Pages

Friday, March 30, 2018

സൌഹൃദം പൂക്കുന്ന വഴികള്‍ - 2

സൌഹൃദം പൂക്കുന്ന വഴികള്‍ - 1

            2012 ജൂണ്‍ മാസം... എന്റെ സ്വതന്ത്ര നേതൃത്വത്തില്‍ നടന്ന ആദ്യത്തെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പിലെ സീനിയര്‍ അംഗങ്ങളും നാഷണല്‍ സര്‍വീസ് സ്കീമിന്റെ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഊര്‍ജ്ജസ്വലരായ വളണ്ടിയര്‍മാരുമായ മന്‍സൂര്‍ , അപര്‍ണ്ണ, അമീന്‍, അഫ്നാസ്,ജോയല്‍ തുടങ്ങീ ഒരു വന്‍ താരനിര തന്നെ കോളേജില്‍ നിന്നും പടി ഇറങ്ങി. ഇവരില്‍ ജോയല്‍ കോട്ടയം ജില്ലക്കാരനായതിനാല്‍ പിന്നീട് കണ്ടതായി എന്റെ ഓര്‍മ്മയില്‍ ഇല്ല. മറ്റുള്ളവരെയെല്ലാം വ്യത്യസ്ത സമയത്തായി പലപ്പോഴും കാണുകയോ ഫോണ്‍ മുഖേന ബന്ധപ്പെടുകയോ ചെയ്തിട്ടുണ്ട്. ജോയല്‍ പഠനം , ജോലി,ജീവിതം അങ്ങനെ പല വഴികളിലൂടെയും കടന്നു പോകുന്ന വിവരം ഇവരില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും എനിക്ക് ലഭിക്കാറുണ്ടായിരുന്നു. ഇടക്കെപ്പോഴോ അതും മുറിഞ്ഞു.
             2018 മാര്‍ച്ച് 24. എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്ലിന്റെ വാര്‍ഷിക സംഗമവും അവാര്‍ഡ് വിതരണവും എറണാകുളം ജില്ലയിലെ കാലടി ആദിശങ്കര എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിച്ചു. എന്റെ കോളേജിലെ രണ്ട് വളണ്ടിയര്‍മാര്‍ക്ക് മികച്ച വളണ്ടിയര്‍ അവാര്‍ഡ് കിട്ടിയതിനാലും പ്രോഗ്രാം ഓഫീസറായ ശേഷം ഒരു വാര്‍ഷിക സംഗമവും പങ്കെടുക്കാതെ പോയിട്ടില്ല എന്നതിനാലും കാലടിയിലും ഞാന്‍ എത്തി. നേരത്തെ സൂചിപ്പിച്ച ജോയലിന്റെ സീനിയറും പ്രൊഗ്രാം ഓഫീസറായുള്ള എന്റെ ആദ്യ വര്‍ഷത്തെ സീനിയര്‍ വളണ്ടിയറുമായ അശ്വിന്‍‌രാജിന് മികച്ച പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡും ഈ വര്‍ഷം ലഭിച്ചത് കാലടിയില്‍ എത്താന്‍ എനിക്ക് മറ്റൊരു പ്രചോദനമായി.
              അവാര്‍ഡ് ദാനവും മറ്റും കഴിഞ്ഞ് സദസ്സിന്റെ ഏറ്റവും പിന്നില്‍ ഞാന്‍ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു.സ്റ്റേജില്‍ അപ്പോഴും ആരോ പ്രസംഗിക്കുന്നുണ്ട്. എന്റെ തൊട്ടടുത്ത് വന്ന് ഒരു തടിമാടന്‍ സ്റ്റേജിലേക്ക് ഏന്തി വലിഞ്ഞ് നോക്കുന്നത് പെട്ടെന്ന് എന്റെ ദൃഷ്ടിയില്‍ പെട്ടു. ഒരു വശത്ത് നിന്ന് നോക്കിയപ്പോള്‍ അത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കാമ്പസില്‍ നിന്നും ഇറങ്ങിയ ജോയലാണെന്ന് എനിക്ക് തോന്നിപ്പോയി. സ്റ്റേജിലേക്ക് ശരിയായി കാണാത്തതിനാലാവും അയാള്‍ പന്തലിനകത്തേക്ക് എന്റെ അടുത്തേക്കിറങ്ങി. മുഖത്തേക്ക് നോക്കിയ ഞാന്‍ ശരിക്കും അന്തം വിട്ടു - ആറ് വര്‍ഷം മുമ്പ് യാത്ര പറഞ്ഞ ജോയല്‍ ജോസഫ് ജോയ് എന്റെ കണ്‍‌മുന്നില്‍ !!
               ഈ സംഗമത്തിന് ഞാന്‍ എത്തും എന്ന് മനസ്സിലാക്കി ജബ്ബാര്‍ സാറില്‍ നിന്ന് എന്റെ നമ്പര്‍ വാങ്ങി അന്ന് രാവിലെ എന്നെ വിളിച്ചതും ഞാന്‍ അത് ‘മൈന്റ്‘ ചെയ്യാതിരുന്നതും നാട്ടിലേക്ക് തിരിച്ച് പോകുന്നതിന് മുമ്പ് സ്റ്റേജില്‍ ഞാനുണ്ടോ എന്ന് നോക്കാനായി വീണ്ടും വന്ന കഥയും ജോയല്‍ പറഞ്ഞപ്പോള്‍ എന്റെ മനസ്സ് സന്തോഷം കൊണ്ട് തുള്ളുകയായിരുന്നു. ഒരു വര്‍ഷത്തോളമായി ജോയല്‍ ഇവിടെ അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. ജോയല്‍ ക്ഷണിച്ച പ്രകാരം കാലടിയില്‍ നിന്നും ഒന്നര മണിക്കൂര്‍ യാത്രയുള്ള കൂത്താട്ടുകുളത്തേക്ക് ഞാനും അശ്വിനും അന്ന് രാത്രി ജോയലിനോടൊപ്പം യാത്ര തിരിച്ചു.
             രാത്രി ഒമ്പതരയോടെ ഞങ്ങള്‍ ജോയലിന്റെ വീട്ടിലെത്തി.പപ്പയും മമ്മിയും മാത്രമേ ആ തറവാട് വീട്ടിലുള്ളൂ.ഇതുവരെ കല്യാണം കഴിക്കാത്ത ജോയല്‍ അവരുടെ ഏക സന്താനവും. മമ്മി ഞങ്ങള്‍ക്ക് എല്ലാവര്‍ക്കുമുള്ള ഭക്ഷണവും പാകം ചെയ്ത് കാത്തിരിക്കുകയായിരുന്നു. നല്ലൊരു കര്‍ഷകനായ ജോയല്‍ വാണിജ്യാടിസ്ഥാനത്തില്‍ മത്സ്യം വളര്‍ത്തുന്നുണ്ടായിരുന്നു. കുളത്തില്‍ ചൂണ്ടയിട്ട് മീന്‍ പിടിക്കാം എന്ന് കരുതിയെങ്കിലും രാത്രി വൈകിയതിനാല്‍ അത് നടന്നില്ല. പിറ്റേന്ന് രാവിലെത്തന്നെ ഞങ്ങള്‍ കുളത്തിനടുത്തെത്തി മീന്‍ വളര്‍ത്തലിന്റെ കുറെ കാര്യങ്ങള്‍ പപ്പയില്‍ നിന്ന് ചോദിച്ചറിഞ്ഞു. ഇതിനിടയില്‍ അശ്വിന്‍ ഞങ്ങളെ സെല്‍ഫിയിലാക്കി.
              ആറ് വര്‍ഷം മുമ്പ് അറ്റുപോയ ജോയലുമായുള്ള  എന്റെ അധ്യാപക-വിദ്യാര്‍ത്ഥീ ബന്ധവും അശ്വിന്റെ സീനിയര്‍-ജൂനിയര്‍ ബന്ധവും പുതുക്കി ഞങ്ങള്‍ ആ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ കൈ വീശി യാത്രയാക്കാന്‍, ഒറ്റ രാത്രി കൊണ്ട് ഞങ്ങളുടെയും കൂടി അമ്മയായ ജോയലിന്റെ അമ്മ മുറ്റത്തുണ്ടായിരുന്നു.

Thursday, March 29, 2018

സൌഹൃദം പൂക്കുന്ന വഴികള്‍ - 1

                 ബന്ധങ്ങള്‍ ചിലത് എവിടെ വച്ച് തളിര്‍ക്കും എന്ന് മനുഷ്യന് ഒരു നിശ്ചയവും ഉണ്ടാവില്ല. പക്ഷെ തളിരിടാന്‍ പാകത്തില്‍ ഇടക്കിടക്ക് അല്പമെങ്കിലും വെള്ളം നല്‍കണം എന്ന് മാത്രം. ഓണ്‍ലൈന്‍ സൌഹൃദങ്ങളില്‍ മാത്രമൊതുങ്ങാതെ അവയില്‍ കുറച്ചെങ്കിലും ഓഫ്‌ലൈന്‍ ആക്കണമെന്ന് ഞാന്‍ പലപ്പോഴും പറയുന്നതിന്റെ പൊരുളും ഇത് തന്നെ.

               മാർച്ച് 18...അന്നായിരുന്നു എന്റെ രണ്ട് മക്കളുടെ ജന്മദിനം.രണ്ടാം സന്തതി ലുഅ മോൾക്ക് പതിനാലാം രാവും മൂന്നാമത്ത സന്തതി ലൂന മോൾ എട്ടും പൊട്ടും തിരിയാത്തവളും ആയ ദിവസം...ഞാന്‍ അന്ന്, കെ.എം.സി.ടി വനിതാ എഞ്ചിനീയറിംഗ് കോളേജില്‍ എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഒരു ത്രിദിന ശില്പശാല സന്ദര്‍ശിക്കാന്‍ പോയതായിരുന്നു .  കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള NSS Activity Coordination Team (NACT) അംഗങ്ങളും ആ ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിന് നിയോഗിക്കപ്പെട്ടിരുന്നു.

              നാഷണല്‍ സര്‍വീസ് സ്കീമിലെ(എന്‍.എസ്.എസ്)  എന്റെ  ജീവിതത്തില്‍ എനിക്ക് ഏറെ പിന്തുണ നല്‍കിക്കൊണ്ടിരുന്ന NACTന്റെ മക്കളെ വീട്ടിലേക്ക് ക്ഷണിക്കാന്‍ ഇനി ഒരവസരം ഒരു പക്ഷെ ലഭിച്ചേക്കില്ല എന്ന് എനിക്ക് വെറുതെ ഒരു തോന്നല്‍ വന്നു - പ്രത്യേകിച്ചും ടെക്നിക്കല്‍ സെല്‍ എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് ജബ്ബാര്‍ സാര്‍ പടിയിറങ്ങിയ സാഹചര്യത്തില്‍. ജന്മദിനം ഞാന്‍ ആഘോഷിക്കാറില്ല എന്നതിനാല്‍ ആ പേരില്‍ ഞാന്‍ അവരെ ക്ഷണിച്ചില്ല. പകരം ,അവരുടെ നാട്ടിലേക്കുള്ള മടക്കം എന്റെ വീട് വഴിയാക്കാന്‍ ക്ഷണിച്ചു. മുമ്പ്  ഒരു സപ്തദിനക്യാമ്പ് കഴിഞ്ഞ് ഒരു ബസ്സ് നിറയെ കുട്ടികള്‍ വീട്ടില്‍ വന്നതും കെ.എസ്.ഇ.ബിക്ക് വേണ്ടി ഒരു സര്‍വ്വേ കഴിഞ്ഞ് അറുപതോളം കുട്ടികള്‍ വന്നതും (അതില്‍ ഒരാള്‍ പോലും എന്റെ കോളേജില്‍ നിന്നുണ്ടായിരുന്നില്ല!) കോഴിക്കോട്ടെ എന്‍.എസ്.എസ് മക്കള്‍ ഇടക്കിടക്ക് കയറി വരുന്നതും അനുഭവമായുള്ളതിനാല്‍ വീട്ടില്‍ വിളിച്ചു പറഞ്ഞ ഉടനെ വീട്ടുകാരിയും അത് സ്വീകരിച്ചു.

