Pages

Showing posts with label ഓർമ്മ. Show all posts
Showing posts with label ഓർമ്മ. Show all posts

Monday, December 22, 2025

ചക്കപ്പഴം

എൻ്റെ വല്യുമ്മ താമസിച്ചിരുന്ന വീട് വല്ല്യുമ്മയുടെ മരണ ശേഷം പൊളിച്ചു കളഞ്ഞു. പക്ഷേ, ആ വീടിൻ്റെ ഓരം ചേർന്ന് നിന്നിരുന്ന വലിയൊരു പ്ലാവ് മരവും കുറെ ചക്കപ്പഴ മരങ്ങളും എൻ്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.

ആത്തച്ചക്ക, ആന മുന്തിരി, സൈനാമ്പഴം എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ഒരു പഴത്തെയാണ് ഞങ്ങൾ ചക്കപ്പഴം എന്ന് വിളിക്കുന്നത്. പ്ലാവിൽ ഉണ്ടാകുന്നത് ചക്കയാണ്, ഇവിടെ പ്രതിപാദിക്കുന്നത് ചക്കപ്പഴമാണ് എന്ന് ഒരിക്കൽ കൂടി ഉണർത്തുന്നു.

വല്യുമ്മയുടെ മുറ്റത്തെ എല്ലാ ചക്കപ്പഴ മരങ്ങളിലും കായ പിടിക്കാറുണ്ട്. മൂപ്പെത്തിയാൽ അത് ചുവന്ന് തുടിക്കും. ഒറ്റ നോട്ടത്തിൽ പഴുത്തു എന്ന് തോന്നുമെങ്കിലും രണ്ടോ മൂന്നോ ദിവസം വെണ്ണീറിൽ പൂഴ്ത്തി വച്ചാലേ ചുവന്ന ചക്കപ്പഴം പഴുത്ത് പാകമാകൂ. ഇപ്പോൾ പല വീടുകളിലും വെണ്ണീർ ഇല്ല. അങ്ങനെയാണ് അരിയിൽ പൂഴ്ത്തി വെച്ചാലും ചക്കപ്പഴം പഴുക്കും എന്ന് ആരോ കണ്ടെത്തിയത്. കടലാസിൽ പൊതിഞ്ഞ് വച്ചാലും ആത്തച്ചക്ക പഴുക്കും.


വീട്ടിലെ അംഗസംഖ്യക്കനുസരിച്ച് പഴുത്ത ചക്കപ്പഴം ഓരോ മക്കൾക്കും വല്യുമ്മ നൽകും. തറവാട്ട് മുറ്റത്ത് കളിക്കാൻ ഒത്ത് കൂടുമ്പോഴാണ് മിക്കവാറും വല്ല്യുമ്മ ഇത് തരിക. എൻ്റെ വീട്ടിലേക്ക് ഒരു ചക്കപ്പഴമായിരുന്നു വല്യുമ്മ തന്നിരുന്നത്. അത് പൊളിച്ച് ഉള്ളിലെ മാംസളമായ ഭാഗം തിന്നുമ്പോഴുള്ള ടേസ്റ്റ് ഇന്നും നാവിലൂറുന്നു. പ്രസ്തുത രുചി കാരണം, കുരുവിനെ പൊതിഞ്ഞ് കൊണ്ടുള്ള നേർത്ത പാട അടയ്ക്കം ഞങ്ങൾ ഭക്ഷിച്ചിരുന്നു.

വല്യുമ്മയുടെ കാലശേഷം പുരയിടം മക്കൾക്കിടയിൽ വീതം വെച്ചു. ഒരു സെൻ്റ് വീതം ആയിരുന്നു പലർക്കും കിട്ടിയത്. അതിനാൽ തന്നെ മിക്കവരും അത് കച്ചവടം നടത്തി. പുതിയ ഉടമകൾ സ്ഥലം വൃത്തിയാക്കുന്നതിനിടയിൽ അവിടെ ഉണ്ടായിരുന്ന മരങ്ങളെല്ലാം വെട്ടിമാറ്റി. അങ്ങനെ ചക്കപ്പഴ മരങ്ങളും ഇല്ലാതായി.

വർഷങ്ങൾ കടന്നു പോയി. ഞാൻ പുതിയ വീട് വെച്ച് താമസം തുടങ്ങി. ജീവിത ചരിത്രത്തിലെ വിശേഷ ദിവസങ്ങളിൽ ഒരു വൃക്ഷത്തൈ വെച്ചുകൊണ്ട് എൻ്റെ പുരയിടം ഞാൻ ഹരിതാഭമാക്കിക്കൊണ്ടിരുന്നു. ഇതിനിടയിലാണ്, വീട്ടുമുറ്റത്ത് വെച്ചിരിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ വരുന്ന പക്ഷികളിൽ ഏതോ ഒന്ന് ചില വിത്തുകൾ എൻ്റെ പുരയിടത്തിൽ നിക്ഷേപിച്ചത്. അവ മുളച്ച് വന്നപ്പോഴാണ്  അക്ഷരാർത്ഥത്തിൽ പ്രകൃതി എന്നെയും സ്നേഹിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞത്. അങ്ങനെ മുളച്ച് വന്ന തൈകളിൽ ഒന്ന് ചക്കപ്പഴത്തിൻ്റെത് ആയിരുന്നു. ഏതോ വർഷത്തെ വിവാഹ വാർഷിക മരമായി ഞങ്ങൾ അതിനെ മാറ്റി നട്ടു.

ബട്ട്, മതിൽ പണി കഴിഞ്ഞപ്പോൾ പ്രസ്തുത മരം അവിടെ നല്ലതല്ല എന്ന് അഭിപ്രായം വന്നു. അപ്പോഴാണ് അനിയൻ്റെ പുരയിടത്തിൻ്റെ അതിരിനോട് ചേർന്ന് ഒരു ചക്കപ്പഴത്തൈ മുളച്ച് വന്നത് ഞാൻ കണ്ടത്. ഞാനും ഭാര്യയും കൂടി നട്ട തൈ വെട്ടിമാറ്റിയ ശേഷം ഈ തൈ വിവാഹ വാർഷിക മരമായി ഞങ്ങൾ ദത്തെടുത്തു. ഈ വർഷം ആദ്യമായി അതിൽ കായ പിടിച്ചു. നല്ല വലിപ്പമുള്ള ചക്കപ്പഴങ്ങൾ കണ്ട് ഞങ്ങളുടെ മനം നിറഞ്ഞു. അങ്ങനെ, വല്യുമ്മ പണ്ട് തന്നിരുന്ന ചക്കപ്പഴത്തിൻ്റെ രുചി വീണ്ടും എൻ്റെ നാവിലൂറിത്തുടങ്ങി.



Thursday, June 20, 2024

ഓർമ്മകളുടെ സുഗന്ധം

സ്കൂളിൽ പഠിക്കുന്ന കാലത്ത് വേനലവധി ആകാൻ എല്ലാ കുട്ടികളെയും പോലെ ഞാനും ആഗ്രഹിച്ചിരുന്നു. രണ്ട് മാസം കളിച്ച് തിമർക്കുന്നതിന് പുറമെ ഞങ്ങൾക്ക് മറ്റൊരു സന്തോഷവും വേനലവധികൾ തന്നിരുന്നു. ബാപ്പയുടെ നാടായ പേരാമ്പ്രയിലേക്ക് വർഷത്തിൽ ഒരിക്കലുള്ള ബാപ്പയുടെ യാത്ര വേനലവധിക്കാലത്താണ് നടത്താറ്. ബാപ്പയുടെ കൂടെ ഉമ്മയും മക്കളായ ഞങ്ങളും പോകും. രണ്ട് ബസ്സുകൾ മാറിക്കയറണം എന്നതും കോഴിക്കോട് എന്ന അന്നത്തെ കാലത്തെ മഹാനഗരം കാണാമെന്നതും ഒക്കെ ആ യാത്രയുടെ ത്രില്ലിംഗ് എക്പിരിയൻസുകളാണ്. 

യാത്ര പോകാനുള്ള ദിവസം ബാപ്പ നേരത്തെ തന്നെ തീരുമാനിച്ച് പ്രഖ്യാപ്പിക്കുന്നതിനാൽ കളിക്കൂട്ടുകാർക്കിടയിൽ "നാട്ടിൽ പോവുന്ന" വിവരം പറഞ്ഞ് അവരെ കൊതിപ്പിക്കുന്നതും ഒരു രസമായിരുന്നു. ഞങ്ങളെപ്പോലെ പോകാൻ അവർക്കൊന്നും "നാടി"ല്ലാത്തത് എന്ത് കൊണ്ട് എന്ന് കുഞ്ഞു മനസ്സിൽ അന്ന് ചോദ്യങ്ങളും ഉയർന്നിരുന്നു.

നാട്ടിൽ പോയാൽ മൂത്താപ്പയുടെ വീട്ടിലാണ് ബാപ്പയുടെയും ഞങ്ങളുടെയും താമസം. അക്കാലത്ത് എനിക്ക് നെയ്ചോറും ബിരിയാണിയും ഒന്നും ഇഷ്ടമില്ലായിരുന്നു. ഇന്ന് കാണുന്ന ബിരിയാണിയുടെ സഹോദരീ സഹോദരന്മാർ ഒന്ന് പോലും അന്ന് ഭൂജാതരായിരുന്നുമില്ല.  അരി അമ്മിയിൽ ഇട്ടരച്ച് മൂത്തുമ്മ ഉണ്ടാക്കുന്ന ടയർ പത്തിരിയും നാടൻ കോഴിക്കറിയും ആണ് അതിഥി സൽക്കാരത്തിലെ പ്രധാന വിഭവം. 

എൻ്റെ സമപ്രായക്കാരനായ മൂത്താപ്പയുടെ മകൻ മജീദുമായിട്ടായിരുന്നു ഞങ്ങളുടെ പ്രധാന കൂട്ട്. തലയിണയിൽ കയറി ഇരുന്ന് തിണ്ണയിലൂടെ ( ഞാൻ ആദ്യമായി തിണ്ണ കണ്ടത് അവിടെയാണ് ) യുള്ള ബസ് ഓടിച്ച് കളി, രാവിലെ പറമ്പിൽ പോയുള്ള വെളിയിട വിസർജനം, വിവിധ മാവുകളിൽ കയറിയുള്ള മാങ്ങാ പറി അല്ലെങ്കിൽ എറിഞ്ഞ് വീഴ്ത്തൽ, എല്ലാ ബന്ധുക്കളുടെയും വീട് സന്ദർശനം തുടങ്ങി നിരവധി കാര്യങ്ങൾ മൂന്ന് ദിവസത്തെ വാസത്തിനിടയിൽ മജീദിൻ്റെ നേതൃത്വത്തിൽ ഞങ്ങൾ ചെയ്ത് തീർക്കാറുണ്ട്. 

മൂത്താപ്പയുടെ മൂത്ത മകൻ മുഹമ്മദ് കാക്കയുടെ ശേഖരത്തിലെ പുസ്തകങ്ങൾ വായിക്കാനും അന്ന് സമയം കണ്ടെത്തിയിരുന്നു. ബഷീർ കൃതികൾ മിക്കവയും ആദ്യമായി വായിച്ചത് അവിടെ നിന്നാണ്. മൂത്താപ്പയുടെ മറ്റൊരു മകനായ അബ്ദുള്ള കാക്ക തൻ്റെ പെട്ടിക്കടയിലെ മിഠായിയും മറ്റും തരുമായിരുന്നു. വിവിധ ഭരണികളിൽ വച്ച മിഠായികൾ എല്ലാം കൂടി കൊണ്ടു പോകാൻ സൗകര്യത്തിന് ഒരു തക്കാളി പെട്ടിയിൽ അടുക്കി വച്ചത് കൊണ്ടാണ് ഈ കടയ്ക്ക് പെട്ടിക്കട എന്ന് പറയുന്നത് എന്നായിരുന്നു എൻ്റെ ധാരണ.ബഷീർ കഥകളിലെ കഥാ പാത്രങ്ങളായ പാത്തുമ്മയും സുഹറയും റാബിയയും ആയിരുന്നു മൂത്താപ്പയുടെ മറ്റ് മക്കൾ.

