Pages

Monday, May 30, 2016

കുഞിരാമന്‍റ്റെ ടെണ്ടേഡ് വോട്ട്


ഉച്ച കഴിഞ്ഞതോടെ അടുത്ത പൊല്ലാപ്പ് “കുഞിരാമന്‍റ്റെ” രൂപത്തില്‍ എത്തി.ബൂത്തിലെത്തിയ കുഞ്ഞിരാമന്‍ തന്റെ കയ്യിലുള്ള‍ സ്ലിപ് ഒന്നാം പോളിംഗ് ഓഫീസര്‍ക്ക് നല്‍കി.

” 112 കുഞ്ഞിരാമന്‍ ” ഒന്നാം പോളിംഗ് ഓഫീസര്‍ ഉറക്കെ വിളിച്ച് വോട്ടര്‍മാരുടെ മാര്‍ക്കഡ് കോപ്പി മറിച്ചു.ക്രമനമ്പര്‍ 112 ചുവന്ന മഷി കൊണ്ട് ക്രോസ് ചെയ്ത് കണ്ട ഒന്നാം പോളിംഗ് ഓഫീസര്‍ സ്ലിപ്പിലേക്ക് ഒരിക്കല്‍ കൂടി നോക്കി.പിന്നെ പോളിംഗ് ഏജന്റുമാരുടെ നേര്‍ക്ക് മെല്ലെ തിരിഞ്ഞു.

“അയാള്‍ വോട്ട് ചെയ്തതാ “ ഏജന്റുമാരില്‍ ആരോ പറഞ്ഞു.വാദവും പ്രതിവാദവും കാരണം ശബ്ദം ഉയര്‍ന്നെങ്കിലും ഞാന്‍ അത് ശ്രദ്ധിച്ചതേ ഇല്ല.പക്ഷെ കേസ് പെട്ടെന്ന് തന്നെ എന്റെ ടേബിളില്‍ എത്തി.

“സാറ്...ഞാനും ഭാര്യയും കൂടി ഇപ്പോളാ വോട്ട് ചെയ്യാന്‍ വന്നത്...”

“കൈ നോക്കട്ടെ...” ഞാന്‍ പറഞ്ഞു.

“സാര്‍...ഞാന്‍ രാവിലെ വിറക് കീറാന്‍ പോയിട്ട് പണി കഴിഞ്ഞ് ഇപ്പൊഴാ വരുന്നത്...”

“മറ്റെ കൈ കാണിക്കൂ...” ഞാന്‍ അയാളുടെ ഇരു കൈകളും  പരിശോധിച്ചെങ്കിലും വോട്ട് ചെയ്തതിന്റെ യാതൊരു അടയാളവും കാണാന്‍ സാധിച്ചില്ല.എങ്കിലും കള്ള‍ വോട്ട് ചെയ്യുന്നതിന്റെ അനന്തരഫലങ്ങള്‍ പറഞ്ഞ് പേടിപ്പിച്ചു.പക്ഷെ അയാള്‍ വോട്ട് ചെയ്തിട്ടില്ല എന്ന് തറപ്പിച്ച് പറഞ്ഞതോടെ അടുത്ത പ്രക്രിയയായ ടെണ്ടേഡ് വോട്ടിലേക്ക് നീങ്ങി.ബൂത്തിലേക്കനുവദിച്ച് തന്ന ഇരുപത് ബാലറ്റ് പേപ്പറില്‍ നിന്ന് ഒന്നെടുത്ത് അതില്‍ വോട്ട് ചെയ്യേണ്ട വിധവും അത് മടക്കേണ്ട വിധവും എല്ലാം പറഞ്ഞുകൊടുത്ത് ആരോ ക്രോസ്മാര്‍ക്കും നല്‍കി അയാളെ ഞാന്‍ വോട്ടിംഗ് കമ്പാര്‍ട്ട്മെന്റിലേക്ക് വിട്ടു.

കയ്യിലുള്ള‍ ബാലറ്റ് പേപ്പറില്‍ വോട്ട് മാര്‍ക്ക് ചെയ്തിട്ടും അയാള്‍ പുറത്ത് വരാതായതോടെ ചെറിയൊരു പന്തികേട് തോന്നി.വോട്ടിംഗ് മെഷീനില്‍ തന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനായി ബട്ടണില്‍ അമര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം.വോട്ട് ചെയ്ത ബാലറ്റ് പേപ്പര്‍ ഞാന്‍ നിര്‍ദ്ദേശിച്ച പോലെ മടക്കി അയാള്‍ എന്നെത്തന്നെ ഏല്പിച്ച് ബൂത്തില്‍ നിന്നിറങ്ങി.പെട്ടെന്നാണ് അയാളുടെ വിരലില് മഷി പുരട്ടാത്തത് എനിക്കോര്‍മ്മ വന്നത്.വേഗം പുറത്തിറങ്ങി അയാളെ കയ്യോടെ പിടിച്ച് കൊണ്ട് വന്ന് വിരലില് മഷി പുരട്ടി പറഞ്ഞ് വിട്ടു.

ഇതേ രീതിയില്‍ ഒരാള്‍ക്ക് കൂടി അനുഭവമുണ്ടായി.അയാള്‍ക്കും ഞാന്‍ ടെണ്ടേഡ് വോട്ട് അനുവദിച്ചു.’ഇനി ഈ തെരഞ്ഞെടുപ്പില്‍ അനുഭവിക്കാനുള്ള്ത് ചാലഞ്ച്‌ഡ് വോട്ട് മാത്രമാണ്’– ഞാന്‍ മനസ്സില്‍ പറഞ്ഞു.പക്ഷെ അതും കൂടി വന്നാലുള്ള‍ ദുരിതങ്ങള്‍ ഓര്‍ത്ത് അത് ഉണ്ടാവരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു.

ബോണസ് സന്തോഷങ്ങള്‍...

“ഉപ്പച്ചീ...അന്ന് ഒരു എന്‍.എസ്.എസ് ക്യാമ്പില്‍ ഞങ്ങള്‍ കണ്ടതല്ലേ വിഷുക്കണി?” ഏപ്രില്‍ മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച രാവിലെത്തന്നെ ലുഅ മോളുടെ സംശയം.

“എന്‍.എസ്.എസ് ക്യാമ്പില്‍ ക്രിസ്തുമസ് കരോള്‍ ആണ് ഉണ്ടാകാറ്, വിഷുക്കണി അല്ല...” ഡിസമ്പറില്‍ നടക്കുന്ന ക്യാമ്പിനെ ഉദ്ദേശിച്ച് ഞാന്‍ പറഞ്ഞു.

“അതല്ല, ഉപ്പച്ചിയുടെ കോളേജില്‍ കുറെ പച്ചക്കറിയും നാണയവും ഒക്കെ വച്ച് കണ്ണ് പൊത്തിക്കൊണ്ടുപോയി കാണിച്ച് തന്നത് ഒരു ക്യാമ്പില്‍ ഞങ്ങള്‍ പങ്കെടുത്തപ്പോഴായിരുന്നു...”

“ങാ....ത്രിദിന ക്യാമ്പില്‍....എന്താ അതിപ്പോ ഓര്‍മ്മ വന്നെ?”

“ഇന്നത്തെ ബാലഭൂമിയില്‍ ഒരു മത്സരമുണ്ട്....തന്ന ചിത്രങ്ങള്‍ വെട്ടിയെടുത്ത് ഒട്ടിച്ച് ഒരു വിഷുക്കണി ഒരുക്കണം....”

“ഓ...പണ്ട് ലുലുമോള്‍കാനനപത്രം തയ്യാറാക്കിയ പോലെ...”

“അതെ...പക്ഷെ എനിക്കന്നത്തെ ആ കണി ശരിക്കും ഓര്‍മ്മ കിട്ടുന്നില്ല...”

“അത് പ്രശ്നമില്ല....ഇനിയുള്ള ദിവസങ്ങളിലെ പത്രങ്ങളില്‍ ഒരുപാട് പരസ്യങ്ങള്‍ വരും.അതിലെല്ലാം വിഷുക്കണിയുടെ ചിത്രങ്ങള്‍ ഉണ്ടാകും...പക്ഷെ....?” ഞാന്‍ പറഞ്ഞു.

“എന്താ പക്ഷെ...?”

“സദ്യ വിളമ്പുന്നപോലെ ഇന്ന സാധനം ഇന്ന സ്ഥലത്ത് വയ്ക്കണം എന്ന് നിയമം ഉണ്ടോ എന്നെനിക്കറിയില്ല....”

“എന്നാല്‍ ഞാന്‍ ഒന്ന് ശ്രമിക്കട്ടെ...”

