Pages

Sunday, December 17, 2023

വിൻ്റർ ഇൻ കാശ്മീർ - 1

2022 മെയ് മാസത്തിൽ ആദ്യത്തെ കാശ്മീർ യാത്ര പൂർത്തിയാക്കി (ഫുൾ സ്റ്റോറി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) മടങ്ങുമ്പോൾ മനസ്സിൽ ചില തീരുമാനങ്ങൾ കൂടി ഇട്ടിരുന്നു. കാശ്മീരിലെ മഞ്ഞ് കാലം കൂടി ഒന്നാസ്വദിക്കണം, മഞ്ഞ് പുതച്ച വഴികളിലൂടെ നടന്ന് നടന്ന് ജീവിതത്തിൻ്റെ ചൂടും തണുപ്പും തിരിച്ചറിയണം, സ്കൂൾ ക്ലാസുകളിൽ എവിടെയോ പാടിപ്പഠിച്ച് പോയ ജയ് ജവാൻ ജയ് കിസാൻ എന്ന മന്ത്രത്തിലെ ജവാൻമാരുടെ ജീവിതങ്ങൾ കണ്ടും അനുഭവിച്ചും അറിയണം, ആൻ്റ് ഫൈനലി കുടുംബത്തിനും ഈ അനുഭവങ്ങളിലൂടെ കടന്നു പോകാനുള്ള പ്രചോദനവും അവസരവും നൽകണം എന്നിവയായിരുന്നു അതിൽ പ്രധാനപ്പെട്ടവ.

ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾക്കിടയിൽ ഇങ്ങനെ ഒരു യാത്ര സാധ്യമാകുമോ എന്നതായിരുന്നു പ്രധാന സംശയം ഇരുപത്തിയഞ്ച് വർഷമായി എൻ്റെ യാത്രകളിലെല്ലാം ഭാര്യയും അതാത് കാലത്തുള്ള മക്കളും എന്നെ അനുഗമിച്ചിരുന്നു. ,കുടുംബം കൂടെ ഇല്ലാത്ത ആദ്യത്തെ വിനോദ യാത്രയായതിനാൽ   പറ്റിയ ഒരു സഹയാത്രികനെ കണ്ടു പിടിക്കുക എന്നതും ശ്രമകരമായിരുന്നു. Where there is a will, there is a way എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് സമയവും സഹയാത്രികനായി പാലക്കാട് എഞ്ചിനീയറിംഗ് കോളേജിലെ സഹ പ്രോഗ്രാമർ ആയിരുന്ന സത്യനാഥ് മാഷും ഒത്ത് വന്നതോടെ ആ സ്വപ്ന യാത്രക്കുള്ള കളമൊരുങ്ങി. ഉടൻ തന്നെ, എന്റെ എൻ.എസ്.എസ് കാലഘട്ടത്തിൽ മറ്റൊരു കോളേജിലെ വളണ്ടിയറും ഇപ്പോൾ ടൂർ ഓപ്പറേറ്ററുമായ  മഹ്‌സൂം ബിലാൽ നടത്തുന്ന ടേക് ഓഫ് ഹോളിഡെയ്സിൻ്റെ  ഡിസംബറിലെ കാശ്മീർ ട്രിപ്പിൽ ഞാനും സത്യൻ മാഷും യാത്രികരായി ബുക്ക് ചെയ്തു.

2023 ഡിസംബർ 7 നായിരുന്നു യാത്ര തീരുമാനിച്ചത്. അന്ന് രാവിലെ എൻ്റെ ഉമ്മാക്ക് സ്ട്രോക്കിൻ്റെ ലക്ഷണങ്ങൾ കണ്ടതിനാൽ ഉച്ചവരെ ആശുപത്രിയിൽ ചെലവഴിക്കേണ്ടി വന്നു. ആശുപത്രിയിൽ നിന്ന് തിരിച്ച് വന്ന്, ഒരാഴ്ച മുമ്പ് ലിവർ കാൻസർ ഡിറ്റക്ട് ചെയ്ത കസിനെയും ( മൂത്തുമ്മയുടെ മൂത്ത മകൻ) സന്ദർശിച്ച ശേഷം ഉച്ചയ്ക്ക് രണ്ടര മണിക്ക് ഞാൻ വീട്ടിൽ നിന്നിറങ്ങി . വൈകിട്ട് 5.45 ന് കോഴിക്കോട് നിന്നും മംഗളാ ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ അഞ്ച് വയസ്സുള്ള കുഞ്ഞു മുതൽ അറുപത്തിയഞ്ച് വയസ്സുള്ള 'യുവതി ' വരെയുള്ള ഞങ്ങളുടെ മുപ്പതംഗ സംഘം യാത്ര ആരംഭിച്ചു. കാസർഗോഡ് എത്തിയപ്പോഴേക്കും കസിൻ മരിച്ചതായി വിവരം ലഭിച്ചു. ദുഃഖം മറച്ചു പിടിക്കാൻ സത്യൻ മാഷുമായി വിവിധ കാര്യങ്ങൾ ഡിസ്കസ് ചെയ്തു കൊണ്ടായിരുന്നു പിന്നീടുള്ള യാത്ര.

