Pages

Saturday, April 25, 2020

ഇൻറർനെറ്റില്ലാ ലോകത്തെ ദാസനും വിജയനും

          ലോക്ക്ഡൗണിൽ ഇളവ് ലഭിച്ചപ്പോൾ പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു ദാസനും വിജയനും.ദാസൻ സർക്കാർ ഗുമസ്തനും വിജയൻ കൂലിപ്പണിക്കാരനുമാണ്. ദാസൻ്റെ മകൻ നഗരത്തിലെ കോളജിലാണ് പഠിക്കുന്നത്. നടത്തത്തിനിടയിൽ അവർ പതിവ് സംസാരം തുടങ്ങി.

ദാസൻ: വിജയാ... ഇന്ന് മുതൽ ലോകത്തിന് പഴയ താളക്രമം ഉണ്ടായിത്തുടങ്ങും.

വിജയൻ: അതെന്താ? ലോക്ക് ഡൗൺ ഇളവ് കൊണ്ടോ?

ദാസൻ: അല്ല. ഇന്ന് മുതൽ ഇൻറർനെറ്റ് സേവനം ഇല്ലാതാവുകയാണ്. അതോടെ ലോകം തന്നെ ലോക്ക് ഡൗൺ ആകും.

വിജയൻ: അതെന്ത് നെറ്റാ ദാസാ..?

ദാസൻ: അത്... അതിപ്പം എങ്ങനാ പറഞ്ഞ് തരാ ...? ഒരു മിനുട്ട് ... ഒന്ന് ഗൂഗിൾ ചെയ്യട്ടെ... ( ഫോൺ എടുത്തതും) അയ്യോ... നെറ്റ് സേവനം ഇല്ലല്ലോ?

വിജയൻ: ഓ എനിക്ക് മനസ്സിലായി. ഫോണിൽ വാട്സാപ്പും ഫേസ്ബുക്കും നോക്കുന്നതല്ലേ ഇൻ്റർനെറ്റ്?

ദാസൻ: ആ... അങ്ങനെയെങ്കിൽ അങ്ങനെ .. വാട്സാപ്പും ഫേസ് ബുക്കും ഇല്ലാത്ത ജീവിതം... ഉപ്പില്ലാത്ത കഞ്ഞി പോലെയായിരിക്കും.

വിജയൻ: വാട്സാപ്പും ഫേസ്ബുക്കും ഇല്ലാതെയല്ലേ നിൻ്റെ മാതാപിതാക്കൾ നിന്നെ ഇത്രേം വളർത്തിയത്? അവർ നിന്നെ ശ്രദ്ധിച്ച പോലെ നിനക്ക് നിൻ്റെ മകനെ നോക്കാൻ സാധിക്കുന്നുണ്ടോ ഇപ്പോൾ? ഇതില് തോണ്ടി തോണ്ടി മനുഷ്യരുടെ ചൂണ്ട് വിരലിൻ്റെ ആകൃതി പോലും മാറിയില്ലേ?

ദാസൻ: അത് പറഞ്ഞപ്പഴാ ഓർത്തത്. മകൻ ഇന്ന് വിളിച്ചിരുന്നു. വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ലൈബ്രറിയിൽ നിന്ന് പുസ്തകം എടുക്കാനുണ്ടത്രേ... ആ പുസ്തകം ലൈബ്രറിയിൽ ഉണ്ടോന്നറിയാൻ ഇനി അവിടെ നേരിട്ട് പോകുക തന്നെ വേണം പോലും. ഇൻറർനെറ്റില്ലാത്തതിൻ്റെ ദുരിതം.

വിജയൻ: ആ... അതോണ്ട് ഒരു നടത്തം കിട്ടിയില്ലേ? മാത്രമല്ല, ആവശ്യമുള്ള പുസ്തകം തിരയുന്നതിനിടക്ക് വേറെ വല്ല നല്ല പുസ്തകോം ശ്രദ്ധയിൽ പെട്ടാലോ?

