Pages

Tuesday, March 28, 2023

സൌഹൃദം പൂക്കുന്ന വഴികൾ - 22

വളരെ അവിചാരിതമായിട്ടാണ് 2010 ൽ ഞാൻ ശശി സാറെ പരിചയപ്പെടുന്നത്.കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായി ചാർജ്ജ് ഏറ്റെടുത്ത് ഏതാനും മാസങ്ങൾ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് പൈപ്പ് കമ്പോസ്റ്റ് എന്ന ഒരു പുതിയ മാലിന്യ സംസ്കരണ പദ്ധതിയെപ്പറ്റി ആരോ അയച്ച ഒരു ഇ-മെയിൽ വഴി ഞാൻ അറിയുന്നത്. എട്ടിഞ്ച് വ്യാസവും ഒരു മീറ്റർ നീളവുമുള്ള രണ്ട് പി.വി.സി പൈപ്പ് കഷ്ണങ്ങൾ കൊണ്ട് ഒരു വീട്ടിലെ ജൈവ മാലിന്യങ്ങൾ മുഴുവൻ വളമാക്കി മാറ്റാം എന്ന ആശയം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാരണം നഗരങ്ങളിലെ മിക്ക വീടുകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നത്തിന് ചുരുങ്ങിയ ചെലവിൽ പരിഹാരമാകും എന്നത് തന്നെ.

അങ്ങനെ ഒരു പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് കോളേജിൽ സ്ഥാപിച്ച് അത് ഉത്ഘാടനം നടത്താൻ ഒരാളെ തിരയുമ്പഴാണ് അപ്രതീക്ഷിതമായി കാമ്പസ് പച്ചക്കറി കൃഷി എന്ന ആശയവും കൂടി മനസ്സിൽ കയറിയത്. എങ്കിൽ പിന്നെ ഉത്ഘാടനത്തിന് ഏറ്റവും അനുയോജ്യൻ ഫാം ഇൻഫർമേഷൻ ബ്യൂറോ അസിസ്റ്റന്റ് ഡയരക്ടർ തന്നെ എന്ന നിഗമനത്തിലും പെട്ടെന്ന് എത്തി. അങ്ങനെയാണ് ഞാൻ ശശി സാറുമായി ബന്ധപ്പടുന്നത്.

അവധി ദിനമായിട്ടും, കൂൺ കൃഷിയെപ്പറ്റി ഫലപ്രദമായ ഒരു ക്ലാസ് എന്റെ വളണ്ടിയർമാർക്ക് എടുത്ത് കൊടുക്കാനും കൃഷിയെപ്പറ്റി നിരവധി അറിവുകൾ പകർന്നു തരാനും വ്യക്തിപരമായി എനിക്ക് കൃഷിയിൽ കൂടുതൽ താൽപര്യം ജനിപ്പിക്കാനും എല്ലാം ശശി സാറിന്റെ ക്ലാസിലൂടെ സാദ്ധ്യമായി. പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സാറ് തിരിച്ചു പോയി.

കാലചക്രത്തിന്റെ കറക്കത്തിൽ ഞാൻ വയനാട്ടിലേക്കും ശശി സാറ് സ്വന്തം നാടായ തിരുവനന്തപുരത്തേക്കും തെറിച്ചു. അങ്ങനെ കാലം നീങ്ങവെ സിവിൽ സർവീസ് കായികമേളക്കായി തിരുവനന്തപുരത്ത് പോയ എന്റെ സഹപ്രവർത്തകൻ പ്രൊഫ. ഐ.കെ. ബിജു  ശശി സാറെ കണ്ടുമുട്ടി. എനിക്ക് തരാനായി അദ്ദേഹം നൽകിയ ആ വർഷത്തെ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഡയറിയുമായിട്ടായിരുന്നു ബിജു സർ തിരിച്ചെത്തിയത്.

വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ പച്ചക്കറി കൃഷിക്ക് അനുയോജ്യമായ സ്ഥലം ധാരാളം ഉണ്ടായിരുന്നതിനാൽ ശശി സാറെ വിളിച്ച് ഞാൻ നിലവിലുള്ള പദ്ധതികളെപ്പറ്റി ആരാഞ്ഞു.അങ്ങനെ കലാലയ പച്ചക്കറി കൃഷിക്ക് എൺപതിനായിരം രൂപയുടെ ഒരു പ്രൊജക്ട് ഞങ്ങൾക്ക് കിട്ടി. കാമ്പസിൽ വിവിധ തരം ജൈവ പച്ചക്കറികൾ നിറഞ്ഞ് നിന്ന ആ കാലം മനസ്സിൽ ഇപ്പോഴും പച്ച പിടിച്ച് നിൽക്കുന്നു.

വയനാട്ടിലെ മൂന്ന് വർഷ സേവനത്തിന് ശേഷം വീണ്ടും കോഴിക്കോട്ടെത്തിയപ്പഴേക്കും ശശി സാർ സർവ്വീസിൽ നിന്ന് വിരമിച്ചിരുന്നു. ഞാൻ കോഴിക്കോട്ടും മൂന്ന് വർഷം പൂർത്തിയാക്കി 2021 ൽ പാലക്കാട് ഗവ.എഞ്ചിനീയറിംഗ് കോളേജിലേക്ക് സ്ഥലം മാറി. പിന്നീട് 2023 ലാണ് അപ്രതീക്ഷിതമായി ശശി സാറിന്റെ ഒരു മെസേജ് വന്നത്. സിവിൽ സർവീസ് കായികമേളക്കായി കോഴിക്കോട്ട് വരുന്നു എന്നായിരുന്നു ഉള്ളടക്കം. പക്ഷെ ഞാൻ പാലക്കാട്ടായതിനാൽ കണ്ടുമുട്ടാൻ പറ്റില്ലെന്നും വൈഗ അഗ്രി ഹാക്കത്തോണിനായി ഞാൻ തിരുവനന്തപുരത്ത് വരുന്നുണ്ടെന്നും അറിയിച്ചതോടെ അവിടെ വച്ച് കാണാം എന്ന് സമ്മതിച്ചു.

ഹാക്കത്തോൺ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന ദിവസം വൈകിട്ട് ഞാൻ ശശി സാറെ വിളിച്ചു. കളി പ്രാക്ടീസ് കഴിഞ്ഞ് വൈകിട്ട് ഏഴ് മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് കാണാമെന്നും രാത്രി ഭക്ഷണം ഒരുമിച്ച് കഴിക്കാമെന്നും അദ്ദേഹം അറിയിച്ചു. എന്റെ ട്രെയിൻ 8.50 ന് കൊച്ചുവേളിയിൽ നിന്നായതിനാൽ ഈ നിർദ്ദേശം എന്നിൽ ചെറിയൊരാശങ്ക ഉണ്ടാക്കി. പക്ഷെ കൃത്യസമയത്ത് തന്നെ സാറ് എത്തി. വർഷങ്ങൾക്ക് ശേഷമാണ് കണ്ടുമുട്ടുന്നതെങ്കിലും റോഡ് സൈഡിൽ കാത്ത് നിന്ന എന്നെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ കാറിൽ കയറ്റി. മനസ്സിനിഷ്ടപ്പെട്ട ഭക്ഷണവും കഴിച്ച് ധൃതിയിൽ ഇറങ്ങാൻ നോക്കിയപ്പഴാണ് സാറ് വീണ്ടും എന്നെ ഞെട്ടിച്ചത്. കൊച്ചുവേളി സ്റ്റേഷനിൽ എന്നെ കൊണ്ട് വിട്ടിട്ടേ സാറ് വീട്ടിലേക്ക് മടങ്ങുന്നുള്ളൂ പോലും !

