Pages

Friday, December 24, 2010

മാതൃകയോ അതോ കത്രികയോ?

എന്റെ ഈ പോസ്റ്റില്‍ പ്ലാസ്റ്റിക്കിനെ പറ്റി ഞാന്‍ ചെറുതായി ഒരു ഭാഷണം നടത്തിയിരുന്നു.പ്രത്യക്ഷത്തില്‍ പ്ലാസ്റ്റിക് അധികം കാണാത്ത എന്റെ കോളേജ് കാമ്പസ് വൃത്തിയാക്കിയപ്പോള്‍ കിട്ടിയ ചാക്ക് കണക്കിന് പ്ലാസ്റ്റിക് വേസ്റ്റ് എന്റെ മാത്രമല്ല പല സ്റ്റാഫംഗങ്ങളുടേയും കണ്ണ് തള്ളിച്ചു.ഇത്രയും പ്ലാസ്റ്റിക് ഇവിടെ ഉണ്ടായിരുന്നോ എന്ന് എല്ലാവരും സംശയം പ്രകടിപ്പിക്കുന്നു.

എന്നാല്‍ ദു:ഖകരമെന്ന് പറയട്ടെ എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തന്നെ ഇത്തരം പരിപാടികള്‍ക്ക് വിമുഖത കാട്ടിക്കൊണ്ടുള്ള ചില അഭിപ്രായപ്രകടനങ്ങള്‍ കുട്ടികളുടെ മുമ്പില്‍ നടത്തുകയുണ്ടായി.വിദ്യാര്‍ത്ഥി എന്നാല്‍ വിദ്യ അര്‍ത്ഥിക്കുന്നവന്‍ എന്നാണെന്നും അവന്‍/അവള്‍ വിദ്യയില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞപ്പോള്‍ എന്‍.എസ്.എസ് ല്‍ വളന്റിയര്‍ ആയി സേവനമനുഷ്ടിക്കുന്ന എന്റെ മക്കള്‍ അദ്ദേഹത്തെ തിരുത്തി.പക്ഷേ ഞാന്‍ പിടിച്ച മുയലിന് കൊമ്പ് രന്റ് തന്നെ എന്ന സിദ്ധാന്തത്തില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുന്നു.

യഥാര്‍ത്ഥത്തില്‍ എന്റെയോ എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളുടെയോ നാടോ വീടോ അല്ല ആ കോളേജ് കാമ്പസ്.ഞങ്ങള്‍ ഇന്നോ നാളെയോ അവിടം വിട്ടു പോകേണ്ടവര്‍.പക്ഷേ ആത്മാര്‍ത്ഥമായി എന്തെങ്കിലും സേവനം ചെയ്യാം എന്ന് മനസ്സിലുറപ്പിച്ച് വരുന്നവരെ കൂടി പിന്തിരിപ്പിക്കാനും നമ്മുടെ ഇടയില്‍ അഭ്യസ്തവിദ്യര്‍ ശ്രമിക്കുന്നു എന്നത് സങ്കടകരമാണ്.ഇന്റേര്‍ണല്‍ അസസ്മെന്റ് എന്ന ഉമ്മാക്കി കാണിച്ച് പലതിലും സ്വന്തം അഭിപ്രായം പറയാന്‍ പോലും കെല്‍പ്പില്ലാത്തവരാക്കി ഒരു സമൂഹത്തെ വളര്‍ത്തുന്ന അദ്ധ്യാപകരെ ‘സോഷ്യല്‍ എഞ്ചിനീയര്‍” എന്ന് എങ്ങനെ വിളിക്കും?ഇന്ന് ഈ കാമ്പസ് വിട്ടിറങ്ങുന്ന ഒരു വിദ്യാര്‍ത്ഥിയുടെ മനസ്സില്‍ ആ അദ്ധ്യാപകനെപറ്റിയുള്ള കണ്‍സപ്റ്റ് എന്തായിരിക്കും?മാതൃകയോ അതോ കത്രികയോ?

വാല്‍: സുഹൃത്തുക്കളേ, ഒരു സല്‍കര്‍മ്മത്തില്‍ നമ്മള്‍ പങ്കാളികളാകുന്നില്ലെങ്കില്‍ ദയവ് ചെയ്ത് മാറി നില്‍ക്കുക.വെറുതെ കല്ലെറിഞ്ഞ് കര്‍മ്മം ചെയ്യുന്നവരെ ശല്യം ചെയ്യരുത്.

Friday, December 17, 2010

ഇന്ന് എന്‍ഡോസള്‍ഫാന്‍ നാളെ പ്ലാസ്റ്റിക്.

