Pages

Friday, July 29, 2022

ദാൽ തടാകത്തിലെ ജീവിതങ്ങൾ (കാശ്മീർ ഫയൽസ് -15 )

കാശ്മീർ ഫയൽസ് -14   (click & read)

കാശ്മീർ സന്ദർശനത്തിന്റെ മൂന്നാം ദിനമാണിന്ന്. തലസ്ഥാനമായ ശ്രീനഗറിലെ കാഴ്ചകളാണ് ഇന്ന് കാണാനുള്ളത്. ശ്രീനഗർ എന്ന് കേൾക്കുമ്പോഴേ മനസ്സിൽ തിരതല്ലി എത്തുന്നത് ദാൽ തടാകവും ശിക്കാര ബോട്ടുകളുമാണ്.ദാലിലെ ശിക്കാര യാത്രയില്ലാതെ കാശ്മീർ യാത്ര പൂർണ്ണമാകില്ല.   ഇഷ്ഫാഖിന്റെ വീട്ടിൽ നിന്നും തിരിക്കാൻ വൈകിയതിനാൽ ദാൽ തടാകത്തിന് മുന്നിൽ ഞങ്ങളെത്തുമ്പോൾ സമയം പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു. ദാലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഒരിക്കലും ആ സമയത്ത് ഇറങ്ങരുത് എന്നാണ് എന്റെ അഭിപ്രായം.

ജമ്മു കാശ്മീരിലെ രണ്ടാമത്തെ വലിയ തടാകമാണ് ദാൽ തടാകം. പൂക്കളുടെ തടാകം, ശ്രീനഗറിന്റെ രത്നം എന്നീ അപരനാമങ്ങളിൽ ഇതറിയപ്പെടുന്നു.ആമ്പലും താമരയും പൂവിട്ട് നിൽക്കുന്ന ദാലിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്.

ശിക്കാര റൈഡിന്റെ ആദ്യത്തെ ടെർമിനലുകളിലെല്ലാം തിരക്കും നിരക്കും കൂടുതലായിരിക്കും എന്ന് ലുലു പറഞ്ഞു. തിരക്കൊഴിഞ്ഞ ഒരു ടെർമിനലിന് മുന്നിൽ വാഹനം നിർത്തി ഞങ്ങളിറങ്ങി.ദാലിലെ എട്ട് സ്പോട്ടുകൾ കാണിക്കുന്ന ഒരു മണിക്കൂർ യാത്രക്ക് 2500 രൂപയായിരുന്നു ആവശ്യപ്പെട്ടത്. കുട്ടികളടക്കം ഒരു ശിക്കാരയിൽ നാല് പേർക്കേ കയറാനും പറ്റൂ. അവസാനം 2000 രൂപ തോതിൽ മൂന്ന് ശിക്കാരകളിലായി ഞങ്ങൾ യാത്ര തുടങ്ങി.

അൽപം മുന്നോട്ട് നീങ്ങിയപ്പോഴേക്കും ശിക്കാരയുടെ അടുത്തേക്ക് ചെറിയ ചെറിയ ബോട്ടുകൾ വന്ന് തുടങ്ങി. ഒന്നിൽ കാശ്മീർ കഹ് വയാണെങ്കിൽ അടുത്തതിൽ പഴങ്ങളായിരുന്നു. അവ നീങ്ങിയാൽ മാലയും വളയും; കാശ്മീരി വസ്ത്രങ്ങളണിയിച്ച് ഫോട്ടോ എടുക്കാനുള്ള സ്റ്റുഡിയോ വരെ ഇങ്ങിനെ നമ്മുടെ അടുത്ത് തുഴഞ്ഞെത്തും! ഞങ്ങൾക്കതിലൊന്നും താൽപര്യം തോന്നിയില്ല.

"ബുംറോ ബുംറോ
ശ്യാമ് രംഗ് ബുംറോ ...."
പെട്ടെന്നാണ് ശിക്കാര തുഴയുന്ന മുഹമ്മദ് യുസഫിന്റെ ചുണ്ടിൽ നിന്ന് ഒരു പാട്ടുതിർന്നത്.
ഗുൽമാർഗ്ഗിൽ നിന്ന് തിരിച്ച് ഇഷ്ഫാഖിന്റെ വീട്ടിലെത്തിയ ദിവസം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളിൽ ,ഒന്നാം ക്ലാസിൽ പഠിക്കുന്ന അലീന ഈ പാട്ടിനനുസരിച്ച് ഡാൻസ്  ചെയ്തത് എന്റെ ഓർമ്മയിൽ വന്നു.
"സാർ... ബായേം ഓർ ദേഖോ .... ബുംറോ ബുംറോ ഗാന യെഹ് ഹൗസ് ബോട്ട് മേം ഷൂട്ട് കിയാ  ..."
കാശ്മീർ ഫയൽസ് എന്ന വിവാദ സിനിമയിലെ പ്രസ്തുത ഗാനം  കേട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ അതിന്റെ ലൊക്കേഷനിൽ യാദൃശ്ചികമായി ഞങ്ങളെത്തി ! 

"സാബ്... ദൂർ മേം എക് പേട് ദേഖ്ത ഹെ ന...?"

ദൂരെ ഒറ്റക്ക് നിൽക്കുന്ന ഒരു മരത്തിലേക്ക് ചൂണ്ടി ശിക്കാരി പറഞ്ഞു.
"ഹാം .."
" വഹ് ഹെ... ചാർ ചിനാർ ... ചാർ ചിനാർ ധ വഹാം... തീൻ മർ ഗയ... അബ് സിർഫ് എക്..."
കാനഡയുടെ സൗന്ദര്യം കാണിക്കാൻ പല ഫോട്ടോകളിലും കാണിക്കുന്ന ചുവന്ന ഇലകളുള്ള മേപ്പിൾ മരത്തിനാണ് ചിനാർ എന്ന് പറയുന്നത് എന്നാണ് മരത്തിന്റെ ഇല കണ്ടപ്പോൾ എനിക്ക് മനസ്സിലായത്.

18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുകയാണ് ദാൽ തടാകം. തുഴഞ്ഞെത്തുന്ന കച്ചവടക്കാർക്ക് പുറമെ നിരവധി ഹൗസ് ബോട്ടുകളിലായി ഒരുക്കിയ ഒരു ഫ്ലോട്ടിംഗ് മാർക്കറ്റ് തന്നെ ദാൽ തടാകത്തിലുണ്ട്. ടൗണിലെ ഒരു കടയിൽ കയറിയ പ്രതീതിയേ ഉള്ളിൽ കയറിയാൽ അത് ജനിപ്പിക്കു. സമൃദ്ധമായി വളരുന്ന പച്ചക്കറികളും ചതുപ്പ് നിലങ്ങളും എല്ലാമായി ദാൽ ഒരു വിസ്മയ ലോകം തന്നെ നമുക്ക് മുന്നിൽ സൃഷ്ടിക്കും. 

തടാകത്തിന്റെ ഒരു കരയിൽ മുഴുവൻ ഹൗസ് ബോട്ടുകളാണ്. സഞ്ചരിക്കാതെ സ്ഥിരമായി നിർത്തിയിട്ട ഇവയിൽ പലതിലും നാലോ അഞ്ചോ റൂമുകൾ ഉണ്ടാകും. ആവശ്യമുള്ളവർക്ക് ഒരു രാത്രി അതിൽ തങ്ങാം.  രണ്ട് ബെഡുള്ള ഒരു റൂമിന് സീസണിൽ 2500 - 3000 രൂപയാകും. 500-1500 റേഞ്ചിൽ കിട്ടുന്നവയും ഉണ്ട്. ഇഷ്ഫാഖ് ആദ്യം തന്നെ നിരുത്സാഹപ്പെടുത്തിയതിനാൽ ഞങ്ങളതിൽ താമസിക്കുന്ന കാര്യം ആലോചിച്ചതേയില്ല. ദാലിലെ വെള്ളം പരിശുദ്ധമായിരുന്നു എന്നും ഇന്ന് ആയിരക്കണക്കിന് ഹൗസ് ബോട്ടുകളിൽ നിന്ന് ദിവസവും അനധികൃതമായി തള്ളുന്ന മാലിന്യം കാരണം ദാലിൽ കൈ മുക്കാൻ പോലും അറപ്പാണ് എന്നും യൂസഫ് പറഞ്ഞു.

തടാകത്തിലെ തുരുത്തുകളിൽ ജനങ്ങൾ താമസിക്കുന്നുണ്ട്. അവിടെയുള്ള കുട്ടികളെ സ്കൂളിൽ വിടാൻ തടാകം കടത്തിവിടുന്നത് അമ്മമാരാണ്. നമ്മുടെ ഓരോ വീട്ടിലും സ്കൂട്ടർ അല്ലെങ്കിൽ കാർ ഉള്ളത് പോലെ തുരുത്തിലെ എല്ലാ വീട്ടിലും ചെറിയ വള്ളങ്ങൾ ഉണ്ട്. നാല് വയസ്സാകുന്നതോടെ കുട്ടികളെ നീന്തലും ആറ് വയസ്സിൽ വഞ്ചി തുഴയലും  പഠിപ്പിക്കും എന്ന് യൂസഫ് പറഞ്ഞപ്പോൾ ആ കുഞ്ഞ് ജീവിതങ്ങൾ ബാല്യത്തിലേ നേരിടുന്ന വെല്ലുവിളികൾ ഓർത്തു പോയി. മഞ്ഞ് കാലത്ത് ഉറച്ച് പോകുന്ന തടാകത്തിൽ വഴി വെട്ടിയുണ്ടാക്കിയിട്ട് വേണം പോലും കര പറ്റാൻ! ഒരു തുരുത്തിൽ ഇറങ്ങി പള്ളിയിൽ കയറി ഞങ്ങൾ നമസ്കാരം നിർവ്വഹിച്ചു.

ഇപ്പറഞ്ഞതെല്ലാം ചുറ്റിക്കണ്ടപ്പഴേക്കും സമയം ഒരു മണിക്കൂറായി. തടാകത്തിൽ തന്നെയുള്ള നെഹ്റു പാർക്കിൽ കയറാൻ പ്രത്യേകം ടിക്കറ്റെടുക്കണം. വിശപ്പ് കൂടിയതിനാൽ ഞങ്ങൾ ശിക്കാരയാത്ര അവസാനിപ്പിച്ച് കരയിലിറങ്ങി.

കാശ്മീരി വാസ് വാൻ എന്ന കാശ്മീരിന്റെ തനത് ഭക്ഷണം ആസ്വദിക്കണം എന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. അങ്ങനെ റോഗൻ ജോഷ്,തബാക് മാസ്സ് , കബാബ് , റിസ്ത,ഗുഷ്ടാബ  എന്നിവയടങ്ങിയ ഒരു മിനി വാസ് വാൻ ഞങ്ങൾ രുചി നോക്കി. വില 750 രൂപ ആയെന്ന് മാത്രം.ആട്ടിറച്ചിയും ചിക്കനും കൊണ്ടുണ്ടാക്കിയ ഇത്തരം ഇരുപത്തിനാല് ഐറ്റവും ഇത്തിരി ചോറും ഉള്ള യഥാർത്ഥ വാസ് വാന് വില 2500 രൂപയാണ്.




(തുടരും....)

കാശ്മീർ ഫയൽസ് -16

Monday, July 25, 2022

സീറോപോയിന്റ് - Zero Point (കാശ്മീർ ഫയൽസ് -14)

 കാശ്മീർ ഫയൽസ് - 13 (Click & Read)

എന്നും മഞ്ഞുള്ളതിനാലാവാം ഈ സ്ഥലം സീറോ പോയിന്റ് എന്നറിയപ്പെടുന്നത്. കുതിരപ്പുറത്ത് ഇങ്ങോട്ട് എത്തിച്ചേരുക എന്നത് ദുഷ്കരമാണ് .വാഹനം പിടിച്ച് വരുന്നത് തന്നെയാണ് അത്യുത്തമം.