“ഓ...കെ”

മോള്‍ ചിത്രങ്ങള്‍ വെട്ടി എടുത്തു.ഞാന്‍ അതിന്റെ അരികൊക്കെ ഒന്ന് കൂടി വൃത്തിയാക്കിക്കൊടുത്തു.അവള്‍ കൃത്യമായി ഓരോ ഐറ്റവും എടുത്ത്, തന്നിട്ടുള്ള കുഞ്ഞു തളികയില്‍ ഭംഗിയായി ഒതുക്കി ഒട്ടിച്ചു. ശേഷം പേരും അഡ്രസും എഴുതി പോസ്റ്റ് ചെയ്യാന്‍ എന്നെ ഏല്പിച്ചു.


ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രസ്തുത മത്സരത്തില്‍ വിജയികളായ 200 പേരുടെ ലിസ്റ്റ് ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചു.ലിസ്റ്റില്‍ ഒന്നാമത്തെ പേര് - ആതിഫ ജും‌ല ടി.എ !! ഒറിജിനല്‍ വിഷുക്കണി ഒരുക്കുന്നവരോടൊപ്പം മത്സരിച്ച് ജയിച്ചതിന്റെ സന്തോഷം മോളുടെ മുഖത്ത് തുളുമ്പുന്നു. യു.എസ്.എസ് സ്കോളര്‍ഷിപ്പ് കിട്ടിയതിന്റെ സന്തോഷത്തിനോടൊപ്പം ദൈവത്തിന്റെ വക വീണ്ടും ചില ബോണസ് സന്തോഷങ്ങള്‍ - അല്‍ഹംദുലില്ലാഹ് (ദൈവത്തിന് സര്‍വ്വസ്തുതിയും).

Thursday, May 26, 2016

പോളിംഗ് പൊല്ലാപ്പുകള്‍


            ബൂത്ത് കൂടുതല്‍ വഷളാകുന്നതിന് മുമ്പെ ഞാന്‍ സെക്ടര്‍ ഓഫീസറെ വിളിച്ചു.അല്പ സമയത്തിനകം തന്നെ സ്പെയര്‍ ബാലറ്റ് യൂണിറ്റും കണ്‍‌ട്രോള്‍  യൂണിറ്റും എത്തി.മെഷീന്‍ മാറ്റുന്നതിന് മുമ്പ് റിട്ടേണിംഗ് ഓഫീസറെ അറിയിക്കേണ്ടതുണ്ട്.സെക്ടര്‍ ഓഫീസര്‍ തന്നെ അദ്ദേഹത്തെ വിളിച്ച് ഫോണ്‍ എനിക്ക് കൈമാറി.ഈ തിരക്കിനിടയില്‍ അദ്ദേഹത്തിന്റെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങളും കൂടി ആയതോടെ വീണ്ടും എന്റെ സമനില പോകാന്‍ തുടങ്ങി (തനി മലപ്പുറത്ത്കാരനായ ഒരു ഡെപ്യൂട്ടി കളക്ടര്‍ ആയിരുന്നു ഈ “ഇംഗ്ലീഷ്കാരന്‍ സായ്പ്” എന്ന് വോട്ടിംഗ് സാമഗ്രികള്‍ തിരിച്ച് കൊടുക്കുമ്പോള്‍ മനസ്സിലായി !) . പണിമുടക്കിയ സെറ്റ് അപ്പാടെ മാറ്റി പുതിയത് സ്ഥാപിച്ചു.എത്രയും പെട്ടെന്ന് പുതിയ മോക്ക്പോള്‍ നടത്താന്‍ സെക്ടര്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. അദ്ദേഹത്തിന്റെ തിരക്ക് കണ്ടപ്പോള്‍ വേറെ എവിടെയോ കൂടി പ്രശ്നം ഉള്ളതായി എനിക്ക് സംശയം തോന്നി.

            ഞാന്‍ മോക്ക്പോള്‍ നടത്തുന്നതിനിടക്ക് മറ്റ് ഉദ്യോഗസ്ഥര്‍, പണിമുടക്കിയ യൂണിറ്റുകള്‍ പെട്ടിയിലാക്കി.അതിനിടക്ക് തന്നെ രണ്ടാം പോളിംഗ് ഓഫീസറുടെ ചെവിയില്‍ സെക്ടര്‍ ഓഫീസര്‍ ഒരു സ്വകാര്യമോതി. വീണ്ടും വോട്ട് ചെയ്യണം എന്ന് ശഠിച്ച് നില്‍ക്കുന്ന ആള്‍ക്ക് ഒരു കാരണവശാലും അത് അനുവദിച്ച് കൊടുക്കരുത് എന്നായിരുന്നു ആ സ്വകാര്യം.മോക്ക്പോള്‍ കഴിഞ്ഞ് വോട്ടിംഗ് പ്രക്രിയ വീണ്ടും തുടങ്ങി.നഷ്ടപ്പെട്ട 30 മിനുട്ടും കൂട്ടി ആറര വരെ പോളിംഗ് ഉണ്ടാകില്ലേ എന്ന് ഏജന്റുമാര്‍ സംശയമുന്നയിച്ചു.പെട്ടെന്നുള്ള ചോദ്യത്തില്‍ ഒന്നിടറിയെങ്കിലും ആറ് മണി വരെ മാത്രമേ ഉണ്ടാകൂ എന്നും അപ്പോഴും ക്യൂവിലുള്ളവരെ മുഴുവന്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും എന്നും അറിയിച്ചതോടെ അവര്‍ സീറ്റിലേക്ക് മടങ്ങി. അപ്പോഴേക്കും പുറത്ത് ക്യൂവിലുള്ളവര്‍ ക്ഷമ കൈവിടാന്‍ തുടങ്ങിയിരുന്നു.

           ഞാന്‍ തിരിച്ച് സീറ്റിലെത്തിയപ്പോള്‍ സെക്ടര്‍ ഓഫീസര്‍ എന്റെ അടുത്തെത്തി.ഈ മെഷീന്‍ പണിമുടക്കുകയാണെങ്കില്‍ ഉടന്‍ വിളിക്കണം എന്ന് “ഉപദേശം” നല്‍കാനായിരുന്നു അദ്ദേഹം അപ്പോള്‍ വന്നത്‌ !പുതിയ മെഷീനും എപ്പോള്‍ വേണമെങ്കിലും ചെങ്കൊടി പൊക്കും എന്ന സൂചന എന്നില്‍ വീണ്ടും സമ്മര്‍ദ്ദങ്ങള്‍ സൃഷ്ടിച്ചു.നിലവില്‍ പോളിംഗ് സമയം 20 മിനുട്ട് തടസ്സപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും അടുത്ത തടസ്സപ്പെടല്‍ വന്നാല്‍ 40 മിനിട്ടിനകം പ്രശ്നം പരിഹരിച്ചിരിക്കണം എന്നും ഒരുമണിക്കൂറിലധികം പോളിംഗ് തടസ്സപ്പെടുന്നത് റീപോളിംഗിന് ഇടയാക്കുമെന്നും അദ്ദേഹം അറിയിച്ചു.അപ്പോഴാണ് തീക്കൊള്ളിയില്‍ ഓടുന്ന കല്‍ക്കുഞ്ഞനെപ്പോലെ അദ്ദേഹം തിരക്ക് കൂട്ടിയതിന്‍റ്റെ പൊരുള്‍ എനിക്ക് മനസ്സിലായത് (റീപോളിംഗ് എന്ന പൊല്ലാപ്പ് കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ ഇലക്ഷന്‍ ഡ്യൂട്ടി ചരിത്രമായേനെ).

           ക്യൂ ഒരിക്കലും മുറിയാതെ പുറത്ത് നീണ്ടു കൊണ്ടേ ഇരുന്നു.കണ്ണ് കാണുന്നവരും അത്യാവശ്യം ആരോഗ്യമുള്ളവരും എല്ലാം , മെഷീനില്‍ വോട്ട് ചെയ്യാനുള്ള പേടി കാരണവും ഉറച്ച വോട്ടുകള്‍ മാറിപ്പോകാതിരിക്കാനും കണ്ണ് കാണാത്തതായും അവശതയുള്ളതായും അഭിനയിച്ചു.ആദ്യമാദ്യം സാമ്പിള്‍ ബാലറ്റ് യൂണിറ്റ് കാണിച്ച് പരീക്ഷിച്ചെങ്കിലും അതിലെ ചിഹ്നങ്ങള്‍ കണ്ണ് കാണുന്നവന് തന്നെ മനസ്സിലാകാത്തതായതിനാല്‍ ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു.എങ്കിലും ചിലരെ കാണുമ്പോള്‍   സ്വയം സമാധാനിക്കാന്‍ ഞാന്‍ ഒരു കണ്ണ് ഡോക്ടറായി.പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പോലെ അന്ധരും അവശരും കുത്തിയൊഴുകുമോ എന്ന് പേടിച്ചെങ്കിലും അത്രത്തോളം എത്തിയില്ല.


