്‍ഡിനെപ്പറ്റി ആലോചിക്കുമ്പോള്‍ എനിക്ക് നഷ്ടമായ ഒരു കാര്‍ഡിനെ ഓര്‍ത്ത് ഞാന്‍ ഇന്നും ദു:ഖിക്കാറുണ്ട്. ഞാന്‍ രണ്ടിലോ മൂന്നിലോ പഠിക്കുന്ന കാലത്ത് എന്റെ പിതാവിന് ആരോ അയച്ച കാര്‍ഡ് ആയിരുന്നു അത്. ഒരു പുഴയിലൂടെ വഞ്ചി തുഴയുന്ന ഒരാളുടെ ചിത്രമായിരുന്നു അതില്‍. ബാപ്പ എനിക്ക് തന്ന ആ കാര്‍ഡ് ഞാന്‍ ക്ലാസ്സില്‍ കൊണ്ടുപോയി. ഗ്രീറ്റിംഗ് കാര്‍ഡ് എന്നാല്‍ എന്ത് എന്നുപോലും അറിയാത്ത, ക്ലാസ്സിലെ കുട്ടികള്‍ക്ക് അത് കാണിക്കുന്നതിന് മുമ്പെ അധ്യാപകന്റെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം ആ കാര്‍ഡ് വാങ്ങി. അത് എന്നെന്നേക്കുമായി എന്റെ കയ്യില്‍ നിന്നും പോയി.  പില്‍‌കാലത്ത് കാര്‍ഡ് വാങ്ങുമ്പോഴെല്ലാം ഞാന്‍ ഇത്തരം സീനറി തെരഞ്ഞെടുക്കാന്‍ ഒരു കാരണവും അതായിരിക്കാം.

                 മറ്റൊരു കാര്‍ഡ് ഓര്‍മ്മ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് എന്റെ പേരില്‍ ബോയ്സ് ഹോസ്റ്റലിലേക്ക് വന്ന ഒരു കാര്‍ഡ് ആണ്. " Love All , Trust Few , Follow One " എന്ന സന്ദേശമെഴുതി മൂന്ന് അരയന്നങ്ങള്‍ നീന്തിത്തുടിക്കുന്ന ചിത്രമുള്ള ഒരു കാര്‍ഡ്. അത് അയച്ചതാകട്ടെ അതേ കാലത്ത് ഞങ്ങളുടെ ക്ലാസ്സുകളില്‍ പഠിച്ചിരുന്ന ഗേള്‍‌സ് ഹോസ്റ്റലിലെ ഒരു കൂട്ടം പെണ്‍കുട്ടികളും. എന്റെ പേരില്‍ ആണ് വന്നതെങ്കിലും ഉള്ളടക്കം ഞങ്ങളെ എല്ലാവരെയും ഉദ്ദേശിച്ചായിരുന്നു. മേല്‍‌വിലാസം എഴുതിയ ഹാന്റ്‌റൈറ്റിംഗ് അടക്കം അന്ന് ചിലരുടെ “പ്രത്യേക ഗവേഷണത്തിന്” കാരണമായി.

                  കാര്‍ഡ് വാങ്ങാന്‍ ബാപ്പ പ്രത്യേകം പോക്കറ്റ് മണി അനുവദിക്കാത്തതിനാല്‍ വില കൂടിയ കാര്‍ഡുകള്‍ വാങ്ങാന്‍ അന്ന് എനിക്ക് നിര്‍വ്വാഹമില്ലായിരുന്നു. അതിനാല്‍ തന്നെ ചാര്‍ട്ട് പേപ്പര്‍ വാങ്ങി അതില്‍ ചിത്രം വരച്ച് (അത്യാവശ്യം നന്നായി വരക്കാന്‍ അറിയാമായിരുന്നു) ആശംസാ സന്ദേശം അയക്കുന്ന പതിവും എനിക്കുണ്ടായിരുന്നു. പി.ജി ക്ക് തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ പഠിക്കുന്ന സമയത്ത് എന്റെ സീനിയര്‍ ആയിരുന്ന പെരുമ്പാവൂരുകാരന്‍ ബാബു അന്ന് (1996 ലോ 97ലോ) അവന് ഞാന്‍ അയച്ച ചില കാര്‍ഡുകള്‍ ഈ അടുത്ത് വാട്ട്സാപ്പിലൂടെ എനിക്ക് തിരികെ അയച്ചു തന്നു !! എനിക്ക് അന്ന് കിട്ടിയ മിക്ക കാര്‍ഡുകളും ഞാനും സൂക്ഷിച്ചിരുന്നു. പിന്നീടത് മക്കള്‍ കൈക്കലാക്കി.

                  ഇന്ന് ആശംസാകാര്‍ഡുകള്‍ ഒന്നും എനിക്കോ എന്റെ മക്കള്‍ക്കോ കിട്ടാറില്ല. എല്ലാവര്‍ക്കും വാട്ട്സാപ്പ് വഴി നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നു. അവ തുറന്ന് നോക്കുകപോലും ചെയ്യാതെ ഡെലീറ്റ് ചെയ്യപ്പെടുന്നു. കാലയവനികക്കുള്ളില്‍ മറഞ്ഞുപോയ ആശംസാകാര്‍ഡുകളെ സ്മരിച്ചുകൊണ്ട് ഞാന്‍ പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു.

                  ബൂലോകര്‍ക്കെല്ലാം പുതുവത്സരാശംസകള്‍ നേരുന്നു.

Friday, December 29, 2017

വീണ്ടും ചില ദൈവനിശ്ചയങ്ങള്‍

                  നിങ്ങളുടെ  നാട്ടില്‍ നിന്നും പത്ത് മുപ്പത്തഞ്ച് കിലോമീറ്റര്‍ അകലെ താമസിക്കുന്ന നിങ്ങളുടെ പിതാവിന്റെ ജ്യേഷ്ടന്റെ മകന്റെ മകന്റെ ഭാര്യയുടെ പിതാവിനെ നിങ്ങള്‍ക്ക് പരിചയം ഉണ്ടാകും എന്ന് എനിക്ക് തോന്നുന്നില്ല (വായനക്കാരില്‍ പലരും ഇപ്പോള്‍ ആ ബന്ധത്തിന്റെ നീളം കണക്ക് കൂട്ടുന്ന പ്രവൃത്തിയില്‍ ആയിരിക്കും).അപ്പോള്‍ നിഷ്കളങ്കനായ ഞാനും (!) അത് അറിയാതെ പോയതില്‍ ഒരു തെറ്റും ഇല്ല എന്ന മുന്‍‌കൂര്‍ ജാമ്യത്തോടെ തുടങ്ങട്ടെ.
                   കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും സ്ഥലം മാറ്റം കിട്ടിയ ശേഷം നാഷണല്‍ സര്‍വീസ് സ്കീമിന്റെ അവിടത്തെ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ല എന്നാണ് എന്റെ ഓര്‍മ്മ. സപ്തദിന ക്യാമ്പ് രണ്ടെണ്ണം കഴിഞ്ഞിരുന്നെങ്കിലും എന്റെ ക്യാമ്പും അതേ സമയങ്ങളില്‍ ആ‍യതിനാല്‍ അവയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ എന്റെ ക്യാമ്പ് ഓണാവധിക്ക് നടത്തിയതിനാല്‍ ക്രിസ്മസ് അവധിക്കാലത്ത് ഞാന്‍ സ്വതന്ത്രനായിരുന്നു. അതിനാല്‍ തന്നെ ബാലുശ്ശേരിക്കടുത്ത് നന്മണ്ടയില്‍ (ആരുടെ മണ്ടയില്‍ ഉദിച്ചതാണാവോ ഈ പേര്?) നടക്കുന്ന ഈ വര്‍ഷത്തെ ക്യാമ്പ് സന്ദര്‍ശിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു.
                    അങ്ങനെ ഇക്കഴിഞ്ഞ ഇരുപത്തിയാറാം തീയ്യതി നന്മണ്ടയില്‍ ഞാന്‍ കാല് കുത്തി.ക്യാമ്പ് നടക്കുന്ന നന്മണ്ട ഹൈസ്കൂളിന് മുന്നില്‍ ബസ് ഇറങ്ങിയ ഉടനെ മുന്‍ എന്‍.എസ്.എസ് വളണ്ടിയറും നന്മണ്ടക്കാരനുമായ അര്‍ഷദിനെ വിളിച്ച് ഞാന്‍ പള്ളി അന്വേഷിച്ചു. നേരെ എതിര്‍ഭാഗത്തെ കടകളുടെ പിന്നില്‍ പള്ളി ഉണ്ട് എന്ന് അറിയിച്ചെങ്കിലും എനിക്ക് കാണാന്‍ സാധിച്ചില്ല. തൊട്ടടുത്ത് നിന്നിരുന്ന സ്കൂള്‍ കുട്ടികളോട് ചോദിക്കാന്‍ മനസ്സ് തോന്നാത്തതിനാല്‍ ഞാന്‍ റോഡ് മുറിച്ച് മറുവശം കടന്നു.അവിടെ നിന്നും പോകുന്ന പോക്കറ്റ് റോഡിലേക്ക് നോക്കിയിട്ടും പള്ളി കണ്ടില്ല.തൊട്ടടുത്ത ഷോപ്പുകാരന്‍ കടയുടെ ഉള്ളില്‍ പോയി ഇരിക്കുന്നതിനാല്‍ അദ്ദേഹത്തെയും ഞാന്‍ ‘വെറുതെ’ വിട്ടു ! അടുത്ത ഷോപ്പില്‍ മുന്നില്‍ തന്നെ ഇരുന്ന താടിയും തലയും നരച്ച ഒരാളോട് ഞാന്‍ വഴി ചോദിച്ചു.അദ്ദേഹം അത് കൃത്യമായി പറഞ്ഞ് തന്നു, ഞാന്‍ പള്ളിയില്‍ കയറി സംഘമായി നമസ്കരിക്കുകയും ചെയ്തു.അദ്ദേഹവും അതേ സമയം നമസ്കരിക്കാന്‍ അവിടെ എത്തി.
                     നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങി ഞാന്‍ ഷൂ ധരിക്കുമ്പോള്‍ മേല്‍ദേഹം (?) എന്റെ അടുത്തെത്തി എന്നോട് ഊരും പേരും  അവിടെ എത്താനുള്ള കാരണങ്ങളും ആരാഞ്ഞു. എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനാണ് ഞാന്‍ എന്നറിഞ്ഞതോടെ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന്റെ മകനെപ്പറ്റി പറഞ്ഞു.പി.ജി പഠനം പൂര്‍ത്തിയാക്കിയ മകളെപ്പറ്റിയും മരുമകന്‍ ഷമീമിനെപ്പറ്റിയും  അദ്ദേഹം പറഞ്ഞപ്പോള്‍ നിസ്സംഗനായി ഞാന്‍ അതെല്ലാം കേട്ട് നിന്നു (നല്ല കേള്‍വിക്കാരനായതിന്റെ ഒരു സമ്മാനം ഞാന്‍ ഇവിടെ പറഞ്ഞിരുന്നു). ഷമീം ഫാറൂഖ് കോളേജിലെ റിട്ടയേഡ് അധ്യാപകന്‍ മുഹമ്മദ് സാറിന്റെ മകനാണെന്ന് കൂടി പറഞ്ഞപ്പോള്‍ എന്റെ തലച്ചോറില്‍ ഒരു സുനാമി ഉത്ഭവിച്ചു.
                   മൂന്ന് വര്‍ഷം ഫാറൂഖ് കോളേജില്‍ പഠിച്ചതിനാല്‍ അവിടത്തെ ഏകദേശം എല്ലാ റിട്ടയേഡ് അധ്യാപകരെയും എനിക്ക് അറിയാമായിരുന്നു. പക്ഷേ കോട്ടയത്തെ മത്താ‍യിമാരെപ്പോലെ കുറെ റിട്ടയേഡ് പ്രൊഫസര്‍ മുഹമ്മദുകള്‍ ഉള്ളതിനാല്‍ ഞാന്‍ അടുത്ത ക്ലൂ പ്രതീക്ഷിച്ചു. ഇസ്ലാമിക പണ്ഠിതനായ ഡോ.ഹുസൈന്‍ മടവൂരിന്റെ അയല്‍‌വാസിയാണെന്ന് കൂടി പറഞ്ഞതോടെ അശ്വമേധത്തിലെ ജി.എസ്.പ്രദീപിന്റെ ചുണ്ടിലെ ചിരി എന്റെ മുഖത്ത് പടര്‍ന്നു.
“നിങ്ങള്‍ പറയുന്ന പ്രൊഫസര്‍ മുഹമ്മദ് തറവട്ടത്ത് എന്റെ ഇക്കാക്കയാണ് ! ഞാന്‍ ആബിദ് തറവട്ടത്ത്...” കഴുത്തില്‍ തൂങ്ങിയിരുന്ന ഐ.ഡി കാര്‍ഡ് കാണിച്ച് ഞാന്‍ പറഞ്ഞു.
                 സ്വന്തം മരുമകന്റെ എളാപ്പയായ എന്നെ തിരിച്ചറിഞ്ഞതോടെ അദ്ദേഹം എന്നോട് വീണ്ടും ധാരാളം കാര്യങ്ങള്‍ സംസാരിച്ചു. ഊണിന് വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ക്യാമ്പില്‍ ഊണ്‍ ഉണ്ടെന്ന് പറഞ്ഞ് ഞാന്‍ ഊരി.പക്ഷേ എന്നെ എന്തെങ്കിലും തന്ന് സല്‍ക്കരിച്ചേ അടങ്ങൂ എന്ന വാശിക്ക് മുമ്പില്‍ ഒരു ഓറഞ്ച് ജ്യൂസ് എന്റെ വയറ്റിലെത്തി.
                  ദൈവത്തിന്റെ നിശ്ചയങ്ങള്‍ പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തും. മുന്നില്‍ക്കണ്ട എല്ലാവരെയും ഒഴിവാക്കി  ഞാന്‍ അദ്ദേഹത്തോട് തന്നെ വഴി ചോദിച്ചതും പള്ളിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ അദ്ദേഹം കുശലാന്വേഷണം നടത്തിയതും എല്ലാം ഇപ്പോഴും ഒരു അത്ഭുതമായി എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

Tuesday, December 26, 2017

ഒരു എള്ളുണ്ട പ്രണയം - 2

               യാത്രകള്‍ എപ്പോഴും പലതരം അനുഭവങ്ങളുടെ കലവറയാകാറുണ്ട് എന്ന് ഞാന്‍ മാത്രമല്ല പറഞ്ഞത് , യാത്രക്കാരായ എല്ലാവരും പറയാറുണ്ട്. ദീര്‍ഘദൂരം സീറ്റ് കിട്ടാതെ യാത്ര ചെയ്താല്‍ അത് അനുഭവങ്ങളുടെ കൊലവെറിയും ആകും. ഈ എള്ളുണ്ട പ്രണയം മൊട്ടിട്ടത് ഒരു യാത്രയിലാണ്.പൂവണിഞ്ഞത് ഒരു യാത്രയുടെ അവസാനത്തിലും. കാ പഴുത്തത് അടുത്ത യാത്രയുടെ അന്ന് രാവിലെയും.

