Pages

Monday, June 30, 2025

ഹുമയൂൺ ടോംബ്

2021 ആഗസ്റ്റിൽ, മൂത്ത മകൾ ലുലുവിൻ്റെ ജാമിയ മില്ലിയ യൂ: സിറ്റി പ്രവേശന പരീക്ഷാർത്ഥം ഡൽഹിയിൽ കുടുംബ സമേതം പോയിരുന്നു. പരീക്ഷ കഴിഞ്ഞ് രാത്രി ജയ്പൂരിലേക്ക് പോകാനായിരുന്നു എൻ്റെ പ്ലാൻ.അത് അങ്ങനെ തന്നെ നടക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് രാത്രി വരെയുള്ള സമയം എന്ത് ചെയ്യും എന്ന ചോദ്യത്തിന് മറുപടിയായി അടുത്തുള്ള സ്ഥലങ്ങൾ കാണാൻ പോകാം എന്ന് ഞാൻ പറഞ്ഞു. അപ്രകാരം ഞാൻ തെരഞ്ഞെടുത്തത് ഹുമയൂൺ ടോംബ് ആയിരുന്നു.

ഫാമിലി സഹിതം പോകാൻ പറ്റുന്ന ഒരു സ്ഥലമല്ല അത് എന്നായിരുന്നു ടാക്സി ഡ്രൈവർ ദീപ് സിങിൻ്റെ പെട്ടെന്നുള്ള പ്രതികരണം.മുമ്പ് പാലക്കാട് ശിലാവാടിയിൽ പോയപ്പോൾ കണ്ട കാഴ്ചകൾ പോലെയുള്ളവ  ആയിരിക്കും ഇവിടെയും എന്നാണ് പ്രസ്തുത സംസാരത്തിൽ നിന്ന് ഞാൻ കരുതിയത്. അതിനാൽ ഹുമയൂൺ ടോംബ് ഒഴിവാക്കി, പല തവണ കണ്ടതും ദീപ് സിംഗ് നിർദ്ദേശിച്ചതുമായ കുതബ് മിനാർ (Click to Read) വീണ്ടും കാണാൻ ഞങ്ങൾ പുറപ്പെട്ടു .

ആഗ്രയിൽ പല തവണ പോയിട്ടും മേൽ പറഞ്ഞ പോലെയുള്ള ചില അഭിപ്രായങ്ങൾ കേട്ട് ഫത്തേപൂർ സിക്രി ഇപ്പോഴും എനിക്ക്  കാണാൻ കഴിഞ്ഞിട്ടില്ല. അതിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് ഇത്തവണത്തെ ഡൽഹി കാഴ്ചകളിൽ ഹുമയൂൺ ടോംബ് കാണണം എന്ന് ഞാൻ തീരുമാനിച്ചു. ലുഅ മോളും ഹുമയൂൺ ടോംബ് ആദ്യമായിട്ടാണ് കാണുന്നത്.

യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഒരു സ്മാരകമാണ് ഹുമയൂൺ ടോംബ്. നിസാമുദ്ദീൻ ദർഗ്ഗക്ക് വളരെ അടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എന്ന് ഈയിടെയാണ് ഞാൻ മനസ്സിലാക്കിയത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണെങ്കിലും തിങ്കളാഴ്ചയും ഇവിടെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. മുപ്പത്തിയഞ്ച് രൂപയാണ് ഓൺ ലൈനിൽ ടിക്കറ്റ് വില. നേരിട്ട് എടുത്താൽ നാൽപത് രൂപയും. 

                                        

ഗേറ്റ് കടന്ന് മുന്നോട്ട് നീങ്ങുമ്പോൾ വലത് വശത്ത് ആദ്യത്തെ സമുച്ചയം കാണാം. ഏതാനും സ്റ്റെപ്പുകൾ കയറി ഒരു കോട്ട വാതിൽ പോലെയുള്ള കവാടത്തിലൂടെ വേണം  അകത്തേക്ക് കയറാൻ.ഡൽഹി സുൽത്താനായിരുന്ന ഷേർ ഷാ സൂരിയുടെ കൊട്ടാരത്തിലെ പ്രമുഖനായിരുന്ന ഈസാഖാൻ്റെ ശവകുടീരമാണ് അത്.എട്ട് വശങ്ങളുള്ള മനോഹരമായ ഒരു കല്ലറയാണിത്. തൊട്ടടുത്ത് തന്നെ ഒരു നമസ്കാര പള്ളിയും കാണാം. 

                                                            
ഈസാഖാൻ ടോംബിൽ നിന്ന് പുറത്തിറങ്ങി മുന്നോട്ട് നടന്നാൽ കോട്ട പൊളിച്ചു വഴിയുണ്ടാക്കിയ പോലെ ഒരു നേർവഴി കാണാം. അത് ചെന്നെത്തുന്നത് അതി മനോഹരമായ ഒരു കെട്ടിടത്തിന് മുന്നിലാണ്. വെള്ള മാർബിളും റെഡ് സ്റ്റോണും സമ്മിശ്രമായി ഉപയോഗിച്ച് നിർമ്മിച്ച ആ കെട്ടിടം താജ്മഹലിനെ അനുസ്മരിപ്പിക്കും. താജ്മഹലിന് എഴുപത്തി അഞ്ച് വർഷം മുമ്പേ നിർമ്മിക്കപ്പെട്ട ഹുമയൂൺ ടോംബ് ആണ് പ്രസ്തുത നിർമ്മിതി.

ഹുമയൂണിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ഭാര്യ ഹമീദ ബാനു ബീഗമാണ് ഈ ശവകുടീരം നിർമ്മിച്ചത്. ഹുമയൂണിന്റെ കല്ലറക്കു പുറമേ പ്രധാന കെട്ടിടത്തിലും അനുബന്ധ കെട്ടിടങ്ങളിലുമായി ഹുമയൂണിൻ്റെ ക്ഷുരകൻ്റെതടക്കം നൂറോളം കല്ലറകൾ വേറെയുമുണ്ട്. അതിനാൽ ഈ ശവകുടീരത്തിനെ മുഗളരുടെ കിടപ്പിടം (Dormitory of Mughals) എന്നും പറയാറുണ്ട്. 

വിശാലമായ ചാർ ബാഗിൻ്റെ (നാല് പൂന്തോട്ടങ്ങൾ) മധ്യത്തിലായാണ് ഹുമയൂൺ ടോംബ് നിർമ്മിച്ചിരിക്കുന്നത്. മധ്യത്തിൽ വിശാലമായ ഒരു മുറിയും ചുറ്റും എട്ട് മുറികളും കാണാം. ഹഷ്ട് ബിഹിഷ്ട് എന്നാണ് ഈ നിർമ്മാണരീതിയുടെ പേര്. വിശാലമായ മുറിയിൽ വെണ്ണക്കല്ലിൽ തീർത്തതാണ് ഹുമയൂണിൻ്റെ കല്ലറ. മറ്റു മുറികളിൽ ഹുമയൂണിൻ്റെ പത്നി ഹമീദാ ബാനു, ഷാജഹാൻ ചക്രവർത്തിയുടെ മക്കളിൽ ഒരാളായ ദാരാ ഷിക്കോ എന്നിവരുടെ കല്ലറകളും കാണാം.

                                 

കാഴ്ച്ചകൾ കണ്ട ശേഷം പുറത്തിറങ്ങുമ്പോഴാണ് ഇടത് ഭാഗത്ത് ഒരു വലിയ ഗേറ്റ് എൻ്റെ ശ്രദ്ധയിൽ പെട്ടത്. അതിനകത്ത് എന്തെങ്കിലും ഉണ്ടോ എന്ന ജിജ്ഞാസ എന്നെ അതിൻ്റെ മുന്നിലെത്തിച്ചു. അറബ് സെറായി ഗേറ്റ് എന്നാണ് ആ കവാടത്തിൻ്റെ പേര്. ഹുമയൂൺ ടോംബിൻ്റെ കരകൗശല വിദഗ്ധരുടെ താമസ സ്ഥലമായിരുന്നു അതിനകത്ത് എന്ന് ഗേറ്റിനടുത്തുള്ള സൂചനാ ഫലകം പറയുന്നു.

                                                              

 മെയിൻ ഗേറ്റ് കടന്ന് പുറത്തിറങ്ങിയാൽ നീല മകുടത്തോട് കൂടിയ ഒരു നിർമ്മിതി റോഡിൽ കാണാം. സബ്സ് ബുർജ് എന്ന ആ സ്മാരകവും മുഗൾ കാലഘട്ടത്തിലേതാണ്. രണ്ട് വർഷം മുമ്പ് നവീകരിച്ച ഇതും ആരുടെയോ ശവക്കല്ലറയാണെന്ന് പറയപ്പെടുന്നു. അതിനകത്തേക്ക് ആരും പ്രവേശിക്കുന്നത് കണ്ടില്ല. എനിക്കാണെങ്കിൽ മോളെ ഫ്ലാറ്റിൽ പോയി ലഗേജ് എടുത്ത് എയർപോർട്ടിലേക്ക് പോകുകയും വേണമായിരുന്നു. അതിനാൽ ഞങ്ങൾ വേഗം ബസ് സ്റ്റോപ്പിലേക്ക് നീങ്ങി.

                                                       


Next : ദ ലാൻ്റിംഗ്





Saturday, June 28, 2025

ലോധി ഗാർഡൻസ്

പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ റൂം വെക്കേറ്റ് ചെയ്ത് ലഗേജുമായി മകളുടെ ഫ്ലാറ്റിലേക്ക് പോയി.എൻ്റെ കൂടെയുണ്ടായിരുന്നവരെല്ലാം പുലർച്ചെ മൂന്ന് മണിക്ക് തന്നെ റൂം കാലിയാക്കിയിരുന്നു. എൻ്റെ ഫ്ലൈറ്റ് രാത്രി എട്ട് മണിക്ക് ആയിരുന്നു. ഞാനും മോളും അന്ന് വ്രതത്തിലായിരുന്നു. തിങ്കളാഴ്ച ആയതിനാൽ ഡൽഹിയിലെ പല സ്മാരകങ്ങളും അവധിയിലായിരുന്നു. ഞാൻ ഇതുവരെ കാണാത്ത ലോധി ഗാർഡനും ഹുമയൂൺ ടോമ്പും തിങ്കളാഴ്ചയിലും തുറക്കും എന്ന് മോൾ പറഞ്ഞ പ്രകാരം അന്ന് അവ രണ്ടും കാണാൻ പോകാം എന്ന് തീരുമാനിച്ചു.

