Pages

Friday, August 31, 2018

ആൻ ആപ്പിൾ കീപ്സ് .....

ഉപ്പച്ചീ... ആപ്പിൾ ഒരു കൊണം കെട്ട പഴം ആണല്ലേ ? ” മോളുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ ഒന്ന് അമ്പരന്നു.

ആൻ ആപ്പിൾ കീപ്സ് ഡോക്ടർ എവെ എന്നാണ്....അത്രയും നല്ലതാണ് ആപ്പിൾഞാൻ പറഞ്ഞു.

ആപ്പിളിനടുത്തേക്ക് ഡോക്ടർ വരില്ല എന്നല്ലേ...അത് എനിക്കും അറിയാം...”

ശരിയാണല്ലോ....അങ്ങനെയും പറയാംഎന്റെ മനസ്സ് മന്ത്രിച്ചു.

ആട്ടെ... അതെന്താ ആപ്പിൾ ഒരു കൊണം കെട്ട പഴമാണെന്ന് ഇപ്പോൾ നിനക്ക് തോന്നിയത് ? “

അതെയ്...ഞാൻ ഇന്നലെ സ്വർഗ്ഗത്തെപ്പറ്റി ഒരു കഥയിൽ വായിച്ചു....നല്ല സ്ഥലം...മനുഷ്യൻ അവിടെ ആയിരുന്നു പോലും....”

ങാ...”

എന്നിട്ട് അവിടെ ഒരു ആപ്പിൾ മരത്തിലെ, ദൈവം വിലക്കിയ പഴം ആദ്യത്തെ മനുഷ്യനായ ആദം കഴിച്ചു....അതോടെ ദൈവം കോപിച്ച് മനുഷ്യനെ സ്വർഗ്ഗത്തിൽ നിന്ന് പുറത്താക്കി....വല്ല ചക്കയോ മറ്റോ ആയിരുന്നെങ്കിൽ ആദം അത് കഴിക്കില്ലായിരുന്നു....ആപ്പിൾ ആയതോണ്ടല്ലേ കഴിച്ചതും നമ്മൾ എല്ലാം സ്വർഗ്ഗത്തിൽ നിന്ന് പുറത്തായതും.... കഷ്ടം ...”

...അത് ഇപ്പോ പറഞ്ഞിട്ട് ഇനി കാര്യമില്ലാലോ...നിനക്ക് ഇപ്പോൾ ഇത് പ്രത്യേകിച്ച് ഓർമ്മ വരാൻ കാരണമെന്താ....?”

അതോ....അത് സയൻസ് ടീച്ചറില്ലേ...ശ്രീദേവി ടീച്ചർ. അവർ ഇന്ന് ഒരു നിയമം പഠിപ്പിച്ചു - ഭൂഗുരുത്വം എന്നോ മറ്റോ....ഭൂമി എല്ലാ സാധനങ്ങളെയും അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നുണ്ട് പോലും....”

...അത് ശരിയാണ്...”

എന്നിട്ട് ഒരു മുടിയൻ വല്ല്യാപ്പയുടെ പടവും കാണിച്ചു തന്നു... എന്തോ ഒരു ചേട്ടൻ എന്നാ പേര്...”

ചേട്ടൻ അല്ല , ന്യൂട്ടൻ ആണ്...” ഞാൻ തിരുത്തി.

...അയാ‍ളെ തലയിലേക്ക് ഒരു ആപ്പിൾ വീണത് കാരണാത്രേ നിയമം ഉണ്ടായത്.”

അത് നല്ലതല്ലേ മോളെ?”

ഹും നല്ലത് !!! അതോണ്ട് ഇപ്പോ ഇനി എത്ര നിയമങ്ങളും കണക്കുകളും പഠിക്കണം... ചേട്ടൻ എന്തിനാ ആപ്പിൾ മരത്തിന്റെ ചുവട്ടിൽ തന്നെ പോയി ഇരുന്നത്...ഒരു തെങ്ങിന്റെ ചുവട്ടിൽ ഇരുന്നു കൂടായിരുന്നോ... ഒരു തേങ്ങയായിരുന്നു തലയിൽ വീണിരുന്നതെങ്കിൽ ....”

ങേ!!

***********

വർഷങ്ങൾക്ക് മുമ്പ് ഒരു എൻ.എസ്.എസ് ക്യാമ്പിലൂടെ ആപ്പിൾ വീണ്ടും താരമായി.  നാഷണൽ സർവീസ് സ്കീമിന്റെ കീഴിൽ ഞാൻ നയിക്കുന്ന ആദ്യത്തെ സപ്തദിന ക്യാമ്പ്  കോഴിക്കോട് ജില്ലയിൽ കക്കയത്തിനടുത്ത് തലയാട് വച്ച് നടക്കുകയായിരുന്നു. അന്ന് ഒരു ആപ്പിള്‍ ചിലര്‍ തിന്നുന്നതായി മറ്റു ചിലര്‍ കണ്ടു. ക്യാമ്പില്‍ എന്തു കിട്ടിയാലും അത് മുഴുവന്‍ ക്യാമ്പ് അംഗങ്ങള്‍ക്കും വീതിച്ച് നല്‍കണം എന്നാണ് നിയമം ( ഒരു കിറ്റ്കാറ്റ് കിട്ടിയത് ചായയില്‍ കലക്കി എല്ലാവരിലേക്കും എത്തിച്ചു!). അപ്പോള്‍ ആപ്പിള്‍ ഏതാനും ചിലര്‍ തിന്നത് വിവാദമായി. അങ്ങനെ ആപ്പിള്‍ നല്‍കിയ ആളെ കണ്ടെത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

ഞാന്‍ : ജാബിറാണോ ആപ്പിള്‍ കൊടുത്തത് ?

ജാബിര്‍ : അതെ.

