Pages

Tuesday, March 28, 2023

സൌഹൃദം പൂക്കുന്ന വഴികൾ - 22

വളരെ അവിചാരിതമായിട്ടാണ് 2010 ൽ ഞാൻ ശശി സാറെ പരിചയപ്പെടുന്നത്.കോഴിക്കോട് ഗവ.എഞ്ചിനീയറിംഗ് കോളേജിൽ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായി ചാർജ്ജ് ഏറ്റെടുത്ത് ഏതാനും മാസങ്ങൾ കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് പൈപ്പ് കമ്പോസ്റ്റ് എന്ന ഒരു പുതിയ മാലിന്യ സംസ്കരണ പദ്ധതിയെപ്പറ്റി ആരോ അയച്ച ഒരു ഇ-മെയിൽ വഴി ഞാൻ അറിയുന്നത്. എട്ടിഞ്ച് വ്യാസവും ഒരു മീറ്റർ നീളവുമുള്ള രണ്ട് പി.വി.സി പൈപ്പ് കഷ്ണങ്ങൾ കൊണ്ട് ഒരു വീട്ടിലെ ജൈവ മാലിന്യങ്ങൾ മുഴുവൻ വളമാക്കി മാറ്റാം എന്ന ആശയം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാരണം നഗരങ്ങളിലെ മിക്ക വീടുകളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നത്തിന് ചുരുങ്ങിയ ചെലവിൽ പരിഹാരമാകും എന്നത് തന്നെ.

അങ്ങനെ ഒരു പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് കോളേജിൽ സ്ഥാപിച്ച് അത് ഉത്ഘാടനം നടത്താൻ ഒരാളെ തിരയുമ്പഴാണ് അപ്രതീക്ഷിതമായി കാമ്പസ് പച്ചക്കറി കൃഷി എന്ന ആശയവും കൂടി മനസ്സിൽ കയറിയത്. എങ്കിൽ പിന്നെ ഉത്ഘാടനത്തിന് ഏറ്റവും അനുയോജ്യൻ ഫാം ഇൻഫർമേഷൻ ബ്യൂറോ അസിസ്റ്റന്റ് ഡയരക്ടർ തന്നെ എന്ന നിഗമനത്തിലും പെട്ടെന്ന് എത്തി. അങ്ങനെയാണ് ഞാൻ ശശി സാറുമായി ബന്ധപ്പടുന്നത്.

അവധി ദിനമായിട്ടും, കൂൺ കൃഷിയെപ്പറ്റി ഫലപ്രദമായ ഒരു ക്ലാസ് എന്റെ വളണ്ടിയർമാർക്ക് എടുത്ത് കൊടുക്കാനും കൃഷിയെപ്പറ്റി നിരവധി അറിവുകൾ പകർന്നു തരാനും വ്യക്തിപരമായി എനിക്ക് കൃഷിയിൽ കൂടുതൽ താൽപര്യം ജനിപ്പിക്കാനും എല്ലാം ശശി സാറിന്റെ ക്ലാസിലൂടെ സാദ്ധ്യമായി. പൈപ്പ് കമ്പോസ്റ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു സാറ് തിരിച്ചു പോയി.

കാലചക്രത്തിന്റെ കറക്കത്തിൽ ഞാൻ വയനാട്ടിലേക്കും ശശി സാറ് സ്വന്തം നാടായ തിരുവനന്തപുരത്തേക്കും തെറിച്ചു. അങ്ങനെ കാലം നീങ്ങവെ സിവിൽ സർവീസ് കായികമേളക്കായി തിരുവനന്തപുരത്ത് പോയ എന്റെ സഹപ്രവർത്തകൻ പ്രൊഫ. ഐ.കെ. ബിജു  ശശി സാറെ കണ്ടുമുട്ടി. എനിക്ക് തരാനായി അദ്ദേഹം നൽകിയ ആ വർഷത്തെ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഡയറിയുമായിട്ടായിരുന്നു ബിജു സർ തിരിച്ചെത്തിയത്.

വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ പച്ചക്കറി കൃഷിക്ക് അനുയോജ്യമായ സ്ഥലം ധാരാളം ഉണ്ടായിരുന്നതിനാൽ ശശി സാറെ വിളിച്ച് ഞാൻ നിലവിലുള്ള പദ്ധതികളെപ്പറ്റി ആരാഞ്ഞു.അങ്ങനെ കലാലയ പച്ചക്കറി കൃഷിക്ക് എൺപതിനായിരം രൂപയുടെ ഒരു പ്രൊജക്ട് ഞങ്ങൾക്ക് കിട്ടി. കാമ്പസിൽ വിവിധ തരം ജൈവ പച്ചക്കറികൾ നിറഞ്ഞ് നിന്ന ആ കാലം മനസ്സിൽ ഇപ്പോഴും പച്ച പിടിച്ച് നിൽക്കുന്നു.