പതിനൊന്നര മണിയോടെ ഞങ്ങൾ ലോധി ഗാർഡനിലെത്തി. തൊണ്ണൂറ് ഏക്കറിൽ പരന്നു കിടക്കുന്ന ഡൽഹിയിലെ ഏറ്റവും വലിയ ഉദ്യാനങ്ങളിൽ ഒന്നാണ് ലോധി ഗാർഡൻസ്. രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുന്നവരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം കൂടിയാണിത്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടത്തിലും പതിനാറാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിലും ഡൽഹി ഭരിച്ച ലോധി സുൽത്താൻമാരുടെ പേരിലാണ് ഈ ഉദ്യാനം അറിയപ്പെടുന്നത്. ബ്രിട്ടിഷുകാരാണ് ഈ ഉദ്യാനം ഇന്നത്തെ നിലയിൽ സുന്ദരമാക്കിയത്.  ലേഡി വില്ലിങ്ഡൺ പാർക്ക് എന്നായിരുന്നു അവർ നൽകിയിരുന്ന പേര്.

ലോധി ഗാർഡനിലേക്ക് പ്രവേശിച്ച ഉടനെ കാണുന്ന സ്മാരകം ഒറ്റ നോട്ടത്തിൽ രണ്ട് നിലയാണെന്ന് തോന്നും.ബഡാ ഗുംബഡ് (Bara Gumbad) എന്നാണ് ഇതിൻ്റെ പേര്. ഇത് ഒരു ശവകുടീരമാണെന്നും അതല്ല സിക്കന്തർ ലോധിയുടെ പള്ളിയിലേക്കുള്ള കവാടമാണ് എന്നും പറയപ്പെടുന്നു. കൊത്തു പണികളാൽ അലംകൃതമായ ഇതിനകത്ത് ശവകുടീരം ഒന്നും ഇല്ല. എന്നാൽ പുറത്ത് പള്ളിക്ക് മുമ്പിലായി നശിച്ച് കൊണ്ടിരിക്കുന്ന ചില കല്ലറകൾ കാണാം.


സിക്കന്തർ ലോധി നിർമ്മിച്ച പള്ളി ബഡാ ഗുംബഡ് ൻ്റെ ഇടത് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. മൂന്ന് കുംഭങ്ങളോട് കൂടിയ ഈ പള്ളിയുടെ ചുവരിലും അറബി ലിപിയിലുള്ള ധാരാളം കൊത്തുപണികളും ചിത്രങ്ങളും കാണാം. ഖുർആനിലെ സൂക്തങ്ങളാണ് അവ എന്ന് പറയപ്പടുന്നുവെങ്കിലും വായിച്ചിട്ട് എനിക്ക് അങ്ങനെ തോന്നിയില്ല. പള്ളിയുടെ നേരെ എതിർ ഭാഗത്ത് കാണുന്ന ഹാൾ മഹ്മാൻ ഘാന എന്ന അന്നത്തെ അതിഥി മന്ദിരമാണ്.



ബഡാ ഗുംബഡിൽ നിന്നും നേരെ പുറത്തേക്ക് നോക്കിയാൽ അതേ പോലെ തന്നെയുള്ള മറ്റൊരു നിർമ്മിതി കാണാം. ശീഷ് ഗുംബഡ് എന്നാണ് ഇതിൻ്റെ പേര്. അതിനകത്ത് കയറിയപ്പോഴാണ് നിരവധി കല്ലറകൾ കണ്ടത്. ഓരോന്നും ആരുടെതാണ് എന്ന് കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. സിക്കന്തർ ലോധിയുടെ പിതാവ് ബഹ്ലുൽ ലോധിയുടെ മഖ്ബറയും അതിൽ ഉണ്ട് എന്ന് ചിലർ വാദിക്കുന്നു.ലോധി വംശത്തിൽ പെട്ടതും സിക്കന്തർ ലോധിയുടെ സഭയിൽ അംഗങ്ങളുമായ ഏതോ ഒരു കുടുംബത്തിൻ്റെ മഖ്ബറകളാണ് അവ എന്നും പറയപ്പെടുന്നു.

ബഹ്‌ലുൾ ലോധി, സിക്കന്ദർ ലോധി, ഇബ്രാഹിം ലോധി എന്നിങ്ങനെ മൂന്ന് സുൽത്താൻമാരായിരുന്നു ലോധി രാജവംശത്തിൽ ഉണ്ടായിരുന്നത്. ലോധി ഗാർഡൻ എന്നാണു പേരെങ്കിലും സിക്കന്തർ ലോധിയുടെ ശവകുടീരം മാത്രമേ ഈ ഉദ്യാനത്തിലുള്ളൂ. ലോധികൾക്ക് തൊട്ടുമുൻപു ഡൽഹി ഭരിച്ചിരുന്ന സയ്യിദ് സുൽത്താൻമാരിലെ മുഹമ്മദ് ഷായുടെ ശവകുടീരവും ലോധി ഗാർഡനിൽ ഉണ്ട്.ഇവ രണ്ടും ഞങ്ങൾ സന്ദർശിച്ചില്ല.

മനോഹരമായി പരിപാലിച്ച് വരുന്ന പൂന്തോട്ടങ്ങളും ഈ നിർമ്മിതികളുടെ വിവിധ ഭാഗങ്ങളിലായിട്ട് കാണാൻ സാധിക്കും. ഏതാനും സമയം ഞങ്ങൾ അവിടെയും ചെലവഴിച്ചു. ജോർബാഗ് ആണ് ലോധി ഗാർഡൻ്റെ ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ.ലോധി ഗാർഡനിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ രാവിലെ 5 മുതൽ രാത്രി 8 വരെയും ഒക്ടോബർ മുതൽ മാർച്ച് വരെ രാവിലെ 6 മുതൽ വൈകിട്ട് 8 വരെയുമാണ് സന്ദർശന സമയം. ഒരു മണിക്കൂറിലേറെ ചെലവഴിച്ച ശേഷം ഞങ്ങൾ അടുത്ത കേന്ദ്രമായ ഹുമയൂൺ ടോമ്പിലേക്ക് ഓട്ടോ പിടിച്ചു.

Next : ഹുമയൂൺ ടോംബ്


Wednesday, June 25, 2025

ബട്ല ഹൗസ്

ദരിയാഗഞ്ചിൽ നിന്നും ഞങ്ങൾ മടങ്ങുമ്പോൾ സമയം അഞ്ചര മണിയോട് അടുത്തിരുന്നു. അപ്പോഴേക്കും പല കച്ചവടക്കാരും അവരുടെ സാധനങ്ങൾ പേക്ക് ചെയ്യാൻ തുടങ്ങിയിരുന്നു. ഈ സമയത്ത് കുറെ പുസ്തകങ്ങൾ ഒരുമിച്ച്  ചെറിയ സംഖ്യക്ക് കിട്ടും.പക്ഷെ ഞങ്ങൾക്ക് അതിന് സമയമുണ്ടായിരുന്നില്ല.ലുഅ മോൾക്ക് നോമ്പായതിനാൽ ഞങ്ങൾക്ക്  അവളുടെ റൂമിൽ എത്തേണ്ടതുണ്ടായിരുന്നു.  അവളുടെ താമസ സ്ഥലം കണ്ട ശേഷം എനിക്കും തിരിച്ച് ഹോട്ടൽ റൂമിലും എത്തേണ്ടതുണ്ടായിരുന്നു.

ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്കടുത്തുള്ള ഹാജി കോളനിയിൽ ആയിരുന്നു ലുഅയുടെ ഫ്ലാറ്റ്. അവളും അതേ കോളജിലെ അഞ്ച് പേരും കൂടിയാണ് അവിടെ താമസം.എല്ലാ ദിവസവും എന്ന പോലെ വീഡിയോ കാൾ ചെയ്യുന്നതിനാൽ ഫ്ലാറ്റും താമസ സൗകര്യങ്ങളും എനിക്ക് ഏതാണ്ട് ധാരണയായിരുന്നു. എങ്കിലും ഒന്ന് നേരിട്ട് കാണുക എന്നത് എൻ്റെ കടമയായതിനാൽ അന്ന് തന്നെ അവിടെ പോകാൻ തീരുമാനിച്ചു.

ജാമിയ മെട്രോ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ടുക്ടുക്കിൽ (ഇലക്ട്രിക് റിക്ഷ) കയറി വേണം ഹാജി കോളനിയിൽ എത്താൻ.പത്ത് രൂപയാണ് ഒരാൾക്ക് ചാർജജ് .യാത്ര തുടങ്ങി അൽപം കഴിഞ്ഞതും റോഡിൻ്റെ ഇരു ഭാഗത്തും കാറുകളുടെ നീണ്ട നിര കണ്ടു. എല്ലാം പൊടി പിടിച്ചു കിടക്കുന്നു. ഫ്ലാറ്റിലേക്ക് കയറ്റാൻ കഴിയാത്തതിനാൽ റോഡ് സൈഡിൽ പാർക്ക് ചെയ്യുന്നതാണ് പോലും. സെക്യൂരിറ്റി ഗാർഡ് ഒരു ചെറിയ ഷെഡിൽ സി സി ടി വി ദൃശ്യങ്ങൾ ശ്രദ്ധിച്ച് ഇരിപ്പുണ്ട്. 