ഞാന്‍ : ആര്‍ക്കാ ആദ്യം കൊടുത്തത് ?

ജാബിര്‍ : ഷരീഫിന്

ഞാന്‍ : ഷരീഫ് വരൂ...

ഷരീഫ് : സാര്‍, ഞാന്‍ അതിന്റെ ഒരു കഷ്ണം കണ്‍‌വീനര്‍ അനീഷിന് കൊടുത്തിട്ടുണ്ട്.

ഞാന്‍ : അപ്പോള്‍ അനീഷും ഇങ്ങോട്ട് വന്നോളൂ

അനീഷ് : ഞാന്‍ അത് തിന്നാന്‍ തുടങ്ങുമ്പോഴേക്കും സെക്രട്ടറി തട്ടിപ്പറിച്ചു...എനിക്ക് ഒരു കുഞ്ഞ് കഷ്ണമേ കിട്ടിയുള്ളൂ.

ഞാന്‍ : അപ്പോള്‍ സെക്രട്ടറിയും കുറ്റക്കാരനാണ്. ഇനി ആരെങ്കിലും പ്രതിപ്പട്ടികയില്‍ ഉണ്ടോ ജാബിറേ?

ജാബിര്‍ : അറിയില്ല സാര്‍...ആപ്പിള്‍ കൊടുത്ത ശേഷം ഞാന്‍ പിന്നെ അങ്ങോട്ട് നോക്കിയില്ല.

ഞാന്‍ : ഓ കെ....ഒരു ആപ്പിള്‍ കിട്ടിയിട്ട് ജാബിര്‍ എന്തുകൊണ്ട് അതു മറ്റുള്ളവര്‍ക്ക് നല്‍കി?

ജാബിര്‍ : സാര്‍....അത്....അത് പറയണോ?

ഞാന്‍ : പറയൂ...ജാബിറിന്റെ മഹാമനസ്കത എല്ലാവരും അറിയട്ടെ.

ജാബിര്‍ : ങാ...ഇന്നലെ നമ്മള്‍ തലയാട് അങ്ങാടി ക്ലീന്‍ ചെയ്തിരുന്നല്ലോ..?

ഞാന്‍ : അതേ...അപ്പോള്‍ അലിവ് തോന്നിയ വല്ല കടയുടമയും തന്നതായിരിക്കും...

ജാബിര്‍ : പറയട്ടെ സാര്‍....അങ്ങാടിയിലെ ആ ഓട ക്ലീന്‍ ചെയ്യാന്‍ കിട്ടിയത് എനിക്കായിരുന്നു.

ഞാന്‍ : എന്നിട്ട് ?

ജാബിര്‍ : ഓടയില്‍ നിന്ന് എനിക്ക് ഒരു ആപ്പിള്‍ കിട്ടി..! ഞാനത് കയ്യില്‍ പിടിച്ച് നടക്കുന്നത് ഷരീഫ് കണ്ടു. അവനത് ചോദിച്ചു. ഓടയില്‍ നിന്ന് കിട്ടിയതായതിനാല്‍ ഞാന്‍ അത് അവന് കൊടുത്തു !!

ഞാന്‍: ങേ !! ഓടയില്‍ നിന്ന് കിട്ടിയ ആപ്പിളാണോ നിങ്ങളൊക്കെ തിന്നത് ? എങ്കില്‍ ആ ശിക്ഷ തന്നെ ധാരാളം. എല്ലാവരും പൊയ്ക്കോളൂ...

സഭ പിരിച്ചു വിട്ടപ്പോള്‍ ഒരു ഭാഗത്ത് നിന്ന് കൂട്ടച്ചിരിയും വേറൊരു ഭാഗത്ത് നിന്ന് കൂട്ട ഓക്കാനവും മുഴങ്ങി.

Thursday, August 30, 2018

ചിയേഴ്സ്

മഴ പുഴയോട് ഒരു സ്വകാര്യം പറഞ്ഞു.

“ചിയേഴ്സ് ...കലക്കണം “ രണ്ട് പേരും കയ്യടിച്ചു.

മല മണ്ണിനോട് ഒരു സ്വകാര്യം പറഞ്ഞു.

“ചിയേഴ്സ് ...അടിച്ചു പൊളിക്കണം “ രണ്ട് പേരും കയ്യടിച്ചു.

അണ കണ്ണീർ പൊഴിച്ചു.

കേരളം കോരളമായി

Saturday, August 25, 2018

നനഞ്ഞു തീർത്ത മഴകൾ

                  ഡി.സി ബുക്സിന്റെ കോഴിക്കോട് ശാഖയില്‍ അടുക്കിവച്ച പുസ്തകങ്ങള്‍ക്കിടയില്‍ തെരയുമ്പോഴാണ് 25000 കോപ്പികള്‍ വിറ്റഴിഞ്ഞ കൃതി എന്ന ടൈറ്റ്‌ലോടെ ദീപാ നിശാന്ത്ന്റെ നനഞ്ഞു തീർത്ത മഴകൾ ശ്രദ്ധയില്‍ പെട്ടത്.ഗ്രന്ഥകാരിയുടെ പേര് സുപരിചിതമായിരുന്നെങ്കിലും എഴുത്തുകാരി എന്ന നിലക്ക് ഞാന്‍ ആദ്യമായി പരിചയപ്പെടുന്ന അവരുടെ കൃതിയാണ് നനഞ്ഞു തീർത്ത മഴകൾ .ഈ പുസ്തകത്തില്‍ പല സ്ഥലത്തും “ഭൂതകാലക്കുളിര്‍” പരാമര്‍ശിക്കപ്പെടുന്നുണ്ട്.‘കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍‘ എന്ന ഒരു ഓര്‍മ്മക്കുറിപ്പ്, പുസ്തകരൂപത്തില്‍ ദീപ എഴുതിയതായി ഞാന്‍ മനസ്സിലാക്കിയത് ഈ കൃതിയില്‍ നിന്നാണ് (വായിച്ചിട്ടില്ല , വായിക്കണം).