ബന്ധു വീടുകളിൽ ഏറ്റവും അടുത്തുള്ളതാണ് കടുവന കുന്നത്ത് വീട്. എലിപ്പാറക്കൽ  അമ്മായിയുടെ മകൻ അബ്ദുള്ളക്കുട്ടി കാക്ക (അവുള കുട്ടി എന്നാണ് വിളിക്കുക)യാണ് അവിടെ താമസം. അബ്ദുള്ള കുട്ടി കാക്കാക്ക് മൂന്ന് പെൺമക്കൾ ആയതിനാൽ ആ വീട്ടിൽ പോകാൻ ഞങ്ങൾക്ക് അത്ര താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ, വീടിൻ്റെ തൊട്ടടുത്ത് തന്നെ ഒരു സ്രാമ്പിയും (ചെറിയ നമസ്കാരപ്പള്ളി) അതിനൊരു കുളവും ഉണ്ടായിരുന്നു. 

പ്രസ്തുത കുളത്തിൽ നീന്തിക്കളിക്കാൻ വീട്ടിൽ നിന്ന് അനുവാദം കിട്ടില്ല എന്നതിനാൽ കടുവന കുന്നത്ത് വീട്ടിൽ പോകുന്നു എന്ന വ്യാജേനയാണ് മജീദിൻ്റെ നേതൃത്വത്തിൽ കുളത്തിലേക്ക് പോകാറുണ്ടായിരുന്നത്. ആവോളം നീന്തി കുളം ആകെ കലക്കി മറിക്കുമ്പോൾ മൂന്ന് പറമ്പ് മുകളിൽ താമസിക്കുന്ന മറ്റൊരു വീട്ടുകാരനിൽ നിന്ന് (സ്രാമ്പി പരിപാലകൻ അദ്ദേഹമായിരുന്നു എന്ന് തോന്നുന്നു) ഒരു ഘോരശബ്ദം ഉയരും. അതോടെ കുളിയും കളിയും നിർത്തി തല തുവർത്തി സ്രാമ്പിയിൽ കയറി ളുഹർ നമസ്കാരവും നിർവ്വഹിച്ച് ഒരു ചടങ്ങിന് അബ്ദുള്ളക്കുട്ടി കാക്കയെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് തിരിച്ച് പോരും.

ഇക്കഴിഞ്ഞ ജൂൺ രണ്ടിന് കടുവന കുന്നത്തെ പേരക്കുട്ടികളിൽ ഒരാളുടെ കല്യാണമായിരുന്നു. സ്രാമ്പിയും കുളവും എല്ലാം ഇപ്പഴും ഉണ്ടെന്നറിഞ്ഞതോടെ കല്യാണത്തിന് നിർബന്ധമായും പോകണം എന്ന ചിന്ത എൻ്റെ മനസ്സിൽ ഉടലെടുത്തു. മാത്രമല്ല,പണ്ട് നടന്ന് പോയിരുന്ന  പാടവരമ്പത്ത് കൂടെയുള്ള  വഴി ഉണ്ടെങ്കിൽ അതിലൂടെ തന്നെ നടന്ന് പോകണം എന്നും തീരുമാനിച്ചു. മജീദിനെ വിളിച്ചപ്പോൾ പഴയ വഴി ഉണ്ടെന്നും വരമ്പ് വീതി കൂട്ടി നടവഴി ആക്കിയിട്ടുണ്ടെന്നും അറിഞ്ഞു. 

മജീദിൻ്റെ വീട്ടുമുറ്റത്ത് കാർ നിർത്തി മക്കളെയും കൊണ്ട് മജീദിൻ്റെ കൂടെ ഞാൻ വീണ്ടും ആ വഴിയിലൂടെ നടന്നു. ഓർമ്മകളുടെ സുഗന്ധം എൻ്റെ മനസ്സിലേക്ക് ഇരച്ചു കയറിക്കൊണ്ടിരുന്നു. കല്യാണ വീട്ടിലേക്ക് കയറും മുമ്പ് തന്നെ സ്രാമ്പിയും കുളവും സന്ദർശിച്ച് ആ പഴയ കഥകൾ എൻ്റെ മോന് പറഞ്ഞു കൊടുത്തു. അവൻ്റെ മൂക്കിൽ അപ്പോൾ, കല്യാണപ്പന്തലിലെ മന്തിയുടെ മണമായിരുന്നു അടിച്ചു കയറിയിരുന്നത്.



Tuesday, July 18, 2023

ഉമ്മൻചാണ്ടി വിട പറയുമ്പോൾ

2012 ഡിസംബർ 15. ചെങ്ങന്നൂർ IHRD എഞ്ചിനീയറിംഗ് കോളേജിലെ തിങ്ങിനിറഞ്ഞ സദസ്സിൽ എന്റെ ഭാര്യയും മൂന്ന് മക്കളും ക്ഷമയോടെ കാത്തിരുന്നു. സദസ്സിന്റെ മറ്റൊരു ഭാഗത്ത് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഊർജ്ജ്വസ്വലരായ എന്റെ ഏതാനും NSS വളണ്ടിയർമാരും . ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷികളാവാനായിരുന്നു അവരെല്ലാം കോഴിക്കോട് നിന്ന് ആലപ്പുഴയിൽ എത്തിയത്.

നാഷണൽ സർവ്വീസ്  സ്കീം കേരള ഘടകത്തിന്റെ ബെസ്റ്റ് യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ , ബെസ്റ്റ് വളണ്ടിയർ തുടങ്ങീ മൂന്ന് അവാർഡുകളും ചരിത്രത്തിലാദ്യമായി ഒരു ഗവ. എഞ്ചിനീയറിംഗ് കോളേജ് ഏറ്റുവാങ്ങുന്ന സമ്മോഹന നിമിഷം ! സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാർ വിതരണം ചെയ്തിരുന്ന പ്രസ്തുത  അവാർഡുകൾ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി വിതരണം ചെയ്യാൻ പോകുന്നു.

പ്രതീക്ഷിച്ച പോലെ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി വേദിയിലെത്തി. സദസ്സ് ഹർഷാരവത്തോടെ അദ്ദേഹത്തെ വരവേറ്റു. ഹ്രസ്വമായ പ്രസംഗത്തിൽ വിദ്യാർത്ഥികൾ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞു. ശേഷം ആ ചരിത്ര നിമിഷത്തിന് വേദിയൊരുങ്ങി. ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡ് ഞാനും പ്രിൻസിപ്പാൾ പ്രൊഫ. വിദ്യാസാഗർ സാറും കൂടി ഏറ്റുവാങ്ങി. ശേഷം കേരളത്തിലെ ബെസ്റ്റ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ഞാനും ബെസ്റ്റ് വളണ്ടിയർക്കുള്ള അവാർഡ് അപർണ്ണയും ഏറ്റുവാങ്ങി.

പിന്നീട് രണ്ട് തവണ ഈ അവാർഡ് എന്നെത്തേടി എത്തിയെങ്കിലും അതത് കാലത്തെ വിദ്യാഭ്യാസ മന്ത്രിമാരിൽ നിന്നാണ് ഏറ്റുവാങ്ങിയത്. നാഷണൽ സർവ്വീസ് സ്കീമിന് അർഹമായ പരിഗണന നൽകിക്കൊണ്ട് ശ്രീ. പ്രണബ് മുഖർജി, NSS ദേശീയ അവാർഡ് ദാനം രാഷ്ട്രപതി ഭവനിനുള്ളിൽ ആക്കിയപോലെ കേരളത്തിലും  ഒരു തുടക്കം കുറിച്ച മുൻ മുഖ്യമന്ത്രിക്ക് ആദരാഞ്ജലികൾ.

Thursday, September 23, 2021

ക്വിസ്സിന്റെ ലോകത്തെ അരീക്കോടൻ - 1

നാലാം ക്ലാസ്സിൽ എൽ.എസ്.എസ് (Lower Secondary Scholarship) പരീക്ഷ എഴുതാൻ തുടങ്ങിയതു മുതൽ തുടങ്ങിയതാണ് ഞാനും പൊതുവിജ്ഞാനവും തമ്മിലുള്ള ബന്ധം. കൃത്യമായി പറഞ്ഞാൽ 1980 ൽ ആണ് ആ മേഖലയിലേക്കുള്ള എൻ്റെ രംഗപ്രവേശനം. അന്ന് എൽ.എസ്.എസ് പരീക്ഷ പാസ്സായില്ലെങ്കിലും പൊതുവിജ്ഞാനത്തിന്റെ ഹരം എൻ്റെ തലക്ക് പിടിച്ചു. അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ മൂന്ന് സ്‌കൂളുകളിലൂടെ കയറിയിറങ്ങി. ഈ മൂന്ന് സ്‌കൂളുകളിലും ഏതെങ്കിലും ക്വിസ് മത്സരം ഉണ്ടെങ്കിൽ അവിടെ ഞാനും ഉണ്ടാകും.അതിന് കാരണം ഈ പൊതുവിജ്ഞാന ഹരം തന്നെയായിരുന്നു.ഓരോ ചോദ്യം കഴിയുമ്പോഴും കറുത്ത ബോർഡിൽ ഒന്നാം നമ്പറിന് നേരെ ഓരോ വരകൾ വീഴുന്നതും അഞ്ചാമത്തെ വര ക്രോസ് ആയി ഇടുന്നതും നാല്പത് വർഷം കഴിഞ്ഞിട്ടും മനസ്സിൽ കൊത്തി വച്ചിരിക്കുന്ന പോലെ തെളിഞ്ഞു കാണുന്നു.ഇതിനിടക്ക് ഏഴാം ക്ലാസ്സിൽ യു.എസ്.എസ് (Upper Secondary Scholarship) പരീക്ഷ എഴുതി അതിൽ വിജയിക്കുകയും ചെയ്തു.അന്നൊക്കെ ജില്ലാതലം വരെ മാത്രമേ മത്സരങ്ങൾ ഉണ്ടായിരുന്നുള്ളൂ.ആ കടമ്പ ഞാൻ കയറാറും ഇല്ല.

സ്‌കൂൾ കാലഘട്ടം കഴിഞ്ഞ് കോളേജ് കുമാരനായി. കൂടുതൽ വിശാലമായ ലോകത്ത് എത്തിയെങ്കിലും ക്വിസ് മത്സരം എൻ്റെ വീക്നെസ്സ് ആയി തുടർന്നു.എഴുത്ത് മത്സരങ്ങളും പ്രസംഗവും ഞാൻ കൈ നോക്കുന്ന ഇനങ്ങളാണെങ്കിലും എവിടെ ക്വിസ് ഉണ്ടോ അവിടെ ആബിദ് ഉണ്ട് എന്നതായിരുന്നു നാട്ടുനടപ്പ്.പി.എസ്.എം.ഒ കോളേജിൽ പ്രീഡിഗ്രി രണ്ടാം വർഷത്തിന് പഠിക്കുമ്പോഴാണ് മലപ്പുറം ജില്ല മുഴുവൻ അടങ്ങിയ സി സോണിൽ നിന്ന് രണ്ടാം സ്ഥാനം നേടി ഇന്റർസോൺ മത്സരത്തിനായി തൃശൂരിൽ എത്തിയത്.ഏഴ് മാർക്കോടെ അവസാന സ്ഥാനത്തായെങ്കിലും ജാള്യത മറക്കാനായി മൈക്കിലൂടെ 'ഓൺലി സെവൻ' എന്ന് പറഞ്ഞതും ശ്രോതാക്കൾ 'ട്വന്റി സെവൻ' എന്ന് കരുതിയതും മനസ്സിൽ മായാതെ നിൽക്കുന്നു .ആ വർഷവും എൻ്റെ കോളേജ് ഇന്റർസോൺ ജേതാക്കളായി.

ഡിഗ്രിക്ക് ബി.എസ്.സി ഫിസിക്സ് എടുത്ത് ഫാറൂഖ് കോളേജിൽ ചേർന്നപ്പോഴും പൊതുവിജ്ഞാനം എന്നെ വിട്ടൊഴിഞ്ഞില്ല.പക്ഷെ അവസാന വർഷത്തിലാണ് അവിടെ ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. അന്ന് "കൂട്ടുകൃഷി"യിലൂടെ ഞാനും എന്റെ ക്ലാസ്സിലെ തന്നെ നജീബും ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി.കോഴിക്കോട് ജില്ല മുഴുവൻ അടങ്ങിയ ബി സോണിൽ ഞങ്ങളുടെ 'കൃഷി' നടന്നില്ല.ലോ കോളേജിൽ വച്ച് നടന്ന മത്സരത്തിൽ ദയനീയമായി തോറ്റു.

