Pages

Showing posts with label FIFA. Show all posts
Showing posts with label FIFA. Show all posts

Friday, December 30, 2022

ദി ഡി മരിയ എഫെക്ട്

അപ്രതീക്ഷിത സഹായം എത്തിക്കുന്ന, ദൈവത്തിന്റെ ദൂതരെയാണ് മാലാഖ അഥവാ എയ്ഞ്ചൽ എന്ന് വിളിക്കുന്നത്.അർജന്റീന ടീമിൽ അത്തരം ഒരു എയ്ഞ്ചൽ ഉണ്ട്.ലയണൽ മെസ്സിയുടെ നിഴലിൽ ഒതുങ്ങിക്കൂടുന്ന സാക്ഷാൽ എയ്ഞ്ചൽ ഡി മരിയ എന്ന മിഡ്‌ഫീൽഡർ.നീണ്ടു മെലിഞ്ഞ ആ കാലുകളിൽ നിന്ന് വഴിമാറിപ്പോകാൻ പന്തിന് പോലും മടിയാണ് എന്ന് തോന്നിപ്പോകും ഈ മാലാഖയുടെ കളി കണ്ടാൽ.

ഡി മരിയയുടെ സഹായം അർജന്റീനയ്ക്ക് ആവശ്യം വരുന്നത് ഫൈനൽ മത്സരങ്ങളിലാണ്. മെസ്സി അമിത സമ്മർദ്ദത്തിൽ ഉഴറുമ്പോൾ രക്ഷകനാകുന്നത് ഡി മരിയ ആയിരിക്കും.ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലിലും നാം അത് ദർശിച്ചതാണ്. ഡി മരിയ കളത്തിലുള്ളപ്പോൾ അർജന്റീനയുടെ ആക്രമണങ്ങൾക്ക് മൂർച്ചയുണ്ടായിരുന്നു.ഡി മരിയയുടേതടക്കം രണ്ട് ഗോളുകൾ അടിച്ച് ടീം സെറ്റ് ആയി എന്ന് തോന്നിയ നിമിഷത്തിൽ അർജന്റീന കോച്ച് ഡി മരിയയെ പിൻവലിച്ചു.അതോടെ കളി അർജന്റീനയുടെ കയ്യിൽ നിന്നും വഴുതിത്തുടങ്ങി.കൈലിയൻ എംബാപ്പേ രണ്ട് ഗോളുകളും തിരിച്ചടിച്ചപ്പോൾ സൈഡ് ബെഞ്ചിലിരുന്ന് കണ്ണീർ വാർക്കുന്ന ഡി മരിയയെ ലോകം മുഴുവൻ കണ്ടു.

മറഡോണക്ക് ശേഷം അർജന്റീന ഫുട്ബാൾ ടീം നേടിയ രാജ്യാന്തര കപ്പുകളിൽ എല്ലാം ഡി മരിയയുടെ കാലൊപ്പ് പതിഞ്ഞിട്ടുണ്ട്.2008 ൽ ബീജിംഗ് ഒളിമ്പിക്സിൽ നൈജീരിയയെ തോല്പിച്ച് ഒളിമ്പിക് ഫുട്ബാൾ സ്വർണ്ണം നിലനിർത്തിയപ്പോൾ ഫൈനലിലെ ഏക ഗോളിന്റെ ഉടമ ഡി മരിയ ആയിരുന്നു. 2014 ൽ ഫിഫ ലോകകപ്പിൻറെയും 2015 ലും 2016 ലും കോപ്പ അമേരിക്ക ഫൈനലിലും അർജന്റീന എത്തിയെങ്കിലും ഡി മരിയയുടെ ബൂട്ടിൽ നിന്ന് ഗോൾ പിറന്നില്ല.മൂന്നിലും അർജന്റീന പരാജയപ്പെടുകയും ചെയ്തു.

2021 ൽ ബ്രസീലിനെ അവരുടെ നാട്ടിൽ വച്ച് മുട്ടുകുത്തിച്ച് അർജന്റീന കോപ്പ അമേരിക്ക കപ്പ് നേടുമ്പോൾ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെ ആദ്യത്തെ അന്താരാഷ്ട്ര കിരീടമായിരുന്നു അത്.മിശിഹായ്ക്ക് വേണ്ടി മാലാഖയായി അവതരിച്ച് ഫൈനലിലെ ഏക ഗോൾ അടിച്ചത് എയ്ഞ്ചൽ ഡി മരിയയും.കോപ്പ അമേരിക്ക ചാമ്പ്യന്മാരും യൂറോപ്യൻ ചാമ്പ്യന്മാരും തമ്മിലുള്ള ഫൈനലിസിമയിൽ ഇറ്റലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തപ്പോൾ അതിലൊരു ഗോൾ ഡി മരിയയുടെ പേരിലായിരുന്നു.ഇപ്പോഴിതാ 2022 ൽ ഫ്രാൻസിനെ തോല്പിച്ച് ലോകകിരീടം ചൂടിയപ്പോഴും മെസ്സിക്ക് കട്ട സപ്പോർട്ടുമായി ഒരു ഗോൾ അടിച്ചുകൊണ്ട് എയ്ഞ്ചൽ ഡി മരിയ എന്ന നിശബ്ദ താരം അർജന്റീനയുടെ  സാക്ഷാൽ മാലാഖയാകുന്നു.

അർജന്റീന ഫൈനലിൽ എത്തുകയും ഡി മരിയ ഒരു ഗോളടിക്കുകയും ചെയ്‌താൽ പിന്നെ എതിർ ടീം കപ്പിൽ മുത്തമിടില്ല എന്ന് നാലാം തവണയും തെളിഞ്ഞു.അതാണ് ദി ഡി മരിയ എഫെക്ട്.ഇനിയും ഈ മാലാഖയുടെ അവതാരങ്ങൾ ഫുട്ബാൾ ലോകം ആകാംക്ഷയോടെ കാത്ത് നിൽക്കുന്നു.

Wednesday, December 28, 2022

മരുഭൂമിയിലെ നത്തോലികൾ

ഖത്തറിൽ വേൾഡ് കപ്പ് മത്സരങ്ങൾ തുടങ്ങുന്നതിന്റെ തലേ ദിവസം എന്റെ നാട്ടിൽ മീഡിയാ വൺ ചാനലിന്റെ ഒരു OB വാൻ വന്നു. വിവിധ നാടുകളിലെ ലോകകപ്പിന്റെ ആവേശം പ്രേക്ഷകരിൽ എത്തിക്കുക എന്നതായിരുന്നു Road Kick എന്ന ആ പരിപാടിയുടെ ഉദ്ദേശം. ഞാനും സുഹൃത്തുക്കളോടൊപ്പം അതൊന്ന് കാണാൻ പോയി(ഇവിടെ ക്ലിക്ക് ചെയ്താൽ കാണാം). അന്നവിടെ കൂടിയവരിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനവും അർജന്റീന അല്ലെങ്കിൽ ബ്രസീലിന്റെ ഫാൻസ് ആയിരുന്നു. ബാക്കിയുള്ളവർ പോർച്ചുഗൽ,ജർമ്മനി, ഇംഗ്ലണ്ട്, ബെൽജിയം എന്നീ രാജ്യങ്ങളെ പിന്തുണക്കുന്നവരും.

കളി തുടങ്ങി മൂന്നാം ദിവസം തന്നെ അർജന്റീന ഫാൻസ് ഞെട്ടിത്തരിച്ചു പോയി. നിഷ്പ്രയാസം തോൽപിക്കാം എന്ന് കരുതിയ സൗദി അറേബ്യയോട് മെസ്സിയും കൂട്ടരും 2-1 ന്റെ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഖത്തറിൽ പല തലകളും ഉരുളും എന്നതിന്റെ സൂചനയായി അത് മാറി. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ഈ തോൽവി എന്നത് കൂടുതൽ ഷോക്കിംഗ് ആയി. അന്ന് മുതൽ ഖത്തറിന്റെ മരുഭൂമിയിൽ നത്തോലികൾ നീന്താൻ തുടങ്ങി.

സൗദി അറേബ്യ നൽകിയ ഊർജ്ജം ആവാഹിച്ചെടുത്തത് ജപ്പാനായിരുന്നു. ലോകകപ്പിൽ മികച്ച പ്രകടനങ്ങളുടെ ചരിത്രമുള്ള ജർമ്മനി ആദ്യ കളിയിൽ തന്നെ ജപ്പാന് കീഴടങ്ങി (2-1). ലീഡെടുത്ത ശേഷമായിരുന്നു ജർമ്മനിയുടെയും തോൽവി.താമസിയാതെ പ്രഥമ റൗണ്ടിൽ തന്നെ ജർമ്മനി പുറത്താവുകയും ചെയ്തു. 

അന്ന് തന്നെ ആരും ശ്രദ്ധിക്കാതെ പോയ ഒരു മത്സരത്തിൽ നിലവിലുള്ള റണ്ണേഴ് അപ്പായ ക്രൊയേഷ്യയെ ആഫ്രിക്കയിൽ നിന്നുള്ള മൊറോക്കോ ഗോൾ രഹിത സമനിലയിൽ കുരുക്കി , വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ ഒരു സൂചന നൽകി.മൂന്ന് ദിവസം കഴിഞ്ഞ് മൊറോക്കോ തകർത്തത് ഈ ലോകകപ്പിൽ മുത്തമിടും എന്ന് കരുതിയ ലോക രണ്ടാം നമ്പറുകാരായ ബെൽജിയത്തെയായിരുന്നു. നത്തോലികൾക്ക് സ്രാവിന്റെ ശക്തിയും ഉണ്ടാകാം എന്ന് അന്ന് തെളിഞ്ഞു. 

മൂന്ന് ദിവസം കൂടി കഴിഞ്ഞ് ടുണീഷ്യ എന്ന നത്തോലി പുളഞ്ഞപ്പോൾ വഴി മാറിക്കൊടുത്തത് നിലവിലുളള ചാമ്പ്യന്മാരായിരുന്ന ഫ്രാൻസ് എന്ന കൊമ്പൻസ്രാവ് ആയിരുന്നു.രണ്ട് ദിവസം കഴിഞ്ഞ് ജപ്പാൻ സുനാമി ആർത്തിരമ്പിക്കയറിയത് സ്പെയിനിന് മുകളിലായിരുന്നു (2-1). അതേ സ്കോറിന് കൊറിയ, പറങ്കികളെയും കൊത്തി നുറുക്കിയപ്പോൾ യൂറോപ്യൻ ഫുട്ബാളിന്റെ അപ്പോസ്തലർ എല്ലാം ഏഷ്യൻ ഫുട്ബാളിന്റെ ശക്തി മനസ്സിലാക്കി.അതും കഴിഞ്ഞാണ് ലോകം വീണ്ടും ഞെട്ടിത്തരിച്ച് പോയത്.  അവസാന നിമിഷത്തിലെ ഗോളിൽ കാമറൂണിന് മുന്നിൽ സാക്ഷാൽ നെയ്മറും സംഘവും നാണം കെട്ടു.