കാറുകൾ നിർത്തിയിട്ട ഇടത്ത് തന്നെ മാലിന്യങ്ങളുടെ കൂമ്പാരവും കണ്ടു. സിംഹഭാഗവും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് . ഫ്ലാറ്റുകളിൽ നിന്ന് സംഭരിച്ച് കൊണ്ടു വന്ന് ഇവിടെ തട്ടുന്നതാണ്. വർഷങ്ങൾക്ക് മുമ്പ് ഇതേ ഡൽഹിയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സ്വച്ഛ് ഭാരത് അഭിയാൻ എന്ന പദ്ധതിയുടെ ഇന്നത്തെ അവസ്ഥ കണ്ട് എനിക്ക് സങ്കടം തോന്നി. കാരണം ഞാനും ഒരു കാലത്ത് എൻ്റെ എൻ.എസ്.എസ് മക്കളെയും കൊണ്ട് ഇതിന് വേണ്ടി പ്രവർത്തിച്ചിരുന്നു. തുടർ പ്രവർത്തനങ്ങൾ നടത്താൻ ബന്ധപ്പെട്ടവർക്ക് താൽപര്യം ഇല്ലാത്തതിനാൽ ഇവിടെയും അതെല്ലാം മുടങ്ങിപ്പോയി.

ഹാജി കോളനി ഒരു ഇടുങ്ങിയ ഗല്ലിയാണ്. ഞങ്ങളെത്തുമ്പോൾ മഗ്രിബ് ബാങ്ക് വിളിച്ചിരുന്നു. ആളുകൾ കൂട്ടം കൂട്ടമായി പള്ളിയിലേക്ക് ഓടുന്നത് കണ്ട് ഞാനും അവരുടെ കൂടെ കൂടി. പള്ളിയുടെ മൂന്നാം നിലയിലാണ് നമസ്കരിക്കാൻ എനിക്ക് സ്ഥലം കിട്ടിയത്. അത്രയും അധികം ആൾക്കാർ ആ നമസ്കാരത്തിനായി അവിടെ ഒത്തു ചേർന്നത് എന്നിൽ അത്ഭുതം ഉളവാക്കി. നമസ്കാരത്തിന് ശേഷം ഞാൻ മോളെ ഫ്ലാറ്റിലെത്തി.പുട്ടും ചിക്കൻ കറിയും നോമ്പ് തുറ വിഭവങ്ങളും പഴങ്ങളും കൊണ്ട് നല്ലൊരു ഇഫ്താർ വിരുന്ന് തന്നെ മോളെ കൂട്ടുകാരികൾ  അവിടെ ഒരുക്കിയിരുന്നു.

ഭക്ഷണ ശേഷം ഞങ്ങൾ ബട്ല ഹൗസ് മാർക്കറ്റ് ഒന്ന് കാണാനിറങ്ങി. റംസാൻ രാവിൽ ബട്ല ഹൗസ് ജന നിബിഡമായിരുന്നു.2008 ൽ ഇവിടെ നടന്ന കുപ്രസിദ്ധമായ ഒരു ഏറ്റുമുട്ടലിൻ്റെ കഥ പറയുന്ന "ബട്ല ഹൗസ്" എന്ന ഒരു സിനിമ 2019 ൽ റിലീസ് ചെയ്തിരുന്നു.സിനിമ ഞാൻ കണ്ടിട്ടില്ല. പ്രസ്തുത സിനിമ ബോക്ലാഫീസിൽ നൂറ് കോടി കളക്ഷൻ നേടിയിട്ടുണ്ട് എന്നാണറിവ്. വിവിധതരം വസ്തുകൾ വാങ്ങാൻ വന്നവരെക്കൊണ്ടും ഇരുചക്ര വാഹനങ്ങളെക്കൊണ്ടും വീർപ്പു മുട്ടുന്ന ഒരു മാർക്കറ്റാണ് ബട്ല ഹൗസ്.

കാഴ്ചകൾ കണ്ട് ഞങ്ങൾ ബട്ല ഹൗസിലെ ഭക്ഷണത്തെരുവായ സാക്കിർ നഗറിൽ എത്തി. വിളക്കുകളാൽ അലങ്കരിച്ച തെരുവിൽ പലതരം ഭക്ഷണ വിഭവങ്ങളും ഉണ്ടായിരുന്നു. എല്ലായിടത്തും നല്ല തിരക്കും. നഗോരി ടീ ഷോപ്പിൽ എത്തിയപ്പോൾ അത് കുടിക്കണം എന്ന് മോള് പറഞ്ഞു. രാജസ്ഥാനിലെയും ഗുജറാത്തിലെയും നാഗോരി സമുദായക്കാർ ഉണ്ടാക്കുന്ന ഒരു തരം ചായയാണ് നഗോരി ചായ. ഉയർന്ന കൊഴുപ്പും കട്ടിയുമുള്ള പാലിൽ ഉണ്ടാക്കുന്നതാണ് ഇത്. ഒരു കപ്പ് കുടിച്ചപ്പോൾ വീണ്ടും കുടിക്കാൻ തോന്നി. പക്ഷേ, തിരക്ക് കാരണം ഒഴിവാക്കി. പ്രശസ്തമായ ജ്യൂസുകളും മാംസ വിഭവങ്ങളും ബേക്കറി വിഭവങ്ങളും എല്ലാം സാക്കിർ നഗറിൽ ലഭ്യമാണ്. ഒഴിഞ്ഞ വയറും നിറഞ്ഞ കീശയുമായി പോയാൽ നിറഞ്ഞ വയറും ഒഴിഞ്ഞ കീശയുമായി മടങ്ങാം😆.

വീട്ടിലേക്കാവശ്യമായ പലഹാരങ്ങൾ വാങ്ങിയ ശേഷം ഞാൻ എൻ്റെ റൂമിലേക്കും മോൾ അവളുടെ ഫ്ലാറ്റിലേക്കും തിരിച്ചു പോയി.


Next : ലോധി ഗാർഡൻസ് 

Monday, June 23, 2025

ഡൽഹി ഗേറ്റും ദരിയാഗഞ്ച് മാർക്കറ്റും

"എത്ര തവണ ഡൽഹി സന്ദർശിച്ചിട്ടുണ്ട്?" എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ അത് തിട്ടപ്പെടുത്താൻ  ഇരു കൈകളിലെയും വിരലുകൾ തികയില്ല എന്ന് എനിക്കുറപ്പാണ്.എന്നിട്ടും ഞാൻ ഇതുവരെ കാണാത്ത നിരവധി കാഴ്ചകൾ ഡൽഹിയിൽ ഉണ്ട്താനും.കോളേജ് കുട്ടികളോടോപ്പമുള്ള ഐ വി ക്ക് ഡൽഹിയിൽ വച്ച് ഞാൻ വിരാമമിട്ടപ്പോൾ ഈ കാണാക്കാഴ്ചകൾ തേടി പുറപ്പെടുക എന്നതായിരുന്നു എൻ്റെ പ്രഥമ പദ്ധതി. രണ്ടാമത്തെ മകൾ ലുഅ പഠനാവശ്യാർത്ഥം ഡൽഹിയിൽ താമസം തുടങ്ങിയിട്ട് എട്ട് മാസത്തോളമായിരുന്നു.അതിനാൽ സ്ഥലങ്ങൾ ഏറെക്കുറെ അവൾക്ക് പരിചിതമായി കഴിഞ്ഞിരുന്നു.

ഞങ്ങളുടെ ഹോട്ടൽ കരോൾബാഗിന് തൊട്ടടുത്തായിരുന്നു.മെട്രോയിൽ വരുമ്പോൾ ഇറങ്ങേണ്ടത് കരോൾബാഗ് മെട്രോ സ്റ്റേഷനിൽ ആണ്.അതിനാൽ തന്നെ ആദ്യം കരോൾബാഗിലൂടെ ഒന്ന് കറങ്ങാം എന്ന് എനിക്ക് തോന്നി.കരോൾബാഗ് മുമ്പ് കണ്ടതാണെങ്കിലും ചെറിയ ചില ഷോപ്പിംഗുകൾ കൂടി ബാക്കിയുള്ളതിനാലും ലുഅ മോള് ഇതുവരെ കരോൾബാഗ് കാണാത്തതിനാലും ആ തീരുമാനത്തെ ഡബിൾ ഓ കെ ആക്കി.കരോൾ ബാഗിൽ പല സ്ഥലത്തും ചുറ്റിക്കറങ്ങി ആവശ്യമായ സാധനങ്ങളും വാങ്ങിയ ശേഷമാണ് മോള് ദരിയാഗഞ്ചിനെപ്പറ്റി എന്നോട് പറഞ്ഞത്.അന്ന് ഞായറാഴ്ച കൂടി ആയതിനാൽ ദരിയാഗഞ്ച് ബുക്ക് മാർക്കറ്റിൽ പോകണം എന്നും അതൊന്ന് അനുഭവിച്ചറിയണമെന്നും അവൾ പറഞ്ഞു.അങ്ങനെ ഞങ്ങൾ ദരിയാഗഞ്ച് ലക്ഷ്യമാക്കി യാത്ര തിരിച്ചു.

ട്രെയിൻ ഇറങ്ങി മാർക്കറ്റിലേക്ക് നടക്കുന്നതിനിടയിലാണ് എതിർഭാഗത്ത് റോട്ടിൽ തന്നെയുള്ള ഒരു നിർമ്മിതി എന്റെ ശ്രദ്ധയിൽ പെട്ടത്.കോട്ടയുടെ വാതിലിന് സമാനമായി കല്ലുകൾ കൊണ്ട് പടുത്തുണ്ടാക്കിയ ഒരു ഗേറ്റ് ആയിരുന്നു അത്.ഗേറ്റിന്റെ മറുഭാഗവും തുറന്നു കിടന്നതിനാൽ അത് മറ്റെങ്ങോട്ടും ഉള്ള കവാടമല്ല എന്ന് മനസ്സിലായി.ഗൂഗിളിനോട് ചോദിച്ചപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമായി.