          അങ്ങനെ അപ്രതീക്ഷിതമായി എന്റെ ഈ മക്കളും അന്ന് വീട്ടിലെത്തി. പതിവ് പോലെ രണ്ട് മക്കള്‍ക്കും ഓരോ വൃക്ഷത്തൈകൾ സമ്മാനമായി നൽകി ആ ജന്മദിനം പ്രകൃതി സൌഹൃദമാക്കി.എൻ.എസ്.എസ് ടെക്നിക്കൽ സെല്ലിന്റെ ടെക്നിക്കൽ കൺസള്‍ട്ടന്റും പെരുമ്പാവൂർ ജയ് ഭാരത് കോളേജ് ഓഫ് മാനേജ്മെന്റിന്റെ ഡയരക്ടറുമായ ഡോ.നിസാം റഹ്മാൻ മക്കള്‍ക്ക് തൈകൾ കൈമാറി.സാക്ഷ്യം വഹിക്കാൻ വിവിധ ജില്ലകളിൽ നിന്നുള്ള NSS Activity Coordination Team അംഗങ്ങളും എന്റെ ഭാര്യാപിതാവും കുഞ്ഞുമോൻ ലിദുവും കൂടി. മൂത്ത മോൾ ലുലു അത് ക്യാമറയില്‍ പകര്‍ത്തി.
          കൃത്യം ആറ് ദിവസം കഴിഞ്ഞ് ദൈവം എനിക്ക് അടുത്ത അവസരവും ഒരുക്കിത്തന്നു....പറയാം.

Wednesday, March 28, 2018

മരിച്ചവരുടെ നോട്ടുപുസ്തകം

       മരണം മണക്കുന്ന ധാരാളം കുറിപ്പുകൾ കൂട്ടി വച്ച് ആരംഭിക്കുന്നത് കൊണ്ടായിരിക്കും ശ്രീ.മുസഫർ അഹമ്മദ് ഈ പുസ്തകത്തിന് 'മരിച്ചവരുടെ നോട്ടുപുസ്തകം, എന്ന പേര് നല്കിയത് എന്നായിരുന്നു ഞാൻ ധരിച്ചത്.പുസ്തകത്തിലെ ആദ്യ അധ്യായത്തിൽ തന്നെ ഒരു വരിയുണ്ട് - “മരണത്തിന്റെ സർവ്വകലാശാലയിലാണ് ജീവിതം എഴുത്തിനിരിക്കുന്നത്“. മരണം ഒരു സർവകലാശാലയായും ജനനം അതിലെ എഴുത്തിനിരുത്തുമായുള്ള സങ്കല്പം അതി മനോഹരമായി. മനുഷ്യൻ കഷ്ടപ്പെട്ട് ജീവിക്കുന്നത് മരിക്കാനല്ലേ എന്ന ചോദ്യവും നമ്മെ തൊട്ടുണർത്തും. മരണത്തിന്റെ ആ സർവകലാശാലയിലൂടെ മുന്നോട്ട് പോകമ്പോൾ മരണത്തിന്റെ നിഴൽ തൊട്ടടുത്ത് തലയുയർത്തി നില്ക്കുന്നോ എന്നും തോന്നിപ്പോകും.
        “തൂക്കുകയര്‍ കണ്ടു,.....” എന്ന കുറിപ്പും മുഴുനീളം ഒരു വിഷയത്തില്‍ കേന്ദ്രീകരിക്കുന്നതിനാല്‍ വായനാസുഖം നല്‍കുന്നതാണ്. അന്തമാന്‍ ദ്വീപിനെയും അതിലെ ജറവാ റിസര്‍വ്വിനെപ്പറ്റിയും ഉള്ള വിവരണം ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്.മുമ്പ് ശ്രാവണബല്‍ഗോളയില്‍ പോയപ്പോള്‍ നഗ്നസന്യാസികളെപ്പറ്റി കേട്ടിരുന്നു.പക്ഷെ വസ്ത്രം എന്ന സങ്കല്പം പോലും അറിയാത്ത ഒരു വിഭാഗം ഇന്നും ഇന്ത്യയില്‍ ഉണ്ടെന്നത് എവിടെയോ മറന്നു വച്ച അറിവായി.ബോഡോകളും ഉള്‍ഫകളും അസ്വസ്ഥത പടര്‍ത്തുന്ന അസമിലൂടെയുള്ള യാത്രയുടെ ഹൃദയമിടിപ്പ് വായനക്കാരനും അനുഭവപ്പെടും.”സൌദി സിനിമാ ഡയറീസ്” വായിച്ചിട്ട് എനിക്ക് ഒന്നും തന്നെ മനസ്സിലായില്ല.

       അപ്പോഴേക്കും ഏകദേശം പുസ്തകത്തിന്റെ പകുതി എത്തിയിരുന്നു. അധ്യായങ്ങളുടെ നീണ്ട പേരുകളും സ്വതന്ത്രമായ കുറിപ്പുകളും വായന തുടരണോ എന്ന ചോദ്യം മനസ്സിലുയര്‍ത്തി.എനിക്ക് ഈ പുസ്തകത്തെപ്പറ്റി വിവരം തന്ന മുബിയുടെ “യാത്രാനുഭവങ്ങളുടെ പാസ്‌വേഡ്” എന്ന ആസ്വാദനക്കുറിപ്പ് ഞാന്‍ ഒരിക്കല്‍ കൂടി വായിക്കുകയും മുബിയോട് അഭിപ്രായം തേടുകയും ചെയ്തു.അങ്ങനെ വായന വീണ്ടും തുടങ്ങി.

       ലക്ഷ്മണ്‍ ഗായക് വാഡയുടെ കൂടെ ലത്തൂരിലൂടെയുള്ള യാത്രാനുഭവം വായിക്കുമ്പോള്‍ വായനക്കാരനും ആ ഗ്രാമത്തിലൂടെ യാത്ര ചെയ്യുന്നതായി അനുഭവപ്പെടും.രാജ്യം മുഴുവന്‍ സ്വാതന്ത്ര്യം ആസ്വദിക്കുമ്പോള്‍ പ്രത്യേക നാട്ടുരാജ്യം അല്ലാഞ്ഞിട്ടു പോലും സ്വാതന്ത്ര്യത്തിന് 14 വര്‍ഷം കാത്തിരിക്കേണ്ടി വന്ന ഒരു സമൂഹത്തിന്റെ കഥ പറയുന്ന 'കുറ്റം, കുറ്റവാളി, നാടോടികളുടെ ജീവിത'മെന്ന കുറിപ്പ് വല്ലാത്തൊരു അനുഭവമാണ്.’കുറ്റവാളി ഗോത്രങ്ങളുടെ’ ജീവിതം പുറം ലോകത്തെത്തിച്ച ഗായക് വാഡ് എഴുതിയ ‘ഉചല്യ’ എന്ന പുസ്തകം വായിക്കാന്‍ ഈ കുറിപ്പ് പ്രേരണ നല്‍കുന്നു.സ്കൂള്‍ പഠനകാലത്ത്, ജാതിയുടെ പേരില്‍ ഡോ.അംബേദ്കര്‍ അനുഭവിച്ച നിരവധി ബുദ്ധിമുട്ടുകള്‍ പഠിച്ചത് ഇന്നും ഈ നാട്ടില്‍ നിലനില്‍ക്കുന്നു എന്നത് ഖേദകരം തന്നെ."ഞങ്ങളുടെ ജീവിതത്തോട് കരുണ കാണിച്ചിട്ടുള്ളത് മനുഷ്യരല്ല, നിരവധി മൃഗങ്ങളാണെന്ന" ലക്ഷ്മണ്‍ ഗായക് വാഡയുടെ വാക്കുകളില്‍ ആ സമുദായത്തിന്റെ കനലെരിയുന്ന മനസ്സിന്റെ ചൂട് അനുഭവപ്പെടുന്നുണ്ട്.

        മരിച്ചവരുടെ നോട്ടുപുസ്തകം എന്ന പേരിന് നിമിത്തമായത് ആലനഹള്ളിയിലെ “അനുവന”യില്‍ അന്ത്യവിശ്രമം കൊള്ളുന്ന യു.ആര്‍ അനന്തമൂര്‍ത്തിയുടെ നോട്ടുപുസ്തകത്തിലെ കുറിപ്പുകള്‍ ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.ഫാഷിസത്തെ ഭയം കൂടാതെ പൊളിച്ചെഴുതുന്നതാണ് അനന്തമൂര്‍ത്തിയുടെ കുറിപ്പുകള്‍.അനന്തമൂര്‍ത്തിയുടെ നോട്ടുബുക്ക് (അതില്‍ നിന്ന് ജനിച്ച പുസ്തകവും)രാജ്യം മരിക്കാതിരിക്കാനുള്ള മാനിഫെസ്റ്റോ ആയിരുന്നുവെന്ന് മുസഫര്‍ അഹമ്മെദ് പറയുമ്പോള്‍ രാജ്യം ശരിയായ ദിശയില്‍ മുന്നോട്ട് നീങ്ങണമെന്നാഗ്രഹിക്കുന്നവർക്ക് പ്രതീക്ഷകള്‍ നൽകുന്നു.

         ഉസ്താദ് ബിസ്മില്ലാഖാനെപ്പറ്റി കൂടുതൽ അറിയാൻ എനിക്ക് ഒരിക്കലും താല്പര്യം ഇല്ലായിരുന്നു.വാരാണസിയിൽ നിന്നുമുയരുന്ന ഷഹനായ് വാദനം ലോകം മുഴുവൻ ആസ്വദിച്ചപ്പോഴും അദ്ദേഹത്തിന്റെ പ്രത്യേകതയെപ്പറ്റി ആരും പറഞ്ഞ് തന്നില്ല.പക്ഷെ, “ബിസ്മില്ലാഖാൻ ഖരാനയുടെ തേങ്ങലുകൾ” എന്ന കുറിപ്പ് നൽകിയ അറിവുകൾ ചെറുതൊന്നുമല്ല.തനിക്ക് ലഭിക്കുന്ന പ്രതിഫലം ബന്ധുക്കൾക്കിടയിൽ വിതരണം ചെയ്യുന്ന ആ മഹാമനസ്കത ഇന്നത്തെ കലാകാരന്മാർക്ക് നേരെയുള്ള ചൂണ്ടുവിരൽ കൂടിയാണ്.