നോക്ക്ഔട്ട് റൗണ്ടിൽ മൊറോക്കോ വീണ്ടും ഞെട്ടിച്ചു. വീണത് മുൻചാമ്പ്യന്മാരായ സ്പെയിൻ ആയിരുന്നു.ക്വാർട്ടർ ഫൈനലിൽ പെനാൽട്ടി ഷൂട്ടൗട്ടിലൂടെ ക്രൊയേഷ്യ ബ്രസീലിനെ വിമാനം കയറ്റിയപ്പോൾ മൊറോക്കോ മറുപടിയില്ലാത്ത ഒരു ഗോളിന് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും സംഘത്തെയും മടക്കി അയച്ചുകൊണ്ട് ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായി മാറി.സെമിയിലും ഫൈനലിലും അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല.ആദ്യ കളി തോറ്റ അർജന്റീന കപ്പുമായി (Click & Read) മടങ്ങി.

ഫോട്ടോ കടപ്പാട് : ഗൂഗിള്‍

ലാറ്റിനമേരിക്കക്കും യൂറോപ്പിനും പുറത്ത് നിന്ന് ഇതുവരെ ഒരു ലോകചാമ്പ്യൻ ഫുട്ബാളിൽ ഉയർന്ന് വന്നിട്ടില്ല. പക്ഷേ, ഖത്തർ വേൾഡ് കപ്പ് അവരെയെല്ലാം ഒരു പാഠം പഠിപ്പിച്ചു; ഈ രണ്ട് ഭൂഖണ്ഡങ്ങൾക്കും അപ്പുറവും ഫുട്ബാൾ ശക്തിപ്രാപിക്കുന്നുണ്ട്. സമീപ ഭാവിയിൽ ആ സ്വർണ്ണകപ്പിൽ മുത്തമിടാൻ , മരുഭൂമിയിൽ നീന്താൻ ആരംഭിച്ച ഈ നത്തോലികൾ കൊമ്പൻ സ്രാവുകളായി പരിണമിക്കും എന്ന് ഓർത്തിരിക്കുക. 

NB:നത്തോലി ചെറിയ ഒരു മീനല്ല.

ദി ഡി മരിയ എഫെക്ട് ഇവിടെ വായിക്കുക

Wednesday, December 21, 2022

ആ കാവ്യനീതി പുലർന്നു

ഒടുവിൽ ഒരു കാവ്യനീതി പോലെ ലയണൽ മെസ്സി ആ സ്വർണ്ണക്കപ്പിൽ മുത്തം വച്ചു. നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസിനെ മുട്ടുകുത്തിക്കുമ്പോൾ , കഴിഞ്ഞ ലോകകപ്പിൽ തങ്ങളെ നാട്ടിലേക്ക് വിമാനം കയറ്റിയ ടീമിനോടുള്ള പ്രതികാരം കൂടിയായി അത് മാറി. ഫൈനലിൽ കവാത്ത് മറക്കുന്നവൻ എന്ന ശാപത്തിൽ നിന്നും മെസ്സിക്ക് മോചനവുമായി .


ടെലിവിഷൻ നമ്മുടെ നാട്ടിൽ വന്ന് തുടങ്ങിയ 1990 മുതൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഞാൻ കാണാറുണ്ട്. പക്ഷെ ഇതുവരെ ഇത്രയും ആകാംക്ഷ നിറഞ്ഞ, ഞെരമ്പുകൾ വലിഞ്ഞ് മുറുകിയ , ആവേശം പരകോടിയിലെത്തിയ ഒരു മത്സരം കണ്ടിട്ടില്ല.  ഫൈനൽ വരെ ടീമിനെ തോളിലേറ്റിയ എംബാപ്പെയെ ഒന്ന് ക്ലോസപ്പിൽ കാണാൻ പോലും കിട്ടാതെ എൺപതാം മിനുട്ട് വരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ഫ്രാൻസ് പെട്ടെന്ന് തന്നെ കീഴടങ്ങും എന്നായിരുന്നു മത്സരം വീക്ഷിച്ച എല്ലാവരുടെയും ധാരണ. 

പക്ഷേ, കാലിൽ കൊരുത്ത പന്തിനെ വലയിൽ കയറ്റാതെ വിടാൻ ഒരുക്കമില്ലാത്ത എംബാപ്പെ വിശ്വരൂപം പ്രാപിച്ചത് കിരീടം കൈയിൽ നിന്നും വഴുതുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. ഓരോ അടിക്കും തിരിച്ചടി നൽകി ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയപ്പോൾ പലപ്പോഴും ശ്വാസം പോലും നിലച്ചു പോയി. മെസ്സിയുടെ അടിക്ക് എംബാെപ്പയുടെ തട എന്ന രീതിയിൽ കളി പുരോഗമിച്ചപ്പോൾ രണ്ട് മണിക്കൂർ നേരത്തേക്ക് ലോകം മുഴുവൻ ആ കുഞ്ഞ് പന്തിന്റെ ഗതികൾ നിരീക്ഷിച്ചിരുന്നു പോയി.

വിശ്വകിരീടത്തിന് പുറമെ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനും കൂടി ഈ ഫൈനൽ പോരാട്ടം നിർണ്ണായകമായിരുന്നു.തോൽവിയോടെ തുടങ്ങി അവസാനം വിശ്വവിജയികളാക്കി അർജന്റീനയെ മാറ്റിമറിച്ച ലയണൽ ആന്ദ്രെ മെസ്സി എന്ന മിശിഹാ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബാൾ ഏറ്റുവാങ്ങിയപ്പോൾ അത് അർഹതക്കുള്ള അംഗീകാരമായി.ക്ലബ്ബ് ഫുട്ബാളിൽ ഒരേ ടീമിനായി കളിക്കുന്ന മെസ്സിയും എംബാപ്പയും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് എംബാപ്പെയും കരസ്ഥമാക്കിയതോടെ ഫൈനൽ മത്സരം കണ്ട എല്ലാവർക്കും ആശ്വാസവുമായി.


 ഫുട്ബാളിലെ ഏതാണ്ട് എല്ലാ റിക്കാർഡുകളും പങ്കിട്ടെടുക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്കും ലയണൽ മെസ്സിക്കും ഫിഫ വേൾഡ് കപ്പ് കയ്യിലേന്താൻ ഒരു അവസരം ലഭിച്ചിരുന്നില്ല.ഈ ലോകകപ്പോടെ ഈ രണ്ട് ഇതിഹാസങ്ങളും ലോകകപ്പ് മത്സരങ്ങളോട് വിട പറഞ്ഞു. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആ സ്വപ്നം സഫലീകരിക്കാൻ സാധിച്ചില്ല.പക്ഷെ, കഠിനപ്രയത്നത്തിന്റെ  പര്യായമായ മെസ്സി, ഒരു കുഞ്ഞിനെ എന്നപോലെ ആ ട്രോഫിയിൽ തലോടുമ്പോൾ ലോകത്തെ എല്ലാ സോക്കർ പ്രേമികളും ഉറക്കെ പറയുന്നു..." യൂ ഡിസർവ് ഇറ്റ് മെസ്സി , യൂ ആർ ദ ലജന്റ് ഓഫ് സോക്കർ വേൾഡ് " .

വേൾഡ് കപ്പിന്റെ ആരവം തൽക്കാലം നിലക്കുമ്പോൾ ഒരു കാര്യം വ്യക്തമാവുന്നു.ഇന്ന് മെസ്സിയുടെ പേരിലുള്ള സകല റിക്കാർഡുകളും താമസിയാതെ എംബാപ്പെ സ്വന്തം പേരിലാക്കും. പത്തൊമ്പതാം വയസ്സിൽ റഷ്യയിൽ തുടങ്ങിയ ആ പട്ടാഭിഷേകം ഖത്തറിലും തുടർന്നു.ഇനി മെക്സിക്കോയിലും തുടരും, ഇൻഷാ അല്ലാഹ്.

Wednesday, December 14, 2022

ഫീനിക്സ് പക്ഷികൾ

ടെലിവിഷനും ഇന്റർനെറ്റും ഇല്ലാത്ത കാലത്ത് സ്പോർട്സ്റ്റാർ എന്ന മാഗസിനിലൂടെ അറിഞ്ഞ (എന്റെ അനുഭവം) മറഡോണയെന്ന ഫുട്ബാൾ മാന്ത്രികനിലൂടെയായിരുന്നു അർജന്റീന എന്ന രാജ്യം മലപ്പുറത്ത് പേരെടുത്തത്.അതുകൊണ്ട് തന്നെയായിരിക്കാം മലപ്പുറത്ത് അന്നും ഇന്നും സോക്കർ ആരാധകർ കൂടുതലുള്ള രാജ്യമായി അർജന്റീന തുടരുന്നത്.പക്ഷെ മറഡോണ കളം വിട്ടതോടെ അർജന്റീന എന്റെ മനസ്സിൽ നിന്നും കൂടൊഴിഞ്ഞു.ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ അതേ അർജന്റീനയിൽ നിന്നുള്ള ലയണൽ മെസ്സി എന്ന സിംഹമാണ് ഫുട്ബാളിലെ സകല സിംഹാസനത്തിലും കയറി നിൽക്കുന്നത്.അർജന്റീനയും ബാഴ്‌സലോണയും എന്റെ ഇഷ്ട ടീമല്ലെങ്കിലും മെസ്സി മാജിക്കിൽ ഞാനും ആകൃഷ്ടനായി.

" ഫുട്ബാൾ മൈതാനത്ത്, കഴുകന്റെ കണ്ണും പുള്ളിപ്പുലിയുടെ വേഗതയും കുറുക്കന്റെ കൌശലവും സിംഹത്തിന്റെ ഗാംഭീര്യവും സമന്വയിപ്പിച്ച് ചിത്രശലഭം പോലെ പാറിക്കളിക്കുന്ന  ഒരു പാവം പയ്യൻ എന്ന് ഒറ്റ വാചകത്തിൽ മെസ്സിയെ പരിചയപ്പെടുത്താം " 

 2013 ൽ തുടർച്ചയായി നാലാം തവണയും ഫിഫ ബാലൺ ഡി ഓർ (FIFA Ballon d'Or) പുരസ്കാരത്തിനായി ലയണൽ മെസ്സി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഞാൻ എൻറെ ബ്ലോഗിൽ കുറിച്ച വരികളാണിത് (പൂർണ്ണമായും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) വീണ്ടും നാല് തവണ കൂടി ബാലൺ ഡി ഓർ നേടി സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയെയും ബഹുദൂരം പിന്നിലാക്കി മെസ്സി സോക്കർ ലോകത്തെ സിംഘമായി ഗർജ്ജനം തുടർന്നു.പക്ഷേ, വർഷങ്ങൾ കാത്തിരുന്നിട്ടും ഒരു അന്താരാഷ്‌ട്ര ഫുട്ബാൾ കിരീടം സ്വന്തം നാട്ടിലെത്തിക്കാൻ മെസ്സിക്ക് സാധിക്കാത്തത് ഈ നേട്ടങ്ങൾക്കിടയിലും വിമർശനങ്ങളുടെ കൂരമ്പുകൾ ഏറ്റുവാങ്ങാൻ ഇടയാക്കി. 