         കണ്ണൂര്‍ ജില്ലയില്‍ ഈ ഓപ്പണ്‍ കള്ളവോട്ട് തടയാന്‍ നേരത്തെ പരിശോധന നടത്തി ആറായിരത്തില്പരം മാത്രം യഥാര്‍ത്ഥ അന്ധ-അവശ വോട്ടര്‍മാരെ കണ്ടെത്തിയതായി വാര്‍ത്ത കണ്ടു.പക്ഷെ നാല്പതിനായിരത്തില്പരം ഓപണ്‍ വോട്ട് ആണ് അവിടെ പോള്‍ ചെയ്യപ്പെട്ടത് എന്നത് എന്നെപ്പോലുള്ള ഒരു പ്രിസൈഡിംഗ് ഓഫീസറുടെ നിസ്സഹായത വെളിവാക്കുന്നു. നേരിന്റെ രാഷ്ട്രീയത്തിന് പകരം നെറികേടിന്റെ രാഷ്ട്രീയം പ്രയോഗിക്കുന്ന എല്ലാ അനുയായികളെയും പാര്‍ട്ടി നേതൃത്വം തന്നെ തിരുത്തണം. 

Wednesday, May 25, 2016

പൊതുറോഡിലെ പേക്കൂത്ത്

       ഈ കുറിപ്പ് എഴുതാന്‍ തുടങ്ങുമ്പോള്‍ സമയം രാത്രി 10:23. അങ്ങാടിയില്‍ നിന്നും ഇപ്പോഴും ഉച്ചത്തിലുള്ള പാട്ടിന്റെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.രണ്ട് മണിക്കൂര്‍ മുമ്പ് ഞാന്‍ നേരിട്ട് കണ്ട അതേ വാഹനത്തില്‍ നിന്നാണ് ഈ ശബ്ദമെങ്കില്‍ അതിന്റെ പിന്നാലെയും മുന്നാലെയും കുറെ പയ്യന്മാര്‍ ലക്കും ലഗാനും ഇല്ലാതെ തുള്ളിക്കൊണ്ടിരിക്കുന്നുമുണ്ടാകും.അവര്‍ക്ക് ഇന്ന് ശിവരാത്രി ആയിരിക്കാം, പക്ഷെ നാട്ടുകാര്‍ക്ക് മുഴുവന്‍ അങ്ങനെയാവണമെന്ന് ശഠിക്കരുത്.ഹേ രാഷ്ട്രീയക്കാരാ, നിര്‍ത്തണം പൊതുറോഡിലെ ഈ പേക്കൂത്ത്.
        മലപ്പുറം ജില്ലയിലെ അരീക്കോട്ടുള്ള എന്റെ വീട്ടിലേക്ക് തൊട്ടടുത്ത തൃശൂര്‍ ജില്ലയിലെ മാളയില്‍ നിന്നും എന്റെ ഒരു വിദ്യാര്‍ത്ഥി രാവിലെ ഒമ്പതരക്ക് പുറപ്പെട്ടു. വഴിയിലുടനീളമുള്ള, പൊതുവീഥിയില്‍ കിടന്നുള്ള ആഭാസകരമായ “ചവിട്ട്നൃത്തം” കാരണം ബസ് ബ്ലോക്കായി അവന്‍ എന്റെ വീട്ടില്‍ എത്തിയത് വൈകിട്ട് നാല് മണിക്ക്.ഒരു പൌരന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് കൂച്ച് വിലങ്ങിടാന്‍, തെരഞ്ഞെടുപ്പില്‍ ജയിച്ച ഒരു സ്ഥാനാര്‍ത്ഥിക്കും പാര്‍ട്ടിക്കും അധികാരമില്ല എന്നിരിക്കെ ഈ ആഭാസന്മാരെ നേതൃത്വം നിലക്കുനിര്‍ത്തണം.മാത്രമല്ല പൊതുജനത്തിന്റെ നികുതിപ്പണം ഉപയോഗിച്ചുണ്ടാക്കിയ റോഡിലെ ഈ പേക്കൂത്ത് നിര്‍ത്തുക തന്നെ വേണം. കഴിഞ്ഞ ദിവസം ഇലക്ഷന്‍ കലാശക്കൊട്ട് കാരണം ഉണ്ടായ റോഡിലെ തടസ്സം ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കെമാല്പാഷ നല്‍കിയ പരാതി പൊതുതാല്പര്യ ഹരജിയായി സ്വീകരിച്ചത് ഈ ആഭാസ പേക്കൂത്തിന്‍ ശമനമുണ്ടാക്കും എന്ന് കരുതിയെങ്കിലും അത് അസ്ഥാനത്തായി.
       വൈകുന്നേരം അഞ്ച് മണിക്ക് ഒരു വിദ്യാര്‍ത്ഥിനിയെ വയനാട്ടിലേക്ക് യാത്രയാക്കാന്‍ ബസ്സ്റ്റാന്റില്‍ എത്തിയെങ്കിലും ബസ് കിട്ടുന്നത് ആറുമണിക്ക് ശേഷമായിരുന്നു. എല്ലാ ബ്ലോക്കുകളും തരണം ചെയ്ത് ഈ പെണ്‍കുട്ടി വീട്ടിലെത്തുമ്പോള്‍ സമയം എത്ര പിന്നിട്ടിരിക്കും എന്ന് ഊഹിക്കാവുന്നതെയുള്ളൂ. സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി യാത്രക്കാര്‍ അപ്പോഴും പല സ്ഥലങ്ങളിലേക്കുള്ള ബസ്സുകളും കാത്ത് നില്‍ക്കുന്നത് കാണാമായിരുന്നു. രാഷ്ട്രീയക്കാരുടെ നടുറോഡിലെ പേക്കൂത്ത് കാരണം എല്ലാ വാഹനങ്ങളും ബ്ലോക്കില്‍ പെട്ടു.അതിനാല്‍ തന്നെ നിര്‍ത്തണം പൊതുറോഡിലെ ഈ പേക്കൂത്ത്.
       പ്രിയപ്പെട്ട പിണറായിജി,എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്നായിരുന്നു മൂന്ന് മാസത്തിലേറെയായി താങ്കളുടെ മുന്നണി ജനങ്ങളോട് പറഞ്ഞുകൊണ്ടിരുന്നത്.എന്നാല്‍ താങ്കള്‍ അധികാരമേറ്റെടുത്ത ദിവസം, അനുയായികളുടെ പേക്കൂത്ത് കാരണം ജനങ്ങള്‍ അനുഭവിച്ച പ്രകാരം അവര്‍ പറയും - എല്‍.ഡി.എഫ് വരും എല്ലാം ബ്ലോക്കാകും.അതിനാല്‍ അടിയന്തിരമായി പൊതുവഴിയിലെ ഇത്തരം ആഭാസങ്ങള്‍ നിര്‍ത്താന്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നോട്ട് വരണം.ഇല്ലെങ്കില്‍ വരും തെരഞ്ഞെടുപ്പുകളില്‍ നിഷ്പക്ഷജനമനം പോളിംഗ് ബൂത്തില്‍ നിന്ന് തന്നെ വിട്ട് നിന്നേക്കാം.



Tuesday, May 24, 2016

പണിമുടക്കികള്‍


           1400ല്‍ അധികം വോട്ടര്‍മാരുള്ള ബൂത്ത് ആയതിനാല്‍ പ്രിസൈഡിംഗ് ഓഫീസര്‍ അടക്കം ഞങ്ങള്‍ അഞ്ച് പേര്‍ ആയിരുന്നു പോളിംഗ് ഉദ്യോഗസ്ഥരായി ഉണ്ടായിരുന്നത്. ആദിവാസി എല്‍.പി.സ്കൂള്‍ എന്ന് കേട്ടപ്പോഴേ 2005ലെ എന്റെ ആദ്യ വയനാടന്‍  തെരഞ്ഞെടുപ്പ് അനുഭവമാണ് മനസ്സില്‍ വന്നത് (അന്നത്തെ ഫസ്റ്റ് പോളിംഗ് ഓഫീസറെ യാദ്ര്ശ്ചികമായി മറ്റൊരു ബൂത്തിലേക്കുള്ള ഉദ്യോഗസ്ഥനായി ഞങ്ങളുടെ അതേ ബസ്സില്‍ കണ്ടുമുട്ടി).  80 ശതമാനത്തിന് മുകളില്‍ പോളിംഗ് നടക്കാറുണ്ട് എന്ന് കേട്ടതോടെ ആശങ്ക അല്പം കൂടി.കാരണം ആദിവാസികള്‍ കൂടിയാല്‍ ഓപണ്‍ വോട്ടും കൂടും എന്നത് കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിലൂടെ മനസ്സിലാക്കിയിരുന്നു.