ന്യൂ ഡൽഹിയെയും ഓൾഡ് വാൾഡ് (Old Walled) ഡൽഹി അഥവാ ഷാജഹാനാബാദിനെയും ബന്ധിപ്പിക്കുന്ന കവാടമായ ഡൽഹി ഗേറ്റ് ആയിരുന്നു അത്. മുഗൾ ചക്രവർത്തിയായ ഷാജഹാൻ 1638 ൽ നിർമ്മിച്ചതാണ് പ്രസ്തുത ഗേറ്റ്.ചക്രവർത്തി ജുമാ മസ്ജിദിലേക്ക് പ്രാർത്ഥനയ്ക്ക് പോകാൻ ഉപയോഗിച്ചിരുന്നത് ഈ വഴി ആയിരുന്നു എന്ന് ചരിത്രം പറയുന്നു.റോഡിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇത്തരം നിർമ്മിതികൾ ജയ്പൂരിലും കണ്ടിരുന്നു.പക്ഷെ ഡൽഹിയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് എന്റെ ശ്രദ്ധയിൽ പെടുന്നത്.

ഡൽഹി ഗേറ്റ് മെട്രോ സ്റ്റേഷന് പകരം ചാന്ദ്നി ചൗക്ക് സ്റ്റേഷനിലോ ചോരി ബസാർ സ്റ്റേഷനിലോ ആണ് ഞങ്ങൾ ഇറങ്ങിയത്. അതിനാൽ തന്നെ അത്യാവശ്യം ദൂരം നടക്കേണ്ടി വന്നു. റംസാൻ വ്രതം ആരംഭിച്ചതിനാൽ ലുഅ നോമ്പ് എടുത്തിരുന്നു. യാത്രക്കാരനായതിനാൽ എനിക്ക് നോമ്പ് ഇല്ലായിരുന്നു. ഏകദേശം നാലര മണിയോടെ ഞങ്ങൾ ദരിയാഗഞ്ച് ബുക്ക് മാർക്കറ്റിൽ എത്തി. കച്ചവടക്കാർ തന്നെ ഒരുക്കിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഞങ്ങൾ അസർ നമസ്കാരം നിർവ്വഹിച്ചു. കച്ചവടക്കാർ സംഘം ചേർന്ന് നമസ്കരിക്കുന്നതും ഹൃദ്യമായ കാഴ്ചയായി. 

രാജ്യത്തെ തന്നെ ഏറ്റവും വലിയ പുസ്തക വിപണികളിലൊന്നാണ് ഓള്‍ഡ് ഡല്‍ഹിയിലെ ദരിയാഗഞ്ചിലെ ഈ സണ്‍ഡേ ബുക്ക് മാര്‍ക്കറ്റ്. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്.പഠന പുസ്തകങ്ങള്‍, നോവലുകള്‍, മാസികകള്‍, മത്സര പരീക്ഷകള്‍ക്കുള്ള പുസ്തകങ്ങള്‍, ചിത്രകഥകള്‍ എന്നിങ്ങനെ വിവിധ തരത്തിലുള്ള പുസ്തകങ്ങൾ ഇവിടെ ലഭിക്കും. ഇംഗ്ലീഷ് പുസ്തകങ്ങൾ മാത്രമേ ലഭിക്കൂ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 

നാം തിരയുന്ന ഒരു പുസ്തകം കിട്ടിയില്ലെങ്കിൽ കച്ചവടക്കാരനോട് പറഞ്ഞാൽ അടുത്ത ആഴ്ച ആ പുസ്തകം എത്തിച്ച് തരും. വാങ്ങുന്ന പുസ്തകങ്ങളുടെ അവസ്ഥ അത് മറിച്ച് നോക്കി ബോധ്യപ്പെട്ടതിന് ശേഷമേ കാശ് കൊടുക്കാവൂ. കാരണം പുറം ചട്ട പുതിയതും അകം പഴയതുമായ പുസ്തകങ്ങളും തുഛമായ വിലക്ക് ഇവിടെ ലഭിക്കും.

ലോകത്തിലെ ഏത് പ്രസാധകരുടെയും പുസ്തകങ്ങൾ 20 രൂപ മുതൽ 500 രൂപ വരെ വിലയിൽ ലഭിക്കുന്ന വലിയൊരു പുസ്തക ചന്തയാണിത്. കൂടുതൽ പുസ്തകങ്ങൾ വാങ്ങി വില പേശിയാൽ നിരക്ക് പിന്നെയും താഴും. അൽപം ക്ഷമയും സമയവും ഉണ്ടെങ്കിൽ നിരവധി ലോക ക്ലാസിക്ക് കൃതികൾ തന്നെ തുഛമായ സംഖ്യക്ക് നമ്മുടെ ശേഖരത്തിൽ വരുത്താൻ ഈ മാർക്കറ്റിലെ സന്ദർശനം ഉപകരിക്കും. 

ഒരു മണിക്കൂറോളം കറങ്ങി പല കച്ചവടക്കാരിൽ നിന്നായി ഒരു സഞ്ചി നിറയെ പുസ്തകങ്ങൾ ഞാനും വാങ്ങി. അടുത്ത ഡൽഹി സന്ദർശന വേളയിൽ കുടുംബാംഗങ്ങളെ കൂടി ഈ അത്ഭുതലോകം കാണിക്കണമെന്ന് മനസ്സിൽ തീരുമാനിച്ച് ഞങ്ങൾ അവിടെ നിന്നും മടങ്ങി.


Next : ബട്ല ഹൗസ്


Thursday, June 19, 2025

വായനയാണ് ലഹരി

ഈ വർഷത്തെ വേനലവധിക്ക് തൊട്ട് മുമ്പ്, മുമ്പില്ലാത്ത വിധം പല സ്കൂൾ കാമ്പസുകളിലും നടന്ന സംഭവങ്ങൾ വേദനാജനകവും ഭീതിപ്പെടുത്തുന്നതുമായിരുന്നു. അതു കൊണ്ട് തന്നെ സ്കൂൾ പൂട്ടുന്ന ദിവസം കുട്ടികളെ രക്ഷിതാക്കൾ വന്ന് കൂട്ടിക്കൊണ്ടുപ്പോകണം എന്ന വിചിത്ര നിർദ്ദേശം വരെ നൽകപ്പെട്ട വർഷമായിരുന്നു ഇത്. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന കൗമാരപ്രായക്കാരുടെ എണ്ണം അത്രയും ഭയാനകമായ തോതിൽ ഉയർന്നിരിക്കുന്നു എന്ന് മലയാളികൾ തിരിച്ചറിഞ്ഞ ഒരു സന്ദർഭം കൂടി ആയിരുന്നു അത്.

അവധിക്കാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഒഴിവ് ദിവസങ്ങൾ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പല രക്ഷിതാക്കളെയും പോലെ ഞാനും ആലോചിച്ചിരുന്നു. അപ്പോഴാണ് ഒരു വാട്സാപ്പ്  ഗ്രൂപ്പിൽ "കുട്ടികൾ ലഹരികളിൽ നിന്നും നവസാമൂഹിക പ്രശ്നങ്ങളിൽ നിന്നും മുക്തമാകണമെങ്കിൽ വായന ശീലമാകണം" എന്ന ടാഗ് ലൈനോട് കൂടി "വായനയാണ് ലഹരി" എന്ന ടൈറ്റിലിൽ പുസ്തക പ്രസാധകരായ ഹരിതം ബുക്സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല വായനാ ചാലഞ്ച് പരിപാടിയുടെ അറിയിപ്പ് കണ്ടത്. എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി ഇരുപത് മുപ്പത്, നാൽപത് പുസ്തകങ്ങൾ വരെ വായിച്ച് അതിൻ്റെ വായനാക്കുറിപ്പും തയ്യാറാക്കി അയച്ച് കൊടുക്കുക എന്നതാണ് ടാസ്ക്. മാർച്ച് 30 മുതൽ മെയ് 31 വരെ രണ്ട് മാസക്കാലമായിരുന്നു ചലഞ്ച് കാലാവധി.

ചലഞ്ച് കണ്ട ഉടനെ ഒമ്പതാം ക്ലാസ് കഴിഞ്ഞ എൻ്റെ മൂന്നാമത്തെ മകൾ ലൂനയോടും മൂന്നാം ക്ലാസ് കഴിഞ്ഞ നാലാമത്തെ കുട്ടി ലിദുവിനോടും ഞാൻ വിഷയം അവതരിപ്പിച്ചു. കഴിഞ്ഞ വർഷം രണ്ട് പേരെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീന്തൽ പരിശീലനത്തിന് ചേർത്ത് കൊണ്ടായിരുന്നു അവധിക്കാലം ഉപയോഗപ്പെടുത്തിയത്. ലൂന നീന്തൽ നന്നായി വശമാക്കുകയും ലിദു വെള്ളത്തിൽ ഇറങ്ങി മുങ്ങിക്കുളിക്കാനും  അൽപസ്വല്പം നീന്താനും ധൈര്യം കരസ്ഥമാക്കുകയും ചെയ്തതിനാൽ അത് പൂർണ്ണ വിജയമായി ഞാൻ കരുതുന്നു.കഴിഞ്ഞ വർഷത്തെപ്പോലെ ഈ ചാലഞ്ചിനും അവർ രണ്ട് പേരും "യെസ് " മൂളിയപ്പോൾ ശരിക്കും ഞെട്ടിയത് ഞാനായിരുന്നു.

ചാലഞ്ച് തുടങ്ങിയ ദിവസം തന്നെ എൻ്റെ ഹോം ലൈബ്രറിയിലെ ഒരു കുഞ്ഞു ഇംഗ്ലീഷ് പുസ്തകം വായിച്ചു തീർത്ത് കൊണ്ട് അതിനെപ്പറ്റി സ്വന്തം ശൈലിയിൽ ഒരു ചെറുകുറിപ്പും എഴുതി ലിദു മോൻ എന്നെ വീണ്ടും വിസ്മയിപ്പിച്ചു. അങ്ങനെ എൻ്റെ സ്വന്തം ലൈബ്രറിയിലെ ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള ബാലകൃതികൾ എല്ലാം അവൻ്റെ വായനയിലൂടെ കടന്നു പോയി. ലൂന മോളും അവളുടെ പ്രായത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ ഹോം ലൈബ്രറിയിൽ നിന്നും എടുത്ത് വായിച്ചു. 

