Pages

Wednesday, March 20, 2013

വൈകുന്നേരം രാവിലെ ആകുന്ന നാട്!!!



പോക്കരാക്ക:വൈകുന്നേരം രാവിലെ ആകുന്ന നാട് അറിയോ?

ഞാൻ: വൈകുന്നേരം രാവിലെ ആകുന്ന നാടോ?ഉദയസൂര്യന്റെ നാട് കേട്ടിട്ടുണ്ട്.

പോക്കരാക്ക:അത് ഞമ്മളും കേട്ടിട്ടുണ്ട്

ഞാൻ : എങ്കിൽ സുല്ലിട്ടു

പോക്കരാക്ക: അരീക്കോട് തെന്നെ

ഞാൻ: ങേ , അരീക്കോടൊ?അതെങ്ങനെ?

പോക്കരാക്ക:ഞായറാഴ്ചകളിൽ ഞമ്മളെ ബാങ്കിന്റെ ഈവനിംഗ് ബ്രാഞ്ച് പ്രവർത്തിക്കുന്നത് രാവിലെയാ.എന്ന്വച്ചാൽ വൈകുന്നേരം രാവിലെ ആകുന്ന നാട്

പോക്കരാക്കയും വേനൽമഴയും

തിരുവനന്തപുരത്ത് പോക്കരാക്കയെ കണ്ടുമുട്ടിയ ചോട്ടാനേതാവ് : ആരാത് പോക്കരാക്കയോ?

പോക്കരാക്ക: ആ ഞമ്മളെന്നെപോക്കർ സൺ ഓഫ് അവ്വോക്കർ

നേതാവ് : നാട്ടിൽ നല്ല വേനൽമഴയാണെന്ന് കേട്ടു.

പോക്കരാക്ക: ഞമ്മൾ രണ്ടാളും ബ്‌ടല്ലേ, പിന്നെ മയ പെജ്ജാതക്കോ

Monday, March 18, 2013

ഓര്‍മ്മയിലെ ചില കോ‌ഇന്‍സിഡന്‍സുകള്‍


ആക്സിഡന്റ്ലി സംഭവിക്കുന്ന സാമ്യതക്കാണ് കോ‌ഇന്‍സിഡന്‍സ് എന്ന് പറയുക എന്നാ ണ് ഞാന്‍ മനസ്സില്‍ ഫീഡ് ചെയ്തു വച്ചിരിക്കുന്നത് (‘കോയിഡാന്‍സ്‘ എന്ന് നാട്ടിന്‍പുറത്ത് പറയുന്നതും എപ്പോഴെങ്കിലും സംഭവിക്കുന്ന ഒന്നാണ്),ജീവിതത്തിലെ ഓര്‍മ്മയിലുള്ള ചില കോ‌ഇന്‍സിഡന്‍സുകള്‍ പങ്ക് വയ്ക്കാന്‍ പറ്റിയ ദിവസമാണിന്ന് എന്ന് തോന്നുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ബി.എഡിന് പഠിക്കുന്ന കാലം.ഞാന്‍ കോളേജിലെ ഒരു റബല്‍ താരമായി കത്തി നില്‍ക്കുന്ന സമയം.അന്ന് റെബലുകള്‍ക്ക് വലിയ ജനപ്രിയമായിരുന്നു.കാരണം ഇന്റേണല്‍ മാര്‍ക്ക് എന്ന വാള്‍ തലക്ക് മുകളില്‍ തൂങ്ങുമ്പോള്‍ അധ്യാപകരെ മണി അടിക്കാന്‍ എല്ലാവരും ശ്രമിക്കുമ്പോള്‍ അതിനെതിരെ നീങ്ങുന്നവര്‍ ശരിക്കും ഹീറോസ് ആയിരുന്നു.അത്തരത്തില്‍ കോളേജില്‍ ഉണ്ടായിരുന്ന അല്പം ചിലരില്‍ ഒന്നാമന്‍ ആയിരുന്നു ഞാന്‍.

ദിവസവും അരീക്കോട് നിന്ന് മലപ്പുറം വരെ പോയി വന്നിട്ടാണ് ഞാന്‍ പഠനം നടത്തിയിരുന്നത്.അപ്പോഴാണ് ഞാന്‍ എന്റെ നാട്ടില്‍ അത്രകാലമായി കാണാത്ത ഒരുത്തന്‍ ഞാന്‍ കയറുന്ന അതേ ബസ്സില്‍ എന്റെ അതേ കോളേജിലേക്ക് വരുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടത്.ഇവന്‍ എനിക്ക് ഒരു പക്ഷേ നാട്ടില്‍ പാരയാകും എന്ന തിരിച്ചറിവില്‍ നിന്ന് അവന്റെ വേര്‍ എബൌട്ട്സ് ഒന്ന് അറിയാമെന്ന നിലക്ക് ഞാന്‍ അവനെ സമീപിച്ചു.

“എന്താ നിന്റെ പേര് ?” ഗൌരവം വിടാതെ ഞാന്‍ ചോദിച്ചു.

“മണി” താഴ്മയോടെ അവന്‍ പറഞ്ഞു.

‘ച്ചെ...’ പുറത്ത് കേള്‍ക്കാതെ ഞാന്‍ അടുത്ത ചോദ്യം ചോദിച്ചു - “എവിടുന്നാ വരുന്നത്...?”