                 തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ മലയാള വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ദീപാ നിശാന്ത് തന്റെ അനുഭവക്കുറിപ്പുകളാണ് ഈ കൃതിയിലൂടെ വായനക്കാര്‍ക്ക് മുമ്പില്‍ തുറന്നിടുന്നത്.ഭര്‍ത്താവ് നിശ‍ാന്തുമായുള്ള പ്രണയകാല കഥകളടക്കം ദീപ പങ്കു വയ്ക്കുന്നു. തന്നെ എഴുത്തുകാരിയാക്കിയ വിദ്യാര്‍ത്ഥികളെ പേരെടുത്ത് പറയുന്ന മുഖവുരക്കുറിപ്പ് മുതല്‍ തന്നെ ഈ പുസ്തകം നമ്മെ പിടിച്ചിരുത്തും. എഴുത്തുകാരിയുടെ സ്കൂള്‍ കാലഘട്ടവും, കലാലയ കാലഘട്ടവും , പഠിച്ച കോളേജില്‍ തന്നെ അധ്യാപികയായി ചെന്ന ശേഷമുള്ള അനുഭവങ്ങളും കുട്ടിക്കാലത്തെ ചില കുടുംബാനുഭവങ്ങളും സംഭാഷണത്തിലൂടെയും മറ്റും രസകരമായി അവതരിപ്പിക്കുന്നതിലൂടെ നല്ലൊരു വായനാനുഭൂ‍തി ലഭിക്കുന്നു.

                   എല്ലാവരുടെ ജീവിതത്തിലും സംഭവിക്കുന്ന നുറുങ്ങ് കാര്യങ്ങളാണ് ദീപയും പറഞ്ഞിട്ടുള്ളത്. അനുഭവങ്ങളുടെ ഭണ്ഠാര വാതില്‍ തുറക്കുമ്പോള്‍ ഒരു ക്രമത്തില്‍ ആയിരിക്കില്ല അത് പുറത്ത് ചാടുക. പ്രണയാനുഭവങ്ങള്‍ക്ക് ശേഷമായിരിക്കും ഒരുപക്ഷെ സൈക്ലിംഗ് പഠിച്ച അനുഭവം ഓര്‍മ്മ വരുന്നത്.‘നനഞ്ഞു തീർത്ത മഴകളും’ ഈ ആഗോള നിയമത്തില്‍ നിന്ന് വ്യത്യസ്തമല്ല.അതു തന്നെയാണ് ഈ പുസ്തകത്തിന്റെ ആകര്‍ഷണീയതയും.

പുസ്തകം  : നനഞ്ഞു തീർത്ത മഴകൾ
രചയിതാവ് : ദീപാ നിശാന്ത്
പ്രസാധകർ : ഡി സി ബുക്സ്
വില  : 170 രൂപ

പേജ്  : 184
                  

Thursday, August 23, 2018

കുടങ്കഥകൾ

              കുട കേരള ജനതയുടെ അവിഭാജ്യ ഭാഗമാണ്. ജൂൺ മുതൽ സെപ്തംബർ വരെ കുട ഉപയോഗിക്കാതെ കേരളക്കരയിലൂടെ യാത്ര ചെയ്യാൻ പ്രയാസമാണ്. മൺസൂൺ എന്ന് വിദേശികൾ പേരിട്ട നമ്മുടെ മഴക്കാലമാണത്. തിമർത്ത് പെയ്യുന്ന മഴയിൽ സ്കൂൾ അധ്യയനം തുടങ്ങുന്ന ഓർമ്മകൾ അയവിറക്കുന്നവരായിരിക്കും മലയാളികളിലെ 25 വയസ്സിന് മുകളിലുള്ള മിക്കവരും. അവരിൽ തന്നെ 50 വയസ്സിന് താഴെയുള്ളവർക്ക് തങ്ങളുടെ ആദ്യത്തെ കുട ഒരു മായാത്ത ഓർമ്മയായിരിക്കും.

              ഇക്കഴിഞ്ഞ ദിവസം എന്റെ പെങ്ങളുടെ മൂന്നാമത്തെ മകൻ അമലു ഒരു കുടയുടെ ഫോട്ടോ വാട്സാപ് വഴി അയച്ചപ്പോഴാണ് കുടങ്കഥകൾ പലതും മനസ്സിലേക്ക് ഓടി വന്നത്. ഇപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്ന അമലുവിന്റെ ആദ്യത്തെ കുടയിൽ അവനെ കൊള്ളുന്നില്ല എന്ന അടിക്കുറിപ്പ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ആ കുട ഞാൻ വാങ്ങിക്കൊടുത്തതായിരുന്നു എന്ന് കൂടി അവൻ ഓർമ്മിപ്പിച്ചു. വലിയ അമ്മാവൻ എന്ന നിലയിൽ അവന്റെ മൂത്ത രണ്ട് പേർക്കും ആദ്യത്തെ കുട വാങ്ങിക്കൊടുത്തതും ഞാൻ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ.
അമലുവിന്റെ കുട
               കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഞാൻ നാഷണൽ സർവീസ് സ്കീമിന്റെ സാരഥ്യം ഏറ്റെടുത്ത വർഷത്തെ വളണ്ടിയർ സെക്രട്ടറിയായിരുന്നു വയനാട്ടുകാരിയായ അപർണ്ണ. ഞാൻ ആദ്യമായി  മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് വാങ്ങുമ്പോൾ മികച്ച വളണ്ടിയർക്കുള്ള അവാർഡ് അപർണ്ണയും ഏറ്റുവാങ്ങി. എൻ.എസ്.എസ് വളണ്ടിയർമാർക്ക് അന്താരാഷ്ട്ര ക്യാമ്പിന് പങ്കെടുക്കാൻ അവസരം ഉണ്ടാകാറുണ്ട് എന്ന് ഞാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പഠനകാലത്ത് തന്നെ പാസ്പോർട്ട് എടുത്തു വച്ചു. പക്ഷേ അവസരം കിട്ടിയില്ല.