2021 ജൂലൈ 10ന് നിലവിലുള്ള ചാമ്പ്യന്മാരായ സാക്ഷാൽ ബ്രസീലിനെ അവരുടെ നാട്ടിൽ വച്ച് മലർത്തിയടിച്ച് കോപ്പ അമേരിക്ക കപ്പ് എന്ന ആദ്യ അന്താരാഷ്‌ട്ര ഫുട്ബാൾ കിരീടം ലയണൽ മെസ്സി ഉയർത്തിയപ്പോൾ ഞാൻ ബ്ലോഗിലിട്ട കുറിപ്പ് അവസാനിക്കുന്നത് ഇങ്ങനെയായിരുന്നു.
"ഫുട്ബാൾ ആരാധകരുടെ കണ്ണ് ഇനി ഖത്തറിലേക്കാണ്. കോപ്പയിലെ വിജയം ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആയിരുന്നില്ല എന്ന് 2022 ലോക കപ്പിൽ മെസ്സിക്കും കൂട്ടർക്കും തെളിയിക്കേണ്ടതുണ്ട്. പേരുദോഷം കഴുകിക്കളഞ്ഞ ടീമിന്റെ പടയോട്ടത്തിന്റെ തുടക്കമാകുമോ കോപ്പയിലെ ബ്രസീലിനെതിരെയുള്ള വിജയം ? കാത്തിരുന്ന് കാണാം".(പൂർണ്ണമായും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക)

ആരാധകരുടെ മനസ്സിൽ വാനോളം പ്രതീക്ഷകൾ ഉയർത്തി ഖത്തറിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ, എല്ലാവരും എഴുതിത്തള്ളിയ സൗദി അറേബ്യക്ക് മുന്നിൽ ഫുട്ബാളിലെ രാജകുമാരൻ ശിരസ്സ് നമിച്ചപ്പോൾ ലോകം മുഴുവൻ ഞെട്ടി.ഈ ലോകകപ്പിൽ എന്റെ ഫേവറിറ്റ് ടീം ഇംഗ്ലണ്ട് ആയിരുന്നെങ്കിലും (ക്വാർട്ടറിൽ ഫ്രാൻസിനോട് തോറ്റു മടങ്ങി) സഹപ്രവർത്തകൻ റഹീമിന്റെ ദുഃഖം കണ്ട ഞാൻ പറഞ്ഞു - "1990ൽ നിലവിലുള്ള ചാമ്പ്യൻമാർ എന്ന പരിവേശത്തോടെ ഇറ്റലിയിൽ ആദ്യ കളിക്കിറങ്ങിയ അർജന്റീന കാമറൂണിനോട് തോറ്റു കൊണ്ടാണ് തുടങ്ങിയത്.പക്ഷെ അന്ന് കളി അവസാനിപ്പിച്ചത് ഫൈനലിൽ ആയിരുന്നു.ഈ വർഷവും നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം."

ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മെക്സിക്കോയെയും മൂന്നാം മത്സരത്തിൽ പോളണ്ടിനെയും തകർത്ത് പ്രീക്വാർട്ടറിൽ കയറിയ അർജന്റീന, ആസ്‌ട്രേലിയയെ കെട്ടുകെട്ടിച്ച് ക്വാർട്ടറിലേക്ക് മുന്നേറി.ക്വാർട്ടറിൽ നെഡർലാന്റിനെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ മുട്ടുകുത്തിച്ച് സെമിയിൽ കയറി.ചിര വൈരികളായ ബ്രസീലിനെ നിലം പരിശാക്കി എത്തിയ ക്രൊയേഷ്യ ആയിരുന്നു സെമിയിൽ എതിരാളി.2018 റഷ്യൻ ലോകകപ്പിൽ തങ്ങളെ 3 - 0 ന് നാണം കെടുത്തിയ ക്രൊയേഷ്യയെ അതേ സ്‌കോറിൽ പുറത്താക്കുമ്പോൾ മെസ്സി എന്ന മാന്ത്രികന്റെ മുഖത്ത് കളിക്കിടയിൽ ആദ്യമായി നിലാവുദിക്കുന്നത് എല്ലാവരും ദർശിച്ചു.ഒരു ഫീനിക്സ് പക്ഷിയെ പോലെ അയാൾ മൈതാനത്ത് ചിറകടിച്ചുയർന്നു.

ഇനി കപ്പിനും ചുണ്ടിനും ഇടയിൽ നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാൻസ്  മാത്രം.റിക്കാർഡുകൾ കുന്നു കൂട്ടിയ ഭൂമിയിലെ ഒരേ ഒരു ഫുട്ബാൾ രാജാവ് കിരീടം വയ്ക്കുമോ അതല്ല ഉടയ്ക്കുമോ എന്ന് കണ്ടറിയാം.

                                                          ഫോട്ടോ കടപ്പാട് : ഗൂഗിള്‍



Sunday, July 11, 2021

വാമോസ് അർജന്റീന

ഓരോ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പും കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പും സമാഗതമാകുമ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്ന ഒരു വാചകമാണ് വാമോസ് അർജന്റീന. ഒരു പക്ഷെ പറയുന്നവനും കേൾക്കുന്നവനും ഇതെന്താണെന്ന് ഒന്നും തന്നെ തിരിയുന്നുണ്ടാവില്ല. പച്ച മലയാളത്തിൽ പറഞ്ഞാൽ "നമുക്ക് അർജന്റീനയിലേക്ക് പോകാം" എന്നാണ് ഈ വാചകത്തിന്റെ അർത്ഥം. ഇത്തവണ അത് പറയുന്നതിൽ അർത്ഥമുണ്ട് . കാരണം കാൽപന്തുകളിയുടെ മിശിഹ ലയണൽ മെസ്സി ബ്രസീലിൽ നിന്നും തല ഉയർത്തി നെഞ്ചു വിരിച്ച് ബ്യുണസ് അയേഴ്സിൽ ഇറങ്ങുന്നത് കാണേണ്ട കാഴ്ച തന്നെയായിരിക്കും.

2014 ൽ റിയോഡി ജനീറോയിലെ മരക്കാന സ്റ്റേഡിയത്തിൽ വീണ മെസ്സിയുടെയും സഹകളിക്കാരുടെയും കണ്ണുനീരിന്റെ ഉപ്പിൽ നിന്നും ഉയർന്ന ഫീനിക്സ് പക്ഷി ഏഴ് വർഷത്തിന്  ശേഷം അതേ സ്റ്റേഡിയത്തിൽ കിടന്ന്  ആർമാദിക്കാൻ മെസ്സിക്ക് അവസരം നൽകിയിരിക്കുകയാണ്.അന്ന് ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ജർമ്മനിയോട് തോറ്റ് മടങ്ങാനായിരുന്നു വിധിയെങ്കിൽ ഇന്ന് നിലവിലുള്ള കോപ്പ അമേരിക്ക ചാമ്പ്യൻമാരായ ബ്രസീലിനെ അവരുടെ മണ്ണിൽ മലർത്തിയടിക്കാനായിരുന്നു നിയോഗം.

ലോക ഫുട്ബാളിലെ നിരവധി റിക്കാർഡുകൾ കൈപ്പിടിയിലൊതുക്കിയിട്ടും സ്വന്തം രാജ്യത്തിനായി ഒരു അന്താരാഷ്ട്ര കിരീടം നേടാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. വേൾഡ് കപ്പ് ഫൈനലിന്റെ തോൽവിക്ക് പുറമെ നാല് തവണ കോപ്പ അമേരിക്ക കപ്പും മെസ്സിക്ക് കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ടു. 1993 ൽ കോപ്പ അമേരിക്ക കപ്പിൽ വിജയിച്ചതിന് ശേഷം അന്താരാഷ്‌ട്ര ഫുട്ബാളിൽ അർജന്റീന തപ്പിത്തടയുകയായിരുന്നു എന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു. ചിരവൈരികളായ ബ്രസീലാകട്ടെ വേൾഡ് കപ്പും കോപ്പ അമേരിക്ക കപ്പും പിന്നെയും പിന്നെയും നാട്ടിലെത്തിച്ച് അർജന്റീനൻ ആരാധകരുടെ മനസ്സിൽ തീ കോരിയിടുകയും ചെയ്തു കൊണ്ടിരുന്നു.

അതെല്ലാം ഇന്നലയോടെ മെസ്സിയും സംഘവും തിരുത്തിക്കുറിച്ചിരിക്കുന്നു. ഈ കോപ്പയിൽ അർജന്റീന അടിച്ച പതിനൊന്ന് ഗോളുകളിൽ ഒമ്പതിലും മെസ്സിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്നത് അദ്ദേഹത്തിന്റെ പ്രതിഭയുടെ മികവ് തന്നെയാണ്. നാല് ഗോളോടെ ചാമ്പ്യൻഷിപ്പിലെ ടോപ്സ്കോറർ ആവാനും മെസ്സിക്ക് സാധിച്ചു. 

ഫുട്ബാൾ ആരാധകരുടെ കണ്ണ് ഇനി ഖത്തറിലേക്കാണ്. കോപ്പയിലെ വിജയം ചായക്കോപ്പയിലെ കൊടുങ്കാറ്റ് ആയിരുന്നില്ല എന്ന് 2022 ലോക കപ്പിൽ മെസ്സിക്കും കൂട്ടർക്കും തെളിയിക്കേണ്ടതുണ്ട്. പേരുദോഷം കഴുകിക്കളഞ്ഞ ടീമിന്റെ പടയോട്ടത്തിന്റെ തുടക്കമാകുമോ കോപ്പയിലെ ബ്രസീലിനെതിരെയുള്ള വിജയം ? കാത്തിരുന്ന് കാണാം. 


Thursday, November 26, 2020

ഡീഗോ മറഡോണ

 നാട്ടിലൊന്നും ടെലിവിഷനുകൾ പ്രചുരപ്രചാരം നേടാത്ത 1980 കളുടെ മദ്ധ്യകാലം. അന്ന് ഞാൻ ഹൈസ്കൂൾ വിദ്യാർത്ഥിയാണ്. പത്രം മാത്രമായിരുന്നു അന്ന് ലോക വിവരങ്ങൾ അറിയാനുള്ള ഏക മാർഗ്ഗം. അത്യാവശ്യം വരുമാനമുള്ളവരുടെ വീട്ടിൽ മാത്രമേ പത്രവും ഉണ്ടാകാറുള്ളൂ.