പിന്നീട് ബി.എഡിന് ചേർന്നപ്പോഴും ഇൻ ഹൌസ് മത്സരത്തിൽ ഞാൻ എന്റെ ഇഷ്ട ഇനം തന്നെ തെരഞ്ഞെടുത്തു.ബട്ട്, അവിടെ എന്നെക്കാളും മൂത്ത ഒരു പൊതുവിജ്ഞാനപ്പിരാന്തൻ ഉണ്ടായിരുന്നതിനാൽ ഞാൻ രണ്ടാമനായി.അതേ സമയത്ത് നാട്ടിലെ ഒരു പാരലൽ കോളേജിന്റെ വാർഷികം പ്രമാണിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ എന്റെ കോളേജിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത്ഞാൻ ഒന്നാം സ്ഥാനം നേടി.അന്തരിച്ച രാജൻ പി ദേവ് എന്ന നടൻ വില്ലനായി കത്തി നിൽക്കുന്ന അക്കാലത്ത് അദ്ദേഹമായിരുന്നു ഇതിന്റെ സമ്മാനവിതരണം നടത്തിയത്.

നാലഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം പി ജി ക്ക് പൊന്നാനി എം.ഇ .എസ് കോളേജിൽ ചേർന്നപ്പോൾ ഞാൻ അത്യാവശ്യം സീനിയർ ആയിരുന്നു.എങ്കിലും എന്നിലെ മത്സരത്വര അടങ്ങിയിരുന്നില്ല.സി സോൺ കലോത്സവത്തിന് മുന്നോടിയായി നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനത്തോടെ കോളേജിൽ എന്റെ സാന്നിദ്ധ്യം അറിയിച്ചു.ആ കോളേജിൽ സാധാരണ പി ജി വിദ്യാർത്ഥികൾ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാറേ ഇല്ല എന്നതിനാൽ എന്റെ വിജയം സഹപാഠികൾക്കും ഉത്തേജനം നൽകി.സി സോൺ മത്സരത്തിൽ മൂന്നാം സ്ഥാനത്തായിപ്പോയതിനാൽ ഇന്റർസോൺ മത്സരത്തിലേക്ക് ക്വാളിഫൈ ചെയ്തില്ല.

കലാലയ ജീവിതത്തിനിടയിൽ മത്സരങ്ങളിലൂടെ മിനുക്കിയെടുത്ത പൊതുവിജ്ഞാനം പി.എസ്.സി യുടെ മത്സര പരീക്ഷകളിലും മറ്റു പല പരീക്ഷകളിലും എനിക്ക് തുണയായി.ഞാൻ എഴുതിയ ആദ്യത്തെ പി.എസ്.സി പരീക്ഷയായ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ പരീക്ഷയും രണ്ടാമത്തെ പരീക്ഷയായ എൽ.ഡി ക്ലർക്കും വിജയിക്കുകയും 24 ആം വയസ്സിൽ തന്നെ സർക്കാർ നിയമനം ലഭിക്കുകയും ചെയ്തു (ജോലി കിട്ടി കിട്ടി തെണ്ടിയ ആ കഥകൾ പിന്നീട് പറയാം).

രണ്ട് ഡിപ്പാർട്ട്മെന്റ് മാറി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്ന ഗസറ്റഡ് പോസ്റ്റിൽ വയനാട് ഗവ എഞ്ചിനീയറിംഗ് കോളേജിൽ 2004 ൽ ഞാൻ ജോയിൻ ചെയ്തു.ആ വർഷം ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ഞാൻ വീണ്ടും എന്റെ പൊതുവിജ്ഞാനം അളന്നു നോക്കി.ജോലി കിട്ടിയാൽ ഇതൊക്കെ മറക്കുന്നവരുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം നേടാൻ എനിക്ക് വലിയ പ്രയാസമുണ്ടായില്ല. വീണ്ടും രണ്ട് വർഷം കഴിഞ്ഞ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി നടത്തിയ "ഷൈനിങ് സ്റ്റാർ ഓഫ് GEC വയനാട് " എന്ന ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ സ്റ്റാഫ് എല്ലാവരും മടിച്ച് നിന്നു.പക്ഷെ എന്റെ രക്തത്തിൽ അലിഞ്ഞ് ചേർന്ന ക്വിസ് എന്ന വികാരം അടക്കാൻ എനിക്ക് സാധിച്ചില്ല.ആയിടെ കോളേജിൽ ജോയിൻ ചെയ്ത അസിസ്റ്റന്റ് പ്രഫസർ രാജീവ് രാജൻ സാറെ കൂട്ട് പിടിച്ച് ഞാൻ കുട്ടികളുമായി മത്സരിച്ചു.വാശിയേറിയ അവസാന റൗണ്ടിൽ ഞങ്ങൾ രണ്ടാം സ്ഥാനത്തായെങ്കിലും അതിന്റെ മധുരം ഒന്ന് വേറെ തന്നെയായിരുന്നു.

ഇന്ന് ഈ ഓർമ്മകൾ എല്ലാം പെട്ടെന്ന് മനസ്സിൽ തികട്ടി വന്നത് ഒരു ക്വിസ് മത്സരം കാരണം തന്നെയാണ് .

Part 2 (Click Here)

Monday, August 24, 2020

എന്ന് നിൻ്റെ മൊയ്തീൻ

കത്തെഴുത്ത് ഒരു കാലത്ത് ഈ ബ്ലോഗെഴുത്ത് പോലെ ഒരു ഹോബിയായിരുന്നു. അതിൻ്റെ മധുര മനോഞ്ജ ഓർമ്മകൾ പുതുക്കലായിരുന്നു യഥാർത്ഥത്തിൽ "എൻ്റെ മാമാട്ടിക്കുട്ടിയമ്മക്ക് " എന്ന കത്ത്. മൊബൈൽ ഫോണിന് പിന്നാലെ വാട്സാപ്പും കൂടി വന്നതോടെ മഷി  എഴുത്ത് ഇ- എഴുത്തായി മാറി. കലാലയ പടിയിറങ്ങുമ്പോൾ പേടിച്ചും മടിച്ചും അഡ്രസ് ചോദിച്ചിരുന്ന കാലം മാറി. ആർക്കും കിട്ടാവുന്ന തരത്തിൽ വാട്സാപ്പ് നമ്പറും മറ്റും ഷെയർ ചെയ്യുന്ന കാലത്ത് എത്തി നിൽക്കുന്നു .

ശമ്പളമില്ലാത്ത കാലത്ത് ഒരു കത്തെഴുതാൻ ഇൻലൻറ് ഉപയോഗിക്കുന്നത് ദുർവ്യയമായിരുന്നു. എണ്ണിക്കുട്ടി വച്ച തുട്ടുകൾ കൺമുന്നിൽ ഇടിഞ്ഞ് പൊളിഞ്ഞ് വീഴുന്നത് കാണാമായിരുന്നു. 15 പൈസക്ക് ലഭിച്ചിരുന്ന പോസ്റ്റ് കാർഡ് ആയിരുന്നു അക്കാലത്തെ (ഇക്കാലത്തും) ഏക ആശ്വാസം. പക്ഷെ പെൺകുട്ടികൾക്ക് കത്തെഴുതുമ്പോൾ അഭിസംബോധനയിൽ "My Dear ..... " എന്ന് എഴുതണമെങ്കിലും അവസാനം " എന്ന് നിൻ്റെ മൊയ്തീൻ " എന്ന് എഴുതണമെങ്കിലും അൽപം ഒളിയും മറയും ഒക്കെ വേണമായിരുന്നു. മാത്രമല്ല ഈ കത്തുകൾ കിട്ടുന്നത് മിക്കവാറും മാതാപിതാക്കളുടെ കയ്യിലാവും എന്നതിനാൽ പ്രഥമദൃഷ്ട്യാ അവർ ഷോക്കേറ്റ് നിലം പതിക്കരുത് എന്ന മഹാമനസ്കതയും ഉണ്ടായിരുന്നു.

ആൺ കുട്ടികൾക്കാണ് കത്ത് എഴുതുന്നത് എങ്കിൽ പോസ്റ്റ് മാന് സൗകര്യമുണ്ടെങ്കിൽ കൊണ്ടു കൊടുത്താൽ മതി എന്ന രൂപത്തിൽ തന്നെയായിരുന്നു എഴുത്ത്. 15 പൈസ വിലയുള്ള വിസ്തൃതമായ മൈതാനത്ത് നിറക്കാൻ അക്ഷരങ്ങൾക്കൊപ്പം ചിത്രപ്പണികളും നിർബന്ധമായിരുന്നു. ഇന്ന് അതെല്ലാം വെറും ഓർമ്മയായി നിൽക്കുമ്പോഴാണ് കൊണ്ടോട്ടിയിലുള്ള സുഹൃത്ത് നൗഷാദ് അവൻ്റെ ഏതോ ബി നിലവറ തുറന്നത്. പിന്നെ പഴയ ആ ഓർമ്മകളിലേക്കുള്ള ഒരു ഊളിയിടമായിരുന്നു. അന്നത്തെ കൈപ്പടയും എഴുത്തും ഓർമ്മകളും തിരിച്ച് നൽകിയ നൗഷാദിന് ഹൃദയം നിറഞ്ഞ നന്ദി.

Wednesday, March 25, 2020

കടലാസുതോണി

           ഈ വര്‍ഷത്തെ ആദ്യ വേനല്‍ മഴ ഇന്ന് ലഭിച്ചപ്പോള്‍ ഏറെ സന്തോഷിച്ചത് എന്റെ കുഞ്ഞുമോനായിരുന്നു. മുറ്റത്ത് കൂടി കുത്തിയൊഴുകിയ മഴവെള്ളത്തിലേക്ക് ഏറെ നേരം അവന്‍ നോക്കിയിരുന്നപ്പഴേ അവന്റെ കുഞ്ഞു മനസ്സില്‍ രൂപപ്പെടുന്ന ചിന്തകള്‍ ഞാന്‍ മനസ്സിലാക്കി.
            മഴ ഒന്ന് ശമിച്ചപ്പോള്‍ ഇന്നലെ വരെ കുത്തിയിരുന്ന് വരച്ചിരുന്ന പേപ്പറും കൊണ്ട് അവന്‍ ഓടിയെത്തി.
“അബ്ബാ....തോണിയുണ്ടാക്കിത്തരണം...”

              കൊണ്ട്‌വന്ന പേപ്പര്‍ കൊണ്ട് ഞാന്‍ ആറ് കുഞ്ഞു കടലാസു തോണികള്‍ ഉണ്ടാക്കിക്കൊടുത്തു. മഴ ഒന്നമര്‍ന്നപ്പോള്‍ അവന്‍ തോണികളുമായി വെള്ളത്തിലിറങ്ങി. ഓരോ തോണിയും വെള്ളത്തിലിട്ട് അവന്‍ അവയെ നോക്കി നില്‍ക്കുമ്പോള്‍ ഞാനും നാല്പത് വര്‍ഷങ്ങള്‍ക്ക് മുമ്പിലേക്ക് തോണി തുഴഞ്ഞ് പോയി.
           അന്ന് തോണിയുണ്ടാക്കാന്‍ ഇന്നത്തെപ്പോലെ എ4 പേപ്പറുകള്‍ സുലഭമായിരുന്നില്ല. മള്‍ട്ടികളര്‍ നോട്ടീസുകളും അന്നുണ്ടായിരുന്നില്ല. ആകെ ലഭിക്കുന്നത് വീട്ടില്‍ വരുത്തുന്ന മാതൃഭൂമി പത്രം മാത്രം. അതു കൊണ്ട് തോണി ഉണ്ടാക്കി കുത്തിയൊലിക്കുന്ന വെള്ളത്തില്‍ വയ്ക്കുമ്പോഴേക്കും ചായയില്‍ മുക്കിയ ബിസ്കറ്റ് പോലെ കുഴഞ്ഞ് പോകും.
           എന്റെ ഏക സഹോദരി എട്ടാം ക്ലാസ്സില്‍ എത്തിയപ്പോഴാണ് നോട്ടുപുസ്തകങ്ങള്‍ അവളുടെ സ്കൂള്‍ ജീവിതത്തിന്റെ ഭാഗമായത്.  അന്ന് മുതല്‍ നോട്ടുപുസ്തകങ്ങളുടെ നടുപ്പേജുകള്‍ തോണികള്‍ ഉണ്ടാക്കാന്‍ സംവരണം ചെയ്യപ്പെട്ടവയായി. പുസ്തകത്തിന്റെ മറ്റെവിടെന്നെങ്കിലും പേജ് പറിച്ചാല്‍ മറ്റൊന്ന് കൂടി സൌജന്യമായി കിട്ടിയിരുന്നു! അന്ന് മുതലാണ് കടലാസു തോണികള്‍ ചലിക്കുന്നത് കാണാന്‍ സാധിച്ചതും. വെള്ളത്തിന്റെ ഒഴുക്കിനനുസരിച്ച് നീങ്ങുന്ന തോണികള്‍ കൌതുകത്തോടെ നോക്കി നിന്ന ആ ബാല്യകാലം ഈ ഒരു പോസിലൂടെ എന്റെ മോന്‍ എന്റെ മനോമുകുരത്തില്‍ എത്തിക്കുന്നു.
             കടലാസ് തോണികളി കഴിഞ്ഞപ്പോള്‍ അവന്‍ ഒരു പ്രസ്ഥാവന കൂടി നടത്തി....
“ അബ്ബാ.... എന്റെ വീട്ടില്‍ മാത്രമേ പുഴയുള്ളൂ !!”.

