Pages

Sunday, December 30, 2018

സ്നേഹതീരം ബീച്ച്

എന്റെ മിക്ക യാത്രകളും മുന്‍‌കൂട്ടി പ്ലാന്‍ ചെയ്ത് കുടുംബത്തോടൊപ്പം നടത്തുന്നതാണ്.സോളോ യാത്രകളും കൂട്ടുകാരുടെ കൂടെയുള്ള യാത്രകളും വളരെ വളരെ കുറവാണ്. പറ്റിയ ഒരു ഫാമിലിയെ കിട്ടിയാല്‍ അവരുടെ കൂടെ യാത്ര പ്ലാന്‍ ചെയ്യാറുണ്ട്. അടുത്ത ഏപ്രിലില്‍ അത്തരം ഒരു യാത്രക്കുള്ള പ്ലാന്‍ നടന്നുവരുന്നു.

വളരെ അപൂര്‍വ്വമായി സംഭവിക്കുന്നതാണ് ചില അപ്രതീക്ഷിത സന്ദര്‍ശനങ്ങള്‍. ഇക്കഴിഞ്ഞ ദിവസം അങ്ങനെ ഒരു യാത്രയും ഉണ്ടായി. കസിന്റെ മകളുടെ മാരിയേജ് റിസപ്ഷന്‍ കൊടുങ്ങല്ലൂരിനടുത്തുള്ള എറിയാട് ആയിരുന്നു ഒരുക്കിയിരുന്നത്.ഒരു ബസ് നിറയെ ബന്ധുക്കളുമായിട്ടാണ് ഞങ്ങള്‍ പോയത്. റിസപ്ഷന്‍ കഴിഞ്ഞ് തിരിച്ച് പോരുമ്പോള്‍ എല്ലാവരെയും കൊണ്ട് ചേരമാന്‍ ജുമാ മസ്ജിദ്  (105)  കാണാന്‍ പോയി. ഞാന്‍ പല തവണ പോയതാണെങ്കിലും ഞങ്ങളുടെ കൂട്ടത്തില്‍ ഇതുവരെ ആ പള്ളി കാണാത്തവര്‍ നിരവധി പേരുണ്ടായിരുന്നു.

ചേരമാന്‍ മസ്ജിദ് കണ്ട് തിരിച്ച് പോരുമ്പോഴാണ് ബീച്ചില്‍ കൂടി പോകണം എന്ന് ചിലര്‍ക്ക് ആഗ്രഹമുദിച്ചത്. പോകുന്ന വഴിയില്‍ ഏതെങ്കിലും ബീച്ചില്‍ കയറാമെന്ന് പറഞ്ഞെങ്കിലും കൊടുങ്ങല്ലൂരിനടുത്ത് മതിലകത്ത് താമസിക്കുന്ന എന്റെ സുഹൃത്ത് ഖൈസിനെ വിളിച്ച് ഞാന്‍ വെറുതെ ഒരഭിപ്രായം തേടി. എറിയാടുള്ള ‘മുനക്കല്‍’ ബീച്ച് ആയിരുന്നു തൃശൂര്‍ ജില്ലയിലെ തന്നെ ഏറ്റവും നല്ല ബീച്ച് എന്നറിഞ്ഞപ്പോള്‍ അവിടം വിട്ടതില്‍ കുണ്ഠിതം തോന്നി. അടുത്ത ഒപ്ഷന്‍ ആയി അവന്‍ പറഞ്ഞത് തളിക്കുളം ബീച്ച് ആയിരുന്നു.

പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത്, തൃശൂരില്‍ വച്ച് നടന്ന ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍,  അന്നത്തെ ഹോസ്റ്റല്‍ മേറ്റ് ആയിരുന്ന തളിക്കുളം സ്വദേശി ഷാഹുല്‍ ഹമീദ് സഗീറിന്റെ വീട്ടില്‍ പോയതും ബീച്ചില്‍ പോയതും പെട്ടെന്ന് ഓര്‍മ്മയില്‍ വന്നു. മാസങ്ങള്‍ക്ക് മുമ്പ് സഗീറിന്റെ നമ്പര്‍ കിട്ടിയതിനാല്‍ ഉടന്‍ അവനെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. മുനക്കല്‍ ബീച്ച് മിസ് ആക്കിയതില്‍ അവനും എന്നെ പഴിച്ചു. പക്ഷെ അപ്പോള്‍ മാത്രമാണ് വര്‍ഷങ്ങളായി ഞാന്‍ കേട്ട് കൊണ്ടിരിക്കുന്ന  സ്നേഹതീരം ബീച്ച് ആണ് ഈ തളിക്കുളം ബീച്ച് എന്ന് മനസ്സിലായത്.

സ്നേഹതീരം ബീച്ചില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സൂര്യന്‍ കടലില്‍ താഴ്ന്നിറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ബീച്ച് നിറയെ ജനങ്ങളും. 50 മീറ്ററോളം കടലിലേക്കിറങ്ങി കളിക്കുകയും കുളിക്കുകയും ചെയ്യുന്ന നിരവധി പേര്‍ ! ഞങ്ങളുടെ കൂട്ടത്തിലെ കുട്ടികളും അല്പ നേരം തിരകളോട് സല്ലപിച്ചു. കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള സ്നേഹതീരം ബീച്ച് സന്ദര്‍ശിക്കാന്‍ കൊള്ളാവുന്ന ഒരു ബീച്ച് തന്നെയാണെന്നാണ് എന്റെ അഭിപ്രായം. തളിക്കുളം സെന്ററില്‍ നിന്നും 3.5 കിലോമീറ്റര്‍ ദൂരമുണ്ട് ബീച്ചിലേക്ക്. വൈകിട്ട് 4 മണിക്കെങ്കിലും ബീച്ചില്‍ എത്തണം.
 തൊട്ടടുത്ത് തന്നെ കുട്ടികളുടെ ഒരു പാര്‍ക്കും ഉണ്ട്. കുട്ടികള്‍ക്ക് 5 രൂപയും മുതിര്‍ന്നവര്‍ക്ക് 10 രൂപയും ആണ് ടിക്കറ്റ് നിരക്ക്.പാര്‍ക്കിനകത്ത് ഒരു അക്വേറിയവും ഉണ്ട്. നേരം ഇരുട്ടിയതിനാല്‍ ഞങ്ങള്‍ക്ക് പാര്‍ക്കില്‍ കയറാന്‍ സാധിച്ചില്ല. ഇരുട്ട് വ്യാപിക്കാന്‍ തുടങ്ങിയതോടെ ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.

 (എല്ലാവരും റിസപ്ഷനില്‍ പങ്കെടുത്ത് കൊണ്ടിരിക്കെ ഞാനും ഫാമിലിയും മറ്റൊരു അപ്രതീക്ഷിത സന്ദര്‍ശനം കൂടി ഒപ്പിച്ചു. മേല്‍ സൂചിപ്പിച്ച സുഹൃത്ത് ഖൈസിന്റെ സഹോദരിയുടെ മകന്റെ കല്യാണം തൊട്ട് തലേ ദിവസമായിരുന്നു. എനിക്കും കുടുംബത്തിനും ക്ഷണം ഉണ്ടായിരുന്നെങ്കിലും ഈ റിസപ്ഷന് പോകുന്നതിനാല്‍ അന്ന് വരാം എന്ന് ഏറ്റു. അങ്ങനെ ആ ക്ഷണവും ഒരു ദിവസം വൈകിയാണെങ്കിലും സ്വീകരിച്ചു)

Thursday, December 27, 2018

പൊത്താം കല്ല്

ചാലിയാര്‍ ഇന്നത്തെപ്പോലെ ആവുന്നതിന് മുമ്പ് പലതരം കളികളും അതിന്റെ തീരത്തും വെള്ളത്തിലും അരങ്ങേറിയിരുന്നു. മാട് എന്നറിയപ്പെടുന്ന പുഴയുടെ തീരത്തെ മണലില്‍ പന്ത് കളിയും ക്രിക്കറ്റ് കളിയും കബഡിയും അരങ്ങേറിയിരുന്നു. വെള്ളത്തിലാകട്ടെ മുങ്ങാം കുഴിയും തൊട്ട്കളിയും പൊത്താം കല്ലും ആയിരുന്നു കളികള്‍.

പൊത്താം കല്ല് എന്ന കളിയില്‍ കയ്യില്‍ പിടിക്കാവുന്ന ഒരു കല്ല് ഒരാള്‍ പൊക്കി പിടിക്കും. ബാക്കിയുള്ളവര്‍ അയാള്‍ക്ക് ചുറ്റും നില്‍ക്കും. ശേഷം അയാള്‍ ഇങ്ങനെ പറയും.
“പോത്താം കല്ല്
ആരെടുക്കും?”

“ഞാനെടുക്കും” ചുറ്റും നില്‍ക്കുന്നവര്‍ ഒരുമിച്ച് പറയും.

“എങ്ങനെയെടുക്കും?”  കല്ലും കൊണ്ട് നില്‍ക്കുന്നയാള്‍ ചോദിക്കും

“മുങ്ങിയെടുക്കും” എല്ലാവരും ഒരുമിച്ച് പറയും.

അതോടെ അയാള്‍ കല്ല് അല്പം ദൂരേക്ക് പൊത്തോം എന്നെറിയും. അതുകൊണ്ടായിരിക്കും ഇതിന് പൊത്താം കല്ല് എന്ന പേര് വീണത്. ചുറ്റും നില്‍ക്കുന്നവര്‍ മുങ്ങാം കുഴിയിട്ട് ആ കല്ല് തപ്പി എടുക്കും. പലപ്പോഴും എറിഞ്ഞ കല്ലിന് പകരം മറ്റു കല്ലുമായി പലരും വെള്ളത്തില്‍ നിന്ന് പൊങ്ങി വരും!

ചില വിരുതന്മാര്‍ നിലയില്ലാ കയത്തിലേക്ക് കല്ലെറിയും. അത് വാക് തര്‍ക്കത്തിനും എറിഞ്ഞവനെ കളിയില്‍ നിന്ന് പുറത്താക്കാനും വരെ ഇടയാക്കും. കല്ല് മുങ്ങി എടുത്ത് കൊണ്ട് വരുന്നവന്‍ അടുത്ത ഏറുകാരനായി കളി തുടരും.

നല്ല മണലോട് കൂടിയ അടിത്തട്ടുള്ള പുഴകളിലേ ഈ കളി കളിക്കാവൂ. പാറ നിറഞ്ഞിടത്തും ചെളി നിറഞ്ഞിടത്തും കളിച്ചാല്‍ അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.

Thursday, December 20, 2018

ഷാഹിനയുടെ സ്കൂള്‍

            ശാസ്ത്രത്തിന്റെ പ്രയോജന ഫലങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നാം എല്ലാവരും മുന്‍‌പന്തിയിലാണ്.ഏറ്റവും അത്യാധുനികമായ സൌകര്യങ്ങള്‍ സ്വന്തമാക്കണം എന്ന് തന്നെയാണ് ഭൂരിപക്ഷം ജനങ്ങളുടെയും ലക്ഷ്യം.എന്നാല്‍ ഈ വളര്‍ച്ചക്ക് കാരണക്കാരായ ശാസ്ത്രജ്ഞരുടെ ജീവചരിത്രം വായിക്കാനോ അവര്‍ വളര്‍ന്നു വന്ന സാഹചര്യങ്ങള്‍ അറിയാനോ നേരിട്ട വെല്ലുവിളികള്‍ കേള്‍ക്കാനോ പലരും ഇഷ്ടപ്പെടുന്നില്ല. പുതുതലമുറക്ക് പുതിയൊരു ആഖ്യാനരീതിയിലൂടെ ആ കഥകള്‍ പറഞ്ഞുകൊടുക്കുന്ന പുസ്തകമാണ് ഷാഹിനയുടെ സ്കൂള്‍.

             ശാസ്ത്രം പഠിക്കാന്‍ തുടങ്ങുന്നത് മുതല്‍ കുട്ടികള്‍ കേള്‍ക്കുന്ന പേരുകളാണ് ഐസക് ന്യൂട്ടണും ഐന്‍സ്റ്റീനും ഗലീലിയോയും . ഈ മൂന്ന് ശാസ്ത്രജ്ഞന്മാരുടെയും ജീവിതവും അവര്‍ കണ്ടെത്തിയ മഹത്തായ ശാസ്ത്ര സത്യങ്ങളും ഷാഹിന എന്ന വിദ്യാര്‍ത്ഥിനി നമുക്ക് പറഞ്ഞ് തരുന്നു.വെറുതെ പറഞ്ഞ് തരുന്നതിന് പകരം, സ്കൂളിലെ ഹാളില്‍ പ്രദര്‍ശിപ്പിച്ച ഫോട്ടോകളുമായി ഷാഹിന സംവദിക്കുന്ന രൂപത്തില്‍ ആയതിനാല്‍ അത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹൃദ്യമാകും.ഒപ്പം സംശയങ്ങള്‍ തീര്‍ക്കാനും ലൈവായി പറഞ്ഞു കൊടുക്കാനും പപ്പന്‍ മാഷും.ഗ്രന്ഥകര്‍ത്താവ് പാപ്പുട്ടി സാര്‍ തന്നെയാണോ ഈ പപ്പന്‍ മാഷ് എന്ന് സംശയം തോന്നാതില്ല.
               മുന്‍ സ്കൂളിലെ രമേശന്‍ മാഷ് ശാസ്ത്രത്തില്‍ ഇട്ടുകൊടുത്ത അടിത്തറയാണ് ഷാഹിന ചോദ്യങ്ങളും സംസാരങ്ങളും ഡയലോഗുകളും ആയി വികസിപ്പിച്ചെടുക്കുന്നത്. കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ കൂടി ഈ പുസ്തകം പറയാതെ പറയുന്നു.

              നര്‍മ്മ ഭാഷണത്തിലൂടെയാണ് മൂന്ന് ജീവിത കഥകളും അവതരിപ്പിച്ചിരിക്കുന്നത് എന്നതിനാല്‍ കുട്ടികളും മുതിര്‍ന്നവരും ഒറ്റ ഇരിപ്പില്‍ തന്നെ പുസ്തകം വായിച്ച് തീര്‍ക്കും.പാപ്പുട്ടി സാര്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു എന്നത് പുസ്തകം വായിച്ച ശേഷമാണ് ഞാന്‍ മനസ്സിലാക്കിയത്.ഐന്‍സ്റ്റീനിന്റെ  ചരിത്രം പറയുമ്പോള്‍ ദൈവ ചിന്തയെപ്പറ്റി ചില പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട് ഈ പുസ്തകത്തില്‍.കുഞ്ഞുമനസ്സുകളില്‍ അത് ചില ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. മതചിന്ത ചില സ്ഥലങ്ങളില്‍ മദം പൊട്ടാറുണ്ടെങ്കിലും മനുഷ്യകുലം നിലനില്‍ക്കുന്നത് വിവിധതരം മതവിശ്വാസം ഉള്ളത് കൊണ്ട് തന്നെയാണ്.

            ശങ്കരന്‍ വൈദ്യര്‍ മെമ്മോറിയല്‍ യു.പി സ്കൂളീലേക്ക് പോകുന്ന ഷാഹിന പുസ്തകത്തിന്റെ അവസാന താളുകളിലേക്ക് എത്തുമ്പോഴേക്കും എട്ടാം ക്ലാസുകാരി ആവുന്നത് രചയിതാവ് ശ്രദ്ധിച്ചിട്ടില്ല എന്ന് തോന്നുന്നു. എന്തായാലും ഭൌതികശാസ്ത്രത്തിന്റെ വികാസത്തെപ്പറ്റി ഒരു ഫിസിക്സ് വിദ്യാര്‍ത്ഥിക്ക് പെട്ടെന്നൊരു ചിത്രം മനസ്സില്‍ രൂപപ്പെടുത്താന്‍ “ഷാഹിനയുടെ സ്കൂള്‍“ സഹായകമാകും. ഫിസിക്സില്‍ ബിരുദാനന്തര ബിരുദമുള്ള എനിക്കും ഈ പുസ്തകം ഉപകാരപ്രദമായി എങ്കില്‍ ശാസ്ത്രലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്ന കുട്ടികള്‍ക്ക് അത് വളരെ ഉപകാരപ്പെടും എന്നതിന് സംശയമില്ല.

പുസ്തകം : ഷാഹിനയുടെ സ്കൂള്‍
കര്‍ത്താവ് : പ്രൊഫ.കെ.പാപ്പൂട്ടി
പ്രസാധകര്‍: പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്
പേജ് : 112
വില  : 120 രൂപ

Monday, December 17, 2018

കല്ലുകൾ കവിത വിരിയിക്കുന്ന കരിയാത്തന്‍‌പാറ

             കോഴിപ്പാറയില്‍ ഒരു സായാഹ്നം  (283) ചെലവിടാന്‍ പോയപ്പോഴാണ് ആ സ്ഥലത്തിന്റെ മനോഹാരിത മനസ്സിലായത്.അതുകഴിഞ്ഞ് അരിപ്പാറ (153)എന്ന് പറഞ്ഞപ്പോഴേക്കും  കുട്ടികള്‍ റെഡിയായതും അതിന്റെ എഫക്ട് തന്നെ.ആ രണ്ട് ഓര്‍മ്മകള്‍ മായാതെ നില്‍ക്കുമ്പോഴാണ് മൂന്നാമതൊരു പാറ ഞാന്‍ കുടുംബത്തിന്റെ മുന്നില്‍ എടുത്തിട്ടത് - കരിയാത്തന്‍‌പാറ !