              മാനന്തവാടിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍. അത്യാവശ്യം നല്ലൊരു ഉറക്കത്തിന് ശേഷം,  യാത്രയില്‍ ഞാന്‍ പതിവായി കരുതാറുള്ള പുസ്തകം കയ്യിലെടുത്തു. അന്ന് എന്റെ കയ്യിലുണ്ടായിരുന്നത് മാല്‍ഗുഡി ഡെയ്സിന്റെ കര്‍ത്താവ് ശ്രീ.ആര്‍.കെ നാരായണ്‍ എഴുതിയ ‘സ്വാമിയും കൂട്ടുകാരും’ എന്ന പുസ്തകമായിരുന്നു. പുറംചട്ടയിലെ പയ്യന്റെ കോലവും പുസ്തകത്തിന്റെ രൂപവും ഏറെ സാദൃശ്യം പുലര്‍ത്തിയതിനോട് ഞാന്‍ ഉത്തരവാദിയല്ലായിരുന്നു എന്ന് മാത്രമല്ല തീര്‍ത്തും നിരപരാധിയും കൂടിയായിരുന്നു.

              ബസ് ചുണ്ടേല്‍ അതോ വൈത്തിരിയോ എത്തിയപ്പോള്‍ കുറെ സ്ത്രീകള്‍ കയറി. അതില്‍ ഒരാള്‍ എന്റെ സീറ്റിലും മറ്റൊരാള്‍ തൊട്ടുമുന്നിലെ സീറ്റിലും ഇരുന്നു. ബാക്കിയുള്ളവര്‍ എവിടെപ്പോയി എന്ന് ഞാന്‍ ശ്രദ്ധിച്ചതേ ഇല്ല. ‘സ്വാമി‘യുടെ വീരശൂര പരാക്രമണങ്ങള്‍ എന്നെ പുസ്തകത്തില്‍ കെട്ടിയിട്ടതിനാല്‍ ഞാന്‍ എന്റെ സഹസീറ്റുകാരിയെ മൈന്റ് ചെയ്തതേ ഇല്ല. പക്ഷേ അല്പം കഴിഞ്ഞ് മുന്‍‌സീറ്റുകാരി എന്തോ ഒരു ‘ഈറ്റബിള്‍’ പിന്നിലേക്ക് നല്‍കി. ആ കശ്മലന്റെ സ്ത്രീലിംഗം തൊട്ടടുത്തിരിക്കുന്ന എന്നെ മൈന്റ് ചെയ്യാതെ അത് വായിലാക്കി!

               ബസ് അടുത്ത സ്റ്റോപ്പില്‍ എത്തിയപ്പോള്‍  മുന്‍‌സീറ്റുകാരി കൈ കൊട്ടി വിളിച്ച് പുറത്ത് നില്‍ക്കുന്ന കപ്പലണ്ടി വണ്ടിക്കാരനില്‍ നിന്നും രണ്ട് പാക്കറ്റ് കടല വാങ്ങി, അതില്‍ ഒന്ന് ദേ വരുന്നു പിന്‍‌സീറ്റിലേക്ക് വീണ്ടും എന്നെ കൊതിപ്പിക്കാന്‍ !! ചൂട് കടലയുടെ ഗന്ധം എന്റെ നാസാരന്ദ്രങ്ങളില്‍ തുളച്ച് കയറി ആമാശയവും കടന്ന് വന്‍‌കുടലും കടന്ന് കടന്ന്....ദേ പുറത്തേക്ക്!! 

              രണ്ടു പേരും ടീച്ചര്‍മാരാണെന്ന് അവരുടെ ശമ്പള സംഭാഷണത്തില്‍ നിന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷെ ‘നീ ഉണ്ടില്ലെങ്കിലും നിന്റെ അയല്‍ക്കാരനെ ഉണ്ടിക്കുക’ എന്ന അടിസ്ഥാന പാഠം പോലും അറിയാത്ത ടീച്ചര്‍മാര്‍!! ഞാന്‍ വീണ്ടും ‘സ്വാമി‘യില്‍ ശരണമടഞ്ഞു.

               ബസ്സ് മുന്നോട്ട് പോകവെ മുന്‍സീറ്റും പിന്‍‌സീറ്റും തമ്മിലുള്ള റേഞ്ച് അകന്ന് അകന്ന് കട്ടായി. അപ്പോഴാണ് ‘ടീച്ചര്‍’ സ്വന്തം സീറ്റിലിരിക്കുന്ന ‘വായനക്കാരനെ’  ശ്രദ്ധിച്ചത്. പുസ്തകത്തിന്റെ പുറംചട്ട കണ്ടിട്ടാകും അവര്‍ പറഞ്ഞു...

“മിഠായിത്തെരുവില്‍ ഞായറാഴ്ച പോയാല്‍ ഇത്തരം നിരവധി പുസ്തകങ്ങള്‍ കിട്ടും...”

‘ഓഹ്...എല്ലാം തിന്ന് കഴിഞ്ഞപ്പോള്‍ ലോഹ്യം കൂടാന്‍ വന്നിരിക്കുന്നു...’ ഞാന്‍ മന്ത്രിച്ചു.

“സ്റ്റേഡിയത്തിന്റെ അടുത്ത് ഞായറാഴ്ച മാത്രമല്ല,  എല്ലാ ദിവസവും കിട്ടും ടീച്ചറേ...” ഞാനും വിട്ടില്ല.

“ആഹാ...അങ്ങനെയോ? സാര്‍ എവിടെയാ വര്‍ക്ക് ചെയ്യുന്നത്?”

“മാനന്തവാടി എഞ്ചിനീയറിംഗ് കോളേജില്‍...”

              പിന്നെ അവര്‍ പല കാര്യങ്ങളും ചോദിച്ചു. അവരുടെ മകള്‍ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയതും ജോലി തേടുന്നതും എല്ലാം ആ സംഭാഷണത്തിലൂടെ കടന്നുപോയി. ഇടക്ക് എപ്പോഴോ ഞങ്ങളും ‘ഔട്ട് ഓഫ് റേഞ്ച്’ ആയി സംഭാഷണം കട്ടായി. മുന്നിലെ ഒരു സീറ്റ് ഒഴിഞ്ഞതോടെ ടീച്ചര്‍ അങ്ങോട്ട് മാറി ഇരുന്നു.എന്റെ അടുത്ത് പുതിയ യാത്രക്കാരന്‍ ഇരുപ്പുറപ്പിച്ചു.

            ബസ് മുക്കത്ത് എത്തിയപ്പോള്‍ ടീച്ചര്‍ സ്വന്തം ബാഗ് തുറന്ന് ഒരു പൊതി എടുത്തു - ഒരു പാക്കറ്റ് എള്ളുണ്ട!

              സ്വാഭാവികമായും അത് മറ്റേ ടീച്ചര്‍ക്ക് നേരെ നീളുമെന്ന് പ്രതീക്ഷിച്ച എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് എന്റെ നേരെ പാക്കറ്റ് നീട്ടി ടീച്ചര്‍ പറഞ്ഞു 

“സാറേ...എടുത്തോളൂ!!” ഞാന്‍ ഒന്നെടുത്തു.

“ഒന്ന് അദ്ദേഹത്തിനും കൊടുക്കൂ...” എന്റെ തൊട്ടപ്പുറത്തെ ആളെ ചൂണ്ടി ടീച്ചര്‍ പറഞ്ഞു. 

‘വെറുതെയല്ല, മുല്ലപ്പൂമ്പൊടി ഏറ്റ് കിടക്കും കല്ലിനുമുണ്ട് സൌരഭ്യം എന്ന് കവി പാടിയത്’ എന്റെ മനസ്സ് പറഞ്ഞു. അങ്ങനെ എന്റെ സഹയാത്രികനായ കാരണത്താല്‍ അദ്ദേഹത്തിനും കിട്ടി ഒരു എള്ളുണ്ട!

              ആ എള്ളുണ്ടക്ക് പതിവിലും കവിഞ്ഞ രുചി തോന്നി. ബസ്സ് അരീക്കോട് എത്തിയപ്പോള്‍ ടീച്ചര്‍ക്ക് ഒരു പുഞ്ചിരി സമ്മാനിച്ച് ഞാന്‍ ഇറങ്ങി. മുന്നില്‍ കണ്ട ബേക്കറിയില്‍ കയറി ഒരു പാക്കറ്റ് എള്ളുണ്ട വാങ്ങി - എനിക്ക് കിട്ടിയ സ്നേഹസമ്മാനത്തിന്റെ രുചി എന്റെ കുടുംബവുമായി പങ്കുവയ്ക്കാന്‍.

വീണ്ടും എള്ളുണ്ട രുചി അറിയാന്‍ ഇതുവരെ പിന്നെ ടീച്ചറെ ഞാന്‍ കണ്ടിട്ടില്ല.

Monday, December 25, 2017

ഒരു എള്ളുണ്ട പ്രണയം - 1

                ഞാൻ കുട്ടിയായിരുന്ന കാലത്ത് രണ്ട് മാസത്തിലോ അതോ വർഷത്തില്‍ ഒരിക്കലോ എന്നോർമ്മയില്ല , ഉമ്മയും ഉപ്പയും കോഴിക്കോട് പോകും. വെറുതെ കറങ്ങാൻ പോകുന്നതല്ല. മറിച്ച്, കണ്‍സ്യൂമർ ഫെഡിന്റെ ത്രിവേണി സ്റ്റോറിൽ നിന്നും നിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും , കട്‌പീസ് എന്ന് ഉമ്മ പറഞ്ഞ് മാത്രം ഞാന്‍ കേട്ടിട്ടുള്ള തുണിത്തരങ്ങൾ വാങ്ങാനും ഒക്കെയായിരുന്നു ആ പോക്ക്. അന്ന് അരീക്കോട് നിന്നും കോഴിക്കോട്ടേക്ക് 40 കിലോമീറ്റർ ദൂരമുണ്ടായിരുന്നത് ഇന്ന് ഭൂമി കറങ്ങി കറങ്ങി 35 കിലോമീറ്റർ ആയി കുറഞ്ഞു ! ഇത് ഇനിയും കുറയാൻ സാധ്യതയുണ്ട് എന്ന് ഞാൻ പറയുമ്പോൾ നിങ്ങൾ ഗൌനിക്കില്ല.പക്ഷെ അതാണ് യാഥാർത്ഥ്യം!! എന്റെ കുഞ്ഞുമോന്‍ പിതാവാകുമ്പോഴേക്കും അത് സംഭവിച്ചിരിക്കും !!!

