Pages

Friday, April 30, 2021

മുറിഞ്ഞമാട് (എന്റെ അരീക്കോട് )

അരീക്കോട് നിന്നും എടവണ്ണപ്പാറ വഴി കോഴിക്കോട്ടേക്ക്  പോകുമ്പോൾ വെട്ടുപാറ എന്ന ഒരു ചെറിയ സ്റ്റോപ്പുണ്ട്. അവിടെ ചാലിയാർ  പുഴയുടെ മറുകരയിൽ കാലങ്ങളായി ഞാൻ കാണുന്ന വിശാലമായ ഒരു പുൽപ്പരപ്പുണ്ട്. 2018 ലെ പ്രളയത്തിന് തൊട്ടുമുമ്പാണെന്ന് തോന്നുന്നു, ഈ പുൽപ്പരപ്പ് വാർത്തകളിൽ സ്ഥാനം പിടിച്ചു. മുറിഞ്ഞമാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആ സ്ഥലം കൂടുതൽ ആളുകളുടെ നാവിൽ തത്തിക്കളിക്കാൻ തുടങ്ങിയതും അന്ന് മുതലാണെന്ന് തോന്നുന്നു. വൈകിട്ടാണ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നതെങ്കിൽ ജനനിബിഡമായ ഒരു മൈതാനമായി അത് മാറുന്നത് പിന്നീട് ഞാൻ ശ്രദ്ധിച്ചു. ഒരു ദിവസം കുടുംബ സമേതം എനിക്കും ആ പുൽപ്പരപ്പിൽ കാറ്റു കൊണ്ടിരിക്കണം എന്ന ഒരാഗ്രഹം വെറുതെ മനസ്സിലിട്ടു. 

കാർ മുതലാളി ആയതോടെ ആഗ്രഹത്തിന് ചക്രം വയ്ക്കാൻ പിന്നെ അധികം താമസിച്ചില്ല. ഒരു ദിവസം വൈകിട്ട് ഭാര്യയേയും മക്കളെയും കൂട്ടി അങ്ങ് പുറപ്പെട്ടു. എന്റെ തൊട്ടടുത്ത പഞ്ചായത്തായ കിഴുപറമ്പിനെ, കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ രേഖപ്പെടുത്താൻ സാധ്യതയുള്ള സ്ഥലം എന്ന് പലരും പറഞ്ഞറിഞ്ഞ സ്ഥലത്ത് അങ്ങനെ ഞങ്ങൾ നേരിട്ടെത്തി. 

 എന്റെ നാട്ടിൽ നിന്നും വെറും പത്ത് കിലോമീറ്റർ ദൂരത്തിലുള്ള പ്രകൃതി രമണീയമായ ഒരു സ്ഥലമാണ് മുറിഞ്ഞമാട്. ചാലിയാറിന്റെ തീരത്ത് സ്വമേധയാ രൂപം കൊണ്ട വിശാലമായ ഒരു പുൽപ്പരപ്പ് ആണ് ഇതിന്റെ ആകർഷണീയത. വാഹനം പുഴ വരെ എത്തിയാൽ പാർക്ക് ചെയ്ത് നടത്തം തുടങ്ങാം. ചെറിയ കയറ്റവും ഇറക്കവും ആയി നീണ്ടു നിവർന്നു കിടക്കുന്ന ഒരു പച്ചപ്പരവതാനി വിരിച്ച പോലെ തോന്നും ആ പുൽപ്പരപ്പ്.അതവസാനിക്കുന്നിടത്ത് പുഴ അതിര് കാക്കുന്നു.

പുഴയിൽ സഞ്ചരിക്കണമെങ്കിൽ വള്ളം ഉണ്ട് .ഒരാൾക്ക് അമ്പത് രൂപ നൽകിയാൽ പത്തിരുപത് മിനുട്ട് ചാലിയാറിലൂടെ യാത്ര ചെയ്യാം (ഗ്രൂപ്പായി കയറുന്നവർ പലപ്പോഴും 100 രൂപയെ നൽകാറുള്ളൂ ). ഇത് അനൗദ്യോഗിക യാത്ര ആയതിനാലും വള്ളം തുഴയുന്നത് സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ ആയതിനാലും യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാത്തതിനാലും ഉൾഭയമുള്ളവർ യാത്ര ചെയ്യാതിരിക്കലാണ് നല്ലത്.

ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആൾക്കാർ വരെയുള്ളവർക്ക് വെള്ളത്തിൽ ഇറങ്ങി ആർമാദിക്കാൻ പറ്റിയ സ്ഥലങ്ങളും ഉണ്ട്. എല്ലാവരും ഇറങ്ങുന്നിടത്തേ ഇറങ്ങാവൂ. കാരണം മണലെടുത്ത കുഴികൾ പല സ്ഥലത്തും ഉണ്ടാകും.അധികം ആഴമില്ലാത്ത സ്ഥലം ആയതിനാൽ അഞ്ചു വയസ്സായ എന്റെ മോൻ വരെ വെള്ളത്തിൽ ഇറങ്ങി. അല്ലെങ്കിലും വെള്ളം കണ്ടാൽ അവനെ അടക്കി നിർത്താൻ വലിയ പാടാണ്.

സൂര്യൻ അസ്തമിച്ചിട്ടും ആ പുൽപ്പരപ്പിൽ നിന്നും ആൾക്കാർ വിട്ടു പോകാൻ മടിച്ച് നിന്നു. കാരണം ചാലിയാറിൽ നിന്നുള്ള കുളിർക്കാറ്റും ഈ പുൽമേടും അവരുടെ ഹൃദയത്തെ അപ്പോഴും തഴുകുന്നുണ്ടാകണം.