അരീക്കോട്ടുകാരൻ എന്ന നിലക്ക് കാൽപന്തുകളി രക്തത്തിൽ അലിഞ്ഞ് ചേർന്നതിൻ്റെ ഫലമായി പന്ത് കളി എൻ്റെ ഇഷ്ടപ്പെട്ട ഒരു ഗെയിം ആയിരുന്നു. കുട്ടികൾ നടത്തുന്ന ലോക്കൽ ടൂർണ്ണമെൻറുകളിൽ കളിക്കാനും വൈകിട്ട് പുഴയുടെ തീരത്ത് കളിക്കാനും ലോക്കൽ സെവൻസ് മത്സരങ്ങൾ കാണാനും ഫുട്ബാൾ വാർത്തകൾ വായിക്കാനും എല്ലാം ഈ കളിക്കമ്പം ഇടയാക്കിയിട്ടുണ്ട്.

1986-ൽ ഞാൻ പത്താം ക്ലാസിൽ എത്തിയ വർഷമാണ് മെക്സിക്കോ ലോകകപ്പ് അരങ്ങേറുന്നത്. അന്നത്തെ പത്രവായനക്കിടയിൽ ഒരു വാർത്ത എൻ്റെ ശ്രദ്ധയിൽ പെട്ടു . എന്തോ ഒരു പ്രശ്നത്തിൻ്റെ പേരിൽ ആരോടോ ഉടക്കി നിന്നിരുന്ന ( അതെല്ലാം ഓർമയിൽ നിന്ന് മാഞ്ഞു പോയി) അന്നത്തെ സൂപ്പർ താരം അർജൻറീനയുടെ ഡീഗോ മറഡോണ ക്ഷമാപണം നടത്തി എഴുതിയ കത്തായിരുന്നു വാർത്തയിലെ വിഷയം. ഒരു മഹാപ്രതിഭയുടെ ഈ പ്രവർത്തനം എൻ്റെ കുട്ടി മനസ്സിൽ അന്ന് ഒരാരാധന സൃഷ്ടിച്ചു. അന്ന് മുതൽ അറിയാതെ ഞാൻ അർജൻ്റീന ടീമിൻ്റെ ആരാധകനായി (പിന്നീട് ഓരോ ലോക കപ്പിലും എൻ്റെ ടീമുകൾ മാറിമറിഞ്ഞു). ആ വർഷം മറഡോണ എന്ന ഒറ്റയാൻ്റെ മാസ്മരിക പ്രകടനത്തിൻ്റെ പിൻബലത്തിൽ അർജൻ്റീന ചരിത്രത്തിലെ രണ്ടാം ലോകകപ്പ് ഉയർത്തി. 

മെക്സിക്കോ ലോകകപ്പ് കാണാൻ വേണ്ടി എൻ്റെ വലിയ മൂത്താപ്പ ടെലിവിഷൻ വാങ്ങിയതും മറഡോണയുടെ പന്തു കൊണ്ടുള്ള ഇന്ദ്രജാലം ബ്ലാക്ക് & വൈറ്റിൽ കണ്ടതും ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. 

പത്രങ്ങളിൽ ബ്ലാക്ക് & വൈറ്റിൽ വന്നിരുന്ന ഫോട്ടോകൾ ആയിരുന്നു അന്ന് പല ചുമരുകളിലും സ്ഥാനം പിടിച്ചിരുന്നത്. എന്നാൽ ഫുട്ബാൾ എന്നെക്കാളും തലയിൽ കയറിയ എൻ്റെ അനിയൻ വാങ്ങിക്കൊണ്ടു വന്ന സ്പോർട്സ്റ്റാർ ഇംഗ്ലീഷ് മാഗസിനിൽ നിന്ന് കിട്ടിയ കളർ ഫോട്ടോകൾ അവൻ്റെ റൂമിൻ്റെ ചുമരുകളിൽ നിറഞ്ഞ് നിന്നു. അവൻ ഒഴിവാക്കിയത് എൻ്റെ പുസ്തകങ്ങളുടെ ചട്ടകളിലും സ്ഥാനം പിടിച്ചു. 

ഞങ്ങളുടെ കോളനിയിൽ ആദ്യമായി വാങ്ങിയ ടിവിക്ക് മുമ്പിൽ രാത്രി എല്ലാവരും തടിച്ച് കുടിയിരുന്ന് കണ്ട മറഡോണയുടെ ഫുട്ബാളാനന്തര ജീവിതം ദുരന്തമായി മാറിയതും പിന്നീട് പല തവണ പത്രങ്ങളിൽ നിന്ന് വായിച്ചു. എങ്കിലും നീലയും വെള്ളയും കലർന്ന ജഴ്സിയിൽ ആ മാന്ത്രികക്കാലുകൾ ത്രസിപ്പിച്ച മനുഷ്യ ഹൃദയങ്ങൾ നിരവധിയാണ്. അതിനാൽ തന്നെ കാതങ്ങൾ അകലെയാണെങ്കിലും മറഡോണയുടെ വിയോഗ വാർത്ത മനസ്സിൽ നൊമ്പരം ഉണ്ടാക്കുന്നു .

ഫുട്ബാൾ മാന്ത്രികന് ആദരാഞ്ജലികൾ


Sunday, July 08, 2018

മണ്ണില്‍ വീണ താരങ്ങള്‍

            റഷ്യയില്‍ പന്തുരുളാന്‍ തുടങ്ങും മുമ്പേ ഫുട്ബാളിലെ ചില രാജാക്കന്മാരുടെ തല ഉരുളാന്‍ തുടങ്ങിയിരുന്നു. അതില്‍ ഏറ്റവും അമ്പരപ്പിച്ചത് ഇറ്റലിയുടെ പതനം തന്നെയായിരുന്നു.പ്രതിരോധത്തിന്റെ കോട്ട കെട്ടി കളി മുഷിപ്പിക്കുന്ന ഇറ്റലി യോഗ്യത നേടാതെ പുറത്തായതില്‍ ഞാന്‍ സന്തോഷിച്ചു. അടുത്ത അവസരം ഹോളണ്ടിനായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ അവരും യോഗ്യതാ റൌണ്ടില്‍ തന്നെ പുറത്തായി.കോപ അമേരിക്കയില്‍ തുടര്‍ച്ചയായി രണ്ട് തവണ അര്‍ജന്റീനയെ തോല്പിച്ച് ചാമ്പ്യന്മാരായ ചിലിയായിരുന്നു യോഗ്യത നേടാതെ പോയ അടുത്ത ടീം.മെസ്സി മികവില്‍ കഴിഞ്ഞ കപ്പിലെ ഫൈനലിസ്റ്റുകളായ  അര്‍ജന്റീന അവസാന ശ്വാസത്തില്‍ ഇക്വഡോറിനെ മറികടന്ന് റഷ്യയിലേക്ക് ടിക്കറ്റെടുത്തത് ആരാധകരെ തല്‍ക്കാലം സമാധാനിപ്പിച്ചു.

               റഷ്യയില്‍ ഉരുളാന്‍ പോകുന്ന തലകള്‍ ഏതൊക്കെ എന്ന് പ്രാഥമിക റൌണ്ടില്‍ തന്നെ വ്യക്തമായിരുന്നു. മെക്സിക്കോയോട്‌ ആദ്യ കളി തോറ്റ ലോക ചമ്പ്യന്മാരായ ജര്‍മ്മനിയായിരുന്നു ആദ്യത്തെ അടയാളം നല്‍കിയത്.    സമനില പിടിച്ചതോടെ അവരുടെ നില പരുങ്ങി. അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയക്ക് മുമ്പില്‍ രണ്ട് ഗോളിന് മുട്ടുകുത്തി ആദ്യ റൌണ്ടില്‍ തന്നെ പുറത്തായി മുഴുവന്‍ ആരാധകരെയും ഞെട്ടിച്ചു.

                റഷ്യന്‍ മണ്ണില്‍ വീണ ആദ്യത്തെ സൂര്യന്‍ സാക്ഷാല്‍ ലയണല്‍ മെസ്സി തന്നെയായിരുന്നു. ഐസ്‌ലാന്റ് എന്ന കേട്ടുകേള്‍വി പോലുമില്ലാത്ത രാജ്യത്തോട് സമനിലയോടെ തുടങ്ങിയപ്പോഴെ യോഗ്യത റൌണ്ട് തപ്പിത്തടഞ്ഞതിന്റെ കാരണം വ്യക്തമായിരുന്നു.ക്രൊയേഷ്യയോട് മറുപടി ഇല്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെ ലോകം തരിച്ചിരുന്നു. സ്ഥിരമായി അര്‍ജന്റീന ഗ്രൂപ്പില്‍ പെടുന്ന നൈജീരിയയെ തോല്‍പ്പിച്ചത് കൊണ്ട് പ്രീക്വാര്‍ട്ടറില്‍ കയറിപ്പറ്റി.അവിടെ ഫ്രാന്‍സിന്റെ പടയോട്ടത്തിന് മുന്നില്‍ മെസ്സിയും കൂട്ടരും നിഷ്പ്രഭമായി.ലോകമെമ്പാടുമുള്ള മെസ്സി ആരാധകരെയും അര്‍ജന്റീന ആരാധകരെയും ഞെട്ടിപ്പിച്ച് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരും ലോകകപ്പില്‍ നിന്ന് നേരത്തെ മടങ്ങി.
ഫോട്ടോ കടപ്പാട് : ഗൂഗിള്‍
              മുന്‍ ചാമ്പ്യന്മാരായ സ്പെയിനിനെ  3-3 ല്‍ തളച്ച ഹാട്രിക്കോടെ സ്വപ്ന സമാനമായിട്ടായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ ഈ ലോകകപ്പില്‍  തുടങ്ങിയത്. എന്നാല്‍ ഇറാന്റെ മുമ്പില്‍ നമിച്ചു പോയ പോര്‍ച്ചുഗലും അധികം മുന്നോട്ടില്ല എന്ന് ഓതിത്തന്നു.രണ്ടാം റൌണ്ടില്‍ ഉറുഗ്വേക്ക് മുമ്പില്‍ റൊണാള്‍ഡോയും സംഘവും കീഴടങ്ങിയതോടെ ലോക ഫുട്ബാളിലെ രണ്ടാം സൂര്യനും റഷ്യന്‍ മണ്ണില്‍ നട്ടുച്ചക്ക് അസ്തമിച്ചു. 
ഫോട്ടോ കടപ്പാട് : ഗൂഗിള്‍
            ക്ലബ്ബ് ഫുട്ബാളിലെ അതികായരായ റയല്‍ മാഡ്രിഡിന്റെയും ബാഴ്സണോലയുടെയും മുന്‍ നിര താരങ്ങള്‍ അണിനിരന്ന മുന്‍ ലോക-യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിനിനായിരുന്നു അടുത്ത ഊഴം.പാസുകളുടെ എണ്ണത്തില്‍ ലോക റെക്കോഡിട്ടെങ്കിലും ആതിഥേയരായ റഷ്യക്ക് മുമ്പില്‍ സ്പെയിനിന്റെ പോരാളികളുടെ കണ്ണുനീരും മണ്ണില്‍ ഇറ്റു വീണു.

              ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കുതിച്ച് പാഞ്ഞു വന്ന ഉറുഗ്വേയുടെ ലൂയി സുവാരസും സംഘവും അവിടെ ഫ്രാന്‍സിനോട് അടിയറവ് പറഞ്ഞതോടെ ആ നക്ഷത്രങ്ങളും വിണ്ണില്‍ നിന്നും മണ്ണിലെത്തി.

               പണ്ടെന്നോ ഉപ്പൂപ്പാക്കുണ്ടായിരുന്ന ആനയുടെ പേരില്‍ അഭിമാനം കൊള്ളുന്ന ബഷീര്‍ കഥാപാത്രത്തെപ്പോലെയുള്ള ബ്രസീലിനായിരുന്നു പലരും ഈ ലോക‌കപ്പ് തീറെഴുതി നല്‍കിയിരുന്നത്. സ്വിറ്റ്സര്‍ലാന്റിനോട് സമനിലയോടെ തുടങ്ങിയ താര നിബിഡമായ ബ്രസീലിനെ കോസ്റ്റാറിക്ക അവസാന നിമിഷം വരെ പിടിച്ചു കെട്ടിയതും വരാനിരിക്കുന്നതിന്റെ ചെറിയ സൂചനകള്‍ നല്‍കിയിരുന്നു.എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ മെക്സിക്കൊക്കെതിരെയുള്ള  ആധികാരിക ജയം ബ്രസീലിയന്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കി. ക്വാര്‍ട്ടറില്‍ ചുവന്ന ചെകുത്താന്മാര്‍ക്ക് മുന്നില്‍ പെട്ടുപോയ നെയ്മറും സംഘവും അവിശ്വസനീയമായി കീഴടങ്ങിയതോടെ നിലാവ് പരത്തും മുമ്പ് ഈ ലോക കപ്പിലെ ചന്ദ്രനും അസ്തമിച്ചു.
ഫോട്ടോ കടപ്പാട് : ഗൂഗിള്‍
               റഷ്യയില്‍ ഇനി ബാക്കിയുള്ളത് ഭൂമിയിലെ ചില കുഞ്ഞു നക്ഷത്രങ്ങളാണ്. അവയില്‍ ആരൊക്കെ മിന്നും എന്ന് കാത്തിരുന്നു കാണാം.

Sunday, June 17, 2018

ലോകകപ്പ് - ചില ബ്ലാക്ക് & വൈറ്റ് ഓർമ്മകൾ

                 1986. അന്ന് ഞാൻ പത്താം ക്ലാസിലേക്ക് ജയിച്ചതേയുള്ളൂ. മെക്സിക്കോയിൽ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ ആരംഭിക്കുന്നതിന്റെ വാര്‍ത്തകള്‍ പത്രത്തില്‍ വായിച്ചിരുന്നു.അന്നത്തെ അര്‍ജന്റീനയുടെ തുറുപ്പ്ശീട്ട് ആയിരുന്നു മറഡോണ, പ്രധാന എതിരാളികളില്‍ ഒരാള്‍ പരിക്ക് കാരണം കളിക്കാനാകാതെ പുറത്തായപ്പോള്‍ മറഡോണ അദ്ദേഹത്തിന് ഒരു കത്ത് എഴുതിയ വാര്‍ത്തയും എന്റെ ശ്രദ്ധയില്‍ പെട്ടു. ഫേസ്‌ബുക്കും വാട്സാപ്പും ഇന്‍സ്റ്റഗ്രാമും റ്റ്വിറ്ററും ബീജാവാപം പോലും ചെയ്യാത്ത, ഇ-മെയില്‍ വ്യാപകമല്ലാത്ത  അക്കാലത്ത് തന്റെ എതിരാളി വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കാന്‍ കത്തും ടെലഗ്രാമും ഒക്കെയായിരുന്നു മാര്‍ഗ്ഗങ്ങള്‍. എന്തോ ആ വാര്‍ത്ത എന്നെ മറഡോണയുടെ ഒപ്പം കൂട്ടി.ആ ലോകകപ്പില്‍ മറഡോണ ഏറെക്കുറെ ഒറ്റക്ക് അര്‍ജന്റീനയെ വിശ്വവിജയികളാക്കി. മറഡോണ മാജിക്ക് ഉണ്ടായില്ലെങ്കിലും 1990ലും ജര്‍മ്മനി-അര്‍ജന്റീന ഫൈനല്‍ തന്നെ അരങ്ങേറി.അന്ന് ജര്‍മ്മനി കപ്പും കൊണ്ട് പോയി.

                ടെലിവിഷന്‍ അപൂര്‍വ്വമായി മാത്രം ഉണ്ടായിരുന്ന കാലം കൂടി ആയിരുന്നു അത്.1986ലോ 90ലോ എന്നോര്‍മ്മയില്ല, എന്റെ വലിയ മൂത്താപ്പയുടെ വീട്ടിലും ഒരു ബ്ലാക്ക് & വൈറ്റ് ടിവി (ഡയനോര) എത്തി. ദൂരദര്‍ശനിലൂടെ സം‌പ്രേഷണം ചെയ്ത കളികള്‍ ഞങ്ങളുടെ കോളനിയിലെയും പരിസരത്തെ വീടുകളിലെയും ഫുട്ബാള്‍ പ്രേമികള്‍ ഒത്തുകൂടി മുറ്റത്തിരുന്ന് കണ്ട ഒരു ബ്ലാക്ക് & വൈറ്റ് ഓര്‍മ്മയും മനസ്സിലുണ്ട്.

              അക്കാലത്ത് വൈകുന്നേരങ്ങളില്‍ പുഴവക്കത്ത്  ഫുട്ബാള്‍ കളിക്കാന്‍ ഇറങ്ങാറുണ്ടായിരുന്നു. അന്ന്, എന്റെ ട്രൌസര്‍ കണ്ട് ‘പൊളൊറോസി’ എന്ന് മുതിര്‍ന്നവര്‍ കളിയാക്കിയത് ഓര്‍മ്മയുണ്ട്. ഇറ്റലിയുടെ മഹാനായ കളിക്കാരനായിരുന്നു പൌലോറോസി എന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അറിഞ്ഞത്.

           ഇടക്കെപ്പോഴോ കളര്‍ ടെലിവിഷന്‍ രംഗപ്രവേശം ചെയ്തു. അതോടെ വിവിധ രാജ്യങ്ങളുടെ ജഴ്സിയുടെ നിറം കാണികളുടെ ഇഷ്ടനിറമായി മാറി. ലോകത്തിന്റെ പല കോണുകളിലുമുള്ള രാജ്യങ്ങളുടെ ദേശീയ പതാകകളും ജഴ്സിയും നമ്മുടെ ഓണം കേറാമൂലകളില്‍ വരെ സ്ഥാനം പിടിച്ചു. 1994ലെ ലോകകപ്പ് മത്സരങ്ങള്‍ എവിടെ വച്ചാണ് കണ്ടത് എന്നത് എന്റെ ഓര്‍മ്മയില്‍ വരുന്നില്ല.1998ലേത് മൂത്തുമ്മയുടെ വീട്ടിലിരുന്നും 2002ലേത് ഞാന്‍ ജോലി ചെയ്തിരുന്ന KSEB  ഓഫീസില്‍ ഇരുന്നും കണ്ടത് ഓര്‍മ്മയിലുണ്ട്.

           2006ലെ ലോകകപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ മാനന്തവാടിയില്‍ കുടുംബസമേതം താമസിക്കുകയായിരുന്നു.വീട്ടില്‍ ടിവി ഇല്ലാത്തതിനാലും ടിവിയുള്ള പരിചയക്കാര്‍ ആരും ഇല്ലാത്തതിനാലും മത്സരങ്ങള്‍ എങ്ങനെ കാണും എന്ന് വേവലാതി ഉയര്‍ന്ന സമയം.അപ്പോഴാണ്  മാനന്തവാടി ഡയാന ക്ലബ്ബിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബിഗ് സ്ക്രീനില്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം കിട്ടിയത്.താമസ സ്ഥലത്ത് നിന്ന് 2 കിലോമീറ്ററിലധികം ദൂരം ഉണ്ടായിട്ടും അര്‍ധരാത്രി ആളൊഴിഞ്ഞ തെരുവിലൂടെ നടന്ന് ക്ലബ്ബിലെത്തി കളി കാണാന്‍ എന്റെ ഉള്ളിലെ ഫുട്ബാള്‍ ആവേശം എന്നെ നയിച്ചു.

                 സ്ഥലം മാറ്റം കിട്ടി നാട്ടില്‍ എത്തിയതിനാല്‍ 2010ലെ മത്സരങ്ങള്‍ മൂത്താപ്പയുടെ മകന്റെ വീട്ടില്‍ ഇരുന്ന് ഞങ്ങള്‍ എല്ലാവരും ആസ്വദിച്ചു.അന്നത്തെ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന്‍ ആയിരുന്നു എന്റെ ഇഷ്ട ടീം.അര്‍ജന്റീനക്കും ബ്രസീലിനും പിന്തുണ നല്‍കി നാട് മുഴുവന്‍ ഫ്ലക്സുകളും കട്ടൌട്ടുകളും ഉയര്‍ന്ന് നിന്നത് കണ്ടിട്ടും സ്പെയിനിന്റെ ഒരു കളി പോലും കാണാത്ത ഞാന്‍ എന്റെ ടീം ആയി സ്പെയിനിനെ വെറുതെയങ്ങ് പ്രഖ്യാപിച്ചു. ബന്ധുക്കളില്‍ പലരും അര്‍ജന്റീനക്കും ബ്രസീലിനും വേണ്ടി പക്ഷം പിടിച്ചു. ആ വര്‍ഷം സ്പെയിന്‍ ജേതാക്കളായി !

                2014 ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് കോഴിക്കോട് AWH  എഞ്ചിനീയറിംഗ് കോളേജിലെ NSS വളണ്ടിയര്‍ സെക്രട്ടറിയായിരുന്ന ശമീര്‍ എന്നോട് ചോദിച്ചു -

“സാറിന്റെ ടീം ഏതാ?”

“ജര്‍മ്മനി” മുന്നും പിന്നും ആലോചിക്കാതെ ഞാന്‍ പറഞ്ഞു.

എന്റെ ഇഷ്ടകളിക്കാരില്‍ ഒരാളായ ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീനയും അന്ന് എന്റെ ഇഷ്ട ടീമായിരുന്ന ജര്‍മ്മനിയും വീണ്ടും ഫൈനലില്‍ മുഖാമുഖം വന്നു.അന്ന് മരിയോ ഗോഡ്‌സെ തൊടുത്ത വെടിയുണ്ട മെസ്സിയുടെയും അര്‍ജന്റീനയുടെയും നെഞ്ചകം പിളര്‍ത്തി.വീണ്ടും എന്റെ ടീം ലോകജേതാക്കള്‍ !!