             കോഴിക്കോട്ടെ കോഴ്സ് വിജയകരമായി പൂർത്തിയാക്കി അപർണ്ണ സൂറത്‌കൽ എൻ.ഐ.ടി യിൽ എം.ടെക് ന് ചേർന്നു. പഠനവുമായി ബന്ധപ്പെട്ട ഒരു ടോപിക്കിൽ ജപ്പാനിൽ നടക്കുന്ന ഒരു സെമിനാറിൽ പങ്കെടുക്കാൻ കോളേജ് അധികൃതർ വിദ്യാർത്ഥിനികളെ തെരഞ്ഞപ്പോൾ പാസ്പോർട്ട് ഉള്ള ഏക വിദ്യാർത്ഥിനി അപർണ്ണ മാത്രമായിരുന്നു. അപർണ്ണ ജപ്പാനിലേക്ക് പറന്നു! അങ്ങനെ, അന്ന് എടുത്ത പാസ്പോർട്ടിന്റെ വില കാലം തെളിയിച്ചു. മാസങ്ങൾക്ക് ശേഷം ജപ്പാനിൽ ഒരു പേപ്പർ പ്രസന്റേഷനും അവസരം തേടി എത്തിയത് അപർണ്ണയെ തന്നെ !! അങ്ങനെ വീണ്ടും ജപ്പാനിലേക്ക് പറന്നു. തിരിച്ചു വരുമ്പോൾ എനിക്ക് ഒരു സമ്മാനവുമായിട്ടായിരുന്നു അവൾ വിമാനമിറങ്ങിയത്. ട്രാൻസ്പെരബിൾ ആയ ഒരു ജപ്പാൻ കുട.
അപർണ്ണയുടെ കുട
മൂന്നാമത്തെ മകള്‍ ലൂന യു.കെ.ജി ക്ലാസ്സില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്കും പുതിയൊരു കുട വാങ്ങിക്കൊടുത്തു - ഒരു സ്ട്രോബറിക്കുട. ഒന്നാം ക്ലാസ്സില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അതേ കുട തന്നെ ഉപയോഗിച്ചു. ഒരു പോറലും പറ്റാതെ  മൂന്നാം ക്ലാസ്സിലും ആ കുട അവള്‍ക്ക് കൂട്ടായുണ്ട്.

കോയമ്പത്തൂരില്‍ നിന്നും ഒരു കുട വീട്ടിലെത്തിയത് ഇവിടെ വായിക്കാം. 

Friday, August 17, 2018

എന്റെ ജീവിതയാത്ര (My Journey)

                  കുട നന്നാക്കുന്ന ചോയി വായിച്ചു കഴിഞ്ഞ് അടുത്ത പുസ്തകത്തിനായി എന്റെ ലൈബ്രറിയില്‍ പരതുമ്പോഴാണ് യാദൃശ്ചികമായി ഡോ.എ.പി.ജെയുടെ ‘എന്റെ ജീവിതയാത്ര‘ ശ്രദ്ധയില്‍ പെട്ടത്. അന്ന് അദ്ദേഹത്തിന്റെ മരണത്തിന്റെ മൂന്നാം വാര്‍ഷികം കൂടിയായിരുന്നു. 2017 ഒക്റ്റോബര്‍ 21ന് കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഒരു ക്യാമ്പില്‍ പങ്കെടുത്തപ്പോള്‍ അവര്‍ തന്ന മെമെന്റൊ ആയിരുന്നു ആ പുസ്തകം.

             രാമേശ്വരത്തെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് ലോകമറിയപ്പെടുന്ന ഒരു ശാസ്ത്രജ്ഞനും ഇന്ത്യയുടെ പ്രഥമപൌരനുമായി മാറിയ ഡോ.എ.പി.ജെ അബ്ദുല്‍കലാം തന്റെ എട്ടു പതിറ്റാണ്ട് നീണ്ട വളര്‍ച്ചയുടെ പിന്നിലെ കഷ്ടപ്പാടുകളും വെല്ലുവിളികളും ഓര്‍ത്തെടുക്കുകയാണ് ഈ പുസ്തകത്തില്‍. ബാല്യം മുതല്‍  പ്രോത്സാഹനമായും താങ്ങായും തണലായും നിന്ന ചില വ്യക്തികളെയും മാതാപിതാക്കളെയും ഈ  കൃതിയിലൂ‍ടെ അദ്ദേഹം പരിചയപ്പെടുത്തുന്നു.തന്റെ ചിന്തകളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്താന്‍ സഹായിച്ച മാര്‍ഗ്ഗദര്‍ശികളെയും അദ്ദേഹം വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നു.