മുന്നിൽ നീണ്ടു നിവർന്ന് കിടക്കുന്ന മഞ്ഞിൻ പരവതാനിയിലേക്ക് ഓടിക്കയറാൻ ഞങ്ങൾക്ക് തിടുക്കമായി. പക്ഷേ അതിനുള്ള ജാക്കറ്റോ ബൂട്ടുകളോ കരുതിയിരുന്നില്ല. ഇതൊന്നും ഇല്ലാതെ കയറി നോക്കാം എന്ന് നൗഷാദ് നിർദ്ദേശിച്ചതനുസരിച്ച് ഞങ്ങൾ മഞ്ഞിലേക്ക് നീങ്ങി. ഡ്രൈവർ മുസമ്മിൽ ഉടൻ ഞങ്ങളുടെ അടുത്തെത്തി ബൂട്ട് ആവശ്യമുണ്ടോ എന്നന്വഷിച്ചു.100 രൂപ പറഞ്ഞ ബൂട്ട് അയാൾ 80 രൂപക്ക് ഒപ്പിച്ച് തന്നു. അതും മൂന്ന് പേർക്ക് മാത്രമേ ഞങ്ങൾ എടുത്തുള്ളൂ. ബാക്കിയുളളവർ സാദാ ചെരിപ്പും ഷൂസും ഇട്ട് കയറി.

കയ്യിൽ വാരി എടക്കുമ്പോഴും ഒറ്റ നോട്ടത്തിലും മഞ്ഞ് പരു പരുത്താണ് ഇരിക്കുന്നത്. പക്ഷെ മഞ്ഞിലൂടെ ഓടിയപ്പോഴാണ് അതിന്റെ വഴുതൽ മനസ്സിലായത്. ഞങ്ങളിൽ പലരും ചന്തിയും കുത്തി വീണെങ്കിലും മൂട് ഒന്ന് നനയുക പോലും ചെയ്തില്ല !ഹൈദരാബാദിലെ സ്നോ വേൾഡിൽ പോയ ആസ്വാദനാനുഭവത്തിൽ നിന്ന്, മക്കളെ കോഴിക്കോട് ഹൈ ലൈറ്റ് മാളിലെ  സ്നോ പോയിന്റ് എങ്കിലും കാണിക്കണം എന്നാഗ്രഹിച്ചിരുന്നു. ഇപ്പോൾ ഞങ്ങൾ ഉരുണ്ട് മറിയുന്നത് പ്രകൃതി ഒരുക്കിയ ഒറിജിനൽ മഞ്ഞു മലയിലായതിനാൽ ആ തീരുമാനവും വഴിമാറി. 

പരസ്പരം മഞ്ഞ് വാരി എറിഞ്ഞും കയ്യിൽ വാരി എടുത്തും ഗുൽമാർഗിൽ മഞ്ഞ് കിട്ടാത്തതിന്റെ സങ്കടം എല്ലാവരും തീർത്തു. മഞ്ഞിൽ ഓടിക്കുന്ന ഒരു ജീപ്പും സ്കീയിങ്ങുകാരും ഞങ്ങളുടെ അടുത്ത് കൂടെ മൂളിപ്പറന്ന് കൊണ്ടിരുന്നു. ഒരാൾക്കിരിക്കാവുന്ന ജീപ്പിൽ ഒന്ന് റൗണ്ടിക്കാൻ 1500 രൂപയാണ് ചാർജ്ജ്. ബൂട്ട് ഉണ്ടെങ്കിൽ ആ ദൂരം നടന്ന് കയറാവുന്നതേ ഉള്ളൂ.

ചെരിപ്പുനുള്ളിൽ മഞ്ഞ് കട്ടകൾ കയറിയതിനാൽ ഞങ്ങൾക്ക് കാല് തണുത്ത് കോറാൻ തുടങ്ങി. എങ്കിലും ആ മാസ്മര ലോകത്തിൽ നിന്ന് വിട്ടു പോരാൻ മനസ്സനുവദിച്ചില്ല. അപ്പോഴാണ് ദേഹത്തേക്ക് എന്തോ പറ്റിപ്പിടിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടത്.ക്രമേണ അതിന്റെ ശക്തി കൂടിക്കൂടി വന്നു.വെളുത്ത നിറത്തിലുള്ള പൊടി പോലെയുള്ള ഒരു സാധനം.

"ഹായ് ...സ്നോഫാൾ !!" ലുലു വിളിച്ചു പറഞ്ഞു. 

ശൈത്യകാലത്ത് മാത്രം ലഭിക്കാറുള്ള മഞ്ഞു വീഴ്ച, അന്ന് ഞങ്ങൾക്കായി ദൈവം ഒരുക്കിത്തന്നു.കണ്ണിൽ പതിക്കുന്ന മഞ്ഞ് കണം ചെറിയൊരു വേദന ഉണ്ടാക്കുന്നതിനാൽ ഞങ്ങൾ തിരിഞ്ഞ് നിന്ന് ആ മഞ്ഞു വീഴ്ച ആസ്വദിച്ചു.പത്ത് മിനുട്ടിലധികം അത് നീണ്ടു നിന്നില്ല.നീണ്ടു നിന്നാൽ തണുപ്പ് കൂടി വിറക്കാൻ തുടങ്ങുമായിരുന്നു.സ്നോഫാൾ ആസ്വദിക്കാൻ മാത്രം അൽപ സമയം ഞങ്ങൾക്കത് കാണിച്ച് തന്ന ദൈവത്തിന് വീണ്ടും സ്തുതി. 

കാശ്മീരിലെ സമ്മർ സീസണായ മെയ് മാസത്തിൽ ഇവിടെ ഇത്രയും കുളിരുണ്ടെങ്കിൽ യഥാർത്‌ഥ ശൈത്യ കാലത്തെ തണുപ്പ് സങ്കൽപ്പത്തിനും അപ്പുറമാണ്.ഋതുഭേദങ്ങൾ പ്രളയവും വരൾച്ചയും മാത്രം തീർക്കുന്ന നമ്മുടെ നാട്ടുകാർക്ക് മഞ്ഞിൽ പൊതിഞ്ഞ ഈ ഹൈമവത ഭൂമി ഏറെ കൗതുകം ഉണർത്തും. നീലാകാശവും നരച്ച മഞ്ഞ് തറയും സ്തൂപികാഗ്ര വൃക്ഷങ്ങളും പച്ചപ്പുതച്ച മലകളും എത്ര നേരം നോക്കിനിന്നാലും മതിവരില്ല.

തണുപ്പ് കൂടി വന്നതിനാൽ ഞങ്ങൾ മഞ്ഞിലെ കളി നിർത്തി കയറി .ആവി പറക്കുന്നൊരു ചായക്ക് മോഹം തോന്നിയെങ്കിലും ഗുൽമാർഗ്ഗിലെ അനുഭവം എന്നെ പിന്തിരിപ്പിച്ചു.ഉച്ചഭക്ഷണവും കഴിച്ചിട്ടില്ലാത്തതിനാൽ എന്തെങ്കിലും കഴിക്കാതിരിക്കാനും നിർവ്വാഹമില്ലാതായി.അപ്പോഴാണ് കൂടാരം പോലെ കെട്ടിയുണ്ടാക്കിയ ഒരു ടെന്റിൽ നിന്നും മുസമ്മിൽ ഇറങ്ങി വന്നത്.

"സാബ്...ചായ് ചാഹ്ത്തെ ഹേ ?" "ഹാം...ജീ ..." "ആവോ...ആവോ...സബ് ആവോ....അന്തർ കമ്പൾ മേം ആരാം കരോ.." കൂടാരത്തിനുള്ളിൽ കമ്പിളി വിരിച്ച മെത്തയിലേക്ക് ചൂണ്ടി മുസമ്മിൽ പറഞ്ഞു. പുറത്ത് കസേരയിലിരുന്ന് തണുത്ത് വിറച്ച് ചായ കുടിക്കുന്നവർക്കിടയിലൂടെ ഞങ്ങൾ അകത്തേക്ക് കയറി.എല്ലാവർക്കും ഓരോ പ്ളേറ്റ് നൂഡിൽസ് ഓർഡർ ചെയ്തു.പന്ത്രണ്ടായിരം അടി ഉയരത്തിലാണെങ്കിലും ഒരു പ്ളേറ്റ് നൂഡിൽസിന് അമ്പത് രൂപയേ ആ കടക്കാരൻ മേടിച്ചുള്ളു.മാത്രമല്ല,ബാക്കി വന്ന മൂന്ന് പ്ളേറ്റ് ഫ്രീയായി തരികയും ചെയ്തു.അതോടെ എല്ലാവർക്കും വയറ് നിറഞ്ഞു.
കസേരയിലിരിക്കുന്നത് മുസമ്മിൽ

"സാർ... മസ ഹോ ഗയ ന?" മുസമ്മിൽ ചോദിച്ചു. "ഹാം ... പൂര മസ ഹോ ഗയ...." ഞാൻ പറഞ്ഞു. ഞങ്ങളെല്ലാവരും വണ്ടിയിൽ തിരിച്ച് കയറി.മുസമ്മിൽ സാവധാനം വണ്ടി സോജിലാ പാസിലൂടെ തിരിച്ചിറക്കാൻ തുടങ്ങി.അങ്ങോട്ട് പോയത് പോലെ ബ്ലോക്കൊന്നും ഇല്ലാത്തതിനാൽ പെട്ടെന്ന് തന്നെ താഴെ എത്തി.അവിടെ നല്ല മഴ പെയ്യുകയായിരുന്നു അപ്പോൾ. "സബ് ടീക് ഹേ ന ?" മുസമ്മിൽ ഒന്ന് കൂടി ചോദിച്ചു. "ഹാം ..." "കൈസാ ഹേ കശ്മീർ ...?" "സുന്ദർ ഹേ..." "കശ്മീർ ജന്നത്ത് ഹേ ....ഹമാര ജന്നത്ത് ..." മുസമ്മിൽ വീണ്ടും പറഞ്ഞു. "ഹമാരാ ഭീ...." ഞങ്ങളെല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.മുസമ്മിലിനുള്ള ടിപ്പ് അടക്കം വണ്ടിയുടെ ചാർജ്ജ് ഏൽപിച്ച് ഞങ്ങൾ ആ പച്ച മനുഷ്യനോട് സലാം പറഞ്ഞു. ഡ്രൈ ഫ്രൂട്ട്സ് വില കുറഞ്ഞ് ലഭിക്കുന്ന സ്ഥലവും ഈ റൂട്ടിലാണെന്ന് ഇഷ്‌ഫാഖ്‌ പറഞ്ഞിരുന്നതിനാൽ മടക്കത്തിൽ ഞങ്ങൾ അതും വാങ്ങി.ഡ്രൈഡ് ആപ്പിൾ,ബ്ലൂബെറി,ക്രാൻബെറി,വാൾനട്ട്,കശ്മീർ കഹ്‌വ തുടങ്ങിയവയായിരുന്നു പ്രധാനമായും വാങ്ങിയത്.കടയിൽ ചെറിയ ചെറിയ പാത്രങ്ങളിൽ പ്രധാനപ്പെട്ട എല്ലാ ഡ്രൈഡ് ഫ്രൂട്ട്സും രുചി നോക്കാനായി വച്ചിരുന്നത് കൊണ്ട് രുചി അറിഞ്ഞ ശേഷം വാങ്ങാനും സാധിച്ചു.

സോനാമാർഗ്ഗിലേക്ക് പോകുമ്പോൾ ഞങ്ങളെ മാടി വിളിച്ച സിന്ധു നദി അപ്പോഴേക്കും ഇരുളിൽ മാഞ്ഞുപോയിരുന്നു.ഇഷ്‌ഫാഖിന്റെ വീട്ടിൽ ഞങ്ങൾ തിരിച്ചെത്തുമ്പോൾ സമയം രാത്രി ഒമ്പതര ആയിരുന്നു.

(തുടരും..) 