“അരീക്കോട്”

“അരീക്കോട് എവിടെ...?”

“മഞ്ചേരി അപ്പുറം...”

“അതെനിക്കറിയാം.....പ്രോപര്‍ അരീക്കോട് നിന്നാണോന്ന്...?”

“കരുവാരക്കുണ്ടിലാ ....ഇപ്പോള്‍ അരീക്കോട്...”

“ങാ....ശരി..ശരി...” അവിടെ വന്ന് താമസിക്കുന്നവനായതിനാല്‍ എനിക്ക് വലിയ തലവേദന ഉണ്ടാക്കില്ല എന്ന ധൈര്യം കാരണം ഞാന്‍ മണിയെ വിട്ടു.പക്ഷെ അവന്‍ എന്നെ വിട്ടില്ല.സൌഹൃദം കൂടുതല്‍ ഊട്ടിക്കൊണ്ട് വന്നു. ആ വര്‍ഷം ആഗസ്ത് 5ന് ഉച്ചക്ക് ശേഷം മണി എന്നോട് പറഞ്ഞു.

“നാളെ ഉച്ചക്ക് എന്റെ വീട്ടില്‍ വരണം...”

“ങും ...എന്താ പ്രത്യേകിച്ച് ?”

“നാളെ ആഗസ്ത് 6 . എന്റെ ജന്മദിനമാണ്...”

“യാ കുദാ.....ഞാനും ആഗസ്ത് ആറിനാ പിറന്നത് !!!”

ഇത് അറിവിലെ ഒരു കോ‌ഇന്‍സിഡന്‍സ്.

*****************************************


ബാങ്കുകളില്‍ പലതിലും എനിക്ക് അക്കൌണ്ട് ഉണ്ട്.നിയമപരമായി ഇതു പറ്റുമോ ഇല്ലയോ എന്നൊന്നും അന്നും ഇന്നും ചിന്തിച്ചിട്ടില്ല.പല അക്കൌണ്ടുകളും ആരംഭിച്ചത് ഓരോ പ്രത്യേക ഉദ്ദേശങ്ങളോടെ ആയിരുന്നു.ബാങ്കിങ് സമയം പ്രശ്നമായപ്പോഴാണ് ഈവനിംഗ് ബ്രാഞ്ചില്‍ അക്കൌണ്ട് തുടങ്ങിയത്.ടെലഫോണ്‍ ബില്‍ അടക്കാന്‍ സൌകര്യത്തിനാണ് ഗ്രാമീണ ബാങ്കില്‍ അക്കൌണ്ട് തുടങ്ങിയത്.തിരക്ക് കുറഞ്ഞതും ഏറ്റവും അടുത്തുള്ള സ്ഥാപനവുമായതിനാലാണ് പോസ്റ്റ് ഓഫീസില്‍ അക്കൌണ്ട് തുടങ്ങിയത്.നല്ല കസ്റ്റമര്‍ റിലേഷന്‍ ആയതിനാലാണ് ഫെഡറല്‍ ബാങ്കില്‍ അക്കൌണ്ട് തുടങ്ങിയത്. അങ്ങനെ അങ്ങനെ എല്ലാത്തിനും കാരണങ്ങള്‍.

ഒന്നര വര്‍ഷം മുമ്പാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാശ് കയ്യില്‍ നേരിട്ട് നല്‍കില്ല എന്നും അത് ബാങ്ക് വഴിയേ നല്‍കാന്‍ പറ്റൂ എന്നും ഒരു കൂടോത്രം നിലവില്‍ വന്നത്.ബാങ്ക് വഴിയായാലും കാശ് വാങുന്നത് കൈ കൊണ്ട് തന്നെയാണ് , കാലു കൊണ്ടല്ല.പക്ഷേ നേരിട്ട് ട്രഷറിയില്‍ നിന്ന് കയ്യില്‍ കിട്ടില്ല എന്ന് സാരം.അതൊക്കെ നല്ലതാണ് എന്ന് ഞാനും പ്രസംഗിച്ചു നടന്നു , കാരണം ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് ഈ പാര വന്നിട്ടില്ലായിരുന്നു.ഞാന്‍ അന്ന് കാശ് നേരിട്ട് കയ്യില്‍ വാങ്ങി! പക്ഷേ ഞങ്ങല്‍ക്ക് നേരെ വന്നത് മറ്റൊരു പാരയായിരുന്നു.നമ്മുടെ കാശ് ഇനി മുതല്‍ കയ്യില്‍ തരില്ല , പകരം എല്ലാവരും ട്രഷറിയില്‍ ഒരു അക്കൌണ്ട് തുടങ്ങണം.കാശ് അതിലേക്ക് പോകും , അവിടെ നിന്ന് ആവശ്യമുള്ളപ്പോള്‍ ചെക്ക് ഉപയോഗിച്ച് എടുക്കാം.

