Pages

Sunday, December 31, 2023

മൈനസ് വൺ ഡിഗ്രിയിൽ .... (വിൻ്റർ ഇൻ കാശ്മീർ - 4 )

 Part 3: ഗുഹകൾ കടന്ന് 

"എൻ്റുമ്മാ ... എന്തൊരു തണുപ്പാ ദ് ?" കപിൾസ് ടീമിലെ ജാസിറയുടെ ശബ്ദമാണ് ആദ്യം കേട്ടത്.

"ഇനിയിപ്പോ ഉമ്മായെ വിളിച്ചിട്ടൊന്നും കാര്യമില്ല... ഇറങ്ങി പുറപ്പെടുന്നതിന് മുമ്പേ ആലോചിക്കേണ്ടിയിരുന്നു..." ഹാഷിർ ഭാര്യയെ സമാധാനിപ്പിച്ചു.

" മഞ്ഞിൽ നല്ല രസാന്ന് പറഞ്ഞ് ഇങ്ങള് തന്നെയല്ലേ ഇന്നെ  മൂച്ചിമ്മേ കേറ്റിയത്..."

"ആ... കുടുംബ വഴക്ക് ഉണ്ടാക്കണ്ട ... നമുക്ക് ഇനിയും നാല് ദിവസം കൂടി ഉണ്ട് ഇവിടെ... " നിഖിൽ ഇടക്ക് കയറി ഇടപെട്ടു.

"യ യ യാ കു കു കുദാ... ഇ ഇ ഈതണുപ്പിൽ ന ന നാല് ദിവസമോ...?"  തണുപ്പ് കാരണം  ആരുടെയോ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി.

" ഇതാണ് ഞാൻ ബസ്സിൽ നിന്ന് സൂചിപ്പിച്ച ബട്ടിൻ്റെ കട... ചിക്കൻ കടായി , മട്ടൺ കബാബ് , ബിരിയാണി എല്ലാം മിതമായ നിരക്കിൽ കിട്ടും... " നടത്തത്തിനിടയിൽ, ചെറിയൊരു കട കാണിച്ചു കൊണ്ട് നിഖിൽ പറഞ്ഞു.

"ഹം അഭി ആയേഗ ബട്ട് ബായി ..."  കടയിൽ നിൽക്കുന്ന ആരുടെയോ നേരെ നോക്കി ഹഖ് പറഞ്ഞു.

"ജമ്മുവിൽ നിന്ന് ചോല ബട്ടൂര ... പഞ്ചാബി ഹവേലിയിൽ നിന്ന് ആദ്യം മസാല ദോശ.. പിന്നാലെ ഫ്രൈഡ് റൈസ് .... ബാനിഹാളിൽ നിന്ന് കബാബ് ... ഇനി വീണ്ടും ബട്ടിൻ്റെ കടയിലേക്ക് ... നിങ്ങളെ ആമാശയം വല്ലാത്തൊരു പത്തായം തന്നെ ..." ഹഖിനെ നോക്കി സത്യൻ മാഷ് പറഞ്ഞു.

വലിയൊരു ഗേറ്റിൻ്റെ മുന്നിലാണ് ഞങ്ങളുടെ നടത്തം അവസാനിച്ചത്. ഗേറ്റ് കടന്നു അകത്ത് കയറിയപ്പോൾ മൂന്ന് നിലകളോട് കൂടിയ രണ്ട് കെട്ടിടങ്ങൾ കണ്ടു. ന്യൂ കപിൾസ് , ഓൾഡ് കപിൾസ്, ഫാമിലി,  ഫ്രണ്ട്സ്, അല്ലറ ചില്ലറ എന്നിങ്ങനെ ഓരോരുത്തർക്കും ആവശ്യപ്പെട്ട പ്രകാരം റൂമുകൾ തരം തിരിച്ച് നൽകി. ഞാനും സത്യൻ മാഷും ഹഖും അടങ്ങിയ ടീമിന് രണ്ടാമത്തെ ബിൽഡിംഗിൽ മൂന്നാം നിലയിൽ അഞ്ച് ബെഡുകളുള്ള വിശാലമായ ഒരു മുറിയാണ് ലഭിച്ചത്. 

"ഞാനൊന്ന് നമസ്കരിക്കട്ടെ ... അത് കഴിഞ്ഞ് ഭക്ഷണത്തിന് പോകാം..." ഇതും പറഞ്ഞ് ഞാൻ നേരെ ബാത്റൂമിൽ കയറി. വുളുവിൻ്റെ മുമ്പ് പല്ല് തേക്കാനായി ഒരു കവിൾ വെള്ളം വായിലേക്കെടുത്തതും ഫൂ എന്ന് ശക്തിയിൽ തുപ്പിയതും ഒരുമിച്ചായിരുന്നു. കൊടും തണുപ്പ് കാരണം പല്ല് എല്ലാം കൂടി ഞരിഞ്ഞമരുന്നത് പോലെ ഒരനുഭവം.. ഹീറ്ററിന് എന്തോ പ്രശ്നം പറ്റിയതിനാൽ ചൂടുവെള്ളം ലഭ്യമായിരുന്നില്ല. 

"മാഷേ... എന്തു പറ്റി? "  ഹഖ് വിളിച്ചു ചോദിച്ചു.

"ചെറിയൊരു ഷോക്കടിച്ചതാ..." ഞാൻ പറഞ്ഞു.

" ങേ ! ബെഡ് നനഞ്ഞാൽ ഷോക്കടിക്കും എന്നല്ലേ നിഖിൽ പറഞ്ഞിരുന്നത്... ഇതിപ്പോ ടോയ്ലെറ്റിലും മൂത്രമൊഴിക്കാൻ പറ്റില്ലേ ? " ഹഖിന് സംശയമായി. 

അംഗശുദ്ധി വരുത്തി പുറത്തിറങ്ങിയ ഞാൻ, നമസ്കാരം നിർവ്വഹിച്ച  ശേഷം ഹഖിൻ്റെയും സത്യൻ മാഷിൻ്റെയും കൂടെ  ഭക്ഷണത്തിന് പുറപ്പെട്ടു.

"നമുക്ക് ബട്ടിൻ്റെ കടയിൽ തന്നെ പോകാം..." മട്ടൻ കബാബിൻ്റെ രുചി ഹഖിൻ്റെ വാക്കുകളിൽ പ്രകടമായി. പക്ഷെ, വെജിറ്റേറിയൻ ഭക്ഷണം ഒന്നും ഇല്ലാത്തതിനാൽ ഞങ്ങൾക്ക് അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു. 

മെയിൻ റോഡിലെ ഷാമിയാന റസ്റ്റാറൻ്റിലേക്കാണ് പിന്നീട് ഞങ്ങൾ കയറിയത്. കൊണ്ടോട്ടിക്കൂട്ടം അപ്പോൾ അവിടെ നിന്നും തിരിച്ചിറങ്ങുന്നുണ്ടായിരുന്നു. യുദ്ധം കഴിഞ്ഞ കലിംഗ പോലെയായിരുന്നു അവരുടെ ടേബിൾ. പിറ്റേ ദിവസം നേരത്തെ എണീറ്റ് പഹൽഗാമിലേക്ക് പുറപ്പെടാനുള്ളതിനാൽ പെട്ടെന്ന് ഭക്ഷണം കഴിച്ച് ഞങ്ങൾ റൂമിൽ തിരിച്ചെത്തി.

"രാവിലെ ദാലിൻ്റെ തീരത്ത് കൂടെ മോണിംഗ് വാക്ക് നടത്തേണ്ടവർക്ക് നേരത്തെ ഇറങ്ങി നടക്കാം...കൃത്യം  ഏഴര മണിക്ക് ബസ്സ് എടുക്കും.." നിഖിൽ പറഞ്ഞു.

'തണുപ്പാണെങ്കിലും, കോവളം ബീച്ചിലൂടെയുള്ള പ്രഭാത നടത്തം പോലെ ദാലിൻ്റെ തീരത്ത് കൂടിയും ഒരു പ്രഭാത സവാരി നടത്തണം' . ഞാൻ മനസ്സിൽ കുറിച്ചു. ശ്രീനഗറിലെ അപ്പോഴത്തെ ഊഷ്മാവ് അറിയാനായി വെറുതെ നെറ്റിൽ ഒന്ന് സെർച്ച് ചെയ്തു.

'യാ കുദാ... മൈനസ് വൺ ഡിഗ്രി സെൽഷ്യസ് ..""

മൂന്ന് ടീ ഷർട്ടും ജാക്കറ്റും ധരിച്ച് ബെഡ് ഹീറ്റർ ഓണാക്കിയിട്ടും ബ്ലാങ്കറ്റിനുള്ളിലേക്ക് പെട്ടെന്ന് വലിഞ്ഞ് കയറാനുള്ള കാരണം അപ്പോഴാണ് കൃത്യമായി മനസ്സിലായത്. പെട്ടെന്ന് തന്നെ ഞങ്ങൾ ഉറക്കത്തിലേക്ക് വഴുതി.

"വെടി വയ്ക്കല്ലേ ... പ്ലീസ് ... പ്ലീസ്.."

എൻ്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് തൊട്ടടുത്ത ബെഡിൽ ഉറങ്ങിക്കിടന്നിരുന്ന സത്യൻ മാഷും ഹഖും ചാടി എണീറ്റു.

"എന്തു പറ്റി...? എന്താ ഇങ്ങനെ വിയർത്തത്?" സത്യൻ മാഷ് ചോദിച്ചു. ശേഷം എന്നെ ബെഡിലേക്ക് പിടിച്ചിരുത്തി എൻ്റെ വലത് വശത്തിരുന്നു.

"അയ്യോ?" പൃഷ്ഠം പൊള്ളിയ സത്യൻ മാഷ് പെട്ടെന്ന് എണീറ്റു.

"വെറുതെയല്ല, ഈ മൈനസ് ഡിഗിയിൽ ഇങ്ങനെ വിയർത്തത്... സാർ , ആ ബെഡ് ഹീറ്റർ ലോ ആക്കി കിടക്ക് ... ഇവിടെ ആരും വെടി വയ്ക്കാൻ വരില്ല..."

ബെഡ് ഹീറ്റർ High ൽ നിന്നും Low യിലേക്കാക്കി ഞാൻ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.

"കുച് തൊ ബതാ സിന്ദഗീ ..
അപ്ന പതാ സിന്ദഗി ...
കുച് തൊ ബതാ സിന്ദഗീ ..
അപ്ന പതാ സിന്ദഗി ..."

ഉറക്കത്തിൽ ബജ്റംഗീ ബായിജാൻ്റെ കൂടെ ഞാനും പഹൽഗാമിലെ ലിഡർ നദിയിൽ വെള്ളം തെറിപ്പിച്ച് കളിക്കാൻ തുടങ്ങി.


Part 5: വെൽകം ടു പഹൽഗാം 



Wednesday, December 27, 2023

ഗുഹകൾ കടന്ന് ..... (വിൻ്റർ ഇൻ കാശ്മീർ - 3)

Part 2 : കരോൾ ബാഗിലെ മോമോസ്  

"അപ്പോ ഇതാണ് ജമ്മുട്ടാവി....." സ്റ്റേഷൻ്റെ പേരുള്ള ബോർഡ് കണ്ട മജീദ് ബായി പറഞ്ഞു.

'കൊട്ടാവി... പുട്ടാവി... എന്നൊക്കെ കേട്ടിട്ടുണ്ട്... ജമ്മുട്ടാവി ആദ്യമായിട്ട് കേൾക്കുകയാണ് ' ഫർഹാൻ ആത്മഗതം ചെയ്തു.

"ജമ്മുട്ടാവി അല്ല ... ജമ്മു താവി ... സമുദ്രനിരപ്പിൽ നിന്നും 1127 അടി ഉയരത്തിലുള്ള സ്റ്റേഷനാണ്.. എല്ലാവരും പോയി ഒരു ഫോട്ടോ എടുത്തോളൂ...." ടൂർ മാനേജർ നിഖിൽ  പറഞ്ഞു.

അങ്ങനെ ജമ്മു താവിയിൽ ഒരു വർഷത്തിനിടെ ഞാൻ രണ്ടാം തവണയും കാലു കുത്തി.'പോയ സ്ഥലങ്ങളിലൂടെ നീ വീണ്ടും വീണ്ടും പോയിക്കൊണ്ടേയിരിക്കും' എന്ന് ആരോ എന്നെ ശപിച്ചതോ അതല്ല എന്റെ യോഗം ആണോ എന്നറിയില്ല ഞാൻ ടൂർ പോയ മിക്ക സ്ഥലങ്ങളും ഒന്നിലധികം തവണ കണ്ടിട്ടുണ്ട്. ജയ്പൂരും അമൃതസറും മാത്രമാണ് ഇതിനൊരപവാദം. അമൃതസറിൽ താമസിയാതെ വീണ്ടും എത്താനുള്ള സാദ്ധ്യത തെളിയുന്നുണ്ട്. ഫോട്ടോ എടുത്ത ശേഷം എല്ലാവരും വെയിറ്റിങ് റൂമിലേക്ക് നീങ്ങി.

"പുറത്ത് ടെ ട്ടെ ട്ടെ അപ്പം കിട്ടും...ആവശ്യമുള്ളവർക്ക് കഴിക്കാം..." ഹബീൽ പറഞ്ഞു.

"ടെ ട്ടെ ട്ടെ അപ്പം..?" എല്ലാവരും ഹബീലിന്റെ മുഖത്തേക്ക് നോക്കി.

"ഒന്ന് ചെവി കൂർപ്പിച്ച് നോക്കൂ ...ട്ടെ ...ഒരടി...ട്ടെ മറ്റേ കയ്യിലേക്കിട്ട് രണ്ടാമത്തെ അടി.... ട്ടേ ... ചട്ടിയിലേക്കിട്ടുന്നതിന്റെ മുമ്പ് മൂന്നാമത്തെ അടി...അതാണ് ടെ ട്ടെ ട്ടെ അപ്പം...."

"സത്യൻ മാഷെ... നമുക്ക് ചപ്പാത്തിയുണ്ട്...." ഞാൻ പറഞ്ഞു.

"ചപ്പാത്തിയുടെ കാര്യം ഇനി മിണ്ടിപ്പോകരുത്..." സത്യൻ മാഷ് വാണിംഗ് തന്നു.

എങ്കിലും ചപ്പാത്തി പാക്കറ്റ് കീശയിലിട്ട് ഞാൻ വെയിറ്റിങ് റൂമിൽ നിന്ന് പുറത്തിറങ്ങി. ഞങ്ങൾക്ക് മുന്നേ തന്നെ കഴിക്കാൻ ആരംഭിച്ച ഹഖ് 'അടിപൊളി' സിഗ്നൽ കൂടി തന്നതോടെ  സത്യൻ മാഷോടൊപ്പം ഞാനും ചോളാ ബട്ടൂര എന്ന ടെ ട്ടെ ട്ടെ അപ്പം വാങ്ങി.കടലക്കറി വീണ്ടും വാങ്ങി ആരും കാണാതെ ഞാൻ രണ്ട് ചപ്പാത്തിയും കൂടി അകത്താക്കി. കൃത്യം 9.30 ന്, നേരത്തെ അറേഞ്ച് ചെയ്തു വച്ച ടൂറിസ്റ്റ് ബസ്സിൽ ഞങ്ങൾ ശ്രീനഗർ യാത്ര ആരംഭിച്ചു.

"വലതു ഭാഗത്ത് കാണുന്നതാണ് താവി നദി... ജമ്മുതാവി എന്ന പേരിന് കാരണക്കാരൻ...ഇപ്പോൾ വെറും ഉരുളൻ കല്ലുകൾ മാത്രമായി..."യാത്രക്കിടെ നിഖിൽ വിശദീകരിച്ചു.

ഏകദേശം ഒരു മണിക്കൂർ സഞ്ചരിച്ചതോടെ ഞങ്ങൾ കത്രയിൽ  എത്തി.വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് വഴി തിരിയുന്നത് ഇവിടെ വച്ചാണ്. ഒരു ഫൈവ് സ്റ്റാർ പഞ്ചാബി ഹവേലിയുടെ വിശാലമായ പാർക്കിംഗ് ഏരിയയിലേക്ക് ഞങ്ങളുടെ ബസ്സും കയറി.

"ഇവിടെ നമുക്ക് രണ്ട് മണിക്കൂർ സമയമുണ്ട്... ഭക്ഷണം വേണ്ടവർക്ക് കഴിക്കാം... ടേസ്റ്റ് അല്പം കൂടും ... റേറ്റും സ്വല്പം കൂടും... ടോയ്‌ലറ്റ് എല്ലാവർക്കും ഫ്രീയാണ്..." നിഖിൽ പറഞ്ഞു.

ഹോട്ടൽ പരിസരത്ത് ഉലാത്തുമ്പോഴാണ് ഒരു ബുള്ളറ്റിൽ കയറിയിരുന്ന് പലരും ഫോട്ടോ എടുക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്. മുഖത്ത് ഒരു കണ്ണട ഫിറ്റ് ചെയ്ത് ഞാനും അതിൽ വലിഞ്ഞു കയറി ഫോട്ടോ എടുത്തു.ഫോട്ടോ ആരും കാണാത്തതിനാൽ 'പാടത്ത് കോലം വച്ച പോലെ' എന്ന് ആരും പറഞ്ഞില്ല.

രണ്ട് മണിക്കൂറിന് ശേഷം ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു.മൊബൈലിൽ സംസാരിച്ചു കൊണ്ട് കൊക്കയുടെ അരിക് ചേർന്നുള്ള ഡ്രൈവറുടെ പോക്ക് എല്ലാവരിലും ഭീതി പരത്തി.

"നോക്ക് ഇണ്യ ....റോട്ടിൽ ഒര് ഗുഹ..." ബസ് ആദ്യ തുരങ്കത്തിലേക്ക് കടന്നപ്പോൾ മുനീർ ഭായ് വിളിച്ച് പറഞ്ഞു.

"എമ്മാതിരി ഗുഹാ ഇത്... " ഹനീഫാക്ക പിന്താങ്ങി. 

"ഇനി വരാനുള്ളതാ ഒറിജിനൽ ടണൽ..." ഞാൻ പറഞ്ഞു.