               ഈ പുസ്തകം വായിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ രാമേശ്വരവും ധനുഷ്കോടിയും സന്ദര്‍ശിച്ചിരുന്നു.അതിനാല്‍ തന്നെ പുസ്തകം നല്ല വായനാസുഖം തന്നു. പ്രത്യേകിച്ചും ആദ്യത്തെ മൂന്ന് അധ്യായങ്ങളായ പിതാവിന്റെ പ്രഭാത സവാരി,വള്ളം,എട്ടാം വയസ്സില്‍ ജോലി ചെയ്യുന്ന ബാലന്‍ എന്നിവ വായിക്കുമ്പോള്‍ ആ സ്ഥലങ്ങള്‍ നമ്മുടെ മനസ്സിലൂടെ മിന്നിമറയും. എന്റെ അമ്മയും പെങ്ങളും എന്ന അധ്യായവും എ.പി.ജെയുടെ കുടുംബ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. ആദ്യഗുരുവും അളിയനുമായ ജലാലുദ്ദീനിന്റെ മരണം എ.പി.ജെ യെ ഏറെ ദുഖിതനാക്കുന്നുണ്ട്. ’നമ്മുടെ കുട്ടിക്കാലം പൂര്‍ണ്ണമായി നമുക്ക് പിന്നില്‍ ഉപേക്ഷിക്കപ്പെട്ടു പോകുന്ന ചില സന്ദര്‍ഭങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചിലപ്പൊഴെങ്കിലും ഉണ്ടാകാറുണ്ട്’ എന്ന വരിയിലൂടെ അദ്ദേഹം അത് വായനക്കാരുമായി പങ്ക് വയ്ക്കുന്നു.

             വായനയുടെ മഹത്വവും ആവശ്യകതയും മനസ്സിലാക്കിത്തരുന്ന അധ്യായമാണ് ‘എനിക്കിഷ്ടപ്പെട്ട പുസ്തകങ്ങള്‍‘. എ.പി.ജെയെ സ്വാധീനിച്ച മൂന്ന് പുസ്തകങ്ങളെപ്പറ്റിയും അതില്‍ ഒന്ന് അദ്ദേഹം കാലങ്ങളോളം സൂക്ഷിച്ച് വച്ച രീതിയും വായിക്കുമ്പോള്‍ ഏതൊരു പുസ്തക പ്രേമിയും തരിച്ചിരിക്കും. പുതിയ തലമുറയോട് എ.പി.ജെ പറയുന്നത് ‘ പുസ്തകങ്ങളെ സുഹൃത്തുക്കളാക്കുക, അവരായിരിക്കും നിങ്ങളുടെ എപ്പോഴത്തെയും നല്ല സുഹൃത്തുക്കളും വഴികാട്ടിയും’ എന്നാണ്. അതെ ഇത്തരം പുസ്തകങ്ങള്‍ നമുക്ക് എന്നും ഒരു വഴികാട്ടി  തന്നെയായിരിക്കും.
പുസ്തകം  : എന്റെ ജീവിതയാത്ര
രചയിതാവ് : ഡോ എ.പി.ജെ അബ്ദുല്‍കലാം
വിവര്‍ത്തനം : റോബി അഗസ്റ്റിന്‍ മുണ്ടക്കല്‍
പ്രസാധകർ : ഡി സി ബുക്സ്
വില  : 140 രൂപ

പേജ്  : 142 


ജ്വലിക്കുന്ന മനസ്സുകളുടെ വായനാക്കുറിപ്പ് വായിക്കാന്‍ ഇതില്‍ ക്ലിക്ക് ചെയ്യുക.

Wednesday, August 15, 2018

സാമൂഹ്യമാധ്യമങ്ങൾ

            ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങുന്നതിനെപ്പറ്റി നാം കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി.എന്നാൽ അത് ചുരുങ്ങി ചുരുങ്ങി ഇത്രയും ചെറുതാകും എന്ന് നാമാരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ള വർത്തമാനങ്ങളും ചിത്രങ്ങളും വിവരങ്ങളും നമ്മുടെ വീട്ടിൽ എത്തുന്നത് കമ്പ്യൂട്ടറിലെ ഒരു ക്ലിക്കിലൂടെയോ സ്മാർട്ട്‌ഫോണിലെ ഒരു ടച്ചിലൂടെയോ ആണ്. സാമൂഹ്യമാധ്യമങ്ങളും ഇന്റെർനെറ്റിനോടൊപ്പം പടർന്ന് പന്തലിച്ചതിനാൽ ആരാണ് വമ്പൻ എന്ന ചോദ്യം കൂടി ഉയരുന്നു.

             2015ലെ ഒരു കണക്കെടുപ്പ് പ്രകാരം കൌമാരപ്രായക്കാരിൽ മിക്കവരും ആഴ്ചയിൽ ശരാശരി 27 മണിക്കൂർ സമയം സോഷ്യൽ മീഡിയകളിൽ ചെലവഴിക്കുന്നു.ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന ഒരു ഓൺലൈൻ വോട്ടിംഗിൽ നിന്ന് കിട്ടിയ വിവരം കൌമാരപ്രായക്കാരിൽ 56%ത്തിലധികം പേരും ദിവസത്തിൽ മൂന്ന് മണിക്കൂറിൽ അധികം സോഷ്യൽ മീഡിയകളിൽ ചെലവഴിക്കുന്നു എന്നാണ്.

             ഇവിടെ നാം ചിന്തിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. സോഷ്യൽ മീഡിയകളിലേക്ക് ഇയ്യാം പാറ്റ കണക്കെ യുവത്വം പറന്ന് ചെല്ലുന്നത് ഗുണകരമോ അതല്ല ദോഷമോ ? ഗുണവും ദോഷവും ഉണ്ടെങ്കിലും ദോഷഫലങ്ങൾ രണ്ടടി മുന്നിലാണോ എന്ന് സംശയിക്കുന്നു.

