Pages

Saturday, December 22, 2007

അടിക്കുറിപ്പ്‌ മല്‍സരം

            വര്‍ഷം തോറും നടന്നു വരാറുള്ള വയനാടിന്റെ വസന്തോല്‍സവമാണ്‌ വയനാട്‌ ഫ്ലവര്‍ഷോ.ഞാന്‍ കുടുംബസമേതം വയനാട്ടില്‍ താമസമാക്കിയതിന്‌ ശേഷം ആദ്യമായി എത്തിയ ഫ്ലവര്‍ഷോ 2007-ലേത്‌ ആയിരുന്നു.
           ഫ്ലവര്‍ഷോ എന്ത്‌ , എങ്ങനെ എന്നറിയാന്‍ ഒരു ഒഴിവു ദിനത്തില്‍ ഞാനും കുടുംബവും അത്‌ കാണാന്‍ പോയി. പൂക്കളുടെ ലോകം പ്രതീക്ഷിച്ചു കയറിയ ഞങ്ങളെ സ്വീകരിച്ചത്‌ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ മനുഷ്യന്‍ എന്ന് സംഘാടകര്‍ അവകാശപ്പെട്ട സന്തോഷ്‌കുമാര്‍ എന്ന ബാംഗ്ലൂര്‍കാരനായിരുന്നു.സംഗതി ഫ്ലവര്‍ഷോ ആണെങ്കിലും സ്റ്റാളുകള്‍ വിവിധതരം ഉല്‍പന്നങ്ങളുടെ പരസ്യപ്രദര്‍ശനമായിരുന്നു.
          ചുറ്റിത്തിരിഞ്ഞ്‌ തിരിഞ്ഞ്‌ മനോരമയുടെ "സുകൃത കേരളം" സ്റ്റാളില്‍ ഞങ്ങളെത്തി.പരിസ്ഥിതി പ്രാധാന്യമുള്ള വിഷയം കൈകാര്യം ചെയ്യുന്ന ആകര്‍ഷകമായ ഫോട്ടോപ്രദര്‍ശനത്തിലെ ഓരോ ഫോട്ടോയും ഞാന്‍ സസൂക്ഷ്മം നിരീക്ഷിച്ചു.അപ്പോഴാണ്‌ ആ അടിക്കുറിപ്പ്‌ മല്‍സരം എന്റെ ശ്രദ്ധയില്‍പെട്ടത്‌.
            മട്ടാഞ്ചേരി AEO ഓഫീസിന്റെ ചുറ്റുമതിലിന്‌ പുറത്ത്‌ റോഡില്‍ നിറഞ്ഞ്‌ കവിഞ്ഞ്‌ പരന്നൊഴുകുന്ന വലിയൊരു മാലിന്യക്കൊട്ടയായിരുന്നു ചിത്രത്തില്‍.അന്നാണെങ്കില്‍ സ്വാശ്രയം അടക്കമുള്ള നിരവധി പ്രശ്നങ്ങളാല്‍ വിദ്യാഭ്യാസവകുപ്പ്‌ നാറി നില്‍ക്കുന്ന സമയവും. ഒരു കൂപ്പ്പണ്‍ വാങ്ങി അപ്പോള്‍ തോന്നിയ എന്തോ കുറിച്ച്‌ മോളുടെ പേരും എഴുതി.അപ്പോഴാണ്‌ മനസ്സില്‍ മറ്റെന്തോ തടഞ്ഞത്‌.ഉടന്‍ ഒരു കൂപ്പണ്‍ കൂടി വാങ്ങി ഭാര്യയുടെ പേര്‌ എഴുതി രണ്ടും കൂടി ബോക്സില്‍ നിക്ഷേപിച്ചു.
            ശേഷം അടുത്ത സ്റ്റാളില്‍ നിന്ന് ഗോബി മഞ്ചൂരിയും കാപ്സിക്കം ഫ്രൈയും വാങ്ങി പുല്‍തകിടിയില്‍ ഇരുന്ന് തട്ടുന്നതിനിടയിലാണ്‌ അല്‍പം അകലെ ഒരു പശു വാല്‌ പൊക്കുന്നത്‌ കണ്ടത്‌.ഉടന്‍ എന്റെ മനസ്സിലൂടെ ഒരാശയം മിന്നി.വേഗം ഒരു കൂപ്പണ്‍ കൂടി വാങ്ങി *+്‌$ !*$ ്‌!!("< >?*!* എന്നെഴുതി എന്റെ പേരും ഫോണ്‍ നമ്പറും എഴുതി കൂപ്പണ്‍ ബോക്സില്‍ ഇട്ടു. പ്രത്യേകിച്ച്‌ ഒന്നും സംഭവിക്കാത്ത മട്ടില്‍ അല്‍പസമയം കൂടി അവിടെ കറങ്ങി ഞങ്ങള്‍ താമസ സ്ഥലമായ മാനന്തവാടിയിലേക്ക്‌ തിരിച്ചു.
           മാനന്തവാടിയില്‍ ബസ്സിറങ്ങിയ ഉടനെ എന്റെ മൊബൈല്‍ റിംഗ്‌ ചെയ്തു.ഞാന്‍ ഫോണെടുത്തു. "ഹലോ.....ആബിദല്ലേ...?" 
"അതേ.....അതാരാ..?"
"ഞാന്‍ രമേഷ്‌....മനോരമയില്‍ നിന്നാ....ഫ്ലവര്‍ഷോയില്‍ ഇന്നത്തെ അടിക്കുറിപ്പ്‌ മല്‍സരത്തില്‍ താങ്കളുടെ അടിക്കുറിപ്പിനാണ്‌ ഒന്നാം സ്ഥാനം!!!!" 
            ചാണകമിടാനൊരുങ്ങുന്ന പശു നല്‍കിയ, ആ എമര്‍ജന്‍സി ലാമ്പ്‌ ഇന്നും എന്റെ വീട്ടില്‍ കത്തിക്കൊണ്ടിരിക്കുന്നു!!!
( പശുവുമായി യാതൊരു ബന്ധവുമില്ലാത്ത ആ അടിക്കുറിപ്പ്‌ എന്തായിരിക്കും? കമന്റൂ.....)

Wednesday, December 19, 2007

പെരുന്നാള്‍ ഓര്‍മ്മകള്‍....

കുട്ടിക്കാലത്ത്‌ പെരുന്നാള്‍ എന്നാല്‍ ചെറുതോ വലുതോ എന്നൊന്നും ഞങ്ങള്‍ക്ക്‌ നിശ്ചയമില്ലായിരുന്നു.ഒരു പെരുന്നാള്‍ കഴിഞ്ഞ്‌ കുറച്ച്‌ കാലങ്ങള്‍ക്ക്‌ ശേഷം അടുത്തത്‌ എത്തും.പിന്നെ വീീണ്ടും ഒരു പെരുന്നാളിന്‌ കുറേ ദിവസങ്ങള്‍ കാത്തിരിക്കണം എന്നു മാത്രമറിയാം. പെരുന്നാള്‍ ദിവസത്തില്‍ മൂത്താപ്പമാരും അവരുടെ മക്കളും എല്ലാം അടങ്ങുന്ന ഒരു സംഘം തക്ബീര്‍ ധ്വനികള്‍ മുഴക്കി പള്ളിയിലേക്ക്‌ നടക്കും.വഴിയില്‍ വച്ച്‌ ചെറു സംഘങ്ങള്‍ കൂടിച്ചേരും.പള്ളിയില്‍ എത്തുമ്പോഴേക്കും അതൊരു വന്‍സംഘമായി മാറിയിട്ടുണ്ടാവും. പള്ളി കഴിഞ്ഞ്‌ തിരിച്ചുപോരുമ്പോള്‍ പള്ളിക്കടുത്ത്‌ തന്നെയുള്ള ഒരു വീട്ടില്‍ എല്ലാവരും കയറും.കൂട്ടത്തില്‍ ഞാനും.അന്ന് അത്‌ ഏത്‌ വീടാണെന്ന് അറിയില്ലായിരുന്നു.പിന്നീടാണ്‌ അത്‌ വലിയ മൂത്താപ്പയുടെ ജ്യേഷ്ഠന്റെ വീടാണെന്ന് മനസ്സിലാക്കിയത്‌.അവിടെ നിന്നും 'കാവ' എന്ന പായസം കുടിക്കും. പിന്നെ നേരെ എത്തുന്നത്‌ അങ്ങാടിയില്‍ മയമാക്കയുടെ പാലൈസ്‌ വില്‍ക്കുന്ന സൈക്കിളിനടുത്താണ്‌.പെരുന്നാളിന്‌ മാത്രമേ എനിക്കും അനിയനും ഐസ്‌ തിന്നാന്‍ അനുവാദമുള്ളൂ.ഒന്ന് വാങ്ങാനേ കാശും ഉണ്ടാകൂ.അത്‌ ഞങ്ങള്‍ ഷെയര്‍ ചെയ്യും. ഐസ്‌ തിന്ന് പിന്നെ അസ്കറിന്റെ പെട്ടിക്കടയില്‍ കയറി അഞ്ച്‌ പൈസയുടെ മിഠായി അല്ലെങ്കില്‍ പത്ത്‌ പൈസക്ക്‌ മൂന്നെണ്ണം കിട്ടുന്ന പ്ലാസ്റ്റിക്‌ മോതിരം വാങ്ങും. അതും കഴിഞ്ഞ്‌ ഏതോ നാട്ടില്‍ നിന്നും തലേ ദിവസം തന്നെ വന്ന് തമ്പടിച്ച കളിപ്പാട്ട വില്‍പനക്കാരന്റെ കളിപ്പാട്ടം തൂക്കിയ സ്റ്റാന്റില്‍ തൂങ്ങുന്ന വിവിധ കളിപ്പാട്ടങ്ങള്‍ നോക്കി നില്‍ക്കും.എല്ലാത്തിന്റെയും വില അന്വേഷിച്ച്‌ പത്തു പൈസയുടെ ഒരു ബലൂണും വാങ്ങി വീട്ടിലേക്ക്‌ പോരും. വീട്ടിലെത്തി വളരെ ശ്രദ്ധയോടെ വെയിലു കൊള്ളിക്കാതെയും നനവ്‌ തട്ടാതെയും ബലൂണ്‍ സൂക്ഷിച്ചു വക്കും.ഇടക്ക്‌ ഒന്ന് എടുത്ത്‌ തട്ടിക്കളിക്കും. ഇടക്കെപ്പോഴോ ഒരു വന്‍ ശബ്ദത്തോടെ ബലൂണ്‍ താനേ പൊട്ടും.അതോടെ എന്റെ പെരുന്നാളിന്റെ രസച്ചരടും പൊട്ടും.പൊട്ടാതെ ബാക്കിയാകുന്ന മറ്റുള്ളവരുടെ ബലൂണ്‍ നോക്കി അസൂയയോടെ ബാക്കി സമയം തള്ളി നീക്കും. രാത്രി ആകാറാകുമ്പോള്‍ പെരുന്നാള്‍ കഴിഞ്ഞു പോകുന്നതിന്റെ സങ്കടം തോന്നുമെങ്കിലും ഉറങ്ങുന്നതോടെ അതും അവസാനിക്കും.അന്നത്തെ സ്വപ്നത്തില്‍ അഞ്ച്‌ പാലൈസ്‌ തിന്നുന്നതും കുറേ ബലൂണ്‍ കിട്ടുന്നതും കാണുന്നതോടെ പെരുന്നാള്‍ ഭംഗിയായി അവസാനിക്കും.

Monday, December 17, 2007

‍പണം പോയാലെന്താ?ഞങ്ങളെ.....

പ്രീഡിഗ്രി എന്ന അത്ര മോശമല്ലാത്ത ഡിഗ്രിക്ക്‌ രണ്ടാം ഗ്രൂപ്പെടുത്തത്‌ ഡോക്ടര്‍ എന്ന ഒന്നാംതരക്കാരനാവാനായിരുന്നു എന്ന് ഡിഗ്രിക്ക്‌ ചേര്‍ന്നപ്പോഴാണ്‌ മനസ്സിലായത്‌!!!(M B B S ന്‌ കിട്ടുന്നതിന്‌ മുമ്പ്‌ തന്നെ പഠിക്കുന്ന ക്ലാസ്സ്‌ എഴുതേണ്ടിടത്തെല്ലാം പ്രീഡിഗ്രിക്ക്‌ പകരം പ്രീMBBS എന്നായിരുന്നു ഞങ്ങള്‍ എഴുതിയിരുന്നത്‌.ഹോസ്റ്റല്‍ ലീവ്‌ ലെറ്ററിലും ഈ വികൃതി ആവര്‍ത്തിച്ചപ്പോള്‍ വാര്‍ഡന്റെ വക ചെവിക്ക്‌ തിരുമ്മല്‍ ചികില്‍സയും കൈക്ക്‌ ചൂരല്‍ കഷായവും കിട്ടിയതിനൊപ്പം പ്രീഡിഗ്രി എന്ന് മാത്രം എഴുതാനുള്ള ഓര്‍ഡറും കിട്ടിയതോടെ ഈ പരിപാടി അവസാനിപ്പിച്ചു) 

 അങ്ങനെ അങ്ങനെ പ്രീഡിഗ്രി കോഴ്സ്‌ കഴിഞ്ഞു.അതിനിടയിലെപ്പഴോ സാര്‍ പറഞ്ഞതനുസരിച്ച്‌ ആള്‍ ഇന്ത്യാ എന്‍ട്രന്‍സ്‌ എന്ന ഏതോ മഹാമഹത്തിന്‌ ഞങ്ങള്‍ കുറേ പേര്‍ അപേക്ഷിച്ചു.തിരുവനന്തപുരം എന്ന മഹാനഗരത്തില്‍ പരീക്ഷ എഴുതാനുള്ള വാറണ്ടും വന്നതോടെനൗഫലും അന്‍വറും സഫറുള്ളയും ഞാനും അടങ്ങുന്ന സംഘം ആര്‍മാദത്താല്‍ ആറാടി. 

 പരീക്ഷാ സുദിനത്തിന്റെ രണ്ട്‌ ദിവസം മുമ്പ്‌ തന്നെ ഞങ്ങള്‍ തലസ്ഥാന നഗരിയിലെത്തി.എന്‍ട്രന്‍സ്‌ പരീക്ഷകള്‍ ഇനിയും വരും എന്ന ഉത്തമ വിശ്വാസം ഉള്ളതിനാലും തിരുവനന്തപുരം ഇനിയും കാണാം എന്ന് ഒട്ടും വിശ്വാസം ഇല്ലാത്തതിനാലും പരീക്ഷാ തലേന്ന് ഞങ്ങള്‍ മലപ്പുറം സ്റ്റൈല്‍കൈലി മുണ്ടെടുത്ത്‌ നഗരം കാണാനിറങ്ങി.കൂടെ ഉണ്ടായിരുന്ന രണ്ട്‌ മമ്മൂട്ടി ഭ്രാന്തന്മാര്‍അന്ന് റിലീസായ ഏതോ ഒരു പടം കാണാനായി തീയേറ്ററിലെ ക്യൂവില്‍ കുത്തികയറി.നാടും നഗരവും കാണാന്‍ ഞാനും മറ്റുള്ളവരും അലഞ്ഞു നടന്നു.

 നടന്ന് നടന്ന് യൂണിവേഴ്‌സിറ്റി കോളേജിന്‌ അടുത്തെത്തിയപ്പോള്‍ ഒരാള്‍ക്കൂട്ടം കണ്ട്‌ ഞങ്ങള്‍ അങ്ങോട്ട്‌ വലിഞ്ഞ്‌ കയറി."വര്‍ണ്ണം" എന്ന സിനിമയുടെ ഷൂട്ടിംങ്ങായിരുന്നു അത്‌.ജയറാം എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു.അവിടെ അധികം സമയം ചെലവഴിക്കാതെ ഞങ്ങള്‍ വീണ്ടും നടന്നു. അലഞ്ഞ്‌ തിരിഞ്ഞ്‌ ഞങ്ങള്‍ മൃഗശാലയില്‍ എത്തി.നേര്‍വഴി പണ്ടേ ഞങ്ങള്‍ക്ക്‌ പറഞ്ഞതാകാത്തിനാല്‍ ആളും ആരവവും ഇല്ലാത്ത ഉള്‍വഴിയിലൂടെ ഞങ്ങള്‍ നടന്നു. പെട്ടെന്നാണ്‌ ഒരു ചുള്ളന്‍ ഒരു ചുള്ളിയോടൊപ്പം എന്റെ ശ്രദ്ധയില്‍ പെട്ടത്‌.സ്ത്രീയെ പരിചയമില്ലെങ്കിലും ചുള്ളന്റെ മുഖം എവിടെയൊക്കെയോ കണ്ട ഒരു പരിചയം.അപ്പോഴേക്കും അന്‍വര്‍ വിളിച്ചു പറഞ്ഞു. "മമ്മൂട്ടി....മമ്മൂട്ടി....." സിനിമാതാരങ്ങളെ പേപ്പറില്‍ കണ്ട്‌ മാത്രം പരിചയമുണ്ടായിരുന്ന എനിക്ക്‌ അപ്പോളാണ്‌ ആളെ പിടികിട്ടിയത്‌."അര്‍ത്ഥം" എന്ന ചിത്രത്തിന്റെ ലൊക്കേഷനായിരുന്നു അത്‌.റൂമില്‍ തിരിച്ചെത്തി ഞങ്ങള്‍ സംഭവം വിവരിച്ചപ്പോള്‍ സ്ക്രീനില്‍ മമ്മൂട്ടിയെ കാണാന്‍ പോയ മമ്മൂട്ടി ഭ്രാന്തന്മാര്‍ക്ക്‌ നഷ്ടബോധം തോന്നി. 

 പരീക്ഷാ ദിനം.രാവിലെ തന്നെ ഞങ്ങള്‍ ലോഡ്‌ജില്‍ നിന്ന് പുറത്തിറങ്ങി. പെട്ടെന്നാണ്‌ , സാമാന്യം സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ നിന്നും വരുന്ന നൗഫലിന്റെ തലക്കകത്ത്‌ ഒരു ബള്‍ബ്‌ മിന്നിയത്‌. 
 "പരീക്ഷക്ക്‌ എല്ലാവരും കാറിലായിരിക്കും വരുന്നത്‌.." നൗഫല്‍ പറഞ്ഞു.

 "അതിനെന്താ?" ഒപ്പമുള്ള ഞങ്ങള്‍ക്ക്‌ ഒന്നും മനസ്സിലായില്ല. 

 "അപ്പോള്‍ നമ്മള്‍ മാത്രം നടന്ന് ചെന്നാല്‍ നമ്മെ ആരും മൈന്റ്‌ ചെയ്യില്ല.."

 "അല്ലെങ്കിലും ഈ തിരുവനന്തപുരത്ത്‌ നമ്മെ ആര്‌ മൈന്റ്‌ ചെയ്യാനാ.....മൈന്റ്‌ ചെയ്താലും ഇല്ലെങ്കിലും നമുക്കെന്ത്‌പ്രയോജനം..?" ഞങ്ങള്‍ സംശയം പ്രകടിപ്പിച്ചു. 

 "അതല്ല....ഡോക്ടറാവാന്‍ പോകുന്നവര്‍ക്ക്‌ അല്‍പം ഗെറ്റപ്പൊക്കെ വേണം...." 

 "അതിനെന്തു ചെയ്യണം..?"

 "നമ്മളും കാറില്‍ തന്നെ പരീക്ഷാ സെന്ററിലെത്തണം..!!!" 

 "ങ്‌ഹേ!!!" ഞങ്ങളുടെ ഞെട്ടലിനിടയില്‍ നൗഫല്‍ അടുത്ത്‌ കിടന്ന ടാക്സി കാര്‍ കൈകൊട്ടി വിളിച്ചു. 

 "കയറ്‌...എല്ലാവരും കയറ്‌..." നൗഫല്‍ ഞങ്ങളോടാജ്ഞാപ്പിച്ചു.ഞങ്ങള്‍ കാറില്‍ കയറി.