              അങ്ങനെ ഷോപ്പിംഗ് കഴിഞ്ഞ് ഉമ്മയും ഉപ്പയും വീട്ടിൽ തിരിച്ച് എത്തുമ്പോൾ കുട്ടികളായ ഞങ്ങൾ ചുറ്റും കൂടും. പല പല കാര്യങ്ങള്‍ക്കായിരുന്നു ഞങ്ങളുടെ ആ കാത്തിരിപ്പ്.
           ഒന്ന് - കോഴിക്കോട് പോയി വരുമ്പോള്‍ മാത്രം ലഭിക്കാറുള്ള പല നിറത്തിലുള്ള ബസ് ടിക്കറ്റുകള്‍ ശേഖരിക്കാന്‍! മലപ്പുറത്തെ ബസ്സില്‍ കയറിയാല്‍ അന്നും ഇന്നും ടിക്കറ്റ് കിട്ടാറില്ല!!കുട്ടിക്കാലത്ത് തീപ്പെട്ടി ചിത്രങ്ങളും,വളപ്പൊട്ടുകളും, മിഠായിക്കടലാസും,സിനിമാ നോട്ടീസും  ശേഖരിക്കുന്നത് ഒരു ഹോബിയായിരുന്നു. ഒപ്പം ബസ് ടിക്കറ്റുകളും.പിന്നെയും എന്തൊക്കെയോ ഉണ്ട് , ഓര്‍മ്മ വരുമ്പോള്‍ പറയാം.
          രണ്ട് - ഈ ഷോപ്പിംഗില്‍, നിത്യോപയോഗ സാധനങ്ങളില്‍  സാധാരണയായി അരിയും വിവിധ പയര്‍ വര്‍ഗ്ഗങ്ങളും സര്‍ഫും  സോപ്പുകളും വാങ്ങാറുണ്ടായിരുന്നു. സോപ്പുകള്‍ എല്ലാം തന്നെ ചെറിയൊരു കാര്‍ഡ്ബോര്‍ഡ് പെട്ടിയിലായിരുന്നു ഉണ്ടാകാറ് (ഇന്ന് മിക്കവയും കടലാസ് കവചത്തില്‍ ആണ്). ഈ സോപ്പ് പെട്ടികളും സിനിമാ തിയേറ്ററിനടുത്തെ പെട്ടിക്കടക്ക് മുമ്പില്‍ നിന്ന് കിട്ടുന്ന സോഡാ മൂടികളും ശേഖരിച്ച് അത് കൊണ്ട് ‘ബസ്’ ഉണ്ടാക്കുന്ന മെക്കാനിക്കുകള്‍ ആയിരുന്നു ഞാനും അനിയനും! റിമോട്ട് കാറും ചക്രമുള്ള മറ്റ് വാഹനങ്ങളും ഒന്നും തന്നെ അന്ന് ഞങ്ങള്‍ക്ക് ലഭ്യമല്ലായിരുന്നു. അതിനാല്‍ ഇത്തരം സ്വയം നിര്‍മ്മിത വാഹനങ്ങളില്‍ ഞങ്ങള്‍ സംതൃപ്തരായി.
          മൂന്ന് - തുണിത്തരങ്ങളില്‍ പലതിലും പല തരത്തിലുള്ള സ്റ്റിക്കറുകള്‍ ഉണ്ടായിരിക്കും. ചിലപ്പോള്‍ അതിന്റെ കമ്പനിയുടെ പേരായിരിക്കും , അല്ലെങ്കില്‍ ആ കടയുടെ പേരായിരിക്കും അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും ആയിരിക്കും. എന്തായിരുന്നു അവ എന്ന് ഇപ്പോള്‍ ഓര്‍മ്മയില്ല. അത് മത്സരിച്ച് പറിച്ചെടുത്ത് ഞങ്ങളുടെ അലമാരയുടെ വാതിലിനുള്ളില്‍ ഒട്ടിച്ച് സായൂജ്യമടയലായിരുന്നു മറ്റൊരു ഹോബി! ഇന്നത്തെപ്പോലെ നെയിം സ്ലിപ്പുകള്‍ സ്റ്റിക്കര്‍ ആയി അന്ന് കിട്ടാറില്ലായിരുന്നു.
         നാല് - ഇന്നത്തെ കുട്ടികൾക്ക് മാതാപിതാക്കള്‍ ഐസ്ക്രീമും ചോൿളേറ്റും എല്ലാം കൊണ്ട് കൊടുക്കുന്ന പോലെ ഞങ്ങൾക്ക് ഉപ്പയും ഉമ്മയും കോഴിക്കോട്ട് നിന്നും കൊണ്ട് വന്നിരുന്നത് ഒരു ചെറുനാരങ്ങയോളം വലിപ്പമുള്ള എള്ളുണ്ടകൾ ആയിരുന്നു. അന്ന് നാട്ടിൽ എവിടെയും കിട്ടാത്ത സാധനമായതിനാൽ വളരെ പ്രയാസപ്പെട്ട് കടിച്ച് പൊട്ടിച്ച് അത് തിന്നുമ്പോഴുള്ള രുചി ഒന്ന് വേറെത്തന്നെയായിരുന്നു.

             കാലം ഏറെ പിന്നിട്ടു. ഇന്ന് ഞാന്‍ നാല് കുട്ടികളുടെ ബാപ്പയായി. എന്റെ ബാപ്പ എന്നെ വിട്ടു പിരിഞ്ഞിട്ട് പത്ത് കൊല്ലം ആവാറായി.ഉമ്മ റിട്ടയര്‍ ചെയ്ത് അടുക്കളത്തോട്ടം പരിപാലിച്ച് കഴിഞ്ഞ് കൂടുന്നു. അപ്പോഴാണ് പെട്ടെന്ന് എന്റെ ഉള്ളില്‍ ഒരു എള്ളുണ്ട പ്രണയം പൊട്ടിയത്.ഈ പ്രണയത്തിന് ഭാര്യയോടോ കുട്ടികളോടോ ഉമ്മയോടോ ബന്ധുമിത്രാദികളോടോ ആരോടും ഉപദേശവും സമ്മതവും ചോദിക്കേണ്ട എന്നതിനാല്‍ ഞാന്‍ നേരെ ബേക്കറിയില്‍ പോയി ഒരു പാക്കറ്റ് എള്ളുണ്ട വാങ്ങി. വീട്ടിലെത്തി ഭാര്യക്കും മക്കള്‍ക്കും വിതരണം ചെയ്തു. ഞാനും ഭാര്യയും ഓരോന്ന് വീതം മുഴുവന്‍ തിന്നുകയും ചെയ്തു. ബാപ്പ കൊണ്ടു വന്നിരുന്ന എള്ളുണ്ടയെക്കാളും ചെറുതും മൃദുവും ആയിരുന്നിട്ട് പോലും മക്കള്‍ക്ക് ഒന്ന് മുഴുവന്‍ തിന്നാന്‍ സാധിച്ചില്ല !

           പക്ഷെ ഒരു എള്ളുണ്ട പ്രണയം എന്റെയുള്ളില്‍ പെട്ടെന്ന് പൊട്ടിവിരിയാന്‍ ഒരു കാരണം ഉണ്ടായിരുന്നു. ഈ എള്ളുണ്ടകള്‍ കൂടി മുഴുവനാക്കിയിട്ട് ഞാന്‍ ആ സംഭവം പറയാം....അതു വരെ സബൂറാകിന്‍.

Friday, December 15, 2017

ബ്രഹ്മഗിരിയിലേക്ക്...3

                 ബ്രഹ്മഗിരിയിലേക്ക്...1
                 ബ്രഹ്മഗിരിയിലേക്ക്...2

                  ഞങ്ങള്‍ക്ക് കാലുകുത്തേണ്ട ‘എവറസ്റ്റ്’ ദേ കണ്ണെത്താ ദൂരത്ത് നിന്നും ഞങ്ങളെ മാടി വിളിക്കുന്നു. അതിനും മുമ്പെ ഒരു വിഗഹ വീക്ഷണം നടത്താനും ഇനിയും കയറേണ്ട കുന്നുകള്‍ കാണാനും ഒരു അവസരമുണ്ട്. മുന്നില്‍ കാണുന്ന വാച്ച് ടവറില്‍ കയറിയാല്‍ മതി. മിക്ക ടീമുകളും ഇവിടെ വരെ മാത്രമെ ട്രക്കിംഗ് നടത്താറുള്ളൂ.
               ആദ്യം എത്തിയവര്‍ വാച്ച് ടവറില്‍ വലിഞ്ഞ് കയറി. ഇടുങ്ങിയ സ്റ്റെപ്പിലൂടെ മുകളിലോട്ടുള്ള ആ വലിഞ്ഞുകയറ്റം അല്പം റിസ്കി ആണ്. മാത്രമല്ല പത്തില്‍ കൂടുതല്‍ പേര്‍ കയറാനും പാടില്ല. ശക്തമായ കാറ്റ് കാരണം കയറുമ്പോള്‍ തന്നെ ടവര്‍ കുലുങ്ങുന്നോ എന്ന് തോന്നിപ്പോകും. താഴെ നിന്ന് നോക്കുന്നവര്‍ക്ക് ടവര്‍ ചരിഞ്ഞ് വീഴാന്‍ പോകുന്നതായി തോന്നും - കാരണം പശ്ചാത്തലത്തിലുള്ളത് നീങ്ങുന്ന മേഘങ്ങള്‍ മാത്രമായിരിക്കും.
                       വയസ്സ് 45 കഴിഞ്ഞെങ്കിലും കുട്ടികളുടെ കൂടെ ഞാനും ടവറില്‍ വലിഞ്ഞുകയറി. കാറ്റ് ശക്തമാകുന്നുണ്ട്.പറന്ന് പോകാന്‍ സാധ്യതയുള്ള തൊപ്പി ഞാന്‍ തലയില്‍ നിന്നും ഊരി കയ്യില്‍ പിടിച്ചു. ഞാന്‍ തന്നെ പറന്നു പോകാതിരിക്കാന്‍ ഊരയുടെ പൊക്കത്തിലുള്ള ചുറ്റുവേലിയില്‍ മുറുക്കിപ്പിടിക്കുകയും ചെയ്തു. നല്ല വെയില്‍ ഉണ്ടെങ്കിലും ആ കാറ്റും കൊണ്ട് പ്രകൃതിയിലേക്ക് കണ്ണു നട്ടിരിക്കാന്‍ ആരും കൊതിച്ചുപോകും.
                മുകളില്‍ കയറിയത് ചുറ്റും ഒന്ന് നിരീക്ഷിക്കാനാണ് എന്നുള്ളത് മുകളില്‍ എത്തുന്ന പലരും ഫോട്ടോ എടുക്കുന്ന തിരക്കിനിടയില്‍ മറന്ന് പോകും. അങ്ങ് ദൂരെ മലയിടുക്കുകളില്‍ കാണുന്ന ചോലവനങ്ങള്‍ക്കിടയില്‍ ആനക്കൂട്ടം നീങ്ങുന്നത് വരെ ഇവിടെ നിന്നും നോക്കിയാല്‍ കാണാം , ബൈനോക്കുലര്‍ ഉണ്ടെങ്കില്‍ ! ദൈവം പ്രകൃതിക്ക് നല്‍കിയ നിറക്കൂട്ട് ആസ്വദിക്കാന്‍ ടീമിലെ എല്ലാവരെയും ചെറിയ സംഘങ്ങളായി മുകളില്‍ എത്തിച്ചു. 
                  അതാ ആ കാണുന്ന മൊട്ടക്കുന്നിന്റെ മുകളിലാണ് ഞങ്ങള്‍ക്ക് എത്തേണ്ടത്. അത് ഏകദേശം മൂന്ന് കിലോമീറ്റര്‍ അപ്പുറത്താണ് ! വെയിലിന് ചൂട് കൂടുന്നതിനാല്‍ മുന്നോട്ടുള്ള ഗമനം ബുദ്ധിമുട്ടായിരിക്കും എന്നതിനാല്‍ ഞങ്ങള്‍ വാച്ച് ടവറില്‍ നിന്നും താഴെ ഇറങ്ങി.
            ഞങ്ങള്‍ മുകളിലേക്ക് കയറുമ്പോള്‍ മറ്റൊരു ടീം താഴേക്ക് ഇറങ്ങുന്നുണ്ടായിരുന്നു. ഒമ്പത് മണിക്ക് കയറിയ ചിറ്റൂര്‍ ഗവ. കോളേജിലെ ടീം ആയിരുന്നു അത്. ആ ‘മലപ്പുറത്ത്’ മാന്‍ കൂട്ടത്തെ കണ്ടതായി അവര്‍ പറഞ്ഞു. ഇവിടെയും പോകുന്ന വഴിയില്‍ മുഴുവന്‍ ആനപിണ്ഠം കണ്ടത് ഞങ്ങളില്‍ ആകുലത പടര്‍ത്തി. കാരണം കുത്തനെയുള്ള കയറ്റത്തില്‍ ആന വന്നാല്‍ എങ്ങോട്ട് ഓടിക്കയറാനാ?
           ഒമ്പതര മണിക്ക് തുടങ്ങിയ ട്രക്കിംഗ്, ആറ് കിലോമീറ്ററോളം നടന്ന്  പന്ത്രണ്ടര മണിയോടെ ഞങ്ങള്‍ ആ കുന്നിന്റെ മുകളിലെത്തി.
           ഞങ്ങളുടെ പിന്നാലെ ഒരു വിദേശി ജോഡിയും അവിടെ എത്തി- മൊറോക്കക്കാരന്‍ ജ‌അ്‌ഫറും ഫ്രാന്‍സുകാരി അലക്സാണ്ട്രയും ( ഞങ്ങളുടെ കൂട്ടത്തിലെ  ജിന്‍ഷാദ് കേട്ടത് അലക്സ് ചന്ദ്ര എന്നായിരുന്നതിനാല്‍ അവന്‍ മലയാളത്തില്‍ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു!). ഞങ്ങള്‍ കഴിക്കാനായി കരുതിയ അവിലും ശര്‍ക്കരയും അവര്‍ക്കും നല്‍കി അവരെ ഞങ്ങളുടെ കൂട്ടത്തില്‍ കൂട്ടി.
            എല്ലാവരും കൂടിയിരിക്കുന്നതിനടുത്ത് ഒരു പാറ ഒഴിഞ്ഞ് കിടക്കുന്നത് കണ്ട ഞാന്‍ അതില്‍ പോയിരുന്നു. പാറ ആളൊഴിഞ്ഞ് കിടക്കാന്‍ കാരണം ഇതായിരുന്നു പോലും ! പച്ചിലപ്പാമ്പ് ആയതിനാല്‍ ഞാന്‍ ഒന്നു കൂടി അമര്‍ന്നിരുന്നു!
            അര മണിക്കൂറില്‍ അധികം ആ വന്യതയും കാറ്റും അനുഭവിച്ച് ഞങ്ങള്‍ തിരിച്ചിറങ്ങി. കയറുന്നതിനെക്കാളും പതിന്മടങ്ങ് പ്രയാസം അനുഭവപ്പെട്ടത് തിരിച്ചിറങ്ങുമ്പോഴാണ്. കാലിന് നല്ല ബലം കൊടുക്കേണ്ടതിനാല്‍ മുട്ടിന്‍‌കാലില്‍ നിന്നും വേദന പടരാന്‍ തുടങ്ങി. വേച്ച് വേച്ച് നടക്കുന്നതിനിടയില്‍ ഒരു തവണ ഞാന്‍ കാല്‍ തെന്നി വീഴുകയും ചെയ്തു. വാച്ച് ടവറിനടുത്ത് തിരിച്ചെത്തി അല്പം വിശ്രമിച്ച ശേഷം ഞങ്ങള്‍ വീണ്ടും കാട്ടിലേക്ക് തിരികെ പ്രവേശിച്ചു. അപ്പോഴാണ് വഴിയില്‍ ആന നില്‍ക്കുന്നതായി ഞങ്ങളുടെ ഗൈഡുകള്‍ക്ക് ഫോണ്‍ സന്ദേശം വന്നത് !!
           വളരെ ശ്രദ്ധിച്ച് നടക്കാന്‍ നാരായണേട്ടന്‍ പറഞ്ഞതിനാല്‍ എല്ലാവരും അക്ഷരം‌പ്രതി പാലിച്ചു. നടക്കാന്‍ പ്രയാസമുണ്ടെങ്കിലും എല്ലാവരും ക്ഷീണിതരായതിനാല്‍ ഞാന്‍ അതാരെയും അറിയിച്ചില്ല.പക്ഷെ ആന എന്ന് കേട്ടപ്പോള്‍ ഇത്തവണ നെഞ്ചില്‍ നിന്നും ശരിക്കും പെരുമ്പറ മുഴങ്ങി. പക്ഷെ ഒന്നിനെയും കാണാതെ ഞങ്ങള്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ തിരിച്ചെത്തി (ആന സാനിദ്ധ്യം യഥാര്‍ത്ഥമോ അതോ ഞങ്ങള്‍ ശബ്ദമുണ്ടാക്കാതിരിക്കാന്‍ സൃഷ്ടിച്ചതോ എന്നറിയില്ല).
             ഗൈഡുമാര്‍ക്ക് ഓരോരുത്തര്‍ക്കും 350 രൂപ വീതം നല്‍കി ഞങ്ങള്‍ ബസ്സില്‍ തിരിച്ച് കയറി. അങ്ങനെ ഏറെ ആഗ്രഹിച്ച ഒരു ട്രക്കിംഗ് അപകടങ്ങള്‍ ഒന്നും കൂടാതെ ഭംഗിയായി സമാപിച്ചു.