         ചന്തകൾ പറയുന്ന കഥകൾ, എന്റെ നാട്ടിലെ ആഴ്ച ചന്തയെപ്പറ്റിയുള്ള മിറം മങ്ങിയ സ്മരണകൾ എന്നിലുണർത്തി.ആ ചന്തയിൽ കൂടി മുല്ലാ നസ്‌റുദ്ദീൻ നടന്നു നീങ്ങുന്നതും മറ്റും ഈ കുറിപ്പ് വായിച്ചപ്പോൾ ചില ബ്ലാക്ക്& വൈറ്റ് ചിത്രങ്ങളായി മനസ്സിൽ മിന്നി മറഞ്ഞു.മുല്ലാ നസ്‌റുദ്ദീനെ പറ്റി വായിച്ച മിക്ക കഥകളും ചന്തയിൽ നിന്നുള്ളതായിരുന്നു എന്നതാണ് അതിന് കാരണം. ശുഷ്കമായിപ്പോയ എന്റെ ഗ്രാമച്ചന്ത ഇനി എന്ന് തിരിച്ച് കിട്ടും എന്ന് വെറുതെ ചിന്തിക്കാനും ഈ കുറിപ്പ് സഹായിച്ചു.

         ഈ പുസ്തകത്തില്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന “ആ ബദാംമരം ഞങ്ങളിലേക്ക് വായനാശാലകളെ തുറന്നിട്ടു” എന്ന ലേഖനത്തില്‍ വായനയും പുസ്തകങ്ങളും, ലൈബ്രറികളുമാണ് മുഖ്യകഥാപാത്രങ്ങളായി നമുക്ക് മുന്നിലെത്തുന്നത്. ‘ആരാണ് വലുത്, എഴുത്തുകാരന്‍, വായനക്കാരന്‍, ലൈബ്രേറിയന്‍?’ എന്ന ചോദ്യം സത്യത്തിൽ വല്ലാത്തൊരു ചോദ്യം തന്നെയാണ്. ‘ആലിയ രക്ഷപ്പെടുത്തിയ പുസ്തകങ്ങളെ’ന്ന കുറിപ്പിലെ ആലിയ എന്ന പെൺകുട്ടിയെ ആർക്കും മറക്കാനും സാധിക്കില്ല.ജീവൻ പണയപ്പെടുത്തി പുസ്തകത്തെ സ്നേഹിച്ച അത്തരം കുട്ടികളുടെ ജീവിതം വായിക്കാതെ, പഠിച്ച പുസ്തകങ്ങൾ പിച്ചിച്ചീന്തി വായുവിലേക്കെറിയുന്ന കാഴ്ചകളാണ് പ്രബുദ്ധരായ നമ്മുടെ കുട്ടികൾക്കിടയിൽ പോലും കാണുന്നത്. 

         ആരംഭത്തിൽ മുഷിപ്പ് തോന്നുമെങ്കിലും(?) പുസ്തകം മുഴുവൻ (അനുബന്ധമടക്കം)വായിച്ചു കഴിഞ്ഞാൽ അറിവിന്റെ ഒരു ഭണ്ഡാരം മുന്നിൽ തുറന്ന പ്രതീതി നൽകുന്നതാണ് മരിച്ചവരുടെ നോട്ടു പുസ്തകം.

പുസ്തകം  : മരിച്ചവരുടെ നോട്ടു പുസ്തകം
ഗ്രന്ഥകർത്താവ് : മുസഫർ അഹമ്മദ്
പ്രസാധകർ : ഡി സി ബുക്സ്
വില  : 170 രൂപ
പേജ്  : 174

Monday, March 26, 2018

കാട്ടുനായ്ക്ക കോളനിയില്‍...

              ഇന്ന് ഈ പ്രകൃതി പഠന ക്യാമ്പ് അവസാനിക്കുകയാണ്. കല്ലുമുക്കും അരവിഞ്ചിയും മൂന്ന് ദിവസം ഞങ്ങളെ ത്രസിപ്പിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥരും മറവി എന്ന തിരശ്ശീലയുടെ പിന്നിലേക്ക് നീങ്ങാന്‍ പോകുന്നു. അതിന് മുമ്പ് കാടിന്റെ മക്കളുടെ ജീവിതം കൂടി ഒന്നടുത്ത് അറിയുക എന്ന ലക്ഷ്യത്തോടെ ഞങ്ങള്‍ തൊട്ടടുത്ത കാട്ടുനായ്ക്ക കോളനിയിലേക്ക് നീങ്ങി.

               അടുത്തടുത്ത് സ്ഥാപിച്ച വീടുകള്‍ ആയിരുന്നു കോളനിയില്‍. അതില്‍ തന്നെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ട്. വശങ്ങള്‍ ഓട കൊണ്ട് കെട്ടിയുണ്ടാക്കിയ ഒറ്റ മുറി വീടുകളും ഉണ്ട്. നായയും പൂച്ചയും ആടും മേയുന്ന പൊടി മണ്ണില്‍ കൊച്ചു കുട്ടികളും നിരങ്ങുന്ന കാഴ്ച മനസ്സില്‍ ചെറിയൊരു നൊമ്പരം ഉണ്ടാക്കി. ഈ മാതാപിതാക്കളുടെ മക്കളായി ജനിച്ചതിനാല്‍ അവര്‍ അനുഭവിക്കേണ്ടി വരുന്ന അസ്വാതന്ത്ര്യം എന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങളായിരുന്നു ഈ നൊമ്പരത്തിന് കാരണം. പക്ഷെ നാട്ടിലെ മക്കളെ അപേക്ഷിച്ച് അവര്‍ മണ്ണിലനുഭവിക്കുന്ന സ്വാതന്ത്ര്യവും ഞാന്‍ തിരിച്ചറിഞ്ഞു.
                 രണ്ട് വര്‍ഷം മുമ്പ് ബേഗൂരില്‍ പ്രകൃതി പഠന ക്യാമ്പ് നടത്തിയപ്പോ‍ള്‍ തൊട്ടടുത്തുണ്ടായിരുന്ന കോളനിയിലെ കുട്ടികള്‍ അവതരിപ്പിച്ച ഒരു ആദിവാസി കലാരൂപം എന്റെ മനസ്സില്‍ തങ്ങി നിന്നിരുന്നു. ഈ കോളനിയിലും അത്തരം എന്തെങ്കിലും ഒരു കലാപ്രകടനം കുട്ടികളില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചു. എല്ലാ കുഞ്ഞുമക്കളെയും ഒരു വീട്ടിലേക്കെത്തിച്ച് അവരോട് പാട്ടു പാടാന്‍ പറഞ്ഞപ്പോഴാണ് ടി.വിയുടെ സ്വാധീനം തിരിച്ചറിഞ്ഞത്.പാട്ടുകള്‍ എല്ലാം തന്നെ സിനിമയില്‍ നിന്നുള്ളവ മാത്രമായിരുന്നു. കോങ്ക്രീറ്റ് വീടുകളും അനുബന്ധ സൌകര്യങ്ങളും ഒരുക്കിയപ്പോള്‍ അവരുടെ സ്വന്തം ഗോത്ര സംസ്കൃതി നിലനിര്‍ത്താന്‍ ഒന്നും ചെയ്യാത്തതിന്റെ പരിണത ഫലം സമീപഭാവിയില്‍ തന്നെ പ്രകടമായിത്തുടങ്ങും എന്ന് തീര്‍ച്ച. കുട്ടികളോടൊപ്പം ഞങ്ങളും ചില കലാപരിപാടികള്‍ അവതരിപ്പിച്ചു.
                     പാട്ടു പാടിയ മുഴുവന്‍ കുട്ടികള്‍ക്കും പത്ത് രൂപ വീതം ഞങ്ങള്‍ സമ്മാനമായി നല്‍കി. സാധനങ്ങള്‍ക്ക് പകരം കാശ് ആണ് അവര്‍ ഇഷ്ടപ്പെടുക എന്ന വിദഗ്ദാഭിപ്രായത്തിലാണ് ഞങ്ങള്‍ ആ തീരുമാനത്തില്‍ എത്തിയത്. സമ്മാനം വിതരണം ചെയ്ത ഞാന്‍ കുട്ടികളോട് എല്ലാം അവരുടെ പേരും പഠിക്കുന്ന ക്ലാസും ഞാന്‍ അന്വേഷിച്ചിരുന്നു. ഇത് അറിഞ്ഞ ഒരുത്തന്‍ വേറെ ഒരുവനോട് മെല്ലെ പോയി ചോദിച്ചു - ഞാന്‍ എത്രാം ക്ലാസ്സിലാ !!!
              കൂട്ടത്തില്‍ ഒരു കൊച്ചു കുട്ടിയെ എടുത്ത് പൊക്കിയപ്പോള്‍ നല്ല ചൂട് അനുഭവപ്പെട്ടു. കുട്ടിക്ക് നല്ല പനിയുണ്ടായിരുന്നു. പക്ഷെ പറയാനും  ശ്രദ്ധിക്കാനും ആളില്ലാത്ത ബാല്യം - അതും എന്നെ നൊമ്പരപ്പെടുത്തി.
               
                 ഉച്ചക്ക് രണ്ട് മണിയോടെ എല്ലാ പ്രവൃത്തികളും അവസാനിപ്പിച്ച് ഞങ്ങള്‍ കാട്ടില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു. എന്റെ എന്‍.എസ്.എസ് ജീവിതത്തിലെ ആറാമത്തെ ത്രിദിന പ്രകൃതി പഠന ക്യാമ്പിനും അതോടെ പരിസമാപ്തിയായി.

Thursday, March 22, 2018

അരവിഞ്ചിയിൽ അര നാഴിക നേരം.

