Pages

Monday, July 30, 2018

ഫുട്ബാൾ മാമാങ്കങ്ങളും കേരള പരിസ്ഥിതിയും


                 ലോകകപ്പ് ഫുട്ബാൾ വിജയകരമായി റഷ്യയിൽ സമാപിച്ചു. ലോകത്തെ മുഴുവൻ കാല്പന്ത് പ്രേമികളും നേരിട്ടോ നേരിട്ടുള്ള സംപ്രേഷണം വഴിയോ കളികൾ ആസ്വദിച്ചു. ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് 260 കോടി രൂപ സമ്മാനത്തുകയായി ലഭിച്ചു.

              റഷ്യയിൽ നിന്നും കിലോമീറ്ററുകൾ  അകലെയുള്ള കേരളത്തിൽ, ലോക‌കപ്പിനോടനുബന്ധിച്ച് നടന്ന ഒരു വ്യാപാരത്തിലൂടെ ലോക ചാമ്പ്യന്മാർക്ക് കിട്ടിയതിലും കൂടുതൽ സംഖ്യ ലഭിച്ച വിവരം എല്ലാ പരിസ്ഥിതി സ്നേഹികളും ഞെട്ടലോടെയാണ്  ശ്രവിച്ചത്. ഫ്ലെക്സ്  പ്രിന്റെഴ്സ് ഓണേഴ്സ് സമിതി പറഞ്ഞത് ഫുട്ബാൾ ലോകകപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഉയർന്നത് 300 കോടി രൂപയുടെ ഫ്ലെക്സ്  ആണെന്നായിരുന്നു. അതു തന്നെ ലോക‌കപ്പ് തുടങ്ങി ആദ്യത്തെ ആഴ്ചയിലെ കണക്ക് പ്രകാരവും.ഈ 300 കോടിയുടെ വ്യാപാരം മുൻ ലോക കപ്പിനെ അപേക്ഷിച്ച് കുറവ് ആണ് പോലും !! (http://truevisionnews.com/news/world-cup-flex-board)

           കേരള ശുചിത്വമിഷനും ഈ സർക്കാർ നിലവിൽ വന്ന ശേഷം രൂപീകരിച്ച ഹരിതകേരള മിഷനും കേന്ദ്ര സർക്കാറിന്റെ സ്വച്ച് ഭാരത് മിഷനും ഒരു ഭാഗത്ത് മാലിന്യങ്ങൾ ഇല്ലാതാക്കാൻ നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടത്തുമ്പോഴാണ് ശുചിത്വത്തിലും ശുചിത്വബോധത്തിലും ഏറെ മുന്നിൽ എന്ന് അവകാശപ്പെടുന്ന മലയാളികൾ തന്നെ ഇത് ചെയ്തിരിക്കുന്നത്. സ്കൂളിലെയും കോളെജിലെയും നാഷണൽ സർവീസ് സ്കീം വളണ്ടിയർമാരും സ്കൌട്ട്-ഗൈഡ്-ജൂനിയർ റെഡ്ക്രോസ്-എസ് പി സി എന്നിവയും എല്ലാം മേല്പറഞ്ഞ മിഷനുകളുമായി സഹകരിച്ച് മാലിന്യം നിർമാർജ്ജനം ചെയ്യാൻ പ്രവർത്തിക്കുമ്പോൾ മറുഭാഗത്ത് കോടികൾ വാരി എറിഞ്ഞ് മാലിന്യം ഉണ്ടാക്കുന്നത് തികച്ചും അപലപനീയമാണ്.സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള ഫലപ്രദമായ ഇടപെടൽ ഈ കാര്യത്തിൽ ഇല്ലാതെ പോയി എന്നാണ് എനിക്ക് അനുഭവപ്പെട്ടത്.