ഇത്രയും ബാങ്കുകളില്‍ അക്കൌണ്ടുള്ള ഞാന്‍ മനസ്സില്ലാമനസ്സോടെ അവിടേയും ഒരു അക്കൊണ്ട് ആരംഭിച്ചു. എനിക്ക് കിട്ടിയ എസ്.ബി അക്കൌണ്ട് നമ്പര്‍ 6465. അറുപത്തിനാല് കഴിഞ്ഞാല്‍ അറുപത്തി അഞ്ച് എന്ന ഫാന്‍സി നമ്പറിലുപരി ഈ നമ്പര്‍ എനിക്ക് വളരെ പരിചയമുള്ള പോലെ തോന്നി.ഞാന്‍ എന്റെ ഓരോ ബാങ്കിലേയും അക്കൌണ്ട് നമ്പറുകള്‍ തിരയാന്‍ തുടങ്ങി.അതാ കിടക്കുന്നു , പതിനഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ഗ്രാമീണ ബാങ്കിലെ അക്കൌണ്ട് ....അക്കൌണ്ട് നമ്പര്‍ 6465 !!!

ഇത് അറിവിലെ മറ്റൊരു കോ‌ഇന്‍സിഡന്‍സ്.

***************************************

എനിക്ക് മക്കള്‍ മൂന്ന് പേര്‍.മൂന്നും കത്രികാ പ്രസവത്തിലൂടെ കിട്ടിയ പെണ്‍കുട്ടികള്‍. 2004 മാര്‍ച്ച് 18 ന് രണ്ടാമത്തെ മകളെ ,  ബ്ഹാര്യയുടെ ഗര്‍ഭപാത്രം കീറി മുറിച്ച് എടുക്കുന്നതിന് മുമ്പ് എന്റെ അയല്‍‌വാസിയായ ഡോക്ടര്‍ ചോദിച്ചു.
“ഇതോടെ നിര്‍ത്തണോ?”

“ഏയ്....” മുന്നും പിന്നും ആലോചിക്കാതെ ഞാന്‍ മറുപടി കൊടുത്തു.അദ്ദേഹം അദ്ദേഹത്തിന്റെ ഡ്യൂട്ടി ഭങിയായി നിര്‍വ്വഹിച്ചു. നിരീക്ഷണങ്ങള്‍ക്കും മറ്റും ശേഷം ഒരാഴ്ച കഴിഞ്ഞ് ഡിസ്ചാര്‍ജ്ജ് ചെയ്ത് പോരുമ്പോള്‍ ഞാന്‍ ഡോക്ടറോട് ചോദിച്ചു.
“പ്രസവം നിര്‍ത്തണം എന്ന് നിര്‍ബന്ധമാണോ സാര്‍...?”

“ഏയ്...നിര്‍ബന്ധമൊന്നുമില്ല...പക്ഷേ?”

“പക്ഷേ????”

“അടുത്ത പ്രസവത്തില്‍ പ്രസവ വേദന വരുന്ന മുമ്പേ സിസേറിയന്‍ നടത്തണം...” ഡോക്ടര്‍ പറഞ്ഞു.

അത് ഏതോ ഭാവിയില്‍ നടക്കാന്‍ പോകുന്ന സംഭവമായതിനാല്‍ ഞാന്‍ മൂളിവിട്ടു.

കാലചക്രം അഞ്ചോ ആറോ  ഭ്രമണം പൂര്‍ത്തിയാക്കി.ഭാര്യ വീണ്ടും ഗര്‍ഭിണിയായി.വയറ് വലുതാകുന്തോറും ആശങ്കയും വലുതായി.അവസാനം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒന്നോ രണ്ടോ ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം എന്റെ മൂന്നാമത്തെ മകളെയും ഡോക്ടര്‍മാര്‍ കീറി എടുത്തു.അന്ന് തീയ്യതി മാര്‍ച്ച് 18 , 2010 !!!അതേ രണ്ടാമത്തെ മകളുടെ അതേ ജന്മദിനം!


ഇത് ഓര്‍മ്മയിലെ മറ്റൊരു കോ‌ഇന്‍സിഡന്‍സ്.

ഇന്നാണ് ആ മാര്‍ച്ച് 18.എന്റെ രണ്ട് മക്കളുടെ ജന്മദിനം.ഞാന്‍ ജന്മദിനം ആഘോഷിക്കാറില്ല എന്ന് കൂടി അറിയിക്കട്ടെ.

***********************************************

Thursday, March 14, 2013

നാട്ടിലേക്ക്…..(ലക്ഷദ്വീപ് യാത്ര - ഭാഗം 17)




ദ്വീപിൽ ഞങ്ങൾ എത്തിയിട്ട് വെറും മൂന്ന് ദിവസമേ ആയിട്ടുള്ളൂ.പക്ഷേ ആ നാട്ടിലെ ജനങ്ങളുമായി ഉണ്ടാക്കിയ സൌഹൃദം ഞങ്ങൾ വന്നിട്ട് കുറേ ദിവസങ്ങൾ ആയ പോലെ തോന്നിച്ചു.ദിവസവും രണ്ട് നേരം ജമാൽ ഞങ്ങളെ കാണാൻ വരുന്നതും വിശേഷങ്ങൾ ആരായുന്നതും എന്റെ സഹപ്രവർത്തകരിലും അത്ഭുതമുളവാക്കി. ഇന്ന് ദ്വീപിനോട് വിടപറയേണ്ട ദിവസമാണ്.പലരോടും യാത്ര പറയണം.അതിനിടക്ക് പലർക്കും ദ്വീപിലെ തെങ്ങിൻ തൈ കൊണ്ടു പോകാൻ ഒരാശ.സലീം മാഷ് ഒരു പരിചയക്കരന്റെ അടുത്തും അബൂബക്കർ മാഷ് മറ്റൊരു പരിചയക്കരന്റെ അടുത്തും പറഞ്ഞ് തൈകൾ ഒപ്പിച്ചു.ഡി.സി.പിയിൽ കൂട്ടിയിട്ട തേങ്ങകൾ പലതും മുളച്ച് വന്നിരുന്നു.ആവശ്യമുള്ളവർക്ക് അവിടെ നിന്നും എടുക്കാൻ മാനേജർ മുല്ല കിടാവും സമ്മതിച്ചു.