                 നടത്തം തുടങ്ങിയിട്ട് മണിക്കൂറുകൾ പിന്നിട്ടതിനാൽ അല്പ സമയം വിശ്രമിക്കാൻ ഞങ്ങൾ ഒരു മരത്തണലിലേക്ക് നീങ്ങി. കയ്യിൽ കരുതിയ വെള്ളം മുഴുവൻ കഴിഞ്ഞിരുന്നു. അരവിഞ്ചിയിലെ കേണി യിലെ വെള്ളം വായിൽ വയ്ക്കാൻ ആർക്കും ധൈര്യം വന്നില്ല. കാടിന്റെ തണുപ്പും ശുദ്ധ വായുവും കുളിർമ്മ നൽകിയതിനാൽ ദാഹം പെട്ടെന്ന് തന്നെ ഞങ്ങൾ മറന്നു. ഒരു കാട്ടുമാവിന്റെ ചുവട്ടിലായി ഞങ്ങൾ എല്ലാവരും ഇരുന്നു.
                  ബീരാൻ സാർ കാടിന്റെ കഥ, അല്ല കാര്യങ്ങൾ പറയാൻ തുടങ്ങി. ഞങ്ങളിരുന്ന സ്ഥലത്ത് നിന്നും ഒരു മാൻ കൊമ്പ് കിട്ടിയപ്പോൾ അത് അവിടെ തന്നെ ഇടേണ്ടതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞ് തന്നു. അത്രമേൽ ഓരോ ജീവിയും മറ്റൊന്നിനെ ആശ്രയിക്കുന്നതായി ഞങ്ങൾക്ക് അന്നേരം ബോദ്ധ്യപ്പെട്ടു. വീണു കിടന്ന ഒരു ചുള്ളിക്കമ്പിൽ കണ്ട ഫംഗസുകൾ പോലും ആദിവാസികളുടെ ഉപജീവന മാർഗ്ഗമാകുന്ന കഥ ഞങ്ങൾ അത്ഭുതത്തോടെ കേട്ടു.
                   അരവിഞ്ചിയിൽ അര നാഴിക നേരം ആയിരുന്നു പ്ലാൻ എങ്കിലും വിശ്രമം എത്ര നാഴികയായി എന്ന് ഒരു പിടിയും ഇല്ലായിരുന്നു. എല്ലാവര്‍ക്കും അത്യാവശ്യം വിശ്രമം കിട്ടിയതിനാല്‍ ഞങ്ങള്‍ അടുത്ത പണിയിലേക്ക് നീങ്ങി.

                   വയനാടന്‍ കാടിനെ നശിപ്പിക്കുന്ന മൂന്ന് തരം ചെടികളെക്കുറിച്ച് തലേ ദിവസത്തെ ക്ലാസ്സില്‍ സൂചിപ്പിച്ചിരുന്നു. മഞ്ഞക്കൊന്ന, കമ്യൂണിസ്റ്റ് പച്ച ( അപ്പ),അരിപ്പൂവ് (ഒടിച്ചുകുത്തി) എന്നിവയായിരുന്നു അവ. ഇതില്‍ അപ്പയും അരിപ്പൂവും ആയിരുന്നു ഇവിടെ സ‌മൃദ്ധമായി വളര്‍ന്നിരുന്നത്.ഇവ പുല്ല് വളരുന്നതും തടയും എന്നതിനാല്‍ മാനുകള്‍ പോലെയുള്ള ജീവികള്‍ക്കും ഭീഷണിയാണ്. ഏകദേശം എല്ലാ സ്ഥലത്തും ഇവ വ്യാപിച്ചു കഴിഞ്ഞെങ്കിലും ഞങ്ങള്‍ക്ക് ചെയ്യാനാവുന്നത് വെട്ടിക്കളയുക എന്ന ദൌത്യം ഏറ്റെടുത്തു.
               ഇതോടൊപ്പം തന്നെ, ഗ്രീഷ്മ ടീച്ചറും രമ്യശ്രീ ടീച്ചറും കൊണ്ട് വന്നിരുന്ന പുളിങ്കുരുവും ചക്കക്കുരുവും സീതപ്പഴത്തിന്റെ വിത്തും പല സ്ഥലങ്ങളിലും കുഴി കുത്തി നട്ടു. വെറുതെ കാട് കണ്ട് പോരുന്നതിന് പകരം ഇങ്ങനെ ഒരു പ്രവൃത്തി കൂടി നടപ്പിലാക്കിയ ടീച്ചര്‍മാരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു.

               അല്പം കൂടി നടന്ന് ഞങ്ങള്‍ മുള കൊണ്ട് കെട്ടിയുണ്ടാക്കിയ  ഒരു ഇരിപ്പിടത്തില്‍ എത്തി. കാട്ടില്‍ പലതരം ജോലി ചെയ്യുന്ന കുറെ ആള്‍ക്കാരും അവിടെയുണ്ടായിരുന്നു.സമീപത്തെ വലിയൊരു മരത്തില്‍ ഒരു ഏറുമാടവും അതിലേക്ക് കയറാന്‍ കെട്ടിയുണ്ടാക്കിയ ഒരു കോണിയും കണ്ടതോടെ പലര്‍ക്കും പൂര്‍വ്വികന്റെ അസ്തികത ഉദിച്ചു. ആണും പെണ്ണുമായി കുറെ എണ്ണം സമ്മതം വാങ്ങി അതിന്റെ മേലെയും വലിഞ്ഞ് കയറി.
             താമസിയാതെ ഞങ്ങള്‍ കാട്ടില്‍ നിന്നും മടങ്ങി. അന്ന് രാത്രി  “പാമ്പുകളുടെ വൈവിധ്യം” എന്ന ഒരു അടിപൊളി ക്ലാസിലൂടെ മിക്കവാറും എല്ലാ പാമ്പുകളെപ്പറ്റിയും മനസ്സിലാക്കാന്‍ സാധിച്ചു. പ്രസ്തുത ക്ലാസ് പലരുടെയും ഉറക്കം കെടുത്തിയതായും പിറ്റേന്ന് രാവിലെ അറിഞ്ഞു.

(തുടരും....)

Tuesday, March 20, 2018

അരവിഞ്ചിയിലെ കേണി

                  കാട്ടിലെ ഓരോ കാഴ്ചയും ഞങ്ങൾക്ക് പുതിയ ഓരോ അറിവുകൾ പകർന്നു കൊണ്ടിരുന്നു. നടന്ന് നടന്ന് ഞങ്ങൾ ജലസ‌മൃദ്ധമായ തുറസായ ഒരു സ്ഥലത്തെത്തി. അരവിഞ്ചി എന്നായിരുന്നു ആ സ്ഥലത്തിന് വനം വകുപ്പോദ്യോഗസ്ഥർ നൽകിയ പേര്. വിശാലമായ ഒരു പുൽമൈതാനം പോലെയായിരുന്നു ആ സ്ഥലം. ഒരു മൂലയിലായി വലിയൊരു കുളവും ഉണ്ടായിരുന്നു. ആനകൾ അടക്കമുള്ള മൃഗങ്ങൾ ജലപാനത്തിനായി അവിടെ വരാറുള്ളതായി വനപാലകർ പറഞ്ഞു. ഞങ്ങൾ അവിടെ നിൽക്കെ തന്നെ കാടിന്റെ ഓരം പറ്റി മാനുകൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.
               കാട്ടിനകത്തെ വയൽ ആയിരുന്നു ഈ സ്ഥലം പോലും. മുമ്പ് ഇവിടെ ജനവാസവും കൃഷിയും ഉണ്ടായിരുന്നു. അതിന്റെ ലക്ഷണങ്ങളായി അങ്ങിങ്ങായി കാപ്പിച്ചെടികളും മറ്റും കണ്ടു. അതിനിടക്കാണ് ഒരു ‘കേണി’ ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.   തലേ ദിവസം കേണിയെപ്പറ്റി ബാബുസാർ പറഞ്ഞിരുന്നതിനാൽ ഞങ്ങൾക്കത് പെട്ടെന്ന് മനസ്സിലായി.

                 കേണി എന്നാൽ വയനാട്ടിൽ പണ്ട് കാലത്തുണ്ടായിരുന്ന ജലത്തിന്റെ ഒരു സ്രോതസ്സാണ്. വയനാട് യഥാർത്ഥത്തിൽവയൽനാട്ആയിരുന്നു. ജലസമൃദ്ധമായ പ്രദേശങ്ങളായതിനാൽ ചെറിയ ഒരു കുഴി കുത്തിയാൽ തന്നെ, മറ്റു സ്ഥലങ്ങളിൽ കിണർ കുത്തുന്ന പോലെ വെള്ളം കിട്ടുമായിരുന്നു. ഇത്തരം കുഴികളെ സംരക്ഷിക്കാൻ ആൾമറ കെട്ടുന്ന പതിവ് അന്ന് ഇല്ലായിരുന്നു. ഇടിഞ്ഞു വീഴാതിരിക്കാൻ ഇന്നത്തെ പോലെ റിംഗ് ഇറക്കുന്ന പതിവും ഇല്ല. അതിനാൽ തന്നെ അന്നത്തെ ആൾക്കാർ അതിന് പ്രകൃതി ദത്തമായ ഒരു മാർഗ്ഗം കണ്ടെത്തി.
            
                    മൂത്ത പനയുടെ (കരിമ്പന അത്യത്തമം) തടിയറുത്ത് അതിന്റെ ചോറ് കളഞ്ഞ് അത് കുഴിയിലേക്ക് ഇറക്കി വയ്ക്കും.അതോടെ വശങ്ങൾ ഭദ്രമായി.നിലക്കാത്ത ഉറവ കാരണം വെള്ളം നിറഞ്ഞ് പനയുടെ വശങ്ങളിലൂടെ പുറത്തേക്ക് ഒഴുകും.കപ്പിയും കയറും ഇട്ട് വെള്ളം മുക്കേണ്ടതില്ല, ഒരു പാത്രം കൊണ്ട് നേരിട്ട് കേണിയിൽ നിന്നും വെള്ളം ശേഖരിക്കാം. കുറുമ വിഭാഗത്തിൽ പെട്ട ആദിവാസികൾക്കിടക്കാണ് ഇത് കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത്. കേണിയുടെ ഫോട്ടോ എടുത്തത് ഒന്നും തന്നെ ഇപ്പോൾ കാണുന്നില്ല. കൂട് മാഗസിനിൽ കേണിയെപ്പറ്റി വന്ന ഒരു ലേഖനം ഇവിടെ ക്ലിക്കിയാൽ വായിക്കാം. 

                   കേണിയുടെ കഥ കേട്ടപ്പോഴാണ് എന്റെ ഹൈസ്കൂൾ പഠന കാലത്തെ ഒരോർമ്മ മനസ്സിലെത്തിയത്. ചാലിയാറിന് മറുവശത്തുള്ള ഊർങ്ങാട്ടിരി പഞ്ചായത്തിലെ മൂർക്കനാട് സുബുലുസ്സലാം ഹൈസ്കൂളിൽ ആയിരുന്നു ഞാൻ പഠിച്ചിരുന്നത്. അക്കാലത്ത് വേനൽ കാലമായാൽ പുഴ വറ്റി പകുതിയോളം വീതിയിൽ മണൽ പൊങ്ങും. ഞങ്ങൾ ഇതിനെ മാട് എന്ന് വിളിക്കും. സ്കൂൾ കടവിൽ പുഴ കടക്കാൻ തോണി മാത്രമായിരുന്നു ഉണ്ടായിരുന്നത്.ആൾക്കാർ വന്നുപോകുന്ന സ്ഥലമായതിനാൽ വേനൽക്കാലത്ത് ഇവിടെ ഓലമേഞ്ഞ താൽക്കാലിക ചായക്കട പൊങ്ങും.ചായ കാച്ചാനുള്ള വെള്ളം എടുക്കാനായി കടയുടെ പുറകിലായി കൈകൊണ്ട് മാന്തി കുഴിയുണ്ടാക്കും. അതിൽ ഇത്തരം പനയുടെ തടി ഇറക്കി മണൽ ഇടിയുന്നത് തടഞ്ഞ് വയ്ക്കും. ഇന്നും നാട്ടിൻ പുറത്തെ പുഴയോരങ്ങളിൽ വേനൽക്കാലമായാൽ ഇത്തരം ചായക്കടകളുംകേണികളുംപ്രത്യക്ഷപ്പെടാറുണ്ട്.

