Pages

Thursday, July 19, 2018

ആന്‍ അഗസ്റ്റിന് പിന്നാലെ പൂക്കളുടെ ലോകത്തേക്ക്...

                  2014 ലോ 2015ലോ ആണ് മാതൃഭൂമി യാത്രയുടെ ഒരു ലക്കം എന്റെ കണ്ണിൽ പെട്ടത്. കേരളത്തിൽ ഓണക്കാലത്ത് പൂവെത്തിക്കുന്ന മറുനാടൻ ചന്തകളെയും പൂന്തോട്ടങ്ങളെയും കുറിച്ചുള്ള വിവരണങ്ങൾ അടങ്ങിയതായിരുന്നു ആ ലക്കം   .ഞാൻ ആ കോപ്പി അപ്പോഴേ വാങ്ങി എല്ലാ ആർട്ടിക്കിളും വായിച്ചു. അതിൽ ‘ആൻ അഗസ്റ്റിനൊപ്പം പൂക്കളുടെ ലോകത്ത്’ എന്ന വിവരണത്തിൽ പറഞ്ഞത് ഗുണ്ടൽ‌പേട്ടയെ പറ്റിയായിരുന്നു.ആ മാഗസിനിൽ വായിച്ചതിൽ എനിക്ക് ഇഷ്ടപ്പെട്ടതും ആ ആർട്ടിക്കിളായിരുന്നു. അതിനാൽ അടുത്ത ഓണത്തിന് മുമ്പായി കുടുംബസമേതം തന്നെ ഒന്ന് പോകാം എന്ന് കരുതി (2017 സെപ്തംബറിൽ ഇതേ ആർട്ടിക്കിൾ മാത്രുഭൂമി ഓൺലൈനിലും കണ്ടു).

               സിനിമാ നടി  ആൻ അഗസ്റ്റിൻ യാത്ര ചെയ്തത് മാതൃഭൂമി യാത്രക്ക് വേണ്ടി ഹോണ്ട അമെയ്സിൽ ആയിരുന്നു. എന്റെ അടുത്തുള്ളത് 2006 മോഡൽ മാരുതി ആൾട്ടോയും. എങ്കിലും കുടുംബത്തിലെ എല്ലാവർക്കും സൌകര്യം ഒത്തുവരുന്ന ഒരു ദിവസത്തിനായി ഞാൻ കാത്തിരുന്നു.

                  2015ജൂണിൽ ഞാൻ കോഴിക്കോട് നിന്നും വയനാട്ടിലേക്ക് ട്രാൻസ്ഫർ ആയി.ജോയിൻ ചെയ്ത് ഏറെ ദിവസം ആകുന്നതിന് മുമ്പ് കല്പറ്റയിൽ ഒരു ധർണ്ണയിൽ പങ്കെടുക്കാൻ എനിക്ക് പോകേണ്ടി വന്നു. അന്ന് ഇനി കോളേജിലേക്ക് തിരിച്ചു ചെന്നിട്ടും പ്രയോജനം ഇല്ലാത്തതിനാൽ ഞാൻ ഒരു തീരുമാനമെടുത്തു - ചെണ്ടുമല്ലിത്തോട്ടം കാണാൻ ഗുണ്ടൽ‌പേട്ടയിലേക്ക് വിടാൻ. ഒറ്റക്ക് കണ്ട ശേഷം ഇഷ്ടപ്പെട്ടെങ്കിൽ മാത്രം കാറും കുടുംബവും ഓടിയാൽ മതിയല്ലോ എന്നായിരുന്നു ഈ സന്ദർശനത്തിലൂടെ ഉദ്ദേശിച്ചത്.

               ബത്തേരി ഡിപ്പോയിൽ ചെന്ന് ഏറെ കാത്തിരുന്ന ശേഷം ഒരു മൈസൂർ ബസ് കിട്ടി. കണ്ടക്ടറോട് ഞാൻ എന്റെ ഉദ്ദേശ്യം അവതരിപ്പിച്ചു. അദ്ദേഹം ഗുണ്ടല്പേട്ട വരെയുള്ള ടിക്കറ്റ് ചാർജ്ജ് ഈടാക്കിക്കൊണ്ട് പറഞ്ഞു.
“വഴിയിൽ ധാരാളം സ്ഥലങ്ങൾ ഉണ്ട്...പറഞ്ഞാൽ മതി...അവിടെ ഇറക്കിത്തരാം....”

             അദ്ദേഹത്തിന്റെ മഹാമനസ്കതക്ക് ഞാൻ മനസ്സിൽ നന്ദി പറഞ്ഞു. ഗുണ്ടൽപ്പേട്ട വരെയുള്ള ചാർജ്ജ് എന്നിൽ നിന്നും ഈടാക്കിയതിനാൽ  അതിന് മുമ്പ് എന്നെ ഇനി എവിടെ ഇറക്കിവിട്ടാലും സർക്കാറിന് ലാഭം എന്നതാണ് യഥാർത്ഥത്തിൽ സംഭവിച്ചത്.