Thursday, July 21, 2022

സോജിലാ ചുരം (കാശ്മീർ ഫയൽസ് - 13 )

കാശ്മീർ ഫയൽസ് - 12 (Click & Read)

ലഡാക്കിലേക്കുള്ള കവാടം എന്നറിയപ്പെടുന്ന സോജിലാ ചുരം സോനാമാര്‍ഗില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും അപകടകരമായ റോഡുകളിൽ ഒന്നിൽ കൂടിയാണ് ഇപ്പോൾ ഞങ്ങൾ യാത്ര ചെയ്യുന്നത്. ശ്രീനഗറിനെയും ലഡാക്കിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ദേശീയ പാത 1 ലൂടെ സോജിലാ ചുരം ഞങ്ങൾ കയറിത്തുടങ്ങി.ദേശീയ പാതയാണെങ്കിലും ടാറിന്റെ ഒരംശം പോലും ആ റോഡിൽ ഉണ്ടായിരുന്നില്ല. തലേ ദിവസം ഒരു മഴ പെയ്തതിന്റെ ലക്ഷണങ്ങൾ റോഡിൽ മുഴുവൻ വ്യാപിച്ച് കിടക്കുന്ന കുഴികളിൽ കാണുന്നുണ്ട്.

"കൽ ബർസാത് ധ... ഹം ധ്യാൻ സെ ജാന ഹേ...മിട്ടി ലൂസ് ഹേ .... പഹാട് സെ പത്ഥർ ഗിരേഗ..." മുസമ്മിൽ പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്ന് ഒരു നിമിഷം ശങ്കിച്ചു.

"ഡ്രൈവർ എന്താ പറഞ്ഞത്?" പിന്നിൽ നിന്നും ആരോ ചോദിച്ചു.

"ഇന്നലെ മഴ പെയ്തിരുന്നു..."

"അത് റോഡ് കണ്ടാൽ അറിയില്ലേ?"

"ആ...ബാക്കി കേൾക്ക്...മണ്ണ് ഇളകിയതിനാൽ മലയിൽ നിന്ന് കല്ല് ഉരുണ്ട് വീഴാൻ സാദ്ധ്യതയുണ്ട്... ശ്രദ്ധിച്ച് പോകണം എന്ന്..."

നിര നിരയായി നീങ്ങുന്ന അസംഖ്യം വണ്ടികൾ അവരുടെ പരിചയ സമ്പത്തിന്റെ ആത്മബലത്തിലാണ് നീങ്ങുന്നത് എന്ന് അപ്പോൾ മനസ്സിലായി.ഏത് സമയവും റോഡിലേക്ക് പതിക്കാൻ പാകത്തിൽ തള്ളി നിൽക്കുന്ന കല്ലുകൾ കണ്ടാൽ അതിനടിയിലൂടെ പോകാൻ എങ്ങനെ ധൈര്യം തോന്നുന്നു എന്ന് ചിന്തിച്ചു പോകും.ഇടത് ഭാഗത്ത് അടർന്നു വീഴാൻ നിൽക്കുന്ന കല്ലുകളാണെങ്കിൽ വലതു ഭാഗത്ത് ഇടിഞ്ഞ് വീഴാൻ നിൽക്കുന്ന മണ്ണായിരുന്നു. അങ്ങകലെ മഞ്ഞ് പുതച്ച് കിടക്കുന്ന മലകളിലേക്ക് മാത്രം നോക്കി ഇരിക്കാം, അല്ലെങ്കിൽ കണ്ണ് പൂട്ടി ഇരിക്കാം.

അൽപം മുകളിൽ എത്തിയപ്പോൾ നേരത്തെ ഒന്നര മണിക്കൂർ തടസ്സം സൃഷ്ടിച്ച സ്ഥലത്തെത്തി.മണ്ണിടിഞ്ഞ് വീണ ഭാഗത്തുകൂടെ വാഹനങ്ങൾ ഞെരുങ്ങി നീങ്ങി.വെറുതെ ഒന്ന് താഴേക്ക് നോക്കിയപ്പോൾ പെരുമ്പാമ്പ് പോലെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡ്!അത് വഴിയാണ് കയറി വന്നത് എന്ന് വിശ്വസിക്കാൻ ഏറെ പ്രയാസപ്പെട്ടു.


വർഷത്തിൽ ആകെ ആറു മാസം മാത്രമാണ് ഈ പാത ഗതാഗതത്തിന് തുറന്നു കൊടുക്കുന്നത്.മഞ്ഞുകാലത്തു 30 അടി ഉയരത്തിൽ വരെ മഞ്ഞുനിറയും എന്ന് മുസമ്മിൽ പറഞ്ഞപ്പോൾ ഞാൻ മൂക്കത്ത് വിരൽ വച്ചു. ലേ - കാര്‍ഗില്‍ റൂട്ടിലെ ഫോതു ലാ ചുരം കഴിഞ്ഞാല്‍ ഏറ്റവും ഉയരം കൂടിയ ചുരം  റോഡുകളില്‍ ഒന്നാണ് സോജിലയിലേത്.ഏകദേശം 12000 അടി ഉയരത്തിലുള്ള ഈ വഴിയിലൂടെയുള്ള യാത്ര അനുഭവിച്ചു തന്നെ അറിയണം. 

26 കിലോമീറ്റർ യാത്ര രണ്ട് മണിക്കൂർ കൊണ്ട് പൂർത്തിയാക്കി ഞങ്ങൾ ഹിമാലയത്തിന്റെ ആ തണുപ്പിലേക്ക് ഇറങ്ങാറായി.സമയം അപ്പോൾ ഉച്ച കഴിഞ്ഞ് രണ്ടര മണിയായിരുന്നു.

"ഹം ഇന്ത്യാ ഗേറ്റ് പഹൂൻജ.." മുസമ്മിൽ പറഞ്ഞു.

"ഇന്ത്യാ ഗേറ്റ് കാശ്മീരിലോ...പൊട്ടൻ!!" എന്തോ മനസ്സിലായ ഹാഷിം കളിയാക്കി.

"ഇന്ത്യാ ഗേറ്റ് ?" ഉറപ്പ് വരുത്താനായി ഞാൻ ചോദിച്ചു.

"ഹാം ...ദായേം ഓർ ദേഖോ... ദോ ബഡാ പത്ഥർ ഉട് രഖാ ഹേ നാ... ഇസെ ഇന്ത്യാ ഗേറ്റ് ബുലാത്ത ഹേ .."

വലതു സൈഡിൽ രണ്ട് കല്ലുകൾ ഉയർന്നു നിൽക്കുന്നത് കാണിച്ച് കൊണ്ട് മുസമ്മിൽ പറഞ്ഞു.

വണ്ടി വിശാലമായ ഒരു മൈതാനത്തേക്ക് എത്തിച്ചേർന്നു.രാവിലെ മുതൽ കയറി വന്ന വാഹനങ്ങളെല്ലാം പാർക്ക് ചെയ്തിട്ടും രണ്ട് സാൾട്ട്ലേക്ക് സ്റ്റേഡിയത്തിന്റെ അത്രയും സ്ഥലം പിന്നെയും ബാക്കിയുണ്ട്.

"വഹ് ഗാഡി ദേഖോ...ആജ് പത്ഥർ ഗിരാ ഉസ് മേം.." ബോണറ്റ് ഞെളുങ്ങി ചില്ലുടഞ്ഞ ഒരു ടാറ്റാ സുമോ ചൂണ്ടി മുസമ്മിൽ പറഞ്ഞു.

പാർക്കിംഗ് ഏരിയയിൽ നിന്നും ഏതാനും മീറ്ററുകൾ അകലെ മഞ്ഞുമല അതാ ഞങ്ങളുടെ മുന്നിൽ !! നേരെ മുന്നിൽ കണ്ട, സൂര്യൻ ബാക്കി വച്ച മഞ്ഞു കട്ടകൾ ഒന്ന് വാരി നോക്കാൻ ഞങ്ങൾ എല്ലാവരും ഓടി.ശേഷം മഞ്ഞിലെ ആറാട്ടിനായി മഞ്ഞുമലയിലേക്കും നീങ്ങി.


(തുടരും..) 


കാശ്മീർ ഫയൽസ് - 14


Wednesday, July 13, 2022

അപ്രതീക്ഷിത താഴ്വരയിൽ.... (കാശ്മീർ ഫയൽസ് - 12)

കാശ്മീർ ഫയൽസ് - 11  (Click & Read)

ഞങ്ങളുടെ പിന്നാലെ വണ്ടികളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു തുടങ്ങി. സോനാമാർഗ്ഗിലെ സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് ഏജൻറ് പറഞ്ഞ പോലെ അതിൽ ആരും മടങ്ങിപ്പോകുന്നത് ഞാൻ കണ്ടില്ല.മുന്നോട്ട് പോകാൻ കഴിയും എന്ന പ്രതീക്ഷയിൽ എല്ലാവരും കാത്തിരിക്കുകയാണ്.അൽപ സമയം കഴിഞ്ഞപ്പോൾ ഒന്ന് പുറത്തിറങ്ങി നോക്കാം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.ഡ്രൈവർ മുസ്സമ്മിലും ആ അഭിപ്രായത്തെ പിന്താങ്ങി.

അമർനാഥ് തീർത്ഥാടന യാത്രയുടെ ബേസ് ക്യാമ്പായ ബാൽതാലിലേക്കുള്ള വഴി തിരിയുന്ന സ്ഥലത്തായിരുന്നു ഞങ്ങൾ കുടുങ്ങിപ്പോയത്.ദൂരെ മലമുകളിൽ നിര നിരയായി വാഹനങ്ങൾ കിടക്കുന്നത് താഴെ നിന്ന് കാണാം.ഞങ്ങൾക്കും അവർക്കും ഇടയിലുള്ള ഒരു സ്ഥലത്ത് മണ്ണിടിഞ്ഞ് വീണ പോലെ കാണാനുണ്ട്. അതുകൊണ്ട് തന്നെ, മലയാളികൾ ഉരുൾപൊട്ടൽ എന്ന് പറയുന്ന സംഭവമാണ് അവിടെ നടന്നത് എന്ന് മനസ്സിലായി.പക്ഷെ ഒരു വണ്ടിക്കാരനും അതൊരു ദു:സൂചനയായി തോന്നി മടങ്ങിപ്പോകാൻ മനസ്സ് വന്നില്ല.

ഏറ്റവും മുമ്പിൽ സൈന്യമാണ് വാഹനങ്ങൾ തടഞ്ഞു വച്ചത് എന്ന് അല്പം മുന്നോട്ട് നടന്നപ്പോൾ മനസ്സിലായി.ലഡാക് ലക്ഷ്യമാക്കി പോകുന്ന നിരവധി ബൈക്ക് റൈഡേഴ്‌സും തടഞ്ഞു വയ്ക്കപ്പെട്ടവരിൽ ഉൾപ്പെട്ടിരുന്നു.ഇടക്കിടക്ക് വരുന്ന സൈനിക വാഹനങ്ങളല്ലാതെ മറ്റൊരു വാഹനവും അങ്ങോട്ടും ഇങ്ങോട്ടും കടത്തിവിട്ടിരുന്നില്ല.

പതിനൊന്ന് മണിക്കാണ് ഞങ്ങൾ ആ ബ്ലോക്കിൽ കുടുങ്ങുന്നത്.പത്തേമുക്കാൽ വരെ വാഹനങ്ങൾ കടന്നു പോയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ നേരത്തെ യാത്ര പുറപ്പെടാത്തതിൽ നിരാശ തോന്നി.പുറത്തിറങ്ങി റോഡിന്റെ താഴ്വാരത്തിലേക്ക് നോക്കിയ ഞങ്ങൾക്ക് കാണാനായത് സുന്ദരമായ ഒരു താഴ്വരയായിരുന്നു.സോജിലാ തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ട ട്രക്കുകളും ലോറികളും ഉറുമ്പ് വലിപ്പത്തിൽ അതിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നുണ്ട്.മലഞ്ചെരുവിൽ ധാരാളം ചെമ്മരിയാടുകൾ മേഞ്ഞു നടക്കുന്നുമുണ്ട്.