               റഷ്യന്‍ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ്, കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ NSS വളണ്ടിയറായിരുന്ന മുഹമ്മദ് ശമീല്‍ ഫേസ്ബുക്കില്‍, അര്‍ജന്റീനക്കൊപ്പം എന്ന പോസ്റ്റിട്ടു. എന്തോ എന്റെ മനസ്സ് അതിനോട് യോജിച്ചില്ല - ഇത്തവണ ഫ്രാന്‍സിനൊപ്പം എന്ന മറുപടി ഞാനും കൊടുത്തു.

             ഈ വര്‍ഷത്തെ ഉത്ഘാടന മത്സരം കണ്ടില്ല. രണ്ടാം ദിവസത്തെ കളി കാണാനായി അടുത്ത വീട്ടില്‍ പോകാന്‍ ഒരുങ്ങുമ്പോഴാണ് അനിയന്‍ അത് മൊബൈലില്‍ ലൈവ് ആയി കാണുന്നത് ഞാന്‍ കണ്ടത്.അവന് മൊബൈലില്‍ കിട്ടുമെങ്കില്‍ എനിക്ക് നെറ്റിലും കിട്ടുമല്ലോ എന്നൊരു ഉള്‍വിളി അപ്പോള്‍ വന്നു. ഞാന്‍ ലാപ്ടോപ് ഓണാക്കി സെര്‍ച്ച് ചെയ്തു. അതാ ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ ആദ്യമായി എന്റെ വീട്ടിനകത്തും ലൈവായി ! ഇറാന്‍-മൊറൊക്കൊ മത്സരം കുടുംബസമേതം കണ്ട് ഉത്ഘാടനം നിര്‍വ്വഹിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ്മരിക ഹാട്രിക് പ്രകടനം നടന്ന പോര്‍ച്ചുഗല്‍ - സ്പെയിന്‍ മത്സരം കണ്ടതോടെ എല്ലാ മത്സരങ്ങളും കാണാനുള്ള ആവേശവും സൃഷ്ടിക്കപ്പെട്ടു. ദേ, ഇന്ന് ഫ്രാന്‍സും തുടങ്ങി; ആസ്ട്രേലിയക്കെതിരെ 2-1.
ചിത്രം : വാട്‌സ്‌ആപ് വഴി കിട്ടിയത്

Monday, July 14, 2014

കളിയാരവം നിലച്ചപ്പോൾ....

        നിലക്കാത്ത മഴക്ക് അറുതി വന്നിരിക്കുന്നു....ആരവങ്ങൾ നിലച്ച് പോയിരിക്കുന്നു...ഊണിലും ഉറക്കിലും ഫുട്ബാൾ എന്ന മന്ത്രം മാത്രമുണ്ടായിരുന്ന മലപ്പുറത്തിന്റെ മണ്ണ് വീണ്ടും മഴയിൽ കുതിരാൻ പോകുന്നു.അങ്ങകലെ റിയോയിൽ ഫിലിപ്പ് ലാമും സംഘവും ഉയർത്തിയ ലോകകപ്പ് മലപ്പുറത്തുകാർക്ക് അത്ര ഇഷ്ടായില്ല എന്ന് ഉറപ്പ്...കാരണം മലപ്പൊറത്തുകാർക്ക് അല്പം കൂടുതൽ ഇഷ്ടം മെസ്സിയെ ആയിരുന്നു എന്നത് തന്നെ.

“ഒരു ഗോഡ്‌സെ ഞമ്മളെ  ഗാന്ധീനെ കൊന്ന്...ഇപ്പം ബേറെ ഒര് ഗോഡ്‌സെ ഞമ്മളെ അർജന്റീനനിം കൊന്ന്....” ഒരു മലപ്പുറം കാക്കയുടെ പ്രതികരണം ഇങ്ങനെയായാൽ അത്ഭുതപ്പെടാനില്ല.    

              ഏതായാലും ഓർമ്മയിൽ ചില കാഴ്ചകൾ മങ്ങാതെ കിടക്കുന്നു.അല്ലെങ്കിലും ജെയിംസ് റോഡ്രിഗ്സ് എന്ന പുത്തൻ താരത്തെ ആ ഒറ്റ ഹാഫ്‌വോളി ഗോളിലൂടെ ഫുട്ബാൾ പ്രേമികൾ കുറേ കാലം ഓർക്കും എന്ന് തീർച്ച.അതുപോലെ, ഏറെ പ്രതീക്ഷകളോടെ മലപ്പുറം ആർത്ത് വിളിച്ച ഒരു ടീമായിരുന്നു ബ്രസീൽ.എന്നാൽ ജർമ്മനിയുമായുള്ള സെമിഫൈനൽ മത്സരത്തോടെ ബ്രസീൽ അനുയായികൾ എല്ലാം മാളത്തിൽ ഒളിക്കേണ്ടി വന്നു. ഡും ഡും ഡും ഡും എന്ന് നാലെണ്ണം ഒന്നിന് പുറകെ ഒന്നായി വലയിൽ കയറുമ്പോൾ അത് മറ്റേതോ കളിയുടെ റീപ്ലേ ആണെന്ന് പോലും കരുതി.ജർമ്മനി നടത്തിയ ആ വെടിക്കെട്ടും മനസ്സിൽ നിന്ന് ഒരിക്കലും മായില്ല.നെയ്മറുടെ വീഴ്ച ബ്രസീൽ ആരാധകരെ മാത്രമല്ല ലോകത്തിലെ ഫുട്ബാളിനെ സ്നേഹിക്കുന്ന എല്ലാവരിലും വേദന പടർത്തി.കാരണം മികച്ച ഒരു ശൈലി അതോടെ ലോകകപ്പിൽ നിന്നും പുറത്തായി.ക്ലോസെയുടെ ലോകറിക്കാർഡ് പ്രകടനവും സുവാരസിന്റെ കടിയും ഈ ലോകകപ്പ് മറക്കാത്ത രണ്ട് സംഭവങ്ങളാണ്.ബഴ്സലോണ ക്ലബ്ബിൽ നടത്തുന്ന പ്രകടനത്തിന്റെ അയലത്ത് എത്തിയില്ല എങ്കിലും ടീമിനെ സ്വന്തം തോളിൽ ഫൈനൽ വരെ എത്തിച്ച ലയണൽ മെസ്സി ഗോൾഡൻ ബാൾ സ്വീകരിക്കുമ്പോഴും ദു:ഖിതനായി ഗൌരവത്തോടെ നിന്നത് സോക്കർ പ്രേമികൾക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തീർച്ച.      

           അതിര് കടന്ന ആവേശം ഒരു ടീമിനെ പിന്തുണക്കാനും ഞാൻ കാണിക്കാറില്ല.യൂറോപ്പിൽ നിന്നും ഉയർന്നു വരുന്ന ഒരു പുതിയ ടീം എന്ന നിലക്കും ലോക ഫുട്ബാളിലെ താരരാജാക്കൾ മുഴുവൻ മാറ്റുരക്കുന്ന ഫുട്ബാൾ  ലീഗ് മത്സരം നടക്കുന്ന രാജ്യം എന്ന നിലക്കും ദക്ഷിണാഫ്രിക്ക ലോകകപ്പിൽ എന്റെ ടീമായി ഞാൻ സ്പെയിനിനെ തെരഞ്ഞെടുത്തു.ആദ്യ കളി തോറ്റെങ്കിലും അവർ അവസാനം ചാമ്പ്യന്മാരായി.ഇത്തവണ അതേ ടീമിനെയുമായി സ്പെയിൻ ബ്രസീലിലേക്ക് വിമാനം കയറിയപ്പോൾ ഞാൻ അവരെ കൈവിട്ടു. സൂപ്പർ താരങ്ങളില്ലാതെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വയ്ക്കുന്ന ജർമ്മനിയെ ആയിരുന്നു പകരം പിന്താങ്ങിയത്.ഇത്തവണ അർഹിച്ച പോലെ  ജർമ്മനി ചാമ്പ്യൻ പട്ടം നേടുകയും ചെയ്തു.

              ബ്രസീൽ ഫുട്ബാളിന്റെ തറവാട് ആണെങ്കിൽ മലപ്പുറം ആ തറവാടിന്റെ കാരണവർ ആണെന്ന് പറയാൻ മടിക്കാത്തവരാണ് മലപ്പുറത്തുകാർ.മറക്കാനയിലെ ഫൈനൽ വിസിൽ അവരുടെ നാല്  കൊല്ലത്തെ കാത്തിരിപ്പിന്റെയും ഫൈനൽ വിസിലാണ്. ഇനി  റഷ്യയിൽ നാല് വർഷം കഴിഞ്ഞ് പന്തുരുളുമ്പോൾ മലപ്പുറം വീണ്ടും ആവേശത്തിന്റെ കൊടുമുടി കയറും.പുതിയ ഫുട്ബാൾ രാജാക്കന്മാർക്കായി മലപ്പുറം വീണ്ടും ആർത്ത് വിളിക്കും.പുത്തൻ സാങ്കേതികതയുടെ പുതുരൂപങ്ങൾ വിവിധ രാജ്യങ്ങൾക്കായി മലപ്പുറം മക്കൾ തെരുവിൽ ഇറക്കും...അതിനാൽ തന്നെ കാല്പന്ത് കളിയുടെ ഭ്രാന്തന്മാർ എന്ന വിശേഷണം മലപ്പുറം മക്കൾക്ക് പ്രിയപ്പെട്ടതാണ്.അപ്പോൾ കളിയാരവം നിലക്കുന്നത് മലപ്പുറത്തുകാർക്ക് ഹൃദയസ്പന്ദനം നിലക്കുന്നതിന് തുല്യമായിരിക്കും എന്ന് തീർച്ച.  

Wednesday, July 09, 2014

ബ്രസീലിൽ ജർമ്മൻ സുനാമി !!!

ഇന്നലെ രാത്രി പത്തര മണിക്ക് ഫേസ്ബുക്കിലെ ലോക‌കപ്പ് പ്രവചന മത്സരത്തിൽ ബ്രസീൽ 0 – ജർമ്മനി 3 എന്ന് ഇടാൻ വിചാരിച്ചു. 1998ലെ ഫൈനൽ മത്സരത്തിൽ ഗോൾ ഗോൾ ഗോൾ എന്ന് റിക്കി മാർട്ടിൻ  പാടിയ പോലെ തിയഗോ സിൽ‌വ ഇല്ലാത്ത ബ്രസീലിന്റെ വല നിറയും എന്നായിരുന്നു മനസ്സിൽ.പോരാത്തതിന് നെയ്മർ ഇല്ലാത്ത മാനസിക ആഘാതവും കൂടിയാകുമ്പോൾ എന്റെ പ്രവചനം തെറ്റില്ല എന്ന് തന്നെ ഞാൻ കരുതി.എന്നാൽ അരീക്കോട്ടുകാരനായ ഞാൻ  ബ്രസീലിയൻ ഫുട്‌ബാളിന്റെയും സാംബ താളത്തിന്റേയും ഒരു ചരിത്രവും അറിയാത്തവൻ എന്ന് മുദ്രകുത്തപ്പെട്ട് , ഫേസ്ബുക്ക് പേജ് കണ്ട മരിയ ഷറപ്പോവ പോലെയാകണ്ട എന്ന് കരുതി തൽക്കാലം ആ സ്കോർ മനസ്സിൽ കരുതി.