           തലേ ദിവസം അറിയിച്ച പ്രകാരം കൃത്യം ആറ് മണിക്ക് തന്നെ പോളിംഗ് ഏജന്റുമാര്‍ സ്ഥലത്തെത്തി.പത്ത് മിനുട്ടിനകം തന്നെ മോക്ക് പോള്‍ തുടങ്ങി , എല്ലാം ശരിയാണെന്ന് സ്വയം ഉറപ്പ് വരുത്തുകയും മറ്റുള്ളവര്‍ക്ക് ഉറപ്പാക്കിക്കൊടുക്കുകയും ചെയ്തു.മോക്ക് പോളിന്റെയും കണ്‍‌ട്രോള്‍  യൂണിറ്റ് സീല്‍ ചെയ്തതിന്റെയും എസ്.എം.എസ് അയക്കുകയും ചെയ്തു. അപ്പോഴേക്കും ബൂത്തിന് പുറത്ത് ഒരു ക്യൂ രൂപപ്പെട്ടിരുന്നു. ആദ്യത്തെ മൂന്ന് പുരുഷ-വനിതാ വോട്ടര്‍മാര്‍ക്ക് ജില്ലാ കളക്ടറും പ്രിസൈഡിംഗ് ഓഫീസറും കൂടി ഒപ്പിട്ട ഒരു അനുമോദന പത്രവും ഓര്‍മ്മ മരവും നല്‍കാനുള്ള സംവിധാനവും ഇത്തവണ വയനാട് ജില്ലയില്‍  സജ്ജീകരിച്ചിരുന്നു.

          കൃത്യം 7 മണിക്ക് വോട്ടിംഗ് ആരംഭിക്കുകയാണെന്ന് പറഞ്ഞതോടെ ബൂത്ത് ഏജന്റുമാരില്‍ ഒരാള്‍ ചാടി എണീറ്റ് ഫസ്റ്റ് പോളിംഗ് ഓഫീസറുടെ മുന്നിലെത്തി തന്റെ കയ്യിലെ സ്ലിപ് കാണിച്ചു.അത് പ്രകാരം അദ്ദേഹത്തിന്റെ പേര് വിളിച്ചതോടെ എതിര്‍ ചേരിയിലെ ഏജന്റ് ഉടക്കി.പുറത്ത് ഒരു വൃദ്ധനായ ആള്‍ ബൂത്തിലെ ആദ്യവോട്ട് രേഖപ്പെടുത്താനായി ആറ് മണിക്കേ വന്ന് നില്‍ക്കുന്നത് കാണിച്ച് കൊണ്ടായിരുന്നു അദ്ദേഹം ഉടക്കിയത്.തുടക്കത്തിലേ കല്ല് കടിച്ചതില്‍ എനിക്കല്പം നീരസം തോന്നിയെങ്കിലും ഈ ചീള് കേസില്‍ ഇടപെടേണ്ട എന്ന് തോന്നിയതിനാല്‍ ഞാന്‍ എന്റെ  മറ്റു ജോലികളില്‍ മുഴുകി.ഒന്നാമത്തെ വോട്ടറായി തന്റെ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ഐശ്വര്യമായി ആദ്യ വോട്ട് രേഖപ്പെടുത്തിയ ചാരിതാര്‍ത്ഥ്യത്തോടെ പ്രസ്തുത ഏജന്റ് സ്വന്തം സീറ്റില്‍ പോയിരുന്നു (അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തിന് തോറ്റു എന്നത് പിന്നീട് നടന്ന സംഭവം).

              പോളിംഗ് സുഗമമായി മുന്നേറിക്കൊണ്ടിരിക്കെ എട്ടേ മുക്കാലിന് ഒരു യുവാവ്  നിയമപ്രകാരം വോട്ട് ചെയ്യാന്‍ വോട്ടിംഗ് കമ്പാര്‍ട്ട്മെന്റില്‍ പ്രവേശിച്ചു.പ്രതീക്ഷിച്ചതിലും അധികം സമയം അയാള്‍ അവിടെ ചെലവാക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ കണ്‍‌ട്രോള്‍ യൂണിറ്റ് ഓപെറേറ്റ് ചെയ്യുന്ന പോളിംഗ് ഓഫീസറെ ഒന്ന് രൂക്ഷമായി നോക്കി.കാര്യം മനസ്സിലായ അദ്ദേഹം അത് ഓ.കെയാണെന്ന് അറിയിച്ചു.അല്പ സമയത്തിനകം ബീപ് ശബ്ദം കേട്ടതോടെ ആ യുവാവ് വോട്ട് ചെയ്തിറങ്ങി(യഥാര്‍ത്ഥത്തില്‍ ആ വോട്ട് അദ്ദേഹം ഉദ്ദേശിച്ച ആള്‍ക്ക് വീണില്ല എന്ന് മുഖഭാവം വ്യക്തമാക്കി).

               മാന്യമായി വേഷം ധരിച്ചെത്തിയ അടുത്ത ആളും വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടി.നീല ബട്ടണിലാണ് അമര്‍ത്തേണ്ടത് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതെല്ലാം എനിക്കറിയാം , ഞാനും ഒരു പഴയ ഇലക്ട്രോണിക്സ് ഡിപ്ലോമക്കാരനാണ് എന്നായിരുന്നു മറുപടി.അല്പ നേരത്തെ പരിശ്രമത്തിന് ശേഷം ബീപ് ശബ്ദം കേട്ടതും അദ്ദേഹം പ്രതിഷേധ ശബ്ദം ഉയര്‍ത്തി –             “ മെഷീന്‍ തകരാര്‍ കാരണം ഞാന്‍ ഉദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്ക് അല്ല എന്റെ വോട്ട് ചെയ്യപ്പെട്ടത്, അതിനാല്‍ എനിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം തരണം!!”.ഇത്രയും കാലത്തെ ഇലക്ഷന്‍ ഡ്യൂട്ടിയില്‍ ഞാന്‍ ആദ്യമായാണ് ഇങ്ങനെ ഒരു വാദം കേട്ടത്.

                 അടുത്തതായി കയറിയ ആളും സാഹസപ്പെടുന്നത് കണ്ടതോടെ എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായി.പോളിംഗ് ഏജന്റുമാര്‍ ആ വോട്ടറെ സഹായിക്കാന്‍ എനിക്ക് അനുവാദം തന്നു.നിയമപ്രകാരം പാടില്ലാത്ത സംഗതി ആയതിനാല്‍ അദ്ദേഹത്തോട് തന്നെ ബട്ടണിന്റെ പല ഭാഗത്തും മാറി മാറി പ്രെസ് ചെയ്യാന്‍ ഞാന്‍ പറഞ്ഞു.എത്ര അമര്‍ത്തിയിട്ടും അഞ്ചാം നമ്പറ് ബട്ടണ്‍ പ്രെസ് ആകുന്നില്ല എന്ന സത്യം ഒരു നടുക്കത്തോടെ ഞാന്‍ തിരിച്ചറിഞ്ഞു.


                  ഉടന്‍ പ്രതിഷേധ സ്വരവുമായി പോളിംഗ് ഏജന്റുമാരും എണീറ്റു.നേരത്തെ ശബ്ദമുയര്‍ത്തിയ ആള്‍ “ഓഫീസര്‍ ഡൂ യൂ വാണ്ട് റിട്ടണ്‍ കമ്പ്ലൈന്റ്?” എന്ന ചോദ്യവുമായി എന്നെ പൊതിഞ്ഞു.ബൂത്ത് ശബ്ദമുഖരിതമായി.ആദ്യ വോട്ട് ചെയ്ത ഏജന്റിന്റെ കൈപുണ്യത്താല്‍ ആ ബാലറ്റ് യൂണിറ്റ് പണിമുടക്കിക്കഴിഞ്ഞിരുന്നു !!എട്ടാം വട്ടം ഇലക്ഷന്‍ ഡ്യൂട്ടി എടുക്കുന്ന എന്റെ ഈ ആദ്യാനുഭവത്തില്‍ ഞാന്‍ ഒരു നിമിഷം സ്തബ്ധനായി എങ്കിലും വീണ്ടും സമനില തിരിച്ചെടുത്തു.

Monday, May 23, 2016

തെരഞ്ഞെടുപ്പ് എന്ന ചാകരക്കാലം

              തെരഞ്ഞെടുപ്പിന്റെ ആരവങ്ങളില്‍ നിന്നും കേരളം അടുത്ത മന്ത്രിസഭാ അംഗങ്ങള്‍ ആരൊക്കെയാകും എന്ന ചര്‍ച്ചയിലേക്ക് നീങ്ങിക്കഴിഞ്ഞു.ഫിഡല്‍ കാസ്ട്രൊ എന്നൊരു പുതിയൊരു പോസ്റ്റും കേരളത്തിനായി ശ്രീ.സീതാറാം യെച്ചൂരി കനിഞ്ഞരുളി.