റൂട്ട് : 

1.മഞ്ചേരി-നിലമ്പുർ ഭാഗത്ത് നിന്ന് : അരീക്കോട് - പൂങ്കുടി - ഇടശ്ശേരിക്കടവ് പാലം വഴി കിഴുപറമ്പ

2. കൊണ്ടോട്ടി ഭാഗത്ത് നിന്ന് : എടവണ്ണപ്പാറ  - ഇടശ്ശേരിക്കടവ് പാലം വഴി കിഴുപറമ്പ

3. മുക്കം ഭാഗത്ത് നിന്ന് : നെല്ലിക്കാപ്പറമ്പ് - പന്നിക്കോട് വഴി കിഴുപറമ്പ

4 . കോഴിക്കോട് നിന്ന് : മാവൂർ - ചെറുവാടി വഴി കിഴുപറമ്പ അല്ലെങ്കിൽ ഊർക്കടവ് - എടവണ്ണപ്പാറ  - ഇടശ്ശേരിക്കടവ് പാലം വഴി കിഴുപറമ്പ 

Thursday, April 29, 2021

അടുവാട് ലോവർ പ്രൈമറി സ്‌കൂൾ - 1

ഇത്തവണത്തെ നിയമസഭാ ഇലക്ഷൻ ഡ്യൂട്ടി കിട്ടുമ്പോൾ സാധാരണ ഉണ്ടാകാറുള്ള ഒരു ടെൻഷൻ ഉണ്ടായിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടി റിസർവ്വ് ആയി അവസാനിച്ചതിനാലും 2019 ൽ നടന്ന ലോക്‌സഭാ ഇലക്ഷനിൽ ഡ്യൂട്ടി ഇല്ലാതിരുന്നതിനാലും ഒരു ഗ്യാപ് വന്ന സ്ഥിതിക്ക് ടെൻഷൻ ഉണ്ടാകേണ്ടതായിരുന്നു.എന്നാൽ സംഭവിച്ചത് നേരെ മറിച്ചായിരുന്നു.കാരണം ഇപ്പോളും അനന്തം അജ്ഞാതം.

പരിശീലന ക്ലാസ് എന്ന പേരിൽ ഒരേ വിഷയത്തിൽ രണ്ട് ദിവസങ്ങളിലായി രണ്ട് ക്ളാസുകൾ കേൾക്കേണ്ടി വന്നു എന്നതായിരുന്നു ഇത്തവണത്തെ പ്രത്യേകത.ക്ലാസ് കഴിഞ്ഞ്,തെരഞ്ഞെടുപ്പ് സംബന്ധമായി ആദ്യമായി ഒരു ഓൺലൈൻ പരീക്ഷയും (ഇത് കോഴിക്കോട് ജില്ലയിൽ ഡ്യൂട്ടി ഉള്ളവർക്ക് മാത്രമായിരുന്നു എന്നും കേൾക്കുന്നു) അറ്റന്റ് ചെയ്തു.കളക്ടർ ക്ലാസിൽ വന്ന് ചോദ്യങ്ങൾ ചോദിച്ചിരുന്നു എന്നും കേട്ടു, സത്യമാണോ എന്നറിയില്ല. പ്രിസൈഡിംഗ് മുതൽ തേഡ് പോളിങ് ഓഫീസർ വരെയുള്ള ഫുൾ ടീമും രണ്ടാമത്തെ ക്ലാസ്സിൽ ഉണ്ടായിരുന്നതിനാൽ പോളിങ് ടീമിനെ നേരത്തെ പരിചയപ്പെടാൻ അത് ഉപകാരപ്പെട്ടു. 

ടീം നേരത്തെ സെറ്റ് ആയാലും അപ്രതീക്ഷിത കാരണങ്ങൾ അതിനെ പൊളിക്കും എന്നത് വീണ്ടും തെളിഞ്ഞു. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ അടുവാട് ലോവർ പ്രൈമറി സ്‌കൂൾ ആയിരുന്നു ഞങ്ങൾക്ക് കിട്ടിയ ബൂത്ത് നമ്പർ 108 .പോൾ മാനേജർ ആപ് വഴി ഷെഡ്യൂൾ ചെയ്ത സമയം അനുസരിച്ച് 11 മണിക്കായിരുന്നു കളക്ഷൻ സെന്ററായ ഗവ. ലോ കോളേജിൽ എത്തേണ്ടത്.അങ്ങനെ ഒത്തുകൂടിയപ്പോളാണ് സെക്കന്റ് പോളിങ് ഓഫീസർ, ഭർത്താവിന്റെ പെട്ടെന്നുള്ള അസുഖം കാരണം ആബ്സന്റായത്. പുതിയ ആളെ നിയമിച്ചു കിട്ടാൻ റിട്ടേണിംഗ് ഓഫീസർക്ക് വെള്ളക്കടലാസിൽ അപേക്ഷ എഴുതി നൽകി അവരത് വെരിഫൈ ചെയ്ത് റിസർവ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന ഡെസ്കിൽ എത്തിയപ്പോഴേക്കും സമയം ഏറെ കഴിഞ്ഞിരുന്നു.

ഞാനും വേളം ഹൈസ്‌കൂളിലെ കണക്കധ്യാപിക ജ്യോതി ടീച്ചർ, ചെറുവണ്ണൂർ ഇ .എസ് .ഐ ആശുപത്രിയിലെ സീനിയർ ക്ലർക്ക് ജിഷി,മലാപ്പറമ്പ് വനിതാ പോളിടെക്നിക്കിലെ ട്രേഡ്‌സ്മാന് ശ്രീജിത്ത് എന്നിവരും അടങ്ങിയതായിരുന്നു പോളിങ് ടീം. ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് തുടങ്ങീ യഥാർത്ഥ തെരഞ്ഞെടുപ്പ് സാമഗ്രികൾക്ക് പുറമെ വിവി പാറ്റ് എന്ന ഗമണ്ടൻ സാധനവും പത്തോളം സാനിറ്റൈസർ ബോട്ടിലുകളും കോവിഡിൽ നിന്നും രക്ഷപ്പെടാനുള്ള സർവ്വ സാമഗ്രികളും അടങ്ങിയ ഒരു ഭാണ്ഡക്കെട്ടും ആയിരുന്നു വിതരണ കേന്ദ്രത്തിൽ നിന്ന് തന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ ഞങ്ങൾ പോളിങ് ബൂത്തിലെത്തി. 

മറ്റു ബൂത്തുകൾ കണ്ട ശേഷം ഈ സ്‌കൂൾ കണ്ടപ്പോൾ നിരാശ തോന്നി. ആകെയുള്ള നാല് ക്ലാസ്‌റൂമുകളും നാല് ബൂത്തായി മാറ്റിയിരുന്നു. എല്ലാം അടുത്തടുത്തായതിനാൽ വോട്ടർമാർക്ക് കൺഫ്യുഷന് വേറെ എവിടെയും പോകേണ്ടി വരില്ല എന്നുറപ്പായി.ബൂത്തിൽ പ്രദർശിപ്പിക്കാൻ  തന്ന പോസ്റ്ററുകൾ എല്ലാ ബൂത്തുകാരും കൂടി മത്സരിച്ച് ഒട്ടിച്ചതോടെ സ്‌കൂൾ ചുമര് നിമിഷനേരം കൊണ്ട്  പാളയം ബസ് സ്റ്റാന്റിന്റെ ചുമര് പോലെയായി.