"ങേ! അപ്പം ഇപ്പം കഴിഞ്ഞത് ഡ്യൂപ്ലിക്കേറ്റാണോ?" ഹനീഫാക്കക്ക് സംശയമായി.ബസ് അടുത്ത തുരങ്കത്തിൽ പ്രവേശിച്ചു.

"ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ടണൽ ആണിത്...9. 28 കിലോമീറ്റർ നീളം ഉണ്ട്..." ഞാൻ പറഞ്ഞു.

'ഔ... ന്റെ ബാപ്പെ..!!' ആരുടെയോ അതിശയം വാക്കുകളായി പുറത്ത് ചാടി.

ടണലുകൾ നിരവധി പിന്നെയും പിന്നിട്ടു. ആർക്കൊക്കെയോ മൂത്രാശങ്ക തോന്നിയതിനാൽ ബസ് ഒരിടത്ത് സൈഡാക്കി.തെളിഞ്ഞ നീല വെള്ളത്തോട് കൂടിയ ഒരു പുഴ കുന്നിന്റെ താഴെക്കൂടി ഒഴുകുന്നുണ്ടായിരുന്നു.

"മാഷേ...ഇതേതാ ഈ പൊയ?" ഹനീഫാക്ക എന്നോട് ചോദിച്ചു.

"ചൈനാബ് നദി..." 

"ചൈനയുടെ നദി ഇന്ത്യയിലുടെയോ?" ആരോ സംശയം പ്രകടിപ്പിച്ചു.അധികം സംശയങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ബസ് എടുക്കാൻ നിഖിൽ നിർദ്ദേശിച്ചു.

വൈകിട്ട് അഞ്ച് മണിയോടെ ഞങ്ങൾ കശ്‍മീരിന്റെ കവാടമായ ബനിഹാളിലെത്തി. ബസ് നിർത്തിയ ഉടൻ ളുഹർ -അസർ നമസ്കാരങ്ങൾ നിർവഹിക്കാനായി ഞാൻ തൊട്ടടുത്തുള്ള പള്ളിയിലേക്ക് ഓടി. കാരണം അവിടെ മഗ്‌രിബ്‌ ബാങ്കിന്റെ സമയം 5.23 ആയിരുന്നു. അൽപ സമയത്തിനകം തന്നെ മഗ്‌രിബ്‌ ബാങ്ക് വിളിച്ചതിനാൽ അതും നിർവ്വഹിച്ചാണ് യാത്ര തുടർന്നത്.

വൈകിട്ട് ഏഴരയോടെ ഞങ്ങൾ ശ്രീനഗർ പരിസരത്തെത്തി. രാത്രി എട്ടു മണിക്ക് ശേഷമേ ശ്രീനഗറിലേക്ക് ടൂറിസ്റ് വാഹനങ്ങൾക്ക് പ്രവേശനമുള്ളൂ എന്നതിനാൽ അൽപ നേരം വീണ്ടും കാത്തിരിക്കേണ്ടി വന്നു.എട്ടരയോടെ ഞങ്ങൾ ദാൽ തടാകത്തിലെ ഘട്ട് 2 ന്റെ സമീപം ബസ്സിറങ്ങി.തൊട്ടടുത്ത് തന്നെയുള്ള ഡോക്ടർ അബ്ദുൽ ഹലീമിന്റെ ലോ വുഡ് ഹൗസ് എന്ന  ഹോംസ്റ്റേയിലേക്ക് നടന്നു.

തണുപ്പിന്റെ കാഠിന്യത്താൽ പലരുടെയും താടിയെല്ലുകൾ പരസ്പരം കൂട്ടിയിടിക്കുന്ന ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി.

Part 3: മൈനസ് വൺ ഡിഗ്രിയിൽ


Monday, December 25, 2023

കരോൾ ബാഗിലെ മോമോസ് (വിൻ്റർ ഇൻ കാശ്മീർ - 2)

 വിൻ്റർ ഇൻ കാശ്മീർ - 1

ഞാൻ സാധാരണ ദീർഘദൂര യാത്ര പോകാറുള്ളത് സ്ലീപ്പർ ക്ലാസിലാണ് (ജനറൽ കമ്പാർട്ട്മെൻ്റിൽ പോകാൻ ഞാൻ ഗാന്ധിജി അല്ല). ഇത്തവണയും ഉദ്ദേശം അതായിരുന്നു. സ്ലീപ്പറിൽ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റിലാണെന്നും ടൂർ ടീമിലെ മറ്റംഗങ്ങളെല്ലാം എ.സി യാത്രക്കാരാണെന്നും അറിഞ്ഞപ്പോൾ ഞാനും എൻ്റെ തീരുമാനം അപ്ഗ്രേഡ് ചെയ്തു. അങ്ങനെ തേർഡ് എ. സി ക്ലാസിലായിരുന്നു എൻ്റെയും സഹ ടൂറൻമാരുടെയും യാത്ര. സത്യം പറഞ്ഞാൽ, എ സി യിലെ സുഖത്തേക്കാളുപരി നമുക്ക് ലഭിക്കുന്ന പ്രൈവസിയും വൃത്തിയും വെടിപ്പും ഒക്കെ മനസ്സിലാക്കാൻ ഈ മാറ്റം കാരണം സാധ്യമായി ഇൻഷാ അല്ലാഹ്, കുടുംബ സമേതമുള്ള അടുത്ത ദീർഘദൂര യാത്ര എ.സി യിൽ ആക്കാൻ ഞാൻ തീരുമാനിക്കുകയും ചെയ്തു.

യാത്രികരുടെ ആമാശയത്തിൻ്റെ ആഴവും പരപ്പും തിട്ടമില്ലാത്തതിനാൽ ടൂർ പാക്കേജിൽ ഭക്ഷണം ഉൾപ്പെടില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. കഴിയുന്നതും ഭക്ഷണം കയ്യിൽ കരുതുന്നതാണ് നല്ലത് എന്നും പറഞ്ഞിരുന്നു. മുൻ യാത്രകളിൽ ഭക്ഷണം കൊണ്ടുപോയി പരിചയവും ഉള്ളതിനാൽ എനിക്കും സഹപ്രവർത്തകനായ സത്യൻ മാഷിനും കൂടി രണ്ട് ദിവസത്തേക്ക്  അഞ്ച് പാക്കറ്റ് ചപ്പാത്തി ഞാൻ കരുതി. സത്യൻ മാഷ് ശുദ്ധ പച്ചക്കറിയൻ ആയതിനാൽ ചപ്പാത്തിയുടെ സന്തത സഹചാരിയായ കോഴി പൊരിച്ചതും ബീഫ് വരട്ടിയതും ഒഴിവാക്കി സവാള വാട്ടിയത് മാത്രമാക്കി. കൊണ്ടോട്ടിക്കാരുടെയടുത്ത് കാശ്മീരിൽ എത്തിയാലും തീരാത്തത്ര ചിക്കൻ ഫ്രൈ ഉണ്ടായിരുന്നു എന്നത് മൂന്നാം ദിവസം രാവിലെയാണ് അറിഞ്ഞത്. സത്യൻ മാഷ് അപ്പോഴേക്കും ചപ്പാത്തിയും മിക്സ്ചറും തമ്മിലുള്ള കോമ്പിനേഷൻ ലോകത്താദ്യമായി അവതരിപ്പിച്ച് കഴിഞ്ഞിരുന്നു.

ഒന്നര മണിക്കൂറിലധികം താമസിച്ചാണ് ഞങ്ങൾ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവെ സ്റ്റേഷനിൽ വണ്ടിയിറങ്ങിയത്. ഇട്ട ഡ്രസ്സിൽ വിജയകരമായ മൂന്നാം ദിനമായതിനാൽ ഒന്ന് കുളിക്കാൻ ആഗ്രഹം തോന്നി. ആ വലിയ സ്റ്റേഷനിലെ ചെറിയ കുളിമുറിയിൽ കയറി ഞാൻ ആഗ്രഹം സഫലീകരിച്ചു. കാശ്മീരിൽ എത്തിയിട്ടാവാം കുളി എന്ന് തീരുമാനിച്ചവരിൽ ചിലർ പിന്നീട് നാട്ടിലെത്തിയിട്ടാണ് ഫുൾ ബാത് നടത്തിയത്. അർജൻ്റ് ആയി തീർക്കേണ്ട ശങ്കകളും ആശങ്കകളും കഴിഞ്ഞതോടെ എല്ലാവരും സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി. ടൂർ മാനേജർമാരായ നിഖിലും ഹബീലും ഓരോ ടീമുകളായി ഞങ്ങളെ ടാക്സിയിൽ കയറ്റി. എട്ടോളം ടാക്സികൾ സെറായി റോഹില്ല സ്റ്റേഷൻ ലക്ഷ്യമാക്കി പാഞ്ഞു.

രാത്രി പത്തര മണിക്കായിരുന്നു ജമ്മുവിലേക്കുള്ള ട്രെയിൻ. നാല് മണിക്കൂറോളം സമയം ബാക്കിയുള്ളതിനാൽ നിഖിൽ പറഞ്ഞു.

"ഇവിടെ അടുത്താണ്  കരോൾ ബാഗ് മാർക്കറ്റ് ... ഓട്ടോയിൽ ഒരാൾക്ക് 20 രൂപ കൊടുത്താൽ മതി. ജാക്കറ്റോ ഗ്ലൗസോ വാങ്ങാനുള്ളവർക്ക് പോയി ഷോപ്പിംഗ് നടത്താം... കൃത്യ സമയത്ത് തിരിച്ചെത്തിയില്ലെങ്കിൽ അടുത്ത നാലഞ്ച് ദിവസം കൂടി ഡൽഹിയിൽ തന്നെ കറങ്ങി നടക്കാം ... "

പ്രത്യേകിച്ച് ഒന്നും വാങ്ങാനില്ലെങ്കിലും കരോൾ ബാഗ് എന്ന് കേട്ടതോടെ പലർക്കും ആവേശമായി. സ്റ്റേഷനിൽ ഇരുന്നവരെ ബാഗേജുകളുടെ ചുമതല ഏൽപിച്ച് ഞങ്ങൾ കരോൾ ബാഗിലേക്ക് പുറപ്പെട്ടു. ചാന്ദ്നി ചൗക്കിലും സരോജിനി മാർക്കറ്റിലും മെയിൻ ബസാറിലും എല്ലാം മുമ്പ് എത്തിയിട്ടുണ്ടെങ്കിലും  കരോൾ ബാഗിൽ എത്തിയതായി എൻ്റെ ഓർമ്മയിലില്ല. മറ്റ് മാർക്കറ്റുകളെപ്പോലെ തന്നെ കരോൾ ബാഗും ജനനിബിഡമായതിനാൽ  പഴ്സും മൊബൈൽ ഫോണും ഞാൻ നന്നായി സൂക്ഷിച്ചു.

"സാറേ... ഇതെന്താ സാധനം ?" പലരും കഴിച്ചു കൊണ്ടിരിക്കുന്ന ഒരു സാധനം ചൂണ്ടിക്കാട്ടി സത്യൻ മാഷ് ചോദിച്ചു.

"അതാണ് മോമോസ് ... കഴിച്ചിട്ടില്ലേ?" ഞാൻ പറഞ്ഞു.

"വാമോസ് അർജൻ്റീന .... "  മെസ്സി ആരാധകനായ ഹഖ് വിളിച്ചു പറഞ്ഞു.

"വാമോസ് അല്ല .... മോമോസ് ... മോസ്കോയിൽ നിന്നും കടൽ കടന്നെത്തിയ ഒരു ഭക്ഷണം ..." ഞാൻ തള്ളിവിട്ടു.

"പത്ത് വർഷം മുമ്പ് ഉമ്മയെയും കൂട്ടി ഡൽഹിയിൽ വന്നപ്പോൾ ഇഷ്ടപ്പെട്ട ഒരേ ഒരു ഭക്ഷണം ഇതായിരുന്നു... "

"വെജിറ്റേറിയൻ ആണോ?

"അതെ..."

"എങ്കിൽ ഒരു പ്ലേറ്റ് മോസ്കോ പോരട്ടെ..." സത്യൻ മാഷ് ഓർഡർ കൊടുത്തു. പറഞ്ഞത് പച്ച മലയാളത്തിലാണെങ്കിലും ആവി പറക്കുന്ന മോമോസ് ഞങ്ങൾക്കും കിട്ടി.

രണ്ട് ദിവസമായി ചപ്പാത്തി മാത്രം കടന്ന് പോയിരുന്ന അന്നനാളത്തിലൂടെ മോമോസ് ചെന്നപ്പോൾ വല്ലാത്ത രുചി തോന്നി. എങ്കിലും ഒന്നിലധികം തിന്നാൻ ഞങ്ങൾ മെനക്കെട്ടില്ല.

കരോൾ ബാഗിലെ തിരക്കിൽ ലയിച്ച് ചേർന്ന് ഞങ്ങൾ ഒരു പാട് ദൂരം നടന്നു. ഇടക്ക് ഞങ്ങൾക്കാവശ്യമുള്ള ജാക്കറ്റ്, ഗ്ലൗസ്, സോക്സ്, സ്വറ്റർ, കൂളിംഗ് ഗ്ലാസ് തുടങ്ങിയവ പല ഷോപ്പുകളിൽ നിന്നായി വാങ്ങി. വിശപ്പിനെ ഒന്ന് കൂടി അടിച്ചമർത്തിയ ശേഷം ഞങ്ങൾ സെറായി റോഹില്ലയിലേക്ക് തിരിച്ച് കയറി.

കൃത്യം  10.30 ന് ഞങ്ങളുടെ ട്രെയിൻ ജമ്മു ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. എ.സി യുടെ സുഖ ശീതളിമയിൽ ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി . രാവിലെ ഏഴ് മണിക്ക് ഞങ്ങൾ ജമ്മുവിൽ  വണ്ടി ഇറങ്ങി. |


Part 3 : ഗുഹകൾ കടന്ന് .....  

Sunday, December 17, 2023

വിൻ്റർ ഇൻ കാശ്മീർ - 1

2022 മെയ് മാസത്തിൽ ആദ്യത്തെ കാശ്മീർ യാത്ര പൂർത്തിയാക്കി (ഫുൾ സ്റ്റോറി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) മടങ്ങുമ്പോൾ മനസ്സിൽ ചില തീരുമാനങ്ങൾ കൂടി ഇട്ടിരുന്നു. കാശ്മീരിലെ മഞ്ഞ് കാലം കൂടി ഒന്നാസ്വദിക്കണം, മഞ്ഞ് പുതച്ച വഴികളിലൂടെ നടന്ന് നടന്ന് ജീവിതത്തിൻ്റെ ചൂടും തണുപ്പും തിരിച്ചറിയണം, സ്കൂൾ ക്ലാസുകളിൽ എവിടെയോ പാടിപ്പഠിച്ച് പോയ ജയ് ജവാൻ ജയ് കിസാൻ എന്ന മന്ത്രത്തിലെ ജവാൻമാരുടെ ജീവിതങ്ങൾ കണ്ടും അനുഭവിച്ചും അറിയണം, ആൻ്റ് ഫൈനലി കുടുംബത്തിനും ഈ അനുഭവങ്ങളിലൂടെ കടന്നു പോകാനുള്ള പ്രചോദനവും അവസരവും നൽകണം എന്നിവയായിരുന്നു അതിൽ പ്രധാനപ്പെട്ടവ.

ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ഇങ്ങനെ ഒരു യാത്ര സാധ്യമാകുമോ എന്നതായിരുന്നു പ്രധാന സംശയം ഇരുപത്തിയഞ്ച് വർഷമായി എൻ്റെ യാത്രകളിലെല്ലാം ഭാര്യയും അതാത് കാലത്തുള്ള മക്കളും എന്നെ അനുഗമിച്ചിരുന്നു. ,കുടുംബം കൂടെ ഇല്ലാത്ത ആദ്യത്തെ വിനോദ യാത്രയായതിനാൽ   പറ്റിയ ഒരു സഹയാത്രികനെ കണ്ടു പിടിക്കുക എന്നതും ശ്രമകരമായിരുന്നു. Where there is a will, there is a way എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് സമയവും സഹയാത്രികനായി പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ സഹ പ്രോഗ്രാമർ ആയിരുന്ന സത്യനാഥ് മാഷും ഒത്ത് വന്നതോടെ ആ സ്വപ്ന യാത്രക്കുള്ള കളമൊരുങ്ങി. ഉടൻ തന്നെ, എന്റെ എൻ.എസ്.എസ് കാലഘട്ടത്തിൽ മറ്റൊരു കോളേജിലെ വളണ്ടിയറും ഇപ്പോൾ ടൂർ ഓപ്പറേറ്ററുമായ  മഹ്‌സൂം ബിലാൽ നടത്തുന്ന ടേക് ഓഫ് ഹോളിഡെയ്സിൻ്റെ  ഡിസംബറിലെ കാശ്മീർ ട്രിപ്പിൽ ഞാനും സത്യൻ മാഷും യാത്രികരായി ബുക്ക് ചെയ്തു.

2023 ഡിസംബർ 7 നായിരുന്നു യാത്ര തീരുമാനിച്ചത്. അന്ന് രാവിലെ എൻ്റെ ഉമ്മാക്ക് സ്ട്രോക്കിൻ്റെ ലക്ഷണങ്ങൾ കണ്ടതിനാൽ ഉച്ചവരെ ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നു. ആശുപത്രിയിൽ നിന്ന് തിരിച്ച് വന്ന്, ഒരാഴ്ച മുമ്പ് ലിവർ കാൻസർ ഡിറ്റക്ട് ചെയ്ത കസിനെയും ( മൂത്തുമ്മയുടെ മൂത്ത മകൻ) സന്ദർശിച്ച ശേഷം ഉച്ചയ്ക്ക് രണ്ടര മണിക്ക് ഞാൻ വീട്ടിൽ നിന്നിറങ്ങി . വൈകിട്ട് 5.45 ന് കോഴിക്കോട് നിന്നും മംഗളാ ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ അഞ്ച് വയസ്സുള്ള കുഞ്ഞു മുതൽ അറുപത്തിയഞ്ച് വയസ്സുള്ള 'യുവതി ' വരെയുള്ള ഞങ്ങളുടെ മുപ്പതംഗ സംഘം യാത്ര ആരംഭിച്ചു. കാസർഗോഡ് എത്തിയപ്പോഴേക്കും കസിൻ മരിച്ചതായി വിവരം ലഭിച്ചു. ദുഃഖം മറച്ചു പിടിക്കാൻ സത്യൻ മാഷുമായി വിവിധ കാര്യങ്ങൾ ഡിസ്കസ് ചെയ്തു കൊണ്ടായിരുന്നു പിന്നീടുള്ള യാത്ര.

