Pages

Wednesday, August 15, 2018

സാമൂഹ്യമാധ്യമങ്ങൾ

            ലോകം വിരൽത്തുമ്പിലേക്ക് ചുരുങ്ങുന്നതിനെപ്പറ്റി നാം കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി.എന്നാൽ അത് ചുരുങ്ങി ചുരുങ്ങി ഇത്രയും ചെറുതാകും എന്ന് നാമാരും സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നുള്ള വർത്തമാനങ്ങളും ചിത്രങ്ങളും വിവരങ്ങളും നമ്മുടെ വീട്ടിൽ എത്തുന്നത് കമ്പ്യൂട്ടറിലെ ഒരു ക്ലിക്കിലൂടെയോ സ്മാർട്ട്‌ഫോണിലെ ഒരു ടച്ചിലൂടെയോ ആണ്. സാമൂഹ്യമാധ്യമങ്ങളും ഇന്റെർനെറ്റിനോടൊപ്പം പടർന്ന് പന്തലിച്ചതിനാൽ ആരാണ് വമ്പൻ എന്ന ചോദ്യം കൂടി ഉയരുന്നു.

             2015ലെ ഒരു കണക്കെടുപ്പ് പ്രകാരം കൌമാരപ്രായക്കാരിൽ മിക്കവരും ആഴ്ചയിൽ ശരാശരി 27 മണിക്കൂർ സമയം സോഷ്യൽ മീഡിയകളിൽ ചെലവഴിക്കുന്നു.ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന ഒരു ഓൺലൈൻ വോട്ടിംഗിൽ നിന്ന് കിട്ടിയ വിവരം കൌമാരപ്രായക്കാരിൽ 56%ത്തിലധികം പേരും ദിവസത്തിൽ മൂന്ന് മണിക്കൂറിൽ അധികം സോഷ്യൽ മീഡിയകളിൽ ചെലവഴിക്കുന്നു എന്നാണ്.

             ഇവിടെ നാം ചിന്തിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. സോഷ്യൽ മീഡിയകളിലേക്ക് ഇയ്യാം പാറ്റ കണക്കെ യുവത്വം പറന്ന് ചെല്ലുന്നത് ഗുണകരമോ അതല്ല ദോഷമോ ? ഗുണവും ദോഷവും ഉണ്ടെങ്കിലും ദോഷഫലങ്ങൾ രണ്ടടി മുന്നിലാണോ എന്ന് സംശയിക്കുന്നു.

                സൌജന്യവും വേഗതയേറിയതുമായ ഒരു വാർത്താ വിതരണ - ആശയ വിനിമയ ഉപാധിയായി സാമൂഹ്യമാധ്യമങ്ങൾ മാറിയിരിക്കുന്നു. രാജ്യത്തിന്റെ ഭാവി തന്നെ മാറ്റി മറിക്കുന്ന രൂപത്തിലുള്ള  സാമൂഹ്യമാധ്യമ കൂട്ടായ്മകൾ തികച്ചും നല്ലൊരു ഫലം തന്നെയാണ്.മുല്ലപ്പൂ വിപ്ലവത്തിന് തുടക്കമിട്ട ഫേസ്ബുക്ക് കൂട്ടായ്മയും ഇറാഖ് യുദ്ധത്തിന്റെ യഥാർത്ഥ മുഖം ലോകത്തിന്റെ മുമ്പിൽ വരച്ചു കാട്ടിയ സലാം പാക്സിന്റെ ബ്ലോഗും സോഷ്യൽ മീഡിയയുടെ അനന്ത സാധ്യതകൾ തുറന്ന് കാണിച്ച ചില അനുഭവ സാക്ഷ്യങ്ങളാണ്. ഇന്ന് ലോകത്തെ എല്ലാ നേതാക്കളും രാഷ്ട്രീയ പാർട്ടികളും സ്വന്തം അടിത്തറ ഭദ്രമാക്കാനുപയോഗിക്കുന്നതും സോഷ്യൽ മീഡിയ തന്നെ.