               ഈ വേനലിലും വെള്ളത്താൽ സ‌മൃദ്ധമായിരുന്നു അരവിഞ്ചിയിലെ ആ നീർത്തടം. ഞങ്ങൾ കാല് വയ്ക്കുമ്പോഴേക്കും അവിടം താഴ്ന്നു പോകുന്നുണ്ടായിരുന്നു. ആ താഴ്വാരത്തിലേക്ക് മഴക്കാലത്ത് വെള്ളം എത്തിക്കുന്ന നീർച്ചാലിന്റെ ഇരു വശത്തുമായിട്ട് കുഴികളുണ്ടാക്കി ഞങ്ങൾ കൊണ്ടു വന്ന കൈതയുടെ കഷ്ണങ്ങൾ നട്ടു. കൂർത്ത വടി കൊണ്ട് മണ്ണിൽ ഒന്ന് കുത്തി വശങ്ങളിലേക്ക് തുഴയുമ്പോഴേക്കും കുഴി രൂപപ്പെടുന്നത് ആ മണ്ണിന്റെ മൃദുത്വം ഞങ്ങളെ ബോധ്യപ്പെടുത്തി.
                 കൊണ്ടു വന്ന കൈതത്തണ്ടുകൾ മുഴുവൻ നട്ടു കഴിഞ്ഞപ്പോൾ അല്പം വിശ്രമിക്കാനായി ഞങ്ങൾ ഒരു തണലിലേക്ക് നീങ്ങി. കാടൊരുക്കിയ ഇരിപ്പിടത്തിൽ ബിന്ദു ടീച്ചറും രമ്യശ്രീ ടീച്ചറും ഏതാനും കുട്ടികളും  അല്പനേരം ഇരുന്നു.


(തുടരും...)

Saturday, March 17, 2018

കാട്ടിലെ കാഴ്ചകള്‍

                ബാബു സര്‍ തിരിഞ്ഞോടി സെക്കന്റുകള്‍ക്കകം തന്നെ കുറ്റിക്കാട്ടിനകത്ത് നിന്ന് വലിയ ഒരു കറുത്ത ഗോളം റോഡ് മുറിച്ച് കടന്ന് പോയി. ക്യാമറയില്‍ പകര്‍ത്താന്‍ പോലും സാധിച്ചില്ല. കാട്ടാന ഓടുന്നത് കണ്ടാല്‍ ഒരു പാറക്കെട്ട് ഉരുണ്ട് വരുന്നതായാണ് തോന്നുക എന്ന് ബ്രഹ്മഗിരി ട്രെക്കിംഗ് വേളയില്‍ ഗൈഡ് നാരായണേട്ടന്‍ പറഞ്ഞത് പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു. ആനക്കൂട്ടത്തിന് നടുവില്‍ പെട്ട കഥ സംഭവിച്ചത് തന്നെ എന്ന് പലര്‍ക്കും അതോടെ ഉറപ്പായി.

                അല്പം കൂടി നടന്നപ്പോള്‍ വേദനാജനകമായ ഒരു കാഴ്ച കണ്ടു. വഴിയില്‍ അല്പം ആനപിണ്ടം കിടക്കുന്നു. അതിനെ ഏതോ ജന്തുക്കള്‍ ചികഞ്ഞിട്ടുണ്ട്. അതിനകത്ത് മഞ്ഞ നിറത്തിലുള്ള ഒരു പ്ലാസ്റ്റിക് സഞ്ചിയും. മനുഷ്യന്‍ കാട്ടില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപ്പിക്കുന്നത് കാരണം ജന്തുക്കളുടെ ഭക്ഷണത്തിലൂടെ ഇവ അവയുടെ ആമാശയത്തില്‍ എത്തുന്നു. ഇത് കാരണം ‘എരണ്ട കെട്ടുക’ എന്ന അസുഖം (മലബന്ധം പോലെയുള്ള ഒരസു ഖം) ബാധിച്ച് പ്രത്യേകിച്ചും ആനകള്‍ ചരിയുന്നു. അടുത്ത കാലത്തായി കാട്ടില്‍ ചരിഞ്ഞ മിക്ക ആനകളുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇത്തരത്തിലാണ് എന്നത് മനുഷ്യന്‍ ചിന്തിക്കുന്നത് നല്ലതായിരിക്കും.

          കാട്ടിനകത്ത് ഏകദേശം മൂന്ന് കിലോമീറ്റര്‍ ഞങ്ങള്‍ സഞ്ചരിച്ച് കഴിഞ്ഞു. അതിന്റെ ലക്ഷണങ്ങളും കണ്ട് തുടങ്ങി. മാനുകള്‍ ഒറ്റയും തെറ്റയുമായി മുന്നില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു. ഓടുന്ന മാനിന്റെ പിന്നാലെ കടുവ ഉണ്ടാകുമെന്ന് വെറുതെ ഞങ്ങള്‍ പ്രതീക്ഷിച്ചു.
            നടന്നു പോകുന്നതിനടുത്തെ മരച്ചില്ലകള്‍  പെട്ടെന്ന് ഒന്നുലഞ്ഞു. പുലികള്‍ മരത്തിന് മുകളില്‍ കയറിയിരിക്കും എന്ന് കേട്ടിട്ടുണ്ട് , ടിവിയില്‍ കണ്ടിട്ടുമുണ്ട്. അതിനാല്‍ തന്നെ ഉള്ള് ഒന്ന് പിടഞ്ഞു. പക്ഷെ അത് ഈ പച്ചപ്പാവം മലയണ്ണാന്‍ കുഞ്ഞായിരുന്നു.
             ദൂരെ മരച്ചില്ലക്ക് മുകളില്‍ ഒരു പക്ഷി ഇരിക്കുന്നതായി പലരും പറഞ്ഞു.ഞാന്‍ നോക്കിയിട്ട് കാണാന്‍ പറ്റിയില്ല. പക്ഷെ കുറച്ച് കൂടി അടുത്തെത്തിയപ്പോള്‍ ബാബു സര്‍ പറഞ്ഞു - അതാണ് കന്യാസ്ത്രീ കൊക്ക്.
           കാണാത്തവര്‍ക്ക് ശരിക്കും കാണാനായി അവള്‍ സ്ഥലം മാറി ഇരുന്നു.ഞങ്ങളുടെ ഫോട്ടോഗ്രാഫര്‍ കെല്‍‌വിന്‍ സുനില്‍ അത് കൃത്യമായി ക്യാമറയില്‍ പകര്‍ത്തി.
         ഗൃഹാതുരത്വമുണര്‍ത്തുന്ന ഒരു കാഴ്ച കൂടി - കുളത്തിലെ കുഞ്ഞിത്തവള. പണ്ട് വീട്ടിനടുത്തുള്ള പാറക്കുളത്തില്‍ നിരവധി ഞണ്ടുകളും തവളകളും ഉണ്ടായിരുന്നു. തവളക്കുഞ്ഞുങ്ങളുടെ മുകളില്‍ അല്പ നേരം കൈവട്ടം കറക്കി പെട്ടെന്ന് താഴ്ത്തി അതിനെ കൈ പിടിയിലാക്കും(ഇന്നത്തെ കുട്ടികള്‍ക്ക് തവളയെ കാണുന്നത് തന്നെ അറപ്പാണ്). കൈ കറക്കുമ്പോള്‍ തവളയുടെ തല മിന്നും (കറങ്ങും) എന്നും അതോടെ അവയെ എളുപ്പത്തില്‍ പിടിക്കാന്‍ സാധിക്കും എന്നായിരുന്നു ഞങ്ങള്‍ വിശ്വസിച്ചിരുന്നത്. സത്യം എന്താണാവോ? അങ്ങനെ തവളകളും കാലക്രമേണ ആ കുളവും അപ്രത്യക്ഷമായി.
          ബാല്യകാലത്തിലൂടെ ഞാന്‍ അല്പസമയം മുങ്ങാങ്കുഴിയിട്ടപ്പോഴേക്കും ആ തവളക്കുഞ്ഞും മറ്റാരുടെയോ ബാല്യകാലസ്മരണകളിലേക്ക് ചേക്കേറി.

(തുടരും...)
           
                

Thursday, March 15, 2018

അരീക്കോടിന്റെ പേരുമാറ്റം

Areacode ഇനി മുതൽ Areekode ആകുമ്പോൾ എന്റെ ഓർമ്മകൾ വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഓണക്കാലത്തേക്ക് ഓടിപ്പോകുന്നു.

 തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ മൂന്ന് മാസത്തെ ഒന്നാം വർഷ എം.എസ്.സി പഠന കാലത്ത് ഞങ്ങളുടെ ഹോസ്റ്റലിൽ ഒരു പുതിയ ആൾ എത്തി-കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ സ്വദേശി ബിജു .ഞങ്ങളുടെ കോളെജിന് തൊട്ടടുത്തുള്ള ബി.എഡ് കോളേജിൽ ആയിരുന്നു  ബിജു പഠിച്ചിരുന്നത്. കൊല്ലം ജില്ലയിലെത്തന്നെ എഴുകോൺ സ്വദേശി ഷാജഹാൻ കൊല്ലവും ഇല്ലവും തമ്മിലുള്ള അഭേദ്യ ബന്ധം ഞങ്ങളെ പഠിപ്പിച്ച് ഹോസ്റ്റലിൽ ആദ്യമേ ഉണ്ടായിരുന്നു.

ജനുവരി ആദ്യം തുടങ്ങിയ എന്റെ ഒന്നാം വർഷ എം.എസ്.സി മാർച്ച് 31 ഓടെ കഴിഞ്ഞു. സർക്കാർ ജോലി തുടർച്ചയായി കിട്ടുന്ന ശല്യം കാരണം 1996 ഏപ്രിൽ മാസം ഞാൻ കേരള സർക്കാർ ഉദ്യോഗസ്ഥനായി. ആ വർഷത്തെ ഓണസദ്യക്ക്, കോളേജിനോട് റ്റാറ്റ പറഞ്ഞ ഞാനും ഷാജഹാനും തന്റെ വീട്ടിൽ എത്തണമെന്ന് ബിജുവിന് വലിയ നിർബന്ധം. അങ്ങനെ ഞാൻ ഷാജഹാന്റെ വീട്ടിലെത്തി, അവിടെ നിന്ന് അവനെയും കൂട്ടി ഓണം കേറാ മൂലയിലുള്ള ബിജുവിന്റെ വീട്ടിൽ ഓണസദ്യക്കെത്തി.

ബിജുവിന്റെ വീട്ടിലെത്തിയ വിവരം എന്റെ വീട്ടിൽ വിളിച്ചു പറയാൻ ഞാൻ ബിജുവിനോട് ഫോൺ അന്വേഷിച്ചു (മൊബൈൽ ഫോൺ ഇല്ലാത്ത കാലമാണ്). ഫോണിനടുത്തെത്തിയ ഞാൻ അല്പ നേരം അതിലേക്ക് നോക്കി നിന്നു - പച്ച ഇംഗ്ലീഷിൽ ഒരു ചെറിയ തുണ്ട് കടലാസിൽ ഫോണിന്റെ പുറത്ത് എന്റെ നാടിന്റെ പേര് എഴുതി വച്ചിരിക്കുന്നു ! ഇവന് എന്നോട് ഇത്ര വലിയ ആരാധന തോന്നാൻ കാരണം എന്തെന്നറിയാൻ ഞാൻ ചോദിച്ചു -

“ഇതെന്താ ഫോണിൽ എന്റെ നാടിന്റെ പേര് എഴുതി വച്ചിരിക്കുന്നത് ?”