              ബത്തേരിയിൽ നിന്നും അല്പം മുന്നോട്ട് പോയതോടെ തന്നെ മഴ തിമർത്ത് പെയ്യാൻ തുടങ്ങി. മൻസൂൺ കേരളത്തിൽ മാത്രമാണെന്നായിരുന്നു എന്റെ ധാരണ. എന്നാൽ മഴക്ക് സംസ്ഥാനാതിർ വരമ്പുകൾ ബാധകമല്ല എന്ന് അന്ന് മനസ്സിലായി. ചെക്ക് പോസ്റ്റ് കടന്നിട്ടും മഴ ശമിച്ചില്ല. കാട് കടന്നിട്ടും മഴ എന്നോടൊപ്പം തന്നെ കൂടി.പുറത്ത് കൃഷിയിടങ്ങൾ പ്രത്യക്ഷപ്പെട്ട് തുടങ്ങി. പച്ചഷീറ്റുകൾ ചുറ്റും കെട്ടിയ പൂന്തോട്ടങ്ങളും പിന്നോട്ട് ഓടി മറഞ്ഞു.

“നല്ല മഴയാണ്...ഇവിടെ ഇറങ്ങിയതുകൊണ്ട് കാര്യം ഉണ്ടാകും എന്ന് തോന്നുന്നില്ല....” കയറി നിൽക്കാൻ ഒരു പെട്ടിക്കട പോലും കാണാത്ത സ്ഥലത്തേക്ക് നോക്കി കണ്ടക്ടർ എന്നോട് പറഞ്ഞു.

“അതെ....കുറച്ച് കൂടി മുന്നോട്ട് പോയിട്ട് നോക്കാം...” ഓടിമറയുന്ന തോട്ടങ്ങളെ നോക്കി ഞാനും പറഞ്ഞു. ബസ്സിൽ നിന്നും ചില ഫോട്ടോകളും ഞാൻ പകർത്തി. പക്ഷെ അതിൽ പൂന്തോട്ടങ്ങൾ ഒന്നും ശരിക്ക് പെട്ടില്ല.മഴ അപ്പോഴും തുടർന്നു.
 “ഗുണ്ടൽ‌പേട്ടയിൽ ഇറങ്ങി ഓട്ടോ പിടിച്ച് പോരുന്നതായിരിക്കും ഇനി നല്ലത്...” നിരാശ നിറഞ്ഞ എന്റെ മുഖത്തേക്ക് നോക്കി കണ്ടക്ടർ പറഞ്ഞു.

‘എന്നിട്ട് വേണം ഇനി എന്റെ കീശ കൂടി കാലിയാക്കാൻ’ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. കാരണം പൂന്തോട്ടങ്ങളിൽ നിന്നും ഞാൻ അത്രയും ദൂരം പിന്നിട്ട് കഴിഞ്ഞിരുന്നു. ആഞ്ഞ് വീശുന്ന കാറ്റും തിമർത്ത് പെയ്യുന്ന മഴയും കൂടി എന്നെ ഗുണ്ടൽ‌പേട്ടയിലേക്ക് സ്വാഗതം ചെയ്തു. തണുപ്പകറ്റാൻ വഴിയോരത്തെ കടയിൽ നിന്നും ഒരു ചായ വാങ്ങിക്കുടിച്ചു.ഇനിയും അവിടെ സമയം കളയുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവും ഇല്ലാത്തതിനാൽ അടുത്ത ബസ്സിന് തന്നെ ഞാൻ ബത്തേരിയിലേക്ക് തിരിച്ച് കയറി.

ആൻ അഗസ്റ്റിൻ പറയുന്ന പോലെയും മാഗസിനിൽ വായിക്കുന്ന പോലെയും അങ്ങനെയങ്ങ് ഓടിച്ചെന്ന് കണ്ടു പോരാൻ പറ്റുന്നതല്ല ഗുണ്ടൽ‌പ്പേട്ടയിലെ ചെണ്ടുമല്ലിത്തോട്ടങ്ങൾ.എങ്കിലും ഒരിക്കൽ നിന്നെ കാണാൻ  കുടുംബസമേതം ഞാൻ എത്തും എന്ന് ഗുണ്ടൽ‌പ്പേട്ട എന്നെക്കൊണ്ട് പറയിപ്പിച്ചു.... ആ യാത്ര ഇതാ ഇവിടെ വായിക്കാം - ഗുണ്ടൽ‌പ്പേട്ടയിലെ ചെണ്ടുമല്ലിത്തോട്ടങ്ങള്‍.

1 comments:

Areekkodan | അരീക്കോടന്‍ said...

ആൻ അഗസ്റ്റിൻ പറയുന്ന പോലെയും മാഗസിനിൽ വായിക്കുന്ന പോലെയും അങ്ങനെയങ്ങ് ഓടിച്ചെന്ന് കണ്ടു പോരാൻ പറ്റുന്നതല്ല ഗുണ്ടൽ‌പ്പേട്ടയിലെ ചെണ്ടുമല്ലിത്തോട്ടങ്ങൾ.എങ്കിലും ഒരിക്കൽ നിന്നെ കാണാൻ കുടുംബസമേതം ഞാൻ എത്തും എന്ന് ഗുണ്ടൽ‌പ്പേട്ട എന്നെക്കൊണ്ട് പറയിപ്പിച്ചു....

Post a Comment

നന്ദി....വീണ്ടും വരിക