"ബാഗിൽ കേക്ക് ഉണ്ട്...." 
വണ്ടി സംസ്ഥാന അതിർത്തി പിന്നിട്ടപ്പോൾ, ഞങ്ങളുടെ കാബിനിൽ ഉണ്ടായിരുന്ന കൊണ്ടോട്ടിക്കാരൻ മുനീർ ഭായി പറഞ്ഞു.

"എന്നാ വേഗം എടുക്ക് ... " മറ്റൊരു കൊണ്ടോട്ടിക്കാരനായ ഖാലിദ് ഭായി തിരക്ക് കൂട്ടി..

" ഇന്ന് എൻ്റെ ജന്മദിനമാ .... " മുനീർ ആ കേക്കിൻ്റെ രഹസ്യം 'പുറത്ത് വിട്ടു.

"എന്നിട്ടാ...? വേഗമാകട്ടെ.... ദിവസം മാറി കേക്ക് മുറിക്കാൻ പാടില്ല.... " തിന്നാൻ തിരക്കുള്ള മറ്റൊരു ചങ്ങാതി പറഞ്ഞു.

"പക്ഷേ ...?" മുനീർ ഒരു സംശയം എടുത്തിട്ടു.

"എന്ത് പക്ഷേ... ബർത്ത് ഡേ മാറിയോ?"

" അതല്ല...കേക്ക് മുറിക്കാനുള്ള കത്തി എടുക്കാൻ മറന്നു..."

"അത് സാരമില്ല... നമുക്ക് കടിച്ച് മുറിക്കാം.." കൂട്ടത്തിലെ കാരണവരായ ഹനീഫാക്ക പറഞ്ഞു. അങ്ങനെ വളരെ സന്തോഷകരമായി തന്നെ കേക്ക് മുറിച്ച് എല്ലാവർക്കും വിതരണം ചെയ്തു.

ജമ്മു സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പി.ജി ക്ക് പഠിച്ചിരുന്ന എൻ്റെ മൂത്ത മകൾ ഐഷ നൗറയും സഹപാഠികളും കഴിഞ്ഞ വർഷം തന്നെ, കാശ്മീരിലെ മഞ്ഞ് ആസ്വദിച്ചിരുന്നു. മഞ്ഞ് കാലത്തല്ലെങ്കിലും, കഴിഞ്ഞ കാശ്മീർ യാത്രയിൽ സോനാമാർഗ്ഗിലെ സീറോ പോയിൻ്റിൽ പോയി ഞാനും  കുടുംബ സമേതം മഞ്ഞിൽ കളിച്ചിരുന്നു. ആ ഓർമ്മകളുമായി ഞാൻ ഉറങ്ങാൻ കിടന്നു.

രാത്രി സ്വപ്നത്തിൽ, പണ്ടെന്നോ കണ്ട് മറന്ന റോജ എന്ന സിനിമയിലെ ഒരു ഗാനം എന്നെ മാടി  വിളിച്ചു.

"യെ ഹസീൻ വാദിയാം യെ ഖുലാ ആസ്മാൻ
ആ ഗയാ ഹം കഹാൻ ആയെ മേരെ സജ്ന
ഇൻ ബഹാറോം മേം'ദിൽ കി കലി ഖിൽ ഗയി
മുജ്കൊ തും ജോ മിലെ ഹർ ഖുഷി മിൽ ഗയി "

അനുഭവിക്കാൻ പോകുന്ന തണുപ്പിൻ്റെ ഡിഗ്രിയോ കാഠിന്യമോ ഒന്നും തന്നെ ഞാൻ  മനസ്സിലേക്ക് കടത്തി വിട്ടില്ല. പകരം, ആസ്വദിക്കാൻ പോകുന്ന തണുപ്പിൻ്റെ കുളിര് മനസ്സിലേക്ക് കോരിയിട്ടു കൊണ്ടിരുന്നു.

ഭാഗം 2 : കരോൾ ബാഗിലെ മോമോസ്

Monday, December 11, 2023

മുത്തങ്ങ - ബന്ദിപൂർ - മുതുമല - മസിനഗുഡി വഴി

സോഷ്യൽ ഡിസ്റ്റൻസിംഗ് എന്ന ഒരു പദം കൊറോണയുടെ വരവോട് കൂടിയാണ് പലർക്കും പരിചിതമായത്. ഇന്നത്തെ കാലത്ത് അടുത്തടുത്ത് ഇരിക്കുന്നവർ പോലും ഒരു വൻമതിലിനപ്പുറവും ഇപ്പുറവും ഇരിക്കുന്ന പോലെ സ്വന്തം മെബൈലിന്റെ സ്ക്രീനിൽ കുരുങ്ങിക്കിടക്കുകയാണ്.  അമ്പത് വയസ്സ് കഴിഞ്ഞവർ സോഷ്യൽ സർക്കിൾ വ്യാപിപ്പിക്കണം എന്നാണ് മന:ശാസ്ത്രജ്ഞരുടെ അഭിപ്രായം. അതിനാൽ തന്നെ പഴയ സുഹൃത്തുക്കളുമായുള്ള ബന്ധവും ചങ്ങാത്തവും പൂർവ്വാധികം ശക്തിപ്പെടുത്തുന്നതിൽ ഞാൻ പരമാവധി ശ്രദ്ധ പുലർത്തുന്നു.

പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ച അഷ്റഫ് ഗൾഫിൽ നിന്നും ഒരു ഷോർട്ട് ലീവിന് നാട്ടിൽ വന്നപ്പോൾ ഒരു യാത്ര പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. രാവിലെ ഇറങ്ങി രാത്രി തിരിച്ചെത്തുന്ന ഒരു യാത്രക്ക് മാത്രമേ സമയമുള്ളൂ എന്നതിനാൽ മുത്തങ്ങ - ബന്ദിപൂർ - മുതുമല വഴി ഒരു കറക്കം ആവാം എന്ന് തീരുമാനിച്ചു. അഞ്ച് വർഷം മുമ്പ് കുടുംബ സമേതം ഈ റൂട്ടിൽ യാത്ര ചെയ്തതിനാൽ മൃഗങ്ങളെ കാണും എന്നതിൽ എനിക്ക് ഒരു സംശയവും ഇല്ലായിരുന്നു.

പ്രതീക്ഷകൾക്ക് വിപരീതമായി, മൂലനഹള്ളി ചെക്ക് പോസ്റ്റ് കഴിഞ്ഞ് നാലോ അഞ്ചോ മാനുകളെ മാത്രമേ കാണാൻ സാധിച്ചുള്ളൂ. അവയാകട്ടെ ക്യാമറയിൽ പകർത്താൻ പറ്റിയതുമില്ല. ഗുണ്ടൽപേട്ടിൽ മല്ലികത്തോട്ടങ്ങളും ബന്ദിപ്പൂരിൽ മൃഗങ്ങളും കാണും എന്ന പ്രതീക്ഷയിൽ ഞങ്ങൾ തൽക്കാലം തൃപ്തിയടഞ്ഞു.

വനാതിർത്തി കഴിഞ്ഞ് ഞങ്ങൾ മുന്നോട്ട് നീങ്ങി. സാധാരണയായി റോഡിന്റെ ഇരുഭാഗത്തും പൂക്കൾ വിരിഞ്ഞു നിൽക്കുന്നതോ പച്ചക്കറികൾ നിറഞ്ഞു നിൽക്കുന്നതോ ആണ് കാണാറ്. പക്ഷെ, ഒഴിഞ്ഞ പാടങ്ങളാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. ചെറിയൊരു സൂര്യകാന്തിത്തോട്ടം ഞങ്ങളെപ്പോലെയുള്ളവരെ പ്രതീക്ഷിച്ച് ഉണ്ടാക്കിയത് കണ്ടു. അതിലും വലുത് കാണും എന്ന് പറഞ്ഞു കൊണ്ട് വീണ്ടും മുന്നോട്ട് പോയി. അത്യാവശ്യം പൂക്കളുള്ള ഒരു സ്ഥലത്ത് ഞങ്ങൾ നിർത്തി. ഏഴ് പേർക്ക് അമ്പത് രൂപ പൂന്തോട്ടക്കാരി ചോദിച്ചു. കാശ് നൽകി അകത്ത് കയറി ഞങ്ങൾ ഫോട്ടോയും വീഡിയോയും പകർത്തി.

പിന്നീട് എവിടെയും ഒരു പൂക്കളും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല. ഗുണ്ടൽപേട്ടിൽ നിന്നും പച്ചക്കറി വാങ്ങാം എന്ന പ്രതീക്ഷയിൽ ഹോൾസെയിൽ പച്ചക്കറി മാർക്കറ്റിൽ പോയി നോക്കി. ആവശ്യമുള്ള സാധനങ്ങൾക്ക് വിലയിൽ നേരിയ മാറ്റം മാത്രമേ ഉള്ളൂ എന്നതിനാൽ ഒന്നും വാങ്ങിയില്ല. ഉച്ചഭക്ഷണം കഴിച്ച് ഞങ്ങൾ ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലേക്ക് പ്രവേശിച്ചു.

ബന്ദിപ്പൂർ മേഖലയിൽ പ്രവേശിച്ചതും ഇടത്തോട്ട് നോക്കണോ അതല്ല വലത്തോട്ട് നോക്കണോ എന്ന കൺഫ്യൂഷനിലായിരുന്നു ഞങ്ങൾ. കടുവാ സങ്കേതമാണെങ്കിലും അവയുടെ പ്രധാന ഭക്ഷണമായ മാനുകളാണ് ഇരു ഭാഗത്തും ഇട തടവില്ലാതെ കാഴ്ചയൊരുക്കിയത്. വീഡിയോ എടുത്ത് പതുക്കെ പോകുമ്പോഴാണ് അൽപം മുന്നിലായി റോഡിന്റെ ഓരത്ത് തമ്പടിച്ച ആനക്കൂട്ടത്തെ കണ്ടത്.

വണ്ടി ഓടിച്ചിരുന്ന ശുക്കൂറിനോട് വീഡിയോ പിടിക്കാൻ സൗകര്യത്തിലുള്ള സ്പീഡിൽ വിടാൻ ഗോവിന്ദൻ നിർദ്ദേശം നൽകി. പട്ടാളത്തിൽ നിന്ന് വിരമിച്ചവനാണെങ്കിലും ആനക്ക് അതറിയില്ല എന്ന് ശുക്കൂറിനറിയാം. എതിരെ വരുന്ന വാഹനങ്ങൾ പതുക്കെ പതുക്കെ വരുന്നത് നോക്കി ശുക്കൂർ വേഗത കുറച്ചു. എല്ലാവരും ക്യാമറ റെഡിയാക്കി പിടിച്ചു. ആനയുടെ അടുത്തെത്തിയതും ശുക്കൂറിന്റെ കാല് പെട്ടെന്ന് ആക്സിലേറ്ററിൽ അമർന്നു. ഒരാൾക്കും ആനയെ ക്യാമറയിൽ കിട്ടിയില്ല.

"ഈ ചങ്ങായി പട്ടാളത്തിലായിരുന്നു ന്ന് ബഡായി വിട്ടതാ.. " ബഷീർ പറഞ്ഞു.

"അത്... തന്നെ... ആനക്കൂട്ടമായി നിക്കുമ്പോ നീ എന്തിനാ ഇത്ര ധൃതി കൂട്ടുന്നത് ?" മുജീബ് പിന്താങ്ങി.

"വണ്ടി തിരിച്ച് വിട് ശുക്കൂറെ ..." ജാഫറും അഭിപ്രായപ്പെട്ടു. 

"ആ.... എനിക്കും ആനയെ അടുത്ത് നിന്ന്  ഒരു സെൽഫി എടുക്കണം..." അഷ്റഫ് പറഞ്ഞു.

"സെൽഫി ആഗ്രഹം വിട് ... നമുക്ക് ഒന്ന് കൂടി പോയി നോക്കാം..." കൂട്ടത്തിൽ മൂത്തവനായ ഗോവിന്ദൻ നിർദ്ദേശിച്ചു.

"എങ്കിൽ വണ്ടി തിരിക്ക്..." ഗ്രൂപ്പ് ചെയർമാനായ ഞാനും പിന്താങ്ങി. കിട്ടിയ ഒരു ഗ്യാപ്പിൽ വച്ച് ശുക്കൂർ വണ്ടി തിരിച്ചു് വന്ന വഴിയേ വീണ്ടും വിട്ടു. ആനകൾ റോഡരികിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ആനയുടെ അടുത്തെത്തിയതും ശുക്കൂറിന്റെ സ്വഭാവം പഴയത് തന്നെയായി. ശരിക്കും പോകണ്ടത് മുതുമല സൈഡിലേക്കായതിനാൽ തിരിക്കാനുള്ള ഗ്യാപ്പ് കിട്ടിയപ്പോൾ വീണ്ടും തിരിച്ച് വിട്ടു.ആനകൾ അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു.

" നീ പതുക്കെ വിട്ടാൽ മതി... ബാക്കി ഞങ്ങളേറ്റു. ആന അടുത്തേക്ക് വരുന്നുണ്ട്... ശുക്കൂറേ ശ്രദ്ധിച്ചോ..." ഗോവിന്ദന്റെ നിർദ്ദേശം കേട്ടതും ശുക്കൂർ വീണ്ടും ആക്സിലേറ്ററിൽ കാലമർത്തി. ആനകൾ റോഡ് ക്രോസ് ചെയ്യുന്ന വീഡിയോ എല്ലാവർക്കും കിട്ടിയെങ്കിലും തൃപ്തികരമായില്ല.

 

ഇതുവരെ കണ്ട കാഴ്ചകൾ തന്നെ കാണുന്ന ബന്ദിപ്പൂരിലെ ജംഗിൾ സഫാരി പോയിന്റിൽ എത്തി റേറ്റ് ചോദിച്ചപ്പോൾ ഒരാൾക്ക് 850 രൂപ പറഞ്ഞു.

"വിട്ടോടാ വണ്ടി മുതുമലയിലേക്ക് " എന്ന നിർദ്ദേശം ശുക്കൂർ കൃത്യമായി അനുസരിച്ചു.

മുതുമലയിൽ ജംഗിൾ സഫാരിക്ക് 340 രൂപയായിരുന്നു നിരക്ക്. ആർക്കും പോകാൻ താൽപര്യമില്ലാത്തതിനാൽ ഞങ്ങൾ നേരെ മസിനഗുഡിയിലേക്ക് തിരിഞ്ഞു. വീണ്ടും മയിലും മാനും ആനയും മുന്നിൽ പ്രത്യക്ഷപ്പെട്ടു.

മസിനഗുഡിയിൽ നിന്നും നമസ്കാരം നിർവ്വഹിച്ച ശേഷം, മായാറിലേക്ക് വിടാം എന്ന് ഞാൻ നിർദ്ദേശിച്ചു. മുമ്പൊരു വേനൽക്കാലത്ത് മായാറിൽ പോയ ഞാൻ, ഇത്തവണ റോഡിനിരുവശവും പച്ചപിടിച്ച് നിൽക്കുന്നതാണ് കണ്ടത്. മാത്രമല്ല, ലംഗൂർ കുരങ്ങുകളും കലമാനുകളും അടക്കമുള്ള മൃഗങ്ങളെയും കണ്ടു. പക്ഷെ, മെയ് ഫ്ലവർ വിരിഞ്ഞ് നിൽക്കുന്ന മായാറിന്റെ സൗന്ദര്യം ഇത്തവണ കണ്ടില്ല.

തിരിച്ച് വരുന്ന വഴിക്ക് കാട്ടിനകത്ത് നിന്നും ഒരു കാട്ടുപോത്ത് ഇറങ്ങി വരുന്നത് ആരുടെയോ ശ്രദ്ധയിൽപ്പെട്ടു. അൽപ നേരം കാത്തിരുന്നപ്പോൾ അത് റോഡിലേക്കിറങ്ങി വന്നു് കൃത്യമായി ക്യാമറക്ക് പോസ് ചെയ്തു നിന്നു. 

ഒരു യാത്രയിൽ കാണാൻ കഴിയുന്നതിലും അപ്പുറമുള്ള കാഴ്ചകൾ കണ്ട് കഴിഞ്ഞതിനാൽ ഇനി അധികനേരം നിൽക്കേണ്ട എന്ന് എല്ലാവരും ഐക്യകണ്ഠേന അഭിപ്രായപ്പെട്ടതിനാൽ ഞങ്ങൾ ഗൂഡല്ലൂർ വഴി നാട്ടിലേക്ക് തിരിച്ചു.

Monday, December 04, 2023

ഗോപി കൊടുങ്ങല്ലൂർ കഥാ പുരസ്‌കാരം

 The Immortals of Meluha എന്ന പുസ്തകത്തിന്റെ അവസാന ഭാഗത്ത് ശിവനെ ഒരു തെരുവ് യാചകൻ തന്റെ കൂടെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്ന ഒരു രംഗമുണ്ട്.ആ മനുഷ്യന്റെ വേഷവിധാനവും ഇരിക്കുന്ന സ്ഥലവും മറ്റും കാണുമ്പോൾ ആർക്കും സ്വാഭാവികമായും ആ ക്ഷണം നിരസിക്കാനേ തോന്നൂ.ശിവനും ആ ക്ഷണം ആദ്യം നിരസിച്ചു. പക്ഷേ തന്റെ കയ്യിലുള്ള ഭക്ഷണത്തിന്റെ പവിത്രത അയാൾ ശിവനെ ബോധ്യപ്പെടുത്തുന്നതോടെ ശിവൻ അയാൾക്കൊപ്പം ഇരുന്ന് ആ ഭക്ഷണം കഴിച്ചു.

