Pages

Friday, November 17, 2023

ഒ.വി.വിജയൻ സ്മാരക പുരസ്കാരം

പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഞാൻ എത്തിപ്പെട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. പക്ഷെ,രണ്ട് വർഷവും രണ്ട് മാസവും നീണ്ട് നിന്ന ആ കോളേജിലെ എന്റെ സേവനം എനിക്ക് സമ്മാനിച്ചത് നിരവധി അനുഭവങ്ങളും സന്തോഷങ്ങളുമാണ്. എന്റെ എഴുത്തിനെയും മറ്റു പല സേവന പ്രവർത്തനങ്ങളെയും ചില എക്സ്ട്രാ കരിക്കുലർ പ്രവർത്തനങ്ങളെയും ഇത്രയേറെ പ്രോത്സാഹിപ്പിച്ച സഹപ്രവർത്തകർ, ഞാൻ ഏറ്റവും കുറച്ച് കാലം മാത്രം സേവനമനുഷ്ഠിച്ച പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നിന്നുള്ളവരാണ്.

പാലക്കാട് ജോലി ചെയ്യുന്ന സമയത്ത്,ഒരു പ്രാദേശിക സാംസ്കാരിക കൂട്ടം ആ ജില്ലയിലെ ഉദ്യോഗസ്ഥർക്കായി ഒരു കഥാരചനാ മത്സരം സംഘടിപ്പിച്ചിരുന്നു. ഞാനും അതിൽ പങ്കെടുത്തെങ്കിലും സമ്മാനം ഒന്നും ലഭിച്ചില്ല .ഞാൻ പാലക്കാട് നിന്നും ട്രാൻസ്ഫർ ആയതിനാൽ, അന്ന് അവർ ഉണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് എക്‌സിറ്റ് ആകാൻ തീരുമാനിച്ചതായിരുന്നു. ആരോ എന്തിനോ എന്നെ തൽക്കാലം തടഞ്ഞു. അത് എന്റെ മൂന്നാമത്തെ മകൾ ലൂനയെ ഒരു അപൂർവ്വ സമ്മാനത്തിനിടയാക്കി.

പ്രസ്തുത ഗ്രൂപ്പിൽ നിന്നാണ്  ശിശുദിനത്തോടനുബന്ധിച്ച് ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറം വിവിധ സാഹിത്യ മത്സരങ്ങൾ നടത്തുന്ന വിവരം എനിക്ക് ലഭിച്ചത്. അതിൽ മകൾക്ക് പങ്കെടുക്കാൻ പറ്റിയ ഒരു ഇനമായി പുസ്തകാസ്വാദനക്കുറിപ്പെഴുത്തും ഉണ്ടായിരുന്നു.മുൻ പരിചയം ഇല്ലെങ്കിലും ഈയിടെ അവൾ വായിച്ച 'ആടുജീവിതം' എന്ന നോവലിനെപ്പറ്റി ഒരു കുറിപ്പ് തയ്യാറാക്കി നോക്കാൻ ഞാൻ അവളോട് പറഞ്ഞു.രണ്ട് പേജോളം വരുന്ന ഒരു കുറിപ്പിലൂടെ അവൾ ആ പുസ്തകത്തിന്റെ ഉള്ളടക്കം ഭംഗിയായി എഴുതി.അത്യാവശ്യം വരുത്തേണ്ട മാറ്റങ്ങൾ ഞാൻ നിർദ്ദേശിച്ചു. അങ്ങനെ ഫൈനൽ കുറിപ്പ് അവസാന തീയ്യതിയായ നവംബർ എട്ടിന് ഇ-മെയിൽ മുഖാന്തിരം അയച്ചു കൊടുത്തു.

