Pages

Tuesday, May 07, 2019

വിരുന്നുപോക്ക് (അവധിക്കാലം-7)

                അരീക്കോട് എന്ന ഗ്രാമം എന്റെ ഉമ്മയുടെ ജന്മസ്ഥലമാണ്. ബാപ്പ കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് നൊച്ചാട് സ്വദേശിയും. പക്ഷെ ഞാൻ ജനിച്ചതും വളർന്നതും എല്ലാം അരീക്കോട്ടാണ്. ബാപ്പാക്ക് ജോലി മലപ്പുറം ജില്ലയിലായിരുന്നതിനാൽ വിവാഹം കഴിച്ച് ഇവിടെ താമസമാക്കി എന്നാണ് ചരിത്രം. ഫാറൂഖ് കോളേജിലെ കൊമേഴ്സ് വിഭാഗം പ്രൊഫസർ ആയിരുന്ന ബാപ്പയുടെ മൂത്ത ജ്യേഷ്ഠൻ പ്രൊഫസർ ടി.അബ്ദുള്ള ഒഴികെ എല്ലാ ബന്ധുക്കളും നൊച്ചാട് ആയിരുന്നു. അതിനാൽ വേനലവധിക്കാലത്ത് കുടുംബ സമേതം നൊച്ചാട്ടേക്ക് വിരുന്ന് പോകൽ ഒരു പതിവായിരുന്നു.

               ‘ നാട്ടിൽ പോകുക’ എന്ന് ബാപ്പ പറയുന്നത് കേട്ട് ഞങ്ങളും മറ്റുള്ളവരോട് പറഞ്ഞിരുന്നത് നാട്ടിൽ പോകുക എന്നായിരുന്നു (മൂന്ന് ദിവസം മുമ്പും ഞങ്ങൾ ‘നാട്ടിൽ പോയി’ വന്നു). ഒരു പാട് കാരണങ്ങൾ കൊണ്ട് കുട്ടികളായ ഞങ്ങൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസങ്ങളാണ് അത്. കാരണം ബസ്സിൽ കയറി യാത്ര ചെയ്യാൻ ലഭിക്കുന്ന അപൂർവ്വ അവസരങ്ങളിൽ ഒന്നായിരുന്നു അത് (അതും ഒരു ദിവസം തന്നെ രണ്ട് ബസ്സിൽ കയറാനുള്ള അവസരം!). കോഴിക്കോട് വഴി മാത്രമേ അന്ന് പേരാമ്പ്ര പോകാൻ പറ്റൂ. അതിനാൽ കോഴിക്കോട് കാണാം എന്നത് മറ്റൊരു കാരണം. അന്ന് കോഴിക്കോട് പാളയം ബസ് സ്റ്റാന്റിൽ മാത്രം കിട്ടുന്ന ഓറഞ്ച് ബാപ്പ വാങ്ങിത്തരും എന്ന പ്രതീക്ഷയായിരുന്നു ഇനിയൊരു കാരണം. നൊച്ചാട്ട് എത്തിയാൽ കനാലിലും കുളത്തിലും കുളിക്കാം എന്നതായിരുന്നു വേറൊരു കാരണം. പിന്നെ സമപ്രായക്കാരായ മൂത്താപ്പയുടെ മക്കളുടെ കൂടെയുള്ള തിമർത്ത കളിയും നാടൻ കോഴിക്കറിയും കൂട്ടിയുള്ള ടയർ പത്തിരി തീറ്റയും...അങ്ങനെ അങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും കാരണങ്ങൾ ഞങ്ങളുടെ വേനലവധിയെ എല്ലാ വർഷവും പ്രതീക്ഷാഭരിതമാക്കി.