പ്ലാസ്റ്റിക് ഇന്ന് സര്‍വ്വ സാധാരണമായ ഒരു പ്രശ്നമാണെങ്കിലും ആര്‍ക്കും ഒരു ‘പ്രശ്നമല്ലാത്ത‘ അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.ഈ അപകടകരമായ മരവിപ്പില്‍ നിന്നും ഒരു മോചനം എന്ന ആശയത്തില്‍ നിന്നാണ് കോഴിക്കോട് ജില്ലയെ പ്ലാസ്റ്റിക് മാലിന്യമുക്ത ജില്ലയാക്കുക എന്ന ഒരു സ്വപ്ന പദ്ധതി വിവിധ ഏജന്‍സികളുടെ പിന്തുണയോടെ കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കി വരുന്നത്.ഇതിന്റെ ഭാഗമായി ഞങ്ങളുടെ കോളേജ് കാമ്പസും വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി കാമ്പസില്‍ ഒരു പറ്റം വിദ്യാര്‍ഥികള്‍ ഇതിന്റെ സജീവമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവരുന്നു.

വാസ്തവത്തില്‍ നമ്മുടെ ഭൂമിയെ നാലോ അഞ്ചോ പ്രാവശ്യം മൂടാനുള്ള അത്രയും പ്ലാസ്റ്റിക് മാലിന്യം ഇവിടെ നിക്ഷേപ്പിക്കപ്പെട്ടത് എങ്ങനെയെന്ന് ആരെങ്കിലും ചിന്തിക്കാറുണ്ടോ? കോഴിക്കോട് ജില്ലയെപ്പറ്റി അങ്ങനെ ഒരു പഠനം നടത്തിയപ്പോള്‍ പുറത്ത് വന്നത് ഒരു ഞെട്ടിപ്പിക്കുന്ന സത്യമായിരുന്നു.അത് ഇവിടെ കുറിക്കട്ടെ.

കോഴിക്കോട് ജില്ലയില്‍ ഏകദേശം ആറ് ലക്ഷം വീടുകളാണ് ഉള്ളത്.ഈ വീടുകളില്‍ എല്ലാം ഒരു പ്ലാസ്റ്റിക്ക് സഞ്ചി അല്ലെങ്കില്‍ ഒരു പ്ലാസ്റ്റിക് കാരി ബാഗ് എന്ന നിലയില്‍ ദിവസേന എത്തിക്കൊണ്ടിരിക്കുന്നു. അതായത് ദിവസവും ഒന്ന് എന്ന തോതിലാണെങ്കില്‍ പോലും ആറ് ലക്ഷം അല്ലെങ്കില്‍ ഒരു അഞ്ച് ലക്ഷം എങ്കിലും പ്ലാസ്റ്റിക് കവറുകള്‍ അല്ല ചവറുകള്‍ ! ഇവ ഉപയോഗ ശേഷം മിക്കവാറും എറിയുന്നത് ഒന്നുകില്‍ റോട്ടിലേക്ക് അല്ലെങ്കില്‍ തോട്ടിലേക്ക്!പരിസരം വൃത്തികേടാകാനും വെള്ളം മലിനമകാനും ആ ദിവസത്തില്‍ പിന്നെ വേറെ എന്തെങ്കിലും ആവശ്യമുണ്ടോ?

അപ്പോള്‍ ഒരു മാസം കൊണ്ട് ഈ ജില്ലയില്‍ മാത്രം വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് വേസ്റ്റിന്റെ എണ്ണവും വണ്ണവും ഒന്ന് ആലോചിച്ച് നോക്കൂ.നൂറ്റിഅമ്പത് മുതല്‍ നൂറ്റി എണ്പത് ലക്ഷം വരെ കീസുകള്‍ ! ഇത് ഒരു ജില്ലയുടെ മാത്രം കണക്കാണെങ്കില്‍ നമ്മുടെ കൊച്ചുകേരളം പ്ലാസ്റ്റിക് കൂമ്പാരത്തില്‍ എത്രത്തോളം മുങ്ങിയിട്ടുണ്ടാവും എന്നൊന്ന് ആലോചിച്ച് നോക്കൂ.