              എന്നാല്‍ ഇതിന്റെ ദൂഷ്യവശങ്ങള്‍ കാണാതിരിക്കാന്‍ വയ്യ. ഫേസ്‌ബുക്കില്‍ അയ്യായിരം സുഹൃത്തുക്കള്‍ ഉള്ള ഒരാള്‍ക്ക് നാട്ടില്‍ അപകടമോ വിപത്തോ സംഭവിക്കുമ്പോള്‍ സഹായിക്കാന്‍ അഞ്ചില്‍ താഴെ പോലും സുഹൃത്തുക്കള്‍ ഇല്ലാതായത് യുവത്വം ഈ മീഡിയയില്‍ മുങ്ങിപ്പോയത് കൊണ്ട് തന്നെയാണ്.മനുഷ്യത്വം മരവിച്ച് ക്രൂരത കൂടിവരുന്ന ആധുനിക യുഗത്തിന് കാരണവും സാമൂഹിക മാധ്യമങ്ങള്‍ തന്നെയാണ്.അപകടത്തില്‍ പെട്ടവര്‍ക്ക് അടിയന്തിര ശുശ്രൂഷ നല്‍കുന്നതിന് പകരം സെല്‍ഫി എടുക്കുന്ന സ്വഭാവവൈകൃതം വരാന്‍ കാരണം സാമൂഹ്യ മാധ്യമങ്ങള്‍ മാത്രമാണ്.പ്രവര്‍ത്തന സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് കാരണം കമ്പനികളുടെ ഉല്പാദന ക്ഷമത കുറഞ്ഞ് പോകുന്നതായി ഈ അടുത്ത കാലത്തെ റിപ്പോര്‍ട്ടുകളും പറയുന്നു.സ്വകാര്യത എന്നത് ഭൂമുഖത്ത് നിന്നും അപ്രത്യക്ഷവുമായി. ഈ അടുത്ത് ഒരു ഹര്‍ത്താല്‍ പോലും കേരളത്തില്‍ അരങ്ങേറിയത് വാട്‌സ് ആപ്പിലൂടെ ആഹ്വാനം ചെയ്തായിരുന്നു.

                ഫേസ്‌ബുക്ക്, ട്വിറ്റര്‍,വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം, ലിങ്ക്‍ഡ് ഇന്‍, ഗൂഗിള്‍ പ്ലസ്,ബ്ലോഗര്‍ തുടങ്ങീ നിരവധി സാമൂഹ്യ മാധ്യമങ്ങള്‍ നിലവിലുണ്ട്. കയ്യില്‍ കിട്ടുന്ന ഈ പൂമാലകള്‍ ജീവിതത്തിന്റെ ബാലന്‍സ് ഷീറ്റുമായി തട്ടിച്ച് നോക്കുമ്പോള്‍ മനസ്സിലാകും, ഇതുവരെ ജീവിച്ചത് മനുഷ്യനായിട്ടോ അതോ കുരങ്ങനായിട്ടോ എന്ന്.ദൈവം തന്ന എല്ലാ അനുഗ്രഹങ്ങളും വിവേക പൂര്‍വ്വം ഉപയോഗിച്ച് ഭൂമിയിലെ ഈ ജീവിതയാത്ര സന്തോഷപൂര്‍ണ്ണമാക്കുക. അതിന് സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.

(എന്‍.എസ്.എസ് കയ്യെഴുത്ത് ത്രൈമാസികക്കായി എഴുതിയ മുഖപ്രസംഗം)

1 comments:

Areekkodan | അരീക്കോടന്‍ said...

ഇന്ന് ലോകത്തെ എല്ലാ നേതാക്കളും രാഷ്ട്രീയ പാർട്ടികളും സ്വന്തം അടിത്തറ ഭദ്രമാക്കാനുപയോഗിക്കുന്നതും സോഷ്യൽ മീഡിയ തന്നെ.

Post a Comment

നന്ദി....വീണ്ടും വരിക