               പച്ചപരവതാനി വിരിച്ച കരിയാത്തന്‍‌പാറ  (54) എന്റെ മനസ്സില്‍ വരച്ച ചിത്രങ്ങള്‍ക്ക് നാഷണല്‍ സര്‍വീസ് സ്കീമിന്റെ  (190)മധുരിക്കുന്ന സ്മരണകളുടെ പിന്‍‌ബലം കൂടിയുള്ളതിനാല്‍ എന്നും ഏറെ ഹൃദ്യമായി തോന്നിയിരുന്നു. അതുകൊണ്ട് തന്നെയായിരുന്നു തലേദിവസത്തെ ഫുഡ്‌ഫെസ്റ്റിന്റെ (23)ജഗപൊഗ പണികളുടെ ഹാങ്ങോവര്‍ മാറ്റാന്‍ കുടുംബസമേതം ഒരു ഔട്ടിംഗ് തീരുമാനിച്ചത്.ദൂരം കൂടുതലാണെങ്കിലും കുടുംബം ഇതുവരെ കാണാത്ത കരിയാത്തന്‍‌പാറയിലേക്കാവട്ടെ അത് എന്നും തീരുമാനിച്ചു.

                കരിയാത്തന്‍‌പാറയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സമയം അഞ്ച് മണി കഴിഞ്ഞിരുന്നു.സൂര്യന്‍ അന്നത്തെ ദര്‍ശനം നല്‍കല്‍ നിര്‍ത്താന്‍ ഇനി മിനുട്ടുകള്‍ മാത്രം. കരിയാത്തന്‍‌പാറയുടെ സൌന്ദര്യം ആസ്വദിക്കാന്‍ സമയം അധികം കിട്ടില്ല എന്നതിനാല്‍ കാര്‍ റോഡ് സൈഡില്‍ തന്നെ പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ വേഗം പുഴയിലേക്കിറങ്ങി.കാലം മിനുക്കിയെടുത്ത ഉരുളന്‍ കല്ലിലൂടെ ഞങ്ങള്‍ ശ്രദ്ധിച്ചിറങ്ങി. ചെറുതും വലുതുമായ കല്ലുകള്‍ക്ക് ഒരു പ്രത്യേകതരം വെള്ളനിറമായിരുന്നു.
                                      
               പശ്ചിമഘട്ടത്തിന്റെ ഏതോ ഉത്തുംഗതയില്‍ നിന്ന് ഉരുണ്ടും മറിഞ്ഞും എത്തി ഞങ്ങളുടെ കാലിനടിയില്‍ ഞെരിഞ്ഞമരുന്ന ഓരോ കല്ലിനും നിരവധി കഥകള്‍ പറയാനുണ്ടാകും. പക്ഷേ കേള്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ ഞാന്‍ ചെവിയോര്‍ത്തില്ല. കല്ലുകള്‍ പ്രകൃതിയില്‍ കൊത്തിയ കവിതയുടെ മനോഹാരിതയും ആസ്വദിച്ച് ഞങ്ങള്‍ വലിയൊരു പാറപ്പുറത്ത് കയറി.
             ശുദ്ധമായ തെളിനീര് ഒരു ചെറിയ ജലപാതമായി അവിടെ നിന്നും താഴേക്ക് പതിക്കുന്നുണ്ടായിരുന്നു.അല്പം കൂടി അകലെയായി കുട്ടികള്‍ കളിക്കാനും കുളിക്കാനും ഇറങ്ങുന്നുണ്ട്. ഒഴിവ് ദിനമായതിനാല്‍ നിരവധി സഞ്ചാരികളും പുഴയുടെ വിവിധ ഭാഗങ്ങളിലായി ഉണ്ട്. സൌകര്യപ്രദമായ ഒരു സ്ഥലത്ത് ഞാനും മക്കളെ കുളിക്കാനിറക്കി. കുളിക്കാനിറങ്ങുമ്പോള്‍ ശ്രദ്ധിക്കണം എന്ന് ആ നാട്ടുകാരനായ പ്രസാദേട്ടന്‍ മുന്നറിയിപ്പ് തന്നിരുന്നതിനാല്‍ ഞാന്‍ അതീവ ജാഗ്രത പുലര്‍ത്തി.പാറകള്‍ക്കിടയിലെ ആഴമുള്ള കുഴികള്‍ ഒരാഴ്ചമുമ്പും ഒരു കുട്ടിക്ക് മരണക്കെണി ഒരുക്കിയത് ഞെട്ടലോടെയാണ് ശ്രവിച്ചത്.  എല്ലാ സഞ്ചാരികളും കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണം.

               കഴിഞ്ഞ വര്‍ഷം കുടുംബസമേതം കൊച്ചിന്‍-മുസ്‌രിസ് ബിനാലെ (115)സന്ദര്‍ശിച്ചപ്പോള്‍ സന്ദര്‍ശകര്‍ ഒരുക്കിയ ഇന്‍സ്റ്റലേഷനുകളുടെ ഒരു ഏരിയ കണ്ടിരുന്നു.ചെറിയ ചെറിയ ഉരുളന്‍ കല്ലുകള്‍ അടുക്കി വച്ചതായിരുന്നു അതില്‍ ഏറ്റവും കൂടുതല്‍.പരന്ന പാറപ്പുറത്ത് നദിയില്‍ നിന്നും പെറുക്കിയ ചെറിയ ചെറിയ കല്ലുകള്‍ അടുക്കി വച്ചത് കരിയാത്തന്‍‌പാറയിലും പല സ്ഥലത്തും കണ്ടു.ലുലുവും ലുഅയും എന്റെ ഭാര്യയുടെ അനിയത്തിയും കൂടി കുറെ കല്ലുകള്‍ പെറുക്കി അടുക്കിവച്ചപ്പോള്‍ ഒരു ശിലാഗോപുരം കൂടി ഉയര്‍ന്നു.കെട്ടിപ്പൊക്കിയ ഗോപുരം കല്ലെറിഞ്ഞ് തകര്‍ത്ത് അവര്‍ പൊട്ടിച്ചിരിച്ചപ്പോള്‍ നാറാണത്ത് ഭ്രാന്തനെയും അനുസ്മരിച്ചു.
              കക്കയം വാലി എന്നു കൂടി അറിയപ്പെടുന്ന ഈ സ്ഥലത്തിന്റെ മുകളിലെവിടെയോ ആയിരുന്നു അടിയന്തിരാവസ്ഥാ കാലത്ത് രാജന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം നടന്നത്.അതിന് ശേഷം നിരവധി മഴമേഘങ്ങള്‍ പെയ്തൊഴിഞ്ഞ് മലമുകളില്‍ നിന്ന് കുത്തി ഒലിച്ചിറങ്ങിയെങ്കിലും ഒരച്ഛന്റെ കണ്ണുകളില്‍ നിന്നും ഒഴുകിയ കണ്ണുനീരിന്റെ ഉപ്പുരസം ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല.അതുകൊണ്ട് തന്നെയായിരിക്കാം ഓരോ സഞ്ചാരിയും അറിയാതെ കക്കയം വാലിയിലെ വെള്ളത്തിന്റെ രുചി നുണയുന്നത്.
            അരീക്കോട് നിന്നും താമരശ്ശേരി കഴിഞ്ഞ് കൊയിലാണ്ടി റോഡില്‍ ഏകദേശം എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ എസ്റ്റേറ്റ് മുക്ക് എത്തും. അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 13ഓ 15ഓ കിലോമീറ്റര്‍ താണ്ടിയാല്‍ കരിയാത്തന്‍‌പാറയില്‍ എത്താം.എന്റെ നാട്ടില്‍ നിന്ന് 50 കിലോമീറ്റര്‍ ആണ് ദൂരം. കോഴിക്കോട് നിന്ന് ബാലുശ്ശേരി എത്തി താമരശ്ശേരി റോഡ് വഴി എസ്റ്റേറ്റ് മുക്ക് എത്താം. ഉച്ചക്ക് രണ്ടര മണിയോടെയെങ്കിലും കരിയാത്തന്‍‌പാറയില്‍ എത്തിയാല്‍ പുഴയും പുല്‍മേടും എല്ലാം ആസ്വദിച്ച് ഒരു കുളിയും കഴിഞ്ഞ് നവോന്മേഷത്തോടെ മടങ്ങാം.

          കണ്ണുകള്‍ പറിച്ചെടുത്താണ് ഓരോ സഞ്ചാരിയും കരിയാത്തന്‍‌പാറയോട് വിട ചൊല്ലുന്നത്. സൂര്യന്‍ പൂര്‍ണ്ണമായും താഴ്ന്നതോടെ ഞങ്ങളും തിരിച്ച് കയറി. മടങ്ങുന്ന വഴി തലയാട് വച്ച് 2010ലെ NSS ക്യാമ്പിനെ സജീവമാക്കിയ ബിജുവിനെയും സിദ്ദീഖ്ക്കയെയും കണ്ടുമുട്ടി. 
              ആ സൌഹൃദ സംഭാഷണത്തില്‍ നിന്നാണ് മലബാറിലെ ഗവി എന്നറിയപ്പെടുന്ന വയലട മുള്ളമ്പാറ വ്യൂ പോയിന്റ് കൂടി തൊട്ടടുത്ത് ഉണ്ടായിരുന്നു എന്നറിഞ്ഞത്. കരിയാത്തന്‍‌പാറ വീണ്ടും മാടിവിളിക്കുന്നതിനാല്‍ അന്ന് അതും കൂടി കാണാമെന്ന പ്രതീക്ഷയില്‍  നല്ലവരായ ആ സുഹൃത്തുക്കളോട് ഞങ്ങള്‍ യാത്ര പറഞ്ഞു. 

Tuesday, December 11, 2018

കരിയാത്തന്‍‌പാറയിലെ പച്ചപ്പരവതാനിയിലൂടെ....

              2011പുതുവർഷദിനത്തിൽ ഞാൻ പുതിയൊരു ബ്ലോഗ് തുടങ്ങി. എന്റെ യാത്രാ വിവരണങ്ങൾ എഴുതാൻ ഉദ്ദേശിച്ചു കൊണ്ടുള്ള ആ ബ്ലോഗിലെ ആദ്യത്തെ പോസ്റ്റിന്റെ പേര് “കരിയാത്തന്‍‌പാറയിലെ പച്ചപ്പരവതാനിയിലൂടെ....“ എന്നായിരുന്നു.കക്കയത്തിനടുത്തുള്ള പ്രകൃതി രമണീയമായ കരിയാത്തന്‍‌പാറയിൽ, അതിന്റെ തൊട്ടടുത്ത സ്ഥലമായ തലയാട് വച്ച്  നടന്ന എൻ.എസ്.എസ് സപ്തദിന ക്യാമ്പിനിടക്ക് പോയതിന്റെ വിവരണമായിരുന്നു ആ പോസ്റ്റ്. മാതൃഭൂമി യാത്രയുടെ ഓൺലൈൻ പതിപ്പിൽ ഞാൻ എഴുതിയ കുറിപ്പിന്റെ ലിങ്ക് ( http://archives.mathrubhumi.com/yathra/travel_blog/article/155560/index.html ) ആയിരുന്നു ആ പോസ്റ്റിൽ  നൽകിയിരുന്നത് . കരിയാത്തൻ‌പാറയിലേക്ക് വീണ്ടും പോകാൻ തയ്യാറെടുക്കുമ്പോൾ ആ ആർട്ടിക്കിൾ തെരഞ്ഞപ്പോഴാണ്  അത് കാണാനേ ഇല്ല എന്ന യാഥാർത്ഥ്യം ഞാൻ മനസ്സിലാക്കുന്നത്.

           തൂമഞ്ഞ് വീണുകൊണ്ടിരിക്കുന്ന ഒരു ഡിസംബർ പ്രഭാതം. എല്ലാ എൻ.എസ്.എസ് ക്യാമ്പിലും ഉണ്ടാകാറുള്ള പോലെ അവസാന ദിനത്തിൽ ഒരു ട്രക്കിംഗ് എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശം. പക്ഷെ സ്നേഹം കൊണ്ട് ഞങ്ങളെ വീർപ്പ് മുട്ടിച്ച തലയാടുകാർ ട്രക്കിങ്ങിന് മുമ്പ് ഒരു ഔട്ടിംഗ് എന്ന ആശയത്തോടെ ഞങ്ങളെ നയിച്ചത് കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ റിസർവോയർ ആയ കരിയാത്തന്‍‌പാറയിലേക്കാണ്. മൂക്കിന് താഴെയുള്ള ഇത്രയും മനോഹരമായ ഒരു സ്ഥലം ഇതുവരെ അറിയാതെ പോയല്ലോ എന്ന സങ്കടമായിരുന്നു അവിടെ എത്തിയപ്പോൾ ആദ്യം തോന്നിയത്.
                   
 
          ചിത്രങ്ങളിൽ കണ്ട തേക്കടിയുടെ ഒരു കോഴിക്കോടൻ പതിപ്പ് എന്ന് ഒറ്റ നോട്ടത്തിൽ പറയാം. ചില്ലകളാൽ സ‌മൃദ്ധമായ വിവിധതരം മരങ്ങൾ തിങ്ങി നിൽക്കുന്ന കര ഭാഗം. ആഴം എത്രയുണ്ട് എന്ന് പറയാൻ പറ്റാത്ത വിധത്തിൽ ഒഴുക്ക് നിലച്ച കുറ്റ്യാടി പുഴ.വെള്ളം ഇറങ്ങിപ്പോയ സ്ഥലങ്ങളിൽ ഇടക്കിടക്ക് ഉണങ്ങിയ മരങ്ങൾ തീർത്ത നിശ്ചലദൃശ്യങ്ങൾ. അപ്പുറം പച്ചപ്പരവതാനി വിരിച്ച പോലെ പുൽമേട്. അതിനുമപ്പുറം ഇട തൂർന്ന് വളർന്ന് നിൽക്കുന്ന മരങ്ങൾ.അതും കഴിഞ്ഞ് മേഘം മുട്ടി നില്‍ക്കുന്ന നീലമലകള്‍.ശരിക്കും യൂറോപ്യന്‍ രാജ്യങ്ങളില്‍ കാണുന്ന പോലെയുള്ള ഒരു കാഴ്ച. 
                പഴയ ഓർമ്മകൾ പുതുക്കാനായി 2012 ഏപ്രിലിൽ വീണ്ടും കരിയാത്തൻപാറയിൽ എത്തിയപ്പോഴെടുത്ത ചിത്രങ്ങളിൽ ചിലതാണ് മേലെ കാണുന്നത്. കൊടും വേനലിലും പച്ചപ്പരവതാനി വിരിച്ച് കരിയാത്തൻപാറ അന്നും ഞങ്ങളെ വരവേറ്റു. വെള്ളാരം കല്ലുകൾ കൊണ്ട് കവിത വിരിയിക്കുന്ന പ്രളയാനന്തര കരിയാത്തൻപാറയിൽ ഇക്കഴിഞ്ഞ ശനിയാഴ്ച ഞാൻ കുടുംബ സമേതം വീണ്ടും പോയി. അത് നാളെ പറയാം.

Sunday, December 09, 2018

ചരിത്രം കുറിച്ച ‘കൂട്ടായ്മയുടെ കൈപുണ്യം‘

            അരീക്കോട് എന്ന എന്റെ ഗ്രാമം പല സ്ഥലത്തും പല രൂപത്തില്‍ ആണ് പ്രസിദ്ധം.കളിക്കമ്പക്കാര്‍ക്കിടയില്‍, നിരവധി അന്താരാഷ്ട്ര താരങ്ങളെ സംഭാവന ചെയ്ത ഇത് ഫുട്‌ബാളിന്റെ മെക്കയാണ്. വിദ്യാഭ്യാസ വിചക്ഷണര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരുള്ള നാടാണ്. ഉദ്യോഗസ്ഥ വൃന്ദത്തില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്ള നാടാണ്.കെട്ടിട നിര്‍മ്മാണ രംഗത്ത് അരീക്കോട് മണല്‍ ഏറെ പ്രസിദ്ധമാണ്. ചരിത്ര രംഗത്ത് 1921ലെ മലബാര്‍ ലഹളയുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. കലാ-സാംസ്കാരിക രംഗത്തെ പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചവരുടെ നാടും കൂടിയാണ്.അങ്ങനെ ഒരു നാടിനെപ്പറ്റി അഭിമാനിക്കാന്‍ നിരവധി ഘടകങ്ങള്‍.

          ഇക്കഴിഞ്ഞ ദിവസം ഈ നാട്ടുകാര്‍ക്കും സമീപവാസികള്‍ക്കും ഒരു ഉത്സവദിനമായിരുന്നു. നാട്ടിലെ വിദ്യാഭ്യാസ രംഗത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന സുല്ലമുസ്സലാം സ്ഥാപനങ്ങളില്‍ ഒന്നായ ഓറിയെന്റെല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സംഘടിപ്പിച്ച ഭക്ഷ്യമേള വേറിട്ട ഒരനുഭവമായിരുന്നു. നിര്‍ധനരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് വീട് പണിയാന്‍ വേണ്ടി 10 ലക്ഷം രൂപ സമാഹരിക്കാനായിരുന്നു ‘കൂട്ടായ്മയുടെ കൈപുണ്യം’ എന്ന ഫുഡ് ഫെസ്റ്റ്.