            ഓര്‍മ്മയിലെ കണക്ക് പ്രകാരം എന്റെ എട്ടാമത്തെ ഇലക്ഷന്‍ ഡ്യൂട്ടി ആയിരുന്നു ഇത്തവണ കല്പറ്റ മണ്ഡലത്തിലെ വെണ്ണിയോട്‌ സെര്‍വ് ഇന്ത്യ ആദിവാസി എല്‍.പി സ്കൂളില്‍ ഞാന്‍ നിര്‍വ്വഹിച്ചത്.പതിവിന് വിപരീതമായി വീട്ടില്‍ നിന്നും പുറപ്പേടുമ്പോള്‍ തന്നെ,  ഭാര്യയോടും മക്കളോടും ഡ്യൂട്ടി എവിടെയാണെന്ന് പറയാന്‍ പറ്റുന്ന രൂപത്തില്‍ തലേ ദിവസം തന്നെ മെസേജ് വരും എന്നായിരുന്നു ഇലക്ഷന്‍ ട്രെയ്നിംഗ് സമയത്ത് അറിയിച്ചിരുന്നത്.
പറഞ്ഞപോലെ ബൂത്ത് നമ്പര്‍ 18ല്‍ ആണ് ഡ്യൂട്ടി എന്ന അറിയിപ്പ് നല്‍കിക്കൊണ്ട് ഇലക്ഷന്‍ കമ്മീഷന്‍ വാക്ക് പാലിച്ചു.18ആം നമ്പര്‍  ബൂത്ത് ഏതെന്ന് അറിയാന്‍ പിറ്റേന്ന് കല്പറ്റയില്‍ എത്തണം എന്ന് മാത്രം! എന്തൊരു ശുശ്കാന്തി !!അടുത്ത തെരഞ്ഞെടുപ്പിലും ഇത്തരം “ഓഫറുകള്‍” തരരുത് എന്ന് വിനീതമായി അപേക്ഷിക്കുന്നു.ഇന്‍ഷൂറന്‍സ് കവറേജ് , 25000 രൂപ വരെയുള്ള സൌജന്യ ചികിത്സ തുടങ്ങീ പ്രലോഭനപരമായ ഓഫറുകള്‍ ഉണ്ടായിട്ടും ഒന്ന് തെന്നിവീഴാന്‍ പോലും പോളിംഗ് ഉദ്യോഗസ്ഥര്‍  ആരും മുതിര്‍ന്നില്ല.

           ഇ-സമ്മതി എന്നൊരു മൊബൈല്‍ അപ്പ്ലിക്കേഷനിലൂടെ പ്രിസൈഡിംഗ് ഓഫീസറും കണ്‍‌ട്രോള്‍ റൂമും തമ്മില്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനുള്ള നിര്‍ദ്ദേശവും ഉണ്ടായിരുന്നു(ട്രൈനിംഗ് ക്ലാസ്സില്‍ ഇത് ഇ-സമാധി എന്നായിരുന്നു ഇംഗ്ലീഷില്‍ കാണിച്ചത്).പ്രസ്തുത ആപ് ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാനും അറിയിപ്പ് കിട്ടിയിരുന്നു.എന്റെ ഫോണില്‍ ഈ വക ആപുകള്‍ ഒന്നും വര്‍ക്ക് ചെയ്യാത്തതിനാല്‍ ഞാന്‍ അത് മൈന്റ്റ് ചെയ്തില്ല.പകരം കഴിഞ്ഞ ഇലക്ഷനുകളില്‍ എല്ലാം ചെയ്ത പോലെ എസ്.എം.എസ് സംവിധാനം ഉപയോഗപ്പെടുത്താം എന്ന് തീരുമാനിച്ചു.ഇതിലേക്ക് ലോഗ് ഇന്‍ ചെയ്യാനയുള്ള വണ്‍ ടൈം പാസ്‌വേഡ് കളക്ഷന്‍ സെന്റര്‍ വിടുന്നതിന് മുമ്പെ മൊബൈലില്‍ എത്തും എന്നാണറിയിച്ചിരുന്നത്.അതാവശ്യമില്ലാത്ത എനിക്ക് പോലും ഈ പാസ്‌വേഡ് ലഭിച്ചത് വൈകുന്നേരം അഞ്ച് മണിക്കായിരുന്നു.അതിനാല്‍ തന്നെ ആപ് ഡൌണ്‍ലോഡ് ചെയ്ത‌വരും ആദ്യ ദിവസം എസ്.എം.എസ്. സംവിധാനം തന്നെ ഉപയോഗിക്കേണ്ടി വന്നു.

          ഇത്തവണയും പോളിംഗ് സാമഗ്രികളും കൊണ്ട് ബൂത്തിലേക്ക് പുറപ്പെട്ടത് ബസ്സിലായിരുന്നു. അതോടെത്തന്നെ തിരിച്ചെത്തുന്ന സമയം ഏകദേശം തീരുമാനമായിരുന്നു.ആറ് ബൂത്തിലേക്കുള്ള ഉദ്യോഗസ്ഥര്‍ ഒരു ബസ്സില്‍ പോകുമ്പോള്‍ ഏതെങ്കിലും ഒരു ബൂത്ത്കാര്‍ വൈകിയാല്‍ മതി എല്ലാവരും വൈകാന്‍ എന്നത് തന്നെ കാരണം.

         ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു കാഴ്ചയായിരുന്നു റോഡില്‍ നിന്നും കൃത്യം 18 പടി കയറിയാലു വെണ്ണിയോട് എസ്.എ.എല്‍.പി.സ്കൂളില്‍ ഞങ്ങളെ കാത്തിരുന്നത്. ഒരൊറ്റ ഹാള്‍ മാത്രമുള്ള സ്കൂളില്‍ ആകെ നാല് ക്ലാസ്സുകള്‍ മാത്രം.ക്ലാസ്സുകള്‍ തമ്മില്‍ വേര്‍തിരിച്ചിരുന്നത് പരമ്പ് കൊണ്ടുണ്ടാക്കിയ സ്റ്റാന്റുകള്‍ കൊണ്ട്.ഇരുന്നാല്‍ കാല്‍മുട്ട് നിലത്ത് തട്ടും എന്ന് തോന്നുന്ന അത്ര ഉയരത്തിലുള്ള ബെഞ്ചുകള്‍.നാലാം ക്ലാസിലേതാണെന്ന് തോന്നുന്നു നാലോ അഞ്ചോ മാത്രം ഡെസ്കുകള്‍.പിന്നെ പഴയ മൂന്ന് നാല് മേശകളും മരത്തില്‍ തന്നെ ഉണ്ടാക്കിയ കസേരകളും. ഞാന്‍ പ്രൈമറി ക്ലാസ്സുകള്‍ പഠിച്ച് കയറിയ അരീക്കോട് ജി.എം.യു.പി സ്കൂളും ആ ദിനങ്ങളും പെട്ടെന്ന് എന്റെ ഓര്‍മ്മയിലൂടെ മിന്നി മറഞ്ഞു. ഒരു ഫോട്ടോ എടുക്കാനായി ഞാന്‍ ബാഗില്‍ ക്യാമറ തപ്പി. പക്ഷെ അത് വീട്ടില്‍ തന്നെ മറ്റൊരു ബാഗിലായിരുന്നതിനാല്‍ ആ ശ്രമം പാളി.

          അവശര്‍ക്കും അംഗപരിമിതര്‍ക്കും സൌകര്യമൊരുക്കാനായി എല്ലാ ബൂത്തുകളിലും ഇത്തവണ  റാമ്പ് സൌകര്യം ഉണ്ടായിരിക്കണം എന്ന് നിര്‍ദ്ദേശിച്ചിരുന്നു.എല്ലാ വര്‍ഷവും ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും ചില തട്ടിപ്പ് സൂത്രങ്ങള്‍ ഒപ്പിച്ച് വയ്ക്കാറായിരുന്നു പതിവ്. എന്റെ ബൂത്തിലും പുതുതായി പണിത, ഇറങ്ങാന്‍ പേടി തോന്നിക്കുന്ന ഒരു സ്ഥിരം റാമ്പ് കണ്ടു. പക്ഷെ ഈ സൌകര്യം ഉപയോഗപ്പെടുത്തണമെങ്കില്‍ ആദ്യം പറഞ്ഞ 18 പടിയും കയറിവരണം എന്ന് മാത്രം !! ഏതോ ഒരു സ്കൂളില്‍ ഇത്തരം ഒരു റാമ്പ് നിര്‍മ്മിച്ച് നല്‍കിയതിന് നിര്‍മ്മിതി കേന്ദ്ര 42000 രൂപയുടെ ബില്‍ നല്‍കിയ കഥയും ഒരു പോളിംഗ് ഉദ്യോഗസ്ഥന്‍ പങ്കുവച്ചു.തെരഞ്ഞെടുപ്പ് എന്നാല്‍ പലര്‍ക്കും ചാകരക്കാലമാണ് എന്ന് അന്നേരം ഒന്ന് കൂടി ഉറപ്പായി.

