Pages

Sunday, April 22, 2018

സമാധിയില്‍ ജീവിക്കുന്ന കലാം

               പാമ്പന്‍ പാലത്തിലെ കാഴ്ചകള്‍ മനസ്സിലേക്കിട്ട് ഞങ്ങള്‍ രാമേശ്വരം ലക്ഷ്യമാക്കി നീങ്ങി. പോകുന്ന വഴിയിലാണ് ആ മഹല്‍ വ്യക്തിയുടെ ആറടി മണ്ണ് സ്ഥിതി ചെയ്യുന്നത്.

                 രാമേശ്വരത്തെപ്പറ്റി പറയുമ്പോള്‍ ആ കൊച്ചുദ്വീപിലെ മണല്പരപ്പില്‍ ഓടിക്കളിച്ച് ബഹിരാകാശ ഗവേഷണ രംഗത്തും പ്രതിരോധ രംഗത്തും ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ വന്‍ശക്തിയാക്കി മാറ്റി, പിന്നീട് ഇന്ത്യന്‍ രാഷ്ട്രപതി വരെയായ ശ്രീ. അവുല്‍ പക്കീര്‍ ജൈനുല്‍ ആബിദീന്‍ അബ്ദുല്‍ കലാമിനെ മറക്കാന്‍ സാധിക്കില്ല. ജനകീയനായ രാഷ്ട്രപതി എന്ന പേരെടുത്ത ആ വലിയ മനുഷ്യന്റെ പാദസ്പര്‍ശമേറ്റ മണ്ണില്‍ നില്‍ക്കുമ്പോള്‍ ഒരു റോക്കറ്റ് എന്റെ ശരീരത്തിനകത്ത് കൂടെയും കുതിക്കുന്നുണ്ടോ എന്ന് തോന്നിപ്പോയി.
        
               രാമേശ്വരം - രാമനാഥപുരം റോഡിലെ പൈകാരുമ്പ്  (Pei Karumbu) എന്ന സ്ഥലം 2015 ജൂലായ് 17 വരെ ഒരു ഒഴിഞ്ഞ സ്ഥലമായിരുന്നു. എന്നാല്‍ ഡോ.കലാമിന്റെ ഭൌതിക ശരീരം അടക്കം ചെയ്ത സ്ഥലം എന്ന നിലയില്‍ ഇന്ന് പൈകാരുമ്പ് ലക്ഷക്കണക്കിന് ജനങ്ങളുടെ സന്ദര്‍ശന സ്ഥലമാണ്. ജീവിതത്തിലെ പാപക്കറകള്‍ കഴുകാന്‍ രാമേശ്വരത്ത് എത്തുന്ന ഭക്തരും അല്ലാത്തവരുമായ എല്ലാ ജനങ്ങളും ഈ മഹാ വ്യക്തിത്വത്തിനും കൂടി പ്രണാമമര്‍പ്പിച്ചേ മടങ്ങൂ.       