അകലെ കാണുന്ന മഞ്ഞ് മൂടിയ മലകളുടെ ഫോട്ടോകളും താഴ്വരയുടെ ഫോട്ടോകളും ഞങ്ങൾ എല്ലാവരും ക്യാമറയിൽ പകർത്തി.താഴ്വരയിലേക്ക് ഇറങ്ങിപ്പോകാനും അതിലൂടെ ഒഴുകുന്ന അരുവിയിൽ ഒന്നിറങ്ങാനും എല്ലാവർക്കും ആഗ്രഹമുണ്ട്.പക്ഷെ കാണുന്നപോലെ അത്ര അടുത്തല്ല അത്; രണ്ട് മൂന്ന് കിലോമീറ്റർ താഴേക്ക് ഇറങ്ങിപ്പോകണം. അതിനിടക്കെങ്ങാനും ബ്ലോക്ക് നീങ്ങിയാൽ വണ്ടി നീങ്ങിത്തുടങ്ങും എന്നതിനാൽ ആഗ്രഹം കുറെ നേരം മനസ്സിലൊതുക്കി.പക്ഷെ മനം മയക്കുന്ന പ്രകൃതി ഞങ്ങളെ പിന്നെയും പിന്നെയും മാടി വിളിച്ചപ്പോൾ ഞാൻ മുസ്സമ്മിലിനെ സമീപിച്ചു.

"അരെ  ഭായ്... യഹാം കിത്ന സമയ്‌ ഹം രുകേഗ ?"

"ടേഡ് ഖണ്ടെ ഷായദ്‌ " 

ഒന്നര മണിക്കൂർ സമയം ഉണ്ടെങ്കിൽ താഴ്വരയിൽ ഒന്നിറങ്ങാം എന്ന് ഞങ്ങൾ തീരുമാനിച്ചു. ലുലു കയ്യിൽ കരുതിയിരുന്ന അവളുടെ ഉക്കുലേല എന്ന സംഗീത ഉപകരണവുമായും മറ്റുള്ളവർ മൊബൈലുകളുമായും മലഞ്ചെരിവിലൂടെ താഴേക്കിറങ്ങി.അവിടെയും ഇവിടെയും ഒറ്റപ്പെട്ട് നിന്നിരുന്ന ഉരുളൻ കല്ലുകളിൽ കയറി ഇരുന്ന് മഞ്ഞുമലകളുടെ പശ്ചാത്തലത്തിൽ ഒന്ന് രണ്ട് ഫോട്ടോ എടുത്തപ്പോഴാണ് അതിന്റെ ഭംഗി തിരിച്ചറിഞ്ഞത്. പിന്നെ പല വിധത്തിലുള്ള ഫോട്ടോകളുടെയും പ്രവാഹമായിരുന്നു.

ലുലു ഉക്കുലേലയിൽ താളം പിടിച്ച് ഒരു പാട്ടും അവിടെ നിന്ന് ചിത്രീകരിച്ചു.കാറ്റിന്റെ ചൂളം വിളിയിൽ പാട്ട് പുറത്തേക്ക് കേട്ടില്ലെങ്കിലും വീണുകിട്ടിയ മനോഹരമായ ആ ഫ്രയിമിൽ അത് അത്യാകർഷകമായി തോന്നി.ഞങ്ങളെക്കണ്ട് അവിടേക്കിറങ്ങി വന്ന മറ്റു സഞ്ചാരികളും ഉക്കുലേലയിൽ ഒന്ന് താളം പിടിച്ച് നോക്കി. ലൂന  മോളും ലിദു മോനും കാറ്റിൽ തെന്നി വീഴുമോ എന്ന് ഞാൻ ഭയന്നു.ലുഅ മറ്റൊരാളുടെ കൈ പിടിച്ച് നടന്ന്  പാറിപ്പോകാനുള്ള സാധ്യത ഇല്ലാതാക്കി.ബ്ലോക്ക് ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് നഷ്ടപ്പെടുമായിരുന്ന ഈ പ്രകൃതിയുടെ ഭംഗി വാക്കുകൾക്കതീതമാണ്.


താഴ്വരയിലൂടെ തെളിനീരായി ഒഴുകുന്ന അരുവിയിലും ഞങ്ങൾ ഒന്ന് കയ്യിട്ടു നോക്കി. കഠിനമായ തണുപ്പ് കാരണം അധികനേരം കൈ മുക്കി വയ്ക്കാൻ സാധിച്ചില്ല.പാറകളിലൂടെ കുത്തിയൊഴുകി താഴേക്ക് വരുന്ന സ്ഥലമായതിനാൽ ചാടിക്കടക്കാവുന്ന വീതി മാത്രമേ അരുവിക്ക് ഉണ്ടായിരുന്നുള്ളൂ.കണങ്കാൽ മുങ്ങുന്ന വെള്ളമേ എല്ലാ സ്ഥലത്തും ഉണ്ടായിരുന്നുള്ളു.അതിനാൽ തന്നെ കുട്ടികൾക്കടക്കം, ഹിമാലയ സാനുക്കളിൽ നിന്നുത്ഭവിക്കുന്ന ആ ജലപ്രവാഹത്തിന്റെ തണുപ്പ് അറിയാനായി. 

അവസരം കിട്ടുകയാണെങ്കിൽ നമസ്കരിക്കാനായി ഞാൻ അംഗശുദ്ധി വരുത്തി.കാറ്റും തണുപ്പും കാരണം കുട്ടികൾ പലരും വിറക്കാൻ തുടങ്ങി.അതോടെ എല്ലാവരും താഴ്വരയിൽ നിന്ന് മുകളിലോട്ട് കയറി.ഞങ്ങളുടെ വാഹനത്തിന് അല്പം മുന്നിലായി മറ്റൊരു ടാറ്റ സുമോയിൽ നിന്ന് പുറത്തേക്ക് നീണ്ട തല എനിക്ക് എവിടെയോ പരിചയമുള്ള പോലെ തോന്നി.തലേ ദിവസം ഗുൽമാർഗ്ഗിൽ വച്ച് പരിചയപ്പെട്ട മുംബൈക്കാരായിരുന്നു അവർ. കുട്ടികളടക്കമുള്ള ആറു പേർക്ക് 7500 രൂപ നിരക്കിലാണ് അവർക്ക് വണ്ടി കിട്ടിയത് എന്നറിഞ്ഞപ്പോൾ കാശ്മീരിലെത്തുന്ന ഓരോ സഞ്ചാരിയും എത്രത്തോളം ചൂഷണം ചെയ്യപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞു.

മുസ്സമ്മിലിന്റെ കണക്ക് വളരെ കൃത്യമായിരുന്നു.പതിനൊന്ന് മണിക്ക് തുടങ്ങിയ ബ്ലോക്ക് അയാൾ പറഞ്ഞ പോലെ പന്ത്രണ്ടരക്ക് അവസാനിച്ചു.വാഹനം മുന്നോട്ട് നീങ്ങാൻ തുടങ്ങിയതോടെ മുസമ്മിൽ പറഞ്ഞു.

"സാബ്...മസ ഹേ ന ... യഹാം സെ സോജിലാ പാസ് ശുരു കർത്ത ഹെ ..."

"ങേ!!" ഞാൻ ഒന്ന് ഞെട്ടി. ലോകത്തിലെ തന്നെ ഏറ്റവും ദുഷ്കരമായ ചുരങ്ങളിൽ ഒന്നായ സോജിലാ ചുരം (Zojila Pass) കടന്നു വേണം സീറോ പോയിന്റിൽ എത്താൻ എന്നുള്ളത് ഞങ്ങൾക്ക് പുതിയ അറിവായിരുന്നു.ഒരു ഭാഗത്ത് അടർന്നു വീഴാൻ നിൽക്കുന്ന ഭീമൻ പാറകളും മറുഭാഗത്ത് അഗാധമായ താഴ്വരയും.ഇതിനിടയിലൂടെ റോഡെന്ന് പറയുന്ന വഴിയിലൂടെ മുസമ്മിൽ വണ്ടി ഓടിക്കാൻ തുടങ്ങി.ഞങ്ങളിൽ പലർക്കും അപ്പോൾ ദൈവത്തിനോട് വല്ലാത്ത സ്നേഹം തോന്നി.


(തുടരും..) 

കാശ്മീർ ഫയൽസ് - 13

Monday, July 11, 2022

താജിവാസ് ഗ്ലേസിയർ (കാശ്മീർ ഫയൽസ് - 11)

കാശ്മീർ ഫയൽസ് - 10  (Click & Read)

ഞങ്ങൾ ഇറങ്ങിയ സ്ഥലത്ത് നിന്ന് നോക്കിയാൽ മഞ്ഞ് മൂടിക്കിടക്കുന്ന മലകളാണ് ചുറ്റും കാണാനുണ്ടായിരുന്നത്. ആ മലകളിൽ ഏതിന്റെയെങ്കിലും താഴ്വരയിൽ പോയി കുന്നിൻ മുകളിലെ മഞ്ഞ് നോക്കി വെള്ളമിറക്കി പോരേണ്ടി വരും എന്നായിരുന്നു എന്റെ ധാരണ.സോനാമാർഗ്ഗിൽ മഞ്ഞ് കാണാം എന്ന് ഇഷ്‌ഫാഖ്‌ പറഞ്ഞതും ഈ ദൂരക്കാഴ്ച ആയിരിക്കും എന്ന് ഞാൻ കരുതി. ഇവിടെ കാണാൻ എന്തൊക്കെയുണ്ട് എന്ന് ഞാൻ പ്രത്യേകിച്ച് മനസ്സിലാക്കി വച്ചതും ഇല്ല. അതിനാൽ തന്നെ മഞ്ഞുമല ബാക്ഗ്രൗണ്ടാക്കി കുറച്ച് ഫാമിലി ഫോട്ടോകൾ എടുത്തു.അപ്പോഴേക്കും ഘോഡവാലകൾ ഞങ്ങളുടെ ചുറ്റും കൂടി.

"സാർ...താജിവാസ്  ഗ്ലേഷ്യർ ജായേഗ ...യഹാം സെ പാഞ്ച് കിലോമീറ്റർ ദൂർ ഹെ ... പന്ദ്രഹ് സൗ ഘോടെ കോ ഹോഗാ " 

'നല്ല കഥ...ഒരു കുതിരക്ക് 1500 രൂപ .... പത്ത് പേർക്ക് 15000 രൂപ !!' ഞാൻ മനസ്സിൽ പറഞ്ഞു.

"ഇവിടെ എന്താ കാണാനുള്ളത്?" ആരോ ചോദിച്ചു.

"ഇതാ ...ഈ കാണുന്ന മഞ്ഞും മലയും പ്രകൃതിയും ഒക്കെ തന്നെ ..." ഞാൻ പറഞ്ഞു.

"അപ്പോ ...ആ കാണുന്ന ബോർഡിലെ താജിവാസ്  ഗ്ലേഷ്യർ എന്താണ്?"

അപ്പോഴാണ് ഞാനും ആ പേര് ഒന്നോർത്തത്.ഞാനും അനിയനും ഇത്താത്തയും സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ബാപ്പ വാങ്ങിത്തന്ന ബാല സാഹിത്യത്തിൽ ഒന്നായിരുന്നു "നിങ്ങൾക്കറിയാമോ?" എന്ന പുസ്തകം.പല പ്രകൃതി കൗതുകങ്ങളെപ്പറ്റിയും കുട്ടികൾക്ക് മനസ്സിലാവുന്ന രൂപത്തിൽ ഒരു പേജിൽ ഒതുങ്ങുന്ന വിവരണങ്ങളായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം.അന്ന്, അതിൽ ഗ്ലേസിയർ എന്ന് കണ്ടത് എന്റെ ഓർമ്മയിലൂടെ ഒന്ന് മിന്നി.

കാലങ്ങളോളം മഞ്ഞ്  വീണ് ഉറച്ചു കട്ടയായ ഐസിനെയാണ് 'ഗ്ലേസിയർ' എന്ന് പറയുന്നത്. ഹിമാലയൻ പർവ്വത നിരകളിൽ ഇത്തരം നിരവധി ഗ്ലേസിയറുകൾ കാണാം. സോനാമാർഗിലെ മലകളിൽ എക്കാലത്തും  കാണുന്ന ഇത്തരം ഐസ് കട്ടകളിൽനിന്നും ഒലിച്ചിറങ്ങുന്ന കുളിർ ജലപ്രവാഹം ഒരു തോടായി താഴേക്ക് വരുന്നുണ്ട്.കുറെ ഐസ് കട്ടകൾ അതിന് മുകളിലൂടെയും ഒഴുകുന്നുണ്ട്.അങ്ങനെയുള്ള ഒന്നാണ് താജിവാസ് ഗ്ലേസിയർ പോലും. സിന്ധു നദിക്ക് നല്ല തണുപ്പും തെളിച്ചവുമുള്ള വെള്ളം നൽകുന്നത് ഇത്തരം ഗ്ലേസിയറുകളാണ് .