 "മോഡല്‍ സ്കൂളിലേക്ക്‌ വിട്‌.." നൗഫല്‍ ഡ്രൈവറോട്‌ പറഞ്ഞു.
കാറ്‌ മോഡല്‍ സ്കൂളിലേക്ക്‌ പറന്നു.ഞങ്ങള്‍ അന്തം വിട്ട്‌ കാറിനുള്ളില്‍ ഇരുന്നു.

 കാര്‍ സ്കൂള്‍ ഗേറ്റില്‍ എത്തിയപ്പോഴേ മുറ്റത്ത്‌ നിര്‍ത്തിയിട്ട കാറുകളും അവിടെയും ഇവിടെയും കൂടി നില്‍ക്കുന്ന പരീക്ഷാര്‍ത്ഥികളും രക്ഷിതാക്കളും നൗഫലിന്റെ ശ്രദ്ധയില്‍പെട്ടു.ഡ്രൈവര്‍ കാര്‍ ഗേറ്റിന്‌മുമ്പില്‍ നിര്‍ത്താന്‍ ഭാവിച്ചപ്പോഴേക്കും നൗഫലിന്റെ അടുത്ത ഓര്‍ഡര്‍ എത്തി.
 "വണ്ടി വിടെടോ സ്കൂളിനകത്തേക്ക്‌...മുറ്റത്ത്‌ ഒരു റൗണ്ട്‌ ചുറ്റി അതാ ആ മരത്തിന്‌ ചുവട്ടില്‍ നിര്‍ത്തണം.....ഇതാ അതിന്‌ മുമ്പ്‌ വാടക പിടി" കാശെടുത്ത്‌ നീട്ടിക്കൊണ്ട്‌ നൗഫല്‍ പറഞ്ഞു. 

 "നിങ്ങളെല്ലാം റൂമില്‍ എത്തിയിട്ട്‌ ഷെയര്‍ തന്നാല്‍ മതി..." ഞങ്ങളെ നോക്കികൊണ്ട്‌ നൗഫല്‍ തുടര്‍ന്നു. 

 പൊടിപാറിച്ചുകൊണ്ട്‌ സ്കൂളിന്റെ മുറ്റത്ത്‌ ഒരു റൗണ്ട്‌ പൂര്‍ത്തിയാക്കി നൗഫല്‍ ചൂണ്ടിക്കാണിച്ച മരത്തിന്‌ ചുവട്ടില്‍ കാര്‍ നിര്‍ത്തി.പ്രധാനമന്ത്രിയും പരിവാരങ്ങളും ഇറങ്ങുന്ന ഗമയോടെ നൗഫലും ഞങ്ങളും കാറില്‍ നിന്നിറങ്ങുമ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ ഞങ്ങള്‍ക്ക്‌ നേരെയായിരുന്നു.ടാക്സി പിടിച്ച്‌ പരീക്ഷക്ക്‌ വന്ന ദരിദ്രവാസികള്‍ ഏതെന്നായിരിക്കും അവരുടെ ചിന്ത...പക്ഷേ പണം പോയാലെന്താ?ഞങ്ങളെ എല്ലാവരും മൈന്റ്‌ ചെയ്തല്ലോ?

Wednesday, December 12, 2007

പുന:സമാഗമം

അര്‍മാന്‍ മോല്യാരും സൈതാലിയും കാത്തുനില്‍ക്കുന്ന വിവരം അറിയാതെ കോയാക്കയും അബുവും കോഴിക്കോട്ടങ്ങാടിയിലൂടെ കറങ്ങി നടന്നു.സേട്ട്‌മാരുടെയും പഠാണികളുടെയും തുണിക്കടകളും ജൗളിക്കടകളും അവിടെ വില്‍പനക്കായി നിരത്തിവച്ച സാധനങ്ങളും നാട്ടിന്‍പുറത്തുകാരനായ അബുവിന്‌ ഒരു വിസ്മയക്കാഴ്ചയായി.ഇടക്കിടെ മണിമുഴക്കി ഓടുന്ന കുതിരവണ്ടികളും ഇടതടവില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന കാളവണ്ടികളും മനുഷ്യന്‍ ചവിട്ടി ഓടിക്കുന്ന റിക്ഷകളും അബു കൗതുകത്തോടെ നോക്കി നിന്നു. "ഇനി എന്താ അബൂ വാങ്ങേണ്ടത്‌?" കോയാക്കയുടെ ചോദ്യം കേട്ട്‌ അബു ചിന്തയില്‍ നിന്നുണര്‍ന്നു. "ഞെത്തും മാണ്ട*" "നെനെക്ക്‌ള്ളതും ഉമ്മാക്ക്‌ള്ളതും എല്ലാം ആയോ?" "ആയി" "ന്നാ ഞമ്മള്‍ക്ക്‌ തിരിച്ച്‌ പോവാ...?" "ഉം..." "എന്താ...നെന്റെ മൊകത്ത്‌ ഒരു വെഷമം....?" "എത്തുംല്ല..." "അബോ.....നീ എന്റെ മക്കാനീല്‌ വെന്ന ദിവസം ഓര്‍മ്മണ്ടോ?" "ഉം.." "അന്ന് സൈതാലി നെന്റെ കാര്യങ്ങള്‌ പറയുമ്പം എനക്ക്‌ നീ ഏതോ ഒര്‌ യതീം കുട്ട്യെയ്നി...." "ഉം..." "പക്ഷേ.....ഇപ്പോ നീ എന്റെ അനിയന്‍ പൂക്കോയന്റെ മോനാ...ഞാന്‍ നെന്റെ മൂത്താപ്പയാ..." "ആ...മൂത്താപ്പാ.....അതെന്ന്യാ ഇന്‍ക്ക്‌ മന്‌സ്‌ല്‌ ഒര്‌ പൊറുത്യേട്‌*..." "എന്ത്‌ പൊറുതികേട്‌...?അനക്ക്‌ ഉമ്മാനെ കാണണ്ടേ?" "ഉമ്മാനെ കാണണം...കോയ്ക്കോടും മൂത്താപ്പാനിം ബ്‌ട്ട്‌ പോവാനും ബെജ്ജ*..." "ഹ...ഹ..അത്‌ നല്ല തമാശ....അബോ നെന്നെ വ്‌ടാന്‍ എനക്കും താല്‍പര്യം ഇല്ല....പിന്നെ പത്ത്‌ മാസം ഗര്‍ഭം ചുമന്ന ഒര്‌ ഉമ്മ അന്നേം ഓര്‍ത്ത്‌ കണ്ണീര്‌ വാര്‍ത്റ്റ്‌ കഴിയുന്ന്‌ണ്ടല്ലോന്ന് ആലോചിക്കുമ്പം.....അതോണ്ടാ മോനേ....പോയി ഉമ്മാനെ സമാധാനിപ്പിച്ച്‌ നെനക്ക്‌ തോന്നുമ്പം തിരിച്ച്‌ വന്നാ മതി...." സംസാരിച്ച്‌ നടന്ന് നടന്ന് അവര്‍ മക്കാനിക്കടുത്തെത്താറായി..പെട്ടെന്നാണ്‌ സൈതാലിയുടെ വണ്ടി കോയാക്കയുടെ ശ്രദ്ധയില്‍ പെട്ടത്‌. "ആരോ വന്നിട്ടുണ്ടല്ലോ മക്കാനീല്‌.....വണ്ടി കണ്ടിട്ട്‌ ദൂരേന്നാ ന്നാ തോന്ന്‌ണെ..." കോയാക്ക അബുവിനോട്‌ പറഞ്ഞു. "ആ..അത്‌ സൈതാലിന്റെ വണ്ട്യാണല്ലോ...സൈതാല്യേ....സൈ....താല്യേ...." കോയാക്ക നീട്ടി വിളിച്ചു. അല്‍പം മാറി മരത്തണലില്‍ ഉറങ്ങുകയായിരുന്ന സൈതാലി ഞെട്ടി എണീറ്റു. "ഹൗ.....എത്ത്യോ..? ഞമ്മളെ കുണ്ടനൗടെ?" സൈതാലി ചോദിച്ചു. "ഇതാ....അന്റെ കുണ്ടന്‍ ഇവിടെ തന്നെണ്ട്‌....നെനക്ക്‌ വല്ല വിവരോം കിട്ട്യോ?"കോയാക്ക ചോദിച്ചു. "കിട്ട്യോന്നോ......?ങള്‌ രണ്ടാളും ഞമ്മളെ ബണ്ടിന്റട്‌ത്ത്‌ക്ക്‌ ബെരി..."സൈതാലി അവരെയും കൂട്ടി വണ്ടിയുടെ അടുത്തേക്ക്‌ നീങ്ങി. "മോല്യാരെ....മോല്യാരെ....ദാ ഞമ്മളെ മൊയലാളിം കുണ്ടനും..." വണ്ടിയിലേക്ക്‌ നോക്കി സൈതാലി പറഞ്ഞു.വണ്ടിയില്‍ കിടന്നുറങ്ങുകയായിരുന്ന അര്‍മാന്‍ മോല്യാര്‍ എണീറ്റ്‌ നോക്കി. "ഇതാരാ...?" കോയാക്ക സൈതാലിയോട്‌ ചോദിച്ചു. "ഈ കുണ്ടനിം അന്വേസിച്ച്‌ അരീക്കോട്ട്‌ന്ന് ബെന്നതാ....ഓന്‌ അറ്യോന്ന് ചോയ്ച്ചോക്കി..." "അബോ....വണ്ടീലെ ആളെ അനക്കറ്യോ?" കോയാക്ക അബിവിനോട്‌ ചോദിച്ചു.അബു വണ്ടിയിലേക്ക്‌ നോക്കി... "ങ്‌ഹേ!!!!ഉസ്താദ്‌!!!!" അബു വിളിച്ചു പറഞ്ഞു. "മോനേ അബോ...." അര്‍മാന്‍ മോല്യാര്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി അബുവിനെ കെട്ടിപ്പിടിച്ച്‌ ആശ്ലേഷിച്ചു.കണ്ടു നിന്ന കോയാക്കയുടെയും സൈതാലിയുടെയും കണ്ണില്‍ നിന്നും സന്തോഷാശ്രുക്കള്‍ പൊഴിഞ്ഞു. (തുടരും) *********************** ഞെത്തും മാണ്ട = ഇനി ഒന്നും വേണ്ട പൊറുത്യേട്‌ = വിഷമം ബെജ്ജ = വയ്യ

Sunday, December 02, 2007

മോല്യാരുടെ കാത്തിരിപ്പ്‌.

പിറ്റേ ദിവസം രാവിലെ സൈതാലിയുടെ വണ്ടി കോഴിക്കോട്ടെത്തി.സൈതാലി വണ്ടി നേരെ കോയാക്കയുടെ മക്കാനിയിലേക്‌ വിട്ടു.മക്കാനിക്‌ അല്‍പം അകലെ വണ്ടി നിര്‍ത്തി സൈതാലി മോല്യാരോട്‌ പറഞ്ഞു. "മോല്യാരെ....അതാ ആ കാണ്‌ന്നതാ ങള്‌ പറഞ്ഞ കുണ്ടനെ ഞമ്മള്‌ കൊണ്ടാക്ക്യെ മക്കാനി......ഞാനാദ്യം ഔടെ പോയി സംഗതികളൊക്കെ ന്ന് നിരീച്ചിട്ട്‌ ബെരട്ടെ....." "ആ...സരി...ഞമ്മളെപ്പളാ ബെരണ്ട്യേന്ന് ബെച്ചാ ബിള്‍ച്ചാ* മതി..."സൈതാലി കാളകള്‍ക്ക്‌ വെള്ളം കൊടുത്ത ശേഷം മക്കാനിയിലേക്ക്‌ നടന്നു. "കോയാക്കാ....അസ്സലാമലൈകും.....ഞമ്മളെ കുണ്ടനൗടെ?" മക്കാനിയില്‍ കയറിയ സൈതാലി ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.പക്ഷേ മക്കാനിയില്‍ നിന്നും ഉത്തരമൊന്നും കിട്ടിയില്ല. "കോയാക്കാ....ങള്‌ ദ്‌ യൗടെ പോയി കുത്തര്‍ക്കാ...?" അടുക്കള വാതിലില്‍ പോയി സൈതാലി വീണ്ടും വിളിച്ചു. "മൂപ്പര്‌ ആ ചെക്കന്റപ്പം പോയതാ...." അടുക്കളയില്‍ നിന്നും ആയിശുമ്മാത്ത വിളിച്ചു പറഞ്ഞു. "ങ്‌ഹേ...!!ഞമ്മളെ കുണ്ടന്‍ ചാടിപ്പോയോ?മോല്യാരെ ബണ്ടീ കേറ്റ്യേത്‌ ബാത്തിലായോ*?" സൈതാലിയുടെ മനസ്സിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. "എപ്പം പോയതാ..?" സൈതാലി ചോദിച്ചു. "മ്മിണി നേരായി..." "എത്തെയ്നും ബിസേസിച്ച്‌...?" "എനക്ക്‌ നിച്ചംല്ലാ..." "ആ...കൊറച്ചേരം കാത്ത്ന്നോക്കാം....ഞമ്മളെ കുണ്ടന്‍ ബെടെ തെന്നെ ണ്ടാകണേ റബ്ബേ?" സൈതാലി പ്രാര്‍ത്ഥിച്ചു. പതിനഞ്ച്‌ മിനുട്ട്‌ കാത്തു നിന്നിട്ടും കോയാക്കയേയും അബുവിനേയും കാണാത്തതിനാല്‍ സൈതാലി വണ്ടിയുടെ അടുത്തേക്ക്‌ തന്നെ തിരിച്ചു നടന്നു.അര്‍മാന്‍ മോല്യാരോട്‌ ഇനി എന്ത്‌ പറയും എന്ന ചിന്ത സൈതാലിയെ അലട്ടി.സൈതാലിയുടെ വരവ്‌ കണ്ട അര്‍മാന്‍ മോല്യാര്‍ കാര്യമറിയാതെ സന്തോഷിച്ചു.സൈതാലി അടുത്തെത്തിയപ്പോഴാണ്‌ മുഖത്തെ പന്തികേട്‌ അര്‍മാന്‍ മോല്യാര്‍ മനസ്സിലാക്കിയത്‌. "എത്താ സൈതാല്യേ....?അന്റെ മോത്തൊര്‌* ബൈക്ലബ്യം?" "അത്‌..." സൈതാലി തലയില്‍ ചൊറിഞ്ഞ്‌ നിന്നു. "എത്താ.... ഞമ്മളെ കുണ്ടനല്ലേ ഔടെള്ള കുണ്ടന്‍....?" "ആവോ...."സൈതാലി അലക്ഷ്യമായി പറഞ്ഞു. "എത്താ....ജ്ജ്‌ അണ്ടി പോയെ അണ്ണാന്റെ മാതിരി ബെന്നാണ്ട്‌ അത്തും പുത്തും പറ്യണ്‌?കാര്യം എത്താന്ന് ബെച്ചാ ഒന്ന് ബേം പറഞ്ഞാ...."അര്‍മാന്‍ മോല്യാര്‍ക്ക്‌ ആകാംക്ഷ കൂടി. "അതോ....അത്‌ കോയാക്ക...." "ഓനെ ബ്‌ട്ട്‌ല* ല്ലേ....ന്നാ ഞമ്മള്‌ പോയി പറ്യണോ?' "അതല്ല..." "പിന്നെത്താ...?" "കോയാക്ക ഔടെ ല്ല..." "ന്നാ അനക്ക്‌ ആ കുണ്ടനോട്‌ ബീരം പറഞ്ഞൂടെയ്ന്യോ...?" "അയിന്‌*..." സൈതാലി വീണ്ടും തല ചൊറിയാന്‍ തുടങ്ങി. "അയിനും മാണോ മൊയലാളിന്റെ സമ്മതം?" "അതൊന്നും മാണ്ട്യരൂല..." "ന്നട്ടെ ത്തേ ജ്ജ്‌ ഓനോട്‌ ഞാന്‍ ബെടെ ബെന്ന ബീരം പറ്യാഞ്ഞെ?" "ന്നാ കേട്ടോളീ......ആ കുണ്ടന്‍ ഔടെ ല്ല....അതെന്നെ..." ദ്വേഷ്യത്തോടെ സൈതാലി പറഞ്ഞു. "യാ അള്ളാ...." അര്‍മാന്‍ മോല്യാര്‍ ഞെട്ടിത്തരിച്ച്‌ ഇരുന്നു. (തുടരും) *********************** ബിള്‍ച്ചാ = വിളിച്ചാല് ‍ബാത്തിലാവുക = വൃഥാവിലാവുക മോത്തൊര്‌ = മുഖത്തൊരു ബ്‌ട്ട്‌ല = വിട്ടില്ല അയിന്‌ = അതിന്‌

