Pages

Tuesday, December 26, 2006

ഓര്‍മ്മയിലെ പെരുന്നാള്‍ സമ്മാനം.

ഈദുല്‍ അദ്‌ഹാ അഥവാ വലിയപെരുന്നാളാഘോഷം ആഗതമായി.കുട്ടിക്കാലത്തെ ചില പെരുന്നാള്‍ അനുഭവങ്ങള്‍ ഇപ്പോള്‍ അയവിറക്കാന്‍ രസം തോന്നുന്നു.ചെറുപ്പകാലത്ത്‌ എനിക്കും അനിയനും കിട്ടിയിരുന്ന പോക്കറ്റ്‌ മണി വളരെ തുഛമായിരുന്നു.മാതാപിതാക്കള്‍ ജോലിക്കാരായിരുന്നതിനാല്‍ അവരുടെ കുടുംബ ബജറ്റ്‌ പ്ലാനുകളും കുട്ടികളെ ദുഷിപ്പിക്കാതെ വളര്‍ത്തണമെന്ന ആഗ്രഹവും ആയിരിക്കാം ഞങ്ങള്‍ക്ക്‌ പോക്കറ്റ്‌ മണി കുറഞ്ഞതിന്റെ കാരണമെന്ന് ഇപ്പോള്‍ എനിക്ക്‌ തോന്നുന്നു.പക്ഷേ അക്കാലത്ത്‌ എന്റെ വലിയ മൂത്താപ്പ (ഇക്കഴിഞ്ഞ ആഗസ്തില്‍ അദ്ദേഹം മരിച്ചു) എന്റെ സമപ്രായക്കാരായ മൂത്താപ്പയുടെ പേരക്കുട്ടികള്‍ക്ക്‌ നിര്‍ലോഭം പോക്കറ്റ്‌ മണി നല്‍കാറുണ്ടായിരുന്നു.അതിനാല്‍ അവര്‍ക്ക്‌ പെരുന്നാളിന്‌ ബലൂണും വിസിലും ചെണ്ടയും ഐസും മോതിരവും മിഠായിയും എല്ലാം വാങ്ങാന്‍ കഴിയും.എനിക്കും എന്റെ അനിയനും പരിമിതമായ സാധനങ്ങളേ വാങ്ങാന്‍ സാധിക്കൂ. മിക്കവാറും 50 പൈസയാണ്‌ ഞങ്ങള്‍ക്ക്‌ കിട്ടിയിരുന്ന പോക്കറ്റ്‌ മണി എന്ന് തോന്നുന്നു.അതില്‍ ഞങ്ങളുടെ പ്ലാന്‍ ഇങ്ങിനെ ഒക്കെയായിരുന്നു.പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ്‌ മടങ്ങുമ്പോള്‍ അസ്കറിന്റെ കടയില്‍ കയറണം.അന്നത്തെ സൂപ്പര്‍മാര്‍ക്കറ്റാണ്‌ ആ കട.ഇംഗ്ലീഷ്‌ അക്ഷരങ്ങള്‍ പതിച്ച പ്ലാസ്റ്റിക്‌ മോതിരം 5 പൈസ കൊടുത്ത്‌ ഒന്ന് വാങ്ങണം.പിന്നെ 10 പൈസയുടെ ഒരു ബലൂണ്‍.ഐസ്‌ ചിരവി എന്തോ കളര്‍ ചേര്‍ത്ത ഒരു സാധനം(അത്‌ തിന്നോ ഇല്ലേ എന്ന് ഇന്ന് ഓര്‍മ്മയില്ല) അല്ലെങ്കില്‍ കറുത്ത മുന്തിരി പതിച്ച പാലൈസ്‌ - ഇതിന്റെ വില 25 പൈസയാണ്‌.ഐസ്‌ വാങ്ങിയിട്ടില്ലെങ്കില്‍ 20 പൈസയുടെ ബബ്‌ള്‍ഗം വാങ്ങും.പിന്നെ 5 പൈസക്ക്‌ നാരങ്ങാ മിഠായി.അങ്ങിനെ പെരുന്നാള്‍ കഴിയുമ്പോള്‍ 5 പൈസ ബാക്കി!!!! അതേ സമയം റയീസിന്റെ( മൂത്താപ്പയുടെ പേരക്കുട്ടി) കയ്യില്‍ ചുരുങ്ങിയത്‌ 2 രൂപ എങ്കിലും കാണും.അവന്‌ അവന്റെ അമ്മാവന്മാരുടെ വകയായും ബാപ്പയുടെ ബാപ്പ വകയായും എല്ലാം കിട്ടും.അവന്‍ ഐസ്‌ വാങ്ങുമ്പോള്‍ ഞങ്ങള്‍ക്കും ഒരു കഷ്ണം കടിക്കാന്‍ തരും.തിന്നാനുള്ള എന്ത്‌ സാധനം വാങ്ങിയാലും അവന്‍ ഞങ്ങള്‍ക്കും തരും.റയീസിപ്പോള്‍ അമേരിക്കയില്‍ ഡോളറില്‍ ശമ്പളം വാങ്ങുന്നു. ഒരു പെരുന്നാളിന്‌ പിടക്കുന്ന ഒരു 5 രൂപാ നോട്ട്‌ കിട്ടിയത്‌ ഞാനിന്നും ഓര്‍ക്കുന്നു.ഞാന്‍ അഞ്ചിലോ ആറിലോ പഠിക്കുന്ന സമയം.എന്റെ വേറൊരു മൂത്താപ്പയുടെ അനിയന്‍ സലാമ്പ്ലാപ്പ (സലാം എളാപ്പ എന്നാണ്‌ വിളിക്കുന്നതെന്ന് പിന്നീട്‌ മനസ്സിലായി) ഗള്‍ഫില്‍ നിന്നും ആ പെരുന്നാളിന്‌ നാട്ടിലെത്തി.തക്ബീര്‍ മുഴക്കി കൂട്ടമായി പള്ളിയിലേക്ക്‌ പോകാനായി മൂത്താപ്പയുടെ മക്കളും ഞാനും അനിയനും എല്ലാം പോകുന്ന വഴിയിലുള്ള സലാമ്പ്ലാപ്പയുടെ വീട്ടിലെത്തി.ഞങ്ങള്‍ സലാമ്പ്ലാപ്പയെയും മറ്റുള്ളവരെയും കാത്തുനില്‍ക്കുന്നതിന്നിടയില്‍ 5 രൂപയുടെ പുതുപുത്തന്‍ നോട്ട്‌കെട്ടുമായി സലാമ്പ്ലാപ്പ വന്നു.എല്ലാ കുട്ടികള്‍ക്കും ഓരോ 5 രൂപ നോട്ട്‌ കൊടുത്തു! അത്‌ കൊണ്ട്‌ എന്തെല്ലാം വാങ്ങി എന്ന് ഇന്നോര്‍മ്മയില്ല.സലാമ്പ്ലാപ്പ ഇപ്പോളും ഗള്‍ഫിലാണ്‌.പെരുന്നാള്‍ വരുമ്പോഴും സലാമ്പ്ലാപ്പയെ കാണുമ്പോഴും ഇന്നും ആ 5 രൂപ കിട്ടിയ സന്ദര്‍ഭം മനസ്സിലോടിവരും. ബൂലോഗത്തെ എല്ലാവര്‍ക്കും ക്രിസ്തുമസ്‌-ബക്രീദ്‌-പുതുവല്‍സരാശംസകള്‍...............

Thursday, December 21, 2006

ശ്രീനിയുടെ മറുവെടി !!!

പിറ്റേദിവസം കാലത്ത്‌ കാണാമെന്ന വ്യവസ്ഥയിലാണ്‌ ഞാനും ശ്രീനിയും അന്ന്‌ പിരിഞ്ഞത്‌.എന്നാല്‍ പിറ്റേന്ന്‌ രാവിലെ 8 മണിയായിട്ടും ശ്രീനി വന്നില്ല.അപ്പോഴാണ്‌ മൊബൈല്‍ഫോണിണ്റ്റെ ഉപകാരം ഞാന്‍ മനസ്സിലാക്കിയത്‌. ശ്രീനിയുടെ നമ്പറില്‍ ഒരു മിസ്‌കാള്‍ വിട്ട്‌ അല്‍പനേരം കാത്തിരുന്നു.പതിവുപോലെ, ശ്രീനി തിരിച്ചുവിളിച്ചില്ല.അതിനാല്‍ അല്‍പസമയത്തിന്‌ ശേഷം ഞാന്‍ ഒന്നുകൂടി ശ്രീനിയെ വിളിച്ചു - ഒരു മിസ്റ്റര്‍കാള്‍.

 "ഹലോ" - മറുതലക്കല്‍ ശ്രീനിയുടെ ശബ്ദം.

 "ഹലോ....എന്താ രാവിലെ 8 മണിക്ക്‌ കാണാമെന്ന്‌ പറഞ്ഞിട്ട്‌...ഇപ്പോള്‍ സമയം 9 മണി ആവാറായല്ലോ..." വാച്ച്‌ കെട്ടാത്ത ശ്രീനിയെ ഞാന്‍ സമയം ധരിപ്പിച്ചു.

"അയ്യോ...ഞാനിപ്പോള്‍ കൊട്ടിയൂരമ്പലത്തിലേക്ക്‌ പോയിക്കൊണ്ടിരിക്കുകയാ..."ശ്രീനി അറിയിച്ചു.

 "അമ്പലത്തിലേക്കോ...? നിണ്റ്റെ കൂടെ വേറെ ആരുണ്ട്‌?" രാവിലെത്തന്നെ അവന്‍ കൊട്ടിയൂരമ്പലത്തില്‍ പോയതിണ്റ്റെ ഗുട്ടന്‍സ്‌ പിടികിട്ടാതെ ഞാന്‍ ചോദിച്ചു.

 "ഞങ്ങള്‍...ഞങ്ങള്‍ ഒരു ഇരുപത്‌പേരുണ്ട്‌.. "

 "ങേ!!!ഇരുപത്‌പേരോ...?" പൊതുവെ ആരുമായും കൂട്ട്‌കൂടാത്ത ശ്രീനി കഴിഞ്ഞ ഒറ്റ രാത്രി കൊണ്ട്‌ 20 പേരെ സംഘടിപ്പിച്ച്‌ കൊട്ടിയൂരില്‍ പോയത്‌ എന്നെ ആകെ കണ്‍ഫൂഷനിലാക്കി.

"അതേടാ....ഞാനിപ്പോള്‍ കൊട്ടിയൂരിലേക്കുള്ള ബസ്സിലാ....ബസ്സില്‍ ഞങ്ങള്‍ 20 പേരുണ്ട്‌!!!" ശ്രീനിയുടെ 'മറുവെടി' കേട്ട്‌ എണ്റ്റെ ഫോണ്‍ കട്ടായി.

Thursday, December 07, 2006

തിരിച്ചറിവ്‌

കുന്നിറങ്ങി താഴെ എത്താന്‍ വളരെ എളുപ്പമായിരുന്നു.
 തിരിച്ച്‌ കയറിയപ്പോളാണ്‌ എല്ലാ ഇറക്കത്തിനും ഒരു കയറ്റം ഉണ്ടെന്ന തിരിച്ചറിവുണ്ടായത്‌. കയറ്റം കയറി മുകളില്‍ തിരിച്ചെത്തിയപ്പോള്‍ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. "ഹാവൂ...സമാധാനം... കുന്ന് കയറിയതിനാല്‍ ഒരു കാര്യം കൂടി മനസ്സിലായി... എനിക്കും ഒരു ഹൃദയമുണ്ട്‌ !!!"

Wednesday, December 06, 2006

ഒരു രസതന്ത്ര വിഡ്ഢിത്തം.

             Pre Degree-ക്ക്‌ പഠിക്കുന്ന കാലം. ഡോക്ടറാക്കണമെന്ന മോഹത്തോടെ (?) പിതാശ്രീ എനിക്കായി സെലക്റ്റ്‌ ചെയ്തത്‌ സെക്കന്റ്‌ ഗ്രൂപ്പ്‌ ആയിരുന്നു. അന്ന്‌ ഫസ്റ്റ്‌ പിഡിസിക്കാരെ പൂച്ചപിഡിസികള്‍ എന്നാണ്‌ വിളിച്ചിരുന്നത്‌.പൂച്ചക്കാലം കഴിഞ്ഞ്‌ പുലികളായപ്പോളാണ്‌ ഞങ്ങള്‍ക്ക്‌ വിവിധ പ്രാക്റ്റിക്കലുകള്‍ തുടങ്ങിയത്‌.

             രസതന്ത്രം അത്ര രസമില്ലാത്തതിനാല്‍ കെമിസ്റ്റ്രി ലാബ്‌ എനിക്കൊരു തലവേദനയായിരുന്നു. പോരാത്തതിന്ന്‌ ലാബ്‌ ചാര്‍ജ്ജ്‌ എന്റെ ഇക്കാക്കയായ ( മൂത്താപ്പയുടെ മകന്‍ ) യൂസുഫലി സാറിനും.

              കെമിസ്റ്റ്രി ലാബില്‍ എന്റെ ഓര്‍മ്മയിലുള്ള ആദ്യ പരീക്ഷണം നോര്‍മാലിറ്റി എന്ന ഫോര്‍മാലിറ്റി കണ്ടുപിടിക്കലാണ്‌. ബ്യൂററ്റ്‌-പിപ്പറ്റ്‌ എന്നീ ഇരട്ടലുട്ടാപ്പിക്കുന്തങ്ങള്‍ കൊണ്ടുള്ള ഒരു സര്‍ക്കസ്‌ കളി. സാര്‍ പറഞ്ഞ പോലെ ബ്യൂററ്റില്‍ എന്തോ ഒരു ദ്രാവകം നിറച്ചു.പിപ്പറ്റില്‍ മറ്റെന്തോ അളന്നെടുത്ത്‌ ഒരു കോണിക്കല്‍ ഫ്ലാസ്കിലും ഒഴിച്ചുവച്ചു.ശേഷം ബ്യൂററ്റ്‌ക്ലിപ്പ്‌ തുറന്ന്‌ കോണിക്കല്‍ ഫ്ലാസ്കിലേക്ക്‌ അല്‍പാല്‍പമായി സൊലൂഷന്‍ മിക്സ്‌ ചെയ്തു.ഏതോ ഒരു പ്രത്യേക സമയത്ത്‌ കോണിക്കല്‍ ഫ്ലാസ്കിലെ ദ്രാവകത്തിന്റെ നിറം ലൈറ്റ്‌പിങ്ക്‌ ആയി.ബ്യൂററ്റ്‌ റീഡിംഗ്‌ (ഇതിനെ end point എന്ന്‌ പറയുന്നു ) ഞാന്‍ നോട്ട്‌ ചെയ്തു.

 "ടൈട്രേറ്റ്‌ റ്റില്‍ കോന്‍സ്റ്റന്റ്‌ കണ്‍കൊഡന്റ്‌ വാല്യൂസ്‌ ആര്‍ ഒബ്റ്റൈന്റ്‌ " യൂസുഫലി കാക്കയുടെ ശബ്ദം ഓര്‍മ്മയില്‍ മിന്നി.

 'വീണ്ടും പഴയ കൈക്രിയകള്‍ ആവര്‍ത്തിക്കണം..അത്‌ വേണോ..???അതോ നേരത്തെ കിട്ടിയ റീഡിംഗ്‌ ഒന്നുകൂടി വച്ചുകാച്ചിയാലോ..?' മനസ്സില്‍ കള്ളക്കൊള്ളിയാനുകള്‍ ഓടാന്‍ തുടങ്ങി.

'വേണ്ട....ഒന്നു കൂടി ചെയ്തേക്കാം...' ശുദ്ധമനസ്സ്‌ മന്ത്രിച്ചു. ബ്യൂററ്റിലും പിപ്പറ്റിലും കോണിക്കല്‍ ഫ്ലാസ്കിലും നേരത്തെ ചെയ്തപോലെ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചു. ലൈറ്റ്‌പിങ്ക്‌ കളര്‍ ആകുന്ന റീഡിംഗ്‌ പിടികിട്ടിയതിനാല്‍ ഞാന്‍ കോണിക്കല്‍ ഫ്ലാസ്ക്‌ ബ്യൂററ്റിന്റെ താഴേക്ക്‌വച്ച്‌ ബ്യൂററ്റ്‌ക്ലിപ്പ്‌ തുറന്ന്‌ വിട്ടു...

 ശൂൂ‍ൂ‍ൂ‍ൂ‍.... താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട സൈക്കിള്‍പോലെ ബ്യൂററ്റില്‍ നിന്ന്‌ സൊലൂഷന്‍ കോണിക്കല്‍ ഫ്ലാസ്കിലേക്ക്‌ കുത്തിയൊഴുകി. നേരത്തെ നോട്ട്‌ ചെയ്ത റീഡിംഗ്‌ എത്തുന്നുണ്ടോ എന്നറിയാന്‍ എന്റെ കണ്ണ്‌ ബ്യൂററ്റില്‍ തന്നെയായിരുന്നു.റീഡിംഗ്‌ എത്തിയതും ഞാന്‍ പെട്ടെന്ന്‌ ബ്യൂററ്റ്‌ക്ലിപ്പ്‌ പൂട്ടി. ലൈറ്റ്‌പിങ്ക്‌ നിറം കാണാനായി കോണിക്കല്‍ ഫ്ലാസ്കിലേക്ക്‌ നോക്കിയ ഞാന്‍ ഞെട്ടി! സൊലൂഷന്‍ കടും പിങ്ക്‌ നിറം.!! മാത്രമോ...?? ക്രുധമുഖത്തോടെ സാര്‍ അടുത്ത്‌ നില്‍ക്കുന്നു!!! ശരീരത്തിന്റെ എവിടെനിന്നൊക്കെയോ പലതരം സൊലൂഷനുകള്‍ ഭൂമിയിലേക്ക്‌ പ്രവഹിക്കാന്‍ തുടങ്ങി.പക്ഷെ..... സാറിന്റെ പുന്നാര അനിയനായതിനാല്‍ അന്ന്‌ ഞാന്‍ തല്‍ക്കാലം രക്ഷപ്പെട്ടു.

Tuesday, December 05, 2006

അമളി

ഗള്‍ഫ്‌കാരനായ ഒരു ബന്ധുവിണ്റ്റെ വീട്ടില്‍ വിരുന്നുപൊയതായിരുന്നു ഞാന്‍. കലശലായ മൂത്രശങ്ക കാരണം ടൊയ്ലറ്റില്‍ കയറി ആ ആശങ്ക തീര്‍ത്തു. ശുചീകരണത്തിനായി വെള്ളമെടുക്കാന്‍ പൈപ്പ്‌ നൊക്കിയപ്പൊള്‍ ആകെ കണ്‍ഫൂഷന്‍, ഇതിലേത്‌ ചക്രം (!!) തിരിച്ചാലാണ്‌ വെള്ളം കിട്ടുക! രണ്ടെണ്ണം രണ്ടു വഴിക്ക്‌ തിരിച്ചുനൊക്കി..നൊ രക്ഷ. അപ്പൊളാണ്‌ കാറിണ്റ്റെ ഗിയര്‍ പൊലെ ഒന്ന് ശ്രദ്ധയില്‍പെട്ടത്‌. അത്‌ ഒരു സൈഡിലേക്ക്‌ നീക്കി. പെട്ടെന്ന് തലക്ക്‌ മുകളില്‍ ഒളിച്ച്‌ നിന്നിരുന്ന ഷവര്‍ വെള്ളം ചീറ്റി സൌജന്യമായി എന്നെ മൊത്തം കഴുകി...!! ശേഷം ചിന്ത്യം...  