ഇത്‌ വായിച്ചപ്പോഴാണ് ഭക്ഷണം എന്ന ഒരൊറ്റ തന്തുവിൽ മെനഞ്ഞെടുക്കാവുന്ന ഒരു കഥയെപ്പറ്റി ഞാൻ ആലോചിച്ചത്. ശ്രീ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ ഭക്ഷണത്തിന്റെ പൊള്ളുന്ന ഒരു അനുഭവം തന്നെയാണ് പറയുന്നത്. ഏറ്റവും പുതിയ സംഭവ വികാസങ്ങളുമായി ഭക്ഷണത്തിനെ ബന്ധിപ്പിച്ചുകൊണ്ട് എങ്ങനെ ഒരു കഥ എഴുതാം എന്നായി പിന്നെ എന്റെ ആലോചന. ഗസ്സയിൽ ഇസ്രയേലിന്റെ നരനായാട്ടിൽ പൊലിഞ്ഞുപോകുന്ന കുഞ്ഞുങ്ങളും എല്ലാം നഷ്ടപ്പെട്ട് അനാഥരാവുന്ന കുഞ്ഞുങ്ങളും ആയിരുന്നു ആ ചിന്തയിൽ ആദ്യം സ്ഥാനം പിടിച്ചത്.

അങ്ങനെയാണ് കോട്ടയത്തെ പരസ്പരം വായനക്കൂട്ടം സംഘടിപ്പിക്കുന്ന അഞ്ചാമത് ഗോപി കൊടുങ്ങല്ലൂർ അഖിലകേരള കഥാ മത്സരത്തിനായി ഗസ്സ പശ്ചാത്തലമാക്കി 'അവസാനത്തെ അത്താഴം' എന്ന കുഞ്ഞു കഥ ഞാൻ എഴുതിയത്.അങ്ങനെ ഒരു സംഭവം നടന്നതായി കേട്ടിട്ടില്ലെങ്കിലും നടക്കാൻ സാധ്യതയുള്ളത് ആയതിനാൽ കഥ എഴുതിക്കഴിഞ്ഞപ്പോഴും എന്റെ മനസ്സ് നീറിപ്പുകഞ്ഞുകൊണ്ടിരുന്നു.നിരവധി മത്സരങ്ങളിലേക്ക് എൻട്രി അയക്കുന്ന പോലെ തപാൽ ആയി ഇതും ഞാൻ അയച്ചു.

ദിവസങ്ങൾക്ക് മുമ്പ് പരസ്പരം മാസികയുടെ ചീഫ് എഡിറ്റർ ശ്രീ ഔസേഫ് ചിറ്റക്കാടിന്റെ സന്ദേശം എനിക്ക് കിട്ടി. അഞ്ചാമത് ഗോപി കൊടുങ്ങല്ലൂർ കഥാ പുരസ്‌കാരത്തിന് കണ്ണൂർ സ്വദേശി ശ്രീമതി സിന്ധു കിഴക്കേവീട്ടിലും ഞാനും അർഹരായി എന്നായിരുന്നു പ്രസ്തുത സന്ദേശം.

സാഹിത്യ പ്രവർത്തക സഹകരണ സംഘം മുൻ സെക്രട്ടറിയും സാഹിത്യകാരനുമായ ഗോപി കൊടുങ്ങല്ലൂരിന്റെ സ്മരണാർത്ഥം പരസ്പരം വായനക്കൂട്ടം സംഘടിപ്പിക്കുന്ന കഥാ മത്സരത്തിന്റെ അഞ്ചാമത് എഡിഷനാണ് 2023 ലേത്. എന്റെ എഴുത്തിന് ഏറെ പ്രോത്സാഹനം നൽകുന്ന ഈ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷം.ഒപ്പം ദൈവത്തിന് സ്തുതിയും.




Saturday, December 02, 2023

The Immortals of Meluha

പരസ്പര ശത്രുക്കളായ മെലൂഹ, സ്വദീപ് എന്നീ രണ്ട് രാജ്യങ്ങളുടെ കഥയാണ് The immortals of Meluha പറയുന്നത്. മെലൂഹ സൂര്യവംശി രാജാക്കന്മാരുടെയും സ്വദീപ് ചന്ദ്രവംശി രാജാക്കന്മാരുടെയും രാജ്യങ്ങളാണ്. തങ്ങളെയും രാജ്യത്തെയും രക്ഷിക്കാൻ ഒരു നീലകണ്ഠൻ വരുമെന്ന് സൂര്യവംശിക്കാർ വിശ്വസിച്ചിരുന്നു. അതുപ്രകാരം വന്നയാളാണ് ശിവ എന്നവർ വിശ്വസിക്കുന്നു. നീലകണ്ഠന്റെ സഹായത്തോടെ സൂര്യവംശികൾ ചന്ദ്രവംശികളെ തോൽപ്പിച്ച് സ്വദീപ് കീഴടക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

രാമ എന്ന രാജാവിന്റെ സാമ്രാജ്യമായിരുന്നു മെലൂഹ. സരസ്വതി നദിയായിരുന്നു രാജ്യത്തിന്റെ ഐശ്വര്യത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്നത്. പ്രസ്തുത നദി ശോഷിച്ച് വരുന്നത് സൂര്യവംശികളെ പ്രതിസന്ധിയിലാക്കിയിരുന്നു.ഇതിനു പുറമെ ശാരീരിക വൈകല്യങ്ങളോട് കൂടിയ നാഗ വിഭാഗത്തെയും കൂട്ടിയുള്ള ചന്ദ്രവംശികളുടെ നിരന്തര ആക്രമണവും സൂര്യവംശികളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.ഇതിന് തടയിടാൻ മെലൂഹ രാജാവായ ദക്ഷ, ടിബറ്റിലെ തനത് ഗോത്ര വർഗ്ഗക്കാരെ തന്റെ നാട്ടിലേക്ക് ക്ഷണിച്ച് കൊണ്ട് വരാൻ ദൂതന്മാരെ അയച്ചു. ഗുണ എന്ന ഗോത്രത്തിന്റെ മുഖ്യനായ ശിവ ഈ ക്ഷണം സ്വീകരിച്ച് മെലൂഹയിലേക്ക് ദേശാടനം ചെയ്തു.എന്തിനും ഏതിനും ഒരു ചിട്ടയുള്ള മെലൂഹയിലെ ജീവിത രീതി അവരിൽ മതിപ്പുളവാക്കി. 

മെലൂഹയിൽ ആദ്യമായി എത്തുന്നവർ ക്വാറന്റിനിൽ പോകൽ നിർബന്ധമായിരുന്നു.അപ്രകാരം ക്വാറന്റിനിൽ പോയ എല്ലാവർക്കും അസുഖം പിടിപെട്ടു. സോമരസം എന്ന മരുന്ന് കഴിച്ചവരിൽ ശിവന്റെ കണ്ഠം മാത്രം നീല നിറമായത് ആയുർവതി എന്ന ചീഫ് ഡോക്ടർ ശ്രദ്ധിച്ചു. രാജ്യത്തിൻറെ രക്ഷകനായി കരുതിപ്പോന്ന നീലകണ്ഠൻ ഇത് തന്നെ എന്ന് തിരിച്ചറിഞ്ഞ ആയുർവതി അദ്ദേഹത്തെയും സഖാക്കളെയും രാജ്യതലസ്ഥാനമായ ദേവഗിരിയിലേക്ക് അയച്ചു. അവിടെ വച്ച് ശിവ രാജകുമാരിയായ സതിയുമായി പ്രണയത്തിലായി.കഴിഞ്ഞ ജന്മത്തിലെ തെറ്റുകൾ കാരണം തൊട്ടുകൂടാത്തവളായി ജീവിക്കുന്ന സതിയെ രാജ്യത്തെ നിയമങ്ങൾ മറികടന്ന് ശിവൻ സ്വന്തമാക്കി.

സോമരസം ഉല്പാദിപ്പിക്കുന്ന മൗണ്ട് മന്തറും ചീഫ് സയന്റിസ്റ്റ് ബൃഹസ്പതി അടക്കമുള്ളവരും, ചന്ദ്രവംശികൾ നാഗന്മാരുടെ സഹായത്തോടെ നടത്തിയ സ്ഫോടനത്തിൽ നാമാവശേഷമായി.ഈ സംഭവത്തിൽ ക്രൂദ്ധനായ ശിവൻ ചന്ദ്രവംശികളുമായി ഘോര യുദ്ധം ചെയ്തു.കീഴടക്കപ്പെട്ട ചന്ദ്രവംശി രാജാവ് നീലകണ്ഠനെ കണ്ട് രോഷാകുലനായി.ചന്ദ്രവംശി രാജകുമാരിയായ ആനന്ദമയിയും അവരുടെ രക്ഷകനായി പ്രതീക്ഷിച്ച് കൊണ്ടിരിക്കുന്ന നീലകണ്ഠനെ സൂര്യവംശികളുടെ കൂടെക്കണ്ട് അരിശം കൊണ്ടു. ഇത് കേട്ട ശിവൻ മൂകനും നിരാശനുമായി.ചന്ദ്രവംശികളുടെ തലസ്ഥാനമായ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ വച്ച് കണ്ടുമുട്ടുന്ന പുരോഹിതനുമായുള്ള സംസാരത്തിലൂടെ ശിവൻ തന്റെ സ്വത്വം തിരിച്ചറിയുന്നതോടെ ഇരുപത്തിയാറ് അദ്ധ്യായങ്ങളുള്ള ഈ പുസ്തകം അവസാനിക്കുന്നു. 

വായിച്ച് കഴിഞ്ഞപ്പോൾ ഓരോ കഥാപാത്രവും കണ്മുന്നിൽ തെളിഞ്ഞ് നിൽക്കുന്ന പോലെ അനുഭവപ്പെട്ട ഒരു പുസ്തകം കൂടിയാണ് The immortals of Meluha. വായിക്കാതെ തിരിച്ചു കൊടുത്തിരുന്നെങ്കിൽ നിരവധി കാര്യങ്ങൾ എനിക്ക് നഷ്ടപ്പെടുമായിരുന്നു എന്ന ചിന്ത ഇപ്പോഴും മനസ്സിനെ അലട്ടുന്നു.


പുസ്തകം : The immortals of Meluha 
രചയിതാവ് : Amish 
പ്രസാധകർ : Jo Fletcher Books, Newyork 
പേജ് : 342

വില: 499 രൂപ 


Friday, December 01, 2023

ഒരു പുസ്തകം തന്ന പ്രചോദനം

"വായിച്ചാലും വളരും 
വായിച്ചില്ലെങ്കിലും വളരും 
വായിച്ചു വളർന്നാൽ വിളയും 
വായിക്കാതെ വളർന്നാൽ വളയും" 
കുട്ടിക്കാലം മുതലേ കേൾക്കുന്ന കുഞ്ഞുണ്ണി മാഷിന്റെ വരികളാണിവ.

പുസ്തക വായന പലർക്കും ഒരു ഹോബിയാണ്.എനിക്കത് ഒരു ഹോബിയല്ലെങ്കിലും വായനയിൽ ഞാൻ ആനന്ദം കണ്ടെത്താറുണ്ട്. എന്റെ എഴുത്തിനെ പരിപോഷിപ്പിക്കാനും വായന കൊണ്ട് സാധിച്ചിട്ടുണ്ട്. വായന പ്രോത്സാഹിപ്പിക്കാനായി, പിതാവിന്റെ പാത പിന്തുടർന്ന് എന്റെ വീട്ടിൽ ഒരു ഹോം ലൈബ്രറിയും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.വായനാ തൽപരരായ മൂത്ത രണ്ട് മക്കളും ആവശ്യപ്പെടുന്നതിന്  അനുസരിച്ചും ചില പുസ്തകങ്ങൾ എന്റെ ശ്രദ്ധയിൽ പെടുന്നതിനനുസരിച്ചും വിവിധ മേളകളിൽ പങ്കെടുക്കുന്നതിനനുസരിച്ചും ലൈബ്രറിയിൽ പുസ്തകങ്ങൾ കൂടിക്കൂടി വരുന്നു.

മൂന്ന് വർഷമായി എന്റെ മക്കൾ കൂടുതലും ആവശ്യപ്പെടുന്നത് ഇംഗ്ലീഷ് പുസ്തകങ്ങളാണ്.അവർ തന്നെ കണ്ടെത്തുന്ന പുസ്തകങ്ങളായതിനാൽ ഒരു പ്രാഥമിക അന്വേഷണം മാത്രം നടത്തി ഓൺലൈനിൽ വാങ്ങിക്കാറാണ് പതിവ്.വളരെ പെട്ടെന്ന് തന്നെ അത് അവർ വായിച്ച് മുഴുവനാക്കുകയും ചെയ്യും.ഞാനിതുവരെ ആ പുസ്തകങ്ങളിൽ ഒന്ന് പോലും വായിച്ച് നോക്കിയിരുന്നില്ല.മലയാളം പോലെ ഇംഗ്ലീഷ് ആസ്വദിക്കാൻ സാധിക്കില്ല എന്ന തെറ്റിദ്ധാരണ ആയിരുന്നു അതിന് പ്രധാന കാരണം.

അങ്ങനെയിരിക്കെ, ഒരു ദിവസം ഞാൻ പാലക്കാട്ടെ സഹപ്രവർത്തകനായ വിനയൻ സാറിന്റെ വീട്ടിൽ ഒരു അപ്രതീക്ഷിത സന്ദർശനം നടത്തി. അദ്ദേഹത്തിന്റെ മേശപ്പുറത്തും അലമാരിയിലുമായി നിരവധി പുസ്തകങ്ങൾ കണ്ടപ്പോൾ എനിക്ക് കൗതുകമായി. 

"അമിഷ് വായിച്ചിട്ടുണ്ടോ?" ഞാൻ പുസ്തകങ്ങളിലേക്ക് കണ്ണോടിക്കുന്നത് കണ്ട് സാർ എന്നോട് ചോദിച്ചു.ഇംഗ്ലീഷ് പുസ്തകങ്ങൾ വായിക്കാൻ താല്പര്യമില്ലാത്ത ഞാൻ വെറുതെ ചിരിച്ചു കാണിച്ചു.

"ഞാൻ ഇതിന്റെ രണ്ടാം ഭാഗവും വായിച്ചിട്ടുണ്ട്...ഇത് സാർ കൊണ്ടുപോയി വായിച്ചോളൂ..." പുസ്തകം നേരെ എന്റെ കയ്യിലേക്ക് തന്നുകൊണ്ട് വിനയൻ സാർ പറഞ്ഞു.എന്റെ സാഹിത്യാഭിരുചിയും മനസ്സും അറിഞ്ഞ് തരുന്നതായതിനാൽ നിഷേധിക്കാൻ അപ്പോൾ മനസ്സ് അനുവദിച്ചില്ല. ഞാൻ ആ പുസ്തകം ഏറ്റുവാങ്ങി. 

പുറം ചട്ട നോക്കിയപ്പോഴാണ് പുസ്തകത്തിന്റെ രചയിതാവാണ് അമിഷ് എന്നും പുസ്തകത്തിന്റെ പേര്  "The Immortals of Meluha" എന്നാണെന്നും മൂന്ന് പുസ്തകങ്ങൾ അടങ്ങിയ Shiva Trilogy സീരീസിൽ വരുന്നതാണെന്നും മനസ്സിലായത്.ഹിന്ദു ദൈവമായ ശിവന്റെ കഥ, അതും ഇംഗ്ലീഷിൽ ഉള്ളത് വായിക്കുന്നതിൽ അനിഷ്ടം തോന്നിയെങ്കിലും ഏതാനും ദിവസം കഴിഞ്ഞ് അങ്ങനെത്തന്നെ തിരിച്ചു കൊടുക്കാം എന്ന പ്ലാനിൽ ഞാൻ പുസ്തകം എടുത്ത് ബാഗിൽ വച്ചു.

ഒന്നര മാസത്തോളം സ്റ്റാഫ് ഹോസ്റ്റലിലെ എന്റെ റൂമിലെ മേശപ്പുറത്ത് പ്രസ്തുത പുസ്തകം പൊടിപിടിച്ച് കിടന്നു.വീട്ടിൽ നിന്നും കൊണ്ട് വന്ന പല മലയാള പുസ്തകങ്ങളും ഇതിനിടയിൽ ഞാൻ വായന പൂർത്തിയാക്കുകയും ചെയ്തു.

 പുസ്തകം തിരിച്ച് കൊടുക്കുന്നതിന് മുമ്പായി ഒരു അദ്ധ്യായമെങ്കിലും വായിച്ച് നോക്കാൻ എന്റെ മനസ്സിൽ നിന്ന് ഒരു അജ്ഞാത നിർദ്ദേശം വന്നു. അതനുസരിച്ച് ഞാൻ വായന തുടങ്ങി. പുസ്തകത്തിൽ ആകെയുള്ള 342  പേജുകളിൽ 50 എണ്ണം പൂർത്തിയാക്കിയ ശേഷമാണ് അന്ന് ഞാൻ ആ പുസ്തകം പൂട്ടിവച്ചത്.മലയാള നോവലുകളോട് പോലും തോന്നാത്ത ഒരു അഭിനിവേശം ആ പുസ്തകത്തോട് എനിക്ക് തോന്നി.ഇനി പുസ്തകം മുഴുവൻ വായിച്ചിട്ടേ തിരിച്ചു കൊടുക്കൂ എന്ന് ഞാൻ അപ്പോൾ തന്നെ മനസ്സിലുറപ്പിക്കുകയും ചെയ്തു.അപ്രതീക്ഷിതമായി സ്ഥലം മാറ്റം ഓർഡർ വന്നതിനാൽ മൂന്ന് ദിവസം കുത്തിയിരുന്ന് ഞാൻ പുസ്തക വായന മുഴുവനാക്കി.

ആ വായനാനുഭവം അടുത്ത പോസ്റ്റിൽ

(തുടരും....)

Thursday, November 30, 2023

അരിനെല്ലിയും സ്ട്രോബറി പേരക്കയും

ഭാര്യയുടെ ജന്മദിനവും ഞങ്ങളുടെ ഇരുപത്തിയാറാം വിവാഹ വാർഷിക ദിനവും ഇത്തവണ സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് വച്ചായിരുന്നു ആഗതമായത്. അതിനാൽ തന്നെ സ്ഥിരം പരിപാടിയായ മരം നടൽ അന്ന് നടന്നില്ല. ഒരു തൈ നടാതെ വാർഷികം കടന്നു പോകുന്നത് മനസ്സിനത്ര ബോധിച്ചില്ല. ആയതിനാൽ സൗകര്യപ്രദമായ ഒരു ദിവസം തൈകൾ നടാം എന്ന് തീരുമാനിച്ചു.

