Pages

Sunday, July 08, 2018

മണ്ണില്‍ വീണ താരങ്ങള്‍

            റഷ്യയില്‍ പന്തുരുളാന്‍ തുടങ്ങും മുമ്പേ ഫുട്ബാളിലെ ചില രാജാക്കന്മാരുടെ തല ഉരുളാന്‍ തുടങ്ങിയിരുന്നു. അതില്‍ ഏറ്റവും അമ്പരപ്പിച്ചത് ഇറ്റലിയുടെ പതനം തന്നെയായിരുന്നു.പ്രതിരോധത്തിന്റെ കോട്ട കെട്ടി കളി മുഷിപ്പിക്കുന്ന ഇറ്റലി യോഗ്യത നേടാതെ പുറത്തായതില്‍ ഞാന്‍ സന്തോഷിച്ചു. അടുത്ത അവസരം ഹോളണ്ടിനായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ അവരും യോഗ്യതാ റൌണ്ടില്‍ തന്നെ പുറത്തായി.കോപ അമേരിക്കയില്‍ തുടര്‍ച്ചയായി രണ്ട് തവണ അര്‍ജന്റീനയെ തോല്പിച്ച് ചാമ്പ്യന്മാരായ ചിലിയായിരുന്നു യോഗ്യത നേടാതെ പോയ അടുത്ത ടീം.മെസ്സി മികവില്‍ കഴിഞ്ഞ കപ്പിലെ ഫൈനലിസ്റ്റുകളായ  അര്‍ജന്റീന അവസാന ശ്വാസത്തില്‍ ഇക്വഡോറിനെ മറികടന്ന് റഷ്യയിലേക്ക് ടിക്കറ്റെടുത്തത് ആരാധകരെ തല്‍ക്കാലം സമാധാനിപ്പിച്ചു.

               റഷ്യയില്‍ ഉരുളാന്‍ പോകുന്ന തലകള്‍ ഏതൊക്കെ എന്ന് പ്രാഥമിക റൌണ്ടില്‍ തന്നെ വ്യക്തമായിരുന്നു. മെക്സിക്കോയോട്‌ ആദ്യ കളി തോറ്റ ലോക ചമ്പ്യന്മാരായ ജര്‍മ്മനിയായിരുന്നു ആദ്യത്തെ അടയാളം നല്‍കിയത്.    സമനില പിടിച്ചതോടെ അവരുടെ നില പരുങ്ങി. അവസാന മത്സരത്തില്‍ ദക്ഷിണ കൊറിയക്ക് മുമ്പില്‍ രണ്ട് ഗോളിന് മുട്ടുകുത്തി ആദ്യ റൌണ്ടില്‍ തന്നെ പുറത്തായി മുഴുവന്‍ ആരാധകരെയും ഞെട്ടിച്ചു.

                റഷ്യന്‍ മണ്ണില്‍ വീണ ആദ്യത്തെ സൂര്യന്‍ സാക്ഷാല്‍ ലയണല്‍ മെസ്സി തന്നെയായിരുന്നു. ഐസ്‌ലാന്റ് എന്ന കേട്ടുകേള്‍വി പോലുമില്ലാത്ത രാജ്യത്തോട് സമനിലയോടെ തുടങ്ങിയപ്പോഴെ യോഗ്യത റൌണ്ട് തപ്പിത്തടഞ്ഞതിന്റെ കാരണം വ്യക്തമായിരുന്നു.ക്രൊയേഷ്യയോട് മറുപടി ഇല്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെ ലോകം തരിച്ചിരുന്നു. സ്ഥിരമായി അര്‍ജന്റീന ഗ്രൂപ്പില്‍ പെടുന്ന നൈജീരിയയെ തോല്‍പ്പിച്ചത് കൊണ്ട് പ്രീക്വാര്‍ട്ടറില്‍ കയറിപ്പറ്റി.അവിടെ ഫ്രാന്‍സിന്റെ പടയോട്ടത്തിന് മുന്നില്‍ മെസ്സിയും കൂട്ടരും നിഷ്പ്രഭമായി.ലോകമെമ്പാടുമുള്ള മെസ്സി ആരാധകരെയും അര്‍ജന്റീന ആരാധകരെയും ഞെട്ടിപ്പിച്ച് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരും ലോകകപ്പില്‍ നിന്ന് നേരത്തെ മടങ്ങി.
ഫോട്ടോ കടപ്പാട് : ഗൂഗിള്‍
              മുന്‍ ചാമ്പ്യന്മാരായ സ്പെയിനിനെ  3-3 ല്‍ തളച്ച ഹാട്രിക്കോടെ സ്വപ്ന സമാനമായിട്ടായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ ഈ ലോകകപ്പില്‍  തുടങ്ങിയത്. എന്നാല്‍ ഇറാന്റെ മുമ്പില്‍ നമിച്ചു പോയ പോര്‍ച്ചുഗലും അധികം മുന്നോട്ടില്ല എന്ന് ഓതിത്തന്നു.രണ്ടാം റൌണ്ടില്‍ ഉറുഗ്വേക്ക് മുമ്പില്‍ റൊണാള്‍ഡോയും സംഘവും കീഴടങ്ങിയതോടെ ലോക ഫുട്ബാളിലെ രണ്ടാം സൂര്യനും റഷ്യന്‍ മണ്ണില്‍ നട്ടുച്ചക്ക് അസ്തമിച്ചു. 
ഫോട്ടോ കടപ്പാട് : ഗൂഗിള്‍
            ക്ലബ്ബ് ഫുട്ബാളിലെ അതികായരായ റയല്‍ മാഡ്രിഡിന്റെയും ബാഴ്സണോലയുടെയും മുന്‍ നിര താരങ്ങള്‍ അണിനിരന്ന മുന്‍ ലോക-യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിനിനായിരുന്നു അടുത്ത ഊഴം.പാസുകളുടെ എണ്ണത്തില്‍ ലോക റെക്കോഡിട്ടെങ്കിലും ആതിഥേയരായ റഷ്യക്ക് മുമ്പില്‍ സ്പെയിനിന്റെ പോരാളികളുടെ കണ്ണുനീരും മണ്ണില്‍ ഇറ്റു വീണു.

              ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കുതിച്ച് പാഞ്ഞു വന്ന ഉറുഗ്വേയുടെ ലൂയി സുവാരസും സംഘവും അവിടെ ഫ്രാന്‍സിനോട് അടിയറവ് പറഞ്ഞതോടെ ആ നക്ഷത്രങ്ങളും വിണ്ണില്‍ നിന്നും മണ്ണിലെത്തി.

               പണ്ടെന്നോ ഉപ്പൂപ്പാക്കുണ്ടായിരുന്ന ആനയുടെ പേരില്‍ അഭിമാനം കൊള്ളുന്ന ബഷീര്‍ കഥാപാത്രത്തെപ്പോലെയുള്ള ബ്രസീലിനായിരുന്നു പലരും ഈ ലോക‌കപ്പ് തീറെഴുതി നല്‍കിയിരുന്നത്. സ്വിറ്റ്സര്‍ലാന്റിനോട് സമനിലയോടെ തുടങ്ങിയ താര നിബിഡമായ ബ്രസീലിനെ കോസ്റ്റാറിക്ക അവസാന നിമിഷം വരെ പിടിച്ചു കെട്ടിയതും വരാനിരിക്കുന്നതിന്റെ ചെറിയ സൂചനകള്‍ നല്‍കിയിരുന്നു.എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ മെക്സിക്കൊക്കെതിരെയുള്ള  ആധികാരിക ജയം ബ്രസീലിയന്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കി. ക്വാര്‍ട്ടറില്‍ ചുവന്ന ചെകുത്താന്മാര്‍ക്ക് മുന്നില്‍ പെട്ടുപോയ നെയ്മറും സംഘവും അവിശ്വസനീയമായി കീഴടങ്ങിയതോടെ നിലാവ് പരത്തും മുമ്പ് ഈ ലോക കപ്പിലെ ചന്ദ്രനും അസ്തമിച്ചു.
ഫോട്ടോ കടപ്പാട് : ഗൂഗിള്‍
               റഷ്യയില്‍ ഇനി ബാക്കിയുള്ളത് ഭൂമിയിലെ ചില കുഞ്ഞു നക്ഷത്രങ്ങളാണ്. അവയില്‍ ആരൊക്കെ മിന്നും എന്ന് കാത്തിരുന്നു കാണാം.

3 comments:

Areekkodan | അരീക്കോടന്‍ said...

ഉറുഗ്വേക്ക് മുമ്പില്‍ റൊണാള്‍ഡോയും സംഘവും കീഴടങ്ങിയതോടെ ലോക ഫുട്ബാളിലെ രണ്ടാം സൂര്യനും റഷ്യന്‍ മണ്ണില്‍ നട്ടുച്ചക്ക് അസ്തമിച്ചു.

© Mubi said...

Croatia!!

Areekkodan | അരീക്കോടന്‍ said...

Mubi...It is France !!

Post a Comment

നന്ദി....വീണ്ടും വരിക