പിന്‍മൊഴി: പ്രിയ ഗള്‍ഫുകാരെ....ബാത്തുറൂമില്‍ ഇത്തരം കെണികള്‍ ഒരുക്കുമ്പൊള്‍ ചെറിയൊരു മുന്നറിയിപ്പു കൂടി നല്‍കണേ.ഇല്ലെങ്കില്‍ എന്നെപ്പൊലുള്ള മരമണ്ടന്‍മാര്‍ പലപ്പൊഴും കുളിക്കേണ്ടി വരും.

Monday, December 04, 2006

അഞ്ച്‌ കാരണങ്ങള്‍...

അദ്ധ്യാപകന്‍ : ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിഎട്ടില്‍ ഇന്ത്യ പൊക്രാനില്‍ അണുബോംബ്‌ വിസ്ഫോടനപരീക്ഷണങ്ങള്‍ നടത്തി.അന്ന്‌ അഞ്ച്‌ ബോംബുകളായിരുന്നു പരീക്ഷിച്ചത്‌.കാരണം പറയൂ കണാരാ..... 

  കണാരന്‍ : മന്ത്രിസഭ അഞ്ച്‌ കൊല്ലത്തേക്ക്‌ ആയതുകൊണ്ടായിരിക്കും.  

അദ്ധ്യാപകന്‍ :ഓ...അതു ശരിയാണ്‌....മറ്റൊരു കാരണം പറയന്‍ പറയൂ..  

പറയന്‍ : പഞ്ചപാണ്ഡവന്‍മാരുടെ എണ്ണം അഞ്ചായതുകൊണ്ട്‌...  

അദ്ധ്യാപകന്‍ : ങാ...അതും ശരി..മൂന്നാം കാരണം മുന്ന പറയൂ..  

മുന്ന : പഞ്ചതന്ത്രം പ്രയോഗിച്ചതാണ്‌ അഞ്ച്‌ സ്ഫോടനങ്ങള്‍ക്ക്‌ കാരണം  

അദ്ധ്യാപകന്‍: ശ്ശൊ....അതും ശരി..നീലി , നാലാം കാരണം പറയൂ.. 

 നീലി :ബോംബ്‌ ഒന്നേ ഉണ്ടായിരുന്നുള്ളൂ...പക്ഷേ നമ്മുടെ സാങ്കേതികവിദ്യയുടെ ഗുണം കാരണം അഞ്ച്‌ തവണ പൊട്ടിക്കേണ്ടിവന്നു.  

അദ്ധ്യാപകന്‍:അതും ശരി തന്നെ...അഞ്ചാം കാരണം കുഞ്ചു പറയൂ..  

കുഞ്ചു: ആകെ ഉണ്ടായിരുന്ന അഞ്ച്‌ ബോംബും പൊട്ടിച്ചുനോക്കിയാലല്ലേ അഞ്ചും പൊട്ടുമോ എന്ന്‌ ഉറപ്പിക്കാന്‍ പറ്റുകയുള്ളൂ...ഹ ഹ ഹാ...  

അദ്ധ്യാപകന്‍:ഉത്തരം വളരെ വളരെ ശരിയാണ്‌.

Thursday, November 30, 2006

സൈനബയുടെ വീട്ടില്‍

‍അര്‍മാന്‍ മോല്യാര്‍ നേരെ പോയത്‌ മോലികാക്കായുടെ വീട്ടിലേക്കാണ്‌ .'ഇന്ന് രണ്ടിലൊന്ന്‌ തീരുമാനിക്കണം...ഒാത്ത്‌പള്ളിയില്‍ കയറിയുള്ള മുഹബ്ബത്ത്‌ ഇസ്ലാമിന്‌ പുറത്താണ്‌.അതെന്തായാലും അനുവദിച്ചുകൂടാ....ഇനി ആ പെണ്ണിന്റെ മനസ്സിലിരുപ്പ്‌ അബു പറഞ്ഞ പോലെ തന്നെയാണെങ്കില്‍....ആ പൊല്യാട്ച്ചിയുടെ മൂക്ക്‌ ചെത്തി ഉപ്പിലിടണം....'അര്‍മാന്‍ മോല്യാരുടെ ഉള്ളില്‍ രൊെഷം നുരഞ്ഞ്‌ പൊന്തി. "മോലീ...മോലിണ്ടൊ ഔടെ..?"മോലികാക്കായുടെ വീടിന്റെ ഇടവഴിയിലേക്ക്‌ കയറിയപ്പോള്‍ തന്നെ അര്‍മാന്‍ മോല്യാര്‍ മുക്രയിടാന്‍ തുടങ്ങി. "മോലീ...മോ......" "ആരാത്‌..?" വീട്ടിനുള്ളില്‍ നിന്നും ഒരു സ്ത്രീശബ്ദം പുറത്തുവന്നു. "ത്‌ ഞമ്മളാ...അര്‍മാന്‍ മോല്യാര്‍...മോലി യോട്ക്ക പോയെ?" "നായി ഇപ്പും മൊളും മാങ്ങാന്‍ അയ്ദ്രൂന്റെ പീട്യേക്ക്‌..." മോലികാക്കായുടെ കെട്ടിയോള്‍ കദീശുതാത്ത പറഞ്ഞു. "ആ..ണ്ണാല്‍ ഇജ്ജ്‌ കേട്ടാലും മതി...ഇജ്ജ്‌ അര്‍ഞ്ഞൊ ഈ ബര്‍ത്താനം..?" പൂമുഖത്തേക്ക്‌ കയറിക്കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ ചോദിച്ചു. "ഏത്‌ ബര്‍ത്താനം..?" "അന്റെ പുന്നാരമോള്‍ സൈനബാന്റെ ബര്‍ത്താനം.." "ങേ...സൈനൂന്റെ ബര്‍ത്താനൊ..? ഓള്‌ ബ്‌ടെ കണ്ടത്ത്‌ല്‌ ആട്‌നെ മേച്ച്‌ണ്ടല്ലൊ..?" "ആ...കണ്ടത്ത്‌ല്‌ ആട്‌നെ മേച്ച..ഒാത്തള്ളീല്‌ പോത്ത്‌നിം മേച്ച..." അര്‍മാന്‍ മോല്യാര്‍ക്ക്‌ കലി കയറി. "ഇച്ച്‌ എത്തും പുടി കിട്ട്‌ണ്‌ല്ല" "ആ...ഇച്ചും ഇന്ന് നേരം ബെളുക്കും ബരെ പുടി കിട്ടില്ലയ്‌നി..പക്കേങ്കില്‌ കൊറച്ചേരം മുമ്പ്‌ പുടി കിട്ടി...." "ങളൊന്ന് തെള്‌ച്ചി പറി മോല്യാരെ..." "ഞമ്മള്‌പ്പം ആ ബീഫാത്തൂന്റെ കുടീല്‌ പോയിനിം...ഒാളെ..." "ബീഫാത്തൊ..? ഏത്‌ ബീപാത്തു?" "ആ പടിഞ്ഞാറെക്കണ്ടീലെ ബീഫാത്തു...ഒാക്കൊരു മോന്‌...ബാപ്പല്ലാത്തൊരു ചെയ്ത്താന്‌....ആ ചെയ്ത്താന്‍ ഞമ്മളെ ഒാത്തള്ളീല്‌ ബര്‌ണ്‌ണ്ട്‌...ഒാന്‌ അന്റെ സൈനൂനോട്‌..." അര്‍മാന്‍ മോല്യാര്‍ ഒന്ന് നിര്‍ത്തി. "സൈനൂനോട്‌...??" കദീശുതാത്തക്ക്‌ ആകാംക്ഷയായി. "സൈനൂനോടൊര്‌ മൊഹബത്ത്‌....ഒാന്‍ പറ്യണത്‌ അന്റെ മോള്‍ക്ക്‌ ഒാനിം പെരുത്തിസ്‌ടാന്ന്....ബിളി അന്റെ മോളെ..." "യാ..റബ്ബുല്‍ ആലമീനായ തമ്പുരാനേ.... എത്താ ഈ കേക്ക്‌ണത്‌..?" "പടച്ചോനിം ബദ്‌രീങ്ങളിം ബിള്‌ച്ചാനല്ല പറഞ്ഞെ...അന്റെ മോളെ ബിള്‍ച്ച്‌ ചോയ്ച്ചോക്ക്‌...." "സൈനബാ........എടീ......... സൈനബ....സൈനബാ...സൈനബ.." കദീശുതാത്ത നീട്ടിവിളിച്ചു.പക്ഷേ സൈനബ വിളി കേട്ടില്ല! "എടീ സൈനൂ.............സൈ...........ണൂ...ഈ പണ്ടാരംത്‌ യവുടെ പോയി സിങ്കരിക്ക്‌ണാവോ?" "ആ...അന്റെ പുയ്യാപ്ല മോലി ബെരുമ്പം പറഞ്ഞക്കണ്ടി...ഇന്നാല്‍....മ്മള്‌ പോണ്‌.." മുറ്റത്തിറങ്ങി കാര്‍ക്കിച്ച്‌ തുപ്പിക്കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ തിരിച്ചു നടന്നു. മനസ്സില്‍ ആശങ്കകളുടെ വേലിയേറ്റം സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ കദീശുതാത്ത തളര്‍ന്ന് വീണു. വിവരങ്ങളൊന്നുമറിയാതെ സൈനബ അപ്പോഴും വടക്കേകണ്ടത്തിലെ പഞ്ചാര മാവിന്റെ ചുവട്ടില്‍ കിനാവില്‍ മുഴുകി ഇരുന്നു. ( തുടരും..)

Monday, November 27, 2006

അബ്ദുള്ള കണ്ട ജിന്ന് !!!

ഞാന്‍ L P സ്കൂളില്‍ പഠിക്കുന്ന കാലം. ചാലിയാറിന്റെ വക്കിലായിരുന്നു എന്റെ സ്‌കൂൾ‌. സ്കൂള്‍ ഗ്രൌണ്ടിന്റെ ഒരതിര്‌ പലതരം ചെടികളും വളര്‍ന്ന്‌ മൂടിക്കിടന്നിരുന്നു. കുട്ടികളെക്കാളും ഉയരം കൂടിയ പലതരം കുറ്റിമരങ്ങളും പടര്‍ന്ന്‌ പന്തലിച്ച്‌ ഒരു കാട്‌ തന്നെ അവിടെ രൂപപ്പെട്ടിരുന്നു. ഇഴജന്തുക്കളും ക്ഷുദ്രജന്തുക്കളും സ്വൈരവിഹാരം നടത്തുന്ന കാടായിരുന്നു അത്. ഗ്രൌണ്ടില്‍ കളിക്കുമ്പോൾ പലപ്പൊഴും പന്ത്‌ ആ കാട്ടിനകത്തേക്ക്‌ പോകും.

കാട്ടിനകത്തേക്ക്‌ പോയ പന്ത്‌ എടുക്കാന്‍ എന്നും ധൈര്യം കാണിച്ചിരുന്നത്‌ അബ്ദുള്ളയാണ്‌. കുട്ടികളായ ഞങ്ങള്‍  ആ കാട്ടിനകത്തേക്ക്‌ പോകാതിരിക്കാന്‍ ആരോ ഒരു നുണക്കഥ പ്രചരിപ്പിച്ചിരുന്നു -
 " ആ കാട്ടിനകത്ത്‌ ജിന്നുകള്‍ താമസിക്കുന്നുണ്ട്‌ പോലും!!! " 

 കാട്ടിനകത്തേക്ക്‌ കയറാന്‍ കമാനം പോലെ ഒരു കവാടവും നടവഴിയും ഞാന്‍ ശ്രദ്ധിച്ചിരുന്നു.പലപ്പൊഴും ഞാന്‍ അവിടെ നിന്ന്‌ അകത്തേക്ക്‌ ഒന്നെത്തി നോക്കും -  ഏതെങ്കിലും ജിന്നുകള്‍ പുറത്തേക്ക്‌ വരുന്നുണ്ടൊ എന്നറിയാന്‍.എന്റെ ധൈര്യം അവിടെ അവസാനിക്കുകയും ചെയ്യും. അപ്പോഴും അബ്ദുള്ള ധൈര്യത്തോടെ ഉള്‍ക്കാട്ടിലേക്ക്‌ പൊയി തിരിച്ചുവരും!! ജിന്നുകൾ അവന്റെ ചങ്ങാതിമാരാണത്രെ ! 

 ഒരു ദിവസം ക്ളാസ്സിനിടയില്‍ അബ്ദുള്ള മൂത്രമൊഴിക്കാന്‍ പുറത്തുപോയി.അല്‍പസമയത്തിനകം തന്നെ അബ്ദുള്ള ഓടിക്കിതച്ച്‌ തിരിച്ചെത്തി.

" എന്താ ? എന്തുപറ്റി ?" മമ്മുണ്ണി മാസ്റ്റര്‍ അബ്ദുള്ളയോട്‌ ചോദിച്ചു.  

"സേര്‍....ഞാ....ഞാന്‌......ജി....ജിന്ന്‌നെ കണ്ട്‌..." അബ്ദുള്ള പറഞ്ഞൊപ്പിച്ചു.  

"ജിന്നിനെ കാണേ...?... എവിടെ ? "

"അ...അതാ...അബിടെ..ഒരു ജിന്ന്‌ ബെളക്കും കത്തിച്ചങ്ങനെ നടക്ക്ണ്ണ്ട്‌..." അബ്ദുള്ള കണ്ട സംഗതി വിവരിച്ചു.

"ങേ!! ജിന്ന്‌ വിളക്കും കത്തിച്ച്‌ കാട്ടിലൂടെ നടക്കേ? "
മമ്മുണ്ണി മാസ്റ്റര്‍ക്കും വിശ്വസിക്കാനായില്ല.. മമ്മുണ്ണി മാസ്റ്റര്‍ ഹെഡ്‌മാസ്റ്റര്‍ വേലായുധന്‍ മാസ്റ്ററെ വിവരമറിയിച്ചു.

അബ്ദുള്ള ജിന്നിനെ കണ്ട വിവരം നിമിഷങ്ങള്‍ക്കകം സ്കൂളിലാകെ പരന്നു.മമ്മുണ്ണി മാസ്റ്ററും വേലായുധന്‍ മാസ്റ്ററും മറ്റ്‌ മാസ്റ്റര്‍മാരും അബ്ദുള്ളയും പിന്നെ ഞങ്ങള്‍ കുട്ടികള്‍ എല്ലാവരും ജിന്നിനെ കാണാനായി ഗ്രൌണ്ടിലേക്ക്‌ നടന്നു. മമ്മുണ്ണി മാസ്റ്റര്‍ നല്ലൊരു വടി എടുത്ത്‌ കയ്യില്‍ പിടിച്ചു.ശേഷം കണ്ണടച്ച്‌ എന്തൊക്കെയൊ മന്ത്രിച്ചു.വേലായുധന്‍ മാസ്റ്റര്‍ ഒന്നും മനസ്സിലാകാതെ വാ പൊളിച്ചു നിന്നു.  

"അബ്ദുള്ളേ ...എവിടെയാ നീ ജിന്നിനെ കണ്ടത്‌?" 
മമ്മുണ്ണി മാസ്റ്റര്‍ അബ്ദുള്ളയോട്‌ ചോദിച്ചു.  

"കാട്ട്ണ്റ്ള്ള്ക്ക്‌ കൊറച്ച്‌ പൊയിട്ട്‌... " അബ്ദുള്ളയുടെ മറുപടി കേട്ട്  ഞങ്ങളെല്ലാവരും ജിന്നിനെ കാണാനായി തിക്കിത്തിരക്കി.  

"കുട്ടികളാരും കാട്ടിന്നകത്തേക്ക്‌ കയറരുത്‌.....അബ്ദുള്ള വാ...നടക്ക്‌.. "  

അബ്ദുള്ളയും മമ്മുണ്ണി മാസ്റ്ററും വേലായുധന്‍ മാസ്റ്ററും വേറെ രണ്ട്‌ മാസ്റ്റര്‍മാരും കാട്ടിനുള്ളിലേക്ക്‌ കയറി.മലത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷ ഗന്ധം കാരണം എല്ലാവരും മൂക്ക്‌ പൊത്തി. പെട്ടെന്ന്‌ ഒരു ചെടിയുടെ അടിയില്‍ നിന്നും ഒരു വലിയ എലി പുറത്തേക്കോടി. മമ്മുണ്ണി മാസ്റ്ററും വേലായുധന്‍ മാസ്റ്ററും ഒന്ന്‌ ഞെട്ടി. ധൈര്യം സംഭരിച്ച്‌ വീണ്ടും മുന്നോട്ട്‌ നടക്കുന്നതിന്നിടയില്‍ പെട്ടെന്ന്‌ അബ്ദുള്ള വിളിച്ചു പറഞ്ഞു.

  "അതാ.....അതാ.....അതാ ജിന്ന്‌... !!" 

 അബ്ദുള്ള വിളിച്ചു പറഞ്ഞതും വേലായുധന്‍ മാസ്റ്ററും പിന്നിലുള്ളവരും ഞെട്ടിത്തിരിഞ്ഞ്‌ പുറത്തേക്കോടി. മമ്മുണ്ണി മാസ്റ്റര്‍ ജിന്നിനെ സൂക്ഷിച്ച്‌ നോക്കി... മെഴുകുതിരി കത്തിച്ച്‌ മലവിസര്‍ജ്ജനത്തിനിരിക്കുന്ന ഏതോ ഒരു നാടോടി!!!

Wednesday, November 22, 2006

വൈരൂപ്യങ്ങളുടെ കാവല്‍ക്കാരന്‍.