വയനാട്ടിലെ മൂന്ന് വർഷ സേവനത്തിന് ശേഷം വീണ്ടും കോഴിക്കോട്ടെത്തിയപ്പഴേക്കും ശശി സാർ സർവ്വീസിൽ നിന്ന് വിരമിച്ചിരുന്നു. ഞാൻ കോഴിക്കോട്ടും മൂന്ന് വർഷം പൂർത്തിയാക്കി 2021 ൽ പാലക്കാട് ഗവ.എഞ്ചിനീയറിംഗ് കോളേജിലേക്ക് സ്ഥലം മാറി. പിന്നീട് 2023 ലാണ് അപ്രതീക്ഷിതമായി ശശി സാറിന്റെ ഒരു മെസേജ് വന്നത്. സിവിൽ സർവീസ് കായികമേളക്കായി കോഴിക്കോട്ട് വരുന്നു എന്നായിരുന്നു ഉള്ളടക്കം. പക്ഷെ ഞാൻ പാലക്കാട്ടായതിനാൽ കണ്ടുമുട്ടാൻ പറ്റില്ലെന്നും വൈഗ അഗ്രി ഹാക്കത്തോണിനായി ഞാൻ തിരുവനന്തപുരത്ത് വരുന്നുണ്ടെന്നും അറിയിച്ചതോടെ അവിടെ വച്ച് കാണാം എന്ന് സമ്മതിച്ചു.

ഹാക്കത്തോൺ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന ദിവസം വൈകിട്ട് ഞാൻ ശശി സാറെ വിളിച്ചു. കളി പ്രാക്ടീസ് കഴിഞ്ഞ് വൈകിട്ട് ഏഴ് മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് കാണാമെന്നും രാത്രി ഭക്ഷണം ഒരുമിച്ച് കഴിക്കാമെന്നും അദ്ദേഹം അറിയിച്ചു. എന്റെ ട്രെയിൻ 8.50 ന് കൊച്ചുവേളിയിൽ നിന്നായതിനാൽ ഈ നിർദ്ദേശം എന്നിൽ ചെറിയൊരാശങ്ക ഉണ്ടാക്കി. പക്ഷെ കൃത്യസമയത്ത് തന്നെ സാറ് എത്തി. വർഷങ്ങൾക്ക് ശേഷമാണ് കണ്ടുമുട്ടുന്നതെങ്കിലും റോഡ് സൈഡിൽ കാത്ത് നിന്ന എന്നെ തിരിച്ചറിഞ്ഞ് അദ്ദേഹത്തിന്റെ കാറിൽ കയറ്റി. മനസ്സിനിഷ്ടപ്പെട്ട ഭക്ഷണവും കഴിച്ച് ധൃതിയിൽ ഇറങ്ങാൻ നോക്കിയപ്പഴാണ് സാറ് വീണ്ടും എന്നെ ഞെട്ടിച്ചത്. കൊച്ചുവേളി സ്റ്റേഷനിൽ എന്നെ കൊണ്ട് വിട്ടിട്ടേ സാറ് വീട്ടിലേക്ക് മടങ്ങുന്നുള്ളൂ പോലും !

അങ്ങനെ എന്റെ എല്ലാ ടെൻഷനുകളും പമ്പ കടത്തി ട്രെയിൻ പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പ് തന്നെ കൊച്ചുവേളി സ്റ്റേഷനിൽ അദ്ദേഹം എന്നെ എത്തിച്ചു തന്നു. ചെറിയ ഒരു നന്ദി സൂചകമായി എന്റെ "അമ്മാവന്റെ കൂളിംഗ് എഫക്ട് " ഞാൻ സാറിന് കൈമാറി. മാത്രമല്ല ദൈവം നന്മ വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

ഈ വർഷത്തെ വൈഗയും അങ്ങനെ രണ്ട് സുഹൃദ് ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചു കൊണ്ട് ഏറെ ഹൃദ്യമായി. ദൈവത്തിന് നന്ദി.

1 comments:

Areekkodan | അരീക്കോടന്‍ said...

ഓഫ് ലൈൻ സൗഹൃദത്തിന്റെ ശക്തി ഒന്ന് വേറെത്തന്നെ.

Post a Comment

നന്ദി....വീണ്ടും വരിക