Saturday, December 09, 2017

ബ്രഹ്മഗിരിയിലേക്ക്...2

            ബ്രഹ്മഗിരിയിലേക്കുള്ള വഴിയില്‍ കാട്ടരുവിയില്‍ നിന്നും ശുദ്ധജലം കൊണ്ടുപോകുന്ന പി.വി.സി പൈപ്പുകള്‍ പല ഇടത്തും പൊട്ടി വെള്ളം ഒഴുകുന്നുണ്ട്. ഒഴുകുന്നത് വീണ്ടും കാട്ടിനകത്തേക്ക് തന്നെയായതിനാല്‍ അത് നന്നാക്കാനോ പരാതിപ്പെടാനോ ആരും ഇല്ല എന്ന് തോന്നിപ്പോയി. പക്ഷെ, ആന ചവിട്ടി പൊട്ടിക്കുന്നതാണ് അത് എന്ന് ഗൈഡ് നാരായണേട്ടന്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്.
                 കാട്ടിനകത്തെ കാഴ്ചകള്‍ പലതും വിസ്മയം നിറഞ്ഞതാണ്.പച്ച പുതച്ച ഒരു മരം കണ്ട് അടുത്ത് ചെന്നപ്പോഴാണ് മരത്തില്‍ വളരുന്ന കുഞ്ഞുചെടികള്‍ കണ്ടത്. ഒരു കുരങ്ങന്‍ പറ്റിപിടിച്ചിരിക്കുന്ന പോലെ ദൂരെ കണ്ടത് ഉറുമ്പിന്റെ കൂടായിരുന്നു ! മുമ്പ് കാട്ടില്‍ നിന്ന് കടന്നല്‍ കുത്തേറ്റ അനുഭവം ഉള്ളതിനാല്‍ വളരെ അടുത്തേക്ക് പോകാനും തൊടാനും ഞാന്‍ സമ്മതിച്ചില്ല.
             വഴിയരികിലെ ഗുഹ മഴക്കാലത്ത് കടുവയെക്കാണുന്നതാണെന്ന് പറഞ്ഞപ്പോള്‍ അകത്തേക്ക് ഒന്ന് കുനിഞ്ഞ് നോക്കാന്‍ ചെറിയൊരു ഭയം തോന്നി. തൊട്ടടുത്ത് തന്നെയുള്ള പുല്‍ തലപ്പുകള്‍ക്ക് കണ്ട ഭാവമാറ്റം അതിരാവിലെയോ അല്ലെങ്കില്‍ തലേന്ന് രാത്രിയോ “ഒരാശാന്‍” അത് വഴി പോയത് സൂചിപ്പിക്കുന്നതായി ഗൈഡ് പറഞ്ഞപ്പോള്‍ ഞങ്ങള്‍ അവിടെ നിന്നും വേഗം സ്ഥലം കാലിയാക്കി.
              കാട്ടിലെ മരങ്ങളില്‍ തൊട്ടും തലോടിയും ഞങ്ങള്‍ മുന്നോട്ട് നീങ്ങി. അത്യാവശ്യം നന്നായി ശ്വാസം വലിക്കാനും വിടാനും ഞാന്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചു.ഡല്‍ഹിയിലെപ്പോലെയുള്ള അവസ്ഥ വരുന്നതിന് മുമ്പ് ശുദ്ധവായുവിന്റെ ‘രുചി’ അറിയാനുള്ള അവസരം ആരും നഷ്ടപ്പെടുത്തിയില്ല.
                ഇടക്കിടക്ക് വഴിയില്‍ ആനയുടെ പിണ്ഠം കാണുന്നുണ്ട്.ധാരാളം ആനകള്‍ അവിടെ വസിക്കുന്നതായി അത് ഞങ്ങളെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. കണ്ടവയൊന്നും തന്നെ ആവി പറക്കുന്നത് അല്ലാത്തതിനാല്‍ ചെറിയൊരു സമാധാനം തോന്നി.
               ഇതുവരെ പിന്നിട്ട ദൂരം അല്പം കൂടുതലായതിനാലും മുന്നിലുള്ളവരും പിന്നിലുള്ളവരും തമ്മിലുള്ള അകലം കൂടുതലായതിനാലും കുറച്ച് നേരം വിശ്രമിക്കാന്‍ തീരുമാനിച്ചു. തൊട്ടടുത്ത് കണ്ട അരുവിയില്‍ നിന്നും അധികപേരും വെള്ളം കുടിച്ചു, മുഖം കഴുകി. പാറയില്‍ ഉറങ്ങിക്കിടക്കുന്ന പാറയുടെ തന്നെ നിറമുള്ള പാമ്പുകളെ ശ്രദ്ധിക്കണമെന്ന് വീണ്ടും ഉത്ബോധനം ലഭിച്ചതോടെ സ്ഥലം വിടാനൊരുങ്ങുമ്പോള്‍ പല പെണ്‍കുട്ടികളും ശബ്ദം പുറത്തേക്ക് വരാതെ അലറുന്നത് കണ്ടു. ഏകദേശം എല്ലാവരുടെ ശരീരത്തിലും അട്ട കേറിക്കഴിഞ്ഞിരുന്നു!!
               കടുവയുടെ സാന്നിദ്ധ്യം എല്ലാ കാട്ടുയാത്രകളിലും കേള്‍ക്കാറുണ്ടെങ്കിലും ഇതുവരെ കാണാന്‍ സാധിച്ചിരുന്നില്ല. പക്ഷെ ഇത്തവണ ആ സാന്നിദ്ധ്യം ഉറപ്പ് വരുത്തുന്ന ചില അടയാളങ്ങള്‍ ഞങ്ങള്‍ ദര്‍ശിച്ചു. അതില്‍ പ്രധാനം ഈ മരത്തിലെ നഖക്ഷതങ്ങള്‍ തന്നെ. കടുവ സ്വന്തം അധികാര പരിധി മാര്‍ക്ക് ചെയ്യുന്നതാണിതെന്ന് കേട്ടപ്പോള്‍ മനസ്സില്‍  വീണ്ടും ഒരു കൊള്ളിയാന്‍ മിന്നിയോ?
               തൊട്ടടുത്ത് ചെളിയില്‍ ഒരു പദവിന്യാസം പതിഞ്ഞ് കിടന്നിരുന്നു. അതും കടുവയുടേതാണെന്ന് പറഞ്ഞപ്പോള്‍ ട്രക്കിംഗ് തുടരണോ വേണ്ടേ എന്ന് ഒരു സംശയം .
               അടുത്ത് തന്നെ കാട്ടുപോത്തുകള്‍ തിരുവാതിര കളിച്ചതിന്റെ ലക്ഷണങ്ങളും കണ്ടു. അത് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന് മനസ്സിലാകുന്നുണ്ട്. എങ്കിലും ഭയം സൃഷ്ടിക്കാന്‍ അത് തന്നെ ധാരാളം.
                ദേ വീണ്ടും ഒരു പാറയുടെ അടിയില്‍ ഒരു പൊത്ത് ! കരടികളുടെ വാസം ഇത്തരം ഗുഹകളിലാണ് പോലും !! “തോമസുകുട്ടികളേ....വിട്ടോടാ....” എന്റെ മനസ്സ് പറഞ്ഞു.
 
                കരടികളെ പറ്റി പറഞ്ഞ് വായ അടക്കുന്നതിന് മുമ്പ് വഴിയില്‍ കുറേ കറുത്ത രോമങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ടു. ആ കാട്ടിനുള്ളീല്‍ മനുഷ്യന്റെ മുടി ആരും കൊണ്ടിടാന്‍ സാധ്യതയില്ല എന്നതിനാല്‍ നാരായണേട്ടന്‍ വരുന്നത് വരെ ഞങ്ങള്‍ കാത്തിരുന്നു. 
“പുള്ളിപ്പുലി പിടിച്ചതാണ്....ദേ അവന്‍ പതുങ്ങിയിരുന്ന സ്ഥലം...”  നാരായണേട്ടന്‍ പറഞ്ഞു.
“എന്റമ്മേ....കരടിയും പുള്ളിപ്പുലിയും തമ്മിലുള്ള പോരാട്ടം...” ആരോ അത്ഭുതം പൂണ്ടു.
“കരടിയല്ല....കരിങ്കുരങ്ങിന്റേതാണത്....” നാരായണേട്ടന്‍ തിരുത്തി.
അല്പം മുന്നോട്ട് പോയപ്പോള്‍ മുറിഞ്ഞ വാലും കുറച്ചകലെയായി ‘പരേതനെയും’ കണ്ടെത്തി. നാരായണേട്ടന്‍ പുളുവടിക്കുകയല്ല എന്ന് അതോടെ ഞങ്ങള്‍ക്ക് ബോധ്യമായി.
ഞങ്ങള്‍ക്ക് കാലുകുത്തേണ്ട ‘എവറസ്റ്റ്’ ദേ കണ്ണെത്താ ദൂരത്ത് നിന്നും ഞങ്ങളെ മാടി വിളിക്കുന്നു. 

അല്പം വിശ്രമം കഴിഞ്ഞ് തുടരാം ....

Monday, December 04, 2017

ബ്രഹ്മഗിരിയിലേക്ക്...1

              നവംബര്‍ 23ന് സന്ധ്യക്കാണ് ട്രക്കിംഗിനെപ്പറ്റി എല്ലാ സംഗതികളും ചോദിച്ചറിഞ്ഞ് ഞങ്ങള്‍ ഡി.എഫ്.ഒ ബംഗ്ലാവ് വിട്ടത്. അന്ന് വൈകിട്ട് തന്നെ മാനന്തവാടി ടൌണില്‍ അസാധാരണമായ വിധത്തില്‍ പോലീസ് സന്നാഹം ഞാന്‍ ദര്‍ശിച്ചിരുന്നു. എന്നാല്‍ അപ്പോള്‍ അത് ചിന്താമണ്ഠലത്തില്‍ ഒരു തരംഗവും ഉണ്ടാക്കിയില്ല.പിറ്റേന്ന് പത്രം കണ്ടപ്പോഴാണ് ചോദിച്ച് വാങ്ങി കഴുത്തിലിട്ടത് മൂര്‍ഖന്‍ പാമ്പാണെന്ന് തിരിച്ചറിഞ്ഞത്.