Friday, May 20, 2016

വേനലില്‍ ഒരു മഴ

             മനുഷ്യന്‍ മാത്രമല്ല എല്ലാ ജീവികളും ആഗ്രഹിക്കുന്ന ഒരു പ്രകൃതി പ്രതിഭാസമാണ് മഴ. ചെടികള്‍ സ്വന്തം വംശ വര്‍ധനവ് നടത്താന്‍ ഒരു മഴയെ പ്രതീക്ഷിക്കുന്നു.ജീവജാലങ്ങള്‍ ദാഹം തീര്‍ക്കാനുള്ള വെള്ളം സുലഭമായി ലഭിക്കാന്‍ മഴയെ പ്രതീക്ഷിക്കുന്നു.മഴക്കാറ് മൂടുമ്പോള്‍ മഴ വരുന്ന സന്തോഷത്തില്‍ ആണ്മയില്‍ പീലി നിവര്‍ത്തി നൃത്തം ചെയ്യും എന്ന് കേട്ടിട്ടുണ്ട് (ഇന്നലെ വീട്ടുമുറ്റത്ത് ആദ്യമായി ഒരു മയിലും വിരുന്നെത്തി എന്ന് മക്കള്‍ പറയുന്നു).വേഴാമ്പല്‍ എന്ന് കേള്‍ക്കുമ്പോഴേ മഴയെ പ്രതീക്ഷിച്ച് കാത്ത് നില്‍ക്കുന്ന ഒരു പക്ഷിയെയാണ് എല്ലാവരുടെയും മനസ്സില്‍ ആദ്യം വരുന്ന ചിത്രം.

             ഇത്തവണ വേനല്‍ ചൂടില്‍ കേരളം മുഴുവന്‍ എരിപിരി കൊണ്ടപ്പോള്‍ ഒരു മഴ ലഭിച്ചെങ്കില്‍ എന്ന് എല്ലാവരും ഒരേ പോലെ ആഗ്രഹിച്ചുപോയി.പതിവില്ലാത്ത വിധം ഉഷ്ണതരംഗം എന്നൊരു പ്രതിഭാസം കൂടി കാലാവസ്ഥാ നിരീക്ഷകരും ശാസ്ത്രജ്ഞരും നമുക്ക് മുമ്പില്‍ പരിചയപ്പെടുത്തിത്തന്നു.40 ഡിഗ്രിക്ക് മുകളിലുള്ള ചൂട് ദിവസങ്ങളോളം കേരള ജനത അനുഭവിച്ചു.ഒരു പരിധിവരെ നാം തന്നെ അലങ്കോലമാക്കിയ പ്രകൃതി ആണ് ഇതിന് കാരണമെന്ന് തെളിയിക്കപ്പെട്ടു.  എന്നിട്ടും പരിസ്ഥിതിയെപ്പറ്റി ഒരു ചിന്ത ഉള്ളില്‍ ഉദിച്ചോ എന്ന് നാം ആത്മപരിശോധന നടത്തുക തന്നെ വേണം.

          പല ദിവസവും കാറ്റും കാറും വന്നെങ്കിലും പെയ്യാതെ നിന്ന മഴ, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ക്കും കിട്ടി.

                 തെരഞ്ഞെടുപ്പിന്റെ ചൂടിലും കൂടി അമര്‍ന്ന കേരളത്തിനെ ഒന്ന് തണുപ്പിക്കാന്‍ എന്ന വിധത്തില്‍ തന്നെ കേരളത്തിലുടനീളം ഈ മഴ കിട്ടുന്നുണ്ട്.വേനല്‍മഴ നാശനഷ്ടങ്ങള്‍ കൂടി ഉണ്ടാക്കുന്ന മഴയായതിനാല്‍ മഴക്കെടുതി റിപ്പോര്‍ട്ടുകളും പല സ്ഥലത്ത് നിന്നും വന്നുകൊണ്ടിരിക്കുന്നു.കര്‍ഷകര്‍ ഒരേ സമയം പ്രതീക്ഷിക്കുകയും പേടിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസം കൂടിയാണ് വേനല്‍മഴ.

                 കുട്ടിക്കാല ഓര്‍മ്മയില്‍ ഏപ്രില്‍- മെയ് മാസങ്ങള്‍ എന്നും വേനല്‍ തന്നെയാണ്.മഴക്കാലമായാല്‍ മഴ ലഭിക്കാന്‍ തുടങ്ങും.അത് ജൂണ്‍ മാസത്തില്‍ തന്നെ കിട്ടാനും തുടങ്ങും.പക്ഷെ ഇന്ന് എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.കഴിഞ്ഞ വര്‍ഷം ഏപ്രിലിലും മെയിലും നല്ല മഴ കിട്ടി.ജൂണ്‍ വരണ്ടുപോയി.ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളില്‍ മഴ ഏറെക്കുറെ മാറിനിന്ന് ഇപ്പോള്‍ പെയ്യാന്‍ തുടങ്ങി.ജൂണില്‍ ഇതിന്റെയെല്ലാം പലിശ സഹിതമുള്ള വിഹിതം കിട്ടും എന്ന് പ്രതീക്ഷിക്കാം.

Wednesday, May 18, 2016

വീണ്ടും ചില സന്തോഷങ്ങള്‍

      1984 ലെ ഒരു നട്ടുച്ച സമയം.ഞാന്‍ അന്ന് എട്ടാം ക്ലാസ്സില്‍ പുതിയ സ്കൂളില്‍ ചേര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടതേയുള്ളൂ. ഇന്നത്തെപ്പോലെ വാര്‍ത്താവിനിമയോപാധികള്‍ ഒന്നുംതന്നെ വിപുലമായിരുന്നില്ല. ആദ്യമായി ടെലിവിഷന്‍ എന്ന സാധനം കാണുന്നത് പോലും പിന്നീട് രണ്ട് വര്‍ഷം കൂടി  കഴിഞ്ഞുള്ള ലോക‌കപ്പ് ഫുട്ബാള്‍ മത്സരത്തിന്റെ സമയത്താണ് എന്നാണ് എന്റെ ഓര്‍മ്മ. ടെലിഫോണ്‍ എന്നൊരു സാധനം ഉള്ളതായി കേട്ടിട്ടുണ്ടായിരുന്നു.

      അന്ന് സ്കൂള്‍ അവധിയായിരുന്നു എന്ന് തോന്നുന്നു.കാരണം ഞാന്‍ ഊണ് കഴിച്ച് വീട്ടിലിരിക്കുമ്പോഴാണ് വലിയ അമ്മാവന്റെ ദൂതനായി ആരോ വന്ന് ആ സന്തോഷ വാര്‍ത്ത അറിയിച്ചത്.ഏഴാം ക്ലാസ്സില്‍ വച്ച് ഞാന്‍ എഴുതിയ യു.എസ്.എസ്.സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഞാന്‍ വിജയി ആയിരിക്കുന്നു !അക്കാലത്ത് ഒരു നാട്ടില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന ഒരു കാര്യം. മാത്രമല്ല ജ്യേഷ്ടത്തിക്ക് പിന്നാലെ അനിയനും യു.എസ്.എസ്. സ്കോര്‍ഷിപ്പ് വിജയി എന്ന് പത്രങ്ങള്‍ വെണ്ടക്ക നിരത്തേണ്ട വാര്‍ത്ത (പരീക്ഷാ വിജയങ്ങള്‍ക്ക് പ്രാധാന്യം ഇല്ലാത്തതിനാല്‍ പത്രങ്ങള്‍ അന്ന് ഒരു കുമ്പളവും നിരത്തിയില്ല). 

      എന്റെ പിന്നാലെ രണ്ട് അനിയന്മാരും ഈ പരീക്ഷ ജയിച്ച് കേരള വിദ്യാഭ്യാസ വകുപ്പില്‍ നിന്നും വര്‍ഷത്തില്‍ 100 രൂപ എന്ന “വലിയൊരു സംഖ്യ” മൂന്ന് വര്‍ഷം സ്കോളര്‍ഷിപ്പ് ആയി വാങ്ങി ആ ഡിപ്പാര്‍ട്ട്മെന്റിനെ “കട്ടു മുടിച്ചു” ചരിത്രം തിരുത്തി.എന്നാല്‍ ആദ്യം സ്കോളര്‍ഷിപ്പ് നേടിയ എനിക്കും ജ്യേഷ്ടത്തിക്കും വര്‍ഷത്തില്‍ 300 രൂപ വീതമായിരുന്നു കിട്ടിയിരുന്നത്.ഞങ്ങള്‍ക്ക് അത് വലിയൊരു സംഖ്യയും ആയിരുന്നു. കാരണം പോക്കറ്റ് മണിയായി അഞ്ച് പൈസ പോലും ലഭിക്കാത്ത അക്കാലത്ത് സര്‍ക്കാര്‍ തരുന്ന ഈ സംഖ്യക്ക് ഒരു ആനയോളം വലിപ്പമുണ്ടായിരുന്നു. പാര്‍ട്ടികളുടെയും ക്ലബ്ബുകളുടെയും  മത്സരിച്ചുളള അനുമോദനങ്ങളും ഫ്ലെക്സും ഇല്ലാത്ത കാലമായതിനാല്‍ ഞങ്ങളുടെ ഈ കുടുംബക്കൊയ്ത്ത് ബാപ്പയുടെ സഹപ്രവര്‍ത്തകരായ ചുരുക്കം ചിലര്‍ മാത്രമേ അറിഞ്ഞുള്ളൂ. ഈ നാല്‍‌വര്‍ സംഘത്തില്‍ എനിക്ക് മാത്രം നല്ലൊരു സര്‍ട്ടിഫിക്കറ്റും ഡിപാര്‍ട്ട്മെന്റ് വക കിട്ടി.