            കുട്ടികള്‍ സ്വന്തം വീട്ടില്‍ നിന്ന് ഓരോ തരം വിഭവങ്ങള്‍ ഉണ്ടാക്കി കൊണ്ടു വന്ന് അത് ഓരോ ക്ലാസിന്റെ സ്റ്റാളുകളില്‍ വച്ച് വിറ്റു കിട്ടുന്ന പണത്തിലൂടെ ധനം സമാഹരിക്കലായിരുന്നു ലക്ഷ്യം.ഓരോ ക്ലാസുകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം കൂടിയായപ്പോള്‍ പല വീടുകളില്‍ നിന്നും അഞ്ചും ആറും വിഭവങ്ങള്‍ ഭക്ഷ്യമേളയില്‍ എത്തി.മേള ആരംഭിച്ച ഉച്ച്ക്ക് മൂന്ന് മണിക്ക് തന്നെ സ്കൂള്‍ പരിസരം ജന നിബിഡമായി. സന്ധ്യ മയങ്ങിയപ്പോഴേക്കും ജനസാഗരത്തിലൂടെ നൂഴ്ന്ന് പോകാന്‍ പോലും പറ്റാത്ത അവസ്ഥ!
             നാട്ടില്‍ നടക്കുന്ന ആദ്യത്തെ ഫൂഡ്‌ഫെസ്റ്റ് ആയിരുന്നു ഇത്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ രണ്ടാമത്തെ മകള്‍ ലു‌അ അവളുടെ ക്ലാസിന് വേണ്ടി തയ്യാറാക്കിയ ഒരു ഓഡിയോ പരസ്യം കേട്ട് സത്യത്തില്‍ ഞാന്‍ പോലും ഞെട്ടിപ്പോയി. മുന്‍ പരിചയം ഒന്നും ഇല്ലാഞ്ഞിട്ടും ഈ മക്കള്‍ ഇത്രയും നന്നായി തയ്യാറാക്കി അത് ജനങ്ങളില്‍ കൃത്യമായി എത്തിച്ചത് തന്നെയാണ് ഈ വിജയത്തിന്റെ രഹസ്യം. ഒപ്പം അവര്‍ക്ക് സര്‍വ്വ പിന്തുണയുമായി എല്ലാ അടുക്കളയിലെയും അടുപ്പുകള്‍ മത്സരിച്ചപ്പോള്‍ അത് കുട്ടികളുടെ മാതാപിതാക്കള്‍ക്കിടയില്‍ ഒരു ബന്ധം സൃഷ്ടിക്കാനും ഉതകുന്നതായി.വെറും ആറ് മണിക്കൂറിനുള്ളീല്‍ 20 ലക്ഷത്തിലേറെ രൂപ  സമാഹരിക്കാന്‍ സാധിച്ചു എന്നാണ് പ്രാഥമിക കണക്ക്.
പണം എത്ര കിട്ടി എന്നതിലുപരി ഞാന്‍ ഇതില്‍ നിരവധി പ്ലസ് പോയിന്റുകള്‍ കാണുന്നു.
1. വലിയൊരു ഇവന്റ് വിജയകരമായി സംഘടിപ്പിക്കുന്നതില്‍ വിദ്യാര്‍ഥികളുടെയും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്ക് വ്യക്തമായി.
2. കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും പല തരത്തിലുള്ള കഴിവുകളും പ്രകടമായി.
3. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഒരു അനുഭവമായി.
4. സദുദ്ദേശത്തിന് പൊതുജനം നല്‍കുന്ന അപാര പിന്തുണ മനസ്സിലായി.
5. ഒരു സ്കൂളില്‍ പഠിച്ചാലും കിട്ടാത്ത സ്നേഹത്തിന്റെയും മാനവികതയുടെയും പാഠങ്ങള്‍ ഒറ്റ ദിവസം കൊണ്ട് അനുഭവിച്ചറിഞ്ഞു.

ഇനിയും ഇത്തരം പരിപാടികള്‍ ജനം കൈ നീട്ടി സ്വീകരിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.

Saturday, December 08, 2018

പ്രണയം പോലെ യാത്രകള്‍

            വായനയുടെ വസന്ത കാ‍ലത്ത് ആവേശത്തോടെ വായിച്ച ഒരു പുസ്തകമായിരുന്നു ശ്രീ.പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരകശിലകള്‍’. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഈ നോവലിനെപ്പറ്റി എഴുതണമെങ്കില്‍ അത് ഇനിയും ഒന്നുകൂടി വായിക്കണം. മുമ്പ് വായിച്ച ആരോ, ആ പുസ്തകത്തിലെ ചില വരികള്‍ക്കടിയില്‍ വരച്ച് വച്ചതും ഓര്‍മ്മയിലുണ്ട്. ‘കൂട്ടപ്രാര്‍ത്ഥന’ ക്കടിയിലായിരുന്നു കൂടുതല്‍ വരകള്‍!

           ഒരു മാസം മുമ്പ് മാതൃഭൂമി ബുക്സില്‍ പുസ്തകങ്ങള്‍ തിരയുന്നതിനിടയിലാണ് പുനത്തിലിന്റെ ‘പ്രണയം പോലെ യാത്രകള്‍’ ശ്രദ്ധയില്‍ പെട്ടത്. കൌ ബോയ് തൊപ്പിയും കൂളിംഗ് ഗ്ലാസ്സും വച്ച് ടീ ഷര്‍ട്ടും ബര്‍മുഡയും ഇട്ട് ചിരിച്ചു കൊണ്ട് ഒരു ബീച്ചില്‍ നില്‍ക്കുന്ന പുനത്തിലിന്റെ മുഖചിത്രത്തില്‍ ആണ് സത്യത്തില്‍ ഞാന്‍ വീണത്. യാത്രാവിവരണങ്ങള്‍ എഴുതുന്നതിനാല്‍ ഒരു സാഹിത്യകാരന്റെ ശൈലി അറിയാന്‍ കൂടിയായിരുന്നു ഈ പുസ്തകം ഞാന്‍ വാങ്ങിയത്.
                                       
               അവസാനത്തെ ദേവദാസി , കുറിപ്പുകള്‍ എന്നിങ്ങനെ രണ്ട് ഭാഗങ്ങളായിട്ടാണ് ഈ പുസ്തകം. ആന്ധ്രയിലെ ഗോദാവരി ജില്ലയിലെ പെദ്ദാപൂര്‍ എന്ന ഗ്രാമത്തിലേക്ക് ദേവദാസികളെ കാണാനും അവരുടെ ജീവിത ചരിത്രം അറിയാനും ആയിട്ടുള്ള യാത്രയുടെ വിവരണം അത്ര കണ്ട് ഭംഗിയില്ലെങ്കിലും ദേവദാസികളെപ്പറ്റി അറിയാന്‍ ഉപകാരപ്പെടും. സായി എന്ന ദേവദാസി സ്ത്രീയെ കാണുന്നതും ‘കണ്ണേരകം’ പോലുള്ള ചടങ്ങുകളെക്കുറിച്ച് ഉളുപ്പില്ലാതെ ചോദിക്കുന്നതും അതില്‍ വായിക്കാം. (ഒരു ദേവദാസി സ്ത്രീയുടെ കന്യകാത്വം നഷ്ടപ്പെടുത്തുന്ന ചടങ്ങാണ് കണ്ണേരകം)

           രണ്ടാം ഭാഗത്തിലാണ് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച കുറിപ്പുകള്‍ ഉള്ളത്. വാഗ അതിര്‍ത്തിയിലെ നൊമ്പരങ്ങള്‍ എന്ന അദ്ധ്യായത്തില്‍ “....കര്‍ഷകരുടെ വിയര്‍പ്പിന്റെ ഗന്ധം സന്ധ്യ മയങ്ങിയിട്ടും വയലുകളില്‍ തങ്ങി നിന്നു. ഞങ്ങള്‍ സുവര്‍ണ്ണ ക്ഷേത്രം ലക്ഷ്യം വച്ച് ചന്‍ഢീഗഡും ലുധിയാനയും മറികടന്ന് മുന്നേറുകയാണ്...” എന്ന് പറയുന്നു. വാഗയില്‍ നിന്ന് തൊട്ടടുത്ത പട്ടണമാണ് സുവര്‍ണ്ണക്ഷേത്രം സ്ഥിതി ചെയ്യുന്ന അമൃതസര്‍ !!   (215,166) അപ്പോള്‍ എങ്ങോട്ടാണാവോ ഈ യാത്ര?

           അതേപോലെ ഗോസായിക്കുന്നിനെപ്പറ്റിയുള്ള കുറിപ്പില്‍ ‘വിശുദ്ധ ഖുര്‍‌ആനില്‍ സാത്താന്‍ ഹിറാമല നക്കിനക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നപോലെ മാഫിയകള്‍ ഗോസായിക്കുന്ന് നക്കിനക്കിത്തീര്‍ത്തിരിക്കുന്നു’ എന്ന് പറയുന്നു. സാത്താന്‍ ഹിറാമല നക്കിത്തീര്‍ക്കുന്നത് ഞാന്‍ ആദ്യമായിട്ടാണ് കേള്‍ക്കുന്നത്. തഹജ്ജുദ് , തബ്‌ലീഗ് തുടങ്ങി മുസ്ലിങ്ങള്‍ സ്ഥിരം പ്രയോഗിക്കുന്ന പദങ്ങള്‍ തയജ്ജുദ് , തബ്‌ലീക് എന്നിങ്ങനെ ആക്കിയത്  ഗ്രന്ധകാരന് അവ ഒട്ടും പരിചയമില്ലാത്ത ധ്വനിയും ജനിപ്പിക്കുന്നു.

              അലീഗഡിലും ലക്‍നൌവിലും പോയിട്ടുള്ളതിനാല്‍ ആ തെരുവുകളെക്കുറിച്ചുള്ള വിവരണം എനിക്ക് ഇഷ്ടപ്പെട്ടു. ‘അലീഗര്‍ കി ഖട്മല്‍ രാം‌പൂര്‍ ക ചാക്കു ലഖ്‌നൌ കി കുര്‍ത്ത’  അന്ന് ഞാനും കേട്ടിരുന്നു. ലഖ്‌നൌവില്‍ നിന്ന് അന്ന് കുര്‍ത്ത വാങ്ങുകയും ചെയ്തിരുന്നു.

            ഈ പുസ്തകം വാങ്ങിയതിന്റെ ഉദ്ദേശം  മുകളില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. പക്ഷെ എന്റെ പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയര്‍ന്ന ഒരു യാത്രാവിവരണം അല്ല ഈ പുസ്തകം. നമ്മുടെ മുബിയും  മന്‍സൂറും ഒക്കെ എഴുതുന്ന യാത്രാവിവരണങ്ങള്‍ ഇതുക്കും എത്രയോ മേലെയാണ്.

പുസ്തകം : പ്രണയം പോലെ യാത്രകള്‍
രചയിതാവ് : പുനത്തില്‍ കുഞ്ഞബ്ദുള്ള
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
പേജ് : 127
വില : 150 രൂപ

Thursday, December 06, 2018

അക്കുത്തിക്കുത്താന

             സ്കൂള്‍ കാലഘട്ടത്തിലെ പ്രധാന കളികളില്‍ ഒന്നായിരുന്നു “അക്കുത്തിക്കുത്താന“ കളി. മഴ പെയ്യുന്ന ദിവസങ്ങളില്‍ പുറത്ത് കളിക്കാന്‍ പറ്റാത്തതിനാല്‍ വല്യുമ്മയുടെ മുന്നിലായിരുന്നു പലപ്പോഴും ഈ കളി കളിച്ചിരുന്നത്.ആണും പെണ്ണും എല്ലാം ഒരുമിച്ചായിരുന്നു കളി.  സ്കൂളിലും ഈ കളി ഉണ്ടായിരുന്നെങ്കിലും പെണ്‍‌കുട്ടികള്‍ മാത്രമായിരുന്നു കളിച്ചിരുന്നത്.

         അഞ്ചോ ആറോ കുട്ടികള്‍ വട്ടം കൂടിയിരുന്നാണ് ഈ കളി കളിക്കാറ്‌. വട്ടത്തില്‍ ഇരിക്കുന്ന എല്ലാവരും അവരുടെ കൈപത്തികള്‍ മുന്നിലെ കളത്തില്‍ കമഴ്ത്തി വയ്ക്കും. ശേഷം ഒരാള്‍ ഓരോരുത്തരുടെയും കൈപ്പത്തിക്കു മുകളില്‍ മ്രുദുവായി ഒന്ന് കുത്തും. ഒപ്പം 
"അക്കുത്തിക്കുത്താന വരും
കുത്തക്കരെ നിക്ക്‌ണ വെള്ളാട്ടീന്റെ
കയ്യോ കാലോ രണ്ടാലൊന്ന്
തട്ടീമുട്ടി ഒടിഞ്ഞാട്ടെ....!!" എന്ന് ഉച്ചത്തില്‍ ചൊല്ലും.

         ‘ഒടിഞ്ഞാട്ടെ‘ എന്ന് പറഞ്ഞ് ഏത് കയ്യില്‍ ആണോ അവസാനിക്കുന്നത് ആ കൈ പിന്നെ മലര്‍ത്തി വയ്ക്കണം.അങ്ങനെ ഓരോരോ കൈകളായി മലര്‍ന്ന് തുടങ്ങും. മലര്‍ന്ന കയ്യില്‍ വീണ്ടും ‘ഒടിഞ്ഞാട്ടെ‘ അവസാനിച്ചാല്‍ ആ കൈ കളിയില്‍ നിന്ന് പുറത്താകും.രണ്ട് കയ്യും പുറത്തായാല്‍ അയാള്‍ കളിക്ക് പുറത്തായി. അങ്ങനെ അവസാനം വരെ നില്‍ക്കുന്ന കൈ ആരോ അവന്‍/അവള്‍ വിജയിയാകും. യഥാര്‍ത്ഥത്തില്‍ കുറെ കുത്തുകള്‍ കിട്ടുന്നത് ഈ വിജയിക്കായിരിക്കും എന്നത് ഇപ്പോഴാണ് തിരിച്ചറിഞ്ഞത് !
                                                                     കടപ്പാട്: ഗൂഗിള്‍
      ചൊല്ലുന്ന പാട്ടിലെ ആദ്യത്തെ രണ്ട് വരി എന്താണെന്ന് ഒരു ഐഡിയയും ഇല്ലായിരുന്നു. എന്നാല്‍ അവസാനത്തെ രണ്ട് വരി മനസ്സിലായിരുന്നു.ആ വരികള്‍ ചൊല്ലാന്‍ പാടില്ല എന്ന് മാതാപിതാക്കളുടെ ഒരു വിലക്കും ഈ കളിക്കിടയില്‍ ഉണ്ടായിരുന്നു. ഒരാളുടെ നാശം തേടരുത് എന്നായിരുന്നു അതിന് അന്ന് പറഞ്ഞ കാരണം.

      ഇതേ കളി മറ്റൊരു പാട്ടുമായി ഇന്നത്തെ കുട്ടികള്‍ കളിക്കുന്നത് കണ്ടിട്ടുണ്ട്.

അത്തള പിത്തള തവളാച്ചി
ചുക്കുമ്മിരിക്കണ ചൂളാപ്പ
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മാണീ സാറാ കോട്ട്

ഇതില്‍ മൂന്നാമത്തെ വരിയുടെ അര്‍ത്ഥം മാത്രമേ ഇത്ര പ്രായമായിട്ടും മനസ്സിലാകുന്നുള്ളൂ !! ജനറേഷന്‍ ഗ്യാപ് ആയിരിക്കും അല്ലേ?

      പലതരം കളികളാൽ സമൃദ്ധമായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. ഇനിയും പല കളികളും ഓര്‍മ്മയില്‍ വരുന്നു. പറയാം ഓരോന്നായി പിന്നീട്.

Tuesday, November 27, 2018

രക്തദാനം - അറിയേണ്ടതെല്ലാം.

     കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ ചാർജുള്ള സമയത്ത് നിരവധി രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മിക്കവാറും എല്ലാ ക്യാമ്പിലും ഞാൻ രക്തം ദാനം ചെയ്തിട്ടുമുണ്ട്. 

           കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമ്പോൾ നേരിടുന്ന രണ്ട് വെല്ലുവിളികളുണ്ട്. രക്തദാനം യാതൊരു പ്രശ്നവും ഉണ്ടാക്കില്ല എന്ന് പ്രഥമ ദാതാക്കളെ ബോധ്യപ്പെടുത്താനുള്ള പ്രയാസമാണ് അതിലൊന്ന്. രണ്ട് മൂന്ന് പേർ കൂളായി രക്തം ദാനം ചെയ്ത് സുന്ദരമായി എണീറ്റ് പോകുന്നത് കാണുമ്പോൾ പലരുടെയും ആ ധാരണ മാറും. അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും രക്തദാനം ചെയ്യാനുള്ള പേടിയാണ് രണ്ടാമത്തെത്. പ്രായം കഴിഞ്ഞു എന്നോ ക്ലാസ് ഉണ്ട് എന്നോ മറ്റെന്തെങ്കിലും കാരണം പറഞ്ഞോ അവർ ഒഴിഞ്ഞ് മാറും.

താഴെപറയുന്ന വിഭാഗക്കാർ രക്തം ദാനം ചെയ്യാൻ പറ്റാത്തവരാണ്.

1. ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും ഉള്ളവർ.
2. അവയവമാറ്റ ശസ്ത്രക്രിയക്കോ മറ്റേതെങ്കിലും ശസ്ത്രക്രിയക്കോ  വിധേയരായവർ
3. ഹൃദയാഘാതം ഉണ്ടായവർ
4. എച്.ഐ.വി പോസിറ്റീവ് ആയവർ
5. മുലയൂട്ടുന്ന അമ്മമാരും ആർത്തവമുള്ള സ്ത്രീകളും
6. മദ്യം കഴിച്ചവർ ( അടുത്ത 24 മണിക്കൂറിൽ)
7. ഏതെങ്കിലും പ്രതിരോധ കുത്തിവയ്പ്പ് എടുത്തവർ (അടുത്ത ഒരു മാസത്തേക്ക്)
8. ഗർഭച്ഛിദ്രം സംഭവിച്ച സ്ത്രീകൾ (അടുത്ത ആറു മാസത്തേക്ക്)
9. പ്രസവിച്ച സ്ത്രീകൾ (അടുത്ത ഒരു വർഷത്തേക്ക്)

            ഇക്കഴിഞ്ഞ രക്തദാന ക്യാമ്പിൽ ഞാൻ ദാനം ചെയ്തുകൊണ്ടിരിക്കെ എന്റെയടുത്ത് ഒരു സ്റ്റാഫംഗം വന്നു. നിങ്ങൾക്കും ദാനം ചെയ്യാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ വയസ്സ് 55 കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ 60 വയസ്സു വരെ നൽകാം എന്നാണെന്ന് ഞാൻ വെറുതെ തട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് ചോദിച്ചപ്പോൾ അവർ അത് സമ്മതിക്കുകയും ചെയ്തു !

താഴെ പറയുന്നവയാണ് രക്തം ദാനം ചെയ്യാൻ ഉണ്ടാകേണ്ടത്.