              2017 നവമ്പര്‍ 24 എന്നാല്‍ മാവോവാദികളായ കുപ്പു ദേവരാജും അനിതയും നിലമ്പൂര്‍ കാടുകളില്‍ വെടിയേറ്റ് വീണതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു. നിരവധി സ്ഥലങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു - അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് തിരുനെല്ലി പോലീസ് സ്റ്റേഷന്‍ ആയിരുന്നു. മാ‍ത്രമല്ല മാവോവാദി സാന്നിദ്ധ്യം ഉറപ്പ് വരുത്തിയ റെഡ് സ്പോട്ടുകളില്‍ ഒന്നായിരുന്നു ബ്രഹ്മഗിരി.അങ്ങോട്ടാണ് അമ്പതോളം കുട്ടികളെയും കൊണ്ട് ഈ ചരമവാര്‍ഷികപ്പിറ്റേന്ന് തന്നെ പോകുന്നത്.

             കുട്ടികളില്‍ ചിലരോടും സുഹൃത്തുക്കളില്‍ ചിലരോടും ഞാന്‍ ഇത് പങ്ക് വച്ചു.ശാരീരികമായും മാനസികമായും എല്ലാവരും ട്രക്കിംഗിന് ഒരുങ്ങിക്കഴിഞ്ഞതിനാല്‍ ഇനി പിന്മാറാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഡി.എഫ്.ഒ സാറും ഒരു മുന്നറിയിപ്പ് തരാത്തതിനാല്‍ വിളിച്ചു ചോദിക്കാന്‍ മനസ്സ് വന്നില്ല - അഥവാ പോകേണ്ട എന്ന് പറഞ്ഞാലോ? നവമ്പര്‍ 25ന് ഞങ്ങളുടെ ബസ് പുറപ്പെട്ട ശേഷമാണ് ഞാന്‍ പിന്നീട് ഡി.എഫ്.ഒയെ വിളിച്ചത്. പ്രത്യേകിച്ച് ഒന്നും പറയാത്തതിനാല്‍ ഞങ്ങള്‍ പ്രതീക്ഷയോടെ യാത്ര തുടര്‍ന്നു.

             ബ്രഹ്മഗിരി വന്യജീവി സങ്കേതത്തില്‍  ഞാനും കുടുംബവും കഴിഞ്ഞ വര്‍ഷം എത്തിപ്പെട്ടിരുന്നു!! ബ്രഹ്മഗിരി ട്രക്കിംഗ് പോയിന്റ്റിലേക്ക് പോകുന്നത് ആദ്യമായിട്ടായിരുന്നു. തിരുനെല്ലി ക്ഷേത്രത്തിനടുത്താണ് ഈ ട്രക്കിംഗ് & ക്യാമ്പിംഗ് പോയിന്റ്. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ തന്നെ ഒമ്പത് മണിയോടടുത്തിരുന്നു. 9 മണിക്ക് ശേഷം ട്രക്കിംഗ് അനുവദിക്കില്ല എന്ന് മുന്നില്‍ തന്നെ സ്ഥാപിച്ച ബോര്‍ഡ് പറയുന്നു.കൂടാതെ തിങ്കളാഴ്ചയും വെള്ളീയാഴ്ചയും ട്രക്കിംഗ് ഇല്ല എന്നും. വിദ്യാര്‍ത്ഥികള്‍ക്ക് 45 രൂപയും കൂടെ വരുന്ന അദ്ധ്യാപകര്‍ക്ക് 150 രൂപയും ആണ് പ്രവേശന ഫീസ് (സ്കൂള്‍/കോളേജ് ലെറ്റര്‍ഹെഡില്‍ കത്ത് നല്‍കണം).കൂടാതെ 18% ജി.എസ്.ടിയും. സാധാരണക്കാര്‍ക്ക് 300 രൂപ+ജി.എസ്.ടി. ഗൈഡ് ഫീ 100 രൂപയാണ് അംഗീകൃത റേറ്റ് എങ്കിലും ഒരാള്‍ക്ക് 350 രൂപ നല്‍കണം (അനുഭവമേ ഗുരു).

              ട്രക്കിംഗ് തുടങ്ങുന്നതിന് മുമ്പെ ഈ കാടിനെക്കുറിച്ച്  വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്ക് ഒരു ചെറു വിവരണം നല്‍കി. പുലി,കടുവ,ആന തുടങ്ങീ വന്യമൃഗങ്ങളെ കാണാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞപ്പോഴേ ചിലരുടെ ഹൃദയമിടിപ്പ് പുറത്തേക്ക് കേള്‍ക്കാന്‍ തുടങ്ങി. കാട്ടിലേക്ക് കയറുന്നതിന് മുമ്പ് തന്നെ സിംഹവാലന്‍ കുരങ്ങും മലയണ്ണാനും ഞങ്ങള്‍ക്ക് സ്വാഗതമോതി.

                        ബ്രഹ്മഗിരി കുന്നുകള്‍ കയറുന്നതിന് മുമ്പ് ഒരു വാച്ച് ടവര്‍ ഉണ്ട്.കാട്ടിലൂടെ 3 കിലോമീറ്ററോളം നടന്നാലേ അവിടെ എത്തൂ. വീണ്ടും ഒരു 3 കിലോമീറ്റര്‍ താണ്ടണം ബ്രഹ്മഗിരിയുടെ മണ്ടയിലെത്താന്‍. അപ്പോള്‍ ഏകദേശം 5250 അടി ഉയരത്തില്‍ ആയിരിക്കും നാം നില്‍ക്കുന്നത് അല്ലെങ്കില്‍ കിടക്കുന്നത്. ഒരു ഭാഗത്തേക്ക് തന്നെ മൂന്നര മണിക്കൂര്‍ സമയം നടക്കാനുണ്ട്. ഹൃദ്രോഗം, ശ്വാസം മുട്ടല്‍,ആസ്തമ,പേശിവലിവ്,മുട്ടുവേദന എന്നിവ ഉള്ളവരും അമിതവണ്ണം ഉള്ളവരും കയറാതിരിക്കുന്നതാവും നല്ലത്.

               കയ്യില്‍ കരുതിയിരുന്ന നേന്ത്രപ്പഴം കഴിച്ചു കൊണ്ടാണ് ഞങ്ങള്‍ ട്രക്കിംഗ് ആരംഭിച്ചത്.ആവശ്യത്തിന് വെള്ളവും കരുതിയിരുന്നെങ്കിലും വാച്ച് ടവര്‍ വരെ ഇടക്കിടക്ക് കാട്ടരുവികള്‍ ഉള്ളതിനാല്‍ അധികം വെള്ളമെടുക്കേണ്ട എന്ന് ഗൈഡുകള്‍ നിര്‍ദ്ദേശിച്ചു.പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളും അനുവദനീയമല്ലതാനും. എന്നാലും അനുവാദം വാങ്ങി അത്യാവശ്യമായ ഭക്ഷണ സാധനങ്ങള്‍ (അവില്‍,ബ്രഡ്,പഴം) തുടങ്ങിയവ കൊണ്ടുപോകാം. അട്ടയെ അകറ്റാന്‍ ഉപ്പും അത്യാവശ്യം പ്രഥമശുശ്രൂഷാ മരുന്നുകളും എടുക്കുന്നതും എപ്പോഴും നല്ലതാണ്.

 ട്രക്കിംഗ് വിശേഷങ്ങള്‍ തുടരും....

Sunday, December 03, 2017

ഡി.എഫ്.ഒ ബംഗ്ലാവ്

                 എന്റെ മലപ്പുറം സ്ലാങും പ്രസാദ് സാറിന്റെ കോട്ടയം സ്ലാങും ഫോണില്‍ കൂടിയാകുമ്പോള്‍ പറയുന്നതും കേള്‍ക്കുന്നതും തമ്മില്‍ അന്തരമുണ്ടോ എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്തതിനാലാണ് ഡി.എഫ്.ഒ യെ അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി നേരിട്ട് കാണാമെന്ന തീരുമാനത്തിലേക്കെത്തിച്ചത്. അങ്ങനെ നവമ്പര്‍ 23ന് വൈകിട്ട് നാലരക്ക് ഞങ്ങള്‍ കോളെജില്‍ നിന്ന് പുറപ്പെട്ടു.ഏത് ഓഫീസും അഞ്ച് മണിക്ക് പൂട്ടും എന്ന സാമാന്യ ബോധം അപ്പോള്‍ ഉണ്ടായിരുന്നില്ല.

            ഡി.എഫ്.ഒ ഓഫീസില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സമയം അഞ്ച് മണി കഴിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നു.  ഓഫീസില്‍ ഡി.എഫ്.ഒ യും അദ്ദേഹത്തിന്റെ ഡ്രൈവറും മാത്രം.

“ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലും പോലീസ് വണ്ടിയിലും കയറാന്‍ ഇതുവരെ അവസരം കിട്ടിയിട്ടില്ല”  അസ്‌ലം എന്നോട് പറഞ്ഞു.

              സമ്മതം ചോദിച്ച്  ഞങ്ങള്‍ അകത്ത് കയറി.കൊതുകിനെ അകറ്റാന്‍ ഉപയോഗിക്കുന്ന ബാറ്റും കയ്യിലേന്തി ഫയലുകള്‍ നോക്കുന്ന തിരക്കിലായിരുന്നു ഡി.എഫ്.ഒ.

“ഗുഡ് ഈവനിംഗ് സാര്‍...” ഞാന്‍ അഭിവാദ്യം ചെയ്തു.

“ആ...ഗുഡ് ഈവനിംഗ്....വരൂ,ഇരിക്കൂ സാര്‍...” പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് ഡി.എഫ്.ഒ പറഞ്ഞു.

           ഫയലുകള്‍ മടക്കിവച്ച് അദ്ദേഹം ഞങ്ങളുടെ നേരെത്തിരിഞ്ഞു - “ഇവിടെ കൊതുക് ഇച്ചിരി കൂടുതലാ...കടിക്കുന്നുണ്ടല്ലോ അല്ലേ?”

“അതെ സര്‍....ബാറ്റ് ഉള്ളതുകൊണ്ട് സാറിന് ഒരു റിലാക്സേഷന്‍ ഉണ്ടാകും... ചൊറിഞ്ഞ് ചൊറിഞ്ഞ് ഞങ്ങള്‍ക്ക് മടുത്തു...പിന്നെ ട്രക്കിംഗിന് വേണ്ടി ആയതിനാല്‍ ഒരു സമാധാനമുണ്ട്...ഇത് മുടങ്ങിപ്പോകുകയൊന്നും ഇല്ലല്ലോ അല്ലേ?”

“ഏയ്....എല്ലാം ഞാന്‍ പറഞ്ഞ് ഏര്‍പ്പാടാക്കിയിട്ടുണ്ട്...”

“സര്‍...ട്രക്കിംഗിന് ഞങ്ങള്‍ രാവിലെ നേരത്തെ എത്തേണ്ടതുണ്ടോ?”

“വേണ്ട...ഒമ്പത് മണി ആകുമ്പോഴേക്കും എത്തിയാല്‍ മതി“.
(ആറ് മണിക്കുള്ള ആദ്യബാച്ചില്‍ പോകുന്നതാണ് വല്ല മൃഗങ്ങളെയും കാണണമെങ്കില്‍ നല്ലത് എന്ന് അനുഭവം)

                 പിന്നെ ഞങ്ങള്‍ അതിന്റെ  പ്രവേശന ഫീസ്,ഗൈഡ് ഫീസ് അടക്കമുള്ള സാമ്പത്തിക കാര്യങ്ങളും മുന്‍‌കരുതലുകളും പാലിക്കേണ്ട നിയമങ്ങളും എല്ലാം സംസാരിച്ചു. ഇതിനിടയില്‍ തന്നെ സോഷ്യല്‍ ഫോറെസ്ട്രി ഡി.എഫ്.ഒ യെ വിളിച്ച് തൈ ലഭ്യമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുകയും ഒരു പ്രകൃതി പഠനക്യാമ്പിനുള്ള  സാധ്യത ആരായുകയും ചെയ്തു.

“സാര്‍, താമസം എവിടെയാ?”  ഒരു ഫോര്‍മാലിറ്റിക്ക് വേണ്ടി ഞാന്‍ ചോദി ച്ചു.

“ഇതിനു പിന്നില്‍ ക്വാര്‍ടേഴ്സുണ്ട്....കാണണോ ?”

“ഏയ് വേണ്ട...” ഞാന്‍ സ്നേഹപൂര്‍വ്വം നിരസിച്ചു.

“വാ... പോകാം....ഒരു കട്ടന്‍ ഉണ്ടാക്കി കുടിക്കാം...” ഫയലുകള്‍ അടുക്കി ഡി.എഫ്.ഒ സാര്‍ എണീറ്റപ്പോള്‍ പിന്നെ ഞങ്ങള്‍ക്ക് വേറെ വഴിയില്ലാതായി. കാറിനടുത്തേക്ക് നീങ്ങി അദ്ദേഹം പറഞ്ഞു - “വരൂ...കയറൂ...”

“ങേ!!” ഇത്തവണ ഞെട്ടിയത് അസ്‌ലം ആയിരുന്നു. അവിടെ കാല് കുത്തുമ്പോള്‍ അവന്‍ എന്നോട് പറഞ്ഞ ആ വാക്കുകള്‍ - “ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലും പോലീസ് വണ്ടിയിലും കയറാന്‍ ഇതുവരെ അവസരം കിട്ടിയിട്ടില്ല” എന്റെ മനസ്സിലൂടെ പെട്ടെന്ന് ഓടിമറഞ്ഞു.

