Pages

Sunday, June 17, 2018

ലോകകപ്പ് - ചില ബ്ലാക്ക് & വൈറ്റ് ഓർമ്മകൾ

                 1986. അന്ന് ഞാൻ പത്താം ക്ലാസിലേക്ക് ജയിച്ചതേയുള്ളൂ. മെക്സിക്കോയിൽ ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ ആരംഭിക്കുന്നതിന്റെ വാര്‍ത്തകള്‍ പത്രത്തില്‍ വായിച്ചിരുന്നു.അന്നത്തെ അര്‍ജന്റീനയുടെ തുറുപ്പ്ശീട്ട് ആയിരുന്നു മറഡോണ, പ്രധാന എതിരാളികളില്‍ ഒരാള്‍ പരിക്ക് കാരണം കളിക്കാനാകാതെ പുറത്തായപ്പോള്‍ മറഡോണ അദ്ദേഹത്തിന് ഒരു കത്ത് എഴുതിയ വാര്‍ത്തയും എന്റെ ശ്രദ്ധയില്‍ പെട്ടു. ഫേസ്‌ബുക്കും വാട്സാപ്പും ഇന്‍സ്റ്റഗ്രാമും റ്റ്വിറ്ററും ബീജാവാപം പോലും ചെയ്യാത്ത, ഇ-മെയില്‍ വ്യാപകമല്ലാത്ത  അക്കാലത്ത് തന്റെ എതിരാളി വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കാന്‍ കത്തും ടെലഗ്രാമും ഒക്കെയായിരുന്നു മാര്‍ഗ്ഗങ്ങള്‍. എന്തോ ആ വാര്‍ത്ത എന്നെ മറഡോണയുടെ ഒപ്പം കൂട്ടി.ആ ലോകകപ്പില്‍ മറഡോണ ഏറെക്കുറെ ഒറ്റക്ക് അര്‍ജന്റീനയെ വിശ്വവിജയികളാക്കി. മറഡോണ മാജിക്ക് ഉണ്ടായില്ലെങ്കിലും 1990ലും ജര്‍മ്മനി-അര്‍ജന്റീന ഫൈനല്‍ തന്നെ അരങ്ങേറി.അന്ന് ജര്‍മ്മനി കപ്പും കൊണ്ട് പോയി.

                ടെലിവിഷന്‍ അപൂര്‍വ്വമായി മാത്രം ഉണ്ടായിരുന്ന കാലം കൂടി ആയിരുന്നു അത്.1986ലോ 90ലോ എന്നോര്‍മ്മയില്ല, എന്റെ വലിയ മൂത്താപ്പയുടെ വീട്ടിലും ഒരു ബ്ലാക്ക് & വൈറ്റ് ടിവി (ഡയനോര) എത്തി. ദൂരദര്‍ശനിലൂടെ സം‌പ്രേഷണം ചെയ്ത കളികള്‍ ഞങ്ങളുടെ കോളനിയിലെയും പരിസരത്തെ വീടുകളിലെയും ഫുട്ബാള്‍ പ്രേമികള്‍ ഒത്തുകൂടി മുറ്റത്തിരുന്ന് കണ്ട ഒരു ബ്ലാക്ക് & വൈറ്റ് ഓര്‍മ്മയും മനസ്സിലുണ്ട്.

              അക്കാലത്ത് വൈകുന്നേരങ്ങളില്‍ പുഴവക്കത്ത്  ഫുട്ബാള്‍ കളിക്കാന്‍ ഇറങ്ങാറുണ്ടായിരുന്നു. അന്ന്, എന്റെ ട്രൌസര്‍ കണ്ട് ‘പൊളൊറോസി’ എന്ന് മുതിര്‍ന്നവര്‍ കളിയാക്കിയത് ഓര്‍മ്മയുണ്ട്. ഇറ്റലിയുടെ മഹാനായ കളിക്കാരനായിരുന്നു പൌലോറോസി എന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അറിഞ്ഞത്.