                സൌജന്യവും വേഗതയേറിയതുമായ ഒരു വാർത്താ വിതരണ - ആശയ വിനിമയ ഉപാധിയായി സാമൂഹ്യമാധ്യമങ്ങൾ മാറിയിരിക്കുന്നു. രാജ്യത്തിന്റെ ഭാവി തന്നെ മാറ്റി മറിക്കുന്ന രൂപത്തിലുള്ള  സാമൂഹ്യമാധ്യമ കൂട്ടായ്മകൾ തികച്ചും നല്ലൊരു ഫലം തന്നെയാണ്.മുല്ലപ്പൂ വിപ്ലവത്തിന് തുടക്കമിട്ട ഫേസ്ബുക്ക് കൂട്ടായ്മയും ഇറാഖ് യുദ്ധത്തിന്റെ യഥാർത്ഥ മുഖം ലോകത്തിന്റെ മുമ്പിൽ വരച്ചു കാട്ടിയ സലാം പാക്സിന്റെ ബ്ലോഗും സോഷ്യൽ മീഡിയയുടെ അനന്ത സാധ്യതകൾ തുറന്ന് കാണിച്ച ചില അനുഭവ സാക്ഷ്യങ്ങളാണ്. ഇന്ന് ലോകത്തെ എല്ലാ നേതാക്കളും രാഷ്ട്രീയ പാർട്ടികളും സ്വന്തം അടിത്തറ ഭദ്രമാക്കാനുപയോഗിക്കുന്നതും സോഷ്യൽ മീഡിയ തന്നെ.

              എന്നാല്‍ ഇതിന്റെ ദൂഷ്യവശങ്ങള്‍ കാണാതിരിക്കാന്‍ വയ്യ. ഫേസ്‌ബുക്കില്‍ അയ്യായിരം സുഹൃത്തുക്കള്‍ ഉള്ള ഒരാള്‍ക്ക് നാട്ടില്‍ അപകടമോ വിപത്തോ സംഭവിക്കുമ്പോള്‍ സഹായിക്കാന്‍ അഞ്ചില്‍ താഴെ പോലും സുഹൃത്തുക്കള്‍ ഇല്ലാതായത് യുവത്വം ഈ മീഡിയയില്‍ മുങ്ങിപ്പോയത് കൊണ്ട് തന്നെയാണ്.മനുഷ്യത്വം മരവിച്ച് ക്രൂരത കൂടിവരുന്ന ആധുനിക യുഗത്തിന് കാരണവും സാമൂഹിക മാധ്യമങ്ങള്‍ തന്നെയാണ്.അപകടത്തില്‍ പെട്ടവര്‍ക്ക് അടിയന്തിര ശുശ്രൂഷ നല്‍കുന്നതിന് പകരം സെല്‍ഫി എടുക്കുന്ന സ്വഭാവവൈകൃതം വരാന്‍ കാരണം സാമൂഹ്യ മാധ്യമങ്ങള്‍ മാത്രമാണ്.പ്രവര്‍ത്തന സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് കാരണം കമ്പനികളുടെ ഉല്പാദന ക്ഷമത കുറഞ്ഞ് പോകുന്നതായി ഈ അടുത്ത കാലത്തെ റിപ്പോര്‍ട്ടുകളും പറയുന്നു.സ്വകാര്യത എന്നത് ഭൂമുഖത്ത് നിന്നും അപ്രത്യക്ഷവുമായി. ഈ അടുത്ത് ഒരു ഹര്‍ത്താല്‍ പോലും കേരളത്തില്‍ അരങ്ങേറിയത് വാട്‌സ് ആപ്പിലൂടെ ആഹ്വാനം ചെയ്തായിരുന്നു.

                ഫേസ്‌ബുക്ക്, ട്വിറ്റര്‍,വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, ലിങ്ക്‍ഡ് ഇന്‍, ഗൂഗിള്‍ പ്ലസ്,ബ്ലോഗര്‍ തുടങ്ങീ നിരവധി സാമൂഹ്യ മാധ്യമങ്ങള്‍ നിലവിലുണ്ട്. കയ്യില്‍ കിട്ടുന്ന ഈ പൂമാലകള്‍ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ മനസ്സിലാകും, ഇതുവരെ ജീവിച്ചത് മനുഷ്യനായിട്ടോ അതോ കുരങ്ങനായിട്ടോ എന്ന്.ദൈവം തന്ന എല്ലാ അനുഗ്രഹങ്ങളും വിവേക പൂര്‍വ്വം ഉപയോഗിച്ച് ഭൂമിയിലെ ഈ ജീവിതയാത്ര സന്തോഷപൂര്‍ണ്ണമാക്കുക. അതിന് സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

(എന്‍.എസ്.എസ് കയ്യെഴുത്ത് ത്രൈമാസികക്കായി എഴുതിയ മുഖപ്രസംഗം)