ഫെബ്രുവരി 12 ന് ഞാൻ വീട്ടിലെ കൃഷിപ്പണികൾ ചെയ്തു കൊണ്ടിരിക്കെ മേൽ മത്സരത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായ ഉണ്ണി അമയമ്പലത്തിന്റെ ഫോൺ വിളി വന്നു. ഇന്ത്യൻ റൈറ്റേഴ്സ് ഫോറം അഖില കേരള അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഒ വി വിജയൻ സ്മാരക  പുരസ്കാരത്തിനായുള്ള പുസ്തകാസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരത്തിൽ  അബിയ്യ ഫാത്തിമക്ക് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു എന്ന സന്തോഷ വാർത്തയായിരുന്നു അത്. ഫെബ്രുവരി 14 ന് ഉച്ചക്ക് 2 മണിക്ക് തിരുവനന്തപുരം മാതൃഭൂമി ബുക്സിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് സമ്മാനവിതരണം നടത്തും എന്നും അറിയിച്ചു.അപ്പോൾ തന്നെ ഞാൻ കുടുംബ സമേതം യാത്രക്കുള്ള ടിക്കറ്റും റിസർവ്വ് ചെയ്തു.

കുടുംബ സമേതം ഞാൻ തിരുവനന്തപുരത്ത് വരുന്നു എന്ന വിവരം, എന്റെ സുഹൃത്തും കൃഷി വകുപ്പിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചതുമായ ശശി സാറെ വിളിച്ചറിയിച്ചു. അദ്ദേഹം നിർദ്ദേശിച്ചതനുസരിച്ച് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്തുള്ള കൃഷി ഭവനത്തിൽ വെറും നൂറു രൂപക്ക് താമസവും റെഡിയായി. അന്നത്തെ ഉച്ചഭക്ഷണവും പ്രോഗ്രാം വെന്യുവിലേക്ക് ഞങ്ങളെ കൊണ്ടുപോകാനുള്ള ദൗത്യവും അദ്ദേഹം ഏറ്റെടുക്കുകയും ചെയ്തു. മാത്രമല്ല രണ്ട് പുസ്തകങ്ങളും വില പിടിപ്പുള്ള ഒരു പാർക്കർ പേനയും  അദ്ദേഹത്തിന്റെ സമ്മാനമായി ലൂന മോൾക്ക് നൽകുകയും ചെയ്തു.

മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റും പുസ്തകങ്ങളും അടങ്ങിയ ഒ.വി.വിജയൻ സ്മാരക ശിശുദിന പുരസ്കാരം സാഹിത്യകാരി ശ്രീമതി ഗിരിജ സേതുനാഥിൽ നിന്ന് ലൂന മോൾ ഏറ്റുവാങ്ങി.ശ്രീ. ഒ.വി.വിജയൻ ബാല്യകാലം ചെലവഴിച്ച അരീക്കോട് എന്ന എന്റെ ഗ്രാമത്തിലേക്ക് എത്തുന്ന അദ്ദേഹത്തിന്റെ പേരിലുള്ള ആദ്യത്തെ പുരസ്കാരമാണിത് എന്നതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനം തോന്നുന്നു.  ബാല സാഹിത്യകാരൻ ഉണ്ണി അമ്മയമ്പലം, നോവലിസ്റ്റ് ബി മുരളി, സുനിൽ സി ഇ, ഹരിദാസ് ബാലകൃഷ്ണൻ എന്നിവരോടൊപ്പം ചടങ്ങിൽ സംസാരിക്കാൻ എനിക്കും അവസരം ലഭിച്ചു.

തക്ക സമയത്തുള്ള ചില മാർഗ്ഗ ദർശനങ്ങൾ മക്കളെ വളരെയധികം പ്രചോദിപ്പിക്കും. ദൈവത്തിന് നന്ദിയും സ്തുതിയും.

1 comments:

Areekkodan | അരീക്കോടന്‍ said...

മാതൃഭൂമി ബുക്സിൽ നടന്ന ചടങ്ങിൽ വച്ച് സർട്ടിഫിക്കറ്റും പുസ്തകങ്ങളും അടങ്ങിയ ഒ.വി.വിജയൻ സ്മാരക ശിശുദിന പുരസ്കാരം സാഹിത്യകാരി ശ്രീമതി ഗിരിജ സേതുനാഥിൽ നിന്ന് ലൂന മോൾ ഏറ്റുവാങ്ങി.

Post a Comment

നന്ദി....വീണ്ടും വരിക