അങ്ങനെ എന്റെ എല്ലാ ടെൻഷനുകളും പമ്പ കടത്തി ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പ് തന്നെ കൊച്ചുവേളി സ്റ്റേഷനിൽ അദ്ദേഹം എന്നെ എത്തിച്ചു തന്നു. ചെറിയ ഒരു നന്ദി സൂചകമായി എന്റെ "അമ്മാവന്റെ കൂളിംഗ് എഫക്ട് " ഞാൻ സാറിന് കൈമാറി. മാത്രമല്ല ദൈവം നന്മ വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

ഈ വർഷത്തെ വൈഗയും അങ്ങനെ രണ്ട് സുഹൃദ് ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചു കൊണ്ട് ഏറെ ഹൃദ്യമായി. ദൈവത്തിന് നന്ദി.

Tuesday, March 21, 2023

കോവളം

ജീവിതത്തിൽ ചില ഭ്രാന്തമായ ആഗ്രഹങ്ങൾ പലർക്കും ഉണ്ടായിരിക്കും. ചൊവ്വയിൽ കാല് കുത്തണമെന്നാഗ്രഹിക്കുന്നവൻ ചന്ദ്രനിൽ എത്തിയേക്കാം. എവറസ്റ്റിൽ കയറണമെന്ന് ആഗ്രഹിച്ചാൽ ഏതെങ്കിലും ഒരു മലയെങ്കിലും കീഴടക്കിയേക്കാം. എന്നാൽ മറ്റാരോടെങ്കിലും പറഞ്ഞാൽ അവർ കളിയാക്കി ചിരിക്കാൻ സാദ്ധ്യതയുള്ള ചില ആഗ്രഹങ്ങളും പലർക്കും ഉണ്ടാകും. അത്തരം ആഗ്രഹങ്ങളുടെ ലിസ്റ്റിനെ നമുക്ക് ബക്കറ്റ് ലിസ്റ്റ് എന്ന് വിളിക്കാം.

എന്റെ ബക്കറ്റ് ലിസ്റ്റിൽ പെട്ട ഒരു ഐറ്റമായിരുന്നു ബീച്ചിലൂടെ ഒരു പ്രഭാത നടത്തം എന്നത്. വീട്ടിൽ നിന്നും ഏറ്റവും അടുത്ത ബീച്ചായ കോഴിക്കോട് ബീച്ചിലേക്ക് നാൽപത് കിലോമീറ്ററിനടുത്ത് ദൂരമുള്ളതിനാൽ അത് അത്ര എളുപ്പം നടക്കുന്ന നടത്തമല്ല എന്ന് എനിക്ക് ബോധ്യമായിരുന്നു. എങ്കിലും ബക്കറ്റിൽ നിന്ന് ഞാനത് എടുത്ത് മാറ്റിയില്ല.

വൈഗ 2021 ൽ അഗ്രി ഹാക്കത്തോൺ ജൂറി മെമ്പറായി തൃശൂരിൽ ചെന്നതിന്റെ പിറ്റേന്ന് വടക്കുംനാഥ ക്ഷേത്രം വലം വച്ച് തേക്കിൻ കാട് മൈതാനിയിലൂടെ ഒരു പ്രഭാതസവാരി ഞാൻ നടത്തിയിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രഭാത നടത്തമായിരുന്നു അത്.

രണ്ട് വർഷം കഴിഞ്ഞ് വൈഗ 2023 Agrihackലേക്ക് ജൂറി മെമ്പറായി എനിക്ക് വീണ്ടും അവസരം ലഭിച്ചു. ഇത്തവണത്തെ വൈഗ അഗ്രി ഹാക്കത്തോൺ നടന്നത് തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലായിരുന്നു. ജൂറികൾക്ക് താമസമൊരുക്കിയത് ഹൂറികൾ ഉലാത്തുന്ന കോവളം ബീച്ചിൽ നിന്നും വെറും ഒന്നര കിലോമീറ്റർ ദൂരത്തുള്ള ഒരു ഹോട്ടലിലും. അതിനാൽ രണ്ടാം ദിവസം രാവിലെ തന്നെ എന്റെ ബക്കറ്റ് ലിസ്റ്റിൽ നിന്ന് ഞാനാ ഐറ്റം പൊടി തട്ടി എടുത്തു - ബീച്ചിലൂടെ ഒരു പ്രഭാത സവാരി.

അങ്ങനെ സഹജൂറികൾ എല്ലാം ഉറങ്ങിക്കിടക്കവെ ആറ് മണിക്ക് ഞാൻ ബീച്ചിലേക്ക് നടന്നു.ആദ്യ ദിവസം വൈകിട്ട് സഹപ്രവർത്തകർക്കൊപ്പം ബീച്ചിലേക്ക് നടന്നു പോയിരുന്നതിനാൽ വഴിയും ദൂരവും എല്ലാം മനസ്സിലാക്കി വച്ചിരുന്നു. മുമ്പ് കുടുംബ സമേതം പോയ സമയത്ത് തദ്ദേശീയർക്ക് പ്രവേശനം നിഷേധിച്ചിരുന്ന ഹവ്വാ ബീച്ചും ഈവ് ബീച്ചും ലൈറ്റ് ഹൗസ് ബീച്ചും (ഇതെല്ലാം ഒന്ന് തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്) മതിവരുവോളം ഞാൻ കണ്ടു. ഈ ബീച്ചുകളിൽ ടോപ് ലെസ്സ് ബാത്ത് ഇപ്പോൾ അനുവദിക്കാത്തതിനാലും അർദ്ധ നഗ്നരായ ടൂറിസ്റ്റുകൾ വളരെ കുറവായതിനാലും നാണമില്ലാതെ നമുക്കും നടക്കാം !!  വിവിധ റിസോർട്ടുകാർ ഒരുക്കി വച്ച കട്ടിലിലും മെത്തയിലും ഒക്കെ ഞാനും ഒന്നിരുന്ന് നോക്കി.