ആ രൂപത്തെ അയാള്‍ ഇമ വെട്ടാതെ നോക്കിനിന്നു.എന്തൊരു ഭംഗി ! അയാള്‍ക്കതിനെ വളരെ ഇഷ്ടപ്പെട്ടു.അയാളുടെ അസ്ഥികൂട സമാന ശരീരത്തിന്‌ പലപ്പോഴും മജ്ജയും മാംസവും സൌജന്യമായി നല്‍കിയത്‌ ആ രൂപമായിരുന്നു..!അയാളുടെ തടിച്ച ചുണ്ടും പരന്ന മൂക്കും ആ രൂപം സമര്‍ത്ഥമായി മറച്ചുവച്ചു.!!!അയാള്‍ ദ്വേഷ്യപ്പെടുമ്പോഴും മുഖം വക്രിച്ച്‌ കാണിക്കുമ്പോളും ആ രൂപം സൌമ്യനായി നിന്നു.!! ആ രൂപത്തെ അയാള്‍ സ്നേഹിച്ചു.കാരണം കഷണ്ടി കയറിയ അയാളുടെ തല പോലെ ആയിരുന്നില്ല അതിണ്റ്റെ തല.അതിലെപ്പോഴും കറുത്ത്‌ ഇടതൂര്‍ന്ന തലമുടി നിറഞ്ഞ്‌നിന്നു. അയാളുടെ ആജ്ഞാനുവര്‍ത്തിയായി ആ രൂപം അയാളുടെ കാല്‍കീഴില്‍തന്നെ സദാ നിലകൊണ്ടു. ആ രൂപത്തെ അയാള്‍ പ്രേമിച്ചു.കാരണം കറുത്തിരുണ്ട അയാളും വെളുത്ത്‌ സുന്ദരനായ അയാളുടെ സ്നേഹിതനും ആ രൂപത്തില്‍ സമന്‍മാരായിരുന്നു.... ഒരേ നിറമുള്ളവരായിരുന്നു!! അയാളുടെ വൈരൂപ്യങ്ങളെല്ലാം മറച്ചുവച്ച ആ രൂപം അയാളുടെ നിഴല്‍ തന്നെയായിരുന്നു.

Monday, November 13, 2006

ഉറക്കം

ഇന്നലെ ഉറങ്ങാന്‍ കിടന്നപ്പോള്‍ എന്റെ രണ്ടര വയസ്സായ മകളുടെ ചോദ്യം... "ഉപ്പച്ചി ഉറങ്ങിയോ ?"  

"ഇല്ല മോളേ..." ഞാന്‍ മറുപടി കൊടുത്തു.

  "ഉമ്മച്ചി ഉറങ്ങിയോ ?"

  "ഇല്ല..."



"ഞാന്‍ ഉറങ്ങിയോ ?"

  അവളുടെ നിഷ്കളങ്കമായ മൂന്നാം ചോദ്യം കേട്ട്‌ ഞങ്ങള്‍ക്ക്‌ ചിരി അടക്കാന്‍ കഴിഞ്ഞില്ല.

Sunday, November 12, 2006

ലൈംഗികബന്ധം ( സര്‍വീസ്‌ കഥകള്‍ - 3 )

ട്യൂഷന്‍ ക്ലാസ്സിലെ സ്റ്റാഫ്‌റൂമില്‍ അധ്യാപകര്‍ വെടിപറഞ്ഞിരിക്കുകയാണ്‌. ഞങ്ങളുടെ നാട്ടില്‍ നിന്നും കല്ല്യാണം കഴിച്ച അന്യനാട്ടുകാരനായ ഒരാള്‍ പുതിയ അധ്യാപകനായി അന്ന് ജോയിന്‍ ചെയ്തു.  

"നിങ്ങള്‍ക്ക്‌ അരീക്കോടുമായുള്ള ബന്ധം....?"ഒരു അധ്യാപകന്‍ ചോദിച്ചു.  

"ലൈംഗികബന്ധം..!!!" മന്‍സൂര്‍ മാസ്റ്ററുടെ മറുപടി കേട്ട്‌ പുതിയ അധ്യാപകനും ഞങ്ങളും ഞെട്ടിത്തരിച്ചിരുന്നു.

Saturday, November 11, 2006

അഗ്നിപര്‍വ്വതത്തിന്റെ മുകളില്‍ അല്‍പനേരം!!

സമയം ഇന്ന് രാവിലെ 8.30.ഞാന്‍ പ്രാതല്‍ കഴിഞ്ഞ്‌ ഇന്ന് പോസ്റ്റാനുള്ള വിഷയം ആലോചിച്ച്‌ വീട്ടുവരാന്തയില്‍ ഇരിക്കുകയാണ്‌.ഇന്നലെ വില്ലേജാപ്പീസില്‍ പോയി രണ്ട്‌ മണിക്കൂര്‍ അവിടത്തെ അധോലോകഗുമസ്തനെ ( L D Clerk ) കാത്ത്‌ നിന്നത്‌ പോസ്റ്റണോ , അബുവിന്റെ പുതിയ കഥ പോസ്റ്റണോ അതോ കോളേജിലെ ചില അനുഭവങ്ങള്‍ പോസ്റ്റണോ..ആകെ കണ്‍ഫൂഷനില്‍ ഇരിക്കുമ്പോള്‍ വെളുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമുടുത്ത്‌ മുടി ചീകി ഒതുക്കിയ കറുകറുമ്പനായ ഒരു മധ്യവയസ്കന്‍ കയറി വന്നു.



"ആബിദിന്റെ വീടേതാ...?" ആഗതന്‍ ചോദിച്ചു. ഒട്ടും പരിചയമില്ലാത്ത ആള്‍ എന്റെ പേര്‌ എടുത്ത്‌ പറഞ്ഞ്‌ അന്വേഷിച്ച്‌ വന്നപ്പോള്‍ ഞാന്‍ ഒന്നുകൂടി കണ്‍ഫൂഷനിലായി.

  "എന്താ...ഞാന്‍ തന്നെയാ ആബിദ്‌"

  "നിങ്ങളുടെ കാര്‍ എവിടെ?"

  'തമ്പുരാനെ...എന്റെ പേരും എനിക്ക്‌ കാറും ഉള്ളത്‌ അറിഞ്ഞെത്തിയ ഇയാള്‍ ആരാണ്‌ ' എനിക്ക്‌ ആകെ മൊത്തം ടോട്ടല്‍ കണ്‍ഫൂഷന്‍.

  "അതാ...അവിടെ.." യാന്ത്രികമായി ഞാന്‍ കാര്‍ നിര്‍ത്തിയിട്ട സ്ഥലം ചൂണ്ടിക്കാണിച്ചു. ആഗതന്‍ നേരെ കാറിനടുത്തേക്ക്‌ പോയി.ഞാന്‍ അയാളെ സശ്രദ്ധം നിരീക്ഷിച്ചു.

ആഗതന്‍ കാറിന്റെ പിന്നില്‍ അല്‍പനേരം കൈ കൊണ്ട്‌ തലോടി!!! 'ഇയാളിത്‌ എന്തിനുള്ള പുറപ്പാടാണ്‌...' എനിക്ക്‌ ഒന്നും പിടികിട്ടിയില്ല. അല്‍പസമയത്തിന്‌ ശേഷം കാറിന്റെ പിന്നില്‍ നിന്നും തുടച്ചെടുത്ത പൊടി തട്ടിക്കൊണ്ട്‌ അയാള്‍ എന്റെ അടുത്തേക്ക്‌ വന്നു.



"എന്നെ മനസ്സിലായില്ല അല്ലേ?..ഞാന്‍ റോക്കോണ്‍ മൂണ്‍...റിട്ടേഡ്‌ ഫ്രം..."



"ങേ!! എന്താ പേര്‌ പറഞ്ഞത്‌...?" 50 വര്‍ഷം മുമ്പ്‌ ഈ കറുകറുമ്പന്‌ ഇത്ര നല്ലൊരു പേര്‌ എങ്ങനെ കിട്ടി എന്ന അടുത്ത കണ്‍ഫൂഷനില്‍ ഞാന്‍ ചോദിച്ചു.


"റോക്കോണ്‍ മൂണ്‍...പച്ചമലയാളത്തില്‍ പറഞ്ഞാല്‍ പാറപ്പുറത്ത്‌ ചന്ദ്രന്‍!!!..ഇന്നലെ എന്റെ കാറ്‌ റിവേഴ്സെടുത്തപ്പോള്‍ പിന്നിലുണ്ടായിരുന്ന ഒരു പച്ച മാരുതി കാറിനെ തട്ടി..."  

"ഓഹോ...അതിന്ന്‌ എന്റെ കാര്‍ പച്ചയല്ല ; നീലയാണെന്ന് നിങ്ങള്‍ കാണുന്നില്ലേ ?" കണ്‍ഫൂഷന്റെ അഗ്നിപര്‍വ്വതത്തില്‍ നിന്ന എന്നില്‍ നിന്ന് ദ്വേഷ്യത്തിന്റെ ലാവ പൊട്ടിയൊലിക്കാന്‍ തുടങ്ങി.  

"ങാ..പച്ച ഈസ്‌ നീല...നീല ഈസ്‌ പച്ച...നിറമേതായാലും കാറ്‌ മാതുരി ആയാല്‍ മതി...ലൈക്ക്‌ മനുഷ്യനേതായാലും മതം നന്നായാല്‍ മതി..."

  "ഇപ്പോള്‍ ഇയാള്‍ക്കെന്താ വേണ്ടത്‌?" ഒന്നും മനസ്സിലാകാത്തതിനാല്‍ ഞാന്‍ ചോദിച്ചു.



"നഷ്ടപരിഹാരം.." ആഗതന്‍ ആവശ്യപ്പെട്ടു.  

"ങേ!!!...നിങ്ങളുടെ കാറ്‌ റിവേഴ്സെടുത്തപ്പോള്‍ ഏതോ ഒരു കാറിലിടിച്ചതിന്ന് ഞാന്‍ നഷ്ടപരിഹാരം തരികയോ.!!!!.?" എനിക്കാകെ കലി കയറി.  

"ങാ...എങ്കില്‍ വേണ്ട....ഞാന്‍ പോട്ടെ...നിന്റെ കാറും റിവേഴ്സെടുക്കും....സീ യൂ...ടാറ്റാ....സുമോ...." പറഞ്ഞ്‌ തിരിഞ്ഞതും ആഗതന്റെ വസ്ത്രത്തിനടിയില്‍ നിന്ന് ഒഴിഞ്ഞ ഒരു മദ്യക്കുപ്പി വീണതും ഒരുമിച്ചായിരുന്നു.

Thursday, November 09, 2006

മോലിക്കാക്കാന്റെ പുന്നാരമോള്‌ സൈനബ

"മോനേ.....അബൂ...ആരാത്‌ ബന്നേക്കണന്ന് നോക്ക്യാ..." ഉമ്മയുടെ വിളി അബു കേട്ടു. മാമനോ അമ്മായിയോ എളാപ്പയോ മറ്റോ വന്നാലാണ്‌ ഉമ്മ ഇങ്ങിനെ വിളിക്കാറുള്ളത്‌. അവരാരെങ്കിലുമാണെങ്കില്‍ തിന്നാനുള്ള വല്ലതും ഉണ്ടാകും.മാമയുടെ വീടിനടുത്ത്‌ കായ വറുക്കുന്ന കടയുണ്ട്‌.മാമ എപ്പോഴും കായ വറുത്തതുമായാണ്‌ വരവ്‌.അമ്മായിയുടെ വീട്ടില്‍ ധാരാളം മാങ്ങയുണ്ട്‌.മാങ്ങക്കാലമായാല്‍ അമ്മായിയുടെ വീട്ടില്‍ കുശാലാണ്‌.അമ്മായി വരുമ്പോള്‍ മാങ്ങത്തോലോ മാങ്ങ ഉണക്കിയതോ ആയിട്ടായിരിക്കും വരവ്‌.എളാപ്പയാണെങ്കില്‍ ഇടക്കിടെ നാട്ടില്‍ വരുന്ന ഗള്‍ഫ്‌കാരനാണ്‌.കഴിഞ്ഞ പ്രാവശ്യം വന്നപ്പോളാണ്‌ നെക്ക്യാ ചീറ്റ്‌ണ ശെന്റ്‌ കൊണ്ടുവന്നത്‌. "ആരായിരിക്കും ബന്നത്‌?" അബു ആലോചിച്ചു. "അബൂ...ഇങ്ങട്ട്‌ ബാടാ ചെയ്‌ത്താനെ..." ഉമ്മയുടെ അടുത്ത വിളിക്ക്‌ അബു കോലായിലെത്തി.കോലായിലെ ചാരുകസേരയില്‍ നീണ്ടു നിവര്‍ന്നു കിടക്കുന്ന ആളെ കണ്ട്‌ അബു ഞെട്ടി.'അര്‍മാന്‍ മോല്യാര്‍ !!!!' ഉമ്മാമ ഉണ്ടാക്കിവച്ച വിശറി എടുത്ത്‌ വീശിക്കൊണ്ട്‌ ഗമയില്‍ ചാരിക്കിടക്കുകയാണ്‌. അര്‍മാന്‍ മോല്യാരെ കണ്ട അബു വന്ന വേഗതയില്‍ തന്നെ അകത്തെ ഇരുട്ടിലേക്ക്‌ വലിഞ്ഞ്‌ വാതിലിന്റെ മറവില്‍ പതുങ്ങി നിന്നു. "ബീവാത്തൂ...അന്റെ മോന്‌ നല്ല കുട്ട്യേനും...പച്ചേങ്കില്‌....." അര്‍മാന്‍ മോല്യാര്‍ പറയാന്‍ തുടങ്ങി. "പച്ചേങ്കില്‌.....?" അബുവിന്റെ ഉമ്മ മറയില്‍ നിന്നുകൊണ്ട്‌ ചോദിച്ചു. "ഇപ്പം ഓന്‍ ബട്ക്കായി ബര്‌ണ്‌ണ്ട്‌...." " ആ...ബാപ്പല്ലാത്ത കുട്ട്യല്ലേന്ന് ബിചാരിച്ചാ ഞാന്‍ എത്തും പറ്യാത്ത്‌" "ഒരീസം ഞമ്മള്‌ ഓത്തള്ളീല്‌ ഫാത്തിഹ സൂറത്തങ്ങനെ ഓതുമ്പം ഒര്‌ കൂക്കല്‌....ആരാന്ന് ചോയ്ച്ചപ്പം അന്റെ മോന്‍ അബോ..." "ബദ്‌രീങ്ങളെ...! ന്റെ മോന്‌ എത്തെയ്നും പറ്റ്യേ..?" "മിസ്‌റ്‌ കട്ച്ചീന്നാ ഓന്‍ പറഞ്ഞ്‌....പച്ചേങ്കില്‌.?" "പച്ചേങ്കില്‌.....?" "ഞമ്മള്‌ ഓന്റെ കീസെ കജ്ജ്ട്ട്‌ നോക്കുമ്പം ഓന്‍ ടൗസറ്‌ല്‌ മുള്ളീക്‌ക്‍ണ്‌" "പടച്ചോനെ...ഞാനെത്താ ഈ കേക്കണേ...കെട്ടിച്ച്‌ ബ്‌ടാനായ ബാല്യേക്കാരന്‍ ടൗസറ്‌ല്‌ മുള്ളേ...?" വാതിലിന്‌ പിന്നില്‍ ഒളിച്ചിരുന്ന് എല്ലാം കേട്ടിരുന്ന അബുവിന്‌ നാണം തോന്നി. "ബേറെ ഒരീസം ഇന്നെ കണ്ടപ്പം ഓന്‍ കുര്‍ക്കന്‍ മണ്ട്‌ണ മാതിരി ഒര്‌ മണ്ടല്‌...ഇച്ച്‌ തോന്ന്‌ണത്‌ ഓന്റെ മേത്ത്‌ ഏതോ ഒര്‌ ചെയ്‌ത്താന്‍ കൂടീക്‌ക്‍ണാന്നാ..." "ബദ്‌രീങ്ങളെ...!" ബീപാത്തുമ്മ വീണ്ടും വിളിച്ചു. "ഞമ്മക്കോനെ ഔല്യപ്പാപ്പന്റെ അട്‌ത്തൊന്ന് കൊണ്ടോയോക്കാം.." അര്‍മാന്‍ മോല്യാരുടെ നിര്‍ദ്ദേശം കേട്ട അബു വീണ്ടും ഞെട്ടി..കാരണം ഔല്യപ്പാപ്പന്റെ അടുത്ത്‌ എത്തുന്നത്‌ പിരാന്ത്‌ , സിഹ്‌റ്‌ തുടങ്ങിയ മാരക പ്രശ്നങ്ങളാണ്‌. കുറച്ച്‌ മുമ്പ്‌ കുളത്തിങ്ങലെ കദീസൂന്റെ മേത്ത്‌ കൂട്യെ ജിന്നിനെ ഔല്യപ്പാപ്പ അടിച്ച്‌ പായ്പ്പിച്ച കിസ്സയും അബു കേട്ടിട്ടുണ്ട്‌. "അട്ത്ത ബാവ്ന്റന്നക്ക്‌ ഒരു സമേം ഔല്യപ്പാപ്പാനോട്‌ പറഞ്ഞ്‌ മാങ്ങാം...ബാവ്ന്റന്ന് ശികില്‍സ നല്ലോം ഏശും....ന്നാല്‌ ഞമ്മളെറങ്ങട്ടെ...ഔല്യപ്പാപ്പന്റെ അട്‌ത്ത്‌ പോണ ബിബരം അബൂനോട്‌ ഇപ്പം പറ്യണ്ട...." "പോകാന്‍ ബെരട്ടെ.." ശബ്ദം കേട്ട്‌ അര്‍മാന്‍ മോല്യാര്‍ തിരിഞ്ഞ്‌ നോക്കി...'അബു..!!' "ഞമ്മളെ മേത്ത്‌ ജിന്നും ചെയ്‌ത്താനൊന്നും കൂടീട്ട്ല്ല...പച്ചേങ്കില്‌ ഒര്‌ മന്‌സത്തി കൂടീട്ട്ണ്ട്‌...നല്ലൊര്‌ മൊഞ്ചത്തി..ഏതൗല്യപ്പാപ്പന്റട്ത്ത്‌പോയാലും ഞമ്മളയിനെ ഒജ്ജൂല..ഓളെ പേര്‌ സൈനൂന്ന്..മോലിക്കാക്കാന്റെ പുന്നാരമോള്‌ സൈനബ!!" അബു തന്റെ പ്രേമം ധൈര്യസമേതം പ്രഖ്യാപ്പിച്ചു. "ഓക്ക്‌ ഞമ്മളേം പെരുത്തിസ്‌ടാ..ഓക്ക്‌ നെല്ലിക്ക കൊണ്ടോയപ്പം കീസ നന്‌ഞ്ഞതാ ഞമ്മള്‌ മുള്ളീന്ന് ങള്‌ പറഞ്ഞ..." അബു തുടര്‍ന്നു. "പ്‌ഫ...ഹമുക്കേ...ഓത്തള്ളീലാ അന്റെ മൊബ്ബത്ത്‌....ഞി ജ്ജ്‌ ഓത്തള്ളീന്റെ പടിമെ ചൗട്ടണ്ട...ഹാ.." ദ്വേഷ്യത്തോടെ മുണ്ട്‌ കുടഞ്ഞ്‌ കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ പടിയിറങ്ങി. "എന്റള്ളോ..ഞാനെത്തൊക്ക്യാ ഈ കാണ്‌ണതും കേക്‌ക്‍ണതും..." ബീപാത്തുമ്മ കരയാന്‍ തുടങ്ങി.ഒന്നും മിണ്ടാതെ അബു അവിടെ നിന്നും സ്ഥലം വിട്ടു. (തുടരും....)