           2017 ജൂലൈ മാസത്തിലാണ് DRDO യുടെ നേതൃത്വത്തില്‍ കലാം മെമ്മോറിയല്‍ എന്ന പേരില്‍ വിപുലീകരിച്ച് APJ യുടെ സമാധി ജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്.  ഇന്ത്യാ ഗേറ്റിനെ അനുസ്മരിപ്പിക്കുന്ന ഒരു കവാടവും രാഷ്ട്രപതി ഭവന്റെ മകുടം പോലെയുള്ള ഡോമും കലാം മെമ്മോറിയലിനെ   ഡെല്‍ഹിയുമായി ബന്ധിപ്പിക്കുന്നുണ്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. പുറത്ത് നിന്ന് കണ്ടാല്‍ ഗള്‍ഫ് രാജ്യത്തെ ഇന്ത്യന്‍ കാര്യാലയമാണോ എന്നും തോന്നിപ്പോകുന്നുണ്ടോ?
              കലാം മെമ്മോറിയലില്‍ പ്രവേശിക്കുമ്പോള്‍ തന്നെ കാണുന്നത് വിവിധ രാഷ്ട്രനേതാക്കള്‍ക്കൊപ്പം ശ്രീ. കലാം നില്‍ക്കുന്ന കട്ടൌട്ടുകളും ശില്പങ്ങളുമാണ്. പ്രെസിഡണ്ട് കസേരയില്‍ ഇരിക്കുന്ന കലാം ശില്പം ജീവനുള്ളതാണോ എന്ന് പോലും തോന്നിപ്പോകും. അത്രക്കും വശ്യമാണ് ആ മുഖത്തെ പുഞ്ചിരി. ഡോ. അബ്ദുല്‍ കലാമിന്റെ സ്കൂള്‍ കാലഘട്ടം മുതല്‍ DRDO വരെയുള്ള ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ അക്രൈലിക് പെയിന്റിങുകളിലൂടെ സന്ദര്‍ശകര്‍ക്ക് മെമ്മോറിയലില്‍ ദര്‍ശിക്കാം.

                 രണ്ടാമത്തെ ഹാളിലാണ് ആ മഹാമാനുഷിയുടെ ഭൌതിക ശരീരം അടക്കം ചെയ്ത സ്ഥലം ഉള്‍ക്കൊള്ളുന്നത്. ജീവിച്ചിരുന്ന കാലത്ത് നേരിട്ട് കാണാന്‍ സാധിച്ചില്ലെങ്കിലും കേട്ടും വായിച്ചും അറിഞ്ഞ  അബ്ദുല്‍ കലാമിന് വേണ്ടി ഞാന്‍ മൌനമായി പ്രാര്‍ത്ഥിച്ചു. ലാളിത്യം മുഖമുദ്രയാക്കിയ അദ്ദേഹം ഉപയോഗിച്ചിരുന്ന വിവിധ വസ്തുക്കളും അവസാന യാത്രയില്‍ ഉപയോഗിച്ച ബാഗേജും അതിനകത്തെ സാധനങ്ങളും എല്ലാം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്വദേശത്തും വിദേശത്തും നേടിയ വിവിധ അവാര്‍ഡുകളും പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ഭാരത് രത്‌ന അവാര്‍ഡും പത്മഭൂഷണ്‍ അവാര്‍ഡും മറ്റും അടുത്ത് നിന്ന് കാണാന്‍ സാധിക്കും. 