ഒരു മണിക്കൂറോളം അരുണന്റെ പൊൻകിരണങ്ങളും കടലിന്റെ പ്രഭാത സൗന്ദര്യവും ഇളം തെന്നലും ആസ്വദിച്ച ശേഷം ഒരോർമ്മ പുതുക്കലിനായി ഞാൻ കോവളം ബീച്ചിലേക്ക് നടന്നു. അവിടെയും ഒന്നിറങ്ങി നടന്ന് വാച്ചിൽ നോക്കിയപ്പോൾ സമയം ഏഴ് മണി കഴിഞ്ഞ് പതിനഞ്ച് മിനിറ്റ് ആയിരുന്നു. ജൂറി കൺവീനർ ഷാജഹാൻ സാറിന്റെ ഒരു മെസ്സേജ് അപ്പോൾ ജൂറി ഗ്രൂപ്പിൽ വന്നു.

"ആൾ ജൂറി മെമ്പേഴ്സ് ഹാവ് ടു റിപ്പോർട്ട് ഇൻ ഹാക്കത്തോൺ ഫ്ലോർ അറ്റ് 7.45 AM "

'ഉം...ഉം... 7.15 ന് കോവളം ബീച്ചിൽ ഉലാത്തുന്ന ഞാൻ 7.45 ന് വെള്ളായണി എത്താനോ? ഒലത്തും ... ' ആത്മഗതം ചെയ്തു കൊണ്ട് ഞാൻ ഹോട്ടലിലേക്ക് തിരിച്ച് നടന്നു.

Thursday, March 16, 2023

തേക്ക് മ്യൂസിയം

(മുന്നറിയിപ്പ്: ചുവപ്പ് വാക്കുകൾ കാണുന്നിടത്ത് ക്ലിക്കിയാൽ അങ്ങോട്ട് വഴി തെറ്റും)

നിലമ്പൂർ എന്ന പേര് ഈ ഭൂലോകത്ത് അറിയപ്പെടുന്നത് തേക്കുമായി ബന്ധപ്പെട്ടാണ്. ഈ തേക്കിന്റെ ഗുണഗണങ്ങൾ മനസ്സിലാക്കിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അവരുടെ ആവശ്യങ്ങൾക്ക് സ്ഥിരമായി തേക്ക് ലഭിക്കാൻ വേണ്ടി തേക്കിൻ തോട്ടം വച്ച് പിടിപ്പിച്ചതോടെയാണ് നിലമ്പൂർ നൂറ്റാണ്ടുകൾക്ക് മുമ്പേ ലോകമറിയുന്ന സ്ഥലമായി മാറിയത്.1846ൽ മലബാർ ഡിസ്ട്രിക്റ്റ് കലക്ടർ ആയിരുന്ന കനോലി സായ്പ്പാണ്, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മനുഷ്യനിർമ്മിത തേക്കിൻ തോട്ടമായ കനോലി പ്ലോട്ട് നട്ടു പിടിപ്പിച്ചത്.


സ്വാഭാവികമായും തേക്കിനെപ്പറ്റി കൂടുതൽ അറിയാൻ വിദ്യാർത്ഥികളും ഗവേഷകരും സഞ്ചാരികളും എല്ലാം നിലമ്പൂരിൽ എത്തി.അങ്ങനെയായിരിക്കാം തേക്ക് മ്യൂസിയം എന്നൊരാശയം ഉദിച്ചത്. നിലമ്പൂർ ടൗണിൽ നിന്നും കോഴിക്കോട്-ഊട്ടി അന്തർസംസ്ഥാന പാതയിലൂടെ നാലഞ്ച് കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ എത്തുന്ന കരിമ്പുഴ എന്ന സ്ഥലത്താണ് തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം എന്നതിന് പുറമെ ഇന്ത്യയിലെ ഒരേ ഒരു തേക്ക് മ്യൂസിയം കൂടിയാണ് ഇത്.

ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ ഈ മ്യൂസിയം ആദ്യമായി സന്ദർശിച്ചത്.ശൈശവ ദശയിലായതിനാൽ ഒരു കെട്ടിടത്തിനകത്ത് സജ്ജീകരിച്ച ഏതാനും തേക്കറിവുകളും സാധനങ്ങളും എന്ന് മാത്രമേ എനിക്ക്  അന്ന് തോന്നിയിരുന്നുള്ളൂ.എന്നാൽ ഇത്തവണ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സഹപ്രവർത്തകർക്കൊപ്പം സന്ദർശിച്ചപ്പോഴാണ് ആ കെട്ടിടത്തിനകത്തും പുറത്തുമായി പരന്നു കിടക്കുന്ന അറിവിന്റെ സാഗരം തിരിച്ചറിഞ്ഞത്.

ലോകത്തിലെ ഏറ്റവും പ്രായമേറിയ തേക്ക് പറമ്പിക്കുളം വന്യജീവി സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന കണ്ണിമാര തേക്കാണ്.അതിന്റെ രൂപം നിലമ്പൂർ തെക്ക് മ്യൂസിയത്തിൽ കാണാം.ഏറ്റവും ഉയരം കൂടിയ മലയാറ്റൂരിലെ തേക്കിന്റെ തടിയും മ്യൂസിയത്തിലുണ്ട്.നൂറ്റി അറുപത് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച തേക്ക് തോട്ടം നിർമ്മാണത്തെപ്പറ്റിയും തേക്കിന്റെ ജീവചരിത്രവും എല്ലാം കണ്ടും വായിച്ചും അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ച ഒരു സ്ഥലം ഇന്ത്യയിൽ ഉണ്ടാകില്ല.

നിരവധി പ്രാണികളെ ചില്ലുകൂട്ടിനുള്ളിലാക്കി വച്ചത് കണ്ടപ്പോൾ വെറുതെ കാണാൻ വച്ചതാണ് എന്നായിരുന്നു എന്റെ ധാരണ.പക്ഷെ അതിനെപ്പറ്റിയുള്ള വിവരണം വായിച്ചപ്പോഴാണ് തേക്ക് മരത്തിൽ കാണുന്ന വിവിധതരം പ്രാണികളാണ് അവയെല്ലാം എന്ന് മനസ്സിലായത്.ഒരു തേക്കിൻ തോട്ടം എന്നാൽ ജൈവ വൈവിധ്യങ്ങളുടെ കലവറയാണെന്ന് അപ്പോഴാണ് മനസ്സിലാക്കിയത്.

അകത്തെ കാഴ്ചകൾ കണ്ട ശേഷം പുറത്തിറങ്ങുന്നവരെ സ്വാഗതം ചെയ്യുന്നത് വിശാലമായ ഒരു പൂന്തോട്ടമാണ്.അമ്പതോളം വ്യത്യസ്ത തരത്തിൽ പെട്ട മരങ്ങളും നൂറ്റിമുപ്പത്തിലധികം തരത്തിൽ പെട്ട വംശനാശം നേരിടുന്ന മരങ്ങളും വച്ചുപിടിപ്പിച്ച ഒരു കാടും മ്യൂസിയത്തിന്റെ വെളിയിലുണ്ട്.ഹൈസ്‌കൂൾ/പ്ലസ് റ്റു സയൻസ് വിദ്യാർത്ഥികൾക്കാണ് ഇത് ഏറെ പ്രയോജനപ്പെടുക.ഇതിനകത്ത് തന്നെ അമ്പതിലധികം വിഭാഗത്തിൽ പെട്ട പക്ഷികളും നൂറ്റി അമ്പതിലധികം ഇനങ്ങളിൽ പെട്ട ഔഷധച്ചെടികളും കാണപ്പെടുന്നുണ്ട്.അതിനാൽ തന്നെ ഞാൻ ആദ്യം സന്ദർശിച്ച സമയത്തെ ഫീലിംഗ് ഇപ്പോൾ സന്ദർശിക്കുന്നവർക്ക് ഉണ്ടാകില്ല എന്ന് തീർച്ചയാണ്.

