Pages

Friday, May 10, 2019

വിരുന്നുകാലം (അവധിക്കാലം-8)

               നാട്ടിലേക്കുള്ള വിരുന്നുപോക്കിന്റെ മറ്റൊരാകർഷണം അവിടെ എത്തിയാലുള്ള വൈവിധ്യങ്ങളാണ്. തറവാട് വീടിന്റെ ഉമ്മറത്തെ വിശാലമായ തിണ്ണ ആയിരുന്നു ഞങ്ങളുടെ ‘കളിസ്ഥലം’. അവിടെയും പഴയ അയൽ‌വാസിയായിരുന്ന നമ്പിയേട്ടന്റെ വീട്ടിലും മാത്രമേ ഞാൻ ഈ തിണ്ണ കണ്ടിട്ടുള്ളൂ (തറവാടുകൾ പൊളിച്ചതിനാൽ രണ്ടും ഇന്ന് നിലവിലില്ല ). മുതിർന്നവർക്ക് കിടക്കാനായി വിരിച്ച പായയിലെ തലയണ ബസ്സാക്കി കളിക്കുന്നതായിരുന്നു അക്കാലത്തെ പ്രധാന പരിപാടി.  മൂത്താപ്പയുടെ മകനും എന്റെ സമപ്രായക്കാരനുമായ മജീദിന് ശകാരം കിട്ടുന്നത് വരെ കളി തുടരും ! ‘കൂട്ടം കൂടുക‘ എന്നായിരുന്നു ശകാരിക്കുന്നതിന് അവരുടെ നാട്ടിലെ പ്രയോഗം.

              രാത്രിയായാൽ വൈദ്യുതി വെളിച്ചം മിന്നാമിനുങ്ങിന്റെ  നുറുങ്ങ്‌വെട്ടം പോലെയായിരുന്നു. അതിനാൽ 110ന്റെ ബൾബ് പ്രകാശിപ്പിക്കുക എന്നതായിരുന്നു ഏകമാർഗ്ഗം. മിക്ക വീടിന്റെയും പൂമുഖത്ത് തന്നെ ഒരു വയറിൽ തൂങ്ങി നിൽക്കുന്ന പ്രത്യേക ബൾബ് ഉണ്ടായിരുന്നു. രാത്രി ഏഴ് മണിക്ക് മുമ്പോ ഒമ്പതരക്ക് ശേഷമോ അത് സ്വിച് ഓൺ ചെയ്താൽ ഫ്യൂസായിപ്പോകും. അതിന്റെ കാരണം എന്താണെന്ന് അന്ന് അറിയില്ലായിരുന്നു. ഈ 110ന്റെ ബൾബ് എന്ന് പറയുന്നത് തന്നെ അതിന്റെ പവർ റേറ്റിംഗ് ആണെന്നത് കാലങ്ങൾ കഴിഞ്ഞാണ് അറിഞ്ഞത്. നൊച്ചാട് ഈ ബൾബിനെ 110 എന്നല്ല ‘വണ്ടർഫുൾ’ എന്നായിരുന്നു വിളിച്ചിരുന്നത്.

              പിറ്റേ ദിവസം രാവിലെ എണീക്കുന്നത് എന്നും ഒരു പ്രശ്നത്തിലേക്കായിരുന്നു. പ്രാഥമിക കർമ്മങ്ങൾ നിർവ്വഹിക്കാനുള്ള അസൌകര്യമായിരുന്നു പ്രശ്നം. ആണും പെണ്ണും എല്ലാം അത് വിശാലമായ പറമ്പിൽ നിർവ്വഹിക്കണം! ‘കണ്ടത്തിൽ പോകുക’ എന്നായിരുന്നു അതിന് പേര് പറഞ്ഞിരുന്നത്. മലയാള ഭാഷയിൽ വിസർജ്ജനത്തിന്റെ ഒരു പര്യായപദം ആണെന്നായിരുന്നു ഞങ്ങൾ അതിനെ കരുതിയത്. പക്ഷെ പറമ്പിൽ പോയി കാര്യം നിർവ്വഹിക്കുന്നത് കൊണ്ടാണ് ആ പേര് വന്നത് എന്ന് കാലക്രമേണ മനസ്സിലായി. കണ്ടത്തിൽ പോക്ക് ഞങ്ങൾക്ക് പരിചയമില്ലാത്തതായതിനാൽ മൂന്ന് ദിവസം വരെ ‘പിടിച്ച് നിർത്തി’ അരീക്കോട്ടെത്തിയ ശേഷം സമാധാനമാക്കിയ കാലം എനിക്ക് ഇന്നും ഓർമ്മയുണ്ട്.