കൂടുതല്‍ ആലോച്ചിച്ച് ഇനി തലയിലെ മണ്ണ് ഇളക്കേണ്ട.നാം ചെയ്യേണ്ടത് ഇത്ര മാത്രം.നമ്മുടെ വീട്ടില്‍ ഇനിയെങ്കിലും ഈ ഭീകരനെ കാലുകുത്തിക്കാതെ മാക്സിമം ശ്രമിക്കുക.മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് എങ്ങനെയായാലും അവര്‍ കീസ് തരും.അതിനെന്താ, നല്ല ഒരു ടെക്സ്റ്റൈല്‍ കവര്‍ എന്നും കൂടെ കരുതിക്കോളൂ.അതില്‍ വാങ്ങുക, കഴുകി പിറ്റേന്നും അതു തന്നെ ഉപയോഗിക്കുക.കടകളില്‍ പോകുമ്പോളും പച്ചക്കറി വാങ്ങുമ്പോളും തുണി സഞ്ചി കൂടി കൊണ്ട് പോകുക.നാം ശ്രമിച്ചാല്‍ നമുക്ക് നമ്മുടെ സുന്ദര ഭൂമിയെ രക്ഷിക്കാം.

വാല്: ഇതൊക്കെ എന്തിനാ മാഷെ എന്ന് ചോദിക്കുന്നവര്‍ക്ക് തല്ക്കാലം മറുപടി ഇത്രമാത്രം – ഇന്ന് എന്‍ഡോസള്‍ഫാന്‍ നാളെ പ്ലാസ്റ്റിക്.

Friday, December 10, 2010

സുകൃതത്തിന്റെ പ്രതിഫലങ്ങള്‍

വിവിധ കോളേജ് എന്‍.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംസ്ഥാനഭവനനിര്‍മാണബോര്‍ഡിന്റെ ഏതോ ഒരു പദ്ധതിപ്രകാരം (ഫിനിഷിംഗ് സ്റ്റേജില്‍ അവര്‍ 25000 രൂപ അനുവദിക്കും എന്ന് പറയപെടുന്നതിനാല്‍) വീട് നിര്‍മ്മിച്ചു നല്‍കുന്ന ഒരു പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്.ഈ പദ്ധതിയുടെ ഒരു രൂപരേഖ തയ്യാറാക്കാന്‍ സ്ഥലം കൌണ്‍സിലര്‍ കൂടിയായ ശ്രീമതി സത്യഭാമ ചേച്ചിയെ കണ്ട് സംസാരിച്ചതിന്റെ അന്ന് ഉച്ചക്ക് ശേഷമാണ് ഞാന്‍ തലയാട്ടേക്ക് പോയത്.

കോഴിക്കോട് ജില്ലയിലെ ഒരു ഉള്‍നാടന്‍ പ്രദേശമാണ് തലയാട്‌.കക്കയം ഡാമിലേക്ക് പോകുന്ന വഴിയിലെ ഒരു സ്ഥലം.ഞങ്ങളുടെ കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ഈ വര്‍ഷത്തെ സപ്തദിന ക്യാമ്പ് നടക്കുന്നത് അവിടെയാണ്.ക്യാമ്പിന് മുമ്പ് സ്ഥലം കാണുക എന്ന പ്രോഗ്രാം ഓഫീസറുടെ ചുമതല നിര്‍വ്വഹിക്കാനാണ് ജീവിതത്തിലാദ്യമായി ഞാന്‍ തലയാട് സന്ദര്‍ശിച്ചത്.എന്റെ കൂടെ എന്റെ അഞ്ച് എന്‍.എസ്.എസ് വളണ്ടിയര്‍മാരും ഉണ്ടായിരുന്നു.

കോഴിക്കോട് ജില്ല പ്ലാസ്റ്റിക് വേസ്റ്റ് മുക്തമാക്കുന്ന മാപ് (മാസ് ആക്ഷന്‍ ഫോര്‍ പ്ലാസ്റ്റിക് വേസ്റ്റ് ഫ്രീ കോഴിക്കോട്) എന്ന പദ്ധതിയാണ് ഇത്തവണ എന്‍.എസ്.എസ് ക്യാമ്പ് വഴി നടപ്പാക്കുന്നത്.അതിന്റെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യത്താല്‍ മൂടി കിടക്കുന്ന പൂനൂര്‍ പുഴ വൃത്തിയാക്കുക , തലയാട് പ്രദേശത്തെ പ്ലാസ്റ്റിക് വേസ്റ്റ് നിര്‍മാര്‍ജ്ജനവും ബോധവല്‍ക്കരണവും നടത്തുക എന്നിവയാണ് എന്റെ ക്യാമ്പിന്റെ ലക്ഷ്യങ്ങള്‍.