സോനാമാർഗ്ഗിലെ  പ്രധാന ആകർഷണം താജിവാസ് ഗ്ലേസിയർ ആണ് പോലും.കുതിരക്കാർ ചുറ്റും കൂടുമെങ്കിലും അവരെ ഒഴിവാക്കി നടന്നു പോയി കാണാവുന്നതേ  ഉള്ളൂ എന്നും പറയപ്പെടുന്നു.തലേ ദിവസം ഗുൽമാർഗ്ഗിൽ ഞങ്ങളത് അനുഭവിച്ചതുമാണ്.പക്ഷേ അഞ്ച് കിലോമീറ്റർ അങ്ങോട്ടും ഇങ്ങോട്ടും നടക്കുക എന്നാൽ അൽപം കടന്ന കയ്യാണ്. കുതിരക്കാർ റേറ്റ് കുറക്കും എന്ന പ്രതീക്ഷയിൽ നിന്നെങ്കിലും അവർ 1000 ന് താഴോട്ട് പോന്നില്ല.അപ്പോഴാണ് ഒരാഴ്ച മുമ്പ് അവിടെ സന്ദർശിച്ച എന്റെ അനിയനെ വിളിച്ച് ഞാൻ കാര്യം തിരക്കിയത്.സീറോ പോയിന്റ് എന്നൊരു സ്ഥലം ഉണ്ടെന്നും അവിടേക്കാണ് അവർ പോയിരുന്നത് എന്നും അങ്ങോട്ട് സുമോ വിളിച്ച് പോകണമെന്നും അവൻ പറഞ്ഞു.എട്ടു പേർ വീതം കയറിയ ഒരു വണ്ടിക്ക് അവർക്കായത് 5000 രൂപയാണെന്നും ജാക്കറ്റും ബൂട്ടും അവിടെ എത്തിയ ശേഷം ആവശ്യമെങ്കിൽ മാത്രം എടുത്താൽ മതിയെന്നും അവൻ അറിയിച്ചു.

സഞ്ചാരികൾ ശ്രദ്ധിക്കേണ്ട രണ്ട് സംഗതികൾ കൂടി പറയട്ടെ. താജിവാസ് ഗ്ലേസിയറിലേക്ക് ബോർഡിൽ കാണുന്ന അഞ്ച് കിലോമീറ്റർ ദൂരം ഇല്ല.മൂന്ന് കിലോമീറ്റർ ഉണ്ടാകും. അത് കാണേണ്ടവർക്ക് നടന്നു പോയി കാണാം. ഞങ്ങൾ അങ്ങോട്ട് പോയില്ല.സീറോ പോയിന്റിലേക്കുള്ള യാത്ര ഏത് പോയിന്റിൽ വച്ചും മുടങ്ങിയേക്കാം.അതിനാൽ ജാക്കറ്റും ബൂട്ടും ആദ്യമേ വാടകക്ക് എടുക്കരുത്.

സീറോ പോയിന്റിലേക്ക് വണ്ടി പോകും എന്നറിഞ്ഞതോടെ ഞങ്ങളെ വിടാതെ പിടി കൂടിയിരുന്ന ഒരു ഏജന്റിനോട് ഞാൻ അതിനെപ്പറ്റി ചോദിച്ചു.സുമോ പോകും എന്നും വഴിയിൽ ബ്ലോക്കായാൽ തിരിച്ച് പോരും എന്നും കാശ് അപ്പോഴും നൽകേണ്ടി വരുമെന്നും അവൻ പറഞ്ഞു.ഞങ്ങളെ കുതിര കയറ്റാനായിരുന്നു അവന് ഏറെ താത്പര്യം.സുമോക്ക് 6500 രൂപ ആകുമെന്നും അവൻ അറിയിച്ചു.ഞാൻ അയ്യായിരത്തിലും ഉറച്ച് നിന്നു.അവസാനം ബൂട്ടും ജാക്കറ്റും ഇല്ലാതെ 5500 ന് കച്ചവടമുറപ്പിച്ചു.

അൽപ സമയത്തിനകം തന്നെ മെറൂൺ നിറത്തിലുള്ള ഒരു പഴയ സുമോ ഞങ്ങളുടെ മുമ്പിലെത്തി.

"സബ് ആയിയെ സാബ്..." വണ്ടിയിൽ നിന്നും മെലിഞ്ഞുണങ്ങിയ ഒരു വയസ്സൻ ഞങ്ങളെ വിളിച്ചു.പോകാനുള്ള പാതയെ കുറിച്ച് മുൻ ധാരണ ഇല്ലാത്തതിനാൽ വണ്ടിയും ഡ്രൈവറും ഞങ്ങളിൽ അലോസരം സൃഷ്ടിച്ചില്ല.

"കശ്മീർ കൈസാ ഹേ സാർ?" ഡ്രൈവർ മുസമ്മിലിന്റെ ആദ്യത്തെ ചോദ്യം.

"ബഹുത്ത് സുന്ദർ ഹേ .."

"അച്ചാ...കശ്മീർ ജന്നത്ത് ഹേ ... മസാ ഹോഗാ ആപ്കോ ..." ഞങ്ങളെ കൂടുതൽ സന്തോഷിപ്പിക്കും എന്ന അദ്ദേഹത്തിന്റെ വാഗ്ദാനം ഞങ്ങൾക്ക് പ്രതീക്ഷ നൽകി.

"അഗർ ബ്ലോക്ക് ഹുആ തോ ക്യാ കരേഗ ?" ഏജന്റ് സൂചിപ്പിച്ച ഭീഷണിയിലേക്ക് ഞാൻ മുസ്സമ്മിലിന്റെ ശ്രദ്ധ ക്ഷണിച്ചു.

"മുഷ്കിൽ നഹീം ... മേം ആപ്കോ സീറോ പോയിന്റ് ദിക്കായേഗാ.." മുസ്സമ്മിലിന്റെ ആത്മവിശ്വാസം ഞങ്ങൾക്കും ധൈര്യം നൽകി.പോകുന്ന വഴിയിൽ കെട്ടി നിർത്തിയ വലിയൊരു കുളം കണ്ടു. ആരൊക്കെയോ മീൻ പിടിച്ചിരുന്ന കഥയും മുസ്സമ്മിൽ പറഞ്ഞു തന്നു.മുഴുവൻ മനസ്സിലാകാത്തതിനാൽ ഞാൻ വെറുതെ മൂളിക്കേട്ടു. 

"വഹ് ഹേ സർബൽ ..."ദൂരെ താഴ്വാരത്തിൽ കാണുന്ന ഒരു ഗ്രാമത്തിലേക്ക് ചൂണ്ടി മുസമ്മിൽ പറഞ്ഞു.

"ക്യാ സ്പെഷ്യൽ?"

"കാശ്മീർ ക ലാസ്റ്റ് ഹാംലെറ്റ് ..." 

കാശ്മീരിലെ അവസാനത്തെ ഗ്രാമം ആയിരുന്നു അത്.പിന്നീടങ്ങോട്ട് ജനവാസം ഇല്ല എന്നറിഞ്ഞപ്പോൾ ഭൂമിയുടെ ഒരറ്റത്ത് എത്തിയ പോലെ തോന്നി.പ്രതീക്ഷിച്ച പോലെ അല്പം കൂടി മുന്നോട്ട് എത്തിയപ്പോഴേക്കും വാഹനങ്ങളുടെ നീണ്ട നിരയിൽ ഞങ്ങളും ചലന രഹിതരായി.രാജ്യത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ സോജിലാ തുരങ്ക പദ്ധതിയുടെ സ്റ്റാർട്ടിംഗ് പോയന്റ് ആയിരുന്നു അത്.


(തുടരും....)

കാശ്മീർ ഫയൽസ് - 12

Saturday, July 09, 2022

സോനാമാർഗ്ഗിലേക്ക് ... (കാശ്മീർ ഫയൽസ് - 10)

കാശ്മീർ ഫയൽസ് - 9  (Click & Read)

കാശ്മീർ കാഴ്ചകളുടെ രണ്ടാം ദിവസമാണിന്ന് .സോനാമാർഗ് ആണ് ഇന്നത്തെ ലക്ഷ്യസ്ഥാനം. ശ്രീനഗറിൽ നിന്ന് ലഡാക് - കാർഗിൽ റൂട്ടിൽ 80 കിലോമീറ്ററോളം ദൂരെയാണ് സോനാമാർഗ്. സോനമാർഗെന്നാൽ സുവർണ വീഥി എന്നാണർത്ഥം. ഏതെങ്കിലും കാലത്ത് സ്വർണ്ണവ്യാപാരത്തിന് ഉപയോഗിച്ചിരുന്ന പാതയായിരുന്നോ ഇതെന്ന് നിശ്ചയമില്ല. പ്രാചീന കാലത്തെ സിൽക്ക് റോഡിന്റെ ഭാഗമാണ് ഈ റൂട്ട് എന്നും പറയപ്പെടുന്നു. ഏഷ്യയിലെ ചരിത്രപ്രസിദ്ധവും സാംസ്കാരിക പ്രസക്തിയുള്ളതുമായ ഒരു ദീർഘപാതയാണ് സിൽക്ക്‌ റോഡ്‌ അഥവാ സിൽക്ക്‌ റൂട്ട്. ഏഷ്യാ വൻകരയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധവും, സാംസ്കാരികവിനിമയവും നടന്നത് ഈ വഴികളിലൂടെയാണ്. വർഷത്തിൽ ആറുമാസം മാത്രമെ ഈ റോഡ്‌ തുറക്കുകയുള്ളൂ. മഞ്ഞു പെയ്തിറങ്ങുന്ന നവംബർ മുതൽ ഫെബ്രുവരി വരെ ഈ വഴി ഗതാഗതം സാധ്യമല്ല പോലും.

രാവിലെ നേരത്തെ പുറപ്പെട്ടതിനാലാണോ എന്നറിയില്ല റോഡിൽ വാഹനങ്ങൾ കുറവായിരുന്നു. അല്ലെങ്കിലും ഈ മല മുകളിലേക്ക് പോകാൻ ഞങ്ങളെപ്പോലെയുള്ള ടൂറിസ്റ്റുകൾ അല്ലാതെ ആരുണ്ടാകാനാ എന്ന് പിന്നീടാണ് ആലോചിച്ചത്.റോഡിന്റെ ഒരു വശത്ത് കൂടി കളകളാരവം പൊഴിച്ച് കൊണ്ട് ഒരു നദി ഒഴുകുന്നുണ്ട്.നദിയുടെയും പരിസരത്തിന്റെയും സൗന്ദര്യം ഞങ്ങളെ അതിലേക്ക് മാടി വിളിച്ചു.തിരിച്ചു പോരുമ്പോൾ ഡ്രൈവറോട് പറഞ്ഞ് അവിടെ ഇറങ്ങാം എന്ന് ഞാൻ മനസ്സിൽ കരുതി.ശാന്ത സുന്ദരിയായി ഒഴുകുന്ന ആ നദി സിന്ധു ആയിരുന്നു എന്ന് പിന്നീടാണ് അറിഞ്ഞത്.

റോഡിന്റെ വശങ്ങളിലായി ഇടയ്ക്കിടെ മണ്ണുനിറച്ച ചാക്കുകളും പാറക്കല്ലുകളും കൊണ്ട് ഉണ്ടാക്കിയ  ചെറിയ ചെറിയ ബങ്കറുകൾ   കാണാം.അതിൽ നിന്ന് വെളിയിലേക്ക് കാണുന്നത് തോക്കിന്റെ പാത്തി മാത്രമാണ് .അതിന് പിന്നിൽ സ്വന്തം ജീവൻ പണയം വച്ച് ,കൊടും മഞ്ഞിലും തണുപ്പിലും പതറാതെ ഇന്ത്യാ രാജ്യത്തെ കാക്കുന്ന പട്ടാളക്കാരുണ്ട്.ആ ജീവിതത്തെ എഴുന്നേറ്റു നിന്ന് സല്യൂട്ട് അടിച്ചിട്ടേ നമുക്ക് മുന്നോട്ട് പോകാൻ തോന്നൂ . 