തിങ്കളാഴ്ച അല്ലാത്ത, മഴ ഒഴിഞ്ഞ ഏത് ദിവസവും തേക്ക് മ്യൂസിയം സന്ദർശിക്കാം.മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് പതിനഞ്ച് രൂപയും ആണ് പ്രവേശന ഫീസ്.രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാലര വരെയാണ് പ്രവേശനം.അവധി ദിവസങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്.ഏകദേശം രണ്ടര മണിക്കൂറോളം കാഴ്ചകൾ ആസ്വദിക്കാനുള്ള വകയുണ്ട്.

തൊട്ടടുത്ത കനോലി പ്ലോട്ട്,ഫോറസ്റ്റ് ബംഗ്ളാവ്,ആഢ്യൻപാറ വെള്ളച്ചാട്ടം,നെടുങ്കയം എന്നിവ കൂടി സന്ദർശിക്കാനുതകും വിധം യാത്ര പ്ലാൻ ചെയ്‌താൽ ഒരു ദിവസം മുഴുവൻ കാണാനുള്ള കാഴ്ചകൾ നിലമ്പൂരിൽ തന്നെയുണ്ട്.

Wednesday, March 15, 2023

ഒരു സോപ്പിന്റെ പതനം

മുൻകൂർ ജാമ്യം : ഈ കഥയിലെ "ഞാൻ" ഞാനല്ല !!

ഞങ്ങളുടെ സ്കൂളിൽ നിന്നും എല്ലാ വർഷവും വിനോദയാത്ര പോകാറുണ്ടായിരുന്നു. എട്ടിൽ നിന്നും ഒമ്പതിൽ നിന്നും പത്തിൽ നിന്നും ഞാൻ വിനോദ യാത്രക്ക് പോയിട്ടുണ്ട്. ഇതിൽ പത്താം ക്ലാസിലെ യാത്രയായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. കാരണം അത് മദ്രാസിലേക്കായിരുന്നു.സമീപ പ്രദേശത്തെ സ്കൂളുകളിൽ നിന്നൊന്നും തന്നെ അന്ന് ഇത്രയും ദൂരത്തേക്ക് ടൂർ പോയിരുന്നില്ല. ജീവിതത്തിലാദ്യമായി തീവണ്ടിയിൽ കയറാനുള്ള അവസരം കൂടി ആ ടൂറിലൂടെ എനിക്ക് കിട്ടി.

ജ്യോതി, നിഷി, പ്രഭിത ,സക്കീന എന്നിവരായിരുന്നു ടൂറിന് പേര് നൽകിയ എന്റെ ബാച്ചിലെ മറ്റു പെൺകുട്ടികൾ. സക്കീനയുടെ അനിയത്തിയും ടൂറിലുണ്ടായിരുന്നു. സക്കീന എന്റെ നാട്ടുകാരി കൂടി ആയതിനാൽ ടൂർ ഡേറ്റ് പ്രഖ്യാപിച്ച അന്ന് മുതൽ ഞങ്ങൾ അതിന്റെ ഒരു ഹരം മനസ്സിൽ നുണഞ്ഞ് കൊണ്ടിരുന്നു.പക്ഷെ ട്രെയിനിൽ കയറാൻ ഞങ്ങൾക്ക് ചെറിയൊരു ഭയവും ഉണ്ടായിരുന്നു. കാരണം തീവണ്ടി പാളം തെറ്റി മറിയുന്നത് അന്ന് ഇടക്കിടെ കേൾക്കുന്ന ഒരു വാർത്ത ആയിരുന്നു.

സ്കൂളിൽ നിന്നുള്ള ഏത് ടൂറിന്റെയും സർവ്വാധിപൻ കരീം മാഷ് ആയിരുന്നു. ബയോളജി അദ്ധ്യാപകൻ കൂടി ആയതിനാൽ ചില വിചിത്രമായ കാര്യങ്ങൾ കൂടി മാഷ് ഞങ്ങളോട് പറയാറുണ്ടായിരുന്നു. അതിലൊന്നാണ് തലയിൽ എണ്ണ തേക്കരുത് എന്നത്. ശരീരത്തിൽ സ്വന്തമായി അതിനാവശ്യമായ എണ്ണ ഉൽപാദിപ്പിക്കുന്നുണ്ട് എന്നും നാം എണ്ണ വേറെ തേച്ചാൽ ഈ ഉല്പാദനം നിലക്കുമെന്നും മാഷ് പറഞ്ഞിരുന്നു (അത് പ്രാവർത്തികമാക്കിയ ചെയർമാന്റെ തല ഇപ്പോൾ മൊട്ടക്കുന്നായി).ആ എണ്ണ ഏതിലൂടെയാണ് പുറത്തെടുക്കുക എന്ന് ആരോ ചോദിച്ചതോടെയാണ് മാഷ് അത് നിർത്തിയത്.

"അഞ്ച് ദിവസമാണ് നമ്മുടെ ടൂർ... അവനവന് ആവശ്യമുള്ള വസ്ത്രങ്ങൾ ഓരോരുത്തരും കരുതണം. പല്ല് തേക്കാൻ ഉമിക്കരിയോ പൽപൊടിയോ ഉപയാഗിക്കുക, പേസ്റ്റ് പല്ലിന് നല്ലതല്ല. സോപ്പ് എല്ലാവരും എടുക്കണ്ട .. ഒരു റൂമിൽ ഒരാൾ എടുത്താൽ മതി ... " ടൂറിന്റെ രണ്ട് ദിവസം മുമ്പ് കരീം മാഷ് നിർദ്ദേശങ്ങൾ തന്നു. അതനുസരിച്ച് പൽപൊടി ഒരാളും എണ്ണ മറ്റൊരാളും സോപ്പ് ഞാനും എടുക്കാൻ തീരുമാനിച്ചു. അന്നത്തെ പ്രമുഖ ബ്രാന്റായ സൻസാർ സോപ്പ് തന്നെ കാക്കയോട് പറഞ്ഞ് ഞാൻ വാങ്ങിപ്പിച്ചു.

അങ്ങനെ കാത്തിരുന്ന ദിവസം സമാഗതമായി. കോഴിക്കോട്ട് നിന്നായിരുന്നു ഞങ്ങൾക്ക് ട്രെയിൻ കയറേണ്ടത്.എല്ലാം ശ്രദ്ധിച്ച് കേൾക്കണം എന്നും കാണണം എന്നും പഠിക്കണം എന്നും എല്ലാം കർശന നിർദ്ദേശം കിട്ടിയിരുന്നു.ഇടക്ക് ഇതേപ്പറ്റി ചോദ്യങ്ങൾ ചോദിക്കുമെന്നും കൂടി കരീം മാഷ് പറഞ്ഞതോടെ ഞങ്ങൾ ജാഗരൂകരായി.