പക്ഷേ എന്റെ മനസ്സ് പറഞ്ഞ പോലെ ബ്രസീൽ ഫുട്ബാൾ ചരിത്രത്തിലെ ഒരു റിക്കാർഡ് ആയിരുന്നു സാവോപ്പോളോയിൽ പിറന്നത്.അഞ്ച് തവണ ലോകഫുട്ബാൾ കിരീടം നേടിയ ഒരു ടീമിന്റെ വലയിൽ 29 മിനുട്ടിനുള്ളിൽ അഞ്ച് ഗോൾ !!!അതും ലോകകപ്പ് മത്സരത്തിന്റെ സെമി ഫൈനലിൽ!! ആദ്യ റൌണ്ടിൽ പുറത്തായ ഘാന 2-2ന് തളച്ചത് ഇതേ ജർമ്മനിയെയായിരുന്നു എന്നും പ്രീ-ക്വാർട്ടറിൽ അൾജീരിയ അവസാനം വരെ പൊരുതി നിന്നതും ഈ ജർമ്മനിക്കെതിരെ തന്നെയായിരുന്നു എന്നതും ആലോചിക്കുമ്പോൾ ബ്രസീലിന്റെ തോല്‌വിയുടെ ആഴം കൂടുന്നു.

ഇനി ഉരുളുന്ന തലകൾക്കും സ്വയം അഴിച്ചു വയ്ക്കുന്ന കുപ്പായങ്ങൾക്കും വേണ്ടിയുള്ള വാർത്തകൾക്കായി കാത്ത് നിൽക്കാം.


വാൽ: അഞ്ചാമത്തെ ഗോൾ കുടുങ്ങിയപ്പോൾ സത്യത്തിൽ ഞങ്ങൾ എല്ലാവരും കരുതിയത് അത് ടി.വി റീപ്ലേ ആണെന്നായിരുന്നു.പിന്നീടാണ് അതും ഗോളായി അക്കൌണ്ടിൽ ചേർത്തത് കണ്ടത്.

Tuesday, June 24, 2014

ക്ലോസെയുടെ ഗോളും ചില കൌതുകങ്ങളും


ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിൽ ജർമ്മനിയുടെ മിലൊസ്ലൊവ് ക്ലൊസെയുടെ പേര് കൂടി തങ്കലിപികളാൽ എഴുതപ്പെട്ട ഒരു ദിവസമായിരുന്നു കഴിഞ്ഞു പോയത്.ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റിക്കാർഡ് 15 ഗോൾ സ്കോർ ചെയ്ത് 2006 മുതൽ ഒറ്റക്ക് കൈവശം വച്ചിരുന്ന റൊണാൾഡോക്ക് കൂട്ടായി ഇനി മിലോസ്ലോവ് ക്ലോസും ഉണ്ടാകും. പക്ഷേ ഈ റിക്കാർഡിലെ ചില സാമ്യതകൾ ഏറെ കൌതുകകരമാണ്.എന്തോ ഒരു പത്രവും ഒരു മാധ്യമവും ആ കൌതുകങ്ങളിലേക്ക് കടന്നതായി കണ്ടില്ല.എനിക്ക് തോന്നിയ ആ കൌതുകങ്ങൾ ഇവയാണ്.

1.   1.    റൊണോൾഡോയും ക്ലോസെയും പതിനഞ്ചാം ലോകകപ്പ് ഗോൾ സ്കോർ ചെയ്തത് ഘാനക്കെതിരെയായിരുന്നു (ഇത് ഒട്ടു മിക്ക പത്രങ്ങളും പറഞ്ഞു)!
.
2.   2.  ബ്രസീലുകാരൻ റൊണോൾഡോ തിരുത്തിയത് ജർമ്മനിക്കാരൻ ഗർഡ് മുള്ളറുടെ റിക്കാർഡ് ആണെങ്കിൽ ആ ബ്രസീലുകാരന്റെ റിക്കാർഡ് ഇപ്പോൾ തകർക്കാനിരിക്കുന്നത് ക്ലോസെ എന്ന ജർമ്മനിക്കാരൻ.

3.    3.  ബ്രസീലുകാരൻ റൊണോൾഡോ ലോകകപ്പ് ഗോൾ റിക്കാർഡിൽ എത്തിയത് ജർമ്മനിയിൽ വച്ചാണെങ്കിൽ ജർമ്മനിക്കാരൻ ക്ലോസെ ലോകകപ്പ് ഗോൾ റിക്കാർഡിൽ എത്തിയത് ബ്രസീലിൽ വച്ച് !

4.   4.  രണ്ട് പേരും നാലാമത്തെ ലോകകപ്പ് മത്സരത്തിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്

5.    5.  രണ്ട് പേരും ഒരൊറ്റ തവണ മാത്രമേ ലോകകപ്പിൽ ടോപ് സ്കോറർ ആയിട്ടുള്ളൂ.


ചികഞ്ഞു നോക്കിയാൽ ഇനിയും കുറേ കൌതുകങ്ങൾ കണ്ടേക്കാം.അത് വായനക്കാർക്കായി വിട്ട് ഞാൻ അടുത്ത കളി കാണാൻ പോകട്ടെ.

Thursday, June 12, 2014

ബ്രസൂക്കയും ചില കോപ്രായങ്ങളും


ഫിഫ ലോക‌കപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് ബ്രസീലിൽ തിരശ്ശീല ഉയരാൻ നിമിഷങ്ങൾ മാത്രമേ ബാക്കിയുള്ളൂ.ഇനി ഒരു മാസക്കാലം ലോകത്തെ ഭൂരിപക്ഷം ജനങ്ങളുടെ കണ്ണും കാതും മനസ്സും ‘ബ്രസൂക്ക’ എന്ന ഒരു ചെറിയ ഗോളത്തിന് ചുറ്റും തിരിഞ്ഞു കൊണ്ടേ ഇരിക്കും – അതെ , ലോക‌കപ്പ് മത്സരങ്ങൾക്കായി ഉപയോഗിക്കുന്ന പന്തിന് ചുറ്റും.

മത്സരങ്ങൾ നടക്കുന്നത് ലോകഫുട്ബാളിന്റെ കുലപതികളായ ബ്രസീലിന്റെ മണ്ണിലാണ്.എന്നാൽ മലപ്പുറം ജില്ലയിലൂടെ ഒരു ബ്രസീലുകാരനോ അർജെന്റീനക്കാരനോ ഇപ്പോൾ കടന്നുപോകാൻ ഇട വന്നാൽ തങ്ങൾക്ക് വഴി പിഴച്ചോ എന്ന് ന്യായമായും സംശയിച്ചു പോകും.അത്രയും വീറിലും വാശിയിലാണ് മലപ്പുറത്തിന്റെ മുക്കിലും മൂലയിലുമുള്ള ഫ്ലെക്സ് യുദ്ധങ്ങൾ.ഇത്തവണത്തെ പല ഫ്ലെക്സ് ബോർഡുകളും ഉപയോഗിച്ച് ഒരു വീട് തന്നെ മേൽക്കൂരയിടാം. അത്രക്കും ആണ് പല ബോർഡുകളുടേയും വലിപ്പം. അവയിൽ കാണുന്ന വാക്കുകളാകട്ടെ ‘മലപ്പൊറത്താർക്ക് മാത്രം തിരിണതും!!‘ .തമിഴന്മാരെ തോൽ‌പ്പിക്കുന്ന വിധത്തിൽ കട്ടൌട്ട് യുദ്ധവും പല സ്ഥലത്തും കാണുന്നുണ്ട്.അതിലേറെയും അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സിയുടേതാണ്. മെസ്സിയോ ടീമോ പരാജയപ്പെട്ടാൽ ഇവയിൽ എത്ര എണ്ണത്തിന് തല ഉണ്ടാകും എന്ന് കണ്ടറിയണം. തല പോയതിന്റെ പേരിൽ ഉരുളുന്ന തലകൾ എതൊക്കെ ആയിരിക്കും എന്നും കണ്ടറിയണം.

                                                     കടപ്പാട് : ഗൂഗ്‌ൾ

ഫുട്ബാൾ കമ്പം നല്ലതായിരിക്കാം. പക്ഷേ ഒരു ടീമിനെ അന്ധമായി സ്നേഹിച്ച് അവരുടെ ജയം ആഘോഷിക്കുകയും മറ്റു ടീമുകളുടെ വിജയം കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് ഒരു ഫുട്ബാൾ പ്രേമിക്ക് ഭൂഷണമല്ല.ഇന്ന് നമ്മുടെ തെരുവുകളിലും കവലകളിലും നടക്കുന്നത് അന്ധമായ അടിമത്വമാണ്.തന്റെ ടീമിന്റെ വിജയം മാത്രം കാംക്ഷിക്കുന്ന വിവിധ ഗ്രൂപ്പുകളാണ് നാട് മുഴുവൻ.ബ്രസീൽ തോറ്റാലും വേണ്ടില്ല അർജന്റീന കപ്പ് നേടരുത് എന്ന് പറയുന്നത് ലാറ്റിനമേരിക്കൻ ഫുട്ബാളിനെ സ്നേഹിക്കുന്ന ആൾ തന്നെയാണ്. അപ്പോൾ നമ്മുടെ ടീം ആരാധന ഏത് ദിശയിലേക്കാണ് പോകുന്നത് എന്ന് വ്യക്തം.

ലോക‌കപ്പ് ഫുട്ബാൾ മത്സരങ്ങൾ തുടങ്ങിയിട്ട് എൺപത് വർഷങ്ങളിലധികം കടന്ന് പോയി.പക്ഷേ ഇതുവരെ എട്ട് രാജ്യങ്ങൾക്ക് മാത്രമേ കപ്പ് ഉയർത്താനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളൂ.അതിൽ നിന്നും ഈ മത്സരത്തിന്റെ കാഠിന്യം തിരിച്ചറിയാൻ സാധിക്കും.അപ്പോൾ ഓരോ ടീമും നേരിടുന്ന സമ്മർദ്ദവും നമുക്ക് ഗണിച്ചെടുക്കാം.അവരുടെ കൂടെ ആവശ്യമില്ലാതെ ,ഇങ്ങ് ദൂരെ ഏതോ നാടിന്റെ ഒരു കോണിൽ കഴിയുന്ന നാമും എന്തിന് അനാവശ്യമായ മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെടണം?അവർക്ക് വേണ്ടി എന്തിന് നമ്മുടെ കാശും സമയവും കളയണം? കപ്പ് ഒരു ടീമിനേ കിട്ടൂ എന്ന് പകൽ പോലെ സത്യമായിട്ടും നാമെന്തിന് ഈ ഫ്ലെക്സ് യുദ്ധം നടത്തണം?

