Pages

Tuesday, March 06, 2018

വന്യജീവി സങ്കേതത്തിലെ ആദ്യരാത്രി

നനഞ്ഞു തീർത്ത മഴ എന്ന പോസ്റ്റിൽ എന്റെ ആദ്യത്തെ പ്രകൃതി പഠന ക്യാമ്പിനെപ്പറ്റി ഞാൻ പരാമർശിച്ചിരുന്നു.അതിനെപ്പറ്റി അല്പം കൂടി.....
     
               കല്ലുമുക്ക് എന്ന സ്ഥലം വയനാടിന്റെ ടൂറിസം മാപ്പിൽ എവിടെയും ഒരു പക്ഷെ കണ്ടെന്ന് വരില്ല. ബത്തേരി - മൈസൂർ റോഡിൽ കല്ലൂർ എന്ന സ്ഥലത്ത് നിന്നും ഇടത്തോട്ട് തിരിഞ്ഞ് പോകുന്ന ഒരു ഗ്രാമീണ റോഡ് പക്ഷേ അവസാനിക്കുന്നത് എനിക്ക് എന്നെന്നും ഓർക്കാവുന്ന കുറേ അനുഭവങ്ങൾ സമ്മാനിച്ച ഒരു നാട്ടിൻപുറത്താണ്. ബസ്സ് തിരിക്കുന്ന അവസാന സ്റ്റോപ്പിൽ ഒരു മുളവേലിയുണ്ട് - അതിനപ്പുറം വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. മുളവേലിക്കപ്പുറം മുളയിൽ ഉയർത്തിക്കെട്ടിയ മുളകൊണ്ട് തന്നെ ചുമര് തീർത്ത പുല്ല് മേഞ്ഞ ഒരു കൂടാരം. തൊട്ടപ്പുറത്ത് രണ്ട് ചെറിയ കെട്ടിടങ്ങൾ. ഇത് വയനാട് വന്യ ജീവി സങ്കേതത്തിന് കീഴിലെ കല്ലുമുക്ക് ഫോറസ്റ്റ് സ്റ്റേഷൻ.

                  വനം വന്യ ജീവി വകുപ്പ് അനുവദിക്കുന്ന പ്രകൃതി പഠന ക്യാമ്പ് നടക്കുന്ന ബത്തേരി റേഞ്ചിലെ സ്ഥലമാണ് കല്ലുമുക്ക്. നേരത്തെ പറഞ്ഞ പുൽകൂടാരത്തിൽ ആണ് ആൺ‌കുട്ടികൾക്ക് താമസിക്കാനുള്ള സൌകര്യം. കോൺക്രീറ്റ് കെട്ടിടത്തിൽ ഒന്ന് പെൺ‌കുട്ടികൾക്ക് താമസിക്കാനുള്ളതും മറ്റേത് ഓഫീസും ആണ്. ആനകൾ സുലഭമായ കാട്ടിനകത്ത് ഈ മുളനിർമ്മിത കൂടാരത്തിൽ രാത്രി ഉറങ്ങുക എന്നതായിരുന്നു ആദ്യമായി ഒരു പ്രകൃതി പഠന ക്യാമ്പിന് കുട്ടികളെയുമായെത്തിയ എനിക്കുള്ള ആദ്യത്തെ വെല്ലുവിളി. കാടിനും ഞങ്ങൾക്കും ഇടക്ക് ആനക്ക് സുഖമായി കടന്ന് പോരാവുന്ന ഒരു ട്രെഞ്ച് ഉണ്ട് എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ധൈര്യം!
                      ഞാനടക്കം മൂന്ന് സ്റ്റാഫും ഇരുപത്തൊമ്പത് ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും അടങ്ങുന്നതായിരുന്നു അന്നത്തെ (Nov 2011) ഞങ്ങളുടെ സംഘം. വനത്തിലേക്കുള്ള യാത്ര എല്ലാവർക്കും ആദ്യാനുഭവമായിരുന്നു. മാത്രമല്ല സംഘത്തിലെ ഭൂരിഭാഗവും എനിക്ക് ഒട്ടും പരിചയമില്ലാത്ത ഒന്നാം വർഷ വിദ്യാർത്ഥികളും.