ഇതെല്ലാം കൂടി കപ്പലിൽ കയറ്റുമോ ആവോ?” എനിക്ക് ചെറിയ ഒരു സംശയം 
 
ജമാൽക്ക ഉള്ളപ്പോൾ നമ്മൾ എന്തിന് ഇതൊക്കെ പേടിക്കണം ?” ആരോ പറഞ്ഞു.


                                                        ജമാലും ഞാനും

ജമാൽ ക ദോസ്ത്’ എന്ന പദവി ഞങ്ങളുടെ ആത്മവിശ്വാസം എവിടെ എത്തിച്ചു എന്നതിന്റെ പ്രകടനമായിരുന്നു അത്.അല്പ സമയം കഴിഞ്ഞ് ജമാൽ അവിടെ എത്തി.എല്ലാവരുമായും കുശലപ്രശ്നം നടത്തുകയും ദ്വീപിലെ അനുഭവങ്ങളെ പറ്റി ചോദിക്കുകയും ചെയ്തു.ശേഷം എന്നെ രഹസ്യമായി വിളിച്ചു എനിക്കുള്ള റ്റ്യൂണ മത്സ്യപ്പൊതി തന്നു.കിട്ടാൻ അല്പം ബുദ്ധിമുട്ടായതിനാലും വലിയ വില ആയതിനാലും എല്ലാവർക്കും കൊടുക്കാൻ ഇല്ലാത്തതിലുള്ള ഖേദവും ജമാൽ പ്രകടിപ്പിച്ചു.നേരത്തെ ഏൽ‌പ്പിച്ച പ്രകാരം ജമാലിന്റെ അളിയൻ ദ്വീപുണ്ട എന്ന പലഹാരവും എത്തിച്ചു.

മടങ്ങിപ്പോകാനുള്ള ടിക്കറ്റ് ഞങ്ങൾ എടുത്തിട്ടില്ലായിരുന്നു.ജമാലിന്റെ നിർദ്ദേശപ്രകാരം അത് പോകുന്ന ദിവസം എടുക്കാം എന്നായിരുന്നു പറഞ്ഞിരുന്നത്.ഞാനുമായി സംസാരിക്കുന്നതിനിടക്ക് തന്നെ ജമാൽ പല സ്ഥലത്തേക്കും ഫോൺ ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു.

എന്താ പ്രശ്നം?” അവസാനം ഞാൻ ചോദിച്ചു.

ടിക്കറ്റ് കൺഫേം ആയിട്ടില്ലഅത് പ്രശ്നമില്ല..” ജമൽ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു.

യാ കുദാ…“ തിരിച്ച് പോകാനൊരുങ്ങി നിൽക്കുമ്പോഴാണ് ടിക്കറ്റ് കൺഫേം അല്ല എന്ന് അറിയുന്നത്.പക്ഷേ ജമാലിന്റെ ആത്മവിശ്വാസം എന്നെ ആശ്വസിപ്പിച്ചു.കഴിഞ്ഞ ദിവസം ആർക്കോ അർജന്റ് ആയി കൊച്ചിയിൽ പോകാനായി വേറെ ഏതിലെയോ പോകുന്ന ഒരു കപ്പലിലേക്ക് വിളിക്കുന്നത് ഞാൻ നേരിട്ട് കണ്ടതിനാൽ ടിക്കറ്റില്ല എന്ന കാരണത്താൽ ഞങ്ങളുടെ യാത്ര മുടങ്ങില്ല എന്നുറപ്പായിരുന്നു.പക്ഷേ കൺഫേം ആയില്ലെങ്കിൽ സീറ്റ് കിട്ടില്ല എന്നതായിരുന്നു ജമാലിനെ ആശങ്കപ്പെടുത്തിയ വിഷയം.

ഞാൻ എല്ലാവരോടും ജമാലിന്റെ ഒപ്പം ഒന്ന് പോസ് ചെയ്യാൻ പറഞ്ഞു.അബൂബക്കർ മാഷ് ഒരു കയ്യിൽ പെട്ടിയും മറു കയ്യിൽ ഒരു ചാക്കുമായി മുന്നോട്ട് വന്നു.ചാക്കിൽ നിന്നും രണ്ട് തെങ്ങിൻ തൈകൾ പുറത്തേക്ക് തലനീട്ടിയിരുന്നു.

