Pages

Thursday, April 06, 2023

ദൈവത്തിന്റെ സമ്മാനങ്ങൾ

വീട്ടിലേക്കാവശ്യമായ പഴങ്ങളും പച്ചക്കറികളും സ്വന്തം വീട്ടുമുറ്റത്ത് നിന്ന് തന്നെ ലഭിക്കുന്നതിന്റെ സന്തോഷം ഞാൻ വളരെയധികം തവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മക്കൾക്കും ഈ സന്തോഷം അറിയാനും പ്രകൃതിയോട് ഒരു സ്നേഹം ഉണ്ടാകാനും ഞാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നു 'എന്റെ ജന്മദിനം ഒരു ഭൗമദിനം' എന്ന പരിപാടി. ഇതനുസരിച്ച് വീട്ടിലെ അംഗങ്ങളുടെ ജന്മദിനത്തിലും ഞങ്ങളുടെ വിവാഹ വാർഷിക ദിനത്തിലും ഒരു തൈ വീതം നട്ട് പരിപാലിച്ച് വരുന്നു. മൂന്നാമത്തെ മകൾ ലൂനയുടെ രണ്ടാം ജന്മദിനമായ 2011 മാർച്ച് 18ന് തുടങ്ങിയ ഈ പരിപാടിയിലൂടെ എന്റെ വീടിന്റെ ചുറ്റുഭാഗത്തും നിരവധി ഫലവൃക്ഷങ്ങൾ വളർന്നു വന്നു.ഇന്ന് അവയിൽ പലതും ഞങ്ങൾക്ക് പഴങ്ങൾ തന്നുകൊണ്ടിരിക്കുന്നു.

എന്റെ ഈ പ്രത്യേക പിരാന്ത് കണ്ടിട്ടായിരിക്കാം ദൈവവും ഞങ്ങൾക്ക് ചില സമ്മാന മരങ്ങൾ കനിഞ്ഞ് നൽകിയത്.ഞാൻ നടാതെ തന്നെ വീട്ടിലേക്കുള്ള വഴിയിൽ മുളച്ച് വന്ന ഒരു മാവിനെ കൗതുകത്തിനായി ഞങ്ങൾ വെള്ളം നൽകി പരിപാലിച്ച് പോന്നു.വളം നൽകിയതായി എനിക്ക് ഓർമ്മയില്ല.ഏത് തരം മാങ്ങയാണ് എന്നറിയാനായിരുന്നു ഞങ്ങൾക്ക് ഏറെ കൗതുകം.വളരെയധികം വലിപ്പം വച്ചില്ലെങ്കിലും കഴിഞ്ഞ വർഷം മാവ് പൂത്തു; ധാരാളം മാങ്ങയും ഉണ്ടായി.അണ്ടി കൂടം കെട്ടുന്ന വലിപ്പത്തിൽ മാങ്ങ ഉണ്ടായി നിന്ന കൊമ്പ് പെട്ടെന്ന് ഉണങ്ങാൻ തുടങ്ങി.രണ്ട് ദിവസം കൊണ്ട് തന്നെ മുഴുവൻ മാങ്ങകളും ചുക്കിച്ചുളിഞ്ഞ് വൃദ്ധരായി.ഞാൻ സ്ഥലത്തില്ലാതിരുന്നതിനാൽ ഉണക്കം കണ്ട പാടേ മാങ്ങകൾ പറിക്കാനും സാധിച്ചില്ല.എങ്കിലും മറ്റേതോ ഒരു കൊമ്പിൽ ബാക്കിയായ നാലഞ്ച് മാങ്ങകളിലൂടെ മാവിനെ ഞങ്ങൾ തിരിച്ചറിഞ്ഞു - നാടൻ ഇനത്തിൽ പെട്ട കോഴിക്കോടൻ മാങ്ങ.

