Pages

Monday, August 24, 2020

എന്ന് നിൻ്റെ മൊയ്തീൻ

കത്തെഴുത്ത് ഒരു കാലത്ത് ഈ ബ്ലോഗെഴുത്ത് പോലെ ഒരു ഹോബിയായിരുന്നു. അതിൻ്റെ മധുര മനോഞ്ജ ഓർമ്മകൾ പുതുക്കലായിരുന്നു യഥാർത്ഥത്തിൽ "എൻ്റെ മാമാട്ടിക്കുട്ടിയമ്മക്ക് " എന്ന കത്ത്. മൊബൈൽ ഫോണിന് പിന്നാലെ വാട്സാപ്പും കൂടി വന്നതോടെ മഷി  എഴുത്ത് ഇ- എഴുത്തായി മാറി. കലാലയ പടിയിറങ്ങുമ്പോൾ പേടിച്ചും മടിച്ചും അഡ്രസ് ചോദിച്ചിരുന്ന കാലം മാറി. ആർക്കും കിട്ടാവുന്ന തരത്തിൽ വാട്സാപ്പ് നമ്പറും മറ്റും ഷെയർ ചെയ്യുന്ന കാലത്ത് എത്തി നിൽക്കുന്നു .

ശമ്പളമില്ലാത്ത കാലത്ത് ഒരു കത്തെഴുതാൻ ഇൻലൻറ് ഉപയോഗിക്കുന്നത് ദുർവ്യയമായിരുന്നു. എണ്ണിക്കുട്ടി വച്ച തുട്ടുകൾ കൺമുന്നിൽ ഇടിഞ്ഞ് പൊളിഞ്ഞ് വീഴുന്നത് കാണാമായിരുന്നു. 15 പൈസക്ക് ലഭിച്ചിരുന്ന പോസ്റ്റ് കാർഡ് ആയിരുന്നു അക്കാലത്തെ (ഇക്കാലത്തും) ഏക ആശ്വാസം. പക്ഷെ പെൺകുട്ടികൾക്ക് കത്തെഴുതുമ്പോൾ അഭിസംബോധനയിൽ "My Dear ..... " എന്ന് എഴുതണമെങ്കിലും അവസാനം " എന്ന് നിൻ്റെ മൊയ്തീൻ " എന്ന് എഴുതണമെങ്കിലും അൽപം ഒളിയും മറയും ഒക്കെ വേണമായിരുന്നു. മാത്രമല്ല ഈ കത്തുകൾ കിട്ടുന്നത് മിക്കവാറും മാതാപിതാക്കളുടെ കയ്യിലാവും എന്നതിനാൽ പ്രഥമദൃഷ്ട്യാ അവർ ഷോക്കേറ്റ് നിലം പതിക്കരുത് എന്ന മഹാമനസ്കതയും ഉണ്ടായിരുന്നു.

ആൺ കുട്ടികൾക്കാണ് കത്ത് എഴുതുന്നത് എങ്കിൽ പോസ്റ്റ് മാന് സൗകര്യമുണ്ടെങ്കിൽ കൊണ്ടു കൊടുത്താൽ മതി എന്ന രൂപത്തിൽ തന്നെയായിരുന്നു എഴുത്ത്. 15 പൈസ വിലയുള്ള വിസ്തൃതമായ മൈതാനത്ത് നിറക്കാൻ അക്ഷരങ്ങൾക്കൊപ്പം ചിത്രപ്പണികളും നിർബന്ധമായിരുന്നു. ഇന്ന് അതെല്ലാം വെറും ഓർമ്മയായി നിൽക്കുമ്പോഴാണ് കൊണ്ടോട്ടിയിലുള്ള സുഹൃത്ത് നൗഷാദ് അവൻ്റെ ഏതോ ബി നിലവറ തുറന്നത്. പിന്നെ പഴയ ആ ഓർമ്മകളിലേക്കുള്ള ഒരു ഊളിയിടമായിരുന്നു. അന്നത്തെ കൈപ്പടയും എഴുത്തും ഓർമ്മകളും തിരിച്ച് നൽകിയ നൗഷാദിന് ഹൃദയം നിറഞ്ഞ നന്ദി.

3 comments:

Areekkodan | അരീക്കോടന്‍ said...

അന്നത്തെ കൈപ്പടയും എഴുത്തും ഓർമ്മകളും തിരിച്ച് നൽകിയ നൗഷാദിന് ഹൃദയം നിറഞ്ഞ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

അന്നൊക്കെ എനിക്കും ധാരാളം തൂലികാമിത്രങ്ങൾ ഉണ്ടായിരുന്നു ..

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നന്ദി.തൂലികാ മിത്രം എന്ന പദം തന്നെ ഇപ്പോൾ കേൾക്കാതായി.

Post a Comment

നന്ദി....വീണ്ടും വരിക