“നിന്റെ നാടിന്റെ പേരോ?” ബിജു അത്ഭുതപ്പെട്ടു.

“അതേ....അരീക്കോട് (Area code) എന്ന് ....”

“ഹ ഹ ഹാ....അത് നിന്റെ നാടിന്റെ പേരല്ല....ഏരിയ കോഡ് അഥവാ എസ്.ടി.ഡി കോഡ് ആണ്...”

“സസി” പ്രയോഗം അന്ന് ഇല്ലാത്തതിനാൽ ഞാൻ എന്തായി എന്ന് പറയുന്നില്ല.

ഏതായാലും Areacode ഇനി മുതൽ Areekode ആകുമ്പോൾ എന്റെതടക്കം പലരുടെയും facebook id (Abid Areacode) യും ഇമെയിൽ അഡ്രസ്സും (abid.areacode@gmail.com) ഒരു ചരിത്രസ്മാരകമായി മാറുകയാണ്. ഒരു കാലത്ത് അരീക്കോടിന്റെ സ്പെല്ലിംഗ് ഇതായിരുന്നു എന്ന് തെളിയിക്കാൻ എനിക്കുള്ള രണ്ട് സൈബർ ആയുധങ്ങൾ.

ജീവിച്ചിരിക്കുമ്പോൾ തന്നെ ചരിത്ര സ്മാരകമാകാനുള്ള അപൂർവ്വ സൌഭാഗ്യം അല്ലാതെന്താ? പക്ഷെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി വരെ ഇടപെടേണ്ട സംഭവം ആയിരുന്നു ഇത് എന്ന് 2006ൽ എന്റെ ബ്ലോഗർ പേരിടുമ്പോൾ (Areekkodan) ചിന്തിച്ചില്ല.



Wednesday, March 14, 2018

കാട്ടിലൂടെ ഒരു പ്രഭാത നടത്തം

കല്ലുമുക്കിൽ വീണ്ടും...             

               ആദ്യ പ്രകൃതി പഠന ക്യാമ്പിൽ ഞങ്ങൾ ആണുങ്ങൾ താമസിച്ചിരുന്ന ആ പുൽ‌കൂടാരത്തിന്റെ അസ്ഥിപഞ്ജരം മാത്രമേ ഇന്ന് അവിടെ നിലവിലുള്ളൂ. ട്രെഞ്ചിന്റെ മറുഭാഗത്ത് (ആന വരുന്ന സ്ഥലത്ത്) പുതിയ ഒരു കെട്ടിടം ഉണ്ടാക്കിയിട്ടുണ്ട്. അതിലാണ് ആൺ‌കുട്ടികൾക്കുള്ള താമസ സൌകര്യം !
12 പെൺകുട്ടികളും 20 ആൺ കുട്ടികളും ഞാനടക്കം 5 സ്റ്റാഫും അടങ്ങിയതായിരുന്നു ഇത്തവണത്തെ ഞങ്ങളുടെ സംഘം. രെജിസ്റ്റ്രേഷനും ചായയും കഴിഞ്ഞ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബാബു സർ ഉങ്ങു മരച്ചുവട്ടിലെ ആദ്യ സെഷൻ ആരംഭിച്ചു. ഞങ്ങൾ ഓരോരുത്തരോടും സ്വന്തം നാടിനെപ്പറ്റിയും അവിടെയുള്ള പ്രകൃതി വിഭവങ്ങളെപ്പറ്റിയും അതിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റിയും എല്ലാം പങ്ക് വയ്ക്കാൻ ആവശ്യപ്പെട്ടു. പ്രകൃതി പഠനത്തിന് വന്ന പലരും ചെയ്തു കൂട്ടിയ വികൃതികളും സ്വന്തം നാടിനെപ്പറ്റിയുള്ള അറിവിന്റെ ആഴവും ആ പങ്കിടലിലൂടെ പുറത്തായി.രാത്രി  സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബീരാൻ കുട്ടി സർ കൂടുതൽ കാര്യങ്ങളും പറഞ്ഞ് തന്നു.അടുക്കളയിലെ ചേട്ടനോടൊപ്പം ഞങ്ങളും കൂടി ചേർന്ന് തയ്യാറാക്കിയ രുചികരമായ കഞ്ഞിയും പുഴുക്കും ആസ്വദിച്ച് അന്നത്തെ ദിനത്തിന് വിരാമമിട്ടു.
പിറ്റേ ദിവസം കാട്ടിലൂടെ ഒരു പ്രഭാത നടത്തം ആയിരുന്നു ആദ്യ പരിപാടി. പക്ഷേ രാവിലെ അനുഭവപ്പെട്ട മൂടൽ മഞ്ഞ് അത്രയും നേരത്തെ വനത്തിൽ പ്രവേശിക്കുന്നതിനെ വിലക്കി. മൂടൽ മഞ്ഞിൽ മുന്നിൽ നിൽക്കുന്ന മൃഗങ്ങളെ നമുക്ക് കാണാൻ പ്രയാസമാണ്. എന്നാൽ മൃഗങ്ങൾക്ക് വാസന ലഭിക്കുന്നതിനാൽ നമ്മുടെ സാന്നിദ്ധ്യം അവ മനസ്സിലാക്കുകയും ചെയ്യും.  ഒമ്പത് മണി കഴിഞ്ഞതോടെ മഞ്ഞ് മാറി.

എക്കോ റെസ്റ്റൊറേഷൻ എന്ന പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഞങ്ങൾക്ക് ഈ ക്യാമ്പ് അനുവദിച്ചിരുന്നത്. കാട്ടിനകത്ത് കൂടിയുള്ള അരുവിയുടെ ഓരത്ത് കൈത നടലായിരുന്നു ഞങ്ങളുടെ ഒരു കർത്തവ്യം. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ മിക്ക നാട്ടിലെയും തോടുകളുടെ ഓരത്തുള്ള കൈത വെട്ടി നിരത്തുമ്പോൾ ഞങ്ങൾ അത് നടാൻ ഇറങ്ങുന്നതിലെ ഔചിത്യം ബീരാൻ സാർ പറഞ്ഞപ്പോഴാണ് തിരിച്ചറിഞ്ഞത്.

കൈത നാം കരുതുന്ന പോലെ ഒരു ശല്യമല്ല. തോട്ടിലെ ജല സമ്പത്തിനെ നിലനിർത്താൻ സഹായിക്കുന്ന ഒരു ചെടിയാണ് കൈത. മാത്രമല്ല മത്സ്യങ്ങൾക്കും മറ്റു ജല ജീവികൾക്കും പല തരത്തിലുള്ള ഉപകാരങ്ങളും ഈ ചെടി ചെയ്യുന്നുണ്ടത്രേ.കൈത വെട്ടി വൃത്തിയാക്കിയ മിക്ക തോടുകളും മൂന്ന് വർഷത്തിനിടെ അപ്രത്യക്ഷമായതും അദ്ദേഹം പറഞ്ഞു. കൈത വെട്ടി നിരത്തിയ അതേ തൊഴിലുറപ്പ് പദ്ധതി ഇന്ന് കൈത നടാനും ഉപയോഗിക്കുന്നു എന്നതാണ് വിരോധാഭാസം.

കയ്യിൽ ഓരോ കൈത കഷ്ണങ്ങളുമായി ഞങ്ങൾ ബീരാൻ സാറിന് പിന്നാലെ കാട്ടിലേക്ക് നടന്നു. അല്പം മുന്നിലായി ക്യാമറയും കൊണ്ട് ബാബു സാറും നടന്നു. 
കാട്ടിൽ പ്രവേശിച്ച് പത്ത് മിനുട്ടിനകം തന്നെ മുളകൾ ഞെരിഞ്ഞമരുന്ന ശബ്ദം ഞങ്ങൾ കേട്ടു. അല്പ സമയത്തേക്ക് ഞങ്ങളെ അത് തടഞ്ഞ് നിർത്തി. പലരുടെയും മുഖത്ത് ആശങ്ക പടരാൻ തുടങ്ങി. പക്ഷെ ബീരാൻ സാർ വിദഗ്ദമായി ആ രംഗം കൈകാര്യം ചെയ്തു.അല്പം കൂടി നടന്നതോടെ ഞങ്ങൾ ഒരു ഉപകരണം കണ്ടു.
കടുവകളുടെ കണക്കെടുപ്പിനായി സ്ഥാപിച്ച ക്യാമറയായിരുന്നു അത്.  മുമ്പിലൂടെ പോകുന്ന മനുഷ്യനടക്കമുള്ള ജീവികളുടെ ഫോട്ടോ അതിൽ പതിയും. അതിനാൽ തന്നെ അനധികൃത നുഴഞ്ഞ് കയറ്റക്കാർ ഉണ്ടെങ്കിൽ അവരും ക്യാമറയിൽ കുടുങ്ങും. കാടിന്റെ പല ഭാഗങ്ങളിലും ഇത് സ്ഥാപിച്ചതായി ഞങ്ങൾ കണ്ടു. പുലർക്കാല കാടിന്റെ മനോഹാരിത ഞങ്ങളെ ശരിക്കും വശീകരിച്ചു.
പെട്ടെന്ന് അല്പം മുന്നിൽ നടന്നിരുന്ന ബാബു സർ കയ്യുയർത്തി ഞങ്ങളോട് നിൽക്കാൻ ആംഗ്യം കാട്ടി. പിന്നെ കണ്ടത് അദ്ദേഹം പിന്തിരിഞ്ഞോടുന്നതാണ്. ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞങ്ങൾ എല്ലാവരും പകച്ചു നിന്നു.

(തുടരും...)

Sunday, March 11, 2018

കല്ലുമുക്കില്‍ വീണ്ടും....

                 2011 നവംബര്‍ മാസത്തിലെ ആ കിടിലന്‍ അനുഭവത്തിന്റെ ഓര്‍മ്മകള്‍, പിന്നീട് ഞാന്‍ കുട്ടികളെയും കൊണ്ട് പോയ എല്ലാ പ്രകൃതി പഠന ക്യാമ്പിനും മുമ്പ് ക്യാമ്പില്‍ പങ്കെടുക്കുന്നവരുമായി പങ്ക് വയ്ക്കാറുണ്ട്. കാട്ടില്‍ അപ്രതീക്ഷിതമായി സംഭവിച്ചേക്കാവുന്ന ബുദ്ധിമുട്ടുകളും അതിനെ നേരിടാനുള്ള മുന്‍‌കരുതലുകളും എടുക്കേണ്ടതിന്റെ ആവശ്യകത കുട്ടികളെ മനസ്സിലാക്കിക്കൊടുക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. കല്ലുമുക്കിലെ ആ അനുഭവത്തിന് ശേഷം കുട്ടികളില്‍ നിന്നും ഒരു ബോണ്ട് എഴുതി വാങ്ങുന്ന രീതിയും ആരംഭിച്ചു.