1. പൂർണ്ണ ആരോഗ്യവാനായിരിക്കണം. എന്തെങ്കിലും തരത്തിലുള്ള അസുഖങ്ങൾ ഉള്ളവരും രണ്ടാഴ്ചക്കുള്ളിൽ ഉണ്ടായി ഭേദമായവരും രക്തം ദാനം ചെയ്യരുത്.

2.  18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള, 50 കിലോയിൽ കുറയാതെ തൂക്കമുള്ള, ഹീമോഗ്ലോബിൻ അളവ് 12.5 ശതമാനത്തിൽ കൂടുതലുള്ള ആർക്കും രക്തം ദാനം ചെയ്യാം.

3. ശരീര താപനില സാധാരണ നിലയിലുള്ളവരും, രക്തസമ്മർദ്ദം 50നും 100നും മദ്ധ്യേയുള്ളവരും, നാഡിമിടിപ്പ് മിനുറ്റിൽ  50നും 100നും ഇടയിലുള്ളവരും ആയിരിക്കണം (ഇതെല്ലാം രക്തദാനത്തിന് മുമ്പ് പരിശോധിച്ച് ഉറപ്പിച്ചിട്ടേ രക്തം സ്വീകരിക്കുകയുള്ളൂ).

രക്തം ദാനം ചെയ്യുന്നതിന് മുമ്പ് ദാതാവ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. ചുരുങ്ങിയത് മൂന്ന് മണിക്കൂറിനുള്ളിൽ ഭക്ഷണം കഴിച്ചവരാകണം.വെറും വയറ്റിൽ ഒരിക്കലും രക്തദാനം നടത്തരുത്.
2. ആവശ്യത്തിന് വെള്ളം കുടിച്ചിരിക്കണം. ദാനത്തിന് തൊട്ടുമുമ്പ് വെള്ളം കുടിക്കുന്നതും നല്ലതാണ്.
3. കൊഴുപ്പ് കൂടിയ ഭക്ഷണപദാർത്ഥങ്ങൾ ദാനത്തിന് മുമ്പ് കഴിക്കുന്നത് നല്ലതല്ല.

രക്തദാനത്തിന് ശേഷവും ചില കാര്യങ്ങൾ ശ്രദ്ധിക്കണം

1. 10-15 മിനുട്ട് നേരമെങ്കിലും കിടന്ന് വിശ്രമിക്കുക
2. ജ്യൂസുകളോ മധുര പാനീയങ്ങളോ കഴിക്കുക
3. ഭക്ഷണം നന്നായി കഴിക്കുക
4. ധാരാളം വെള്ളം കുടിക്കുക
5. കഠിന ജോലികളും ഡ്രൈവിംഗും ആ ദിവസത്തിൽ ഒഴിവാക്കുക

          പുരുഷന്മാർക്ക് 12 ആഴ്ചയിൽ അഥവാ മൂന്ന് മാസത്തിൽ ഒരിക്കലും സ്ത്രീകൾക്ക് 16 ആഴ്ചയിൽ അഥവാ നാല് മാസത്തിൽ ഒരിക്കലും രക്തം ദാനം ചെയ്യാം. ജന്മദിനത്തിലും വിവാഹ വാർഷിക ദിനത്തിലും മറ്റും രക്തം ദാനം ചെയ്യുന്ന നിരവധി പേരുണ്ട്.സ്ഥിരം രക്തദാനം നടത്തുന്നത് രക്തശുദ്ധീകരണത്തിനും നല്ലതാണ്.ഒരു യൂണിറ്റ് രക്തദാനത്തിലൂടെ മൂന്ന് പേരെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ പറ്റും എന്ന് മനസ്സിലാക്കി ഈ മഹൽ സംരംഭത്തിൽ എല്ലാവരും പങ്കാളികളാകൂ.
                                               എന്റെ പന്ത്രണ്ടാമത് രക്തദാനം

Saturday, November 24, 2018

ഒരു കൊച്ചു സന്തോഷം കൂടി...

                   മക്കള്‍ സമ്മാനിതരാവുമ്പോഴാണ് മാതാപിതാക്കള്‍ ഏറെ അഭിമാനം കൊള്ളുന്നത്. അതിന്റെ സന്തോഷം ഏറെ ഞാന്‍ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ഒരിക്കല്‍ കൂടി ആ സന്തോഷം എന്നെ തേടി എത്തി.

             ബാ‍ലഭൂമി വീട്ടില്‍ വരാന്‍ തുടങ്ങിയിട്ട് നാളേറെയായി. എന്റെ മൂന്ന് മക്കളും അനിയന്റെ രണ്ട് മക്കളും അയല്പക്കത്തെ കുട്ടികളും ഒക്കെയായി നല്ലൊരു വായനാവലയം സൃഷ്ടിക്കാന്‍ അതിലൂടെ സാധിക്കുന്നുണ്ട്.നിരവധി മത്സരങ്ങളും അതില്‍ ഉണ്ടാകാറുണ്ട്. മൂഡനുസരിച്ച് മക്കള്‍ ചിലതില്‍ പങ്കെടുക്കും , ചിലത് കണ്ടില്ലെന്ന് നടിക്കും.

           നാല് വര്‍ഷം മുമ്പ്  എന്റെ മൂത്ത മകള്‍ ലുലു  ഒരു വ്യത്യസ്തമായ മത്സരത്തില്‍ പങ്കെടുത്തു. പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാനനത്തിലും ഒരു തെരഞ്ഞെടുപ്പ് നടക്കുന്നതായി സങ്കല്‍പ്പിച്ചുകൊണ്ട് ഒരു കാനനപത്രം തയ്യാറാക്കലായിരുന്നു മത്സരം. ഫലം വന്നപ്പോള്‍ ഒന്നാമത്തെ പേര് ഐഷ നൌറ (ലുലു മോളുടെ ഒറിജിനല്‍ പേര്) ആയിരുന്നു. അന്ന് തയ്യാറാക്കിയ കാനനപത്രം ഇവിടെ ക്ലിക്കിയാല്‍ വായിക്കാം. ടച്ച് സ്ക്രീനോട് കൂടിയ ഡിജിറ്റല്‍ ക്യാമറയായിരുന്നു സമ്മാനം.

             രണ്ട് വര്‍ഷം കഴിഞ്ഞ് 2016ലെ വിഷുക്കാലത്താണ് പിന്നീട് ഒരു വ്യത്യസ്തമായ മത്സരം കുട്ടികളുടെ ശ്രദ്ധയില്‍ പെട്ടത്. തന്നിരിക്കുന്ന ചിത്രങ്ങള്‍ കൊണ്ട് ഒരു വിഷുക്കണി ഒരുക്കലായിരുന്നു മത്സരം. ലുലുവിന്റെ പ്രായം കഴിഞ്ഞതിനാല്‍ രണ്ടാമത്തെ മകള്‍ ലുഅ ആയിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. ഫലം വന്നപ്പോള്‍ ഒന്നാമത്തെ പേര് ആതിഫ ജും‌ല  (ലുഅ മോളുടെ ഒറിജിനല്‍ പേര്) എന്നായിരുന്നു. ഇവിടെ ക്ലിക്ക് ചെയ്താല്‍ അതും കാണാം . വലിയൊരു കളറിംഗ് സെറ്റ് ബോക്സ് ആയിരുന്നു സമ്മാനം.

              രണ്ട് വര്‍ഷം കഴിഞ്ഞു  ഇപ്പോള്‍ 2018. വ്യത്യസ്തതമായ മത്സരങ്ങള്‍ അധികം ഇല്ലാതായി. ലുലുവും ലുഅയും പ്രായം കഴിഞ്ഞു. മൂന്നാം ക്ലാസുകാരി ലൂന മോള്‍ വലിയ മത്സരങ്ങളില്‍ പങ്കെടുക്കാനും ആയിട്ടില്ല. എങ്കിലും “താരങ്ങളാര്?” എന്നൊരു മത്സരത്തില്‍ സ്പോട്സ് താരങ്ങളുടെ ഫോട്ടോ കണ്ട് തിരിച്ചറിയുന്ന ഒരു മത്സരത്തില്‍ അവളും പങ്കെടുത്തു. ഇന്നലെ അതിന്റെ റിസല്‍ട്ടും വന്നു. ലിസ്റ്റില്‍ പതിനാലാമത്തെ പേര് ഞാന്‍ വായിച്ചു - അബിയ്യ ഫാത്തിമ ടി എ  (ലൂന മോളുടെ ഒറിജിനല്‍ പേര്). ഇന്‍സ്ട്രുമെന്റ് ബോക്സ് ആണ് സമ്മാനം.
ദൈവത്തിന് വീണ്ടും സ്തുതി.മക്കള്‍ സമ്മാനിതരാവുന്നത് കാണാനും സന്തോഷം അനുഭവിക്കാനും പങ്കുവയ്ക്കാനും സാധിപ്പിച്ചതിന്.

Friday, November 23, 2018

ടോട്ടോച്ചാന്റെ കഥ

               തെത്‌സുകോ കുറോയാനഗി ( അഞ്ച് മിനുട്ട് കഴിഞ്ഞ് പറയാൻ ആവശ്യപ്പെട്ടാൽ ആള് മാറിപ്പോവും !) യുടെ ആത്മകഥയാണ് ‘ടോട്ടോച്ചാന്റെ കഥ’. പ്രാഥമിക വിദ്യാഭ്യാസം എന്നത് കുട്ടികൾക്ക് മുമ്പിൽ ഒരു പരീക്ഷണമാകുമ്പോൾ അത് മധുരമുള്ള അനുഭവവും ഓർമ്മയുമാക്കി മാറ്റാനുള്ള വഴികൾ പറഞ്ഞ് തരുന്ന ഒരു പരീക്ഷണത്തിന്റെ കഥയാണിത്. നമ്മുടെ സാഹചര്യങ്ങളിൽ മുഴുവൻ പ്രായോഗികമല്ലെങ്കിലും ചിലതൊക്കെ പരീക്ഷിക്കാം.

              ടോട്ടോച്ചാൻ എന്ന പെൺകുട്ടി ആദ്യത്തെ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട് പുതിയ ഒരു വിദ്യാലയത്തിൽ ചേരുന്നു. റ്റോമോ എന്ന അപൂർവ്വ വിദ്യാലയത്തെക്കുറിച്ചും സൊസാകു കൊബായാഷി എന്ന അദ്ധ്യാപകനെക്കുറിച്ചും എല്ലാവരെയും ഒരുപോലെ അത്ഭുതപ്പെടുത്തും. സ്കൂളിൽ പോകാൻ മടി കാട്ടിയിരുന്ന , ക്ലാസ്സിൽ വിവിധതരം കോപ്രായങ്ങൾ കാണിച്ചിരുന്ന ടോട്ടോച്ചാൻ റ്റോമോ സ്കൂളിൽ പോകാൻ ആവേശം കാണിക്കുന്നത് ആ സ്കൂളിന്റെ പ്രത്യേകത കൊണ്ട് തന്നെയാണ്.

                  തീവണ്ടി മുറികളില്‍ ഒരുക്കിയിരിക്കുന്ന ക്ലാസും കളത്തില്‍ നേരിട്ടിറങ്ങി അനുഭവത്തിലൂടെയുള്ള പഠനവും കുട്ടികളോടൊപ്പം കളിക്കുന്ന അദ്ധ്യാപകനും കുട്ടികള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യവും ഒക്കെയാണ് റ്റോമോ സ്കൂളിനെ കുട്ടികള്‍ ഇഷ്ടപ്പെടാന്‍ കാരണം. പോളീയോ ബാധിച്ച യാസാക്കിചാന്‍ എന്ന സഹപാഠിയെ ടോട്ടോച്ചാൻ മരത്തില്‍ കയറ്റുന്നത് ശ്വാസം അടക്കിപ്പിടിച്ചാണ് വായിച്ചത്. ‘ടോട്ടോ , നീയൊരു നല്ല കുട്ടിയാണ്’ എന്ന അദ്ധ്യാപകന്റെ ഇടക്കിടെയുള്ള ഭാഷണമാണ് യഥാര്‍ത്ഥത്തില്‍ ടോട്ടോച്ചാനെ മാറ്റുന്നത്. അദ്ധ്യാപന രീതി മാറ്റിയാല്‍ നമ്മുടെ സ്കൂളിലെ കുട്ടികളിലും ഇത്തരം മാറ്റങ്ങള്‍ കണ്ടേക്കാം.
               ലോകത്തെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ട, ലോക ഭാഷകളിലേക്ക് ഏറ്റവും കൂടുതല്‍ വിവര്‍ത്തനം ചെയ്യപ്പെട്ട കൃതിയാണ് ‘റ്റോട്ടോചാന്‍’ എന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു. സത്യത്തില്‍ റ്റോട്ടോചാനെപ്പറ്റി നിരവധി പുസ്തകങ്ങള്‍ ഉണ്ട്. എന്റെ അനിയന്റെ ശേഖരത്തില്‍ ഉള്ളത് അല്ല എന്റെ അടുത്ത്. ഈയിടെ ‘അന്‍‌വരികളില്‍’ ‘ടൊട്ടൊചാന്‍ - ജനാലക്കരികിലെ പെണ്‍‌കുട്ടി’ എന്ന പേരിലുള്ള പുസ്തകാ‍സ്വാദനവും കേട്ടു.

                   പരസ്പരം ബന്ധമില്ലാത്ത ഹ്രസ്വമായ കുറിപ്പുകളുടെ രൂപത്തിലാണ് ഈ പുസ്തകത്തില്‍ ടോട്ടോചാനിന്റെ സ്കൂള്‍ ജീവിതം പരിചയപ്പെടുത്തുന്നത്. അതു കൊണ്ടായിരിക്കും, കുട്ടികള്‍ക്ക് വായിച്ചു വളരാനും അറിവിന്റെയും സംസ്കാരത്തിന്റെയും പുതിയ ലോകങ്ങളിലെത്താനും ഒരു അക്ഷരയാത്ര എന്ന് പിന്‍‌ചട്ടയില്‍ പറയുന്നത്. പക്ഷേ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളുടെ അച്ചടി അല്പം വലിപ്പത്തിലായിരിക്കണം എന്നൊരു തോന്നല്‍ ഉണ്ടായി. മുതിര്‍ന്നവര്‍ക്ക് ഈ പുസ്തകഘടന ഇഷ്ടപ്പെടാന്‍ സാധ്യതയില്ല.

പുസ്തകം : ടോട്ടോച്ചാന്റെ കഥ
രചയിതാവ്: തെത്‌സുകോ കുറോയാനഗി
പുനരാഖ്യാനം : വി ഷൈമ
പ്രസാധനം: കൈരളി ബുക്‍സ്
പേജ് : 79
വില : 80 രൂപ

Tuesday, November 20, 2018

കക്കാടം‌പൊയില്‍ കാഴ്ചകള്‍

               കക്കാടം‌പൊയിലില്‍  ഞങ്ങളുടെ (ഞാനൊഴികെ) പ്രധാന ലക്ഷ്യം വാട്ടര്‍ തീം പാര്‍ക്ക് സന്ദര്‍ശനം തന്നെയായിരുന്നു. മുഴുവന്‍ നിലയില്‍ പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ നിരക്കുകളില്‍ ഇളവ് ഉണ്ട് എന്ന് അരിപ്പാറ വെള്ളച്ചാട്ടം സന്ദര്‍ശിച്ച സമയത്ത് ബിന്‍ഷിദ് പറഞ്ഞിരുന്നു. പി വി അന്‍‌വര്‍ എം എല്‍ എ യുടെ ഉടമസ്ഥതയിലുള്ള പീ വീ ആര്‍ ടൂറിസം വില്ലേജ് ആയിരുന്നു ആ വാട്ടര്‍ തീം പാര്‍ക്ക് . ഇന്നത്തെ വിവാദങ്ങള്‍ ഒന്നും പൊങ്ങി വരാത്ത അന്നും ഏതോ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ച് ഉണ്ടായിരുന്നു. അതിനായിരുന്നു വിപുലമായ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയത്.

               പ്രവേശന ഫീ നല്‍കി ഞങ്ങള്‍ അകത്ത് കയറി. വെള്ളത്തില്‍ കളി വേണമെങ്കില്‍ 150 രൂപയുടെ വേറെ ടിക്കറ്റ് എടുക്കണം. ചാലിയാറില്‍ മുങ്ങിക്കുളിച്ച് കളിച്ച് രസിച്ച ഒരു നല്ല ബാല്യകാലം എനിക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ വാട്ടര്‍ തീം പാര്‍ക്ക് സന്ദര്‍ശനവും വെള്ളത്തില്‍ കളിയും എനിക്ക് താല്പര്യം ഇല്ലാത്ത സംഗതിയായിരുന്നു. കുടുംബ സമേതമുള്ള ഒരു യാത്രയായതിനാല്‍ മാത്രമാണ് ഇതിന് ഞാന്‍  യെസ് മൂളിയത്. 

            പ്രകൃതിയുടെ സ്വാഭാവികതക്ക് കോട്ടം തട്ടാത്ത രീതിയിലാണ് പാര്‍ക്കിന്റെ ഡിസൈനിംഗ് എന്ന് എനിക്ക് തോന്നി. ചെങ്കുത്തായ പാറകള്‍ അതേ പോലെ നിലനിര്‍ത്തി അവക്കിടയില്‍ സുരക്ഷാ വേലികള്‍ കെട്ടി മറ്റു ഭാഗങ്ങളില്‍ ഓറഞ്ച് അടക്കമുള്ള മരങ്ങള്‍ നട്ടു പിടിപ്പിച്ച് പ്രകൃതി ഭംഗി അതേപടി നിലനിര്‍ത്തിയിരുന്നു. ഇടക്കിടക്ക് ഇറങ്ങുന്ന കോടമഞ്ഞില്‍ പശ്ചാത്തലം മങ്ങുന്നതും വീണ്ടും പ്രത്യക്ഷപ്പെടുന്നതും അപൂര്‍വ്വമായ കാഴ്ച വിരുന്നൊരുക്കി. ചാറല്‍ മഴ കൂടി കിട്ടിയതോടെ അവാച്യമായ ഒരു അനുഭൂതിയും ലഭിച്ചു.
             ഗള്‍ഫ് അളിയന്മാരും മുതിര്‍ന്ന കുട്ടികളും മാത്രം വെള്ളത്തില്‍ ഇറങ്ങി കളിച്ചു. ഞങ്ങള്‍ കാഴ്ചക്കാരായി മുകളില്‍ നിന്നു. പുറത്ത് റാലി എത്തുന്നതിന് മുമ്പ് സ്ഥലം വിടണം എന്ന് തീരുമാനിച്ചിരുന്നതിനാല്‍ പാര്‍ക്കിനകത്ത് അധികം സമയം ചെലവഴിച്ചില്ല. തൊട്ടടുത്ത് തന്നെയുള്ള കോഴിപ്പാറ വെള്ളച്ചാട്ടം കൂടി കാണാം എന്ന് അഭിപ്രായം ഉയര്‍ന്നതിനാല്‍ വണ്ടി അങ്ങോട്ട് തിരിച്ചു.

              വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രക്കിടയില്‍ തന്നെ നല്ല മഴ പെയ്തു. വനം വകുപ്പിന്റെ ടിക്കറ്റ് കൌണ്ടര്‍ വരെ കാര്‍ പോകും എന്ന് മുന്‍ സന്ദര്‍ശന വേളയില്‍ മനസ്സിലായതിനാല്‍ മഴയെ കൂസാതെ ഞങ്ങള്‍ തിരിച്ചു. പക്ഷെ  കുത്തിയൊഴുകുന്ന വെള്ളത്തില്‍ റോഡിന്റെ അതിര്‍ത്തി അറിയാത്തത് പലപ്പോഴും വണ്ടിക്ക് പരിക്കേല്‍പ്പിച്ചു. തിരിച്ച് പോരാന്‍ ബുദ്ധിമുട്ടുമോ എന്ന് പോലും ഒരു വേള സംശയിച്ചു. നല്ല മഴ പെയ്താല്‍ അങ്ങോട്ട് പോകാത്തതാണ് നല്ലത് എന്ന് അനുഭവത്തില്‍ നിന്ന് ഞാന്‍ പറയും.

             ശക്തമായ മഴയില്‍ ഭീകരമായ ശബ്ദത്തോടെ വെള്ളം കുത്തിയൊഴുകുകയായിരുന്നു.അതിനാല്‍ തന്നെ വെള്ളച്ചാട്ടം ദൂരെ നിന്ന് നോക്കി കാണാന്‍ മാത്രമേ അനുവാദം നല്‍കിയിരുന്നുള്ളൂ. പാറകള്‍ വഴുതുന്നത് കൂടിയായതിനാല്‍ ഞങ്ങളും സ്വയം നിയന്ത്രിച്ചു. ശ്രദ്ധക്കുറവും അതിസാഹസികതയും ആണ് മിക്ക വെള്ളച്ചാട്ടപ്രദേശങ്ങളും കുരുതിക്കളമാകാന്‍ കാരണം.
             ഉച്ചഭക്ഷണത്തിന്റെ സമയം അതിക്രമിച്ചിരുന്നു എങ്കിലും കാഴ്ചകള്‍ക്കിടയില്‍ അത് മറന്നു പോയി!എല്ലാവര്‍ക്കുമുള്ള ഭക്ഷണം വണ്ടിയില്‍ കരുതിയിരുന്നെങ്കിലും ഒന്നിച്ചിരുന്ന് ഭക്ഷിക്കാന്‍ ഒരിടം തേടി അലഞ്ഞു. അവസാനം തിരിച്ചു പോരുന്ന വഴിയില്‍ കക്കാടം‌പൊയില്‍ അങ്ങാടിയില്‍ താഴ്ത്തിയിട്ട രണ്ട് ഷട്ടറുകളുടെ മുന്നിലെ വരാന്തയില്‍ ഞങ്ങള്‍ ചെമ്പിറക്കി. തൊട്ടടുത്ത കടയിലിരുന്ന ആള്‍, താഴ്ത്തിയിട്ടിരുന്ന ഷട്ടര്‍ പൊക്കി കുറെ സ്റ്റൂളുകള്‍ എടുത്ത് തന്ന് ഇരിക്കാനുള്ള സൌകര്യവും നല്‍കി.
            പ്രകൃതിയുടെ ഭംഗിയും നാട്ടിന്‍‌പുറത്തിന്റെ നന്മയും ഒരു പോലെ ആസ്വദിച്ച് മടങ്ങുമ്പോള്‍ ആകാശത്ത് മഴമേഘങ്ങള്‍ വീണ്ടും ഉരുണ്ട് കൂടിത്തുടങ്ങിയിരുന്നു.

കോട മൂടിയ കക്കാടം‌പൊയിലിലേക്ക്...

                 പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ആനക്കാം‌പൊയിലിനടുത്തുള്ള വെള്ളരിമലയിലേക്ക് ഒരു യാത്ര പോയത് എന്റെ ഓർമ്മയിലുണ്ട്. അന്ന് കണ്ടതെന്ത് എന്ന് ഒരോർമ്മയും ഇല്ല. എൻ.എസ്.എസ് ദശദിനക്യാമ്പിൽ പങ്കെടുത്തവർക്കുള്ള ഒരു ട്രിപ് ആയിരുന്നു അത്.

                 2011ൽ, പ്രോഗ്രാം ഓഫീസറായി കൂമ്പാറയിൽ സപ്തദിനക്യാമ്പ് നടത്തുമ്പോഴാണ് കക്കാടം‌പൊയിൽ എന്ന സ്ഥലം തൊട്ടടുത്താണ് എന്നറിയുന്നത്. 1996-ൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പക്ടറായി ഞാൻ ജോലി ചെയ്ത, എന്റെ തൊട്ടടുത്ത പഞ്ചായത്തായ ഊർങ്ങാട്ടിരിയുടെ ഒരറ്റം കിടക്കുന്നത് ഈ കക്കാടം‌പൊയിലിൽ ആണെന്നും അവിടെ എന്തെങ്കിലും കേസ് റിപ്പോർട്ട് ചെയ്താൽ മുപ്പത് കിലോമീറ്ററോളം ചുറ്റിസഞ്ചരിച്ച് പോകണമെന്നും അന്നത്തെ അറ്റന്റർ പറഞ്ഞത് സത്യമായിരുന്നു എന്ന് അന്ന് ബോധ്യമായി.

              ഗുണ്ടല്പേട്ടിലെ ചെണ്ടുമല്ലിത്തോട്ടവും   ബന്തിപ്പൂരും  പിന്നിട്ട് ഭാര്യാവീട്ടിൽ എത്തുമ്പോൾ അടുത്ത ദിവസത്തെ യാത്രയുടെ പ്ലാനുകളായിരുന്നു മനസ്സ് നിറയെ.ഒരു ദിവസം മുഴുവന്‍ ഡ്രൈവ് ചെയ്തതിനാല്‍ നാളെയും അത് നടക്കുമോ ഇല്ലയോ എന്ന് യാതൊരു ഉറപ്പും ഇല്ലാത്തതിനാൽ കുട്ടികൾക്ക് ഇതിനെപ്പറ്റി ഒരു  അറിയിപ്പും നൽകിയിരുന്നില്ല. പക്ഷേ ഭാര്യാ വീട്ടിൽ പിറ്റേ ദിവസത്തെ യാത്രയുടെ പ്ലാനിംഗ് കണ്ടതോടെ അടുത്ത യാത്ര അവർക്ക് പെട്ടെന്ന് പിടികിട്ടി.

              ഭാര്യാ കുടുംബത്തിലെ മക്കളും പേരമക്കളും അടക്കം വലിയൊരു സംഘമായി മൂന്ന് കാറുകളിലായിരുന്നു ഞങ്ങളുടെ യാത്ര. നിലമ്പൂരില്‍ നിന്നും കക്കാടം പൊയിലിലേക്കുള്ള യാത്ര പ്രകൃതി ആസ്വദിക്കാന്‍ പറ്റിയതാണെന്നും ഹൃദ്യമാണെന്നും കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. അത് ശരിയായിരുന്നു എന്നും ഈ യാത്രയിലൂടെ മനസ്സിലായി.

           നിലമ്പൂരിൽ നിന്നും അകമ്പാടം റോഡിലൂടെയാണ് ഞങ്ങള്‍ യാത്ര ചെയ്തത്. റോഡ് അത്ര സുഖകരമല്ലായിരുന്നു. പല സ്ഥലത്തും ഒരു വാഹനത്തിന് തന്നെ കടന്നു പോകാന്‍ പറ്റുന്ന വീതിയുണ്ടോ എന്ന് സംശയം തോന്നിപ്പിക്കും.അതുകൊണ്ട് തന്നെ ഇതൊരു സാഹസികത നിറഞ്ഞ യാത്ര കൂടിയായി. ഈ വഴി നിലമ്പൂരില്‍ നിന്നും തിരുവമ്പാടിയിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ അത്ഭുതം തോന്നി. നിലമ്പൂര്‍-ഷൊര്‍ണ്ണൂര്‍ ട്രെയിന്‍ യാത്ര പോലെ ആസ്വാദ്യകരമായിരിക്കും ആ യാത്ര എന്നതില്‍ സംശയമില്ല.

           നിലമ്പൂരിൽ നിന്നും അല്പം ദൂരം പോകുമ്പോഴേക്കും തന്നെ പശ്ചിമഘട്ടത്തിന്റെ ഭംഗി മുന്നില്‍ പ്രത്യക്ഷപ്പെടും. പന്തീരായിരം വനത്തിന്റെ ഭംഗി ഒന്ന് വേറെത്തന്നെയാണ്. മഴക്കാലത്താണ് യാത്രയെങ്കില്‍ വനത്തിലൂടെ താഴോട്ട് പതിക്കുന്ന വെള്ളത്തിന്റെ നിരവധി വെള്ളിക്കീറുകളും ദൂരെ ദൃശ്യമാകും.
               നിലമ്പൂരില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ ദൂരെ കോഴിക്കോട് - മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായാണ് കക്കാടം‌പൊയില്‍ സ്ഥിതി ചെയ്യുന്നത്. മലബാറിലെ ‘ഗവി’ എന്ന് ഗവി കാണാത്തവര്‍ക്ക് പറയാം ! കോടമൂടിയ മലനിരകള്‍ അങ്ങ് ദൂരെ കാണുന്നതോടൊപ്പം യാത്രയുടെ അവസാനം നാം അതില്‍ അലിഞ്ഞു ചേരും. സമുദ്രനിരപ്പില്‍ നിന്നും 700 മുതല്‍ 2100 അടി വരെ ഉയരത്തില്‍ ആണ് ഈ മലനിരകള്‍. മന്‍സൂണ്‍ കാലത്താണ് യാത്രയെങ്കില്‍ മഴയും കോടയും എല്ലാം ആസ്വദിക്കാന്‍ സാധിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ണ്ണാടകയിലെ കൊമ്മാനഗുഡി കാണാന്‍ പോയപ്പോഴുള്ള ഫീലിംഗ് എനിക്കന്ന് അനുഭവപ്പെട്ടു.
           രാവിലെ 6.45നും ഉച്ചക്ക് 12 മണിക്കും വൈകിട്ട് 4.45നും ആണ് നിലമ്പൂരില്‍ നിന്നും KSRTC ബസ്സുകള്‍ ഉള്ളത്. മുക്കം കൂടരഞ്ഞി വഴിയും ബസ്സുണ്ട്. പെട്ടെന്നാണ്, നിരവധി വാഹനങ്ങള്‍ റോഡിനിരുവശവും പാര്‍ക്ക് ചെയ്തത് കണ്ടത്. പോലീസിന്റെ ഒരു വ്യൂഹവും!!

(തുടരും...)

Wednesday, November 14, 2018

നെഹ്രുത്തൊപ്പിയും എന്റെ തോണിയും

"ഉപ്പച്ചീ... എനിക്കൊരു തൊപ്പി വേണം ... " ജോലി കഴിഞ്ഞ് വീട്ടിലെത്തിയ എന്നെ, ലൂന മോൾ സ്വീകരിച്ചത് ഈ ആവശ്യത്തോടെയായിരുന്നു.

"അബാ ...ലബ് ഗുല് ലുക് ബുലും... ഗുലു ബുക് ലുബ് ഗും ...." അവളെ ചൂണ്ടിക്കൊണ്ട് രണ്ടര വയസ്സ് കാരനും അവന്റെ ഭാഷയിൽ എന്നോട് പറഞ്ഞു.

"ഓ കെ.... "  ദേശീയ ഗെയിംസിന്റെ ക്യാപുകളും NSS - ന്റെ വിവിധ തരം തൊപ്പികളും സ്റ്റോക്കുള്ളതിനാൽ ഞാൻ ധൈര്യമായി പറഞ്ഞു.

" പക്ഷെ ... നിങ്ങളെ ലൊട്ടു ലൊടുക്ക് തൊപ്പിയൊന്നും പറ്റില്ല."

"പിന്നെ?"

" ചാച്ചാജി തൊപ്പി.... ശിശുദിന പരിപാടിക്ക് വേണ്ടിയാ... ''

"അയ്യോ... അത് ...അതിപ്പോ കടലാസ് കൊണ്ടുണ്ടാക്കേണ്ടേ?"

"ആ... ഉണ്ടാക്കണം"

"ഒരു കാര്യം ചെയ്യാം... നമുക്ക് ഒരു കടലാസ് തോണിയുണ്ടാക്കാം. അത് തലയിൽ കമഴ്ത്തി വച്ചാൽ തൊപ്പിയായി " ഞാൻ ഒരു ഐഡിയ പറഞ്ഞ് കൊടുത്തു.

" എങ്ങനെയായാലും വേണ്ടില്ല. നാളെ എനിക്ക് തൊപ്പി കിട്ടണം.. "

"ങാ......ഏറ്റു....."

ഇന്ന് രാവിലെ എണീറ്റ് വലിയൊരു ചാർട്ട് പേപ്പർ കീറി ഞാൻ ഒരു തോണിയുണ്ടാക്കി. അത് മോളെ തലയിൽ കമഴ്ത്തി ഭാര്യയുടെ അഭിപ്രായം തേടി.

" നെഹ്രുത്തൊപ്പിയുടെ മുൻഭാഗം ഇങ്ങനെയല്ല " - എന്നെ വെട്ടിലാക്കിക്കൊണ്ട് അവളുടെ അഭിപ്രായം വന്നു. അതോടെ മകളുടെ മുഖത്തെ സന്തോഷവും മാഞ്ഞു.വൈകാതെ, പ്രത്യേകിച്ച് ധാരണ ഇല്ലെങ്കിലും പേപ്പർ കീറി ഒട്ടിച്ച് തൊപ്പി ഉണ്ടാക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

ഇന്ന് ജില്ലാ യുവജനോത്സവത്തിൽ ഹിന്ദി ഉപന്യാസ രചനയിൽ പങ്കെടുക്കാൻ വേണ്ടി ഇന്റർനെറ്റിൽ തപ്പിക്കൊണ്ടിരുന്ന ലുഅ മോൾ എന്റെ പാരവശ്യം കണ്ടു.നെറ്റിൽ  ഒറ്റ ക്ലിക്.... നെഹ്രുത്തൊപ്പി ഉണ്ടാക്കുന്ന വീഡിയോ അതാ മുന്നിൽ തെളിഞ്ഞു.ഞാൻ തോണിയുണ്ടാക്കിയ അതേ പേപ്പർ വാങ്ങി വീഡിയോയിൽ കണ്ട പോലെ തന്നെ ചെയ്ത്, 5 മിനുട്ടിനുള്ളിൽ അവൾ നെഹ്രുത്തൊപ്പി റെഡിയാക്കി - അതാണ് ന്യൂ ജെനിന്റെ ഉടനടി പരിഹാരം !!

തലയിൽ നെഹ്രുത്തൊപ്പിയും മുറ്റത്തെ റോസാ ചെടിയിൽ നിന്ന് നെഞ്ചത്ത് ഒരു റോസാപൂവും ചാർത്തി സന്തോഷത്തോടെ ലൂനമോൾ സ്കൂളിലേക്ക് യാത്രയായി. ഇന്ന് നാല്പത്തി രണ്ടാം ജന്മദിനമാണെന്ന് പറയപ്പെടുന്ന എന്റെ ഭാര്യ കാഴ്ചക്കാരിയായി അകത്തും നിന്നു.


Monday, November 12, 2018

നാടൻ പ്രേമം

               “എന്ന് നിന്റെ മൊയ്തീൻ” എന്ന സിനിമയുടെ പോസ്റ്റർ കണ്ടപ്പോൾ ഇതെന്ത് പേര് എന്ന് തോന്നിപ്പോയിരുന്നു. ആ പടം സൂപ്പർ ഹിറ്റ് ആയതോടെ എന്റെ നാടിന്റെ തൊട്ടടുത്ത ടൌൺ ആയ മുക്കവും മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചു. അസാധാരാണമായ ഒരു പ്രേമകഥയാണ് “എന്ന് നിന്റെ മൊയ്തീൻ”. സിനിമ ഞാൻ കണ്ടില്ലെങ്കിലും സിനിമയിലെ യഥാർത്ഥ നായികയായ കാഞ്ചനമാല ചേച്ചിയെ പിന്നീട് ഒരവസരത്തിൽ നേരിട്ട് കാണാനും സംസാരിക്കാനും സാധിച്ചു.

              മുക്കത്ത് കൂടി ഒഴുകുന്ന ഇരുവഴിഞ്ഞി പുഴയിൽ ഉണ്ടായ തോണി അപകടവും അന്ന് ബി.പി.മൊയ്തീൻ എന്ന യുവാവ് നടത്തിയ സാഹസികതയും ചാലിയാർ പുഴയോരത്തുള്ള എന്റെ കുട്ടി മനസ്സിൽ എന്നോ ഇടം പിടിച്ചിരുന്നു.ആ മൊയ്തീൻ ആണ് ഈ മൊയ്തീൻ എന്നത് ഞാൻ മനസ്സിലാക്കിയത് സിനിമ കണ്ട ആരോ ആ മരണ രംഗം പറഞ്ഞപ്പോഴാണ്. ഏതായാലും മൊയ്തീനും കാഞ്ചനമാലക്കും  ഒപ്പം മുക്കവും ഇരുവഴിഞ്ഞി പുഴയും ലോകമലയാളികൾക്കിടയിൽ അറിയപ്പെട്ടു.

