Pages

Saturday, June 30, 2018

ഇടക്കൽ ഗുഹ - മൂന്നാം വരവ്

             1997ലെ ആദ്യസന്ദര്‍ശനം കഴിഞ്ഞ് 10 വര്‍ഷത്തിന് ശേഷം 2007 ലാണ് ഞാന്‍ വീണ്ടും ഇടക്കല്‍ ഗുഹയില്‍ എത്തിയത്. തികച്ചും യാദൃശ്ചികമായിരിക്കാം വീണ്ടും 10 വര്‍ഷം കഴിഞ്ഞ് 2017ലാണ് ഞാന്‍ മൂന്നാമതും ഇടക്കല്‍ ഗുഹയില്‍ എത്തുന്നത്.ഇത്തവണ കുടുംബത്തിന്റെ അംഗസംഖ്യ  രണ്ട്  കൂടിയിരുന്നു. മേപ്പാടി പോളിടെക്നിക്കിന്റെ എന്‍.എസ്.എസ് സപ്തദിനക്യാമ്പ് സന്ദര്‍ശിച്ച് ഉച്ചക്ക് ശേഷമാണ് ഞങ്ങള്‍ എടക്കലിലേക്ക് തിരിച്ചത്.

             നാഷണല്‍ സര്‍വീസ് സ്കീമിലൂടെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ പുനരുദ്ധരിക്കുന്ന ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയില്‍ മീനങ്ങാടി പോളിടെക്നിക്കിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എടക്കലില്‍ ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എടക്കല്‍ ഡെസ്റ്റിനേഷന്‍ മാനേജര്‍ ആയ ബിജുവിനെ ഗ്രീന്‍ കാര്‍പറ്റ് പദ്ധതിയിലൂടെ എനിക്ക് പരിചയമുണ്ടായിരുന്നു.  അതിനാല്‍ തന്നെ വാഹനം എവിടെ വരെ പോകും, പ്രവേശനം എത്ര മണി വരെ, റൂട്ട് തുടങ്ങിയവ ബിജുവിനെ നേരിട്ട് വിളിച്ച് ഞാന്‍ അന്വേഷിച്ചു. അദ്ദേഹത്തിന് എന്നെ മനസ്സിലാകാഞ്ഞിട്ടായിരിക്കാം,  മറുപടി ഒരു ഉഴന്ന മട്ടിലായിരുന്നു.

              കാര്‍ താഴെ പാര്‍ക്ക് ചെയ്ത് ഞാന്‍  2007ലെ പോലെ വീണ്ടും നടന്നു കയറി. ഡിസംബര്‍ അവധിക്കാലമായതിനാല്‍ ധാരാളം സന്ദര്‍ശകര്‍ ഉണ്ടായിരുന്നു. പ്രവേശന കവാടത്തിനടുത്തുള്ള ഡെസ്റ്റിനേഷന്‍ മാനേജറുടെ മുറിയിലേക്ക് ഞാന്‍ നേരെ കയറിച്ചെന്നു. എന്നെ കണ്ടപ്പോള്‍ മാനേജര്‍ക്ക് പെട്ടെന്ന് മനസ്സിലായി.

“എത്ര പേരുണ്ട് സാര്‍ ?” നോട്ട് എണ്ണുന്നതിനിടെ മാനേജര്‍ ചോദിച്ചു.

“നാല് മുതിര്‍ന്നവരും രണ്ട് കുട്ടികളും...”

“ശങ്കരേട്ടാ....” പ്രവേശന കവാടത്തിലേക്ക് ഒരു വിളിയും ചില ആംഗ്യങ്ങളും.

“സാര്‍ ചെല്ലൂ...” 