"യാത്രിയോം കൃപയാ ധ്യാൻ ദീജിയേ.... " പെട്ടന്ന് അനൗൻസ്മെന്റ് മുഴങ്ങി.

"ആസ്യാ... എത്ര നേരായി നീ കലപില കലപില ന്ന് പറയുന്നു .... ഇനി കുറച്ച് നേരം ഒന്ന് മിണ്ടാണ്ടിരി .... എന്തോ വിളിച്ച് പറയുന്നു... കരീം മാഷ് ഇപ്പോ ചോദിക്കും..."പ്രഭിത പറഞ്ഞു.

"എടീ.... അത് പറയുന്നത് ഹിന്ദിയാ... കരീം മാഷ് ബയോളജി യാ..."

"ഓ.... അപ്പോ, ബയോളജിയിൽ എന്തെങ്കിലും പറയുന്നുണ്ടോ എന്ന് ശ്രദ്ധിച്ചാൽ മതിയല്ലേ?"

"ഉം. മതി... മതി....''

അൽപ സമയത്തിനകം ട്രെയിൻ എത്തിച്ചേർന്നു. കരീം മാഷ് കാണിച്ച് തന്ന കമ്പാർട്ട്മെന്റിൽ ഞങ്ങളെല്ലാവരും കൂടി തിക്കിത്തിരക്കി കയറി. ജനലിനടുത്തുള്ള സീറ്റ് പിടിക്കാനായിരുന്നു ഈ തിരക്ക് എന്നത് പിന്നീടാണറിഞ്ഞത്. തീവണ്ടിയിലെ സീറ്റിൽ ഇരുന്നും കിടന്നും ബർത്തിൽ കയറിയും ഇറങ്ങിയും ഞങ്ങൾ ആദ്യ ട്രെയിൻ യാത്ര ശരിക്കും ആസ്വദിച്ചു.

മദ്രാസിലെ ആശ മെമ്മോറിയൽ സ്കൂളിലായിരുന്നു ഞങ്ങൾക്ക് താമസം ഒരുക്കിയിരുന്നത്.ഒരു റൂമിൽ മൂന്ന് പേർ വീതം എന്ന രീതിയിൽ ഗ്രൂപ്പാക്കിയപ്പോൾ മൈത്രക്കാരികളായ ഞങ്ങളെ മൂന്ന് പേരെയും കരീം മാഷ് ഒരു റൂമിലാക്കി.

പിറ്റേ ദിവസം വൈകിട്ടോടെയാണ് ഞങ്ങൾ മദ്രാസിലെത്തിയത്.നേരെ  ആശ മെമ്മോറിയൽ സ്കൂളിലെത്തി ഓരോരുത്തർക്കും അനുവദിച്ച റൂമുകളിലേക്ക് കയറി.യാത്രാക്ഷീണം അകറ്റാനായി ഒന്ന് കുളിക്കാം എന്ന് ഞാൻ കരുതി. ഭയങ്കരമായ ചൂട് കാരണം, എന്നെപ്പോലെ തന്നെ സഹമുറിയികൾ രണ്ട് പേരും കുളിക്കാൻ തീരുമാനിച്ചിരുന്നു.

ഞാനാദ്യം ഞാനാദ്യം എന്ന് മൂന്ന് പേരും പറഞ്ഞതിനാൽ ഒരു കോംപ്രമൈസ് എന്ന നിലക്ക് മൂന്നാളും ഒരുമിച്ച് കുളിക്കാൻ തീരുമാനിച്ചുകൊണ്ട് ഞങ്ങൾ കുളിമുറിയിൽ കയറി. ഏതാനും പാട്ട വെള്ളം തലയിലൂടെ ഒഴിച്ച ശേഷം സോപ്പ് പുറത്തെടുക്കാനായി ഞാൻ അതിന്റെ കവറിന്റെ ഒരറ്റത്ത് ഒന്നമർത്തി. കണ്ണിമാങ്ങയുടെ അണ്ടി എടുത്ത് ആനയോ കുതിരയോ എന്ന ഒരു കളി കളിക്കാറുണ്ടായിരുന്നു. ഈ കളിയിലെ കുതിരയെപ്പോലെ സോപ്പ് ഒരൊറ്റ ചാട്ടം !

"ബ്ലും "

"അള്ളാ ന്റെ സൻസാർ..!!." ഞാൻ തലയിൽ കൈവച്ചു പോയി.

ഞങ്ങൾ മൂന്ന് പേരും നോക്കി നിൽക്കെ സോപ്പ് നേരെ ക്ലോസറ്റിലേക്ക് വീണു. ഇനി എന്ത് ചെയ്യും എന്ന മട്ടിൽ സങ്കടത്തോടെ ഞാൻ സക്കീനയെ ഒന്ന് നോക്കി.ഒരു കൂസലും കൂടാതെ തറയിൽ മുട്ടു കുത്തിയിരുന്ന്  ക്ലോസറ്റിലേക്ക് കയ്യിട്ട് അവൾ ആ സോപ്പ് പുറത്തെടുത്തു !

" അയ്യേ!!"

അറപ്പിന്റെ ഒരു കുളിര് എന്റെ ശരീരത്തിലൂടെ പടർന്ന് കയറി. സോപ്പ് നന്നായി കഴുകി എടുത്ത് സക്കീന അന്നും അടുത്ത  ദിവസങ്ങളിലും എല്ലാം കുളിച്ചു.പക്ഷേ, അഞ്ച് ദിവസം  ഞാൻ ആ സോപ്പ് ഉപയോഗിച്ചതേ ഇല്ല.

Saturday, March 11, 2023

സൌഹൃദം പൂക്കുന്ന വഴികൾ - 21

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലയിൽ ഞാൻ വർക്ക് ചെയ്ത കോളേജുകളിലെയും മറ്റു കോളേജുകളിലെയും ആയി വലിയൊരു ശിഷ്യ സമ്പത്ത് എനിക്കുണ്ട്.കേരളത്തിൽ എവിടെ എത്തിയാലും ആ പരിസരത്ത് ഇവരിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് വിളിച്ച് അറിയിച്ച് കണ്ടുമുട്ടാൻ ശ്രമിക്കുക എന്നത് എനിക്ക് ഒരു ഹരമാണ്.ശിഷ്യരെ മാത്രമല്ല ആ സമയത്ത് ഓർമ്മയിൽ വരുന്ന സഹപ്രവർത്തകരെയും സഹപാഠികളെയും കൂട്ടുകാരെയും എല്ലാം ഇങ്ങനെ കണ്ടുമുട്ടാൻ ഞാൻ ഒരു ശ്രമം നടത്താറുണ്ട്.