Wednesday, November 08, 2006

എക്സ്പ്രസ്സ്‌ ഷൂ പോളിഷിംഗ്‌.

രണ്ടു ജോഡി ഷൂസുകള്‍ ചെരുപ്പുകുത്തിയുടെ മുമ്പിലേക്കിട്ട്‌ കൊടുത്തുകൊണ്ട്‌ അയാള്‍ ചോദിച്ചു. "ഇവ പോളിഷ്‌ ചെയ്യാന്‍ എത്ര രൂപയാവും?"

 "50 രൂപ" ഒരു കണ്ണ്‍ ഷൂവിലേക്കും മറ്റേ കണ്ണ്‍ അയാളിലേക്കും ഫോക്കസ്‌ ചെയ്തുകൊണ്ട്‌ ചെരുപ്പുകുത്തി പറഞ്ഞു.

 "എത്ര സമയമെടുക്കും ?"

 "അര മണിക്കൂര്‍ "

 "ങേ! അര മണിക്കൂറോ ? എനിക്ക്‌ 10 മിനിറ്റിനകം കിട്ടണം"

 "ശരി ശരി.."

 "അപ്പോള്‍ എത്ര രൂപയാകും ?"

 " 100 രൂപ " കൂസലില്ലാതെ ചെരുപ്പുകുത്തി പറഞ്ഞു.

 " ങേ....സമയം കുറച്ചപ്പോള്‍ കാശ്‌ കൂടുതലോ ? "

 " സാര്‍... എക്സ്പ്രസ്സ്‌ വണ്ടിക്കോ പാസ്സഞ്ചര്‍ വണ്ടിക്കോ ചാര്‍ജ്ജ്‌ കൂടുതല്‍ ? " ചെരുപ്പുകുത്തി തിരിച്ചുചോദിച്ചു.

 "എന്താ സംശയം...എക്സ്പ്രസ്സ്‌ വണ്ടിക്ക്‌.."

 "സാധാരണ പോസ്റ്റിനോ സ്പീഡ്‌ പോസ്റ്റിനോ ചാര്‍ജ്ജ്‌ കൂടുതല്‍ ? "

 " സ്പീഡ്‌ പോസ്റ്റിന്‌ തന്നെ "

 " പിന്നെ ഞാന്‍ ഒരു ചെരുപ്പുകുത്തി എക്സ്പ്രസ്സ്‌ സ്പീഡില്‍ ഷൂ പോളിഷ്‌ ചെയ്തുതരുന്നതിന്ന് അധികം കൂലി വാങ്ങുന്നതില്‍ എന്താ തെറ്റ്‌ ? "
ഉത്തരമില്ലാതെ അയാള്‍ നിന്ന് പരുങ്ങി.

Tuesday, November 07, 2006

ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ കുട പോയാല്‍....

എന്റെ അയല്‍വാസിയുടെ മകന്‍ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലാണ്‌ പഠിക്കുന്നത്‌.ഒരു ദിവസം അവന്‍ തന്റെ കുട സ്കൂളില്‍ മറന്ന് വെച്ചു. വീട്ടിലെത്തിയപ്പോള്‍ ഉമ്മ മകനോട്‌ ചോദിച്ചു.

" നിന്റെ കുട എവിടെപ്പോയി ?"

 " സ്കൂളില്‍ മറന്ന് വെച്ചു "

 "നാളെ മറക്കാതെ സ്കൂളില്‍ അന്വേഷിക്കണം "

 " ങാ " . പിറ്റേ ദിവസവും അവന്‍ കുടയില്ലാതെ തിരിച്ചു വന്നു.

 " എന്താ , കുട കിട്ടിയില്ലേ ?" ഉമ്മ ചോദിച്ചു.

 " ഇല്ല "

 " നീ അന്വേഷിച്ചോ?"

 " ഇല്ല "

 " ഛെ...എന്താ നീ അന്വേഷിക്കാഞ്ഞത്‌ ?"

 " നിങ്ങള്‍ പറയുന്ന പോലെ അങ്ങനെയങ്ങ്‌ ചോദിക്കാന്‍ പറ്റൂല..."

 " പിന്നെ ..."

 " അത്‌ ഇംഗ്ലീഷില്‍ ചോദിക്കണം....ബലൂണ്‍ വീര്‍പ്പിക്കുന്ന വിസിലടിക്കുന്ന വെള്ളം ചീറ്റുന്ന ഒരു കുട നിങ്ങള്‍ ആരെങ്കിലും കണ്ടോ എന്ന് ഇംഗ്ലീഷില്‍ എങ്ങനെ ചോദിക്കും എന്ന് ഉമ്മ ഒന്ന് പറഞ്ഞാട്ടെ..."

 " മോനേ......അതിലും നല്ലത്‌ നമുക്ക്‌ പുതിയൊരു കുട വാങ്ങുന്നതാ..." ഉമ്മ മെല്ലെ തടിയൂരി.

പടച്ചോന്റെ സമ്മാനം.

നാളെ പെരുന്നാളാണ്‌.വീടുകളിലെല്ലാം ആഹ്ലാദാരവങ്ങള്‍ മുഴങ്ങിത്തുടങ്ങി.പള്ളിയില്‍ നിന്നും തക്ബീര്‍ വിളികളും ഉയര്‍ന്നു തുടങ്ങി.കുഞ്ഞാലിയുടെ വീട്ടില്‍ മാത്രം ആഹ്ലാദമില്ല.ഇടിഞ്ഞ്‌ വീഴാറായ വീടിന്റെ തിണ്ണയില്‍ ആലോചിച്ചിരിക്കുകയാണ്‌ കുഞ്ഞാലി. 'പെരുന്നാളിനെങ്കിലും വയറ്‌ നിറയെ തിന്നാന്‍, ഉമ്മ പറഞ്ഞ പ്രകാരമാണ്‌ ഫിത്വര്‍സകാത്തിന്റെ അരിക്ക്‌ പള്ളിയില്‍ പോയത്‌.പക്ഷേ....ജീവിച്ചിരുന്ന കാലത്ത്‌ ബാപ്പ പള്ളിയില്‍ കയറാത്തതിനാല്‍ അരി കിട്ടിയില്ല.ബാപ്പ മണ്ണായിട്ട്‌ കൊല്ലം ഒന്നാവാറായി..എന്നിട്ടും......' "കുഞ്ഞാല്യേ....ബെന്ന് കെടന്നോ....ഞമ്മക്ക്‌ പെര്‌ന്നാളായിട്ടില്ലാന്നണ്ട്‌ ബിചാര്‌ച്ചാ മതി.." പാത്തു മകനെ സമാധാനിപ്പിച്ചു. "ആ...ഞമ്മക്കും ബെരും ബല്ല്യര്‌ന്നാളും ബെള്ള്യായ്ചിം....അന്ന് ഞമ്മള്‍ക്ക്‌ കോയിബിര്യാണി ബെക്കണം മ്മാ...." "ആ...മോനെ....ഉമ്മണ്ടെങ്കി അന്‌ക്ക്‌ ബെച്ച്‌ തരും...ഇപ്പം ന്റെ മോന്‍ ബെന്ന് ഒറങ്ങ്യാട്ടെ...." "മാണ്ടമ്മാ....ഞാന്‍ പോയിട്ട്‌പ്പം ബെരാം..."കുഞ്ഞാലി ഇരുട്ടില്‍ മറയുന്നതും നോക്കി പാത്തു നിന്നു.പുന്നാരമോന്‌ പെര്‌ന്നാളിനും ഒന്നും നല്‍കാന്‍ കഴിയാതെ ആ മാത്ര്വ്ഹൃദയം തേങ്ങി. കുഞ്ഞാലി എങ്ങോട്ടെന്നില്ലാതെ നടന്നു.പെട്ടെന്ന് അന്തരീക്ഷം മാറി.ആകാശത്ത്‌ കാര്‍മേഘങ്ങള്‍ ഉരുണ്ട്‌ കൂടിത്തുടങ്ങി.ശക്തിയായ കാറ്റും വീശിത്തുടങ്ങി.കൂരിരുട്ടില്‍ മിന്നല്‍ തെളിച്ചുകൊടുത്ത വെളിച്ചത്തില്‍ കുഞ്ഞാലി മുന്നോട്ട്‌ തന്നെ നടന്നു.മഴ പൊടിയാന്‍ തുടങ്ങിയെങ്കിലും കുഞ്ഞാലി അതും ഗൗനിച്ചില്ല. പെട്ടെന്ന് ശക്തിയുള്ള ഒരു മിന്നല്‍പ്പിണര്‍ വീണു.വഴിയില്‍ അല്‍പം മുന്നിലായി ആരോ വീണു കിടക്കുന്നത്‌ മിന്നലിന്റെ വെളിച്ചത്തില്‍ കുഞ്ഞാലി കണ്ടു.കുഞ്ഞാലി അയാളുടെ അടുത്തേക്ക്‌ ഓടിച്ചെന്നു.അടുത്ത മിന്നല്‍പ്പിണരില്‍ കുഞ്ഞാലി അയാളുടെ മുഖം വ്യക്തമായി കണ്ടു.തനിക്ക്‌ ഫിത്വര്‍സകാത്തിന്റെ അരി നിഷേധിച്ച പള്ളിക്കമ്മിറ്റി പ്രസിഡണ്ട്‌!!! "മോനേ...ഞാനെബ്‌ടയാ..?" ചെളിപുരണ്ട മുഖം തുടച്ചുകൊണ്ട്‌ പ്രസിഡണ്ട്‌ ചോദിച്ചു. "പേട്ച്ചണ്ട....ഇങ്ങള്‌ന്റെ മടീലാ...ഇങ്ങക്കെന്താ പറ്റ്യേ..?" "ഒന്നൂംല്ല....ഒര്‌ ഇടിബാള്‌ ബെന്നപ്പം ബീണതാ...ന്റെ ബീട്‌ ബ്‌ടെ അട്‌ത്താ...അബിടം ബെരെ ജ്ജ്‌ ഞമ്മളെ ഒന്നാക്കിത്തെരണം...പടച്ചോന്‍ മോനെ രച്ചിക്കും..."പ്രസിഡണ്ട്‌ ദൈന്യതയോടെ പറഞ്ഞു.കുഞ്ഞാലി അയാളെ താങ്ങി വീട്ടിലെത്തിച്ചുകൊടുത്തു.തിരിച്ചുപോരാന്‍ ഇറങ്ങിയപ്പോള്‍ പ്രസിഡണ്ട്‌ തടഞ്ഞു. "നിക്ക്‌..നിക്ക്‌...ഇത്‌ അന്‌ക്ക്‌ ന്‌ക്കട്ടെ..." ഒരു 500 രൂപാ നോട്ടെടുത്ത്‌ പ്രസിഡണ്ട്‌ കുഞ്ഞാലിയുടെ കീശയില്‍ തിരുകി. "അന്റെ പേരും കുടീം ഒന്നും ജ്ജ്‌ പറഞ്ഞ്‌ലാ..." രക്ഷപ്പെട്ട പ്രസിഡണ്ട്‌ കുശലപ്രശ്നം തുടങ്ങി. "ഞമ്മള്‌...ഞമ്മള്‌..."കുഞ്ഞാലി ശങ്കിച്ച്‌ നിന്നു. "ആ..ആരെ മോനാ...?" "ഞമ്മള്‌ പള്ളീല്‌ കേറാത്ത തെക്കേപൊര്‍ത്ത്‌ പക്രൂന്റെ മോന്‍...ങള്‌ ഞമ്മക്ക്‌ അരി തന്ന്ല...പച്ചേങ്കില്‌ ങള്‌ പറഞ്ഞ മാതിരി പടച്ചോന്‍ ഞമ്മളെ രച്ചിച്ച്‌...ന്നാ ബെരട്ടെ...അസ്സലാമലൈക്കും....." "വലൈക്കുമുസ്സലാം വറഹ്മത്തുള്ളാഹ്‌.."കണ്ണ്‌ തുറക്കപ്പെട്ട പ്രസിഡണ്ട്‌ അറിയാതെ സലാം മടക്കി.

Friday, October 27, 2006

ദാമു മാസ്റ്ററുടെ കോപി പിടി.( സര്‍വീസ്‌ കഥകള്‍ - 1 )

വളരെക്കാലം സമാന്തര വിദ്യാലയ രംഗത്ത്‌ കണ്ഠമലിനീകരണം നടത്തിയ ശേഷമാണ്‌ ദാമു മാസ്റ്റര്‍ക്ക്‌ സ്കൂളില്‍ സ്ഥിരം ജോലി കിട്ടിയത്‌. ഒരു പരീക്ഷാ കാലത്താണ്‌ ദാമു മാസ്റ്റര്‍ സ്കൂളില്‍ ജോലിക്ക് ചേര്‍ന്നത്‌.

പരീക്ഷാ ഹാളിൽ ഓരോ കുട്ടിയെയും ശ്രദ്ധിച്ചുകൊണ്ട്‌ നടക്കുന്നതിന്നിടയിലാണ്‌ കണ്ടന്‍കുട്ടിയുടെ കൈ കീശയിലേക്ക്‌ ഊളിയിടുന്നതും ഒരു തുണ്ടുമായി തിരിച്ച്‌ വരുന്നതും ദാമു മാസ്റ്റര്‍ കണ്ടത്‌.കണ്ടന്‍കുട്ടി തുണ്ട്‌ കടലാസ്‌ നിവര്‍ത്തുന്നതിന്ന് മുമ്പ്‌ തന്നെ ദാമു മാസ്റ്റര്‍ കണ്ടന്‍കുട്ടിയുടെ കൈയില്‍ കയറി പിടിച്ചു.കണ്ടന്‍കുട്ടി സ്തബ്ധനായി എണീറ്റു.

 'നേരെ ഹെഡ്‌മാസ്റ്റെറെ ഏല്‍പ്പിക്കാം.ആദ്യദിവസം തന്നെ ആത്മാര്‍ത്ഥതയും സേവനതാല്‍പര്യവും തെളിയിക്കാന്‍ ദൈവം നീട്ടിത്തന്ന അവസരം' ദാമു മാസ്റ്റര്‍ ആത്മഗതം ചെയ്തു.

തുണ്ട് കടലാസ് സഹിതം കണ്ടന്‍കുട്ടി ഹെഡ്‌മാസ്റ്റെറുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു.ഹെഡ്‌മാസ്റ്റെര്‍ തന്നെ അഭിനന്ദിക്കുന്ന മനോഹര സ്വപ്നം  ദാമു മാസ്റ്ററുടെ ചുണ്ടില്‍ ഒരു മന്ദഹാസം വിരിയിച്ചു. ഹെഡ്‌മാസ്റ്റെര്‍ കണ്ടന്‍കുട്ടിയുടെ കൈയില്‍ നിന്നും തുണ്ട്‌ കടലാസ്‌ വാങ്ങി വായിച്ചു നോക്കി.കണ്ടന്‍കുട്ടി തല താഴ്ത്തി.

 "എന്താ മാഷെ ഇത്‌?"ഹെഡ്‌മാസ്റ്റെര്‍ ദാമു മാസ്റ്ററോട്‌ ചോദിച്ചു.

 "ഇവന്‍ കോപി..."

 "ഇതാണോ തൊണ്ടി?"

 "അതെ സര്‍, അത്‌ തന്നെ തൊണ്ടി.." ദാമു മാസ്റ്റര്‍ ഉറപ്പിച്ച്‌ പറഞ്ഞു.

 "മാഷ്‌ ഇതൊന്ന് വായിച്ചു നോക്കൂ....." ദാമു മാസ്റ്റര്‍ തുണ്ട്‌ കടലാസ്‌ വാങ്ങി വായിച്ചു.

“അരി 1കി.....പഞ്ചാര 1/2 കി....ഉലുവ 250.....“

Thursday, October 26, 2006

എറമുള്ളാന്റെ തിരിച്ച്‌(എ)റിയല്‍ കാര്‍ഡ്‌.

രംഗം - ഒന്ന്

                  "മാന്യ സുഹ്രുത്തേ, .......ലെ .........തെരഞ്ഞെടുപ്പില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധമാക്കിയ വിവരം താങ്കള്‍ അറിഞ്ഞുകാണുമല്ലോ? കാര്‍ഡ്‌ തയ്യാറാക്കുന്നതിന്ന് ഫോട്ടോ എടുക്കുന്നതിന്നായി നിശ്ചിത സ്ഥലത്ത്‌ താങ്കളും കുടുംബാംഗങ്ങളും ഹാജരാകണമെന്ന് താല്‍പര്യപ്പെടുന്നു.അല്ലാത്ത പക്ഷം ഈ നിയോജക മണ്ഡരിത്തല താമസക്കാരനല്ലെന്ന നിഗമനത്തില്‍ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതായിരിക്കുമെന്നും ഇതിനാല്‍ അഭ്യര്‍ത്ഥിക്കുന്നു (!!!)"
 നോട്ടീസ്‌ എറമുള്ളാന്‍ ഒരാവര്‍ത്തി കൂടി തപ്പിത്തടഞ്ഞ്‌ വായിച്ചു.എന്നിട്ടും നിയോജക മണ്ഡരിത്തല എന്ന തല മനസ്സിലായില്ല.

                എറമുള്ളാന്‌ 10 മക്കള്‍.പത്താമന്‍ ഒന്നാം ക്ലാസ്സിലും ഒന്നാമന്‍ പത്താം ക്ലാസ്സിലും പഠിക്കുന്നു.നോട്ടീസ്‌ കിട്ടി പിറ്റേന്ന് തന്നെ സര്‍ക്കാര്‍ ചെലവില്‍ ഒരു കുടുംബഫോട്ടോ എടുക്കാനായി എറമുള്ളാന്‍ തന്റെ 10 മക്കളെയും ഭാര്യയെയും കൂട്ടി താലൂക്കാപ്പീസ്‌ മാര്‍ച്ച്‌ നടത്തി. താലൂക്കാപ്പീസ്‌ പരിസരത്തെ നീണ്ട ക്യൂവില്‍ , മുന്നില്‍ എറമുള്ളാനും പിന്നില്‍, പുട്ടില്‍ തേങ്ങ ഇട്ടപോലെ 10 മക്കളും അവസാനം എറമുള്ളാന്റെ പ്രിയപത്നി കുഞ്ഞാമിയും ഒന്നിച്ചണിനിരന്നു.നീണ്ട കാത്തിരിപ്പിന്‌ ശേഷം എറമുള്ളാനും കുട്ട്യേളും കെട്ട്യേളും ആപ്പീസറുടെ മുമ്പിലെത്തി.

 "സര്‍, ഇതാ ഞാനും കെട്ട്യേളും എന്റെ 10 കുട്ട്യേളും....കജ്ജോങ്കില്‌ ഞമ്മള്‍ 12നെം ഒര്‌ പോട്ടത്തിലാക്കണം"

 രംഗം - രണ്ട്‌

 "എന്താ പേര്‌?" മുഖത്ത്‌ നോക്കാതെ ഓഫീസറുടെ ചോദ്യം.