കാശ്മീരിലെ ഏറ്റവും സുന്ദരമായ റോഡുകളിൽ ഒന്നാണ് സിൽക്ക് റോഡ്.വാൾനട്ട് മരങ്ങളും പൈൻ മരങ്ങളും റോഡിന്റെ ഇരുവശങ്ങളിലും തല ഉയർത്തി നിൽക്കുന്നുണ്ട് . അങ്ങകലെ നീല മലകളും വെള്ള മലകളും നെഞ്ച് വിരിച്ചും നിൽക്കുന്നുണ്ട് .മഞ്ഞ് പുതച്ച് നിൽക്കുന്ന ആ വെള്ളമലകളിലേക്കാണ് ഞങ്ങളുടെ യാത്ര എന്ന് അന്നേരം മനസ്സിൽ വന്നില്ല. പോകുന്ന വഴിയിൽ അധികം കടകൾ ഇല്ലാത്തതിനാൽ തണുപ്പകറ്റാൻ കുറേ നേരം ഒന്നും കിട്ടിയതുമില്ല. മഴ പെയ്യാനും കൂടി തുടങ്ങിയതോടെ തണുപ്പ് കൂടിക്കൂടി വന്നു.

സോനാമർഗ്ഗിൽ സ്ഥിരതാമസക്കാർ വളരെകുറവാണ്‌. ച്ചവടക്കാരും കുതിരക്കാരും ടാക്സികളും ഹോട്ടലുകളും ടൂറിസ്റ്റ്‌ സീസണിൽ മാത്രം സജീവമാകുന്നവയാണ്.ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെട്ടിരുന്ന ലേഹ് , ലഡാക് , സോജിലാ പാസ് എന്നിവിടങ്ങളിലേക്കെല്ലാം പോകുന്നത് സോനാമാർഗ്ഗ് വഴിയാണ്. അമർനാഥിലേക്കുള്ള തീർത്ഥയാത്ര ആരംഭിക്കുന്നതും സോനാമാർഗ്ഗിൽ നിന്നാണ്.

പ്രതീക്ഷിച്ചതിലും നേരത്തെ, ഒമ്പതര മണിയോടെ ഞങ്ങൾ സോനാമാർഗ്ഗിലെത്തി. തണുപ്പകറ്റാൻ ചുടുചായ നിർബന്ധമായതിനാൽ എല്ലാവരും ഒരു ചായക്കൂടാരത്തിലേക്ക് കയറി. ശരീരം ചൂടാക്കിയ ശേഷം ഞങ്ങൾ വിഹഗ വീക്ഷണത്തിനായി പുറത്തിറങ്ങി നടന്നു. അപ്പോഴാണ് ആ ബോർഡ് ശ്രദ്ധയിൽപ്പെട്ടത് ; താജിവാസ് ഗ്ലേസ്യർ - 5 കിലോമീറ്റർ !!

(തുടരും...)

 കാശ്മീർ ഫയൽസ് - 11

Thursday, July 07, 2022

ഇഷ്‌ഫാഖിന്റെ വീട് (കാശ്മീർ ഫയൽസ് - 9)

കാശ്മീർ ഫയൽസ് - 8 (Click & Read)

കാശ്മീരിലെ എന്റെ ആതിഥേയനായ ഇഷ്ഫാഖ്, എന്റെ വീട്ടിൽ വന്ന സമയത്ത് വീട്ടിലെ സ്ട്രോബറി ചെടി കണ്ടിരുന്നു.കാശ്മീരിൽ വന്നാൽ സ്ട്രോബറി നടേണ്ടത് എങ്ങനെ എന്നും അതിലുണ്ടാകുന്ന സ്‌ട്രോബറിയുടെ വലിപ്പവും നിറവും എങ്ങനെ എന്ന് കാണിക്കാം എന്നു പറയുകയും ചെയ്തിരുന്നു.കാശ്മീർ യാത്ര ഞാൻ അറിയിച്ച ഉടനെ അവൻ പറഞ്ഞതും ഇപ്പോൾ സ്ട്രോബറി, ചെറി എന്നിവയുടെ സീസണാണെന്നും ആയിരുന്നു. അതിനാൽ മുമ്പ് ബാംഗ്ലൂരിൽ മുന്തിരിത്തോട്ടത്തിൽ  (Click & Read-193) കയറിയ ഒരു അനുഭവം ഞാൻ പ്രതീക്ഷിച്ചിരുന്നു.

ആദ്യ ദിവസത്തെ കാഴ്ചകൾക്ക് ശേഷം ഗുൽമാർഗ്ഗിൽ നിന്ന് ഞങ്ങൾ തിരിച്ചെത്തുമ്പോൾ സമയം വൈകിട്ട് ഏഴര മണിയായിരുന്നു.പക്ഷെ ഇരുട്ടിന്റെ ഒരു കണിക പോലും ഭൂമിയിൽ വീണിരുന്നില്ല!അതിനാൽ തന്നെ ഞങ്ങൾ ഇഷ്‌ഫാഖിന്റെ വീടിന് ചുറ്റുമുള്ള കൃഷികൾ കാണാനിറങ്ങി.

വീടിന്റെ മുൻഭാഗത്ത് തന്നെ ചുറ്റും ഷീറ്റ് കെട്ടി വേർതിരിച്ചതായിരുന്നു കൃഷിയിടം.വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ആയിരുന്നു അവിടെ പ്രധാനമായും കൃഷി ചെയ്തിരുന്നത്.ഗേറ്റ് കടന്ന ഉടനെ, നീണ്ടു നിവർന്നു നിൽക്കുന്ന പച്ചത്തണ്ടിന്റെ അറ്റത്തെ വെള്ള പൂക്കളിലാണ് ഞങ്ങളുടെ കണ്ണുടക്കിയത്.പൂവ് അത്ര  പരിചയമില്ലെങ്കിലും ആ തണ്ട് സുപരിചിതമായിരുന്നു.വിത്തെടുക്കാനായി പൂക്കൾ നിലനിർത്തിയ സവാള അഥവാ വലിയ ഉള്ളിയുടെ ചെടികളായിരുന്നു അത്. തൊട്ടടുത്ത് തന്നെ ചെറിയ തണ്ടുള്ള പൂക്കളില്ലാത്ത ചെടികളും കണ്ടു.വെളുത്തുള്ളി ചെടികളായിരുന്നു അത്.

ഇടതൂർന്ന് വളരുന്നതും ഒരു വിരലിന്റെ അത്ര മാത്രം വലുപ്പമുള്ളതുമായ ചെടിയും നാട്ടിൽ കണ്ട ഏതോ ഒരു പച്ചക്കറിയോട് സാമ്യം തോന്നി.നമ്മുടെ നാട്ടിൽ കറികൾക്ക് ചുവപ്പ് നിറം നൽകാൻ ഉപയോഗിക്കുന്ന കാശ്മീരി ചില്ലിയുടെ പൈതങ്ങളായിരുന്നു അവ.തൊട്ടടുത്ത് തന്നെ ബ്രക്കോളിയും കാബേജും ഉണ്ടായിരുന്നു.വീട്ടിൽ ഉണ്ടാക്കുന്നതിനാൽ അവയും എനിക്ക് പരിചിതങ്ങളായിരുന്നു.

നാട്ടിലെ ചീര പോലെ തോരൻ വയ്ക്കാൻ ഉപയോഗിക്കുന്ന ഒരു തരം ഇലച്ചെടിയും ധാരാളമായി കണ്ടു.തലേ ദിവസം രാത്രി ഞങ്ങൾക്ക് തോരനായി തന്നത് അതായിരുന്നു എന്ന് ഇഷ്‌ഫാഖ്‌ പറഞ്ഞു. എനിക്കത് നല്ല രുചിയും തോന്നിയിരുന്നു.ചെറിയ ഇലകളോട് കൂടിയ മറ്റൊരു ചെടിയിൽ ധാരാളം കുഞ്ഞു മഞ്ഞപ്പൂക്കളും നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു.അടുത്ത് ചെന്ന് നോക്കിയപ്പോൾ അതിൽ ഒരിഞ്ചോളം നീളമുള്ള ചെറിയ പയറു പോലെ ഒരു കായ തൂങ്ങുന്നുണ്ടായിരുന്നു.ഒന്നെടുത്ത് പൊട്ടിച്ചപ്പോഴാണ് കടുകാണെന്നറിഞ്ഞത്.

അല്പം കൂടി അകലെ ഇടത്തരം വലിപ്പത്തിലുള്ള ഇലകളുമായി നല്ല ആരോഗ്യത്തോടെ കുറെ കുറ്റിച്ചെടികളുണ്ട്.അതിൽ വെള്ളപ്പൂക്കളുമുണ്ട്. സംഗതി നമ്മുടെ നാട്ടിലെ ബീൻസ് ആണ്.അവർ അതിന്റെ പയർ എടുത്ത് ഉണക്കി രാജ്മാ എന്ന പേരിൽ കറിയുണ്ടാക്കാൻ ഉപയോഗിക്കുന്നു.നമ്മുടെ വൻപയറിനേക്കാളും അല്പം കൂടി വലിപ്പം ഉണ്ടാകും രാജ്മാ പയറിന്.

പിന്നെയാണ് ഞങ്ങളുടെ മനം മയക്കിയ ആ കാഴ്ച കണ്ടത്.നിലത്താകെ പടർന്നു കിടന്ന് പച്ച പരവതാനി വിരിച്ച സ്ട്രോബറി ചെടികൾ!നാട്ടിലേതിനേക്കാളും വലിയ ഇലകളും പച്ചപ്പും.ഇലകൾക്കടിയിൽ നിന്നും ഞങ്ങളെ തുറിച്ച് നോക്കുന്ന സ്ട്രോബറി സുന്ദരികൾ!!പലതും ആർക്കും വേണ്ടാതെ ചീഞ്ഞ് തുടങ്ങിയിരുന്നു.ഒന്ന് രണ്ടെണ്ണം പറിച്ച് കഴുകി വായിലിട്ടപ്പോഴേക്കും അകത്ത് നിന്ന് വലിയൊരു പാത്രവുമായി ഇഷ്ഫാഖിന്റെ അനിയത്തി സായിമ എത്തി. ഹോ, എന്താ പറയാ... സ്ട്രോബറി കണ്ടും തിന്നും ഞങ്ങൾക്ക് മടുത്തു പോയി.വിളവെടുപ്പ് കഴിഞ്ഞ് ബാക്കിയുള്ളതാണ് പോലും ആ ചെടിയിൽ കിടക്കുന്നത്.പത്തിരുപത് കിലോയോളം ഉണ്ടാകും അങ്ങനെ ചെടിയിൽ ഉപേക്ഷിച്ചത് !!

പിറ്റേ ദിവസം രാവിലെ, നടക്കാവുന്ന ദൂരത്തിലുള്ള ദ്രുരൂ അങ്ങാടിയിലും ഒന്ന് പോയി നോക്കി. മട്ടൻ ഷോപ്പിലെ ഇറച്ചി വെട്ടുകാരന്റെ വൃത്തി എന്നെ അത്ഭുതപ്പെടുത്തി.



(തുടരും...)

കാശ്മീർ ഫയൽസ് - 10

Tuesday, July 05, 2022

ഗുൽമാർഗ് അഥവാ പൂമേട് (കാശ്മീർ ഫയൽസ് - 8)

 കാശ്മീർ ഫയൽസ് - 7

കോങ്ദൂരി ഗണ്ടോല സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങി ഞങ്ങൾ മുന്നോട്ട് നടന്നു.തണുപ്പ് അകറ്റാനുള്ള ഫുൾ ഡ്രസ്സ് അണിഞ്ഞിരുന്നെങ്കിലും മഞ്ഞ് അല്പം പോലും അടുത്തെങ്ങും കണ്ടില്ല.ഗണ്ടോലയുടെ രണ്ടാം ഘട്ടത്തിലേക്ക് പോകുന്നവർക്കായിരുന്നു യഥാർത്ഥത്തിൽ ആ ഡ്രെസ്സിന്റെ ആവശ്യം എന്ന് അപ്പോഴാണ് മനസ്സിലായത്.പതിനൊന്ന് പേരുടെ ഡ്രസ്സ് വാടക ഇനത്തിൽ 3300 രൂപ നഷ്ടം ആയതിന് പുറമെ അത് ഇട്ടു നടക്കുന്നതുകൊണ്ടുള്ള ബുദ്ധിമുട്ടും സഹിക്കേണ്ടി വന്നു.