അതിനിടക്ക് നാട്ടുകാരും കുശലാന്വേഷണത്തിന് വരാൻ തുടങ്ങി.വന്നവരിൽ ചിലർ ഭക്ഷണം അവർ എത്തിക്കും എന്നറിയിച്ചതോടെ ആദ്യം ഉണ്ടായ നിരാശ ചാലിയാർ കടന്ന് അക്കരെയെത്തി. അഞ്ചു മണിയായതോടെ ഏജന്റുമാർ ചിലരും എത്തി. അവരോട് അല്പം കഴിഞ്ഞ് വരാൻ പറഞ്ഞ് മടക്കി വിട്ടു. അപ്പോഴാണ് അത്യാവശ്യം പ്രായമായൊരാൾ ഒരു കടലാസുമായി വന്നത്.

"സാർ ... ഒരു ഏജന്റ് " കൂടെയുണ്ടായിരുന്ന പോളിങ് ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു.

"രാവിലെ പുറപ്പെട്ടാൽ അഞ്ച് മണിക്ക് എത്താൻ പറ്റില്ല.... അതോണ്ട് ഞാൻ ഇന്ന് തന്നെ പോന്നു ... ഇവിടെ ബൂത്തിനകത്ത് കടക്കാൻ പറ്റില്ലേ?"  

(തുടരും...)

Friday, April 16, 2021

മരം നമ്പർ - 25

ഞങ്ങളുടെ ഇപ്രാവശ്യത്തെ വിവാഹ വാർഷിക മരമായ ആയുർജാക്കും ഭാര്യയുടെ ഇക്കഴിഞ്ഞ ജന്മദിന മരമായ മാങ്കോസ്റ്റിനും പിച്ച വച്ച് തുടങ്ങുന്ന മുറ്റത്ത് ഇക്കഴിഞ്ഞ ദിവസം മൂന്ന് തൈകൾ കൂടി സ്ഥാനം പിടിച്ചു. ലിദു മോൻ ഭൂമിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയതിൻറെ ഓർമ്മക്കായി ഒരു നട്ട് ബട്ടർ ഫ്രൂട്ടിന്റെ തൈ അവൻ തന്നെ നട്ടു. ലൂന മോളുടെ രണ്ടാം ജന്മദിനത്തിൽ നടതും ഇപ്പോൾ കായ്ച്ചു നിൽക്കുന്നതുമായ സീതപ്പഴച്ചെടിയുടെ തൊട്ടടുത്ത് തന്നെയാണ് അവന്റെ മരവും നട്ടത്. അതിനാൽ കൂട്ടുകാരോട് അവൻ ആവേശപൂർവ്വം പറയും - അത് ഇത്തയുടെ മരം , ഇത് എന്റെ കൃഷിയും (അവൻ നട്ട തൈക്ക് കൃഷി എന്നാണ് അവൻ പറയുന്നത് ). 
രണ്ടാമത്തെയും മൂന്നാമത്തെയും മക്കളുടെ ജന്മദിനം മാർച്ച് 18 നായിരുന്നു. കഠിനമായ വെയിലായതിനാൽ തൈകൾ പിന്നീട് വയ്ക്കാം എന്നായിരുന്നു ഉദ്ദേശിച്ചത്. അപ്പോഴാണ്  കൃഷിഭവനിൽ നിന്നും പപ്പായ തൈകളും പേരക്ക തൈകളും എത്തിയതായി സന്ദേശം ലഭിച്ചത്. കോളേജിൽ നിന്നും നേരത്തെ എത്തിയ ഒരു ദിവസം വൈകിട്ട് അഞ്ചുമണിയോടെ വെറുതെ ഞാൻ കൃഷിഭവനിൽ ചെന്നു നോക്കി.ഓഫീസ് അടച്ചിട്ടില്ല എന്ന് മാത്രമല്ല , വളരെ സൗമ്യമായി രണ്ട് തൈകൾ വീതം അനുവദിച്ച് തരികയും ചെയ്തു. അവയും ബർത്ത് ഡേ മരങ്ങളായി മുറ്റത്ത് സ്ഥാനം പിടിച്ചതോടെ വീട്ടുവളപ്പിലെ മരങ്ങളുടെ എണ്ണം മരം നമ്പർ 25 ൽ എത്തി എന്നാണ് എൻ്റെ കണക്കു കൂട്ടൽ. 
നമ്മുടെ വീട്ടിലെ വിശേഷ ദിവസങ്ങളിൽ കുറെ പലഹാരം ഉണ്ടാക്കിയും പടക്കവും പൂത്തിരിയും കത്തിച്ചും പണം ദുർവ്യയം ചെയ്യുന്നതിലും എത്രയോ നല്ലതാണ് തലമുറകൾക്ക് ജീവവായുവും പഴങ്ങളും നൽകുന്ന ഒരു തൈ നടൽ എന്നാണ് എൻ്റെ അഭിപ്രായം. നിങ്ങൾ അനുകൂലിക്കുന്നുവെങ്കിൽ മൈ ബർത്ത്ഡേ ആൻ എർത്ത് ഡേ എന്ന ഈ നിശബ്ദ യജ്ഞത്തിൽ പങ്കാളികളാവുക. നാളെക്കായി നമുക്ക് ഇന്ന് കൈകോർക്കാം.

മാപ്പിളപ്പാട്ടും മലയാള സിനിമയും പിന്നെ ഞാനും

സിനിമയും ഞാനും തമ്മിലുള്ള ബന്ധം കൈ-കാൽ വിരലുകളിൽ എണ്ണിത്തീർക്കാവുന്ന അത്രയും ശോഷിച്ചതാണ്.എന്റെ മക്കൾ മാപ്പിളപ്പാട്ട് നന്നായി പാട്ടും എന്നല്ലാതെ ഞാനും മാപ്പിളപ്പാട്ടും തമ്മിൽ യാതൊരു ബന്ധവുമില്ലതാനും. പക്ഷെ , ജീവിതത്തിലെ പല വളവുകളിലും തിരിവുകളിലും ഞാൻ സിനിമയുമായി കൂട്ടിമുട്ടിയിട്ടുണ്ട്. അതിലെ അവസാനത്തെ കൂട്ടിമുട്ടലായിരുന്നു കോവിഡ് കാല ലോക്ക്ഡൗൺ സമയത്ത് കേരള സർക്കാർ സാംസ്കാരിക വകുപ്പ് നടത്തിയ "മാപ്പിളപ്പാട്ടും മലയാള സിനിമയും"  (Click ചെയ്ത് നോക്കുക) എന്ന പ്രശ്നോത്തരി മത്സരം. ഒരു വർഷം മുമ്പ് നടന്ന മത്സരത്തിന്റെ ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു വർഷം ആകാറായിട്ടും, കോവിഡ് ലോകം മുഴുവൻ ചുറ്റി നമ്മുടെ നാട്ടിൽ വീണ്ടും വന്നിട്ടും സമ്മാനദാനം എന്ന ചടങ്ങിനെപ്പറ്റി മാത്രം നാളുകളായി ഒരു വിവരവും ഉണ്ടായിരുന്നില്ല. ദേ , അടുത്ത ലോക്ക് ഡൗൺ ആകുന്നതിന് മുമ്പ് ലളിതമായ ഒരു ചടങ്ങിലൂടെ ഇപ്പൊ അതും കഴിഞ്ഞു.

കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന പരിപാടിയിൽ വച്ച്, ഇന്നത്തെ മാപ്പിളപ്പാട്ടു രംഗത്തെ പ്രശസ്തരിൽ ഒരാളും മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി മെമ്പറും ആയ ശ്രീ ഫൈസൽ എളേറ്റിലിൽ നിന്ന്  സാക്ഷ്യപത്രവും ഫലകവും വെള്ളപ്പൊക്കമാല എന്ന ഓഡിയോ സിഡിയും അക്കാദമി ത്രൈമാസികയായ 'ഇശൽ' ഉം ഞാൻ ഏറ്റുവാങ്ങി.

ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന അരീക്കോട് പുസ്തകമേളയിൽ വച്ച് പരിചയപ്പെട്ട ഫൈസൽ മാഷുമായി പരിചയം പുതുക്കിയതിനു പിന്നാലെയായിരുന്നു അദ്ദേഹത്തെ സമ്മാനദാനത്തിന് ക്ഷണിച്ചത് എന്നത് ആകസ്മികമായി. വ്യത്യസ്തമാർന്ന മത്സരങ്ങൾക്കായി ഇനിയും ഞാൻ കാത്തിരിക്കുന്നു.

വിഷുപ്പക്ഷി പാടുന്നു

 ഈ ഭൂമിയിൽ ഭൂജാതനായിട്ട് അമ്പത് വർഷം തികയാറായി. കഴിഞ്ഞ നാല്പത് വർഷത്തോളമായി വിവിധ പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിക്കുന്ന വിശേഷാൽ പതിപ്പുകളെപ്പറ്റി അറിയാം. ഓണപ്പതിപ്പും പുതുവത്സരപ്പതിപ്പും ആയിരുന്നു എൻ്റെ കുട്ടിക്കാലത്തെ വിശേഷാൽ പതിപ്പുകൾ. വായനക്കാർക്കിടയിലെ സാമുദായിക സംതുലനം പാലിക്കാൻ ആയിരിക്കാം, പിന്നീട് എല്ലാ മതക്കാരുടെയും ആഘോഷങ്ങളോടനുബന്ധിച്ച് വിശേഷാൽ പതിപ്പുകൾ ഇറങ്ങാൻ തുടങ്ങി. പരസ്യം കുത്തി നിറച്ച് വരുന്ന ഇത്തരം പതിപ്പുകൾ അവരുടെ കീശ നിറക്കാനുള്ളതാണെന്ന തിരിച്ചറിവ് വന്നതോടെ ഇവ വാങ്ങുന്ന പതിവും നിർത്തി.

എങ്കിലും ഓരോ പതിപ്പുകളിലും എഴുതുന്നത് ആരൊക്കെ എന്ന് വെറുതെ ഒന്ന് കണ്ണോടിക്കും. എന്തോ അതങ്ങനെ ഒരു ശീലമായിപ്പോയി.മിക്കവാറും എല്ലാ പ്രസിദ്ധീകരണങ്ങളും മലയാളത്തിലെ ഘടാ ഗഡിയൻ എഴുത്തുകാരെ എല്ലാം അണി നിരത്തിക്കൊണ്ടാണ് വിശേഷാൽ പതിപ്പുകൾ ഇറക്കാറുള്ളത്.

ജീവിതത്തിൻറെ അർദ്ധ സെഞ്ച്വറി വർഷത്തിൽ എനിക്കും ഒരു വിഷുപ്പതിപ്പിൽ സ്ഥാനം ലഭിച്ചു. എൻ്റെ 

കുട്ടിക്കാലത്തേ ഞാൻ കേൾക്കുന്ന മലയാളത്തിലെ പ്രമുഖ എഴുത്തുകാരായ എം.ടി വാസുദേവൻ നായർ , ബാലചന്ദ്രൻ ചുള്ളിക്കാട് , പി കെ ഗോപി , പി കെ പാറക്കടവ് തുടങ്ങീ പ്രശസ്തരും ഈ വിഷുപ്പതിപ്പിൽ എഴുത്തുകാരായി ഉണ്ട് എന്നതിനാൽ എൻ്റെ സന്തോഷം ഏറെയാണ്.അങ്ങനെ പേരക്ക ബുക്സിന്റെ 2021 വിഷുപ്പതിപ്പായ "വിഷുപ്പക്ഷി പാടുന്നു "  എന്റെ എഴുത്ത് ജീവിതത്തിൽ ഒരു നാഴികക്കല്ലായി മാറിയ സന്തോഷം പങ്കിടുന്നു.



Tuesday, April 13, 2021

ചിഹ്നം

 രാമേട്ടന്റെ മക്കാനിയിൽ ആവി പറക്കുന്ന ചായക്കൊപ്പം ചൂടേറിയ പോസ്റ്റ് ഇലക്ഷൻ ചർച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് അയമുക്ക അങ്ങോട്ട് കയറി വന്നത്. 

"അല്ല... ഇതെന്താ കഥ ... റഹീമും ദിനേശനും ഒപ്പം ?"

"തെരഞ്ഞെടുപ്പ് കഴിഞ്ഞില്ലേ...ഇനി ഒപ്പം ഇരിക്കാലോ ..." 

"ആ ....ന്നാ ഇനിക്ക് ഇമ്മിണി ബല്ല്യ ഒരു സംശ്യം ണ്ടായിനി... ഇങ്ങള് രണ്ടാളും അതൊന്ന് തീർത്ത് തരി ..."

"ആയിക്കോട്ടെ , ചോദിച്ചോളിൻ അയമുക്കാ.."

"റഹീമേ...അന്റെ ചിഹ്നം എന്തേയ്‌നി?"