ഈ വർഷത്തെ വൈഗ അഗ്രി ഹാക്കത്തോണിന്റെ ജൂറി പാനൽ മെമ്പർമാർക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത് കോവളത്തെ "അപ്ന പഞ്ചാബി ധാബ " എന്ന ഹോട്ടലിലായിരുന്നു. രാത്രി എട്ടര മണിയോടെയാണ് ഞാൻ തമ്പാനൂരിൽ ബസ്സിറങ്ങിയത്. ഹോട്ടലിലേക്ക് വിളിച്ചപ്പോൾ ഒരു ഹിന്ദിവാല തന്നെയായിരുന്നു ഫോൺ എടുത്തത്. വിഴിഞ്ഞം ബസ്സിന് കയറിയാൽ കോവളം ജംഗ്ഷനിൽ ഇറങ്ങാമെന്നും ജംഗ്ഷനിലെ സിഗ്നലിന് തൊട്ടടുത്താണ് ഹോട്ടൽ എന്നും അറിഞ്ഞപ്പോൾ സമാധാനമായി. കാരണം കോവളം ബീച്ച് ഭാഗത്തേക്കാണെങ്കിൽ ആ നേരത്ത് ബസ് കിട്ടില്ല എന്ന് വിവരം ലഭിച്ചിരുന്നു. രാത്രി ഒമ്പതരയോടെ തന്നെ  ബുദ്ധിമുട്ടൊന്നും കൂടാതെ ഞാൻ റൂമിലെത്തി.

പിറ്റേ ദിവസം പകൽ വെളിച്ചത്തിൽ ഈ ജംഗ്ഷനും പരിസരവും കണ്ടപ്പോൾ എനിക്കൊരു മുൻപരിചയം തോന്നി. വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എന്റെ NSS യൂണിറ്റ് വളണ്ടിയർ സെക്രട്ടറി ആയിരുന്ന ചിത്ര 2016 ൽ എനിക്ക് താമസമൊരുക്കിത്തന്ന  'കോവളത്തെ എന്റെ വീട് ' ഇവിടെയായിരുന്നു.

തൊട്ടടുത്ത ദിവസം ഞാൻ ചിത്രയെ വിളിച്ചു. അപ്രതീക്ഷിതമായ വിളിയിൽ ആകാംക്ഷഭരിതയായ ചിത്രയോട് ഞാൻ കോവളത്ത് താമസിക്കുന്ന വിവരം പറഞ്ഞു. വിഴിഞ്ഞത്തുള്ള അവളുടെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ജഡ്ജിംഗ് ഷെഡ്യൂളിനിടക്ക് എത്തിപ്പെടാൻ സാധിക്കില്ല എന്ന് ഞാൻ അറിയിച്ചു. താമസത്തിന് പ്രശ്നമില്ലെന്നും ഞങ്ങൾ പത്ത് പതിനാറ് പേരുണ്ടെന്നും കൂടി ഞാൻ പറഞ്ഞു.എങ്കിൽ ഹോട്ടലിൽ വന്ന് എന്നെ കാണാമെന്ന് മറുപടി കിട്ടി.

അന്ന് വൈകിട്ട് അഞ്ചര മണിയോടെ ചിത്ര ഹോട്ടലിലെത്തി.ജന്മനാ കയ്യില്ലാത്ത അവളുടെ കയ്യിൽ ഒരു നിറ കവറും കൂടി ഉണ്ടായിരുന്നു. അതെന്റെ നേരെ നീട്ടിയപ്പോൾ ഞാൻ ഒന്ന് ശങ്കിച്ചു പോയി.

"ഇതെന്താ...?" ഞാൻ ചോദിച്ചു.

" ഞാനും അനിയത്തിയും കൂടി തയ്യാറാക്കിയ ഇലയടയാണ്..." ചിത്ര പറഞ്ഞു.

"അയ്യോ !! ഇതെന്തിനാ ഇത്രയും അധികം?"

"പത്ത് പതിനാറ് പേരുണ്ടെന്നല്ലേ സാറ് പറഞ്ഞത് ... എല്ലാവർക്കും ഓരോന്ന് വീതം എടുക്കാം..''

"മൈ ഗോഡ്..." 

ചൂടുള്ള ഇലയടകൾ അടങ്ങിയ  കവർ ഏറ്റുവാങ്ങി അവിടെ തന്നെ ഇരുന്ന് ഞങ്ങൾ ദീർഘനേരം സംസാരിച്ചു. ഞാനെഴുതിയ രണ്ട് പുസ്തകങ്ങളും ചിത്രക്കും സമ്മാനിച്ചു.

അടുത്ത ജഡ്ജ്മെന്റിന്റെ സമയം അടുത്തതിനാൽ കോളേജിലേക്ക് പോകാനായി മറ്റ് ജൂറി അംഗങ്ങൾ ഇറങ്ങി വന്നു. അവർക്കെല്ലാം ചിത്ര തന്നെ ഇലയട വിതരണം ചെയ്തു. ഹാക്കത്തോൺ കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ സാറിന്റെ അനുവാദത്തോടെ ചിത്രയെയും ഞങ്ങളുടെ വണ്ടിയിൽ കയറ്റി അവൾക്ക് അത് കാണാനുള്ള അവസരവും ഒരുക്കി.


രാത്രി പത്ത് മണി കഴിഞ്ഞാണ് അന്നത്തെ പ്രോഗ്രാം അവസാനിച്ചത്. തിരിച്ച് ഞങ്ങളുടെ വണ്ടിയിൽ തന്നെ ചിത്രയെ കോവളത്തെത്തിച്ചു. നേരത്തെ പറഞ്ഞതനുസരിച്ച് അനിയൻ എത്തി അവളെ കൊണ്ടുപോയി. 


വിധിയുടെ മുമ്പിൽ തളരാത്ത ജീവിതങ്ങൾക്ക് അൽപമെങ്കിലും കരുത്ത് പകരാൻ ഇങ്ങനെയൊക്കെയേ ഒരു പക്ഷേ സാധിക്കൂ. ചിത്രക്കും ഈ കണ്ടുമുട്ടൽ ഒരു പോസിറ്റീവ് എനർജി നൽകിയതായി ഞാൻ മനസ്സിലാക്കുന്നു. സൗഹൃദങ്ങൾക്ക് കൈമാറാൻ സാധിക്കുന്ന ഏറ്റവും മികച്ച സമ്മാനവും ഈ പോസിറ്റീവ് എനർജി തന്നെ.

Wednesday, March 08, 2023

പുഞ്ചിരിപ്പൂരം

മൂന്ന് കുട്ടികളുടെ അപൂർവ്വ സൗഹൃദത്തിന്റെ കഥ പറയുന്ന പുസ്തകമാണ് പുഞ്ചിരിപ്പൂരം. അയൽപക്കത്ത് താമസിച്ചിരുന്ന വൈത്തി എന്ന പട്ടരു കുട്ടിയെ കൽപാത്തിയിൽ പോയി കാണാൻ  നാട്ടിൻ പുറത്ത് കാരായ  കുഞ്ഞോനും കാദറും തയ്യാറാക്കുന്ന പദ്ധതികളും അനന്തര ഫലങ്ങളും ആണ് നോവലിന്റെ ഇതിവൃത്തം. വളരെ ഹൃദ്യമായി തന്നെ രചയിതാവ് അത് അവതരിപ്പിക്കുന്നുണ്ട്.