ദാസൻ: അത് ശരിയാണല്ലാ! ഇനി ഇന്ന് അവൻ എങ്ങനെയെത്തും എന്നാ പിടി കിട്ടാത്തത്. ബസ് സമയം നെറ്റിൽ നോക്കി ഉറപ്പാക്കിയായിരുന്നു അവർ വരാറ്. ഇനിയിപ്പോ...?

വിജയൻ: ഇത് തന്നെയാ പ്രശ്നം.. നമ്മുടെ പല കഴിവുകളും നീ പറഞ്ഞ ഇൻ്റർനെറ്റിലൂടെ നഷ്ടമായി.നഗരത്തിലെ സ്റ്റാൻ്റിൻ്റെ ചുമരിൽ ബസ് സമയം മുഴുവൻ എഴുതി വച്ചത് നീയും ശ്രദ്ധിച്ചിട്ടില്ലേ? നമ്മുടെ കാഴ്ചയും ചിന്തയും ഒക്കെ ചുരുങ്ങിപ്പോയത് ഇപ്പോൾ മനസിലായോ?

ദാസൻ: ഈ ബുദ്ധി എനിക്ക് നേരത്തെ തോന്നാത്തത് എന്തുകൊണ്ടായിരുന്നു വിജയാ?

വിജയൻ: ഓരോന്നിനും അതിൻ്റേതായ സമയം ഉണ്ട് ദാസാ... എല്ലാം വിരൽത്തുമ്പിൽ കിട്ടിയപ്പോ നമ്മൾ ചുറ്റുപാടും മറന്നു. നമ്മുടെ തലച്ചോറിന് വിശ്രമം നൽകി. ഒന്നും ഓർമ്മിച്ച് വയ്ക്കാതായി. നിൻ്റെ മോൻ്റെ മൊബൈൽ നമ്പർ നീ ഒന്ന് പറഞ്ഞെ...

ദാസൻ: അത്... അത് ... അവന് രണ്ട് മൂന്ന് നമ്പർ ഉണ്ട്. അതോണ്ട് എനക്കറിയില്ല.

വിജയൻ: ഹ ഹ ഹാ.. അത് തന്നെയാ പറഞ്ഞത്. അങ്ങനെയുള്ളവരൊക്കെ ഇനി കഷ്ടപ്പെടും.അവർ ലോകം അറിയാൻ പോകുന്നത് ഇന്ന് മുതലായിരിക്കും.

ദാസൻ: വിജയാ... നീ ഇന്ന് ഒന്നല്ല, ഒരു പാട് പാഠങ്ങൾ എന്നെ പഠിപ്പിച്ചു. ഇന്നത്തെ പ്രാതൽ എൻ്റെ വീട്ടിലാക്കാം.. ഞാൻ സ്നിഗ്ഗിയിലേക്ക് ഒരു ഓർഡർ കൊടുക്കട്ടെ...

വിജയൻ: അതെന്താ സ്നിഗ്ഗി?

ദാസൻ: ഭക്ഷണം വിതരണം ചെയ്യുന്നവരാ.. ഓൺലൈനിൽ ഓർഡർ ചെയ്താ മതി.

വിജയൻ: എടാ പൊട്ടാ... അതിനും വേണ്ടേ നീ നേരത്തെ പറഞ്ഞ ആ വല... വാ.... നമുക്ക് മയമാക്കാൻ്റെ ചായക്കടയിൽ നിന്ന് ഓരോ കട്ടനടിച്ച് പിരിയാം.


Tuesday, April 21, 2020

ഒരു പെണ്ണ് കാണൽ കഥ.