അല്പം മുന്നോട്ട് നടന്നപ്പോഴേക്കും നേരത്തെ കണ്ട ഗൈഡ് ഞങ്ങളുടെ സമീപത്തെത്തി.ഗുൽമാർഗ്ഗിലെ കാഴ്ചകൾ എന്തെന്ന് പ്രത്യേകിച്ച് ഒരു ഐഡിയ ഇല്ലാത്തതിനാൽ അയാൾ പറയുന്ന പോലെ നീങ്ങാം എന്നായിരുന്നു കരുതിയത്.അദ്ദേഹം ഞങ്ങളെ നേരെ കൊണ്ട് പോയത് കുതിരക്കാരുടെ അടുത്തേക്കാണ്.ഐസ് മൂടിയ ഭാഗത്തേക്ക് നാലഞ്ച് കിലോമീറ്റർ ദൂരമുണ്ടെന്നും ഒരു കുതിരക്ക് ആയിരത്തി ഇരുനൂറ്റമ്പത് രൂപ എന്ന നിരക്കിൽ പോകാമെന്നും കുതിരക്കാർ ഗൈഡ് വഴി അറിയിച്ചു.900 രൂപക്ക് ഗണ്ടോലയുടെ രണ്ടാം സ്റ്റേജിൽ എത്താമെന്നിരിക്കെ കുതിരക്ക് 1250 രൂപ വളരെ അധികമായിരുന്നു.അതിന് ഞാൻ സമ്മതിക്കാതെ വന്നപ്പോൾ എത്ര നൽകാൻ പറ്റും എന്നായി ഗൈഡിന്റെ ചോദ്യം.ഗൈഡ് ആയി ഞങ്ങളുടെ കൂടെ വരുന്ന നീയാണ് ഞങ്ങൾക്ക് അത് പറഞ്ഞു തരേണ്ടത് എന്ന എന്റെ വാദം സ്വീകരിച്ച് അവൻ അത് 750 രൂപയാക്കി.തൽക്കാലം കുതിര വേണ്ട എന്ന് തീരുമാനിച്ച് ഒരു ചായ കുടിക്കാൻ ഞങ്ങൾ നീങ്ങി.അവിടെയും ഗൈഡ് ഞങ്ങളെ ഒരു കടയിലേക്ക് ആനയിച്ചു.ഒരു ചായക്ക് 50 രൂപ പറഞ്ഞതോടെ അവിടെ നിന്നും ഞങ്ങളിറങ്ങി.ഗൈഡ് കുതിര സവാരിക്ക് പിന്നെയും പിന്നെയും നിർബന്ധിച്ചെങ്കിലും ഞങ്ങൾ വഴങ്ങുന്നില്ല എന്ന് കണ്ടതോടെ അവൻ മറ്റൊരു ടീമിനെ നോക്കി പോയി.

പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്തതിനാൽ ഞങ്ങൾ അവിടെയും ഇവിടെയും നടക്കാൻ തുടങ്ങി.ശരിക്കും ഗുൽമാർഗ്ഗിന്റെ പേരിന്റെ പൊരുൾ അപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്.പല തരത്തിലുള്ള കാട്ടുപൂക്കളാൽ സമ്പന്നമായിരുന്നു ആ പ്രദേശം.മഞ്ഞ നിറത്തിലുള്ള ബട്ടർ കപ്പ്, നീല നിറത്തിലുള്ള ഒരു പേരറിയാ പൂവ്,പിന്നെ വെള്ള നിറത്തിലുള്ള ഡെയ്‌സി.പെട്ടെന്ന് പഴയ ഒരു സിനിമാഗാനമാണ് മനസ്സിൽ ഓടി എത്തിയത്.

ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ


അവ തീർക്കുന്ന വർണ്ണപ്രപഞ്ചത്തിൽ മുഴുകി ഞങ്ങളങ്ങനെ അലയുമ്പോഴാണ് ഒരു താഴ്വര നിറയെ പാറകൾ കണ്ടത്. അതിൽ അൽപ നേരം ഇരിക്കാം എന്ന് കരുതി അങ്ങോട്ട് നീങ്ങുന്തോറും പാറകൾ ഞങ്ങളിൽ നിന്ന് അകന്നു കൊണ്ടിരുന്നു !! പിന്നീടാണ് മനസ്സിലായത് താഴ്‌വരയിൽ കിടന്നിരുന്ന ചെമ്മരിയാടുകളുടെ കൂട്ടമായിരുന്നു അത് എന്ന്.


ആകാശവും ഭൂമിയും കൂടി ഒരുക്കിയ ആ അവർണ്ണനീയ കാൻവാസിൽ എത്ര ഫോട്ടോകൾ പിടിച്ചു എന്ന് ഒരു കണക്കും ഇല്ല.



അടുത്ത് കാണുന്ന കുന്നുകൾ കയറി ഇറങ്ങിയാൽ മഞ്ഞിൽ എത്തിയേക്കാം എന്ന ആഗ്രഹത്തിൽ ഞാനും കുട്ടികളും  ചില കുന്നുകൾ കയറി.ഒരു കുന്ന് കയറി ഇറങ്ങി അടുത്തത് കയറി അങ്ങനെ അങ്ങനെ പോയാൽ മഞ്ഞിൽ എത്താം എന്ന് അവിടെ വച്ച് കണ്ട കാശ്മീരി പയ്യന്മാർ പറഞ്ഞെങ്കിലും അത്ര മതി എന്ന് ഞങ്ങൾ തീരുമാനിച്ചു. എന്നാൽ ഞങ്ങളുടെ ഭാര്യമാർ കുതിരകളുടെ പിന്നാലെ നടന്നു നോക്കാം എന്ന തീരുമാനത്തിൽ അവയെ പിന്തുടർന്നു. അൽപ സമയം കഴിഞ്ഞതും അവർ മഞ്ഞിലിരിക്കുന്ന ഫോട്ടോകൾ വരാൻ തുടങ്ങി !!ഞങ്ങൾ മറ്റൊരു ദിശയിൽ ആയിരുന്നതിനാൽ ഞങ്ങൾക്ക് അങ്ങോട്ട് പോകാനും സാധിച്ചില്ല.

ഏഷ്യയിൽ തന്നെ സ്കീയിംഗ് ആക്ടിവിറ്റീസിന് ഏറ്റവും പേരുകേട്ട സ്ഥലം കൂടിയാണ് ഗുൽമാർഗ്ഗ് .എത്ര മണിക്കൂർ ആ ദൃശ്യ ഭംഗി ആസ്വദിച്ചു നിന്നാലും മതി വരില്ല. എങ്കിലും കണ്ണിനെയും മനസ്സിനെയും പറിച്ചെടുത്ത് ഞങ്ങൾ തിരിച്ചിറങ്ങി.താഴെ കാണുന്ന ആ സ്തൂപം വളരെ കറക്ട് ആണ്... ഗുൽമാർഗ്ഗിൽ എത്തുന്ന ഏതൊരു സഞ്ചാരിയും പറയും , ഐ ലവ് ഗുൽമാർഗ്ഗ് !!

തിരിച്ചു പോരുന്ന വഴിയിൽ ഒരു വെള്ളച്ചാട്ടം ഉണ്ടെന്നും അത് കാണാമെന്നും ഇഷ്‌ഫാഖ്‌ പറഞ്ഞതനുസരിച്ച് വണ്ടി അങ്ങോട്ട് തിരിഞ്ഞു.ചെങ്കുത്തായ പാറക്കൂട്ടത്തിൽ നിന്ന് മഴക്കാലത്ത് താഴേക്ക് പതിക്കുന്ന ഡ്രങ്ക് എന്ന  വെള്ളച്ചാട്ടം കാണാൻ സൗന്ദര്യമുണ്ട്.പക്ഷെ ഇപ്പോൾ അതിന് ഒട്ടും സൗന്ദര്യമില്ലാത്തതിനാൽ ഞങ്ങൾ വേഗം തിരിച്ചു പോന്നു.


(തുടരും...)

കാശ്മീർ ഫയൽസ് - 9

Sunday, July 03, 2022

ഗുൽമാർഗ് ഗണ്ടോല (കാശ്മീർ ഫയൽസ് - 7)

 കാശ്മീർ ഫയൽസ് - 6

ഗുൽമാർഗ്ഗിലെ പാർക്കിംഗ് പോയിന്റിൽ നിന്ന് തന്നെ കുതിരക്കാർ നമ്മുടെ പിന്നാലെ കൂടും. ഗണ്ടോല സ്റ്റേഷൻ വരെ രണ്ട് രണ്ടര കിലോമീറ്റർ ദൂരമുണ്ടെന്നും കുതിരക്ക് 300 രൂപ നൽകിയാൽ മതി എന്നുമൊക്കെ പറയും. 100 രൂപ മതി എന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ നടന്ന ഞങ്ങൾ ഇരുപത് മിനുട്ട് കൊണ്ട് ലക്ഷ്യത്തിലെത്തി. അതായത് അവർ പറയുന്ന അത്രയും കിലോമീറ്റർ ഒന്നും ഇല്ല എന്നർത്ഥം. കുതിരപ്പുറത്തിരുന്നുള്ള ഫോട്ടോ എടുക്കാനും കുറഞ്ഞ ദൂരം സഞ്ചരിക്കാനും ആഗ്രഹമുള്ളവർക്ക് കുതിരപ്പുറത്ത് കയറാം.

പശ്ചിമ ഹിമാലയൻ മലനിരയിലെ പീർ പഞ്ചൽ റേഞ്ചിലെ ഒരു കൊച്ചു പട്ടണമാണ് ഗുൽമാർഗ്ഗ് .കാശ്മീരി ഭാഷയിൽ ഗുൽമാർഗ്ഗ് എന്നതിന്റെ അർത്ഥം Meadow of Flowers അഥവാ പൂമേട് എന്നാണ്. മനഷ്യകരങ്ങളുടെ സഹായം ഇല്ലാതെ, പ്രകൃതി ഒരുക്കുന്ന പുൽ പരവതാനിയെ പുൽമേട് എന്ന് പറയുന്ന പോലെ പ്രകൃതി ഒരുക്കുന്ന കാട്ടുപൂക്കളുടെ ഉത്സവമാണ് പൂമേട്. ഗുൽമാർഗ്ഗിൽ കാട്ടുപൂക്കൾ ഒരുക്കുന്ന വർണ്ണവൈവിധ്യം തന്നെയായിരിക്കാം അമീർ ഖുസ്രുവിന്റെ വരികളിലൂടെ പണ്ട് ജഹാംഗീർ ചക്രവർത്തി പാടിയത്.

गर फ़िरदौस बर्-रूए- ज़मीन अस्त! 

हमीं अस्त! हमीं अस्तो -हमीं अस्त!

ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ

അതിവിടെയാണ് ,  അതിവിടെയാണ് , അതിവിടെയാണ്.

ഗുൽമാർഗ്ഗിലെ കേബിൾ കാർ രണ്ട് ഫേസുകളായിട്ടാണ് ഉള്ളത്. ഏഷ്യയിലെ നീളം കൂടിയതും ഉയരം കൂടിയതുമായ റോപ് വേകളിൽ ഒന്നാണ് ഇത്.1988 ൽ കമ്മീഷൻ ചെയ്തതെങ്കിലും 1998 മുതലാണ് മുഴുവനായും പ്രവർത്തന സജ്ജമായത്.  ഗുൽമാർഗ് മുതൽ കൊങ്ങ്ദോരി വരെയാണ് കേബിൾ കാറിന്റെ ആദ്യ ഘട്ടം. 3080മീറ്റർ ഉയരത്തിലാണ് ആദ്യ സ്റ്റേജ് അവസാനിക്കുന്നത്. ഒരാൾക്ക് 740 രൂപയാണ് ചാർജ്ജ്.കൊങ്ങ്ദോരി മുതൽ എക്കാലത്തും മഞ്ഞ് മൂടിയ അഫാർവദ് വരെയുള്ള രണ്ടാം ഘട്ടം ദുർഘടവും സാഹസികത നിറഞ്ഞതുമാണ്.4200 മീറ്റർ ഉയരത്തിലേക്കാണ് അതെത്തിച്ചേരുന്നത്. 900 രൂപയുടെ അഡീഷണൽ ടിക്കറ്റ് ഫസ്റ്റ് ബോർഡിംഗ് സമയത്ത് തന്നെ എടുക്കണം. ടിക്കറ്റുകൾ ഓൺലൈൻ ആയും ലഭ്യമാണ്. ഓൺലൈൻ ആയി എടുത്താലും ബോർഡിംഗിന് നിൽക്കേണ്ടത് ടിക്കറ്റ് എടുക്കാൻ നിൽക്കുന്നവരുടെ ക്യൂവിൽ തന്നെയാണ് എന്നതിനാൽ പ്രത്യേകിച്ച് ഒരു നേട്ടവും ഇല്ല .