                     കോഴിക്കോട് നിന്നും എത്തിയ ഞങ്ങളെ ചായ നൽകി വനം വകുപ്പുദ്യോഗസ്ഥർ സ്വീകരിച്ചിരുത്തി. ശേഷം ക്യാമ്പിനെപ്പറ്റി ചെറിയൊരു വിശദീകരണം നൽകി. കാട്ടിൽ പാലിക്കേണ്ട മര്യാദകളും മറ്റും ഫോറസ്റ്റ് ഗാർഡ് അംജിത്ത് ഞങ്ങൾക്ക് വ്യക്തമാക്കിത്തന്നു. അന്നേ ദിവസം ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ റോയ് സാറിന്റെ ഒരു ക്ലാസും കൂടി കേട്ടു എന്നാണെന്റെ ഓർമ്മ. അത്താഴത്തിന് ശേഷം എല്ലാവരും ഉറങ്ങാൻ കിടന്നു. മുളങ്കൂടാരത്തിനുള്ളിലെ സുൽഫക്സ് കിടക്ക എല്ലാവരെയും പെട്ടെന്ന് തന്നെ നിദ്രയിലേക്ക് നയിച്ചു.

                          പിറ്റേന്ന് രാവിലെ കണ്ട കാഴ്ച അതിമനോഹരമായിരുന്നു. മഞ്ഞ് മൂടിയ കാടിനും ഞങ്ങളുടെ കൂടാരത്തിനും ഇടയിലുള്ള പുൽ‌മേട്ടിൽ ധാരാളം മാനുകൾ മേഞ്ഞ് നടക്കുന്നു!ഇത്രയും അടുത്ത് നിന്ന് മാനുകളെ കാണുന്നത് ആദ്യമായിട്ടായിരുന്നു.

                 പ്രഭാത ഭക്ഷണം കഴിഞ്ഞ ഉടനെ ഞങ്ങൾ കാടിനകത്ത് ട്രെക്കിംഗിന് പോയി. മൃഗങ്ങളെ കാണരുതേ എന്ന് ചിലരും കണ്ടാൽ കൊള്ളാമായിരുന്നു എന്ന് ചിലരും മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഏതെങ്കിലും ഒരു ജീവി ഞങ്ങളുടെ ക്യാമറക്കണ്ണിൽ പതിയും എന്ന് തന്നെ ഞാനും പ്രതീക്ഷിച്ചു.

                        രണ്ട് മണിക്കൂറിലധികം നടന്ന് നാല് കിലോമീറ്ററോളം താണ്ടി ഞങ്ങൾ ഒരു തടയണയുടെ അടുത്തെത്തി. അവിടന്നങ്ങോട്ട് ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള സ്ഥലവും അപകടം നിറഞ്ഞ സ്ഥലവും കൂടിയാണ് എന്ന് കേട്ടതോടെ ഇനി മുന്നോട്ട് പോകേണ്ട എന്ന് തീരുമാനമായി. അല്പ സമയം പുല്ലിലും മറിഞ്ഞ് വീണ മരത്തിലും മറ്റുമായി  ഇരുന്ന് ഞങ്ങൾ ക്ഷീണം അകറ്റി.
               പത്തിനഞ്ച് മിനുട്ടിന് ശേഷം ഗാർഡിന്റെ നിർദ്ദേശ പ്രകാരം ഞങ്ങൾ വന്ന വഴിയെത്തന്നെ തിരിച്ച് നടക്കാൻ തുടങ്ങി. ഒരു ജീവിയെപ്പോലും കാണാത്തതിന്റെ നിരാശ പലരുടെയും മുഖത്ത് പ്രകടമായിരുന്നു. ചിലരുടെ മുഖത്ത് അതേ സംഗതി കാരണമുള്ള ആശ്വാസവും പ്രകടമായിരുന്നു. താമസ സ്ഥലത്ത് എത്താൻ പത്ത് മിനുട്ട് മാത്രം ബാക്കിയുള്ളപ്പോൾ ഞങ്ങൾ ഒരു വളവിൽ എത്തി. പെട്ടെന്ന് ഗാർഡ് അംജിത്ത് വേഗത കുറച്ച് ഞങ്ങളോട് നിൽക്കാൻ ആംഗ്യം കാണിച്ചു. ഞങ്ങൾ അതനുസരിച്ചു. പിന്നീട് കണ്ട കാഴ്ച ......അത് ആ ക്യാമ്പിൽ പങ്കെടുത്ത ആരും ഇന്നും മറക്കാത്ത അനുഭവം തന്നെ.

(ഫോട്ടോകൾ തന്ന് സഹായിച്ചത് അപർണ്ണ വയനാട്)

(തുടരും...)

1 comments:

Areekkodan | അരീക്കോടന്‍ said...

പെട്ടെന്ന് ഗാർഡ് ഷിജിത്ത് വേഗത കുറച്ച് ഞങ്ങളോട് നിൽക്കാൻ ആംഗ്യം കാണിച്ചു.

Post a Comment

നന്ദി....വീണ്ടും വരിക