ബേഗൂരും ഞാനും

               2016ല്‍ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്കീമിന് അനുവദിച്ച പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായാണ് ബേഗൂര്‍ എന്ന സ്ഥലവുമായും അവിടത്തെ ഫോറസ്റ്റ് ഓഫീസുമായും പരിചയമാവുന്നത്.ആ ക്യാമ്പിലൂടെ അന്നത്തെ അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസര്‍ ബൈജുനാഥ് സാറുമായുണ്ടായ ആത്മബന്ധം അതേ വര്‍ഷത്തെ ഒരു പെരുമഴക്കാലത്ത് ഞങ്ങളെ വീണ്ടും ബേഗൂര്‍ കാട്ടിലെത്തിച്ചു. അന്ന് 1000ത്തോളം മുളം‌തൈകള്‍ നട്ടുപിടിപ്പിച്ചാണ് ഞങ്ങള്‍ കാടിനോട് വിടപറഞ്ഞത്.
             പ്രകൃതിയോടും കാടിനോടും ഉണ്ടാക്കിയ ഈ ആത്മബന്ധം 2017 ആഗസ്തില്‍ ഞങ്ങളെ ഒരിക്കല്‍ കൂടി ബേഗൂരിലെത്തിച്ചു. ഒരു ഏകദിന പ്രകൃതി പഠന ക്യാമ്പും വൃക്ഷത്തൈ നടലും ആയിരുന്നു അന്നത്തെ പരിപാടി. സംഭവ ബഹുലമായ ഒരു ക്യാമ്പ് ആയി അത് മാറിയത് പെട്ടെന്നായിരുന്നു. കടന്നല്‍ കുത്തേറ്റ് പത്തോളം കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത് എന്റെ 20 വര്‍ഷത്തെ സര്‍വീസ് ജീവിതത്തിലെ തന്നെ ആദ്യ അനുഭവമായിരുന്നു.
              2018 ജുലൈ മാസത്തില്‍ ബേഗൂര്‍ ഞങ്ങളെ വീണ്ടും ക്ഷണിച്ചു. ഇത്തവണ അന്താരാഷ്ട്ര കടുവാ ദിനാചരണത്തിന്റെ ഭാഗമായി ഒരു ട്രെക്കിംഗും അധിനിവേശ സസ്യ നശീകരണവും ആയിരുന്നു പ്രോഗ്രാം. 2017ലെ ഭീതിദമായ ഓര്‍മ്മകളും ശക്തമായ മഴയും ഉണ്ടായിട്ട് പോലും കാട്ടിലേക്ക് പോകാനുള അവസരം കുട്ടികള്‍ വെറുതെ കളഞ്ഞില്ല. വയനാട്ടില്‍ നിന്നും സ്ഥലം മാറിപ്പോയ ഞാനും ആ ടീമിനൊപ്പം ചേര്‍ന്നു.
നന്നായി മഴ ലഭിച്ചതിനാല്‍ ചെളി നിറഞ്ഞതായിരുന്നു കാട്. ക്യാമ്പിന് വന്ന 99 ശതമാനം പേര്‍ക്കും അട്ട കടിയും ഏറ്റു. മാന്‍ ഒഴികെ ഒരു വന്യ ജീവിയും മുന്നില്‍ വന്നില്ല. പക്ഷെ പതിവിന് വിപരീതമായി പാമ്പുകള്‍ ശ്രദ്ധയില്‍ പെട്ടു.വീണ്ടും അപകടം മണത്തതിനാല്‍ അധികം ഉള്‍ക്കാട്ടിലേക്ക് കയറാതെ ഞങ്ങള്‍ വര്‍ക്ക് നിര്‍ത്തി.പതിവിന് വിപരീതമായി ഇത്തവണ പുഴയിലും ഇറങ്ങി ആര്‍മാദിച്ചു.
നാഷണല്‍ സര്‍വീസ് സ്കീമിന്റെ കൂടെയുള നാലാമത്തെ ബേഗൂര്‍ ക്യാമ്പും കഴിഞ്ഞ് ഞാന്‍ മടങ്ങാന്‍ ഇരിക്കുമ്പോള്‍ എന്റെ ഒരു പെന്‍സില്‍ ഡ്രോയിംഗ് സമ്മാനിച്ചു കൊണ്ട് കുട്ടികള്‍ എന്നെ വീണ്ടും ഞെട്ടിപ്പിച്ചു. കോഴിക്കോട് നടന്ന ക്യാമ്പില്‍ പങ്കെടുത്ത കൊല്ലത്ത് കാരനായ ഒരു പയ്യന്‍ വരച്ചതായിരുന്നു അത്.നന്ദിയോടെ അതും സ്വീകരിച്ച് ഞാന്‍ ബേഗൂരിനോട് താല്‍കാലികമായി വിട പറഞ്ഞു.

Saturday, August 11, 2018

കോങ്ങം ബള്ളം

“കോങ്ങം ബള്ളം കേറീണ്...അന്‍‌ക്ക് ന്ന് ഇസ്കൂള്‍ ണ്ടാവൂല ഏബ്യേ...”

ചാലിയാറിന് അക്കരെയുള്ള മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തെ മഴക്കാലദിനങ്ങളില്‍ എന്റെ വല്യുമ്മയില്‍ നിന്നും ഞാന്‍ കേട്ടു കൊണ്ടിരുന്ന വാക്കുകളാണ് ഇത്. അന്ന്, പുഴക്ക് വീതിയും ആഴവും കുറവായതിനാല്‍ നിലമ്പൂര്‍ ഭാഗത്ത് ശക്തമായ മഴ പെയ്താല്‍ അരീക്കോട് ഭാഗത്ത് പുഴയില്‍ വെള്ളം കയറും. പുഴ കവിഞ്ഞ് പാടവും പറമ്പും പിന്നിട്ട് വെള്ളം റോട്ടിലും എത്തും. ഈ വെള്ളപ്പൊക്കത്തെയാണ് ഞങ്ങള്‍ കോങ്ങം ബള്ളം  എന്നും മറ്റു ചിലര്‍ കൊങ്ങന്‍ വെള്ളം എന്നും വിളിക്കുന്നത്.

മഴ തിമര്‍ത്തു പെയ്താല്‍ വല്യുമ്മ താമസിക്കുന്ന തറവാട് വീടിന്റെ മുന്നില്‍ മെയിന്‍ റോഡിലുള്ള (ഇന്നത്തെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ അരീക്കോട് കെ.എസ്.ഇ.ബി ഓഫീസ് നില്‍ക്കുന്ന സ്ഥലം) ഓവുചാലില്‍ വെള്ളം കയറിയിട്ടുണ്ടോ എന്നാണ് ആദ്യം നോക്കുക. അവിടെ വെള്ളം എത്തിയാല്‍ ചാലിയാറില്‍ ജലനിരപ്പ് വളരെ ഉയര്‍ന്നിരിക്കും.കടത്തു തോണിയില്‍ ചാലിയാര്‍ കടക്കുന്നത് അപകടമായിരിക്കും.മാത്രമല്ല സ്കൂളിന്റെ പിന്‍ഭാഗത്തെ ചുമരില്‍ വരെ വെള്ളം എത്തിയിട്ടും ഉണ്ടാകും. അതിനാല്‍ കളക്ടര്‍ പ്രഖ്യാപിക്കാതെ തന്നെ  അന്ന് സ്കൂളിന് അവധിയായിരിക്കും !