പത്താം ക്ലാസിൽ ഒന്നാം തരം തോൽവി നൂറ് ശതമാനം ഉറപ്പിച്ചതിനാൽ, കാലേകൂട്ടി തന്നെ കാദർ തൻറെ പാസ്പോർട്ട് റെഡിയാക്കി വച്ചിരുന്നു. മലബാറിലെ സാധാരണ മുസ്ലിം കുടുംബത്തിലെ പതിവ് ആചാരപ്രകാരം, പത്താം ക്ലാസ് തോറ്റാൽ അടുത്തത് ഗൾഫിലേക്കുള്ള പറക്കലായിരുന്നു. കാദറും ആചാരം തെറ്റിച്ചില്ല. അങ്ങനെ മൂന്ന് വർഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലെത്തിയപ്പോഴേക്കും, വയസ്സ് കല്യാണപ്രായത്തിൻറെ ബൗണ്ടറി കടന്നത് കാദറും വീട്ടുകാരും തിരിച്ചറിഞ്ഞു. ഗൾഫിൽ നിന്ന് വന്ന, കല്യാണം കഴിക്കാത്ത പയ്യൻമാരുടെ വീടിന് ചുറ്റും ബ്രോക്കർമാർ വട്ടമിട്ട് പറക്കുന്ന കാലമായതിനാൽ വിമാനമിറങ്ങിയതിന്റെ രണ്ടാം ദിവസം തന്നെ കാദറിന് പെണ്ണ് കാണാൻ പോകേണ്ടിയും വന്നു.


പെണ്ണ് കാണാൻ പോകാൻ പേടി ഇല്ലെങ്കിലും ഉള്ളിലെന്തോ ഒരു ആന്തൽ ഉള്ളതിനാൽ സമപ്രായക്കാരനായ, സ്വന്തം അമ്മാവൻറെ മകനെയും കൂടെ കൂട്ടാൻ കാദർ തീരുമാനിച്ചു. പെണ്ണ് കാണൽ എന്ന ചടങ്ങ് അവനും ഒരു എക്സ്പീരിയൻസ് ആകുമല്ലോ എന്ന കാദറിൻൻറെ ടോം സൊയർ ട്രിക്കിൽ അവൻ വീണു.

അങ്ങനെ കാദറും ഖാദറും (അതായിരുന്നു അമ്മാവൻറെ മകൻറെ പേര്) കുളിച്ചൊരുങ്ങി ബ്രോക്കർ പോക്കർ പറഞ്ഞ വീടിന് സമീപത്തെത്തി.

"
നീ മുന്നിൽ നടക്ക്'' കാദർ ഖാദറിനോട് പറഞ്ഞു.

"
പെണ്ണ് കെട്ടുന്നത് നീയാ.. നീ നടക്ക് ..."

"
അത് തന്ന്യാ ഞാനും പറഞ്ഞത്. ഇന്നത്തെ വി..പി ഞാനാ... നീ കണ്ടിട്ടില്ലേ മന്ത്രിൻറെ മുന്നിൽ പോലിസ് വണ്ടി എസ്കോർട്ട് പോണത്. അത് പോലെ നീ മുന്നിൽ ഞാൻ പിന്നിൽ.. നടക്ക് നടക്ക് ..."

"
എടാ പൊട്ടാ... എസ്കോർട്ട് ന്ന് പറഞ്ഞാ തന്നെ പിന്നിലാ.."

"
അങ്ങനാണെങ്കി ഞമ്മക്ക് രണ്ടാൾക്കും ഒപ്പം നടക്കാം ..‌" ജാള്യത മാറ്റാൻ കാദർ പറഞ്ഞു.

"
അസ്സലാമലെക്കും" കോലായിലിരുന്ന വൃദ്ധൻറെ നേരെ കാദർ സലാം പറഞ്ഞു.

"
വലൈക്കു മുസ്സലാം.. ആരാ...?"

'
ങേ!! സ്വന്തം വീട്ടിൽ ഒരാൾ പെണ്ണ് കാണാൻ വരുന്നത് അറിയാത്ത കിഴവൻ ആരാണാവോ?' കാദർ ആത്മഗതം ചെയ്തു.