മാഷേഒക്കത്തെ ആ ചാക്കൊന്ന് മാറ്റ്വാ?” ഞാൻ നിർദ്ദേശിച്ചു.ജമാലും ഞങ്ങളെല്ലാവരും കൂടി നിൽക്കുന്ന ഫോട്ടോ ആരോ എടുത്തു.

അല്പ സമയത്തിനകം ടിക്കറ്റ് കൺഫേം ആയതായി ജമാൽ അറിയിച്ചു.പുറം കടലിൽ നങ്കൂരമിട്ട കപ്പൽ ഞങ്ങളെ മാടിവിളിച്ചു.എം.വി.മിനിക്കോയ് എന്ന ചെറിയകപ്പൽ ആയിരുന്നു അത്. 



യാത്രക്കാരെ കൊണ്ടു പോകാനായി ബോട്ടുകൾ കപ്പലിലേക്ക് പുറപ്പെടാൻ തുടങ്ങി.ജമാലിനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.ആതിഥേയത്തിന്റെ എല്ലാ മര്യാദകളും നേരിൽ കാണിച്ചു തന്ന നല്ല ഒരു സുഹൃത്തിനോട് എന്റെ ഹൃദയത്തിൽ നിന്നും ഒരു പ്രാർഥന വന്നു – അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹ് (താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയും അനുഗ്രഹവും ഉണ്ടാകട്ടെ).നീങ്ങാൻ തുടങ്ങിയ ബോട്ടിലേക്ക് ജമാൽ എന്നെ കൈപിടിച്ച് കയറ്റി.കൈ വീശി റ്റാറ്റ പറയുമ്പോൾ ജമാലിന്റെ കണ്ണും നിറഞ്ഞത് ഞാൻ ശ്രദ്ധിച്ചു.

അപ്പോൾ എന്റെ മനസ്സിൽ ഒരു എസ്.എം.എസ് ഓടി എത്തി –


Best relations are like beautiful street lamps. They may not make distance shorter. But they light your path and make the journey easier “ 


                                                      ( അവസാനിച്ചു )                                                  

Wednesday, March 13, 2013

ദ്വീപിലെ കാഴ്ചകളും അനുഭവങ്ങളും (ലക്ഷദ്വീപ് യാത്ര ഭാഗം - 16 )


കഥ ഇതുവരെ

ബീച്ചിന് സമാന്തരമായ റോഡിലൂടെ നടക്കുമ്പോഴാണ് ഒരാൾ കടലിൽ നിന്നും ,ഒരു കയ്യിൽ ഒരു വലിയ മത്സ്യവും മറുകയ്യിൽ ഒരു കുന്തവുമായി കയറി വരുന്നത് കണ്ടത്.ഞങ്ങൾ എല്ലാവരും അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങി.ചോരയൊലിക്കുന്നത് അദ്ദേഹത്തിന്റെ കയ്യിൽ നിന്നോ അതോ മത്സ്യത്തിന്റെ ശരീരത്തിൽ നിന്നോ എന്നറിയാൻ പ്രയാസമായിരുന്നു. 



അടുത്തെത്തിയപ്പോഴാണ് മത്സ്യം ‘തിരണ്ടി’ എന്ന ഇനത്തിൽ പെട്ടതാണെന്ന് തിരിച്ചറിഞ്ഞത്.കരയിലിട്ട് രണ്ട് കുത്ത് കൂടി കൊടുത്തതോടെ അതിന്റെ ഈ ലോകവാസം അവസാനിച്ചു.ഇത്തരം മത്സ്യങ്ങൾ കരക്ക് അടുത്തേക്ക് ഇടക്ക് കയറി വരും എന്നും അവയുടെ പിന്നാലെ ഈ കുന്തവും കൊണ്ട് ഓടി കുത്തുമെന്നും അദ്ദേഹം പറഞ്ഞു.മിക്കവാറും എല്ലാവരുടേയും അടുത്ത് ഇത്തരം കുന്തം ഉണ്ടെന്നും മിക്ക ദിവസങ്ങളിലും മത്സ്യം കിട്ടും എന്നും അദ്ദേഹം പറഞ്ഞപ്പോൾ കുന്തം ഉപയോഗിച്ചുള്ള ഈ മീൻപിടിക്കൽ ഞങ്ങൾക്ക് പുതിയൊരറിവായി.




ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു.കയർ ഫാക്ടറിയിൽ മുഴുവൻ സ്ത്രീകളായിരുന്നു.യന്ത്ര സഹായത്തോടെ അവർ കയർ പിരിക്കുന്നത് ഞങ്ങൾ കൌതുകത്തോടെ നോക്കി നിന്നു.ആലപ്പുഴയിൽ നിന്നുള്ള ആന്റണി വരെ ഇവരുടെ കൈവേഗതയിൽ അതിശയം പ്രകടിപ്പിച്ചപ്പോൾ മറ്റുള്ളവർക്കെല്ലാം ഈ ജോലിയുടെ കലാവിരുതിന്റെ സൌന്ദര്യം ബോധ്യമായി.കയറ് കൊണ്ടുണ്ടാക്കിയ വിവിധ ഉല്പന്നങ്ങളും ഞങ്ങളെ ആകർഷിച്ചു.

