Pages

Tuesday, August 07, 2018

കുട നന്നാക്കുന്ന ചോയി

            ശ്രീ.എം.മുകുന്ദന്റെ ഏറ്റവും പുതിയ രചനകളില്‍ ഒന്നാണ് ‘കുട നന്നാക്കുന്ന ചോയി‘ എന്ന നോവല്‍. മയ്യഴിയിലെ കുട നന്നാക്കുന്ന ഏക വ്യക്തി ചോയി ഫ്രാന്‍സിലേക്ക് പോകുന്നതും, തന്റെ മരണാനന്തരം മാത്രമേ തുറക്കാവൂ എന്നും പറഞ്ഞേല്‍പ്പിക്കുന്ന ഒരു ലക്കോട്ടും ആണ് കഥാതന്തു.ഈ ലക്കോട്ട് നാട്ടുകാരിലുണ്ടാക്കുന്ന ആകാംക്ഷ വായനക്കാരിലേക്കും പകര്‍ന്ന് നല്‍കി നോവല്‍ പുരോഗമിക്കുന്നു.ലക്കോട്ട് സൂക്ഷിക്കാന്‍ ഏല്പിക്കപ്പെട്ട മാധവനെന്ന പയ്യന്റെ മന:സംഘര്‍ഷവും എഴുത്തിലൂടെ വായനക്കാര്‍ക്ക് അനുഭവപ്പെടുന്നു.  മയ്യഴിയിലെ സാധാരണക്കാരായ കമ്പി ശിപായിയും കാപ്പിക്കാരനും കൊപ്പരക്കാരനും നൂറ് കുമാരനും എല്ലാം കഥാപാത്രങ്ങളായി വരുന്നതോടെ നോവലിന് ഒരു സാമൂഹികാന്തരീക്ഷവും ഗ്രാമീണ പശ്ചാതലവും കൈ വരുന്നു.

               നാട്ടുകാരുടെ മുമ്പില്‍ വച്ച് ഏല്പിക്കപ്പെട്ട ഒരു ലക്കോട്ടിന്റെ ഉള്ളടക്കം അറിയാന്‍ ആ നാട്ടിലെ എല്ലാവരും പ്രകടിപ്പിക്കുന്ന ആകാംക്ഷ വളരെ മനോഹരമായി പറയുന്ന ഒരു രംഗമാണ് നാട്ടിലൂടെ കടന്നു പോകുന്ന ഒരു ജാഥയിലെ മുദ്രാവാക്യം. ജാഥ നോക്കി നില്‍ക്കുന്ന ലക്കോട്ട് സൂക്ഷിപ്പുകാരന്‍ മാധവനെ കണ്ടമാത്രയില്‍ മുദ്രാവാക്യം വിളിക്കുന്ന മുച്ചിറിയന്‍ കോരന്‍ ‘ഇങ്കിലാബ് സിന്ദാബാദ്, ലക്കോട്ടില്‍ എന്തുണ്ട്...’ എന്ന് അറിയാതെ വിളിക്കുന്നതും പിന്നിലുള്ളവര്‍ മുഴുവന്‍ അതേറ്റ് വിളിക്കുന്നതും നാട്ടുകാരുടെ മനസ്സില്‍ ചക്കപ്പശ പോലെ ഒട്ടിക്കിടക്കുന്ന ഒരു പ്രശ്നത്തെ വെളിപ്പെടുത്തുന്നു. ജനപ്രതിനിധിയും നാട്ടിലെ ദുര്‍നടപ്പുകാരിയും സ്വന്തം പെങ്ങളും എല്ലാം കിണഞ്ഞ് ശ്രമിച്ചിട്ടും ലക്കോട്ട് സൂക്ഷിച്ച സ്ഥലവും അതിന്റെ ഉള്ളടക്കവും വെളിപ്പെടുത്താത്ത മാധവന്‍ വായനക്കാരെയും ശരിക്കും അങ്കലാപ്പിലാക്കും.

                 ഗ്രാമത്തിന്റെ തനിമയും നിഷ്കളങ്കതയും വിളിച്ചോതുന്ന രംഗങ്ങളായി കാപ്പിക്കാരന്റെ കടയും കമ്പി ശിപായിക്ക് പിന്നാലെ കൂടുന്ന നാട്ടുകാരും അതിഥിക്ക് നല്‍കുന്ന ഉപ്പിട്ട കഞ്ഞിവെള്ളവും മറ്റും വായനക്കാരിലെത്തുന്നു. അതിലേറെ ഹൃദ്യമായി തോന്നിയത് ചോയിയുടെ സഹോദരി കമലയുടെ കല്യാണമാണ്. നാട്ടിന്‍പുറത്തെ കല്യാണത്തില്‍ ആ നാട്ടുകാര്‍ മുഴുവന്‍ ഒത്തൊരുമിച്ച് ഓരോ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് അത് നാടിന്റെ ഒരു ഉത്സവമാക്കി മാറ്റുന്ന വരികള്‍ വായിച്ചപ്പോള്‍ എന്റെ കുട്ടിക്കാലത്തെ ചില കല്യാണങ്ങളും അതിന്റെ ഒരുക്കങ്ങളും എല്ലാം അറിയാതെ ഓര്‍മ്മയിലേക്കോടിയെത്തി.

               ‘ഉമ്മാച്ചു’ വിലെ പൊന്നാനി ദേശത്തെ സംസാര ഭാഷ പോലെ ഈ നോവലിലെ മാഹി - വടകര ഭാഗത്തെ സംഭാഷണ രീതിയും എനിക്കിഷ്ടപ്പെട്ടു. വളരെ ആസ്വാദ്യകരമായി മുന്നോട്ട് നീങ്ങി വായനക്കാരനെ സങ്കടക്കടലില്‍ ഉപേക്ഷിക്കുന്ന തരത്തിലാണ് നോവല്‍ അവസാനിക്കുന്നത് എന്നത് മാത്രമാണ് ഒരു പോരായ്മയായി തോന്നിയത്. ശുഭപര്യവസാനിയായി മാറിയാലും കഥക്ക് പ്രത്യേകിച്ച് കോട്ടം ഒന്നും സംഭവിക്കില്ലായിരുന്നു എന്നാണ് എന്റെ പക്ഷം.


പുസ്തകം  : കുട നന്നാക്കുന്ന ചോയി
രചയിതാവ് : എം.മുകുന്ദ
പ്രസാധകർ : ഡി സി ബുക്സ്
വില  : 225 രൂപ
പേജ്  : 224 

1 comments:

Areekkodan | അരീക്കോടന്‍ said...

ശുഭപര്യവസാനിയായി മാറിയാലും കഥക്ക് പ്രത്യേകിച്ച് കോട്ടം ഒന്നും സംഭവിക്കില്ലായിരുന്നു എന്നാണ് എന്റെ പക്ഷം.

Post a Comment

നന്ദി....വീണ്ടും വരിക