തറവാട് വീടിന്റെ ചുമരില്‍ 1961ലെ വെള്ളപ്പൊക്കം എന്ന് രേഖപ്പെടുത്തിയ ഒരു വര ഉണ്ടായിരുന്നു. വീട് പൊളിച്ചതോടെ ആ സ്മാരകം എന്നെന്നേക്കുമായി ഇല്ലാതായി. സ്കൂള്‍ കാലത്തിന് ശേഷവും പലപ്പോഴും റോട്ടില്‍ വെള്ളം കയറിയതായി ഞാന്‍ ഓര്‍ക്കുന്നു. കെ.എസ്.ഇ.ബി ഓഫീസിന്റെ ഗേറ്റിന്റെ പകുതി വരെ വെള്ളം കയറിയതും കൈപ്പക്കുളത്ത് സെറായി ടൂറിസ്റ്റ് ഹോമിന്റെ (പിന്നീട് ജനറല്‍ ആശുപത്രി ആയി) സ്റ്റെപ് വരെ വെള്ളം എത്തിയതും മുക്കം റോഡില്‍ എന്‍.വി.അബ്ദുറഹ്മാന്‍ സാഹിബിന്റെ വീടിന്റെ ഗേറ്റിന് മുന്നില്‍ വെള്ളം എത്തിയതും എല്ലാം എന്റെ ഓര്‍മ്മയിലുണ്ട്.

മണല്‍ വാരല്‍ കാരണം പുഴയുടെ ആഴവും കരയിടിയല്‍ കാരണം പുഴയുടെ വീതിയും കൂടിയതിനാല്‍ ഈ അടുത്ത കാലത്തൊന്നും മേല്പറഞ്ഞ സ്ഥലങ്ങളില്‍ വെള്ളം കയറിയതായി ഞാന്‍ ഓര്‍ക്കുന്നില്ല.എന്നാല്‍ സമീപ പഞ്ചായത്തുകളില്‍ വര്‍ഷം തോറും റോഡ് വെള്ളത്തിലാകാറും ഉണ്ട്. എന്നാല്‍ ഇത്തവണത്തെ പേമാരി സൃഷ്ടിച്ച വെള്ളപ്പൊക്കം എന്നെ പഴയ ആ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാട്ടുതായി മൈതാനം, മുക്കം റോഡ്,എടവണ്ണപ്പാറ റോഡ് എന്നിവ വെള്ളത്തിനടിയിലായി.ഒരടി കൂടി പൊങ്ങിയിരുന്നെങ്കില്‍ മുക്കം റോഡിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുമായിരുന്നു.
പഞ്ചായത്ത് സ്റ്റേഡിയം
അരീക്കൊട് - മുക്കം റോഡ്
                                            ‘പമ്പ്‌കിന്‍’ റെസ്റ്റൊറന്റിന്റെ  മുന്നില്‍
കുടിവെള്ള പദ്ധതി പമ്പ് ഹൌസ്
 അതിലേറെ ഭയാനകമായ ഒരു സംഭവം കൂടി ഈ പേമാരിയില്‍ ഉണ്ടായി. 2009ല്‍ ഉണ്ടായ ഒരു തോണിയപകടത്തെ തുടര്‍ന്ന് നിര്‍മ്മിച്ച അരീക്കോട് - മൂര്‍ക്കനാട് ഇരുമ്പ് പാലത്തിന്റെ മധ്യഭാഗം പൂര്‍ണ്ണമായും ഒലിച്ചുപോയി. ഇക്കഴിഞ്ഞ ശനിയാഴ്ച അതിലൂടെ നടന്നു പോകുമ്പോള്‍ ആ പാലത്തിലൂടെയുള്ള അവസാന യാത്രയായിരിക്കും അത് എന്ന് ഞാന്‍ നിനച്ചില്ല.മൂന്ന് കൊല്ലം തോണിയില്‍ കയറി ചാലിയാര്‍ കടന്ന് സ്കൂളില്‍ പോയ എനിക്ക് ഇന്ന് അതിന്റെ കുത്തൊഴുക്ക് കാണുമ്പോള്‍ ദൂരെ നിന്ന് നോക്കി നില്‍ക്കാന്‍ പോലും പേടി തോന്നുന്നു.
അരീക്കോട് - മൂര്‍ക്കനാട് ഇരുമ്പ് പാലം
 ഇന്നത്തെ തലമുറക്ക് ‘കോങ്ങന്‍ ബള്ളം‘ എന്താണെന്ന് കാണിച്ച് കൊടുക്കാനും ഇതിലൂടെ സാധിച്ചു. അതിന്റെ ദുരിതഫലങ്ങള്‍ അനുഭവിക്കുന്നവരെ ഓര്‍മ്മിക്കുന്നതിലുപരി ഇതിനെയും ഒരു ആഘോഷമാക്കാനാണ് പല നാട്ടിലും ‘ന്യൂ ജെന്‍’ ഇതിനെ ഉപയോഗിച്ചത് എന്നത് ദു:ഖകരം തന്നെ.
 26 വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നത് തന്നെ ഭാവിയില്‍ നാം സ്വീകരിക്കേണ്ട ചില മുന്‍‌കരുതലിലേക്കുള്ള സൂചനകളാണ്. ഇന്നത്തെ ‘ന്യൂജെന്‍’ അന്നത്തേക്ക് ‘പഴംജെന്‍’ ആകും എങ്കിലും സ്വഭാവം മാറുമോ എന്ന് ദൈവത്തിനറിയാം.