Saturday, December 01, 2007

ഒരു ഗസ്റ്റ്‌ ലക്ചറര്‍ ഇന്റര്‍വ്യൂ

ഗസ്റ്റ്‌ ലക്ചറര്‍ പോസ്റ്റിലേക്ക്‌ ഇന്റര്‍വ്യൂ നടക്കുന്ന ദിവസം. കോളേജിലെ ബാച്ചിക്ലബ്ബില്‍ നിന്നും പുറത്താക്കലിന്റെ വക്കില്‍( പ്രായം കവിഞ്ഞ്‌ കോളേജ്‌ നിറഞ്ഞ്‌ നില്‍ക്കുന്നത്‌ കാരണം) നില്‍ക്കുന്ന ജോയ്‌ സാര്‍ ഫുള്‍ഹാപ്പി ആന്‍ഡ്‌ ജോയ്‌ മൂഡിലാണ്‌.മീശ കൃത്യമായി വെട്ടി ഒതുക്കി , താടിയുടെ വൃഷ്ടി പ്രദേശത്ത്‌ ഒരു കുറ്റിരോമം പോലും ഇല്ല എന്ന് ഉറപ്പ്‌ വരുത്തി, മൂക്ക്‌ കുത്തിത്തുളക്കുന്ന ആഫ്റ്റര്‍ഷേവ്‌ ലോഷനും പുരട്ടി , മുടി ചീകി ഒപ്പിച്ച്‌ കഷണ്ടിയെ ഒതുക്കി , ഷര്‍ട്ട്‌ ഇന്‍സര്‍ട്ട്‌ ചെയ്ത്‌ നന്നായി പോളിഷ്‌ ചെയ്ത കവാഡിസും അണിഞ്ഞാണ്‌ പുള്ളി അന്ന് കോളേജിലെത്തിയത്‌. ജോയ്‌ സാര്‍ പ്രതീക്ഷിച്ചപോലെ ഡിപ്പാര്‍ട്ട്‌മന്റ്‌ റൂമിന്‌ പുറത്ത്‌ മൂന്ന് ഗസ്റ്റുകള്‍ - മൂന്നും പരമ നാരികള്‍!!ഡിപ്പാര്‍ട്ട്‌മെന്റിലെ മഹിളാബഹള ദാരിദ്ര്യം താല്‍കാലികമായി അവസാനിക്കാന്‍ പോകുന്നു.ജോയ്‌ സാര്‍ മനസ്സില്‍ കരുതിക്കൊണ്ട്‌ മൂന്ന് പേരെയും ഒന്നുഴിഞ്ഞ്‌ നോക്കി.മൂന്നില്‍ രണ്ട്‌ 'ഗോസ്റ്റും' ഒന്ന് ഒന്നാംതരം കിളിച്ചുണ്ടന്‍ മാമ്പഴവും! സാമാന്യം ഗമയോടെ ജോയ്‌ സാര്‍ റൂമിലേക്ക്‌ കയറി.പ്രത്യേകിച്ച്‌ ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ശ്രീനിവാസന്റെ ചില ആക്ഷനുകള്‍ അകത്ത്‌ നിന്നും അനുകരിച്ച്‌ നോക്കി ഗോസ്റ്റുകള്‍ക്ക്‌ മുന്നില്‍ സ്വയം അവതരിക്കാനുള്ള തയ്യാറെടുപ്പോടെ ജോയ്‌ സാര്‍ റൂമില്‍ നിന്നും പുറത്തേക്ക്‌ തന്നെ ഇറങ്ങി. "ഇന്റര്‍വ്യൂവിന്‌ വന്നവരാണല്ലേ?" ജോയ്‌ സാര്‍ പെണ്‍കുട്ടികളുടെ നേരെ തിരിഞ്ഞ്‌ ചോദിച്ചു. "അതേ സാര്‍..." എഴുന്നേറ്റ്‌ നിന്നുകൊണ്ട്‌ അവര്‍ മൊഴിഞ്ഞു. "ഏത്‌ പോസ്റ്റിലേക്കാ?" "കമ്പ്യൂട്ടര്‍ സയന്‍സ്‌ ലക്ചറര്‍ പോസ്റ്റിലേക്ക്‌..." ആഗതരില്‍ രണ്ട്‌ പേര്‍ പറഞ്ഞു.ഉദ്ദേശിച്ച ആളുടേ അടുത്ത്‌ നിന്നും മറുപടി ലഭിക്കാത്തതിനാല്‍ ജോയ്‌ സാര്‍ അവളുടെ നേരെ തിരിഞ്ഞു. "അപ്പോള്‍ ഇയാളോ?" "സാര്‍...അവള്‍..." "ഇലക്ട്രോണിക്സ്‌ ലക്ചറര്‍ പോസ്റ്റിലേക്കാണോ...?" പ്രതീക്ഷ കൈവിടാതെ ജോയ്‌ സാര്‍ ചോദിച്ചു. "അല്ല സാര്‍....അവള്‍ ഞങ്ങളുടെ കൂടെ വെറുതെ വന്നതാണ്‌......ഇന്റര്‍വ്യൂവിനല്ല്ല..." "ഹ....വേക്കന്‍സി ഉണ്ടെന്നേ....ഇന്റര്‍വ്യൂ അറ്റെന്‍ഡ്‌ ചെയ്തോളൂ..." ജോയ്‌ സാര്‍ അവളെ ജോയിന്‍ ചെയ്യിപ്പിക്കാന്‍ ഒരു ശ്രമംകൂടി നടത്തിനോക്കി. "അതിന്‌...?" പെണ്‍കുട്ടികള്‍ എന്ത്‌ പറയണം എന്നറിയാതെ പരസ്പരം നോക്കി. " ബയോഡാറ്റ കൊണ്ടുവന്നിട്ടുണ്ടാകില്ല അല്ലേ....? നോ പ്രോബ്ലം..." ജോയ്‌ സാര്‍ അവരെ സമാധാനിപ്പിച്ചു. "അതല്ല സാര്‍....അവള്‍..... അവള്‍ +2 ഫെയിലാ....." 'ഫൂ.....വിഡ്ഢികൂശ്മാണ്ഡങ്ങള്‍....രാവിലെതന്നെ മനുഷ്യനെ മെനക്കെടുത്താന്‍....' ആത്മഗതം ചെയ്തുകൊണ്ട്‌ ജോയ്‌ സാര്‍ ഉടന്‍ സ്ഥലം വിട്ടു.

Tuesday, November 27, 2007

അര്‍മാന്‍ മോല്യാര്‍ കോഴിക്കോട്ടേക്ക്‌....

അര്‍മാന്‍ മോല്യാര്‍ വണ്ടിക്കാരനെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. "ഞമ്മളെ മന്‌സ്‌ലായോ..?" "ഇല്ല.." "ഇന്റെ പേര്‌ സൈതാലി.....അന്നൊര്‌ക്കെ ങളെ കല്ലായീല്‌........" "ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാ*....അന്നെപറ്റി ഇപ്പംങ്ങട്ട്‌ പറഞ്ഞ്‌ട്ടേ ള്ളൂ...നൂറായുസാ..."മോല്യാര്‍ സന്തോഷത്തോടെ പറഞ്ഞു. "ഉം....എന്താ ബിസേസിച്ച്‌...ഇന്ന് കല്ലായ്‌ക്ക്‌ ബെര്‌ണ്‌ണ്ടോ?" "ഇല്ലല്ല....ഞമ്മക്ക്‌ ഒര്‌ കാര്യം ചോയ്ച്ചാന്‌ണ്ടായ്‌നി....." "ഉം....എത്താ..." "ജ്ജ്‌ എടക്കൊക്കെ കോയ്ക്കോട്ട്‌ക്ക്‌ പോണതല്ലേ...?" "ആ....മാസത്ത്‌ലൊര്‌ക്കെ..." "ആ....അന്റെ ബണ്ടീല്‌ എന്നെങ്ക്‌ലും കുട്ട്യേള്‌ കേറീന്യോ..?" "കുട്ട്യേള്‌ കേറീന്യോന്ന് ചോയ്ച്ചാല്‌...??" "തന്താര്‌ ഒപ്പംള്ളതല്ല....ഒര്‌ പത്ത്‌ പയ്മൂന്ന്‌ ബയസായ ഏതേലും ...?" "ആ....അത്‌ പറഞ്ഞപ്പളാ ച്ച്‌ ഓര്‍മ്മ ബെന്നത്‌.....ഒര്‌ കുണ്ടന്‍ ഞമ്മളെ ബണ്ടീ കേറീട്ട്‌ ഞമ്മള്‌കോയ്ക്കോട്ടെത്ത്യപ്പളാ ഓനെ കണ്ടതെന്നെ..." "ങ്‌ഹേ!!!" മോല്യാരും അവറാനും മോലികാക്കയും മുഖത്തോട്‌ മുഖം നോക്കി. "ന്നട്ടോ..?' "അന്ന് ഞമ്മള്‌ ഓനോട്‌ ചോയ്ചപ്പം ഓന്‍ അരീക്കോട്ട്‌ത്തെ ഏതോ ഒര്‌ സെലം പറഞ്ഞി...." "ങ്‌ഹേ!!" മോല്യാര്‍ വീണ്ടും ഞെട്ടി. "ന്നട്ട്‌ ഓനെ ജ്ജ്‌ എത്താക്കി..?' "എത്താ...ങളെ ബാക്കിള്ളതാ ആ കുണ്ടന്‍..?" "ഓന്‌ പ്പം യൗട്യാന്ന് അനക്കറിയോ?" മോലികാക്ക ആകാംക്ഷയോടെ ചോദിച്ചു. "ങള്‌ സബൂറാക്‌*.....ഞമ്മള്‌ ഓനെ നല്ലൊര്‌ സെലത്തന്യാ ആക്യെ....ഞമ്മള്‌ കയ്ഞ്ഞ മാസം പോയപ്പളും ഓന്‍ ഔടെ തെന്നെ ണ്ടായീനി....അന്ന് ഓന്റെ മൊയലാളി* ഓന്റെ ബാക്കിള്ളോലെ അറ്യോന്ന് ചോയ്ച്ചും ചെയ്ത്‌...ന്നട്ട്‌ ന്നോട്‌ അന്വേസിക്കാനും പറഞ്ഞി....." സൈതാലി വിവരിച്ചു. "അല്‍ഹംദുലില്ലാഹ്‌....കറക്ട്‌ അന്നെത്തന്നെ ഞമ്മക്ക്‌ കിട്ടിം ചെയ്ത്‌...." "ആ...ങക്ക്‌ ആ കുണ്ടനെപ്പറ്റി എത്തേലും അറ്യോ..?' സൈതാലി തിരിച്ച്‌ ചോദിച്ചു. "അറ്യോന്നോ......ഞമ്മള്‌ ബിചാരിച്ച്‌ണ കുണ്ടനാണെങ്കി ആ കുണ്ടന്റെ എളാപ്പേ ഈ നിക്ക്‌ണ അവറാന്‍.....ഞമ്മളന്ന് കല്ലായി പോയെത്‌ ഈ നിക്ക്‌ണ മോലിന്റെ മോളായിട്ട്‌ ഓന്റെ കല്ല്യാണം നടത്താന്‌ള്ള സമ്മതം ചോയ്ച്ചാനാ..." അര്‍മാന്‍ മോല്യാര്‍ അവറാനെയും മോലികാക്കയെയും ചൂണ്ടിക്കൊണ്ട്‌ വണ്ടിക്കാരനോട്‌ പറഞ്ഞു. "പടച്ചോന്റെ ഓരോ ഖുദ്രത്ത്‌കളേ*......സുബാനള്ളാ...." വണ്ടിക്കാരന്‍ പറഞ്ഞു. "മോലീ....ന്ന ഒര്‌ കാര്യം ചെജ്ജാ.....ജ്ജും ഔറാനും കുടീക്കെന്നെ പൊയ്ക്കോ.....ഞമ്മള്‌ കോയ്ക്കോട്ടൊന്ന് പോയ്‌നോക്കെട്ടെ.....ന്നട്ട്‌ അബൂനിം കൂട്ടി ങട്ട്‌ ബെര.....ഇന്‍ശാഅള്ള...."അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. "ആ....എല്ലാരിം കൂടി കണ്ടാ ഓനും ചെലപ്പം* പേടിച്ചും..." "ആ...അതെന്നെ..." "ന്നാ....കേറിന്‍ മോല്യാരെ...." "സരി...സരി.....അസലാമലൈക്കും..." വണ്ടിയിലേക്ക്‌ കയറിക്കൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. "വലൈകുമുസ്സലാം..." അവറാനും മോലികാക്കയും സലാം മടക്കി. അര്‍മാന്‍ മോല്യാരെയും വഹിച്ചുകൊണ്ട്‌ സൈതാലിയുടെ കാളവണ്ടി കോഴിക്കോട്‌ ലക്ഷ്യമാക്കി കുതിച്ചു.ഭൂതകാല സ്മരണകളും ഭാവികാല പരിപാടികളും കാളക്കുളമ്പടികള്‍ക്കൊപ്പം മോല്യാരുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. (തുടരും) ***************************** ലാ ഹൗല വലാ കുവ്വത്ത ഇല്ലാ ബില്ലാ = ആശ്ചര്യ ജനകമായി പറയുന്നത്‌ സബൂറാക്‌ = ക്ഷമിക്ക്‌ മൊയലാളി = മുതലാളി ഖുദ്രത്ത്‌കള്‍= കഴിവുകള് ‍ചെലപ്പം= ഒരു പക്ഷേ

Monday, November 26, 2007

ദി ലാസ്റ്റ്‌ ബെല്‍

‍ആളൊഴിഞ്ഞ ഒരു മൂലയില്‍ കെട്ടിത്തൂക്കിയ ആ ഇരുമ്പ്‌ തകിടിന്റെ നേരെ പ്യൂണ്‍ പ്രദീപന്‍ ,ചെറിയൊരു ചുറ്റികയുമായി നടന്നു.കൊല്ലങ്ങളോളം അടി ഏറ്റുവാങ്ങി , കുഴിഞ്ഞുപോയ ഇരുമ്പ്‌ തകിടിലേക്കും ശേഷം വാച്ചിലേക്കും നോക്കിക്കൊണ്ട്‌ പ്രദീപന്‍ അല്‍പ നേരം നിന്നു. 'ബെല്‍......ലാസ്റ്റ്‌ ബെല്‍........ദി ലാസ്റ്റ്‌ ബെല്‍....' പ്രദീപന്റെ മനസ്സ്‌ മന്ത്രിച്ചു. "മരണമണി മുഴക്കൂ.....സമയമായി....." എവിടെ നിന്നോ ശബ്ദമുയര്‍ന്നു. "ഒട്‌ക്കത്തെ ബെല്ല്‌.....അടിച്ചങ്ങ്‌ തുലക്ക്‌..." മറ്റെവിടെ നിന്നോ കേട്ടു. അഭിപ്രായങ്ങള്‍ ഉയരുന്നതിന്നിടയില്‍ വന്യമായ ആവേശത്തോടെ പ്രദീപന്റെ കയ്യിലെ ചുറ്റിക ഇരുമ്പ്‌ തകിടില്‍ആഞ്ഞാഞ്ഞ്‌ പതിച്ചു..."ടി.....ണിം.....ണിം.....ണിം.....ണിം.....ണിം.....ണിം.....ണിം....." "മതി....മതി...." ശബ്ദം കേട്ട്‌ , അടി നിര്‍ത്തി പ്രദീപന്‍ നിന്ന് കിതച്ചു. 17-10-2007 ന്‌ പ്രദീപന്‍ അടിച്ച ആ അവസാന ബെല്ലോടെ എട്ട്‌ വര്‍ഷമായി പ്രവര്‍ത്തിച്ച്‌ വന്നിരുന്ന ആ പഴകിയ കെട്ടിടത്തില്‍ നിന്ന് ഞങ്ങളുടെ കോളേജ്‌ പടി ഇറങ്ങി.

Saturday, November 17, 2007

വെള്ളിയാഴ്ചയിലെ അന്വേഷണം

പിറ്റേ ദിവസം അസര്‍ നമസ്കാരത്തിന്‌ ശേഷം അര്‍മാന്‍ മോല്യാരും അവറാനും മോലികാക്കയും കൂടി റോട്ടിലേക്കിറങ്ങി.പോക്കുവെയിലേറ്റ്‌ ചെമ്മണ്‍ പാത കൂടുതല്‍ ചുവന്നിരുന്നു.പാടത്തും പറമ്പിലും ജോലി കഴിഞ്ഞ്‌ കൈക്കോട്ടും വാക്കത്തിയും തൊപ്പിക്കുടയുമായി ആള്‍ക്കാര്‍ വീട്ടിലേക്ക്‌ മടങ്ങിക്കൊണ്ടിരുന്നു.പറവകള്‍ കലപില കൂട്ടി കൂടണഞ്ഞു കൊണ്ടിരുന്നു.ദിനാന്ത്യത്തിന്റെ കാഴ്ചകള്‍ ആസ്വദിച്ചുകൊണ്ട്‌ മൂവര്‍ സംഘം റോഡില്‍ കാത്തിരുന്നു. "വെള്ള്യായ്ചത്തെ അന്വേസണം ഫലിക്കും ന്നാ..." മൗനം ഭംഞ്ജിച്ചുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. "ഋണിം.....ഋണിം.....ഋണിം....." ശബ്ദം കേട്ട്‌ അര്‍മാന്‍ മോല്യാര്‍ നോക്കി. "ആ....ഒര്‌ ബണ്ടി ബെര്‌ണ്‌ണ്ട്‌.." അര്‍മാന്‍ മോല്യാര്‍ പറഞ്ഞു.വണ്ടി അടുത്തെത്തിയപ്പോള്‍ അര്‍മാന്‍ മോല്യാര്‍ കയ്യിലെ കുട നീട്ടി.വണ്ടിക്കാരന്‍ വണ്ടി നിര്‍ത്തി. "ഞമ്മക്കൊര്‌ കാര്യം ചോയ്ച്ചന്‌ണ്ടായീനി..." മോല്യാര്‍ വണ്ടിക്കാരനോട്‌ പറഞ്ഞു. "എന്നാ കാറ്യം.." വെറ്റില ചവച്ചുകൊണ്ട്‌ വണ്ടിക്കാരന്‍ ചോദിച്ചു. "അന്റെ ബണ്ടി ഇപ്പം യൗട്‌ക്കാ പോണെ?" "കോളിക്കോട്ട്‌.." "അണ്ണാച്ച്യാ ല്ലേ..?" "ഫൂ....അണ്ണാച്ചി നിങ്ക *$്‌%^..." എന്തൊക്കെയോ പുലമ്പിക്കൊണ്ട്‌ വണ്ടിക്കാരന്‍ കാര്‍ക്കിച്ചു തുപ്പി.പെട്ടെന്ന് മാറിയതിനാല്‍ അര്‍മാന്‍ മോല്യാര്‍ വെറ്റിലച്ചാറില്‍ നിന്നും രക്ഷപ്പെട്ടു. വണ്ടിക്കാരന്‍ ചാട്ടവാറു കൊണ്ട്‌ കാളകള്‍ക്ക്‌ രണ്ട്‌ കൊടുത്തതോടെ വണ്ടി ഓടിത്തുടങ്ങി. "ഒര്‌ മര്യാദിം ല്ലാത്ത പഹേന്‍..." അവറാനെയും മോലികാക്കയേയും നോക്കി അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. "കാളേളൊപ്പം കജ്ജ്‌ണോലല്ലേ...." മോലികാക്ക സമാധാനിപ്പിച്ചു. "പച്ചേങ്കില്‌ നല്ല മന്‌സമ്മാരും ണ്ട്‌..." "ആ.....എല്ലത്ത്‌ലും ണ്ടല്ലോ ഒര്‌ രണ്ടാം തെരം...." അവറാനും മോല്യാരെ സമാധാനിപ്പിച്ചു. "ഞമ്മള്‌ അന്ന് കല്ലായീക്ക്‌ പോയ ആ ബണ്ടിക്കാരന്‍.....ഓന്റെ പേര്‌ ഞാന്‌ ചോയ്ച്ചാനും മറന്ന്‌.....ഓന്‍ നല്ലൊര്‌ മന്‌സനൈനി..." മോല്യാരും അവറാനും മോലികാക്കയും പിന്നെയും കാത്തിരുന്നു. "എത്താ ഇന്ന് ബണ്ട്യേളൊന്നും കാണ്‌ണ്‌ല്ലല്ലോ..." അക്ഷമനായ മോല്യാര്‍ പറഞ്ഞു. "ആ.....കൊറച്ചേരും കൂടി കാത്ത്ന്നോക്കാ....മഗ്‌രിബായ ഞമ്മക്ക്‌ പോകാം..." മോലികാക്ക പറഞ്ഞു. "ഋണിം.....ഋണിം.....ഋണിം....." വണ്ടിയുടെ ശബ്ദം കേട്ട്‌ എല്ലാവരും നോക്കി. "ആ....അതാ ബെര്‌ണ്‌ ഒര്‌ ബണ്ടി...." "മൊല്യാരെ.....ബണ്ടിക്കാരന്‍ മുര്‍ക്കാന്‍ തിന്ന്‌ണ്ടെങ്കി കൊറച്ച്‌ മാറിന്നാണ്ടി..." അവറാന്‍ ഓര്‍മ്മിപ്പിച്ചു. മൂന്ന് പേരെ കണ്ട്‌ വണ്ടിക്കാരന്‍ വണ്ടി നിര്‍ത്തി.വണ്ടിയിലേക്ക്‌ നോക്കിയ അര്‍മാന്‍ മോല്യാര്‍ക്ക്‌ ആ മുഖം എവിടെയോ പരിചയമുള്ള പോലെ തോന്നി. "ആരിത്‌..? മോല്യാരോ...?അസ്സലാമലൈക്കും..." വണ്ടിക്കാരന്‍ പറഞ്ഞു. "വലൈകുമുസ്സലാം.." ആളെ മനസ്സിലായില്ലെങ്കിലും അര്‍മാന്‍ മോല്യാര്‍ സലാം മടക്കി.

മൊബൈല്‍ കവറേജ്‌

വെറുതേ നടക്കാനിറങ്ങിയപ്പോളാണ്‌ റോഡരികിലെ കൂറ്റന്‍മരത്തിന്റെ ചില്ലകള്‍ക്കിടയില്‍ വലിച്ചു കെട്ടിയ ബാനര്‍ നമ്പൂരിയുടെ ശ്രദ്ധയില്‍ പെട്ടത്‌. " റിലയന്‍സ്‌ മൊബൈല്‍ കവറേജ്‌ ഇപ്പോള്‍ ഇവിടെയും " 'വിഡ്ഢികൂശ്മാണ്ഡങ്ങള്‍...!!! അത്രേം ഉയരത്ത്‌ല്‌ വലിഞ്ഞ്‌ കേറി ഫോണ്‍ വിളിക്കാന്‍ ആര്‍ക്കേലും സാധിക്ക്വോ...' നമ്പൂരി ആത്മഗതം ചെയ്തു.