ലിദു മോന് വായന ശരിക്കും ലഹരിയായി മാറുന്നത് ഞാൻ അനുഭവിച്ചറിഞ്ഞു. എൻ്റെ ശേഖരത്തിലെ ബാല സാഹിത്യ കൃതികൾ കഴിഞ്ഞതോടെ അവൻ അനിയൻ്റെ വീട്ടിലെ പുസ്തകശേഖരം തേടി ഇറങ്ങി. അവിടെ നിന്നും ഓരോ ആഴ്ചയും എട്ടും പത്തും പുസ്തകങ്ങൾ വീതം വായനക്കെടുത്ത് കൊണ്ടുവന്നു. ഇതിനിടയിൽ എൻ്റെ ഭാര്യാ വീട്ടിൽ വിരുന്ന് പോയപ്പോൾ അവിടെയുള്ള ബാലകൃതികളും അവൻ വായിച്ചു. വായിച്ചറിഞ്ഞ പല പുതിയ പദങ്ങളുടെയും അർത്ഥം ചോദിക്കാനും വായിച്ചതിനനുസരിച്ചുള്ള കഥാപാത്രങ്ങളെ വരയ്ക്കാനും ചില സംഭാഷണ ശകലങ്ങൾ സ്വയം രചിക്കാനും തുടങ്ങിയതോടെ ചലഞ്ച് കുറിക്ക് കൊണ്ടതായി എനിക്ക് ബോധ്യപ്പെട്ടു.

മെയ് 31 വരെയായിരുന്നു ചലഞ്ച്. മെയ് 25 മുതൽ ഞാൻ കുടുംബ സമേതം ഒരു ഡൽഹി - മണാലി യാത്ര പ്ലാൻ ചെയ്തിരുന്നു. അതിനാൽ തന്നെ രണ്ട് പേരും ചലഞ്ച് നേരത്തെ പൂർത്തിയാക്കി. ലൂന മോൾ ചലഞ്ച് ചെയ്ത ഇരുപത് പുസ്തകങ്ങൾ തന്നെ വായിച്ച് കുറിപ്പ് തയ്യാറാക്കി. എന്നാൽ ലിദു മോൻ ശരിക്കും ഞങ്ങളെ അമ്പരപ്പിച്ചു ; ഇരുപത് പുസ്തകങ്ങൾ ചലഞ്ച് ചെയ്ത അവൻ അമ്പത്തിയഞ്ച് ദിവസം കൊണ്ട് നൂറ് പുസ്തകങ്ങൾ വായിച്ചു പൂർത്തിയാക്കി കുറിപ്പും തയ്യാറാക്കി കഴിഞ്ഞിരുന്നു !

എൻ്റെ സ്കൂൾ പഠന കാലത്ത് ഹൈസ്കൂൾ ക്ലാസുകളിൽ എത്തിയ ശേഷമാണ് ഞാൻ സാഹിത്യ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങിയത്. ഇടയ്ക്ക് വച്ച് ആ ശീലം  നഷ്ടപ്പെട്ടെങ്കിലും ഇപ്പോൾ ഞാൻ അത് തിരിച്ചു പിടിച്ചു കഴിഞ്ഞു. മക്കളും സാഹിത്യ വായനാ കുതുകികളാണ് എന്നത് സന്തോഷം നൽകുന്നു. ഇംഗ്ലീഷ് പുസ്തകങ്ങളോടുള്ള അവരുടെ പ്രണയം നിരവധി ക്ലാസിക് കൃതികളെ എൻ്റെ ഷോകേസിൽ എത്തിച്ചിട്ടുണ്ട്. അഞ്ഞൂറിൽ പരം പുസ്തകങ്ങൾ ഉള്ള ഒരു ഹോം ലൈബ്രറിയും എൻ്റെ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. 

"Today a Reader Tomorrow a Leader " എന്നാണ് ഇംഗ്ലീഷിലെ ഒരു പഴമൊഴി പറയുന്നത്. ഈ വായനാദിനത്തിൽ എല്ലാവർക്കും വായന പുനരാരംഭിക്കാം.

ഇന്ന് പത്രത്തിൽ വന്നത് 

Monday, June 16, 2025

ടയർ പത്തിരി അഥവാ ഒറോട്ടി

കുട്ടിക്കാലത്തെ വേനലവധിക്കാലം ശരിക്കും ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഓർമ്മകളുടെ കാലം കൂടിയാണ്. രാവിലെ മുതൽ വൈകുന്നേരം വരെയുള്ള വിവിധ തരം കളികൾ, പുഴയിലെ നീരാട്ട്, വിരുന്നു പോക്ക് അങ്ങനെ അങ്ങനെ ഓർമ്മകളുടെ ഒരു സുനാമി തന്നെ ഓരോ വേനലവധിക്കാലവും മനസ്സിലേക്ക് കൊണ്ടു വരുന്നുണ്ട്.

എൻ്റെ കുട്ടിക്കാല വേനലവധിക്കാലത്തെ മറക്കാത്ത ഓർമ്മകളിൽ ഒന്നാണ് ബാപ്പയുടെ നാടായ നൊച്ചാട്ടേക്കുള്ള വിരുന്നു പോക്ക്. കേവലം മൂന്ന് ദിവസത്തെ പരിപാടി ആണെങ്കിലും അതിനുള്ള ഒരുക്കങ്ങൾ ഉമ്മയും ബാപ്പയും ഒരാഴ്ച മുമ്പ് തന്നെ ആരംഭിക്കും. മൂന്ന് ദിവസത്തേക്ക് പല്ല് തേക്കാൻ വേണ്ട ഉമിക്കരിപ്പൊതി തയ്യാറാക്കലാണ് കുട്ടികളായ ഞങ്ങൾക്ക് സ്ഥിരം കിട്ടാറുള്ള പണി. പേസ്റ്റ് സർവ്വ വ്യാപകമായിരുന്നില്ലെങ്കിലും പൽപൊടി ഉണ്ടായിരുന്നു.പക്ഷെ, അത് വായിലേക്ക് വയ്ക്കുമ്പോഴുള്ള എരിവ് പലർക്കും ഇഷ്ടമില്ലായിരുന്നു. ഉമിക്കരിക്ക് ഉപ്പ് രസത്തോടൊപ്പം ഒരു കയ്പ്പും ഉണ്ടായിരുന്നു. എൻ്റെ ഉമ്മ തയ്യാറാക്കുന്ന ഉമിക്കരിയിൽ വേപ്പിൻ്റെ ഇല ഉണക്കിപ്പൊടിച്ചത് കൂടി ചേർക്കുന്നത് കൊണ്ടാണ് ഈ കയ്പ് എന്ന് പിന്നീടാണ് മനസ്സിലായത്. ഉമ്മയുടെ ഉമിക്കരി പോലെ സോഫ്റ്റ് ആയിരുന്നില്ല മറ്റ് വീടുകളിലെ ഉമിക്കരി എന്നതും എടുത്ത് പറയേണ്ടതാണ്.

രാവിലെ കോഴിക്കോട്ടേക്കുള്ള ആദ്യ ബസ്സായ സി.ആർ.ഡബ്യു ആറ് മണിക്കാണ് പുറപ്പെടുന്നത്. കോഴിക്കോട് നിന്ന് ബസ്സ് മാറിക്കേറിയും ബസ്സിറങ്ങി കുറെ നടന്നും അവസാനം ബാപ്പയുടെ തറവാട്ട് വീട്ടിലെത്തുന്നത് ഉച്ചയോടെ ആയിരിക്കും. അക്കാലത്ത് ഉച്ച ഭക്ഷണം കഴിച്ചതിൻ്റെ ഒരു ഓർമ്മയും എൻ്റെ മനസ്സിലില്ല. എന്നാൽ രാത്രി കിട്ടിയിരുന്ന ഭക്ഷണം ഇന്നും എൻ്റെ മനസ്സിൽ പച്ച പിടിച്ച് തന്നെ നിൽക്കുന്നുണ്ട്. ടയർ പത്തിരി എന്ന കട്ടി കൂടിയ ഒരു തരം പത്തിരിയും അന്ന് വൈകുന്നേരം വരെ ആ മുറ്റത്ത് ഓടിക്കളിച്ചിരുന്ന കോഴിയെ പിടിച്ചുണ്ടാക്കിയ കോഴിക്കറിയും ആയിരുന്നു അത്. കോഴിക്കാല് മുഴുവൻ വയറ്റിലെത്തിയാലും ടയർ പത്തിരിയുടെ കാൽ ഭാഗം പോലും തീർന്നുട്ടുണ്ടാകില്ല എന്നതായിരുന്നു അന്നത്തെ ഏറ്റവും വലിയ പ്രശ്നം. കുട്ടികളായ ഞങ്ങൾക്ക് ടയർ പത്തിരി ശരിക്കും ഒരു തീറ്റ ശിക്ഷ തന്നെയായിരുന്നു.

അന്നത്തെ ഫിഫ്റ്റീൻ കാരൻ ഇന്ന് ഫിഫ്റ്റിയിൽ എത്തി നിൽക്കുമ്പോഴാണ് ടയർ പത്തിരി ഒന്ന് കൂടി തിന്നണം എന്ന മോഹം മനസ്സിലുദിച്ചത്. ബട്ട്, അന്ന് അത് ഉണ്ടാക്കിത്തന്നിരുന്ന മൂത്തുമ്മ കാലയവനികക്കുള്ളിൽ മറഞ്ഞിരുന്നു. പുതിയ തലമുറക്ക് ഇത് തിന്നാൻ സമയമുണ്ടെങ്കിലും തയ്യാറാക്കാൻ സമയം ഇല്ല പോലും. എങ്കിലും എൻ്റെ ആശ ഞാൻ അന്നത്തെ കളിക്കൂട്ടുകാരനും മൂത്തുമ്മയുടെ മകനുമായ മജീദിനെ അറിയിച്ചു.

