Pages

Monday, December 04, 2023

ഗോപി കൊടുങ്ങല്ലൂർ കഥാ പുരസ്‌കാരം

 The Immortals of Meluha എന്ന പുസ്തകത്തിന്റെ അവസാന ഭാഗത്ത് ശിവനെ ഒരു തെരുവ് യാചകൻ തന്റെ കൂടെ ഭക്ഷണം കഴിക്കാൻ ക്ഷണിക്കുന്ന ഒരു രംഗമുണ്ട്.ആ മനുഷ്യന്റെ വേഷവിധാനവും ഇരിക്കുന്ന സ്ഥലവും മറ്റും കാണുമ്പോൾ ആർക്കും സ്വാഭാവികമായും ആ ക്ഷണം നിരസിക്കാനേ തോന്നൂ.ശിവനും ആ ക്ഷണം ആദ്യം നിരസിച്ചു. പക്ഷേ തന്റെ കയ്യിലുള്ള ഭക്ഷണത്തിന്റെ പവിത്രത അയാൾ ശിവനെ ബോധ്യപ്പെടുത്തുന്നതോടെ ശിവൻ അയാൾക്കൊപ്പം ഇരുന്ന് ആ ഭക്ഷണം കഴിച്ചു.

ഇത്‌ വായിച്ചപ്പോഴാണ് ഭക്ഷണം എന്ന ഒരൊറ്റ തന്തുവിൽ മെനഞ്ഞെടുക്കാവുന്ന ഒരു കഥയെപ്പറ്റി ഞാൻ ആലോചിച്ചത്. ശ്രീ സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ ഭക്ഷണത്തിന്റെ പൊള്ളുന്ന ഒരു അനുഭവം തന്നെയാണ് പറയുന്നത്. ഏറ്റവും പുതിയ സംഭവ വികാസങ്ങളുമായി ഭക്ഷണത്തിനെ ബന്ധിപ്പിച്ചുകൊണ്ട് എങ്ങനെ ഒരു കഥ എഴുതാം എന്നായി പിന്നെ എന്റെ ആലോചന. ഗസ്സയിൽ ഇസ്രയേലിന്റെ നരനായാട്ടിൽ പൊലിഞ്ഞുപോകുന്ന കുഞ്ഞുങ്ങളും എല്ലാം നഷ്ടപ്പെട്ട് അനാഥരാവുന്ന കുഞ്ഞുങ്ങളും ആയിരുന്നു ആ ചിന്തയിൽ ആദ്യം സ്ഥാനം പിടിച്ചത്.

അങ്ങനെയാണ് കോട്ടയത്തെ പരസ്പരം വായനക്കൂട്ടം സംഘടിപ്പിക്കുന്ന അഞ്ചാമത് ഗോപി കൊടുങ്ങല്ലൂർ അഖിലകേരള കഥാ മത്സരത്തിനായി ഗസ്സ പശ്ചാത്തലമാക്കി 'അവസാനത്തെ അത്താഴം' എന്ന കുഞ്ഞു കഥ ഞാൻ എഴുതിയത്.അങ്ങനെ ഒരു സംഭവം നടന്നതായി കേട്ടിട്ടില്ലെങ്കിലും നടക്കാൻ സാധ്യതയുള്ളത് ആയതിനാൽ കഥ എഴുതിക്കഴിഞ്ഞപ്പോഴും എന്റെ മനസ്സ് നീറിപ്പുകഞ്ഞുകൊണ്ടിരുന്നു.നിരവധി മത്സരങ്ങളിലേക്ക് എൻട്രി അയക്കുന്ന പോലെ തപാൽ ആയി ഇതും ഞാൻ അയച്ചു.

ദിവസങ്ങൾക്ക് മുമ്പ് പരസ്പരം മാസികയുടെ ചീഫ് എഡിറ്റർ ശ്രീ ഔസേഫ് ചിറ്റക്കാടിന്റെ സന്ദേശം എനിക്ക് കിട്ടി. അഞ്ചാമത് ഗോപി കൊടുങ്ങല്ലൂർ കഥാ പുരസ്‌കാരത്തിന് കണ്ണൂർ സ്വദേശി ശ്രീമതി സിന്ധു കിഴക്കേവീട്ടിലും ഞാനും അർഹരായി എന്നായിരുന്നു പ്രസ്തുത സന്ദേശം.

സാഹിത്യ പ്രവർത്തക സഹകരണ സംഘം മുൻ സെക്രട്ടറിയും സാഹിത്യകാരനുമായ ഗോപി കൊടുങ്ങല്ലൂരിന്റെ സ്മരണാർത്ഥം പരസ്പരം വായനക്കൂട്ടം സംഘടിപ്പിക്കുന്ന കഥാ മത്സരത്തിന്റെ അഞ്ചാമത് എഡിഷനാണ് 2023 ലേത്. എന്റെ എഴുത്തിന് ഏറെ പ്രോത്സാഹനം നൽകുന്ന ഈ അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷം.ഒപ്പം ദൈവത്തിന് സ്തുതിയും.




1 comments:

Areekkodan | അരീക്കോടന്‍ said...

ഒരു അവാർഡ് സന്തോഷം കൂടി...

Post a Comment

നന്ദി....വീണ്ടും വരിക