           ഇടക്കെപ്പോഴോ കളര്‍ ടെലിവിഷന്‍ രംഗപ്രവേശം ചെയ്തു. അതോടെ വിവിധ രാജ്യങ്ങളുടെ ജഴ്സിയുടെ നിറം കാണികളുടെ ഇഷ്ടനിറമായി മാറി. ലോകത്തിന്റെ പല കോണുകളിലുമുള്ള രാജ്യങ്ങളുടെ ദേശീയ പതാകകളും ജഴ്സിയും നമ്മുടെ ഓണം കേറാമൂലകളില്‍ വരെ സ്ഥാനം പിടിച്ചു. 1994ലെ ലോകകപ്പ് മത്സരങ്ങള്‍ എവിടെ വച്ചാണ് കണ്ടത് എന്നത് എന്റെ ഓര്‍മ്മയില്‍ വരുന്നില്ല.1998ലേത് മൂത്തുമ്മയുടെ വീട്ടിലിരുന്നും 2002ലേത് ഞാന്‍ ജോലി ചെയ്തിരുന്ന KSEB  ഓഫീസില്‍ ഇരുന്നും കണ്ടത് ഓര്‍മ്മയിലുണ്ട്.

           2006ലെ ലോകകപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഞാന്‍ മാനന്തവാടിയില്‍ കുടുംബസമേതം താമസിക്കുകയായിരുന്നു.വീട്ടില്‍ ടിവി ഇല്ലാത്തതിനാലും ടിവിയുള്ള പരിചയക്കാര്‍ ആരും ഇല്ലാത്തതിനാലും മത്സരങ്ങള്‍ എങ്ങനെ കാണും എന്ന് വേവലാതി ഉയര്‍ന്ന സമയം.അപ്പോഴാണ്  മാനന്തവാടി ഡയാന ക്ലബ്ബിന്റെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബിഗ് സ്ക്രീനില്‍ മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം കിട്ടിയത്.താമസ സ്ഥലത്ത് നിന്ന് 2 കിലോമീറ്ററിലധികം ദൂരം ഉണ്ടായിട്ടും അര്‍ധരാത്രി ആളൊഴിഞ്ഞ തെരുവിലൂടെ നടന്ന് ക്ലബ്ബിലെത്തി കളി കാണാന്‍ എന്റെ ഉള്ളിലെ ഫുട്ബാള്‍ ആവേശം എന്നെ നയിച്ചു.

                 സ്ഥലം മാറ്റം കിട്ടി നാട്ടില്‍ എത്തിയതിനാല്‍ 2010ലെ മത്സരങ്ങള്‍ മൂത്താപ്പയുടെ മകന്റെ വീട്ടില്‍ ഇരുന്ന് ഞങ്ങള്‍ എല്ലാവരും ആസ്വദിച്ചു.അന്നത്തെ യൂറോപ്യന്‍ ചാമ്പ്യന്മാരായ സ്പെയിന്‍ ആയിരുന്നു എന്റെ ഇഷ്ട ടീം.അര്‍ജന്റീനക്കും ബ്രസീലിനും പിന്തുണ നല്‍കി നാട് മുഴുവന്‍ ഫ്ലക്സുകളും കട്ടൌട്ടുകളും ഉയര്‍ന്ന് നിന്നത് കണ്ടിട്ടും സ്പെയിനിന്റെ ഒരു കളി പോലും കാണാത്ത ഞാന്‍ എന്റെ ടീം ആയി സ്പെയിനിനെ വെറുതെയങ്ങ് പ്രഖ്യാപിച്ചു. ബന്ധുക്കളില്‍ പലരും അര്‍ജന്റീനക്കും ബ്രസീലിനും വേണ്ടി പക്ഷം പിടിച്ചു. ആ വര്‍ഷം സ്പെയിന്‍ ജേതാക്കളായി !

                2014 ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് കോഴിക്കോട് AWH  എഞ്ചിനീയറിംഗ് കോളേജിലെ NSS വളണ്ടിയര്‍ സെക്രട്ടറിയായിരുന്ന ശമീര്‍ എന്നോട് ചോദിച്ചു -

“സാറിന്റെ ടീം ഏതാ?”

“ജര്‍മ്മനി” മുന്നും പിന്നും ആലോചിക്കാതെ ഞാന്‍ പറഞ്ഞു.