എന്നാൽ എന്റെ പദ്ധതികൾ പോലെ ഇപ്രാവശ്യത്തെ സന്ദർശന പരിപാടി നടക്കില്ല എന്ന് മനസ്സിലായതോടെ ടയർ പത്തിരി രുചിക്കാൻ ഈ വർഷം യോഗമില്ല എന്ന് തീരുമാനമായി. എങ്കിലും വേനലവധിക്കാല വിരുന്നുപോക്ക് അനുസ്മരിക്കാൻ കുടുംബ സമേതം മജീദിനെ സന്ദർശിച്ച് പോരാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ഒരു ദിവസം വൈകിട്ടോടെ മജീദിൻ്റെ വീട്ടിൽ ഞങ്ങളെത്തി. അൽപ സമയത്തെ സംസാരത്തിനിടയിൽ തീൻമേശയിൽ ചായ സൽക്കാരത്തിനുള്ള വിഭവങ്ങൾ ഉരുണ്ട് കൂടാൻ തുടങ്ങി. പെട്ടെന്ന് ഒരു വാസന എൻ്റെ മൂക്കിലടിച്ച് കയറി.

"ങും... മൂത്തുമ്മ പണ്ട് ഉണ്ടാക്കിയിരുന്ന അതേ കോഴിക്കറിയുടെ മണം... " ഓർമ്മകൾക്ക് ഒന്ന് കൂടി നിറം ചാർത്താനായി ഞാൻ നാസാരന്ധ്രങ്ങൾ വൈഡ് ഓപ്പണാക്കി ആഞ്ഞ് വലിച്ചു. ചായ കുടിക്കാനായി ടേബിളിൽ എത്തിയപ്പോൾ അതാ പഴയ ആ ടയർ പത്തിരിയും!!

ഏതോ പെണ്ണുങ്ങളെ വിളിച്ച് വരുത്തി ടയർ പത്തിരിയും കോഴിക്കറിയും ഞങ്ങൾക്കായി പ്രത്യേകം തയ്യാറാക്കി മജീദും ഭാര്യ ലൈലയും ഞങ്ങളെ ശരിക്കും വിസ്മയിപ്പിച്ചു. മൂന്നെണ്ണം കഴിച്ച് ഞാൻ പഴയ കാലത്തിലൂടെ അങ്ങനെ ഒഴുകി. മക്കളും ആദ്യമായി ടയർ പത്തിരിയുടെ രുചി അന്നറിഞ്ഞു.

വാൽ: ഡിഗ്രിക്ക് ഒപ്പം പഠിച്ച എറണാകുളം സ്വദേശി ഖൈസ് എൻ്റെ വീട്ടിൽ വന്നു. വയനാട് പടിഞ്ഞാറത്തറയിലേക്ക് പോകേണ്ട അവന് ഞാൻ കൽപറ്റയിലൂടെയുള്ള വഴി പറഞ്ഞു കൊടുത്തു. അവന് കുറ്റ്യാടി വഴി തന്നെ പോകണം പോലും. അതെന്താ കാര്യം എന്നന്വേഷിച്ചപ്പോൾ ഒറോട്ടി അഥവാ ടയർ പത്തിരി കിട്ടുന്ന ഒരു ഹോട്ടൽ ആ റൂട്ടിൽ ഉണ്ട് എന്ന് ! കുട്ടിക്കാലത്ത് ഒറോട്ടി തിന്ന അവനും അമ്പത് കഴിഞ്ഞപ്പോ ഒന്ന് തിന്ന് നോക്കാനാശ!!

Friday, June 13, 2025

ഈശ്വരാ വഴക്കില്ലല്ലോ

2025 മെയ് 30 രാത്രി. മണാലിയിലെ ഹോട്ടൽ കെനിൽ വർത്ത് ഇൻ്റർനാഷണലിൽ, ആ ദിവസത്തെ മണാലി കാഴ്ചകൾക്ക് ശേഷം ഞാനും കുടുംബവും വിശ്രമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഒരു സിനിമ കാണാം എന്ന് എല്ലാവർക്കും ആഗ്രഹം മുളച്ചത്. സിനിമ കണ്ട് സമയം കളയാൻ എനിക്ക് മടിയാണ്.അംഗുലീ പരിമിതമായ എണ്ണം സിനിമകളേ ഞാനിതുവരെ കണ്ടിട്ടുള്ളൂ. നല്ല ചുമ കൂടി പിടിപെട്ടിരുന്നതിനാൽ ഞാൻ കിടക്കയിലേക്കും ബാക്കി എല്ലാവരും സിനിമയിലേക്കും ചരിഞ്ഞു.

".....ഉടുതുണിക്ക് മറുതുണിയില്ലാതെ ഞാൻ മുംബൈ തെരുവുകളിൽ തേരാപാരാ നടക്കുകയാണ്. കള്ളവണ്ടി കയറാനുള്ള കാശ് പോലും എൻ്റെ കയ്യിലില്ല...... "ഇത്രയും കരഞ്ഞു കൊണ്ടും "അത് കൊണ്ട് ഞാൻ ഒരു ടാക്സി വിളിച്ചു വരികയാണ്. ടാക്സി കൂലി നീ തന്നെ കൊടുക്കണം...." എന്ന ബാക്കി ഭാഗം സീരിയസായും പറയുന്ന ഡയലോഗ് കേട്ടാണ് ഞാൻ പെട്ടെന്നെണീറ്റത്. സലീം കുമാർ ആണ് മൊബൈൽ സ്ക്രീനിൽ നിന്ന് വിളിച്ചു പറഞ്ഞു കൊണ്ടിരുന്നത്. ഞാൻ കാണാത്ത "അച്ഛനുറങ്ങാത്ത വീടും" ഞാൻ കണ്ട  "ആദാമിൻ്റെ മകൻ അബുവും" മലയാളികൾക്ക് മുമ്പിൽ അവതരിപ്പിച്ച സലീം കുമാറിന് മാത്രമേ തേരട്ട ചുരുണ്ട് എണീക്കുന്ന ലാഘവത്തോടെ ഹാസ്യ - സീരിയസ്  ഡയലോഗുകൾ ഒരുമിച്ച് കൈകാര്യം ചെയ്യാൻ സാധിക്കൂ എന്ന എൻ്റെ ആത്മഗതം കൃത്യമായി.

യാത്ര കഴിഞ്ഞ് വീട്ടിലെത്തി രണ്ടു നാൾ കഴിഞ്ഞാണ് എൻ്റെ ലൈബ്രറിയിലെ മേശപ്പുറത്ത് സലീം കുമാറിന്റെ കാരിക്കേച്ചർ മുഖച്ചിത്രമായി 'ഈശ്വരാ വഴക്കില്ലല്ലോ' എന്നൊരു പുസ്തകം ഞാൻ കാണുന്നത്. എൻ്റെ ശേഖരത്തിൽ ഇല്ലാത്ത പുസ്തകം വായനക്കായി മകൾ എവിടെ നിന്നോ കൊണ്ടു വന്നതായിരുന്നു. മുമ്പ് ഇന്നസെൻ്റ് കഥകളും   മുകേഷ് കഥകളും   വായിച്ച് രസിച്ചിരുന്നതിനാൽ ഇതും ഞാൻ കയ്യിലെടുത്തു. ഒറ്റ ഇരുപ്പിന് തന്നെ വായിച്ചു തീർത്തു.

ആകെയുള്ള ഇരുപത്തി ഒന്ന് അധ്യായങ്ങൾ വായിച്ചു കഴിയുമ്പോൾ പറവൂരിനടുത്തുള്ള ചിറ്റാറ്റുകര എന്ന ഗ്രാമം വായനക്കാരൻ്റെ മനസ്സിൽ കൊത്തി വയ്ക്കപ്പെടും എന്ന് തീർച്ചയാണ്. അത്ര കണ്ട് ആ ഗ്രാമത്തിലെ അനുഭവങ്ങൾ സലീം കുമാർ ഈ പുസ്തകത്തിൽ പറയുന്നുണ്ട്. സിനിമാഭിനയം എന്ന ജീവിതാഭിലാഷം കൊണ്ടു നടന്നതും അതിനായി താണ്ടിയ കനൽ പാതകളും അതിന് പൂർണ്ണ പിന്തുണ നൽകിയ അമ്മയുടെ കരുതലും എല്ലാം നർമ്മത്തിൽ ചാലിച്ച് പറഞ്ഞ് പോകുമ്പോഴും ഹൃദയത്തിൽ ചെറിയ ഒരു നോവ് അനുഭവപ്പെടും. 

വ്യക്തി ജീവിതത്തിലെയും സിനിമാ ജീവിതത്തിലെയും നിരവധി അനുഭവങ്ങൾ വളച്ചു കെട്ടില്ലാതെ പറയുന്ന സലീം കുമാർ ശൈലി എനിക്കേറെ ഇഷ്ടപ്പെട്ടു. രചയിതാവിൻ്റെ കുറിപ്പിൽ പറയുന്ന പോലെ ജനനമെന്ന സ്റ്റാർട്ടിംഗ് പോയിൻ്റിൽ നിന്നും മരണം എന്ന ഫിനിഷിംഗ് പോയിൻ്റിലേക്ക് നടത്തുന്ന ഒരു എസ്കർഷൻ ആണ് ഈ പുസ്തകം.

ഹാസ്യം ഇഷ്ടപ്പെടുന്നതിനാലാവാം ഒരു ഹാസ്യ നടൻ്റെ ജീവിതാനുഭവങ്ങൾ ഒറ്റ ഇരുപ്പിന് വായിച്ച് തീർക്കാൻ എന്നെ പ്രേരിപ്പിച്ചത്. പ്രതീക്ഷിച്ച പോലെ ഇത് മുഴുവൻ ഹാസ്യമല്ല. ചോര കിനിയുന്ന ചില അനുഭവങ്ങളും ഈ പുസ്തകത്തിലുണ്ട്. എങ്കിലും വായനക്കാരൻ്റെ ചുണ്ടിൽ അവസാനം വിരിയുന്നത് ഒരു പുഞ്ചിരി തന്നെയായിരിക്കും എന്നാണ് എന്റെ അനുഭവം.

