Pages

Saturday, August 11, 2018

കോങ്ങം ബള്ളം

“കോങ്ങം ബള്ളം കേറീണ്...അന്‍‌ക്ക് ന്ന് ഇസ്കൂള്‍ ണ്ടാവൂല ഏബ്യേ...”

ചാലിയാറിന് അക്കരെയുള്ള മൂര്‍ക്കനാട് സുബുലുസ്സലാം ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്തെ മഴക്കാലദിനങ്ങളില്‍ എന്റെ വല്യുമ്മയില്‍ നിന്നും ഞാന്‍ കേട്ടു കൊണ്ടിരുന്ന വാക്കുകളാണ് ഇത്. അന്ന്, പുഴക്ക് വീതിയും ആഴവും കുറവായതിനാല്‍ നിലമ്പൂര്‍ ഭാഗത്ത് ശക്തമായ മഴ പെയ്താല്‍ അരീക്കോട് ഭാഗത്ത് പുഴയില്‍ വെള്ളം കയറും. പുഴ കവിഞ്ഞ് പാടവും പറമ്പും പിന്നിട്ട് വെള്ളം റോട്ടിലും എത്തും. ഈ വെള്ളപ്പൊക്കത്തെയാണ് ഞങ്ങള്‍ കോങ്ങം ബള്ളം  എന്നും മറ്റു ചിലര്‍ കൊങ്ങന്‍ വെള്ളം എന്നും വിളിക്കുന്നത്.

മഴ തിമര്‍ത്തു പെയ്താല്‍ വല്യുമ്മ താമസിക്കുന്ന തറവാട് വീടിന്റെ മുന്നില്‍ മെയിന്‍ റോഡിലുള്ള (ഇന്നത്തെ എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ അരീക്കോട് കെ.എസ്.ഇ.ബി ഓഫീസ് നില്‍ക്കുന്ന സ്ഥലം) ഓവുചാലില്‍ വെള്ളം കയറിയിട്ടുണ്ടോ എന്നാണ് ആദ്യം നോക്കുക. അവിടെ വെള്ളം എത്തിയാല്‍ ചാലിയാറില്‍ ജലനിരപ്പ് വളരെ ഉയര്‍ന്നിരിക്കും.കടത്തു തോണിയില്‍ ചാലിയാര്‍ കടക്കുന്നത് അപകടമായിരിക്കും.മാത്രമല്ല സ്കൂളിന്റെ പിന്‍ഭാഗത്തെ ചുമരില്‍ വരെ വെള്ളം എത്തിയിട്ടും ഉണ്ടാകും. അതിനാല്‍ കളക്ടര്‍ പ്രഖ്യാപിക്കാതെ തന്നെ  അന്ന് സ്കൂളിന് അവധിയായിരിക്കും !

തറവാട് വീടിന്റെ ചുമരില്‍ 1961ലെ വെള്ളപ്പൊക്കം എന്ന് രേഖപ്പെടുത്തിയ ഒരു വര ഉണ്ടായിരുന്നു. വീട് പൊളിച്ചതോടെ ആ സ്മാരകം എന്നെന്നേക്കുമായി ഇല്ലാതായി. സ്കൂള്‍ കാലത്തിന് ശേഷവും പലപ്പോഴും റോട്ടില്‍ വെള്ളം കയറിയതായി ഞാന്‍ ഓര്‍ക്കുന്നു. കെ.എസ്.ഇ.ബി ഓഫീസിന്റെ ഗേറ്റിന്റെ പകുതി വരെ വെള്ളം കയറിയതും കൈപ്പക്കുളത്ത് സെറായി ടൂറിസ്റ്റ് ഹോമിന്റെ (പിന്നീട് ജനറല്‍ ആശുപത്രി ആയി) സ്റ്റെപ് വരെ വെള്ളം എത്തിയതും മുക്കം റോഡില്‍ എന്‍.വി.അബ്ദുറഹ്മാന്‍ സാഹിബിന്റെ വീടിന്റെ ഗേറ്റിന് മുന്നില്‍ വെള്ളം എത്തിയതും എല്ലാം എന്റെ ഓര്‍മ്മയിലുണ്ട്.