"ഫുട്ബാൾ"

"ആ ... പന്ത് ... അയ്‌നെപ്പറ്റി ഞമ്മള് കൊറേ കേട്ട്ക്ക്ണ്..."

"ആ...എന്നിട്ട് ?"

"പക്ഷേങ്കില്....ഇതിക്കൂടെ ഇങ്ങനെ വിളിച്ച് പറഞ്ഞ് പോയിനി....ശാന്തിയുടെ സമാധാനത്തിന്റെ ഐക്യത്തിന്റെ പുരോഗതിയുടെ ചിഹ്നമായ ഫുട്ബോൾ അടയാളത്തിൽ..."

"ഈ ഫുട്ബാൾ എങ്ങന്യാ ശാന്തി -സമാധാനം ഒക്കെ ഉണ്ടാക്കണെ..."

"അയ്‌മുക്കാ... നിങ്ങള് കേട്ടിട്ടില്ലേ..സൗഹൃദ ഫുട്ബാൾ മത്സരം ന്ന് ...വേറെ ഏതെങ്കിലും മത്സരം ഇങ്ങനെ നടക്കുന്നുണ്ടോ? അപ്പം ഫുട്ബാൾ അല്ലേ ശാന്തി -സമാധാനം-ഐക്യം  ഒക്കെ ഉണ്ടാക്കണെ ...."

"ഓ...അങ്ങന്യാ ല്ലേ...അപ്പം പുരോഗതിയുടെ ചിഹ്നം ന്ന് പറഞ്ഞതോ ?"

"ഹ അതല്ലേ ഫസ്റ്റ് പറയേണ്ടത്...  ഇന്ത്യൻ സോക്കർ ലീഗ് വന്നപ്പളല്ലേ നമ്മളെ ഈ കൂരാട്ടിലും കൂരാട് സോക്കർ ലീഗ് ഉണ്ടായത്. അതല്ലേ ഫുട്ബാളിലൂടെയുള്ള പുരോഗതി... "

"ങാ ....മനസ്സിലായി ...അപ്പം....മോനേ ദിനേശാ ... അന്റെ ചിഹ്നം എന്തേയ്‌നി?"

"ഗ്ളാസ്"

"അന്റെ പാർട്ടിം വിളിച്ച് പറഞ്ഞ് പോയിന്യല്ലോ ....ശാന്തിയുടെ സമാധാനത്തിന്റെ ഐക്യത്തിന്റെ പുരോഗതിയുടെ ചിഹ്നമായ ഗ്ളാസ് അടയാളത്തിൽ..."

"ഗ്ളാസ് എങ്ങന്യാ ശാന്തി -സമാധാനം ഒക്കെ ഉണ്ടാക്കണെ..."

"എന്താ അയമാക്കാ... മനസ്സിന് ശാന്തി-സമാധാനം ഒക്കെ കിട്ടണെങ്കി എല്ലാരും പറയാറില്ലേ..രണ്ട്... "

"പുഗ്ഗ്  അടിക്കണം .."

"പുഗ്ഗ് അല്ല , പെഗ്ഗ് ....അത് ഗ്ളാസ്സില്ലാതെ നടക്കോ ?"

"ഓ ...അങ്ങനെ ....അപ്പം പുരോഗതിയും ക്ലാസും തമ്മിൽ എന്താ ബന്ധം ?"

"നാട് പുരോഗമിക്കണമെങ്കിൽ വികസനം ഉണ്ടാവണം ...അതിന് നികുതിപ്പണം ഉണ്ടാവണം....ഏറ്റവും കൂടുതൽ വരുമാനം നമ്മുടെ നാട്ടിനുണ്ടാവുന്നത് ബീവറേജസിലൂടെയാ... അവിടെയും ഗ്ളാസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു..."

"ഓ..കെ.... ഇഞ്ഞി ഇനിക്ക് ഒരു സംശ്യം ഇല്ല... രണ്ടും അയിന്റെ ഒക്കെ ചിഹ്നം തന്നെ..."

"അപ്പോൾ നിങ്ങൾ ഏതിനാ അയമുക്കാ വോട്ട് ചെയ്തത് ?" റഹീമും ദിനേശനും ഒരുമിച്ച് ചോദിച്ചു.

"സംശ്യം ന്താ... ശാന്തിയുടെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും പുരോഗതിയുടെയും ചിഹ്നത്തിന് തന്നെ ..."

Monday, April 12, 2021

പ്രിസൈഡിംഗ് ഓഫീസറുടെ തുറന്ന ഡയറി

ഒരു തെരഞ്ഞെടുപ്പ് മാമാങ്കം കൂടി കഴിഞ്ഞു പോയി.കോവിഡ് മഹാമാരിക്കിടയിലും ചിലർ ജാഗ്രതയോട് കൂടിയും ഭൂരിപക്ഷം പേരും ജാഗ്രതക്കുറവോടെയും തെരഞ്ഞെടുപ്പിനെ നേരിട്ടു.പരിണിതഫലം നാം പിന്നീടുള്ള ദിവസങ്ങളിലെ പത്ര റിപ്പോർട്ടുകളിലൂടെ അറിഞ്ഞ് കൊണ്ടിരിക്കുന്നു. 

ലോകം സാങ്കേതിക വിദ്യയിലൂടെ മുന്നോട്ട് കുതിക്കുന്ന വേളയിൽ ഏത് ടെക്നൊളജിയുടെയും തലപ്പത്തുള്ളത് ഒരു ഇന്ത്യക്കാരനാണെന്ന് അറിയുമ്പോൾ ഒരഭിമാനമുണ്ടായിരുന്നു.ആ ഇന്ത്യയിലെ ഏറ്റവും സാക്ഷരരും സംസ്കാര സമ്പന്നരും ആയവർ മലയാളികളാണ് എന്ന് കേൾക്കുമ്പോൾ രക്തത്തിന്റെ ചൂട് സിരകളിൽ നിന്ന് തൊലിപ്പുറത്ത് അറിയാറുണ്ട്. എന്നിട്ടും നമ്മുടെ തെരഞ്ഞെടുപ്പ് പ്രക്രിയ ഇന്നും എന്തു കൊണ്ട് ജാമ്പവ യുഗത്തിൽ തന്നെ കഴിയുന്നു എന്ന് മനസ്സിലാവുന്നില്ല.

ബാലറ്റ് പേപ്പറും പെട്ടിയും മാറിയെങ്കിലും അതിനേക്കാളും വലിയ കുറെ മെഷീനുകൾ ബൂത്തിലേക്ക് താങ്ങിപ്പിടിക്കേണ്ട അവസ്ഥയിലാണ് ഇത്തവണത്തെ പോളിങ് നടന്നത്.പുറമെ കോവിഡ് പ്രതിരോധ സാമഗ്രികളുടെ മൂന്നാല് കെട്ടുകളും. 

കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കൂട്ടം കൂട്ടുന്നത് ഒഴിവാക്കാൻ പോളിങ് ടീമിനോട് കൗണ്ടറിൽ ഒപ്പിട്ട് ഇത്രാം നമ്പർ ബസ്സിൽ കയറി ഇരിക്കാൻ പറഞ്ഞ് എല്ലാ സാമഗ്രികളും ബൂത്തിൽ നേരിട്ട് എത്തിക്കേണ്ടതായിരുന്നു. എല്ലാ ബൂത്തിലും തെരഞ്ഞെടുപ്പിന്റെ തലേദിവസം സെക്ടർ ഓഫീസർ അടക്കമുള്ള വിവിധ പോളിങ് ഉദ്യോഗസ്ഥർ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും സന്ദർശിക്കുന്ന സ്ഥിതിക്ക് ഇത് നടപ്പിൽ വരുത്താൻ വളരെ എളുപ്പവുമായിരുന്നു.പോളിങ് കഴിഞ്ഞ ശേഷവും കൺട്രോൾ യുണിറ്റ് ഒഴികെയുള്ള സാധനങ്ങൾ എല്ലാം സെക്ടർ ഓഫീസർമാർ ബൂത്തിൽ വച്ച് തിരിച്ചെടുക്കുന്ന സംവിധാനം ഉണ്ടായാൽ സ്വീകരണ കേന്ദ്രത്തിലെ അനാവശ്യ തിരക്കും സമയം പാഴാക്കലും ഒഴിവാക്കാവുന്നതായിരുന്നു. പ്രിസൈഡിംഗ് ഓഫീസർ മാത്രം കൗണ്ടറിൽ പോയാൽ മതിയാവുമായിരുന്നു.

ഏതോ കാലത്ത് തുടങ്ങി വച്ച കുറെ കാര്യങ്ങൾ ഇപ്പോഴും നാം വെറുതെ കൊണ്ട് നടക്കുന്നതിന്റെ ഫലമായാണ് ഇലക്ഷൻ പ്രക്രിയ ഇത്രയും സങ്കീർണ്ണമാകുന്നത്.ഇത്രയധികം എഴുത്തുകളും കവറുകളും എന്തിനാണെന്ന് ഇന്നും ഒരു പിടി പാടും ഇല്ല. ഒന്നാം പോളിങ് ഓഫീസർ കുത്തിവരച്ച് കഴിഞ്ഞ മാർക്കഡ് കോപ്പി പിന്നെയും സീൽ ചെയ്ത കവറിലാക്കുന്നത് എന്തിനാണാവോ? അതെ പോലെ കൺട്രോൾ യൂണിറ്റിന്റെയും ബാലറ്റ് യൂണിറ്റിന്റെയും നമ്പറുകൾ പിന്നെയും പിന്നെയും പലയിടത്തും എഴുതേണ്ടതിന്റെ ആവശ്യകത എന്താണെന്ന് മനസ്സിലാകുന്നില്ല. പോൾ മാനേജർ പോലെ ഒരു കിടയറ്റ ആപ്പ് ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കും .ബൂത്തിൽ നല്ലൊരു ഇൻ്റർനെറ്റ് കണക്ഷൻ ഉണ്ടാവണം എന്ന് മാത്രം. 

പല പ്രിസൈഡിങ്ങ് ഓഫീസർമാരും അനുഭവിച്ച ഒരു പ്രശ്നം ഓപണ്‍ വോട്ട് സംബന്ധിച്ചാണ്.എഴുത്തും ചിഹ്നവും കാണിച്ച് കൊടുത്ത് കാഴ്ച പരിശോധിക്കാനേ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് കഴിയൂ.ശേഷം വോട്ടർ പറയുന്നത് വിശ്വസിക്കുകയേ നിര്‍വ്വാഹമുള്ളൂ.മിക്കവർക്കും "കണ്ണ് കാണുന്നില്ല' എന്നതാണ് "പ്രശ്നം''. ഇത് നേരത്തെ അറിയാവുന്നതായതിനാൽ ഇത്തരം വോട്ടര്‍മാര്‍ ഒരു മാസത്തിനിടക്ക് ഒരു സിവില്‍ സര്‍ജ്ജനില്‍ നിന്നും വാങ്ങിയ കാഴ്ച/അവശത സംബന്ധമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിഷ്കര്‍ഷിക്കാവുന്നതാണ്.അല്ലെങ്കില്‍ എൺപത് വയസ്സ് കഴിഞ്ഞവർക്ക് ഇത്തവണ ഏർപ്പെടുത്തിയ പോലെ വീട്ടിൽ വച്ച് വോട്ട് ചെയ്യാനുള്ള സൗകര്യം ഇവർക്കും ഏർപ്പെടുത്തുകയും നിർബന്ധമായും അവിടെ വച്ച് തന്നെ വോട്ട് ചെയ്യുകയും വേണം. അതുമല്ലെങ്കിൽ ഇത്തരം വോട്ടര്‍മാര്‍ക്ക് പ്രത്യേകം  ബാലറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ സൌകര്യം നല്‍കാവുന്നതാണ്.ഓപണ്‍ വോട്ടുകള്‍ക്ക് യഥാര്‍ത്ഥ വോട്ടിന്റെ മൂല്യം നല്‍കുന്നതും ഒഴിവാക്കാവുന്നതാണ്(ടെന്‍‌ണ്ടേഡ് വോട്ടിനെപ്പോലെ).അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഓപണ്‍ വോട്ട് തന്ത്രം പയറ്റും എന്നതിനാല്‍ സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് ജോലി നിര്‍വ്വഹിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടേണ്ടത് എത്രയും അനിവാര്യമാണ്.