എന്റെ ഇഷ്ടകളിക്കാരില്‍ ഒരാളായ ലയണല്‍ മെസ്സി നയിക്കുന്ന അര്‍ജന്റീനയും അന്ന് എന്റെ ഇഷ്ട ടീമായിരുന്ന ജര്‍മ്മനിയും വീണ്ടും ഫൈനലില്‍ മുഖാമുഖം വന്നു.അന്ന് മരിയോ ഗോഡ്‌സെ തൊടുത്ത വെടിയുണ്ട മെസ്സിയുടെയും അര്‍ജന്റീനയുടെയും നെഞ്ചകം പിളര്‍ത്തി.വീണ്ടും എന്റെ ടീം ലോകജേതാക്കള്‍ !!

               റഷ്യന്‍ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ്, കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജില്‍ NSS വളണ്ടിയറായിരുന്ന മുഹമ്മദ് ശമീല്‍ ഫേസ്ബുക്കില്‍, അര്‍ജന്റീനക്കൊപ്പം എന്ന പോസ്റ്റിട്ടു. എന്തോ എന്റെ മനസ്സ് അതിനോട് യോജിച്ചില്ല - ഇത്തവണ ഫ്രാന്‍സിനൊപ്പം എന്ന മറുപടി ഞാനും കൊടുത്തു.

             ഈ വര്‍ഷത്തെ ഉത്ഘാടന മത്സരം കണ്ടില്ല. രണ്ടാം ദിവസത്തെ കളി കാണാനായി അടുത്ത വീട്ടില്‍ പോകാന്‍ ഒരുങ്ങുമ്പോഴാണ് അനിയന്‍ അത് മൊബൈലില്‍ ലൈവ് ആയി കാണുന്നത് ഞാന്‍ കണ്ടത്.അവന് മൊബൈലില്‍ കിട്ടുമെങ്കില്‍ എനിക്ക് നെറ്റിലും കിട്ടുമല്ലോ എന്നൊരു ഉള്‍വിളി അപ്പോള്‍ വന്നു. ഞാന്‍ ലാപ്ടോപ് ഓണാക്കി സെര്‍ച്ച് ചെയ്തു. അതാ ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ ആദ്യമായി എന്റെ വീട്ടിനകത്തും ലൈവായി ! ഇറാന്‍-മൊറൊക്കൊ മത്സരം കുടുംബസമേതം കണ്ട് ഉത്ഘാടനം നിര്‍വ്വഹിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ്മരിക ഹാട്രിക് പ്രകടനം നടന്ന പോര്‍ച്ചുഗല്‍ - സ്പെയിന്‍ മത്സരം കണ്ടതോടെ എല്ലാ മത്സരങ്ങളും കാണാനുള്ള ആവേശവും സൃഷ്ടിക്കപ്പെട്ടു. ദേ, ഇന്ന് ഫ്രാന്‍സും തുടങ്ങി; ആസ്ട്രേലിയക്കെതിരെ 2-1.
ചിത്രം : വാട്‌സ്‌ആപ് വഴി കിട്ടിയത്

5 comments:

Areekkodan | അരീക്കോടന്‍ said...

അന്ന്, എന്റെ ട്രൌസര്‍ കണ്ട് ‘പൊളൊറോസി’ എന്ന് മുതിര്‍ന്നവര്‍ കളിയാക്കിയത് ഓര്‍മ്മയുണ്ട്. ഇറ്റലിയുടെ മഹാനായ കളിക്കാരനായിരുന്നു പൌലോറോസി എന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അറിഞ്ഞത്.

സുധി അറയ്ക്കൽ said...

കൊള്ളാം.കാല്‍പ്പന്തുകളിയോര്‍മകള്‍........എങ്ങെനെ കളി ലൈവ് കാണാന്‍ സാധിച്ചു എന്ന് പറഞ്ഞില്ലല്ലോ..............

Areekkodan | അരീക്കോടന്‍ said...

Sudhi...Visit sonyliv.com/details/show/5664650043001/2018-FIFA-World-Cup-Russia

Typist | എഴുത്തുകാരി said...

ഫുട്ബോൾ വിശേഷങ്ങളല്ലേയുള്ളൂ ഇപ്പോൾ. നാടാകെ ഫുട്ബോൾ ലഹരിയിൽ.

Areekkodan | അരീക്കോടന്‍ said...

തുടർച്ചയായി മൂ‍ൂന്നാം തവണയും ഞാൻ പ്രവചിച്ച ടീം വിശ്വ ജേതാക്കൾ!!!

Post a Comment

നന്ദി....വീണ്ടും വരിക