പുസ്തകം: ഈശ്വരാ വഴക്കില്ലല്ലോ
രചയിതാവ്: സലീം കുമാർ
പ്രസാധകർ: മനോരമ ബുക്സ് 
Page: 179
വില: 270 രൂപ 

Monday, June 09, 2025

കുഞ്ഞിമ്മുവിൻ്റെ ചെരിപ്പ്.

"അതേയ് ... ഡൽഹിയിലേക്ക് പോകുന്നതിൻ്റെ മുമ്പെ എന്റെ ചെരുപ്പ് ഒന്ന് മാറ്റണം"  കുഞ്ഞിമ്മു ഭർത്താവ് ആബു മാസ്റ്ററോടായി പറഞ്ഞു.

"അതെന്താ ഡൽഹിയിലെ വഴികളും ഇവിടത്തെ വഴികളും ഒരു പോലെ തന്നെയല്ലേ?" ആബു മാസ്റ്റർക്ക് സംശയമായി.

"അതറിയില്ല... പക്ഷെ, നിലവിലുള്ള ചെരുപ്പിൻ്റെ ലൈഫ് ടൈം കഴിഞ്ഞിട്ടുണ്ടോ എന്നൊരു സംശയം.... പിന്നെ ഡൽഹിയിൽ വെച്ച് വാറ് പൊട്ടിയ ചെരിപ്പ് കയ്യിൽ പിടിച്ച് നടക്കുന്നത് പ്രധാനമന്ത്രിയും പ്രസിഡണ്ടും ഒക്കെ കണ്ടാൽ ഒരു നാണക്കേടാ..." 

"ആര് കണ്ടാൽ ന്നാ പറഞ്ഞെ ?"

"ആര് കണ്ടാലും.."

"ചെരിപ്പ് എന്നൊക്കെ പറഞ്ഞാൽ തേഞ്ഞ് തേഞ്ഞ് നിലം പറ്റണം...എന്നിട്ടേ മാറ്റാവൂ..."

"അതങ്ങ് പള്ളീ പറഞ്ഞാ മതി..."

"ഗാന്ധിജിയുടെ ചെരിപ്പ് കണ്ടിട്ടില്ലേ നീ.."

"അതൊന്നും ഞാൻ കണ്ടിട്ടില്ല... ഡൽഹി പോകുന്നതിൻ്റെ മുമ്പ് എനിക്ക് പുതിയ ചെരിപ്പ് കിട്ടണം.."

"ങാ...ശരി...ശരി... ഇന്ന് നിനക്ക് എവിടെയോ പോകണം എന്ന് പറഞ്ഞിരുന്നല്ലോ?..."

"നാത്തൂനെ കാണാൻ..... "

"അതെന്തിനാ.... ഡൽഹിക്ക് പോകാൻ പിരി കേറ്റാനോ?"

"ങും... ഒന്ന് മൂളിയാ അങ്ങട്ട് പിരി കയറുന്ന ആളല്ലേ ഇങ്ങളെ പുന്നാര പെങ്ങള് ...."

"ആ... മതി ... മതി ... വൈകിട്ട് പോകാം .... ഇരുട്ട് മൂടിയാൽ അപ്പോ അവിടന്ന് സ്ഥലം വിട്ടേക്കണം. "

"അതെന്താ.. അവിടെ വല്ല പിശാചും ഇറങ്ങോ..."

"ആ... അത് കണ്ടറിയാ..."

അങ്ങനെ വൈകിട്ട് ആബു മാസ്റ്ററും ഭാര്യ കുഞിമ്മുവും മാസ്റ്ററുടെ പെങ്ങളുടെ വീട്ടിലെത്തി. അളിയൻ മാസ്റ്ററെ ഹൃദ്യമായി തന്നെ സ്വാഗതം ചെയ്തു. നാട്ടു വർത്തമാനങ്ങളും കുടുംബ കാര്യങ്ങളും എല്ലാം വർത്തമാനത്തിലൂടെ കടന്ന് പോയി. ഇതിനിടയിൽ തന്നെ വിഭവ സമൃദ്ധമായ ചായ സൽകാരവും നടന്നു. അകത്ത് കുഞ്ഞിമ്മുവും നാത്തൂനും ആരുടെയൊക്കെയോ കല്യാണ കാര്യങ്ങളും സൽക്കാര വിശേഷങ്ങളും പങ്ക് വച്ചു.

"ദേ... ഇരുട്ടായി ..." ആബു മാസ്റ്റർ ഭാര്യയെ ഓർമ്മിപ്പിച്ചു.

"ങാ... ഓർമ്മയുണ്ട് " കുഞ്ഞിമ്മു മറുപടി കൊടുത്തു.

"അതേയ് ... ഇനി ഞങ്ങളിറങ്ങട്ടെ .... വൈകിയാൽ ബസ് കിട്ടില്ല.." ആബു മാസ്റ്റർ അളിയനോട് പറഞ്ഞു.

"ഇന്നിവിടെ കൂടീട്ട് നാളെ പോകാം ന്നേ...''

"ഊ ഉം ... ചെന്നിട്ട് കൊറേ പണികൾ ഉണ്ട്... ഡീ... കുഞ്ഞിമ്മു... വാ.... പോകാം..." ആബു മാസ്റ്റർ ഭാര്യയെ വിളിച്ചു. നാത്തൂനോട് യാത്ര പറഞ്ഞ് കുഞ്ഞിമ്മുവും അളിയനോട് യാത്ര പറഞ്ഞ് ആബു മാസ്റ്ററും ഇറങ്ങി. മൊബൈൽ ഫോണിന്റെ അരണ്ട വെളിച്ചത്തിൽ അവർ റോഡിലേക്ക് നീങ്ങി.ആദ്യം വന്ന ബസ്സിൽ തന്നെ അവർ കയറി.

വീട്ടിലെത്താൻ ഒന്നൊന്നര മണിക്കൂർ യാത്രയുള്ളതിനാൽ കുഞ്ഞിമ്മു സീറ്റിലിരുന്ന് ഉറങ്ങാൻ തുടങ്ങി. ഇതിനിടയിൽ പിൻ സീറ്റിലിരുന്ന ആളുടെ കാല് സീറ്റിനടിയിലൂടെ കുഞ്ഞിമ്മുവിൻ്റെ നേരെ ഇഴഞ്ഞ് വരാൻ തുടങ്ങി. രണ്ട് തവണ ആവർത്തിച്ചപ്പോൾ കുഞ്ഞിമ്മു അയാളെ ഒന്ന് രൂക്ഷമായി നോക്കി. പിന്നീട് അയാളത് ആവർത്തിച്ചില്ല. വഴിയിലെവിടെയോ അയാൾ ഇറങ്ങി പോവുകയും ചെയ്തു.സമയം പിന്നെയും കടന്നു പോയി.

"വാ... അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം ... ചില സാധനങ്ങൾ വാങ്ങാനുണ്ട് ..." ആബു മാസ്റ്റർ വിളിച്ചപ്പോഴാണ് ബസ് ടൗണിൽ എത്തിയ വിവരം കുഞ്ഞിമ്മു അറിഞ്ഞത്. ഉറക്കത്തിൽ അഴിച്ച് വച്ച ഷൂ കുഞ്ഞിമ്മു കാല് കൊണ്ടൊന്ന് തിരഞ്ഞു. ഒരു ഷൂ കാലിൽ തടഞ്ഞെങ്കിലും രണ്ടാമത്തെത് കിട്ടിയില്ല. വീണ്ടും തപ്പിയിട്ടും ഫലം കാണാത്തതിനാൽ കുഞ്ഞിമ്മു സീറ്റിനടിയിലേക്ക് കുനിഞ്ഞ് നോക്കി.

'യാ കുദാ.!!.' കുഞ്ഞിമ്മു ഞെട്ടിപ്പോയി. ഒരു ഷൂവിന് പകരം അതാ ഒരു ചെരുപ്പ് ! അതും ഒരു പുരുഷൻ്റേത് !! ഇനി അത് ഇടുകയല്ലാതെ നിവൃത്തിയില്ല.

രാത്രി ആയതിനാൽ ആരും കാണില്ല എന്ന ധാരണയിൽ കുഞ്ഞിമ്മു ഒരു കാലിൽ സ്വന്തം ഷൂസും മറ്റേ കാലിൽ ചെരുപ്പും ധരിച്ചു. പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽ പെടാതിരിക്കാനായി ചുരിദാർ പാൻ്റ് നന്നായിട്ട് താഴ്ത്തി ഇടുകയും ചെയ്തു. ബസ്സിറങ്ങി ആബു മാസ്റ്റർ നേരെ ഒരു ഓട്ടോയുടെ അടുത്തേക്ക് നടന്നു. കാല് പരമാവധി മൂടി കുഞ്ഞിമ്മുവും പിൻതുടർന്നു.

"മാഡം... ചെരുപ്പ് മാറിയിട്ടുണ്ടല്ലോ.." കുഞ്ഞിമ്മുവിൻ്റെ കാലിലേക്ക് നോക്കി ആദ്യത്തെ  ഓട്ടോ ഡ്രൈവർ തന്നെ പറഞ്ഞു.

"മാഡം അല്ലടാ പൊട്ടാ ... അയാം കുഞ്ഞിമ്മു... പിന്നെ ചെരിപ്പല്ല, ഷൂ ആണ് മാറിയത് " അത്രയൊക്കെ ശ്രമിച്ചിട്ടും കള്ളി വെളിച്ചത്താക്കിയ അരിശത്തിൽ  കുഞ്ഞിമ്മു പറഞ്ഞു. അപ്പോഴാണ് ആബു മാസ്റ്ററും കുഞ്ഞിമ്മുവിൻ്റെ കാലിലേക്ക് ശ്രദ്ധിച്ചത്.

"അയ്യയ്യേ... ഇതെന്ത് കോലം? ബാഗ്ദാദിലെ കാസിമിൻ്റെ ചെരുപ്പ് പോലെയുണ്ട് അത്..." ആബു മാസ്റ്റർ വാ പൊത്തി ചിരിച്ചു.