           അന്നത്തെ ഭക്ഷണത്തിന്റെ രുചി വേറെത്തന്നെയായിരുന്നു. അമ്മിക്കല്ലിൽ അരച്ച അരി കൊണ്ടുണ്ടാക്കുന്ന ടയർ പത്തിരിയും നാടൻ കോഴിക്കറിയും മുതിർന്ന ശേഷം ഒരിക്കൽ പോലും കിട്ടിയിട്ടില്ല. അന്ന് അത് മുഴുവൻ തിന്നാനും സാധിച്ചിരുന്നില്ല. അതേപോലെ പുട്ടും പറങ്കിക്കറിയും ഞങ്ങൾ എത്ര ശ്രമിച്ചിട്ടും ആ ലെവലിൽ എത്തിയില്ല. ഏതോ ഒരു തവണ നോമ്പ് കാലത്ത് പോയി നോമ്പ് തുറക്കുന്ന സമയത്ത്  ചെറുപയർ കഞ്ഞി കുടിച്ച് ചർദ്ദിച്ചതും ഓർമ്മയിലുണ്ട്. രണ്ടാം ദിവസം രാവിലെ മുതൽ ബന്ധുക്കളുടെ വീട് സന്ദർശനം തുടങ്ങും. വർഷത്തിലൊരിക്കൽ എത്തുന്നവരായതിനാൽ എല്ലായിടത്തും ഗംഭീര സ്വീകരണം കിട്ടും. ‘മണ്ട’ എന്ന ഒരു പലഹാരം ( തേങ്ങയും ഉള്ളിയും പഞ്ചസാരയും ഇട്ട് വറുത്ത അരിപ്പൊടി സമൂസയിൽ നിറച്ചത്) അന്നും ഇന്നും തിന്നാൻ പ്രയാസമായിരുന്നു.

              വലിയ അമ്മായിയുടെ  മൂത്ത മകന്റെ വീടിനടുത്തുള്ള നമസ്കാര പള്ളിയുടെ ( സ്രാമ്പി എന്നാണ് അവർ വിളിച്ചിരുന്നത് ) കുളത്തിലുള്ള കുളി മറക്കാനാവാത്തതാണ്. മുക്കാൽ ഭാഗത്തോളം പായലാണെങ്കിലും ചാലിയാറിൽ നീന്തി പരിചയമുള്ള ഞങ്ങൾ അതിൽ ഒന്ന് നീന്തും. അതോടെ കുളം ആകെ കലങ്ങും! അതു കണ്ട് രണ്ട് പറമ്പ് അപ്പുറത്തുള്ള ഒരു വല്യുപ്പ (പള്ളിയുടെ കസ്റ്റോഡിയൻ)  അലറും. പിന്നെയും ഞങ്ങൾ ശബ്ദമുണ്ടാക്കാതെ നീരാട്ട് തുടരും.അവസാനം വെള്ളത്തിലിരുന്ന് മുണ്ടഴിച്ച് തല തുവർത്തി കയറും. പള്ളിക്കുളമായതിനാൽ വെള്ളത്തിൽ നിന്ന് മുണ്ടഴിക്കാൻ പാടില്ല എന്നത് ഞങ്ങൾക്കറിയില്ലായിരുന്നു. അതിന് വല്യുപ്പയുടെ ശകാരം വേറെയും കിട്ടും. എല്ലാം കഴിഞ്ഞ് സ്രാമ്പിയിൽ നിന്ന് നിസ്കരിച്ച് മടങ്ങും.

              വൈകിട്ട് കാവുന്തറയുള്ള ഇളയ അമ്മായിയുടെ വീട്ടിലേക്കാണ് യാത്ര.നൊച്ചാട് നിന്നും രണ്ടോ മൂന്നോ കിലോമീറ്റർ നടക്കാനുണ്ട്. അതും ഒരാവേശമായിരുന്നു. കാരണം അന്ന് പിന്നെ മടക്കമില്ല, അവിടെ തങ്ങും. മാത്രമല്ല അവിടെയുള്ള ഉന്തുവണ്ടിയിൽ കയറാം ! ഞങ്ങൾ വിരുന്നുകാർ ആയതിനാൽ ‘നാട്ടുകാർ‘ തള്ളിത്തരാൻ നിർബന്ധിതരാണ്. വീട്ടുകാർക്ക് ചീത്തപറയാൻ ‘അവകാശവും’ ഇല്ല !