             സ്റ്റേഷനറി സാമഗ്രികൾക്കും ശീതീകരിച്ച വണ്ടികളിൽ നാട് ചുറ്റുന്ന നിരീക്ഷകർക്കും വേണ്ടി പൊടി പൊടിക്കുന്ന കോടികള്‍ ഇനിയെങ്കിലും ഓഡിറ്റിന്ന് വിധേയമാക്കണം.  വോട്ടർമാരുമായി യഥാർത്ഥത്തിൽ ഇടപെടാനായി ബൂത്തിലേക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്ന ഹോണറേറിയം വളരെ തുച്ഛമാണ്. 8 മണിക്കൂര്‍ ജോലിക്ക് അതിഥി തൊഴിലാളികള്‍ക്ക് പോലും 800 രൂപ വരെ ലഭിക്കുമ്പോള്‍ ഗസറ്റഡ് ഉദ്യോഗസ്ഥരായ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് 48 മണിക്കൂര്‍ ടെന്‍ഷന്‍ നിറഞ്ഞ ജോലിക്കും രണ്ട് ദിവസത്തെ ഇലക്ഷൻ ക്ലാസിനും കൂടി ഇത്തവണ ലഭിച്ചത് വെറും 2350 രൂപയും മറ്റ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് 2000 രൂപയുമാണ് എന്നത് പുറത്ത് പറയാന്‍ മടിയുണ്ട്.തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യവും അടിയന്തിരമായി പുന:പരിശോധിക്കേണ്ടതുണ്ട്. 

Thursday, April 08, 2021

ഒരു തെരഞ്ഞെടുപ്പ് അമളി

ഇലക്ഷൻ അനുബന്ധ സാമഗ്രികൾ എല്ലാം ഏറ്റ് വാങ്ങിയ ശേഷം  ആ വിവരം സ്വന്തം വീട്ടിലേക്ക് വിളിച്ചു പറയുന്നത് സ്നേഹമുള്ള ഏതൊരു ഭർത്താവിൻ്റെയും ഭാര്യയുടെയും ലക്ഷണമാണ്. കാരണം ഇനി ഒരു ഫോൺ വിളി സാധ്യമാവോ ഇല്ലേ എന്ന് തീർച്ചയില്ല എന്നത് തന്നെ.

പതിവ് തെറ്റിക്കാതെ ഇത്തവണയും ഞാൻ വീട്ടിലേക്ക് വിളിച്ചു. 

"ഹലോ.. ."

"ഹലോ.. ങാ... പുറപ്പാട് തുടങ്ങിയോ..?"

"അതെ... കഷ്ടപ്പാട് തുടങ്ങി...ടീമിലെ ഒരു ലേഡി പോളിംഗ് ഓഫീസർ എത്തിയിട്ടില്ല "

"എന്നിട്ടോ ?"

" പകരം ഒന്നിനെ അപേക്ഷ കൊടുത്ത് വാങ്ങി "

" അതും ലേഡി തന്നെയല്ലേ..?"

"അതെന്താ ...? ആണിനെ പറ്റില്ലേ?"

"അതല്ല .. നിങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകേണ്ടത് ഫസ്റ്റ് പോളിംഗ് ഓഫീസറായ ലേഡി അല്ലേ ... അപ്പോൾ പിന്തുണ കൂടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ നല്ലതും ഒരു ലേഡി തന്നെയാ..."

"ഓ ... ഓ കെ ..."

"നിങ്ങളുടെ ടീമിൻ്റെ ഒരു ഫോട്ടോ അയക്കണേ.."

ഭാര്യ ആവശ്യപ്പെട്ട പ്രകാരം പോളിംഗ് സാമഗ്രികളുമായി നിൽക്കുന്ന ടീമിൻ്റെ ഫോട്ടോ ഞാൻ വാട്സാപ്പിൽ അയച്ചുകൊടുത്തു..

'മോഹൻലാലും രണ്ട് മഞ്ഞക്കിളികളും ' ഫോട്ടോ കണ്ട അവളുടെ പ്രതികരണം ഉടനെ എത്തി.

'ഞാനും അതിലുണ്ട്....' ഞാൻ അവളെ ഓർമ്മിപ്പിച്ചു.

'ങാ...കണ്ടു...കോവിഡ് കാലമാണ്... സോഷ്യൽ ഡിസ്റ്റൻസിങ് ഇപ്പഴേ നല്ലോണം പാലിച്ചോളൂ ...'  അവൾ മറുപടി മെസേജ് അയച്ചു.

*************

സമാധാനപരമായ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് സാമഗ്രികൾ എല്ലാം തിരിച്ചേൽപിച്ച് പിറ്റേന്ന് പുലർച്ചയോടെ ഞാൻ വീട്ടിലെത്തി. കുളിച്ച് ഫ്രഷായി വീടിനകത്ത് കയറി. അലക്കാനുള്ളതെല്ലാം ബാഗിൽ കുത്തിത്തിരുകി വച്ചിട്ടുണ്ട് എന്ന് ഭാര്യയെ ഓർമ്മിപ്പിച്ച് വിരിച്ചിട്ട കിടക്കയിലേക്ക് മറിഞ്ഞ് വീണു.

ഏകദേശം മൂന്ന് മണിക്കൂർ കഴിഞ്ഞ് ഭാര്യയുടെ വിളി കേട്ട് ഞാൻ ഞെട്ടിയുണർന്നു. 

"ഇതെല്ലാം നിങ്ങൾത് തന്നെയാണോ മനുഷ്യാ ? "

"പിന്നെ.. നാട്ടുകാരുടേത് വാങ്ങി ഞാൻ എന്റെ ബാഗിലിടോ...?" നല്ല ഉറക്കം നഷ്ടപ്പെടുത്തിയ ദ്വേഷ്യത്തിൽ ഞാൻ പറഞ്ഞു.

"ഈ അണ്ടർ വെയറോ ?"

"അതും എൻ്റേതാ.."

"നിങ്ങളെന്നാ ഇത് ഉപയോഗിക്കാൻ തുടങ്ങിയത് ?"

"അത് ... ഇന്നലെ ഡ്യൂട്ടിക്ക് പോകുമ്പോൾ വാങ്ങിയതാ....അതോണ്ടാ നിനക്ക് മനസ്സിലാകാത്തത്... " 

"ങേ !!  ഇതോ ?? ..."

ഞാൻ കണ്ണ് തിരുമ്മി ഭാര്യയുടെ നേരെ സൂക്ഷിച്ച് നോക്കി. അവളുടെ കയ്യിൽ, ബാഗിൽ നിന്ന് വലിച്ചെടുത്ത ഒരു ലേഡീസ് അണ്ടർവെയർ !! 

****************  

ഗുണപാഠം 1 : പോളിങ് ടീമിന്റെ ഫോട്ടോ ഒരിക്കലും വീട്ടിലേക്ക് അയച്ചു കൊടുക്കരുത്.