ശരിയാണ് , അവന്റെ കളിക്കൂട്ടുകാര്‍ മൂന്ന് പേരുടെയും വീടുകളുടെ മുറ്റം ഇന്റര്‍ലോക്ക് ചെയ്തതിനാല്‍ ഇതുപോലെ വെള്ളം ഒഴുകുന്നുണ്ടായിരുന്നില്ല! പ്രകൃതി സംരക്ഷണാര്‍ത്ഥം മുറ്റം അതേപടി നിലനിര്‍ത്തിയ എനിക്കും ആ നിമിഷം ഏറെ അഭിമാനം തോന്നി.

Sunday, June 02, 2019

പെരുംകളിയാട്ടം (അവധിക്കാലം-11)

                ഇന്നത്തെ കുട്ടികൾ അല്പ സമയം വെറുതെ ഇരിക്കുമ്പോഴേക്കും അഛനോടോ അമ്മയോടോ പറയും - “ബോറടിക്കുന്നു , ഊര വേദനിക്കുന്നു..”. ഉടൻ അവർ അവരുടെ മൊബൈൽ ഫോൺ അവന് നേരെ നീട്ടും. അതിൽ കുത്തിയും മാന്തിയും തോണ്ടിയും മണിക്കൂറുകളോളം ഇരുന്നാലും അവന് ബോറടിയും ഇല്ല ഊര വേദനയും ഇല്ല. ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള ഈ അഭിനിവേശം ടി.വിയുടെ രംഗ പ്രവേശത്തോടെയാണ് ആരംഭിച്ചത്. സ്മാർട്ട്ഫോണിന്റെ വരവോടെ അതൊരു അടിമത്വമായി മാറിക്കഴിഞ്ഞു.
                എന്റെ കുട്ടിക്കാലം ഔട്ട്‌ഡോർ കളികളുടെ കാലമായിരുന്നു. വല്ല മഴയോ വെയിലോ ആ കളി മുടക്കിയാൽ മനസ്സ് വിങ്ങുമായിരുന്നു. മഴ മാറിയാൽ വീണ്ടും കളിക്കാനിറങ്ങി ചെളിയിൽ വഴുതി വീണ ബാല്യകാലം ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. ഇന്നത്തെപ്പോലെ ഒറ്റക്കുള്ള കളിക്ക് പകരം സംഘം ചേർന്നുള്ള കളിയും കായികാധ്വാനം നിറഞ്ഞ കളികളും കുട്ടികളുടെ സാമൂഹിക കാഴ്ചപ്പാടുകൾ രൂപപ്പെടുത്താനും ശാരീരിക വളർച്ച ത്വരിതപ്പെടുത്താനും സഹായകരമായിരുന്നു. ഞങ്ങൾ കളിച്ചിരുന്ന പ്രധാനപ്പെട്ട കളികൾ താഴെപ്പറയുന്നവയായിരുന്നു.
1. ഗെയിം അഥവാ ചട്ടിപ്പന്ത്
2. ടോയ് അഥവാ ഒളിച്ചുകളി
3. കോട്ടി അഥവാ ഗോലികളി
4. തൊട്ടുകളി
5. സിംഗ്
6. നൂറ്റും കോൽ
7. കള്ളനും പോലീസും
8. നടുവടി
9. മേപ്പട്ടേറ്...പ്ലീസ്
10. പൊത്താം കല്ല്‌
11. അക്കുത്തിക്കുത്താന
12. റിംഗ്
13. കുട്ടിയും ബാപ്പയും
14. ചോറും കൂട്ടാനും
15. കൊത്തം കല്ല്
16. കക്ക് കളി
17. കുറ്റിം പറേം
18. പമ്പരക്കുത്ത്
19. ഹിപ്പോപൊട്ടാമസ് - വാട്ട് കളർ ഇസ് യു?
20. ചാവു
21. ട്ടോ ട്ടോ പടിക്കലമ്മ
22. കുറ്റി മാറി

             ഓരോ കളിക്കും ഒരു ദിവസം തീരുമാനിച്ചുകൊണ്ട് ടൈം ടേബിൾ വരെ ഉണ്ടാക്കിയിരുന്ന ഒരു ബാല്യകാലമായിരുന്നു അത്. കളി തുടങ്ങിയാൽ പിന്നെ ഉച്ചഭക്ഷണം പോലും വേണ്ട എന്ന രൂപത്തിലായിരുന്നു കളി മുറുകിയിരുന്നത്. അതിനാൽ തന്നെ പെരുംകളിയാട്ടക്കാലം എന്നാണ് ഞാൻ എന്റെ മക്കളോട് അക്കാലത്തെപ്പറ്റി പറയാറ്. കളികളുടെ വസന്തകാലമായിരുന്നു അത്. ബാല്യത്തിന്റെ കൗതുകം കളികൾക്ക് കൂടുതൽ ആവേശവും നൽകി. ആൺ പെൺ ഭേദമില്ലാതെ കൂട്ടം കൂടിയുള്ള കളി ഞങ്ങളിൽ സാമൂഹ്യബോധവും പരസ്പര ബഹുമാനവും വളർത്തി. അത് ഞങ്ങളെ മാനസികമായും വളരെ ഉയർത്തി.  
             വേനലവധി ഇവിടെ അവസാ‍നിക്കുന്നു. എന്റെ വേനലവധിക്കാല ഓർമ്മകളുടെ അയവിറക്കലിനും തൽക്കാലം ഞാൻ വിരാമമിടുന്നു.

Thursday, May 30, 2019

മീൻപിടുത്തം (അവധിക്കാലം-10)

           ചാലിയാർ എന്ന പുഴ ഇന്നത്തെ തലമുറക്ക് ‘ചളിയാർ’ എന്ന മാലിന്യപ്പുഴയാണ്. പക്ഷെ എന്റെയും കൂട്ടുകാരുടെയും ബാല്യകാലത്തെ തിളങ്ങുന്ന ഓർമ്മകൾ ഇപ്പോഴും ആ പുഴയിൽ ഓളം വെട്ടിക്കൊണ്ടിരിക്കുന്നു. ഏപ്രിൽ മെയ് മാസങ്ങളിലെ ചാലിയാറിന്റെ രൂപ മാറ്റവും അന്നത്തെ സായാഹ്നങ്ങളുടെ തുടിപ്പും സജീവതയും ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് മാത്രമല്ല ഇപ്പോഴത്തെ തലമുറക്ക് ആസ്വദിക്കാനും പറ്റാത്ത വിധത്തിലായിപ്പോയി.

             വേനലവധി ആയാൽ ഞങ്ങളുടെ ഒരു പ്രധാന വിനോദമായിരുന്നു മീൻപിടുത്തം. നഞ്ച് എന്ന വിഷം കലക്കിയും തിര എന്ന സ്ഫോടക വസ്തു എറിഞ്ഞും മത്സ്യങ്ങളെ കൊന്ന് മീൻ പിടിക്കുന്ന മുതിർന്നവർ ധാരാളം ഉണ്ടായിരുന്നു അന്ന്. ഉപജീവനത്തിനായി ‘തണ്ടാടി’ വലിച്ച് മീൻ വലയിലാക്കുന്നവരും ഉണ്ടായിരുന്നു. ഇവർ ഉപേക്ഷിച്ചു പോകുന്ന സ്ഥലത്ത് നിന്നും ബാക്കിയായി കിട്ടുന്നവയെ ‘കാലായി’ എന്നായിരുന്നു വിളിച്ചിരുന്നത്. എന്താണ് ആ പേരിന്റെ പൊരുൾ എന്ന് അന്നും ഇന്നും എനിക്കറിയില്ല. ആ മത്സ്യപ്പിടുത്തമാണ് സ്വന്തമായി മീൻപിടുത്തം പരീക്ഷിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചിരുന്നത്.

                ഒന്നര മീറ്ററോളം നീളമുള്ള രണ്ട് വടികൾ എടുത്ത് പുഴയുടെ ആഴം കുറഞ്ഞ ഭാഗത്ത് കൂടെ നടന്ന് വെള്ളത്തിനടിയിലെ മണലിൽ ഓടുന്ന പൂശാൻ (പൂഴിയാൻ എന്നാണ് യഥാർത്ഥ പേര് എന്ന് തോന്നുന്നു) എന്ന മീനിനെ ഓടിച്ച് ഓടിച്ച് തളർത്തും. തളർന്നാൽ ആ പാവം മണലിൽ തല പൂഴ്ത്തും.അപ്പോൾ മണലിൽ തപ്പി അതിനെ പിടിക്കും. മീൻ വളരെ ചെറുതാണെങ്കിലും ആ പിടുത്തത്തിന്റെ ഹരം കാരണം കൊള്ളുന്ന വെയിലും കളയുന്ന സമയവും ഒന്നും ഓർമ്മയുണ്ടാകില്ല. ഇങ്ങനെ അധ്വാനിച്ച് പിടിച്ച രണ്ടോ മൂന്നോ മീനും കൊണ്ട് വീട്ടിൽ ചെന്നാൽ ഉമ്മയുടെ വക ശകാരം കിട്ടും.പിടിച്ച മീൻ കോഴിക്ക് ഇട്ടു കൊടുക്കുകയും ചെയ്യും !

            കൊയ്ത്തി എന്നൊരു കുഞ്ഞു മീനിനെയും പിടിക്കാറുണ്ടായിരുന്നു . കൊയ്ത്തി പെട്ടെന്ന് തല മണ്ണിൽ പൂഴ്ത്തുന്നതിനാൽ പിടിക്കാൻ അധികം അധ്വാനം ഇല്ല. പക്ഷെ അവ വല്ലപ്പോഴുമേ മുന്നിൽ പെടൂ. പുഴയോരത്ത് വെള്ളത്തിലേക്ക് ചാഞ്ഞ് നിൽക്കുന്ന പുല്ലുകൾക്കിടയിലും കല്ലുകൾക്കിടയിലും കാണുന്ന ചെള്ളിയെയും (ചെമ്മീൻ വർഗ്ഗത്തിൽ പെട്ടത്) കൈ കൊണ്ട് തപ്പിപ്പിടിക്കുകയോ തോർത്ത് മുണ്ട് കൊണ്ട് കോരിപ്പിടിക്കുകയോ ചെയ്യും. ചെള്ളി അതിന്റെ കാലു കൊണ്ട് ഇറുക്കും എന്നതിനാൽ വലുതാണെങ്കിൽ പിടിക്കാൻ ഭയമാണ്. ചൂണ്ടയിൽ കോർത്തിടാനും ചെള്ളിയെ പിടിക്കാറുണ്ടായിരുന്നു. വെള്ളത്തിലൂടെ കൂട്ടമായി നീങ്ങുന്ന പരലിനെയും ഇരി മീനിനെയും പിടിക്കാൻ ഉടുമുണ്ട് അഴിച്ച് കോരിയ നിഷ്കളങ്ക ബാല്യവും ഓർമ്മയിൽ തിര തല്ലുന്നു.