ചെയ്യാനുള്ള കര്‍മ്മത്തിന്റെ ഏകദേശവ്യാപ്തി മനസ്സിലാക്കി നാട്ടുകാരുടെ സ്നേഹത്തോടെയുള്ള ചായസല്‍ക്കാരവും കഴിഞ്ഞ് തലയാട് നിന്ന് മടങ്ങുമ്പോള്‍ സമയം വൈകിട്ട് ഏഴര ആയിരുന്നു.തിരിച്ച് കോഴിക്കോട്ടേക്ക് പോയാല്‍ അവസാന ബസ്സ് ലഭിക്കാത്ത അവസ്ഥയായതിനാല്‍ ഞാന്‍ താ‍മരശ്ശേരിയിലേക്ക് കയറി.അവിടെ നിന്നുള്ള അവസാന ബസ്സും പോയതിനാല്‍ കുന്ദമംഗലത്തെത്തി മുക്കത്തേക്ക് കയറി.പക്ഷേ മുക്കത്ത് നിന്നുള്ള അവസാനബസ്സ് അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു.

കുറേ അധികം പേര്‍ അവസാന ബസ്സ് മിസ് ആയി അവിടേ നില്‍ക്കുന്നുണ്ടായിരുന്നു.കുറേ സമയമായി അവര്‍ അവിടെ വല്ല വാഹനവും കിട്ടിയെങ്കില്‍ എന്ന് കരുതി നില്‍ക്കുന്നു എന്ന് അവരുടെ മുഖങ്ങള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.ഇത്തരം അവസരങ്ങളില്‍ ഞാന്‍ സ്ഥിരം ചെയ്യുന്നപോലെ അനിയനെ വിളിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ ഒരു ബൈക്ക്കാരന്‍ എന്റെ മുന്നില്‍ വണ്ടി നിര്‍ത്തി ചോദിച്ചു:

“അരീക്കോട്ടേക്കാണോ?”

“അതേ...”

“എങ്കില്‍ കയറിക്കോളൂ...”

ഞാന്‍ അതില്‍ കയറി.യാത്രക്കിടയില്‍ അദ്ദേഹം എന്നെപറ്റിയും ഞാന്‍ അദ്ദേഹത്തെപറ്റിയും ചോദിച്ച് മനസ്സിലാക്കി.ബൈജു എന്നായിരുന്നു ആ മാന്യസുഹൃത്തിന്റെ പേര്.ഞാന്‍ പറഞ്ഞതനുസരിച്ചുള്ള എന്റെ വീടിന്റെ ലൊക്കേഷന്‍ അടുത്തപ്പോള്‍ അദ്ദേഹം ബൈക്ക് വേഗത കുറച്ചു.കൃത്യം ഞങ്ങളുടെ കോളനിയുടെ മുമ്പില്‍ എന്നെ ഇറക്കി.ഞാന്‍ അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും മറുപടി ഇതായിരുന്നു.

“കണ്ടതിലും പരിചയപ്പെട്ടതിലും വളരെ സന്തോഷം.ഞാന്‍ പിന്നീട് വരാം...”

ഇനിയും അദ്ദേഹത്തെ കണ്ടുമുട്ടുമോ എന്ന് അറിയാത്തതിനാല്‍ ബൈക്കിന്റെ ചുവന്ന ലൈറ്റ് കണ്ണില്‍ നിന്ന് മറയുന്നത് വരെ ഞാന്‍ നോക്കി നിന്നു.

വാല്‍: നിങ്ങള്‍ ചെയ്യുന്ന സുകൃതത്തിന്റെ പ്രതിഫലങ്ങള്‍ ഈ ഭൂമിയില്‍ വച്ച് തന്നെ നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കും.

Thursday, December 02, 2010

സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട

രണ്ട് ദിവസം മുമ്പ് രാത്രി ഒമ്പത് മണിക്ക് എന്റെ മൂത്താപ്പ പെട്ടെന്ന് തലകറങ്ങി വീണു.നെറ്റി ഇടിച്ചുവീണതിനാല്‍ ചെറിയ ചില മുറിവുകള്‍ പറ്റി.അവ ഡ്രെസ് ചെയ്യാനായി തൊട്ടടുത്തുള്ള പ്രൈവറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് ഞാനും ആശുപത്രിയില്‍ എത്തി.