                മുന്നില്‍ ഡി.എഫ്.ഒ യും പിന്നില്‍ ഞങ്ങളുമായി ഇന്നോവ കാര്‍ നീങ്ങാന്‍ തുടങ്ങി. മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന ഓഫീസ് പരിസരം ഒരു ചെറുകാട് തന്നെയായിരുന്നു.സായിപ്പിന്റെ കാലത്തുള്ള ഒരു കൂറ്റന്‍ ബംഗ്ലാവിന് മുന്നില്‍ വണ്ടി നിന്നു. തലേ ദിവസം വിരുന്നു വന്ന ഡി.എഫ്.ഒ യുടെ മകനും കസിനും കൂടി ഞങ്ങളെ സ്വീകരിച്ചു. അതി വിശാലമായ ഒരു ഹാളില്‍ ഞങ്ങളെ സ്വീകരിച്ചിരുത്തി.

               അല്പ സമയത്തെ സംസാരത്തിന് ശേഷം സാര്‍ ഞങ്ങളെ ഓരോ റൂമിലേക്കും നയിച്ചു. മൈതാനം പോലെ വിസ്തൃതമായ മൂന്ന് ബെഡ്‌റൂമുകള്‍, ഒരു സാധാരണ വീടിന്റെ ബെഡ്‌റൂമിന്റെ അത്രയും വലിപ്പമുള്ള ബാത്ത്‌റൂം, അടുക്കള അങ്ങനെ...എല്ലാ റൂമുകളിലും തണുപ്പകറ്റാന്‍ തീ കൂട്ടുന്ന ഫയര്‍ പോയിന്റുകള്‍....എല്ലാം നടന്നു കാണുമ്പോഴേക്കും മക്കള്‍ ഉണ്ടാക്കിയ കാപ്പിയും കൊണ്ട് സാര്‍ വീണ്ടും ഞങ്ങള്‍ക്ക് മുന്നിലെത്തി.

                അകത്ത് നിന്നും പുറത്ത് നിന്നും സാറിന്റെ കൂടെ കുറച്ച് ഫോട്ടോകളും കൂടി എടുത്ത ശേഷം ഞങ്ങള്‍ ആ ബംഗ്ലാവില്‍ നിന്നും പുറത്തിറങ്ങി.


തിരിച്ച് റൂമിലെത്തിയപ്പോഴാണ് ചോദിച്ചു വാങ്ങിയ ട്രെക്കിംഗിലെ അപകട സാധ്യതകള്‍ തെളിഞ്ഞുവരാന്‍ തുടങ്ങിയത്.

ആശങ്കകള്‍ നിറഞ്ഞ ആ ട്രക്കിംഗ് അടുത്ത പോസ്റ്റില്‍....

Thursday, November 30, 2017

“തിരുത്ത്” എന്ന വഴിത്തിരിവ്

               ദൈവത്തിന്റെ ഇടപെടലുകൾ കാരണം (എന്ന് ഞാൻ വിശ്വസിക്കുന്ന) ചില തീരുമാനങ്ങൾ സൃഷ്ടിക്കുന്ന വഴിത്തിരിവുകൾ ഉണ്ടാക്കുന്ന ഫലങ്ങൾ ഈ വാചകം പോലെ ഒറ്റ നോട്ടത്തിൽ ഒരെത്തും പിടിയും കിട്ടാത്തതായിരിക്കും. ഈ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നൽകിയ ഒരു സാധാരണ നിർദ്ദേശം അസാധാരണമായ സംഭവ വികാസങ്ങളിലേക്ക് നീങ്ങിയതിന്റെയും നീങ്ങുന്നതിന്റെയും ഒരു ത്രില്ല് ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

                കോളേജ് എൻ.എസ്.എസ് യൂണിറ്റ് പ്രസിദ്ധീകരിച്ച് വരുന്ന കയ്യെഴുത്ത് ത്രൈമാസികയായ ‘തിരുത്തി‘ന്റെ പുതിയ ലക്കം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഇറക്കാൻ തീരുമാനിച്ചു. അതിനായി മാനന്തവാടി ഡി.വൈ.എസ്.പി ശ്രീ.കെ.എ ദേവസ്യ ഐ.പി.എസ് അവർകളെ ക്ഷണിക്കുകയും ചെയ്തു. ഒക്റ്റോബർ 30ന് ആണെന്ന് തോന്നുന്നു,  ഉച്ച സമയത്ത് പ്രിൻസിപ്പാളിന്റെ വിളി - ഉടൻ റൂമിൽ വരണം,ഡി.വൈ.എസ്.പി കാണാൻ വന്നിരിക്കുന്നു (രണ്ട് ദിവസം മുമ്പേ ഡി.വൈ.എസ്.പി യെ ക്ഷണിച്ച് പങ്കാളിത്തം ഉറപ്പ് വരുത്തിയ ശേഷം പരിപാടിക്ക് പ്രിൻസിപ്പാളുടെ അനുമതി വാങ്ങിയത് അന്ന് രാവിലെയായിരുന്നു). നവംബർ 1ന്റെ പരിപാടിക്ക് വരാൻ ബുദ്ധിമുട്ടുണ്ട് എന്ന് നേരിട്ട് പറയാൻ ആയിരുന്നു ഡി.വൈ.എസ്.പി എന്നെ വിളിപ്പിച്ചത്!!

                 അടുത്ത അതിഥിയെത്തപ്പി അന്ന് വൈകിട്ട് തന്നെ മുൻ വളണ്ടിയർ സെക്രട്ടറിയും “തിരുത്ത്” ഇൻ ചാർജ്ജുമായ അസ്‌ലമിനെ ടൌണിലേക്ക് വിട്ടു. അസ്‌ലം ആളെയും തിരക്കി നടക്കുന്നതിനിടക്കാണ് ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസറെ സന്ദർശിക്കാൻ പറയാൻ എനിക്ക് തോന്നിയത്.ആരെയും കിട്ടാതെ നടന്നിരുന്ന അസ്‌ലം അവസാന ശ്രമം എന്ന നിലയിൽ ഡി.എഫ്.ഒ ശ്രീ.കെ.സി പ്രസാദ് ഐ.എഫ്.എസ് അവർകളെ നേരിൽ പോയി കണ്ടു, ക്ഷണിച്ചു.അദ്ദേഹം സമ്മതിക്കുകയും ചെയ്തു.

                   നവംബർ 1ന് നാലു മണിക്ക് കൊടിവച്ച ഇന്നോവ കാർ കോളേജിൽ എത്തിയപ്പോഴാണ് ഞാനടക്കം പലരും ഇത് ഇത്രയും വലിയൊരു ഉദ്യോഗസ്ഥനായിരുന്നു എന്നറിഞ്ഞത്.പക്ഷെ പുറത്തിറങ്ങിയത് ഒരു സാധാരണ മനുഷ്യനും !മുമ്പ് ശ്രീ.റിഷിരാജ് സിംഗ് ഐ.പി.എസ് കോളേജിൽ വന്ന അനുഭവം ഞാൻ ഇവിടെ പറഞ്ഞിരുന്നു.ഇത്തരം പരിപാടികളിൽ പങ്കെടുത്ത് പരിചയമില്ലെന്നും പറയേണ്ടത് എന്തെന്ന് അറിയില്ലെന്നും ഡി.എഫ്.ഒ സാർ പറഞ്ഞ തക്കം നോക്കി ഞാൻ ഒരു ചീട്ട് ഇട്ടു. കോളെജിൽ ആരംഭിക്കാനുദ്ദേശിക്കുന്ന ജൈവവൈവിദ്ധ്യ ഉദ്യാനത്തിന് വനം വകുപ്പിൽ നിന്ന് എന്തൊക്കെ ചെയ്യാൻ പറ്റും , കുട്ടികൾക്ക് ഒരു പ്രകൃതി പഠനക്യാമ്പും ട്രെക്കിംഗും അനുവദിച്ച് കിട്ടുമോ തുടങ്ങീ കാര്യങ്ങൾ പറയാൻ ഞാനാവശ്യപ്പെട്ടു.

                    സ്റ്റേജിൽ കയറിയതോടെ ‘പറയാൻ അറിയാത്ത’ ആ മനുഷ്യൻ ഒരു ഗംഭീര പ്രസംഗം അങ്ങ് കാച്ചി.ഞാൻ ആവശ്യപ്പെട്ട കാര്യങ്ങൾ മറന്നു പോവുമോ എന്ന ആശങ്കയിൽ എന്റെ ചെവി കൂർത്ത് തന്നെ നിന്നു. “........നിങ്ങളുടെ സാർ ആവശ്യപ്പെട്ട പോലെ തിരുനെല്ലിയിൽ എല്ലാവർക്കും ട്രക്കിംഗ് അനുവദിച്ച് തരാം, വിവിധ ബാച്ചുകളായി പോയാൽ മതി. ജൈവവൈവിദ്ധ്യ ഉദ്യാനത്തിന് ആവശ്യമായ തൈകൾ സാമൂഹ്യവനവൽക്കരണ വിഭാഗത്തിൽ നിന്നും ലഭ്യമാക്കാം.കൂടാതെ നിങ്ങൾ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്ന പ്രകൃതി പഠനക്യാമ്പും ഫണ്ട് ലഭ്യതക്കനുസരിച്ച് തരാം...” സദസ്സ് ഈ പ്രഖ്യാപനങ്ങൾ ഹർഷാരവത്തോടെ സ്വീകരിക്കുമ്പോൾ ഞാൻ സ്റ്റേജിൽ സ്തബ്ധനായി ഇരിക്കുകയായിരുന്നു.

പ്രോഗ്രാം കഴിഞ്ഞ് പോകുമ്പോൾ ഞാൻ ഡി.എഫ്.ഒ സാറിനോട് ചോദിച്ചു -
“സാർ, ഇവിടെ എത്രകാലം ഉണ്ടാകും ?”

“ചുരുങ്ങിയത് രണ്ട് വർഷം” ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു.

                 നവംബർ 24ന് നിശ്ചയിച്ചിരുന്നതും ഞങ്ങൾ മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞതുമായ ഒരു പ്രകൃതി പഠനക്യാമ്പ് നവമ്പർ 14ന് അപ്രതീക്ഷിതമായി റദ്ദ് ചെയ്യപ്പെട്ടപ്പോൾ എന്റെ മനസ്സിൽ ഡി.എഫ്.ഒയുടെ പ്രഖ്യാപനങ്ങൾ ഓർമ്മ വന്നു. നവമ്പർ 25ന് ഒരു ട്രെക്കിംഗ് സൌകര്യം ലഭിക്കുമോ എന്നറിയാൻ ഞാൻ ആദ്യമായി  ഡി.എഫ്.ഒയെ ഫോണിൽ വിളിച്ചു.

“....അഞ്ച് പേരടങ്ങുന്ന സംഘത്തിന് 1900 രൂപയും ജി.എസ്.ടിയും ആണ് നിരക്ക്.കൂടുതലുള്ള ഓരോ ആൾക്കും 300 രൂപയും ജി.എസ്.ടിയും....”

“കാട്ടിലും ജി.എസ്.ടി ??” ഞാൻ അത്ഭുതം കൊണ്ടു.

“പിന്നെ നിങ്ങൾക്ക് അത് #$ രൂപയാക്കി കുറച്ച് തരാം...”

“ങേ!!” റേറ്റിൽ വന്ന വലിയ അന്തരം കേട്ട് ഞാൻ വീണ്ടും ഞെട്ടി.വെറും ഒരു മണിക്കൂർ നേരത്തെ പരിചയത്തിൽ ഇദ്ദേഹം തന്നതും തരുന്നതുമായ ഓഫറുകൾ സത്യം തന്നെയോ എന്നറിയാൻ അടുത്ത ദിവസം അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ആ സംഭവം നാളെ... 

Sunday, November 26, 2017

എന്റെ പ്രിയപ്പെട്ട കഥകൾ - ബെന്യാമിൻ

            ഒരു എഴുത്തുകാരൻ തന്റെ എഴുത്ത് ജീവിതത്തിൽ സൃഷ്ടിച്ച മനോഹര ലിഖിതങ്ങളായി സ്വയം തെരഞ്ഞെടുത്ത സൃഷ്ടികളുടെ സമാഹാരമാണ് DC Books പ്രസിദ്ധീകരിക്കുന്ന “എന്റെ പ്രിയപ്പെട്ട കഥകൾ” എന്ന ശ്രേണിയിലുള്ള  പുസ്തകങ്ങൾ. ഇതിൽ തന്നെ ഞാൻ ഇത്തവണ തെരഞ്ഞെടുത്തത് വിഖ്യാത എഴുത്തുകാരൻ ശ്രീ ബെന്യാമിൻ എഴുതിയതാണ്.

             “......എങ്കിലും ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്ന കഥകളോട് എനിക്കൊരു സഹാനുഭൂതിയുണ്ട്.അവ കൂടുതല്‍ ശ്രദ്ധിക്കപ്പെടണമായിരുന്നു എന്നൊരു മോഹം.....” എന്നാണ് ആമുഖത്തില്‍ കഥാകൃത്ത് ഈ പുസ്തകത്തെപ്പറ്റി പറയുന്നത്.

