Pages

Thursday, July 05, 2018

ഉമ്മാച്ചു

പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്ത് LSS, USS സ്കോളർഷിപ്പ് പരീക്ഷകൾ എഴുതാനായി മന:പ്പാഠമാക്കിയതാണ് ഉറൂബ് - ഉമ്മാച്ചു എന്നത്. ഉറൂബ് എഴുതിയ പുസ്തകത്തിന് ഉമ്മാച്ചു എന്ന പേരിട്ടതിലുപരി ഗ്രന്ഥകർത്താവിന്റെ പേരായിരുന്നു ഞങ്ങൾക്ക് ചിരിക്ക് വക നൽകിയിരുന്നത്.ഉറൂബ് എന്ന പേര് അദ്ദേഹത്തിന് എവിടെ നിന്ന് കിട്ടി എന്ന് ഇന്നും എനിക്കറിയില്ല.പക്ഷേ അത് അദ്ദേഹത്തിന്റെ തൂലികാ നാമമാണെന്നും യഥാർത്ഥ പേര് പി.സി കുട്ടികൃഷ്ണൻ എന്നാണെന്നും ഇതേ പരീക്ഷക്ക് വേണ്ടി പഠിക്കുന്നതിനിടയിൽ തന്നെ മനസ്സിലാക്കി.

കാലം 1980ൽ നിന്ന് 2017ൽ എത്തി. അന്ന് കുട്ടിയായിരുന്ന ഞാൻ ഇന്ന് നാല് കുട്ടികളുടെ ഉപ്പയായി. വീട്ടിലെ ലൈബ്രറിയിലേക്ക് ചില പുസ്തകങ്ങൾ വാങ്ങാൻ ലിസ്റ്റ് തയ്യാറാക്കുമ്പോൾ നല്ല വായനക്കാരിയായ ലുഅ മോൾ അവളുടെ ആവശ്യം ഉന്നയിച്ചു.

“ഉപ്പച്ചീ...ഉമ്മാച്ചു വാങ്ങണം..”

“ അത് വൈ.എം.എ ലൈബ്രറിയിൽ കാണും...” കഴിഞ്ഞ വേനലവധിയിൽ അവൾ അംഗത്വമെടുത്ത നാട്ടിലെ പ്രമുഖ ലൈബ്രറിയിൽ ഉണ്ടാകും എന്ന ധാരണയിൽ ഞാൻ പറഞ്ഞു. ഇത്രയും പഴയ പുസ്തകം കടയിൽ കിട്ടില്ല എന്ന ധാരണയും ആ മറുപടിക്ക് പിന്നിൽ ഉണ്ടായിരുന്നു.

“ലൈബ്രറിയിൽ തപ്പി നോക്കി,കിട്ടിയില്ല...എനിക്ക് ഉമ്മാച്ചു വായിക്കണം...” ആരോ പറഞ്ഞു കൊടുത്തതിന്റെ ഹരം അവളെ പറയിപ്പിച്ചു.

“ശരി...കിട്ടിയാൽ വാങ്ങാം...” പഴയ പുസ്തകങ്ങൾ വിൽക്കുന്നിടത്ത് നിന്ന് കിട്ടും എന്ന പ്രതീക്ഷയോടെ ഞാൻ പറഞ്ഞു. പക്ഷേ കറന്റ് ബുക്സിൽ പുതിയ പുസ്തകങ്ങൾക്കിടയിൽ നിന്ന് തന്നെ പുത്തൻ ചട്ടയോടെ എനിക്ക് ഉമ്മാച്ചുവിനെ കിട്ടി.