തിരുവനന്തപുരത്ത് നിന്ന് തിരിച്ചെത്തി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് കോളേജിലെ സഹപ്രവർത്തകനായ ഡോ.മനു , പച്ചക്കറി തൈകളും ഫലവൃക്ഷത്തൈകളും ആവശ്യമുള്ളവർ ബന്ധപ്പെടുക എന്ന അറിയിപ്പ് ഗ്രൂപ്പിലിട്ടത്. ഭാര്യയാണെങ്കിൽ ഒരു വർഷത്തിലേറെയായി ഒരു അരിനെല്ലിയുടെ തൈ അന്വേഷിച്ച് നടക്കുകയായിരുന്നു. പല നഴ്സറികളിലും അന്വേഷിച്ചെങ്കിലും അന്നൊന്നും കിട്ടിയതുമില്ല. മേൽ അറിയിപ്പ് കണ്ട ഉടനെ മനു സാറോട് ബന്ധപ്പെട്ടപ്പോൾ തൈ റെഡിയാണെന്ന് മറുപടി കിട്ടി. അങ്ങനെ ഭാര്യയുടെ ജന്മദിനത്തിൽ അവൾക്കിഷ്ടപ്പെട്ട തൈ തന്നെ നടാൻ അവസരം ഒരുങ്ങി.

വിവാഹ വാർഷികത്തിന് മറ്റൊരു തൈ കൂടി നടാം എന്ന് തോന്നിയതിനാൽ, മനു സാർ കൊണ്ടു വന്നതിൽ നിന്ന് എന്റെ വീട്ടിൽ ഇല്ലാത്ത ഒരു ഫലവൃക്ഷം തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. അങ്ങനെ ആ നറുക്ക് വീണത് സ്ട്രോബറി പേരക്കക്കാണ്. ഗൂഗിളിൽ തപ്പിയപ്പോൾ കണ്ട ചിത്രവും കൊള്ളാമായിരുന്നു. അങ്ങനെ 150 രൂപ കൊടുത്ത് അരിനെല്ലിയുടെ തൈയും 250 രൂപ കൊടുത്ത് സ്ട്രോബറി പേരക്കയുടെ തൈയും വാങ്ങി. കഴിഞ്ഞ ദിവസം ഞങ്ങൾ രണ്ട് പേരും കൂടി അത് നട്ടു.

മൂന്ന് വർഷം മുമ്പത്തെ വിവാഹ വാർഷിക ദിനത്തിൽ വച്ച വിയറ്റ്നാം ഏർളി പ്ലാവിൻ തൈ നെഞ്ച് വിരിച്ച് തൊട്ടടുത്ത് തന്നെ ഉണ്ട്. കഴിഞ്ഞ വർഷം അതിൽ നിന്ന് അഞ്ച് ചക്കകൾ കിട്ടി. ഇത്തവണ അതിൽ പത്തിലധികം ചക്കകൾ വലുതായി വരുന്നു. 

ജീവിതത്തിലെ സന്തോഷ ദിനങ്ങളുടെ ഓർമ്മക്ക് ഒരു തൈ നട്ടു നോക്കുക. അതിൽ നിന്ന് ആദ്യത്തെ ഫലം കിട്ടുമ്പോൾ ഉണ്ടാകുന്ന അനുഭൂതി ഒന്ന് വേറെ തന്നെയാണ്.

Tuesday, November 28, 2023

കോട്ടയിലൊരു സ്നേഹവിരുന്ന് (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 14)

ആദ്യം ഇത് വായിക്കുക

"ആബിദ് ഭായ്...ആപ് ട്രെയിൻ പകട ?" ജയ്‌പൂർ റെയിൽവേ സ്റ്റേഷനിലേക്ക് കയറുമ്പോൾ തന്നെ എനിക്ക് അടുത്ത ഫോൺ കാൾ എത്തി.ഞങ്ങൾക്ക് നാട്ടിലേക്കുള്ള ട്രെയിൻ കയറേണ്ടത് കോട്ട ജംഗ്ഷനിൽ നിന്നായിരുന്നു. ജയ്പൂരിൽ നിന്നും കോട്ടയിലേക്ക് എത്താൻ വലിയ പ്രയാസം ഉണ്ടാകില്ല എന്നായിരുന്നു എന്റെ ധാരണ. ടിക്കറ്റ് എടുക്കാൻ ചെന്നപ്പോഴാണ് സംഗതി അത്ര എളുപ്പമല്ല എന്ന് മനസ്സിലായത്.

ജയ്പൂരിൽ നിന്നും കോട്ടയിലേക്ക് 240 കിലോമീറ്റർ ദൂരം സഞ്ചരിക്കാനുണ്ട്. ട്രെയിനിൽ നാല് മണിക്കൂർ യാത്ര ചെയ്യണം.വൈകിട്ട് ടിക്കറ്റു കിട്ടാൻ വളരെ പ്രയാസമാണ്.മാത്രമല്ല മിക്ക മത്സര പരീക്ഷകൾക്കും കോച്ചിംഗ് കൊടുക്കുന്ന രാജസ്ഥാനിലെ ഏകസ്ഥലം കൂടിയാണ് കോട്ട. അതിനാൽ അത്തരം മത്സരാർത്ഥികളും ട്രെയിനിലെ തിരക്ക് വർദ്ധിപ്പിക്കും. വൈകിയാൽ കോട്ടയിലേക്ക് ട്രെയിൻ കിട്ടാനും ബുദ്ധിമുട്ടും. ഞങ്ങൾക്ക് മടങ്ങാനുള്ള ട്രെയിൻ  ഡെൽഹിയിൽ നിന്നും കോട്ടയിൽ എത്തുന്നത് പുലർച്ചെ 3 : 40 നായിരുന്നു. 

കൗണ്ടറിൽ നിന്ന് കൊണ്ട് ഞാൻ റിസർവേഷൻ ഫോം ധൃതിയിൽ പൂരിപ്പിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് എന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു. കോട്ടയിൽ എന്നെയും കുടുംബത്തെയും സ്വീകരിക്കാനായി എന്റെ മാർബിൾ പണിക്കാരൻ അബ്ദുറഹ്മാൻ അവന്റെ അനിയൻ അമീനിനെ ഏർപ്പാടാക്കിയിരുന്നു. അമീൻ ആയിരുന്നു അപ്പോൾ വിളിച്ചത്. 

"ആപ്കോ ടിക്കറ്റ് മില ?" ഫോൺ എടുത്ത ഉടനെ അമീൻ ചോദിച്ചു.

"നഹീം... ഫോം ഭർ കർ രഹാ ഹും..."

"ടീക്... ടിക്കറ്റ് ന മിൽ തോ മുജേ ബുലാവോ.." 

റെയിൽവേയിൽ ഉദ്യോഗസ്ഥൻ കൂടിയായ അമീൻ അങ്ങനെ പറഞ്ഞപ്പോൾ ആശ്വാസമായി. ഫോം ഫിൽ ചെയ്ത് കൗണ്ടറിൽ നൽകി. സ്റ്റേഷനിൽ നിൽക്കുന്ന ട്രെയിനിലെ ടിക്കറ്റാണ് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് അപ്പോഴാണ് മനസ്സിലായത്.അവസാന ടിക്കറ്റായി അത് ലഭിച്ചതും ഞങ്ങൾ ട്രെയിനിലേക്ക് ഓടിക്കയറി. ആ ട്രെയിൻ കിട്ടിയില്ലായിരുന്നെങ്കിൽ പണി പാളുമായിരുന്നു എന്ന് കോട്ടയിൽ എത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. രാത്രി ഒമ്പതരക്ക് ഞങ്ങൾ കോട്ട സ്റ്റേഷനിലിറങ്ങി.

വണ്ടി ഇറങ്ങിയ ഉടനെ ഞാൻ വീണ്ടും അമീനിനെ വിളിച്ചു. അദ്ദേഹം പറഞ്ഞതനുസരിച്ച്  ഞങ്ങൾ മെല്ലെ മുന്നോട്ട് നീങ്ങി.അവസാനം,  ചുണ്ടിൽ ഒരു പുഞ്ചിരിയുമായി  പ്ലാറ്റ്ഫോമിൽ കാത്ത് നിൽക്കുന്ന അമീനുമായി സന്ധിച്ചു. പരസ്‌പരം ആദ്യമായിട്ട് കാണുന്ന ഞങ്ങൾക്ക് പക്ഷേ, അത് അനുഭവപ്പെട്ടതേ ഇല്ല.

"ആബിദ് ജീ... റൂം നസ്‌ദീക് മേം ഹേ... ആപ് ചാഹേ തോ റിക്ഷ ബുലായേഗാ..." ക്ഷീണിച്ച് വരുന്ന ഞങ്ങളോടായി അമീൻ പറഞ്ഞു.അന്ന് തന്നെ, നട്ട പാതിരായ്ക്ക് തിരിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു തന്നെ പോകേണ്ടി വരും എന്നതിനാൽ വഴി മനസ്സിലാക്കി വയ്ക്കണമായിരുന്നു. അതിനാൽ ലഗേജും നടക്കാൻ ബുദ്ധിമുട്ടുള്ളവരെയും  റിക്ഷയിൽ കയറ്റി ബാക്കിയുള്ളവർ നടന്നു.

കോട്ട റെയിൽവെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന അമീനിന്റെ ക്വാർട്ടേഴ്‌സിലേക്കാണ് പോകുന്നത്  എന്നായിരുന്നു ഞാൻ കരുതിയത്.സംസാരത്തിനിടക്കാണ് വീട് അല്പം അകലെയാണെന്നും ഫാമിലി അവിടെയില്ലെന്നും അതിനാൽ അല്പനേര വിശ്രമത്തിന് മാത്രമായുള്ള രണ്ട് റൂമുകൾ അറേൻജ് ചെയ്തിട്ടുണ്ടെന്നും അറിഞ്ഞത്.  

പോകുന്ന വഴി നീളെ ഭക്ഷണം വിളമ്പുന്ന  തട്ടുകടകൾ സജീവമായിരുന്നു. നെയ്ച്ചോറും ചിക്കൻ കറിയും ആയിരുന്നു പ്രധാന വിഭവം. റൂമിലെത്തി ഫ്രഷ് ആയി ഭക്ഷണത്തിന് ഇറങ്ങാം എന്ന് ഞാൻ മനസ്സിൽ കരുതി.മൂന്ന് പേർക്ക് കിടക്കാവുന്ന ഒരു റൂമും രണ്ടാൾക്ക് കിടക്കാവുന്ന മറ്റൊരു റൂമും കാണിച്ച് തന്ന് ഇപ്പോൾ വരാം എന്നും പറഞ്ഞ് അമീൻ പോയി.

ഒരു പബ്ലിക് ടോയ്‌ലെറ്റ് മാത്രമേ ഉള്ളൂ എന്നതിനാൽ പെട്ടെന്ന് ഫ്രെഷാകാനും നമസ്കരിക്കാനും, ശേഷം ഭക്ഷണത്തിന് ഇറങ്ങാമെന്നും ഞാൻ നിർദ്ദേശം നൽകി.പത്ത് മിനുട്ട് കഴിഞ്ഞപ്പോഴേക്കും വാതിലിൽ ഒരു മുട്ട് കേട്ട് തുറന്ന് നോക്കിയപ്പോൾ വലിയൊരു ഷോപ്പറുമായി അമീൻ  പുഞ്ചിരിച്ച് നിൽക്കുന്നു !

"ആബിദ് ജീ.... യഹ് ഖാന ഹേ... ഗീ റൈസ് പസന്ത്‌ ഹേ ന?" എന്താണ് പറയേണ്ടത് എന്നറിയാതെ ഞാൻ പകച്ചു നിന്നു. 

"ആപ് ഖാവോ... ദോ തീൻ ഖണ്ഡേ ആരാം കരോ.... സബ് കുച്ച് മേം പേ കിയ ഹേ... തീൻ ഭജേ റൂം ബന്ദ് കർ നികലോ ... മുജേ അബ് ഡ്യൂട്ടി ഹേ... ഫിർ മിലാ നഹീം തോ ഭീ, കഭീ അൽവിത്ന കഹ്‌ന.. അസ്സലാമുഅലൈക്കും..."  

പടികൾ ഇറങ്ങി ധൃതിയിൽ നടന്നു പോകുന്ന അമീനിനെ നോക്കി ഞാൻ നിന്നുപോയി.രാജ്യത്തിന്റെ ഏതോ ഒരു കോണിൽ, ഇത് വരെ പരസ്പരം കണ്ടിട്ടില്ലാത്ത ഞങ്ങൾക്ക് വേണ്ടി എല്ലാ സൗകര്യവും ഒരുക്കിത്തരാൻ മാത്രം ഞാൻ ചെയ്ത സുകൃതം എന്തെന്ന് ദൈവത്തിന് മാത്രമറിയാം.

എന്റെ ഓരോ യാത്രയും ഇങ്ങനെ പല  അപ്രതീക്ഷിതങ്ങളും നിറഞ്ഞതാണ്. കുടുംബവും ഞാനും അവയെല്ലാം ആസ്വദിച്ച് അടുത്ത യാത്രക്ക് പ്ലാൻ തയ്യാറാക്കികൊണ്ടിരിക്കുന്നു.

(അവസാനിച്ചു...)

Friday, November 24, 2023

ഹവാ മഹലും ആൽബർട്ട് ഹാൾ മ്യൂസിയവും (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 13)

ആദ്യം ഇത് വായിക്കുക 

ജന്തർ മന്തറിലെ ചൂടിൽ നിന്നും എത്രയും പെട്ടെന്ന് ഞങ്ങൾക്ക് രക്ഷപ്പെടേണ്ടതുണ്ടായിരുന്നു.അല്ലെങ്കിലും സൂര്യനെയും മറ്റു ആകാശ ഗോളങ്ങളെയും നിരീക്ഷിച്ച് സമയവും കാലവും എല്ലാം കണക്കുകൂട്ടി എടുക്കുന്നിടത്ത് തണലിന് ഒരു പ്രസക്തിയും ഇല്ലായിരുന്നു. തെല്ലൊരാശ്വാസം കിട്ടാൻ ഞങ്ങൾ വേഗം പുറത്തിറങ്ങി.

"അഗലെ ക്യാ?" ലൂന മോളുടെ ചോദ്യം എന്നെയും ആശ്ചര്യപ്പെടുത്തി.

"ഹവാ മഹൽ..."

പൊതുവിജ്ഞാന പുസ്തകത്തിൽ നിരവധി തവണ വായിച്ച ആ നിർമ്മിതി നേരിട്ട് അനുഭവിക്കാൻ  പോകുന്നുവെന്ന സത്യം എന്റെ ഉള്ളിൽ ആവേശം ജ്വലിപ്പിച്ചു.സിറ്റി പാലസിൽ നിന്നും ജന്തർ മന്തറിൽ നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്തിലുള്ള ഹവാ മഹലിലേക്ക് ഞങ്ങൾ നീങ്ങി.

കാറ്റിന്റെ കൊട്ടാരം എന്നാണ് ഹവാ മഹൽ എന്നതിന്റെ വാക്കർത്ഥം. വേനൽക്കാല വസതിയായി 1799 ൽ ജയ്‌പൂർ രാജാവ് സവായ് പ്രതാപ് സിംഗ് ആണ് ഹവാ മഹൽ നിർമ്മിച്ചത്. ഹിന്ദു-ഇസ്‌ലാമിക് വാസ്തുവിദ്യ പ്രകാരം നിർമ്മിച്ച ഒരു  അഞ്ചു നില കെട്ടിടമാണ് ഹവാ മഹൽ. മുതിർന്നവർക്ക് അമ്പത് രൂപയും കുട്ടികൾക്ക് ഇരുപത് രൂപയുമാണ് പ്രവേശന ഫീസ്.

കൊട്ടാരത്തിലെ സ്ത്രീകൾക്ക് പൊതുജനങ്ങൾ കാണാതെ, പുറത്തുള്ള കാഴ്ചകൾ ആസ്വദിക്കാനുള്ള ഒരു സംവിധാനമാണ് ഹവാ മഹലിൽ ഒരുക്കിയിരിക്കുന്നത്. 'ജെരോഖ' എന്ന 953  കിളിവാതിലുകൾ ആണ് ഹവാ മഹലിന്റെ പ്രത്യേകത. ഈ കിളിവാതിലുകളിലൂടെയുള്ള വായു സഞ്ചാരമാണ് ഹവാമഹലിനകത്തെ അന്തരീക്ഷം തണുപ്പിക്കുന്നത്. ജയ്‌പൂരിന്റെ മുഖമുദ്രയായ ഹവാ മഹലിന്റെ മുകൾ നില വരെ സന്ദർശകർക്ക് കയറാനും കാഴ്ചകൾ ആസ്വദിക്കാനുമുള്ള സൗകര്യമുണ്ട്. 

ഹവാ മഹലിന്റെ ഏറ്റവും മുകളിലെ കിളിവാതിൽ വരെ ഞങ്ങൾ എല്ലാവരും എത്തി.മുകളിലേക്ക് പോകുംതോറും വഴി ഇടുങ്ങി ഇടുങ്ങി അവസാനം ഒരാൾക്ക് കഷ്ടിച്ച് കടന്നു പോകാനുള്ള അത്രയും വരെ ആയി. സാധാരണയിലും അല്പം കൂടുതൽ വണ്ണമുള്ളവരാണെങ്കിൽ ഏറ്റവും മുകൾ നിലയിലെ വാതിലിലൂടെ ചെരിഞ്ഞ് കയറിപ്പോകേണ്ടി വരും.മുകളിൽ നിന്നുള്ള കാഴ്ചകൾ പകർത്തി ഞങ്ങൾ തിരിച്ചിറങ്ങി.
ഹവാ മഹലിൽ നിന്നുള്ള ജന്തർ മന്തറിന്റെ ദൃശ്യം

ജയ്‌പൂർ നഗരത്തിൽ ഞങ്ങൾ ലിസ്റ്റ് ചെയ്തതിൽ ഇനി അവസാനമായി കാണാനുള്ളത് ആൽബർട്ട് ഹാൾ മ്യൂസിയമായിരുന്നു. സെൻട്രൽ മ്യൂസിയം എന്നും ഇതിന് പേരുണ്ട്.ലണ്ടനിലെ പ്രസിദ്ധമായ Victoria and Albert Museumത്തിന്റെ നാമത്തിൽ നിന്നാണ് ഈ പേര് സ്വീകരിച്ചത്. വിവിധങ്ങളായ ലോഹ നിർമ്മിത വസ്തുക്കൾ,തടി കൊണ്ടുള്ള കര കൗശല വസ്തുക്കൾ,പരവതാനികൾ,ശില്പങ്ങൾ,ആയുധങ്ങൾ എന്നിവയൊക്കെയാണ് മ്യൂസിയത്തിൽ കാണാനുള്ളത്. മുതിർന്നവർക്ക് അമ്പത് രൂപയും വിദ്യാർത്ഥികൾക്ക് ഇരുപത് രൂപയുമാണ് പ്രവേശന ഫീസ്.