             വലിയ മീനുകളെ പിടിക്കാൻ പുഴയുടെ മറുഭാഗത്ത്  അല്പം കൂടി ആഴം കൂടിയ സ്ഥലത്ത് ചൂണ്ട ഇടും. എനിക്ക് ചൂണ്ട ഇട്ട് പരിചയമില്ല. അനിയൻ രണ്ടോ മൂന്നോ ചൂണ്ടയും പറമ്പിൽ നിന്ന് കിളച്ചെടുത്ത് ചേമ്പിന്റെ ഇലയിൽ പൊതിഞ്ഞ മണ്ണിരയും കൊണ്ട് പുഴയിൽ പോകും. ഉച്ച വരെ ചൂണ്ട ഇട്ടാൽ ആരലോ മഞ്ഞിലോ വലിയ പൂശാനോ എന്തെങ്കിലും ഒക്കെ കിട്ടും. മൂത്തുമ്മായുടെ മക്കളും അമ്മാവന്റെ മക്കളും എല്ലാം ചൂണ്ട ഇട്ട് മീൻ പിടിക്കാൻ വിദഗ്ദരായിരുന്നു.

           കിളിയാടിപ്പാറ, രണ്ടാം പാറ, അട്ടിപ്പാറ , നാലാം പാറ , മൂടം കല്ല് തുടങ്ങി സ്ഥലങ്ങളിൽ ആയിരുന്നു ചൂണ്ട ഇട്ടിരുന്നത്. ഇതിൽ മൂടം കല്ല് അതീവ അപകടകരമായ സ്ഥലമായിരുന്നു. വളരെ ആഴം കൂടിയ അങ്ങോട്ട് കുട്ടികളായ ഞങ്ങൾ പോകുന്നതിന് വിലക്കുണ്ടായിരുന്നു. മൂടം കല്ലിനടുത്ത് മുതല ഉണ്ട് എന്നായിരുന്നു ഞങ്ങൾ കേട്ടിരുന്നത്. അതിനാൽ തന്നെ ആരും അങ്ങോട്ട് പോയിരുന്നില്ല. പക്ഷെ അനിയൻ അവിടെയും എത്തിയിരുന്നു.

          മീൻ പിടിക്കുന്നത് അനിയനാണെങ്കിലും വീട്ടിൽ എത്തിയാൽ അത് എനിക്കും അവകാശപ്പെട്ടതായിരുന്നു. കാരണം, രണ്ടാം പാറയുടെ മുകളിലേക്ക് പോയി മീൻ പിടിച്ചത് വീട്ടിൽ അറിഞ്ഞാൽ അടി പൊട്ടും. ഏക ദൃക്‌സാക്ഷിയായ ഞാൻ അത് പറയാതിരിക്കാൻ എനിക്ക് മീനിന്റെ കഷ്ണം തന്നല്ലേ പറ്റൂ! ഇനി വരാത്ത ആ കാലത്തോടൊപ്പം മേൽ പറഞ്ഞ പാറകളും ഇന്ന് വെള്ളത്തിനടിയിലായി.

(തുടരും...)

Monday, May 13, 2019

നൈപുണ്യ വികസനങ്ങൾ (അവധിക്കാലം-9)

                 എന്റെ കുട്ടിക്കാലത്തെ അവധിക്കാലം തുടങ്ങുന്നത് ഏപ്രിൽ ഒന്നിനും അവസാനിക്കുന്നത് മെയ് 31നും ആയിരുന്നു. ഇന്ന് അത് കലണ്ടറിൽ മാത്രം അങ്ങനെയാണ്. ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയുടെ മോഡൽ തുടങ്ങുന്നതോടെ പല ക്ലാസുകൾക്കും അവധിക്കാലം തുടങ്ങും. അതായത് ഫെബ്രുവരിയിൽ. മാർച്ച് ആദ്യ വാരത്തിൽ വാർഷിക പരീക്ഷയും ആരംഭിക്കും. അതിനിടയിലായി എസ്.എസ്.എൽ.സി എന്ന മാമാങ്കം നടക്കും. അപ്പോൾ വീണ്ടും അവധിക്കാലം. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് മറ്റു ക്ലാസുകളുടെ പരീക്ഷ പുനരാരംഭിക്കും. മാർച്ച് മാസത്തിലെ അവസാന ദിവസത്തിന് തൊട്ടു മുമ്പത്തെയോ അതിന്റെ മുമ്പത്തെയോ ദിവസം അത് തീരും. ഏപ്രിൽ ഒന്നു മുതൽ ട്യൂഷൻ ക്ലാസ് ആരംഭിക്കും!സർക്കാരിന്റെയും സമൂഹത്തിന്റെയും സമ്മർദ്ദ നാടകങ്ങൾക്ക് വഴങ്ങി മെയ് മാസാവസാനം ട്യൂഷൻ ക്ലാസുകൾ  ഒന്ന് നിർത്തി വയ്ക്കും. ജൂൺ ഒന്നിന് വീണ്ടും സ്കൂളിലേക്ക് ഓട്ടം തുടങ്ങും.  ഫലത്തിൽ ഇന്ത്യൻ ജനാധിപത്യത്തിലെ തെരഞ്ഞെടുപ്പ് പോലെ ഘട്ടം ഘട്ടമായി അവധിക്കാലം ആസ്വദിക്കാം.

                 തുടർച്ചയായി രണ്ട് മാസം അവധി ലഭിക്കുന്നതിനാൽ  നൈപുണ്യ വികസനത്തിന് ഉപയോഗപ്പെടുത്താൻ ഉത്തമമായിരുന്നു ഞങ്ങളുടെ വേനലവധിക്കാലം. ചാലിയാർ തൊട്ടടുത്തായതിനാൽ നീന്തൽ പഠിക്കലായിരുന്നു അതിൽ ഒന്ന്. ദുരന്തം മുന്നിൽ കണ്ടായിരുന്നില്ല ആ പരിശീലനം. നീന്തൽ അറിയും എന്നത് അഭിമാനത്തോടെ പറയാൻ പറ്റുന്ന ഒരു കാര്യമായിരുന്നു. എന്റെ സമപ്രായക്കാരായ ആൺകുട്ടികളും പെൺകുട്ടികളും എല്ലാം നീന്തൽ വശമുള്ളവരായിരുന്നു. ഇന്ന് നീന്തൽ അറിയില്ല എന്ന് മാത്രമല്ല , പഞ്ചായത്തിൽ നിന്നും ‘നീന്തൽ’ സർട്ടിഫിക്കറ്റ് വാങ്ങി പ്ലസ് ടു വിന് പ്രവേശനം ഉറപ്പാക്കാൻ രക്ഷിതാക്കൾ കുട്ടികളെ ഉപദേശിക്കുക്കയും ചെയ്യുന്നു (നീന്തൽ അറിയാത്ത എന്റെ മോളോട് ആ സർട്ടിഫിക്കറ്റിന് പോകേണ്ട എന്ന് ഞാൻ പറഞ്ഞു).

                   സൈക്ലിംഗ് പഠനം ആയിരുന്നു മറ്റൊരു പ്രധാന ഹോബി. അരീക്കോട് അങ്ങാടിയിലെ ജയ സൈക്കിൾ മാർട്ടും പുത്തലത്തെ കോരുക്കുട്ട്യേട്ടന്റെ സൈക്കിൾ കടയും ആയിരുന്നു സൈക്കിൾ വാടകക്ക് കൊടുക്കുന്ന സ്ഥാപനങ്ങൾ. ജയ സൈക്കിൾ മാർട്ട് ഇന്ന് അരീക്കോട്ടെ സൈക്കിൾ വില്പന കേന്ദ്രമായി. കോരുക്കുട്ട്യേട്ടൻ  കണ്ണടച്ചതോടെ ആ കടയും അടഞ്ഞു. എന്നെയും അനിയനെയും സൈക്കിൾ ചവിട്ടാൻ ആദ്യമായി പഠിപ്പിക്കാൻ ശ്രമിച്ചത് മൂത്താപ്പയുടെ മകൻ അബ്ദുറഹീം ആയിരുന്നു ( ആ സംഭവം ഇവിടെ ക്ലിക്കിയാൽ വായിക്കാം-124). ശിഷ്യരെ പെരുവഴിയിലാക്കി ഗുരു മുങ്ങിയപ്പോൾ ഗുരുദക്ഷിണ നൽകി ഞങ്ങൾ വേലായുധനെ ഗുരുവാക്കി. ഗുരുവിന് ഞങ്ങൾ ഒരു കുരുവാകാൻ അധിക ദിവസം വേണ്ടി വന്നില്ല ( ആ സംഭവം ഇവിടെയുണ്ട് -47).

               മൂത്ത രണ്ട് മക്കളും സ്വയം സൈക്ലിംഗ് പഠിച്ചതിനാൽ അവർക്ക് രണ്ട് പേർക്കും ഞാൻ സൈക്കിൾ വാങ്ങിക്കൊടുത്തിരുന്നു. അത് രണ്ടും പഴകിയതിനാൽ മൂന്നാമത്തവൾക്ക് പഠിക്കാനായി കഴിഞ്ഞ വർഷം ഒരു സൈക്കിൾ കൂടി വാങ്ങിക്കൊടുത്തു. ഈ വേനലവധിയിൽ പലതും ഏല്പിച്ച കൂട്ടത്തിൽ അവളെ സൈക്ലിംഗ് പഠിപ്പിക്കാനായി ലുഅ മോളെ ഏർപ്പാടാക്കി. ഇന്നലെ ഞങ്ങൾ ഏവരെയും അൽഭുതപ്പെടുത്തിക്കൊണ്ട് ഗുരുവിനെ കാത്ത് നിൽക്കാതെ, അവൾ സ്വയം തന്നെ സൈക്കിളിൽ ബാലൻസ്‌ഡ് ആയി!

(തുടരും...)

Friday, May 10, 2019

വിരുന്നുകാലം (അവധിക്കാലം-8)

               നാട്ടിലേക്കുള്ള വിരുന്നുപോക്കിന്റെ മറ്റൊരാകർഷണം അവിടെ എത്തിയാലുള്ള വൈവിധ്യങ്ങളാണ്. തറവാട് വീടിന്റെ ഉമ്മറത്തെ വിശാലമായ തിണ്ണ ആയിരുന്നു ഞങ്ങളുടെ ‘കളിസ്ഥലം’. അവിടെയും പഴയ അയൽ‌വാസിയായിരുന്ന നമ്പിയേട്ടന്റെ വീട്ടിലും മാത്രമേ ഞാൻ ഈ തിണ്ണ കണ്ടിട്ടുള്ളൂ (തറവാടുകൾ പൊളിച്ചതിനാൽ രണ്ടും ഇന്ന് നിലവിലില്ല ). മുതിർന്നവർക്ക് കിടക്കാനായി വിരിച്ച പായയിലെ തലയണ ബസ്സാക്കി കളിക്കുന്നതായിരുന്നു അക്കാലത്തെ പ്രധാന പരിപാടി.  മൂത്താപ്പയുടെ മകനും എന്റെ സമപ്രായക്കാരനുമായ മജീദിന് ശകാരം കിട്ടുന്നത് വരെ കളി തുടരും ! ‘കൂട്ടം കൂടുക‘ എന്നായിരുന്നു ശകാരിക്കുന്നതിന് അവരുടെ നാട്ടിലെ പ്രയോഗം.

              രാത്രിയായാൽ വൈദ്യുതി വെളിച്ചം മിന്നാമിനുങ്ങിന്റെ  നുറുങ്ങ്‌വെട്ടം പോലെയായിരുന്നു. അതിനാൽ 110ന്റെ ബൾബ് പ്രകാശിപ്പിക്കുക എന്നതായിരുന്നു ഏകമാർഗ്ഗം. മിക്ക വീടിന്റെയും പൂമുഖത്ത് തന്നെ ഒരു വയറിൽ തൂങ്ങി നിൽക്കുന്ന പ്രത്യേക ബൾബ് ഉണ്ടായിരുന്നു. രാത്രി ഏഴ് മണിക്ക് മുമ്പോ ഒമ്പതരക്ക് ശേഷമോ അത് സ്വിച് ഓൺ ചെയ്താൽ ഫ്യൂസായിപ്പോകും. അതിന്റെ കാരണം എന്താണെന്ന് അന്ന് അറിയില്ലായിരുന്നു. ഈ 110ന്റെ ബൾബ് എന്ന് പറയുന്നത് തന്നെ അതിന്റെ പവർ റേറ്റിംഗ് ആണെന്നത് കാലങ്ങൾ കഴിഞ്ഞാണ് അറിഞ്ഞത്. നൊച്ചാട് ഈ ബൾബിനെ 110 എന്നല്ല ‘വണ്ടർഫുൾ’ എന്നായിരുന്നു വിളിച്ചിരുന്നത്.