Tuesday, November 13, 2007

മൂന്നംഗ അന്വേഷണ കമ്മീഷന്‍

അര്‍മാന്‍ മോല്യാരും മോലികാക്കയും അവറാനുംകൂടി കുറേ നേരം കുത്തിയിരുന്ന് ആലോചിച്ചു.നീണ്ട മൗനം ഭംഞ്ജിച്ചുകൊണ്ട്‌ അവറാന്‍ ചോദിച്ചു. "ഇത്തറ ചെറ്‌പ്പത്ത്‌ലേ ഓന്‍ നാട്‌ ബ്‌ടാന്‍ എത്താ കാര്യം?" "അ...ആ......ആ ബീരം ജ്ജ്‌ അറ്‌ഞ്ഞ്‌ട്ട്‌ല്ലേ?" "ഏത്‌ ബീരം?""ഓന്‍ ഞമ്മളെ ഓത്തള്ളീല്‌ ബെരല്‌ണ്ടായ്‌നി........അയിന്റെ ടക്ക്‌ ഓന്‌ ഒര്‌ മൊഹബത്ത്‌.....ഇതാ ഈ മോലിന്റെ മോള്‌ സൈനബാനോട്‌.." "ന്നട്ട്‌..?" " ഓത്തള്ളീല്‌ ഇങ്ങനത്തെ കുലുമാല്‌ ഞമ്മള്‌ണ്ടോ സമ്മയിക്ക്‌ണ്‌? ഞമ്മളീ ബീരം രണ്ട്‌ കുടീലും അങ്ങട്ട്‌ അറീച്ചി....പച്ചേങ്കില്‌ കൊറച്ചീസം കയ്‌ഞ്ഞപ്പം അത്‌ മാണ്ടില്ലയ്നി ന്ന് ഒര്‌ തോന്നല്‌....ഓന്‌ ഇസ്ടാണെങ്കി ഇസ്ലാമ്‌ല്‌ പറഞ്ഞ മാതിരി അങ്ങട്ട്‌കെട്ടിക്കോട്ടെ...."അര്‍മാന്‍ മോല്യാര്‍ വിശദീകരിച്ചു. "ഇത്‌ നല്ല കത.." അവറാന്‍ ഒന്ന് കൂടി ചെവി കൂര്‍പ്പിച്ചു. "ന്നട്ട്‌ ഞമ്മള്‌ തന്നെ ഓന്റെ ബാപ്പാന്റെ ബാക്കിള്ളോലിം തേടി കല്ലായീല്‌ പോയി....ചെക്കെന്റെ വകേല്‌ള്ള ആരോടെങ്ക്‌ലും ബീരം പറ്യണ്ടേന്ന് ബിചാരിച്ചാ പോയത്‌..." "ന്നട്ട്‌ ആരീലും കണ്ടോ..?' "കണ്ടോന്നോ...ഓന്റെ ഒര്‌ മൂത്താപ്പാനെ കണ്ട്‌.....ശരിക്കും ഒര്‌ ദജ്ജാല്‌*...മൂപ്പറ്‌ക്കാകെ അറ്യണ്ട്യെ അറനെപ്പറ്റ്യാ....അത്‌ ഞമ്മളെ നാട്ട്‌ല്‌ല്ലാന്ന് പറഞ്ഞപ്പം കേട്ടോ മോലീ.....മൂപ്പര്‌ ചോയ്ച്ചാ അറല്ലാതെ പിന്നെത്ത്‌ കല്ല്യാണാന്ന്...." "പിന്നെ മൂപ്പരെ ഒര്‌ അന്‌സന്‍* കൂടി ണ്ട്‌....കോയ്ക്കോട്ടൗട്യോ ചായമക്കാനി നടത്താണ്‌.....യൗട്യാന്ന് മൂപ്പര്‍ക്ക്‌ ഒരു പുടിം ല്ല....പിന്നെ ഞമ്മക്ക്‌ണ്ടോപുടി ക്‌ട്ട്‌ണ്‌...ഹ...ഹ...ഹാ....." മോല്യാര്‍ പറഞ്ഞു കൊണ്ടിരുന്നു. "അല്ല ആ കിസ്സ ഒക്കെ ഞമ്മക്ക്‌ പിന്നെ പറ്യാ....ഇപ്പം ഞമ്മള്‌ ഇനി അബൂനെ യൗട്യാ തെര്യാ ന്ന് പറി..." മോലികാക്ക ഇടപെട്ടു. "അന്ന് ഓന്‍ പുത്തഞ്ചെത്തൈ* കൂട്യാ പോയെ.....അപ്പം ന്റെ തംസ്യം ഓന്‍ ഏതേലും ബണ്ടീ കേറ്യാണ്ട്‌ പോയിട്ട്‌ണ്ടാവും ന്നാ..." അവറാന്‍ പറഞ്ഞു. "ആ....അത്‌ സരിയാ..." മോലികാക്ക പിന്താങ്ങി. "ആ...ഇച്ചും തോന്ന്‌ണ അതെന്ന്യാ......മോന്തിക്ക്‌ ബണ്ടീ കേറ്യാ അവ്വല്‌ സുബൈക്ക്‌ കോയ്ക്കോട്ടെത്താ...ഒര്‌ ഇന്‍സും* കാണുംല്ല...."അര്‍മാന്‍ മോല്യാര്‍ അഭിപ്രായപ്പെട്ടു. "അപ്പം ന്നാല്‌ ഞമ്മക്ക്‌ കോയ്ക്കോട്ടൊന്ന് പോയോക്ക്യാലോ?" അവറാന്‍ നിര്‍ദ്ദേശിച്ചു. "അങ്ങനണ്ട്‌ പോയ്‌ട്ട്‌ എത്താ കാര്യം....കോയ്ക്കോട്ട്‌ യൗട്യാ ഓനെ ഞമ്മള്‌ തെര്യാ....ഔസാനം* മാമയ്ദര്‍മാന്‍ കൊണ്ടോട്ടി പോയ മാതിരി ഇങ്ങട്ട്‌ പോരണ്ടി ബെരും..." അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. "പിന്നെ പ്പം എത്താ ചെയ്യാ...?" മോലികാക്ക ചോദിച്ചു. ""ഇച്ച്‌ ഒര്‌ ഐഡ്യ തോന്ന്‌ണ്‌....ഞമ്മളെ ഇതിക്കൂടെ പോണെ ബണ്ടിക്കാരോട്‌ ഒന്ന് ചോയ്ച്ചോക്ക്യാലോ?" "എത്ത്‌?" "ഓലെ ആരേലും ബണ്ടീല്‌ കൊറച്ച്‌ മാസം മുന്നെ ഇങ്ങനെ ഒര്‌ കുണ്ടന്‍ കേറീന്യോന്ന്..." "ആ.....അത്‌ നല്ല ഐഡ്യാ...." "നാളെപ്പം ബെള്ള്യായ്ചല്ലേ....കൊറേ ബണ്ടിക്കാര്‌ നാളെ പോകും....നാളെ അസര്‍ നിസ്കരിച്ച്‌ട്ട്‌ ഞമ്മക്ക്‌ റോട്ട്ക്ക്‌ എറങ്ങാ.....ന്നട്ട്‌ ബെര്‌ണ ബണ്ടിക്കാരോടൊക്കെ ണ്ട്‌ അന്വേസിച്ച്‌ നോക്കാ.....അവറാനും ബെരെണ്ടി...." മോല്യാര്‍ നിര്‍ദ്ദേശിച്ചു. "സരി...സരി..."മോല്യാരുടെ നിര്‍ദ്ദേശം അവറാനും മോലികാക്കയും സ്വീകരിച്ചു. (തുടരും) *********************** ദജ്ജാല്‌ = ഭീകരന്‍ അന്‌സന്‍ = അനിയന് ‍പുത്തഞ്ചെത്തൈ = പുതിയറോഡ്‌ ഇന്‍സ്‌ = മനുഷ്യന്‍ ഔസാനം = അവസാനം

പെണ്ണൊരുമ്പെട്ടാല്‍....

അലക്കാനിട്ട ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന്‌ അന്നും ലോട്ടറി ടിക്കറ്റ്‌ കിട്ടിയപ്പോള്‍ അവള്‍ സഹികെട്ട്‌ പറഞ്ഞു. "നിങ്ങളീ ലോട്ടറിക്ക്‌ ദിവസവും തുലക്കുന്ന കാശ്‌ മതി മാസത്തില്‍ എനിക്കൊരു സാരി വാങ്ങാന്‍....." "ഇത്തവണ കൂടി നീ ക്ഷമിക്ക്‌.....ഇനി ഞാന്‍ വാങ്ങില്ല.....സത്യം.." അയാള്‍ ഭാര്യയെ സമാധാനിപ്പിച്ചു. പിറ്റേ ദിവസവും അവള്‍ക്ക്‌ ഭര്‍ത്താവിന്റെ കീശയില്‍ നിന്ന് ലോട്ടറി ടിക്കറ്റ്‌ ലഭിച്ചു.അവള്‍ ദ്വേഷ്യത്തോടെ ഭര്‍ത്താവിന്റെ അടുത്തെത്തി. "മണ്ണാങ്കട്ട.....ഇനി വാങ്ങില്ല എന്ന്‌ സത്യം ചെയ്തിട്ട്‌.....ഇതാ തൊണ്ടി..." ടിക്കറ്റ്‌ ഉയര്‍ത്തി കാണിച്ചുകൊണ്ട്‌ കോപത്തോടെ അവള്‍ പറഞ്ഞു. "അത്‌...അത്‌...." വാക്കുകള്‍ കിട്ടാതെ അയാള്‍ പരുങ്ങി. "വേണ്ട...വേണ്ട .....ഇനി നിങ്ങളുടെ വാക്ക്‌ എനിക്ക്‌ കേള്‍ക്കുകയേ വേണ്ട..."അവള്‍ തീര്‍ത്തു പറഞ്ഞു. "എടീ കടക്കു മുന്നില്‍ ഒരുത്തന്‍ നാലായിരം നാലായിരം എന്ന് വിളിച്ചു കൂവുമ്പോള്‍ ഒന്നു കൂടി എടുത്ത്‌ നോക്കാന്‍ ഒരു ഉള്‍പ്രേരണ.....പോയാല്‍ പത്ത്‌ രൂപ.....കിട്ടിയാല്‍ നാലായിരം രൂപ............നിനക്ക്‌...." അയാള്‍ ഒന്ന് നിര്‍ത്തി. "എനിക്ക്‌...??" അവള്‍ക്ക്‌ അറിയാന്‍ ആകാംക്ഷയായി. "നിനക്ക്‌ നാല്‌ സാരിയും..." "എങ്കില്‍ ചേട്ടന്‍ മുടങ്ങാതെ ടിക്കറ്റെടുത്തോളൂ.....ഒരു ദിവസം പോലും മറന്നേക്കരുത്‌.....മറന്നാലുണ്ടല്ലോ....ഞാന്‍....ങാഹാ....."

Sunday, November 11, 2007

‍നമ്പൂരിയുടെ ചായകുടി

ഒറ്റക്ക്‌ ഹോട്ടലില്‍ കയറിയ നമ്പൂരി വെയിറ്ററോട്‌ : ഒര്‌ സ്പെഷ്യല്‍ ചായ....ഒര്‌ ചായ.....കടിക്കാന്‍ ഒര്‌ ബണ്ണും.... രണ്ട്‌ ചായ ആര്‍ക്കൊക്കെ എന്ന് മനസ്സിലാകാതെ വെയിറ്റര്‍ ചോദിച്ചു : ഒരു ചായ ആര്‍ക്കാ....? നമ്പൂരി : സ്പെഷ്യല്‍ ചായ നോമിന്‌.....മറ്റേ ചായ നീ കൊണ്ടുവരാന്‍ പോകുന്ന ഉണക്ക ബണ്ണിനും...

അബു തിരിച്ചറിയപ്പെടുന്നു

ഒരു ഞായറാഴ്ച ദിവസം.നാട്ടില്‍ എന്തോ കാരണത്താല്‍ കടകളെല്ലാം അടച്ചിരുന്നു.കോയാക്കയുടെ മക്കാനിയിലും അന്ന് ആളനക്കം ഉണ്ടായില്ല.ഉമ്മയെ സ്വപ്നത്തില്‍ ദര്‍ശിച്ചതിനാല്‍ അബു അന്ന് മ്ലാനവദനനായിരുന്നു.അബുവിനെ ശ്രദ്ധിച്ച കോയാക്ക അബുവിലെ മാറ്റം നിരീക്ഷിച്ചു.അവന്റെ വിവരങ്ങള്‍ വിശദമായി അന്വേഷിക്കാന്‍ കോയാക്ക തീരുമാനിച്ചു. "അബോ.." കോയാക്ക വിളിച്ചു. "ഉം..." അബു ഒന്ന് മൂളി "ഇവടെ വാ..." മക്കാനിയിലെ ഒരു മേശക്കടുത്തിട്ട ബെഞ്ചില്‍ കോയാക്ക ഇരുന്നു.അബുവിനോടും തൊട്ടടുത്ത്‌ തന്നെ ഇരിക്കാന്‍ കോയാക്ക ആംഗ്യം കാട്ടി.അബു അത്‌ അനുസരിച്ചു. "എന്താ അന്റെ മൊഖത്ത്‌ ഒര്‌ മ്ലാനം..?" "എത്തുല്ല..." കണ്ണ്‍ തുടച്ചുകൊണ്ട്‌ അബു പറഞ്ഞു. "നീ ഇവടെ വന്ന്ട്ട്‌ എത്ര കാലായീന്ന് അറ്യോ..?" "ഇച്ച്‌ ബീരംല്ല..." "ആ...ഇമ്മിണി കാലായി...." "ഉം.." "അനക്ക്‌ പൊരേ പോവാന്‍ പൂതിണ്ടോ..?"അബു ഒന്നും മിണ്ടിയില്ല. "ഉമ്മാനെ കാണണ്ടേ..?"മറുപടി കിട്ടാതായപ്പോള്‍ കോയാക്ക അബുവിനെ നോക്കി.അബുവിന്റെ കണ്ണില്‍ നിന്നുംകണ്ണീര്‍ ഉറ്റി വീണു. "നെന്റെ ഉമ്മാന്റെ പേരെന്താ?" "ബീഫാത്തു..." "ഉപ്പാന്റെ പേരോ...?" "അത്‌...അത്‌...?" പേര്‌ കിട്ടാതെ അബു തപ്പിത്തടഞ്ഞു. "നെന്റെ പൊര എവിട്യാ...?" "പോത്താഞ്ചീരീല്‌..." "അതെവിട്യാ...പോത്താഞ്ചീരി...?" "അരീക്കോട്ടാ..." "ആ...അനക്ക്‌ പിന്നെ പൊരേല്‌ ആരൊക്കെണ്ട്‌...?" "ഇമ്മ മാത്രം..." "അപ്പം ബാപ്പാന്റെ ബാക്കിള്ളോലൊന്നും ഇല്ലേ....?" "ണ്ട്‌..." "അവരൊക്കെ എവിട്യാ..?" "അത്‌..അത്‌...ബെടെ അട്‌ത്താ...." "ങേ!!! ഇവിടെ അട്‌ത്തോ..?" കോയാക്ക ഒന്ന് ഞെട്ടി. "ആ....സെലത്ത്‌ന്റെ* പേര്‌ ഇച്ച്‌ ക്‌ട്ട്‌ണ്‌ല്ല.." "അപ്പം....ആരാ അന്നോട്‌ അത്‌ പറഞ്ഞെ..?" "അത്‌ ഞാന്‍ നാട്‌ ബ്‌ട്ട ദീസം അര്‍മാന്‍ മോല്യാരും ഇന്റെ ബണ്ടീല്‌ണ്ടായീനി....മോല്യാര്‌ ന്നെ കണ്ട്‌ല... ന്റെ ബാപ്പാന്റെ ബാക്കിള്ളോലെ കാണാന്‍ ബയ്ക്കല്‌* എറങ്ങി.....കോയ്ക്കോട്‌ എത്ത്‌ണേന്റെ കൊറച്ച്‌ മുമ്പ്‌ല്‌...." അബു പറഞ്ഞു. "കല്ലായീലാ...?" കോയാക്ക ചോദിച്ചു. "ആ...അതെന്നെ...അതെന്നെ....കല്ലായി...." പേര്‌ കിട്ടിയ ആഹ്ലാദത്തോടെ അബു പറഞ്ഞു. "യാ റബ്ബുല്‍ ആലമീനായ തമ്പുരാനേ..." കോയാക്ക ഉറക്കെ വിളിച്ചു. "എത്താ..ങള്‌ പടച്ചോനെക്കെ ബിള്‍ച്ച്‌ണ്‌..." അബുവിന്‌ ഒന്നും മനസ്സിലായില്ല. "ഒന്നുംല്ല.." കണ്ണീര്‍ തുടച്ചുകൊണ്ട്‌ കോയാക്ക പറഞ്ഞു. "മോനേ....അബോ...നീ ഇങ്ങട്ട്‌ അട്‌ത്ത്‌ വന്നേ...." അബു കോയാക്കയുടെ അടുത്തേക്ക്‌ വന്നു.കോയാക്ക അബുവിനെ കെട്ടിപ്പിടിച്ച്‌ തേങ്ങി.ഒന്നും മനസ്സിലാകാതെ അബു തരിച്ചു നിന്നു. (തുടരും...) ************************************* സെലത്ത്‌ന്റെ = സ്ഥലത്തിന്റെ ബയ്ക്കല്‌ = വഴിയില്‍

Wednesday, October 31, 2007

കോയാക്കയുടെ സംശയങ്ങള്‍(21)