   മക്കളെയും ഇതേ വഴിയിലൂടെ നയിക്കാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചിരുന്നത്.ഇത്തരം സ്കോളര്‍ഷിപ്പ് പരീക്ഷക്കുളള തയ്യാറെടുപ്പിലൂടെയാണ് പൊതുവിജ്ഞാനം എന്ന വിഭാഗത്തില്‍ ഞാന്‍ അഗ്രഗണ്യനായത് എന്നാണ് എന്റെ വിശ്വാസം. 12ല്‍ അധികം ഘടാഗഡിയന്‍ പി.എസ്.സി ലിസ്റ്റുകളില്‍ സ്ഥാനം പിടിക്കാനും ആറോളം നിയമന ഉത്തരവുകള്‍ കൈപറ്റി പ്രൊഫൈലില്‍ പറഞ്ഞ പോലെ ജോലി കിട്ടി കിട്ടി തെണ്ടാനും എന്നെ സഹായിച്ചത് ചെറുപ്പത്തില്‍ നേടിയ ഈ പരിശീലനമായിരുന്നു. 

      പക്ഷേ മൂത്തമകള്‍ ഐഷ നൌറ എന്ന ലുലു മോള്‍ പഠിച്ചത് സി.ബി.എസ്.ഇ സിലബസ്സില്‍ ആയതിനാല്‍ യു.എസ്.എസ്.സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതിക്കാന്‍ സാധിച്ചില്ല.എങ്കിലും ഒന്നാം ക്ലാസ് മുതലേ ഇംഗ്ലീഷ് മീഡിയത്തിലെ വിവിധ സ്കോര്‍ഷിപ്പ് പരീക്ഷകള്‍ എഴുതി വിജയിച്ച് അവള്‍ എന്റെ വഴി പിന്തുടര്‍ന്നു. എട്ടാം ക്ലാസ്സിലും പത്താം ക്ലാസ്സിലും 2000 രൂപ വീതം സ്കോര്‍ഷിപ്പ് തുകയായി ലഭിക്കുകയും ചെയ്തതോടെ അവളെ യു.എസ്.എസ് എഴുതിക്കാന്‍ പറ്റാത്ത എന്റെ ദു:ഖം മാറി.

       സ്കൂള്‍ തലങ്ങളില്‍ എന്റെ മറ്റൊരു മത്സര മേഖലയായിരുന്നു ജനറല്‍ ക്വിസ്. ഞാന്‍ പഠിച്ച എല്ലാ സ്ഥാപനങ്ങളെയും ഈ ഇനത്തില്‍ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ സാധിച്ചു എന്നത് ഇന്നും ഞാന്‍ അഭിമാനപൂര്‍വ്വം പറയാറുണ്ട്.രണ്ടാമത്തെ മകള്‍ ആതിഫ ജും‌ല എന്ന ലുഅ മോള്‍ ഈ വഴിയിലാണ് എന്നെ പിന്തുടരാന്‍ തുടങ്ങിയത്.സ്കൂളില്‍ വിവിധ അവസരങ്ങളില്‍ നടക്കുന്ന ക്വിസ് മത്സരത്തില്‍ ഫസ്റ്റോ സെക്കന്റോ അവള്‍ നേടിയിരിക്കും.

      ഇക്കഴിഞ്ഞ ദിവസം അവളും ഒരു റെക്കോറ്ഡിട്ടു.ഈ വര്‍ഷത്തെ യു.എസ്.എസ്.സ്കോര്‍ഷിപ്പ് പരീക്ഷയില്‍ അരീക്കോട് സബ്ജില്ലയില്‍ നിന്നും വിജയിച്ച ആറു പേരില്‍ ഒരാള്‍ എന്റെ മോള്‍! ബാപ്പക്ക് പിന്നാലെ മകളും യു.എസ്.എസ് സ്കോര്‍ഷിപ്പ് വിജയി !!ഈ വിജയത്തില്‍ എനിക്ക് ബാഹ്യമായി ഒരു പങ്കും ഇല്ലെങ്കിലും ഒരു പിതാവെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു. അത്യുന്നതങ്ങളില്‍ ദൈവത്തിന് വീണ്ടും വീണ്ടും സ്തുതി.

Wednesday, May 11, 2016

ഓര്‍മ്മ മരം

             വേനലിന്റെ കടുത്ത ചൂടിലാണ് ഇത്തവണ കേരളം തെരഞ്ഞെടുപ്പ് ചൂടും കൂടി നേരിട്ട് കൊണ്ടിരിക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങളും വിമതശല്യവും അടിയൊഴുക്കുകളും കൂടിയായതോടെ പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികളും അണികളും പെടാപാട് തന്നെയാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്. 
          പ്രകൃതി ഇത്ര മാത്രം വികൃതമായിട്ടും അതിന് ഒരു മറുവിധി നല്‍കാന്‍ വാക്കിലൂടെയല്ലാതെ പ്രവൃത്തിയിലൂടെ ഒരു മുന്നണിക്കും സാധ്യമായിട്ടില്ല എന്നാണ് കേരളത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സിലാകുന്നത്. ശ്രീ തോമസ് ഐസക്കും മറ്റു ചിലരും തങ്ങളുടെ മണ്ഡലങ്ങളില്‍ ശുചീകരണം നടത്തിക്കൊണ്ടും മരം നട്ടും പ്രചാരണം ആരംഭിച്ചു എന്ന് കേട്ടു. വളരെ നല്ല കാര്യം.പക്ഷേ പ്രചാരണ രംഗത്ത് നിന്ന് ഫ്ലെക്സ് ബോര്‍ഡുകളെ മാറ്റി നിര്‍ത്താന്‍ ഇതില്‍ എത്ര പേര്‍ക്ക് സാധിച്ചു എന്ന് ചോദിച്ചാല്‍ ഒരാള്‍ക്കും പറ്റിയില്ല എന്ന് തന്നെ പറയേണ്ടി വരും.ഞാന്‍ സ്ഥിരം യാത്ര ചെയ്യുന്ന റൂട്ടിലെ ഒരു മണ്ഡലത്തില്‍ ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രചാരണാര്‍ത്ഥം സ്ഥാപിച്ചതും ഫ്ലെക്സ് ബോര്‍ഡുകള്‍ തന്നെയാണ് എന്നത് ഈ വിഷയത്തില്‍ സാക്ഷര കേരളം എത്രത്തോളം ഉത്ബുദ്ധരാണ് എന്നതിന്റെ ചൂണ്ടുപലകയാണ്. 
      വോട്ടുചെയ്യുക എന്ന പൗരധര്‍മ്മത്തോടൊപ്പം മരംനട്ട് പ്രകൃതി സംരക്ഷണത്തിലും പങ്കാളിയാവുക എന്ന ഒരു നൂതന ആശയമാണ് ഇത്തവണ  വയനാട് ജില്ലയില്‍ കലക്ടറുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്.  'ഓര്‍മ്മ മരം' എന്ന ഈ പദ്ധതിയിലൂടെ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിവോട്ട് ചെയ്യുന്നവര്‍ക്കും 75 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടിലോ പോളിങ്ങ് സ്റ്റേഷന്‍ പരിസരത്തോ പൊതുസ്ഥലത്തോ നടുന്നതിന് രണ്ട് വൃക്ഷത്തൈകള്‍ വീതം വിതരണം ചെയ്യാന്‍ ആയിരുന്നു ഉദ്ദേശിച്ചിരുന്നത്.
     എന്നാല്‍ ഹൈറേഞ്ച് പ്രദേശമായിട്ട് പോലും അന്തരീക്ഷ താപനില സംസ്ഥാന ശരാശരിയോളം ഉയര്‍ന്നതും മഴ കുറഞ്ഞതും കുടിവെള്ളക്ഷാമവുമെല്ലാം കണക്കിലെടുത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും മരം നടാനുള്ള അവസരം ലഭിക്കുന്ന തരത്തില്‍ പദ്ധതി വിപുലമാക്കാന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ സംഘം തീരുമാനിച്ചത് വളരെയധികം അഭിനന്ദനമര്‍ഹിക്കുന്നു. അഞ്ചര ലക്ഷത്തോളം വരുന്ന ജില്ലയിലെ വോട്ടര്‍മാര്‍ രണ്ട് തൈ വീതം നടുന്നതിലൂടെ പത്ത് ലക്ഷത്തിലധികം മരങ്ങള്‍ ഈ പദ്ധതിയിലൂടെ നടാന്‍ സാധിക്കും.സാമൂഹ്യ വനവല്‍ക്കരണ വിഭാഗവുമായി സഹകരിച്ച് ആര്യവേപ്പ്, കൂവളം, മഹാഗണി, മണിമരുത്, നീര്‍മരുത്, സീതപ്പഴം, മാതളം, നെല്ലി, പൂവരശ്, മന്ദാരം, ഗുല്‍മോഹര്‍, രാജമല്ലി,   വിവിധ തരം മുളകള്‍, സീതപ്പഴം,  പ്ലാവ്, മാവ്, പേര, ഇലഞ്ഞി, ഞാവല്‍, ആല്‍, അത്തി,  സില്‍വറോക്ക് തുടങ്ങീ തൈകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
        ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് പോളിങ്ങ് ബൂത്തുകള്‍, പൊതു സ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇത്തരത്തില്‍ 10 ലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് തീരുമാനം.കൂടാതെ പോലീസുകാര്‍ അടക്കമുള്ള എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൈകള്‍ നല്‍കും.
         ഇക്കഴിഞ്ഞ അഞ്ചാം തീയതി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം വട്ട പരിശീലനത്തില്‍ പങ്കെടുത്തപ്പോള്‍ തന്നെ ഞങ്ങള്‍ക്കുള്ള തൈകള്‍ ലഭിച്ചു.നെല്ലിയും പതിമുഖവും ആണ് ഞാന്‍ സ്വീകരിച്ചത്.
          നെല്ലി മരം പിറ്റേ ദിവസം തന്നെ അനിയനും എന്റെ മക്കളും കൂടി ഞങ്ങളുടെ വീട്ടുവളപ്പില്‍ നടുകയും ചെയ്തു.
വരളരുത് ഈ നാട്...വഴിമുട്ടരുത്...എല്ലാം ശരിയാക്കണം.