അമ്മയും അച്ഛനും മരിച്ച് പോയ കുഞ്ഞോന് ആ നഷ്ടം നികത്തുന്ന ചെറിയച്ചൻമാരും ചെറിയമ്മമാരും പിന്നെ കളിക്കൂട്ടുകാരനായ ഖാദറിന്റെ ഉമ്മയും ഈ നോവലിലെ സ്നേഹത്തിന്റെ പണത്തൂക്കങ്ങളാണ്. കുഞ്ഞോനെപ്പോലെ ഖാദറിനും പിതാവ് ഇല്ല , വൈത്തിക്ക് അമ്മയുമില്ല. അങ്ങനെ എല്ലാവർക്കും ദുഃഖങ്ങൾ ഉണ്ടെങ്കിലും സൗഹൃദത്തിലൂടെ അവർ കണ്ടെത്തുന്ന ആനന്ദം വളരെ വലുതാണ്.

കുട്ടികൾ വഴി തെറ്റുന്ന രീതികളും പരിസ്ഥിതി ചിന്തകളും ശാസ്ത്ര കൗതുകങ്ങളും എല്ലാം ഈ നോവലിൽ മിന്നി മറഞ്ഞു പോകുന്നുണ്ട്. മണൽ മാഫിയ ചെറിയ കുട്ടികളെ എങ്ങനെ വഴി തെറ്റിക്കുന്നു എന്നത് ഒരുൾക്കിടിലത്തോടെയേ വായിച്ച് പോകാൻ സാധിക്കൂ. നല്ലവരായ മക്കൾ പോലും മാഫിയയുടെ കെണിയിൽ വീണപ്പോൾ സങ്കടം തോന്നി.

"നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽ നിന്ന് ആകാശത്തേക്ക് നോക്കിയപ്പോൾ നിറയെ നക്ഷത്രങ്ങൾക്കിടയിൽ പുഞ്ചിരിച്ച് നിൽക്കുന്ന നീല നിറമുള്ള ഒരു ഗോളം കണ്ടു. അതായിരുന്നു സ്വർഗ്ഗം. പക്ഷെ, അതാരും മനസ്സിലാക്കിയിരുന്നില്ല. ആരും മനസ്സിലാക്കുന്നുമില്ല... " പുസ്തകത്തിന്റെ അവസാന പേജിലെ ഏതാനും വരികളാണിത്. സ്വർഗ്ഗം എന്നൊരിടം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നാം ജീവിക്കുന്നിടം കൂടി സ്വർഗ്ഗ തുല്യമാക്കണമെന്ന് ഈ വരികൾക്കിടയിൽ ഞാൻ വായിക്കുന്നു.

ലസാഗു എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ നോവലിസ്റ്റ് സുമോദിന് അഭിനന്ദനങ്ങൾ.

പുസ്തകം: പുഞ്ചിരിപ്പൂരം.
രചയിതാവ് : സുമോദ്
പ്രസാധനം: പേരക്ക ബുക്സ്
പേജ്: 88
വില: Rs 100

Monday, March 06, 2023

ടെറസിൽ നിന്നും അടുക്കളയിലേക്ക് ഒരു സിൽവർ ജൂബിലി സമ്മാനം

വിവാഹ വാർഷിക ദിനത്തിലും കുടുംബാംഗങ്ങളുടെ ജന്മദിനത്തിലും ഒരു തൈ നടുന്നത് വർഷങ്ങളായി ഞാൻ തുടർന്ന് വരുന്ന ഒരു പ്രക്രിയയാണ്. വൈവാഹിക ജീവിതം ഇരുപത്തി അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ നടാനുദ്ദേശിച്ചത് ഭാര്യയുടെ ഇഷ്ടത്തിനനുസരിച്ചുള്ള രണ്ട് തൈകൾ ആയിരുന്നു.പക്ഷെ, സന്ദർശിച്ച നഴ്‌സറികളിൽ നിന്നൊന്നും അവ ലഭിച്ചില്ല (പിന്നീട് പൂപ്പൊലി 2023 മഹോത്സവത്തിൽ അന്വേഷിച്ചെങ്കിലും അവിടെയും പ്രസ്തുത തൈ ലഭിച്ചില്ല).

അങ്ങനെയിരിക്കെയാണ് എന്റെ സ്വന്തം കൃഷി ഭവനിൽ നിന്നും ടെറസ് മൺചട്ടി കൃഷി എന്ന പദ്ധതിക്ക് കീഴിൽ ഏതാനും പേർക്ക് ഇരുപത്തിയഞ്ച് മൺചട്ടി ആയിരം രൂപക്ക് നൽകുന്നതായി വിവരം കിട്ടിയത്. പൂച്ചെടികൾ വളർത്താനായി മൺചട്ടികൾ അന്വേഷിച്ച് നടന്നിരുന്നതിനാൽ അതിന്റെ ലഭ്യതയെപ്പറ്റിയും വിലയെപ്പറ്റിയും എനിക്ക് ഏകദേശ ധാരണ ഉണ്ടായിരുന്നു.അതിനാൽ തന്നെ ആയിരം രൂപക്ക് ഇരുപത്തിയഞ്ച് മൺചട്ടി എന്നത് വളരെ ആകർഷകമായ ഒരു പദ്ധതി തന്നെയായി ഞാൻ മനസ്സിലാക്കി, ആയിരം രൂപ അടച്ചു.

ഏതാനും ആഴ്ചകൾക്ക് ശേഷം മൺചട്ടി കൃഷിഭവനിൽ എത്തിയതായി വിവരം ലഭിച്ച ഉടനെ, ഭാര്യയെ പറഞ്ഞയച്ച് ഞാൻ അത് വീട്ടിലെത്തിച്ചു.അത്യാവശ്യം വലിപ്പമുള്ള ചട്ടികൾക്കൊപ്പം തക്കാളി,വഴുതന, കാബേജ്, പച്ചമുളക് എന്നിവയുടെ തൈകളും രണ്ട് പാക്കറ്റ് ചീരയുടെ വിത്തും പത്ത് കിലോഗ്രാം ചകിരിച്ചോറും അമ്പത് കിലോഗ്രാം ജൈവ വളവും കൂടിയുണ്ടായിരുന്നു. ആയിരം രൂപക്ക് ഇതെല്ലാം കൂടി സ്വപ്നത്തിൽ പോലും കിട്ടാൻ സാദ്ധ്യതയില്ല.

