Pages

Monday, December 22, 2025

ചക്കപ്പഴം

എൻ്റെ വല്യുമ്മ താമസിച്ചിരുന്ന വീട് വല്ല്യുമ്മയുടെ മരണ ശേഷം പൊളിച്ചു കളഞ്ഞു. പക്ഷേ, ആ വീടിൻ്റെ ഓരം ചേർന്ന് നിന്നിരുന്ന വലിയൊരു പ്ലാവ് മരവും കുറെ ചക്കപ്പഴ മരങ്ങളും എൻ്റെ മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു.

ആത്തച്ചക്ക, ആന മുന്തിരി, സൈനാമ്പഴം എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ഒരു പഴത്തെയാണ് ഞങ്ങൾ ചക്കപ്പഴം എന്ന് വിളിക്കുന്നത്. പ്ലാവിൽ ഉണ്ടാകുന്നത് ചക്കയാണ്, ഇവിടെ പ്രതിപാദിക്കുന്നത് ചക്കപ്പഴമാണ് എന്ന് ഒരിക്കൽ കൂടി ഉണർത്തുന്നു.

വല്യുമ്മയുടെ മുറ്റത്തെ എല്ലാ ചക്കപ്പഴ മരങ്ങളിലും കായ പിടിക്കാറുണ്ട്. മൂപ്പെത്തിയാൽ അത് ചുവന്ന് തുടിക്കും. ഒറ്റ നോട്ടത്തിൽ പഴുത്തു എന്ന് തോന്നുമെങ്കിലും രണ്ടോ മൂന്നോ ദിവസം വെണ്ണീറിൽ പൂഴ്ത്തി വച്ചാലേ ചുവന്ന ചക്കപ്പഴം പഴുത്ത് പാകമാകൂ. ഇപ്പോൾ പല വീടുകളിലും വെണ്ണീർ ഇല്ല. അങ്ങനെയാണ് അരിയിൽ പൂഴ്ത്തി വെച്ചാലും ചക്കപ്പഴം പഴുക്കും എന്ന് ആരോ കണ്ടെത്തിയത്. കടലാസിൽ പൊതിഞ്ഞ് വച്ചാലും ആത്തച്ചക്ക പഴുക്കും.


വീട്ടിലെ അംഗസംഖ്യക്കനുസരിച്ച് പഴുത്ത ചക്കപ്പഴം ഓരോ മക്കൾക്കും വല്യുമ്മ നൽകും. തറവാട്ട് മുറ്റത്ത് കളിക്കാൻ ഒത്ത് കൂടുമ്പോഴാണ് മിക്കവാറും വല്ല്യുമ്മ ഇത് തരിക. എൻ്റെ വീട്ടിലേക്ക് ഒരു ചക്കപ്പഴമായിരുന്നു വല്യുമ്മ തന്നിരുന്നത്. അത് പൊളിച്ച് ഉള്ളിലെ മാംസളമായ ഭാഗം തിന്നുമ്പോഴുള്ള ടേസ്റ്റ് ഇന്നും നാവിലൂറുന്നു. പ്രസ്തുത രുചി കാരണം, കുരുവിനെ പൊതിഞ്ഞ് കൊണ്ടുള്ള നേർത്ത പാട അടയ്ക്കം ഞങ്ങൾ ഭക്ഷിച്ചിരുന്നു.

വല്യുമ്മയുടെ കാലശേഷം പുരയിടം മക്കൾക്കിടയിൽ വീതം വെച്ചു. ഒരു സെൻ്റ് വീതം ആയിരുന്നു പലർക്കും കിട്ടിയത്. അതിനാൽ തന്നെ മിക്കവരും അത് കച്ചവടം നടത്തി. പുതിയ ഉടമകൾ സ്ഥലം വൃത്തിയാക്കുന്നതിനിടയിൽ അവിടെ ഉണ്ടായിരുന്ന മരങ്ങളെല്ലാം വെട്ടിമാറ്റി. അങ്ങനെ ചക്കപ്പഴ മരങ്ങളും ഇല്ലാതായി.

വർഷങ്ങൾ കടന്നു പോയി. ഞാൻ പുതിയ വീട് വെച്ച് താമസം തുടങ്ങി. ജീവിത ചരിത്രത്തിലെ വിശേഷ ദിവസങ്ങളിൽ ഒരു വൃക്ഷത്തൈ വെച്ചുകൊണ്ട് എൻ്റെ പുരയിടം ഞാൻ ഹരിതാഭമാക്കിക്കൊണ്ടിരുന്നു. ഇതിനിടയിലാണ്, വീട്ടുമുറ്റത്ത് വെച്ചിരിക്കുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ വരുന്ന പക്ഷികളിൽ ഏതോ ഒന്ന് ചില വിത്തുകൾ എൻ്റെ പുരയിടത്തിൽ നിക്ഷേപിച്ചത്. അവ മുളച്ച് വന്നപ്പോഴാണ്  അക്ഷരാർത്ഥത്തിൽ പ്രകൃതി എന്നെയും സ്നേഹിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞത്. അങ്ങനെ മുളച്ച് വന്ന തൈകളിൽ ഒന്ന് ചക്കപ്പഴത്തിൻ്റെത് ആയിരുന്നു. ഏതോ വർഷത്തെ വിവാഹ വാർഷിക മരമായി ഞങ്ങൾ അതിനെ മാറ്റി നട്ടു.

ബട്ട്, മതിൽ പണി കഴിഞ്ഞപ്പോൾ പ്രസ്തുത മരം അവിടെ നല്ലതല്ല എന്ന് അഭിപ്രായം വന്നു. അപ്പോഴാണ് അനിയൻ്റെ പുരയിടത്തിൻ്റെ അതിരിനോട് ചേർന്ന് ഒരു ചക്കപ്പഴത്തൈ മുളച്ച് വന്നത് ഞാൻ കണ്ടത്. ഞാനും ഭാര്യയും കൂടി നട്ട തൈ വെട്ടിമാറ്റിയ ശേഷം ഈ തൈ വിവാഹ വാർഷിക മരമായി ഞങ്ങൾ ദത്തെടുത്തു. ഈ വർഷം ആദ്യമായി അതിൽ കായ പിടിച്ചു. നല്ല വലിപ്പമുള്ള ചക്കപ്പഴങ്ങൾ കണ്ട് ഞങ്ങളുടെ മനം നിറഞ്ഞു. അങ്ങനെ, വല്യുമ്മ പണ്ട് തന്നിരുന്ന ചക്കപ്പഴത്തിൻ്റെ രുചി വീണ്ടും എൻ്റെ നാവിലൂറിത്തുടങ്ങി.



1 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ, വല്യുമ്മ പണ്ട് തന്നിരുന്ന ചക്കപ്പഴത്തിൻ്റെ രുചി വീണ്ടും എൻ്റെ നാവിലൂറിത്തുടങ്ങി.

Post a Comment

നന്ദി....വീണ്ടും വരിക