"
ഞാൻ കാദർ...ഇവൻ ഖാദർ " കാദർ സ്വയം പരിചയപ്പെടുത്തി.

"
... കാദറാനി"

"
കാദറാലി അല്ല ... കാദർ & ഖാദർ‌"

"
…. അയ്‌ക്കോട്ടെ …. എന്താ വേണ്ടത്?"

"
ഞങ്ങള്... ഞങ്ങള്.. പെണ്ണന്വേഷിച്ച് .." കാദർ ഖാദറിനെ നോക്കി അല്പം നാണത്തോടെ  പറഞ്ഞൊപ്പിച്ചു.

"
... മടയിൽ കയറി തെരയാൻ വന്നതാ ല്ലേ... പോക്കരേ...പോക്കരേ... " വൃദ്ധൻ നീട്ടി വിളിച്ചപ്പോൾ ബ്രോക്കർ പോക്കർ ഇറങ്ങി വന്നു.

"
അയ്യടാ.." വീട് മാറിപ്പോയത് അപ്പോഴാണ് കാദർ തിരിച്ചറിഞ്ഞത്.

"
ഇന്നലെ ഞാൻ കൃത്യായി പറഞ്ഞതല്ലേ... പിന്നെന്തിനാ ഇങ്ങട്ട് കേറി ബന്നത്?"

"
വഴിം ഇങ്ങള് കൃത്യായി പറഞ്ഞ് തന്നതല്ലേ ... ടെൻഷനിൽ അങ്ങട്ടുമിങ്ങട്ടും മാറിപ്പോയി"

"
... കൊയപ്പം ല്ല... അതാ... രണ്ടാമത്തെ വീട്ടിൽ ഒരു കുട്ടിയുണ്ട് ... ഇവിടം വരെ വന്ന സ്ഥിതിക്ക് കണ്ട് പോകാം..ഒരു പക്ഷേ ഒത്താൽ...?"

"
ങാ.. ഒത്താലൊരു പോത്ത്, പോയാലൊരു ഓത്ത് " കാദർ പറഞ്ഞു.

"
അതെന്നെ" ഒന്നും മനസ്സിലായില്ലെങ്കിലും ഖാദർ കാദറിനെ പിന്താങ്ങി.

"
ങേ... അതെന്താ ആ പറഞ്ഞത്?" പോക്കറിന് കാര്യം മനസ്സിലായില്ല

"
അത് മലയാളത്തിലെ ഒരു കടംകഥയാ.. പത്താം ക്ലാസ് പാസായവർക്കേ അത് തലേല് കേറൊള്ളു. വാ പോകാ...''

കാദർമാരും ബ്രോക്കർ പോക്കരും പെണ്ണിൻറെ വീട്ടുമുറ്റത്തെത്തി. പോക്കറിനെ കൂടെ കണ്ടതുകൊണ്ട് ഗൃഹനാഥന് ആഗതരുടെ ഉദ്ദേശ്യം വേഗം മനസ്സിലായി. മൂന്ന് പേരെയും അയാൾ സ്വീകരിച്ചിരുത്തി.

"
മാളോ ... ഇപ്പം കൊണ്ടോയ ചായങ്ങട്ട് എട്ത്താ..." ഗൃഹനാഥൻ അകത്തേക്ക് വിളിച്ച് പറഞ്ഞു.

"
ങേ! " ഞെട്ടിക്കൊണ്ട് കാദർ പോക്കരിൻറെ മുഖത്തേക്ക് നോക്കി.