മക്കാനിയില്‍ അബുവിന്റെ ജീവിതം സുഖമായി മുന്നോട്ട്‌ നീങ്ങി.കോയാക്കയുടെ നല്ല പെരുമാറ്റവും ദിവസവും പുതിയ പുതിയ ആള്‍ക്കാരുമായുള്ള കൂടിക്കാഴ്ചയും പലതരത്തിലുള്ള ഭക്ഷണങ്ങളും അബുവിന്‌ ഇഷ്ടമായി.എന്നാലും സ്വപ്നങ്ങളിലൂടെ എത്തുന്ന ഉമ്മയെക്കുറിച്ചുള്ള ചിന്തകള്‍ അബുവിന്റെ മനസ്സില്‍ വേദന സൃഷ്ടിച്ചു.സ്വപ്നം കാണുന്ന ദിവസങ്ങളുടെ പിറ്റേന്ന് അബുവിന്റെ പെരുമാറ്റ രീതിയില്‍ അത്‌ നിഴലിട്ടു. അബുവിന്റെ നീക്കങ്ങള്‍ ഓരോന്നും കോയാക്ക സസൂക്ഷ്മം വീക്ഷിച്ചു.മക്കാനിയില്‍ വരുന്നവരോടുള്ള അബുവിന്റെ പെരുമാറ്റം , ഭക്ഷണ സാധനങ്ങള്‍ മേശയില്‍ കൊണ്ടുവക്കുമ്പോഴുള്ള ശ്രദ്ധ , മേശ തുടച്ച്‌ കഴിഞ്ഞാലുള്ള വൃത്തി , നടത്തം , സംസാരം , ചിരി എന്ന് വേണ്ട അബുവിന്റെ എല്ലാ ചലനങ്ങളും തന്റെ കുടുംബത്തിലെ ആരോടോ വല്ലാത്ത സാദൃശ്യം പുലര്‍ത്തുന്നതായി കോയാക്ക മനസ്സിലാക്കി.അബുവിനെപ്പറ്റി കൂടുതല്‍ സൈതാലിയോട്‌ തന്നെ ചോദിക്കാം എന്നുറച്ച്‌ കോയാക്ക അതെല്ലാം മനസ്സില്‍ തന്നെ ഒതുക്കി. കാലം കടന്നുപോയി.അബു മക്കാനിയിലെത്തിയിട്ട്‌ മാസങ്ങള്‍ പിന്നിട്ടു.അങ്ങനെയിരിക്കെ ഒരു ദിവസം വണ്ടിക്കാരന്‍ സൈതാലിക്ക വീണ്ടും കോയാക്കയുടെ മക്കാനിയിലെത്തി. "കോയാക്കാ....." "ആ....സൈതാല്യോ....കൊറേ കാലായല്ലോ കണ്ട്‌ട്ട്‌...." "ആ....കച്ചോടം കൊറച്ച്‌ കമ്മ്യായ്നി*..." "ആ.... ഞാന്‍ വിചാരിച്ച്‌....സൊക്കേട്‌ പിട്‌ച്ചോന്ന്........തലങ്ങും വെലങ്ങും ഇങ്ങനെ പായുമ്പോ വേം ദീനം* വരല്ലോ....." "അല്ലംദുല്ലാ....ഇത്‌ ബരേ അങ്ങനൊര്‌ പ്രസനം ബെന്ന്‌ട്ട്‌ല്ല.....പിന്നെ........ഞമ്മളെ കുണ്ടന്‍ ബ്‌ടെ തെന്നെ ല്ലേ...?" "ആ......അന്നോട്‌ ഒര്‌ കാര്യം ചോദിക്കണം ന്ന് കൊറേ കാലായി കര്‌ത്‌ണ്‌...?" "എത്താ......ഓന്‍ ചാടിപ്പോയോ...?" "ഏയ്‌....അവന്‍ നല്ല കുട്ട്യാ......പിന്നെ ......എനക്ക്‌ ഒര്‌ കാര്യം അറ്യണം...." "എത്ത്‌ കാര്യം...ഞമ്മക്ക്‌ അറ്യണതാണെങ്കി ......" "വാ...." കോയാക്ക സൈതാലിയേയും കൂട്ടി മക്കാനിയുടെ പുറത്തേക്ക്‌ പോയി. "എത്താ കോയാക്കാ....ഓനെത്തെങ്ക്‌ലും* കുലുമാല്‌..." സൈതാലി പരിഭ്രമത്തോടെ ചോദിച്ചു. "അതൊന്നുംല്ല സൈതാല്യേ.....അനക്ക്‌ ഓനെ എവിടന്നാ കിട്ട്യേ?" "ഞമ്മളെ ബണ്ടീന്ന്..." "ഛെ....അതല്ല....ഓന്റെ പൊര എവിടാന്ന്...?" "അരീക്കോട്‌ ന്നാ ഓന്‍ പറഞ്ഞെ...." "അനക്ക്‌ അവനെപ്പറ്റി എന്തെങ്കിലും അറ്യോ..?" കോയാക്ക ശബ്ദം താഴ്ത്തി ചോദിച്ചു. "ഞമ്മള്‌ ബണ്ടി ബെടെ നിര്‍ത്ത്യേപ്പളാ ഓനെ കണ്ടതെന്നെ.....യൗടന്ന് കേറ്യതാ ന്ന് ചോയ്ചപ്പം അരീക്കോട്‌ ന്നാ ന്നും പറഞ്ഞി......ബേറെ എത്തും ഇച്ചറീല*....." "ശരി...ശരി..." "കോയാക്കാ...ഇച്ച്‌ എത്തും പുടി ക്‌ട്ട്‌ണ്‌ല്ല.....എത്താ കൊയപ്പം....?" "കൊയപ്പം ഒന്നുംല്ല...." "പിന്നേ...." "എനിക്ക്‌ ഒരു ശക്ക്‌*..." "എത്ത്‌ ശക്ക്‌..??" "ഓന്റെ ചിരീം....നടത്തോം....സംസാരോം.....ഒക്കെ ഞമ്മളെ കുടുംബത്തിലെ ആരോ മാതിരി...." "അത്‌പ്പം......ങള്‌ ഏതേലും കാലത്ത്‌ അയ്‌ലാണ്ട്‌* പോയീന്യോ...?" സൈതാലി അറച്ച്‌ അറച്ച്‌ ചോദിച്ചു. " ഫ....ഹമ്‌ക്കേ....അതല്ല അന്നോട്‌ ചോദിച്ചത്‌....എന്റെ ഒര്‌ അന്ത്രോന്‍* അവിടെവിട്യോ ആണ്‌ ന്ന് മാത്രം ഇനിക്കറിയാ....ഞാനും ഓനും ചെറുപ്പത്ത്‌ല്‌ കൊറേ തല്ലുമ്പുടി* കൂടീനി...ഞാന്‍ പിന്നെ പൊരേന്ന് എറങ്ങി ഇവടെ കച്ചോടം തൊടങ്ങി...ഓന്‍ മംഗലം കയ്ച്ച്‌ പോയീന്ന് മാത്രം പിന്നെ എപ്പളോ അറിഞ്ഞി.....ഓന്റെ മോനാകോ ഈ അബൂന്ന് ഇനിക്കൊരു സംശ്യം...." കോയാക്ക പറഞ്ഞു. "തമ്പുരാനേ......എത്താ ഈ കേക്ക്‌ണ.....ങളെ അന്‌സന്റെ കുട്ട്യോ..?" സൈതാലി അല്‍ഭുതത്തോടെ ചോദിച്ചു. "ഒച്ചണ്ടാക്കല്ലേ.....ഇത്‌ എന്റെ ഒര്‌ സംശ്യം മാത്രാ....ഞ്‌ നീ നാട്ട്‌ പോവുമ്പോ അബൂനെപ്പറ്റി എന്തേലും വിവരം കിട്ടോന്ന് നോക്കണം...." കോയാക്ക പറഞ്ഞു. "സരി....സരി...ഞമ്മള്‌ സര്‍മിക്കാം*...." സൈതാലി സമ്മതിച്ചു. (തുടരും...) ****************************** കമ്മ്യായ്നി = കുറവായിരുന്നു ദീനം = അസുഖം ഓനെത്തെങ്ക്‌ലും = അവന്‍ എന്തെങ്കിലും ഇച്ചറീല = എനിക്കറിയില്ല ശക്ക്‌ = സംശയം അയ്‌ലാണ്ട്‌ = അതിലൂടെ അന്ത്രോന്‍ = അനിയന് ‍തല്ലുമ്പുടി = അടിപിടി സര്‍മിക്കാം = ശ്രമിക്കാം

Sunday, October 14, 2007

അര്‍ദ്ധരാത്രിയിലെ പണി

അത്യാവശ്യമായ എന്തോ ഒരു കാര്യത്തിന്‌ ഞാന്‍ അതിരാവിലെ സുഹൃത്ത്‌ ദാസന്റെ മൊബെയിലിലേക്ക്‌ വിളിച്ചു. "ഹലോ...ദാസനല്ലേ...ഞാന്‍ ആബിദാ..." "ആബിദേ...നീ ഒരു പത്ത്‌ മിനിട്ട്‌ കഴിഞ്ഞ്‌ വിളിക്ക്‌.." ദാസന്റെ മറുപടി ഉടന്‍ വന്നു. "അല്ല ദാസാ...എനിക്ക്‌ ഒരു അര്‍ജന്റ്‌..." "ആബിദേ...ഇന്നലെ രാത്രി കരണ്ടില്ലാതിരുന്നതിനാല്‍...." "കരണ്ടില്ലാതിരുന്നതിനാല്‍....??" "അര്‍ദ്ധരാത്രി ചെയ്യേണ്ട ഒരു പണിയിലാ ഞാനിപ്പോള്‍....!!!" "അയ്യേ...അതിങ്ങനെ വിളിച്ചു പറയാമോ ദാസാ..." "അയ്യേന്നോ...? പമ്പ്‌ ഓപറേറ്റിംഗ്‌ വിളിച്ചു പറയാന്‍ കൊള്ളാത്ത പണിയാണോ...? ഞാനിപ്പോള്‍ പമ്പ്‌ഹൗസിലാ..." വാട്ടര്‍ അതോറിറ്റിയില്‍ പമ്പ്‌ ഓപറേറ്ററായ ദാസന്റെ മറുപടി കേട്ട ഞാന്‍ എന്ത്‌ പറയണമെന്നറിയാതെ നിന്നുപോയി.

Tuesday, October 09, 2007

അബുവിനെത്തേടി....

തലേ ദിവസം പറഞ്ഞതുപോലെ അര്‍മാന്‍ മോല്യാരും മോലികാക്കയും പിറ്റേ ദിവസം കണ്ടുമുട്ടി.രണ്ടുപേരും കൂടി അബുവിനെ കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചു. "അബു പോയിട്ട്‌ എത്ര കാലായീന്നാ പറഞ്ഞേ.?" മോലികാക്ക ചോദിച്ചു. "രണ്ട്‌ മാസം" "അതാരാ പറഞ്ഞേ.?" "ഓന്റെ ഇമ്മ ബീഫാത്തു.." "എന്നാ പറഞ്ഞേ.?" "ഇന്നലെ രാബിലെ ....ഞാന്‍ അബൂന്റെ കുടീല്‌ ചെന്നപ്പം ബീഫാത്തു പറഞ്ഞതാ.?" "ആ...അപ്പം ച്ച്‌ ഒര്‌ കാര്യം പറ്യാന്‌ണ്ട്‌..." "ങേ!!....എത്താ..?" മോല്യാര്‍ക്ക്‌ ആകാംക്ഷയായി. "അബൂന്റെ ഒരെളാപ്പ കൊറച്ച്‌ മുമ്പ്‌ കെള്‍ഫ്‌ന്ന്‌ ബെന്നീനി..." "മീത്തലെ കണ്ടീലെ അവറാനോ..." അര്‍മാന്‍ മോല്യാര്‍ ചോദിച്ചു. "ആ...ഓന്‍ തന്നെ.....ഓന്‍ ബെന്ന്‌ട്ട്‌പ്പം രണ്ട്‌ മാസായിട്ട്‌ണ്ടാവും....ഇച്ച്‌ തോന്ന്‌ണത്‌ അബു ഓന്റെ കുടീല്‌ ണ്ടാവുമ്ന്നാ..."മോലികാക്ക പറഞ്ഞു. "ആ....അത്‌ സരിയാ...ചെലപ്പം ഓന്റെ സകായി* ആയി നിക്ക്‌ണ്‌ണ്ടാവും..." "ന്നാ ഞമ്മക്ക്‌ ഒര്‌ കാര്യം ചെയ്യാ..." "എത്ത്‌ കാര്യം.?" "ഞമ്മള്‌ നേരെ അവറാന്റെ അട്‌ത്ത്‌ ഒന്ന് പോയി നോക്കാ..." മോലികാക്ക നിര്‍ദ്ദേശിച്ചു. "അബു ഔടെ ണ്ടോ ഇല്ലേ ന്ന് അറ്‌ഞ്ഞാ മത്യല്ലോ ?" "ഔടെ ണ്ടാകട്ടെ....ഇല്ലെങ്കി പിന്നെ എത്താ കാട്ട?" "ഔടെല്ലെങ്കി...അത്‌ ഞമ്മക്ക്‌ ഔറാനിം കൂട്ടി ആലോയ്ച്ച്‌ തീര്‌മാനിച്ചാ...ഇപ്പം ഞമ്മക്ക്‌ ഔറാന്റെ പെരേല്‌ പോയി നോക്കാ.." അര്‍മാന്‍ മോല്യാരും മോലികാക്കയും അബുവിന്റെ എളാപ്പ അവറാന്റെ വീട്‌ ലക്ഷ്യമാക്കി നടന്നു.സൈനബയുടെ പുത്യാപ്ലയായി തന്റെ മരുമകനായി അബു വരുന്ന രംഗം മോലികാക്കയുടെ മനസ്സിലൂടെ കടന്നു പോയി. അര്‍മാന്‍ മോല്യാരുടെ മനസ്സിലൂടെ അബുവിന്റെ കുട്ടിക്കാലവും കടന്നു പോയി.ആലോചനയില്‍ മുഴുകി രണ്ട്‌പേരും അവറാന്റെ വീട്ടിലെത്തി. "ആര്‌ത്‌..? അര്‍മാന്‍ മോല്യാരോ..? അസ്സലാമലൈക്കും.."ആഗതരെ കണ്ടയുടനെ അവറാന്‍ പറഞ്ഞു. "വലൈകുമുസ്സലാം.." രണ്ട്‌പേരും സലാം മടക്കി. "ബെരിന്‍...ബെരിന്‍....കുത്ത്‌ര്‌ക്കി..കുത്ത്‌ര്‌ക്കി..റംലേ...റംലേ..."അവറാന്‍ ഭാര്യയെ വിളിച്ചു. "ആ....എത്താ മന്‌സാ..." "മോല്യാരെ ഒപ്പംള്ളത്‌..?" അവറാന്‌ മോലികാക്കയെ പെട്ടെന്ന് മനസ്സിലാവാത്തതിനാല്‍ ചോദിച്ചു. "അറീലെ..ഇത്‌ ഞമ്മളെ മോലി....പടിഞ്ഞാറെകണ്ടത്തി...." "ആ...പുടികിട്ടി..പുടികിട്ടി...അസ്സലാമലൈക്കും...."അവറാന്‍ മോലികാക്കയുടെ കൈ പിടിച്ചുകൊണ്ട്‌ പറഞ്ഞു. "ജ്ജ്‌ ബെന്ന്‌ട്ട്‌പ്പം എത്രായി..?" "ഇമ്മിണി മാസായി..." "ന്നട്ട്‌ അന്നെ കണ്ട്‌ല്ലല്ലോ..? ബടെ ഇല്ലെയ്ന്യോ..?" "ആ....ഗള്‍ഫാരായാ അങ്ങനല്ലേ.....നൂറ്‌ കൂട്ടം ശൊയല്‌കള്‌*...അയിന്റെടക്ക്‌ കണ്ടാ കണ്ട്‌...ഇല്ലെങ്കി പോവാ നേരത്ത്‌ മണ്ടിപ്പാഞ്ഞ്‌* എല്ലാരിം കാണും....ഞാന്‍ ബെന്ന് കേറ്യ ദീസം അബു ബെടെ ബെന്നീനി....ഓന്‍ മോല്യാരെ കാണാനാ പോണത്‌ ന്ന് പറഞ്ഞപ്പം ഓന്റെട്‌ത്ത്‌ ഞാന്‌ ഒര്‌ സാതനം കൊട്‌ത്ത്‌ ബ്‌ട്ടീനി...അത്‌ കിട്ടീലെ...?" അവറാന്‍ അര്‍മാന്‍ മോല്യാരോട്‌ ചോദിച്ചു. "ങ്‌ഹേ!!! എത്തെയ്നിം അത്‌...?" "പൂശ്യാ ഈ ദുന്യാവ്‌ മുയ്മന്‍ മണക്ക്‌ണ ഊദ്‌ എന്ന അത്തറ്‌..." "കിട്ടീട്ട്‌ല്ലട്ടൊ...ആ...ഞമ്മള്‌പ്പം ബെന്നത്‌ അബു ബടെ ണ്ടോന്ന് അറ്യാനാ...." "ബടെ ണ്ടോന്നോ..???.ഓന്‌ അന്നാ മഗ്‌രിബിന്റെ മൂട്ട്‌ല്‌* പോയാരെ പിന്നെങ്ങട്ട്‌ ബന്ന്‌ട്ട്‌ല്ല....ഇച്ച്‌ ഓന്റെ കുടീല്‌ പോകാനും ഇത്‌ ബരെ നേരം കിട്ടീട്ട്‌ല്ല...." "യാ...അള്ളാ....അപ്പം.." അര്‍മാന്‍ മോല്യാരും മോലികാക്കയും മുഖത്തോട്‌ മുഖം നോക്കി. "എത്താ മോല്യാരെ.?" അവറാന്‍ ചോദിച്ചു. "അബു ന്നാല്‌ അന്ന് നാട്‌ ബ്‌ട്ടതാ..." "ങ്‌ഹേ!!!! നാട്‌ ബ്‌ടേ..??" അവറാന്റെ മനസ്സിലൂടെ അബുവിന്റെ അന്നത്തെ പെരുമാറ്റത്തിലെ പന്തികേടുകള്‍ മിന്നിമറയാന്‍ തുടങ്ങി. (തുടരും...) ************************************ സകായി = സഹായി ശൊയല്‌കള്‌ = ജോലികള് ‍മണ്ടിപ്പാഞ്ഞ്‌ = ഓടിനടന്ന് മഗ്‌രിബിന്റെ മൂട്ട്‌ല്‌ = സന്ധ്യക്ക്‌

Saturday, October 06, 2007

നമ്പൂരിയുടെ മല്‍സരപരീക്ഷ

ഉണ്ണി നമ്പൂതിരി മല്‍സരപരീക്ഷക്ക്‌ തയ്യാറെടുത്ത്‌ കൊണ്ടിരിക്കുകയാണ്‌. "എ.....ബി.....സി.......ഡി.." ഉണ്ണി നമ്പൂതിരി ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു. ഇതു കേട്ട്‌ ഉണ്ണിയുടെ അച്ഛന്‍ ചോദിച്ചു. "എന്താ ഉണ്ണീ...മല്‍സരപരീക്ഷക്ക്‌ ഇങ്ങന്യാണോ പഠിക്കാ...." "അച്ഛനെന്താ അറിയാ......ചോദ്യം എന്തെന്നെയാലും ഈ നാലില്‍ ഒരുത്തരമേ ണ്ടാവൂന്നാ അങ്ങേ വീട്ട്‌ലെ രാമു പറഞ്ഞിരിക്ക്‌ണത്‌....അപ്പോ പിന്നെ അതല്ലാതെ വേറെ എന്താ പഠിക്കാ...."

ഇത്‌ ഞാനാ......അരീക്കോടന്‍......!!!!

ഇത്‌ ഞാനാ......അരീക്കോടന്‍......അത്ര കഷണ്ടി ഒന്നും അല്ലട്ടോ....

Wednesday, October 03, 2007

കൂണ്‍ ശേഖരണം

ഇടവപ്പാതി കനക്കുമ്പോഴോ അതോ തുലാവര്‍ഷം ആരംഭിക്കുമ്പോഴാ എന്നറിയില്ല . കൂനിടി (കൂണ്‍ ഇടി) എന്ന ഒരു മൃദുവായ ഇടി വെട്ടുമ്പോളാണ്‌ കൂണുകള്‍ അഥവാ കുമിളുകള്‍ പൊട്ടിമുളക്കുന്നത്‌ എന്നതായിരുന്നു കുട്ടികളായ ഞങ്ങളുടെ ധാരണ.അതിനാല്‍ ഇടി വെട്ടുമ്പോളെല്ലാം അത്‌ കൂനിടിയോ അതോ മറ്റ്‌ വല്ല ഇടിയോ എന്ന് മുതിര്‍ന്നവരോട്‌ ഞങ്ങളന്വേഷിക്കും. കൂനിടിയാണെങ്കില്‍ മഴ തോരുന്ന തക്കത്തില്‍ പറമ്പിലും മറ്റും പോയി പരതിനോക്കും.കൂനിടി വെട്ടിയാല്‍ മാത്രമേ കൂണ്‍ മുളക്കൂ എന്ന ഒരു അബദ്ധധാരണയും അന്ന് ഞങ്ങളില്‍ പ്രചരിച്ചു. 

കൂണില്‍ തന്നെ തിന്നാന്‍ കൊള്ളുന്നവയും കൊള്ളാത്തവയും ഉണ്ട്‌.തിന്നാന്‍ കൊള്ളാത്തവയെ ഞങ്ങള്‍ പിരാന്തന്‍ കൂണ്‍ എന്ന് വിളിക്കും.കുട്ടികളായ ഞങ്ങള്‍ക്ക്‌ അവയെ രണ്ടും തിരിച്ചറിയാന്‍ വലിയ പ്രയാസമായിരുന്നു.കൂണിന്റെ തൊപ്പിക്ക്‌ തൊട്ടു താഴെ ഒരു മോതിരം പോലെ വളയം ഉള്ളത്‌ തിന്നാന്‍ പറ്റുന്നവയും അല്ലാത്തവ തിന്നാന്‍ പറ്റാത്തവയും എന്ന ഒരു സാമാന്യ നിഗമനമുണ്ട്‌. 