കുട്ടിക്കാലത്തെ ചങ്ങാതിമാരായിരുന്നു മായനും ബീരാനും ഉമ്മാച്ചുവും. കാലം ഉമ്മാച്ചുവിലുണ്ടാക്കിയ മാറ്റങ്ങൾ മായനെയും ബീരാനെയും അവളെ സ്വന്തമാക്കാനുള്ള ആഗ്രഹം ജനിപ്പിച്ചു. ബീരാന്റെ സൌന്ദര്യത്തെക്കാളുപരി മായന്റെ കായബലത്തിലായിരുന്നു ഉമ്മാച്ചുവിന്റെ കണ്ണ്‌. പക്ഷെ തറവാട്ട് മഹിമ ഉമ്മാച്ചുവിനെ ബീരാന്റെ വീടരാക്കി. മായന്റെ കായബലം അപ്പോഴും ഉമ്മാച്ചുവിന്റെ മനസ്സിനെ വലയം ചെയ്ത് നിന്നു.

ഉമ്മാച്ചുവിനെ തന്നിൽ നിന്ന് അടർത്തിയെടുത്ത ബാല്യകാല സുഹൃത്ത് ബീരാനും അതിന് കാരണക്കാരനായ ചരിത്രകാരൻ അഹമ്മതുണ്ണിയും മായന്റെ കണ്ണിലെ കരടായി.അത് ബീരാനെ വധിക്കുന്നതിലും ഉമ്മാച്ചുവിനെ കല്യാണം കഴിക്കുന്നതിലും വരെ എത്തി.കഥ ഇവിടെ അവസാനിക്കുന്നതിന് പകരം അത് ഉമ്മാച്ചുവിന്റെ രണ്ട് ഭർത്താക്കളിലും ഉള്ള മക്കൾക്കിടയിലെ അസ്വാരസ്യങ്ങളിലേക്കും നീളുന്നു. പണവും പത്രാസും ഉണ്ടായിട്ടും മന:സമാധാനം ലഭിക്കാതെ മായൻ ആത്മഹത്യ ചെയ്യുന്നതിലൂടെ കുടുംബപ്രശ്നങ്ങൾ രൂക്ഷമാകുന്നു.

നാട്ടിൻ‌പുറത്തെ തീവ്രമായ ഒരു പ്രണയകഥയായാണ് ഉമ്മാച്ചു എനിക്കനുഭവപ്പെട്ടത്. യഥാർത്ഥത്തിൽ സംഭവിച്ച ഒരു കഥ പോലെ ഈ പുസ്തകം വായനക്കാരെ മുന്നോട്ട് നയിക്കുന്നു.തന്റേടിയായ ഒരു സ്ത്രീയായി ഉമ്മാച്ചു എന്ന കഥാപാത്രം ഈ പുസ്തകത്തിന്റെ പേരിനെ അന്വർത്ഥമാക്കുന്നു. പകയുടെയും പകവീട്ടലിന്റെയും ഭീതിജനകമായ ഒരു ചിത്രവും ‘ഉമ്മാച്ചു‘ വായനക്കാർക്ക് മുമ്പിൽ വരച്ചിടുന്നു.പൊന്നാനി ഭാഗത്തെ മുസ്ലിം സംസാരഭാഷ നോവലിനെ ഹൃദ്യമാക്കുന്നു.

പുസ്തകം                  : ഉമ്മാച്ചു
രചയിതാവ്           : ഉറൂബ്
പേജ്                          : 199
വില                          : 190 രൂപ
പ്രസാധകർ           : ഡി.സി.ബുക്സ്

3 comments:

Areekkodan | അരീക്കോടന്‍ said...

വീട്ടിലെ ലൈബ്രറിയിലേക്ക് ചില പുസ്തകങ്ങൾ വാങ്ങാൻ ലിസ്റ്റ് തയ്യാറാക്കുമ്പോൾ നല്ല വായനക്കാരിയായ ലുഅ മോൾ അവളുടെ ആവശ്യം ഉന്നയിച്ചു.

© Mubi said...

ഞാനിപ്പോഴും ഇടയ്ക്ക് എടുത്ത് വായിക്കാറുണ്ട് "ഉമ്മാച്ചു"

Areekkodan | അരീക്കോടന്‍ said...

മുബീ...നല്ലത് , പക്ഷെ സസ്പെൻസ് പൊളിഞ്ഞാൽ പിന്നെ രസം തോന്നില്ല.

Post a Comment

നന്ദി....വീണ്ടും വരിക