 " എറമുള്ളാന്‍"

 "ആണോ പെണ്ണോ?" ഓഫീസറുടെ അടുത്ത ചോദ്യം.

 "ങേ!!!" ഇത്തവണ എറമുള്ളാന്‍ ഞെട്ടി.

 "ആണ്‌ തന്നെ " ഒന്ന് തപ്പി നോക്കി എറമുള്ളാന്‍ തറപ്പിച്ച്‌ പറഞ്ഞു.

 "ശരി....ഇരിക്കൂ....റെഡി...നെക്സ്റ്റ്‌ " എറമുള്ളാനോട്‌ പുറത്ത്‌ പോകാന്‍ ആംഗ്യഭാഷയില്‍ ഓഫീസര്‍ കല്‍പിച്ചു.

 "അപ്പൊ പോട്ടവും കാര്‍ഡും യൗട്ന്നാ കിട്ടാ...?" എറമുള്ളാന്‍ സംശയം പ്രകടിപ്പിച്ചു.

 "അത്‌ വില്ലേജാപ്പീസില്‍ നിന്ന് തരും "

 "ന്റ അള്ളോ...ഞ്‌ ഔടിം മാണോ പോകാ..."

 രംഗം - മൂന്ന്

 വില്ലേജാപ്പീസില്‍ നിന്നും കിട്ടിയ കാര്‍ഡ്‌ എറമുള്ളാന്‍ തിരിച്ചും മറിച്ചും നോക്കി.തിരിച്ചറിയാത്ത ഫോട്ടോ തന്റേത്‌ തന്നെ എന്ന് ഉറപ്പ്‌ വരുത്താന്‍ എറമുള്ളാന്‍ തൊട്ടടുത്ത്‌ നിന്ന ആളോട്‌ ചോദിച്ചു-"ഈ പോട്ടം ആര്‌താ..?"

 "നിങ്ങള്‍ത്‌ തന്നെ ആകാനാണ്‌ സാധ്യത " ചിരിച്ചുകൊണ്ട്‌ അയാള്‍ പറഞ്ഞു.

 "അയിലെ പേരോ..?"

 "എള്ളമുറാന്‍" അയാള്‍ വായിച്ചു കൊടുത്തു.

 "ങേ...ആ ഇബ്‌ലീസേള്‌ ഇന്റെ പേരും മാറ്റ്യോ?"

 " പിന്നേയ്‌...നിങ്ങള്‍ പെണ്ണാണെന്നാ ഈ കാര്‍ഡില്‌.."

 "ഹേ....ആ ചൈത്താന്‍ ചോയിച്ചപ്ലേ ഞാന്‍ ഒറപ്പിച്ചതാ...ആണാണെന്ന്...ന്ന്ട്ട്‌പ്പം..."എറമുള്ളാന്‌ ദ്വേഷ്യം ഇരച്ചു കയറി.

 "ഈ കാര്‍ഡ്‌ ഇന്റെ കുഞ്ഞാമിന്റേതല്ലേ?" ഭാര്യയുടെ കാര്‍ഡ്‌ കാട്ടി എറമുള്ളാന്‍ ചോദിച്ചു.

 "ങാ...പക്ഷെ..... ഫോട്ടോ.."

 "പോട്ടത്തിന്ന് എത്താ കൊയപ്പം?" എറമുള്ളാന്‌ സംശയമായി.

 "ഇത്‌.. പൊട്ട്‌ തൊട്ട്‌...സാരിയുടുത്ത്‌....തലയില്‍ തട്ടമിടാത്ത...."

 "ങേ!!! ആ ഹംക്കുകള്‌ ഇന്റെ കുഞ്ഞാമിനിം..." എറമുള്ളാന്‌ ദ്വേഷ്യം സഹിക്കാനായില്ല.കാര്‍ഡ്‌, അത്‌ തന്ന ഓഫീസര്‍ക്ക്‌ തന്നെ വലിച്ചെറിഞ്ഞ്‌ കൊടുത്ത്‌ കൊണ്ട്‌ എറമുള്ളാന്‍ വീട്ടിലേക്ക്‌ മടങ്ങി.

 'വെറുതെയല്ല ഈ കാര്‍ഡിനെ തിരിച്ചെറിയല്‍ കാര്‍ഡ്‌ എന്ന് പറയുന്നത്‌' ' എറമുള്ളാന്‍ ആത്മഗതം ചെയ്തു.

 *****************

ഒരു ഫ്രീ ഷേക്‌ക്‍ഹാന്‍ഡ്‌

സ്ഥലത്തെ പ്രധാന പയ്യന്‍സായിരുന്നു മാമുവും കോമുവും.അതിരാവിലെ തന്നെ ഐദര്‍മാന്റെ ചായമക്കാനിയെ സജീവമാക്കിയിരുന്നത്‌ മാമു ആന്‍ഡ്‌ കോമു കമ്പനി ആയിരുന്നു.അക്ഷരമാലയില്‍ "ക"യും "മ"യും നില്‍ക്കുന്നത്‌ പോലെ ചര്‍ച്ചകളിലെല്ലാം മാമുവും കോമുവും രണ്ടറ്റത്തായിരുന്നു. അന്നും മാമു ആന്‍ഡ്‌ കോമു കമ്പനി ഐദര്‍മാന്റെ ചായമക്കാനിയില്‍ കണ്ടുമുട്ടി.ആവി പറക്കുന്ന കട്ടനോടൊപ്പം അരങ്ങേറാന്‍ പോകുന്ന ചൂടന്‍ ചര്‍ച്ചകള്‍ക്കായി എല്ലാവരും കാതോര്‍ത്തു. "പഞ്ഞമില്ല ...പഞ്ഞമില്ല...പഞ്ഞമില്ലാ കാലം..."മാമു ഒന്ന് മൂളിപ്പാടി. "ഏത്‌ മാവേലിയുടെ കാലത്തെയാ മാമൂ അയവിറക്കുന്നത്‌?" കോമു ചോദിച്ചു. "മാബേലി അല്ല...ബയ്യാബേലി...അന്റെ ബയ്യാബേലി ഗേര്‍മന്റ്‌.." "ങാ..അത്‌ ശരിയാ...ശരിക്കും പഞ്ഞമില്ലാ കാലം തന്നെ....പിന്നെ 140-ല്‍ നൂറാ.....നീയൊക്കെ 5 കൊല്ലം പാടി തന്നെ തീര്‍ക്കേണ്ടി വരും....ഹ..ഹ...ഹാ..."കോമുവും സഹചായകുടിയന്മാരും ഒന്നിച്ച്‌ ചിരിച്ചു. "ആ..അയിനെന്ന്യാ മുറുഗീയ പൂരിപച്ചം ന്ന് പറേണത്‌....നല്ല ഒന്നാന്തരം കാട്ടോത്തേളും ബെട്ടോത്തേളും കൂട്യല്ലേ അന്റെ ആ നൂറ്‌..?"മാമുവും വിട്ടുകൊടുത്തില്ല. "എന്നിട്ടെന്താ ഇപ്പൊ കൊഴപ്പം?" "തേങ്ങ..!!!" മാമുവിന്ന് കലി കയറി തുടങ്ങി. "ങാ...തേങ്ങാ....അടയ്ക്കാ...റബ്ബര്‍....അതിലൊന്നും തൊടരുത്‌....അതെല്ലാം കേന്ദ്രസര്‍ക്കാര്‍ സാധനങ്ങളാ...." "സരി സരി..തേങ്ങിം അടയ്ക്കിം കേന്ദ്രസംവരണത്ത്ക്കാക്കി പാവം ക്രുസിക്കാരനെ ബൈജാദാരാക്കി.....സറണ്ടര്‍-മുരണ്ടല്‍-വരണ്ടല്‍ ഒക്കെ ബെട്ടിനെരത്തി ഉദ്യൊഗസ്തമ്മാരെ പെരുബജ്ജ്‌ലാക്കി...(നിയമന നിരോധത്തിലൂടെ ചെറുപ്പക്കാരെ മുഴുവന്‍ നിരാശയുടെ പടുകുഴിയിലാക്കി)...."മാമു വാ തോരാതെ പറഞ്ഞു. "അതാ പറഞ്ഞത്‌ തനിക്കൊന്നും ബുദ്ധിയില്ല എന്ന്....എടോ സാമ്രാജ്യത്വത്തിന്റെ മൃഷ്ടാന്നം തിന്ന് കൊഴുത്തവരാ ആ പറഞ്ഞതെല്ലാം....ശുദ്ധമായ ഭക്ഷണം കഴിച്ച്‌ വളര്‍ന്ന് വരുന്ന ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെടുത്ത്‌ ഒരു മാറ്റം സൃഷ്ടിക്കാനാ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌."കോമു ന്യായീകരിച്ചു. "ങേ...അതെങ്ങന്യാ..?"മാമുവിന്റെ കലി അടങ്ങി. "അതാണ്‌ സര്‍ക്കാരിന്റെ പരിപാടി...ഒരു കപ്പ്‌ പാലും ഷേക്‌ക്‍ഹാന്‍ഡും..." "അല്ലല്ല..ഒരു ഗപ്പ്‌ പാല്‌ന്റെബള്ളോൂം..ന്ന് തിര്‌ത്തി എയ്തണം"മാമുവും വിട്ടില്ല. "ങാ...ചിലേടത്തൊക്കെ പാലില്‍ വെള്ളം ചേരും..." "എന്ന്‌ട്ടാര്‌ക്കാ ഈ പാലും കേക്കും കൊടുക്ക്‌ണത്‌?" മാമു ചോദിച്ചു. "ദാരിദ്ര്യരേഖക്ക്‌ താഴെയുള്ള ആറു മാസം മുതല്‍ പ്രൈമറിതലം വരെയുള്ള കുട്ടികള്‍ക്ക്‌..." "അപ്പം ഇന്റെ നാലെണ്ണത്തിനും സര്‍ക്കാര്‍ ബക പാലുംബള്ളും സോക്ക്ട്രീറ്റ്‌മെന്റും ക്‌ട്ടും...നല്ല ബരിപാടി" മാമു സര്‍ക്കാരിനെ അഭിനന്ദിച്ചു. "നിന്റെ നാലിനും എന്റെ 1...2...3...4...5...6....ആറെണ്ണത്തിനും...പക്ഷേ..."കോമു ഒന്ന് നിര്‍ത്തി. "എത്ത്‌ പച്ചെ...?"മാമുവിന്ന് ആകാംക്ഷയായി. "ദാരിദ്ര്യരേഖ...???" "അത്‌ ബെരക്കാനാ ഇത്തിര ബെസമം...ഒര്‌ത്തനെ ചോര്‌മ്മെ ചാരി നിര്‍ത്തി ചെവിക്കുറ്റിമ്മെ അണ്ട്‌ പുട്ച്ചി ഓന്റെ തലന്റെ മോള്‌ക്കൂടെ ഒറ്റ ബര.....കയ്‌ഞ്ഞിലേ പ്രസനം...?" "കറക്റ്റ്‌...നല്ല ഐഡിയ....അപ്പോ തൂക്കം?" കൊമു അടുത്ത ഉടക്കിട്ടു. "തൂക്കോ...കെട്ടിത്തൂക്കോ കോയിത്തൂക്കോ" മാമുവിന്ന് മനസ്സിലായില്ല. "അതൊന്നുമല്ല....കുട്ടിയുടെ കനം കൂട്യാല്‍ പാലില്ല..." "ആ....അയ്‌നാപ്പം ...ആര്‌ തൂങ്ങ്യാലും 10 കിലോ കാണ്‍ച്ച്‌ണ നല്ല ഒന്നാം നമ്പറൊരു സാനം ഞമ്മളട്ത്ത്ണ്ട്‌....ഞമ്മക്കൈമെ തൂക്കാം.."മാമു അതും പരിഹരിച്ചു.. "വെരിഗുഡ്‌....അപ്പോള്‍?"മാമു പിന്നെയും സംശയിച്ചു. "ഇഞ്ഞും എത്താ പ്രസനം..?" "പാല്‌ കൊടുക്കാന്‍ ഗ്ലാസ്സ്‌..?" "അ അ ആ...അത്‌പ്പം ഒരു പ്രസനാ....??? ഐദര്‍മാന്റെ ഈ മക്കാനീല്‌ ബരെ ഇമ്പോസ്സിബ്ല് അല്ലേ ക്ലാസ്‌...." "ok..ok..അതും ക്ലിയര്‍...പിന്നെ...പിന്നെ?"കൊമു വീണ്ടും തല ചൊറിഞ്ഞു. "ങേ....ഇഞ്ഞും കൊയപ്പോ...?"മാമുവിന്‍ പാല്‍ കിട്ടാന്‍ തിരക്കായി. "ഇനിയല്ലേ..യഥാര്‍ത്ഥ പ്രശ്നം........സാമ്പത്തിക പ്രതിസന്ധി..."കോമു അവസാനത്തെ വെടി പൊട്ടിച്ചു. "പ്ഫൂ....അപ്പം കായില്ലാന്ന്ല്ലേ...പിന്നെ എത്ത്‌ മണ്ണാങ്കട്ടേ അന്റെ ഗേര്‍മന്റ്‌ കൊട്ക്കാ...???" മാമുവിന്ന് വീണ്ടും കലി കയറി. "ഒരു ഫ്രീ ഷേക്‌ക്‍ഹാന്‍ഡ്‌.....!!!!"മാമു പറഞ്ഞ്‌ നിര്‍ത്തി. ****************************

Wednesday, October 25, 2006

അബുവിന്റെ മുഹബ്ബത്ത്‌

ഓത്തുപള്ളിയിലെ ഏതോ ഒരു സന്ധ്യക്ക്‌ മുനിഞ്ഞ്‌ കത്തുന്ന പാനീസ്‌ വിളക്കിന്റെ വെളിച്ചത്തില്‍ സൈനബയെ കണ്ട അന്ന് മുതലാണ്‌ അബുവിന്റെ മനസ്സില്‍ സൈനബയോടുള്ള മുഹബ്ബത്ത്‌ പൊട്ടിമുളച്ചത്‌.ചുവപ്പില്‍ വെളുത്ത പുള്ളികളുള്ള കസവുതട്ടവും സ്വര്‍ണ്ണ നൂലിട്ട കുപ്പായവും വെള്ളക്കാച്ചിയുമുടുത്ത സൈനബ ....പാനീസിന്റെ അരണ്ട വെളിച്ചത്തില്‍ സൈനബ കൂടുതല്‍ സുന്ദരിയായി അബുവിന്‌ തോന്നി.പക്ഷേ സൈനബയോടത്‌ തുറന്ന് പറയാന്‍ അബുവിന്‌ ഒരു നാണം.പോരാത്തതിന്ന് അര്‍മാന്‍ മോല്യാര്‍ എന്ന വന്മതിലും.എന്നാലും മുഹബ്ബത്ത്‌ എങ്ങിനേ എങ്കിലും പ്രകടിപ്പിക്കാന്‍ അബു തീരുമാനിച്ചു.അപ്രകാരം മുഴുത്തൊരു വെള്ളത്തണ്ട്‌ ഒപ്പിച്ചതിന്റെ വേദന ചന്തിയില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്നു!ചന്തിയില്‍ മുള്ള്‌ കോറിയാലെന്താ...സൈനബക്കുള്ള വെള്ളത്തണ്ട്‌ കിട്ടിയില്ലേ...ഹൊ...രാമേട്ടന്റെ പട്ടിയുടെ അന്നത്തെ ആ വരവ്‌.....രാമേട്ടന്റെ കയ്യാലയില്‍ തൂങ്ങിക്കിടന്ന വെള്ളത്തണ്ട്‌ കണ്ടപ്പോള്‍ അത്‌ വേരോടെ പറിക്കാന്‍ തോന്നി......കുറുക്കന്‍,നായ,കീരി തുടങ്ങിയവ നുഴഞ്ഞ്‌ കയറുന്ന ഒരു സ്ഥലം കണ്ടെത്തി ശ്വാസം പോലും വിടാതെ ഇഴഞ്ഞിഴഞ്ഞ്‌ പറമ്പില്‍ കയറി.ഹായ്‌....ധാരാളം തുടുത്ത വെള്ളത്തണ്ടുകള്‍....ഏറ്റവും വലിയ ഒന്ന് പറിച്ച്‌ അടുത്തതിന്നായി തിരയുമ്പോളാണ്‌ രാമേട്ടന്റെ പട്ടി ഓടി വരുന്നത്‌ കണ്ടത്‌.ഒറ്റക്കുതിപ്പ്‌.മുന്നില്‍ മുള്ളുവേലി ഉണ്ടായിരുന്നത്‌ അറിഞ്ഞതേയില്ല.അബു അപ്പുറം പട്ടി ഇപ്പുറം.കുറെ ദൂരം ഓടിയപ്പോളാണ്‌ കാലിലൂടെ എന്തോ ഒലിക്കുന്നതായി തോന്നിയത്‌.ചന്തിയില്‍ മുള്ള്‌ കോറി ചോര ഒലിക്കുന്നത്‌ അപ്പോളാണ്‌ കണ്ടത്‌.സാരമില്ല...സൈനബക്ക്‌ വേണ്ടിയല്ലേ....പക്ഷേ ആ കള്ളബലാല്‍ കോമു ആ വെള്ളത്തണ്ട്‌ തട്ടിപ്പറിച്ചപ്പോള്‍ ഖല്‍ബിന്റെ കഷ്ണം പോയത്‌ പോലെ തോന്നി.അന്ന് ഓത്തുപള്ളിയില്‍ നിന്ന് മടങ്ങി വന്നപ്പോളാണ്‌ ഉമ്മ നെല്ലിക്ക ഉപ്പിലിടുന്നത്‌ കണ്ടത്‌.ഇനി നെല്ലിക്ക പാകമാകട്ടെ,സൈനബക്ക്‌ രണ്ടെണ്ണം കൊണ്ടുകൊടുക്കണം.പക്ഷെ അത്‌ അര്‍മാന്‍ മോല്യാരും കശപിശയാക്കി.അബു കഴിഞ്ഞ കഥകള്‍ അയവിറക്കി. ആയിടക്കാണ്‌ അബുവിന്റെ എളാപ്പ കോയാമു ഗള്‍ഫില്‍ നിന്ന് വന്നത്‌.എളാപ്പയുടെ വക അബുവിന്‌ നല്ലൊരു സമ്മാനമുണ്ടായിരുന്നു.അബു അത്‌ തിരിച്ചും മറിച്ചും നോക്കി. "എത്താ അബോ ജ്ജ്‌ കുര്‍ക്കന്‌ ആമ ക്ട്ട്‌യ മാതിരി ങനെ നോക്‌ക്‍ണാ..."ഉമ്മ അബുവിനോട്‌ ചോദിച്ചു. "ഇമ്മാ....ഇത്‌ ആപ്പ തെന്നതാ .....ഞെക്ക്യാ ചീറ്റ്‌ണ ശെന്റ്‌...." പിറ്റേ ദിവസം ഓത്തുപള്ളിയില്‍ പോകുമ്പോള്‍ ഉമ്മ കാണാതെ അബു ആ കുപ്പിയും കീശയിലിട്ടു.'ഓത്തുപള്ളിയിലെ എല്ലാര്‍ക്കും കാണിച്ച്‌ കൊടുക്കണം.സൈനബക്ക്‌ തൊട്ട്‌ നോക്കാനും കൊടുക്കണം.'അബു മനസ്സില്‍ കരുതി. അന്ന് അബു നേരത്തെ ഓത്തുപള്ളിയില്‍ എത്തി.ഭാഗ്യം...അര്‍മാന്‍ മോല്യാര്‍ എത്തിയിട്ടില്ല. "ബഡ്ക്കൂസുകളേ....ബഡ്ക്കൂസികളേ...." അബു ഗമയില്‍ ഞെളിഞ്ഞ്‌ നിന്ന് എല്ലാവരെയും വിളിച്ചു. "ഇന്റെ കീസേലെ സാനം കാണണെങ്കി ഒരു കോല്‌...സൈനബക്ക്‌ മാത്തിരം ഫ്‌രീ!!!" അബുവിന്റെ കീശയിലെ സാധനം കാണാന്‍ അബ്ദുവും ഐദറും കോമുവും കാദറും കൈസുവും പാത്തുവും സൈനബയും എല്ലാം തിക്കി തിരക്കി വന്നു. "തിക്കണ്ട തിക്കണ്ടാ..എല്ലാരും ബെരിബെരിക്ക്‌ നിന്നോളി..." "എടീ.....അന്റേമ്മന്ന് ഒര്‌ കോല്‌ന്റെ കസ്‌ണം ഇച്ചും തെരോ..." പാത്തുവിനോട്‌ അയ്ഷു ചോദിച്ചു. "ആരും കോല്‌ പൊട്ടിച്ചര്‌ത്‌...പൊട്ടിച്ച കോല്‌ ഇട്ക്കൂല..."അബുവിന്റെ അടുത്ത കല്‍പന വന്നു. "അബോ..... അയ്ദറു ബെടെ കൊള്ളി തീര്‌ണ്‌..." വരിയില്‍ തിരക്കി കയറാന്‍ ശ്രമിച്ച ഐദറിനെ തള്ളിമാറ്റിക്കൊണ്ട്‌ കാദര്‍ പറഞ്ഞു. " ആങ്കൂസമ്മാര്‌ ഒര്‌ ബെരി...പെങ്കൂസമ്മാര്‌ ബേറെ ബെരി..."അബു നിര്‍ദ്ദേശിച്ചു. " കോല്‌ന്‌ ബെല്‍പം എത്തര മാണം ?" കൈസു അബുവിനോട്‌ ചോദിച്ചു. "പെങ്കൂസമ്മാര്‌ ബെരീല്‌ ഏറ്റം മുന്ന്ല്‌ സൈനബ ബെരട്ടെ..."അബു നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്‌ കൊണ്ടിരുന്നു. "അര്‍മാന്‍ മോല്യാര്‍ ....!!!"പെട്ടെന്നാരോ വിളിച്ച്‌ പറഞ്ഞു.വാണം വിട്ട പോലെ അബു മൂത്രപ്പുരയിലേക്കും മറ്റുള്ളവര്‍ ക്ലാസ്സിലേക്കും ഓടി മറഞ്ഞു. *********************************** കോല്‌: സ്ലേറ്റ്‌ പെന്‍സില്‍ കഷ്ണം.