              സഞ്ചാര സാഹിത്യത്തിൽ അഗ്രഗണ്യനായ എസ്.കെ പൊറ്റക്കാട്ടിന്റെ ഒരു നോവൽ കണ്ണിൽ പെട്ടപ്പോൾ ഞാൻ അതിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചു. മുക്കത്തെ ഇരുവഴിഞ്ഞി പുഴയുടെ പശ്ചാതലത്തിൽ അരങ്ങേറുന്ന മറ്റൊരു പ്രേമകഥയാണ് ‘നാടൻ പ്രേമം‘ എന്ന ആ നോവൽ. കോഴിക്കോട് നഗരത്തിലെ ധനാഢ്യനായ രവീന്ദ്രനും ഇരുവഴിഞ്ഞി പുഴയോരത്ത് താമസിക്കുന്ന നാടൻ പെൺ‌കുട്ടിയായ മാളുവും തമ്മിൽ അപ്രതീക്ഷിതമായി കണ്ടു മുട്ടുന്നതും ഇണ ചേരുന്നതും പിരിയുന്നതും ആണ് കഥാതന്തു. 1941ലാണ് എസ്.കെ പൊറ്റക്കാട്ട് ഈ നോവൽ പ്രസിദ്ധീകരിക്കുന്നത്.
              പ്രധാന കഥാപാത്രങ്ങളിൽ ഒരാളായ രവീന്ദ്രൻ ഇരുവഴിഞ്ഞി പുഴയോരത്ത് അജ്ഞാത വാസത്തിനെത്തി , മാളു എന്ന യുവതിയിൽ അനുരക്തനായി കാമവേഴ്ച നടത്തി ഒരു സുപ്രഭാതത്തിൽ തിരിച്ചുപോകുന്നതും മാളു ഒരാൺ‌കുട്ടിക്ക് ജന്മം നൽകുന്നതും പരോപകാരിയായ ഇക്കോരൻ എന്ന മദ്യപൻ മാളുവിനെ സംരക്ഷിക്കുന്നതും എല്ലാം ഒരു സിനിമ പോലെ തന്നെ വായനക്കാരന്റെ മനസ്സിലൂടെ കടന്നു പോകും. സന്താന സൌഭാഗ്യം കിട്ടാത്ത രവീന്ദ്രൻ, അവസാനം തന്റെ മകനെ കണ്ടെത്തുന്നതും അവനെ കൈവശപ്പെടുത്തുന്നതും വായനക്കാരന്റെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കും..

              പുത്ര വിരഹം മാളുവിനെയും ഇക്കോരനെയും ഇരുവഴിഞ്ഞി പുഴയിൽ അഭയം പ്രാപിക്കാനുള്ള തീരുമാനത്തിൽ എത്തിക്കുന്നത് വായനക്കാരനിൽ ഒരു നീറ്റൽ ഉണ്ടാക്കും. രവീന്ദ്രനുള്ള ബർട്ടൻ സായിപ്പിന്റെ അവസാനത്തെ കത്ത് വായിച്ചു കഴിയുമ്പോൾ കണ്ണുനീരോ നെടുവീർപ്പോ ഇല്ലാതെ പുസ്തകം അടച്ചു വയ്ക്കില്ല !

കൃതി  : നാടൻ പ്രേമം
രചയിതാവ് : എസ്.കെ പൊറ്റക്കാട്ട്
പ്രസാധകർ : മാതൃഭൂമി ബുക്സ്
വില  : 110 രൂപ

പേജ്  : 80
                

Saturday, November 10, 2018

"ബ്ലോക്ക് ചലഞ്ച് "

"ഹലോ... മാഷ് അല്ലേ?" ഫോണിന്റെ മറുതലക്കൽ നിന്നും അപരിചിതമായ  ഒരു ശബ്ദം.

"മാഷ് അല്ല;.. മാഷുടെ മകനാ"  ഞാൻ പറഞ്ഞു.

"ങാ.. നിങ്ങള് പണ്ടേ ഇങ്ങനെയാണല്ലോ...ഉരുളക്കുപ്പേരി സ്വഭാവം"

"പിന്നെ വിളിക്കാമോ? ഞാൻ ഒരു ബ്ലോക്കിലാ''

"അല്ലേലും മാഷ് എപ്പോഴും അവിടെയാണെന്ന് ഞങ്ങൾക്കറിയാം.''

"ങേ!! ഞാൻ എപ്പോഴും ട്രാഫിക് ബ്ലോക്കിലാണെന്നോ?"

"അതെ നല്ല ട്രാഫിക് ഉണ്ടെന്നും അറിയാം.. "

" ഛെ... ആരാദ് ? രാവിലെത്തന്നെ അന്തവും കുന്തവും ഇല്ലാത്ത വർത്തമാനം പറയുന്നത്!"

" അരീക്കോടൻ മാഷല്ലേ? നാളെ നവം: 10 ബ്ലോഗ് ചലഞ്ച് ദിനം"

" ഓ... ബ്ലോഗ് '''

ഞാൻ ഫോൺ കട്ട് ചെയ്തു. ട്രാഫിക് ബ്ലോക്കും തലമണ്ടയിൽ പെട്ടെന്നുണ്ടായ ബ്ലോക്കും നീങ്ങി.ഞാൻ ഉദ്ദേശിച്ച സ്ഥലത്ത് എത്തിയതും ഫോൺ വീണ്ടും ബെല്ലടിച്ചു.

"ആബിദ് മാഷ് അല്ലേ?"

"ആ...ആരാദ് ?"

" ഞാൻ സോഹൻലാൽ "
'
"ങേ! മോഹൻലാലോ?മോഹൻലാലിന്റെ ശബ്ദം ഇങ്ങനെയല്ലല്ലോ?''

"എന്റെ ശബ്ദത്തിന് മാറ്റമില്ല. ങാ... മാഷ് ഇപ്പോൾ എവിടെയാ?"

"ങേ! ഇത് ഡൂപ്ലിക്കേറ്റ് മോഹൻലാലല്ലേ ?സിനിമ കാണാത്ത എന്നെ വിളിച്ച് വിശേഷം തിരക്കുന്നത് .. "

"ഒറിജിനൽ തന്നെയാ... മാഷ് ഇപ്പോൾ എവിടെയാ?"

"ബ്ലോക്കിൽ "

" നിങ്ങളെന്താ അവിടെ നിന്ന് ഇറങ്ങാറേ ഇല്ലേ?"

"ങേ... ഞാൻ ഈ വർഷം ആദ്യമായിട്ടാ ഇവിടെ..."

" അപ്പോൾ പിന്നെ 1200 കവിഞ്ഞതോ?"

"1200 ? ഇന്നെന്താ എല്ലാരും കൂടി എന്നെയിട്ട് ഒരു മക്കാറാക്കൽ"

" 1200 പോസ്റ്റ് .... ബ്ലോഗിൽ "

"ഓ... ബ്ലോഗ് . ഞാൻ പറഞ്ഞത് ബ്ലോക്ക് ഓഫീസിലാന്നാ ''

"ങാ.... ഞാൻ മാഷെ കൂടെ പഠിച്ച സോഹൻലാൽ....ബ്ലോഗ് ചലഞ്ച് പൊടിക്കണം"

"ഓ... ഞമ്മളേറ്റു"

ഫോൺ വച്ച് തിരിഞ്ഞതും വീണ്ടും ഒരു അജ്ഞാതന്റെ വിളി.

"ഹലോ.... ബ്ലോഗ് ചലഞ്ച് പോസ്റ്റ് ഇടാം... ഒന്ന്  സ്വൈര്യം തരു .. " ഞാന്‍  ആദ്യം തന്നെ വെടിവച്ചു

"നിങ്ങൾ വാങ്ങാൻ ഏൽപ്പിച്ച  കുട്ടികളുടെ ബിൽഡിംഗ് ബ്ലോക്ക് എത്തിയിട്ടുണ്ട് " മറുപടി കിട്ടി

"ഓഹ്.... ഞാൻ വരാം "

ചലഞ്ച് കാരണം ഇനി അടുത്ത "ബ്ലോക്ക് " വരുന്നത് ശരീരത്തിലായിരിക്കും എന്നതിനാൽ ഞാൻ വേഗം ഫോൺ  സ്വിച്ച് ഓഫ് ചെയ്തു.

Monday, November 05, 2018

വേലുവേട്ടന്റെ റേഷന്‍ പീട്യ

                അപ്പായി ഏട്ടനും വേലു ഏട്ടനും ചങ്ങാതിമാരാണോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷെ രണ്ട് പേരെയും എനിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു. നാട്ടിലെ ഒരു റേഷന്‍ പീടിക ആയിരുന്നു ഞങ്ങളെ മൂന്ന് പേരെയും കോര്‍ത്തിണക്കി ശത്രുക്കളാക്കിയത്. ‘ആ റേഷന്‍ പീട്യ അവിടെ ഇല്ലായിരുന്നെങ്കില്‍ ഈ ഏട്ടന്‍ ശത്രുക്കളുമുണ്ടാകുമായിരുന്നില്ല’ എന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു.

             വേലു ഏട്ടന്റെ (വേലാണ്ടി എന്ന് ഞങ്ങള്‍ അടക്കം പറയും) റേഷന്‍ പീടികയില്‍ നിന്നായിരുന്നു ഞങ്ങള്‍ റേഷന്‍ വാങ്ങിയിരുന്നത്.
ചാക്കരിയും പച്ചരിയും എന്നിങ്ങനെ രണ്ട് തരം അരിയും എന്നെങ്കിലും അല്പം പഞ്ചസാരയും മാസത്തിലൊരിക്കെ ഒരു ലിറ്റര്‍ മണ്ണെണ്ണയും ആയിരുന്നു റേഷന്‍ പീട്യയില്‍ നിന്നും കിട്ടുന്ന സാധനങ്ങള്‍.
‘ചാക്കരി ആണെങ്കില്‍ വാങ്ങിയാല്‍ മതി’ എന്ന നിര്‍ദ്ദേശത്തോടെയാണ് തലയണയുടെ കവര്‍ ഊരിത്തന്ന് (അരിയിടാനുള്ള സഞ്ചി) ഉമ്മ ഞങ്ങളെ റേഷന്‍ പീട്യയിലേക്ക് അയക്കുന്നത്.

            റേഷന്‍ പീട്യയില്‍ എന്നും നല്ല തിരക്കായിരിക്കും.കളിക്കാന്‍ കിട്ടുന്ന വിലപ്പെട്ട സമയമാണ് റേഷന്‍ പീട്യയില്‍ പോകുന്നതിലൂടെ നഷ്ടപ്പെടുന്നത്. ആ സങ്കടം ഉള്ളിലൊതുക്കി റേഷന്‍ പീട്യയില്‍ ചെല്ലുമ്പോള്‍ അവിടെ കൊണ്ടോട്ടി നേര്‍ച്ചക്കുള്ള അത്രയും ആള്‍ക്കാരും ഉണ്ടാകും. ഊഴം അനുസരിച്ച് വിളിക്കാനായി കാര്‍ഡ് മേശപ്പുറത്ത് വയ്ക്കും. വരുന്നവര്‍ വരുന്നവര്‍ കാര്‍ഡ് അതിന് മുകളിലേക്ക് വയ്ക്കും. വേലാണ്ടി ആ അട്ടി ഒന്ന് മറിച്ച് ആദ്യം വന്നവന് ആദ്യം തന്നെ നല്‍കും.

             അട്ടി ക്രമാതീതമായി ഉയര്‍ന്നാല്‍ അത് സ്വയം മറിയും. അപ്പോള്‍ ഓര്‍ഡര്‍ ആകെ താറുമാറാകും. ആള് കൂടുതലാണെങ്കില്‍ അവസാനം വന്ന ആള്‍ കാര്‍ഡ് വയ്ക്കുമ്പോള്‍ ചെറുതായി ഒരു ബലം പ്രയോഗിക്കും. അതോടെ അട്ടി മറിയും.പിന്നെ എല്ലാവരും കാര്‍ഡ് വീണ്ടും വയ്ക്കണം. അതോടെ അവസാനം വന്ന ആള്‍ അഞ്ചാമനോ ആറാമനോ ആയി റേഷന്‍ വാങ്ങി പോകും !കാരണം പുതിയ അട്ടിയില്‍ അയാളുടെ കാര്‍ഡ് അത്രയും മുകളിലായിരിക്കും.

             കാര്‍ഡ് മേശപ്പുറത്ത് വച്ച് കാത്ത് നിൽക്കുമ്പോള്‍ പലപ്പോഴും, റേഷന്‍ പീട്യയുടെ തൊട്ടപ്പുറത്തെ മുറിയുടെ വരാന്തയില്‍ കുത്തി ഇരിക്കുന്ന തട്ടാൻ അപ്പായി ചേട്ടന്റെ മോന്തയും ഞങ്ങളുടെ ചന്തിയും നേര്‍‌രേഖയില്‍ വരും. മുന്നില്‍ വച്ചിരിക്കുന്ന ചട്ടിയിലെ ഉമിത്തീയിലേക്ക് ഊതി ഊതി തുലഞ്ഞ് തല നേരെയാക്കുമ്പോഴായിരിക്കും ഈ ചന്തി-മോന്താ നേര്‍‌രേഖാ വരവ്. ദ്വേഷ്യം കൊണ്ട് ,  അതുവരെ ഉമിത്തീയില്‍ വച്ചിരുന്ന കൊടിലു കൊണ്ട് അപ്പായി ഏട്ടന്‍ ചന്തിക്ക് ഒന്ന് തരും.പൊള്ളുന്ന ചന്തിയും കൊണ്ട് അവിടെ നിന്ന് ഓടി രക്ഷപ്പെടും. അതാണ് അപ്പായി ഏട്ടനും ഞാനും മിത്രങ്ങളാകാതിരിക്കാന്‍ കാരണം.

            ഈ പരീക്ഷണങ്ങള്‍ എല്ലാം കഴിഞ്ഞ് വേലാണ്ടി കാര്‍ഡ് വിളിച്ചാല്‍ ആദ്യത്തെ ചോദ്യം അരി എത്ര വേണം എന്നാണ്.തലയില്‍ ഏറ്റാന്‍ പറ്റുന്ന ഒരു അളവ് പറയുന്നതിന്റെ മുമ്പ് ഞങ്ങള്‍ ചോദിക്കും - “ചാക്കരിയോ പച്ചരിയോ?”

“രണ്ടും ചാക്കിലാണ് വരുന്നത് “ ഞങ്ങളെ കുഴക്കിക്കൊണ്ട് വേലാണ്ടി മറുപടി തരും.

          ചാക്കില്‍ വരുന്നത് ചാക്കരിയും പച്ച നിറത്തിലുള്ളത് പച്ചരിയും (ചില അരിമണിയില്‍ ചാക്കിലെ പച്ച നിറം പിടിച്ചിരുന്നതാണ് അതെന്ന് പിന്നീടാണ് മനസ്സിലാക്കിയത്) എന്നായിരുന്നു ഞങ്ങളുടെ ധാരണ. കിട്ടിയതും വാങ്ങി വീട്ടിലെത്തി ഉമ്മ പരിശോധിക്കുമ്പോഴാണ് കൊണ്ടുവന്നത് പച്ചരിയാണ് എന്ന് അറിയുക.പിന്നെ വേലാണ്ടി എങ്ങനെ ഞങ്ങളുടെ മിത്രമാകും?

            അങ്ങനെ വേലുവേട്ടനും അപ്പായി ഏട്ടനും എന്റെ ശത്രുമരങ്ങളായി വളർന്ന് വരുന്നതിനിടക്കാണ് ആനന്ദതുന്ദിലമായ ആ സംഭവം നടന്നത്. അന്ന് റേഷൻ പീട്യയിൽ മണ്ണെണ്ണ കൂടിയുള്ള ദിവസമായിരുന്നു. അരിയും മണ്ണെണ്ണയും ബില്ലാക്കിയവർ, അരി കിട്ടിയിട്ടും മണ്ണെണ്ണ കിട്ടാത്തതിനാൽ ക്യൂവിലായിരുന്നു. അരി തൂക്കിക്കൊടുക്കുന്ന അബുവിന് റോഡരികിൽ പാർക്ക് ചെയ്ത മണ്ണെണ്ണ വീപ്പയിൽ നിന്ന് അതും കൂടി നൽകുക എന്നത് പ്രയാസമായിരുന്നു. ആൾക്കാർ ബഹളം വയ്ക്കാൻ തുടങ്ങിയപ്പോൾ ഗത്യന്തരമില്ലാതെ വേലു ഏട്ടൻ സീറ്റിൽ നിന്ന് എണീറ്റു.കാർഡും വച്ച് കാത്ത് നിൽക്കുന്ന നമ്മൾ ഇനിയും നിൽക്കുക തന്നെ.ഞാൻ ഒരു നെടുവീർപ്പിട്ടു.