          ഇപ്പറഞ്ഞ ഫ്ലെക്സുകൾ മുഴുവൻ ഉയർന്നത് ദേശീയ പാതയടക്കമുള്ള വഴിയോരത്താണ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രൂപത്തിൽ ഇപ്പോഴും അവയിൽ പലതും പാതയോരത്ത് തന്നെയുണ്ട്. വഴിയോരത്ത് ഒരു മരം നടാൻ നിരവധി പെർമിഷനുകൾക്കായി ഓഫീസുകൾ കയറിയിറങ്ങണം. എന്നാൽ ഈ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കാൻ എത്ര പേർക്ക് അനുവാദം കൊടുത്തു എന്ന് ബന്ധപ്പെട്ട മന്ത്രിമാർ ഒന്ന് അന്വേഷിക്കണം. ഫാൻസ് അസോസിയേഷൻ എന്ന് മാത്രമാണ് മിക്ക ബോഡുകളിലും ഉള്ള മേൽ‌വിലാസം.ആ അസോസിയേഷനിലെ ഒരാളുടെയും കോണ്ടാക്റ്റ് നമ്പർ പോലും വയ്ക്കാറില്ല.ഇങ്ങനെ ഊരും പേരും ഇല്ലാത്ത ബോർഡുകൾ പൊതുവഴിയിൽ വയ്ക്കാൻ മൌനാനുവാദം നൽകുന്നത് ആരാണെങ്കിലും അവർക്കെതിരെ നടപടികൾ എടുക്കേണ്ടത് അനിവാര്യമാണ്.

            ഇപ്പോൾ ലോക‌കപ്പ് മത്സരങ്ങൾ സമാപിച്ചു.ബ്രസീലും അർജന്റീനയും ഒക്കെ മാറ്റുരക്കുന്ന കോപ്പ അമേരിക്ക കപ്പ് 2019ലും യൂറോപ്യൻ രാജ്യങ്ങൾ ഏറ്റുമുട്ടുന്ന യൂറോ കപ്പ് 2020ലും നടക്കും. ഇതേ സ്ഥിതി തുടർന്നാൽ അന്നും നമ്മുടെ നാട്ടിൽ ഇതിലും വലിപ്പവും നീളവും വീതിയും കൂടുതലുള്ള ഫ്ലെക്സ് ബോർഡുകൾ ഉയരും. 

           ഫ്ലെക്സ് നിരോധിക്കും എന്ന് മുമ്പ് ഏതോ ഒരു മന്ത്രി തന്നെ പ്രസ്താവിച്ചതായി ശ്രദ്ധയിൽ പെട്ടിരുന്നു.കോടികളുടെ വരുമാനമുള്ള ഈ ഖനി അടച്ചു പൂട്ടാൻ അതിൽ കയ്യിട്ട് വാരുന്നവർ സമ്മതിക്കില്ല എന്ന് തീർച്ച. പക്ഷെ സർക്കാർ നിയന്ത്രണത്തിലുള്ള ശുചിത്വകേരള മിഷനും ഹരിത കേരള മിഷനും എല്ലാം പ്രവർത്തിക്കുന്നത്  ആത്മാർത്ഥമായിട്ടാണ് എങ്കിൽ ഫ്ലെക്സ് ബോർഡുകൾ അടിയന്തിരമായി നിരോധിച്ചേ തീരൂ. അല്ലാതെ ഗവണ്മെന്റ് ഓഫീസുകളിലും വിദ്യഭ്യാസ സ്ഥാപനങ്ങളിലും ഹരിത നിയമാവലി നടപ്പാക്കി മുഖം രക്ഷിക്കുന്നതിൽ അർത്ഥമില്ല എന്ന് വിനീതമായി ഉണർത്തുന്നു.

3 comments:

Areekkodan | അരീക്കോടന്‍ said...

സർക്കാർ നിയന്ത്രണത്തിലുള്ള ശുചിത്വകേരള മിഷനും ഹരിത കേരള മിഷനും എല്ലാം പ്രവർത്തിക്കുന്നത് ആത്മാർത്ഥമായിട്ടാണ് എങ്കിൽ ഫ്ലെക്സ് ബോർഡുകൾ അടിയന്തിരമായി നിരോധിച്ചേ തീരൂ.

സുധി അറയ്ക്കൽ said...

ഫ്ലക്സ് നിരോധിക്കാന്‍ നിയമം കൊണ്ട് വരാതെ രക്ഷയില്ല.

Areekkodan | അരീക്കോടന്‍ said...

സുധീ...വരും, വരാതിരിക്കില്ല എന്ന് പ്രതീക്ഷിക്കാം

Post a Comment

നന്ദി....വീണ്ടും വരിക