സൌകര്യം വളരെ കുറഞ്ഞ ആ ആശുപത്രിയിലേക്ക് കയറുന്ന വഴിയില്‍ കസേരയില്‍ രണ്ട് യുവാക്കള്‍ ഇരിക്കുന്നു.ഒരാള്‍ പാന്റ് മുട്ടുവരെ കയറ്റി വച്ചിരുന്നു.മറ്റൊന്നുമല്ല കാരണം മുട്ടിന്‍‌കാലിലെ തോല്‍ നീങ്ങിയിട്ടുണ്ട്.മുഖത്തിന്റെ വശങ്ങളിലും നെറ്റിയിലും റോസ ഇലയുടെ വലിപ്പത്തില്‍ ചുവന്ന അടയാളങ്ങള്‍ - തോല്‍ പോയതു തന്നെ.കയ്യിലും തഥൈവ.തൊട്ടടുത്ത് ഇരിക്കുന്നവന് പുറമേക്ക് ഒന്നും കാണുന്നില്ല.പക്ഷേ കൈ മുഖത്തിന്റെ ഒരു വശത്ത് അമര്‍ത്തി പിടിച്ചിട്ടുണ്ട്.ഇവരെ എന്താ ഇങ്ങനെ പുറത്തിരുത്തിയിരിക്കുന്നത് എന്ന് ചിന്തിച്ച് നില്‍ക്കുമ്പോഴാണ് പഴയ ഒരു പരിചയക്കാരന്‍ എന്റെ തോളില്‍ വന്ന് തട്ടി വിളിച്ചത്.

“നാട്ടില്‍ വച്ച് ഒരു ബൈക്ക് ആകിഡന്റ് ആയതാ...ഒരാള്‍ക്ക് നല്ല പരിക്കുണ്ട്, ഡോക്ടര്‍ അകത്ത് അവനെ പരിശോധിച്ചു കൊണ്ടിരിക്കുകയാ...”

ഈ കേസ് നോക്കുന്നത് കാരണം മൂത്താപ്പക്ക് ചികിത്സ കിട്ടാന്‍ അല്പം വൈകി.ഞാന്‍ മൂത്താപ്പയുടെ അടുത്ത് നില്‍ക്കുമ്പോള്‍ പതിനെട്ടോ പത്തൊമ്പതോ വയസ്സ് തോന്നിക്കുന്ന ഒരു പയ്യനേയും താങ്ങി കുറേ പേര്‍ അങ്ങോട്ട് വന്നു.അവന്റെ കാലിലും അങ്ങിങ്ങ് രക്തം പൊടിയുന്നുണ്ടായിരുന്നു.

“ബൈക്ക് ആക്സിഡന്റാ...കൂടെയുള്ള രണ്ടു പേരെ മുക്കത്തേക്ക് കൊണ്ടു പോയിട്ടുണ്ട്...വെള്ളമടിച്ച് ബൈക്ക് ഓടിച്ചതാ...അതും നാല് പേര്‍ ഒരു ബൈക്കില്‍...” പയ്യനെ കൊണ്ടുവന്നവരില്‍ ഒരാള്‍ പറഞ്ഞു.

‘എന്റ്റുമ്മേ...നാല് പേര്‍ ഒരു ബൈക്കില്‍, അതും വെള്ളമടിച്ച്...’ ഞാന്‍ മൂക്കത്ത് വിരല്‍ വച്ചു പോയി.

ഇത്രയും ഇരുട്ടായ സമയത്ത് ഇങ്ങനെയുള്ള അപകടങ്ങള്‍ സംഭവിച്ച് ആരും നമ്മെ കാണാതെ അവിടെ കിടക്കേണ്ടി വന്നിരുന്നെങ്കിലുള്ള അവസ്ഥ ഒന്ന് ആലോച്ചിച്ചു നോക്കൂ.വെള്ളമടിച്ച് ആകിഡന്റ് വരുത്തിവച്ചാല്‍ സാധാരണഗതിയില്‍ ആരും തിരിഞ്ഞ് നോക്കുകപോലുമില്ല.എന്നിട്ടും നമ്മളില്‍ പലരും ഈ അപകട യാത്ര തുടരുന്നു.സ്കൂളില്‍ പോകുന്ന മക്കളേയും ബൈക്കില്‍ വച്ച് മൊബൈല്‍ഫോണില്‍ സംസാരിച്ചുകൊണ്ട് ബൈക്കോടിക്കുന്ന രക്ഷിതാക്കളെയും ഇന്ന് സുലഭമായി കാണാം.സ്വയം അപകടത്തില്‍ ചാടുന്നതോടൊപ്പം സ്വന്തം ജീവനായ മക്കളെക്കൂടി കുരുതികൊടുക്കുന്ന ഇത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ പോലും അവര്‍ക്ക് സമയമില്ല.

വാല്‍:സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.