            വേലു ഏട്ടൻ നേരെ പോയത് മണ്ണെണ്ണ വീപ്പക്ക് അടുത്തേക്കാണ്. ഒരു പ്ലാസ്റ്റിക് കുഴൽ വീപ്പയിലേക്കിട്ട് മറ്റേ അറ്റത്ത് വായ കൊണ്ട് ശക്തിയായി ഉള്ളോട്ട് വലിക്കുമ്പോൾ, വീപ്പയിൽ നിന്നും മണ്ണെണ്ണ കയറി വരുന്നത് ഞങ്ങൾക്ക് ഒരു അത്ഭുത കാഴ്ചയായിരുന്നു. ഈ പണി എപ്പോഴും ചെയ്തിരുന്ന അബുവിന്റെ വായിൽ മണ്ണെണ്ണ കയറുന്നത് പതിവായിരുന്നു. കുഴൽ വീപ്പയിലേക്കിട്ട് വേലു ഏട്ടൻ  വായ കൊണ്ട് ശക്തിയായി ഉള്ളോട്ട് വലിച്ചു. എല്ലാ അതിർത്തി മര്യാദകളും ലംഘിച്ച് മണ്ണെണ്ണ വേലുവേട്ടന്റെ വായിൽ നിറഞ്ഞു. അതേ സമയത്തു തന്നെ, ചന്തി അതിർത്തി ലംഘിച്ചതിന് അപ്പായി ഏട്ടൻ കൊടിലുമായി എന്റെ പുറകെ കൂടി. ഞാൻ ഇറങ്ങി മണ്ണെണ്ണ വീപ്പക്കടുത്തേക്ക് ഓടി. അപ്പായി ഏട്ടൻ വീപ്പയുടെ നേരെ മുന്നിൽ എത്തിയതും വേലുവേട്ടൻ “ത്ഥൂ” എന്നൊരു തുപ്പ്. വേലുവേട്ടന്റെ വായിലെ സകലമാന സാധനങ്ങളും വായിൽ കയറിയ മണ്ണെണ്ണയും അപ്പായി ഏട്ടന്റെ മുഖത്ത് കൂടി പരന്നൊഴുകി.”ഠേ” എന്നൊരു ശബ്ദം ആര് ആരെ ആദരിച്ചതാണ് എന്ന് ഇന്നും എനിക്ക് അജ്ഞാതമാണ്. പിന്നീട് ഒരു മാസത്തേക്ക് ഞാൻ റേഷൻ പീട്യയുടെ നാലയലത്ത് പോലും പോയിട്ടില്ല.

Monday, October 29, 2018

കാൻസർ വാർഡിലെ ചിരി

            വാങ്ങിയ ദിവസം തന്നെ വായിച്ച് തീർത്ത പുസ്തകം എന്ന ഖ്യാതി എന്റെ ജീവിതത്തിൽ ഇതുവരെ ബാലരമ, മലർവാടി തുടങ്ങിയ ബാലപ്രസിദ്ധീകരണങ്ങൾക്കായിരുന്നു. അതും പത്ത് മുപ്പത് കൊല്ലം മുമ്പത്തെ കഥ.ലോക ക്രിക്കറ്റിൽ സച്ചിന്റെ ഒരു റിക്കാർഡ് പഴങ്കഞ്ഞി ആയതിന് പിന്നാലെ എന്റെ വായനാലോകത്തും മേൽ റിക്കാർഡ് വഴിമാറി.

           കാൻസർ വാർഡിലെ ചിരി എന്ന ഇന്നസെന്റിന്റെ കുറിപ്പുകളാണ് സർവ്വ റിക്കാർഡുകളും തിരുത്തിക്കൊണ്ടിരിക്കുന്ന ആ പുസ്തകം.മാതൃഭൂമി പുസ്തകോത്സവത്തിൽ നിന്ന് പുസ്തകം വാങ്ങി  ഞാൻ  വീട്ടിൽ എത്തി മേശപ്പുറത്ത് വച്ച ഉടനെ മൂത്തമോൾ ലുലുവിന്റെ മുഖത്ത് ഒരു പുഞ്ചിരി പടർന്നു - മാസങ്ങളായി കേട്ടു കൊണ്ടിരിക്കുന്ന പരസ്യത്തിലെ പുസ്തകം മേശപ്പുറത്ത് കണ്ട സന്തോഷം. ഞാൻ വായിച്ച് തീർന്നതിന് പിന്നാലെ ലുലു മോളും അവൾക്ക് പിന്നാലെ എന്റെ ഭാര്യയും (അതെ !!) വായന പൂർത്തിയാക്കി. ഇപ്പോൾ രണ്ടാമത്തെ മോൾ ലുഅയും വായിച്ചു തീര്‍ത്തു. പുസ്തകത്തിൽ ഇന്നസന്റ് പറഞ്ഞ ‘സന്തുഷ്ട കാൻസർ കുടുംബം’ എന്നത് പോലെ ‘കാൻസർ വാർഡിലെ ചിരി  വായിച്ച  സന്തുഷ്ട കുടുംബം’ ആയി ഞങ്ങൾ മാറുന്നു!
               എന്റെ മൂന്ന് അമ്മാവന്മാരും കാൻസർ മൂലമാണ് മരണമടഞ്ഞത്. കുടുംബത്തിൽ പലർക്കും കാൻസർ രോഗമുണ്ട്. പക്ഷെ അത് ജനിതക പ്രശ്നം അല്ല എന്ന് എനിക്കുറപ്പാണ്. പലരുടെയും ജീവിതശൈലി തന്നെയാണ് രോഗത്തിന് കാരണമായത്.ഭാര്യയുടെ ബന്ധുക്കളിലും ഈ രോഗം താണ്ഠവമാടുന്നതിനാലായിരിക്കും പുത്തൻ മണം മറയുന്നതിന് മുമ്പെ അവളും  പുസ്തകം വായിച്ച് തീർത്തത്.

               പുസ്തകത്തിന്റെ പുറം ചട്ടയിൽ കാണുന്ന ഇന്നസെന്റ് ചേട്ടന്റെ രൂപം ഊഹിക്കാൻ പോലും പറ്റാത്തതാണ്. ഞാൻ കണ്ട അപൂർവ്വം സിനിമകളിൽ ഉള്ള ഇന്നസെന്റും സിനിമാ പോസ്റ്ററുകളിൽ കാണുന്ന ഇന്നസെന്റും ഈ ഇന്നസെന്റും അജഗജാന്തരമുണ്ട്. മുൻ ചട്ടയിലെ ഇന്നസന്റ് താളുകൾ മറിഞ്ഞ് പിൻ‌ചട്ടയിൽ എത്തുമ്പോൾ സുമുഖനായത് ആശ്വാസം നേരുന്നു.ഒരു പക്ഷേ കവർ ഡിസൈനറും പ്രസാധകരും സാക്ഷാല്‍ ഇന്നസന്റ് പോലും ചിന്തിക്കാത്ത, രോഗം മാറിപ്പോകുന്ന ഒരു ഒഴുക്ക് ഈ പുസ്തകത്തിന്റെ ലേ ഔട്ട് ഡിസൈനിങ്ങില്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.
            “ചിരിച്ചും ചിരിപ്പിച്ചും മലയാളിയുടെ ജീവിതത്തെ ആഘോഷപൂർണ്ണമാക്കുന്നതിനിടെയാണ് ഇന്നസെന്റിന് കാൻസർ എന്ന മഹാവ്യാധി പിടിപെടുന്നത്.താമസിയാതെ ഭാര്യ ആലീസിനും. ആ കാലത്തിന്റെ ഓർമ്മകളാണ് ഈ പുസ്തകം. ഇത് വായിച്ച് തീരുമ്പോൾ ഫലിതത്തിനും ഇച്ഛാശക്തിക്കും മുന്നിൽ മരണം പോലും വഴിമാറും എന്ന് നാം തിരിച്ചറിയുന്നു.നിരാശരാകുമ്പോഴല്ല, നേരിടുമ്പോഴാണ് മഹാരോഗങ്ങളെയും ജീവിത ദുരിതങ്ങളെയും മറികടക്കാൻ സാധിക്കുന്നതെന്ന് മനസ്സിലാകുന്നു” - ജീവിതപ്രശ്നങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കുന്നവര്‍ക്ക് പ്രചോദനമാകുന്ന പുസ്തകം എന്ന പുറംചട്ടയിലെ ഈ വാചകങ്ങള്‍ അക്ഷരം പ്രതി ശരിയാണ്.

           പുസ്തകത്തിനകത്തെ ചിത്രങ്ങളില്‍ ചിലതെങ്കിലും സ്ഥലാധിക്യം പരിഹരിക്കാന്‍ ചേര്‍ത്തതാണോ എന്നൊരു തോന്നല്‍ എന്നില്‍ ഉളവാക്കി. മാറാരോഗങ്ങള്‍ വരുന്നതിന് മുമ്പേ എല്ലാവരും തീര്‍ച്ചയായും ഈ പുസ്തകം വായിച്ചിരിക്കണം. മാറാരോഗങ്ങള്‍ വന്ന എല്ലാവരും നിര്‍ബന്ധമായും ഈ പുസ്തകം വായിച്ചിരിക്കണം. ഇതില്‍ രണ്ടിലും പെടാത്തവര്‍ വായിക്കണം എന്നില്ല!

പുസ്തകം : കാൻസർ വാർഡിലെ ചിരി
രചയിതാവ് : ഇന്നസെന്റ്
തയ്യാറാക്കിയത്: ശ്രീകാന്ത് കോട്ടക്കല്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്സ്
പേജ് : 127
വില : 130 രൂപ

കുഴിക്കോട്ടിക്കളി


ഏറുകോട്ടി ഉന്നമുള്ളവര്‍ക്ക് എന്നും കൊയ്ത്താകുമ്പോള്‍ ഞാന്‍ പലപ്പോഴും കാഴ്ചക്കാരന്‍ മാത്രമായി. എന്നാല്‍ കുഴിക്കോട്ടിയിൽ ഞാന്‍ ആരുടെ മുമ്പിലും താഴ്ന്നു കൊടുത്തില്ല. പലപ്പോഴും ആദ്യം ക്യേമം വീട്ടുന്നവരില്‍ ഒരാളായതിനാല്‍ എന്റെ കോട്ടികളും കൈപ്പടവും അടി വാങ്ങിയതേ ഇല്ല.

കുഴിക്കോട്ടി കളിയില്‍ നിശ്ചിത അകലത്തിലുള്ള മൂന്ന് കുഴികള്‍ ഉണ്ടാകും. പെരുവിരല്‍ തുടയില്‍ കുത്തിവച്ച് ചൂണ്ടുവിരലിന്റെ അറ്റത്ത് കോട്ടി പിടിച്ച് ആദ്യത്തെ കുഴിയിലേക്ക് ഓരോരുത്തരായി കോട്ടി ഇടും.ആരുടെയെങ്കിലും കോട്ടി കുഴിയില്‍ വീണാല്‍ അവനാണ് കളിക്കുള്ള ആദ്യ അവസരം.ആ കോട്ടിയെ അടിച്ച് പുറത്താക്കാനായിരിക്കും പിന്നീട് വരുന്നവര്‍ ലക്ഷ്യമിടുക.മൂത്താപ്പയുടെ മകന്‍ ലുഖ്‌മാന്‍ ഇങ്ങനെ തെറുപ്പിക്കാന്‍ അഗ്രഗണ്യനായിരുന്നു എന്ന് മാത്രമല്ല അവന്റെ അടി കൊണ്ട് പലപ്പോഴും കോട്ടി പൊട്ടിത്തെറിക്കുകയും ചെയ്യുമായിരുന്നു.പൊട്ടിയ കോട്ടി പിന്നീട് കളിയില്‍ ഉപയോഗിക്കാന്‍ പറ്റില്ല.

കോട്ടി എല്ലാവരും ഇട്ട ശേഷം ഒന്നാം കുഴിയില്‍ നിന്നുള്ള അതിന്റെ അകലത്തിനനുസരിച്ച് ഊഴം തീരുമാനിക്കും. ഒന്നാം കുഴിയില്‍ പെരുവിരല്‍ വച്ച് ചൂണ്ടുവിരലിന്റെ അറ്റത്ത് കോട്ടി പിടിച്ച് രണ്ടാം കുഴിയിലേക്ക് ഉരുട്ടി വിടണം. അതില്‍ കോട്ടി വീണാല്‍ മൂന്നാം കുഴിയിലേക്ക് ഉരുട്ടി വിടണം. വീണില്ല എങ്കില്‍ രണ്ടാമത്തെ ആള്‍ക്ക് കളി തുടങ്ങാം. അയാള്‍ക്ക് രണ്ടാം കുഴി ലക്ഷ്യമാക്കി കോട്ടി ഉരുട്ടാം.അല്ലെങ്കില്‍ ഒന്നാമന്റെ കോട്ടിയെ അടിച്ചു പറത്താം.

കുഴിക്കോട്ടിക്കളി മൂന്ന് വരെ , അഞ്ച് വരെ, ഏഴ് വരെ, ഒമ്പത് വരെ എന്നിങ്ങനെ പല രൂപത്തിലും കളിക്കാറുണ്ട്. കളി എത്ര വരെയാണെങ്കിലും കുഴി മൂന്നെണ്ണം മാത്രമേ ഉണ്ടാകൂ. മൂന്ന് നിറച്ചാല്‍ എതിര്‍ ദിശയില്‍ കളിച്ച് രണ്ടാം കുഴി നാലും ഒന്നാം കുഴി അഞ്ചും ആകും. അങ്ങനെ ഒമ്പതു വരെ. കളി അഞ്ച് വരെയാണെങ്കില്‍ ആദ്യം അഞ്ച് കുഴിയും പിന്നിടുന്നവന് ക്യേമം ആകും (അവസാനം എന്നര്‍ത്ഥമുള്ള ഖിയാമം എന്ന അറബി പദം ലോപിച്ചുണ്ടായതാണെന്ന് തോന്നുന്നു). അവന്‍ ഇനി ആരുടെയെങ്കിലും കോട്ടിക്ക് അടി കൊള്ളിക്കുന്നതോടെ ഒന്നാമനായി ഫിനിഷ് ചെയ്യും.

കളി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ അവസാനം ബാക്കിയാകുന്നവന് രണ്ട് തരം ശിക്ഷകള്‍ ഉണ്ട്. അതിലൊന്ന് ‘കോട്ടിക്കടി’ ആണ്. അതായത് ജയിച്ചവര്‍ മുഴുവന്‍ തോറ്റവന്റെ കോട്ടിക്ക് അടിക്കും.കോട്ടിയുടെ ‘മര്‍മ്മം’ നോക്കി അടിച്ചാല്‍ കോട്ടി മിക്കവാറും പൊട്ടും.ഇങ്ങനെ കോട്ടി അടിച്ചു പൊട്ടിക്കുന്നതില്‍ ഞാന്‍ എന്നും മുമ്പില്‍ നിന്നിരുന്നു. രണ്ടാമത്തെ ശിക്ഷ അല്പം കടുത്തതാണ്. തോറ്റവന്‍ ഏതെങ്കിലും ഒരു കുഴിയുടെ പിന്‍ഭാഗത്ത് കൈപടം മടക്കി വയ്ക്കണം. തൊട്ടടുത്ത കുഴിയില്‍ നിന്നും ജയിച്ചവര്‍ കൈപ്പടം ലക്ഷ്യമാക്കി കോട്ടി അടിക്കും.’ഠേ...ഠേ’ എന്ന് കൈപ്പടത്തില്‍ അടി വീഴുമ്പോള്‍ കൈ വലിച്ചാല്‍ ശിക്ഷ കൂടും.അടി വേറെ എവിടെയെങ്കിലും കൊള്ളുകയോ അടിച്ച കോട്ടി കുഴിയില്‍ വീഴുകയോ ചെയ്താല്‍ ശിക്ഷ തിരിച്ചും നല്‍കാം.

കളിയില്‍ തോറ്റവന് കിട്ടുന്ന അടിയുടെ എണ്ണത്തിനും വ്യത്യാസമുണ്ട്. അഞ്ച് വരെയുള്ള കളിയില്‍ ആദ്യത്തെയാള്‍ കളി പൂര്‍ത്തിയാക്കുന്ന സമയത്ത്, തോറ്റവന്‍ രണ്ടാം കുഴി പോലും പിന്നിട്ടിട്ടില്ല എങ്കില്‍ മൂന്നടി വാങ്ങേണ്ടി വരും.അതായത് ‘കോട്ടിക്കടി’ ആണെങ്കില്‍ ആ കോട്ടിയുടെ കഥ കഴിയും.’കൈക്കടി’ ആണെങ്കില്‍ കയ്യിന്റെ കാര്യം സോഹ.ബന്ധുവിന്റെ വീട്ടില്‍ വിരുന്ന് വന്ന് കുഴിക്കോട്ടി കളിയില്‍ തോറ്റ് എന്നില്‍ നിന്ന് കൈക്ക് നിരവധി അടി വാങ്ങിയ, ഇപ്പോള്‍ അരീക്കോട് സഹകരണ ബാങ്കില്‍ ജോലി ചെയ്യുന്ന സുനില്‍ ഇന്ന് എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്.കുഴിക്കോട്ടിയിലൂടെ സ്ഥാപിച്ച സൌഹൃദം എന്ന നിലക്ക് ഞങ്ങള്‍ രണ്ട് പേരും എന്നും അതോര്‍ക്കുന്നു.

കുഴിക്കോട്ടിയില്‍ പലതരം പദങ്ങളും ഉപയോഗിക്കാറുണ്ട്. കളിക്കുന്നവരുടെ കോട്ടി കുഴിയുടെ പരിസരങ്ങളില്‍ തന്നെയാണെങ്കില്‍ മണ്ണില്‍ പെരുവിരല്‍ കുത്തി കുഴിയിലേക്ക് കോട്ടി ഉരുട്ടാം. ആരെങ്കിലും അടിച്ച് തെറുപ്പിച്ചെങ്കില്‍ കോട്ടി എടുത്ത് വന്ന് ഒരു ‘ലഹ’ ചോദിക്കാം. തുടയില്‍ പെരുവിരല്‍ വച്ച് കോട്ടി കുഴിയിലേക്ക് ഇടുന്നതിനെയോ മറ്റുള്ളവരുടെ കോട്ടി അടിച്ചു തെറിപ്പിക്കുന്നതിനെയോ ആണ് ‘ലഹ’ എന്ന് പറയുന്നത്.

മറ്റു ചിലര്‍ ‘കമ്പം’ ആണ് ആവശ്യപ്പെടുക. മറ്റുള്ളവരുടെ കോട്ടി എറിഞ്ഞ് തെറുപ്പിക്കാനുള്ള അവസരം ചോദിക്കുന്നതിനാണ് കമ്പം എന്ന് പറയുക. ഇതെല്ലാം അനുവദിക്കാനും അനുവദിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്.