                ഈ വര്‍ഷം പല സ്ഥലത്തും ക്യാമ്പിന് വേണ്ടി അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അവസാനം സുല്‍ത്താന്‍ ബത്തേരി റേഞ്ചില്‍ നിന്നും നവമ്പര്‍ 24ന് ഞങ്ങള്‍ക്ക് ക്യാമ്പ് അനുവദിച്ചതായി അറിയിപ്പ് ലഭിക്കുകയും പങ്കെടുക്കുന്ന കുട്ടികളുടെ സെലക്ഷന്‍ നടത്തുകയും ചെയ്തു.പ്രസ്തുത ക്യാമ്പിന്റെ ഒരാഴ്ച മുമ്പ്, ഫണ്ട് തീര്‍ന്നത് കാരണം ആ ക്യാമ്പ് കാന്‍സല്‍ ചെയ്തതായി അറിയിപ്പ് കിട്ടി. ഈ അറിയിപ്പ്, എന്നെ മറ്റൊരു വാതിലില്‍ മുട്ടാന്‍ പ്രേരിപ്പിച്ചു. ആ മുട്ടല്‍ ഞങ്ങളെ ബ്രഹ്മഗിരിയില്‍ എത്തിച്ചു. ഫണ്ട് ലഭ്യമായാല്‍ ആദ്യത്തെ ക്യാമ്പ് നിങ്ങള്‍ക്ക് തന്നെ എന്ന സാന്ത്വന വാക്കിന് അതിനാല്‍ ഞാന്‍ വില കല്‍പ്പിച്ചില്ല.

                ഈ വര്‍ഷവും പ്രകൃതി പഠന ക്യാമ്പ് ഇല്ല എന്ന സത്യം എന്റെ മനസ്സ് അംഗീകരിച്ചു കഴിഞ്ഞു. ഫെബ്രുവരി ആയിട്ടും ഒരറിയിപ്പും കിട്ടാത്തതിനാല്‍ വയനാട്ടിലെ കുട്ടികളോടൊപ്പം അവസാനത്തെ ക്യാമ്പ് എന്ന പ്രതീക്ഷയും ഏകദേശം അസ്തമിച്ചു. അങ്ങനെ വളണ്ടിയര്‍ സെക്രട്ടറിമാരെയും കൂട്ടി തിരുവനന്തപുരത്ത്  പുനര്‍ജ്ജനി അവാര്‍ഡ് സ്വീകരിച്ച് വയനാട്ടിലേക്ക് തിരിച്ചു കയറാനിരിക്കെ ബത്തേരി ഫോറസ്റ്റ് ഓഫീസര്‍ ബീരാന്‍‌കുട്ടി സാറിന്റെ ഫോണ്‍‌വിളി വന്നു.ഞാന്‍ ആകാംക്ഷയോടെ ഫോണെടുത്തു.

“ഹലോ...ബത്തേരി ഫോറസ്റ്റ് ഓഫീസില്‍ നിന്നാണ്...ഈ വര്‍ഷത്തെ അവസാനത്തെ ക്യാമ്പിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്....അല്പം മരം നടുന്ന എക്കോ റെസ്റ്റൊറേഷന്‍ എന്ന പരിപാടി ആണ്. പെട്ടെന്ന് നടത്തണം...നിങ്ങള്‍ക്ക് താല്പര്യമുണ്ടോ ?”

“യെസ് സാര്‍....ഞങ്ങള്‍ക്ക് വേണം...” അവാര്‍ഡിന്റെ സന്തോഷത്തില്‍ നിന്നിരുന്ന ഞാന്‍ മുന്നും പിന്നും ആലോചിക്കാതെ സമ്മതിച്ച ശേഷം  സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി. ശിവരാത്രി അടക്കമുള്ള അവധി ദിവസങ്ങള്‍ വരുന്നതിനാല്‍ കുട്ടികള്‍ക്ക് നാട്ടില്‍ പോവാന്‍ വേണ്ടി പ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കാം എന്ന് ഉദ്ദേശിച്ചിരിക്കുമ്പോഴാണ് ഈ ക്യാമ്പ് പൊട്ടിവീണത്.അങ്ങനെ സൌകര്യപ്രദമായ ഒരു തീയതി കണ്ടെത്തി അറിയിച്ചു. നിര്‍ഭാഗ്യവശാല്‍ അതേ ദിവസങ്ങളില്‍ സീരീസ് ടെസ്റ്റും പ്രഖ്യാപ്പിച്ചു. ആറ്റു നോറ്റു കിട്ടിയ ക്യാമ്പ് വീണ്ടും കൈ വിട്ടു പോകുന്ന അവസ്ഥ.സീരീസ് ടെസ്റ്റിനും  കുട്ടികളുടെ ക്ലാസുകള്‍ക്കും മുടക്കം വരരുത് എന്നതിനാല്‍ ഈ കൂട്ട അവധി ദിവസത്തില്‍ തന്നെ ക്യാമ്പ് നടത്താന്‍ ഞാന്‍ തീരുമാനിച്ചു.

മുത്തങ്ങയാണ് ക്യാമ്പിന്റെ സ്ഥലം എന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ അവിടെ ജലക്ഷാമം രൂക്ഷമായതിനാല്‍ ക്യാമ്പ് കല്ലുമുക്കിലായിരിക്കും എന്ന് അറിയിപ്പ് കിട്ടി. അങ്ങനെ ആറ് വര്‍ഷത്തിന് ശേഷം എന്റെ ആദ്യ പ്രകൃതി പഠന ക്യാമ്പിന്റെ ഓര്‍മ്മകളിലേക്ക് ഊളിയിടാന്‍ എനിക്ക് വീണ്ടും അവസരം ലഭിച്ചു. ഞാന്‍ അയവിറക്കുന്ന നടുക്കുന്ന ചില സ്മരണകള്‍ സത്യമാണോ എന്നറിയാന്‍ കുട്ടികള്‍ക്ക് ഒരവസരവും.

അങ്ങനെ ആ പടുകിഴവന്‍ ഉങ്ങ് മരത്തിന്റെ ചുവട്ടില്‍ ഞങ്ങള്‍ വീണ്ടും ഒത്ത് കൂടി.

(തുടരും...)

Wednesday, March 07, 2018

ആനക്കൂട്ടത്തിന് നടുവിൽ !!

                 വന്യജീവി സങ്കേതത്തിലെ ആദ്യരാത്രി
               
              ഫോറസ്റ്റ് ഗാർഡ് അംജിത്ത് സൂചിപ്പിച്ചത് പ്രകാരം ഞങ്ങൾ എല്ലാവരും സഡൻ ബ്രേക്കിട്ടു. അല്പമകലെയായി മുളങ്കൂട്ടങ്ങൾ ഞെരിഞമരുന്ന ശബ്ദം കേട്ടു. അത് തുടർച്ചയായി കേട്ടതോടെ വലിയൊരു കൂട്ടം ആനകൾ ഞങ്ങൾക്കിനി പോകേണ്ട വഴിയിൽ ഉള്ളതായി മനസ്സിലായി !

                 ഒരു മൃഗത്തെയും കണ്ടില്ലല്ലോ എന്ന് പരാതി പറയാൻ കാത്ത് നിന്നവർക്ക് മുമ്പിലേക്ക് ആദ്യത്തെ ആന മന്ദം മന്ദം കടന്നു വന്നു! ആന ഞങ്ങളെ കണ്ടോ എന്നറിയില്ല, ബട്ട്  പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ ഞങ്ങൾ ആനയെ കണ്ടു. അവൻ ഞങ്ങളുടെ വഴിയിൽ നിലയുറപ്പിക്കുകയും ചെയ്തു. അവന്റെ പിന്നാലെ രണ്ട് മൂന്ന് ആനകൾ കൂടി ആ വഴിയിലെത്തി ഞങ്ങളുടെ വഴി മുടക്കി.

                 ആന ഞങ്ങളെ കണ്ടാൽ ചാർജ്ജ് ചെയ്യാൻ (ആക്രമിക്കാൻ) സാധ്യതയുണ്ട് എന്നതിനാൽ അല്പം കൂടി പിറകോട്ട് നീങ്ങി നിൽക്കാൻ അംജിത്ത് ഞങ്ങളോട് പറഞ്ഞു ....

”പ്‌ധിം”

              പിന്നിൽ നിന്നും എന്തോ മറിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി. എൻ.എസ്.എസ് ക്യാമ്പിലോ ഇത്തരം പരിപാടികളിലോ ഒന്നും പങ്കെടുത്ത് ശീലമില്ലാത്തവളും നാളിതുവരെ ഗൾഫിൽ പഠിച്ചവളുമായ ഒരു പെൺകുട്ടിയായിരുന്നു അത്. ടെൻഷൻ കാരണം വീണതായിരുന്നു. ഉടനെ ഞങ്ങൾ മൂന്ന് നാലു പേർ അവളെ താങ്ങിയെടുത്തു. ഒരു വിധം നിൽക്കാൻ പ്രാപ്തയായപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന ഒരു മരത്തിൽ അവളെ ചാരി നിർത്തി. ഇനിയും വീണാൽ ആ തടിയും പൊക്കി എങ്ങനെ കാട് കടക്കും എന്നുള്ള ചിന്തയും എന്നിൽ ഉയരാൻ തുടങ്ങി.

                 ഗാർഡുമാർ ശബ്ദം ഉണ്ടാക്കിയിട്ടും ആനകൾ വഴിമാറിയില്ല. ഗത്യന്തരമില്ലാതെ അംജിത്ത് വെടി പൊട്ടിച്ചു. ആനയെയല്ല വെടി വച്ചത് , ആകാശത്ത് ആരുടെയും വഴിമുടക്കാതെ പറക്കുന്ന കാക്കയെ! പക്ഷെ അതിന്റെ ശബ്ദവും ആനയെ അനക്കിയില്ല.

                പെട്ടെന്ന് ഒരാന ഗ്രൂപ്പ് വിട്ട് റോഡും ക്രോസ് ചെയ്ത് കാട്ടിനകത്തേക്ക് കയറി. അത് ചുറ്റിത്തിരിഞ്ഞ് മറുഭാഗം വഴി ഞങ്ങളുടെ പിന്നിൽ എത്താം എന്ന് അംജിത്ത് പറഞ്ഞതും പിന്നിൽ നിന്നും വീണ്ടും ഒരു ശബ്ദം ഉയർന്നു.

”പ്‌ധിം”

              മരത്തിൽ ഒരു വിധം ചാരി നിർത്തിയിരുന്ന ആൾ അതാ വീണ്ടും കിടക്കുന്നു ധരണിയിൽ ! മുന്നിൽ നിൽക്കുന്ന ആനകളുടെ എണ്ണം കൂടാൻ തുടങ്ങി. അതോടെ എന്റെ ചങ്കിടിപ്പും വർദ്ധിച്ചു. പിറ്റെ ദിവസത്തെ പത്രത്തിലെയും ടിവിയിലെയും വാർത്തകളുടെ തലക്കെട്ടുകൾ എന്റെ മനസ്സിലൂടെ ട്രെയിലറായി ഓടാൻ തുടങ്ങി.