               ശത്രു,അരുന്ധതി-ഒരു ശൈത്യസ്വപ്നം,അവസാനത്തെ ആള്‍, അർജന്റീനയുടെ ജഴ്സി,എന്റെ ചെങ്കടല്‍ യാത്രയില്‍ നിന്ന് ഒരധ്യായം,രണ്ട് പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, അംബരചുംബികള്‍, പെണ്മാറാട്ടം, വാസ്തുപുരുഷന്‍,ജാവേദ് എന്ന മുജാഹിദ്,നെടുമ്പാശ്ശേരി,ബുക്കാറാമിന്റെ മകന്‍ എന്നീ 12 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

                ആമുഖത്തില്‍ കഥാകൃത്ത് പറയുന്ന വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ഈ കഥകള്‍ പലതും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്ന് മനസ്സിലാകും. ഇതിന് ഞാന്‍ മനസ്സിലാക്കുന്ന രണ്ട് കാരണങ്ങള്‍ ഇവയാണ് - ഒന്ന് ഇതില്‍ മിക്കതിലും ‘ഞാന്‍’ ആണ് കഥാപാത്രം. രണ്ട് മിക്ക കഥകളും നെഗറ്റീവ് ചിന്തകളോ ചെയ്തികളോ ആണ്.

                 ആദ്യ കഥ ശത്രുവും  രണ്ടാമത്തെ കഥ അരുന്ധതി-ഒരു ശൈത്യസ്വപ്നവും അവസാനിക്കുന്നത് ഒരു നെഗറ്റീവ് ബിന്ദുവിലാണ് - അരുന്ധതി ആത്മഹത്യ ചെയ്തതാണെങ്കിലും ബെന്യാമിന്‍ റൊമാരിയോ ജോനാതന്‍ അവളെ കൊന്നതാണെങ്കിലും. ‘അർജന്റീനയുടെ ജഴ്സി‘ എല്ലാ അര്‍ജന്റീനിയന്‍ ആരാധകരെയും പ്രകോപിപ്പിക്കും. തോറ്റവന്റെ അടയാളമായി അതിനെ ചിത്രീകരിക്കുന്നതും അതിലെ കഥാപാത്രമായ ‘ഞാന്‍’ ആത്മഹത്യയിലേക്ക് നീങ്ങുന്നതും വീണ്ടും ഒരു നെഗറ്റീവ് ചിന്തയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ.

              ഇറാഖ് യുദ്ധത്തിന് ശേഷം അവിടെ നിയോഗിക്കപ്പെട്ടിരിക്കുന്ന കോവലിന്റെയും എഡ്വേര്‍ഡിന്റെയും സമനില തെറ്റുന്ന കഥയാണ് ‘രണ്ട് പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍‘ എന്ന കഥ. ‘അംബരചുംബികള്‍‘ ഒരു ട്രെയിന്‍യാത്രയില്‍ ചില യുവാക്കള്‍ കാട്ടിക്കൂട്ടുന്ന തെണ്ടിത്തരങ്ങള്‍ ആണ് പറയുന്നത്.‘പെണ്മാറാട്ടം’ സ്വവര്‍ഗ്ഗരതിയെപ്പറ്റി പ്രദിപാദിക്കുന്നു.ആ കഥയുടെ തുടക്കം തന്നെ അറപ്പുളവാക്കുന്നതാണ്. ജാവേദ് എന്ന കശ്മീരി യുവാവിനെ തീവ്രവാദിയാക്കുന്നതാണ് ‘ജാവേദ് എന്ന മുജാഹിദ്‘. ‘നെടുമ്പാശ്ശേരി‘ വായനക്കാരന്റെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുന്നതാണെങ്കില്‍ ‘ബുക്കാറാമിന്റെ മകന്‍‘ ഒരു പോലീസുകാരന്റെ കള്ളത്തരത്തിന്റെ കഥയാണ്.

             അതായത് ഈ സമാഹാരത്തിലെ 12ല്‍ 10 കഥകളും ഞാന്‍ മേല്പറഞ്ഞ രണ്ട് വിഭാഗത്തില്‍ ഏതെങ്കിലും ഒന്നില്‍ വരുന്നതാണ്. സത്യം പറഞ്ഞാല്‍ ഈ പുസ്തകം വായിച്ചു കഴിഞ്ഞ ഉടനെ, കുട്ടികള്‍ക്ക് ഇത് വായിക്കാന്‍ നല്‍കരുത് എന്ന ഒരു തീരുമാനം മനസ്സില്‍ നിന്ന് വന്നു.

             പ്രിയപ്പെട്ട ബെന്യാമിന്‍‌ജി, താങ്കളുടെ കഥകളെപ്പറ്റി നിരൂപണം നടത്തുന്ന ഞാന്‍ ഒരു വെറും അശു ആയിരിക്കാം.പക്ഷെ പറയേണ്ടത് തുറന്ന് പറഞ്ഞല്ലേ പറ്റൂ.

പുസ്തകം: എന്റെ പ്രിയപ്പെട്ട കഥകൾ 
രചയിതാവ് : ബെന്യാമിൻ
പ്രസാധകര്‍: ഡി സി ബുക്സ്
പേജ്:128
വില:120 രൂപ  

Thursday, November 23, 2017

പന്തളം കൊട്ടാരത്തിലേക്ക്...

                വേമ്പനാട് കായലിലെ ഈ യാത്രയിലൂടെ ഞങ്ങൾക്ക് ചില കാര്യങ്ങൾ മനസ്സിലായി. ചെറിയ ടീമിനെയും കൊണ്ട് ഹൌസ്ബോട്ട് യാത്ര നടത്തുന്നത് കീശക്കും പ്രകൃതിക്കും ഹാനികരമാണ് ( കായലിൽ പൊങ്ങിക്കിടക്കുന്ന മലിനവസ്തുക്കൾ കണ്ടാൽ ഈ കായലിൽ വിനോദസഞ്ചാര ബോട്ടിംഗ് നിർത്തി വയ്ക്കണം എന്ന് പറയാനാണ് തോന്നുന്നത്). താരതമ്യേന ചാർജ്ജ് കുറഞ്ഞ ശിക്കാർ ബോട്ടുകളും ഒഴിവാക്കിയാൽ ചെലവ് കുറയും.ജല ഗതാഗത വകുപ്പിന്റെ സാധാരണ യാത്രാ ബോട്ടുകളിൽ ഒരു സാധാരണ യാത്രക്കാരനായി സഞ്ചരിച്ചാൽ മേല്പറഞ്ഞവയിൽ സഞ്ചരിക്കുന്നത് പോലെ കാഴ്ചകൾ എല്ലാം കാണാം , സ്വകാര്യത ഉണ്ടാവില്ല എന്ന് മാത്രം. എന്ന് വച്ചാൽ തോന്നിയത് പോലെ എണീറ്റ് നടന്ന് തലങ്ങും വിലങ്ങും ഫോട്ടോ എടുക്കാൻ സാധിച്ചെന്ന് വരില്ല. ഇത്തരം ബോട്ടിലുള്ള യാത്രയുടെ മറ്റൊരു പ്രത്യേകത മടുപ്പ് തോന്നുമ്പോൾ അടുത്ത ജെട്ടിയിൽ ഇറങ്ങി ബസ് പിടിച്ച് തിരിച്ച് പോരാം എന്നതുമാണ്.

                 നെടുമുടിയിൽ എത്തിയതോടെ ബോട്ടിൽ നാലോ അഞ്ചോ പേർ മാത്രം ബാക്കിയായി.ബോട്ട് ജീവനക്കാരും അവിടെ ഇറങ്ങി-പ്രഭാത ഭക്ഷണം കഴിക്കാൻ.അവർക്ക് പിന്നാലെ ഞങ്ങളും ആ ഗ്രാമീണ ഹോട്ടലിലേക്ക് കയറി.കുട്ടനാടിന്റെ പ്രത്യേകതയായ താറാവ് മുട്ടക്കറി കൂട്ടി പാലപ്പവും (വെള്ളപ്പം തന്നെ) ദോശയും നന്നായി തട്ടി.
                 തിരിച്ച് ആലപ്പുഴയിലേക്ക് ബസ് കയറുന്നതിന് മുമ്പായി എന്റെ സുഹൃത്ത് നെടുമുടിക്കാരൻ ആന്റണിയെ വിളിച്ചു. ഞങ്ങൾക്ക് പോകാനുള്ളത് പാറ്റൂർ ആണെന്നറിഞ്ഞപ്പോൾ ചങ്ങനാശ്ശേരി വഴി പന്തളത്തേക്ക്  ബസിന് പോകുന്നതാണ് എളുപ്പം എന്ന് അവൻ പറഞ്ഞു. അങ്ങനെ ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ നിന്ന് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി എത്തി, പത്തനംതിട്ട ജില്ലയിലെ തിരുവല്ലയും കടന്ന്, ആലപ്പുഴ ജില്ലയിലെ ചെങ്ങനൂരും താണ്ടി, പത്തനംതിട്ട ജില്ലയിലെ പന്തളത്ത് ഞങ്ങൾ കാലുകുത്തി!ലക്ഷ്യസ്ഥാനം ആലപ്പുഴ ജില്ലയിലെ പാറ്റൂർ !!
                   പന്തളത്ത് ഇറങ്ങുമ്പോഴും സമയം ഇനിയും ഏറെ ഉണ്ടായിരുന്നു.ഉടൻ എന്റെ വളണ്ടിയർ സെക്രട്ടറി രജീഷിനോട് പന്തളം കൊട്ടാരം ഗൂഗിൾ ചെയ്തു നോക്കാൻ പറഞ്ഞു. തൃപ്തികരമായ മറുപടി ഗൂഗിളമ്മ തരാത്തതിനാൽ എന്റെ പന്തളം സുഹൃത്ത് ഷിജിൻ വർഗ്ഗീസിനെ വിളിച്ചു.

“സാറെ...വൃശ്ചികം തുടങ്ങിയതിനാൽ അവിടെ നല്ല തിരക്കായിരിക്കും...” ഷിജിൻ പറഞ്ഞു.

വൃശ്ചികവും പന്തളം കൊട്ടാരവും തമ്മിലുള്ള ബന്ധം അറിയാത്തതിനാൽ ഞാൻ അത് വകവച്ചില്ല.ഓട്ടോയിൽ കയറി കൊട്ടാരത്തിലേക്ക് വിട്ടു (ടൌണീൽ നിന്നും നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ). ഒരു ക്ഷേത്രകവാടത്തിന്റെ മുന്നിൽ ഓട്ടോ നിർത്തി. അയ്യപ്പഭക്തിഗാനങ്ങൾ കൊണ്ട് പൂരിതമായ അന്തരീക്ഷം കാരണം ഞാൻ ചോദിച്ചു.

“ഇതാണോ കൊട്ടാരം ?”

“അതിനകത്തു കൂടെ കയറിപ്പോയാൽ മതി...”

“ങേ!!” ഞാൻ ഞെട്ടി.‘ക്ഷേത്രത്തിനകത്ത് കൂടെ ഞങ്ങൾ മൂന്ന് അഹിന്ദുക്കളും ഒരു ഹിന്ദുവും കടന്ന് പോയാൽ ???‘

സംശയം തീർക്കാനായി അവിടെ ട്രാഫിക് നിയന്ത്രിച്ചുകൊണ്ടിരുന്ന പോലീസുകാരനോട് അന്വേഷിച്ചു. തൊട്ടപ്പുറം തന്നെയുള്ള മറ്റൊരു വഴി അദ്ദേഹം കാണിച്ചുതന്നു. ഞങ്ങൾ അതിലൂടെ കൊട്ടാരത്തിന് മുന്നിലെത്തി.


                 അയ്യപ്പഭക്തന്മാർ മാത്രം അകത്തു കയറുന്നതിനാൽ വാതിലിൽ നിന്ന ആളോട് ഞങ്ങൾക്ക് കാണാൻ പറ്റുമോ എന്ന് ചോദിച്ചു.അദ്ദേഹം ഓ.കെ പറഞ്ഞതിനാൽ  ഞങ്ങളും കയറി.
                അകത്തൊരു സ്ഥലത്ത് ഭക്തർ മുട്ടുകുത്തുന്നതും സാഷ്ടാംഗം പ്രണമിക്കുന്നതും കണ്ടു.കാഴ്ചകൾ കണ്ട് ഞങ്ങൾ പുറത്തിറങ്ങി. അപ്പോഴാണ് രെജീഷ് ഈ കൊട്ടാരത്തിന്റെ ഐതിഹ്യം പറഞ്ഞത്.ശ്രീ അയ്യപ്പൻ വളർന്ന വീടാണ് പന്തളം കൊട്ടാരം. അത് തന്നെയാണ് ഷിജിൻ സൂചിപ്പിച്ചിരുന്ന തിരക്കും. അഞ്ച് വർഷങ്ങൾക്ക് മുമ്പ് NSSന്റെ കൂടെത്തന്നെ ഡൽഹിയിൽ പോയപ്പോൾ അപ്രതീക്ഷിതമായി ശ്രീകൃഷ്ണൻ ജനിച്ച മഥുരാപുരിയിൽ എത്തിയതും സ്മരിച്ച് ഞാൻ പന്തളം വിട്ടു (1992ൽ ബാബരി മസ്ജിദ് തകർക്കുന്നതിന് മാസങ്ങൾക്ക് മുമ്പ് അലീഗഡിലും  ആഗ്രയിലും പോയപ്പോൾ ശ്രീരാമന്റെ അയോധ്യയിലും പോകാൻ അവസരം വന്നു, പോയില്ല) .

Sunday, November 19, 2017

വേമ്പനാട് കായലിൽ ഒരു കൊച്ചു വെളുപ്പാൻ കാലത്ത്..