ഗുണപാഠം 2 : പോളിങ് ടീം അംഗങ്ങളുടെ ബാഗുകൾ ഒരു കാരണവശാലും അടുത്തടുത്ത് വയ്ക്കരുത് 

Friday, April 02, 2021

കാർ മൊതലാളി - 3

(കാർ മൊതലാളി - 1 & 2 )

TSG 8683 വീട്ടിലെത്തിയതോടെ വീടിന്റെയും പരിസരത്തിന്റെയും ജാതകം തന്നെ മാറി. വഴി നീളെയുള്ള മതിലുകളിൽ പല ചിത്രപ്പണികളും ഉണ്ടാവാൻ തുടങ്ങി.വഴിക്ക് വീതി കൂടിക്കൂടി വന്നു. മുറ്റത്തെ മരങ്ങളും കാറിനായി  സ്ഥലമൊഴിയേണ്ടി വന്നു .

മറ്റൊരു ഡ്രൈവർ കൂടെ ഇല്ലാതെ കാർ എടുക്കുമ്പോഴേ നീയൊരു യാഥാർത്‌ഥ ഡ്രൈവർ ആവൂ എന്ന് ആരോ മനസ്സിൽ നിന്നും പറയാൻ തുടങ്ങിയതോടെ ഞാൻ പരീക്ഷണ ഓട്ടത്തിന് തീരുമാനിച്ചു. ധൈര്യമുണ്ടെങ്കിൽ വണ്ടിയിൽ കയറാൻ ഞാൻ ഭാര്യയോടും മക്കളോടും പറഞ്ഞു.അവർ ഓടിക്കയറുകയും ചെയ്തു.ഞാൻ പറഞ്ഞത്  തെറ്റിപ്പോയോ എന്ന് ഒരു നിമിഷം ഞാൻ ശങ്കിച്ചു പോയി.

കാറിലിരിക്കുന്ന ധൈര്യന്മാരുടെ ബലത്തിൽ ഞാൻ വണ്ടി സ്റ്റാർട്ടാക്കി.കൊണ്ടോട്ടി എടവണ്ണപ്പാറ റൂട്ടിൽ മുണ്ടപ്പലം എന്ന സ്ഥലത്ത് താമസിക്കുന്ന പ്രീഡിഗ്രി & ഡിഗ്രി മേറ്റ് നൗഷാദിന്റെ വീടായിരുന്നു എന്റെ ലക്ഷ്യം.ട്രാഫിക് കുരുക്കുകളിൽ ഒന്നും പെടാതെ ഞങ്ങൾ കൊണ്ടോട്ടി ടൗണിലൂടെ എടവണ്ണപ്പാറ ജംഗ്ഷനിലെത്തി.ഇടത്ത് ചേർന്ന് വരുന്ന കാർ ഇനി വലത്തോട്ട് തിരിക്കണം. വാഹനങ്ങൾ ഇട തടവില്ലാതെ വന്നു കൊണ്ടിരിക്കുന്നുമുണ്ട്.ഞാൻ ഇൻഡിക്കേറ്റർ ഇട്ടു.അത് കത്തുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലായിരുന്നു.അകത്ത് ആരോ മാർക്ക് തെളിയും എന്ന് പലർക്കും തോന്നിയേക്കാം. ഇത് വണ്ടി 1986 മോഡലാ...അന്ന് ഇമ്മാതിരി സംഭവങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ഏതായാലും ഞാൻ ഒരു കയ്യും പുറത്തിട്ടു.ഒറ്റ കൈ വിട്ട് സൈക്കിൾ ചവിട്ടുന്നത് വലിയ സംഭവമായിരുന്ന ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായ ഞാൻ ആണ് ഇപ്പോൾ ഒറ്റ കൈ കൊണ്ട് സൈക്കിളിനെക്കാളും വലിയ കാർ ഡ്രൈവ് ചെയ്യുന്നത് എന്ന സത്യം എന്നെ രോമാഞ്ചകഞ്ചുകനാക്കി.പക്ഷെ മറുഭാഗത്ത് നിന്നും വരുന്ന ഒരുത്തനും എന്നെ മൈൻഡ് ചെയ്തില്ല.

പിന്നിൽ നിന്നും ഹോണടികൾ രൂക്ഷവുമായി.ഭാര്യയും കുട്ടികളും പിന്നോട്ട് നോക്കി "യാ ഖുദാ" എന്ന് പറഞ്ഞപ്പോഴാണ് ദേശീയപാത ബ്ലോക്കായ വിവരം ഞാനും അറിഞ്ഞത്.പിന്നെ ഒന്നും ആലോചിച്ചില്ല.ചെറിയൊരു ഗ്യാപ് കിട്ടി എന്ന് തോന്നിയപ്പോൾ വണ്ടി താനേ അങ്ങോട്ട് കയറി (അതോ ഞാൻ കയറ്റിയതോ) ഇടതു ഭാഗത്തെ വരിക്ക് കുറുകെക്കിടന്ന് സുന്ദരമായി ഓഫായി.അതോടെ ദേശീയപാതയിലെ ബ്ലോക്ക് നേരെ വിപരീത ദിശയിലായി. ഇതൊക്കെ ഇത്ര എളുപ്പത്തിൽ മാറ്റി മറിക്കുന്ന ഞാനാരാ മോൻ എന്ന ഗമയിൽ ഇരിക്കുമ്പോഴേക്കും നാലഞ്ച് പേർ പിന്നിൽ നിന്ന് തള്ളി കാർ സൈഡാക്കി!! 

അന്ന് തുടങ്ങിയതാണ് പൊതു നിരത്തിലൂടെയുള്ള എൻ്റെ വാഹനയോട്ടം.നാട്ടുകാർക്ക് കൈ വക്കാൻ വളരെയധികം അവസരങ്ങൾ നൽകിയ ആ മാരുതി 800 ഇടക്ക് ഞാനും കയ്യൊഴിഞ്ഞതോടെ എൻ്റെ കാർ മൊതലാളി പട്ടം താഴെ വീണു. പിന്നീട് അനിയൻ കാർ മൊതലാളിയായി, പല തവണ വണ്ടി മാറ്റി.സ്വന്തം ആ‌വശ്യങ്ങൾക്ക് വീട്ടിൽ തന്നെ ഒരു കാർ വേണമെന്ന ഭാര്യയുടെ നിരന്തര തലയണമന്ത്രം അവസാനം 2021 മാർച്ച് 26 വെള്ളിയാഴ്ച സഫലമായി.ഞാൻ വീണ്ടും ഒരു കാർ മൊതലാളിയായ വിവരം സസന്തോഷം അറിയിക്കുന്നു.

മോഡൽ : Maruti WagonR 2021 

ഓൺ റോഡ് വില : 5,70,000 രൂപ