ഒരു മണിക്കൂർ കൊണ്ട് ഞങ്ങൾ മ്യൂസിയം മുഴുവനായി കണ്ടു.സമയം ബാക്കിയുള്ളതിനാൽ ബിർള മന്ദിർ കൂടി കാണാം എന്ന് ഞാൻ ജബ്ബാറിനോട് പറഞ്ഞു. ബിർള മന്ദിർ പോകുന്ന വഴിക്കുള്ള ഒരു ക്ഷേത്രമാണെന്നും പ്രത്യേകിച്ച് ഒന്നും കാണാനില്ലെന്നും ജബ്ബാർ അറിയിച്ചതോടെ കാർ പാസ് ചെയ്യുമ്പോൾ കാണാം എന്ന തീരുമാനത്തിലെത്തി. വെണ്ണക്കല്ലിൽ തീർത്ത ക്ഷേത്രം അപ്രകാരം കാണുകയും ചെയ്തു.

ആൽബർട്ട് ഹാൾ മ്യൂസിയത്തിൽ നിന്നും പുറത്തിറങ്ങിയ ഞങ്ങളെയും കൊണ്ട് ജബ്ബാർ എയർ പോർട്ട് റോഡിലൂടെ യാത്ര തുടർന്നു.നഗരാതിർത്തിയും കടന്ന് കാർ മുന്നോട്ട് പോയപ്പോൾ ജബ്ബാറിന് വഴി തെറ്റിയോ എന്നൊരു സംശയം എനിക്കുണ്ടായി.

"അരെ, യഹ് എയർ പോർട്ട് റോഡ് ഹേം ന ?" സംശയം തീർക്കാനായി ഞാൻ ചോദിച്ചു.

"ഹാം.." ജബ്ബാർ മൂളി.

"ഹം ട്രെയിൻ മേം ജാത്തേ ഹോ,പ്ലെയിൻ മേം നഹീം..." ഞാൻ ജബ്ബാറിനോട് പറഞ്ഞു.

"മാലും ഹേ സാർ... യഹാം ഏക് ഷോപ്പിംഗ് മാൾ ഹേ... സാരെ രാജസ്ഥാൻ ക സബ്സെ ബഡാ ... ദേഖാ ന തോ ജയ്‌പൂർ പൂര ന ഹോഗാ..."

'മണ്ണാങ്കട്ട...നാട്ടിലെ ഹൈലൈറ്റ് മാളിൽ പോലും ഇതുവരെ പോകാത്ത (മാളിൽ പോകുന്നത് പൊതുവെ ഇഷ്ടമില്ലാത്തതിനാൽ) എന്നെയാണ് മാള് കാണിക്കാൻ കൊണ്ട് പോകുന്നത് ' ഞാൻ മനസ്സിൽ പറഞ്ഞ് വണ്ടി തിരിക്കാൻ പറഞ്ഞു. പക്ഷെ മാൾ എത്തി എന്നും ഇനി കണ്ടിട്ട് പോകാം എന്നും ജബ്ബാർ പറഞ്ഞതിനാൽ മനസ്സില്ലാ മനസ്സോടെ ഞങ്ങൾ അകത്ത് കയറി.

ജയ്‌പൂരിലെ ഏറ്റവും പ്രധാനപ്പെട്ട ഷോപ്പിംഗ് മാൾ ആണ് World Trade Park.അവിടെയും ഇവിടെയും ഒക്കെ ഒന്ന് കറങ്ങി ഫുഡ് കോർട്ടിൽ നല്ല സംഖ്യയും പൊട്ടിച്ച് ഞങ്ങൾ തിരിച്ചിറങ്ങി.

"സാർ.... സീധ റെയിൽവേ സ്റ്റേഷൻ ഹേം ന ?"

"ഹാം.."

അധികമൊന്നും ട്രാഫിക് പ്രശ്നങ്ങൾ ഇല്ലാതെ കാർ സ്റ്റേഷനിലെത്തി. സാധനങ്ങൾ ഇറക്കി, വിട പറയുന്നതിന്റെ മുമ്പ് രണ്ട് ദിവസത്തെ ടാക്സി ചാർജ്ജ് കൊടുക്കാനായി എത്ര ആയി എന്ന് ഞാൻ ചോദിച്ചു.

"ആപ് ക മർസി..." 

എന്ന് വച്ചാൽ എന്റെ ഇഷ്ടത്തിനനുസരിച്ചുള്ള സംഖ്യ. ഇവിടുത്തെ ടാക്സി റേറ്റ് അറിയാത്തതിനാൽ അത് ഭയങ്കരം പ്രശ്നമുള്ള ഒരു സംഗതിയായിരുന്നു.എത്ര നിർബന്ധിച്ചിട്ടും ജബ്ബാർ സംഖ്യ പറഞ്ഞതുമില്ല. അവസാനം ഞാൻ നാട്ടിലെത്തിയിട്ട് അയക്കാം എന്ന് പറഞ്ഞപ്പോൾ അയാൾ അതിന് സമ്മതിച്ചു! അങ്ങനെ രണ്ട് ദിവസത്തെ ജയ്‌പൂർ കാഴ്ചകൾക്ക് വിട നൽകി ഞങ്ങൾ സ്റ്റേഷനിലേക്ക് കയറി.



Wednesday, November 22, 2023

സിറ്റി പാലസും ജന്തർമന്തറും (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 12)

 ആദ്യം ഇത് വായിക്കുക

ജയ്‌പൂർ നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിർമ്മിതികളാണ് സിറ്റി പാലസ്,ഹവാ മഹൽ,ജന്തർ മന്തർ എന്നിവ.ഇവ മൂന്നും അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ സഞ്ചാരികൾക്ക് വളരെ സൗകര്യപ്രദമാണ്. ജയ്‌പൂർ നഗര സ്ഥാപകനായ മഹാരാജ സവായ് ജയ് സിംഗ് രണ്ടാമൻ ആണ് സിറ്റി പാലസ് നിർമ്മിച്ചത്. ചെറിയൊരു ഗേറ്റിലൂടെ അകത്ത് പ്രവേശിച്ചാൽ എത്തുന്നത് കൊട്ടാരത്തിന്റെ വിശാലമായ മുറ്റത്തേക്കാണ്.

രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് സാധാരണ സമയത്തെ പ്രവേശനം.മുതിർന്നവർക്ക് 200 രൂപയും 5 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കും ഐ.ഡി കാർഡുള്ള വിദ്യാർത്ഥികൾക്കും 100 രൂപയും ആണ് പ്രവേശന ഫീസ്. രാത്രി ഏഴു മണി മുതൽ പത്ത് മണി വരെയുള്ള സമയത്താണെങ്കിൽ ഇത് യഥാക്രമം 500 രൂപയും 250 രൂപയും ആകും. 


മുഗൾ രജപുത്ര വാസ്തുശില്പകലയുടെ സമ്മിശ്ര ശൈലിയിലാണ് സിറ്റി പാലസ് രൂപകൽപന ചെയ്തിരിക്കുന്നത്. രാജവംശത്തിന്റെ പിന്മുറക്കാർ ഇപ്പോഴും താമസിക്കുന്നതിനാൽ സിറ്റി പാലസിന്റെ എല്ലാ ഭാഗത്തേക്കും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. രാജവാഴ്ചക്കാലത്ത് അതിഥികളെ സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന മുബാറക്ക് മഹലും രാജ്ഞി താമസിച്ചിരുന്ന മഹാറാണി പാലസും ആണ് രണ്ട് - രണ്ടര മണിക്കൂർ നേരത്തെ കാഴ്ച വിരുന്നൊരുക്കുന്നത്. 

രാജകീയ വസ്ത്രങ്ങളും വേഷങ്ങളും വിശേഷാവസരങ്ങളിൽ ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റുമാണ് സവായ് മാൻസിംഗ് മ്യൂസിയമായി മാറ്റിയ മുബാറക് മഹലിലുള്ളത്. രജപുത്രരുടെ ആയുധങ്ങളാണ് മഹാറാണി പാലസിൽ കാണാനുള്ളത്.

ഇതൊന്നും കാണാൻ താല്പര്യമില്ലാത്തവരെയും സിറ്റി പാലസ് ആകർഷിക്കും.ചുമരുകളിലും മേൽക്കൂരയിലും ഉള്ള ചിത്രപ്പണികളാണ് കാലുകളെ പലപ്പോഴും നിശ്ചലമാക്കിയത്.പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മയിൽ ശില്പങ്ങളുടെ കളർ കോമ്പിനേഷൻ  ഇത്രയും ഭംഗിയായി നിർവ്വഹിച്ചത് എങ്ങനെ എന്ന് നോക്കി നിന്നുപോകും.
സിറ്റി പാലസിന്റെ സൗന്ദര്യം ആവോളം നുകർന്ന ശേഷം ഞങ്ങൾ പുറത്തിറങ്ങി. പാലസിൽ നിന്നും ഏതാനും വരകൾ അകലെയാണ് ജന്തർ മന്തർ സ്ഥിതി ചെയ്യുന്നത്. ചുട്ടു പൊള്ളുന്ന വെയിലിൽ ഞങ്ങൾ അങ്ങോട്ട് ഓടി. 

1982 ലെ ഡൽഹി ഏഷ്യാഡിന്റെ ലോഗോയിൽ കണ്ടിരുന്ന ചിത്രം ജന്തർ മന്തർ ആണെന്ന് ഞാൻ പഠിച്ച്  വച്ചിരുന്നു.1992 ൽ ഡിഗ്രി കഴിഞ്ഞ് അലീഗറിൽ പ്രവേശന പരീക്ഷ എഴുതാൻ പോയ സമയത്ത് ആദ്യമായി ഡൽഹി കാണാൻ എത്തിയപ്പോൾ ഈ ജന്തർ മന്തറിൽ ഞാൻ പോവുകയും ചെയ്തിരുന്നു. ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട എന്തോ ഒരു നിർമ്മിതി എന്ന് മാത്രമേ അന്ന് അതിനെപ്പറ്റി അറിയാമായിരുന്നുള്ളൂ. മുപ്പത് വർഷം കഴിഞ്ഞ് മറ്റൊരു ജന്തർ മന്തറിൽ എത്തുമ്പോഴും വിവരത്തിൽ ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല.

"ഉപ്പച്ചീ ... അടുത്തത് എങ്ങോട്ടാ?" ലൂന മോൾ ചോദിച്ചു.

"ജന്തർ മന്തർ" ഞാൻ അലക്ഷ്യമായി മറുപടി പറഞ്ഞു.

"എന്ത്?" എല്ലാവരുടെയും മുഖത്ത് ഇതുവരെ കേൾക്കാത്ത ഒരു പേര് കേട്ടതിലുള്ള ആകാംക്ഷ ഉണ്ടായിരുന്നു.

" ജന്തർ മന്തർ ... എന്ന് വച്ചാൽ യുനെസ്‌കോ പൈതൃക പട്ടികയിലെ ഒരു സാധനം ... ബാക്കി അവിടെ എത്തുമ്പോൾ കാണാം ..." ഞാൻ മെല്ലെ തടിയൂരി.

ആകാശ ഗോളങ്ങളെയും ഗ്രഹങ്ങളെയും നിരീക്ഷിക്കാനും സമയം കൃത്യമായി നിർണയിക്കാനും ജ്യോതിശാസ്ത്ര പഠനത്തിനുമായി മഹാരാജ സവായ് ജയ് സിംഗ് രണ്ടാമൻ ഇന്ത്യയിൽ അഞ്ച് ജന്തർ മന്തറുകൾ സ്ഥാപിച്ചിരുന്നു.ന്യൂ ഡൽഹി,ജയ്‌പൂർ,ഉജ്ജയ്‌നി, മഥുര,വാരാണസി എന്നിവിടങ്ങളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവയിൽ ഏറ്റവും വലുതും പത്തൊമ്പത് ജ്യാമിതീയ ഉപകരണങ്ങൾ ഉള്ളതുമായ ജന്തർ മന്തറാണ് ജയ്‌പൂരിലേത്. 

കണ്ടിട്ട് പ്രത്യേകിച്ച് ഒരു കാര്യമില്ലെങ്കിലും മുന്നൂറോളം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ  ജ്യോതിശാസ്ത്രം ഇത്രയും പുരോഗമിച്ചിരുന്നു എന്നതിന്റെ തെളിവ് ദർശിക്കാം എന്നതിനാലും ഭാര്യക്കും കുടുംബത്തിനും ജന്തർ മന്തർ എന്താണെന്ന് അറിയിക്കാനും വേണ്ടി ഞാൻ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് നീങ്ങി.

മുതിർന്നവർക്ക് അമ്പത് രൂപയും വിദ്യാർത്ഥികൾക്ക് ഇരുപത് രൂപയും ആണ് പ്രവേശന ഫീസ്. സംസ്കൃതത്തിൽ ജന്ത്ര എന്നാൽ ഉപകരണം എന്നും മന്ത്ര എന്നാൽ കണക്ക് കൂട്ടൽ എന്നുമാണ്.അതായത് കണക്ക് കൂട്ടുന്ന ഉപകരണം എന്നാണ് ജന്തർ മന്തർ കൊണ്ട് ഉദ്ദേശിക്കുന്നത്.


പാതി വഴിയിൽ നിർമ്മാണം ഉപേക്ഷിച്ച ചില നിർമ്മിതികൾ തേച്ച് മിനുക്കി ആകർഷകമായ പെയിന്റും അടിച്ച് വച്ചത്  എന്നാണ് സാധാരണക്കാർക്ക് ഇത് കാണുമ്പോൾ തോന്നുക. ഓരോ നിർമ്മിതിക്കടുത്തും ഓരോ തരം 'യന്ത്ര' എന്നും എന്തിന് ഉപയോഗിക്കുന്നു എന്നും വിവരണ ബോർഡുണ്ട്. കത്തുന്ന വെയിലിൽ അത് വായിച്ച് ആ 'യന്ത്രത്തിലേക്ക് ഒന്ന് നോക്കുക കൂടി ചെയ്താൽ തല നന്നായി കറങ്ങും. ആയതിനാൽ ഏതാനും ചില ജന്ത്രങ്ങൾക്കടുത്തുള മന്ത്രങ്ങൾ മാത്രം വായിച്ച് ഞാനും കുടുംബവും പുറത്തിറങ്ങി.

"ജന്തർ മന്തർ എന്താണെന്ന് ഇപ്പോൾ തിരിഞ്ഞില്ലേ? " ഞാൻ കുടുംബത്തോട് ചോദിച്ചു.

"ഉം... വെറും തിരി അല്ല... നട്ടം തിരിഞ്ഞ് ..." 




Monday, November 20, 2023

വേളിയിൽ ഒരു വേളി വാർഷികം

വർഷത്തിലെ പന്ത്രണ്ട് മാസങ്ങളിൽ പതിനൊന്നാമനായ നവംബറുമായി എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. 1977 നവംബർ 14 ന് ആണ് എന്റെ ഭാര്യ ഭൂജാതയായത്. 1998 നവംബർ 15 ന് ആണ് ഞാൻ അവളെ വിവാഹം ചെയ്തത്. ഇതു രണ്ടിനും ശേഷം 2013 നവംബർ 19 ന് ആണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷ പ്രദമായ സംഭവങ്ങളിൽ ഒന്നായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് ദേശീയ അവാർഡ് അന്നത്തെ രാഷ്‌ട്രപതി ശ്രീ.പ്രണബ് മുഖർജിയിൽ നിന്നും ഞാൻ സ്വീകരിച്ചത്.

ഒരു തൈ നട്ടു കൊണ്ട് ജന്മദിനവും വിവാഹ വാർഷികവും ഒരുമിച്ച് ഓർമ്മ പുതുക്കലാണ് വർഷങ്ങളായുള്ള പതിവ്. ലോകചരിത്രത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള അനശ്വരപ്രേമത്തിന്റെ സ്മൃതികുടീരമായ താജ്മഹലിന് മുമ്പിലായിരുന്നു 2013 ൽ വിവാഹത്തിന്റെ പതിനാറാം വാർഷികം നടന്നത് .2023 ൽ രജത ജൂബിലി പിന്നിട്ട് ഇരുപത്തിയാറാം വാർഷികത്തിന് തുടക്കമിട്ടത് തിരുവനന്തപുരം ജില്ലയിലെ വേളി ടൂറിസ്റ്റ് വില്ലേജിലായിരുന്നു.

വേളി കായലും അറേബ്യൻ കടലും കൂടി ഒരുക്കുന്ന പ്രകൃതി രമണീയതയാണ് വേളി ടൂറിസ്റ്റ് വില്ലേജിന്റെ സംസ്ഥാപനത്തിന് കാരണം എന്നാണ് എന്റെ വിശ്വാസം. സാമൂഹ്യമാധ്യമങ്ങളും മറ്റു പബ്ലിസിറ്റി രീതികളും ഇത്രയും ജനകീയമാകാത്ത 2002ൽ ഭാര്യയും ഞാനും അന്ന് മൂന്നു വയസ്സുകാരിയായിരുന്ന മൂത്ത മകളും എന്റെ സുഹൃത്ത് ജലീൽ കോയപ്പയും കൂടി ഇവിടെ എത്തിയിരുന്നു.ഈ സ്ഥലത്തെപ്പറ്റി അന്ന് എങ്ങനെ അറിഞ്ഞെന്ന് ഓർമ്മയില്ലെങ്കിലും മഹീന്ദ്രയുടെ ഒരു വാനിൽ സിറ്റിയിൽ നിന്നും വേളിയിലേക്ക് കയറിയത് ഓർമ്മയിലുണ്ട്.ഇന്ന് വേളിയിലേക്ക് ഇഷ്ടം പോലെ ബസ്സുകളുണ്ട്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നും വളരെ അടുത്താണ് ടൂറിസ്റ്റ് വില്ലേജ്. 