                        രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രവേശന സമയം. മെമ്മോറിയലിനകത്ത് മൊബൈല്‍ ഫോണും ക്യാമറയും ഉപയോഗിക്കാന്‍ അനുവാദമില്ല (അതുകൊണ്ടാണ് അകം കാഴ്ചകളുടെ ഫോട്ടോകള്‍ ഇല്ലാത്തത്). എന്നാല്‍ പുറത്ത് നിന്ന് ഫോട്ടോ എടുക്കാം. അകത്തേക്ക് ബാഗുകള്‍ കയറ്റാനും പറ്റില്ല. ഗേറ്റിന് പുറത്തുള്ള സ്ഥലത്ത് വച്ച് കയറാനാണ് സെക്യൂരിറ്റിക്കാര്‍ പറയുന്നത്. തിരിച്ച് വരുമ്പോള്‍ ഉണ്ടാകുമോ ഇല്ലേ എന്ന് നൊ ഗ്യാരണ്ടി. അതിനാല്‍ ഞങ്ങളുടെ മുഴുവന്‍ ബാഗേജുകളും കൊണ്ട് ഞാന്‍ തൊട്ടടുത്തുള്ള ബസ്റ്റോപ്പില്‍ ഇരുന്നു (പൊരി വെയിലത്ത് ഇരിക്കാന്‍ മറ്റൊരു സ്ഥലവും പുറത്തില്ല). കുടുംബം കാഴ്ചകള്‍ കണ്ട് വന്ന ശേഷം ഞാന്‍ അകത്ത് കയറി.  
                    ഞാന്‍ പുറത്തെത്തിയപ്പോഴേക്കും സമയം  നാല് മണിയോടടുത്തിരുന്നു. ഇനി കാണാനുള്ളത് രാമനാഥ ക്ഷേത്രമാണ്. അവിടെ കയറിയാല്‍ ധനുഷ്കോടി കാണാന്‍ പറ്റില്ല. അതിനാല്‍ കോവിലിനടുത്ത് ഇറങ്ങി  ഓട്ടോക്കാരനെ ഞങ്ങള്‍ പിരിച്ചു വിട്ടു. ധനുഷ്കോടിയിലേക്ക് ബസ് കയറാന്‍ ആയിരുന്നു പദ്ധതി. ഓട്ടോക്കാര്‍ പലരും വന്ന് റേറ്റ് പറഞ്ഞെങ്കിലും അവരെയെല്ലാം ഒഴിവാക്കി. അല്പം മാറിച്ചെന്ന് ബസ്സിനെപ്പറ്റി അന്വേഷിച്ചപ്പോഴാണ് ആ സമയത്ത് ബസ് വളരെ കുറവാണ് എന്ന് മനസ്സിലായത്. പിന്നെ ഓട്ടോക്കാരെ തേടി അങ്ങോട്ട് ചെല്ലേണ്ടി വന്നു. ആദ്യം ചോദിച്ചയാള്‍ തന്നെ ഇനി എത്തില്ല എന്ന് പറഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി. രണ്ടാമത്തെയാള്‍ 700 രൂപ ചോദിച്ചു. 600 നല്‍കാമെന്ന് ഞാനും.തര്‍ക്കിച്ച് നില്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ 650 രൂപ ഉറപ്പിച്ച് 4:15ന് ഞങ്ങള്‍ വണ്ടിയില്‍ കയറി.

                  ഇനി താണ്ടാനുള്ള ദൂരം 27കിലോമീറ്റര്‍ ! അഞ്ച് മണിയോടെ അവിടെ അടക്കുകയും ചെയ്യുമത്രെ. ഞങ്ങളെയും കൊണ്ട് മണികണ്ഠന്‍ എന്ന ഓട്ടോഡ്രൈവര്‍ ധനുഷ്കോടി ലക്ഷ്യമാക്കി കുതിക്കാന്‍ തുടങ്ങി.

5 comments:

Areekkodan | അരീക്കോടന്‍ said...

ഇനി താണ്ടാനുള്ള ദൂരം 27കിലോമീറ്റര്‍ ! അഞ്ച് മണിയോടെ അവിടെ അടക്കുകയും ചെയ്യുമത്രെ. ഞങ്ങളെയും കൊണ്ട് മണികണ്ഠന്‍ എന്ന ഓട്ടോഡ്രൈവര്‍ ധനുഷ്കോടി ലക്ഷ്യമാക്കി കുതിക്കാന്‍ തുടങ്ങി.

Cv Thankappan said...

ആ മഹാനുഭാവന്റെ സമാധിയിടം സന്ദര്‍ശിക്കാന്‍ കഴിഞ്ഞല്ലോ!
ആശംസകള്‍ മാഷേ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അതെ,ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങളില്‍ ഒന്ന്.മനസാ നമിച്ച് ഞാന്‍ അവിടെ നിന്നുപോയി.

© Mubi said...

വലിയൊരു പുസ്തകശേഖരം അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് വായിച്ചിട്ടുണ്ട്, അതെല്ലാം ഇവിടെയുണ്ടോ മാഷേ?

Areekkodan | അരീക്കോടന്‍ said...

Mubi...Yes, a library is going to open.

Post a Comment

നന്ദി....വീണ്ടും വരിക