മണല്‍ വാരല്‍ കാരണം പുഴയുടെ ആഴവും കരയിടിയല്‍ കാരണം പുഴയുടെ വീതിയും കൂടിയതിനാല്‍ ഈ അടുത്ത കാലത്തൊന്നും മേല്പറഞ്ഞ സ്ഥലങ്ങളില്‍ വെള്ളം കയറിയതായി ഞാന്‍ ഓര്‍ക്കുന്നില്ല.എന്നാല്‍ സമീപ പഞ്ചായത്തുകളില്‍ വര്‍ഷം തോറും റോഡ് വെള്ളത്തിലാകാറും ഉണ്ട്. എന്നാല്‍ ഇത്തവണത്തെ പേമാരി സൃഷ്ടിച്ച വെള്ളപ്പൊക്കം എന്നെ പഴയ ആ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി. കാട്ടുതായി മൈതാനം, മുക്കം റോഡ്,എടവണ്ണപ്പാറ റോഡ് എന്നിവ വെള്ളത്തിനടിയിലായി.ഒരടി കൂടി പൊങ്ങിയിരുന്നെങ്കില്‍ മുക്കം റോഡിലെ മിക്ക വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറുമായിരുന്നു.
പഞ്ചായത്ത് സ്റ്റേഡിയം
അരീക്കൊട് - മുക്കം റോഡ്
                                            ‘പമ്പ്‌കിന്‍’ റെസ്റ്റൊറന്റിന്റെ  മുന്നില്‍
കുടിവെള്ള പദ്ധതി പമ്പ് ഹൌസ്
 അതിലേറെ ഭയാനകമായ ഒരു സംഭവം കൂടി ഈ പേമാരിയില്‍ ഉണ്ടായി. 2009ല്‍ ഉണ്ടായ ഒരു തോണിയപകടത്തെ തുടര്‍ന്ന് നിര്‍മ്മിച്ച അരീക്കോട് - മൂര്‍ക്കനാട് ഇരുമ്പ് പാലത്തിന്റെ മധ്യഭാഗം പൂര്‍ണ്ണമായും ഒലിച്ചുപോയി. ഇക്കഴിഞ്ഞ ശനിയാഴ്ച അതിലൂടെ നടന്നു പോകുമ്പോള്‍ ആ പാലത്തിലൂടെയുള്ള അവസാന യാത്രയായിരിക്കും അത് എന്ന് ഞാന്‍ നിനച്ചില്ല.മൂന്ന് കൊല്ലം തോണിയില്‍ കയറി ചാലിയാര്‍ കടന്ന് സ്കൂളില്‍ പോയ എനിക്ക് ഇന്ന് അതിന്റെ കുത്തൊഴുക്ക് കാണുമ്പോള്‍ ദൂരെ നിന്ന് നോക്കി നില്‍ക്കാന്‍ പോലും പേടി തോന്നുന്നു.
അരീക്കോട് - മൂര്‍ക്കനാട് ഇരുമ്പ് പാലം
 ഇന്നത്തെ തലമുറക്ക് ‘കോങ്ങന്‍ ബള്ളം‘ എന്താണെന്ന് കാണിച്ച് കൊടുക്കാനും ഇതിലൂടെ സാധിച്ചു. അതിന്റെ ദുരിതഫലങ്ങള്‍ അനുഭവിക്കുന്നവരെ ഓര്‍മ്മിക്കുന്നതിലുപരി ഇതിനെയും ഒരു ആഘോഷമാക്കാനാണ് പല നാട്ടിലും ‘ന്യൂ ജെന്‍’ ഇതിനെ ഉപയോഗിച്ചത് എന്നത് ദു:ഖകരം തന്നെ.
 26 വര്‍ഷത്തിന് ശേഷം ഇടുക്കി ഡാം തുറന്നത് തന്നെ ഭാവിയില്‍ നാം സ്വീകരിക്കേണ്ട ചില മുന്‍‌കരുതലിലേക്കുള്ള സൂചനകളാണ്. ഇന്നത്തെ ‘ന്യൂജെന്‍’ അന്നത്തേക്ക് ‘പഴംജെന്‍’ ആകും എങ്കിലും സ്വഭാവം മാറുമോ എന്ന് ദൈവത്തിനറിയാം.

3 comments:

Areekkodan | അരീക്കോടന്‍ said...

ഇന്നത്തെ തലമുറക്ക് ‘കോങ്ങന്‍ ബള്ളം‘ എന്താണെന്ന് കാണിച്ച് കൊടുക്കാനും ഇതിലൂടെ സാധിച്ചു. അതിന്റെ ദുരിതഫലങ്ങള്‍ അനുഭവിക്കുന്നവരെ ഓര്‍മ്മിക്കുന്നതിലുപരി ഇതിനെയും ഒരു ആഘോഷമാക്കാനാണ് പല നാട്ടിലും ‘ന്യൂ ജെന്‍’ ഇതിനെ ഉപയോഗിച്ചത് എന്നത് ദു:ഖകരം തന്നെ.

സുധി അറയ്ക്കൽ said...

ഈ രണ്ടുമൂന്ന്‍ ദിവസം കൊണ്ട് എന്തെല്ലാം നഷ്ടങ്ങളാണുണ്ടായത്?

Areekkodan | അരീക്കോടന്‍ said...

സുധീ...വയലും കുന്നും നികത്തിയ മനുഷ്യന്റെ നിസ്സഹായാവസ്ഥ എല്ലാവരും തിരിച്ചറിഞ്ഞു.

Post a Comment

നന്ദി....വീണ്ടും വരിക