              പിറ്റേ ദിവസം രാവിലെ എണീക്കുന്നത് എന്നും ഒരു പ്രശ്നത്തിലേക്കായിരുന്നു. പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനുള്ള അസൌകര്യമായിരുന്നു പ്രശ്നം. ആണും പെണ്ണും എല്ലാം അത് വിശാലമായ പറമ്പിൽ നിർവ്വഹിക്കണം! ‘കണ്ടത്തിൽ പോകുക’ എന്നായിരുന്നു അതിന് പേര് പറഞ്ഞിരുന്നത്. മലയാള ഭാഷയിൽ വിസർജ്ജനത്തിന്റെ ഒരു പര്യായപദം ആണെന്നായിരുന്നു ഞങ്ങൾ അതിനെ കരുതിയത്. പക്ഷെ പറമ്പിൽ പോയി കാര്യം നിർവ്വഹിക്കുന്നത് കൊണ്ടാണ് ആ പേര് വന്നത് എന്ന് കാലക്രമേണ മനസ്സിലായി. കണ്ടത്തിൽ പോക്ക് ഞങ്ങൾക്ക് പരിചയമില്ലാത്തതായതിനാൽ മൂന്ന് ദിവസം വരെ ‘പിടിച്ച് നിർത്തി’ അരീക്കോട്ടെത്തിയ ശേഷം സമാധാനമാക്കിയ കാലം എനിക്ക് ഇന്നും ഓർമ്മയുണ്ട്.

           അന്നത്തെ ഭക്ഷണത്തിന്റെ രുചി വേറെത്തന്നെയായിരുന്നു. അമ്മിക്കല്ലിൽ അരച്ച അരി കൊണ്ടുണ്ടാക്കുന്ന ടയർ പത്തിരിയും നാടൻ കോഴിക്കറിയും മുതിർന്ന ശേഷം ഒരിക്കൽ പോലും കിട്ടിയിട്ടില്ല. അന്ന് അത് മുഴുവൻ തിന്നാനും സാധിച്ചിരുന്നില്ല. അതേപോലെ പുട്ടും പറങ്കിക്കറിയും ഞങ്ങൾ എത്ര ശ്രമിച്ചിട്ടും ആ ലെവലിൽ എത്തിയില്ല. ഏതോ ഒരു തവണ നോമ്പ് കാലത്ത് പോയി നോമ്പ് തുറക്കുന്ന സമയത്ത്  ചെറുപയർ കഞ്ഞി കുടിച്ച് ചർദ്ദിച്ചതും ഓർമ്മയിലുണ്ട്. രണ്ടാം ദിവസം രാവിലെ മുതൽ ബന്ധുക്കളുടെ വീട് സന്ദർശനം തുടങ്ങും. വർഷത്തിലൊരിക്കൽ എത്തുന്നവരായതിനാൽ എല്ലായിടത്തും ഗംഭീര സ്വീകരണം കിട്ടും. ‘മണ്ട’ എന്ന ഒരു പലഹാരം ( തേങ്ങയും ഉള്ളിയും പഞ്ചസാരയും ഇട്ട് വറുത്ത അരിപ്പൊടി സമൂസയിൽ നിറച്ചത്) അന്നും ഇന്നും തിന്നാൻ പ്രയാസമായിരുന്നു.

              വലിയ അമ്മായിയുടെ  മൂത്ത മകന്റെ വീടിനടുത്തുള്ള നമസ്കാര പള്ളിയുടെ ( സ്രാമ്പി എന്നാണ് അവർ വിളിച്ചിരുന്നത് ) കുളത്തിലുള്ള കുളി മറക്കാനാവാത്തതാണ്. മുക്കാൽ ഭാഗത്തോളം പായലാണെങ്കിലും ചാലിയാറിൽ നീന്തി പരിചയമുള്ള ഞങ്ങൾ അതിൽ ഒന്ന് നീന്തും. അതോടെ കുളം ആകെ കലങ്ങും! അതു കണ്ട് രണ്ട് പറമ്പ് അപ്പുറത്തുള്ള ഒരു വല്യുപ്പ (പള്ളിയുടെ കസ്റ്റോഡിയൻ)  അലറും. പിന്നെയും ഞങ്ങൾ ശബ്ദമുണ്ടാക്കാതെ നീരാട്ട് തുടരും.അവസാനം വെള്ളത്തിലിരുന്ന് മുണ്ടഴിച്ച് തല തുവർത്തി കയറും. പള്ളിക്കുളമായതിനാൽ വെള്ളത്തിൽ നിന്ന് മുണ്ടഴിക്കാൻ പാടില്ല എന്നത് ഞങ്ങൾക്കറിയില്ലായിരുന്നു. അതിന് വല്യുപ്പയുടെ ശകാരം വേറെയും കിട്ടും. എല്ലാം കഴിഞ്ഞ് സ്രാമ്പിയിൽ നിന്ന് നിസ്കരിച്ച് മടങ്ങും.

              വൈകിട്ട് കാവുന്തറയുള്ള ഇളയ അമ്മായിയുടെ വീട്ടിലേക്കാണ് യാത്ര.നൊച്ചാട് നിന്നും രണ്ടോ മൂന്നോ കിലോമീറ്റർ നടക്കാനുണ്ട്. അതും ഒരാവേശമായിരുന്നു. കാരണം അന്ന് പിന്നെ മടക്കമില്ല, അവിടെ തങ്ങും. മാത്രമല്ല അവിടെയുള്ള ഉന്തുവണ്ടിയിൽ കയറാം ! ഞങ്ങൾ വിരുന്നുകാർ ആയതിനാൽ ‘നാട്ടുകാർ‘ തള്ളിത്തരാൻ നിർബന്ധിതരാണ്. വീട്ടുകാർക്ക് ചീത്തപറയാൻ ‘അവകാശവും’ ഇല്ല !

              മാങ്ങ തിന്ന് മടുക്കുന്ന കാലം കൂടിയാണ് ഈ വിരുന്ന് കാലം. കുറുക്കൻ മാങ്ങ എന്ന മൂവാണ്ടൻ മാങ്ങയും പഞ്ചാരമാങ്ങയും ചേരികപ്പായി എന്ന നല്ല നാരുള്ള ഒരു തരം മാങ്ങയും സേലൻ മാങ്ങയും അടക്കമുള്ള നിരവധി നാടൻ മാങ്ങകൾ കൊണ്ട് സ‌മൃദ്ധമായിരുന്നു ആ കാലം. ‘നിപ’ പേടി അന്ന് ഇല്ലാതിരുന്നതിനാൽ വവ്വാൽ കടിച്ച എത്രയോ മാങ്ങ അന്ന് തിന്നിരുന്നു. ഒരു മാവിന്റെ തൊട്ടടുത്തായി ഉണ്ടായിരുന്ന കിണർ വവ്വാലുകളുടെ സങ്കേതം കൂടിയായിരുന്നു.

             അമ്മായിമാരും മൂത്താപ്പയും ഒക്കെ മരിച്ചെങ്കിലും ആ മധുര സ്മരണകൾ അയവിറക്കാൻ വർഷത്തിലൊരിക്കൽ ഇപ്പോഴും ഞങ്ങൾ ‘നാട്ടിൽ‘ പോവും. കാണാൻ സാധിക്കുന്ന ബന്ധുക്കളെ എല്ലാം കണ്ട് അന്ന് തന്നെ മടങ്ങും. കളിച്ച് നടന്ന പറമ്പുകളും ഒളിച്ചിരുന്ന ഇടവഴികളും മുതിർന്ന് പോയ ഞങ്ങളെ തിരിച്ചറിയുന്നുണ്ടോ ആവോ ?

(തുടരും...)

Monday, April 29, 2019

കശുവണ്ടിക്കാലം (അവധിക്കാലം - 5)

                 കടലക്കച്ചോടം  പൂട്ടിയതോടെ പുതിയ വരുമാന മാർഗ്ഗം തേടേണ്ടത് അത്യാവശ്യമായി മാറി. ഇല്ലെങ്കിൽ പഴയ പോലെ നാണക്കേട് ഏൽക്കേണ്ടി വരും. അപ്പോഴാണ് ബാപ്പ എന്നെയും അനിയനെയും ഒരു വൻ ‘കർത്തവ്യം‘ ഏൽപ്പിച്ചത്.

                 ഞങ്ങൾ താമസിക്കുന്ന പറമ്പിന് പുറമെ അരീക്കോട് എം.എസ്.പി ക്യാമ്പിന്റെ ഇരു വശങ്ങളിലുമായി ഒരു ഏക്കറോളം സ്ഥലം കൂടി
 ഉണ്ടായിരുന്നു. തെങ്ങും വാഴയും മാവും കശുമാവും ഒക്കെ ആയിരുന്നു രണ്ട് പറമ്പിലെയും മുഖ്യതാരങ്ങൾ. തെങ്ങിനെയും വാഴയെയും പരിപാലിക്കാൻ ബാപ്പ ആളെ ഏർപ്പാടാക്കും. മാവും കശുമാവും പടച്ചോന്റെ കാരുണ്യത്താൽ വളർന്ന് വലുതായി.

                 കശുമാവ് പൂക്കുമ്പോള്‍ തന്നെ പലരും വീട്ടില്‍ വരാന്‍ തുടങ്ങും. കശുമാവ് പാട്ടത്തിന് എടുക്കാനാണ് അവര്‍ വരുന്നത് എന്ന് അന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അതായത് മുഴുവന്‍ മരത്തിലും ഉണ്ടാകാന്‍ പോകുന്ന കശുവണ്ടിക്ക് ഒരു മതിപ്പ് വില കണക്കാക്കി അത് ബാപ്പയെ ഏല്‍പ്പിക്കും. പിന്നെ ആ വര്‍ഷത്തെ കശുവണ്ടി മുഴുവന്‍ അവര്‍ക്കുള്ളതാണ്. 500 രൂപയോ അതിലും അല്പം കൂടുതലോ ആണ് എല്ലാ വര്‍ഷവും നല്‍കിയിരുന്നത്. ബാപ്പാക്കും ഞങ്ങള്‍ക്കും ഈ വില കണക്കാക്കാന്‍ അറിയാത്തതിനാല്‍ പാട്ടത്തിനെടുക്കുന്നവര്‍ക്ക് വന്‍‌ലാഭമുള്ള പരിപാടിയായിരുന്നു ഇത്.കിട്ടുന്നത് ലാഭം എന്നതു കൊണ്ട് ബാപ്പ തൃപ്തിയടഞ്ഞു.  പക്ഷേ ആ വര്‍ഷം കശുവണ്ടി പെറുക്കി വില്‍ക്കല്‍ ഞങ്ങളുടെ ജോലിയായി ബാപ്പ നിശ്ചയിച്ചു. വിറ്റു കിട്ടുന്ന പണം മുഴുവന്‍ ഞങ്ങള്‍ക്ക് എടുക്കാം എന്നു കൂടി കേട്ടപ്പോള്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ഉത്സാഹമായി.

                    അങ്ങനെ ചെറിയൊരു തോട്ടിയും വലിയൊരു സഞ്ചിയും കൊണ്ട് ഒന്നിടവിട്ട ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ട് പറമ്പിലും പോകും.ആദ്യം കശുമാവിന്റെ താഴെ വീണുകിടക്കുന്ന മാങ്ങയില്‍ നിന്നും കശുവണ്ടി പിഴുത് എടുക്കും.പിന്നെ അനിയന്‍ മരത്തില്‍ കയറി കിട്ടാവുന്നതെല്ലാം പറിക്കും (എനിക്ക് മരത്തില്‍ കയറാന്‍ പേടിയായിരുന്നു). അവന്‍ പറിച്ചിടുന്നതെല്ലാം പെറുക്കിയെടുക്കലായിരുന്നു എന്റെ ജോലി. താഴെ വീണ മുഴുവന്‍ കശുവണ്ടിയും തെരഞ്ഞ് പിടിച്ച് ഞങ്ങള്‍ പെറുക്കും .കരിയിലകള്‍ നീക്കിയും വള്ളിപ്പടര്‍പ്പുകള്‍ കുലുക്കിയും മുഴുവന്‍ ശേഖരിച്ചു എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പലപ്പോഴും തിരിച്ചു പോരാറ്‌. അത്യാവശ്യം കാണാന്‍ മൊഞ്ചുള്ള കശുമാങ്ങ കുറെ അവിടെ നിന്ന് തന്നെ തിന്നും, കുറച്ച് വീട്ടില്‍ നിന്ന് തിന്നാന്‍ സഞ്ചിയിലാക്കും.