              മാങ്ങ തിന്ന് മടുക്കുന്ന കാലം കൂടിയാണ് ഈ വിരുന്ന് കാലം. കുറുക്കൻ മാങ്ങ എന്ന മൂവാണ്ടൻ മാങ്ങയും പഞ്ചാരമാങ്ങയും ചേരികപ്പായി എന്ന നല്ല നാരുള്ള ഒരു തരം മാങ്ങയും സേലൻ മാങ്ങയും അടക്കമുള്ള നിരവധി നാടൻ മാങ്ങകൾ കൊണ്ട് സ‌മൃദ്ധമായിരുന്നു ആ കാലം. ‘നിപ’ പേടി അന്ന് ഇല്ലാതിരുന്നതിനാൽ വവ്വാൽ കടിച്ച എത്രയോ മാങ്ങ അന്ന് തിന്നിരുന്നു. ഒരു മാവിന്റെ തൊട്ടടുത്തായി ഉണ്ടായിരുന്ന കിണർ വവ്വാലുകളുടെ സങ്കേതം കൂടിയായിരുന്നു.

             അമ്മായിമാരും മൂത്താപ്പയും ഒക്കെ മരിച്ചെങ്കിലും ആ മധുര സ്മരണകൾ അയവിറക്കാൻ വർഷത്തിലൊരിക്കൽ ഇപ്പോഴും ഞങ്ങൾ ‘നാട്ടിൽ‘ പോവും. കാണാൻ സാധിക്കുന്ന ബന്ധുക്കളെ എല്ലാം കണ്ട് അന്ന് തന്നെ മടങ്ങും. കളിച്ച് നടന്ന പറമ്പുകളും ഒളിച്ചിരുന്ന ഇടവഴികളും മുതിർന്ന് പോയ ഞങ്ങളെ തിരിച്ചറിയുന്നുണ്ടോ ആവോ ?

(തുടരും...)

8 comments:

Areekkodan | അരീക്കോടന്‍ said...

കളിച്ച് നടന്ന പറമ്പുകളും ഒളിച്ചിരുന്ന ഇടവഴികളും മുതിർന്ന് പോയ ഞങ്ങളെ തിരിച്ചറിയുന്നുണ്ടോ ആവോ ?

© Mubi said...

ശകാരിക്കുന്നതിന് നാണം കെടുത്തുകയെന്നും പറയാറുണ്ട്... ഒന്നിച്ചുള്ള കളികളും പൈപ്പിൻ ചുവട്ടിലെ കുളിയുമൊക്കെ ഇന്നും ഓർക്കാറുണ്ട്.

മഹേഷ് മേനോൻ said...

നടന്നുപോയ വഴികൾ ഓർത്തിരിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അവിടെനിന്നു പറ്റിപ്പിടിച്ച ഓർമയുടെ മൺതരികൾ പോസ്റ്റുകളായി പിറക്കുന്നു :-)

ബ്ലോഗ് വായന പൊതുവെ കുറവായിരുന്നതുകൊണ്ടും, ബ്ലോഗേഴ്സ് അധികവും ഫേസ്ബുക്കിൽ ഉള്ളതുകൊണ്ടും കുറച്ചധികം നാളായി മാഷേ ഈ വഴി വന്നിട്ട്.. പതിയെ ബാക്കിയുള്ള പോസ്റ്റുകളും വായിക്കാം...

Areekkodan | അരീക്കോടന്‍ said...

Mubi...ഓർമ്മകൾ ഉണ്ടായിരിക്കണം

മഹേഷ്‌ജി... സന്ദർശനത്തിനും വായനക്കും നന്ദി.ഞാൻ ഇപ്പോഴും ബ്ലോഗിൽ പോസ്റ്റിട്ട് ഫേസ്‌ബുക്കിൽ ലിങ്ക് ഷെയർ ചെയ്യുന്നു.

മഹേഷ് മേനോൻ said...

അങ്ങനെയെങ്കിൽ ഫേസ്ബുക്കിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചേക്കാം.. പുതിയ പോസ്റ്റ് വരുമ്പോൾ അലേർട്ട് വരുമല്ലോ

Areekkodan | അരീക്കോടന്‍ said...

ഓകെ മഹേഷ് ജി ..

Muralee Mukundan , ബിലാത്തിപട്ടണം said...

കളിച്ച് നടന്ന പറമ്പുകളും ഒളിച്ചിരുന്ന ഇടവഴികളും മുതിർന്ന് പോയ ഞങ്ങളെ തിരിച്ചറിയുന്നുണ്ടോ ആവോ ?
തീർച്ചയായും അവ നമ്മെ തിച്ചറിഞ്ഞില്ലെങ്കിലും നാം അവയെ തിരിച്ചറിയും ....!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...അതെ, അതെത്ര മാറ്റം വന്നാലും നാം അവയെ തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കും!

Post a Comment

നന്ദി....വീണ്ടും വരിക