അങ്ങനെയിരിക്കെ ഒരു ദിവസം തലേന്നത്തെ കോരിച്ചൊരിയുന്ന മഴയുടെ തുടര്‍ച്ചയെന്നോണം കൂണിടി വെട്ടി.മഴക്ക്‌ ഒരു താല്‍കാലിക വിരാമം വന്നതിനാല്‍ കുട്ടികളെല്ലാവരും കളിക്ക്‌ കോപ്പു കൂട്ടുകയായിരുന്നു . ഞാനും കളിക്കാനായി വീട്ടില്‍ നിന്ന് പുറത്തിറങ്ങി. 

അപ്പോഴാണ് വഴിയില്‍ അവിടെയുമിവിടെയുമുണ്ടായ ചെറിയ വിള്ളലുകള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത്.
'അതാ ഒരു വിള്ളലിനകത്തു നിന്ന് ഒരു കൂണ്‍തൊപ്പി പുറത്ത്ചാടാന്‍ വെമ്പുന്നു'.
എനിക്ക്‌ സംഗതി പിടി കിട്ടി.ഈ വിള്ളലെല്ലാം കൂണ്‍ പൊട്ടുന്നതിന്റെ ലക്ഷണങ്ങളാണ്‌.എന്റെ ഉള്ളം സന്തോഷം കൊണ്ട്‌ നിറഞ്ഞു. 

വീട്ടിൽ നിന്ന് ഒരു വലിയ പാത്രവും കൂൺ കിളക്കാനായി തൊടിയിൽ നിന്ന് നീളമുള്ള ഒരു കമ്പുമെടുത്ത്‌ ഞാന്‍ കൂണ്‍ ശേഖരണത്തിനിറങ്ങി.ആദ്യം കണ്ട കൂണിനെ കൈകൊണ്ട്‌ വലിച്ചു.തണ്ട്‌ പൊട്ടി അതിന്റെ മുകള്‍ ഭാഗം എന്റെ കയ്യിലും അടിഭാഗം ഭൂമിയിലുമായി നിന്നു.ബാക്കിയായ ഭാഗം കൂടി ലഭിക്കാനായി ഞാന്‍ വടി കൊണ്ട്‌ കുഴിക്കാന്‍ തുടങ്ങി.മുഴുവന്‍ കിട്ടാനായി ഞാന്‍ മാക്സിമം വിസ്താരത്തില്‍ ഒരു കുഴിയുണ്ടാക്കി.ഒരു ചെറിയ കഷ്ണം കൂടി ലഭിച്ചതല്ലാതെ കൂടുതല്‍ നേട്ടങ്ങളൊന്നും ഉണ്ടായില്ല. 

അടുത്ത വിള്ളലിനടുത്തെത്തി ഞാന്‍ വീണ്ടും മാന്താന്‍ തുടങ്ങി.പത്ത്‌ പതിനഞ്ച്‌ സെന്റിമീറ്റര്‍ ആഴമുള്ള കുഴിയായിട്ടും എനിക്കൊന്നും കിട്ടാത്തതിനാല്‍ ആ ശ്രമം ഉപേക്ഷിച്ച്‌ അടുത്ത വിള്ളലിനടുത്തെത്തി.അവിടെയും മാന്തി മാന്തി അത്യാവശ്യം നല്ലൊരു ഗട്ടറുണ്ടാക്കി.ഇങ്ങിനെ വഴിയില്‍ കണ്ട വിള്ളലെല്ലാം ഗട്ടറുകളാക്കി മാറ്റിയെങ്കിലും എനിക്ക് കൂടുതല്‍ കൂണ്‍ ഒന്നും തന്നെ കിട്ടിയില്ല.വിവരം ഞാന്‍ എന്റെ  ഉമ്മയെ ധരിപ്പിക്കുകയും ചെയ്തു. 

വൈകുന്നേരം അതു വഴി വന്ന മൂത്താപ്പയുടെ മകന്‍ അബ്ദുറഹീം , വഴി നിറയെ കുഴി കണ്ട്‌ ചോദിച്ചു - 
" ഇതെന്താ വഴി നിറയെ കുഴികള്‍? രാവിലെ ഉണ്ടായിരുന്നില്ലല്ലോ..." 

"അത്‌...ആബി കൂണിന്‌ വേണ്ടി കുഴിച്ചതാ..." എന്റെ ഉമ്മ റഹീമിനോട് പറഞ്ഞു.

"അയ്യോ....അതെല്ലാം രാവിലെതന്നെ ഞാന്‍ പറിച്ചിരുന്നു.ഒരു പിരാന്തന്‍ കൂണ്‍ മാത്രം പറിക്കാതെ ഞാന്‍ ബാക്കി വച്ചിരുന്നു ...!!" 

അപ്പോഴാണ്‌ എനിക്ക്‌ കിട്ടിയ ഒരു കൂണിന്റെ രഹസ്യവും മറ്റ്‌ കൂണുകള്‍ കിട്ടാഞ്ഞതിന്റെ പരസ്യവും ഞാനറിഞ്ഞത്‌.

Tuesday, September 25, 2007

പാളിപ്പോയ ഒരു സൈക്കിള്‍ കച്ചവടം.

എന്റെ ഇത്താത്തയുടെ മകന്‍ ഇഫാസ്‌ അഞ്ചാം ക്ലാസ്സിലാണ്‌ പഠിക്കുന്നത്‌.ഏതൊരു അഞ്ചാം ക്ലാസ്സ്‌ ആണ്‍കുട്ടിയുടെയും പോലെ അവനും ഒരു ഹെര്‍ക്കുലിസ്‌ ബ്രാവോ ബ്രാന്‍ഡ്‌ സൈക്കിളിന്റെ ഉടമയായിരുന്നു.വാങ്ങിയകാലത്ത്‌ പുതുപുത്തന്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ അത്‌ ഓള്‍ഡ്‌ ഫാഷനായി മാറിയതിലവന്‌ അല്‍പം കുണ്ഠിതമുണ്ട്‌.ഹെര്‍ക്കുലിസാണെങ്കില്‍ അവനോട്‌ ചോദിക്കാതെ(!!) പുതിയ മോഡലായ അള്‍ട്ടിമ പുറത്തിറക്കി എന്ന് മാത്രമല്ല അവന്റെ പരിചയക്കാരനായ സവാദിന്‌ തന്നെ അതിലൊന്ന് വില്‍ക്കുകയും ചെയ്തപ്പോള്‍ ഇഫാസിന്റെ ഉള്ളില്‍ രോഷവും അമര്‍ഷവും നുരഞ്ഞ്‌ പൊങ്ങി. സവാദും ഇഫാസും വ്യത്യസ്ത സ്കൂളുകളിലാണ്‌ പഠിക്കുന്നത്‌.എട്ടിലോ ഒമ്പതിലോ എത്തേണ്ട സവാദ്‌ ഇപ്പോഴും അഞ്ചാം ക്ലാസ്സില്‍ ഇരിക്കുന്നതിന്റെ ഗുട്ടന്‍സ്‌ അവന്റെ 916 പരിശുദ്ധമായ മണ്ടത്തല തന്നെയാണ്‌.സൂത്രങ്ങള്‍ ഒപ്പിക്കാനും അവന്‍ ഈ മണ്ടരിത്തല നന്നായി ഉപയോഗിച്ചിരുന്നു.ഒരേ നാട്ടുകാരായതിനാലും ഒരേ കമ്പനിയുടെ വിവിധ "ബ്രാന്‍ഡ്‌ അമ്പാസഡര്‍"മാരായതിനാലും സവാദും ഇഫാസും പരിചയത്തിലായി. സവാദിന്റെ അള്‍ട്ടിമയെ മനസാ നെഞ്ചേറ്റി നടക്കുന്ന ഒരു ദിവസം ഉച്ചക്ക്‌ ഇഫാസിന്റെ വീട്ടില്‍ സവാദ്‌ സൈക്കിളുമായെത്തി.ശേഷം ഇഫാസിനോട്‌ ചോദിച്ചു. "നിന്റെ സൈക്കിള്‍ ഏതാ?" "ഹെര്‍ക്കുലിസ്‌ ബ്രാവോ..." "ങ്‌ ഹേ!!! ബ്രാവോയോ....അപ്പോള്‍ നീ അതറിഞ്ഞില്ലേ...?" "എന്ത്‌?" ഇഫാസ്‌ ചോദിച്ചു. "ബ്രാവോ സൈകിളില്‍ റ്റാത്ര ചെയ്യുമ്പോള്‍ ഒരു കുട്ടി വീണുമരിച്ചു!!!വിവരമറിഞ്ഞ ഹെര്‍ക്കുലിസ്‌ കമ്പനിക്കാര്‍ ബ്രാവോ സൈകിളുകളെല്ലാം കത്തിച്ചു."സവാദ്‌ ഒരു തകര്‍പ്പന്‍ നുണ കാച്ചി. "ങ്‌ ഹേ!! അങ്ങിനെയോ...?" ഇഫാസും ഒന്ന് ഞെട്ടി. "പിന്നെ....ഞാനിപ്പോള്‍ വന്നത്‌....എന്റെ ഈ അള്‍ട്ടിമ ഞാന്‍ അടുത്താഴ്ച വില്‍ക്കും..നിന്റെ ബ്രാവോയും അഞ്ഞൂറ്‌ രൂപയും തന്നാല്‍ ഇത്‌ നിനക്ക്‌ തരാം...എന്താ വേണോ...?" സവാദ്‌ രഹസ്യമായി ചോദിച്ചു. ബ്രാവോയെപ്പറ്റി സവാദ്‌ പറഞ്ഞതും അള്‍റ്റിമ കൈക്കലാക്കാനുള്ള മോഹവും കൂടിച്ചേര്‍ന്നപ്പോള്‍ ഇഫാസിന്‌ സവാദ്‌ പറഞ്ഞത്‌ നല്ല ആശയമായി തോന്നി.അവന്‍ പറഞ്ഞു. "ങാ....ഉമ്മയോട്‌ ചോദിക്കട്ടെ..." "ശരി....നീ ഉമ്മയോട്‌ ചോദിക്ക്‌.....ഇപ്പോള്‍ ഞാനിത്‌ നിന്റെ വീട്ടില്‍ നിര്‍ത്തട്ടെ....എന്റെ വീട്ടില്‍ നിര്‍ത്തിയിടാനുള്ള സ്ഥലമില്ല...." സവാദ്‌ പറഞ്ഞു. "ശരി...ശരി.."വൈകുന്നേരം കയ്യില്‍ ഒരു പോപിന്‍സ്‌ മിഠായി പാക്കറ്റുമായിട്ടാണ്‌ സവാദ്‌ വന്നത്‌.ഇഫാസ്‌ വീട്ടില്‍ ഇല്ലായിരുന്നു.ഇഫാസിന്റെ കുഞ്ഞനിയന്‍ അമല്‍ പുറത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. "ഇഫാസ്‌ ഉണ്ടോ..?" സവാദ്‌ ചോദിച്ചു. "ഇല്ല" അമല്‍ പറഞ്ഞു. "നിന്റെ പേരെന്താ..?" "അമല്‍" "ആ....അമല്‍ ഇങ്ങോട്ട്‌ വാ...ഇന്നാ ഇതുപിടിച്ചോ..." സവാദ്‌ പോപിന്‍സെടുത്ത്‌ അമലിന്‌ നേരെ നീട്ടി. "ഇഫാസ്‌ കാക്കയോട്‌വാദ്‌ കാക്ക വന്നിരുന്നു എന്ന്‌ പറയണം ട്ടോ.." ഇതും പറഞ്ഞ്‌ സവാദ്‌ നേരെ ഇഫാസിന്റെ ഉമ്മയെ (എന്റെ ഇത്താത്ത) അന്വേഷിച്ച്‌ വീട്ടിലേക്ക്‌ കയറി. "സവാദ്‌ കാക്ക സിന്ദാബാദ്‌....സവാദ്‌ കാക്ക സിന്ദാബാദ്‌...."മിഠായി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ ജയ്‌ വിളിയുമായി അമല്‍ അകത്തേക്കോടി.അമലിന്റെ ജയ്‌ വിളി കേട്ട്‌ ഉമ്മ പുറത്തേക്ക്‌ വന്നു.ഉമ്മയെ കണ്ടപാടേ സവാദ്‌ പറഞ്ഞു. "ഇഫാസിന്‌ എന്റെ സൈക്കിള്‍ വേണമെന്ന് പറഞ്ഞിരുന്നു!500 രൂപക്ക്‌ ഞാനത്‌ അവന്‌ വിറ്റു!!പൈസ നിങ്ങളോട്‌ വാങ്ങാന്‍ പറഞ്ഞു!!!" "ങേ!!ഇഫാസ്‌ എന്നോടൊന്നും പറഞ്ഞില്ലല്ലോ?അവനെന്തിനാ രണ്ട്‌ സൈക്കിള്‍?" "ഇല്ലല്ല...അവന്റെ സൈക്കിള്‍ എന്നോട്‌ എടുക്കാനും പറഞ്ഞു....എന്റെ സൈക്കിള്‍ പുറത്ത്‌ നിര്‍ത്തിയിട്ടുണ്ട്‌...അവന്റെ സൈക്കിള്‍ അകത്താണെന്ന് അവന്‍ പറഞ്ഞിരുന്നു..." സവാദ്‌ സമര്‍ത്ഥമായി തട്ടിവിട്ടു.സവാദ്‌ പറഞ്ഞുതീരുന്നതിന്‌ മുമ്പ്‌ പുറത്തെവിടെയോ പോയിരുന്ന ഇഫാസ്‌ തിരിച്ചെത്തി.ഇഫാസിനെ ഗേറ്റില്‍ കണ്ട സവാദ്‌ പരുങ്ങി. "ഇത്താത്താ....എനിക്കൊരു പള്ളവേദന.....ഞാനിപ്പം വരാ...." ഇതും പറഞ്ഞുകൊണ്ട്‌ സവാദ്‌ പുറത്തേക്ക്‌ ചാടി ഇഫാസ്‌ കാണാതെ വീടിന്റെ പിന്നിലൂടെ ഓടി രക്ഷപ്പെട്ടു.അന്ന് അമലിന്‌ കൈക്കൂലിയായി നല്‍കിയ പോപിന്‍സ്‌ മിഠായി പാക്കിനെക്കുറിച്ചും നഷ്ടപ്പെട്ട ഹെര്‍ക്കുലിസ്‌ അള്‍റ്റിമ സൈക്കിളിനെക്കുരിച്ചും ആലോചിച്ചോ ആലോചിക്കാതെയോ സവാദ്‌ ഇപ്പോള്‍ മറ്റേതോ നാട്ടില്‍ കഴിയുന്നു.

Saturday, September 22, 2007

മോല്യാരുടെ ദൗത്യ നിര്‍വ്വഹണം.