ഈ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ 14/5/2016ലെ തേജസ് ദിനപത്രത്തില്‍....

പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ വീട്

                2016ലെ നിയമസഭാ തെരഞ്ഞെടുപ്പും പടിവാതില്‍ക്കലെത്തി. പതിവ് പോലെ രണ്ടാഴ്ച മുമ്പേ പലര്‍ക്കും ‘വാന്‍ടഡ്’ പത്രങ്ങളും കിട്ടി. ഭാര്യയുടെ പ്രസവം കാരണം രണ്ട് മാസത്തെ അവധി കുടുംബത്തോടൊപ്പം ചെലവിടുന്ന എനിക്ക് ഇത്തവണ ഡ്യൂട്ടി ഉണ്ടാകില്ല എന്ന് ഞാന്‍ തന്നെ തീരുമാനിച്ചു.പ്രവാസികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും വോട്ടില്ലാത്ത കേരളത്തില്‍ ഇത്തവണ (കുടുംബത്തില്‍ നിന്നും അകന്ന് കഴിയുന്ന ഉദ്യോഗസ്ഥരായ) പ്രയാസികള്‍ക്കും അന്യജില്ലക്കാര്‍ക്കും ഡ്യൂട്ടിയില്ല എന്നും ശ്രുതിയുണ്ടായിരുന്നു.പിന്നെ വാറണ്ട് പേപ്പര്‍ വരും എന്ന് പറഞ്ഞ ആദ്യ ദിവസത്തില്‍ കോളേജില്‍ നിന്ന് ഒരു വിളിയും വരാതായതോടെ എന്റെ തീരുമാനം വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതായി ലോകസഭാ-നിയമസഭാ-ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ പല തവണ പ്രിസൈഡിംഗ് ഓഫീസര്‍ ആയ പരിചയത്തില്‍ ഞാന്‍ മനസ്സില്‍ പ്രഖ്യാപിച്ചു.

      പക്ഷേ ആ സമാധാന സോപാനത്തില്‍ അധികനേരം ഇരിക്കാന്‍ ഇത്തവണയും ഇലക്ഷന്‍ കമ്മീഷന്‍ എന്നെ അനുവദിച്ചില്ല.ഇതുവരെ ഇലക്ഷന്‍ ഡ്യൂട്ടി കിട്ടാത്ത , സ്ഥലം മാറ്റം പ്രതീക്ഷിച്ചിരിക്കുന്ന സഹപ്രവര്‍ത്തകന്റെ വിളി വന്നു –

“ഹലോ സാറെ... ഇലക്ഷന്‍ ഡ്യൂട്ടി പേപ്പര്‍ വന്നു...”

“ഓഹോ...ട്രാന്‍സ്ഫറിന് മുമ്പെ അതും കിട്ടിയോ?”

“ങാ....ഇത്തവണയും കിട്ടി....എനിക്കല്ല...സാറിന്...”

“ങേ!!” ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഡ്യൂട്ടി സ്മരണകള്‍ മനസ്സില്‍ നിന്ന് മായുന്നതിന് മുമ്പെ അടുത്ത ഡ്യൂട്ടി എത്തിയപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി.

“ഇത്തവണ സ്ത്രീകളാണ് കൂടുതല്‍...”

“ങേ!! തുല്യനീതി സംസ്ഥാന പ്രൊജക്ട് ഇന്‍ ചാര്‍ജ്ജായി സേവനമനുഷ്ടിച്ചതിന് ഞാനും അവസാനം സ്ത്രീഗണത്തില്‍ ?? ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ !!”

“പേപ്പര്‍ ദേ ഓഫീസില്‍ എത്തിയതേയുള്ളൂ...”

“ങാ...ശരി..ശരി...” 
വീണ്ടും പ്രിസൈഡിംഗ് ഓഫീസര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടതിന്റെ ‘ഗമ’യില്‍ ഞാന്‍ കസേരയിലേക്ക് ഒന്നമര്‍ന്നിരുന്നു.

‘മിഴിയോരം നനഞ്ഞൊഴുകും....’ എന്നെപ്പോലെ അവധിക്കാലം ആഘോഷിച്ച് കൊണ്ടിരുന്ന ഫറൂഖ് ട്രെയ്നിംഗ് കോളേജിലെ അദ്ധ്യാപകനായ അനിയന്റെ മൊബൈല്‍ ഫോണ്‍ എന്റെ മനോഗതം പോലെ അടുത്ത് നിന്ന് ചിലച്ചു.

“ഹലോ...ആ....”

“സാറ് നാട്ടിലോ അതോ കാട്ടിലോ?”

“അതെന്റെ ഇക്കാക്കയോട് ചോദിക്കേണ്ട ചോദ്യമാണല്ലോ?”

“എവിടെയാണെങ്കിലും പ്രശ്നമില്ല....”

“ഓ...നമ്മളെന്താ ആദാമിന്റെ മകന്‍ അബുവോ?”

“അല്ലല്ല പ്രിസൈഡിംഗ് ഓഫീസര്‍“

“ഓകെ....അപ്പോള്‍ വീണ്ടും ....”

‘സഹ്യസാനുശ്രുതി ചേര്‍ത്ത് വച്ച മണി വീണയാണെന്റെ കേരളം....’ ഇപ്പോള്‍ എന്റെ ഫോണ്‍ ചിലക്കാന്‍ തുടങ്ങി.

“ഹലോ...”

“ഹലോ...നിനക്ക് ഇലക്ഷന്‍ ഡ്യൂട്ടി പേപ്പര്‍ വന്നോ?” മറുതലക്കല്‍ നിന്ന്  ചെറിയ അനിയന്റെ ചോദ്യം.

“ങാ കിട്ടി...നിനക്കുണ്ടോ?”

“ങും...”

“എന്തായിട്ടാ പോസ്റ്റിംഗ്?”

“പ്രിസൈഡിംഗ് ഓഫീസര്‍“

ആഹാ...അപ്പോ ഇനി നമ്മുടെ വീട് പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ വീട് !!! “

മലപ്പുറം ജില്ലയിലെ ഏറനാട് നിയോജകമണ്ഠലത്തിലെ വോട്ടര്‍മാരായ അനിയന്മാരും ഞാനും, ഭൂമിശാസ്ത്രപരമായി ഏറനാടിനോട് ചേര്‍ന്ന് കിടക്കുന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലും ചരിത്രപരമായി  ഏറനാടിനോട് ചേര്‍ന്ന് കിടക്കുന്ന വയനാട് ജില്ലയിലെ കല്പറ്റയിലും ജനാധിപത്യത്തിന്റെ മാമാങ്കത്തിന് കാവലാളുകളാകാന്‍ ഈ വരുന്ന മെയ് 15ന് പോളിംഗ് ബൂത്തിലേക്ക്...