"
അതേയ്... ഇവിടെ ഹോമിയോ ഗുളിക തിന്ന്ണ മാതിരിയാ കാണാൻ വരവ്... ഒന്ന് വീതം രണ്ട് മണിക്കൂർ ഇടവിട്ട്.. '' പോക്കർ കാദറിന്റെ ചെവിയിൽ പറഞ്ഞ് കഴിയും മുമ്പ് നല്ല തടിയും വണ്ണവുമുള്ള ഒരു സ്ത്രീ ചായയുമായി വന്നു.

"
ഞാനിപ്പം വരാ ... ചായ അവടെ കൊട്..." പോക്കരിനെ ചൂണ്ടിക്കൊണ്ട്  കാദർ പറഞ്ഞു.ശേഷം മെല്ലെ പുറത്തിറങ്ങി ധൃതിയിൽ നടന്ന്, അല്പം ദൂരെ ചെന്ന് മറഞ്ഞ് നിന്നു.

ചായ കുടിച്ച് അൽപ നേരം കാത്തിരുന്നിട്ടും കാദർ മടങ്ങി വരാത്തതിനാൽ പോക്കർ ഖാദറിനെ തോണ്ടി എണീക്കാം എന്നാംഗ്യം കാട്ടി.വിവരം പറയാം എന്നറിയിച്ച് കൊണ്ട് രണ്ട് പേരും ഇറങ്ങി. ഖാദറിനോട് തൻറെ ബ്രോക്കർ ചരിത്രങ്ങൾ വിവരിച്ചു കൊണ്ട്  മടങ്ങി വരുന്ന പോക്കറിൻറെ മുന്നിലേക്ക് കാദർ പെട്ടെന്ന് എടുത്തു ചാടി .അന്തം വിട്ട് നിന്ന പോക്കറിൻറെ മുഖത്ത് "ടപേ്" എന്ന് ഒരടി പൊട്ടി.

"
മേലാൽ ഇപ്പണി ആരോടും ചെയ്യര്ത്.." കാദർ പറഞ്ഞു.

"
എന്ത്? ബ്രോക്കർ പണിയോ?" മുഖം തടവിക്കൊണ്ട് പോക്കർ ചോദിച്ചു.

"
അല്ല .. “

പിന്നെ?"

പെണ്ണ് കെട്ട്ണത് ഞാനാ... എൻറെ വല്യാപ്പയല്ല.. "

"
.. അതിന്?''

'
അയിന് ൻറെ ബയസും ഓളെ ബയസും കൂട്ടിക്കിയിച്ചാ ഇനിക്ക് പത്താം  ക്ലാസ്സിൽ കണക്കില് കിട്ട്യ മാർക്കേ കിട്ടാൻ പാടുള്ളൂ. .. “

"ങും " മുഖം തടവിക്കൊണ്ട് തന്നെ പോക്കർ മൂളി

ഇന്നെ ഒക്കത്ത് ബെക്ക്ണ പെണ്ണും ഇനിക്ക് ഒക്കത്ത് ബെക്കാൻ പറ്റണ പെണ്ണും ഞമ്മക്ക് മാണ്ടാ.. ബാ... മതി, ഇമ്മാതിരി പെണ്ണ് കാണൽ... കല്യാണം ഞ്ഞി അട്ത്തെ ബെരവ്നാക്കാം...''

അപ്പോ , ഇന്നലെ നമ്മള് സംസാരിച്ചത് കാണണ്ടേ ?"

"ഒരടിം കൂടി വേണെങ്കി അങ്ങട്ട് നടക്ക്, അല്ലെങ്കി ഇങ്ങട്ട് നടക്ക്..."

കാദർ കാണിച്ച വഴിയേ പോക്കരും നടന്നു. കാദറിന് പെണ്ണന്വേഷിക്കാൻ പിന്നെ പോക്കർ പോയതേയില്ല.


(NB: രണ്ടാം വരവിന് അപ്രതീക്ഷിതമായി കണ്ട പെൺകുട്ടിയെ കല്യാണം കഴിച്ച് കാദർ ഇപ്പോൾ സുഖമായി ജീവിക്കുന്നു)