ഞായറാഴ്ച ആയിട്ടും കേബിൾ കാർ ബോർഡിംഗ് സ്റ്റേഷന് മുന്നിൽ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വേണ്ടി മാത്രം അല്പനേരം ഞങ്ങൾ ക്യൂവിൽ നിന്നു. ചാറൽ മഴയിൽ ഗുൽമാർഗ് കൂടുതൽ സുന്ദരിയായി. ഇഷ്ഫാഖ് ഏർപ്പാടാക്കിയ ഗൈഡ് (എന്തിനാണാവോ?) കൊങ്ദൂരിയിൽ കാണാം എന്ന് പറഞ്ഞ് സ്ഥലം വിടുകയും ചെയ്തു. 


സ്റ്റേഷന് അകത്ത് ആയിരുന്നു യഥാർത്ഥ പൂരം. ഗൈഡുകൾ പലരെയും തന്ത്ര പൂർവ്വം കയറ്റി വിടുന്നത് അവിടെ കാണാം. ഞങ്ങൾ ക്യൂവിൽ തന്നെ മെല്ലെ മെല്ലെ നീങ്ങി. ഒരു മണിക്കൂറിലധികം കാത്ത് നിന്ന ശേഷം ഞങ്ങളും ബോർഡിംഗ് പോയിന്റിൽ എത്തി.

ഒഴിഞ്ഞ് വരുന്ന കേബിൾ കാറുകൾ സാവധാനം ചലിച്ചു കൊണ്ടേ ഇരിക്കും. നമ്മുടെ മുമ്പിൽ എത്തുമ്പോൾ അതിലേക്ക് കയറണം. ആറ് പേരാണ് ഒരു കാറിലെ അംഗസംഖ്യ . ഫാമിലികളെ അതേ പോലെ തന്നെ കയറ്റാൻ ഓപ്പറേറ്റേഴ്സ് ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെ ഞങ്ങളും ബുദ്ധിമുട്ട് ഇല്ലാതെ ഒരു കേബിൾ കാറിൽ കയറി.

കാറിന്റെ ഡോർ സാവധാനം അടഞ്ഞു. പെട്ടെന്ന് ഒരു കുലുക്കത്തോടെ കാർ അടുത്ത ടവറിലേക്ക് പായാൻ തുടങ്ങി. ടവറിൽ എത്തുമ്പോൾ അല്പം കുലുക്കവും ശബ്ദവും ഉണ്ടെന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നും തോന്നിയില്ല. താഴെ ആളുകളും ആടുകളും പൊട്ട് പോലെ ചെറുതാകാൻ തുടങ്ങിയപ്പോഴാണ് കയറിലൂടെ തൂങ്ങി പോകുന്ന ഉയരത്തെപ്പറ്റി ബോധം വന്നത്. വർഷങ്ങൾക്ക് മുമ്പ് ഇതേ ഗുൽമാർഗ്ഗിലെ കേബിൾ കാറപകടത്തിൽ ആറ് പേർ താഴേക്ക് പതിച്ചത് ഓർമ്മ വന്നെങ്കിലും തൽക്കാലം ആരോടും പറഞ്ഞില്ല. ഏകദേശം പത്ത് മിനുട്ട് സഞ്ചരിച്ച ശേഷം ഞങ്ങൾ കൊങ്ങ്ദൂരിയിൽ ഇറങ്ങി.


(തുടരും...)

കാശ്മീർ ഫയൽസ് - 8

Friday, July 01, 2022

ഗുൽമാർഗ്ഗിലേക്ക്... (കാശ്മീർ ഫയൽസ് - 6)

 കാശ്മീർ ഫയൽസ് - 5 (click & read)

തലേ ദിവസം സൂചിപ്പിച്ച കേബിൾ കാർ ആരുടെയും ഉറക്കം കെടുത്തിയില്ല. എല്ലാവരും കാശ്മീരിന്റെ ഭംഗി ആസ്വദിക്കാനായി നേരത്തെ തന്നെ എണീറ്റ് റെഡിയായി. ചൂടുവെള്ളം ലഭ്യമായിരുന്നെങ്കിലും പലരും അന്ന് കുളിക്ക് അവധി നൽകി.പ്രാതൽ പുറത്ത് നിന്ന് കഴിക്കാം എന്നായിരുന്നു എന്റെ പ്ലാൻ. ബട്ട്, തലേ ദിവസത്തെ പോലെ കിണ്ടിയും കോളാമ്പിയുമായി ഇഷ്ഫാഖ് വന്നതോടെ ബ്രേക്ക്ഫാസ്റ്റ് റെഡിയായതായി മനസ്സിലായി. പിന്നാലെ വെണ്ണയിൽ ചുട്ടെടുത്ത ചപ്പാത്തിയും പാലിൽ തയ്യാറാക്കിയ ചായയും എത്തി.

ചപ്പാത്തിയിലേക്ക് കറി ഇപ്പോൾ വരും എന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും അത് വന്നില്ല. മുതിർന്നവർ ബുദ്ധിമുട്ടില്ലാതെ ചപ്പാത്തി അകത്താക്കിയെങ്കിലും കുട്ടികൾക്ക് അത് അത്ര എളുപ്പമായില്ല. 

"ആബിദ് സാർ .... ഹം റോട്ടി മേം കറി ന ഡാലേഗേ " ഞങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ഇഷ്ഫാഖ് പറഞ്ഞു.

" ക്യോം "

"കറി ഡാൽകർ റോട്ടി ഖായേ തൊ നീന്ദ് ആയേഗ " 

കറി കൂട്ടി ചപ്പാത്തി തിന്നാൽ ഉറക്കം വരുമെന്നത് എനിക്ക് പുതിയ അറിവായിരുന്നു. രാത്രി നേരത്തെ കിടന്ന്, രാവിലെ കറിയും കൂട്ടി ചപ്പാത്തി കഴിച്ചാൽ ആ പറഞ്ഞ ഉറക്ക പ്രശ്നം ഉണ്ടാകില്ല എന്ന് ഈ ചങ്ങാതിമാർക്ക് അറിയാഞ്ഞിട്ടല്ല, പ്രാക്ടീസ് ചെയ്യാഞ്ഞിട്ടാണ്.

എല്ലാവരും കഴിച്ച് കഴിഞ്ഞ ശേഷം പുറപ്പെടാനായി ഞങ്ങൾ റെഡിയായി. തലേന്ന് രാത്രി അനുഭവിച്ചതിലും കൂടുതലായിരുന്നു രാവിലെ പുറത്ത് ഉണ്ടായിരുന്ന തണുപ്പ്. 

" ഇഷ്ഫാഖ് ... ഹമേം സ്വറ്റർ പഹ്ന പടേഗ ... "

"വഹാം സെ ജാക്കറ്റ് മിലേഗ സർ ... "

"ഓകെ "  വിറച്ച് കൊണ്ടിരുന്ന എല്ലാവർക്കും ആ മറുപടി ഇത്തിരി ചൂട് നൽകി.

"ദേഖൊ ... ദൂർ മേം സഫേദ് പഹാഡ് ... " പുറത്തിറങ്ങി തന്റെ വീടിന്റെ പിന്നിൽ ദൂരെ ഉയർന്ന് നിൽക്കുന്ന വെള്ള പുതച്ച പർവ്വതങ്ങളെ ചൂണ്ടിക്കാട്ടി ഇഷ്ഫാഖ് പറഞ്ഞു.

"ഹായ്... മഞ്ഞു മല...." എല്ലാവരും കൂടി ഉച്ചത്തിൽ പറഞ്ഞു.

"ഹാം... മഞ്ഞ മലം ... " ഇഷ്ഫാഖിന്റെ മലയാളം കേട്ട് ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചു.

" വഹ് ഹെ ഗുൽമാർഗ്.... ആപ് ഗണ്ടോല മേം വഹാം തക് ജായേഗ ... "

" ഇമ്മേ .... മഞ്ഞിൽ കളിക്കാനോ ...?" സമ്മറിൽ മഞ്ഞ് പ്രതീക്ഷിക്കാത്തതിനാൽ എല്ലാവരും ആ രംഗമോർത്ത് ഉത്സാഹഭരിതരായി. 

കൃത്യം എട്ട് മണിക്ക് തന്നെ ഇഷ്ഫാഖിന്റെ സുഹൃത്തിന്റെ വണ്ടി ഗേറ്റിൽ എത്തി. കേട്ടറിഞ്ഞ ഗുൽമാർഗിനെ കണ്ടും അനുഭവിച്ചും അറിയാനായി എല്ലാവരും ആ ടവേരയിൽ കയറി. ടാങ്ങ് മാർഗ്ഗ് സിറ്റിയിൽ വണ്ടി എത്തിയപ്പോൾ ഡ്രൈവറും ഇഷ്ഫാഖും മാറി മാറി ആരെയോ വിളിച്ചു കൊണ്ടിരുന്നു.അവസാനം ഇടുങ്ങിയ  കുറെ കെട്ടിടങ്ങൾക്കിടയിലൂടെ, പണി തീരാത്ത ഒരു ബിൽഡിംഗിന്റെ മുമ്പിൽ വണ്ടി നിർത്തി.

"സർ... സബ് ഊപർ ചലോ... " ഇഷ്ഫാഖ് എന്നോട് പറഞ്ഞു.

വണ്ടിയിൽ നിന്നിറങ്ങി എല്ലാവരും പണിതീരാത്ത ആ കെട്ടിടത്തിന്റെ മുകൾ നിലയിൽ എത്തി. പ്ലൈവുഡ് അടിച്ച് വേർതിരിച്ച അഞ്ചാറ് റൂമുകളിൽ വിവിധ വലിപ്പത്തിലും നിറത്തിലും ഉള്ള ജാക്കറ്റുകളും ബൂട്ടുകളും അടുക്കി വച്ചിട്ടുണ്ട്. സഞ്ചാരികൾക്ക് അവയിൽ അനുയോജ്യമായത് തിരഞ്ഞെടുക്കാം. ഒരു ദിവസത്തെ വാടക 500 രൂപയാണ്; പക്ഷെ അവരുടെ സുഹൃത്തിന്റെ ആൾക്കാരായതു കൊണ്ട് 300 രൂപക്ക് തരാം എന്ന് പറഞ്ഞു (ഗുൽമാർഗ്ഗിൽ എത്തിയപ്പോൾ കണ്ട ഒരു മലയാളി ടീമിന് 200 രൂപയേ ആയിട്ടുള്ളൂ എന്നും അറിഞ്ഞു. വില പേശിയാൽ പിന്നെയും കുറയുമായിരിക്കും) . 

കുട്ടികളടക്കം എല്ലാവർക്കും അനുയോജ്യമായ ജാക്കറ്റും ബൂട്ടും അണിഞ്ഞ് ഞങ്ങൾ വീണ്ടും വണ്ടിയിൽ കയറി. ടവേര ഗുൽമാർഗ് ലക്ഷ്യമാക്കി യാത്ര തുടർന്നു. 

വഴിയിലെ പുൽമേടുകളും സ്തൂപികാഗ്ര വൃക്ഷങ്ങളും മറ്റ് കാഴ്ചകളും ഞങ്ങളുടെ മനം കുളിർപ്പിച്ചു. അധികം താമസിയാതെ ഞങ്ങൾ പാർക്കിംഗ് പോയിന്റിലെത്തി.


(തുടരും ...)

കാശ്മീർ ഫയൽസ് - 7