                  വവ്വാല്‍ കടിച്ചതോ ചീഞ്ഞതോ ആയ കശുമാങ്ങയില്‍ നിന്നും അടര്‍ത്തുന്ന കശുവണ്ടിയുടെ മൂട്ടില്‍ മാങ്ങയുടെ അംശം അല്പം ഉണ്ടാകും. കൂടാതെ പറിക്കലിനിടയില്‍ എട്ടോ പത്തോ പച്ച അണ്ടിയും വീണിട്ടുണ്ടാകും. ഇവയെല്ലാം വെയിലത്തിട്ട് ഉണക്കിയ ശേഷമേ കടയില്‍ വില്‍ക്കാന്‍ പറ്റൂ.അങ്ങനെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍, വാഴയില്‍ പള്ളിയുടെ സമീപത്തുണ്ടായിരുന്ന മലഞ്ചരക്ക് ശേഖരണ പീടികയില്‍ കൊണ്ടു പോയി കൊടുക്കും. അത്യാവശ്യം നല്ലൊരു സംഖ്യ കശുവണ്ടി വില്പനയിലൂടെ ഞങ്ങള്‍ സ്വരൂപിച്ചു. ഇത്രയും കാലം പാട്ടത്തിന് നല്‍കിയതിലൂടെയുണ്ടായ നഷ്ടം അതോടെ ഞങ്ങള്‍ക്ക് മനസ്സിലായി.

                ചില ദിവസങ്ങളില്‍ എനിക്ക് മടി പിടിക്കും. പറമ്പില്‍ ഒറ്റക്ക് പോകാന്‍ എനിക്ക് പേടിയായിരുന്നു. പക്ഷേ അനിയന്‍ ഒറ്റക്ക് പോകും. അങ്ങനെയുള്ള ദിവസങ്ങളില്‍ ശേഖരിക്കുന്ന കശുവണ്ടിയുടെ കാല്‍ ഭാഗത്തിന്, പണിക്ക് പോകാത്ത എനിക്ക് അര്‍ഹത ഉണ്ടാക്കുന്ന ഒരു നിയമം ഞാന്‍ തന്ത്രത്തില്‍ പാസാക്കി എടുത്തിരുന്നു!  പത്താം ക്ലാസ് കഴിയുന്നത് വരെ എല്ലാ വര്‍ഷവും ഞാനും അനിയനും തന്നെ കശുവണ്ടി ഏറ്റെടുത്തു. അതിലൂടെ നല്ല വരുമാനവും നേടി.

                 കശുവണ്ടിക്ക് പുറമെ പലതരം മാങ്ങകളും പറമ്പില്‍ ഉണ്ടായിരുന്നു. കോഴിക്കോടന്‍ മാങ്ങ എന്നറിയപ്പെടുന്ന മാങ്ങ ഏതോ ഒരു വര്‍ഷം മൂന്ന് ചാക്കില്‍ നിറച്ച് കൊണ്ടുവന്നത് എന്റെ ഓര്‍മ്മയിലുണ്ട്. ഞാനും അനിയനും കൂടി പോയി ഒരു ചക്ക കൊണ്ടു വന്നത് ഇപ്പോള്‍ ഓര്‍മ്മിക്കുമ്പോള്‍ ചിരി പൊട്ടും (അത് വായിക്കാന്‍ ഇവിടെ ക്ലിക്കുക)  128

                 കുട്ടിക്കാലത്തെ ഒരു വേനലവധിയിൽ കശുവണ്ടി കൊടുത്ത് മോരും വെള്ളം വാങ്ങിയ ഒരു കഥ ഇതാ ഇവിടെയുണ്ട്.

(തുടരും...)

Saturday, July 26, 2014

ഇരുപത്തിയേഴാം രാവിലെ സിനിമ !!!

റമളാൻ മാസത്തിലെ അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകൾ ഇസ്‌ലാം മത വിശ്വാസികൾക്ക് ഏറെ പുണ്യമുള്ളതാണ്.ലൈലത്തുൽ ഖദ്‌ർ എന്ന ആയിരം മാസത്തേക്കാൾ പുണ്യമുള്ള ഒരു പ്രത്യേകദിനം ഈ ഒറ്റയിട്ട രാവുകളിൽ ഏതിലോ ഒന്നായിരിക്കും എന്നതിനാൽ വിശ്വാസികൾ ആരാധനാകർമ്മങ്ങളും ദാനധർമ്മങ്ങളും മറ്റും എല്ലാം അധികരിപ്പിക്കുന്ന കാലം കൂടിയാണ് അവസാനത്തെ പത്ത്. അതിൽ തന്നെ ഇരുപത്തിയേഴാം രാവിൽ ആണ് ലൈലത്തുൽ ഖദ്‌ർ എന്ന് ഒരു വിഭാഗം മുസ്ലിംകൾ വിശ്വസിക്കുന്നതിനാൽ അന്ന് പ്രത്യേക പ്രാർത്ഥനാ സദസ്സും സകാത്ത് വിതരണവും നടത്തുന്ന ഒരു സമ്പ്രദായവും കേരള മുസ്ലിംകൾക്കിടയിൽ ഉണ്ട്.

1987ലെയോ 88 ലെയോ റമളാൻ വ്രതമാസക്കാലം.ഞാൻ അന്ന് പ്രീഡിഗ്രിക്ക് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ പഠിക്കുന്നു.ഞങ്ങൾ അഞ്ചാറ് അരീക്കോട്ടുകാരും പിന്നെ കുറേ കോഴിക്കോട്ടുകാരും ആണ് ഹോസ്റ്റൽ അന്തേവാസികൾ ആയി ഉള്ളത്.വീട്ടിൽ നിന്നും വിട്ടു നിന്നുള്ള ആദ്യത്തെ റമളാൻ കൂടി ആയിരുന്നു അത്.വ്രതവും കൂട്ടനമസ്കാരവും തറാവീഹ് നമസ്കാരവും എല്ലാം കുട്ടിക്കാലത്തേ തന്നെ ജീവിതത്തിന്റെ ഭാഗമായതിനാൽ, ആരും നിയന്ത്രിക്കാനോ നിർദ്ദേശിക്കാനോ ഇല്ലാഞ്ഞിരുന്നിട്ടും ഞങ്ങൾ പലരും അത് തടവില്ലാതെ അന്നും തുടർന്നു പോന്നു.

റമളാൻ എന്ന പുണ്യമാസത്തെ തുടർന്നുള്ള പെരുന്നാൾ ആഘോഷവും മറ്റും മനസ്സിൽ വച്ചു കൊണ്ടാണോ എന്നറിയില്ല റമളാനിന്റെ തൊട്ടു മുമ്പാണ് 1921 എന്ന സൂപ്പർഹിറ്റ് ചലചിത്രം അന്ന് റിലീസ് ചെയ്തത്.ഞങ്ങളിൽ പലരും അന്നത് റിലീസ് ചെയ്ത കോഴിക്കോട് അപ്സര തിയേറ്ററിൽ പോയി തന്നെ കാണുകയും ചെയ്തു. നാട്ടിൻപുറങ്ങളിലെ തിയേറ്ററുകളിൽ ഇത്തരം സൂപ്പർഹിറ്റുകൾ എത്തുന്നത് പലപ്പോഴും പെരുന്നാളിനോ ഓണത്തിനോ വിഷുവിനോ ക്രിസ്തുമസിനോ ഒക്കെ ആയിരിക്കും.അങ്ങനെ പെരുന്നാൾ അടുപ്പിച്ച് , 1921 സംഭവത്തിന്റെ സിരാകേന്ദ്രമായ തിരൂരങ്ങാടിക്ക് ഏറ്റവും അടുത്ത സിനിമാ തിയേറ്റർ ആയ ചെമ്മാട് ദർശനയിൽ 1921 എന്ന സിനിമ പ്രദർശനത്തിനെത്തി.

കോഴിക്കോട് നിന്നും ഒരു തവണ കണ്ടെങ്കിലും ഹോസ്റ്റലിലെ മമ്മൂട്ടി ഫാൻസ് ആയ ചിലർക്ക് സിനിമ വീണ്ടും കാണാൻ ഒരു മോഹം.നോമ്പ് ആയതിനാൽ ക്ലാസ് കട്ട് ചെയ്ത് മാറ്റിനിക്ക് പോകാൻ വയ്യ.കാരണം നോമ്പ് എടുത്ത്കൊണ്ട് സിനിമ കാണൽ ഹറാമാണ് (അല്ലാതെ കാണുന്നതും മുസ്ലിംകളെ സംബന്ധിച്ച് തെറ്റാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്).അപ്പോൾ പിന്നെ ഫസ്റ്റ് ഷോക്കോ സെക്കന്റ് ഷോക്കോ പോകണം.ഫസ്റ്റ് ഷോക്ക് പോയാൽ നോമ്പ് തുറക്കുന്ന സമയത്തെ മ‌അ്‌രിബ് നമസ്കാരവും ഭക്ഷണവും പോകും.അപ്പോൾ അതും പറ്റില്ല.സെക്കണ്ട് ഷോക്ക് പോകണമെങ്കിൽ വാർഡൻ കാണാതെയും അറിയാതെയും പോകണം എന്ന് മാത്രമല്ല രാത്രി തിരിച്ചെത്തുമ്പോൾ വാർഡൻ അറിയാതെ ഗേറ്റ് തുറന്നോ കോണികൂട്ടിലെ ഓപൺ വിൻഡൊയിലൂടെ ചാടിക്കയറിയോ അകത്ത് കയറണം. പെരുന്നാൾ അവധി കഴിഞ്ഞിട്ട് കാണാം എന്നു വച്ചാൽ അപ്പോഴേക്കും പടം മാറിയാലോ എന്ന ഭയം വേറെയും. അങ്ങനെ എല്ലാ നിലക്കും നിരവധി പ്രശ്നങ്ങൾ .

അങ്ങനെ മമ്മൂട്ടി ഫാൻസ് കൂനിന്മേൽ മുള്ള് കയറി ഇരിക്കുമ്പോഴാണ് ഇരുപത്തിയേഴാം രാവ് എന്ന അനുഗ്രഹീത ദിനം കടന്ന് വരുന്നത്.എന്തോ ആവശ്യത്തിന് വാർഡൻ അന്ന് സ്ഥലം വിടുകയും ചെയ്തു. തിമർത്ത് പെയ്യുന്ന മഴ അത് അനുഗ്രഹീത രാവ് തന്നെയാണെന്ന് ആണയിട്ട് ഉറപ്പിച്ചു.പക്ഷേ 1921 കാണാൻ ഇതിലും നല്ലൊരു ചാൻസ് ഇനി വരാനില്ല എന്ന് മമ്മൂട്ടി ഫാൻസ് ഹോസ്റ്റലിലെ സർവ്വരേയും ധരിപ്പിച്ചു.ഒരു പക്ഷേ മാറി നിൽക്കാൻ സാധ്യതയുള്ള എന്നെ അവർ അവസാനമാണ് സമീപിച്ചത്.നോമ്പ് തുറന്ന ശേഷം ചിലർ എന്റെ അടുത്തെത്തി.

“ഇന്ന് വാർഡൻ സ്ഥലത്തില്ല….” അവർ ആമുഖമായി തുടങ്ങി.

“ങാ…എവിടെയെങ്കിലും പ്രഭാഷണം കാണും…” വാർഡൻ മത പ്രഭാഷണത്തിന് പോകുന്ന ആളായതിനാൽ ഞാൻ പറഞ്ഞു.

