Pages

Thursday, August 23, 2018

കുടങ്കഥകൾ

              കുട കേരള ജനതയുടെ അവിഭാജ്യ ഭാഗമാണ്. ജൂൺ മുതൽ സെപ്തംബർ വരെ കുട ഉപയോഗിക്കാതെ കേരളക്കരയിലൂടെ യാത്ര ചെയ്യാൻ പ്രയാസമാണ്. മൺസൂൺ എന്ന് വിദേശികൾ പേരിട്ട നമ്മുടെ മഴക്കാലമാണത്. തിമർത്ത് പെയ്യുന്ന മഴയിൽ സ്കൂൾ അധ്യയനം തുടങ്ങുന്ന ഓർമ്മകൾ അയവിറക്കുന്നവരായിരിക്കും മലയാളികളിലെ 25 വയസ്സിന് മുകളിലുള്ള മിക്കവരും. അവരിൽ തന്നെ 50 വയസ്സിന് താഴെയുള്ളവർക്ക് തങ്ങളുടെ ആദ്യത്തെ കുട ഒരു മായാത്ത ഓർമ്മയായിരിക്കും.

              ഇക്കഴിഞ്ഞ ദിവസം എന്റെ പെങ്ങളുടെ മൂന്നാമത്തെ മകൻ അമലു ഒരു കുടയുടെ ഫോട്ടോ വാട്സാപ് വഴി അയച്ചപ്പോഴാണ് കുടങ്കഥകൾ പലതും മനസ്സിലേക്ക് ഓടി വന്നത്. ഇപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്ന അമലുവിന്റെ ആദ്യത്തെ കുടയിൽ അവനെ കൊള്ളുന്നില്ല എന്ന അടിക്കുറിപ്പ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ആ കുട ഞാൻ വാങ്ങിക്കൊടുത്തതായിരുന്നു എന്ന് കൂടി അവൻ ഓർമ്മിപ്പിച്ചു. വലിയ അമ്മാവൻ എന്ന നിലയിൽ അവന്റെ മൂത്ത രണ്ട് പേർക്കും ആദ്യത്തെ കുട വാങ്ങിക്കൊടുത്തതും ഞാൻ ആയിരുന്നു എന്നാണ് എന്റെ ഓർമ്മ.
അമലുവിന്റെ കുട
               കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഞാൻ നാഷണൽ സർവീസ് സ്കീമിന്റെ സാരഥ്യം ഏറ്റെടുത്ത വർഷത്തെ വളണ്ടിയർ സെക്രട്ടറിയായിരുന്നു വയനാട്ടുകാരിയായ അപർണ്ണ. ഞാൻ ആദ്യമായി  മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ് വാങ്ങുമ്പോൾ മികച്ച വളണ്ടിയർക്കുള്ള അവാർഡ് അപർണ്ണയും ഏറ്റുവാങ്ങി. എൻ.എസ്.എസ് വളണ്ടിയർമാർക്ക് അന്താരാഷ്ട്ര ക്യാമ്പിന് പങ്കെടുക്കാൻ അവസരം ഉണ്ടാകാറുണ്ട് എന്ന് ഞാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പഠനകാലത്ത് തന്നെ പാസ്പോർട്ട് എടുത്തു വച്ചു. പക്ഷേ അവസരം കിട്ടിയില്ല.

             കോഴിക്കോട്ടെ കോഴ്സ് വിജയകരമായി പൂർത്തിയാക്കി അപർണ്ണ സൂറത്‌കൽ എൻ.ഐ.ടി യിൽ എം.ടെക് ന് ചേർന്നു. പഠനവുമായി ബന്ധപ്പെട്ട ഒരു ടോപിക്കിൽ ജപ്പാനിൽ നടക്കുന്ന ഒരു സെമിനാറിൽ പങ്കെടുക്കാൻ കോളേജ് അധികൃതർ വിദ്യാർത്ഥിനികളെ തെരഞ്ഞപ്പോൾ പാസ്പോർട്ട് ഉള്ള ഏക വിദ്യാർത്ഥിനി അപർണ്ണ മാത്രമായിരുന്നു. അപർണ്ണ ജപ്പാനിലേക്ക് പറന്നു! അങ്ങനെ, അന്ന് എടുത്ത പാസ്പോർട്ടിന്റെ വില കാലം തെളിയിച്ചു. മാസങ്ങൾക്ക് ശേഷം ജപ്പാനിൽ ഒരു പേപ്പർ പ്രസന്റേഷനും അവസരം തേടി എത്തിയത് അപർണ്ണയെ തന്നെ !! അങ്ങനെ വീണ്ടും ജപ്പാനിലേക്ക് പറന്നു. തിരിച്ചു വരുമ്പോൾ എനിക്ക് ഒരു സമ്മാനവുമായിട്ടായിരുന്നു അവൾ വിമാനമിറങ്ങിയത്. ട്രാൻസ്പെരബിൾ ആയ ഒരു ജപ്പാൻ കുട.
അപർണ്ണയുടെ കുട
മൂന്നാമത്തെ മകള്‍ ലൂന യു.കെ.ജി ക്ലാസ്സില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്കും പുതിയൊരു കുട വാങ്ങിക്കൊടുത്തു - ഒരു സ്ട്രോബറിക്കുട. ഒന്നാം ക്ലാസ്സില്‍ പോകാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അതേ കുട തന്നെ ഉപയോഗിച്ചു. ഒരു പോറലും പറ്റാതെ  മൂന്നാം ക്ലാസ്സിലും ആ കുട അവള്‍ക്ക് കൂട്ടായുണ്ട്.

കോയമ്പത്തൂരില്‍ നിന്നും ഒരു കുട വീട്ടിലെത്തിയത് ഇവിടെ വായിക്കാം. 

1 comments:

Areekkodan | അരീക്കോടന്‍ said...

തിരിച്ചു വരുമ്പോൾ എനിക്ക് ഒരു സമ്മാനവുമായിട്ടായിരുന്നു അവൾ വിമാനമിറങ്ങിയത്. ട്രാൻസ്പെരബിൾ ആയ ഒരു ജപ്പാൻ കുട.

Post a Comment

നന്ദി....വീണ്ടും വരിക