മകൾക്ക് കിട്ടിയ ഒ.വി.വിജയൻ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങാൻ വേണ്ടി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പഴയ സ്മരണകൾ പുതുക്കാൻ ഞങ്ങൾ വേളിയിലെത്തി വേളീ വാർഷികം കൂടി ആഘോഷിച്ചത്. അന്ന് ഫോട്ടോക്ക് പോസ് ചെയ്ത അതേ ശംഖുകളുടെ പശ്ചാത്തലത്തിൽ വീണ്ടും ഞങ്ങൾ ഒരുമിച്ച് നിന്നു.അന്നത്തെ മൂന്ന് വയസ്സുകാരി ഇന്നത്തെ ഫോട്ടോഗ്രാഫറായി.

മുതിർന്നവർക്ക് ഇരുപത് രൂപയും കുട്ടികൾക്ക് അഞ്ച് രൂപയും ആണ് പ്രവേശന ഫീസ്.രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് സമയം.വില്ലേജിനകത്തെ കാഴ്ചകൾ ചുറ്റിക്കാണാനായി ഒരു കുഞ്ഞൻ ട്രെയിൻ ഉണ്ട്.അതിൽ കയറണമെങ്കിൽ പ്രത്യേക ടിക്കറ്റ് എടുക്കണം.കുട്ടികൾക്ക് ആസ്വദിക്കാനായി ചിൽഡ്രൻസ് പാർക്കും ഉണ്ട്. പഴയതിൽ നിന്നും വ്യത്യസ്‍തമായി, വേളി കായലിൽ സ്പീഡ് ബോട്ട് സഞ്ചാരം കൂടി ഉണ്ട് എന്നതാണ് ഇപ്പോൾ കണ്ട മാറ്റം.ഒരാൾക്ക് മുന്നൂറ് രൂപയാണ് ചാർജ്ജ്. കുളവാഴ മൂടിക്കിടക്കുന്ന കായലിൽ യാത്ര അത്ര രസകരമല്ലാത്തതിനാൽ ഞാൻ ആ വഴിക്ക് പോയില്ല.അഴിമുഖത്തേക്ക് പോകാൻ ഒരു പൊങ്ങുപാലം ഉണ്ടെങ്കിലും അത് അടച്ചിട്ടതിനാൽ അങ്ങോട്ട് പോകാനും സാധിച്ചില്ല.

കേരളത്തിലെ ഏറ്റവും വലിയ മാൾ ആയ തിരുവനന്തപുരം ലുലു മാൾ സന്ദർശിച്ച ശേഷം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പോകാനായി ഓട്ടോയിൽ കയറിയതായിരുന്നു ഞങ്ങൾ.പക്ഷെ ഡ്രൈവർ ഞങ്ങളെ കൊണ്ടെത്തിച്ചത് വേളിയിലായി. മക്കൾ ഇത് രണ്ടും കണ്ടിട്ടില്ലാത്തതിനാൽ വേളിയിലെ കാഴ്ചകൾ കണ്ട ശേഷം ഞങ്ങൾ ശംഖുമുഖം ബീച്ചിലേക്ക് നീങ്ങി.

Friday, November 17, 2023

ഒ.വി.വിജയൻ സ്മാരക പുരസ്കാരം

പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഞാൻ എത്തിപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. പക്ഷെ,രണ്ട് വർഷവും രണ്ട് മാസവും നീണ്ട് നിന്ന ആ കോളേജിലെ എന്റെ സേവനം എനിക്ക് സമ്മാനിച്ചത് നിരവധി അനുഭവങ്ങളും സന്തോഷങ്ങളുമാണ്. എന്റെ എഴുത്തിനെയും മറ്റു പല സേവന പ്രവർത്തനങ്ങളെയും ചില എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളെയും ഇത്രയേറെ പ്രോത്സാഹിപ്പിച്ച സഹപ്രവർത്തകർ, ഞാൻ ഏറ്റവും കുറച്ച് കാലം മാത്രം സേവനമനുഷ്ഠിച്ച പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്നുള്ളവരാണ്.

പാലക്കാട് ജോലി ചെയ്യുന്ന സമയത്ത്,ഒരു പ്രാദേശിക സാംസ്കാരിക കൂട്ടം ആ ജില്ലയിലെ ഉദ്യോഗസ്ഥർക്കായി ഒരു കഥാരചനാ മത്സരം സംഘടിപ്പിച്ചിരുന്നു. ഞാനും അതിൽ പങ്കെടുത്തെങ്കിലും സമ്മാനം ഒന്നും ലഭിച്ചില്ല .ഞാൻ പാലക്കാട് നിന്നും ട്രാൻസ്ഫർ ആയതിനാൽ, അന്ന് അവർ ഉണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാൻ തീരുമാനിച്ചതായിരുന്നു. ആരോ എന്തിനോ എന്നെ തൽക്കാലം തടഞ്ഞു. അത് എന്റെ മൂന്നാമത്തെ മകൾ ലൂനയെ ഒരു അപൂർവ്വ സമ്മാനത്തിനിടയാക്കി.

പ്രസ്തുത ഗ്രൂപ്പിൽ നിന്നാണ്  ശിശുദിനത്തോടനുബന്ധിച്ച് ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം വിവിധ സാഹിത്യ മത്സരങ്ങൾ നടത്തുന്ന വിവരം എനിക്ക് ലഭിച്ചത്. അതിൽ മകൾക്ക് പങ്കെടുക്കാൻ പറ്റിയ ഒരു ഇനമായി പുസ്തകാസ്വാദനക്കുറിപ്പെഴുത്തും ഉണ്ടായിരുന്നു.മുൻ പരിചയം ഇല്ലെങ്കിലും ഈയിടെ അവൾ വായിച്ച 'ആടുജീവിതം' എന്ന നോവലിനെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കി നോക്കാൻ ഞാൻ അവളോട് പറഞ്ഞു.രണ്ട് പേജോളം വരുന്ന ഒരു കുറിപ്പിലൂടെ അവൾ ആ പുസ്തകത്തിന്റെ ഉള്ളടക്കം ഭംഗിയായി എഴുതി.അത്യാവശ്യം വരുത്തേണ്ട മാറ്റങ്ങൾ ഞാൻ നിർദ്ദേശിച്ചു. അങ്ങനെ ഫൈനൽ കുറിപ്പ് അവസാന തീയ്യതിയായ നവംബർ എട്ടിന് ഇ-മെയിൽ മുഖാന്തിരം അയച്ചു കൊടുത്തു.

ഫെബ്രുവരി 12 ന് ഞാൻ വീട്ടിലെ കൃഷിപ്പണികൾ ചെയ്തു കൊണ്ടിരിക്കെ മേൽ മത്സരത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായ ഉണ്ണി അമയമ്പലത്തിന്റെ ഫോൺ വിളി വന്നു. ഇന്ത്യൻ റൈറ്റേഴ്സ് ഫോറം അഖില കേരള അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഒ വി വിജയൻ സ്മാരക  പുരസ്കാരത്തിനായുള്ള പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ  അബിയ്യ ഫാത്തിമക്ക് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു എന്ന സന്തോഷ വാർത്തയായിരുന്നു അത്. ഫെബ്രുവരി 14 ന് ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം മാതൃഭൂമി ബുക്സിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനവിതരണം നടത്തും എന്നും അറിയിച്ചു.അപ്പോൾ തന്നെ ഞാൻ കുടുംബ സമേതം യാത്രക്കുള്ള ടിക്കറ്റും റിസർവ്വ് ചെയ്തു.

കുടുംബ സമേതം ഞാൻ തിരുവനന്തപുരത്ത് വരുന്നു എന്ന വിവരം, എന്റെ സുഹൃത്തും കൃഷി വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചതുമായ ശശി സാറെ വിളിച്ചറിയിച്ചു. അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ച് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്തുള്ള കൃഷി ഭവനത്തിൽ വെറും നൂറു രൂപക്ക് താമസവും റെഡിയായി. അന്നത്തെ ഉച്ചഭക്ഷണവും പ്രോഗ്രാം വെന്യുവിലേക്ക് ഞങ്ങളെ കൊണ്ടുപോകാനുള്ള ദൗത്യവും അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. മാത്രമല്ല രണ്ട് പുസ്തകങ്ങളും വില പിടിപ്പുള്ള ഒരു പാർക്കർ പേനയും  അദ്ദേഹത്തിന്റെ സമ്മാനമായി ലൂന മോൾക്ക് നൽകുകയും ചെയ്തു.

മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റും പുസ്തകങ്ങളും അടങ്ങിയ ഒ.വി.വിജയൻ സ്മാരക ശിശുദിന പുരസ്കാരം സാഹിത്യകാരി ശ്രീമതി ഗിരിജ സേതുനാഥിൽ നിന്ന് ലൂന മോൾ ഏറ്റുവാങ്ങി.ശ്രീ. ഒ.വി.വിജയൻ ബാല്യകാലം ചെലവഴിച്ച അരീക്കോട് എന്ന എന്റെ ഗ്രാമത്തിലേക്ക് എത്തുന്ന അദ്ദേഹത്തിന്റെ പേരിലുള്ള ആദ്യത്തെ പുരസ്കാരമാണിത് എന്നതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനം തോന്നുന്നു.  ബാല സാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം, നോവലിസ്റ്റ് ബി മുരളി, സുനിൽ സി ഇ, ഹരിദാസ് ബാലകൃഷ്ണൻ എന്നിവരോടൊപ്പം ചടങ്ങിൽ സംസാരിക്കാൻ എനിക്കും അവസരം ലഭിച്ചു.

തക്ക സമയത്തുള്ള ചില മാർഗ്ഗ ദർശനങ്ങൾ മക്കളെ വളരെയധികം പ്രചോദിപ്പിക്കും. ദൈവത്തിന് നന്ദിയും സ്തുതിയും.

Thursday, November 16, 2023

ജയ്‌പൂർ മെട്രോ (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 11)

ആദ്യം ഇത് വായിക്കുക

"ഉപ്പച്ചീ ...ജയ്പൂരിൽ മെട്രോ ട്രെയിൻ ഉണ്ടോ?  " ആദ്യ ദിവസത്തെ കാഴ്ചകൾ കഴിഞ്ഞ് ഹോട്ടലിൽ വിശ്രമിക്കുന്ന സമയത്ത് മക്കളിൽ ആരോ ചോദിച്ചു. ഇത്തവണ ഡൽഹി മെട്രോയിൽ കയറാൻ സാധിക്കാത്തതിനാൽ ആ ചോദ്യത്തിൽ കഴമ്പുണ്ട് എന്ന് ഞാൻ തിരിച്ചറിഞ്ഞു. സാധാരണ മെട്രോ സർവ്വീസുകൾ രാവിലെ ആറുമണിക്ക് ആരംഭിക്കും എന്നതിനാൽ മെട്രോയിൽ കയറി ഒന്ന് ആസ്വദിക്കാൻ സമയവും ഉണ്ടായിരുന്നു.ഉടൻ ഞാൻ ഗൂഗിളിൽ ഒന്ന് തപ്പി.ജയ്പൂരിൽ 2015 മുതൽ മെട്രോ ഓപ്പൺ ആണെന്ന് വിവരം ലഭിച്ചു. 

"അരെ ജീ...ജയ്‌പൂർ മെട്രോ ക കിസി സ്റ്റേഷൻ ആസ് പാസ് ഹേ?" അടുത്തേതെങ്കിലും സ്റ്റേഷൻ ഉണ്ടോ എന്നറിയാൻ  ഞാൻ ഹോട്ടലിന്റെ റിസപ്‌ഷൻ കൗണ്ടറിൽ ചെന്ന് ചോദിച്ചു.

"ഹാം സാർ...നസ്‌ദീക് മേം ഹേ..." അടുത്ത് തന്നെയുണ്ട് എന്ന മറുപടി കിട്ടി.

"കിത്ന ദൂർ ?"

"പൈദൽ ചൽനെ ക ദൂർ..." 

വെറും നടന്നെത്താനുള്ള ദൂരത്തിൽ സ്റ്റേഷൻ ഉണ്ട് എന്നറിഞ്ഞപ്പോൾ എനിക്ക് സന്തോഷമായി.ഡൽഹി മെട്രോ,ബാംഗ്ളൂർ മെട്രോ,കൊച്ചിൻ മെട്രോ (Click & read) എന്നിവയ്ക്ക് ശേഷം രാജ്യത്തെ നാലാമത്തെ മെട്രോയിൽ കയറാനുള്ള അവസരം അപ്രതീക്ഷിതമായി കിട്ടിയിരിക്കുന്നു.

"കിസ് സ്റ്റേഷൻ?"

"ചാന്ദ്‌പോൾ "

"ങേ!!" ഞാനൊന്ന് ഞെട്ടി.കാരണം ഇന്നലെ ആമേർ  കോട്ടയിൽ കണ്ട രണ്ട് കവാടങ്ങളാണ് ചാന്ദ്പോളും സൂരജ്പോളും.

"ചാന്ദ്‌പോൾ ??" ഞാൻ ഒരിക്കൽ കൂടി ചോദിച്ചു.

"ഹാം..ചാന്ദ്‌പോൾ " 

"നാളെ നമുക്ക് ജയ്‌പൂർ മെട്രോയിൽ ഒന്ന് കയറി നോക്കാം..." റൂമിൽ തിരിച്ചെത്തി ഞാൻ മക്കളോട് പറഞ്ഞു.അവർക്കും അത് ഇഷ്ടമായി.

പിറ്റേ ദിവസം നേരത്തെ എണീറ്റ് റെഡിയായി ഞങ്ങൾ ഹോട്ടലിൽ നിന്നിറങ്ങി. നടക്കാനുള്ള ദൂരമേ ഉള്ളൂ എന്ന് പറഞ്ഞിരുന്നെങ്കിലും റിക്ഷയിൽ ഒന്ന് യാത്ര ചെയ്തു നോക്കാം എന്ന് തോന്നിയതിനാൽ റോഡിൽ ആദ്യം കണ്ട റിക്ഷാക്കാരനെ വിളിച്ചു. സ്റ്റേഷന്റെ സൂചനാ ഫലകം കണ്ടപ്പോഴാണ് തലേ ദിവസം ഞങ്ങൾ സഞ്ചരിച്ച റോഡ് തന്നെയാണെന്ന് മനസ്സിലായത്.തൊട്ടടുത്ത് കണ്ട ഒരു ഒറ്റമുറി ചായക്കടയിൽ നിന്ന് ചായ കുടിച്ച് ലിദുമോന് മരുന്ന് തയ്യാറാക്കാനായി അല്പം പഞ്ചസാരയും അദ്ദേഹത്തിൽ നിന്ന് പൊതിഞ്ഞ് വാങ്ങി ഞങ്ങൾ ചാന്ദ്പോൾ സ്റ്റേഷനകത്തേക്ക് പ്രവേശിച്ചു.

സ്റ്റേഷനകത്ത് പ്രവേശിച്ച ഞങ്ങൾ ഞെട്ടിപ്പോയി. ഞങ്ങൾ ആറ് പേർക്ക് പുറമെ ആകെ സ്റ്റേഷനിൽ ഉള്ളത് അഞ്ച് പേർ. അതിലൊരാൾ ടിക്കറ്റ് കൗണ്ടറിനകത്ത് , രണ്ട് പേർ സെക്യൂരിറ്റി , മറ്റു രണ്ട് പേർ യാത്രക്കാരാണെന്ന് തോന്നുന്നു.

എവിടം വരെ പോകണം എന്നറിയാത്തതിനാൽ ഞാൻ നേരെ കൗണ്ടറിലേക്ക് ചെന്നു.
"ഹമേം മെട്രോ മേം ജാന ഹെ... അഗല സ്റ്റേഷൻ തക് കിത് ന ഹോഗ? "

 " അഗല സ്റ്റേഷൻ ചോട്ടി ചൗപർ ഹേ... ആപ്കോ സിർഫ് ട്രെയിൻ മേം ജാന ഹെ തൊ ബഡീ ചൗപർ തക് ജാവൊ ..." ട്രെയിനിൽ യാത്ര ചെയ്തു എന്ന് പറയണമെങ്കിൽ ബഡീ ചൗപർ വരെ പോകണം എന്നതിനാൽ ഞാൻ അങ്ങോട്ടുള്ള ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചു.

"കിത് ന ഹെ..?''

" ചെഹ് രുപയെ പെർ സിർ " 

" സിർഫ് ചെഹ് രുപയെ ?" കേട്ടത് വിശ്വസിക്കാൻ കഴിയാത്തതിനാൽ ഞാൻ വീണ്ടും ചോദിച്ചു.

"യാഹ് ... വാപസ് ലാന ഹെ തോ ഔർ ചെഹ് ..."
ടോക്കൺ (ടിക്കറ്റ്) എടുത്ത് ഞങ്ങൾ ട്രെയിൻ വരാനായി കാത്ത് നിന്നു .


ആദ്യം വന്ന വണ്ടിയിൽ തന്നെ ഞങ്ങൾ കയറി. ഞങ്ങൾ കയറിയ ബോഗിയിൽ ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ!കൂടുതൽ ഒന്നും കാണാനില്ലാത്തതിനാൽ ബഡീ ചൗപറിൽ ഇറങ്ങി അടുത്ത വണ്ടിക്ക് തന്നെ ഞങ്ങൾ ചാന്ദ് പോളിലേക്ക് തിരിച്ചു പോരുകയും ചെയ്തു. 

ഓട്ടോ പിടിച്ച് റൂമിലെത്തിയപ്പോഴേക്കും ഇന്നത്തെ കാഴ്ചകൾ കാണിക്കാനായി ജബ്ബാർ റെഡിയായി എത്തിയിരുന്നു.

