Pages

Wednesday, February 28, 2018

ബീച്ച് അക്വേറിയം - കോഴിക്കോട്

              ഇരുട്ട് വ്യാപിച്ച സമയത്ത് സർക്കാർ അധീനതയിലുള്ള അക്വേറിയത്തിന്റെ ഗേറ്റിൽ ഒരു എമു തല ഉയർത്തി നിൽക്കുന്നതായിരുന്നു ആ കാഴ്ച.  ഉയർത്തിപ്പിടിച്ച ഒരാളുടെ കയ്യിൽ നിന്നും കടലമണികൾ കൊത്തി തിന്നുക്കൊണ്ടിരിക്കുകയായിരുന്നു ആ എമു. ഒപ്പം അദ്ദേഹം വഴിപോക്കരെയെല്ലാം അക്വേറിയം കാണാൻ ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. 20 രൂപയോ മറ്റോ ആണ് പ്രവേശന തുക. 

               എമുവിന് തീറ്റ നൽകുന്നതിലപ്പുറം കുട്ടികൾക്ക് മന:ശാസ്ത്രപരമായി ഒരു പരിശീലനം നൽകുന്നതിനായി ഞാൻ അങ്ങോട്ട് തിരിഞ്ഞു. മക്കളോട് ടിക്കറ്റ് എടുത്ത് അകത്തുള്ള കാഴ്ചകൾ കണ്ട് വരാനായി പറഞ്ഞു.

              പ്രവേശന കവാടത്തിൽ തന്നെ ഒരു കൂറ്റൻ മത്സ്യം ചില്ലിൻ കൂടിൽ നീന്തിത്തുടിക്കുന്നുണ്ടായിരുന്നു. അകത്ത് ഞാൻ പ്രവേശിക്കാത്തതിനാൽ എന്തൊക്കെ തരം മത്സ്യങ്ങൾ ഉണ്ട് എന്നെനിക്കറിയില്ല. എങ്കിലും കുട്ടികൾക്ക് ആസ്വദിക്കാൻ ആവശ്യമായ നിറവും വലിപ്പവും ആകൃതിയും ഒക്കെയുള്ള നിരവധി മത്സ്യങ്ങൾ ഉണ്ടെന്ന് കുട്ടികൾ പുറത്തിറങ്ങാൻ വൈകിയതോടെ ഞാൻ മനസ്സിലാക്കി.
              മത്സ്യങ്ങളെക്കണ്ട് പുറത്തിറങ്ങിയ മക്കൾ കെട്ടിടത്തിന്റെ പുറക് വശത്തേക്ക് നീങ്ങി. അവിടെ പലതരം കോഴികളും വാത്തകളും മുയലുകളും ആമകളും മറ്റും കൂട്ടിലും കുളത്തിലുമായി കാഴ്ചവസ്തുക്കളായി. ഇത്രയും അധികം ജീവികൾ അത്രയും കുറഞ്ഞ സ്ഥലത്ത് തുച്ഛമായ പ്രവേശന ഫീസും കൊടുത്ത് കാണാനുണ്ട് എന്ന് ഞാൻ പോലും മനസ്സിലാക്കിയത് അന്നായിരുന്നു - ആ എമുവിനെ തീറ്റുന്ന ചേട്ടന് നന്ദി.

                 കുട്ടികൾ അകത്തെ കാഴ്ചകൾ കാണുമ്പോൾ ഞാൻ കുറച്ച് കടല വാങ്ങി എമുവിന് നൽകുകയായിരുന്നു.  കാഴ്ചകൾ കണ്ട് പുറത്തിറങ്ങിയ കുട്ടികളെയും ഞാൻ എന്റെ അടുത്തേക്ക് ക്ഷണിച്ചു. എമുവിന്റെ വലിപ്പവും അത് കയ്യിൽ കൊത്തുമ്പോൾ ഉണ്ടാകുന്ന വേദനയും കുട്ടികളെ അതിനോടടുക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. പങ്കെടുപ്പിച്ച് ഭയം അകറ്റുക എന്ന മന:ശാസ്ത്ര സമീപനം ആയിരുന്നു ഞാൻ ഇവിടെ ഉദ്ദേശിച്ചിരുന്നത്. അതുപ്രകാരം മൂത്തവർ രണ്ട് പേരും തീറ്റ നൽകാൻ മുന്നോട്ട് വന്നു. മൂന്നാമത്തെയാൾ അവളുടെ ഉമ്മയുടെ പിറകിൽ ഓടി ഒളിച്ചുകൊണ്ടിരുന്നു. എമുവിന്റെ ചുണ്ട് പരന്നതായതിനാൽ അത് കയ്യിൽ നിന്നും ഭക്ഷണം കൊത്തി എടുക്കുമ്പോൾ നമുക്ക് ഒരു വേദനയും അനുഭവപ്പെടില്ല എന്ന് കൂടി ഞാനും മക്കളും തിരിച്ചറിഞ്ഞു.
                നേരം ഏറെ ഇരുട്ടിക്കഴിഞ്ഞു. അപ്രതീക്ഷിതമായി കിട്ടിയ കാഴ്ചയും അറിവുകളും ചർച്ച ചെയ്ത്കൊണ്ട്, കാർ അരീക്കോട് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു.



1 comments:

Areekkodan | അരീക്കോടന്‍ said...

ഇത്രയും അധികം ജീവികൾ അത്രയും കുറഞ്ഞ സ്ഥലത്ത് തുച്ഛമായ പ്രവേശന ഫീസും കൊടുത്ത് കാണാനുണ്ട് എന്ന് ഞാൻ പോലും മനസ്സിലാക്കിയത് അന്നായിരുന്നു

Post a Comment

നന്ദി....വീണ്ടും വരിക