               അവസാനം ഒരാന കൂടി വന്നതോടെ ആനക്കൂട്ടം റോഡ് ക്രോസ് ചെയ്ത് കാട്ടിലേക്ക് കയറാൻ തുടങ്ങി. അവസാനത്തെ ആനയുടെ കൂടെ ഒരു കുഞ്ഞും ഉണ്ടായിരുന്നു. അപ്പോഴാണ് ഫോറസ്റ്റ് ഗാർഡ് അംജിത്ത് ഞങ്ങൾക്ക് ആ വിവരം കൂടി തന്നത് - കൂട്ടത്തിൽ അമ്മയും കുഞ്ഞും ഉണ്ടെങ്കിൽ അവ ഒപ്പം എത്തുന്നത് വരെ മറ്റ് ആനകൾ അവരെ കാത്തിരിക്കുമത്രെ ! ആനകളുടെ ഈ മന:ശാസ്ത്രം അറിയാത്തതിനാൽ മനസ്സ് പിടഞ്ഞത് ഞങ്ങൾ മുപ്പത്തൊമ്പത് പേർക്കാണ്.

                 ആനക്കൂട്ടം നീങ്ങിയതോടെ എല്ലാവരും ഹാപ്പിയായി. അല്ലെങ്കിലും വലിയൊരു ടെൻഷൻ നീങ്ങുന്നതിലും വലിയ സന്തോഷം ജീവിതത്തിൽ വേറെ എന്തുണ്ട് ? അല്പ സമയത്തിനകം തന്നെ ഞങ്ങൾ താമസ സ്ഥലത്തെത്തി ഉച്ചഭക്ഷണം കഴിച്ച് അടുത്ത പരിപാടിയിലേക്ക് നീങ്ങി.

                പിറ്റേ ദിവസം ഒരു മണിക്കൂർ നേരത്തേക്ക് പക്ഷി നിരീക്ഷണവും ശേഷം പരിസര ശുചീകരണവും നടത്തി. അതുവരെ നൽകിയ അറിവുകളെ അടിസ്ഥാനപ്പെടുത്തി വനം വകുപ്പ് അധികൃതർ ഒരു പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു. ഉച്ചക്ക് രണ്ടരയോടെ ഒരു പിടി ഓർമ്മകളുമായി ഞങ്ങൾ കല്ലുമുക്കിനോട് വിട പറഞ്ഞു.

(തുടരും...)

Tuesday, March 06, 2018

വന്യജീവി സങ്കേതത്തിലെ ആദ്യരാത്രി

നനഞ്ഞു തീർത്ത മഴ എന്ന പോസ്റ്റിൽ എന്റെ ആദ്യത്തെ പ്രകൃതി പഠന ക്യാമ്പിനെപ്പറ്റി ഞാൻ പരാമർശിച്ചിരുന്നു.അതിനെപ്പറ്റി അല്പം കൂടി.....
     
               കല്ലുമുക്ക് എന്ന സ്ഥലം വയനാടിന്റെ ടൂറിസം മാപ്പിൽ എവിടെയും ഒരു പക്ഷെ കണ്ടെന്ന് വരില്ല. ബത്തേരി - മൈസൂർ റോഡിൽ കല്ലൂർ എന്ന സ്ഥലത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് പോകുന്ന ഒരു ഗ്രാമീണ റോഡ് പക്ഷേ അവസാനിക്കുന്നത് എനിക്ക് എന്നെന്നും ഓർക്കാവുന്ന കുറേ അനുഭവങ്ങൾ സമ്മാനിച്ച ഒരു നാട്ടിൻപുറത്താണ്. ബസ്സ് തിരിക്കുന്ന അവസാന സ്റ്റോപ്പിൽ ഒരു മുളവേലിയുണ്ട് - അതിനപ്പുറം വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. മുളവേലിക്കപ്പുറം മുളയിൽ ഉയർത്തിക്കെട്ടിയ മുളകൊണ്ട് തന്നെ ചുമര് തീർത്ത പുല്ല് മേഞ്ഞ ഒരു കൂടാരം. തൊട്ടപ്പുറത്ത് രണ്ട് ചെറിയ കെട്ടിടങ്ങൾ. ഇത് വയനാട് വന്യ ജീവി സങ്കേതത്തിന് കീഴിലെ കല്ലുമുക്ക് ഫോറസ്റ്റ് സ്റ്റേഷൻ.

                  വനം വന്യ ജീവി വകുപ്പ് അനുവദിക്കുന്ന പ്രകൃതി പഠന ക്യാമ്പ് നടക്കുന്ന ബത്തേരി റേഞ്ചിലെ സ്ഥലമാണ് കല്ലുമുക്ക്. നേരത്തെ പറഞ്ഞ പുൽകൂടാരത്തിൽ ആണ് ആൺ‌കുട്ടികൾക്ക് താമസിക്കാനുള്ള സൌകര്യം. കോൺക്രീറ്റ് കെട്ടിടത്തിൽ ഒന്ന് പെൺ‌കുട്ടികൾക്ക് താമസിക്കാനുള്ളതും മറ്റേത് ഓഫീസും ആണ്. ആനകൾ സുലഭമായ കാട്ടിനകത്ത് ഈ മുളനിർമ്മിത കൂടാരത്തിൽ രാത്രി ഉറങ്ങുക എന്നതായിരുന്നു ആദ്യമായി ഒരു പ്രകൃതി പഠന ക്യാമ്പിന് കുട്ടികളെയുമായെത്തിയ എനിക്കുള്ള ആദ്യത്തെ വെല്ലുവിളി. കാടിനും ഞങ്ങൾക്കും ഇടക്ക് ആനക്ക് സുഖമായി കടന്ന് പോരാവുന്ന ഒരു ട്രെഞ്ച് ഉണ്ട് എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ധൈര്യം!
                      ഞാനടക്കം മൂന്ന് സ്റ്റാഫും ഇരുപത്തൊമ്പത് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും അടങ്ങുന്നതായിരുന്നു അന്നത്തെ (Nov 2011) ഞങ്ങളുടെ സംഘം. വനത്തിലേക്കുള്ള യാത്ര എല്ലാവർക്കും ആദ്യാനുഭവമായിരുന്നു. മാത്രമല്ല സംഘത്തിലെ ഭൂരിഭാഗവും എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒന്നാം വർഷ വിദ്യാർത്ഥികളും.

                     കോഴിക്കോട് നിന്നും എത്തിയ ഞങ്ങളെ ചായ നൽകി വനം വകുപ്പുദ്യോഗസ്ഥർ സ്വീകരിച്ചിരുത്തി. ശേഷം ക്യാമ്പിനെപ്പറ്റി ചെറിയൊരു വിശദീകരണം നൽകി. കാട്ടിൽ പാലിക്കേണ്ട മര്യാദകളും മറ്റും ഫോറസ്റ്റ് ഗാർഡ് അംജിത്ത് ഞങ്ങൾക്ക് വ്യക്തമാക്കിത്തന്നു. അന്നേ ദിവസം ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ റോയ് സാറിന്റെ ഒരു ക്ലാസും കൂടി കേട്ടു എന്നാണെന്റെ ഓർമ്മ. അത്താഴത്തിന് ശേഷം എല്ലാവരും ഉറങ്ങാൻ കിടന്നു. മുളങ്കൂടാരത്തിനുള്ളിലെ സുൽഫക്സ് കിടക്ക എല്ലാവരെയും പെട്ടെന്ന് തന്നെ നിദ്രയിലേക്ക് നയിച്ചു.

                          പിറ്റേന്ന് രാവിലെ കണ്ട കാഴ്ച അതിമനോഹരമായിരുന്നു. മഞ്ഞ് മൂടിയ കാടിനും ഞങ്ങളുടെ കൂടാരത്തിനും ഇടയിലുള്ള പുൽ‌മേട്ടിൽ ധാരാളം മാനുകൾ മേഞ്ഞ് നടക്കുന്നു!ഇത്രയും അടുത്ത് നിന്ന് മാനുകളെ കാണുന്നത് ആദ്യമായിട്ടായിരുന്നു.

                 പ്രഭാത ഭക്ഷണം കഴിഞ്ഞ ഉടനെ ഞങ്ങൾ കാടിനകത്ത് ട്രെക്കിംഗിന് പോയി. മൃഗങ്ങളെ കാണരുതേ എന്ന് ചിലരും കണ്ടാൽ കൊള്ളാമായിരുന്നു എന്ന് ചിലരും മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഏതെങ്കിലും ഒരു ജീവി ഞങ്ങളുടെ ക്യാമറക്കണ്ണിൽ പതിയും എന്ന് തന്നെ ഞാനും പ്രതീക്ഷിച്ചു.

                        രണ്ട് മണിക്കൂറിലധികം നടന്ന് നാല് കിലോമീറ്ററോളം താണ്ടി ഞങ്ങൾ ഒരു തടയണയുടെ അടുത്തെത്തി. അവിടന്നങ്ങോട്ട് ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള സ്ഥലവും അപകടം നിറഞ്ഞ സ്ഥലവും കൂടിയാണ് എന്ന് കേട്ടതോടെ ഇനി മുന്നോട്ട് പോകേണ്ട എന്ന് തീരുമാനമായി. അല്പ സമയം പുല്ലിലും മറിഞ്ഞ് വീണ മരത്തിലും മറ്റുമായി  ഇരുന്ന് ഞങ്ങൾ ക്ഷീണം അകറ്റി.
               പത്തിനഞ്ച് മിനുട്ടിന് ശേഷം ഗാർഡിന്റെ നിർദ്ദേശ പ്രകാരം ഞങ്ങൾ വന്ന വഴിയെത്തന്നെ തിരിച്ച് നടക്കാൻ തുടങ്ങി. ഒരു ജീവിയെപ്പോലും കാണാത്തതിന്റെ നിരാശ പലരുടെയും മുഖത്ത് പ്രകടമായിരുന്നു. ചിലരുടെ മുഖത്ത് അതേ സംഗതി കാരണമുള്ള ആശ്വാസവും പ്രകടമായിരുന്നു. താമസ സ്ഥലത്ത് എത്താൻ പത്ത് മിനുട്ട് മാത്രം ബാക്കിയുള്ളപ്പോൾ ഞങ്ങൾ ഒരു വളവിൽ എത്തി. പെട്ടെന്ന് ഗാർഡ് അംജിത്ത് വേഗത കുറച്ച് ഞങ്ങളോട് നിൽക്കാൻ ആംഗ്യം കാണിച്ചു. ഞങ്ങൾ അതനുസരിച്ചു. പിന്നീട് കണ്ട കാഴ്ച ......അത് ആ ക്യാമ്പിൽ പങ്കെടുത്ത ആരും ഇന്നും മറക്കാത്ത അനുഭവം തന്നെ.

(ഫോട്ടോകൾ തന്ന് സഹായിച്ചത് അപർണ്ണ വയനാട്)

(തുടരും...)