അങ്ങനെയാണ് ദാമ്പത്യജീവിതത്തിന്റെ ഇരുപത്തഞ്ചാം വർഷത്തിലേക്കുള്ള പ്രവേശനം അടുക്കളയിലേക്കുള്ള വിഭവങ്ങൾ നൽകുന്ന ഒരു തോട്ടമായി ഇരുപത്തിയഞ്ച് മൺചട്ടികളിൽ ക്രമീകരിക്കാം എന്ന ആശയം മനസ്സിൽ ഉദിച്ചത്.കൃഷി ഭവനിൽ നിന്നും ലഭിച്ച തൈകൾ ഇരുപത്തിമൂന്ന് ചട്ടികളിൽ നട്ടും രണ്ട് ചട്ടികളിൽ ചീര വിത്ത് വിതച്ചും ഞങ്ങൾ ഒരുമയുടെ സിൽവർ ജൂബിലി ആഘോഷം ആരംഭിച്ചു

.

ഇപ്പോൾ ആഴ്ചയിൽ ചുരുങ്ങിയത് ഒരു തവണ എങ്കിലും ടെറസിൽ നിന്നും നേരെ അടുക്കളയിലേക്ക് ജൈവ പച്ചക്കറികൾ എത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാനും കുടുംബവും.


Thursday, March 02, 2023

വീണ്ടും വൈഗയിൽ

കൃഷിയിൽ നിന്ന് പലരും പിന്തിരിഞ്ഞു പോകുന്ന വർത്തമാന കാലഘട്ടത്തിൽ ഒരു ചെറിയ  അടുക്കളത്തോട്ടമെങ്കിലും പരിപാലിച്ച് ഉണ്ടാക്കണം എന്ന ആഗ്രഹം വർഷങ്ങളായി എന്റെ മനസ്സിലുണ്ട്. ആ ആഗ്രഹത്തിനനുസരിച്ചുള്ള ഒരു തോട്ടം വർഷങ്ങളായി ഞാൻ പരിപാലിച്ച് പോരുന്നതിനിടയിലാണ് 2021ലെ വൈഗ കാർഷിക മേളയിൽ ആദ്യമായി ഉൾപ്പെടുത്തിയ അഗ്രി ഹാക്കത്തോണിന്റെ ജഡ്ജിങ് പാനലിലേക്ക് സോഷ്യൽ എക്സ്പെർട്ട് ആയി എന്നെ തെരഞ്ഞെടുത്തത്.ആ അവസരം എനിക്ക് നിരവധി അനുഭവങ്ങളാണ് അന്ന് സമ്മാനിച്ചത്.ഇന്ത്യയിലെ തന്നെ വലിയ കാർഷികമേളയിൽ ഒന്നായ വൈഗ കാർഷികമേള അനുഭവിച്ചറിയാനും പഴയ പല സുഹൃത്തുക്കളെയും കണ്ടുമുട്ടാനും സർവ്വോപരി തൃശൂരിന്റെ തിലകക്കുറിയായി തല ഉയർത്തി നിൽക്കുന്ന വടക്കുനാഥക്ഷേത്രത്തെ വലം വയ്ക്കാനും അന്ന് സാധിച്ചു.

2021ൽ വൈഗയുടെ അഞ്ചാമത് എഡിഷൻ ആയിരുന്നു തൃശൂരിൽ അരങ്ങേറിയത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം പ്രദർശന സ്റ്റാളുകളുടെ എണ്ണം വളരെ പരിമിതമായിരുന്നു. എങ്കിലും തൃശൂരിൽ നടക്കുന്ന വലിയ മേളകളിൽ ഒന്ന് എന്ന നിലക്കും കൃഷി വകുപ്പ് മന്ത്രിയായ വി.എസ് സുനിൽകുമാറിന്റെ സ്വന്തം മണ്ഡലത്തിൽ നടക്കുന്ന മേള എന്ന നിലക്കും വകുപ്പ് അതിന്റെ സംഘാടനത്തിൽ മികവ് പുലർത്താൻ ഏറെ ശ്രദ്ധിച്ചിരുന്നു.മുമ്പ് നടന്ന വൈഗ മേളകളും തൃശൂരിൽ തന്നെയായിരുന്നു എന്നായിരുന്നു എന്റെ ധാരണ.പക്ഷെ 2016 ലെ വൈഗ നടന്നത് തിരുവന്തപുരത്തെ കനകക്കുന്നിലായിരുന്നു എന്ന് ഇത്തവണത്തെ വൈഗയ്ക്ക് ശേഷമാണ് ഞാനറിഞ്ഞത്.

വൈഗ 2023 തിരുവന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് അരങ്ങേറുന്നു എന്ന വാർത്ത ശ്രദ്ധയിൽ പെട്ട ഉടനെ, കഴിഞ്ഞ തവണത്തെ ജൂറി മെംബേർസ് ഗ്രൂപ്പിൽ ഞാൻ വെറുതെ ഒരു ഓർമ്മക്കുറിപ്പിട്ടു. അതിന് മറുപടിയായി, കേരളത്തിലെ മിക്ക ഹാക്കത്തോണിന്റെയും നെടുംതൂണായ എന്റെ മുൻ എൻ.എസ്.എസ് പ്രോഗ്രാം കോർഡിനേറ്റർ അബ്ദുൽ ജബ്ബാർ സാർ ഇത്തവണയും അഗ്രി ഹാക്കത്തോൺ നടത്തുന്നതായി അറിയിച്ചു.പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം കുറവായതിനാൽ കഴിഞ്ഞ തവണത്തെയത്ര ജൂറി അംഗങ്ങൾ ഉണ്ടായിരിക്കില്ല എന്ന മുന്നറിയിപ്പും കിട്ടി.എങ്കിലും മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരിൽ നിന്ന് എനിക്ക് മാത്രം ഇത്തവണയും സെലക്ഷൻ ലഭിച്ചു.അങ്ങനെ വെള്ളായണി കാർഷിക കോളേജിൽ വച്ച് നടക്കുന്ന രണ്ടാമത്തെ അഗ്രി ഹാക്കത്തോണിലും ജൂറി മെമ്പറായി ഞാൻ എത്തി.

കഴിഞ്ഞ വൈഗയെപ്പോലെ ചില സൗഹൃദങ്ങൾ ഒന്ന് കൂടി ഊട്ടിയുറപ്പിക്കാനും ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന കോവളം ബീച്ചിലൂടെ ഒരു പ്രഭാതസവാരി നടത്താനും വൈഗ പ്രദർശനത്തിന്റെ ശരിയായ വലിപ്പവും ആവേശവും തിരിച്ചറിയാനും പുതിയ കുറെ സുഹൃത്തുക്കളെ നേടിയെടുക്കാനും എല്ലാം ഈ വൈഗയിലൂടെ സാധിച്ചു.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും അമ്പത് രൂപ കൊടുത്ത് കാണാൻ സാധിക്കുക എന്നത് വളരെ മൂല്യവത്താണ് എന്നതിൽ സംശയമില്ല.സമയക്കുറവ് കാരണം എനിക്ക് അത് മുഴുവൻ കാണാൻ സാധിച്ചില്ല എന്ന ഖേദം ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നു.