Monday, October 23, 2006

മരുഭൂമിയിലൂടെ ഒരു അന്ത്യയാത്ര!!!

"എങ്ങോട്ടാ നമ്മുടെ ഈ യാത്ര?"

 "പുതിയൊരു വാസസ്ഥലത്തേക്ക്‌" "എത്ര ദിവസം ഇങ്ങനെ അലയേണ്ടി വരും?"

 "നമ്മെ ആരും കണ്ടെത്തിയില്ലെങ്കില്‍ ഒരു ദിവസം"

 "ആരെങ്കിലും കണ്ടാല്‍?"

 "കണ്ടാല്‍ നമ്മുടെ പുതിയ വാസസ്ഥലത്തെത്തില്ല"

 അവര്‍ യാത്ര തുടര്‍ന്നു.ഇടക്ക്‌ അടുത്ത ചോദ്യം ഉയര്‍ന്നു. "ഇതിനെയാണോ മരുഭൂമി എന്ന് പറയുന്നത്‌?"

 "ജന്തുവാസമില്ലാത്ത സ്ഥലമാണ്‌ മരുഭൂമി"

 "ഇവിടെ എങ്ങും ജന്തുവാസമില്ലല്ലോ?"

 "ഇല്ല എന്ന് തോന്നുന്നു"

"അപ്പോള്‍ ഇത്‌ തന്നെ മരുഭൂമി"

 "പക്ഷേ...."

 "എന്താ?"

 " മരുഭൂമിയാണെങ്കിലും ഒരു മരുപ്പച്ച കാണേണ്ടതാണ്‌"

 "മരുപ്പച്ച എന്നാല്‍ എന്താ?"

 "നാം അന്വേഷിക്കുന്ന നമ്മുടെ പുതിയ വാസസ്ഥലം" അവര്‍ യാത്ര തുടര്‍ന്നു.

"അയ്യോ....ഇനി വയ്യ...എനിക്ക്‌ ദാഹിക്കുന്നു..."

"നമുക്കിവിടെ ഒന്ന് കുഴിച്ച്‌ നോക്കാം....ദാഹം തീര്‍ക്കാന്‍ വല്ലതും കിട്ടുമോ എന്ന്"

പെട്ടെന്നാണ്‌ എന്റെ സമൃദ്ധമായ കഷണ്ടിയുടെ നടുവില്‍ സൂചി കുത്തുന്ന പോലെ ചെറിയൊരു വേദന.ഞാന്‍ കൈ കൊണ്ട്‌ തപ്പിപ്പിടിച്ചു-ഒരു തള്ളപ്പേനും ഒരു കുട്ടിപ്പേനും!!!രണ്ട്‌ പേരെയും കാലപുരിയിലേക്ക്‌ അയച്ച്‌ ഞാന്‍ വീണ്ടും എന്റെ ജോലിയില്‍ മുഴുകി.

Thursday, October 19, 2006

ആത്മാക്കള്‍ വോട്ട്‌ ചെയ്യുന്ന സ്ഥലം..!!!

"ചാണകക്കുണ്ട്‌ പഞ്ചായത്തിലെ ബൂത്ത്‌ നംബര്‍ 13-ലെ പ്രിസൈഡിംഗ്‌ ഓഫീസര്‍ ലംബോധരന്‍ ഇത്‌ വരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല...പരിസരത്ത്‌ എവിടെ എങ്കിലും അലഞ്ഞ്‌ തിരിഞ്ഞ്‌ നടക്കുന്നുണ്ടെങ്കില്‍ ഉടന്‍ കൗണ്ടറില്‍ എത്തി സാധനങ്ങള്‍ ഏറ്റുവാങ്ങേണ്ടതാണ്‌...." മൈക്കില്‍ നിന്നുള്ള കര്‍ണ്ണകഠോര ശബ്ദം കേട്ടുകൊണ്ടാണ്‌ ലംബോധരന്‍ മാസ്റ്റര്‍ പോളിങ്ങ്‌സാമഗ്രി വിതരണ കേന്ദ്രത്തില്‍ എത്തിയത്‌.സഹ പോളിംഗ്‌ ആപ്പീസര്‍മാരെല്ലാം നേരത്തെ ഹാജരായിരുന്നതിനാല്‍ ലംബോധരന്‍ മാഷും പരിവാരങ്ങളും സാമഗ്രികളെല്ലാം മൊത്തമായി ഏറ്റുവാങ്ങി.തടസ്സമില്ലാത്ത സൂര്യധാര കഷണ്ടിത്തലയില്‍ ഏറ്റുവാങ്ങിക്കൊണ്ട്‌ സാമഗ്രികളെല്ലാം പറഞ്ഞതിലും കുറവാണെന്ന് ഒന്ന് കൂടി ഉറപ്പ്‌ വരുത്തിയ ശേഷം വണ്ടിക്കടുത്തേക്ക്‌ നീങ്ങി.

* * * * * * * * * * * * "

ഇതാണ്‌ നിങ്ങള്‍ക്കനുവദിച്ച ബൂത്ത്‌.ആവശ്യമായ അസൗകര്യങ്ങളെല്ലാം ചെയ്യാന്‍ കഴിയുന്നത്‌ പോലെ ശ്രദ്ധിച്ചിട്ടുണ്ട്‌....ഇനി താങ്കളും പരിവാരങ്ങളും രണ്ട്‌ ദിവസത്തെ നരകയാതന അനുഭവിച്ച്‌കൊള്ളുക" എന്ന് റൂട്ട്‌ ഓഫീസര്‍ പറഞ്ഞില്ലെങ്കിലും പറഞ്ഞതായി തോന്നി.കടവാവലുകളും പ്രാവുകളും നരിച്ചീറുകളും കൂട്‌കൂട്ടിയ ഇടിഞ്ഞ്‌വീഴാറായ ഒരു ലൈബ്രറി കെട്ടിടം....ആള്‍പെരുമാറ്റം ഇല്ലാത്തതിനാല്‍ മനുഷ്യജന്യ വൃത്തികേടുകള്‍ മാത്രം ഇല്ല...ഭാര്‍ഗവീനിലയത്തിന്റെ മറ്റൊരു പതിപ്പ്‌ തന്നെ. പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാനാവശ്യമായ ഇടം തേടി നടക്കുമ്പോളാണ്‌ ഒരശരീരി കേട്ടത്‌... "സമൃദ്ധമായ ഈ കാട്ടില്‍ പ്രകൃതിയുടെ വിളിക്ക്‌ ഉത്തരം നല്‍കാന്‍ സ്വാഗതം...!!!"

 * * * * * * * * * * * * *

 സമയം രാത്രി.ലംബോധരന്‍ മാഷും പരിവാരങ്ങളും പോളിംഗ്‌ ബൂത്ത്‌ ഒരുക്കുന്ന തിരക്കിലാണ്‌.അപ്പോഴാണ്‌ മൂന്ന് പേര്‍ ബൂത്തിലേക്ക്‌ കയറിവന്നത്‌.

"ഞങ്ങള്‍ .....സ്ഥാനാര്‍തിയുടെ പോളിങ്ങ്‌ഏജന്റ്‌മാരാണ്‌....ഒട്ടേറെ പരേതവോട്ടര്‍മാര്‍ ഉള്ള ബൂത്താണിത്‌...സ്വര്‍ഗ്ഗം പൂകിയ വോട്ടര്‍മാരുടെ ലിസ്റ്റ്‌ ഇതാ....സാറിന്‌ ഒരു റഫറന്‍സിന്‌...!!!!"

"ങേ...!!!ആത്മാക്കളും വോട്ട്‌ ചെയ്യാന്‍ വരികയോ...??"ലംബോധരന്‍ മാസ്റ്ററുടെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി.

"ങാ..അത്‌ നിങ്ങള്‍ തന്നെ വച്ചോളൂ....പരേതന്മാര്‍ വരുമ്പോള്‍ ഒന്നറിയിച്ചേക്കണം..."

അല്‍പം കഴിഞ്ഞ്‌ മറ്റൊരു സംഘം വന്നു.അവരില്‍ നേതാവ്‌ എന്ന് തോന്നിക്കുന്ന ആള്‍ പറഞ്ഞു.
"ഞാന്‍ ഈ വാര്‍ഡിലെ സ്ഥാനാര്‍ഥി - C.K കശ്മലന്‍...ഇതെന്റെ സഹായികള്‍..സാറന്മാരെയെല്ലാം ഒന്ന് വെറുതെ കാണാന്‍ വന്നതാ...വിശദമായി നാളെ സംസാരിക്കാം...വരട്ടെ.."

 "ശ്ശൊ..പേര്‌ പോലെ തന്നെ ഒരു കശ്മലന്‍. "ശ്വാസം നേരെവിട്ടുകൊണ്ട്‌ മാഷ്‌ മന്ത്രിച്ചു.

കുറച്ച്‌ കഴിഞ്ഞ്‌ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ വന്നു.

"സാര്‍...വാതിലും ജനലുമെല്ലാം ഭദ്രമായി കുറ്റിയിട്ട്‌ കിടക്കണം..ബൂത്ത്‌ ആക്രമണം ഉണ്ടായേക്കുമെന്ന് രഹസ്യറിപ്പോര്‍ട്ടുണ്ട്‌..രാത്രി എന്ത്‌ സംഭവിച്ചാലും ഞങ്ങളെ ശല്ല്യം ചെയ്തേക്കരുത്‌...ഗുഡ്‌ നൈറ്റ്‌..."

 * * * * * * * * * * *

പോളിംഗ്‌ ദിനം...വോട്ടര്‍മാര്‍ ബൂത്തിന്‌ മുന്നില്‍ അണിനിരന്നു.ലംബോധരന്‍ മാഷ്‌ വെറുതേ ഒന്ന് പുറത്തേക്ക്‌ നോക്കി..
 "കശ്മലനും സംഘവും പുറത്തുണ്ട്‌...പരേതരുടെ ലിസ്റ്റുമായി ഒരു സംഘം അകത്തും....ബൂത്ത്‌ പിടുത്തക്കാര്‍ വല്ലതും...." മാസ്റ്ററുടെ ചിന്ത കാടുകയറാന്‍ തുടങ്ങി.

 "24. പാറ്റ..." ഒന്നാം പോളിംഗ്‌ ഓഫീസര്‍ ഉച്ചത്തില്‍ വിളിച്ചു.

"ങേ...!!" ലംബോധരന്‍ മാസ്റ്റര്‍ ആദ്യത്തെ ഞെട്ടല്‍ രേഖപ്പെടുത്തി.പിന്നാലെ പരേതരുടെ ലിസ്റ്റുമായി ഒരുവന്‍ എണീറ്റ്‌ നിന്നു.

"സാര്‍...ഈ പാറ്റ മരിച്ച്‌പോയിരിക്കുന്നു!!!"

"ങേ...!!" ലംബോധരന്‍ മാസ്റ്റര്‍ വീണ്ടും ഞെട്ടി. 'ആത്മാക്കള്‍ വോട്ട്‌ ചെയ്യാന്‍ വന്ന് തുടങ്ങി" ലംബോധരന്‍ മാസ്റ്റര്‍ ആത്മഗതം ചെയ്തു.

"സാര്‍...ഇവരെ വോട്ട്‌ ചെയ്യാന്‍ അനുവദിക്കരുത്‌...ഈ പാറ്റയല്ല ആ പാറ്റ..."

"അവരെ വോട്ട്‌ ചെയ്യാന്‍ അനുവദിക്കണം...അവരുടെ പേര്‍ പാറ്റ തന്നെയാണ്‌..."

"പറ്റില്ല...ഇവര്‍ കള്ളവോട്ട്‌ ചെയ്യാന്‍ വന്നതാണ്‌....ഇവരെ അറസ്റ്റ്‌ ചെയ്യണം..."ബൂത്ത്‌ ശബ്ദമുഖരിതമാകാന്‍ തുടങ്ങിയതോടെ ലംബോധരന്‍ മാസ്റ്റര്‍ പാറ്റയെ അടുത്തേക്ക്‌ വിളിച്ചു.

"ഭര്‍ത്താവിന്റെ പേരെന്താ?"

 "മുതല"

 "ങേ....!!!"ലംബോധരന്‍ മാസ്റ്റര്‍ വീണ്ടും വീണ്ടും ഞെട്ടി.

 "ശരി ശരി.....അച്ചന്റെ പേരെന്താ?"

 "കരിമൂര്‍ഖന്‍.."

"ദൈവമേ....!! കാക്കണേ...!!!!.വെള്ളം...വെള്ളം...."
 'പ്ധിം..'ലംബോധരന്‍ മാസ്റ്റര്‍ മറിഞ്ഞ്‌ വീണു.ബോധം തിരിച്ച്‌ കിട്ടുമ്പോള്‍ ലംബോധരന്‍ മാസ്റ്റര്‍ ചാണകക്കുണ്ടില്‍ നിന്നും തിരിച്ച്‌ കയറിയിരുന്നു.

 * * * * * * * * * *

Thursday, October 12, 2006

സൈനബക്കുള്ള നെല്ലിക്കകള്‍.