"ബാഗിൽ കേക്ക് ഉണ്ട്...." 
വണ്ടി സംസ്ഥാന അതിർത്തി പിന്നിട്ടപ്പോൾ, ഞങ്ങളുടെ കാബിനിൽ ഉണ്ടായിരുന്ന കൊണ്ടോട്ടിക്കാരൻ മുനീർ ഭായി പറഞ്ഞു.

"എന്നാ വേഗം എടുക്ക് ... " മറ്റൊരു കൊണ്ടോട്ടിക്കാരനായ ഖാലിദ് ഭായി തിരക്ക് കൂട്ടി..

" ഇന്ന് എൻ്റെ ജന്മദിനമാ .... " മുനീർ ആ കേക്കിൻ്റെ രഹസ്യം 'പുറത്ത് വിട്ടു.

"എന്നിട്ടാ...? വേഗമാകട്ടെ.... ദിവസം മാറി കേക്ക് മുറിക്കാൻ പാടില്ല.... " തിന്നാൻ തിരക്കുള്ള മറ്റൊരു ചങ്ങാതി പറഞ്ഞു.

"പക്ഷേ ...?" മുനീർ ഒരു സംശയം എടുത്തിട്ടു.

"എന്ത് പക്ഷേ... ബർത്ത് ഡേ മാറിയോ?"

" അതല്ല...കേക്ക് മുറിക്കാനുള്ള കത്തി എടുക്കാൻ മറന്നു..."

"അത് സാരമില്ല... നമുക്ക് കടിച്ച് മുറിക്കാം.." കൂട്ടത്തിലെ കാരണവരായ ഹനീഫാക്ക പറഞ്ഞു. അങ്ങനെ വളരെ സന്തോഷകരമായി തന്നെ കേക്ക് മുറിച്ച് എല്ലാവർക്കും വിതരണം ചെയ്തു.

ജമ്മു സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പി.ജി ക്ക് പഠിച്ചിരുന്ന എൻ്റെ മൂത്ത മകൾ ഐഷ നൗറയും സഹപാഠികളും കഴിഞ്ഞ വർഷം തന്നെ, കാശ്മീരിലെ മഞ്ഞ് ആസ്വദിച്ചിരുന്നു. മഞ്ഞ് കാലത്തല്ലെങ്കിലും, കഴിഞ്ഞ കാശ്മീർ യാത്രയിൽ സോനാമാർഗ്ഗിലെ സീറോ പോയിൻ്റിൽ പോയി ഞാനും  കുടുംബ സമേതം മഞ്ഞിൽ കളിച്ചിരുന്നു. ആ ഓർമ്മകളുമായി ഞാൻ ഉറങ്ങാൻ കിടന്നു.

രാത്രി സ്വപ്നത്തിൽ, പണ്ടെന്നോ കണ്ട് മറന്ന റോജ എന്ന സിനിമയിലെ ഒരു ഗാനം എന്നെ മാടി  വിളിച്ചു.

"യെ ഹസീൻ വാദിയാം യെ ഖുലാ ആസ്മാൻ
ആ ഗയാ ഹം കഹാൻ ആയെ മേരെ സജ്ന
ഇൻ ബഹാറോം മേം'ദിൽ കി കലി ഖിൽ ഗയി
മുജ്കൊ തും ജോ മിലെ ഹർ ഖുഷി മിൽ ഗയി "

അനുഭവിക്കാൻ പോകുന്ന തണുപ്പിൻ്റെ ഡിഗ്രിയോ കാഠിന്യമോ ഒന്നും തന്നെ ഞാൻ  മനസ്സിലേക്ക് കടത്തി വിട്ടില്ല. പകരം, ആസ്വദിക്കാൻ പോകുന്ന തണുപ്പിൻ്റെ കുളിര് മനസ്സിലേക്ക് കോരിയിട്ടു കൊണ്ടിരുന്നു.

ഭാഗം 2 : കരോൾ ബാഗിലെ മോമോസ്

1 comments:

Areekkodan | അരീക്കോടന്‍ said...

കാശ്മീരിലേക്ക് വീണ്ടും ... വിവരണം ആരംഭിക്കുന്നു..

Post a Comment

നന്ദി....വീണ്ടും വരിക