ഉണങ്ങിയ കൊമ്പ് പെട്ടെന്ന് തന്നെ ഞാൻ മുറിച്ചുമാറ്റി. അടുത്ത പ്രധാന കൊമ്പിൽ ഈ വർഷത്തെ ആദ്യ പൂക്കുല വിരിഞ്ഞപ്പോൾ എന്റെയുള്ളിൽ സന്തോഷത്തിന്റെ പൂത്തിരിയും കത്തി. അതിൽ വിരിഞ്ഞ ഉണ്ണിമാങ്ങകൾ മുഴുവൻ കൊഴിഞ്ഞു പോയെങ്കിലും കൊമ്പ് വീണ്ടും പൂങ്കുലകളാൽ നിറഞ്ഞു. അങ്ങനെ ഈ വർഷത്തെ നോമ്പ് തുറക്കാനാവശ്യമായ മാങ്ങ എന്നും രാവിലെ അതിന്റെ ചുവട്ടിൽ നിന്നും എനിക്ക് ലഭിക്കുന്നു.


മൂന്ന് വർഷം മുമ്പ് കൊറോണ ലോക്ക്ഡൗൺ കാരണം വീട്ടിലിരിക്കുമ്പോഴാണ് അടുക്കള മുറ്റത്ത് ഒരു പുതിയ അതിഥി മുളച്ച് പൊന്തിയത് ഞാൻ കണ്ടത് - പറങ്കിമാവ്. അണ്ടി കൊക്രു എന്ന് വിളിക്കുന്ന മുളച്ച് വരുന്ന കശുവണ്ടി തിന്നാൻ നല്ല രുചിയാണ്. എന്നാൽ നാട്ടിൽ നിന്നും നാമാവശേഷമായിക്കൊണ്ടിരിക്കുന്ന കശുമാവിനെ, എന്റെ മക്കൾക്കും കൂട്ടുകാർക്കും പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തിന് മുന്നിൽ എന്റെ ആ ആഗ്രഹം വഴി മാറി. അങ്ങനെ ആ തൈ അവിടെ വളരാൻ തുടങ്ങി.

മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും മരമങ്ങ് പൊങ്ങി വീടിന്റെ ഉയരത്തിൽ എത്തി. ആദ്യത്തെ പൂങ്കുലയും അതോടെ ദൃശ്യമായി. പക്ഷെ അണ്ടി വിരിഞ്ഞില്ല. നാലഞ്ച് പൂങ്കുലകൾ കൂടി ഉണ്ടായെങ്കിലും അവയും കരിഞ്ഞുണങ്ങിപ്പോയി. അവസാനം സന്തോഷ ക്കാഴ്ച എത്തി. മുട്ടിലിഴയുന്ന കുട്ടിക്കും കൈ എത്തും ഉയരത്തിൽ ആദ്യത്തെ കശുവണ്ടി ! പ്രതീക്ഷിച്ചപോലെ പുറംതോട് കനക്കും മുമ്പ് അത് അപ്രത്യക്ഷമായി.

എങ്കിലും ഞാൻ പ്രതീക്ഷ കൈവിട്ടില്ല. ഏറ്റവും താഴെയുള്ള മറ്റൊരു കൊമ്പിൽ വീണ്ടും അണ്ടി വിരിഞ്ഞു. കണ്ണിലെ കൃഷ്ണമണി പോലെ അതിനെ സംരക്ഷിച്ച് പോന്നു. നോമ്പ് ഒന്നിന് ആ മരവും മഞ്ഞനിറത്തിലുള്ള ആദ്യത്തെ പറങ്കിമാങ്ങയും മൂപ്പെത്തിയ അണ്ടിയും തന്നു. ഇപ്പോൾ ധാരാളം അണ്ടിക്കുഞ്ഞുങ്ങൾ അതിൽ വിരിഞ്ഞ് നിൽക്കുന്നു.
മുറ്റത്ത് വളർന്ന് നിൽക്കുന്ന മാതോളി നാരങ്ങയുടെ മരവും ദൈവത്തിന്റെ സമ്മാനമാണ്.കഴിഞ്ഞ വർഷം അതിലും നാലഞ്ച് നാരങ്ങ ഉണ്ടായി.
 

1 comments:

Areekkodan | അരീക്കോടന്‍ said...

വീട്ടിലെ ചില മരങ്ങളുടെ കഥ

Post a Comment

നന്ദി....വീണ്ടും വരിക