ഉച്ചയോടെ ഞങ്ങൾ തിരിച്ച് റൂമിലേക്ക് തന്നെ നടന്നു.നേരത്തെ ഞങ്ങൾ പോകുന്നത് കണ്ട ചില സ്ത്രീകൾ ഞങ്ങളെ കാണാനായി വഴിയിൽ നിന്നിരുന്നു.അവരുടെ കൂടെ കുട്ടികളും പുരുഷന്മാരും ഉണ്ടായിരുന്നു.ഞങ്ങൾ അവരുടെ എത്തിയ ഉടനെ ഒരാൾ ഒരു ഇളനീർ വെട്ടി തന്നു.ആ സ്നേഹത്തിൻ മുമ്പിൽ ഒന്ന് പകച്ചെങ്കിലും ഞങ്ങൾക്കെല്ലാവർക്കും വയറ് നിറയുന്നത് വരെ ഇളനീർ നൽകി അവർ അവരുടെ ആതിഥ്യമര്യാദ പ്രകടിപ്പിച്ചു.
അല്പമകലെ പ്രായം ചെന്ന ഒരു സ്ത്രീ കടലിലേക്ക് നോക്കി ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു.ഞാൻ അവരുടെ അടുത്തെത്തി.അവർ എന്തോ ചോദിച്ചെങ്കിലും എനിക്ക് മനസ്സിലായില്ല. മലയാളത്തിൽ ഞാൻ പറഞ്ഞത് അവർക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.അവർ പറഞ്ഞത് മുഴുവനായി മനസ്സിലായില്ലെങ്കിലും എല്ലാവരും ഇളനീർ കുടിച്ച് കഴിയുന്നത് വരെ ഞാൻ അവരോട് സംസാരിച്ചിരുന്നു.കടമത്ത് ദ്വീപിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീ ആൺ അവരെന്ന് നാട്ടുകാരനായ ഒരാൾ പറഞ്ഞു.


ഇളനീർ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ഒരു കടലാമ അവിടെ പ്രത്യക്ഷപ്പെട്ടു. തലേദിവസം അവിടെ വച്ച് പരിചയപ്പെട്ട ഒരാളാണ് സലീം മാഷിന് കൊടുക്കാനായി സ്റ്റഫ് ചെയ്ത കടലാമയേയും കൊണ്ടു വന്നത്.ആമയെ കടത്തുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്ന ഒരു സംശയം ഉണ്ടായെങ്കിലും ആ സ്നേഹോപഹാരം സലീം മാഷ് നന്ദിയോടെ സ്വീകരിച്ചു.


ഇത്രയും തെങ്ങ് ഉള്ള സ്ഥിതിക്ക് ഇവിടെ മറ്റേ സാധനവും ഉണ്ടാവുമല്ലോ സാറേ?” ആർക്കോ സംശയം ജനിച്ചു.
മറ്റേ സാധനമോ , അതെന്താ?”
എന്റെ ചോദ്യത്തിന് ചോദ്യകർത്താവിന്റെ ഉത്തരം ഒരു ആംഗ്യമായിരുന്നു.
ഏയ്ഇവിടെ അത് കിട്ടില്ലഹറാമാണ്
ഇല്ല സാറേഞാൻ നേരത്തെ തന്നെ പല തെങ്ങിൻ മണ്ടയും ശ്രദ്ധിച്ചിരുന്നുമിക്കവാറും എല്ലാം ചെത്തുന്നുണ്ട്.ജമാൽക്കയോട് പറഞ്ഞാൽ ശുദ്ധമായ നീര കിട്ടും.“ 

 റെജു പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും ഹരിദാസൻ മാഷ് ചൂണ്ടി..”അതാ കയ്യെത്തും ഉയരത്തിൽ ഒന്ന്.” 

 ഞാനും സൂക്ഷിച്ച് നോക്കി.തെങ്ങിൻ പൂക്കുലയുടെ അറ്റത്ത് പെപ്സി 200 മില്ലിയുടെ ഒരു ബോട്ടിൽ കെട്ടി വച്ചിരിക്കുന്നു.റെജു തന്നെ ആദ്യം ഓടി അതിന്റെ അടിയിൽ വായ കാട്ടി.ഒരു തുള്ളി പോലും കിട്ടിയില്ലെങ്കിലും പലരും അതാവർത്തിച്ചു.വൈകിട്ട് ഈ സാധനം രുചിക്കാൻ കിട്ടിയപ്പോൾ ഇതിനാ‍ണോ ഇവർ ഇത്രയും കൊതിപൂണ്ടത് എന്ന് തോന്നാതിരുന്നില്ല.


അന്ന് രാത്രി ദ്വീപിലെ ഞങ്ങളുടെ അവസാന രാത്രി ആയിരുന്നു.രാത്രി ദ്വീപിന്റെ കടലോരങ്ങൾക്ക് മാറ്റം വരുന്നതും താൽക്കാലിക ഭക്ഷണ ശാലകൾ പൊങ്ങി വരുന്നതും ഞങ്ങൾ ശ്രദ്ധിച്ചിരുന്നു.അതിനാൽ തന്നെ ‘ലാസ്റ്റ് സപ്പർ’ അത്തരം ഒരു റെസ്റ്റാറന്റിൽ ആക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.മത്സ്യവിഭവങ്ങൾ തന്നെയായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്.കീശ വല്ലാതെ കീറിപോകാത്ത വിധത്തിൽ അത്യാവശ്യം നന്നായി ഭക്ഷണം കഴിച്ച് ആ ടേസ്റ്റും ഞങ്ങൾ മനസ്സിലാക്കി.