ക്യേമം ആയവന്‍ കളി മുഴുവനാക്കാന്‍ ഏതെങ്കിലും ഒരു കോട്ടിയെ അല്പം ദൂരത്തേക്ക് അടിച്ചിടും. ആ സമയത്ത് പറയുന്നതാണ് ‘ഒരു ചാണ്‍ വിട്ടു പോയില്ലെങ്കില്‍ ചെന്നി മനീസ്’ എന്ന്. അതായത് ചുരുങ്ങിയത് ഒരു ചാണ്‍ ദൂ‍രെക്ക് പോയില്ലെങ്കില്‍ അവന്റെ കളി അവസരം നഷ്ടപ്പെടും. ഇതില്‍ ‘ചെന്നി മനീസ്’ എന്താണെന്ന് ഇന്നും ഒരു പിടുത്തവും ഇല്ല.

ഇന്നത്തെ കുട്ടികള്‍ക്ക് ഈ കളി പറഞ്ഞു കൊടുത്താല്‍ ഒന്നും തന്നെ മനസ്സിലാകില്ല. കൈവിരല്‍ മണ്ണില്‍ കുത്തിയുള്ള കളി എത്ര രക്ഷിതാക്കള്‍ പ്രോത്സാഹിപ്പിക്കും എന്നും നിശ്ചയമില്ല. എങ്കിലും എന്റെ മക്കള്‍ക്ക് ഞാന്‍ ഈ കളികള്‍ പഠിപ്പിക്കാന്‍ തന്നെ ഉദ്ദേശിക്കുന്നു - എന്റെ ബാല്യം അവരുടെ കളി കാണുന്നതിലൂടെയെങ്കിലും തിരിച്ച് പിടിക്കാന്‍.

Wednesday, October 24, 2018

ഏറ് കോട്ടി , ചുമര്‍ കോട്ടി, മൂലക്കുഴിക്കോട്ടി

               കോട്ടി കളിയില്‍ ഏറ് കോട്ടി , ചുമര്‍ കോട്ടി, മൂലക്കുഴിക്കോട്ടി എന്നിങ്ങനെ ലാഭം കൊയ്യുന്ന മൂന്ന് തരം കളികളുണ്ട്. ലാഭക്കളി അനുവദനീയമല്ലാത്തതിനാല്‍ ഞങ്ങള്‍ ഈ കളികള്‍  ‘വെറുതെ’ ആയിരുന്നു കളിച്ചിരുന്നത്. എന്ന് വച്ചാല്‍ കളിക്കുമ്പോള്‍ ലാഭം ഉണ്ടാകുമെങ്കിലും കളി കഴിഞ്ഞാല്‍ ലഭിച്ച ലാഭം യഥാര്‍ത്ഥ ഉടമകള്‍ക്ക് തന്നെ തിരിച്ച് നല്‍കണം.

             ഏറ് കോട്ടിക്കളി എത്ര പേര്‍ക്ക് വേണമെങ്കിലും കളിക്കാം.ഒരു വര വരച്ച് അതില്‍ നിന്നും ഏതാനും അടി പുറകില്‍ നിന്ന് ഓരോരുത്തരായി കോട്ടി ഇടും. വരയുടെ ഏറ്റവും അടുത്ത് ആരുടെ കോട്ടിയാണോ വരുന്നത് അവനായിരിക്കും കളിയിലെ ആദ്യ ഊഴം. വര കടന്ന് പോകുന്നവന് അവസാന ഊഴവും. കളി തുടങ്ങുന്നതിന് മുമ്പ് തന്നെ ഓരോരുത്തരും എത്ര കോട്ടി വീതം വയ്ക്കണം എന്ന് തീരുമാനിക്കും. ഈ രണ്ട് , മുമ്മൂന്ന് , നന്നാല്, അയ്യഞ്ച് എന്നിങ്ങനെയാണ് സാധാരണ കളി. അതായത് നന്നാല് ആണ് കളി എങ്കില്‍ 3 പേര്‍ കളിക്കുമ്പോള്‍ 3 x 4 = 12 കോട്ടികള്‍ കളത്തിലിടും.
ചിത്രം ഫേസ്ബുക്കില്‍ നിന്ന്
                ഈ 12 കോട്ടികളും കൈ പിടിയില്‍ ഒതുക്കി വരയുടെ ഒരു ഭാഗത്തിരുന്ന് മറുഭാഗത്തേക്കിടണം.എല്ലാ കോട്ടികളും വരയില്‍ നിന്ന് രണ്ട് കാലടി ദൂരത്തിലായിരിക്കണം വീഴേണ്ടത്.ഏതെങ്കിലും കോട്ടി രണ്ടടിയിലും കുറവാണെങ്കില്‍ കളിയവസരം നഷ്ടപ്പെടും.കോട്ടികള്‍ കളത്തിലിട്ടാല്‍ മറ്റ് കളിക്കാര്‍ പറയുന്ന നിശ്ചിത കോട്ടിയെ എറിഞ്ഞ് തെറിപ്പിക്കണം.എറിയുന്ന കോട്ടിയും തെറിക്കുന്ന കോട്ടിയും മറ്റൊരു കോട്ടിയിലും തട്ടാന്‍ പാടില്ല. മാത്രമല്ല, ഇരു കോട്ടികളും മറ്റെല്ലാ കോട്ടിയില്‍ നിന്നും രണ്ട് കാലടി അകലം പാലിക്കുകയും വേണം. ഈ രണ്ട് നിബന്ധനകളും പാലിച്ചു കൊണ്ട് കോട്ടി എറിഞ്ഞ് തെറിപ്പിച്ചാല്‍ കളത്തിലെ മുഴുവന്‍ കോട്ടികളും എറിഞ്ഞയാള്‍ക്ക് കിട്ടും.ഏറ് കൊള്ളാതെ പോയാലും ഏറ് കൊണ്ടിട്ടും മേല്‍ നിബന്ധനകള്‍ പാലിക്കാതെ പോയാലും അടുത്തയാള്‍ക്ക് കളിക്കാന്‍ അവസരം ലഭിക്കും.

                 കളത്തില്‍ കിടക്കുന്ന കോട്ടികളില്‍ അടുത്തടുത്ത് കിടക്കുന്നതോ ഏറ്റവും താഴെ കിടക്കുന്നതോ ആയ കോട്ടികളെയാണ് പലപ്പോഴും ഉന്നമായി നിശ്ചയിക്കാറ്‌.കാരണം , അടുത്തടുത്താണെങ്കില്‍ മറ്റു കോട്ടികളില്‍ തട്ടാതെ എറിഞ്ഞ് തെറിപ്പിക്കാന്‍ പ്രയാസമാണ്. ഏറ്റവും താഴെ കിടക്കുന്ന കോട്ടിയെയും മറ്റു കോട്ടികള്‍ക്കിടയിലൂടെ എറിഞ്ഞ് തെറിപ്പിക്കാന്‍ പ്രയാസമാണ്.കോട്ടികള്‍ എല്ലാം സ്വതന്ത്രമായാണ് കിടക്കുന്നതെങ്കില്‍ ഏറ്റവും അകലെയുള്ള കോട്ടി ഉന്നമായി നിശ്ചയിക്കും.അത്തരം അവസരത്തില്‍ എറിയുന്നവന് ഉന്നമുണ്ടെങ്കില്‍ കളി ഈസിയായി ജയിക്കാം.എന്റെ അമ്മാവന്റെ മകന്‍ ബാബു അത്തരം ഒരു ‘ഉന്ന’തനായിരുന്നു. പ്രായത്തില്‍ എന്നെക്കാളും മൂന്ന്-നാല് വയസ്സ് കുറഞ്ഞ, അയല്‍‌വാസിയായ ബിനീഷും ഏറ് കോട്ടിയില്‍ വിദഗ്ദനായിരുന്നു.

                 ചുമര്‍ കോട്ടിക്കളിയില്‍ കോട്ടികള്‍ ചുമരിലേക്ക് എറിയും. കളത്തിലെ മറ്റ് കോട്ടികളുടെ ഒരു ചാണ്‍  അല്ലെങ്കില്‍ അതിലും അടുത്ത് എത്തിയാല്‍ എറിഞ്ഞവന് ആ കോട്ടി സ്വന്തമാക്കാം. ചുമരില്‍ തട്ടി തെറിക്കുന്ന കോട്ടി കളത്തിലെ ഏതെങ്കിലും കോട്ടിയില്‍ തട്ടിയാലും അതെടുക്കാം. ചുമരില്‍ എറിയുന്ന കോട്ടി ഒരു നിശ്ചിത പരിധിക്കപ്പുറം പോയാല്‍ പിഴയായി കളത്തിലെ ഒരു നിശ്ചിത സ്ഥലത്ത് വയ്ക്കണം. മൂത്താപ്പയുടെ മതിലിലെ ഒരു കരിങ്കല്ലും സമീപ സ്ഥലവുമായിരുന്നു ഞങ്ങളുടെ ചുമര്‍ കോട്ടി കളിസ്ഥലം. ഫസ്റ്റ് ഫ്രീ , സെക്കന്റ് ഫ്രീ, ലാസ്റ്റ്

               മൂലക്കുഴിക്കോട്ടിയിൽ ചുമരിന് അരികിലോ മതിലിനരികിലോ ആയി ഒരു ചെറിയ കുഴി ഉണ്ടാക്കും. കളിക്കാരൻ എല്ലാ കോട്ടികളും കൂടി ആ കുഴിയിലേക്ക് ഉരുട്ടി ഇടും. കുഴിയിൽ വീഴാത്ത കോട്ടികളിൽ ഒന്ന് ഉന്നമായി നിശ്ചയിക്കും. അതിനെ എറിഞ്ഞ് തെറുപ്പിച്ചാൽ മുഴുവൻ കോട്ടികളും എടുക്കാം. ഉന്നത്തിന് ഏറ് കൊണ്ടില്ല എങ്കിൽ കുഴിയിൽ വീണ കോട്ടികൾ മാത്രം എടുക്കാം (കശുവണ്ടി കൊണ്ടും ഇത് കളിക്കാറുണ്ട് ).

              ഞാൻ ആവേശത്തോടെ കൊണ്ട് നടന്നിരുന്നത് കുഴിക്കോട്ടിക്കളിയായിരുന്നു. അതിനെപ്പറ്റി അടുത്ത പോസ്റ്റിൽ ....

Tuesday, October 16, 2018

കോട്ടികളി എന്ന ഗോലികളി

            കുട്ടിക്കാല ഓർമ്മകളിൽ തങ്ങി നിൽക്കുന്ന ഒരു പ്രധാന കളിയാണ് കോട്ടികളി എന്ന ഗോലികളി. അന്നത്തെ പെട്ടിക്കടകളിലും സ്റ്റേഷനറി കടകളിലും എല്ലാം മിഠായിക്കുപ്പികൾക്കിടയിൽ ഗോട്ടി എന്ന സ്ഫടിക ഗോളങ്ങളുടെ കുപ്പിയും ഉണ്ടായിരുന്നു. ഒരു രൂപക്ക് ഇരുപതോളം ഗോലികൾ കിട്ടുമായിരുന്നു. എന്റെ നാട്ടിലെ കടകളിൽ ഗോലി എന്ന് പറഞ്ഞാൽ കടക്കാരൻ വേറെ എന്തെങ്കിലുമായിരിക്കും തരിക.കോട്ടി എന്ന് പറഞ്ഞാൽ ഉദ്ദേശിച്ച സാധനം തന്നെ കിട്ടും.എന്റെ പ്രിയ പിതാവ് ഞങ്ങള്‍ക്കായി വാങ്ങിത്തന്ന, മടിയനായ കുട്ടന്‍ പന്നിയുടെ കഥ പറയുന്ന “കുട്ടന്റെ ഗോട്ടി കളി” എന്ന വലിയ അക്ഷരങ്ങളിലുള്ള പുസ്തകവും ഓര്‍മ്മയിലേക്ക് ഓടിക്കയറുന്നു.

            കോട്ടികളിൽ തന്നെ ഉന്നത ജാതിയും സാധാരണ ജാതിയും ഉണ്ടായിരുന്നു. പിയേഴ്സ് സോപ്പ് കടും നിറമായാൽ എങ്ങനെയിരിക്കുമോ അതു പോലുള്ള കോട്ടിയെ ചക്കരക്കോട്ടി എന്ന് വിളിക്കും. ഉള്ളിലൂടെ അപ്പുറത്തേക്ക് കാണാത്തതിനാൽ അവന് ഉറപ്പ് കൂടിയിരിക്കും എന്ന കളിക്കാരന്റെ വിശ്വാസം ചക്കരക്കോട്ടിയെ ഉയർന്ന ജാതിയിലാക്കി. ശര്‍ക്കരയുടെ നിറമുള്ളത്  കാരണമായിരിക്കാം ആ പേര് .

           സോഡാ കുപ്പിക്കകത്ത് കാണുന്ന നീല നിറത്തിലുള്ള കോട്ടി എല്ലാ കുട്ടികളുടെയും സ്വപ്നമായിരുന്നു.അതിന് കാരണം രണ്ടാണ്. ഒന്ന് ചക്കരക്കോട്ടിയെപ്പോലെ ഉറപ്പ് കൂടും എന്ന വിശ്വാസം. രണ്ട് കുപ്പിക്കുള്ളിൽ കുടുങ്ങിയ അവനെ കടയിൽ കിട്ടാത്തതിനാൽ, അത് കയ്യിലുള്ളവൻ സോഡകുടിച്ചവനും കുപ്പി അടിച്ചു മാറ്റിയവനും ആണെന്ന തെറ്റിദ്ധാരണ.കാശ് കൊടുത്ത് സോഡ വാങ്ങിക്കുടിച്ചാലും കുപ്പി തിരികെ കൊടുക്കണമായിരുന്നു. അക്കാലത്ത് അരീക്കോട് ക്യാമ്പ് റോഡിൽ സലീം ക്ലിനിക്കിന് പിന്നിലായിട്ടായിരുന്നു ഒരു സോഡാക്കമ്പനി ഉണ്ടായിരുന്നത്. അതിനാൽ തന്നെ ഹോമിയോ ഡോക്ടറെ കാണാൻ പോകുമ്പോഴെല്ലാം സൈഡിലെ അഴുക്കു ചാലിലും കണ്ണ്‌ പതിഞ്ഞിരുന്നു -  ആ കമ്പനിയിൽ നിന്നും വീണു പോയ സോഡാക്കോട്ടി വല്ലതും ചാലില്‍  ഉണ്ടോ എന്നുള്ള നോട്ടം !

           സാധാരണ കോട്ടികളിൽ മുന്തിയ ജാതിക്കാരനായിരുന്നു ‘മൽഗോവ’. കോട്ടിക്കകത്ത് ഒരു പ്രത്യേകതരം ഡിസൈൻ ഉണ്ട്. അത് ചുവപ്പ് നിറത്തിലാണെങ്കിൽ (ചിത്രത്തില്‍ രണ്ടാമത്തേത്) അതിനെയാണ് മൽഗോവ എന്ന് വിളിച്ചിരുന്നത്. ആ ഡിസൈൻ എടുക്കാൻ വേണ്ടി നിരവധി മൽഗോവ കോട്ടികൾ പൊട്ടിച്ചിട്ടും ഉണ്ട് ! ഉള്ളിൽ നിറയെ കുത്തുകളുള്ള കോട്ടികളെ "പളുങ്ക് " എന്നായിരുന്നു വിളിച്ചിരുന്നത്. അന്ന് അതിന്റെ അർത്ഥമൊന്നും അറിയില്ലായിരുന്നു.
ചിത്രം വിക്കിപീഡിയയില്‍ നിന്ന്
          ഏറ് കോട്ടിക്കളിയിൽ ഏറ് കോട്ടിയായി ചക്കരക്കോട്ടിയും സോഡാ കോട്ടിയും ആണ് ഉപയോഗിച്ചിരുന്നത്.ഇടക്കെപ്പോഴോ അല്പം വലിപ്പം കുടിയ കോട്ടിയും പിന്നെ 'ബഡാ' കോട്ടിയും വന്നു. ബഡാ കോട്ടി കൊണ്ട് ഏറ് കിട്ടുന്ന കോട്ടികൾ മിക്കവയും കാലപുരി പൂകാൻ തുടങ്ങിയതോടെ അവ കളിയിൽ നിന്ന് അപ്രത്യക്ഷമായി.

          ഉൾഭാഗം കലങ്ങിയ കോട്ടികളും ഉണ്ടാകാറുണ്ട്. നിർമ്മാണത്തിൽ എന്തോ പിശക് സംഭവിക്കുന്നതാണത് എന്നാണ് ഇന്ന് എനിക്ക് തോന്നുന്നത്. കാരണം അത്തരം കോട്ടികൾ പെട്ടെന്ന് പൊട്ടിപ്പോകുമായിരുന്നു. വാങ്ങുമ്പോൾ ശ്രദ്ധയിൽപ്പെട്ടാൽ അവ അപ്പോൾ തന്നെ മാറ്റിവാങ്ങാറും ഉണ്ടായിരുന്നു.കുഴിക്കോട്ടി കളിക്കുമ്പോൾ തോറ്റവന്റെ കോട്ടി അടിച്ചു പൊട്ടിക്കുന്ന ശിക്ഷയിൽ കലങ്ങിയ ഭാഗം നോക്കി അടിച്ചാൽ കോട്ടി വേഗം പൊട്ടും എന്നത് ഈ വിശ്വാസത്തെ ബലപ്പെടുത്തിയിരുന്നു. ഇന്ന് കോട്ടികള്‍ തന്നെ അപൂർവ്വമാണ്.

        പ്രധാനമായും രണ്ട് തരം കോട്ടി കളികളാണ് ഞങ്ങള്‍ കളിച്ചിരുന്നത്. "കുഴിക്കോട്ടി"യും “ഏറു കോട്ടിയും“ . അവയെപ്പറ്റി അടുത്ത പോസ്റ്റില്‍ പറയാം.