Pages

Thursday, March 16, 2023

തേക്ക് മ്യൂസിയം

(മുന്നറിയിപ്പ്: ചുവപ്പ് വാക്കുകൾ കാണുന്നിടത്ത് ക്ലിക്കിയാൽ അങ്ങോട്ട് വഴി തെറ്റും)

നിലമ്പൂർ എന്ന പേര് ഈ ഭൂലോകത്ത് അറിയപ്പെടുന്നത് തേക്കുമായി ബന്ധപ്പെട്ടാണ്. ഈ തേക്കിന്റെ ഗുണഗണങ്ങൾ മനസ്സിലാക്കിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി അവരുടെ ആവശ്യങ്ങൾക്ക് സ്ഥിരമായി തേക്ക് ലഭിക്കാൻ വേണ്ടി തേക്കിൻ തോട്ടം വച്ച് പിടിപ്പിച്ചതോടെയാണ് നിലമ്പൂർ നൂറ്റാണ്ടുകൾക്ക് മുമ്പേ ലോകമറിയുന്ന സ്ഥലമായി മാറിയത്.1846ൽ മലബാർ ഡിസ്ട്രിക്റ്റ് കലക്ടർ ആയിരുന്ന കനോലി സായ്പ്പാണ്, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മനുഷ്യനിർമ്മിത തേക്കിൻ തോട്ടമായ കനോലി പ്ലോട്ട് നട്ടു പിടിപ്പിച്ചത്.


സ്വാഭാവികമായും തേക്കിനെപ്പറ്റി കൂടുതൽ അറിയാൻ വിദ്യാർത്ഥികളും ഗവേഷകരും സഞ്ചാരികളും എല്ലാം നിലമ്പൂരിൽ എത്തി.അങ്ങനെയായിരിക്കാം തേക്ക് മ്യൂസിയം എന്നൊരാശയം ഉദിച്ചത്. നിലമ്പൂർ ടൗണിൽ നിന്നും കോഴിക്കോട്-ഊട്ടി അന്തർസംസ്ഥാന പാതയിലൂടെ നാലഞ്ച് കിലോമീറ്റർ കൂടി മുന്നോട്ട് പോയാൽ എത്തുന്ന കരിമ്പുഴ എന്ന സ്ഥലത്താണ് തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം എന്നതിന് പുറമെ ഇന്ത്യയിലെ ഒരേ ഒരു തേക്ക് മ്യൂസിയം കൂടിയാണ് ഇത്.

ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ ഈ മ്യൂസിയം ആദ്യമായി സന്ദർശിച്ചത്.ശൈശവ ദശയിലായതിനാൽ ഒരു കെട്ടിടത്തിനകത്ത് സജ്ജീകരിച്ച ഏതാനും തേക്കറിവുകളും സാധനങ്ങളും എന്ന് മാത്രമേ എനിക്ക്  അന്ന് തോന്നിയിരുന്നുള്ളൂ.എന്നാൽ ഇത്തവണ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സഹപ്രവർത്തകർക്കൊപ്പം സന്ദർശിച്ചപ്പോഴാണ് ആ കെട്ടിടത്തിനകത്തും പുറത്തുമായി പരന്നു കിടക്കുന്ന അറിവിന്റെ സാഗരം തിരിച്ചറിഞ്ഞത്.

ലോകത്തിലെ ഏറ്റവും പ്രായമേറിയ തേക്ക് പറമ്പിക്കുളം വന്യജീവി സങ്കേതത്തിൽ സ്ഥിതി ചെയ്യുന്ന കണ്ണിമാര തേക്കാണ്.അതിന്റെ രൂപം നിലമ്പൂർ തെക്ക് മ്യൂസിയത്തിൽ കാണാം.ഏറ്റവും ഉയരം കൂടിയ മലയാറ്റൂരിലെ തേക്കിന്റെ തടിയും മ്യൂസിയത്തിലുണ്ട്.നൂറ്റി അറുപത് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച തേക്ക് തോട്ടം നിർമ്മാണത്തെപ്പറ്റിയും തേക്കിന്റെ ജീവചരിത്രവും എല്ലാം കണ്ടും വായിച്ചും അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ച ഒരു സ്ഥലം ഇന്ത്യയിൽ ഉണ്ടാകില്ല.