(തുടരും...) 
 

Tuesday, March 12, 2013

ലക്ഷദ്വീപ് യാത്രാ വിവരണം തുടരുന്നു...


പ്രിയപ്പെട്ടവരേ,

കാറ്റിലും കോളിലും പെട്ട് ഒന്നര വര്‍ഷത്തോളം കരയില്‍ കറങ്ങിയ ശേഷം ലക്ഷദ്വീപ് യാത്രാ വിവരണം തുടരുന്നു.അടുത്ത ലക്ഷദ്വീപ് യാത്ര പ്ലാന്‍ ചെയ്തതിനാല്‍ ആദ്യ യാത്രാവിവരണം ഉടന്‍ അവസാനിപ്പിക്കുന്നതാണ് എന്ന ബ്ലോഗാവസ്ഥ മുന്നറിയിപ്പും ഇതോടൊപ്പം അറിയിക്കുന്നു.രണ്ടാം യാത്രയുടെ വിവരണം സഹിക്കാന്‍ നിങ്ങള്‍ തയ്യാറായാലും നമ്മള്‍ തരില്ല എന്നും അറിയിക്കുന്നു (ഇത് തന്നെ മുഴുമിപ്പിക്കാനുള്ള കഷ്ടപ്പാട് നമ്മള്‍ക്കല്ലേ അറിയൂ...)

Monday, March 11, 2013

പോളിയിലെ ഡി.സി.പിയും ദ്വീപിലെ ഡി.സി.പി യും….(ലക്ഷദ്വീപ് യാത്ര - ഭാഗം 15)

കഥ ഇതുവരെ


അന്ന് മുഴുവന്‍ റെജുവിന്റെ ഫോണ്‍ ചിലച്ചു കൊണ്ടേയിരുന്നു.ഇന്ത്യന്‍ സിനിമയിലെ മിന്നും താരത്തിന്റെ കൂടെ ഇരുന്ന് ഫോട്ടോയും എടുത്ത് ഷേക്ക് ഹാന്റും നല്‍കിയാല്‍ പിന്നെ അവന്‍ ആരാ?

പോഡോയുടെ കൂടെ ഫോട്ടോ എടുക്കാന്‍ പറ്റിയെങ്കിലും വിവേക് ഒബ്രോയിയുടെ മുന്നില്‍ അവള്‍ ഒന്നും അല്ല എന്ന് റെജു, ആന്റണിയുടെ മുഖത്ത് നോക്കി പറയുകയും കൂടി ചെയ്തതോടെ ആന്റണിയുടെ മുഖം വാടി.

എവെരി ഡോഗ് ഹാസ് എ ഡേ” എന്ന് പറഞ്ഞ് ആന്റണി മനസ്സിനെ സമാധാനപ്പെടുത്താന്‍ നോക്കി.

അതേ , എവെരി ആന്റണി ഹാസ് എ ഡേ” - റെജു ശവത്തില്‍ ഒരു കുത്തും കൂടി കൊടുത്തു.റെജുവിന്റെ നിലക്കാത്ത ഫോണ്‍ വിളി കൂടി കണ്ടപ്പോള്‍ ആന്റണി മെല്ലെ ഒരു സൈഡിലേക്ക് മാറി.എനിക്ക് ഈ ഫോട്ടോ എടുക്കലിൽ പ്രത്യേകിച്ച് ഒന്നും തോന്നാത്തതിനാല്‍ ഞാന്‍ എന്റേതായ പണികളിലേക്ക് കടന്നു.

രാത്രി ജമാല്‍ വീണ്ടും ഞങ്ങളുടെ അടുത്തെത്തി.റെജുവും ജയേഷും ജമാലിന്റെ അടുത്ത് ഓടി എത്തി കാലില്‍ പിടിച്ചു പറഞ്ഞു.
ജമാല്‍ക്കാ....നന്ദി....ഒരുപാട് നന്ദി....ഒരുപാട് ഒരുപാട് നന്ദി....”

എന്തിന്?” അന്തം വിട്ട് ജമാല്‍ ചോദിച്ചു.

ഞങ്ങളെ ഇങ്ങോട്ട് കാല് കുത്താന്‍ അനുവദിച്ചതിന്....അത് കാരണം ഇന്ന് ഞങ്ങള്‍ക്ക് വിവേക് ഒബ്രോയിയുടേ കൂടെ ഇരിക്കാനും ഫോട്ടോ എടുക്കാനും ഷേക്ക് ഹാന്റ് നല്‍കാനും ഒക്കെ സാധിച്ചു....ഇനി കടലിൽ മുങ്ങി മരിച്ചാലും വേണ്ടില്ല....അല്ലെങ്കി വേണ്ട... ”

ആഹാ....ആബിദേ....അപ്പോള്‍ അവനെ കണ്ടോ?”