അര്‍മാന്‍ മോല്യാര്‍ വീണ്ടും മോലികാക്കയുടെ വീട്‌ ലക്ഷ്യമാക്കി കുതിച്ചു.'റബ്ബേ.....ഇത്‌പ്പം സഫ-മര്‍വ്വക്ക്‌ എടക്ക്ള്ള പാച്ചില്‌* മാതിരി ആയല്ലോ.......പാഞ്ഞാലും മാണ്ടില്ല.....പൂക്കോയന്റെ റൂഹ്‌ന്‌* നിക്കപ്പൊറ്‌തി* കിട്ടണങ്കി അബൂന്റെ കല്ല്യാണം നല്ല നെലക്ക്‌ നടത്തണം....ഓന്‍ ഒര്‌ പെങ്കുട്ടിന്റപ്പം നാട്‌ ബ്‌ട്ട്‌ന്ന്‌ മന്‌സന്മാര്‍ അറ്‌ഞ്ഞാ കുടുമ്മത്തിന്റെ* മാനത്ത്‌ന്റൊപ്പം ന്റെ ആകാശും പൊള്‌ഞ്ഞ്‌ ബ്‌കും.....റബ്ബേ ജ്ജ്‌ കാക്ക്‌....' നടത്തത്തിനിടയില്‍ അര്‍മാന്‍ മോല്യാര്‍ ചിന്തിച്ചുകൊണ്ടിരുന്നു.ചിന്തയില്‍ മുഴുകിക്കൊണ്ട്‌ തന്നെ അര്‍മാന്‍ മോല്യാര്‍ മോലികാക്കയുടെ വീട്ടിലെത്തി. "മോലി എത്ത്യോ?" മോല്യാര്‍ വിളിച്ചു ചോദിച്ചു. "ആ....ഉസ്താദോ...? ബാപ്പ ബന്ന്‌ക്ക്‌ണ്‌..." മുറ്റത്തിന്റെ അറ്റത്ത്‌ നിന്നുള്ള മറുപടി കേട്ട്‌ അര്‍മാന്‍ മോല്യാര്‍ അങ്ങോട്ട്‌ നോക്കി. "ങേ...!! സൈനബ!!!" ' അപ്പോ ഇബളല്ലേ അബൂന്റൊപ്പം നാട്‌ ബ്‌ട്ട്‌ന്ന്‌ കേട്ടെ?' മോല്യാര്‍ക്ക്‌ ആശയക്കുഴപ്പമായി.അപ്പോഴേക്കും അകത്ത്‌ നിന്ന് മോലികാക്കയും വന്നു. "ആരാത്‌...?അര്‍മാന്‍ മോല്യാരോ...? ബെരിന്‍...ബെരിന്‍...."മോലികാക്ക മോല്യാരെ സ്വാഗതം ചെയ്തു. "അസ്സലാമലൈക്കും" "വലൈകുമ്മുസ്സലാം" "ഞമ്മള്‌ കൊറേ പ്രാശ്യം* ബടെ ബെന്നീനി*.....അന്നൊന്നും അന്നെ കണ്ട്‌ല.....ആ ബീരങ്ങളൊക്കെ അന്റെ കെട്ട്യോള്‌ അന്നോട്‌ പറഞ്ഞ്‌ലേ..?' മുന്നില്‍കണ്ട കസേരയില്‍ ഇരുന്നുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ ചോദിച്ചു. "ആ....ഓള്‌ പറഞ്ഞീനി..." "ഇന്നും ഞാന്‌ ബെടെ ബെന്നീനി....ബെടന്ന് പോയ്‌ ഇതാപ്പം ബടെ എത്തും ബെരെ ഇച്ചാകെ പിരാന്ത്‌ പുട്ച്ച മാതിരി ആയ്‌നി....പ്പം ഇച്ച്‌ സമാതാനായി...."മോല്യാര്‍ പറഞ്ഞു. "ങ്‌ഹേ...പിരാന്ത്‌ പുട്ച്ച്യേ...എത്തെയ്നും കാര്യം?" മോലികാക്ക ചോദിച്ചു. "അന്റെ മോള്‌ കൊറേ കാലായല്ലോ ഓത്തള്ളീക്ക്‌ ബെന്ന്ട്ട്‌..." "ആ...അത്‌....ഓള്‌ ബയസ്‌* അറീചപ്പം പിന്നെ ഓളെ ബ്‌ടണ്ടാന്ന് ബിചാരിച്ച്‌...." "അത്‌ സരി.....പച്ചേങ്കില്‌ ഞമ്മള്‌ കേട്ടത്‌ ബേറെ ബര്‍ത്താനാ...." "എത്തെയ്നും?" "ഓള്‌ ഓത്തള്ളീ ബന്ന്ട്ട്‌ രണ്ട്‌ മാസം കയ്ഞ്ഞ്ന്നും ഓള്‌ ഒര്‌ത്തന്റെ...." മോല്യാര്‍ ഒന്ന് നിര്‍ത്തി. "ഒര്‌ത്തന്റെ...???" മോലികാക്കാക്കും ആകാംക്ഷയായി. "അല്ല....അത്‌പ്പം ചെലപ്പം*...." മോല്യാര്‍ എന്ത്‌ പറയണം എന്നറിയാതെ പരുങ്ങി. "ങളൊന്ന് തെളിച്ചി പറി മോല്യാരെ..." "സൈനബ ബെന്ന്ട്ട്‌പ്പം എത്ര ദീസായി..?" അര്‍മാന്‍ മോല്യാര്‍ ഒരു ചോദ്യമെറിഞ്ഞു. "സൈനബ ബെന്ന്ട്ടോ...?യൗടന്ന് ബെന്ന്ട്ട്‌?' "ആ...അത്‌..." 'കുലുമാലായോ റബ്ബേ...' അര്‍മാന്‍ മോല്യാര്‍ ആകെ പരുങ്ങി. "മോല്യാര്‍ എത്ത പറ്യണെ?" "ആ...ഓള്‌ ഓത്തള്ളീ ബന്ന്ട്ട്‌ എത്രെ ദീസായീന്ന്...?" അര്‍മാന്‍ മോല്യാര്‍ ഒരു വിധം തടിയൂരി. "ആ....അത്‌പ്പം രണ്ട്‌ മാസായീന്നാ തോന്ന്‌ണേ....അല്ല സൈനൂ..?" "ആ....ഞമ്മള്‌ ആ ബീരം ഇന്നാ അറ്‌ഞ്ഞെ....പിന്നെ ബേറൊര്‌ ബിസയം* അന്നോട്‌ പറ്യാന്‌ണ്ട്‌..." "ആ...അതെത്താ ബിസേസം?" "ഓള്‌ ബയസ്‌ അറീച്ചി ന്നല്ലേ പറഞ്ഞെ....അപ്പം ഞി ബേം കട്ടിച്ചണ്ടേ?" "ആ....അത്‌ മാണം*" മോലികാക്ക സമ്മതം മൂളി. "ഓക്ക്‌ പറ്റ്യ ഒര്‌ത്തന്‌ണ്ട്‌....ഞമ്മളെ നാട്ട്‌ലെന്നെ....അന്‌ക്കും അറ്യായിര്‌ക്കും...:" "ആരാത്‌?" "ഓന്‌ ന്നോട്‌ നേര്‌ട്ട്‌ പറഞ്ഞതാ.....അന്റെ മോളെ ഓന്‌ പെരുത്ത്‌ ഇസ്ടാന്ന്....അതോണ്ട്‌ ജ്ജ്‌ കയ്ച്ച്‌ലായി..." "ആ....അതാരാന്ന് ബെച്ച ഒന്ന് ബേം പറി മോല്യാരെ...." "അത്‌.... ഞമ്മളെ മര്‌ച്ച്‌ പോയ പൂക്കോയന്റെ മോന്‌ അബു....കല്ലയില്‌ള്ള ഓന്റെ ഒര്‌ മൂത്താപ്പാന്റെ അട്‌ത്ത്‌ ഞമ്മള്‌ പോയി ബീരം ഒക്കെ പറഞ്ഞ്‌ണ്‌......അനക്കാണെങ്കി സ്രീതനം കൊട്‌ക്കാതെ കയ്ച്ച്‌ലാവാം....എത്ത അനക്ക്‌ ഓനെ പുട്ച്ച്യോ?" "ആ...കദീസൂനോടും കൂടി ഒന്ന് ചോയ്ച്ചട്ടെ...." "അത്‌ മാണോ..? ജ്ജ്‌ അങ്ങട്ട്‌ തീര്‌മാന്‌ച്ചാ പോരെ?" "ആ...ഇച്ച്‌ എത്‌ര്‍പ്പൊന്നും ല്ല..." "പച്ചേങ്കില്‌ ഒര്‌ പ്രസനം..."മോല്യാര്‍ മോലികാക്കയുടെ നേരെ തന്നെ നോക്കി. "എത്താ പ്രസനം..? മോലികാക്ക ആകാംക്ഷയോടെ ചോദിച്ചു. "അത്‌ ...ഞമ്മള്‌ ഇതൊക്കെ സര്യാക്കി ബെന്നപ്പോത്ത്‌ന്‌*...." " ബെന്നപ്പോത്ത്‌ന്‌??" "അബു യൗടക്കോ പോയി....ഇന്ന് ഓന്റെ കുടീ പോയപ്പളാ ഞമ്മള്‌ ബീരം അറ്‌ഞ്ഞത്‌....അപ്പം അന്റെ മോള്‍ക്ക്‌ ഓനെ മാണെങ്കി ഓന്‍ യൗട്യാന്ന് തെര്യണം...." മോല്യാര്‍ പറഞ്ഞു നിര്‍ത്തി. "ന്ന ഞമ്മക്ക്‌ നാളെതെന്നെ തെരച്ചില്‌ തൊടങ്ങാ..." മോലികാക്ക നിര്‍ദ്ദേശിച്ചു. "ആ....ഞമ്മളും റെഡി....ന്നാല്‌ ഞമ്മള്‌ എറങ്ങട്ടെ...." മോല്യാര്‍ എണീറ്റു. "ചോറ്‌ന്ന്ട്ട്‌ പോയാ പോരെ?" "അതൊക്കെ ഞമ്മക്ക്‌ ഞും ത്‌ന്നാലോ....പറഞ്ഞ മാതിരി ഞമ്മക്ക്‌ നാളെ തെന്നെ തൊടങ്ങണം....ബെരട്ടെ....അസ്സലമലൈക്കും..." ദൗത്യം നിര്‍വ്വഹിച്ച അര്‍മാന്‍ മോല്യാര്‍ ഇറങ്ങി. "വലൈകുമുസ്സലം.." അര്‍മാന്‍ മോല്യാര്‍ നടന്നു നീങ്ങുന്നതും നോക്കി മോലികാക്ക ഉമ്മറത്ത്‌ തന്നെ നിന്നു. (തുടരും....) ****************************** പാച്ചില്‌ = ഓട്ടം റൂഹ്‌ = ആത്മാവ്‌ നിക്കപ്പൊറ്‌തി = സമാധാനം കുടുമ്മം = കുടുംബം പ്രാശ്യം = പ്രാവശ്യം ബെന്നീനി = വന്നിരുന്നു ബയസ്‌ = വയസ്സ്‌ ചെലപ്പം = ചിലപ്പോള് ‍ബിസയം = വിഷയം മാണം = വേണം ബെന്നപ്പോത്ത്‌ന്‌ = വന്നപ്പോഴേക്കും

Saturday, September 15, 2007

ആന്തിയൂര്‍ കുന്നിലെ കാഴ്ചകള്

‍എന്റെ ഡിഗ്രി പഠനം ഫാറൂഖ്‌ കൊളേജില്‍ ആയിരുന്നതിനാല്‍ കോഴിക്കോട്‌ - പാലക്കാട്‌ ദേശീയപാതയില്‍ കൊണ്ടോട്ടിക്കും പുളിക്കലിനും ഇടയിലുള്ള ഒരു സ്ഥലമാണ്‌ കൊട്ടപ്പുറം എന്ന് എനിക്ക്‌ നല്ല വിവരമുണ്ടായിരുന്നു(ഞാനേതാ മോന്‍ അല്ലേ?).എന്നാല്‍ എന്റെ നല്ലപാതിക്ക്‌ സാമാന്യം നല്ല വലിയ പേരുള്ള Last Grade Servant എന്ന സര്‍ക്കാര്‍ ജോലിയിലേക്കുള്ള എഴുത്തുപരീക്ഷക്ക്‌ P S C അനുവദിച്ച സെന്റര്‍ - G H S S കൊട്ടപ്പുറം , ആന്തിയൂര്‍കുന്ന് - ഇത്രയും പ്രകൃതി രമണീയമായിരിക്കും എന്ന് ഞാന്‍ സ്വപ്നേപി നിനച്ചില്ല.എല്ലായിടത്തും എന്റെ സന്തതസഹചാരിയായി ഉണ്ടാകാറുള്ള ഡിജിറ്റല്‍ക്യാമറയും എന്റെ രണ്ട്‌ പ്രിയമക്കളെയും കൂടെ കൂട്ടാത്തതില്‍ എനിക്ക്‌ വളരെയധികം നിരാശ തോന്നി. മഴയൊഴിഞ്ഞ ഒരു സുന്ദര നിമിഷത്തില്‍ ഞാനും ഭാര്യയും ആന്തിയൂര്‍ കുന്നില്‍ വലതുകാല്‍ വച്ചിറങ്ങി.സ്കൂളിന്റെ ഗേറ്റ്‌ കണ്ടപ്പോള്‍ ഇതുവരെ ടെസ്റ്റുകള്‍ എഴുതാന്‍ പോയതില്‍ വച്ച്‌ ( ഏകദേശം അമ്പത്‌) ഏറ്റവും മോശം സ്കൂള്‍ എന്ന തോന്നല്‍ ഉണ്ടായി.പക്ഷേ എവിടെ നിന്നോ ഒരു കളകളാരവം എന്റെ ചെവിയില്‍ അലച്ചുകൊണ്ടിരുന്നു.സ്കൂള്‍ ഗേറ്റ്‌ കടന്ന ഉടനെ അമ്പത്‌ മീറ്റര്‍ അകലെ ഒരു വെള്ളിരേഖപോലെ താഴേക്ക്‌ കുത്തിയൊഴുകുന്ന തെളിനീര്‌!! അല്‍പം കൂടി മുന്നോട്ട്‌ നടന്നപ്പോള്‍ എന്റെ കാലിന്‌ തൊട്ട്‌ താഴെയുള്ള ചാലില്‍ കൂടിയാണ്‌ ഈ വെള്ളം ഒഴുകിപ്പോകുന്നത്‌ എന്ന് കണ്ടു. സ്കൂള്‍ കെട്ടിടത്തിനടുത്ത്‌ ബദാം,ഉങ്ങ്‌,ചീനി തുടങ്ങീ നാലഞ്ച്‌ തണല്‍മരങ്ങള്‍ മാത്രമേയുള്ളൂ.പക്ഷേ സ്കൂള്‍ മുറ്റത്തിന്റെ മധ്യഭാഗത്തുകൂടെ ഉരുളന്‍ കല്ലുകളോട്‌ കിന്നാരം തൂകി, മന്ദസ്മിതം പൊഴിച്ചുകൊണ്ട്‌ കുണുങ്ങി കുണുങ്ങി ഒഴുകുന്ന അരുവി ഏതൊരു പ്രകൃതിസ്നേഹിയെയും ഹഠാദാകര്‍ഷിക്കും.അരുവിക്ക്‌ തൊട്ടടുത്ത്‌ ഒരു ആല്‍മരത്തിന്‌ ചുറ്റുതറ കെട്ടി സംരക്ഷിച്ചിരിക്കുന്നു.മറ്റനേകം പേരുടെ കൂടെ അരുവിയിലേക്ക്‌ നോക്കിക്കൊണ്ട്‌ അതിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട്‌ ഞാനും കുറേ നേരം ആ തറയില്‍ ഇരുന്നു. അല്‍പം കഴിഞ്ഞ്‌ ഒരു വിമാനത്തിന്റെ ശബ്ദം കേട്ടു.പണ്ട്‌ ഭൗതികശാസ്ത്രത്തില്‍ വരച്ച Velocity - Time Graph പോകുന്നപോലെ അനന്തവിഹായസ്സിനെ കീറിമുറിച്ച്‌ ഉയര്‍ന്ന് പൊങ്ങുന്ന ഒരു വിമാനം.മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചും വീണ്ടും തെളിഞ്ഞും വീണ്ടും മറഞ്ഞും പോകുമ്പോള്‍ മക്കളെ കൊണ്ടുവരാത്തതില്‍ വീണ്ടും നിരാശ തോന്നി.എന്റെ കുട്ടിക്കാലത്ത്‌ വഴിതെറ്റിവരുന്ന (?) അപൂര്‍വ്വം വിമാനങ്ങളേ കാണാറുണ്ടായിരുന്നുള്ളൂ.എന്നാല്‍ ഇപ്പോള്‍ അത്‌ സാധാരണ കാഴ്ചയാണെങ്കിലും ആന്തിയൂര്‍കുന്നില്‍ നിന്നുള്ള ഈ കാഴ്ച എനിക്ക്‌ ഏറെ ഇഷ്ടപ്പെട്ടു. ഏകദേശം 250 മീറ്ററോളം നീളത്തില്‍ കുത്തി ഒഴുകുന്ന അരുവി ഗ്രൗണ്ടിന്റെ ഒരു മൂലയിലൂടെ മറയുന്നത്‌ ഞാന്‍ കണ്ടു.ആ ഭാഗത്തേക്ക്‌ വെറുതേ നീങ്ങിയ ഞാന്‍ എത്തിയത്‌ വീണ്ടും ഒരു അല്‍ഭുതകാഴ്ചയിലേക്കായിരുന്നു.തൊട്ടടുത്ത കുന്നില്‍ ചെറിയ നാലഞ്ച്‌ കെട്ടിടങ്ങള്‍....കെട്ടിടങ്ങളുടെ ഒരറ്റത്ത്‌ ചിറക്‌ വിടര്‍ത്തി ഒരു വിമാനം! എന്റെ തല കറങ്ങുന്നതോ അതോ വിമാനം നീങ്ങിത്തുടങ്ങിയതോ...? പ്രശ്നം എന്റെ തലയുടേതല്ല, വിമാനം അതാ റണ്‍വേയിലൂടെ കുതിച്ചു പാഞ്ഞ്‌ നേരത്തെ പറഞ്ഞപോലെ 45 ഡിഗ്രിയില്‍ ആകാശത്തേക്ക്‌ പൊങ്ങുന്നു...മക്കളെ കൊണ്ടുവരാത്തതില്‍ വീണ്ടും ഞാന്‍ ഖേദിച്ചുപോയ സന്ദര്‍ഭം.ഞാന്‍ അവിടെ ചിലവഴിച്ച 2 മണിക്കൂര്‍ സമയത്തിനുള്ളില്‍ 6 വിമാനം വിഹായസ്സിലുയരുന്നത്‌ ഞാന്‍ കണ്ടു.കരിപ്പൂര്‍ വിമാനത്താവളം ഇത്രയും തിരക്കേറിയതോ എന്ന സംശയവും എനിക്കുണ്ടായി. അല്‍പസമയത്തിനകം വിമാനത്താവളം അപ്രത്യക്ഷമായി!!കോടമഞ്ഞ്‌ മൂടിയപോലെ ശക്തമായ ഒരു മഴ പെയ്യാന്‍ തുടങ്ങി.അരുവിയുടെ കളകളാരവവും മഴയുടെ ചന്നം പിന്നവും ലോകത്തിലെ ഒരു സിംഫണി നിര്‍മ്മാതാവിനും ഒരു സംഗീതസംവിധായകനും ഇതുവരെ തരാനാകാത്ത ഒരു മ്യൂസിക്കല്‍ ഇല്ല്യൂഷന്‍ പ്രദാനം ചെയ്തു.എന്റെ കണ്ണുകള്‍ക്കും കാതുകള്‍ക്കും വിരുന്നൊരുക്കാന്‍ വേണ്ടി മാത്രം ദൈവം അയച്ചപോലെ രണ്ടോ മൂന്നോ മിനുട്ടിന്‌ ശേഷം ആ മഴ പെട്ടെന്ന് നിന്നു. അരുവിയിലെ ഒട്ടും വഴുതലില്ലാത്ത ചെങ്കല്ലിലൂടെ ഒഴുക്കിനെതിരെ , താഴെനിന്നും രണ്ട്‌ കുസൃതികള്‍ നടന്നുവരുന്നു.ഇടക്കിടെ ഒഴുക്കില്‍ ബാലന്‍സ്‌ തെറ്റി ട്രൗസര്‍ നനഞ്ഞിട്ടും U K G യില്‍ പഠിക്കുന്നതായി തോന്നിക്കുന്ന പയ്യന്‍ പിന്മാറുന്നില്ല.പ്രകൃതിയുടെ വരദാനം ആസ്വദിക്കുന്ന അവന്റെ ബാല്യം യൗവനത്തിന്‌ വഴി മാറുമ്പോള്‍ ഈ അരുവിയും വഴിമാറി ഒഴുകുമോ അതല്ല മനുഷ്യകയ്യേറ്റത്തില്‍ അസ്തമിക്കുമോ എന്നൊരു ചിന്ത മനസ്സില്‍ തികട്ടി വന്നു. പരീക്ഷ കഴിഞ്ഞ്‌ ആന്തിയൂര്‍ കുന്ന് തിരിച്ചിറങ്ങുമ്പോള്‍ ഈ മനോഹരതീരത്ത്‌ എന്നെ എത്തിച്ചതിന്‌ P S C യോട്‌ വളരെയധികം നന്ദി തോന്നി , ഒപ്പം ഒരു വ്യാമോഹവും മനസ്സില്‍ കുടിയേറി.ഈ സ്കൂളില്‍ ജോലി ലഭിക്കുകയാണെങ്കില്‍ കുടുംബസഹിതം ഒരു മഴക്കാലത്ത്‌ ആന്തിയൂര്‍കുന്നിന്റെ പ്രകൃതി രമണീയത മനം മറന്ന് വീണ്ടും ആസ്വദിക്കാമായിരുന്നു എന്ന മോഹം.തലതിരിഞ്ഞ നമ്മുടെ ടൂറിസം നയങ്ങള്‍ അതിനുമുമ്പ്‌ ഈ പ്രകൃതി രമണീയതയെ വിഴുങ്ങാതിരിക്കട്ടെ.(ഇതു വായിച്ച്‌ ആരും ഇപ്പോള്‍ തന്നെ ടാസ്കി പിടിച്ച്‌ അങ്ങോട്ട്‌ ഓടണ്ട എന്ന മുന്‍കൂര്‍ ജാമ്യത്തോടെ...)