നിരവധി പ്രാണികളെ ചില്ലുകൂട്ടിനുള്ളിലാക്കി വച്ചത് കണ്ടപ്പോൾ വെറുതെ കാണാൻ വച്ചതാണ് എന്നായിരുന്നു എന്റെ ധാരണ.പക്ഷെ അതിനെപ്പറ്റിയുള്ള വിവരണം വായിച്ചപ്പോഴാണ് തേക്ക് മരത്തിൽ കാണുന്ന വിവിധതരം പ്രാണികളാണ് അവയെല്ലാം എന്ന് മനസ്സിലായത്.ഒരു തേക്കിൻ തോട്ടം എന്നാൽ ജൈവ വൈവിധ്യങ്ങളുടെ കലവറയാണെന്ന് അപ്പോഴാണ് മനസ്സിലാക്കിയത്.

അകത്തെ കാഴ്ചകൾ കണ്ട ശേഷം പുറത്തിറങ്ങുന്നവരെ സ്വാഗതം ചെയ്യുന്നത് വിശാലമായ ഒരു പൂന്തോട്ടമാണ്.അമ്പതോളം വ്യത്യസ്ത തരത്തിൽ പെട്ട മരങ്ങളും നൂറ്റിമുപ്പത്തിലധികം തരത്തിൽ പെട്ട വംശനാശം നേരിടുന്ന മരങ്ങളും വച്ചുപിടിപ്പിച്ച ഒരു കാടും മ്യൂസിയത്തിന്റെ വെളിയിലുണ്ട്.ഹൈസ്‌കൂൾ/പ്ലസ് റ്റു സയൻസ് വിദ്യാർത്ഥികൾക്കാണ് ഇത് ഏറെ പ്രയോജനപ്പെടുക.ഇതിനകത്ത് തന്നെ അമ്പതിലധികം വിഭാഗത്തിൽ പെട്ട പക്ഷികളും നൂറ്റി അമ്പതിലധികം ഇനങ്ങളിൽ പെട്ട ഔഷധച്ചെടികളും കാണപ്പെടുന്നുണ്ട്.അതിനാൽ തന്നെ ഞാൻ ആദ്യം സന്ദർശിച്ച സമയത്തെ ഫീലിംഗ് ഇപ്പോൾ സന്ദർശിക്കുന്നവർക്ക് ഉണ്ടാകില്ല എന്ന് തീർച്ചയാണ്.

തിങ്കളാഴ്ച അല്ലാത്ത, മഴ ഒഴിഞ്ഞ ഏത് ദിവസവും തേക്ക് മ്യൂസിയം സന്ദർശിക്കാം.മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് പതിനഞ്ച് രൂപയും ആണ് പ്രവേശന ഫീസ്.രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാലര വരെയാണ് പ്രവേശനം.അവധി ദിവസങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്.ഏകദേശം രണ്ടര മണിക്കൂറോളം കാഴ്ചകൾ ആസ്വദിക്കാനുള്ള വകയുണ്ട്.

തൊട്ടടുത്ത കനോലി പ്ലോട്ട്,ഫോറസ്റ്റ് ബംഗ്ളാവ്,ആഢ്യൻപാറ വെള്ളച്ചാട്ടം,നെടുങ്കയം എന്നിവ കൂടി സന്ദർശിക്കാനുതകും വിധം യാത്ര പ്ലാൻ ചെയ്‌താൽ ഒരു ദിവസം മുഴുവൻ കാണാനുള്ള കാഴ്ചകൾ നിലമ്പൂരിൽ തന്നെയുണ്ട്.

1 comments:

Areekkodan | അരീക്കോടന്‍ said...

ഇത്തവണ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സഹപ്രവർത്തകർക്കൊപ്പം സന്ദർശിച്ചപ്പോഴാണ് ആ കെട്ടിടത്തിനകത്തും പുറത്തുമായി പരന്നു കിടക്കുന്ന അറിവിന്റെ സാഗരം തിരിച്ചറിഞ്ഞത്.

Post a Comment

നന്ദി....വീണ്ടും വരിക