"ചിരിക്കണ്ട .... നിങ്ങൾ പോകുന്നിടത്തൊക്കെ ഞാൻ ഈ വേഷത്തിൽ വരും .. ഹും ..... നടക്ക്..."

"അയ്യോ വേണ്ട ... എനിക്കത് നാണക്കേടാണ്.."

"ഹും... എങ്കിൽ പുതിയ ചെരുപ്പ് വാങ്ങി താ ... "
ഗത്യന്തരമില്ലാതെ ആബു മാസ്റ്റർ കുഞ്ഞിമ്മുവിനെയും കൂട്ടി തൊട്ടടുത്ത് കണ്ട ചെരിപ്പ് കടയിൽ കയറി. 

പുതിയ ചെരുപ്പും ധരിച്ച് പുറത്തിറങ്ങിയ കുഞ്ഞിമ്മുവിൻ്റെ മനസ്സിൽ പെൺ ഷൂ ഇട്ട് വീട്ടിലെത്തിയ പുരുഷൻ്റെ വീട്ടിലെ ബഹളങ്ങളായിരുന്നു. ആബു മാസ്റ്ററുടെ മനസ്സിലാകട്ടെ, ഒരു കാര്യം സാധിക്കാനുള്ള പെൺ ബുദ്ധിയുടെ കഴിവും.

Monday, June 02, 2025

ശുഭയാത്ര (ദ ഐവി 21)

 കഥ ഇതുവരെ

ഏറെ നേരം ബ്ലോക്കിൽ ആയതിനാൽ ഞാനടക്കം പലരും ബസ്സിൽ നിന്നും പുറത്തിറങ്ങി. പെട്ടെന്നാണ് ഒരു ട്രെയിനിൻ്റെ ചൂളം വിളി എവിടെ നിന്നോ ഞാൻ കേട്ടത്. നിമിഷങ്ങൾക്കകം തന്നെ ഞങ്ങളുടെ ഇടത് ഭാഗത്ത് ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്കിടയിലൂടെ ഒരു ട്രെയിൻ പാഞ്ഞു പോയി. ബാനിഹാൾ - ശ്രീനഗർ റൂട്ടിലെ ഈ ട്രെയിനിൽ യാത്ര ആസ്വാദ്യകരമാണെന്ന് പലരും പറഞ്ഞത് കേട്ടിട്ടുണ്ട്. കഴിഞ്ഞ കാശ്മീർ യാത്രയിൽ ഞാൻ അത് ലക്ഷ്യം വച്ചിരുന്നെങ്കിലും സാധിച്ചില്ല. മഞ്ഞ് കാലത്തെ ബാനിഹാൾ റെയിൽവെ സ്റ്റേഷൻ്റെ ദൃശ്യം തന്നെ വളരെ മനോഹരമാണ്.

ചില വാഹനങ്ങൾ കടത്തി വിടുന്നത് കണ്ടതിനാൽ ട്രാഫിക് നിയന്ത്രിക്കുന്ന പോലീസ്കാരൻ്റെ അടുത്തെത്തി ഞാൻ ഞങ്ങളുടെ ദയനീയാവസ്ഥ അറിയിച്ചു.ഉടൻ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞതിനാൽ സമാധാനം വീണ്ടുകിട്ടി. അൽപസമയത്തിനകം തന്നെ വാഹനങ്ങൾ കടത്തി വിടാൻ തുടങ്ങി. എല്ലാവരും ബസ്സിൽ ഓടിക്കയറി.ഓരോ സ്പോട്ടിനും ശേഷം യാത്ര തുടരുന്നതിന് മുമ്പ് സ്റ്റുഡൻ്റ് കോർഡിനേറ്റർമാർ അംഗങ്ങളുടെ എണ്ണം എടുക്കൽ സാധാരണമായിരുന്നു. ഇത് വരെ എല്ലാ പ്രാവശ്യവും എണ്ണം കൃത്യവുമായിരുന്നു. പക്ഷേ, ഇത്തവണ ഒരാൾ കുറവ് ! മുന്നിൽ നിന്ന് പിന്നിലേക്കും  പിന്നിൽ നിന്ന് മുന്നിലേക്കും എല്ലാം എണ്ണി നോക്കിയിട്ടും ഒരാൾ മിസ്സിംഗ് തന്നെ !

കോർഡിനേറ്റർമാർ പെട്ടെന്ന് പുറത്തിറങ്ങി പല ഭാഗത്തേക്കായി തിരിഞ്ഞ് തെരച്ചിൽ തുടങ്ങി. അവസാനം ആളെ കണ്ടെത്തി. റെയിൽവെ സ്റ്റേഷൻ കാണാൻ പോയതായിരുന്നു പോലും ! വഴിയിൽ കണ്ട ഒരു പോലീസ് കാരനോട് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് മനസ്സിലാവാത്തതിനാൽ തിരിച്ച് പോന്നു. അത് കാരണം ഞങ്ങൾക്ക്  ആളെ കണ്ടെത്താനും സാധിച്ചു. ഇല്ലായിരുന്നെങ്കിൽ എത്ര സമയം ഇനിയും കുടുങ്ങിക്കിടക്കേണ്ടി വരുമായിരുന്നു എന്ന് ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.

ഒന്നര മണിയോടെ ഞങ്ങൾ യാത്ര പുനരാരംഭിച്ചു. ചെങ്കുത്തായ മലമ്പാതകളും തുരങ്കങ്ങളും താണ്ടി രാത്രി ഏഴ് മണിയോടെ ഞങ്ങൾ പഞ്ചാബി ഹവേലിയിൽ എത്തി. കഴിഞ്ഞ യാത്രയിലെ ഓർമ്മകൾ പുതുക്കി ഞാൻ ആ ബൈക്കിൽ വീണ്ടും കയറി ഇരുന്നു.അന്ന് ഭക്ഷണം കഴിച്ചിരുന്ന തൊട്ടപ്പുറത്തുള്ള തട്ടു കടയിൽ കയറി ഞാനും വിനോദൻ മാഷും ലഘുഭക്ഷണവും കഴിച്ചു. അവിടെ കണ്ട ഒരു മുള്ളങ്കിയുടെ വലിപ്പം ഞങ്ങളെ അത്ഭുതപ്പെടുത്തി. 

ആമാശയം നിറഞ്ഞതോടെ എല്ലാവരും വീണ്ടും ഊർജ്ജസ്വലരായി. യാത്ര പുനരാരംഭിച്ചതോടെ ഓരോരുത്തരായി അനുഭവങ്ങൾ പങ്കുവച്ചു.രാത്രി പന്ത്രണ്ട് മണിയോടെ ഞങ്ങൾ ജമ്മു അതിർത്തി പിന്നിട്ടു. ഫോൺ ആക്ടീവായതോടെ എല്ലാവരുടെയും ജീവിതം പഴയ ട്രാക്കിലായി.

ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ഞങ്ങൾ ഡൽഹിയിൽ എത്തിയത്. കരോൾബാഗിലെ മെട്രോ ഹൈറ്റ്സ് ഹോട്ടലിലായിരുന്നു താമസം ഒരുക്കിയിരുന്നത്. ടൂർ ഷെഡ്യൂൾ പ്രകാരം ആഗ്രയും കൂടി കവർ ചെയ്യാനുണ്ടായിരുന്നു. സമയം ഇല്ലാത്തതിനാൽ ആഗ്ര ക്യാൻസലാക്കി ഡൽഹി കാഴ്ചകൾ കാണാൻ തീരുമാനിച്ചു. ഡൽഹിയിൽ പഠിക്കുന്ന മകളെ കാണേണ്ടതിനാലും എൻ്റെ മടക്കം ഒറ്റക്കായതിനാലും ഞാൻ മകളുടെ അടുത്തേക്കും ബാക്കി എല്ലാവരും ഡൽഹി കാഴ്ചകൾ കാണാനും തിരിച്ചു.

കാഴ്ചകൾ കണ്ടും ഷോപ്പിംഗ് നടത്തിയും രാത്രി വീണ്ടും എല്ലാവരും ഹോട്ടലിൽ ഒരുമിച്ചു. പിറ്റേന്ന് രാവിലെ അഞ്ച് മണിക്കായിരുന്നു നാട്ടിലേക്കുള്ള ട്രെയിൻ. പുലർച്ചെ മൂന്നു മണിയോടെ എല്ലാവരും സ്ഥലം വിട്ടു. ഡൽഹിയിൽ ഇത് വരെ കാണാത്ത ചില കാഴ്ചകൾ കാണാനുള്ളതിനാൽ ഞാൻ അവിടെ തന്നെ തങ്ങി.

ഓരോ യാത്രയും വ്യത്യസ്ത അനുഭവങ്ങളാണ്. അതിൽ കയ്പും മധുരവും ഉണ്ടാകും. ഗാന്ധിജിയുടെ മണ്ണിൽ തുടങ്ങി രാജസ്ഥാനിലെ മരുക്കാറ്റ് ഏറ്റുവാങ്ങി ഗുൽമാർഗ്ഗിലെ മഞ്ഞിലുരുണ്ട് പഹൽഗാമിലെ മഞ്ഞു വീഴ്ച ആസ്വദിച്ച് ഈ യാത്രയും ഇവിടെ അവസാനിക്കുന്നു. രണ്ടാം കാശ്മീർ യാത്രയുടെ അവസാനത്തിൽ കുറിച്ചിട്ട പോലെ  (click & read) കാശ്മീർ എന്നെ ഇനിയും മാടി വിളിക്കുന്നുണ്ട്. മണാലിയിലേക്ക് കുടുംബ സമേതമുള്ള യാത്രയിലാണ് ഈ യാത്രാകുറിപ്പെഴുത്ത്. യാത്രകൾ തുടരും, തുടർന്ന് കൊണ്ടേയിരിക്കും.

വായിച്ചും പങ്ക് വച്ചും എൻ്റെ ഒപ്പം കൂടിയ എല്ലാവർക്കും ശുഭയാത്ര നേരുന്നു.


(തുടക്കം മുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)


(അവസാനിച്ചു)