"ആജ് ക്യാ ക്യാ ദേഖ്ന ഹെ?" ഞാൻ ജബ്ബാറിനോട് ചോദിച്ചു.

"കൽ ഹം ജയ്പൂർ ഔട്ടർ ദേഖ... ആജ് ജയ്പൂർ സിറ്റി സീൻസ് ദേഖ്ന ഹെ... സിറ്റി പാലസ്, ഹവാ മഹൽ, ജന്തർ മന്തർ, ആൽബർട്ട് ഹാൾ മ്യൂസിയം വഗൈരഹ് ...."

"കബ് നികൽന പടേഗ ...? "

"ജബ് ആപ് റെഡി ഹൊ തബ് നികലേഗ ..."

വൈകിട്ടോട് കൂടി ജയ്പൂർ വിടണം എന്നതിനാൽ ഇന്നത്തെ കാഴ്ചകൾ പെട്ടെന്ന് കണ്ടു തീർക്കണമായിരുന്നു. ഹോട്ടലിൽ പോയി സമയം കളയാനില്ലാത്തതിനാൽ ബ്രേക്ക് ഫാസ്റ്റ് ഓൺലൈനിൽ ഓർഡർ നൽകി. പെട്ടെന്ന് തന്നെ അത് റൂമിലെത്തുകയും ചെയ്തു. ഭക്ഷണം വേഗം കഴിച്ച് ഞങ്ങൾ ജയ്പൂർ സിറ്റി കാഴ്ചകൾ കാണാനായി പുറപ്പെട്ടു.

NB: ജയ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന്  മെട്രോയിൽ 12 രൂപക്ക് ബഡീ  ചൗപറിൽ എത്തിയാൽ ഹവാ മഹലിലേക്ക് നടക്കാനുള്ള ദൂരം മാത്രമേ ഉള്ളൂ.

Next : സിറ്റി പാലസും ജന്തർമന്തറും

Wednesday, November 08, 2023

കുറുക്കന് കിട്ടിയ ആമ (സൌഹൃദം പൂക്കുന്ന വഴികൾ - 24)

വൈഫിന്റെ ഡ്രൈവിംഗ് ടെസ്റ്റിന് ആറ് മണിക്ക് മലപ്പുറത്ത് എത്താനായിരുന്നു ഡ്രൈവിംഗ് സ്കൂളിൽ നിന്ന് തന്ന നിർദ്ദേശം.B Ed ന് പഠിക്കുമ്പോഴും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ട്രെയിനിംഗ് സമയത്തും മലപ്പുറത്ത് പോയും വന്നും രണ്ട് വർഷത്തെ യാത്രാ പരിചയം എനിക്ക് ഉണ്ടായിരുന്നു. എങ്കിലും, പുതിയ കാലത്ത് ഗൂഗിളമ്മായിയോട് ചോദിക്കാതെ ഒരു യാത്രാ തീരുമാനവും എടുക്കരുത് എന്നാണല്ലോ പ്രമാണം.

ചോദിച്ച പ്രകാരം G- അമ്മായി രണ്ട് വഴികൾ കാണിച്ച് തന്നു . നാടും റോഡും ഒക്കെ വികസിച്ചെങ്കിലും സമയ സൂചികൾ ഇപ്പോഴും ഓടുന്നത് പഴയ ആ ക്ലോക്കിൽ തന്നെയായതിനാൽ സമയത്തിൽ വലിയ പുരോഗതി ഒന്നും വന്നിട്ടില്ലായിരുന്നു. പണ്ട് കാലത്ത് ഒരു മണിക്കൂർ സഞ്ചരിക്കാൻ ഉണ്ടായിരുന്നത് ഇപ്പോൾ അമ്പത്തി ഏഴ് മിനുട്ട് ആയി എന്ന് G- അമ്മായി മൊഴിഞ്ഞു.

Punctuality യിൽ Casuality സംഭവിക്കരുത് എന്നതിനാൽ ഉറങ്ങിക്കിടക്കുന്ന രണ്ട് മക്കളെയും കാറിലേക്കെടുത്ത് കിടത്തി പുലർച്ചെ നാലര മണിക്ക് തന്നെ ഞാൻ നാട്ടിൽ നിന്ന് പുറപ്പെട്ടു. പോകുന്ന വഴിയിൽ ഒരു പള്ളിയിൽ കയറി സുബഹ് നമസ്കാരവും നിർവ്വഹിച്ചു. സൂര്യൻ കർട്ടൻ നീക്കുന്നതിന് മുമ്പെ ഞങ്ങൾ ടെസ്റ്റ് ഗ്രൗണ്ടിലെത്തി.

പ്രഭാത സൂര്യന്റെ കിരണങ്ങൾ ഏറ്റ് എന്റെ ഒബ്ലോങ്കട്ട ആദ്യ സിഗ്നൽ തന്നു. അത് പ്രകാരം, ഏഴ്  മണി ആയപ്പോഴാണ് ഞാൻ മലപ്പുറത്ത് പ്രസന്റ് ആണ് എന്ന വിവരം B Ed ബാച്ച് മേറ്റായ മരക്കാർക്ക് ഒരു voice മെസേജ് വിട്ടത്. മറുപടിയായി  അവന്റെ മണ്ണാങ്കട്ട പ്രവർത്തിച്ചത് എട്ടര മണി കഴിഞ്ഞായിരുന്നു. തൽസമയം എന്റെ ഭാര്യ കാറ് കൊണ്ട് H വരച്ച് കളിക്കുകയും ഞാനും മക്കളും തൊട്ടപ്പുറത്ത് ഉലാത്തുകയുമായിരുന്നു (വേറെ എന്തെങ്കിലും പണി വേണ്ടേ ചെയ്യാൻ?).

അപ്പോഴാണ്  മരക്കാറിന്റെ വക ഫോണിലൂടെ ഒരു സജഷൻ വന്നത് - " നേരെ കോട്ടക്കുന്നിൽ പോയി  ഉലാത്തൂ....''

"രാവിലെ എട്ടര മണിക്ക്  തന്നെ കോട്ടക്കുന്നിൽ പോകേ ? മരക്കാറ് എന്ന നിന്റെ പേരിലെ "ക്കാറ്" മാറ്റി "ത്തല" എന്നാക്കുന്നതാ നല്ലത് " എന്ന് ഞാൻ തൽക്കാലം പറഞ്ഞില്ല.

"നല്ല പാതിക്കും മക്കൾക്കും സ്കൂൾ ഉണ്ട് ... എങ്കിലും ടെസ്റ്റ് കഴിഞ്ഞ്  നീ ഇങ്ങോട്ട് വാ...". മരക്കാർ പറഞ്ഞു.

കഴിഞ്ഞാഴ്ച എന്റെ വീട്ടിൽ വന്നപ്പോൾ ഒന്നും കഴിക്കാതെ (കാരണം എന്റെ അനിയന്റെ വീട്ടിൽ നിന്ന് അവൻ നല്ലവണ്ണം തട്ടിയിരുന്നു) തിരിച്ച് പോയ  അവനെ, വെള്ളം പോലും കുടിക്കാതെ തിരിച്ചും ഒരു പാഠം പഠിപ്പിക്കാൻ ഇത് തന്നെ അവസരം എന്ന് ഞാനും കരുതി. ടെസ്റ്റ് ഗ്രൗണ്ടിന് തൊട്ടടുത്ത കടയിൽ നിന്ന് ഞാനും ഫാമിലിയും കൂടി നാലഞ്ച് കുറ്റി പുട്ട് (ഒരു ലേശം കുറയും) അകത്താക്കി നേരെ അവന്റെ വീട്ടിൽ എത്തി.

വീട്ടിനകത്ത് കയറിയപ്പോഴാണ് കഥ മാറിയത് അറിഞ്ഞത്. വീട്ടിൽ മരക്കാർ ആബ്സന്റ് ആന്റ് മരക്കാരി പ്രസന്റ് ! പക്ഷെ, ചങ്ങായി എവിടെ നിന്നോ പെട്ടെന്ന് തന്നെ എത്തിച്ചേർന്നു. നിമിഷങ്ങൾക്കകം ഡൈനിംഗ് ടേബിളിൽ വിവിധ തരം വിഭവങ്ങളും  നിരന്നു.

'യാ കുദാ' - കുറുക്കന് ആമയെ കിട്ടിയ പോലെ പൊറോട്ടയും കോഴിക്കാലും മറ്റും ഞാനും കുടുംബവും തിരിഞ്ഞും മറിഞ്ഞും നോക്കി. പാന്റിന് പകരം മുണ്ടാണ് ഉടുത്തിരുന്നതെങ്കിൽ ഒരിത്തിരി ലൂസാക്കിയാൽ ( എല്ലാവരും നോട്ട് ദി പോയിന്റ്) ഒരു പൊറോട്ടക്കൊപ്പം രണ്ട് കോഴിക്കാല് ഈസിയായിട്ട് ആമാശയ മാർച്ച് നടത്തുമായിരുന്നു.... ബട്ട് ഇന്ന് നോ രക്ഷ.

വീട്ടിൽ നിന്ന് അധികം തിന്നില്ലെങ്കിലും നാട്ടിൽ നിന്ന് തിന്നാൻ ഒരു പൊതിയുമായിട്ടാണ് മരക്കാരും ഭാര്യയും ഞങ്ങളെ യാത്രയാക്കിയത്. പണ്ട് ആഗ്ര പേഡ നിർമ്മിക്കാൻ കയറ്റി അയച്ചിരുന്നതും കോഡൂരിന്റെ പ്രശസ്തി ഉയർത്തിയതുമായ ഒരു കുമ്പളവും നാല് വലിയ വഴുതനകളും ആയിരുന്നു ആ പൊതിയിൽ ഉണ്ടായിരുന്നത്.

പ്രിയരെ,

സൗഹൃദങ്ങൾ അമൂല്യമാണ്. അവ ഓൺലൈനിൽ നിന്നും ഓഫ് ലൈനിലേക്ക് തന്നെ തിരിച്ചു വരണം. അപ്പോഴേ അതിന്റെ സൗരഭ്യം പരക്കുകയും രുചി ഭേദങ്ങൾ അറിയുകയും ഓർമ്മകൾ തൊട്ടുണർത്തുകയും ചെയ്യൂ.

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ് :

അടുത്ത സ്വീകരണ കേന്ദ്രത്തിൽ ഉടൻ പ്രതീക്ഷിക്കാം - നാലഞ്ച് കുറ്റി പുട്ട് എന്ന പൊട്ടത്തരം ഇനി ആവർത്തിക്കില്ല.

Tuesday, November 07, 2023

പിങ്ക് സിറ്റിയിലെ നിശാ സുന്ദരികൾ (റോയൽ രാജസ്ഥാൻ ഡേയ്‌സ് - 10)

ആദ്യം ഇത് വായിക്കുക

പൗർണ്ണമി രാവിലെ താജ്‌മഹൽ പോലെ ആയിരിക്കും ജൽ മഹലിന്റെ രാത്രികാല ദൃശ്യം എന്ന് ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.ബട്ട്, വെള്ളത്തിൽ മുങ്ങി നിൽക്കുന്ന ഒരു സൗധത്തിൽ വിളക്കുകൾ തെളിഞ്ഞാൽ അത് സൃഷ്ടിക്കുന്ന പ്രകാശത്തിന്റെ വർണ്ണക്കാഴ്ചകൾ അതിമനോഹരമായിരിക്കും എന്ന ധാരണ ഉണ്ടായിരുന്നു. ചിത്രങ്ങളിൽ കണ്ട ജൽ മഹലിന്റെ രാത്രി കാല ദൃശ്യങ്ങളും ഞങ്ങളുടെ പ്രതീക്ഷകൾക്ക് ചിറക് നൽകി.പക്ഷേ, സൂര്യ വെളിച്ചം മുഴുവനായി മാഞ്ഞുപോകാത്തതിനാൽ പ്രതീക്ഷിച്ച അത്രയും നയന മനോഹരമായി ആ കാഴ്ച മാറിയില്ല.

കടപ്പാട് : ഗൂഗിൾ

"സാർ...ജായേഗാ?" ജബ്ബാറിന്റെ ചോദ്യം ഞങ്ങളെ സ്ഥലം വിടാൻ പ്രേരിപ്പിച്ചു.

"ഹാം...ചലേഗാ..." ഞാൻ മറുപടി പറഞ്ഞു.

ഞങ്ങളെയും കൊണ്ട് കാർ ജയ്‌പൂർ നഗരം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. പാതയുടെ ഇരുവശങ്ങളിലും ദീപാവലിയിൽ കുളിച്ച് നിൽക്കുന്ന ബിൽഡിംഗുകൾ അതി മനോഹരമായ കാഴ്ച വിരുന്നൊരുക്കി.

"സാർ ... ജയ്പൂർ സിറ്റി മേം ജോ നയാ ബിൽഡിംഗ് ബൻതെ ഹേ വഹ് ഭീ പിങ്ക് രംഗ് പെയിന്റ് കർന ഹേ..."

"അഛാ"

" യെ ദേഖോ ... സാര ബിൽഡിംഗ് മേം ബിജലി ജലായ ഹേ... വഹ് ഭീ സർകാരി കർച്ച് മേം ഹേ... ". കെട്ടിടങ്ങളിലെ ദീപാലങ്കാരങ്ങൾ സർക്കാർ ചെലവിലാണെന്നത് ഞങ്ങൾക്ക് പുതിയൊരറിവായിരുന്നു.

"സാർ...സബ് ദായേം ഓർ ദേഖോ..." എല്ലാവരോടും വലതു ഭാഗത്തേക്ക് നോക്കാനായി ജബ്ബാറിന്റെ നിർദ്ദേശം വന്നു. 
                                   
"ഹായ്... ഹവാ മഹൽ...." വർണ്ണ പ്രഭയിൽ ആറാടി നിൽക്കുന്ന കെട്ടിടത്തെ ഞങ്ങൾ എല്ലാവരും പെട്ടെന്ന് തിരിച്ചറിഞ്ഞു. 

"സാംനെ രുക്‌നെ സകേക?" 

"ക്യോമ് ?"

"ഫോട്ടോ മാർനെ കെ ലിയേ..." ഫോട്ടോ എടുക്കാൻ അതിന്റെ അടുത്ത് നിർത്താൻ സാധിക്കുമോ എന്ന് ഞാൻ ചോദിച്ചു.

"ട്രാഫിക് ഹെവി ഹേ... ഗാഡി സെ ഹീ ഫോട്ടോ മാരോ" കാറിൽ നിന്ന് തന്നെ ഫോട്ടോ എടുക്കാൻ പറഞ്ഞുകൊണ്ട് ജബ്ബാർ വളരെ സാവധാനം കാർ ഡ്രൈവ് ചെയ്തു.ഈ കാഴ്ച കാണാനായി ജൽ മഹലിന്റെ അടുത്ത് വൈകുന്നേരം ചെലവഴിച്ചത് നന്നായി എന്നെനിക്ക് തോന്നി.
                                             
കാറ് വീണ്ടും മുന്നോട്ട് നീങ്ങി. റോഡിന് കുറുകെ വലിയൊരു കൽ കവാടം നെഞ്ചും വിരിച്ച് ദീപ പ്രഭയിൽ കുളിച്ച് നിൽക്കുന്നത് കണ്ടു.

"വഹ് ക്യാ ഹേ?" 

"അജ്മീരി ഗേറ്റ് ഹേ"

"സുനാ നഹീം..." ഞാൻ കേട്ടിട്ടില്ല എന്ന് പറഞ്ഞു. 

"ജയ്‌പൂർ സിറ്റിക്ക് ചുറ്റും ഒരു ഒരു..." ജബ്ബാർ വീണ്ടും മലയാളം പറയാൻ  തുടങ്ങിയെങ്കിലും മുഴുമിപ്പിക്കാൻ കഴിയാതെ വിഷമിച്ചു.

"ഒരു ....?''

"ദീവാർ ക്യാ കഹ്‌തെ ഹേ ആപ്?"

"ചുമര്..." ഞാൻ പറഞ്ഞു.

"നഹീം... ഘർ ക ബാഹർ ബനാന വാല ..."

"ഓഹ്....മതിൽ ..."

"യാ...വഹ് ഹീ ഹേ...ഇസ് ദീവാർ കോ ടോട്ടൽ സാത് ഗേറ്റ് ഹേ "

''ഹാം.."

"യഹ് ജയ്‌പൂർ  സെ അജ്‌മീർ ജാനേ വാല സഡക് ഹേ.. ഇസ്‌ലിയെ അജ്‌മീരി ഗേറ്റ് ബുലാത്ത ഹേ...സത്രഹ് സൗ സത്താഈസ് മേം മഹാരാജ ജയ്‌സിംഗ് സെക്കൻഡ് ബനായ കിയ ധ..."  
                                      
കാറ് അജ്‌മീരി ഗേറ്റും കടന്ന് മുന്നോട്ട് പോയി. പെട്ടെന്നാണ് കൂരിരുട്ടിൽ വിവിധ വർണ്ണത്തിലുള്ള പ്രകാശത്തിന്റെ ഒരു നൃത്തം കണ്ടത്.ഇട വിട്ടിടവിട്ട്  നിറം മാറി മാറി വരുന്നതിനാൽ ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ പോലെയാണ് ആദ്യം തോന്നിയത്.

"സാർ ദേഖോ ... വഹ് ഹേ ആൽബർട്ട് ഹാൾ മ്യൂസിയം..."

"വാഹ്...ബഹുത് ഖുബ്‌സൂരത് ഹേ..."

"അബ് സിർഫ് ബാഹർ സെ ദേഖോ ഔർ ഫോട്ടോ മാരോ ...കൽ ഹം അന്തർ ജായേഗാ ..."

"ടീഖ്..."

                                                          
                                     

ജയ്‌പൂരിനെ പിങ്ക് സിറ്റിയാക്കാൻ കാരണക്കാരനായ ആൽബർട്ട് എഡ്വേർഡിന്റെ സ്മരണാർത്ഥമുള്ള ആൽബർട്ട് ഹാൾ മ്യൂസിയത്തിന്റെ രാത്രികാല കാഴ്ച കൂടി ആസ്വദിച്ച ശേഷം ഞങ്ങൾ റൂമിലേക്ക് തിരിച്ചു.