സ്പോർട്സ്മാൻ സ്പിരിട്ട് എന്നത് വിട്ട് ടീം സ്പിരിട്ട് കടന്നുകൂടിയപ്പോഴുള്ള വിവിധ ദുരന്തങ്ങൾ നാം നിത്യേന കാണുന്നതാണ്. എട്ടു വർഷങ്ങൾക്ക് മുമ്പ് ,മത്സരം കഴിഞ്ഞ് ആഹ്ലാദ സൂചകമായി നടത്തിയ പ്രകടനത്തിനിടെ തലക്കടിയേറ്റ് ദിവസങ്ങളോളം ജീവിതത്തിനും മരണത്തിനുമിടക്കുള്ള തൂക്കുപാലത്തിൽ തങ്ങേണ്ടി വന്ന ഒരു നാട്ടുകാരനെ എനിക്ക് അറിയാം. ഓരോ ലോകകപ്പ് മത്സരങ്ങൾ വരുമ്പോഴും അദ്ദേഹത്തിന്റേയും കുടുംബത്തിന്റേയും മനസ്സിൽ ആ ശപിക്കപ്പെട്ട ദിനം തന്നെയായിരിക്കും ആദ്യം ഓടി എത്തുക എന്നതിൽ സംശയമില്ല.

അതിനാൽ നമ്മുടെ സ്നേഹം ഫുട്ബാൾ എന്ന ഗെയിമിനോടാകട്ടെ.നമ്മുടെ ഭാരതം ലോകകപ്പിൽ പങ്കെടുക്കുമ്പോൾ ഇത്തരം കോപ്രായങ്ങൾക്കും കോലാഹലങ്ങൾക്കും അപ്പുറം നമുക്കും അവരെ അകമഴിഞ്ഞ്  പ്രോത്സാഹിപ്പിക്കാം .നടക്കില്ല മാഷെ എന്ന് പറയാൻ വരട്ടെ, നടക്കും എന്ന ശുഭപ്രതീക്ഷയെങ്കിലും മനസ്സിൽ സൂക്ഷിക്കാം.


Tuesday, January 08, 2013

മെസ്സി... വീണ്ടും വീണ്ടും വീണ്ടും ലോക ഫുട്ബോളര്‍ !!!

             കാല്പന്തുകളിയിൽ പോയ വർഷം പുതിയ ചരിത്രം കുറിച്ച ഫുട്ബാളിൽന്റെ രാജകുമാരൻ ലയണൽ മെസ്സി, യഥാർത്ഥ ഫുട്ബാൾ ഇതിഹാസം താൻ തന്നെയാണെന്ന് ലോകത്തിന് മുമ്പിൽ ഒരിക്കൽ കൂടി തെളിയിച്ചു.ഗോൾ വേട്ടയിൽ എന്ന പോലെ ലോക ഫുട്ബാളർ പുരസ്കാര വേട്ടയിലും തന്നെ വെല്ലാൻ ആരുമില്ലെന്ന് തെളിയിച്ചുകൊണ്ട് തുടർച്ചയായി നാലാം തവണയും
ഫിഫ  ബാലൺ ഡി ഓർ (FIFA Ballon d'Or) ‍ പുരസ്കാരം അർജന്റീനക്കാരൻ  ലയണൽ മെസ്സി കരസ്ഥമാക്കി.

            ഫുട്ബാൾ മൈതാനത്ത്, കഴുകന്റെ കണ്ണും പുള്ളിപ്പുലിയുടെ വേഗതയും കുറുക്കന്റെ കൌശലവും സിംഹത്തിന്റെ ഗാംഭീര്യവും സമന്വയിപ്പിച്ച് ചിത്രശലഭം പോലെ പാറിക്കളിക്കുന്ന  ഒരു പാവം പയ്യൻ എന്ന് ഒറ്റ വാചകത്തിൽ മെസ്സിയെ പരിചയപ്പെടുത്താം. സ്വയം ഗോളടിക്കുന്നതിന് പുറമേ കൂട്ടുകാരെക്കൊണ്ട് ഗോളടിപ്പിക്കുന്നതിലും മെസ്സി ഒട്ടും പിന്നിലല്ല എന്ന് ബാഴ്സലോണയുടെ സ്പാനിഷ് ലീഗ് മത്സരഫലങ്ങൾ നമ്മോട് പറയുന്നു.ഇരുപത്തി അഞ്ചാം വയസ്സിൽ തന്നെ ഇത്രയധികം നേട്ടങ്ങൾ കൊയ്ത ഈ ഇതിഹാസം, ക്രിക്കറ്റിൽ സചിൻ ടെൻഡുൽക്കർ സൃഷ്ടിച്ചപോലെ ഫുട്‌ബാളിൽ റിക്കാർഡുകളുടെ ഒരു മല തന്നെ  സൃഷ്ടിച്ചേക്കാം.

                ഫ്രാൻസിന് യൂറോകപ്പും ലോക കപ്പും നേടിക്കൊടുക്കുന്നതിലും റയൽ മാഡ്രിഡിനെ സ്പാനിഷ്‌ലീഗിലും ചാമ്പ്യൻസ് ലീഗിലും ജേതാക്കളാക്കുന്നതിലും മുഖ്യപങ്കു വഹിച്ച സിനദിൻ സിദാനും ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിച്ചതാരം എന്ന ബഹുമതിയും ബ്രസീലിനെ തുടർച്ചയായി മൂന്ന് തവണ ലോകകപ്പ് ഫൈനലിൽ എത്തിക്കുന്നതിലും രണ്ട് തവണ ചാമ്പ്യന്മാർ ആക്കുന്നതിലും മുഖ്യപങ്ക് വഹിച്ച റൊണാൽഡൊയുമായിരുന്നു മുമ്പ് ഈ ബഹുമതി തുടർച്ചയായി മൂന്ന് തവണ നേടി ഫുട്ബാൾ ആരാധകരെ വിസ്മയിപ്പിച്ചത്.മെസ്സി ആ അതിശയ ചരിത്രവും മാറ്റി എഴുതിക്കഴിഞ്ഞു.
  
               സ്പെയിനിന്റെ ലോകകപ്പ് വിജയത്തിലേക്കും വീണ്ടും യൂറോകപ്പ് നേട്ടത്തിലേക്കും നയിച്ച ആന്ദ്രെ ഇനിയെസ്റ്റ എന്ന മിഡ്ഫീൽഡ് ജനറലിനെയും റയൽ മാഡ്രിഡിനെ സ്പാനിഷ്‌ലീഗ് കിരീടം തിരിച്ചുപിടിക്കാൻ കരുത്ത് പകർന്ന സാക്ഷാൽ കൃസ്ത്യാനോ റോണാൾഡൊയേയും കടുത്ത മത്സരത്തിൽ പിന്തള്ളിയാണ് മെസ്സി ഇത്തവണ നേട്ടം കൊയ്തത്. തുടർച്ചയായി ആറാം തവണയാണ് മെസ്സി ഈ പുരസ്കാരത്തിന്റെ അവസാനലിസ്റ്റിൽ ഇടം പിടിക്കുന്നത് എന്നത് തന്നെ ഈ താരത്തെ ഭൂമിയിലെ ഫുട്‌ബാൾ രാജാവാക്കി മാറ്റുന്നു.
 

                   ഗർഡ്മുള്ളറുടെ 40 വർഷം പഴക്കമുള്ള ഒരു റിക്കാർഡ് ആണ് 2012 എന്ന വിസ്മയ വർഷത്തിൽ മെസ്സി പഴംകഥയാക്കിയത്. ലോക ഫുട്ബാളിൽ ഇതിനകം എത്രയോ താരങ്ങളും ‘ഇതിഹാസ‘ങ്ങളും ഉദിച്ചെങ്കിലും കലണ്ടർ വർഷം 85 ഗോളുകൾ എന്ന റിക്കാർഡ് കാലങ്ങളായി മായാതെ കിടന്നു.ഫുട്ബാളിന്റെ മിഷിഹ അത് ബഹുദൂരം പിന്നിലാക്കി 91 എന്ന സംഖ്യയിൽ അത് അവസാനിപ്പിച്ചു - ബാഴ്സലോണക്ക് വേണ്ടി 79ഉം അർജന്റീനക്ക് വേണ്ടി 12ഉം ഗോളുകളാണ് 2012ൽ മെസ്സിയുടെ ബൂട്ടിൽ നിന്ന് വലതുളച്ചു കയറിയത്. ഇതിനിടയിൽ സീസണിലെ കപ്പ് വിജയങ്ങളുടെ എണ്ണത്തിലും സ്പാനിഷ്‌ലീഗിലെ അപരാചിതകുതിപ്പിന്റെ എണ്ണത്തിലും ബാഴ്സലോണ റിക്കാർഡ് സ്ഥാപിച്ചിരുന്നു.

                ഫ്രെഞ്ച് ഫുട്ബാൾ മാഗസിൻ 1956 മുതൽ നൽകി വരുന്ന ബാലൺ ഡി ഓർ പുരസ്കാരവും  (Ballon d'Or) ഫിഫയുടെ ലോക ഫുട്ബാളർ ഓഫ് ദ ഇയർ പുരസ്കാരവും (World Footballer of the Year) സമന്വയിപ്പിച്ച് 2010 മുതലാണ് ഫിഫ  ബാലൺ‍ ഡി ഓർ (FIFA Ballon d'Or) ‍ പുരസ്കാരംനൽകിത്തുടങ്ങിയത്. 2009ൽ ലോക ഫുട്ബാളർ ഓഫ് ദ ഇയർ പുരസ്കാരവും 2010 , 2011 വർഷങ്ങളിൽ ഫിഫ  ബാലൺ‍ ഡി ഓർ പുരസ്കാരവും ആണ് മെസ്സി കരസ്ഥമാക്കിയത്. വിവിധ ദേശീയ ടീമുകളുടെ നായകരും പരിശീലകരും ലോകത്തെ മുൻ‌നിര കളി‌എഴുത്തുകാരും ആണ് മികച്ച താരത്തെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്.

             ഇത്രയും നേട്ടങ്ങൾക്കിടയിലും ഒരു സ്വകാര്യ ദു:ഖം മെസ്സിയെ പിന്തുടരുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്. മെസ്സി അംഗമായ അർജന്റീന ടീമിന് ലോകകപ്പ് നേടാൻ ഇതുവരെ സാധിച്ചിട്ടില്ല എന്നത് തന്നെയാണത്. മാത്രമല്ല ലോകകപ്പിൽ ഒരു ഗോൾ നേടാൻ ഗോളുകളുടെ തമ്പുരാന് ഇതുവരെ സാധിച്ചിട്ടില്ല എന്നതും വിസ്മയാവഹം തന്നെ.എങ്കിലും ഹോർമോൺ ചികിത്സക്ക് ബാഴ്സലോണയിൽ എത്തിയ ഈ പയ്യനിൽ നിന്ന്, അർജന്റീന ഇനിയും പലതും പ്രതീക്ഷിക്കുന്ന പോലെ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഫുട്ബാൾ ആരാധകരും പലതും പ്രതീക്ഷിക്കുന്നു.