“അപ്പോൾ നമുക്കും നേരത്തെ പോകാം…”

“ഇത്ര നേരത്തെ പോകേണ്ടതില്ല…..ഇഷാ ബാങ്ക് കൊടുത്തോട്ടെ….” തറാവീഹ് നമസ്കാരത്തിന്ന് പോകുന്ന കാര്യമാണ് പറയുന്നത് എന്ന് കരുതി ഞാൻ പറഞ്ഞു.

“ഒന്ന് പോടാ മുത്തഖീ….തിയേറ്ററിൽ പോകാനും ബാങ്ക് കൊടുക്കുകയോ…?”

“ങേ!!!“ ഞാൻ ഞെട്ടി.”ഇന്ന് ഇരുപത്തിയേഴാം രാവ് ആണ്….നല്ല മഴ ഈ രാവിന്റെ അനുഗ്രഹം വിളിച്ചോതുന്നുമുണ്ട്….”

“അതിനെന്താ…നമ്മൾ കാണാൻ പോകുന്നത് മാപ്പിള ചരിത്ര സിനിമ 1921 ആണ്…സിൽക്കിന്റെ മറ്റേ പടമല്ല…”

“എന്നു വച്ച്..?”

“ബിസ്മിം ചൊല്ലി നിയ്യത്തും വച്ച് കണ്ടാൽ ആയിരം മാസം 1921 കണ്ട പുണ്യം കിട്ടും !!!!നീ വരുന്നുണ്ടെങ്കിൽ വാ…ഞങ്ങൾ എല്ലാരും ഇറങ്ങാണ്…“

"നിങ്ങൾ പൊയ്ക്കോ..ഞാനില്ല .."

എന്റെ വിശ്വാസവും എന്റെ മാതാപിതാക്കളുടെ ശിക്ഷണവും ആ കൂട്ടത്തിൽ കൂടാൻ എന്നെ അനുവദിച്ചില്ല. അന്ന് അവിടെ സന്നിഹിതരായിരുന്ന എന്റെ എല്ലാ സഹപാഠികളും ആ അനുഗ്രഹീത രാത്രിയിൽ സിനിമ കാണാൻ പോയി. തറാവീഹ് നമസ്കാരത്തിനായി ഞാൻ തൊട്ടടുത്ത പള്ളിയിലേക്കും നീങ്ങി. 

Saturday, May 05, 2007

ഒരു ചക്ക കടത്ത്‌ (ബാല്യകാലസ്മരണകള്‍ - ഏഴ്‌ )

                ഒരു വേനലവധിക്കാലം.പറമ്പില്‍ ചക്കയും മാങ്ങയും വിളയുന്ന കാലം.ഞങ്ങള്‍ താമസിക്കുന്ന പറമ്പിന്‌ പുറമെ വേറെ രണ്ട്‌ പറമ്പുകള്‍ കൂടി ഞങ്ങള്‍ക്കുണ്ടായിരുന്നു. അവ രണ്ടും രണ്ട്‌ ദിശയില്‍ അല്‍പം അകലെയായിരുന്നു.അവയില്‍ വലിയപറമ്പിനെ അത്തിക്കോടെന്നും ചെറുതിനെ മാന്ത്രികച്ചോല എന്നും വിളിച്ചിരുന്നു.

             വേനലവധിക്കാലത്ത്‌ എനിക്കും അനിയനുമുള്ള പ്രധാന പണി ആഴ്ചയിലൊരിക്കല്‍ ഈ പറമ്പുകളില്‍ പോയി അവിടെയുള്ള സസ്യ- വൃക്ഷലതാദികളുടെ സുഖവിവരങ്ങള്‍ ബാപ്പയെ അറിയിക്കുക എന്നതായിരുന്നു.ഞങ്ങള്‍ക്കിഷ്ടപ്പെട്ട പണി ആയതുകൊണ്ടല്ല, ബാപ്പയുടെ ഓര്‍ഡര്‍ ആയിരുന്നു ഈ പണിയുടെ പിന്നിലെ രഹസ്യം.

            ഒറ്റപ്പെട്ട പറമ്പായതിനാല്‍ അത്തിക്കോട്‌ പോകാന്‍ ഞങ്ങള്‍ക്ക്‌ പേടിയാണ്‌.അതിനാല്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളെ പലതും പറഞ്ഞ്‌ ഒപ്പം കൂട്ടും - മാങ്ങയുണ്ടാകും , പറങ്കിമാങ്ങയുണ്ടാകും , തെച്ചിക്കായയുണ്ടാകും കാഞ്ഞിരക്കുരുവുണ്ടാകും തുടങ്ങീ 'വമ്പന്‍' ഓഫറുകളില്‍ കുരുങ്ങി അവര്‍ ഞങ്ങളുടെ കൂടെ കൂടും.മിക്കവാറും ഏറ്റവും മിനിമം ഓഫറായ തെച്ചിക്കായയും തിന്ന് തിരിച്ച്‌ പോരും.

          അങ്ങിനെ ഇരിക്കെ ഒരു ദിവസം ബാപ്പയുടെ മാര്‍ച്ചിംഗ്‌ ഓര്‍ഡര്‍ കിട്ടി - അത്തിക്കോട്‌ പോയി ചക്ക , മാങ്ങ , തേങ്ങ എന്നിവയുടെ സെന്‍സസ്‌ എടുത്ത്‌ വരണം. മൂത്ത ചക്കയോ വാഴക്കുലയോ ഉണ്ടെങ്കില്‍ വെട്ടിക്കൊണ്ട്‌ വരികയും വേണം ( മൂപ്പ്‌ നോക്കാന്‍ അറിയാത്ത ഞങ്ങള്‍ രണ്ട്‌ മൂപ്പന്മാര്‍ കഥകഴിച്ച വാഴക്കുലകളുടെ എണ്ണം ഉമ്മാക്കേ അറിയൂ ).

          ഹൈക്കമാണ്ട്‌ ഓര്‍ഡര്‍ പ്രകാരം ഞങ്ങള്‍ രണ്ട്‌ പേരും അത്തിക്കോട്ടേക്ക്‌ പുറപ്പെട്ടു.അന്ന് ഞങ്ങളുടെ ഓഫറില്‍ അമ്മാവന്റെയും മൂത്താപ്പമാരുടെയും മക്കളാരും തന്നെ വീണില്ല.അതിനാല്‍ ഞങ്ങള്‍ രണ്ട്‌പേരായി തന്നെ അത്തിക്കോട്ടെത്തി. തേങ്ങയുടെയും മാങ്ങയുടെയും കണക്കെടുപ്പ്‌ കഴിഞ്ഞ്‌ ഞങ്ങള്‍ വരിക്കപ്ലാവിന്റെ അടുത്തെത്തി.അതാ നില്‍ക്കുന്നു , കാഴ്ചയില്‍ മുഴുത്ത ഒരു വമ്പന്‍ ചക്ക.

           കാഴ്ചയില്‍ വലിയവനായതിനാല്‍ മൂപ്പെത്തിയിരിക്കും എന്ന ധാരണയില്‍ ഞങ്ങള്‍ അവന്റെ ഞെട്ടിക്ക്‌ കല്ലുകൊണ്ട് ഇടിച്ച്‌ ഇടിച്ച്‌ അവനെ താഴെ ഇട്ടു. താഴെ വീണ ചക്കയില്‍ നിന്നും വെള്ള നിറത്തിലുള്ള 'ചോര' ഇറ്റുവീണു കൊണ്ടിരുന്നു.ഇനി ഇവനെ വീട്ടിലെത്തിക്കണമല്ലോ ? 

             മൂത്തവനായ ഞാന്‍ ചക്ക പൊക്കാന്‍ ശ്രമിച്ചു. തറനിരപ്പില്‍ നിന്നും അല്‍പം പൊങ്ങിയപ്പോഴേക്കും ചക്കമുള്ള്‌ കൊണ്ട്‌ കൈ വേദനിച്ചതിനാല്‍ ഞാന്‍ ചക്ക താഴെ ഇട്ടു.അടുത്തതായി അനിയനും ഒരു ശ്രമം നടത്തി സമ്പൂര്‍ണ്ണ പരാജയം സമ്മതിച്ചു. നിലത്തിട്ട ചക്കയെ , ഒരു കിലോീമീറ്ററോളം അകലെയുള്ള വീട്ടില്‍ ഇനി എങ്ങനെ എത്തിക്കും എന്നാലോചിച്ച്‌ ഞങ്ങള്‍ക്ക്‌ കരച്ചില്‍ വന്നു.ചക്ക അവിടെതന്നെ ഉപേക്ഷിച്ചുപോയാല്‍ ആ വിവരം എങ്ങനെയെങ്കിലും ബാപ്പ അറിഞ്ഞാല്‍ കിട്ടുന്ന അടിയോര്‍ത്ത്‌ ഞങ്ങള്‍ ചിന്താമഗ്നരായി ഇരുന്നു. പെട്ടെന്ന് എന്റെ തലയില്‍ ബള്‍ബ്‌ മിന്നി.

            "നിന്റെ തുണി അഴിക്ക്‌....നമുക്ക്‌ ചക്ക അതില്‍ പൊതിഞ്ഞ്‌ രണ്ട്‌ പേരും രണ്ടറ്റം പിടിച്ച്‌ കൊണ്ടുപോകാം...." ഞാന്‍ അനിയനോട്‌ പറഞ്ഞു.

"നല്ല ഐഡിയ...പക്ഷേ ചക്ക ഇക്കാക്കയുടെ തുണിയില്‍ പൊതിഞ്ഞാല്‍ മതി...;'

"അവസാനമായി നീ കുത്തിയപ്പോളാ ചക്ക വീണത്‌...അതുകൊണ്ട്‌ നിന്റെ തുണിയില്‍ പൊതിയണം..." ഞാനും വിട്ടില്ല

"ഇക്കാക്ക എടുക്കും എന്ന് കരുതിയാ ഞാന്‍ ചക്ക ഇട്ടത്‌....അതുകൊണ്ട്‌ ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..." അവനും വിട്ടില്ല.

"ഛെ...ഛെ...ഇക്കാക്കയുടെ തുണി അഴിച്ചാല്‍ ...?? ഈ ഷഡ്ഡിയും ഇട്ട്‌ ചക്കയും കൊണ്ട്‌ ഇക്കാക്ക അങ്ങാടിയിലൂടെ പോകേണ്ടി വരില്ലേ? നീ ചെറുതായതിനാല്‍ നിനക്ക്‌ ഷഡ്ഡിയിട്ട്‌ റോട്ടിലൂടെ നടക്കാം....നിന്റെ പുതിയ ഷഡ്ഡി എല്ലാവരും കാണുകയും ചെയ്യും..." ഞാന്‍ ഒരു നമ്പറിറക്കി.

"പക്ഷേ....ഞാന്‍ പഴയ ഷഡ്ഡിയാ ഇട്ടിരിക്കുന്നത്‌.... ഇക്കാക്കയുടെ സൂത്രം എന്റെ അടുത്ത്‌ വേണ്ടാ....ഇക്കാക്ക ഷഡ്ഡി ഇട്ടിട്ടില്ല എന്ന് എനിക്കറിയാം...!!!അതുകൊണ്ട്‌ ഇപ്രാവശ്യം ചക്ക എന്റെ തുണിയില്‍ തന്നെ പൊതിയാം...അടുത്ത പ്രാവശ്യം ഇക്കാക്കയുടെ തുണിയില്‍ തന്നെ പൊതിയണം..."

"ആ...സമ്മതിച്ചു " 

ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു. ശേഷം അവന്റെ തുണി അഴിച്ച്‌ നിലത്ത്‌ വിരിച്ച്‌ ചക്ക അതിലേക്ക്‌ ഉരുട്ടിക്കയറ്റി.ഒരറ്റം അവനും മറ്റേ അറ്റം ഞാനും ചുരുട്ടിപ്പിടിച്ചു.അങ്ങിനെ ചക്കയും കൊണ്ട്‌ ഞങ്ങള്‍ വീട്ടിലേക്ക്‌ തിരിച്ചു.വഴിയില്‍ പലരും ഞങ്ങളെ കൗതുകത്തോടെ നോക്കുന്നത്‌ ഞങ്ങള്‍ അറിഞ്ഞതേ ഇല്ല.വീട്ടിലെത്തിയപ്പോഴേക്കും ചക്കയുടെ പശയും ചക്കമുള്ളും കൊണ്ട്‌ തുണി അകാലചരമം പ്രാപിച്ചിരുന്നു.