"ജ്ജ്‌ യൗടെ കുത്തിര്‌ക്കാട ബലാലെ.....ഈ ചായന്റെ ബള്ളം ബേം ബല്‍ച്ച്‌ കുടിച്ച്‌ മണ്ടിക്കോ....നേരംത്ര ആയീന്നറ്യോ അന്‍ക്ക്‌...." ഉമ്മയുടെ വിളി കേട്ട്‌ അബു ചിന്തയില്‍ നിന്ന് ഞെട്ടിയുണര്‍ന്നു. "ഇമ്മാ....പ്പം ബരാം...." "ബലാലെ...ഇന്നന്‍ക്ക്‌ ഓത്തള്ളീല്‍ പോണ്ടേ ....അര്‍മാന്‍ മോല്യാര്‍ അന്നേം കാത്ത്‌ ന്‌ക്‌ക്‍ണ്‌ണ്ടാകും...ബേം ബന്നാ...." അബു അപ്പോഴും ചിന്തയിലായിരുന്നു. 'ഉമ്മ കഴിഞ്ഞ ആഴ്ച തയ്യാറാക്കിയ ഉപ്പിലിട്ട നെല്ലിക്കയില്‍ നിന്ന് നാലെണ്ണം എടുത്ത്‌ ഓത്തുപള്ളിയില്‍ കൊണ്ടുപോകണം...അതില്‍ രണ്ടെണ്ണം സൈനബാക്ക്‌ കൊടുക്കണം.ഒന്ന് എനിക്കും.പിന്നെ ഒന്ന് സൈനബാന്റെ ക്ലാസ്സിലെ കോമുവിനും.കഴിഞ്ഞ ആഴ്ച സൈനബക്കായി കൊണ്ടുപോയ മുഴുത്തൊരു വെള്ളത്തണ്ട്‌ ആ കള്ളക്കോമു പറ്റിച്ചു.ഇപ്രാവശ്യം അവന്‍ ഒന്ന് പറ്റിച്ചാലും ബാക്കി രണ്ടെണ്ണം സൈനബാക്ക്‌ കൊടുക്കാം...പക്ഷെ ഉമ്മയെ കാണാതെ നെല്ലിക്ക എങ്ങനെ എടുക്കും?' "ഒന്ന്ങ്ങട്ട്‌ ബാടാ ഹിമാറേ.." ഉമ്മ വീണ്ടും അബുവിനെ വിളിക്കാന്‍ തുടങ്ങി. "ഇമ്മാ....ഞമ്മളെ നിസ്കാരപ്പായീല്‌...." "നിസ്കാരപ്പായീല്‌ ജ്ജ്‌ മുള്ള്യോ?" "അല്ലമ്മാ....നിസ്കാരപ്പായീല്‌...." നമസ്കാരപ്പായയില്‍ എന്താണെന്നറിയാന്‍ ഉമ്മ വരുന്നത്‌ കണ്ട അബു മറുഭാഗത്തുകൂടെ അടുക്കളയിലേക്കോടി.ഉമ്മ നമസ്കാരപ്പായ തിരിച്ചും മറിച്ചും നോക്കി. "നിസ്കാരപ്പായീല്‌ എന്താ ജ്ജ്‌ കണ്ടേ?" നാല്‌ നെല്ലിക്ക ട്രൗസറിന്റെ കീശയിലേക്ക്‌ തിരുകുന്നതിന്നിടയില്‍ അബു വിളിച്ച്‌ പറഞ്ഞു..."ഒരു ചോണനുറുമ്പ്‌.....ഇമ്മാ...ഞാന്‍ പോകാ....അസ്സലാമലൈക്കും...." "ഫ..ബലാലെ...വലൈക്കുമുസ്സലാം...." സൈനബക്ക്‌ നെല്ലിക്ക കൊടുക്കുന്നതും അവള്‍ അത്‌ കടിച്ച്‌ തിന്നുന്നതും നാളെയും രണ്ടെണ്ണം കൊണ്ടുവരണം എന്ന് പറയുന്നതും ആലോചിച്ച്‌കൊണ്ട്‌ അബു ഓത്തുപള്ളിയിലേക്ക്‌ ഓടി.അര്‍മാന്‍ മോല്യാര്‍ ഓത്തുപള്ളിയുടെ വാതില്‍ക്കല്‍ തന്നെ നില്‍ക്കുന്നത്‌ കണ്ട അബു ഒന്ന് ഞെട്ടി. 'സൈനബാക്ക്‌ നെല്ലിക്ക കൊടുക്കുന്നത്‌ അര്‍മാന്‍ മോല്യാരെങ്ങാനും കണ്ടാല്‍...!!'..."ബദ്‌രീങ്ങളെ..."അബു മനസ്സില്‍ വിളിച്ച്‌പോയി. ".അസ്സലാമലൈക്കും....."അബു അര്‍മാന്‍ മോല്യാര്‍ക്ക്‌ സലാം ചൊല്ലി. "വലൈക്കും..."ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ അബു ക്ലാസ്സിലേക്ക്‌ ഓടി.ഓട്ടത്തിനിടയില്‍ അടുത്ത ക്ലാസ്സിലെ അവസാനത്തെ ബെഞ്ചിന്റെ അറ്റത്തേക്ക്‌ നോക്കാന്‍ മറന്നില്ല..! 'ആ...സൈനബ വന്നിട്ടുണ്ട്‌..'അബു മനസ്സില്‍ പറഞ്ഞു. അര്‍മാന്‍ മോല്യാര്‍ ഓരോ ക്ലാസ്സിലും ഖുര്‍ആന്‍ ഓതാന്‍ കൊടുത്ത്‌ അബുവിന്റെ ക്ലാസ്സില്‍ വന്നിരുന്നു.അര്‍മാന്‍ മോല്യാരുടെ കയ്യിലെ വടി കണ്ടപ്പോള്‍ അബു മനസ്സില്‍ വീണ്ടും വിളിച്ചു..."മംബ്രത്തെ തങ്ങളേ..." അര്‍മാന്‍ മോല്യാര്‍ ഓതാന്‍ തുടങ്ങി.."ബിസ്മില്ലാഹി റഹ്മാനിറഹീം...അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍....അര്‍റഹ്മാനി...." "ഔ" പെട്ടെന്നാണ്‌ അബു അലറിയത്‌.നെല്ലിക്കയുടെ കൂടെ കീശയിലെത്തിയ മുളക്‍വെള്ളം അബുവിന്‌ എരിച്ചിലുണ്ടാക്കിത്തുടങ്ങിയിരുന്നു. "ഏത്‌ പോത്താടാ അലറ്യേത്‌?"അര്‍മാന്‍ മോല്യാരുടെ കനത്ത ശബ്ദം കേട്ട്‌ അബു താനെ എണീറ്റ്‌ നിന്നു. "അബു പോത്ത്‌" "ആ...എത്താ കൊയപ്പം?" "എത്തുംല്ലാ...."അബു പറഞ്ഞു. "പിന്നെത്ത്‌നാടാ ഹമുക്കെ ജ്ജ്‌ അലറ്യേത്‌?" "മിസ്‌റ്‌ കട്ച്ചി..." മോല്യാര്‍ നെല്ലിക്ക കണ്ടാലുള്ള സ്ഥിതിയോര്‍ത്ത്‌ അബു ഒരു നുണ പറഞ്ഞു. "യൗടാടാ കട്ച്ചത്‌?" അബു പ്രതീക്ഷിക്കാതെ അര്‍മാന്‍ മോല്യാരുടെ അടുത്ത ചോദ്യം വന്നു. "അത്‌...അത്‌...പറ്യാന്‍ ഇച്ച്‌ മട്യാ....." "ആ...അപ്പം അന്റെ കാല്‍സറായിന്റെ കീസേല്‌ മിസ്‌റിന്‌ തിന്നാനുള്ള സാനംണ്ട്‌......ഇങ്ങട്ട്‌ ബാടാ....നോക്കട്ടെ...." അബു ഞെട്ടിപ്പോയി.' നെല്ലിക്ക അര്‍മാന്‍ മോല്യാരും മറ്റെല്ലാ കുട്ടികളും കാണും...ആര്‍ക്കാന്ന് ചോദിച്ചാല്‍....???' വിറച്ചുവിറച്ച്‌ അബു അര്‍മാന്‍ മോല്യാരുടെ അടുത്തെത്തി.അര്‍മാന്‍ മോല്യാര്‍ അബുവിന്റെ കീശയില്‍ കയ്യിട്ടു നോക്കി.കീശ നനഞ്ഞ്‌ കുതിര്‍ന്നിരുന്നു.അബു നല്ല ഒരു അടിയും പ്രതീക്ഷിച്ച്‌ നിന്നു. "കള്ളഹമുക്കേ....ടൗസറില്‍ മുള്ള്യാല്‍ ചൊറീംന്ന് അനക്ക്‌ തിരീല്ലെ...ഹിമാറെ....പോയി നല്ലോണം കെയ്കി ബാ...." വിധി കേട്ടതും അബു മൂത്രപ്പുരയിലേക്കോടി.മൂത്രപ്പുരയിലെത്തി കീശ ശരിക്കും ഒന്ന് തപ്പിനോക്കി.നെല്ലിക്ക കാണാനില്ല!ഓത്തുപള്ളിയിലേക്കുള്ള ഓട്ടത്തിനിടയില്‍ അവ വീണുപോയത്‌ അബു അറിഞ്ഞിരുന്നില്ല.

Thursday, October 05, 2006

ആശാന്റെ നെഞ്ചത്ത്‌ അല്ലെങ്കില്‍ കളരിക്ക്‌ പുറത്ത്‌.....

സ്ഥലത്തെ പ്രധാന സര്‍ക്കാര്‍ വിദ്യാലയത്തിലെ മൂന്നാം ക്ലാസ്സ്‌ ക്ലാസ്സ്‌ മാസ്റ്ററാണ്‌ വീരാപ്പു മാസ്റ്റര്‍.വന്നതും വരുന്നതും വരാനുള്ളതുമായ ഡി എ, ടി.എ , എം എ ,ബി എ (?) അലവ(ലാതിയ)ന്‍സുകളെപ്പറ്റി ഗുണന - ഹരണ - മരണ ക്രിയകള്‍ നടത്തലാണ്‌ മാസ്റ്ററുടെ പ്രധാന ഹോബി.

പതിവ്‌ പോലെ അന്നും വീരാപ്പു മാസ്റ്റര്‍ തന്റെ പ്രിയപ്പെട്ട ക്ലാസ്സിലേക്ക്‌ മന്ദം മന്ദം അടി വച്ചു.എല്ലാവരും ആദരപൂര്‍വ്വം എണീറ്റ്‌ നിന്നു കൊണ്ട്‌ വീരാപ്പു മാസ്റ്റര്‍ക്ക്‌ നമസ്കാരം ചൊല്ലി.ഹാജര്‍ വിളിയും ബേജാര്‍ വിളിയും കഴിഞ്ഞ്‌ വീരാപ്പു മാസ്റ്റര്‍ പാഠഭാഗത്തേക്ക്‌ കടന്നു.

"ഇന്ന് നമുക്ക്‌ മഹാഭാരത യുദ്ധത്തെപ്പറ്റി പഠിക്കാം..."വീരാപ്പു മാസ്റ്റര്‍ പറഞ്ഞു.

 "മഹാഭാരത യുദ്ധം ആരൊക്കെ തമ്മിലായിരുന്നു?മണിമണ്ടന്‍ കുട്ടിപറയൂ"

 "ഇന്ത്യയും പാകിസ്ഥാനും തമ്മില്‍" മണിമണ്ടന്‍ കുട്ടി ചാടി എണീറ്റ്‌ പറഞ്ഞു.

 "ബെല്‍ ഫൂള്‍!(മണിമണ്ടന്‍ !!) ..ഇരിക്ക്‌...മാത്യൂസ്‌ പറയൂ" വീരാപ്പു മാസ്റ്റര്‍ അടുത്ത കുട്ടിയുടെ നേരെ തിരിഞ്ഞു.

"അമേരിക്കയും ഇറാഖും തമ്മില്‍"...മാത്യൂസ്‌ തനിക്കറിയുന്ന യുദ്ധത്തെപ്പറ്റി പറഞ്ഞു.

"വണ്ടര്‍ഫൂള്‍!! മമ്മോക്കര്‍ പറയൂ..."

"കരുണാകരനും ആന്റന്‍ണിയും തമ്മില്‍" മമ്മോക്കറിന്റെ മറുപടി പെട്ടെന്നായിരുന്നു.

"ബ്യൂട്ടിഫൂള്‍...ഉത്തരം ശരിയാണ്‌....മമ്മോക്കറിന്‌ 916 പോയിന്റ്‌!!"വീരാപ്പു മാസ്റ്റര്‍ പ്രഖ്യാപിച്ചു.

"സര്‍,ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ പറഞ്ഞില്ല..."ഏതോ ഒരുത്തന്‍ ക്രമപ്രശ്‌നമുന്നയിച്ചു.

'അല്ലെങ്കിലും ഈ ഡീപിയീപീ എന്നാല്‍ ആളെ കുപ്പീലാക്കി പീഢിപ്പിക്കുന്ന സാധനമാ....മഹാഭാരത യുദ്ധത്തെപ്പറ്റി പറയുമ്പോളാ അവന്റെ കുന്ത്രാണ്ടം പിടിച്ച പ്രധാന വാര്‍ത്ത.." വീരാപ്പു മാസ്റ്റര്‍ ആത്മഗതം ചെയ്തു.

 "ങാ...കുഞ്ചു ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ വായിക്കൂ...." വീരാപ്പു മാസ്റ്റര്‍ പറഞ്ഞു.വാര്‍ത്തകള്‍ വായിക്കാനായി കുഞ്ചു എഴുന്നേറ്റ്‌ നിന്നു.

"ആകാശവാണി ....... വാര്‍ത്തകള്‍ വായിക്കുന്നത്‌ മൊട്ടത്തലയന്‍ കുഞ്ചു ....സംസ്ഥാന നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.ഏറ്റവും നല്ല നാടകം "ആശാന്റെ നെഞ്ചത്ത്‌ അല്ലെങ്കില്‍ കളരിക്ക്‌ പുറത്ത്‌"....മികച്ച നടി....ശോഭനാദേവി....ഏറ്റവും നല്ല ഹാസ്യനടന്‍....കോ...കോ..."

"എന്താടൊ കോഴി കൂവുന്നത്‌ പോലെ..." വീരാപ്പു മാസ്റ്റര്‍ ചോദിച്ചു.

"ഏറ്റവും നല്ല ഹാസ്യനടന്‍....കോടോരത്ത്‌ ഗോപാലന്‍......"

 "ങേ!!!"വീരാപ്പു മാസ്റ്റര്‍ ഞെട്ടി.

"ഏറ്റവും നല്ല നാടകം സംവിധാനം ചെയ്തത്‌ ആരാ.?"ഏതോ ഒരുത്തന്റെ ചോദ്യം.

"ഡീലര്‍...കെ.....കെ.കെ.കരുണാകരന്‍..." മമ്മോക്കറിന്റെ ഉത്തരം പെട്ടെന്നായിരുന്നു.

 "വെരി ഗുഡ്‌.... മമ്മോക്കര്‍ ഔര്‍ എക്‌ ചക്കാമാര....!!!"വീരാപ്പു മാസ്റ്റര്‍ വീണ്ടും പ്രഖ്യാപിച്ചു. അപ്പൊഴേക്കും പിരീഡ്‌ ബെല്‍ മുഴങ്ങി.ഡിപ്പീപ്പികളുടെ ബഹളത്തില്‍ നിന്ന് വീരാപ്പു മാഷ്‌ മെല്ലെ തലയൂരി.

 * * * * * * * * * * * * * *

Sunday, October 01, 2006

കൊലക്ട്രോണിക്‌ മീറ്റര്‍

റിട്ടയര്‍മന്റ്‌ ജീവിതത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിലാണ്‌ അവറാന്‍ മാസ്റ്റര്‍.പ്രായത്തിന്റെ വെല്ലുവിളികള്‍ക്ക്‌ മറുപടി നല്‍കാന്‍ കഴിയാതെ മാസ്റ്ററുടെ ചെവിയും കുറേശെയായി കണ്ണും പിന്നെ കൈകാലുകളും പണിമുടക്ക്‌ നോട്ടീസ്‌ നല്‍കിത്തുടങ്ങിയിട്ടുണ്ട്‌.എങ്കിലും തന്റേതായ കാര്യങ്ങള്‍ താന്‍ തന്നെ ചെയ്ത്‌ തീര്‍ക്കണമെന്ന പിടിവാശി ഇപ്പോഴും മാസ്റ്ററെ വിട്ടുപിരിഞ്ഞിട്ടില്ല.പതിവ്‌ പോലെ പത്രവുമായി പുറത്തിരിക്കുമ്പോഴാണ്‌ രണ്ട്‌ പയ്യന്മാര്‍ മാസ്റ്ററുടെ വീട്ടിലേക്ക്‌ കയറി വന്നത്‌.ഒരുവന്റെ കയ്യില്‍ ചെറിയ ഒരു കടലാസ്‌ പെട്ടിയും മറ്റവന്റെ കയ്യില്‍ ഒരു പഴകിയ പ്ലാസ്റ്റിക്ക്‌ ചാക്കും.പഴയ സാധനങ്ങള്‍ പെറുക്കാന്‍ വന്നവരാണെന്ന ധാരണയില്‍ മാസ്റ്റര്‍ രൗദ്രഭാവത്തോടെ പയ്യന്മാരെ ഒന്നുഴിഞ്ഞ്‌ നോക്കി.ശേഷം ഉച്ചത്തില്‍ പറഞ്ഞു. "പഴയ സാധനങ്ങളൊന്നുമില്ല....പോ ...പോ..." "പഴയ സാധനങ്ങള്‍ക്കല്ല.....പഴയ മീറ്റര്‍ എടുക്കാനാ..."പയ്യന്മാര്‍ വരവിന്റെ ഉദ്ദേശം അറിയിച്ചു. "എന്തോ...എന്തെടുക്കാന്‍....?"കേള്‍വി കുറവായതിനാല്‍ മാസ്റ്റര്‍ വീണ്ടും ചോദിച്ചു. "പഴയ മീറ്റര്‍ മാറ്റാനാ.."മാസ്റ്ററുടെ പ്രായം മാനിച്ച്‌ ഒരുവന്‍ വിളിച്ച്‌ കൂകി. "ങേ!!പഴയ മീറ്റര്‍ എടുക്കാനോ?നിങ്ങള്‍ എവിടുന്നാ....?" "KSEB യില്‍ നിന്ന്..." അധികാരഭാവത്തോടെ പയ്യന്‍സ്‌ മൊഴിഞ്ഞു. "എന്ത്‌!?...JCB യില്‍ നിന്നോ..?"എന്തോ കേട്ട മാസ്റ്റര്‍ അല്‍ഭുതം കൂറി. "JCB അല്ല....KSEB...കരണ്ടാപ്പീസ്‌ കാര്‍ണോരെ..." "ങാ....രണ്ടിന്റെയും പണി ഒന്നു തന്നെ...മാന്തല്‍ അല്ലെങ്കില്‍ കരണ്ടല്‍..."ആരോടെന്നില്ലാതെ മാസ്റ്റര്‍ പറഞ്ഞു. "APDRP സ്കീം പ്രകാരം പഴയ..........".പയ്യന്മാരിലൊരാള്‍ വിശദീകരണ പ്രസംഗം ആരംഭിച്ചു. "ങേ...ആ DPEP... KSEB യിലും എത്തിയോ?" "ശ്ശെ....DPEPയല്ല....APDRP...എന്ന് വച്ചാല്‍ ഊര്‍ജ്ജിത......." പയ്യന്മാരിലൊരാള്‍ ഉറക്കെ പറയാന്‍ തുടങ്ങി. "ഓ....ഊര്‍ജ്ജിത കന്നുകാലി പരിപാലനം..."മാസ്റ്റര്‍ മുഴുവനാക്കി. "ങാ.." ശല്യം ഒഴിവാക്കാന്‍ പയ്യന്‍സില്‍ ഒരാള്‍ മൂളി "ഈ സ്കീം പ്രകാരം പഴയ മീറ്ററുകള്‍ മാറ്റി പുതിയ ഇലക്ട്രോണിക്‌ മീറ്ററുകള്‍ ഘടിപ്പിക്കുകയാണ്‌." "ഓഹോ....പഴയതിന്‌ പകരം പുതിയത്‌....സര്‍ക്കാരും തുടങ്ങിയോ എക്സ്ചേഞ്ച്‌ മേള..." "ങാ.....അതു തന്നെ..."പയ്യന്മാര്‍ പെട്ടെന്ന് ജോലി ആരംഭിച്ചു. "എന്നാലും ഇപ്പോഴെങ്കിലും സര്‍ക്കാരിന്‌ തോന്നിയല്ലോ...ഈ ശിലായുഗ മീറ്ററുകള്‍ മാറ്റാന്‍...ഞാനെത്ര തവണ ഓഫീസില്‍ കയറി ഇറങ്ങിയതാ....ഇന്ന്....നാളെ....ആളില്ല....കോളില്ല.... മീറ്ററില്ല....എത്ര എത്ര മറുപടികള്‍..."ഗതകാല സ്മരണകള്‍ അയവിറക്കിക്കൊണ്ട്‌ മാസ്റ്റര്‍ പറഞ്ഞു... "ങാ...എന്നാല്‍ ഞങ്ങള്‍ വരട്ടെ..."പണിപൂര്‍ത്തിയാക്കിയ പയ്യന്‍സ്‌ പറഞ്ഞു. "ശരി മക്കളേ...വീണ്ടും കാണണേ...."മാസ്റ്റര്‍ പയ്യന്മാരെ യാത്രയാക്കി. "ങാ...നാളെ അറ്റാക്കായില്ലെങ്കില്‍ വീണ്ടും കാണാം.!!" പിറ്റേ ദിവസം ഒരു കുട്ടിയുടെ കൗതുകത്തോടെ മാസ്റ്റര്‍ മീറ്ററിനെ വീക്ഷിക്കാനായി നീങ്ങി.മീറ്ററിലെ ലൈറ്റിംഗ്‌ സംവിധാനങ്ങള്‍ മാസ്റ്റര്‍ക്ക്‌ ശ്ശി പിടിച്ചു.അവസാനമാണ്‌ മാസ്റ്റര്‍ മീറ്ററിന്റെ ഡിജിറ്റല്‍ പാനലിലേക്ക്‌ നോക്കിയത്‌. "ങേ..!!!!!"മാസ്റ്റര്‍ ഒന്ന് ഞെട്ടി...കണ്ണട ശരിയാക്കി വീണ്ടും നോക്കി... "റബ്ബുല്‍ ആലമീനായ തമ്പുരാനേ!!!!!!ഒറ്റ ദിവസം കൊണ്ട്‌ ഇരുനൂറ്‌ യൂണിറ്റോ..?????.ഇത്‌ ഇലക്ട്രോണിക്‌ മീറ്ററോ അതോ കൊലക്ട്രോണിക്‌ മീറ്ററോ....???"പിറുപിറുത്തുകൊണ്ട്‌ മാസ്റ്റര്‍ തിരിഞ്ഞ്‌ നടന്നു. ********************************************

Wednesday, September 27, 2006

സര്‍വ്വീസില്‍ നിന്ന് വിരമിച്ചു!!!