ങാ....ഞങ്ങള്‍ മൂന്ന് പേര്‍ക്ക് ഒപ്പം ഫോട്ടോ എടുക്കാന്‍ പറ്റി...” ആൻറണിയുടെ മുഖത്തേക്ക് നോക്കി, മറുപടി പറഞ്ഞത് റെജുവായിരുന്നു.

'ഓ...പിന്നെ... എന്തായാലും നിന്റെ ഫോട്ടോയല്ലേ?' ആന്റണി ആത്മഗതം ചെയ്തു.

.കെ....ഇനി നാളെ ഡി.സി.പിയും കയര്‍ കമ്പനിയും........അതോടെ ഈ ദ്വീപിലെ കാഴ്ചകള്‍ അവസാനിക്കും....”

....ഇന്നത്തോട് കൂടി തന്നെ പലര്‍ക്കും ഇവിടെ സ്വര്‍ഗ്ഗം കിട്ടിയിട്ടുണ്ട്....”

എങ്കില്‍ നാളെ കാണാം....രാവിലെ ചായ കഴിച്ച് ദേ നേരെ നടന്നാല്‍ ഡി.സി.പിയില്‍ എത്താം...അവിടെ മുത്തുക്കോയ ഉണ്ടാകും....എല്ലാം ഞാന്‍ പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്....നാളികേര പൌഡര്‍ വേണമെങ്കില്‍ അവിടെ നിന്ന് വാങ്ങാം...ല്ലാം കിടാവിനെ ഏൽ‌പ്പിച്ചിട്ടുണ്ട്.”

ങേ! കിടാവോ? അതാരാ?”

കോയാ കിടാവ്.ഇന്നലെ നമ്മുടെ കൂടെ ഉണ്ടായിരുന്നയാൾ.ഡി.സി.പി യിലെ മാനേജറാ

ശരി...ശരി....”

ജമാല്‍ വീട്ടിലേക്ക് തിരിച്ച് പോയി.

പിറ്റേന്ന് രാവിലെത്തന്നെ അബൂബക്കർ മാഷ് എന്റെ നേരെ വരുന്നത് കണ്ടപ്പോൾ എനിക്ക് ഒരു പന്തികേട് തോന്നി.
സാറേ.ഒരു സംശയം?”

ഹാവൂ.” ഞാൻ സമാധാനിച്ചു

ഈ ഡി.സി.പി തന്നെയാണോ ആ ഡി.സി.പി?”

ഏത് ഡി.സി.പി?”

നമ്മുടെ പോളിയിലുണ്ടല്ലോ ഒരു ഡി.സി.പി

ഹ ഹ ഹാ.അത് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ പ്രോഗ്രാമിങ് എന്ന ഡി.സി.പി.ഇത് ഡെസികേറ്റഡ് കോക്കനട്ട് പ്ലാന്റ് എന്ന ഡി.സി.പി

ജമാൽ പറഞ്ഞപോലെ നേരത്തെ തന്നെ ഞങ്ങൾ ഡി.സി.പിയിൽ എത്തി.നാളികേരത്തിന്റെ ഒരു മല തന്നെ അവിടെ ഉണ്ടായിരുന്നു. ഡി.സി.പി മാനേജർ കോയ കിടാവ് എന്നെ അദ്ദേഹത്തിന്റെ ഓഫീസ് റൂമിലേക്ക് ക്ഷണിച്ചു.അല്പസമയത്തിന് ശേഷം ഒരാൾ വന്ന് ഞങ്ങളെ ഫാക്ടറിക്കകത്തേക്ക് ആനയിച്ചു.

പൊളിച്ച തേങ്ങയുടെ ചിരട്ട ചെറിയകോടാലി കൊണ്ട് കൊത്തി മാറ്റി ഒരു പന്ത് രൂപത്തിലാക്കി.പിന്നെ കുറേ സ്ത്രീകൾ ആ പന്തിന്റെ പുറം തോട് കത്തികൊണ്ട് അനായാസമായി നീക്കി അതിനെ ഒരു വെളുത്ത പന്താക്കി മാറ്റി.ഈ തൊലി വെളിച്ചെണ്ണ എടുക്കാനായി മറ്റൊരു യൂണിറ്റിലേക്ക് മാറ്റി.




അടുത്ത യന്ത്രത്തിൽ ഇട്ടതോടെ വെളുത്ത ബോൾ കഷ്ണങ്ങളായി നുറുങ്ങി.മറ്റൊരു യന്ത്രത്തിലൂടെ ഈ കഷ്ണങ്ങൾ കയറിയിറങ്ങിയതോടെ വെളുത്തപൊടിയായി പുറത്ത് വന്നു.ഈ പൊടി കൃത്യമായി തൂക്കി ഒരാൾ പാക്ക് ചെയ്തുകൊണ്ടിരുന്നു. വിദേശത്തേക്ക് തേങ്ങക്ക് പകരം കയറ്റി അയക്കുന്നത് ഈ പൊടിയാണ് പോലും.അല്പം വില കൂടുതലാണെങ്കിലും ഞങ്ങളെല്ലാവരും നാലും അഞ്ചും പാക്കറ്റുകൾ വാങ്ങി

 ശേഷം അടുത്ത സന്ദർശന കേന്ദ്രമായ കയർ ഫാക്ടറിയിലേക്ക് ഞങ്ങൾ നടന്നു.

(തുടരും...)