            ഗ്രാമസ്വരാജ് എന്ന മഹാത്മാഗാന്ധിയുടെ ആശയത്തിലൂന്നി സൻസദ് ആദർശ് ഗ്രാമ യോജന എന്ന പേരില്‍ പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി  നടാപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രാമ പുനരുദ്ധാരണ പ്രക്രിയയുടെ  ഭാഗമായിട്ടായിരുന്നു ഇക്കഴിഞ്ഞ ദിവസം ഞാന്‍ വീണ്ടും  ആലപ്പുഴയിൽ എത്തിയത്. മാനവീയം അവാർഡ് ഏറ്റു വാങ്ങാൻ വന്നതു പോലെ പുലർച്ചെ 4.30 ന് ഞങ്ങൾ ആലപ്പുഴയിൽ വണ്ടിയിറങ്ങി. ഉച്ചക്ക് 12 മണി വരെ ഫ്രീ ആയതിനാൽ ഒരിക്കൽ  കൂടി ഒരു കായൽയാത്ര പ്ലാൻ ചെയ്തു.
           സ്റ്റേഷനിൽ നിന്നും ബസ് വഴി ബോട്ട് ജെട്ടിയിൽ വന്നിറങ്ങി. തൊട്ടടുത്ത് പ്രവർത്തിച്ചിരുന്ന ചായക്കടയിൽ കയറി 4 ചായ ഓർഡർ ചെയ്തതിനൊപ്പം കായൽയാത്രയുടെ വിവിധ സാധ്യതകളും അതിന്റെ  ബാധ്യതകളും നൈസായി മനസ്സിലാക്കി. അപ്രകാരം സാധാരണ യാത്രാബോട്ടിൽ നെടുമുടി വരെ പോകാൻ തീരുമാനമായി.
           എങ്ങോട്ടോ പോകാനായി  ജെട്ടിയിൽ ഒതുക്കി നിർത്തിയിരുന്ന യാത്രാ ബോട്ടിൽ ഞങ്ങൾ കയറിയിരുന്നു. അല് പ സമയത്തിനകം തന്നെ ബോട്ടിന് ജീവൻ വച്ചു.ഒരു മണിക്കൂർ യാത്രാ ദൂരമുള്ള നെടുമുടിയിലേക്ക്  ചാർജ്ജ് വെറും പത്ത് രൂപ മാത്രം.
           ബോട്ട് നീങ്ങിത്തുടങ്ങി അല്പ സമയത്തിന് ശേഷം തന്നെ കിഴക്കൻ ചക്രവാളത്തിൽ ചെഞ്ചായം വിതറി അർക്കൻ ഉയർന്ന് വന്നു. കുഞ്ഞോളങ്ങൾ വെട്ടുന്ന കായലിൽ , മഞ്ഞ് കണങ്ങൾ പിന്നാമ്പുറം നല്‍കിയ കാൻവാസിൽ ചുവന്ന സൂര്യൻ  വരച്ച ചിത്രങ്ങൾ ഞങ്ങൾക്ക് സുപ്രഭാതം നേർന്നു

              തണുത്ത കാറ്റ് ബോട്ടിനകത്തേക്ക് തള്ളിക്കയറി വന്ന് ഞങ്ങളെ തലോടി വീ ണ്ടും കായലിന്റെ അഗാധതകളിലേക്ക് മുങ്ങാംകുഴിയിട്ടു. കായലിന്റെ ഇരുകരകളിലുമുള്ള ജെട്ടികളിലേക്ക് ബോട്ട് മന്ദം മന്ദം നീങ്ങി. ഒന്നും രണ്ടും പേർ മാത്രം കയറുകയോ ഇറങ്ങുകയോ ചെയ്തു.

              ഇതിനിടക്ക് തന്നെ സ്പോര്‍‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ തുഴച്ചിൽ പരിശീലന വള്ളങ്ങളും ഞങ്ങളെ കടന്ന് പോയി. കൈനകരി ജെട്ടിയിൽ ബോട്ട് അടുത്തതോടെ ബോട്ട് നിറഞ്ഞു. ജെട്ടിക്ക് തൊട്ടടുത്തുള്ള കൈനകരി സ്കൂളിന് സമീപം ചെറിയൊരു വേലി കെട്ടി വേർതിരിച്ച സ്ഥലത്ത് കുട്ടികൾ നീന്തൽ പരിശീലിക്കുന്നതും കണ്ടു. ഈ യാത്രയിൽ കണ്ട, ഇത്രയും വൃത്തികെട്ട കായലിലെ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്ന കുട്ടികളെ കണ്ടപ്പോൾ സങ്കടം തോന്നി.
            സൂര്യന്റെ പ്രഭ കായൽ മുഴുവൻ പരന്നു തുടങ്ങി. കായലിലൂടെയുള്ള  ഞങ്ങളുടെ പ്രഭാതസവാരി തുടങ്ങിയിട്ട് ഏകദേശം ഒരു മണിക്കുർ ആയി. കായലിന് കുറുകെ ഒരു വലിയ പാലവും അതിലുടെ നിറയെ വാഹനങ്ങളും പോകുന്നത് കണ്ടു. ബോട്ട് ഒരു വലിയ ജെട്ടിയുടെ അടുത്തേക്ക് നീങ്ങി. യാത്രക്കാർ എല്ലാവരും സീറ്റിൽ നിന്നെണീറ്റു. നെടുമുടി വേണു എന്ന മഹാനടന്റെ ജന്മദേശമായിരുന്നു അത്. ഞങ്ങളും അവിടെ ഇറങ്ങി.

(തുടരും)

Thursday, November 16, 2017

ഒരു 20-20 ഇന്നിoഗ്സിന്റെ തുടക്കം

            സുനിൽ ഗവാസ്കറും കപിൽ ദേവും രവിശാസ്ത്രിയും എല്ലാം V shape കഴുത്തുള്ള വെള്ള ബനിയനിട്ട് അഞ്ച് ദിവസം നീണ്ട് നില്ക്കുന്ന ടെസ്റ്റ് ക്രിക്കറ്റ് കളി ഡയനോര ടി വി യിൽ ബ്ലാക്ക് & വൈറ്റിൽ കണ്ടതിന്റെ കളർചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്. റിലയന്‍സിന്റെ ഇന്നത്തെ ജിയോ വരുന്നതിനും എത്രയോ മുമ്പ് റിലയൻസ് കപ്പ് ലോക ക്രിക്കറ്റിൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ  മാന്ത്രിക ബൗളിംഗിൽ ആസ്ത്രേലിയയെ ഒറ്റ റണ്ണിന് തോല്പ്പിച്ച ഇന്ത്യയുടെ കളിയും എന്റെ മനസ്സിലുണ്ട്. ഇഷ്ട താരങ്ങൾ പലരും കോഴ വിവാദത്തിൽ  കുടുങ്ങിയതോടെ ക്രിക്കറ്റ്  എന്റെ മനസ്സിൽ നിന്നും പിഴുതെറിയപ്പെട്ടു. ആവേശം വാനോളം ഉയർത്തി എന്ന് പത്രക്കാർ എന്നും എഴുതുന്ന IPL അടക്കമുള്ള 20-20 മത്സരങ്ങൾ ഒന്ന് പോലും ഞാൻ ഇതുവരെ നേരിട്ടും ടി വി യിലും  കണ്ടിട്ടില്ല എന്ന് അറിയുമ്പോഴാണ് ഞാനും ക്രിക്കറ്റും തമ്മിലുള്ള ഇന്നത്തെ ബന്ധം മനസ്സിലാവുക.
                ഇത്രയും പറഞ്ഞത് ഇനി ഞാൻ കളിക്കാൻ പോകുന്ന 20-20 യെപ്പറ്റി പറയാനാണ്. ഇന്ന് ഞങ്ങളുടെ 20-20 ഇന്നിങ്ങ്സ് ആരംഭിക്കുന്നു. വൈവാഹിക ജീവിതത്തിന്റെ 20-ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ മുറ്റത്ത് ഒരു പുതിയ തൈ  കൂടി -ബുഷ് ഓറഞ്ച് . 
                നടുന്ന മരങ്ങൾ വളരുന്നില്ല എന്ന് പറയുന്നവർക്ക് പരീക്ഷിക്കാൻ ഒരു മാതൃക.... മുൻ വാർഷികങ്ങളിൽ വീട്ട് മുറ്റത്ത് നട്ട ഉറുമാമ്പഴത്തിന്റെ തൈയും പ്ലാവിന്റെ തൈയും ഇതാ ഇപ്പോൾ ഇത്രേം ആയി. നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കു ... വീടിന് ചുറ്റും പലതരം വൃക്ഷങ്ങൾ പടർന്ന് പന്തലിക്കും എന്ന് തീർച്ച.



Tuesday, November 14, 2017

മിസ്റ്റി ഗ്രീൻസിൽ-2

മിസ്റ്റി ഗ്രീൻസിൽ....
രാത്രി നേരത്തേ ഉറങ്ങിയതിനാല്‍ കാലത്ത് സൂര്യനുദിക്കും മുമ്പേ ഞങ്ങള്‍ എണീറ്റു. സ്വന്തം വീട്ടില്‍ നിന്ന് സൂര്യോദയം നോക്കാറില്ലെങ്കിലും റിസോര്‍ട്ടില്‍ നിന്നായപ്പോള്‍ അതിനൊക്കെ എന്തോ ഒരാവേശം. പക്ഷെ അര്‍ക്കന്‍ ഞങ്ങളുടെ കണ്ണ് വെട്ടിച്ച് മറ്റെവിടെയോ ഉദിച്ച് പൊങ്ങി ! പക്ഷി കളത്രാദികള്‍ സ്വന്തം രാജ്യം എന്ന പോലെ തലങ്ങും വിലങ്ങും പറക്കുകയും ചിലക്കുകയും ചെയ്തു കൊണ്ടിരുന്നു.
ഇന്നലെ നീട്ടിവച്ച നീന്തലും കുളിയും വീണ്ടും നീട്ടി വയ്ക്കാന്‍ മനസ്സ് വന്നില്ല. അത്യാവശ്യം തണുപ്പാണെങ്കിലും ഞങ്ങള്‍ സ്വിമ്മിങ് പൂളില്‍ എത്തി.

പിന്നെ ഓരോരുത്തരായി വെള്ളത്തിലേക്ക് ചാടി.വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സറിഞ്ഞ്  ഒന്ന് മുങ്ങിക്കുളിക്കാനും നീന്തിക്കളിക്കാനും സാധിച്ചതില്‍ വളരെ സന്തോഷം തോന്നി. പക്ഷെ നീന്തല്‍ ഒരു റൌണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ കിതപ്പ് തുടങ്ങി. എന്നാലും മതിവരോളം വെള്ളത്തില്‍ തന്നെ കിടന്നു. മലമുകളില്‍ നിന്നെവിടെ നിന്നോ ഹോസ് വഴി എത്തുന്ന വെള്ളം നേരെ തലയിലേക്ക് പിടിച്ചപ്പോള്‍ ഒരു കോരിത്തരിപ്പ് പെരുവിരലില്‍ നിന്നും മൂര്‍ദ്ധാവിലേക്ക് പടർന്നു കയറി.
ഞങ്ങൾ മൂന്ന് പേർക്കും ഇന്ന് കോളേജിൽ ജോലിക്ക് എത്തണം എന്നതിനാൽ വെള്ളത്തിൽ കൂടുതൽ നേരം കിടന്നില്ല.കുളി കഴിഞ്ഞ് അടുത്ത പരിപാടിയായ ആമാശയ വിപുലീകരണത്തിലേക്ക് കടന്നു. ദോശ-ചട്ട്ണി കോമ്പിനേഷനും പുട്ട്-കടല  കോമ്പിനേഷനും ഒരുക്കി രാജേട്ടൻ ശരിക്കും ഞങ്ങളെ കൺഫ്യൂഷനിലാക്കി. പക്ഷെ നമ്മളുണ്ടോ വിടുന്നു , രണ്ടും ആവോളം തട്ടി. പണ്ട് ബാപ്പയുടെ നാട്ടിൽ പോയിരുന്ന കാലത്ത് കിട്ടിയിരുന്ന പുട്ടും പറങ്കിക്കറിയും അനുസ്മരിച്ച് ഒരു പുട്ട് ചട്ട്ണി കൂട്ടിയും അകത്താക്കി.

ഈ കാണുന്ന പാത്രങ്ങൾ എല്ലാം തന്നെ കാലിയാക്കി കൊടുത്തു.

ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ തൊട്ടടുത്തുള്ള ‘മഡ് ഹൌസ്’ സന്ദർശിച്ചു. കുട്ടിക്കാലത്ത് കണ്ടിരുന്ന ചില വീടുകളെ അത് അനുസ്മരിപ്പിച്ചു. ഒരു ബാത്ത് അറ്റാച്‌ഡ് ബെഡ്‌റൂം മാത്രമേയുള്ളൂ - വാടക ഒരു ദിവസത്തിന് 2500 രൂപ. എന്റെ അഭിപ്രായത്തിൽ ഇത് അത്ര സുഖകരമല്ല.


മഡ് ഹൌസ് കണ്ട് ഇറങ്ങുമ്പോഴാണ് ട്രീ ഹൌസ് അഥവാ ഏറുമാടം കണ്ടത്. പഴക്കം കാരണം, ആരും കയറാതിരിക്കാൻ വേണ്ടി മുകളിലേക്കുള്ള ഗോവണി ഒഴിവാക്കിയിരുന്നു.
എല്ലാം കണ്ട് കഴിഞ്ഞ് ആതിഥേയനോട് നന്ദിയും പറഞ്ഞ് ചെറിയ ഒരു ടിപ് ഞങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചു.സന്തോഷത്തോടെ അതും സ്വീകരിച്ച് അദ്ദേഹം ഞങ്ങളെ യാത്രയാക്കി.


(അവസാനിച്ചു)