                   നാട്ടിൽ പോകാൻ ഒരു ഒരുക്കമുണ്ട്. മിക്കവാറും മൂന്ന് ദിവസത്തേക്കാണ് യാത്രയുടെ പ്ലാൻ. പോകുമ്പോൾ ധരിക്കാനും തിരിച്ച് പോരുമ്പോൾ ധരിക്കാനും അവിടെ താമസിക്കുമ്പോൾ ധരിക്കാനും വസ്ത്രങ്ങൾ ബാഗിലാക്കണം. എല്ലാവർക്കും പല്ല് തേക്കാനാവശ്യമായ ഉമിക്കരി ചെറുപൊതികളിലാക്കി കരുതണം (ടൂത്ത് പേസ്റ്റ് എന്ന സാധനം ഞാൻ ഉപയോഗിക്കുന്നത് പ്രീഡിഗ്രിക്ക് ഹോസ്റ്റലിൽ നിൽക്കാൻ തുടങ്ങിയത് മുതലാണ്).അസുഖം സ്ഥിരമായിരുന്നതിനാൽ ഹോമിയോ മരുന്നും സന്തത സഹചാരിയായിരിക്കും. ചർദ്ദിക്കും എന്നതിനാൽ പ്ലാസ്റ്റിക് കവറും കരുതും. ഉമ്മയും ബാപ്പയും നാല് മക്കളും അടങ്ങിയ സംഘത്തിന്റെ ബാഗ് ചക്ക പോലെ വീർക്കാൻ പിന്നെയും എന്തൊക്കെയോ അതിൽ ഉണ്ടാവാറുണ്ട്.

                കോഴിക്കോട് നിന്നും പേരാമ്പ്ര ബസ് കയറി വെള്ളിയൂർ എന്ന സ്ഥലത്തിറങ്ങി രണ്ട് കിലോമീറ്ററോളം നടന്നാണ് നൊച്ചാട്ടെ മൂത്താപ്പയുടെ വീട്ടിലെത്തുന്നത്. ഫോൺ ഇല്ലാത്തതിനാൽ ആഴ്ചകൾക്ക് മുമ്പെ കത്ത് അയച്ചാണ് ഞങ്ങൾ വരുന്ന വിവരം മൂത്താപ്പയെ അറിയിച്ചിരുന്നത്. വെള്ളിയൂർ ഇറങ്ങിയാൽ അവിടെത്തെ ഒരേയൊരു ചായക്കടയിൽ കയറി ചായയും ഉപ്പുമാവും കഴിക്കും (മാസങ്ങൾക്ക് മുമ്പുള്ള ഒരു സന്ദർശനത്തിൽ ഈ കട പൂട്ടിക്കിടക്കുന്നത് കണ്ടു). പിന്നെ ബാഗും തൂക്കിയുള്ള ആ നടത്തം തുടങ്ങും. വഴിനീളെ ബാപ്പ പലരെയും കണ്ട് പരിചയം പുതുക്കും. ബാപ്പ കടന്ന് പോകുമ്പോൾ, ഒരു ഓലക്കുടിലിന് മുന്നിൽ കൈകൂപ്പി നിൽക്കുന്ന മാറ് മറക്കാത്ത ഒരു വല്ല്യമ്മയുടെ ചിത്രം ഇന്നും എന്റെ മനസ്സിലുണ്ട്.

(തുടരും...)

5 comments:

Areekkodan | അരീക്കോടന്‍ said...

കുട്ടിക്കാല അവധി ഓർമ്മകൾ തുടരുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

യാത്രകൾ ...

Areekkodan | അരീക്കോടന്‍ said...

Muraleeji...അതെ, ബാല്യകാല യാത്രകള്‍

© Mubi said...

ഇന്നത്തെ കുട്ടികൾക്ക് പരിചിതമല്ലാത്ത ഒരു യാത്രയാണിത് മാഷേ...

Areekkodan | അരീക്കോടന്‍ said...

Mubi...ബന്ധു സന്ദർശന യാത്രകൾ ഇന്നത്തെ തലമുറയിൽ പലർക്കും ഇഷ്ടമില്ല.പക്ഷെ ഞാൻ കഴിവിന്റെ പരമാവധി മക്കളെയും കൂട്ടി, ആ പഴയകാലം ഓർത്തെടുക്കാൻ യാത്ര തുടരുന്നു.

Post a Comment

നന്ദി....വീണ്ടും വരിക