Monday, September 10, 2007

അര്‍മാന്‍ മോല്യാരുടെ തെറ്റിദ്ധാരണ (18)

"മോലീ.....മോലീ....." ഉറക്കെ വിളിച്ചുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ മോലികാക്കയുടെ വീട്ടിലെത്തി. "ഓല്‌ ബടെ ഇല്ല..." കദീശുതാത്ത എവിടുന്നോ വിളിച്ചുപറഞ്ഞു. "യൗടെ പോയതാ..?" "പീട്യേക്ക്‌..." 'ഇബനെ എന്ന് കാണാംബെന്നാലും ഇങ്ങന്യാ....സുബയിക്ക്‌ ബെന്നാലും മോന്തിക്ക്‌* ബെന്നാലും ഓന്‍ പെരേല്‌ണ്ടാവൂല....മുക്കിയ മന്തിരിനെക്കാളും ബെല്ല്യ തെരക്കാ.....' അര്‍മാന്‍ മോല്യാര്‍ ആത്മഗതം ചെയ്തു. "അന്റെ മോള്‌ സൈനബണ്ടോ ?" അര്‍മാന്‍ മോല്യാര്‍ വിളിച്ചു ചോദിച്ചു. "ഓളും ല്ല" "ങേ!!" അര്‍മാന്‍ മോല്യാര്‍ ഞെട്ടി.'അപ്പം ഞമ്മളെ തംസ്യം* സരിയാ....ഓളും അബും കൂടി ....' മോല്യാര്‍ ആലോചിച്ചു. "ഞാന്‍ അര്‍മാന്‍ മോല്യാരാ...ഓള്‌ രണ്ട്‌ മാസായി ഓത്തള്ളീ ബെന്ന്‌ട്ട്‌ന്ന് ഇന്നാ ഇച്ച്‌ ബീരം കിട്ട്യേത്‌..." അര്‍മാന്‍ മോല്യാര്‍ കദീശുതാത്തയുടെ ശബ്ദം കേട്ട ദിശയിലേക്ക്‌ തിരിഞ്ഞ്‌ വിളിച്ചു പറഞ്ഞു. "ആ....ഓള്‌ രണ്ട്‌ മാസം മുമ്പ്‌..." "ങേ!!" അര്‍മാന്‍ മോല്യാര്‍ വീണ്ടും ഞെട്ടി. കദീശുതാത്ത പറഞ്ഞത്‌ മുഴുവന്‍ കേള്‍ക്കുന്നതിന്‌ മുമ്പേ അര്‍മാന്‍ മോല്യാര്‍ തിരിച്ച്‌ നടന്നു. 'ഞി ബക്കം* അബൂന്റെ കുടീലെത്തണം...ഓനും ഔടെ ഇല്ലെങ്കി സംഗതി ആകെ കുലുമാലായി...ഛെ...ഒര്‌ ബാല്യേക്കാരനും ബാല്യേക്കാരത്തിം കല്യാണം കയ്ച്ചാതെ ഒപ്പം നടക്കാന്ന് ബെച്ചാ തെന്നെ മാനക്കേടാ...ന്നട്ട്‌ പ്പം നാടും ബ്‌ട്ട്‌ന്ന്‌ കേട്ടാ....അതും ഞമ്മളെ ഓത്തള്ളീല്‌ പട്‌ച്ചുമ്പം....ബേം കല്യാണം നടക്കട്ടെ ന്ന് ബിചാരിച്ചാ കലായീല്‌ ഞമ്മള്‌ തെന്നെ പോയി ബീരം കൊട്‌ത്തത്‌...' ഓരോന്നാലോചിച്ചുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ അബുവിന്റെ വീട്‌ ലക്ഷ്യമാക്കി നടന്നു. "അബോ....മോനേ അബോ..." അബുവിന്റെ വീട്ടിലെത്തി അര്‍മാന്‍ മോല്യാര്‍ വിളിച്ചു.ഉത്തരമൊന്നും കിട്ടാത്തതിനാല്‍ അര്‍മാന്‍ മോല്യാര്‍ ഒന്നുകൂടി ഉച്ചത്തില്‍ വിളിച്ചു. "അബോ...ആ...ബോ..." "ആ....ആരാ..." അകത്ത്‌ നിന്നും ബീപാത്തുവിന്റെ താഴ്‌ന്ന ശബ്ദം കേട്ട്‌ അര്‍മാന്‍ മോല്യാര്‍ വീട്ടിലേക്ക്‌ കയറി. "ഞാനാ....അര്‍മാന്‍ മോല്യാര്‌....അബു ഇല്ലേ ബടെ?" "ഇല്ല.." "ങ്‌ ഹേ!!!!ഓന്‍ യൗട്‌ക്കാ പോയേ..?" "ഇച്ച്‌ ബീരംല്ല..." "ബീരംല്ലെന്നോ...?എന്നാ പോയേ..?" "കൊറേ ദീസായി*..." "ങേ!" അര്‍മാന്‍ മോല്യാരുടെ ഉള്ളിലൂടെ ഒരു കൊള്ളിയാന്‍ പാഞ്ഞു. "ഇന്നക്ക്‌ രണ്ട്‌ മാസായി ന്റെ അബു പോയ്ട്ട്‌......മുസീബത്തൊന്നും* ല്ലാതെ ദുന്‌യാവ്‌ല്‌ യൗടെങ്കിലും ണ്ടാവണേ ന്നാ പടച്ചോനോട്‌ ന്റെ തേട്ടം*....മജ്ജത്താവ്‌ണേയ്ന്റെ മുമ്പ്‌ ഓന്‌ മംഗലം കയ്ച്ച്‌ണതും കാണാന്‌ പടച്ചോന്‍ തൗഫീക്ക്‌* തെരട്ടെ.."ഗദ്ഗദത്തോടെ ബീപാത്തു പറഞ്ഞു. "ആ...അത്‌ പറ്യാനാ ഞാനും ബെന്നത്‌....ഓന്‌ ആ മോലിന്റെ മോള്‌ സൈനബാനോട്‌ ഇസ്ടാന്ന് പറഞ്ഞീന്യൊല്ലോ....ന്നാ അതെന്നെ നടത്തികൊട്‌ക്കാന്ന് ബെച്ച്‌ ഞമ്മള്‌ കല്ലായീല്‌ പോയി അന്റെ പുയ്യാപ്ല പൂക്കോയന്റെ ബാക്കിള്ളോലെ അന്വേസിച്ച്‌ പുട്‌ച്ചി ബീരം ഒക്കെ പറഞ്ഞ്‌...." "ന്നട്ട്‌...??" "ന്നട്ട്‌ ബടെ മോലിനോടും പറ്യാന്ന് ബിചാരിച്ച്‌ ബന്നപ്പളാ ഓനും സൈനബിം കൂടി നാട്‌ ബ്‌ട്ട്‌ന്ന് ഞമ്മളറിഞ്ഞത്‌ ...." "ങ്‌ ഹേ!! ഓനും സൈനബിം കൂടി നാട്‌ ബ്‌ടേ...റബ്ബുല്‍ ആലമീനായ തമ്പുരാനേ....ഞാനെത്താ ഈ കേക്ക്‌ണേ....?" ബീപാത്തു കരയാന്‍ തുടങ്ങി. "ആ..ഞമള്ളൊന്നും കൂടി മോലിന്റട്‌ത്ത്‌ പോയി നോക്കട്ടെ....ഓലെ പറ്റി എത്തെങ്കിലും ബീരം ഓന്‌ ണ്ടോന്ന്...ന്നട്ട്‌ ഞാന്‍ പിന്നെ ബെരാ..." അര്‍മാന്‍ മോല്യാര്‍ അവിടെ നിന്നും ഇറങ്ങി. (തുടരും ) **************************** മോന്തി = സന്ധ്യ തംസ്യം = സംശയം ബക്കം = വേഗം ദീസം = ദിവസം മുസീബത്ത്‌ = ആപത്ത്‌ തേട്ടം = പ്രാര്‍ത്ഥന തൗഫീക്ക്‌ = അവസരം

പെരുമ്പാവൂരുകാരന്‍ ബാബു

പഠനത്തില്‍ എന്റെ സീനിയറും വയസ്സില്‍ എന്റെ ജൂനിയറും ആയിരുന്നു എന്റെ P G ഹോസ്റ്റല്‍ മേറ്റായ പെരുമ്പാവൂരുകാരന്‍ ബാബു.കാടന്‍ ചിന്തകള്‍ക്ക്‌ നല്ല വളക്കൂറുള്ള മണ്ണായിരുന്നു ബാബുവിന്റെ തല!!!



ഒരു ദിവസം ബാബു ചോദിച്ചു. " ഒരു വാതില്‍പൊളി തുറന്നിരിക്കുന്നു എന്ന് പറഞ്ഞാലെന്താ?"  

"ങേ!!!ഇത്ര ലളിതമായ സംഗതിയും തലയില്‍ കയറാതെയായോ ബാബൂ...?"ഞാന്‍ ഞെട്ടലോടെ ചോദിച്ചു.

  "അതല്ല ....ഒരു വാതില്‍ തുറന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ ഒരു വാതില്‍ അടച്ചിരിക്കുന്നു എന്നല്ലേ?"  

"ഓ....അങ്ങിനെ" ഞാന്‍ സമ്മതിച്ചു.  

"അപ്പോള്‍ രണ്ട്‌ വാതിലും തുറന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ രണ്ട്‌ വാതിലും അടച്ചിരിക്കുന്നു എന്നല്ലേ?"

  ബാബുവിന്റെ അടുത്ത ചോദ്യം കേട്ട ഞാന്‍ തലക്കടി കിട്ടിയ ഹരിശ്രീ അശോകനെപ്പോലെയായി.

Tuesday, August 28, 2007

രാഷ്ട്രപതി പാരവച്ച ഒരു വിശുദ്ധപ്രേമം!!!

Pre Degree ക്ക്‌ പഠിക്കുന്ന സമയം.ഞങ്ങള്‍ അരീക്കോട്ടുകാര്‍ തന്നെ അഞ്ച്‌ പേരായിരുന്നു ഹോസ്റ്റലില്‍.അക്കൂട്ടത്തില്‍ , സുനില്‍ ഒരു സിനിമാ ഭ്രാന്തന്‍ കൂടിയായിരുന്നു.മമ്മൂട്ടി സ്റ്റൈലില്‍ മുടിവെട്ടല്‍ , ഡ്രസ്സ്‌ ചെയ്യല്‍ എന്തിനധികം സംസാരം വരെ ഇഷ്ടന്‍ അനുകരിച്ച്‌ ദയനീയമായി പരാജയപ്പെട്ടു.
ആയിടക്ക്‌ സുനില്‍ ഞങ്ങളുടെ ക്ളാസ്സിലെതന്നെ ഒരു വെളുത്തതടിച്ചിക്കോതയെ ലൈനാക്കി.എല്ലില്ലാത്ത S S C ക്കാലത്ത്‌ സ്കൂളില്‍ ഒരുത്തിയെ ലൈനാക്കി വഴിയാധാരമാക്കി വന്ന്‌ ഇവിടെ പുതിയ ലൈന്‍ വലിക്കാന്‍ ഇവനെന്താ K S E B യിലെ ലൈന്‍മാനോ എന്ന അസൂയ നിറഞ്ഞ ഉള്‍ചോദ്യത്തില്‍ നിന്ന്‌ സുനിലിനെ ഒന്ന്‌ കളിപ്പിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു.
അങ്ങനെ നാടകത്തിണ്റ്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും എല്ലാം ( അടി കിട്ടുകയാണെങ്കില്‍ അതും ) പഞ്ചപാവമായ(?) എന്നില്‍ ഭരമേല്‍പിക്കപ്പെട്ടു.ഇവണ്റ്റെ ഡബിള്‍ ലൈനില്‍ ൧൧൦ കിലോവോള്‍ട്ട്‌ കടത്തിവിട്ട്‌ എങ്ങനെ കുളം തോണ്ടിക്കാം എന്നായി പിന്നെ എണ്റ്റെ ചിന്ത.
അങ്ങനെ എണ്റ്റെ മെഡുലമണ്ണാങ്കട്ടയില്‍ വീണ്ടും ബള്‍ബ്‌ കത്തി - നാട്ടിലെ ലൈനില്‍ നിന്ന്‌ സുനിലിന്‌ ഒരു പ്രേമലേഖനം വരുന്നു.
ഓപ്പറേഷനുള്ള അസംസ്ക്രിതവസ്തുക്കളായി ഒരു ലക്കോട്ട്കവര്‍ , അരീക്കോട്‌ പോസ്റ്റോഫീസിണ്റ്റെ സീല്‍ പതിഞ്ഞ രണ്ട്‌ സ്റ്റാമ്പുകള്‍ എന്നിവ സംഘടിപ്പിച്ചു.ശേഷം ഒരു കത്ത്‌ തയ്യാറാക്കി ഹോസ്റ്റലിലെതന്നെ പെണ്ണെഴുത്തും പെണ്‍ശരീരവും പെണ്‍ശബ്ദവുമുള്ള അന്‍വറിനെക്കൊണ്ട്‌ എഴുതിപ്പിച്ചു.കത്തിണ്റ്റെ കിഡ്നി ഇതായിരുന്നു - ' ഒക്റ്റോബര്‍ ൧൭ ന്‌ അനിയണ്റ്റെ കൂടെ കോഴിക്കോട്ട്‌ പോകുന്നുണ്ട്‌ . മാവൂറ്‍ റോഡിലെ ടൈറ്റാന്‍ ഷോറൂമില്‍ ഉച്ചക്ക്‌ രണ്ടരയോടെ എത്തും.വന്നാല്‍ നേരില്‍ കാണാമായിരുന്നു.... '
കവറിന്‌ പുറത്ത്‌ അന്‍വറിനെക്കൊണ്ട്‌ തന്നെ അഡ്രസ്സും എഴുതിപ്പിച്ച്‌ കത്ത്‌ അതിലിട്ടു.സ്റ്റാമ്പുകളിലെ സീല്‍ ക്രിത്യമായി മാച്ച്‌ ചെയ്യുന്ന വിധത്തില്‍ തന്നെ ഒട്ടിച്ച്‌ കത്ത്‌ സുനിലിന്‌ കൈമാറാന്‍ അന്‍വറിനെ തന്നെ ഏല്‍പ്പിച്ചു.
പിറ്റേ ദിവസം ഒക്റ്റോബര്‍ ൧൫. വൈകുന്നേരം അന്‍വര്‍ ഭംഗിയായി കത്ത്‌ സുനിലിന്‌ കൈമാറി.അന്‍വറിന്‌ സ്ഥിരം കത്ത്‌ വരാറുള്ളതിനാല്‍ അന്നത്തെ പോസ്റ്റില്‍ വന്നതായിരിക്കും എന്ന നിലയില്‍ സുനില്‍ കത്ത്‌ വാങ്ങി. ഞങ്ങള്‍ അരീക്കോടര്‍ നാലുപേരും 'രാമന്‍നാരായണ' ആലപിച്ച്‌ അങ്ങുമിങ്ങും നടന്നു!!
കത്തും കൊണ്ട്‌ റൂമില്‍ കയറിയ സുനില്‍ അല്‍പസമയം കഴിഞ്ഞ്‌ പുറത്തിറങ്ങി.'ഖല്‍ബില്‍ നിറയെ ഇഷ്ക്‌ പറഞ്ഞൊരു പൈങ്കിളിയേ...' എന്ന പാട്ടിണ്റ്റെ അന്നത്തെ വേര്‍ഷന്‍ ചുണ്ടില്‍ പടര്‍ത്തിയായിരുന്നു സുനിലിണ്റ്റെ വരവ്‌. പദ്ധതിയുടെ ആദ്യഭാഗം വിജയിച്ചതിലുള്ള മന്ദഹാസം എണ്റ്റെ ചുണ്ടിലും വിരിഞ്ഞു!
പിറ്റേ ദിവസം സുനില്‍ , ഹോസ്റ്റലിലെ തന്നെ മറ്റൊരു അന്തേവാസിയും മമ്മൂട്ടിഭ്രാന്തനുമായ നൌഫലിനെ ( ൧൯൨൧ എന്ന സിനിമ ഇറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ തലപോലെ ഇവന്‍ ക്ളീനാക്കിയ സ്ഥലം ഞാന്‍ ഇപ്പോള്‍ പറയുന്നില്ല!!) വിളിച്ചു ചോദിച്ചു.
" നൌഫലേ... മറ്റന്നാള്‍ ഉച്ചക്ക്‌ ശേഷം എന്തെങ്കിലും പരിപാടിയുണ്ടോ ?"
"ഇല്ല...വടക്കന്‍ വീരഗാഥ പത്താം ഖത്തം തീര്‍ക്കാനുണ്ട്‌....ചെമ്മാട്‌ ദര്‍ശനയില്‍ നിന്ന്‌.. "
"അത്‌ നമുക്ക്‌ പിന്നീടാക്കാം...വേറെ ചെറിയൊരു പരിപാടിയുണ്ട്‌... "
"ഉം.... എന്താ?"
"കോഴിക്കോട്‌ വരെ പോകണം.. !!"
"ഓ....൧൯൨൧ കാണാന്‍....ഞാന്‍ റെഡി....൧൯൨൧ പ്രാവശ്യം റെഡി...മമ്മൂട്ടി കി ജയ്‌..."
നൌഫലിണ്റ്റെ മമ്മൂട്ടിഭ്രാന്ത്‌ ഉറഞ്ഞ്‌തുള്ളി. 'ആ..ഒത്താല്‍ കാണാം' സുനില്‍ ആത്മഗതം ചെയ്തു.
അരീക്കോട്ട്കാരായ ഞങ്ങള്‍ പാര വക്കുമോ എന്ന സംശയത്തില്‍ കത്തിണ്റ്റെ വിവരം സുനില്‍ ഞങ്ങളോട്‌ പറഞ്ഞതേ ഇല്ല. എന്നാലും പദ്ധതി ആസൂത്രണത്തിണ്റ്റെ പുരോഗതി അറിയാന്‍ ഞങ്ങളിലൊരാള്‍ വെറുതെ ഒന്ന്‌ തട്ടി -
"മറ്റന്നാള്‍ വൈകിട്ട്‌ ' രക്തരക്ഷസ്സ്‌ ' കാണാന്‍ പോയാലോ?"
ഉടന്‍ സുനില്‍ ചാടിക്കയറി പറഞ്ഞു- " മറ്റന്നാള്‍ വെള്ളിയാഴ്ച രാവാണ്‌.. രക്തരക്ഷസ്സ്‌ കാണാന്‍ പറ്റിയ ദിവസമല്ല!!"
"ഓ...അത്‌ ശരിയാ..." പദ്ധതിയുടെ വിജയപുരോഗതി മനസ്സിലാക്കി ഞങ്ങള്‍ സംഭാഷണം അവിടെ വച്ച്‌ തന്നെ നിര്‍ത്തി.
൧൭ - ആം തിയ്യതി സുനിലും നൌഫലും തേഡ്‌ ഹവര്‍ കഴിഞ്ഞ്‌ പുറത്തിറങ്ങി.സമയം ഉച്ചക്ക്‌ ൧൨ മണി.ആദ്യം വന്ന കോഴിക്കോട്‌ ബസ്സില്‍ തന്നെ രണ്ടുപേരും ചാടിക്കയറി.എല്ലാം വീക്ഷിച്ചിരുന്ന ഞങ്ങള്‍ ചിരി അടക്കാന്‍ പാടുപെട്ടു.
ഉച്ചക്ക്‌ ൩ മണിയോടെ സുനിലും നൌഫലും ഹോസ്റ്റലില്‍ തിരിച്ചെത്തി!! സംഭവത്തിണ്റ്റെ ഗതി മാറിയോ എന്ന സംശയത്തില്‍ ഞാന്‍ സുനിലിനോട്‌ ചോദിച്ചു. "ഉച്ചക്ക്‌ നിന്നെ കണ്ടില്ലല്ലോ.... എവിടെ പോയിരുന്നു ?"
" ആ......*+%*+*% വെങ്കട്ടരാമന്‍.....<>?+ംള*..........(പുളിച്ച തെറിയുടെ നീണ്ടനിര) വരാന്‍ കണ്ടൊരു ദിവസം.....അവണ്റ്റെ *%്‌+*+%.... "
സംഭവിച്ചത്‌ ഇതായിരുന്നു.അന്ന്‌ കോഴിക്കോട്‌ രാഷ്ട്രപതി വെങ്കട്ടരാമന്‍ വരുന്ന ദിവസമായിരുന്നു.അതിനാല്‍ ബസ്സുകളെയും വലിയ വാഹനങ്ങളെയും നഗരാതിര്‍ത്തിയില്‍ പോലീസ്‌ തടഞ്ഞു.കിലോമീറ്ററുകള്‍ക്കിപ്പുറം തന്നെ അവര്‍ക്ക്‌ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. സുനില്‍ കിണഞ്ഞ്‌ ശ്രമിച്ചെങ്കിലും 'ക്രിത്യസമയത്ത്‌' കോഴിക്കോട്ടെത്താന്‍ പറ്റില്ല എന്നതിനാലും നൌഫലിന്‌ ൧൯൨൧ കാണാന്‍ വെറുതെ ഇത്രവലിയ റിസ്ക്‌ എടുക്കുന്നതില്‍ താല്‍പര്യം ഇല്ലാത്തതിനാലും ഒരു മണിക്കൂറിന്‌ ശേഷം അവര്‍ മടങ്ങി!!!
രാഷ്ട്രപതി പാരവച്ച ആ പ്രേമലേഖനത്തിണ്റ്റെ യാഥാര്‍ത്ഥ്യം പിന്നീട്‌ ഞങ്ങള്‍ സുനിലിനെ ധരിപ്പിച്ചെങ്കിലും അവന്‍ അത്‌ വിശ്വസിച്ചതേ ഇല്ല!! ഇന്നും വെങ്കട്ടരാമന്‍ എന്ന്‌ കേള്‍ക്കുമ്പോള്‍ സുനിലിണ്റ്റെ നാവില്‍ *%്‌+*+% എന്നേ വരൂ!!!!.