വര്‍ഷങ്ങളുടെ സ്തുത്യര്‍ഹ സേവനത്തിന്‌ ശേഷം എന്റെ സന്തതസഹചാരി ഇന്ന് സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.പ്രമുഖ സംഘടനകളിലൊന്നും തന്നെ മെംബര്‍ ആകാത്തതിനാല്‍ ഒരു അനുശോചന യോഗം സോറി യാത്രയയപ്പ്‌ യോഗം പോലും ഉണ്ടായിരുന്നില്ല.സദാ കൂടെ ഉണ്ടായിരുന്ന ഞാനും അങ്ങിനെ ഒന്ന് സംഘടിപ്പിക്കാന്‍ ശ്രമിച്ചില്ല, കാരണം നിങ്ങള്‍ക്ക്‌ പിന്നീട്‌ മനസ്സിലാകും.... ഒട്ടേറെ സമരമുഖങ്ങളില്‍ എന്റെ സന്തതസഹചാരി എന്റെ കൂടെയുണ്ടായിരുന്നത്‌ ഞാന്‍ ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.എന്നും കല്ലും മുള്ളും നിറഞ്ഞതായിരുന്നു എന്റെ സഹചാരിയുടെ പാത.എന്നാലും ഒരു പരാതിയുമില്ലാതെ എന്റെ സഹചാരി സേവനം തുടര്‍ന്നു.സഹന സേവനത്തിന്റെ മായാമുദ്രകള്‍ എന്റെ സഹചാരിയുടെ മേലാസകലം കാണാമായിരുന്നു.നിങ്ങള്‍ ആരും ഞെട്ടരുത്‌....വിരമിക്കുമ്പോളും എന്റെ സഹചാരിയുടെ ദേഹത്ത്‌ 25 തുന്നിക്കെട്ടും 2 പ്ലാസ്റ്റിക്‌ സര്‍ജറിയും ഉണ്ടായിരുന്നു.അവസാനം ആ ചെരുപ്പിന്റെ വാറ്‌ വീണ്ടും പൊട്ടിയപ്പോള്‍ എനിക്കവനെ എറിയുകയല്ലാതെ നിവൃത്തി ഇല്ലായിരുന്നു!!!!

Saturday, September 23, 2006

ഒരു പെണ്‍പേര്‌ തലയായി ഉണ്ടായിരുന്നെങ്കില്‍.....!!!

വിവാഹ ദല്ലാളിന്‌ ഡയറി എന്ന പോലെ കുഞ്ഞറമു മാഷിന്റെ ട്രേഡ്‌മാര്‍ക്കാണ്‌ കക്ഷത്തിലെ കെ.യെസ്‌.ആര്‍. അഥവാ കേരളാ സര്‍വ്വീസ്‌ റൂള്‍സ്‌.കക്ഷത്തില്‍ കെ.യെസ്‌.ആര്‍. ഇല്ലാത്ത കുഞ്ഞറമു മാഷ്‌ വാലില്ലാത്ത ....................നെപ്പോലെയാണെന്നാണ്‌ സഹപ്രവര്‍ത്തകരുടെ സ്വകാര്യ മന്ത്രങ്ങള്‍(സ്വകാര്യമാക്കിയില്ലെങ്കില്‍ മുന്‍കേന്ദ്രമന്ത്രി ഇടപെടും എന്ന് ഭയപ്പെടുന്നു). കെ.യെസ്‌.ആര്‍. എന്ന് തന്നെയാണ്‌ കുഞ്ഞറമു മാഷുടെ വിളിപ്പേരും. "ഹലോ...കെ.യെസ്‌.ആര്‍." കുര്യന്‍ മാസ്റ്ററുടെ ശബ്ദം കേട്ട്‌ കുഞ്ഞറമു മാസ്റ്റര്‍ തിരിഞ്ഞ്‌നോക്കി. "ആരിത്‌...കുര്യനോ..?എന്താ സഖാവേ മുഖത്ത്‌ ഒരു മ്ലാനത?" "അപ്പോ സ്റ്റാഫ്‌ സെക്രട്ടരി ആയിട്ടും താങ്കള്‍ ഇതൊന്നും അറിഞ്ഞില്ലേ?" കുര്യന്‍ മാസ്റ്ററുടെ മറുചോദ്യം. "എന്ത്‌?" "മണ്ണാങ്കട്ടയും കരിയിലയും കാശിക്ക്‌ പോയത്‌...!!!"അമര്‍ഷം അമര്‍ത്തിപിടിച്ച്‌ കുര്യന്‍ മാസ്റ്റര്‍ പറഞ്ഞു. "ഓ...അത്‌ കേട്ടിട്ടുണ്ട്‌...കേട്ടിട്ടുണ്ട്‌..."കെ.യെസ്‌.ആറിന്റെ മറുപടി പെട്ടെന്നായിരുന്നു. "എന്നാല്‍ അതല്ല...ആറു ലക്ഷം എണ്ണി എണ്ണി കൊടുത്തിട്ടാ എന്നെജോലിയില്‍ കയറ്റിയത്‌...അതും പെണ്ണുമ്പിള്ളയുടെ 916-ഉം 22 കാരറ്റും ബ്ലേഡും ചിട്ടിയും ലോണും എല്ലാം കൂടി ഒപ്പിച്ച്‌ കൊടുത്തതാ...."കുര്യന്‍ തരളിതനായി. "എന്നിട്ടിപ്പോ മാനേജര്‍ ഇറങ്ങിപ്പോവാന്‍ പറഞ്ഞോ?" "അങ്ങിനെപ്പറഞ്ഞിരുന്നുവെങ്കില്‍ ആറു ലക്ഷവും പലിശയും തിരിച്ച്‌ വാങ്ങി അന്തസ്സായിട്ട്‌ ജീവിക്കാമായിരുന്നു..." കുര്യന്റെ നെടുവീര്‍പ്പ്‌. "പിന്നെ എന്താ ഇപ്പൊ പ്രശ്നം?" "ബാക്കി രണ്ടു ലക്ഷം കൂടി ഉടന്‍ കൊടുക്കണമെന്ന് മാനേജറുടെ വാറണ്ട്‌ വന്നു...."കുര്യന്‍ പറഞ്ഞൊപ്പിച്ചു... "ങാ....താന്‍ കുര്യന്‍ ആയിപ്പോയി....ഒരു പെണ്‍പേര്‌ തലയായി ഉണ്ടായിരുന്നെങ്കില്‍...." കെ.യെസ്‌.ആര്‍ പറഞ്ഞു നിര്‍ത്തി. "ഉണ്ടായിരുന്നെങ്കില്‍...."കുര്യനും ആകാംക്ഷയായി. "ഒരു പെണ്‍പേര്‌ തലയായി ഉണ്ടായിരുന്നെങ്കില്‍ ഒരു കേസ്സ്‌ ഫയല്‍ ചെയ്യാമായിരുന്നു....!!!"കെ.യെസ്‌.ആര്‍ പ്രത്യേക ആക്ഷനില്‍ പറഞ്ഞു. "ഫൂ..തല കത്തുംബൊളാണോ ജയന്റെ ഡയലോഗ്‌ തട്ടുന്നത്‌?" കുര്യന്‌ കലി കയറി. "അതെല്ലടോ...താന്‍ ഒരു നാന്‍സികുര്യനോ ഒരു എല്‍സികുര്യനോ ആയിരുന്നെങ്കില്‍ സ്ത്രീ പീഢനത്തിന്‌ മാനേജര്‍ക്കെതിരെ വനിതാ കമ്മീഷനില്‍ കേസ്സ്‌ കൊടുക്കാമായിരുന്നു.."കെ.യെസ്‌.ആര്‍ വിശദീകരിച്ചു. 'ഹൊ..അപ്പന്‍ ശ്രദ്ധിക്കാത്തത്‌ കൊണ്ടല്ലേ ഞാന്‍ കുര്യന്‍ എല്‍.സി. ആയത്‌..എല്‍.സി.കുര്യന്‍ എന്നായിരുന്നെങ്കില്‍.....'കുര്യന്‍ ആത്മഗതം ചെയ്തു. * * * * * * * * * * * * * * * * * * * * * * * *

Wednesday, September 06, 2006

മാവേലി വന്നപ്പോള്‍ .... !!!!

ഇന്റര്‍ഗട്ടര്‍ എക്സ്പ്രെസ്സ്‌ ലേറ്റ്‌ ആയതിനാല്‍ ഇത്തവണ മാവേലിയും ലേറ്റ്‌ ആയാണ്‌ കേരളത്തില്‍ എത്തിയത്‌.വന്നപാടേ പാതാളപനോരമയിലെ വാര്‍ത്തകളിലൂടെ കണ്ണോടിച്ചു... 'പി.ജെ.ജോസഫ്‌ രാജിവച്ചു' 'എന്തിനാണാവോ' ...മാവേലി ആത്മഗതം ചെയ്തു. "അത്‌ ഒരു പെണ്ണ്‍ കേസ്‌" മാവേലിയുടെ ആത്മഗതം കേട്ടപോലെ ആരോ പറഞ്ഞു. "എന്റെ കഴിഞ്ഞ വരവിനും ഏതോ ഒരു മന്ത്രി പെണ്ണ്‍ കേസില്‍....???"മാവേലി സംശയം പ്രകടിപ്പിച്ചു. 'ങാ ങാ....ഇതിപ്പോള്‍ ഇവിടെ ഒരു സ്ഥിരം കലാപരിപാടിയാ..." "പെണ്ണ്‍ കേസ്‌ സ്ഥിരം കലാപരിപാടിയോ...എന്താ ഈ കേള്‍ക്കുന്നത്‌?" "മാവേലി നാടുവാണീടും കാലം മാനുഷരെല്ലാം ഒന്നുപോലെ..."എവിടെ നിന്നോ സംഗീതം മാവേലിയുടെ ചെവിയില്‍ അലയടിച്ചു. * * * * * * * * * * * * * * * * * * * * * * * * * * * * * * * * "ഹമ്മേ!!! ഹയ്യോ!!!"അലര്‍ച്ച കേട്ട്‌ ഒരാള്‍ തിരിഞ്ഞ്‌ നോക്കി. മാവേലിയുടെ കൈ മാത്രം പുറത്ത്‌!!!!അയാള്‍ ഓടിവന്ന് മാവേലിയെ വലിച്ച്‌ കയറ്റി. "ഈ വയസ്സ്‌ കാലത്ത്‌ നോക്കി നടന്നൂടെ...ഈ നാട്ടിലെ റോഡുകള്‍ ഇങ്ങിനെയാ....ഗട്ടറുകളാല്‍ സമൃദ്ധം....സ്ലാബില്ലാ ഓവുചാലുകളും സമൃദ്ധം...വഴിയേത്‌ കുഴിയേത്‌ കണ്‍ഫിൂഷന്‍!!!" "കണ്‍ഫിൂഷന്‍ തീര്‍ക്കണമേ...എന്റെ കണ്‍ഫിൂഷന്‍ തീര്‍ക്കണമേ.." അടുത്ത പാട്ട്‌ മാവേലിയുടെ ചെവിയില്‍ അലയടിച്ചു. * * * * * * * * * * * * * * * * * * * * * * * * * * * * * * * ** * * * * * * * മാവേലി വീണ്ടും നടന്നു...അപ്പോഴാണ്‌ ക്ഷേത്രത്തിലെ ഭക്തജനത്തിരക്ക്‌ ശ്രദ്ധയില്‍ പെട്ടത്‌. "ങേ...എന്റെ നാട്ടുകാര്‍ക്ക്‌ ദൈവഭക്തി ഇത്രയും കൂടിയോ?"മാവേലി ക്ഷേത്രത്തിലേക്ക്‌ നടന്നു. " ങേ...ഭക്തജനങ്ങളുടെ നീണ്ട ക്യൂ....ഓരോരുത്തരുടെയും കയ്യില്‍ ഒന്നല്ല രണ്ടല്ല.... നാലും അഞ്ചും തേങ്ങകള്‍!!!!""ഇതെന്താ ഒരാള്‍ തന്നെ ഇത്രയും തേങ്ങകള്‍ ഉടക്കുന്നത്‌?" മാവേലി അതിശയത്തോടെ ചോദിച്ചു. "ദൈവത്തിനല്ലാതെ വേറെ ആര്‍ക്ക്‌ വേണം ഇത്‌?" ഉത്തരം ഒരു മറു ചോദ്യം ആയിരുന്നു. "ങേ..തേങ്ങ ഇപ്പോള്‍ ആര്‍ക്കും വേണ്ടേ?" മാവേലിയുടെ സംശയം കൂടി. "ഒരു തേങ്ങയുടെ വില ഒന്നര രൂപ....ഒരു കോഴിമുട്ടയുടെ വില ഒന്നേമുക്കാല്‍ രൂപ..ഏഴ്‌ തേങ്ങ എങ്കിലും ഉടച്ചാലല്ലെ പത്ത്‌ രൂപയുടെ വഴിപാട്‌ ആകൂ..."മറുപടി കേട്ട്‌ മാവേലി മെല്ലെ സ്ഥലം വിട്ടു. * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * കാഴ്ചകള്‍ കണ്ടു നടക്കുന്നതിന്നിടെ മാവേലി ഒരു സിഗരറ്റിന്ന് തീ കൊളുത്തി... "താങ്കള്‍ കോടതി അലക്ഷ്യം കാണിച്ചിരിക്കുന്നു...!!"എവിടെ നിന്നോ ഒരു പോലീസുകാരന്‍ ചാടിവീണു. "എന്തു കോടതി അലക്ഷ്യം?" മാവേലിക്ക്‌ മനസ്സിലായില്ല... "പൊതുസ്ഥലങ്ങളില്‍ പുക വലിക്കുന്നത്‌ ബഹുമാനപ്പെട്ട ഹൈക്കോടതി ഓര്‍ഡര്‍ പ്രകാരം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്‌." " ങേ!!!"..മാവേലി വീണ്ടും ഞെട്ടി. "ഇത്‌ കേരളം തന്നെയോ??? സ്വസ്ഥമായി ഒന്ന് ശ്വാസം വിടാന്‍ പോലും സമ്മതിക്കാത്ത ഈ നാട്‌ എന്റെ പഴയ കേരളം തന്നെയോ???" ആത്മഗതം ചെയ്തു കൊണ്ട്‌ അടുത്ത്‌ കണ്ട ഗട്ടറിലൂടെ മാവേലി പാതാളത്തിലേക്ക്‌ തന്നെ തിരിച്ച്‌ പോയി. * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

Friday, August 25, 2006

നവാഗതര്‍ക്ക്‌ സ്വാഗതം!!!

ഇന്നലെ ഇവിടെ മന്ത്രിയും എംഎല്‍ എയും വന്നിരുന്നു.....അവര്‍ക്ക്‌ സ്വാഗതം ഓതുന്ന ബാന്നര്‍ ഗെയ്റ്റില്‍ ...അല്‍പം മുന്നോട്ട്‌ നടന്നപ്പോള്‍ ഒരു പാര്‍ടിയുടെ ബാന്നര്‍.....നവാഗതര്‍ക്ക്‌ സ്വാഗതം!!!എന്നോ തൂക്കിയ ബാന്നര്‍ എതിര്‍ പര്‍ടിയുടെതായിരുന്നു...ഇലെക്ഷനു ശേഷം ആദ്യമായി വന്ന മന്ത്രിക്കും എംഎല്‍ എക്കും കുറിക്ക്‌ തന്നെ കൊണ്ടു !!!!!

Wednesday, August 23, 2006

തന്ത്രിയും മന്ത്രിയും

മകന്‍:തന്ത്രി എന്നാല്‍ എന്താ?

അച്ഛന്‍:തന്ത്രം അറിയുന്നവന് ‍

മകന്‍:തന്ത്രിക്ക്‌ ഫ്ലാറ്റില്‍ എന്ത്‌ കാര്യം?

അച്ഛന്‍:അതൊന്നും ചോദിക്കരുത്‌

മകന്‍:മന്ത്രി എന്നാല്‍ എന്താ?

അച്ഛന്‍:തന്ത്രിയുടെ ജ്യേഷ്ഠന്‍!!

മകന്‍:ഓ...അതുകൊണ്ടായിരിക്കും പുള്ളി ഫ്ലൈറ്റില്‍ ആക്കിയത്‌!!!

Request

അങ്ങനെ ഞാനും ഒരു ബ്ലോഗര്‍ ആയി.ടൈപ്പ്‌ ചെയ്യാന്‍ അറിയില്ല.ഓകെ വീന്റും കാനാം.ടൈപ്പ്‌ ചെയ്യാന്‍ ആരെങ്കിലും സഹായിക്കുമൊ?

Njanum Oru Blogger Aayi!!!

Changaymare....... Blogginginte Masmara lokathekk enikk swagatham.....Ningalarum enne swagatham cheyyathathkond njan thanne paranjatha.......OK ....Veendum kanam....