            ഗ്രീന്‍ കാര്‍പറ്റ് പദ്ധതി ഒരു വിനോദ സഞ്ചാര കേന്ദ്രത്തില്‍ എനിക്ക് പച്ച പരവതാനി വിരിച്ചു തന്ന രണ്ടാമത്തെ അനുഭവം (ആദ്യത്തേത് തുഷാരഗിരിയില്‍). കൌണ്ടറിലെ ബോര്‍ഡിലേക്ക് ഒരു നോട്ടം പായിച്ച ശേഷം ഞാനും കുടുംബവും അകത്തേക്ക് പ്രവേശിച്ചു.
           ഗുഹാമുഖത്തും നല്ല തിരക്കായിരുന്നു.അകത്തേക്ക് നുഴഞ്ഞ് കയറാന്‍ ഊഴം കാത്ത് നില്‍ക്കുമ്പോഴാണ് പഴയ ഈ ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്.
                 ഒന്നാം ഗുഹക്കകവും ഇപ്പോള്‍ കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്. പരന്ന ഒരു പാറ ഫാമിലി ഫോട്ടോ എടുക്കാനുള്ള പ്ലാറ്റ്‌ഫോം പോലെ അവിടെ കിടന്നിരുന്നു. അവിടെയും ഫോട്ടോ എടുക്കുന്നതിന്റെ ബഹളമായിരുന്നു. അവസരം കിട്ടിയപ്പോള്‍ ഞങ്ങളും കയറി കുടുംബ ഫോട്ടോ എടുത്തു.
            വന്ന വഴി തിരിച്ചുപോകാന്‍ പറ്റില്ല.മുന്നോട്ട് നടന്ന് ഞങ്ങള്‍ ഒരു ഇരുമ്പ് ഗോവണിയുടെ മുന്നില്‍ എത്തി. അത് പുറത്തേക്കുള്ള വഴിയാണ്.
                 ഇത് വഴി കയറി വീണ്ടും മുകളിലേക്ക് കയറിയാലെ യഥാര്‍ത്ഥ ഗുഹയില്‍ എത്തൂ. അത് മറന്നുപോയ ഞാന്‍ കുട്ടികളെ മാത്രം മുകളിലേക്ക്  വിട്ടു. കുട്ടികള്‍ തിരിച്ച് വരാതായപ്പോള്‍ മകനെയും എടുത്ത് ഭാര്യയെയും കൂട്ടി ഞാനും മുകളിലേക്ക് കയറാന്‍ തുടങ്ങി.
                മുകളിലേക്ക് കയറാതെ പലരും മടങ്ങിയിട്ടും പ്രധാന ഗുഹക്കകത്ത് വന്‍ തിരക്കായിരുന്നു. കഴിഞ്ഞ രണ്ട് സന്ദര്‍ശനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ചുമര്‍ ചിത്രങ്ങളും ലിഖിതങ്ങളും വ്യക്തമായി കാണാന്‍ സാധിച്ചു. 1890ല്‍ മലബാര്‍ സ്റ്റേറ്റിലെ ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്ന Fred Fawcett ആണ് ഇടക്കല്‍ ഗുഹ കണ്ട് പിടിച്ചത് എന്ന് പറയപ്പെടുന്നു. ശിലാലിഖിതങ്ങള്‍ക്ക് 8000 വര്‍ഷത്തോളം പഴക്കവും അനുമാനിക്കുന്നു. മനുഷ്യന്റെയും മൃഗങ്ങളുടെയും രൂപങ്ങളും മനുഷ്യന്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ ചിത്രങ്ങളും ഇതിലുണ്ട്. ജാര്‍ കപ്പുമായി നില്‍ക്കുന്ന മനുഷ്യന്റെ രൂപം (a man with jar cup) സിന്ധു നദീ തട സംസ്കാരവുമായും ഇതിനെ ബന്ധപ്പെടുത്തുന്നുണ്ട്.അറിയാതെ എന്റെ ക്യാമറയില്‍ പെട്ടുപോയ ഈ കാണുന്നതാണ് ആ രൂപം എന്ന് തോന്നുന്നു.
            എല്ലാ കല്ലിലും എത്തി നോക്കി ഞങ്ങള്‍ പുറത്തേക്ക് കടന്നു. ഒന്നാം വരവില്‍ ഞങ്ങള്‍ കയറിയ അമ്പുകുത്തിമല എന്നെ മാടി വിളിക്കുന്നുണ്ട്.പക്ഷെ ഇപ്പോള്‍ അതിന്റെ മുകളിലേക്ക് പ്രവേശനം അനുവദിക്കുന്നില്ല.താഴേക്ക് ഇറങ്ങാന്‍  ഇരുമ്പ് ഗോവണി ആകാശ പാതയായി ഒരുക്കിയിട്ടുണ്ട്.
              താഴെ കൌണ്ടറില്‍ തിരിച്ചെത്തുമ്പോള്‍, മാനേജര്‍ ബിജു ഡ്യൂട്ടി കഴിഞ്ഞ് പോകാനൊരുങ്ങുകയായിരുന്നു. കലക്ഷനെപ്പറ്റി വെറുതെ ഒന്ന് ഞാന്‍ ചോദിച്ചു - ക്രിസ്മസ് അവധിക്കാലത്ത് ശരാശരി 75000 രൂപ കിട്ടുന്നുണ്ട് പോലും.സന്തോഷത്തോടെ ഈ സന്ദര്‍ശനം പൂര്‍ത്തിയാക്കുമ്പോള്‍ എന്റെ മനസ്സ് പറയുന്നു - പത്ത് വര്‍ഷം കഴിഞ്ഞ് 2027ല്‍ എന്റെ മരുമക്കള്‍ എന്നെ ഇവിടെ വീണ്ടും കൊണ്ട് വരും. പക്ഷെ കൌണ്ടറിന് പിന്നിലെ ഈ കാഴ്ച അതിന് സമ്മതിക്കുമോ എന്നറിയില്ല.
             ഈ ഭൂമിയുടെ ഹരിതാഭ വരും തലമുറകള്‍ക്ക് കൂടി ആസ്വദിക്കാന്‍ വേണ്ടി,  ഈ പ്ലാസ്റ്റിക് മലിനീകരണത്തെ നമുക്ക് ഒരുമിച്ച് തോല്പിക്കാം .

1 comments:

Areekkodan | അരീക്കോടന്‍ said...

സന്തോഷത്തോടെ ഈ സന്ദര്‍ശനം പൂര്‍ത്തിയാക്കുമ്പോള്‍ എന്റെ മനസ്സ് പറയുന്നു - പത്ത് വര്‍ഷം കഴിഞ്ഞ് 2027ല്‍ എന്റെ മരുമക്കള്‍ എന്നെ ഇവിടെ വീണ്ടും കൊണ്ട് വരും. പക്ഷെ കൌണ്ടറിന് പിന്നിലെ ഈ കാഴ്ച അതിന് സമ്മതിക്കുമോ എന്നറിയില്ല.

Post a Comment

നന്ദി....വീണ്ടും വരിക